India

ചെന്നൈ: മുഖ്യമന്ത്രി പിണറായി വിജയനെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു പുലര്‍ച്ചെ രണ്ടരയോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബ്ലഡ് കൗണ്ടിലുണ്ടായ വ്യതിയാമത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

പിണറായിയുടെ ആരോഗ്യനില സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അതേസമയം അദ്ദേഹത്തിന്റെ പതിവ് പരിശോധനകളുടെ ഭാഗമായിട്ടാണ് ആശുപത്രിയിലെത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. അപ്പോളോ ആശുപത്രി അധികൃതര്‍ ഇതുസംബന്ധിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

പുലര്‍ച്ചെ രണ്ടരയോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ പാകത്തിന് മുഖ്യമന്ത്രിക്ക് എന്താണ് അസുഖമെന്നത് വ്യക്തമായിട്ടില്ല. സാധാരണ പരിശോധനകളുടെ ഭാഗമാണെങ്കില്‍ പുലര്‍ച്ചെ എന്തിന് ആശുപത്രിയിലെത്തിച്ചുവെന്ന് നവ മാധ്യമങ്ങളില്‍ വന്ന പോസ്റ്റുകളില്‍ ആളുകള്‍ ചോദിക്കുന്നു.

റഷ്യയും ഇന്ത്യയും ബംഗ്ലാദേശും സിവില്‍ ആണവ സഹകരണം സംബന്ധിക്കുന്ന ത്രിരാഷ്ട്ര ആണവ കരാറില്‍ ഒപ്പുവെച്ചു. ഇന്ത്യയുടെ ആണവ മേഖലയില്‍ നിര്‍ണായകമായേക്കാവുന്ന കരാറിനാണ് വ്യാഴാഴ്ച തുടക്കം കുറിച്ചിരിക്കുന്നത്. റഷ്യന്‍ സഹായത്തോടെ ഇന്ത്യ ബംഗ്ലാദേശില്‍ ആണവ നിലയങ്ങള്‍ നിര്‍മ്മിക്കും. ആണവ നിലയങ്ങള്‍ക്കാവിശ്യമായ ഉപകരണങ്ങളും വസ്തുക്കളും റഷ്യയായിരിക്കും നല്‍കുക. ആണവ നിലയങ്ങളുടെ നിര്‍മ്മാണത്തില്‍ പ്രധാന പങ്ക് വഹിക്കുക ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (എന്‍പിസിഐഎല്‍) ആയിരിക്കും. വിദേശ മണ്ണില്‍ ഇത്തരമൊരു പദ്ധതിയുടെ ഭാഗമാകുന്നത് ഇന്ത്യ ഇതാദ്യമാണ്. ബംഗ്ലാദേശി ശാസ്ത്രജ്ഞര്‍ക്ക് പദ്ധതിയുടെ നടത്തിപ്പിന് ആവശ്യമായി പരിശീലനം സഹായവും ഇന്ത്യ നല്‍കും. പദ്ധതിക്കാവശ്യമായ നിര്‍ദേശങ്ങളും ശാസ്ത്ര തലത്തിലുള്ള സഹകരണങ്ങളും പൂര്‍ണമായും നല്‍കുന്നത് ഇന്ത്യയായിരിക്കും.

കഴിഞ്ഞ ദിവസം മോസ്‌കോയില്‍ വെച്ചാണ് കരാറില്‍ മൂന്ന് രാജ്യങ്ങളും ഒപ്പുവെച്ചിരിക്കുന്നത്. ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് റോസ്‌റ്റോം (സിവില്‍ ന്യൂക്ലിയര്‍ ബോഡി) നിക്കോളായ് സ്പാസ്‌കി, റഷ്യയിലെ ബംഗ്ലാദേശ് അംബാസിഡര്‍ എസ്.എം സൈഫുള്‍ ഹഖ്, റഷ്യയിലെ ഇന്ത്യന്‍ അംബാസിഡര്‍ പങ്കജ് ശരണ്‍ എന്നിവര്‍ കരാര്‍ ഒപ്പുവെക്കല്‍ ചടങ്ങില്‍ പങ്കെടുത്തു. നിലവില്‍ റഷ്യ ബംഗ്ലാദേശില്‍ കരാര്‍ അടിസ്ഥാത്തില്‍ ആണവ നിലയം നിര്‍മ്മിക്കുന്ന പദ്ധതിയുടെ ഭാഗമാണ്. ആണവ നിലയം നിര്‍മ്മിക്കുന്നതിന് ആവശ്യമായ ഉപകരണങ്ങളുടെ വിതരണം, ജോലിയുടെ മേല്‍നോട്ടം, ഇന്‍സ്റ്റാലേഷന്‍, നിര്‍മ്മാണം തുടങ്ങിയ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് റഷ്യയാണ്. സ്വന്തമായി ആണവ നിലയങ്ങള്‍ നിര്‍മ്മിക്കുന്നതിലും പ്രവര്‍ത്തിപ്പിക്കുന്നതിലും ഇന്ത്യക്ക് പരിചയസമ്പത്തുണ്ട്. റഷ്യന്‍ സഹായത്തോടെയാണ് തമിഴ്‌നാട്ടിലെ കൂടംകുളം ആണവ നിലയത്തിന്റെ നിര്‍മ്മാണം ഇന്ത്യ പൂര്‍ത്തീകരിച്ചത്.

ആണവ മേഖലയിലെ പ്രവൃത്തി പരിചയമാണ് പദ്ധതിയുടെ ഭാഗമാകാന്‍ ഇന്ത്യയെ പ്രേരിപ്പിച്ചിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ബംഗ്ലാദേശില്‍ നിര്‍മ്മിക്കാന്‍ പോകുന്ന ആണവ നിലയത്തിന്റെ നിര്‍മ്മാണത്തില്‍ പങ്ക് ചേരാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് സാധിക്കും. നോണ്‍-ക്രിട്ടിക്കല്‍ കാറ്റഗറി ഉപകരണങ്ങളുടെ വിതരണം, ജോലിയുടെ മേല്‍നോട്ടം, ഇന്‍സ്റ്റാലേഷന്‍, നിര്‍മ്മാണം തുടങ്ങിയ രംഗത്ത് ഇന്ത്യക്ക് സഹകരിക്കാനാവും. ബംഗ്ലാദേശിന്റെ ചരിത്രത്തിലെ ആദ്യത്തെ ന്യൂക്ലിയര്‍ പവര്‍ പ്ലാന്റാണ് നിര്‍മ്മിക്കാന്‍ പോകുന്നത്. ന്യൂക്ലിയര്‍ വ്യവസായ മേഖലയ്ക്കും കൂടാതെ ഇരു രാജ്യങ്ങള്‍ക്കും ഇതൊരു വലിയ തീരുമാനം ആയിരിക്കുമെന്നും ഈ രംഗത്ത് കൂടുതല്‍ സഹകരണങ്ങള്‍ തുടരാനുള്ള നീക്കം നടത്തുമെന്നും സ്പാസ്‌കി പറഞ്ഞു. ഇന്ത്യയില്‍ ആണവ നിലയങ്ങള്‍ നിര്‍മ്മിക്കുന്നതിനാവിശ്യമായ ഉപകരണങ്ങളുടെ നിര്‍മ്മാണം ആരംഭിക്കാന്‍ റഷ്യ പദ്ധതിയിടുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പുതിയ കരാര്‍ വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്.

മലയാറ്റൂര്‍ പള്ളിയുടെ കുരിശടിയുടെ റെക്ടര്‍ ആയിരുന്ന റവ. ഫാ. സേവ്യര്‍ തേലക്കാട്ടിനെ കൊലപ്പെടുത്തിയ കപ്യാര്‍ ജോണി നാട്ടുകാരുമായി സംസാരിക്കുന്ന വീഡിയോ പുറത്ത്. തനിക്ക് അബദ്ധം പറ്റിയതാണ് എന്ന് ജോണി വെളിപ്പെടുത്തുന്നു. ആത്മഹത്യ ചെയ്യാനും ജോണി ശ്രമിച്ചതായി ഈ വീഡിയോയില്‍ പറയുന്നുണ്ട്. മുണ്ട് എവിടെ എന്ന ചോദ്യത്തിന് മറുപടി ആയാണ് തൂങ്ങാന്‍ ശ്രമിച്ചു എന്ന് ജോണി പറയുന്നത്.

ഒളിവില്‍ കഴിയുമ്പോള്‍ മൂന്നുതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നു പിന്നീട് അന്വേഷണ സംഘത്തോടും ജോണി വെളിപ്പെടുത്തി.  തൂങ്ങി മരിക്കാന്‍ മൂന്ന് തവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടെന്നാണ് കപ്യാര്‍ മൊഴി നല്‍കിയത്. ഉടുമുണ്ട് മരച്ചില്ലയില്‍ കെട്ടി തൂങ്ങാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നെന്ന് പ്രതി പറഞ്ഞു. ഈ ശ്രമം പരാജയപ്പെട്ടതോടെയാണ് മലയാറ്റൂരിലെ ഫോറസ്റ്റിലെ പന്നിഫാമില്‍ നിന്ന് ഇയാളെ നാട്ടുകാര്‍ പിടികൂടിയത്. പിന്നീട് പോലീസ് സംഘത്തിന് കൈമാറുകയായിരുന്നു. പിടിയിലായ വേളയില്‍ ജോണി നിരവധി തവണ കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടു. മലയാറ്റൂര്‍പള്ളി റെക്ടര്‍ സേവ്യര്‍ തേലക്കാട്ടന്‍ തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിലുള്ള വൃക്തിവൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

നാട്ടുകാര്‍ പിടികൂടുമ്പോള്‍ ഇയാള്‍ തീര്‍ത്തും അവശനായിരുന്നു. നാട്ടുകാര്‍ പിടികൂടിയ പ്രതിയെ മലയാറ്റൂര്‍ ഡി.വൈ.എസ്.പി ജി.വേണു, കാലടി സി.ഐ സിജി മാര്‍ക്കോസ് തുടങ്ങിയവര്‍ അടങ്ങിയ അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു.  വ്യാഴാഴ്ച രാവിലെയോടെയാണ് മലയാറ്റൂര്‍ പള്ളി റെക്ടര്‍ സേവ്യറിനെ കപ്യാര്‍ ജോണി കുത്തിക്കൊലപ്പെടുത്തുന്നത്.

ഒരു സ്വകാര്യ ചാനലിന് അഭിമുഖം നല്‍കി മടങ്ങവേ മലയാറ്റൂര്‍ ആറാം സ്ഥാനത്ത് വെച്ച് പ്രതി വികാരിയെ ആക്രമിക്കുകയായിരുന്നു. വാക്കുതര്‍ക്കമാണ് കൊലയ്ക്ക് കാരണമായതെന്ന് പോലീസ് പറയുന്നു. കാലിനും തുടയ്ക്കും മാരകമായി കുത്തേറ്റ ഫാ സേവ്യറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

വീഡിയോ കാണാം

കൊച്ചി : മലയാറ്റൂരില്‍ വൈദീകനായ സേവ്യര്‍ തേലക്കാട്ട് കൊല്ലപ്പെട്ട വാര്‍ത്തയുടെഞെട്ടലില്‍ കഴിയുമ്പോഴും വൈദീകനെ കുത്തിയ കപ്യാര്‍ ജോണിയെ കുറിച്ച് നാട്ടുകാര്‍ക്ക് പറയാനുള്ളത് നല്ലതുമാത്രം. അതുകൊണ്ടു തന്നെ വൈദീകന്റെ കൊലപാതകം വിരല്‍ചൂണ്ടപ്പെടുന്നതും ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നതും യാതൊരു അവകാശങ്ങളും ഇല്ലാത്ത പള്ളികളിലെ കപ്യാര്‍ തൊഴിലിലേയ്ക്കാണ്.

ജോണി 18-ആം വയസിലാണ് കപ്യാരായത്. ഭാര്യയും രണ്ട് പെണ്‍മക്കളും അടങ്ങുന്ന കുടുംബം. 30 വര്‍ഷത്തോളം കുരിശുമല കയറി കപ്യാര്‍ പണി ചെയ്തു. നാളിതുവരേയ്ക്കും ജോലിയിലോ വ്യക്തി ജീവിതത്തിലോ ജോണിക്കെതിരെ മോശപ്പെട്ട ആരോപണങ്ങള്‍ ഒന്നും ഉയര്‍ന്നിട്ടുള്ളതായി നാട്ടുകാര്‍ക്ക് ആര്‍ക്കും തന്നെ അറിവില്ല.

ഇതിനിടെ, പെണ്‍മക്കളില്‍ ഒരാള്‍ അന്യജാതിക്കാരനെ വിവാഹം കഴിച്ചതില്‍ ജോണി അതീവ ദു:ഖിതനായിരുന്നു. ഈ ദു:ഖം മറയ്ക്കാനായി ജോണി അഭയം പ്രാപിച്ചത് മദ്യത്തിലായിരുന്നു. എന്നിരുന്നാലും തന്റെ ജോലിയോട് അതീവ ആത്മാര്‍ത്ഥത പ്രകടിപ്പിച്ചിരുന്ന ജോണി ജോലയില്‍ യാതൊരു വീഴ്ചയും വരുത്തിയിരുന്നില്ല.

ഒരു മകള്‍ കൂടി വിവാഹിതയാകാനുണ്ടെന്നിരിക്കെ സാമ്പത്തികമായും മാനസികമായും തളര്‍ന്നിരിക്കെയാണ് ജോണിയെ ഫാ.സേവ്യര്‍ തേലക്കാട്ട് അപ്രതീക്ഷിതമായി കപ്യാര്‍ ജോലിയില്‍ നിന്നും പുറത്താക്കിയത്. അര്‍ഹമായ ആനുകൂല്യങ്ങളൊന്നും നല്‍കാതെയുള്ള ഈ പിരിച്ചുവിടല്‍ ജോണിയെ കൂടുതല്‍ തളര്‍ത്തി. ഇതാണ് വൈദീകനോടുള്ള വൈരാഗ്യത്തിനു പിന്നില്‍. എന്നാല്‍, വൈദീകനെ കൊല്ലുക എന്നൊരു ലക്ഷ്യം ജോണിക്ക് ഉണ്ടായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ട്.

നിയമവും മനശാസ്ത്രവും പഠിച്ചിട്ടുള്ള ഫാ.സേവ്യര്‍ ജോണിയെ മന:ശാസ്ത്രപരമായും സാമൂഹ്യശാസ്ത്രപരമായും മാറ്റിയെടുക്കുന്നതിന് പകരം ശത്രുതാ മനോഭാവത്തോടെ സമീപിച്ചതാണ് ഇപ്പോള്‍ ഉണ്ടായ ദുരന്തത്തിലേയ്ക്ക് നയിച്ചതെന്ന് ജോണിയെ അടുത്തറിയുന്ന നാട്ടുകാര്‍ പറയുന്നു. ഫാദര്‍ സേവ്യറെ കൊല്ലുകയായിരുന്നു ജോണിയുടെ ലക്ഷ്യമെങ്കില്‍ കഴുത്തിലോ, നെഞ്ചിലോ, വയറ്റിലോ ഒക്കെയാണ് കുത്തേണ്ടിയിരുന്നത്. എന്നാല്‍, ഫാ.സേവ്യറിന്റെ തുടയിലാണ് ജോണിയുടെ കുത്തേറ്റിരിക്കുന്നത്.

ജീവിതം വഴിമുട്ടിയ സാഹചര്യത്തില്‍ ജോണിയുടെ ഭാഗത്തു നിന്നും ഉണ്ടായ നീക്കത്തിലൂടെ കപ്യാര്‍ തൊഴില്‍ തന്നെ ചര്‍ച്ചയാക്കപ്പെട്ടിരിക്കുകയാണ്.

 

കൊച്ചി: തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റ വിഷയത്തില്‍ ആലപ്പുഴ ജില്ലാ കലക്ടര്‍ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം. തോമസ് ചാണ്ടിക്ക് നല്‍കിയ നോട്ടീസിലെ സര്‍വേ നമ്പര്‍ മാറിപ്പോയതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. തോമസ് ചാണ്ടിക്കെതിരെ ആദ്യം നല്‍കിയ നോട്ടീസ് മറ്റൊരാളുടെ സര്‍വേ നമ്പറില്‍ ആയിരുന്നു. ഇത് ബോധ്യപ്പെട്ടതോടെ രണ്ടാമതും നോട്ടീസ് നല്‍കി. അതിലും സര്‍വേ നമ്പര്‍ തെറ്റിപ്പോയി. തെറ്റ്് സമ്മതിച്ചുകൊണ്ട് കലക്ടര്‍ക്ക് വേണ്ടി സ്‌റ്റേറ്റ് അറ്റോര്‍ണി ജനറല്‍ കോടതിയില്‍ ഇന്ന് സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. സ്വമേധയാ നോട്ടീസ് പിന്‍വലിക്കുന്നതായി അറ്റോര്‍ണി അറിയിച്ചു.

തനിക്ക് നല്‍കിയ നോട്ടീസ് മറ്റൊരാളുടെ സര്‍വേ നമ്പറിലുള്ളതാണെന്ന് ചൂണ്ടിക്കാട്ടി തോമസ് ചാണ്ടിയാണ് ​കോടതിയെ സമീപിച്ചത്. ഈ ഘട്ടത്തിലാണ് കോടതി ശക്തമായ ഭാഷയില്‍ കലക്ടറെ വിമര്‍ശിച്ചത്.

ജില്ലാ കലക്ടറുടെ കസേരയില്‍ ഇരുന്ന് ഇത്തരത്തില്‍ നിരുത്തരവാദപരമായ സമീപനം സ്വീകരിക്കരുത്. അര്‍ഹതയില്ലാതെയാണോ ആ കസേരയില്‍ ഇരിക്കുന്നത്. ജില്ലാ കലക്ടര്‍ക്ക് കാര്യപ്രാപ്തിയില്ല. കലക്ടറുടെ കസേരയില്‍ ഇരിക്കുന്നത് വിദ്യാര്‍ത്ഥിയാണോ എന്നും കോടതി വിമര്‍ശിച്ചു. ഒരു വ്യക്തിക്ക് മറ്റൊരാളുടെ സര്‍വേ നമ്പറില്‍ എങ്ങനെ നോട്ടീസ് നല്‍കാന്‍ കഴിയുമെന്നും കോടതി ആരാഞ്ഞു.

തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റത്തില്‍ കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ സാധുത വരെ ചോദ്യം ചെയ്യപ്പെടുന്നതാണ് കോടതിയില്‍ നിന്നുണ്ടായ ഇന്നത്തെ വിമര്‍ശനം.

 

ഹിമാചല്‍ പ്രദേശിലെ ബിലാസ്പുര്‍ ജില്ലയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ എട്ടുപേര്‍ മരിച്ചു. കുളുവിലെ പ്രമുഖ സിക്ക് ആരാധനാലയമായ മണികരണ് സന്ദര്‍ശിച്ചു മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്.  ചണ്ഡിഗഡ്-മണാലി ദേശീയ പാതയില്‍വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു. മരിച്ചവരെല്ലാം പഞ്ചാബിലെ അമൃത്സര്‍ സ്വദേശികളാണ്. അപകടത്തില്‍ രക്ഷപ്പെട്ട ഒരാള്‍ ചികിത്സയിലാണ്. പരിധിയില്‍ അധികം ആളുകള്‍ വാഹനത്തില്‍ കയറിയതാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ പൊങ്കാല ഇടാനെത്തിയ സ്ത്രീകളുടെ മാല മോഷ്ടിച്ചു. പൊങ്കാലയിടാനെത്തിയ പലര്‍ക്കും വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. വെഞ്ഞാറമൂട് സ്വദേശിനി രമ, കണ്ണൂര്‍ സ്വദേശിനി മനോറാണി എന്നിവരുടെ രണ്ടു പവന്‍ വീതം വരുന്ന സ്വര്‍ണ മാല കവര്‍ന്നതായി സൗത്ത് ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു.

രാവിലെ പൊങ്കാല ചടങ്ങുകളുടെ ഒരുക്കങ്ങള്‍ നടക്കുന്നതിനിടയിലാണ് സ്ത്രീകളുടെ മാല മോഷണം പോയിരിക്കുന്നത്. സംഭവത്തില്‍ ഫോര്‍ട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പഴവങ്ങാടിയില്‍ പൊങ്കാല ഒരുക്കങ്ങള്‍ നടക്കുന്നതിടയിലാണ് രമയുടെ മാല മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. പുത്തരിക്കണ്ടം മൈതാനത്ത് വെച്ചാണ് മനോറാണിയുടെ മാല നഷ്ടമായത്.

ഉത്സവ പറമ്പുകളും തീര്‍ത്ഥാടന കേന്ദ്രങ്ങളും ലക്ഷ്യവെച്ച് മോഷണം നടത്തുന്ന സംഘങ്ങള്‍ നിരവധിയാണ്. ശബരി മലയില്‍ ഇത്തരം മോഷണ സംഘങ്ങള്‍ ആളുകളുടെ പണവും ആഭരണങ്ങളും കവരുന്നത് നിത്യ സംഭവമാണ്. ഇത്തരം സംഘങ്ങള്‍ ആറ്റുകാല്‍ പൊങ്കാലെയ്ക്ക് എത്തിയിട്ടുണ്ടോയെന്ന് പോലീസിന് സൂചനകളൊന്നും ലഭിച്ചിട്ടില്ല.

ഇന്ത്യയുടെ സബ്മറൈന്‍ ഓട്ടോണമസ് അണ്ടര്‍ വാട്ടര്‍ വെഹിക്കിള്‍ അദമ്യ പുറത്തിറങ്ങി. പുതിയ ഓട്ടോണമസ് അണ്ടര്‍ വാട്ടര്‍ വെഹിക്കിള്‍ പ്രതിരോധ രംഗത്തിന് മുതല്‍ക്കുട്ടാകുമെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെട്ടു. അദമ്യ എയുവികള്‍ സബ്മറൈന്‍ ടോര്‍പീഡോ ട്യൂബുകളില്‍ നിന്ന് വിക്ഷേപിക്കാന്‍ സാധിക്കും. അന്തര്‍വാഹിനികളില്‍ നിലവിലുള്ള ടാര്‍പീഡോ ട്യൂബുകളില്‍ ഇതിനായി പുതിയ മാറ്റങ്ങളൊന്നും വരുത്തേണ്ടതില്ല. ഷിപ്പുകളുടെ മുകളിലെ പ്രതലങ്ങളിലും നിന്നും വിക്ഷേപിക്കാന്‍ കഴിയുന്ന വിധത്തിലാണ് അദമ്യ എയുവികള്‍ നിര്‍മ്മിച്ചിട്ടുള്ളത്. റിക്കവറി സിസ്റ്റവും ഉള്‍പ്പെടുന്നതാണ് അദമ്യ എയുവി പാക്ക്. അഞ്ച് മീറ്റര്‍ നീളമുള്ള ഈ അണ്ടര്‍ വാട്ടര്‍ വെഹിക്കിള്‍ സമുദ്രത്തിനടിയിലുള്ള ദൗത്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനായിട്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്. സമുദ്ര നിരപ്പിനുള്ളില്‍ വലിയ ദൗത്യങ്ങള്‍ നിറവേറ്റാന്‍ ഇന്ത്യന്‍ നേവിയെ സഹായിക്കാന്‍ അദമ്യയ്ക്ക് കഴിയും.

വെള്ളത്തിനടിയില്‍ 8 മണിക്കൂര്‍ വരെ നീണ്ടു നില്‍ക്കുന്ന ഓപ്പറേഷനുകള്‍ നയിക്കാന്‍ അദമ്യക്ക് കഴിയുമെന്ന് നിര്‍മ്മാതാക്കളായ എല്‍ ആന്റ് ടി അവകാശപ്പെടുന്നു. സമുദ്ര നിരപ്പില്‍ നിന്നും ഏതാണ്ട് 1500 ഫീറ്റ് ഉള്‍ത്തട്ടിലെത്താന്‍ ഇവയ്ക്ക് കഴിവുണ്ട്. 4 നോട്ടിക്കല്‍ വേഗതയിലാവും ഇവ സഞ്ചരിക്കുക. അദമ്യയ്ക്ക് സമുദ്രത്തിനുള്ളിലെ നിരവധി ഓപ്പറേഷനുകള്‍ നയിക്കാനുള്ള കഴിവുണ്ട്. ഹൈഡ്രോഗ്രാഫിക് സര്‍വേ, വെള്ളത്തിനടിയിലെ ബോംബുകളെ കണ്ടെത്തുക അവ നിര്‍വീര്യമാക്കുന്നതിനാവിശ്യമായ പ്രവര്‍ത്തനങ്ങള്‍, സമുദ്രാന്തര നിരീക്ഷണങ്ങള്‍, സമുദ്ര തീരങ്ങളുടെ സുരക്ഷ സംബന്ധിച്ച ഓപ്പറേഷനുകള്‍, ആന്റി സബ്മറൈന്‍ ഓപ്പറേഷനുകള്‍ തുടങ്ങി അദമ്യ ഉപയോഗിച്ച് നിര്‍വ്വഹിക്കാന്‍ കഴിയുന്ന ദൗത്യങ്ങള്‍ ഏറെയാണ്.

ഏതാണ്ട് 50 കിലോഗ്രാം വരെയുള്ള സാമഗ്രികള്‍ അദമ്യയില്‍ കയറ്റാന്‍ കഴിയും. മുന്‍ ഭാഗത്ത് സോനാര്‍ യന്ത്രവും അതുപോലെ ജലത്തിനടിയില്‍ പ്രവര്‍ത്തിക്കുന്ന ക്യാമറകളെയും ഉള്‍ക്കൊള്ളാന്‍ ഈ അണ്ടര്‍ വാട്ടര്‍ വെഹിക്കിളിന് പ്രാപ്തിയുണ്ട്. ദൗത്യങ്ങളുടെ ആവശ്യങ്ങളനുസരിച്ച് സാമഗ്രികള്‍ ലോഡ് ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് അദമ്യയുടെ നിര്‍മ്മാണം. എയുവികള്‍ എല്‍ ആന്റ് ടിയില്‍ നിന്ന് വാങ്ങിക്കാന്‍ ഇന്ത്യന്‍ നേവിക്ക് ഇതുവരെ സര്‍ക്കാരില്‍ അനുവാദം ലഭിച്ചിട്ടില്ല. പലതരം സമുദ്രാന്തര ദൗത്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനായി ലോകത്തിലെ എല്ലാ നാവിക സേനയുടെ പക്കലും ഇത്തരം അണ്ടര്‍ വാട്ടര്‍ വെഹിക്കിളുകള്‍ ഉണ്ട്. വൈകാതെ തന്നെ ഇവ ഇന്ത്യന്‍ നാവിക സേനയുടെ ഭാഗമാകുമെന്നാണ് കരുതുന്നത്.

പാകിസ്ഥാന്‍ സ്ഥാപകനായ മുഹമ്മദ് അലി ജിന്നയുടെ വീട് പുതുക്കി പണിയാന്‍ പദ്ധതിയുമായി  ഇന്ത്യ. ദി ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സിന്റെ ആഭിമുഖ്യത്തിലാണ് പുതിയ പദ്ധതി നടപ്പിലാക്കുക. മുംബൈയിലെ ജിന്നയുടെ വസതി ഭാവിയില്‍ നയതന്ത്രപരമായ ആവശ്യങ്ങള്‍ ഉപയോഗപ്രദമാക്കുകയെന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നതെന്ന് ദി ഹിന്ദു പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. മുംബൈയിലെ പ്രസ്തുത കെട്ടിടം സൗത്ത് കോര്‍ട്ട് എന്നാണ് അറിയപ്പെടുന്നത്. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ ഇത് ജിന്നയുടെ വീടല്ല. ദി ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സിന് കീഴിലുള്ള കെട്ടിടമാണ് നിലവിലിത്. അസംഖ്യം കേസുകളില്‍പ്പെട്ട് കെട്ടിടം വര്‍ഷങ്ങളോളം ഉപയോഗിക്കാതെ കിടക്കുകയായിരുന്നു. പക്ഷേ ഇപ്പോള്‍ യാതൊരു സംശയവുമില്ലാതെ പറയാന്‍ കഴിയും കെട്ടിടം പുതുക്കി പണിയുകയാണ്. ഐസിസിആറിന്റെ പുതിയ തലവന്‍ വിനയ് സഹസ്രബുദ്ധ പറഞ്ഞു.

നയതന്ത്ര ആവശ്യങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ പലവിധങ്ങളായ ഉപയോഗങ്ങള്‍ക്കായി കെട്ടിടം ലഭ്യമാക്കും. ഡെല്‍ഹിയിലെ ഹൈദരാബാദ് ഹൗസ് മാതൃകയിലുള്ള പ്രവര്‍ത്തനങ്ങളായിരിക്കും കെട്ടിടത്തില്‍ നടക്കുക. ഉപയോഗ ശൂന്യമായിരിക്കുന്ന ഈ കെട്ടിടം രാജ്യ താല്‍പ്പര്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ തീരുമാനിച്ചു കഴിഞ്ഞുവെന്നും വിനയ് സഹസ്രബുദ്ധ കൂട്ടിച്ചേര്‍ത്തു. 1947ലെ വിഭജനത്തിന് മുന്‍പ് ജിന്ന താമസിച്ചിരുന്ന വീടാണിത്. കെട്ടിടവുമായി ബന്ധപ്പെട്ട് നിരവധി കേസുകളും വിവാദങ്ങളും നിലനിന്നിരുന്നു. പാകിസ്ഥാന്‍ കെട്ടിടത്തിന് ഉടമസ്ഥാവകാശവാദമുന്നയിച്ച് രംഗത്തു വന്നിരുന്നു. പ്രസ്തുത കെട്ടിടത്തില്‍ കോണ്‍സുലേറ്റ് നിര്‍മ്മിക്കണമെന്നായിരുന്നു പാകിസ്ഥാന്റെ ആവശ്യം. കെട്ടിടം ജിന്നയുടെ സഹോദരി ഫാത്തിമ ജിന്നയ്ക്ക് നല്‍കിയിരുന്നതായി ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ജിന്നയുടെ മകള്‍ ദിന വാദിയയും കെട്ടിടത്തിന് അവകാശം ഉന്നയിച്ച് രംഗത്തു വന്നിരുന്നു. ദിന നല്‍കിയ പരാതി ഇപ്പോഴും ബോംബെ ഹൈക്കോടതിയില്‍ നിലനില്‍ക്കുന്നുണ്ട്. ഇന്ത്യന്‍ പൗരത്വം ഉണ്ടായിരുന്ന ദിന 2017 നവംബറില്‍ ന്യൂയോര്‍ക്കില്‍ വെച്ച് മരണപ്പെടുകയായിരുന്നു. കെട്ടിടം പരിഷ്‌കരിച്ച് നയന്ത്ര ആവശ്യങ്ങള്‍ക്ക് ഉപയോഗപ്രദമാക്കുകയെന്ന ഇന്ത്യയുടെ തീരുമാനം ഇസ്ലാമബാദിനെ സംബന്ധിച്ചടത്തോളം അത്ര സന്തോഷം നല്‍കുന്ന വാര്‍ത്തയല്ല. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ കെട്ടിടം പാകിസ്ഥാന് നല്‍കണമെന്ന് ഇന്ത്യന്‍ സര്‍ക്കാരിനോട് പാകിസ്ഥാന്‍ ആവശ്യപ്പെട്ടിരുന്നു. കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം പാകിസ്ഥാന്‍ സ്ഥാപകനായ ജിന്നയ്ക്കാണെന്നും അതുകൊണ്ടു തന്നെ വീട് ഞങ്ങള്‍ക്ക് വിട്ടു തരണമെന്നും പാക് സര്‍ക്കാര്‍ പറയുന്നു.

പ്രണവ് രാജ്

അഗര്‍ത്തല : ത്രിപുരയില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലൂടെ ഭരണം നേടാനുള്ള എല്ലാ തയ്യാറെടുപ്പുകളും ബി ജെ പി ഇതിനോടകം നടത്തി കഴിഞ്ഞു . ഇത് എങ്ങനെയാണെന്ന്  അറിയണമെങ്കില്‍ ആറേഴ് മാസങ്ങള്‍ക്ക് മുന്‍പ് ത്രിപുരയിലെ ബി ജെ പി യുടെ പ്രസിഡന്റ് ബിപ്ലാപ് കുമാര്‍ ദേവ് പറഞ്ഞ ചില കാര്യങ്ങള്‍ കൂടി കൂട്ടി വായിക്കേണ്ടിയിരിക്കുന്നു.

”  വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷീനില്‍ കൃത്രിമം കാട്ടിയിട്ടാണെങ്കിലും ത്രിപുരയില്‍ ബി ജെ പി ഭരണം പിടിക്കുമെന്നായിരുന്നു ത്രിപുരയിലെ ബി ജെ പിയുടെ പ്രസിഡന്റ് ബിപ്ലാപ് കുമാര്‍ ദേവിന്റെ വെല്ലുവിളി . സി പി എമ്മിന്റെ ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ സി പി എം ന് വോട്ട് ചെയ്താല്‍ പോലും അതും താമരയ്ക്ക് മാത്രമേ രേഖപ്പെടുത്തുവെന്നും ദേവ് പറഞ്ഞിരുന്നു . മറ്റ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ ചെയ്തതുപോലെ ത്രിപുരയിലും ഞങ്ങള്‍ വോട്ടിംഗ് മെഷീനില്‍ കൃത്രിമം കാണിച്ച് ഭരണം നേടുമെന്നും , ധൈര്യമുണ്ടെങ്കില്‍ തനിക്കെതിരെ കേസെടുക്കാനും ബിപ്ലാപ് കുമാര്‍ ദേവ് ത്രിപുരയിലെ സര്‍ക്കാരിനെ വെല്ലുവിളിച്ചിരുന്നു  ” .

ഈ വെല്ലുവിളിയെ സാധൂകരിക്കുന്നതായിരുന്നു ഇപ്രാവശ്യത്തെ ത്രിപുരയിലെ നിയമസഭാ തെരഞ്ഞെടുപ്പ് . കഴിഞ്ഞ ആഴ്ചയില്‍ നടന്ന ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ വ്യാപകമായി ക്രമക്കേടുകള്‍ നടന്നതായി സി പി എം നേതാവ് സീതാറാം യെച്ചൂരി തന്നെ വ്യക്തമാക്കിയിരുന്നു . പല ബുത്തുകളിലും ഉപയോഗിച്ച ഒട്ടുമിക്ക വോട്ടിംഗ് മെഷീനിലും ഏത് പാര്‍ട്ടിക്ക് വോട്ട് ചെയ്താലും ബി ജെ പിക്ക് മാത്രം വോട്ട് പോകുന്നുവെന്നാണ് പരാതി ഉയര്‍ന്നത് . ഉത്തര്‍പ്രദേശ് , പഞ്ചാബ് , ഗുജറാത്ത് , ഗോവ , മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും വോട്ടിംഗ് മെഷീനുകളില്‍ കൃത്രിമം നടന്നതായി പരാതി ഉയര്‍ന്നിരുന്നു .

ഇപ്പോഴത്തെ സാഹചര്യങ്ങളെ വിലയിരുത്തുമ്പോള്‍ കാര്യങ്ങള്‍ എല്ലാം ത്രിപുരയിലെ ബി ജെ പി യുടെ പ്രസിഡന്റ് ബിപ്ലാപ് കുമാര്‍ ദേവ് പറഞ്ഞ രീതിയില്‍ തന്നെ ത്രിപുരയില്‍ ബി ജെ പി ഭരണത്തില്‍ എത്തുമെന്ന് ഉറപ്പായി കഴിഞ്ഞു . കാരണമെന്തെന്ന് ഭരണം നേടാന്‍ കുറെ നാളുകളായി ബി ജെ പി ഉപയോഗിക്കുന്ന ചില തന്ത്രങ്ങളെ നിങ്ങള്‍ വിലയിരുത്തിയാല്‍ മാത്രം മതി . മറ്റ് സംസ്ഥാനങ്ങളിലെ പോലെ ത്രിപുരയിലും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലൂടെ ബി ജെ പി എങ്ങനെയാണ് ഭരണം നേടുന്നതെന്ന് നിങ്ങള്‍ തിരിച്ചറിയുക.

അതിനുവേണ്ടി ആദ്യമായി അവര്‍ ചെയ്യുന്നത് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ ജനങ്ങള്‍ക്ക് വിശ്വാസം ഉണ്ടാക്കിയെടുക്കുക എന്നതാണ് . അതിനായി ബി ജെ പി ക്ക് യാതൊരു പ്രയോജനങ്ങളും ഇല്ലാത്ത സംസ്ഥാനങ്ങളില്‍ നടക്കുന്ന ബൈ ഇലക്ഷനില്‍ ഒന്നോ , രണ്ടോ സീറ്റുകളില്‍ മനപ്പൂര്‍വം തോറ്റു കൊടുക്കുക എന്നതാണ് . അങ്ങനെ സ്വയം തോറ്റുകൊടുത്തുകൊണ്ട് ഇതേ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളെ ബി ജെ പി ക്കും വിശ്വാസമാണെന്ന് ജനങ്ങള്‍ക്ക് മുന്നില്‍ അഗീകരിക്കും .

അതിനുശേഷം നിയമസഭ , ലോകസഭ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പായി രാജ്യത്തെ ഒട്ടുമിക്ക ദൃശ്യ മാധ്യമങ്ങളിലും , അച്ചടി മാധ്യമങ്ങളിലും ബി ജെ പി യുടെ സ്വാധീനം ഉറപ്പിക്കുക എന്നതാണ് . മാധ്യമ പ്രവര്‍ത്തകര്‍ക്ക് പണം നല്‍കിയും , ബി ജെ പി അനുകൂല ബിസ്സിനസ്സുകാരെ കൊണ്ട് ചാനലുകള്‍ വിലയ്ക്ക് വാങ്ങിപ്പിച്ചും , ചാനലുകളിലെ ഓഹരികള്‍ എടുപ്പിച്ചും അവരെ പാട്ടിലാക്കി ബി ജെ പി അനുകൂല വാര്‍ത്തകള്‍ നല്‍കാന്‍ തയ്യാറാക്കി നിര്‍ത്തും . അതോടൊപ്പം സോഷ്യല്‍ മീഡിയയില്‍ ബി ജെ പി അനുകൂല പ്രചാരണം നടത്താന്‍ പി ആര്‍ കമ്പനികള്‍ക്ക് ലക്ഷക്കണക്കിന് രൂപ നല്‍കി ആയിരക്കണക്കിന് ഐ റ്റി പ്രൊഫഷണലുകളെ തയ്യാറാക്കി നിര്‍ത്തും .

രണ്ടാമതായി , ചെറുതും വലുതുമായ എല്ലാ കക്ഷികളെയും വന്‍ വാഗ്ദാനങ്ങള്‍ നല്‍കി ബി ജെ പി മുന്നണിയിലേക്ക് കൊണ്ട് വരും . ഉദാഹരണത്തിന് കേരളത്തില്‍ ബി ഡി ജെ എസ്സിനെയും , നാഗാലാന്‍ഡില്‍ നാഗാ ലിബറേഷനെയും കൂട്ടിയതുപോലെ . എന്നിട്ട് ഇവര്‍ക്കിടയില്‍ നിന്ന് തീവ്ര സവര്‍ണ്ണഹിന്ദു വര്‍ഗ്ഗീയവാദികള്‍ക്കും , ചുരുക്കം ചില ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവര്‍ക്കും മത്സരിക്കാന്‍ സീറ്റ് നല്‍കും . മറ്റുള്ളവരെ പണം നല്‍കിയും , സ്ഥാനമാനങ്ങള്‍ നല്‍കിയും ഒതുക്കും . അല്ലാത്തവരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കും . എന്നിട്ട് ബി ജെ പി ജയിപ്പിക്കണം എന്ന് ആഗ്രഹിക്കുന്നവരെ മാത്രം ഏറ്റവും കൂടുതല്‍ ബി ജെ പി പ്രവര്‍ത്തകര്‍ ഉള്ള സ്ഥലങ്ങളില്‍ മത്സരിപ്പിക്കും . അതായത് ഓ രാജഗോപാലിനും , കെ സുരേന്ദ്രനും സീറ്റ് നല്‍കിയതുപോലെ . മറ്റുള്ളവരെ തോല്‍പ്പിക്കേണ്ട സ്ഥലങ്ങളിലും മത്സരിപ്പിക്കും . ഇവര്‍ പിന്നീട് ബി ജെ പി മുന്നണി വിട്ടുപോയാലും പാര്‍ട്ടിക്ക് നഷ്ടം ഉണ്ടാകാതിരിക്കാനാണ് ഇവരെ ജയസാധ്യതയില്ലാത്ത സ്ഥലങ്ങളില്‍ മത്സരിപ്പിക്കുന്നത് . ഉദാഹരണം ബി ഡി ജെ എസ് സ്ഥാനാര്‍ത്ഥികള്‍ .

മൂന്നാമതായി , ഈ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി വന്‍ രീതിയില്‍ പണം ചെലവഴിച്ച് പ്രചാരണം തുടങ്ങും . പ്രചാരണം തുടങ്ങുന്ന സമയത്ത് അതാത് സംസ്ഥാനത്തിലെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് വ്യത്യസ്ത നിലപാടുകള്‍ സ്വീകരിച്ച് വര്‍ഗ്ഗീയതയുടെ എല്ലാ സാധ്യതകളെയും ഉപയോഗപ്പെടുത്തും . ഉദാഹരണത്തിന് യുപിയില്‍ മുസ്ലീംങ്ങളെ പ്രീണിപ്പെടുത്താന്‍ ‘ മുത്തലാക്ക് ‘ വിഷയവും , നാഗാലാന്‍ഡില്‍ ക്രിസ്ത്യാനികളെ പ്രീണിപ്പെടുത്താന്‍  ‘ ക്രിസ്ത്യാനികള്‍ക്ക് തീര്‍ത്ഥാടനത്തിന് പോകാന്‍ പണം നല്‍കാം ‘ എന്ന വിഷയവും , ഗോവയില്‍ ക്രിസ്ത്യാനികളെ പ്രീണിപ്പെടുത്താന്‍ ‘ ബീഫ് കഴിക്കാന്‍ അനുവാദം നല്‍കും ‘ എന്ന വിഷയവും പറഞ്ഞ് പ്രചാരണം തുടങ്ങും . വോട്ടിംഗ് മെഷിനീലൂടെ ജയിച്ചു കഴിയുമ്പോള്‍ ജനങ്ങളെ പറഞ്ഞ് വിശ്വസിപ്പിക്കുവാനുള്ള കാരണങ്ങളായിരിക്കും ഇവയൊക്കെ .

നാലാമതായി , പ്രചാരണത്തിനായി കേന്ദ്ര മന്ത്രിമാരെ എത്തിക്കും . അമിത് ഷായും , മോഡിയുമടക്കമുള്ളവര്‍ ഈ സംസ്ഥാനങ്ങളില്‍ പ്രചാരണത്തിന് എത്തും . ഇവര്‍ എല്ലാം പങ്കെടുക്കുന്ന റാലികളില്‍ പ്രചാരണത്തിനായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് പതിനായിരക്കണക്കിന് ആര്‍ എസ് എസ് പ്രവര്‍ത്തകരെയും , വാടകയ്ക്ക് എടുത്ത അന്യ സംസ്ഥാന തൊഴിലാളികളെയും എത്തിക്കും . ഇവര്‍ക്കൊക്കെ ഓരോ സ്ഥലങ്ങള്‍ക്ക് അനുസരിച്ച് വയര്‍ നിറച്ച് പൊറോട്ടയും , ബിരിയാണിയും , ബൂരിയും മറ്റ് സമ്മാനങ്ങളും , ദിവസ കൂലിയും നല്‍കും . ബി ജെ പി നേതൃത്വം നല്‍കുന്ന മുന്നണിയുടെ ഇലക്ഷന്‍ പ്രചാരണത്തില്‍ വന്‍ ജനപങ്കാളിത്തമുണ്ട് എന്ന് വരുത്തി തീര്‍ക്കുവാനാണ് ഇങ്ങനെ ചെയ്യുന്നത് . ഈ റാലികളിലെ വേദികളില്‍ അതാത് സ്ഥലത്തെ പ്രമുഖരായ വ്യക്തികളെയും , ന്യൂനപക്ഷ സമുദായത്തിലെ നേതാക്കന്മാരെയും കൊണ്ടുവന്ന് ആദരിക്കുകയും , പ്രസംഗിപ്പിക്കുകയും ചെയ്യും . ന്യൂനപക്ഷങ്ങളും , പ്രമുഖരും ബി ജെ പിയോടൊപ്പമാണെന്ന് വരുത്തി തീര്‍ക്കുകയാണ് ഇതിന്റെ ലക്ഷ്യം . ഈ ഇലക്ഷന്‍ പ്രചാരണങ്ങളുടെ എല്ലാം വാര്‍ത്തകള്‍ മറ്റ് എല്ലാ പരിപാടികളും മാറ്റി വച്ച് വിലുക്കെടുത്ത മാധ്യമങ്ങളിലൂടെ തല്‍സമയ സംപ്രക്ഷേപണം നടത്തിക്കും .

അഞ്ചാമതായി , പ്രചാരണം അവസാനിക്കുന്ന ഘട്ടത്തില്‍ ഈ സംസ്ഥാനങ്ങളില്‍ ബി ജെ പി ഭരണത്തില്‍ എത്തും എന്ന് ബി ജെ പി യുടെ മാധ്യമപട നിര്‍ത്താതെ വാര്‍ത്ത കൊടുത്തുകൊണ്ടേയിരിക്കും . ഈ പ്രവശ്യം ബി ജെ പി നടത്തിയ പ്രചാരണത്തിന്റെ ഭാഗമായി കാര്യങ്ങള്‍ മാറി മറിയുമോ എന്ന് ജനമനസുകളില്‍ സംശയം ഉണ്ടാക്കിയെടുക്കുകയാണ് ഈ അവസാന ഘട്ട മാധ്യമ പ്രചാരണത്തിന്റെ ലക്ഷ്യം . അങ്ങനെ ഇതേ മാധ്യമങ്ങള്‍ ഇലക്ഷന്‍ പ്രചാരണത്തിന്റെ കലാശക്കൊട്ടിന്റെ അന്ന് ബി ജെ പി യുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രചാരണത്തില്‍ മുന്‍തൂക്കമുണ്ടെന്ന് പ്രവചിച്ച് ജനങ്ങളെകൊണ്ട് ഇപ്രാവശ്യം ബി ജെ പിക്ക് വോട്ട് ചെയ്യുന്നതാണ് നല്ലത് എന്ന മനോഭാവത്തില്‍ കൊണ്ടെത്തിക്കും . എന്തൊക്കെ പ്രചാരണം നടത്തിയാലും ബാലറ്റ് പേപ്പറിലൂടെ വോട്ടിംഗ് നടത്തിയാല്‍ ബി ജെ പിക്ക് ഭരണം നേടാന്‍ കഴിയില്ല എന്ന് ഇവരുടെ നേതാക്കള്‍ക്ക് വ്യക്തമായി അറിയാം

ഇവിടെയാണ് ഇന്നത്തെ തെരഞ്ഞെടുപ്പുകളിലെ യഥാര്‍ത്ഥ വില്ലനും , ജനാധിപത്യത്തിന്റെ കൊലപാതകിയുമായ  ‘ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ‘   എന്ന ആയുധത്തെ ബി ജെ പി പുറത്തെടുക്കുന്നത് . മൂന്നാം തലമുറയില്‍ പെട്ട , അതായത് മോഡി അധികാരത്തില്‍ വന്നതിന് ശേഷം നിര്‍മ്മിക്കപ്പെട്ട ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളെ വോട്ടിംഗിനായി എത്തിക്കും . വോട്ടിംഗ് തുടങ്ങുന്നതിന് മുന്‍പ് സ്ഥാനാര്‍ത്ഥികളുടെയും , ബുത്ത് ഏജന്റുമാരുടെയും മുന്‍പില്‍ വച്ച് വിശ്വാസ യോഗ്യമായ പലതരം നാടകങ്ങളും നടത്തി ഈമെഷീനുകള്‍ കുറ്റമറ്റവയാണെന്ന് അവരെ വിശ്വസിപ്പിക്കും . അങ്ങനെ തെരഞ്ഞെടുപ്പ് നടക്കുന്നതിന് ഇടയ്‌ക്കോ , ശേഷമോ , സൂക്ഷിച്ച് വച്ചിരിക്കുന്ന സമയത്തോ ഇതേ വോട്ടിംഗ് മെഷീനുകളിലെ വോട്ടുകളെ ബ്ലൂ ടൂത്ത് സാങ്കേതിക വിദ്യയിലൂടെയോ , മെഷീനുകളിലെ ബട്ടനുകളെ നിശ്ചിത രീതിയില്‍ ഉപയോഗപ്പെടുത്തിയോ ബി ജെ പി ക്ക് സ്ഥാനാര്‍ത്ഥികള്‍ക്ക് ഭുരിപക്ഷം ലഭിക്കുന്ന രീതിയിലേയ്ക്ക് വോട്ടുകളെ മാറ്റി മറിച്ചിരിക്കും . അതോടൊപ്പം വി വി പാറ്റ്  മെഷീനുകളിലെ പേപ്പര്‍ സ്ലിപ്പുകളും , വോട്ടിംഗ് മെഷീനുകളിലെ വോട്ടുകളും കൂട്ടി നോക്കില്ല എന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ കൊണ്ട് നേരത്തെ തന്നെ പ്രഖ്യാപിപ്പിക്കുകയും ചെയ്യും . അങ്ങനെ വോട്ട് എണ്ണുന്നതിന് മുന്‍പ് തന്നെ ബി ജെ പി ജയം ഉറപ്പിച്ചിരിക്കും .

ഇനിയാണ് മാധ്യമ സുഹൃത്തുക്കളുടെ യഥാര്‍ത്ഥ ഫലപ്രഖ്യാപനം എക്‌സിറ്റ് പോളുകളുടെ രൂപത്തിലെത്തുന്നത് . വിലയ്ക്ക് എടുത്ത എല്ലാ മാധ്യമങ്ങളും ബി ജെ പി ക്ക് അനുകുലമായി എക്‌സിറ്റ് പോളുകളിലൂടെ ബി ജെ പി ക്ക് ഇത്രയധികം സീറ്റുകള്‍ ലഭിക്കും എന്നും , ഭരണത്തില്‍ എത്തുമെന്നും , ലഭിക്കുന്ന സീറ്റുകളുടെ എണ്ണം നിരത്തി ഫലം പ്രഖ്യാപിക്കും . അങ്ങനെ എതിര്‍ പാര്‍ട്ടിക്കാരെയും , പൊതുജനങ്ങളെയും മാനസികമായി ബി ജെ പി യുടെ വിജയം അംഗികരിക്കാന്‍ തയ്യാറാക്കുന്നു . ഇങ്ങനെ വോട്ടിംഗ് മെഷീനുകളില്‍ കൃത്രിമം നടത്തി  നേരത്തെ തന്നെ തയ്യാറാക്കി വച്ചിരിക്കുന്ന ഇലക്ഷന്‍ ഫലം തങ്ങളുടെ ഗ്രൂപ്പില്‍പ്പെട്ട ഇലക്ഷന്‍ കമ്മീഷണറെ കൊണ്ട് പ്രഖ്യാപിപ്പിച്ചുകൊണ്ട് ബി ജെ പി വോട്ടിംഗ് മെഷീനുകളിലൂടെ ഓരോ സംസ്ഥാനങ്ങളും , രാജ്യവും കീഴടക്കികൊണ്ടിരിക്കുന്നു.

ഈ തയ്യാറെടുപ്പുകളെല്ലാം അമിത് ഷായുടെ പദ്ധതികള്‍ പ്രകാരം കഴിഞ്ഞ ആഴ്ച തെരഞ്ഞെടുപ്പ് നടന്ന ത്രിപുരയിലും , നാഗാലാന്‍ഡിലും , മേഘാലയിലും നടന്നു കഴിഞ്ഞു . ഇരുപത്തിയഞ്ച് വര്‍ഷത്തെ സി പി എം ഭരണത്തിന് അവസാനം കുറിച്ച് ത്രിപുര ഇത്തവണ ബി ജെ പി ഭരിക്കുമെന്ന് പതിവുപോലെ ന്യൂസ് എക്സ് , ആക്സിസ് മൈ ഇന്ത്യ എന്നീ ചാനലുകള്‍ എക്സിറ്റ് പോള്‍ ഫലങ്ങളായി പുറത്ത് വിട്ടു കഴിഞ്ഞു . ഇനിയും ഫലപ്രഖ്യാപനം എന്ന നാടകം മാത്രം അവശേഷിക്കുന്നു .

ത്രിപുരയ്ക്ക് പുറമെ നാഗാലാന്‍ഡ് , മേഘാലയ എന്നിവടങ്ങളിലും ബി ജെ പി അധികാരത്തിലെത്തുമെന്ന് ആക്സിസ് ഇന്ത്യയും , ന്യൂസ് എക്സും എക്സിറ്റ് പോളിലൂടെ പ്രവചിച്ചു കഴിഞ്ഞു . മാര്‍ച്ച് മൂന്നിനാണ് ത്രിപുരയിലെ ഫല പ്രഖ്യാപനം. ബാക്കി നമ്മുക്ക് മനസിലാക്കാവുന്നതെ ഉള്ളു . അധികം ഭൂരിപക്ഷം ഒന്നും ഉണ്ടാവില്ല . പക്ഷെ ബി ജെ പി ത്രിപുര ഭരിക്കും എന്നുറപ്പായി കഴിഞ്ഞു . അപ്പോഴും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ പരമ്പരാഗത രാഷ്ട്രീയ പ്രഭുക്കന്മാര്‍ ഇതൊന്നും കണ്ടിട്ടില്ല എന്ന ഭാവത്തില്‍ തങ്ങളുടെ അധികാര കസേരകള്‍ ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് . ഇതിനെതിരെ ഒറ്റക്കെട്ടായി നിന്ന് പ്രതികരിക്കാനും അവര്‍ തയ്യാറല്ല . കാരണം ജനം വോട്ട് ചെയ്ത് തോല്‍പ്പിച്ചാലും , വളഞ്ഞ വഴിയിലൂടെ അധികാരത്തില്‍ എത്തി നാട് കട്ട് മുടിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമായി ഈ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളെ അവര്‍ കാണുന്നു .

എന്നാല്‍ സ്വന്തം മനസ്സാക്ഷിയെയും , ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥകളെയും വിശ്വസിച്ച് ജനാധിപത്യത്തിന് വോട്ട് രേഖപ്പെടുത്തിയ പൊതുജനം വീണ്ടും വിഡ്ഢികളായി തന്നെ തുടരുന്നു എന്നതാണ് ഏറ്റവും വലിയ ദുരന്തം .

Copyright © . All rights reserved