അഭിമന്യു കൊലക്കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയും കാമ്പസ് ഫ്രണ്ട് മഹാരാജാസ് യൂണിറ്റ് പ്രസിഡന്റുമായ മുഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്തു.ഈ മാസം രണ്ടാം തിയതിയാണ് മഹാരാജാസ് കോളേജിലെ രണ്ടാം വർഷ കെമിസ്ട്രി വിദ്യാർത്ഥിയും എസ്എഫ്ഐ നേതാവുമായ അഭിമന്യു കൊല്ലപ്പെട്ടത്.
ക്യാംപസിൽ ചുമരെഴുത്തുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.എന്നാൽ അഭിമന്യുവിന്റെ വധത്തിൽ മൂന്ന് പെൺകുട്ടികൾക്ക് പങ്കുണ്ടെന്നാണ് മംഗളം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.മുഹമ്മദ് ഉൾപ്പെടെ പത്ത് പേര് കൊലപാതകത്തില്‍ ഉള്‍പെട്ടിട്ടുണ്ടെങ്കിലും ഇതില്‍ നാല് പേരാണ് നേരിട്ട് പങ്കെടുത്തതെന്നാണ് വിവരം.സംഭവ ദിവസം രാത്രിയില്‍ അഭിമന്യുവിനെ കോളേജിലേക്ക് വിളിച്ച് വരുത്തിയത് മുഹമ്മദ് ആണെന്നാണ് വിവരം.എന്നാൽ കൊലപാതകത്തിൽ പോപ്പുലര്‍ ഫ്രണ്ടിന്റെ വിദ്യാര്‍ത്ഥിനി വിഭാഗമായ കാമ്പസ് ഫ്രണ്ടിൽ പ്രവർത്തിച്ചിരുന്ന മൂന്ന് പെൺകുട്ടികൾക്കും പങ്കുണ്ടെന്ന് സംശയം.സംഭവത്തിനു തൊട്ടുപിന്നാലെ ഇവർ പ്രതികളെ ബന്ധപ്പെട്ടു എന്നാണ് സംശയിക്കുന്നത്.
തൊടുപുഴയിലെ അധ്യാപകന്റെ കൈവെട്ടു കേസിലെ പ്രതികളുടെ പങ്കും അന്വേഷിക്കുന്നുണ്ട്.പള്ളുരുത്തി സ്വദേശി മനാഫ്, ഷമീര്‍ എന്നിവരുടെ പേരാണ് പോലീസ് സമർപ്പിച്ച റിപ്പോര്‍ട്ടില്‍ ഉള്ളത്. ഷെമീറിന്റെ സഹായത്തോടെയാണ് പ്രതികള്‍ രക്ഷപ്പെട്ടതെന്നാണ് സംശയം. കൈവെട്ട് കേസിലെ പ്രതികളുടെ പങ്ക് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേസ് എന്‍ഐഎ ഏറ്റെടുക്കാനുള്ള സാധ്യതയും ഉണ്ട്.തീവ്രവാദ ആഭിമുഖ്യമുള്ള വാട്സ്ആപ് ഗ്രൂപ്പായ പച്ചവെളിച്ചത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം ആരംഭിച്ചതായി മംഗളം റിപ്പോര്‍ട്ട് ചെയ്തു. ഗ്രൂപ്പിനെ നിയന്ത്രിക്കുന്ന ആറ് പേർ പ്രതികൾക് സഹായം ചെയ്യുന്നുണ്ടോ എന്നും അന്വേഷിച്ചു വരികയാണ് എന്നും റിപ്പോർട്ടിൽ പറയുന്നു.
കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎ സിനിമയിലെ വനിതകളുടെ സംഘടനയായ വിമന്‍ ഇന്‍ സിനിമ കളക്ടീവിനെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. ഓഗസ്റ്റ് 7ന് കൊച്ചിയില്‍ വെച്ചായിരിക്കും ചര്‍ച്ച നടക്കുക. ദിലീപിനെ എഎംഎംഎയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഡബ്ല്യുസിസി താര സംഘടനയുമായി ഇടഞ്ഞിരുന്നു.
വനിതാ സംഘടന ഉയര്‍ത്തിയ പ്രശ്നങ്ങള്‍ ഗൗരവപൂര്‍വ്വമാണ് കാണുന്നതെന്നും ചര്‍ച്ചക്ക് തയ്യാറാണെന്നും എഎംഎംഎ പ്രസിഡന്റ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ദിലീപിന് അനുകൂലമായി നിലപാട് സ്വീകരിച്ച മോഹന്‍ലാലിന്റെ വാര്‍ത്താസമ്മേളനം പ്രതീക്ഷകള്‍ക്ക് വിപരീതവും അങ്ങേയറ്റം നിരാശാജനകവുമായിരുന്നെന്ന് ഡബ്ല്യു.സി.സി പ്രതികരിച്ചിരുന്നു.
ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചപ്പോള്‍ ആക്രമണത്തിനിരയായ നടിയുള്‍പ്പെടെ നാലു പേര് എഎംഎംഎയില്‍ നിന്ന് രാജിവെച്ചിരുന്നു. രേവതി, പാര്‍വതി, പത്മപ്രിയ തുടങ്ങിയവര്‍ സംഘടനയുടെ നടപടികളില്‍ ആശങ്കയറിയിച്ചുകൊണ്ട് ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന് കത്തയക്കുകയും ചെയ്തു. സംഘടനയിലെ അംഗങ്ങള്‍ എന്ന നിലയില്‍ ഒരു കൂടിക്കാഴ്ചയ്ക്ക് തയ്യാറാകണമെന്നതായിരുന്നു ഇവര്‍ ഉന്നയിച്ച ആവശ്യം.
പെരുമഴയിൽ നട്ടംതിരിഞ്ഞ ഒരു ഹൈന്ദവ കുടുംബത്തിനു മേൽ കാരുണ്യമഴ ചൊരിഞ്ഞ് ഒരു കത്തോലിക്ക ദേവാലയം. പെരുമഴയ്ക്കും പ്രളയത്തിനും മീതെ സാഹോദര്യത്തിന്റെ നല്ല കാഴ്ചയൊരുക്കിയത് ചങ്ങനാശേരി അതിരൂപതയിലെ കോട്ടയം കടുവാക്കുളം ലിറ്റിൽ ഫ്ളവർ പള്ളിയാണ്. ഹൃദ്രോഗംമൂലം മരിച്ച ഗൃഹനാഥന്റെ മൃതദേഹം വയ്ക്കാൻ വെള്ളക്കെട്ടും മറ്റ് അസൗകര്യങ്ങളും തടസമായതോടെയാണ് വാടകവീട്ടിൽ കഴിഞ്ഞിരുന്ന കുടുംബം വിഷമവൃത്തത്തിലായത്. പാറയ്ക്കൽ കടവിൽ വാടകയ്ക്കു താമസിക്കുന്ന തോട്ടുങ്കൽ കെ.ജി. രാജു(59)വിന്റെ മൃതദേഹം വയ്ക്കാനാണ് ഇടംകിട്ടാതിരുന്നത്.
പാലക്കാട് സ്വദേശികളായ ഇദ്ദേഹവും കുടുംബവും കുറെക്കാലമായി മറിയപ്പള്ളി, കൊല്ലാട് എന്നിവിടങ്ങളിൽ വാടകയ്ക്കു താമസിച്ചുവരികയായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ പലയിടത്തും അന്വേഷിച്ചെങ്കിലും ഒരിടത്തും സൗകര്യം ലഭിച്ചില്ല. ഒടുവിൽ പനച്ചിക്കാട് പഞ്ചായത്ത് മെംബർ ആനി മാമൻ ലിറ്റിൽ ഫ്ളവർ പള്ളി വികാരി ഫാ. വിവേക് കളരിത്തറ എംസിബിഎസിനെ വിവരം അറിയിച്ചു. അദ്ദേഹം കൈക്കാരന്മാരുമായി ആലോചിച്ച ശേഷം ഈ കുടുംബത്തെ സഹായിക്കാൻ പള്ളി പരീഷ് ഹാളിനു മുന്നിൽ ഇടമൊരുക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്കു രണ്ടോടെ മൃതദേഹം വഹിച്ച ആംബുലൻസ് പള്ളിപ്പരിസരത്ത് എത്തിയപ്പോൾ ആദരാഞ്ജലി അർപ്പിക്കാൻ ബന്ധുക്കളും കുടുംബാംഗങ്ങളും കാത്തുനിന്നിരുന്നു.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സിബി കൊല്ലാട് വഴി വിവരം അറിഞ്ഞ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും സ്ഥലത്തെത്തി. ഒരു ഹൈന്ദവസഹോദരന്റെ മൃതദേഹം വയ്ക്കാൻ ഇടംനൽകിയ കടുവാക്കുളം പള്ളി വികാരിയെയും പള്ളിക്കമ്മിറ്റിയെയും അദ്ദേഹം നന്ദിയും അഭിനന്ദനവും അറിയിച്ചു.പുതുപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് നിബു ജോണിന്റെ ശിപാർശയിൽ മുട്ടന്പലം വൈദ്യുതശ്മശാനത്തിൽ വൈകുന്നേരത്തോടെ മൃതദേഹം സംസ്കരിച്ചു. ബിജെപി പ്രവർത്തകരും സഹായവുമായി ഒപ്പമുണ്ടായിരുന്നു.
ജനിച്ചു ഏഴാം ദിവസം കുഞ്ഞിന്റെ ആരോഗ്യനില വഷളായി. വളര്‍ച്ച പൂര്‍ത്തിയാകും മുമ്പാണ് കുഞ്ഞിന്റെ ജനനം. ഏഴാം മാസത്തില്‍. തൃശൂര്‍ മദര്‍ ആശുപത്രിയില്‍ നിന്ന് കുഞ്ഞിനെ വിദഗ്ധ ചികില്‍സയ്ക്കായി തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലേക്ക് മാറ്റാന്‍ ബന്ധുക്കള്‍ തീരുമാനിച്ചു. റോഡു മാര്‍ഗമുള്ള യാത്ര സാഹസമാണെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്കി.
പക്ഷേ, എസ്.എ.ടി. ആശുപത്രിയില്‍ എത്തി ചികില്‍സ കിട്ടിയാല്‍ കുഞ്ഞ് രക്ഷപ്പെടുമെന്ന് കുടുംബം പ്രതീക്ഷിച്ചു. വെന്റിലേറ്റര്‍ സൗകര്യമുള്ള ആംബുലന്‍സ് തരപ്പെടുത്തി. പക്ഷേ, എത്രയും വേഗം ആശുപത്രിയില്‍ എത്തിച്ചില്ലെങ്കില്‍ ആരോഗ്യനില കൂടുതല്‍ പ്രശ്നമാകും. ലൈഫ് സേവ് മിഷന്റെ ആംബുലന്‍സ് ടീ ഉത്തരവാദിത്വത്തോടെ ഈ ഉദ്യമം ഏറ്റെടുത്തു.
പത്തനംതിട്ട സ്വദേശിയായ വി.ശ്രീജിത്തായിരുന്നു ഡ്രൈവര്‍. ഒരു വര്‍ഷമായി ആംബുലന്‍സ് ഓടിക്കുന്നുണ്ട്. വെന്റിലേറ്ററിന്റേയും മറ്റും സാങ്കേതിക വിദഗ്ധരായി ഇടുക്കി സ്വദേശി റെജി മാത്യുവും പത്തനംതിട്ട സ്വദേശി സനൂപ് സോമനും. ഇവര്‍ക്ക് വഴിയൊരുക്കാന്‍ കേരള പൊലീസ് മനസലിവുകാട്ടി. ഇതിനു പുറമെ, ആയിരത്തോളം പേര് വഴിയൊരുക്കാന്‍ തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെ വഴിയരികില്‍ കാത്തുനിന്നു.
കേരള ഡ്രൈവര്‍ ഫ്രീക്കേഴ്സ് കൂട്ടായ്മയിലെ അംഗങ്ങളാണ് വഴിയൊരുക്കിയത്. രാത്രി 8.30ന് ആംബുലന്‍സ് തൃശൂരില്‍ നിന്ന് പുറപ്പെട്ടു. രാത്രി 11.45ന് തിരുവനന്തപുരത്ത് എത്തി. 284 കിലോമീറ്റര്‍ പിന്നിട്ടത് 3.15 മണിക്കൂറുകൊണ്ടാണ്. അതും, കനത്ത മഴയില്‍. ഈ കൂട്ടായ്മ സമാനമായി അന്‍പതു തവണ ഇങ്ങനെ ആംബുലന്‍സില്‍ രോഗികളെ കൊണ്ടുപോയിട്ടുണ്ട്. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന കുഞ്ഞ് എത്രയും വേഗം സുഖപ്പെടട്ടേയെന്നാണ് ഇവരുടെ പ്രാര്‍ഥന. ട്രാഫിക് സിനിമയില്‍ രോഗിയെ കൊണ്ടുപോകാന്‍ പൊലീസ് വഴിയൊരുക്കിയ കഥയ്ക്കു സമാനമാണ് ഈ സംഭവവും
കനത്ത മഴയിലും വെള്ളക്കെട്ടിലും മുങ്ങി കുട്ടനാട് മേഖല. നാലുദിവസമായി തുടരുന്ന മഴക്കെടുതിമൂലം കൂടുതൽ കുടുംബങ്ങൾ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ജില്ലയിൽ കൃഷി നാശവും രൂക്ഷമാണ്.
കുട്ടനാട്ടിലെ കൈനകരി , കാവാലം, പുളിങ്കുന്ന്, മുട്ടാർ , അപ്പർകുട്ടനാട് മേഖലയിലെ തലവടി, എടത്വാ പഞ്ചായത്തുകളിലെല്ലാം മഴക്കെടുതി വളരെ രൂക്ഷമാണ്. വീടുകൾ പൂർണമായും ഭാഗികമായും വെള്ളത്തിനടിയിലായി. ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിൽ ആളുകൾ ബന്ധുവീടുകളിലേക്കും ദുരിതാശ്വാസ ക്യാംപുകളിലേക്കും താമസം മാറ്റുകയാണ്.
ഇടറോഡുകളടക്കം വെള്ളത്തിനടിയിലായതോടെ വള്ളങ്ങൾ മാത്രമാണ് ആശ്രയം. ജലനിരപ്പ് ഉയരുന്നതിന് അനുസരിച്ച് പാടശേഖരങ്ങളിൽ മടവീഴ്ചയും കൃഷി നാശവും തുടരുകയാണ്.
ഏഴായിരത്തിലധികം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. പുളിങ്കുന്ന്, കാവാലം എന്നിവിടങ്ങളിൽ ഒറ്റപ്പെട്ടു കഴിയുന്നവരെ പുറത്തേക്ക് എത്തിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട് .
പുളിങ്കുന്ന് വലിയപള്ളിയുടെ പാരിഷ് ഹാൾ പ്രളയത്തിൽ അലയുന്നവർക്കായി തുറന്നു കൊടുത്തിരിക്കുകയാണ്. സഹായം വേണ്ടവർക്ക് അവിടേക്ക് വരാം എന്ന് അറിയിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങൾ വഴി പള്ളി അധികൃതരുടെ കത്ത് വൈറൽ. വാൻ പ്രളയത്തിൽ നാടും നാട്ടുകാരും നെട്ടോട്ടം ഓടുമ്പോൾ മാനവികതയുടെ പ്രതീകമായി മാറുകയാണ് പൗരാണികവും പ്രൗഢിയും നിറഞ്ഞ പുളീംകുന്നു st മേരീസ് ഫൊറോനാ പള്ളിയും

പ്രളയമുഖത്ത് കനിവിന്റെ ഇത്തിരി ഇടം….
പുളിങ്കുന്ന് വലിയപള്ളി : കുട്ടനാട് മുഴുവൻ കൊടും പ്രളയത്തിൽ അകപ്പെട്ടിരിക്കുന്നു. കുട്ടനാട് ഒറ്റപ്പെട്ടു എന്നുതന്നെ പറയാം. ഭവനങ്ങൾ വെള്ളത്തിലായി അടുക്കളയിൽ തീ പുകയാത്ത സാഹചര്യത്തോളം കാര്യങ്ങൾ എത്തിരിയിരിക്കുന്നു. ഈ സാഹചര്യത്തിൽ പുളിങ്കുന്നിലെ നിവാസികൾക്ക് ജാതിമത ഭേദമന്യേ പുളിങ്കുന്ന് വലിയപള്ളിയുടെ കരുണയുടെ ഒരു കൈ സഹായം. പുളിങ്കുന്ന് പള്ളിയുടെ പാരിഷ് ഹാളും , പാരിഷ് ഹാളിന്റെ ഭാഗമായിട്ടുള്ള വലിയ അടുക്കളയും നിങ്ങൾക്ക് ഉപയോഗികാവുന്നതാണ്. ഭവനങ്ങൾ വെള്ളത്തിലായവർക്ക് പാരിഷ് ഹാളിൽ വന്നു താമസികാം, ഒപ്പം ഇവിടുത്തെ അടുക്കളയിൽ നിങ്ങൾക്ക് ഭക്ഷണം പാകം ചെയാം,നിങ്ങൾക്ക് ഭക്ഷണം പാകം ചെയാൻ ആവശ്യമുള്ള അരിയും, പയറും , പാത്രവും പള്ളിയിൽ നിന്ന് നിങ്ങൾക്ക് വേണ്ടി നല്കുന്നതുമായിരിക്കും .
നമ്മുക്ക് പ്രാർത്ഥികാം എത്രയും വേഗം നമ്മുടെ നാട് ഈ പ്രളയത്തിൽ നിന്ന് വിമുക്തമാകട്ടെ എന്നും , ജനജീവിതം പഴയതുപടി ആകട്ടെ എന്നും നമ്മുക്ക് പ്രാർത്ഥിക്കാം .
പ്രാർത്ഥനകളോടെ പുളിങ്കുന്ന് വലിയ പള്ളി.
കൂടുതൽ വിവരങ്ങൾക്ക്
Fr.Jison Paul Vengassery :
9495440849
st_marys_forane_church_pulincunnoo
കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊന്ന കേസിലെ പ്രധാന പ്രതി മുഹമ്മദ് പോലീസ് പിടിയിലായി. ക്യാംപസ് ഫ്രണ്ട് യൂണിറ്റ് പ്രസിഡന്റും മഹരാജാസ് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിയുമാണ് മുഹമ്മദ്. ഇയാള്‍ക്കായി ആഴ്ച്ചകളായി പോലീസ് തെരെച്ചില്‍ നടത്തി വരികയായിരുന്നു.
കൊലപാതകം നടന്ന ദിവസം ക്യാംപസിലേക്ക് അഭിമന്യുവിനെ വിളിച്ചുവരുത്തിയത് മുഹമ്മദാണെന്ന് പോലീസിന് സൂചനകളുണ്ട്. ക്യാംപസ് ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റായ മുഹമ്മദ് മഹാരാജാസിലെ ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന വ്യക്തി കൂടിയാണ്. അഭിമന്യുവിനെ കത്തികൊണ്ട് നെഞ്ചില്‍ കുത്തിയത് മുഹമ്മദാണെന്നാണ് പോലീസ് നിഗമനം. ഇയാള്‍ തന്നെയാണ് ഒന്നാം പ്രതിയും.
എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന പത്ത് പേരാണ് ക്യാംപസില്‍ അക്രമം അഴിച്ചുവിട്ടത്. ഇതില്‍ നാല് പേരാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തിട്ടുള്ളത്. അഭിമന്യുവിന്റെ കൂടെയുണ്ടായിരുന്ന അര്ജുന് എന്ന വിദ്യാര്‍ത്ഥിക്കും കുത്തേറ്റിരുന്നു. അഭിമന്യുവിന്റെ നെഞ്ചിലാണ് കുത്തേറ്റത്. സംഭവ സ്ഥലത്തുവെച്ച് തന്നെ അഭിമന്യു കൊല്ലപ്പെടുകയും ചെയ്തിരുന്നു.
കൊച്ചി: അന്യായമായ ജപ്തി നടപടികള്‍ക്ക് വഴിവെച്ച ഡെപ്റ്റ് റിക്കവറി ട്രിബ്യൂണലിന്റെ മുന്പില് സമരത്തിനെത്തിയവരെയും ആ നിയമത്തിന്റെ ഇരയായ പ്രീതാ ഷാജിയെയും അറസ്റ്റ് ചെയ്ത പോലീസിന്റെ നടപടി നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്ന് ആംആദ്മി പാര്‍ട്ടി. നേരത്തെ പ്രഖ്യാപിച്ച രാപ്പകല്‍ സമരം എന്ന അറിയിപ്പ് കൊടുത്ത് പങ്കെടുത്ത സമരത്തിനെ ഇത്തരത്തില്‍ നേരിടാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കെതിരെ ആംആദ്മി പാര്‍ട്ടി ശക്തമായി പ്രതിഷേധിക്കുന്നതായി സി.ആര് നീലകണ്ഠന് വ്യക്തമാക്കി.
ജനാധിപത്യപരമായ സമരം ചെയ്യുവാനും വിഷയം ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കാനുള്ള സാധ്യതയുമാണ് ഇവിടെ ഇല്ലാതാകുന്നത് കേരളത്തിലെ വിവിധ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക സംഘടനാ നേതാക്കള്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ച പരിപാടിയെ ഇത്തരത്തില്‍ നേരിടുവാനുള്ള പോലീസ് ഗൂഢാലോചനയെക്കുറിച്ച് സര്‍ക്കാര്‍ വ്യക്തമായി വിശദീകരിക്കണമെന്നും ഇതില്‍ കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്നും ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു.
അനധികൃതമായ അല്ല ജനാധിപത്യപരമായി തന്നെയാണ് സമരത്തിനെത്തിയത് എന്ന കാര്യം പോലീസ് ഓര്‍ക്കേണ്ടതുണ്ട്. ഇത് ട്രിബൂണലിനെ നടപടികള്‍ തെറ്റാണ് എന്ന തുറന്നു സമ്മതിച്ച ഗവണ്മെന്റിന്റെ ഒരു നയം തന്നെയാണോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ആംദ്മി പറഞ്ഞു.
കുന്നത്തുകളത്തില്‍ പണമിടപാടു സ്ഥാപനങ്ങളുടെയും ജ്വല്ലറികളുടെയും ഉടമ കെ.വി.വിശ്വനാഥന്, ഭാര്യ രമണി, മകള്‍ നീതു, മരുമകന് ഡോ.ജയചന്ദ്രന് എന്നിവരെ പ്രത്യേക അന്വേഷണ സംഘം കസ്റ്റ!ഡിയില്‍ എടുത്തു. ഒളിവില്‍ കഴിയുന്ന മറ്റൊരു മകള്‍ ജിത്തു, മരുമകന് ഡോ.സുനില്‍ ബാബു എന്നിവര്‍ക്കായി തിരച്ചില്‍ തുടരുന്നു. കോട്ടയത്ത് കഴിഞ്ഞ 19ന് ആണു മുന്നറിയിപ്പില്ലാതെ കുന്നത്തുകളത്തില്‍ ഗ്രൂപ്പിന്റെ പണമിടപാടു സ്ഥാപനങ്ങളും ജ്വല്ലറികളും അടച്ചത്. ചിട്ടിയിലും മറ്റുമായി പണം നിക്ഷേപിച്ചവര്‍ സമര സമിതിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന പ്രക്ഷോഭം ഒരുമാസം എത്തുമ്പോഴാണ് അറസ്റ്റ്. നാളെ ഹൈക്കോടതി ആറുപേരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കുകയാണ്. ജൂണ്‍ 18നു പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്തശേഷം വിശ്വനാഥനും കുടുംബാംഗങ്ങളും ഒളിവില്‍ പോയിരുന്നു. ഇവരെ തേടി പലവട്ടം അന്വേഷണ സംഘം എത്തിയെങ്കിലും പിടികൂടാനായില്ല. കഴിഞ്ഞ ദിവസം പ്രതികള്‍ക്കായി പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇതിനിടെയാണ് ഇവര്‍ തൃശൂരിലും പരിസരത്തുമുണ്ടെന്ന രഹസ്യവിവരം ലഭിച്ചത്.
കമ്പനി പാപ്പരായതായി പ്രഖ്യാപിച്ചതോടെ ഇവരെ വിശ്വസിച്ച് കോടികള്‍ നിക്ഷേപിച്ച ആയിരക്കണക്കിനു നിക്ഷേപകരാണ് വെട്ടിലായിരിക്കുന്നത്. സെന്‍ട്രല്‍ ജംഗ്ഷനിലെ ജൂവലറി അടഞ്ഞു കിടന്നതോടെയാണ് ഇതു സംബന്ധിച്ചുള്ള സംശയങ്ങള്‍ ഉയര്‍ന്നത്. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് കമ്പനി പൊട്ടിയതായും, ഭാര്യയും ഭര്‍ത്താവും പാപ്പര്‍ ഹര്‍ജി സമര്‍പ്പിച്ചതായും അറിയാന്‍ സാധിച്ചത്. നൂറു വര്‍ഷത്തിലേറെ പാരമ്പര്യമുള്ള ജില്ലയിലെ വന്‍കിട ബിസിനസ് ജൂവലറി ഗ്രൂപ്പാണ് കുന്നത്തുകളത്തില്‍ ജൂവലറി. നഗരമധ്യത്തില്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ തന്നെ ഇവര്‍ക്കു കോടികള്‍ വിലയുള്ള സ്ഥലവും, ജൂവലറിയുമുണ്ട്. കണ്ണായ സ്ഥലത്തു തന്നെയാണ് ഈ ജൂവലറി പ്രവര്‍ത്തിക്കുന്നതും. സ്വര്ണ്ണക്കടകൂടാതെ കുന്നത്തുകളത്തില്‍ ഫിനാന്‍സും, ചിട്ടിഫണ്ടും പ്രവര്‍ത്തിക്കുന്നുണ്ട്. കോട്ടയം സെന്‍ട്രല്‍ ജംഗ്ഷനിലും, ചെങ്ങന്നൂരിലും, കുമരകത്തുമാണ് ഇവര്‍ക്കു ജൂവലറികളുള്ളത്. ചിട്ടി ഫണ്ടിന്റെ പ്രധാന ഓഫിസ് ബേക്കര്‍ ജംഗ്ഷനിലെ സി.എസ്ഐ ബില്‍ഡിംഗിലാണ്. ചങ്ങനാശേരി, കോട്ടയം ചന്തക്കവല, എന്നിവിടങ്ങളിലും ഇവര്‍ക്കു ഓഫിസുകള്‍ നിലവിലുണ്ട്.
കോടികളുടെ ബിസിനസാണ് ഇവിടെ പ്രതിദിനം നടക്കുന്നതെന്നാണ് രേഖകള്‍. ചിട്ടി കമ്പനിയുടെ ഔദ്യോഗിക കണക്കു പ്രകാരം 50 കോടിക്കു മുകളിലുള്ള ചിട്ടി ഇടപാടുകള്‍ നടക്കുന്നുണ്ട്. ജില്ലയിലെ വന്‍കിടക്കാന്‍ അടക്കം ആയിരങ്ങളാണ് ഇവിടെ ഒരു ലക്ഷം മുതല്‍ ഒരു കോടി രൂപവരെ നിക്ഷേപിച്ചിരിക്കുന്നത്. മാസങ്ങളായി കമ്പനി സാമ്പത്തിക ബാധ്യത നേരിടുന്നതായി വിവരമുണ്ടായിരുന്നു. ഇന്നലെ ഉച്ചയോടെ തൃശൂരിലെ ഒളിത്താവളത്തില്‍ നിന്നാണു ഡോ.ജയചന്ദ്രനും നീതുവും പിടിയിലായത്. ഇവരില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മറ്റൊരു ഒളിത്താവളത്തില്‍ നിന്നു വിശ്വനാഥനെയും ഭാര്യ രമണിയെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ജില്ലാ പൊലീസ് മേധാവി ഹരി ശങ്കറിന്റെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘം തൃശൂരില്‍ ഏതാനും ദിവസമായി താമസിച്ചു നടത്തിയ അന്വേഷണത്തിലാണു പ്രതികളെ കണ്ടെത്തിയത്. 150 കോടി രൂപ നഷ്ടപ്പെട്ടെന്നു കാണിച്ച് 1650 നിക്ഷേപകരാണു കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
കോട്ടയം: കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് ഒരു മരണം കൂടി. മുണ്ടക്കയത്ത് നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോരുത്തോട് അമ്പലവീട്ടില്‍ ദീപു ആണ് മരിച്ചത്. അഴുതയാറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെയാണ് ദീപുവിനെ കാണാതായത്. ഇതോടെ മരിച്ചവരുടെ എണ്ണം 13 ആയി.
അതേസമയം ആലപ്പുഴ കടല്‍ത്തീരത്ത് ഇന്നലെ രാവിലെ അടിഞ്ഞ അബുദാബി കമ്പനിയുടെ ബാര്‍ജില്‍ കുടുങ്ങിയ ജീവനക്കാരെ രക്ഷിച്ചു. നാവികസേനയുടെ ഹെലികോപ്റ്റര്‍ രണ്ട് ഇന്തോനീഷ്യക്കാരായ ജീവനക്കാരെയും കൊച്ചിയിലെത്തിച്ചു. ഇന്തൊനീഷ്യയിലെ സബാങ്ങില്‍നിന്ന് അബുദാബിയിലേക്കുപോയ അല്‍ ബത്താന്‍ 10 എന്ന ഡോക്കാണു വഴിതെറ്റി ആലപ്പുഴയിലെത്തിയത്. കാലാവസ്ഥ മോശമായിരുന്നതിനാല്‍ വളരെ പണിപ്പെട്ടാണ് നാവികരെ പുറത്തെത്തിച്ചത്. കോസ്റ്റ് ഗാര്‍ഡിന്റെയും നാവികസേനയുടെയും സംയുക്ത രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് ഇവരെ രക്ഷപെടുത്തിയത്.
അല്‍ ബത്താന്‍ 10 എന്ന ഡോക്കിനെപ്പറ്റി ഇന്റര്‍നെറ്റില്‍ ഏപ്രില്‍ 26 വരെയുള്ള വിവരങ്ങളേയുള്ളൂ. അവസാന റിപ്പോര്‍ട്ട് ലഭിച്ചത് അന്ന് 9.21നാണ്. ദുബായില്‍നിന്നു പുറപ്പെട്ട് 21ന് 10 മണിക്ക് ഇന്തൊനീഷ്യയിലെ ബാറ്റാം എന്ന സ്ഥലത്ത് എത്തേണ്ടതാണ് ഡോക്ക് എന്നും കാണുന്നു. ചരക്കു കപ്പല്‍ വിഭാഗത്തിലാണ് അല്‍ ഫത്താനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷനില്‍നിന്നുള്ള റജിസ്റ്റര്‍ നമ്പര്‍ 9841770 ആണ്. ഇത് ഡോക്കില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ഡോക്ക് ഇക്കൊല്ലം നിര്‍മിച്ചതാണെന്നാണ് വെബ്സൈറ്റിലുള്ളത്. ഇതിന് 1246 ടണ്‍ ഭാരം വഹിക്കാന്‍ കഴിയും.
രണ്ടു ദിവസമായി തുടരുന്ന മഴയ്ക്ക് താല്‍ക്കാലിക ശമനമായി. എന്നാല്‍ ജനജീവിതം സാധാരണനിലയിലായിട്ടില്ല. വീടുകളിലും കടകളിലും വെള്ളം കയറി. ജനങ്ങളെ ദുരിതാശ്വാസ ക്യാംപിലേക്കു മാറ്റിയിരിക്കുകയാണ്. വെള്ളിയാഴ്ച വരെ ശ്കതമായ മഴ തുടരുമെന്നാണു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. ഒഡീഷ തീരത്തു ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്നുണ്ടായ ശക്തമായ പടിഞ്ഞാറന്‍ കാറ്റാണു കേരളത്തില്‍ കനത്ത മഴയ്ക്കു കാരണമായത്.
താഴ്ന്ന പ്രദേശങ്ങളാകെ വെള്ളക്കെട്ടിലാണ്. വ്യാപക കൃഷിനാശവുമുണ്ടായിട്ടുണ്ട്. എറണാകുളം ജില്ലയില്‍ 31 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. മഴക്കെടുതി രൂക്ഷമായ പ്രദേശങ്ങളില്‍ നിന്ന് 3254 പേരെ ക്യാംപുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ക്യാംപുകളില്‍ വൈദ്യസഹായം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് കലക്ടര്‍ അറിയിച്ചു. ജില്ലയില്‍ ആയിരത്തോളം കുടുംബങ്ങളാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാംപുകളില്‍ അഭയം തേടിയത്. കടലാക്രമണം രൂക്ഷമായ ചെല്ലാനവും വൈപ്പിനും ഉള്‍പ്പെടുന്ന കൊച്ചി താലൂക്കിലാണ് കൂടുതല്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുടങ്ങിയത്.
വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുള്ളതിനാല്‍ ജാഗ്രത പാലിക്കാന്‍ ബന്ധപ്പെട്ട വകുപ്പുമേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഴക്കെടുതികള്‍ തുടര്‍ന്നാല്‍ കൂടുതല്‍ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റുന്നകാര്യവും ജില്ലാ ഭരണകൂടത്തിന്റെ പരിഗണനയിലാണ്.
കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നു കലക്ടര്‍ അവധി പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിലെ പ്ലസ് ടു വരെയുള്ള എല്ലാ സ്കൂളുകള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചു. കോളെജുകള്‍ക്കും പ്രഫഷനല്‍ കോളജുകള്‍ക്കും അവധിയില്ല. വയനാട് മാനന്തവാടി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചു.ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, ചേര്‍ത്തല, കുട്ടനാട്, കാര്‍ത്തികപ്പള്ളി താലൂക്കിലെ പ്രഫഷനല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ചെങ്ങന്നൂര്‍ താലൂക്കില്‍ ദുരിതാശ്വാസ ക്യാംപുകളായി പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍, ചാവക്കാട് താലൂക്കുകളിലെ ഐസിഎസ്ഇ, സിബിഎസ്ഇ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചു.മഹാത്മാഗാന്ധി സര്‍വകലാശാല ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതികള്‍ പിന്നീട്.
ന്യൂഡല്‍ഹി: ഗോഹത്യയുടെ പേരിലുള്ള ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയാന്‍ നിയമം വേണമെന്ന് സുപ്രീംകോടതി. ജനങ്ങളുടെ ജീവന് സംരക്ഷിക്കേണ്ട ബാദ്ധ്യത സർക്കാരിന് ഉണ്ടെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് പറഞ്ഞു. ജനാധിപത്യത്തില്‍ ആള്‍ക്കൂട്ട നിയമം അനുവദിക്കാനാകില്ല. കേന്ദ്രം രണ്ടാഴ്ചക്കകം നിലപാട് അറിയിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. പശുവിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ സംഭവിക്കാന്‍ പാടില്ലാത്തതാണെന്ന് കോടതി നിരീക്ഷിച്ചു.
പാർലമെന്റ് സമ്മേളനം നാളെ തുടങ്ങാനിരിക്കെയാണ് കേന്ദ്രസർക്കാരിന് മേൽ സമ്മർദ്ദമേറ്റി സുപ്രീംകോടതിയുടെ ഉത്തരവ്. പശുവിന്റെ പേരിലുള്ള ആക്രമണങ്ങൾ തടയാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്.
ജനക്കൂട്ടം ഒരാളെ ക്രൂരമായി തല്ലിച്ചതയ്ക്കുന്നത് അപരിഷ്കൃതവും അപമാനകരവുമാണ് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതുമാണ്. ഇത്തരം പ്രവൃത്തികളെ ഉരുക്കുമുഷ്ടി കൊണ്ട് തന്നെ നേരിടണം. രാജ്യത്തെ ഒരാൾക്കും നിയമം കൈയിലെടുക്കാൻ അവകാശമില്ല. ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസുമാരായ എ.എം.ഖാൻവിൽക്കർ, ഡി.വൈ.ചന്ദ്രചൂഡ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
ഭാവിയിൽ ആൾക്കൂട്ട ആക്രമണങ്ങൾ തടയാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ മതിയായ നടപടികൾ സ്വീകരിക്കണം. ആവശ്യമായ നടപടികൾ സ്വീകരിച്ച ശേഷം അവ സംബന്ധിച്ച വിശദമായ റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാനും ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.