മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷ്ണര്‍ ടി.എന്‍.ശേഷനും ഭാര്യയും വൃദ്ധസദനത്തില്‍ ദുരിതത്തിലാണെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. എന്നാല്‍ ആ വാര്‍ത്ത അടിസ്ഥാന രഹിതമാണ്. ഇരുവരും വൃദ്ധസദനത്തിലല്ല. അസുഖബാധിതനായതിനാല്‍ ചെന്നൈ അഭിരാമപുരത്തിലെ വീട്ടില്‍ വിശ്രമിക്കുകയാണ് ടി.എന്‍.ശേഷന്‍. കൂട്ടിന് ഭാര്യയും സഹായത്തിന് നഴ്സും മറ്റ് ജോലിക്കാരും ഉണ്ട്.
കൃത്യമായ പരിചരണം ഇവര്‍ ഉറപ്പുവരുത്തുന്നുണ്ട്. വീട്ടില്‍ തന്നെയിരിക്കുന്നതിന്‍റെ മടുപ്പ് മാറ്റാന്‍ ഇടയ്ക്ക് പെരുങ്കളത്തൂരിലെ റിട്ടയര്‍മെന്‍റെ് ഹോമിലേക്ക് പോകാറുണ്ട്. ഇതിനെയാണ് തെറ്റിദ്ധരിച്ച് വൃദ്ധസദനത്തിലാണെന്ന് പ്രചരിപ്പിക്കുന്നത്. ഇപ്പോള്‍ കുറച്ചായി കാലിന് നീരുവീക്കം ഉള്ളതിനാല്‍ പുറത്ത് പോകാറില്ല. മക്കളില്ലാത്തതിനാല്‍ തന്നെ ജോലിക്കാരാണ് തണല്‍. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ ദുഖമുണ്ടെന്ന് ഭാര്യ ജയലക്ഷ്മി പറഞ്ഞു.
ചെന്നെ അഭിരാമപുരത്ത് ടി. എന്‍. ശേഷനും ഭാര്യയും താമസിക്കുന്ന വീട്
മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരാന്‍ ഇരുവരും വിസമ്മതിച്ചു. പാലക്കാട് ജില്ലയിലെ തിരുനെല്ലായിലാണ് ടി.എന്‍.ശേഷന്‍റെ ജനനം. പാലക്കാട് വിക്ടോറിയ കോളജിലെ പൂര്‍വ വിദ്യാര്‍ഥിയും മെട്രോമാന്‍ ഇ.ശ്രീധരന്‍റെ സഹപാഠിയുമായിരുന്നു അദ്ദേഹം. രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് നിരവധി പരിഷ്കാരങ്ങള്‍ നടപ്പാക്കിയ ഉദ്യോഗസ്ഥനുമായിരുന്നു ടി.എന്‍.ശേഷന്‍.
കേന്ദ്ര സർക്കാരിനെയും ഡൽഹി പൊലീസിനെയും വെല്ലുവിളിച്ച് ഗുജറാത്ത് എംഎൽഎയും ദലിത് നേതാവുമായ ജിഗ്നേഷ് മേവാനിയുടെ നേതൃത്വത്തിൽ യുവ ഹുങ്കാർ റാലി. മനുസ്മൃതിയോടാണോ ഭരണഘടനയോടാണോ കൂറെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് ജിഗ്നേഷ് മേവാനി ആവശ്യപ്പെട്ടു. റാലിക്ക് ഡൽഹി പൊലീസ് അനുമതി നൽകിയിരുന്നില്ല.
കേന്ദ്ര സർക്കാരിന്റെ ദലിത് വിരുദ്ധ നയങ്ങൾക്കെതിരെയും ഉത്തർപ്രദേശിലെ ഭീം ആർമി നേതാവ് ചന്ദ്രശേഖറെ ജയിൽ മോചിതനാക്കണമെന്ന് ആവശ്യപ്പെട്ടുമാണ് റാലി സംഘടിപ്പിച്ചത്. ശബ്ദമലിനീകരണം ചൂണ്ടിക്കാട്ടി ജന്ദർമന്തറിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തരുതെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ഡൽഹി പൊലീസ് റാലിക്ക് അനുമതി നൽകാതിരുന്നത്.
ജലപീരങ്കിയുൾപ്പെടെയുള്ള തയ്യാറെടുപ്പുകളുമായി റാലി നടക്കുന്ന പാർലമെന്റ് സ്ട്രീറ്റിൽ കനത്ത കാവലാണ് പൊലീസ് ഒരുക്കിയിരുന്നത്. വേദി മറ്റൊരിടത്തേയ്ക്ക് മാറ്റണമെന്ന നിർദേശം വകവെയ്ക്കാതെ ജിഗ് നേഷും സംഘവും മുൻ നിശ്ചയിച്ച പ്രകാരം റാലിക്കെത്തി. ജനപ്രതിനിധിയെ നിശബ്ദനാക്കാനാണ് മോദി സർക്കാർ ശ്രമിച്ചതെന്ന് ജിഗ്നേഷ് ആരോപിച്ചു.
സംഘാടകർ പ്രതീക്ഷിച്ച പങ്കാളിത്തം പരിപാടിയ്ക്കുണ്ടായില്ലെന്ന വിവാദവും ഒരുവിഭാഗം ഉയര്‍ത്തി. അസമിലെ സാമൂഹിക പ്രവർത്തകൻ അഖിൽ ഗോഗോയ്, ജെഎൻയു വിദ്യാർഥി യൂണിയൻ മുൻ അധ്യക്ഷൻ കനയ്യ കുമാർ, അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ എന്നിവർ റാലിയിൽ പങ്കെടുത്തു.
കൊച്ചി: അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാട് സംബന്ധിച്ച പ്രശ്‌നം പരിഹരിക്കാന്‍ സിനഡ് മെത്രാന്‍ സമിതിയെ നിയോഗിച്ചു. ഉടന്‍ ചര്‍ച്ചകള്‍ നടത്തി പരിഹാരം കണ്ടെത്താനും നിര്‍ദേശിച്ചു. ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ടാണ് സമിതിയുടെ കണ്‍വീനര്‍. മാര്‍ ജേക്കബ് മനത്തോടത്ത്, മാര്‍ തോമസ് ചക്യത്ത്, മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മാര്‍ ആന്റണി കരിയില്‍ എന്നിവരാണ് അംഗങ്ങളാകുക. സിനഡില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് പുതിയ സമിതിയെ നിയോഗിച്ചത്.
സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെയാണ് ഭൂമിവില്‍പന സംബന്ധിച്ച ആരോപണം ഉയര്‍ന്നത്. ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത തുക തിരിച്ചടയ്ക്കുന്നതിന് നടത്തിയ ഭൂമിവില്‍പനയില്‍ സഭയ്ക്ക് വലിയ നഷ്ടമുണ്ടായെന്ന് ഒരുവിഭാഗം വൈദികര്‍ ആരോപിച്ചിരുന്നു. ഭൂമി ഇടപാടില്‍ സിറോ മലബാര്‍ സഭയ്ക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്ന് സഭാ നിയമങ്ങള്‍ പാലിക്കാതെയാണ് ഇടപാട് നടന്നതെന്നും ആരോപണം അന്വേഷിച്ച അന്വേഷണ കമ്മീഷനും കണ്ടെത്തിയിരുന്നു.
അലക്സൈന്‍ സന്യാസി സഭ സിറോ മലബാര്‍ സഭയ്ക്ക് കൈമാറിയതാണ് വില്‍പന നടത്തിയ തൃക്കാക്കരയിലെ ഭൂമി. ജീവകാരുണ്യ പ്രവര്‍ത്തനത്തിന് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ എന്ന വ്യവസ്ഥയിലായിരുന്നു ഇത്. 50 കോടിയോളം രൂപയുടെ കടം വീട്ടുന്നതിനാണ് 100 കോടിയുടെ ഭൂമി വിറ്റത്. എന്നാല്‍ കടം 90 കോടിയായി ഉയരുകയും ഭൂമി നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടാവുകയും ചെയ്തതിനെ തുടര്‍ന്നാണ് സംഭവം വിവാദമായത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റര്‍ യാത്രയ്ക്കുള്ള പണം സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍ നിന്നും ഈടാക്കിയെന്ന വാര്‍ത്ത ശരിയല്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്. തൃശൂരിലെ പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം തിരുവനന്തപുരത്തേക്കും അവിടെ നിന്ന് തിരിച്ച് പാര്‍ട്ടി സമ്മേളന വേദിയിലേക്കുമുള്ള ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ചിലവായ എട്ടു ലക്ഷം രൂപയാണ് ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും അനുവദിച്ചതെന്നായിരുന്നു ആക്ഷേപം.
എന്നാല്‍ ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് പറയുന്നത് ഇപ്രകാരമാണ്;
ഓഖി ദുരന്തത്തിന്റെ നാശനഷ്ടം വിലയിരുത്താന്‍ കേരളം സന്ദര്‍ശിച്ച കേന്ദ്ര സംഘവുമായി ചര്‍ച്ച നടത്തുന്നതിനുകൂടിയാണ് ഡിസംബര്‍ 26ന് മുഖ്യമന്ത്രിയും മന്ത്രിമാരും ഹെലികോപ്ടറില്‍ യാത്ര ചെയ്തത്. അതിനാല്‍ ഈ യാത്രയുടെ ചെലവ് ദേശീയ ദുരന്ത നിവാരണ നിധിയുടെ ഭാഗമായുള്ള സംസ്ഥാന ഫണ്ടില്‍ നിന്ന് നല്‍കാനുള്ള ഉത്തരവാണ് ദുരന്തനിവാരണ വകുപ്പ് നല്‍കിയിരുന്നത്. എന്നാല്‍ ഈ ഉത്തരവ് മുഖ്യമന്ത്രിയുടേയോ ഓഫീസന്റെയോ അറിവോടുകൂടിയായിരുന്നില്ല പുറപ്പെടുവിച്ചത്. മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ ഈ ഉത്തരവ് റദ്ദാക്കി.
കണ്ണൂർ∙ എകെജിക്കെതിരെ വിവാദ പരാമർശം നടത്തിയ വി.ടി.ബൽറാം എംഎൽഎയ്ക്ക് പിന്തുണയുമായി കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം കെ.സുധാകരൻ. കണ്ണൂരിൽ ജനാധിപത്യം തകർക്കാൻ ആദ്യം ശ്രമിച്ച, പെരളശ്ശേരിയിൽ പാർട്ടി ഗ്രാമമുണ്ടാക്കാൻ വീടുകൾ ആക്രമിക്കുകയും കല്യാണം മുടക്കുകയും ആളുകളെ ഭയപ്പെടുത്തുകയും ചെയ്ത നേതാവാണ് എകെജി. ബൽറാമിനെ ഭയപ്പെടുത്തി തിരുത്താമെന്നും തീർത്തുകളയാമെന്നും സിപിഎമ്മുകാർ ധരിക്കേണ്ട. സിപിഎമ്മിന്റെ വേട്ടപ്പട്ടികൾക്കു മുന്നിൽ വേട്ടയാടാൻ ബൽറാമിനെ കോൺഗ്രസ് വിട്ടുതരില്ലെന്നും കണ്ണൂരിൽ ഡിസിസിയുടെ ക്യാംപ് എക്സിക്യുട്ടീവിൽ കെ.സുധാകരൻ പറഞ്ഞു.
ബൽറാമിന് പിന്തുണയുമായി നേരത്തെ എ.പി.അബ്ദുല്ലക്കുട്ടി, ബിജെപി നേതാവ് കെ.സുരേന്ദ്രൻ, കെ.എം.ഷാജി എംഎൽഎ, സിവിക് ചന്ദ്രൻ തുടങ്ങിയവർ രംഗത്തെത്തിയിരുന്നു. എന്നാൽ, ബൽറാമിന്റെ അഭിപ്രായത്തോട് യോജിപ്പില്ലെന്നാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ രമേശ് ചെന്നിത്തല തുടങ്ങിയവർ അഭിപ്രായപ്പെട്ടത്. അതേസമയം, ബൽറാമിന്റെ പരാമർശത്തിനെതിരെ കൊല്ലം പരവൂരിൽ ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ കോൺഗ്രസ് ഓഫിസിന്റെ ബോർഡുകളും മറ്റും നശിച്ചു.
സ്വന്തം അച്ഛനെ അറസ്റ്റു ചെയ്യണമെന്ന പരാതിയുമായി പന്ത്രണ്ടുകാരന്‍ പോലീസ് സ്‌റ്റേഷനിലെത്തി. ഉത്തര്‍പ്രദേശിലെ ഇറ്റാവ സ്വദേശിയായ ഓം നാരായണ്‍ ഗുപ്ത എന്ന് 12 വയസ്സുകാരനാണ് പിതാവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. പിതാവിന് കുടുംബം നോക്കാന്‍ സമയമില്ലെന്നാണ് ബാലന്റെ പരാതി. അതുകൊണ്ട് പൊലീസുകാര്‍ അച്ഛനെ അറസ്റ്റ് ചെയ്ത് ഉപദേശിക്കണമെന്നാണ് ഓം നാരയണ്‍ ഗുപ്ത പൊലീസിനോട് പറഞ്ഞത്.
അയല്‍ വീടുകളിലുള്ള എല്ലാ കുട്ടികളെയും കൊണ്ട് അവരുടെ മാതാപിതാക്കള്‍ നഗരത്തില്‍ പുതുതായി വന്ന മേളയ്ക്ക് പോയപ്പോള്‍ തങ്ങള്‍ മാത്രം പോയില്ല എന്നും ബാലന്‍ പറയുന്നു, ഇക്കാര്യം ഞാന്‍ പൊലീസിനോട് പറയുമെന്ന് പറഞ്ഞപ്പോള്‍ തന്നെ പേടിപ്പിച്ച് ഓടിച്ചതായും ഓം നാരയണ്‍ ഗുപ്ത പോലീസിനോട് പരാതിപ്പെട്ടു.
നഗരത്തില്‍ കച്ചവടക്കാരനാണ് ഓം നാരായണ്‍ ഗുപ്തയുടെ പിതാവ്. അതു കൊണ്ട് തന്നെ അദ്ദേഹത്തിന് തിരക്കൊഴിഞ്ഞ് കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ സമയം കിട്ടാറില്ല. ബാലന്റെ പരാതി കേട്ട പൊലീസുകാര്‍ ഓം നാരായണിനെയും പ്രദേശത്തെ പാവപ്പെട്ട കുടുംബങ്ങളിലെ 40 ഓളം കുട്ടികളെയും കൂട്ടി മേള കാണാന്‍ പോയാണ് പ്രശ്‌നം പരിഹരിച്ചത്.
വിവാഹവുമായി ബന്ധപ്പെട്ട് ഗാന്ധിജി പറയുന്ന വാക്കുകൾ മനസ്സിലാക്കി ഗാന്ധിജിയെപ്പറ്റിയും എകെജിയെപ്പറ്റി പറഞ്ഞതുപോലുള്ള വല്ലതുമൊക്കെ പറയാൻ കഴിയുമോ എന്ന വിഎസിന്‍റെ പരിഹാസത്തിന് രൂക്ഷ മറുപടിയുമായി വി.ടി.ബല്‍റാം. ഒരുഭാഗത്ത് എകെജിയുടെ രണ്ടാം വിവാഹത്തേക്കുറിച്ച് പറഞ്ഞത് ഹീനമായ വ്യക്തിഹത്യ ആണെന്ന് ആരോപിക്കുകയും മറുഭാഗത്ത് മഹാത്മാഗാന്ധിയേക്കൂടി സമാനമായ തലത്തിൽ പ്രചരണവിഷയമാക്കണമെന്ന് ആശിക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്ന് ബല്‍റാം തുറന്നടിച്ചു. രാഷ്ട്രീയ എതിരാളികളുടെ വ്യക്തിജീവിതങ്ങളിലേക്കുള്ള ഒളിഞ്ഞുനോട്ടവും അശ്ലീലാരോപണങ്ങളും വിഎസിന്‍റെ വീക്ക്‌നെസാണെന്നും ബല്‍റാം ഉദാഹരണങ്ങള്‍ നിരത്തി പോസ്റ്റില്‍ ആരോപിക്കുന്നു.
വി.ടി.ബല്‍റാമിന്‍റെ കുറിപ്പിന്‍റെ പൂര്‍ണരൂപം
“വിവാഹവുമായി ബന്ധപ്പെട്ട് ഗാന്ധിജി പറയുന്ന വാക്കുകൾ മനസ്സിലാക്കി ഗാന്ധിജിയെപ്പറ്റിയും എകെജിയെപ്പറ്റി പറഞ്ഞതുപോലുള്ള വല്ലതുമൊക്കെ പറയാൻ കഴിയുമോ എന്ന് മാലോകരോട് പറയണം എന്നാണ് ഞാൻ ആശിക്കുന്നത്.”
സിപിഎമ്മിന്റെ സമുന്നത നേതാവും മുൻ മുഖ്യമന്ത്രിയും ഭരണപരിഷ്ക്കാര കമ്മീഷൻ ചെയർമാനുമായ വിഎസ് അച്യുതാനന്ദൻ ദേശാഭിമാനിയിലടക്കം എഴുതിയ ലേഖനത്തിലെ വാക്കുകളാണിത്. സാധാരണ സൈബർ സഖാക്കൾ കഴിഞ്ഞ മൂന്ന് നാല് ദിവസങ്ങളായി എന്നോടുള്ള ചോദ്യം എന്ന നിലയിൽ ഉയർത്തുന്ന അതേ കാര്യമാണ് ഏറ്റവും സീനിയറായ സിപിഎം നേതാവിനും ചോദിക്കാനുള്ളത് എന്നതിൽ നിന്ന് ആ പാർട്ടിയുടെ പൊതുചിന്താഗതി വ്യക്തമാവുന്നു. എന്താണ് ശ്രീ അച്യുതാനന്ദനും കൂട്ടരും ഉദ്ദേശിക്കുന്നത്? ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ ഒരു വിവാദത്തിലേക്ക് വലിച്ചിഴക്കണമെന്നോ? ഒരുഭാഗത്ത് എകെജിയുടെ രണ്ടാം വിവാഹത്തേക്കുറിച്ച് പറഞ്ഞത് ഹീനമായ വ്യക്തിഹത്യ ആണെന്ന് ആരോപിക്കുകയും എന്നാൽ മറുഭാഗത്ത് മഹാത്മാഗാന്ധിയേക്കൂടി സമാനമായ തലത്തിൽ പ്രചരണവിഷയമാക്കണമെന്ന് ആശിക്കുകയും ചെയ്യുന്നത് എത്ര വലിയ ഇരട്ടത്താപ്പാണ് ശ്രീ.അച്യുതാനന്ദൻ?
താങ്കൾ താരതമ്യപ്പെടുത്താനാഗ്രഹിക്കുന്ന ഏത് വലിയ നേതാവിനേക്കാളും എത്രയോ ഇരട്ടി വലുപ്പമുള്ള മഹാമേരുവാണ് ലോകമാദരിക്കുന്ന ഇന്ത്യയുടെ രാഷ്ട്രപിതാവ്. തന്റെ പൊതുജീവിതത്തിലെ മാത്രമല്ല, വ്യക്തിജീവിതത്തിലേയും ഓരോ നിസ്സാര കാര്യങ്ങളും അങ്ങേയറ്റം സത്യസന്ധമായി പൊതുസമൂഹത്തോട് തുറന്നുപറഞ്ഞ സുതാര്യതയുടെ ഉടമ. അന്നത്തെ നാട്ടാചാരമനുസരിച്ച് സമപ്രായക്കാരിയായ ഒരാളുമായുണ്ടായ അദ്ദേഹത്തിന്റെ വിവാഹത്തേയും മറ്റ് ആരുടേതെങ്കിലുമായി താരതമ്യം ചെയ്യാൻ കഴിയില്ല. അതുകൊണ്ട് അതും വേറെന്തെങ്കിലും തമ്മിൽ കൂട്ടിക്കെട്ടാനുള്ള താങ്കളുടെ ആശ കയ്യിൽത്തന്നെ വച്ചോളൂ, അല്ലെങ്കിൽ പതിവുപോലെ സ്വന്തം നിലക്ക് തന്നെ ആയിക്കോളൂ, എന്നെയതിന് പ്രതീക്ഷിക്കണ്ട.
രാഷ്ട്രീയ എതിരാളികളുടെ വ്യക്തിജീവിതങ്ങളിലേക്കുള്ള ഒളിഞ്ഞുനോട്ടവും അശ്ലീലാരോപണങ്ങളുമൊക്കെ താങ്കളുടെ ഒരു വീക്ക്‌നെസാണെന്ന് കേരളീയ സമൂഹത്തിന് എത്രയോ കാലമായി നേരിട്ടറിയാം. രാജ്യത്തിനുവേണ്ടി ജീവൻ വെടിഞ്ഞ ധീര സൈനികന്റെ കുടുംബത്തേക്കുറിച്ചും മത്സ്യത്തൊഴിലാളി പശ്ചാത്തലത്തിൽ നിന്നുയർന്നുവന്ന പാർട്ടിയിലെ യുവനേതാവിനേക്കുറിച്ചും മലമ്പുഴയിൽ എതിർസ്ഥാനാർത്ഥിയായി മത്സരിച്ച വനിതാ നേതാവിനെക്കുറിച്ചുമൊക്കെ താങ്കളുടെ വായിൽ നിന്ന് പുറത്തുവന്ന മൊഴിമുത്തുകൾ മലയാള സാഹിത്യത്തിന് വലിയ മുതൽക്കൂട്ടാണ്.
കേരളത്തിലെ പ്രതിപക്ഷനേതാവിന്റെ കസേരയിലിരുന്ന് അന്നത്തെ മുഖ്യമന്ത്രിയേക്കുറിച്ച് മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളേക്കുറിച്ചൊക്കെ നിയമസഭയിൽ അങ്ങ് നടത്തിയ ഹീനമായ അധിക്ഷേപങ്ങൾ സഭാരേഖാകളിൽ ഉണ്ടോ എന്നറിയില്ല, എന്നാൽ ഇപ്പുറത്തിരുന്ന് നേരിൽ കേട്ട ഞങ്ങളുടെയൊക്കെ കാതുകളിൽ ഇപ്പോഴും മുഴങ്ങുന്നുണ്ട്. അന്ന് അശ്ലീലാഭാസച്ചിരിയോടെ അത് കേട്ട് ഡസ്ക്കിലടിച്ച് പ്രോത്സാഹിപ്പിച്ച അങ്ങയുടെ പാർട്ടിക്കാരുടെ മുഖങ്ങളും ഞങ്ങൾക്കോർമ്മയുണ്ട്. പെട്ടെന്നുള്ള ഒരു പ്രകോപനത്താലല്ല, മറിച്ച് സർക്കാർ ചെലവിൽ നിയമിക്കപ്പെട്ട പേഴ്സണൽ സ്റ്റാഫിനേക്കൊണ്ട് എഴുതിത്തയ്യാറാക്കി കൊണ്ടുവന്ന് നിയമസഭയിൽ നോക്കിവായിച്ച, നീട്ടിയും കുറുക്കിയും ആവർത്തിച്ച, പ്രസംഗത്തിലായിരുന്നു ഈ ആഭാസഘോഷയാത്ര എന്നതും ഈ നാട് മറന്നുപോയിട്ടില്ല.
എന്നെ അമൂൽ ബേബിയെന്ന് വിളിച്ചതിൽ ഒരു വിരോധവുമില്ല, കാരണം കോൺഗ്രസിന്റെ ഇപ്പോഴത്തെ അഖിലേന്ത്യാ അധ്യക്ഷനെ അങ്ങനെ വിളിച്ചതിന്റെ തുടർച്ചയായാണ് എന്നെയും വിളിക്കുന്നതെന്ന് അങ്ങ് തന്നെ പറയുന്നുണ്ടല്ലോ. എനിക്കത് അഭിമാനമാണ്. എന്നാൽ ശ്രീ. അച്യുതാനന്ദൻ ഒന്നോർക്കുക, സർക്കാർ ചെലവിൽ കാറും ബംഗ്ലാവും പരിവാരങ്ങളുമൊക്കെയായി കാബിനറ്റ് റാങ്കോടെ ജീവിക്കുന്ന വന്ദ്യവയോധികരുടേത് മാത്രമല്ല, ഞങ്ങൾ ചെറുപ്പക്കാരുടേത് കൂടിയാണ് ഈ ലോകം. അമൂൽ ബേബിമാരെ കയർഫെഡ് എംഡി മുതൽ ഐഎച്ച്‌ആർഡി ഡയറക്റ്റർ വരെയുള്ള ഉന്നതപദവിയിലേക്ക് ചുരുങ്ങിയ സമയത്തിനുള്ളിൽ ഉയർത്തിക്കൊണ്ടുവരാൻ കഴിയുന്ന അധികാര സാമീപ്യത്തിന്റെ ആനുകൂല്ല്യമൊന്നും എല്ലാവർക്കും ഇല്ലെങ്കിലും ഇന്നാട്ടിലെ ചെറുപ്പക്കാർ അവരവരുടെ മേഖലയിൽ മുന്നോട്ടുപോയിക്കൊണ്ടേയിരിക്കും. കാലം മാറുന്നത് ദയവായി തിരിച്ചറിയുക.
താങ്കളേപ്പോലുള്ളവരിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് കോൺഗ്രസ് നേതാക്കളെ മുഴുവൻ ലൈംഗികാരോപണങ്ങളാൽ അടച്ചാക്ഷേപിക്കുന്ന സോഷ്യൽ മീഡിയയിലെ ന്യൂജെൻ ഗോപാലസേനക്കാരിലൊരാൾക്ക് ഞാൻ അതേനാണയത്തിൽ നൽകിയ മറുപടിയിലെ രാഷ്ട്രീയ ശരിതെറ്റുകളേക്കുറിച്ചുള്ള ചർച്ചകളും വിമർശനങ്ങളും നടക്കട്ടെ. എന്നെ തിരുത്താൻ എന്റെ പാർട്ടിക്കും കേരളീയ പൊതുസമൂഹത്തിനും അർഹതയുണ്ട്. പക്ഷേ ഇക്കാര്യത്തിൽ മറ്റാരിൽ നിന്ന് പാഠമുൾക്കൊണ്ടാലും താങ്കളിൽ നിന്നോ സിപിഎമ്മിൽ നിന്നോ അത് സാധ്യമാവുമെന്ന് തോന്നുന്നില്ല.
മലപ്പുറം: നിലമ്പൂര്‍ വഴിക്കടവിനടുത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. പത്തു പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ മണിമൂളില്‍ നടന്ന അപകടത്തില്‍ സികെഎച്ച്എസ്എസ് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ പെട്ടത്. ഒരാള്‍ സംഭവസ്ഥലത്ത് വെച്ചു തന്നെ മരണമടഞ്ഞു. രണ്ടു പേര്‍ ആശുപത്രിയില്‍ വെച്ചും മരണത്തിന് കീഴടങ്ങി. മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥികളായ മുഹമ്മദ് ഷാമില്‍, ഫിദ എന്നിവരുടെ മരണം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.
ഒരാള്‍ ആശുപത്രിയിലേക്ക് പോകുമ്പോള്‍ മരണമടഞ്ഞതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. അപകടത്തിപെട്ടവര്‍ക്ക് ഗുരുതര പരിക്കാണ് ഏറ്റിരിക്കുന്നത്. ഇവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് അയച്ചു. പരിക്കേറ്റവരെ എടക്കര ആശുപത്രി, നിലമ്പൂര്‍ ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ ഗുരുതരാവസ്ഥയില്‍ ഉള്ളവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കു മാറ്റിയേക്കും.
കര്‍ണാടകാ റജിസ്ട്രേഷനിലുള്ള ലോറിയാണ് അപകടമുണ്ടാക്കിയത്. സ്കൂളിലേക്ക് പോകാന്‍ ബസ് കാത്തു നില്‍ക്കുയായിരുന്നു കുട്ടികളുടെ ഇടയിലേക്ക് ലോറി പാഞ്ഞുകയറുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. നിയന്ത്രണം വിട്ട ലോറി ഒരു ബൈക്കിലും ഒരു ബസിലും, ഒരു ടോറസ്, ഒരു ഓട്ടോ എന്നിവയിലെല്ലാം ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരനും പരിക്കുണ്ട്.
ലോറിയുടെ ഡ്രൈവറെ നാട്ടുകാര്‍ പിടിച്ചു വെച്ചിട്ടുള്ളതായിട്ടാണ് വിവരം. അധ്യാപകരും രക്ഷകര്‍ത്താക്കളുമെല്ലാം ആശുപത്രിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നതായിട്ടാണ് വിവരം. കൂടുതല്‍ പരിക്കുള്ള കുട്ടികളെ എടക്കര ആശുപത്രിയില്‍ നിന്നും നിലമ്പൂര്‍ ആശുപത്രിയിലേക്കും കൊണ്ടുപോയിട്ടുണ്ട്. ഗുരുതരാവസ്ഥയിലുള്ള കുട്ടികളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും മാറ്റും. ബസ് കാത്തുനിന്ന രണ്ടു നാട്ടുകാര്‍ക്കും പരിക്കേറ്റിണ്ട്. വഴിക്കടവിലെ വലിയ വളവുള്ള പ്രദേശമായതിനാല്‍ അതിവേഗതയില്‍ വാഹനം വരാന്‍ സാധ്യതയില്ലെന്നും നാട്ടുകാര്‍ പറയുന്നു.
ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംങ് ഡയറക്ടറുമായ ബോബി ചെമ്മണ്ണൂരിനെതിരെ അറസ്റ്റ് വാറണ്ട്. സഹോദരന്റെ സ്വര്‍ണ വ്യാപാര സ്ഥാപനത്തില്‍ തിരിമറി നടത്തിയ സംഭവത്തിലാണ് ബോബിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
പാലക്കാട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജനുവരി 10ന് ഹാജരാകുന്നതിനായി ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ചത്. കോടതി വിചാരണക്കായി സമന്‍സ് കൈപ്പറ്റിയിട്ടും ഹാജരാകാത്ത സാഹചര്യത്തിലാണ് ബോബി ചെമ്മണ്ണൂരിനെതിരായ നടപടി കോടതി സ്വീകരിച്ചത്.
ബോബി ചെമ്മണ്ണൂരിന്റെ അനുജന്‍ സി.ഡി.ബോസിന്റെ ഉടമസ്ഥതയില്‍ പാലക്കാട് ജിബി റോഡിലുള്ള സ്വര്‍ണ്ണക്കടയിലെ രണ്ടു ജീവനക്കാര്‍ കമ്പ്യൂട്ടര്‍ തിരിമറിയിലൂടെ സാമ്പത്തിക ക്രമക്കേട് നടത്തിയിരുന്നു. ഇതേതുടർന്നാണ് സഹോദരൻ പരാതി നൽകിയത്. 2007ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
ഡ്രൈവിംഗിനിടെ അശ്ലീലആംഗ്യം കാണിച്ച സ്വകാര്യ ബസ് ഡ്രൈവറിന് പണികൊടുത്ത് വനിതാ ഡോക്ടര്‍. അടൂര്‍-പത്തനംതിട്ട റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ശ്രീദേവി മോട്ടോര്‍സിന്റെ ബസിലെ ഡ്രൈവര്‍ അടൂര്‍ സ്വദേശിയായ ഡോക്ടര്‍ക്കുനേരെ അശ്ലീല ആംഗ്യം കാണിക്കുകയായിരുന്നു. ആദ്യം അത് കണ്ടില്ലെന്ന് നടിച്ചെങ്കിലും ഡ്രൈവ ര്‍ പിന്നീടും അത്തരത്തില്‍ ചെയ്തുകൊണ്ടേയിരുന്നു. ഇതേതുടര്‍ന്ന് യുവതി ഡ്രൈവറുയെ പ്രവര്‍ത്തികള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തുകയായിരുന്നു. യുവതി ജില്ലാ പൊലീസ് മേധാവിക്കാണ് ഇതുസംബന്ധിച്ച പരാതി നല്‍കിയിരിക്കുന്നത്.
വനിത ഡോക്ടറുടെ പരാതിയില്‍ ഇങ്ങനെ: ഡ്രൈവര്‍ സീറ്റിന് തൊട്ടുപിന്‍വശത്തെ സീറ്റിലാണ് യുവതി ഇരുന്നത്. കയറിയപ്പോള്‍ മുതല്‍ ഡ്രൈവര്‍ കണ്ണാടിയിലുടെ നോക്കി ചിരിക്കുന്നുണ്ടായിരുന്നുവെന്നും കുറച്ചുകഴിഞ്ഞതോടെ ഒരു കുപ്പിയില്‍ വിരല്‍ കയറ്റി ആംഗ്യം കാണിക്കുകയായിരുന്നെന്നും ഡോക്ടര്‍ പറഞ്ഞു.
അല്‍പം കഴിഞ്ഞപ്പോള്‍ സീറ്റിന്റെ വശത്ത് പിടിച്ചു പിറകിലേക്ക് വിരല്‍ ചലിപ്പിച്ച് അശ്ലീലത കാണിക്കുകയായിരുന്നെന്നും ഇത് തുടര്‍ന്നതോടെ മൊബൈലില്‍ പകര്‍ത്തിയെന്നും ഡോക്ടര്‍ പറയുന്നു.
ബസില്‍ നിന്ന് ഇറങ്ങിയ ശേഷം യുവതി സംഭവം സുഹൃത്തിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് സുഹൃത്താണ് ആദ്യം പൊലീസില്‍ പരാതി നല്‍കിയത്. ഡ്രൈവറുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് യുവതിയും പത്തനംതിട്ട പൊലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു.