India

മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രം ആമിയുടെ പ്രദര്‍ശനം തടയില്ലെന്ന് ഹൈക്കോടതി. ഇതു സംബന്ധിച്ച് എറണാകുളം ഇടപ്പള്ളി സ്വദേശിയായ കെ പി രാമചന്ദ്രന്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. ഇതു സംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കാന്‍ സെന്‍സര്‍ ബോര്‍ഡിന് അധികാരമുണ്ട്. അതു കൊണ്ട് സിനിമ തടയുന്നില്ലെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ തിരക്കഥ ഹൈക്കോടതി പരിശോധിക്കണമെന്നും മതവികാരത്തെ വ്രണപ്പെടുത്തുന്ന തരത്തില്‍ എന്തെങ്കിലും രംഗങ്ങള്‍ ചിത്രത്തിലുണ്ടെങ്കില്‍ അത് നീക്കം ചെയ്യണമെന്നും അതുവരെ ഈ സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കരുതെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരി മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ പല യഥാര്‍ത്ഥ സംഭവങ്ങളും ഒഴിവാക്കിയാണ് സിനിമ ചെയ്തിരിക്കുന്നത്.

സിനിമയെടുക്കാനുള്ള സ്വാതന്ത്ര്യം ഒരു സംവിധായകനുണ്ട് എന്ന ഒറ്റക്കാരണത്താല്‍ യഥാര്‍ത്ഥ വസ്തുതകളെ മറയ്ക്കാനോ കരിവാരിതേയ്ക്കാനോ ആര്‍ക്കും അവകാശമില്ലെന്നും പരാതിക്കാരന്‍ പറയുന്നു. നിലവില്‍ ചിത്രം തിരുവനന്തപുരത്തെ റീജിയണല്‍ സെന്‍സര്‍ ബോര്‍ഡില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ചയാണ് ആമി റിലീസ്.

ദേവി എല്ലാ ദിവസവും സാരിയല്ലേ ഉടുക്കുന്നത്. ഇന്ന് ചുരിദാറാകാമെന്ന് തീരുമാനിച്ച പൂജാരിയ്ക്ക് പണി കിട്ടി. ദേവി വിഗ്രഹത്തില്‍ ചുരിദാര്‍ ധരിപ്പിച്ചു. പണിയും പോയി. പൂജാരിയുടെ പരിഷ്‌കാരം ഭക്തര്‍ക്ക് അത്ര ഇഷ്ടമായില്ല. രാജയുടേ പിതാവിന്റെ ജോലി തന്നെ നഷ്ടമായി. നാഗപട്ടണം മയിലാടും തുറൈയില്‍ കാവേരി നദീതീരത്താണ് മയൂരനാഥ സ്വാമി ക്ഷേത്ര

 

ക്ഷേത്രത്തിലെ അഭയാംബിക ദേവീ വിഗ്രഹത്തിലാണ് രാജ ചുരിദാര്‍ ധരിപ്പിച്ചത്. ആറു മാസത്തിന് മുമ്പാണ് പിതാവിനെ ജോലിയില്‍ സഹായിക്കാന്‍ രാജ ഗുരുക്കള്‍ ക്ഷേത്രത്തിലെത്തിയത്. പ്രധാന പൂജാരി ഇയാളുടെ അച്ഛന്‍ കല്യാണസുന്ദരം ഗുരുക്കളാണ് .വെള്ളിയാഴ്ച വിശിഷ്ച ചന്ദനം ചാര്‍ത്തല്‍ പൂജയ്ക്ക് വേണ്ടിയാണ് സാരി അലങ്കാരത്തിന് പകരം ചുരിദാര്‍ അടിച്ചത്. ഈ ചിത്രമെടുത്ത് വാട്‌സ്ആപ്പില്‍ ഇടുകയും ചെയ്തു. ഫോട്ടോ വൈറലായതോടെ ഭക്തര്‍ ആരെന്ന് അന്വേഷിച്ചു. തുടര്‍ന്ന് അച്ഛന്റേയും മകന്റേയും പണി പോയി. ആയിരത്തിലധികം പഴക്കമുള്ള വിഗ്രഹം. കാശിയ്ക്ക് തുല്യമായി ഭക്തര്‍ കണക്കാക്കുന്ന ക്ഷേത്രമാണ് മയൂരനാഥ സ്വാമി ക്ഷേത്രം.

കൊച്ചി: മുടി നീട്ടി വളര്‍ത്തി സ്‌കൂളിലെത്തിയ ഫ്രീക്കന്‍മാരെ പിടികൂടി ബാര്‍ബര്‍ ഷോപ്പിലെത്തിച്ച് മുടിവെട്ടിച്ച അധ്യാപകന്റെ വീഡിയോ വൈറല്‍. എറണാകുളം ഇടപ്പള്ളി ഹൈസ്‌കൂളിലെ ഹിന്ദി അധ്യാപകനായ ശ്രീകുമാറാണ് കുട്ടികളെ നിര്‍ബന്ധിച്ച് ബാര്‍ബര്‍ ഷോപ്പിലെത്തിച്ച് മുടി വെട്ടിയത്. സ്‌കൂള്‍ യൂണിഫോമില്‍ കുട്ടികളെ ബാര്‍ബര്‍ ഷോപ്പില്‍ അധ്യാപകനുമൊത്ത് കണ്ട നാട്ടുകാരന്‍ പകര്‍ത്തിയ വീഡിയോയാണ് വൈറലായത്.

സ്‌കൂളിന്റെ അച്ചടക്കം, വിദ്യാര്‍ത്ഥികളുടെ വ്യക്തിശുചിത്വം എന്നിവയുടെ ഭാഗമായാണ് ഇങ്ങനെ ചെയ്തതെന്നാണ് അവകാശവാദം. മുടി നീട്ടി വളര്‍ത്തി വരുന്ന ആണ്‍കുട്ടികളെ ശാസിച്ചും ഉപദേശിച്ചും രക്ഷിതാക്കളോട് കാര്യം പറഞ്ഞും നോക്കിയിട്ട് രക്ഷയില്ലാതായപ്പോളാണ് നേരിട്ട് ബാര്‍ബര്‍ ഷോപ്പിലേക്ക് പോകാന്‍ തീരുമാനിച്ചതെന്നാണ് അധ്യാപകന്‍ പറയുന്നത്.

സോഷ്യല്‍ മീഡിയയിലെത്തിയ വീഡിയോക്ക് 11,000ത്തിലധികം ഷെയറുകളും 44.000ത്തിലധികം സന്ദര്‍ശകരുമാണ് ഇതുവരെ ഉണ്ടായത്. വീഡിയോ വൈറലാകട്ടെയെന്ന് ഷൂട്ട് ചെയ്തയാളോട് ശ്രീകുമാര്‍ പറയുന്നതും കേള്‍ക്കാം.

തൃശൂര്‍: സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മിഥുന്‍ റിമാന്‍ഡില്‍. കൊരുമ്പിശ്ശേരി സ്വദേശി സുജിത്ത് വേണുഗോപാലിനെയാണ് മിഥുന്‍ കമ്പിവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയത്. ഇതേത്തുടര്‍ന്ന് ഒളിവില്‍ പോയ മിഥുന്‍ പിന്നീട് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഇയാള്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആത്മഹത്യാശ്രമത്തിനിടെയുണ്ടായ പരിക്കുകള്‍ പൂര്‍ണ്ണമായും ഭേദമായിട്ടില്ല.

മിഥുനെ ഠാണാവിലെ സബ്ജയിലിലേക്ക് മാറ്റി. ചെയ്തു പോയ തെറ്റിന് എന്റെ ജീവനെ നിങ്ങള്‍ക്കു തരാന്‍ ഉള്ളു അതില്‍ കുറഞ്ഞു എന്തു തന്നാലും മതിയാവില്ല എന്നെനിക്കറിയാം ഒരു മനുഷ്യന്‍ എന്റെ കൈ കൊണ്ട് ഇല്ലാതായിട്ട് എനിക്കൊരിക്കലും ജീവിക്കാന്‍ കഴിയില്ലെന്ന് മിഥുന്റെ ആത്മഹത്യാശ്രമത്തിന് മുമ്പ് എഴുതിയ കുറിപ്പില്‍ പറഞ്ഞിരുന്നു.

ഓട്ടോ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന മിഥുന്‍ കൊരുമ്പിശ്ശേരി സ്വദേശിയായ സുജിത്തിന്റെ സഹോദരിയെ സ്ഥിരമായി ശല്യം ചെയ്യാറുണ്ടായിരുന്നു. ഇത് ചോദ്യം ചെയ്ത സുജിത്തിനെ ഇയാള്‍ നഗര മദ്ധ്യത്തില്‍ വെച്ച് ഇരുമ്പു വടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

സ്വന്തം ലേഖകന്‍

ഡെല്‍ഹി : ജനങ്ങള്‍ തെരഞ്ഞെടുത്ത ഡെല്‍ഹിയിലെ ആം ആദ്മി സര്‍ക്കാറിനെ രാഷ്ട്രപതിയുടെ ഒരു ഒപ്പുകൊണ്ട് നാളെ ഇല്ലാതാക്കാം എന്ന ഇന്‍ഡ്യന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്വപ്നമാണ് കെജരിവാള്‍ തകര്‍ത്തു കളഞ്ഞത്. ബീഫ് വിഷയത്തില്‍ മോഡിയേയും , കോണ്ഗ്രസ്സിനേയും ഇന്ത്യയിലെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളേയും ഒരേപോലെ വലിച്ചു കീറി ഭിത്തിയില്‍ ഒട്ടിച്ച് കളഞ്ഞു കേജരിവാള്‍ സര്‍ക്കാര്‍ . തകര്‍ന്നടിഞ്ഞത് കപട രാഷ്ട്രീയ കൂട്ടങ്ങളുടെ സ്വപ്നം.

ആം ആദ്മി പാർട്ടിയെ ലക്ഷ്യം വെക്കാൻ എങ്ങനെയെല്ലാം ശ്രമം നടക്കുന്നു എന്നുള്ളതിന്റെ ഏറ്റവും പുതിയ എപ്പിസോഡാണ് ഇന്ന് പുറത്തു വന്ന ബീഫ് വിവാദം. ആളുകളുടെ സ്വാതന്ത്ര്യം മാനിച്ചു കൊണ്ട് ബീഫ് വിഷയത്തിൽ ഡൽഹിയിൽ നിലവിലുള്ള നിയമത്തിനു എതിരായി ഡൽഹിയിലെ കേജ്രിവാളിന്റെ ആം ആദ്മി സർക്കാർ ഒരു നിലപാട് സ്വീകരിക്കണം എന്നതാണ് ഒരു പുതിയ പെറ്റീഷനായി ഡൽഹി ഹൈക്കോടതിയിൽ ഫയൽ ചെയ്യപ്പെട്ടത്.

ആദ്യമായി ഡൽഹിയിൽ ബിജെപി അധികാരം നേടിയതിന് ശേഷം ഡൽഹിയിൽ 1994 ലാണ് ഗോവധം നിരോധിച്ചു കൊണ്ട് നിയമം ഉണ്ടാക്കിയത്. കേന്ദ്രഭരണ പ്രദേശം എന്ന നിലക്ക് അന്നും ആ നിയമം നടപ്പിലാക്കാൻ കേന്ദ്രത്തിന്റെ അനുമതി വേണമായിരുന്നു. അന്നത്തെ കോൺഗ്രസ്‌ സർക്കാർ അതിനെ എതിർത്തതും ഇല്ല. അങ്ങനെ ആ നിയമം ഡൽഹിയിൽ നിലവിൽ വന്നു. പിന്നീട് തുടർച്ചായി 15 വർഷം ഡൽഹി ഭരിച്ചത് ഷീലാ ദീക്ഷിത് നേതൃത്വം നൽകിയ കോൺഗ്രസ്‌ സർക്കാരാണ്. അന്ന് വാജ്പേയിക്ക് ശേഷം പത്തു വർഷം മൻമോഹൻ സിംഗായിരുന്നു പ്രധാനമന്ത്രിയും. അന്നൊന്നും ഈ നിയമം മാറ്റണം എന്ന് ഇവരാരും ആവശ്യപ്പെട്ടില്ല.

ഇപ്പോൾ ഒരു പെറ്റീഷൻ സമർപ്പിക്കപ്പെട്ടതിന് പിന്നിലുണ്ടായിരുന്നു ഉദ്ദേശ്യം ഗോവധമോ വ്യക്തി സ്വാതന്ത്ര്യമോ അല്ല. ആം ആദ്മി സർക്കാരിനെ താഴെ ഇറക്കാൻ ഉണ്ടാക്കിയ ഒന്നാന്തരം വാരിക്കുഴി ആയിരുന്നു. ഇന്ത്യയിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾ പ്രവർത്തിക്കുന്നത് ഭരണഘടന അംഗീകരിച്ചു കൊണ്ടാണ്. അപ്പോൾ നിലവിലുള്ള ഒരു നിയമത്തിനെതിരായി ആം ആദ്മി സർക്കാർ ഒരു നിലപാട് സ്വീകരിച്ചാൽ അതിന്റെ പേരില്‍ കേജ്രിവാൾ സർക്കാറിനെ പിരിച്ചു വിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ ഒരു വ്യക്തമായ കാരണം കേന്ദ്ര സർക്കാരിന് തുറന്നു കിട്ടും. ഇന്ന് ആം ആദ്മി സർക്കാർ നിലവിലുള്ള ഗോവധ നിയമത്തിന് എതിരായി ഒന്നും പറയാത്തത് കൊണ്ട് ഒരു ദേശീയ ചാനലിലും ദിവസം മുഴുവൻ നീണ്ട ചർച്ചകൾ ഉണ്ടായില്ല. മറിച്ച് ആളുകൾ സ്വാതന്ത്ര്യം പോലെ തീരുമാനം എടുക്കട്ടെ എന്ന ഒരൊറ്റ വാക്ക് എങ്കിലും ഡൽഹി കോടതിയിൽ ആം ആദ്മി സർക്കാർ  പറഞ്ഞിരുന്നു എങ്കിൽ ഉടന്‍ തന്നെ ദേശീയ മാധ്യങ്ങളിൽ ബ്രേക്കിംഗ് ന്യൂസ്‌ പൊട്ടിപ്പുറപ്പെടുമായിരുന്നു.

നിയമ വിദഗ്ധരും , റിട്ടയേർഡ് ജഡ്ജിമാരും അടങ്ങുന്ന താരനിര ന്യൂസ്‌ സ്റ്റുഡിയോകളിൽ ഇരുന്നു നിയമം ഇഴകീറി പരിശോധന നടത്തി , ഇനി അരവിന്ദ് കേജ്രിവാൾ സർക്കാരിന് തുടരാൻ അവകാശമില്ല എന്നും , രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി കേജ്രിവാൾ  സർക്കാരിനെ പുരത്താക്കണ്ടത് അനിവാര്യമാണ് എന്നൊക്കെ പാതിരാത്രി വരെ ചർച്ച ചെയ്ത് ഡൽഹി സർക്കാരിന് ചരമക്കുറിപ്പ് എഴുതിയേനെ. നിയമത്തിനതീതമായി നിൽക്കുന്ന അരവിന്ദ് കേജ്രിവാൾ ഇറങ്ങിപ്പോവണം എന്ന് അർണാബുമാർ അട്ടഹസിക്കുമായിരുന്നു. നാളെ രാവിലെ പത്രം നോക്കുമ്പോൾ, ഡൽഹി സർക്കാരിനെ പിരിച്ചു വിട്ടു രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി എന്ന വാർത്ത കാണേണ്ടി വന്നേനെ.

ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന് ശേഷം ഏതാണ്ട് 9500 എംഎൽഎമാർ ഡൽഹി അടക്കമുള്ള വിവിധ സംസ്ഥാനങ്ങളിൽ പാർലമെന്റ് സെക്രട്ടറി എന്ന പോസ്റ്റ്‌ കൈകാര്യം ചെയ്തിട്ടും , ആം ആദ്‌മിയുടെ മാത്രം എംഎൽഎമാരെ അവധി ദിവസമായ ഞായറാഴ്ച രാഷ്ട്രപതി ഒപ്പിട്ട്  അയോഗ്യരാക്കിയ ഒരു സാഹചര്യത്തിലൂടെയാണ് ഇന്ന് നാം കടന്നു പോവുന്നത്. പോലീസ് സംവിധാനം പോലും കയ്യിൽ ഇല്ലാത്ത അത്രയും പരിമിതമായ അധികാരം മാത്രമുള്ള ഒരു കേന്ദ്ര ഭരണ പ്രദേശമായ ഡൽഹിയിൽ , ആം ആദ്മി സർക്കാരിന് നിയമത്തിൽ ഒരു മാറ്റവും കൊണ്ട് വരാൻ സാധിക്കില്ല എന്ന നഗ്ന സത്യം നാം മനസ്സിലാക്കണം.

അതു കൊണ്ട് ഡൽഹിയിലെ ആം ആദ്മി സർക്കാരിന്റെ ഭരണം വഴി ഡൽഹിയിൽ വന്ന മാറ്റം മനസിലാക്കി , ഇന്ത്യ മുഴുവൻ പാർട്ടിക്ക് ലഭിക്കുന്ന ജനപിന്തുണ കണ്ട് വിറളി പൂണ്ട ഇന്ദ്രപ്രസ്ഥത്തിലെ ബിജെപി – കോൺഗ്രസ്‌ കൂട്ടുകെട്ട് ആം ആദ്മി സർക്കാരിനെ അട്ടിമറിക്കാൻ ആസൂത്രണം ചെയ്ത ഒരു പദ്ധതി , ആം ആദ്മി പാർട്ടി കടക്കൽ തന്നെ അരിഞ്ഞു വീഴ്ത്തി എന്നതാണ് വാസ്തവം. ഒരത്ഭുതവും തോന്നുന്നില്ല. ഈ രാഷ്ട്രീയം ഉയർത്തുന്ന ചോദ്യങ്ങൾ നേരിടാൻ കെൽപ്പില്ലാത്ത രാഷ്ട്രീയ ശകുനികളിൽ നിന്നും വേറെന്തു പ്രതീക്ഷിക്കാൻ . ഭരണഘടനയെയും നിയമസംവിധാനങ്ങളെയും മാനിച്ചുകൊണ്ട്  മോഡിക്കും , കോണ്ഗ്രസ്സിനും മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും എതിരെ ആം ആദ്മി പാര്‍ട്ടി നേടിയ നയതന്ത്ര വിജയം തന്നെയാണ് കേജരിവാളിന്റെ ഈ രാഷ്ട്രീയ നീക്കം എന്ന് ഉറപ്പിച്ചു പറയാം.

ചെന്നൈ: ജിഎസ്ടി നടപ്പാക്കിയതു മുതല്‍ നാം വാങ്ങുന്ന മിക്കവാറും എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും ജിഎസ്ടി നല്‍കേണ്ടതായി വരുന്നുണ്ട്. ഹോട്ടലില്‍ നിന്നുള്ള ഭക്ഷണം ജിഎസ്ടി ബാധയില്‍ താങ്ങാവുന്ന വിലയിലും ഏറെയായെന്ന പരാതികളും ഉയര്‍ന്നു. തമിഴ് നാട്ടില്‍ ഒരു ഹോട്ടലില്‍ ജിഎസ്ടി പ്രയോഗം നടന്നത് ശുചിമുറിയുടെ ഉപയോഗത്തിലാണ്. ടോയ്‌ലറ്റ് ഉപയോഗത്തിന് ഒരു ഉപഭോക്താവില്‍ നിന്ന് ഈടാക്കിയത് 10 രൂപ അതിനൊപ്പം ജിഎസ്ടിയായി 52 പൈസയും പാഴ്‌സല്‍ ചാര്‍ജായി 50 പൈസയും ഈടാക്കിക്കളഞ്ഞു ഹോട്ടല്‍ അധികൃതര്‍. അങ്ങനെ നല്‍കേണ്ടി വന്നത് 11 രൂപ!

മൂത്രമൊഴിച്ചതിന് പാഴ്‌സല്‍ ചാര്‍ജ് എന്തിനാണെന്നല്ലേ? ആര്‍ക്കും മനസിലാകാത്ത ആ കാര്യവും ബില്ലില്‍ ഭംഗിയായി രേഖപ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ ബംഗളൂരുവിലെ ഹോട്ടലുകളില്‍ ടോയ്‌ലറ്റ് സംവിധാനം നിര്‍ബന്ധമാക്കിയിരുന്നു. അതിന് ചില ഹോട്ടലുകള്‍ വളരെ ചെറിയ തുക ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാനും തുടങ്ങിയിരുന്നു. ഈ രീതി തമിഴ്‌നാട്ടിലെ ഹോട്ടലുകളിലേക്കും വ്യാപിക്കുകയും ശുചിമുറി ഉപയോഗത്തിന് ഈടാക്കുന്ന തുകയ്ക്ക് ബില്ല് നല്‍കാന്‍ തുടങ്ങുകയും ചെയ്തതാണ് ഇങ്ങനെയൊരു ‘ദുരന്ത’ത്തിലേക്ക് നയിച്ചതെന്ന് വിവരമുണ്ട്.

മൂത്രമൊഴിച്ചതിന് ജിഎസ്ടിയും പാഴ്‌സല്‍ ചാര്‍ജും നല്‍കേണ്ടി വന്നയാള്‍ ഈ ബില്ലിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തതോടെയാണ് സംഭവം കൂടുതല്‍ ചര്‍ച്ചയായിരിക്കുകയാണ്.

മെഡിക്കൽ ഷോപ്പുകളോടു ചേർന്ന് സർക്കാർ ഡോക്ടർമാരുടെ അനധികൃത പ്രാക്ടീസിനെതിരെ ‘രോഗി ചമഞ്ഞ്’ ആരോഗ്യ‍‍‍ ഡയറക്ടറുടെ മിന്നൽ പരിശോധന. ജില്ലാ ആശുപത്രിയിലേത് ഉൾപ്പെടെ ഡോക്ടർമാർ സർക്കാർ ഉത്തരവു ലംഘിച്ചതു കണ്ടെത്തി. സർക്കാർ ഡോക്ടർമാർ താമസസ്ഥലത്തല്ലാതെ സ്വകാര്യ പ്രക്ടീസ് നടത്തരുതെന്നാണ് നിയമമെന്ന് അധികൃതർ പറഞ്ഞു.

രോഗി എന്നു നടിച്ച് ഡോക്ടറുടെ പരിശോധനാ സമയം തിരക്കിയാണ് നഗരത്തിലെ ഒരു മെഡിക്കൽ ഷോപ്പിൽ ഇന്നലെ ഉച്ചയ്ക്ക് ഡയറക്ടർ ഡോ. ആർ.എൽ.സരിത എത്തിയത്. ജില്ലാ ആശുപത്രിയിലേത് ഉൾപ്പെടെ ഡോക്ടർമാരുടെ ബോർഡുകൾ കടയ്ക്കു സമീപം പ്രദർശിപ്പിച്ചിട്ടുണ്ട്. പദവി വ്യക്തമാക്കി വിവരം ചോദിച്ചപ്പോൾ കടയുടമ ഉരുണ്ടുകളിച്ചു. ഡോക്ടർമാർ അവിടെ താമസക്കാരാണെന്നു വിശദീകരിച്ചു. പരിശോധനയിൽ താമസത്തിന്റെ ലക്ഷണങ്ങൾ കണ്ടില്ല.

മറ്റൊരിടത്ത് എത്തിയപ്പോൾ ഉച്ചയ്ക്ക് ശേഷമാണ് ഡോക്ടർമാരുടെ പ്രാക്ടീസെന്ന് കടയുടമ വിശദീകരിച്ചു. കടയുടെ ബോർഡിൽ മൂന്നു ഡോക്ടർമാരുടെ പേരുകൾ പ്രദർശിപ്പിച്ചതിന്റെ ചിത്രവും ഡയറക്ടർ ക്യാമറയിൽ പകർത്തി. ജില്ലാ ആശുപത്രിയിൽ ലഭ്യമായ മരുന്നുകൾ ഡോക്ടർമാർ പുറത്തേക്ക് നിർദേശിക്കുന്നുണ്ടോ എന്നും പരിശോധിച്ചു. ഡിഎംഒ ഡോ. എം.സക്കീന, ആർഎംഒ ഡോ. നീതു കെ.നാരായണൻ എന്നിവർ ഒപ്പമുണ്ടായിരുന്നു. ക്രമക്കേടുകൾക്ക് ബന്ധപ്പെട്ടവരിൽനിന്നു വിശദീകരണം തേടും.

ന്യഡല്‍ഹി: ഡല്‍ഹിയില്‍ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ അഞ്ച് വയസുകാരനെ പൊലീസ് രക്ഷപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ചൊവ്വാഴ്ച്ച പുലര്‍ച്ചെ അക്രമി സംഘവുമായി നടന്ന ഏറ്റുമുട്ടലിനൊടുവിലാണ് പൊലീസ് കുട്ടിയെ രക്ഷപ്പെടുത്തിയത്. കുട്ടിയെ രക്ഷപ്പെടുത്താനായി ഗാസിയാബാദിലെത്തിയ പൊലീസ് സംഘത്തിനു നേരെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തിരിച്ചടിച്ച പൊലീസ് നടപടിയില്‍ അക്രമി സംഘത്തിലുണ്ടായിരുന്ന ഒരാള്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ മറ്റു രണ്ട് അക്രമികള്‍ പൊലീസ് പിടിയിലാവുകയും ചെയ്തു.

ഡല്‍ഹിയിലെ വിവേകാനന്ദ സ്‌കൂളില്‍ നിന്ന് തട്ടിക്കൊണ്ടു പോയ കുട്ടി ഗാസിയാബാദിലെ ഷാലിമാര്‍ സിറ്റി അപ്പാര്‍ട്ട്‌മെന്‍ിന്റെ അഞ്ചാം നിലയില്‍ ഉണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ പൊലീസ് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. പുലര്‍ച്ചെ ഒരുമണിയോടെ അക്രമി സംഘത്തിന്റെ താവളത്തിലെത്തിയ പൊലീസ് അരമണിക്കൂറോളം നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടവിലാണ് കുട്ടിയെ രക്ഷപ്പെടുത്തിയെത്.

ഡല്‍ഹിയിലെ വിവേകാനന്ദ സ്‌കൂള്‍ ബസ്സില്‍ യാത്ര ചെയ്യവെയാണ് കുട്ടിയെ തട്ടികൊണ്ടു പോയത്. കുട്ടിയെ തട്ടിയെടുക്കുന്നത് തടയാന്‍ ശ്രമിച്ച സ്‌കൂള്‍ ബസ് ഡ്രൈവറെ അക്രമികള്‍ വെടിവെച്ച് വീഴ്ത്തിയിരുന്നു. കാലിന് വെടിയേറ്റ ഡ്രൈവര്‍ ഇപ്പോഴും ചികിത്സയിലാണ്. വിദ്യാര്‍ത്ഥിയെ തട്ടിയെടുത്തതിനു ശേഷം അക്രമികള്‍ രക്ഷിതാക്കളെ ഫോണില്‍ വിളിച്ച് അമ്പത് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. അക്രമി സംഘത്തിന്റെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്.

ചെമ്മണ്ണൂരിന്റെ ധനകാര്യ സ്ഥാപനത്തിനെതിരേയും ടൗണ്‍ഷിപ്പ് പ്രൊജക്ടിനെതിരേയും ഒരുപാട് ആരോപണങ്ങള്‍ ഉണ്ട്. എന്തുകൊണ്ട് ബോബി ചെമ്മണ്ണൂരിനെ കേരളത്തിലെ മാധ്യമങ്ങള്‍ തുറന്ന് കാണിക്കുന്നില്ല എന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ സ്ഥിരമായി ഉയരാറും ഉണ്ട്. എന്തായാലും ആ ബോബി ചെമ്മണ്ണൂര്‍ ഒരു ദിവസം ജയിലില്‍ കിടന്നു. കേരളത്തിലെ ജയിലില്‍ അല്ല, തെലങ്കായിലെ ജയിലില്‍. സാധാരണ ഗതിയില്‍ ജയില്‍ പുള്ളികള്‍ക്ക്, അവിടെ ജോലി ചെയ്യുന്നതിന് കൂലി കൊടുക്കാറുണ്ട്. എന്നാല്‍ ബോബി ചെമ്മണ്ണൂര്‍ ജയില്‍ അധികൃതര്‍ക്കാണ് പണം കൊടുത്തത്… അതും അഞ്ഞൂറ് രൂപ!!! എന്താണ് സംഗതി എന്നല്ലേ… തെലങ്കാനയിലെ ‘ഫീല്‍ ദ ജയില്‍’ പദ്ധതി പ്രകാരം ആണ് ബോബി ചെമ്മണ്ണൂര്‍ ഒരു ദിവസം ജയില്‍ ‘ശിക്ഷ’ അനുഭവിച്ചത്. ടൂറിസം പരിപാടിയുടെ ഭാഗമായിട്ടാണ് ഈ പദ്ധഥി. സംഗരറെഡ്ഡിയിലെ ഹെറിറ്റേജ് ജയില്‍ മ്യൂസിയത്തില്‍ ആയിരുന്നു താമസം. ജയില്‍ ജീവിതം എന്താണെന്ന് അറിയുക എന്നത് വര്‍ഷങ്ങളായിട്ടുള്ള തന്റെ ആഗ്രഹം ആയിരുന്നു എന്നാണ് ബോബി ചെമ്മണ്ണൂര്‍ തെലങ്കാന ടുഡേയോട് പറഞ്ഞത്. കേരളത്തില്‍ ഇതിന് വേണ്ടി ശ്രമിച്ചിട്ട് നടന്നില്ലത്രെ!

ഒരാഴ്ച ജയിലില്‍ താമസിക്കണം എന്നതായിരുന്നു ബോബിയുടെ ആഗ്രഹം. അതിന് വേണ്ടി, 15 വര്‍ഷം മുമ്പ് കേരളത്തിലെ ജയില്‍ അധികൃതരെ സമീപിച്ചിരുന്നു. എന്നാല്‍ ആ ആഗ്രഹം സഫലീകരിക്കപ്പെട്ടില്ല. എന്തെങ്കിലും കുറ്റം ചെയ്താല്‍ മാത്രമേ കേരളത്തില്‍ ജയിലില്‍ പാര്‍പ്പിക്കൂ എന്നാണത്രെ അന്ന് ജയില്‍ അധികൃതര്‍ ബോബി ചെമ്മണ്ണൂരിനോട് പറഞ്ഞത്. എന്തായാലും വര്‍ഷങ്ങളായുള്ള ആ ആഗ്രഹം ഇപ്പോള്‍ തെലങ്കാനയില്‍ സഫലമാക്കിയിരിക്കുകയാണ് ബോബി.

തെലങ്കാന ജയില്‍ വകുപ്പിന്റെ പദ്ധതിയെ മുക്തകണ്ഠം പ്രശംസിക്കാനും ബോബി മറന്നില്ല. ജയില്‍ ജീവിതം എങ്ങനെ ആയിരിക്കും എന്ന് മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത്തരം ഒരു സൗകര്യം ഒരുക്കിയത് അഭിനന്ദനാര്‍ഹം ആണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. 24 മണിക്കൂറിലെ ജയില്‍ വാസത്തില്‍ ഫോണ്‍ ഉപയോഗിക്കാന്‍ പറ്റില്ല. ബോബിയും ഉപയോഗിച്ചില്ല. ജയിലിലെ അന്തേവാസികള്‍ക്ക് കൊടുക്കുന്ന അതേ ഭക്ഷണം തന്നെയാണ് ഇങ്ങനെ എത്തുന്നവര്‍ക്കും കൊടുക്കുക. ബോബിയും കഴിച്ചത് അത് തന്നെ ആയിരുന്നു.

ടൂറിസം പോലെ ആണ് പരിപാടി എങ്കിലും ജയില്‍ വസ്ത്രങ്ങള്‍ ധരിച്ച് തന്നെ വേണം അകത്ത് കടക്കാന്‍. 24 മണിക്കൂര്‍ ജയില്‍ വാസത്തിനിടെ, ജയില്‍ വസ്ത്രങ്ങള്‍ ധരിച്ച് ബോബി ചെമ്മണ്ണൂര്‍ ചെടി നനക്കുകയും നിലം തുടക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്. തെലങ്കാനയിലെ ‘ഫീല്‍ ദ ജയില്‍’ മാതൃക രാജ്യം മുഴുവന്‍ വ്യാപിപ്പിക്കണം എന്നാണ് ബോബി ചെമ്മണ്ണൂരിന്റെ ആവശ്യം. ഇത് വലിയൊരു വിഭാഗം വിനോദ സഞ്ചാരികളെ രാജ്യത്തേക്ക് ആകര്‍ഷിക്കും എന്നാണ് അദ്ദേഹം കരുതുന്നത്.

ജയില്‍ മാന്വല്‍ പ്രകാരം തടവുപുള്ളികള്‍ക്ക് നല്‍കുന്ന സൗകര്യങ്ങള്‍ മാത്രമാണ് ഇവിടെ താമസിക്കാനെത്തുന്നവര്‍ക്കും നല്‍കുക. തടവറ സ്വയം വൃത്തിയാക്കണം. വേണമെങ്കില്‍ ജയില്‍ പരിസരത്ത് വൃക്ഷത്തെകള്‍ നടാം. ഹൈദരാബാദിലെ നൈസാം ഭരണകാലമായ 1796ലാണ് ഈ ജയില്‍ നിര്‍മ്മിച്ചത്. മൂന്ന് ഏക്കര്‍ ഭൂമിയില്‍ ഒരേക്കറോളം വിസ്താരത്തിലാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. 2012 വരെ ഇവിടെ തടവുപുള്ളികളെ പാര്‍പ്പിച്ചിരുന്നു.ദിവസവും സന്ദര്‍ശകരുണ്ടെങ്കിലും ആദ്യമൊക്കെ ആരും ഇവിടെ താമസിക്കാനുള്ള ‘ധൈര്യം’ കാട്ടിയിരുന്നില്ല.

Image result for boby chemmanur in telangana jail

ജയില്‍ ടൂറിസം എന്ന പുതിയൊരു ആശയം ആണ് ഈ തെലുങ്കാന ജയില്‍ മ്യൂസിയം തരുന്നത്. തെലങ്കാനയിലെ ഈ ജയിലില്‍ താമസിക്കാന്‍ 500 രൂപയാണ് ഫീസ്. കൊളോണിയല്‍ കാലത്ത് സ്ഥാപിച്ച മേദക്ക് ജില്ലാ ജയിലിലാണ് വിനോദസഞ്ചാരവുമായി ബന്ധപ്പെടുത്തി ഇങ്ങനെയൊരു ആശയം നടപ്പിലാക്കിയത്. ജില്ലാ ആസ്ഥാനമായ സങ്കാറെഡ്ഡിയില്‍ സ്ഥിതി ചെയ്യുന്ന, 220 വര്‍ഷം പഴക്കമുള്ള ഈ ജയില്‍ ഇപ്പോള്‍ മ്യൂസിയമായാണ് പ്രവര്‍ത്തിക്കുന്നത്. ‘ഫീല്‍ ദ ജയില്‍’ ( ജയില്‍ അനുഭവിച്ചറിയാം ) എന്ന പേരിലാണ് പദ്ധതി. അഴിക്കുള്ളിലെ അനുഭവം അതേപടി സന്ദര്‍ശകര്‍ക്ക് പകരുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 500 രൂപ നല്‍കിയാല്‍ 24 മണിക്കൂര്‍ താമസിക്കാം.

നിയമസഭാ സ്‌‌‌പീക്കര്‍ പി ശ്രീരാമകൃഷ്‌‌‌ണന്‍ കണ്ണട വാങ്ങിയതുമായി ബന്ധപ്പെടുത്തി കുപ്രചരണം നടത്തുന്നവര്‍ക്കുള്ള മറുപടി വൈറലാകുന്നു. കളങ്കമില്ലാത്ത പൊതുജീവിതം തുടരുന്ന കമ്മ്യൂണിസ്റ്റുകാര്‍ മാത്രം സോഷ്യല്‍ ഓഡിറ്റിന് വിധേയമാകുന്നതിന്റെയും ചര്‍ച്ചയാകുന്നതിന്റെയും പൊള്ളത്തരം തുറന്നുകാട്ടുന്നതാണ് കുറിപ്പ്. കൊള്ളയും കൊലയും നടത്തുന്ന ഇതര രാഷ്‌ട്രീയപ്രവര്‍ത്തകരില്‍ നിന്ന് വ്യത്യസ്തമായി പൊതുസമൂഹം പ്രതീക്ഷയര്‍പ്പിക്കുന്നത് കമ്മ്യൂണിസ്റ്റുകാരില്‍ മാത്രമാണ്. ത്യാഗോജ്ജ്വലമായ ജീവിതം നയിക്കുന്നവരെ വീട്ടിലും ഫേസ്‌‌‌ബുക്കിലുമിരുന്ന് അളന്ന് മുറിക്കുന്നവര്‍ക്കുള്ള മറുപടി എഴുതിയിരിക്കുന്നത് യുകെയില്‍ നിന്ന് രാജേഷ് കൃഷ്‌‌‌‌‌‌‌‌ണയാണ്. ബിബിസിയില്‍ മുന്‍ മാധ്യമ പ്രവര്‍ത്തകനും നിലവില്‍  ലോക കേരള സഭയുടെ യുകെയില്‍ നിന്നുള്ള അംഗവുമാണ് രാജേഷ്‌ കൃഷ്ണ …

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം താഴെ 

കണ്ണടയുടെ രാഷ്ട്രീയം

ഒരു രാഷ്‌ട്രീയ സമൂഹത്തില്‍ കമ്മ്യൂണിസ്റ്റ്കാരന്‍ മാത്രമാണ് സോഷ്യല്‍ ഓഡിറ്റിന് വിധേയനാക്കപ്പെടേണ്ടത് കാരണം പൊതു സമൂഹം അവനില്‍ നിന്നു മാത്രമാണ് പ്രതീക്ഷിക്കുന്നതെന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെടുകയാണ്. കോണ്‍ഗ്രെസ്സുകാരന് പൊതു സമൂഹം കല്പിച്ചനുവദിച്ചു കൊടുത്തിട്ടുള്ള അവകാശങ്ങളെന്തെല്ലാമാണെന്ന് നോക്കൂ. അവര്‍ക്ക് കൈക്കൂലി വാങ്ങാം, നല്ല കാറില്‍ സഞ്ചരിക്കാം, നല്ല വസ്ത്രം ധരിക്കാം. കേരളാ കോണ്‍ഗ്രെസ്സുകാരന് ഒരു പടി മുകളില്‍ പരസ്യമായി മദ്യപിക്കുകയും ആവാം. ബിജെപിക്കാരന് കൊല്ലും കൊലയും നടത്താം. ഇപ്പറഞ്ഞതൊന്നും ചെയ്തിട്ട് എന്നത് പോയിട്ട് ചെറുത്തുനില്‍ക്കാന്‍ പോലും കമ്മ്യൂണിസ്റ്റുകാരന് അവകാശമില്ല. സിനിമയിലെപ്പോലെ അവന്‍ എന്നും നായകന്റെ തല്ലുകൊള്ളാന്‍ വിധിക്കപ്പെട്ട സൗന്ദര്യമില്ലാത്ത അന്യ സംസ്ഥാന വില്ലനാണ് …!

കമ്മ്യൂണിസ്‌റ്കാര്‍ മണ്ടന്മാരാണ്. പൊതു ഖജനാവിലെ പണം കൊണ്ട് ചികിത്സിക്കുന്നതും കണ്ണട വാങ്ങുന്നതും ഇന്ന് എന്തുകൊണ്ട് ചര്‍ച്ചയായി. അവര്‍ കൈക്കൂലിയോ സമ്മാനമോ ആയി ഇത് വാങ്ങിയിരുന്നെങ്കില്‍ ഇത് ചര്‍ച്ചയാകുമായിരുന്നോ ? 5000 രൂപയില്‍ കൂടിയ ലെന്‍സ് വാങ്ങാന്‍ ഇവര്‍ക്കെന്തവകാശം. 5000 വരെ വാങ്ങാം ട്ടോ, കാരണം കളക്‌‌‌ടര്‍ ബ്രോ യുടെ കണ്ണടയ്ക്ക് വില 5000 ആണ്…! അതാവണം ബഞ്ച് മാര്‍ക്ക് …! കളക്ടര്‍ ബ്രോയുടെ 5000 രൂപയുടെ കണ്ണടയ്ക്കു ‘സെലെക്‌‌‌ടിവ് ബ്ലൈന്‍ഡ്നെസ്സ്’ ഉണ്ടെന്നു ദോഷൈകദൃക്കുകള്‍ പറഞ്ഞാല്‍ അവരെ കുറ്റപ്പെടുത്താനുമാവില്ല…!

ഇനി ചിലവേറിയ ചികിത്സയുടെ കാര്യം. സഖാവ് ശ്രീരാമകൃഷ്‌‌‌‌ണനെ അടുത്ത് കിട്ടുമ്പോള്‍ ഒന്ന് തലകുനിക്കാന്‍ പറയണം. അനുസരിക്കുന്നില്ലെങ്കില്‍ നിര്‍ബന്ധിച്ചു കുനിപ്പിക്കണം ഉച്ചിയില്‍ ഇന്ത്യ പാകിസ്ഥാന്‍ അതിര്‍ത്തിപോലെ ഒരു മുറിവുകാണാം.സമാധാനത്തിന്റെ കാവലാളുകളായ RSS ന്റെ സംഭാവനയാണ്. നിങ്ങള്‍ക്ക് പരിചിതമായ ഒരേ ഒരു സംഖ്യയായ ’52’ ഒന്നുമില്ല, ഒരു 25 തുന്നലെങ്കിലും കാണും. നടക്കുമ്പോള്‍ ദൂരെ നിന്നും ഒന്ന് നോക്കണം ഒരു ഘട്ടത്തില്‍ കാലുവയ്ക്കാന്‍ ഒരു ചെറിയ ‘ഡിലേ’ കാണും. തലച്ചോറിന് പണ്ടേറ്റ ക്ഷതത്തിന്റെ ബാക്കിപത്രം. ഇനി അടുത്ത പരിശോധനയ്ക്കും അവസരം തരാം അടുത്ത് ചെന്ന് ആ മുണ്ട് മുട്ടുവരെ ഒന്ന് ഉയര്‍ത്തി നോക്കിക്കോളൂ,സമ്മതിച്ചില്ലെങ്കില്‍ ബലമായിത്തന്നെ ചെയ്യണം. രണ്ടു കാലിന്റെയും മുട്ടിന് ‘knee’ ക്യാപ്പ് കാണാം. വിദേശിയാണ്,കൈക്കൂലിയല്ല തെറ്റിദ്ധരിക്കരുത്, സുഹൃത്തുക്കള്‍ അദ്ദേഹത്തിന്റെ അവസ്ഥ കണ്ട് കൊണ്ടു കൊടുത്തതാണ്. ദോഷം പറയരുതല്ലോ ഇത് നമ്മുടെ സ്വന്തം കേരളാ പോലീസിന്റെ സംഭാവനയാണ്.

അദ്ദേഹത്തിന്റെ ഭാര്യക്കും രണ്ടു കുട്ടികള്‍ക്കും വേണ്ടി വാങ്ങിയതല്ല. കാലാകാലങ്ങളില്‍ വീട്ടിലിരുന്നും ഫേസ്‌‌‌‌ബുക്കിലിരുന്നും ഓഡിറ്റ് ചെയ്തു മറിക്കുന്ന ഞാനടക്കമുള്ള കേരളത്തിലെ പൊതു സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ക്കു വേണ്ടി വാങ്ങിയ തല്ലുകളുടെ ബാക്കിപത്രം. ഇപ്പറഞ്ഞ രണ്ടു കാര്യങ്ങള്‍ ദൃശ്യമായത്. അദൃശ്യമായ എത്രയോ ക്ഷതങ്ങള്‍ ആ ശരീരത്തില്‍ ഉണ്ട്. കാരണം ഞങ്ങളുടെ സഖാക്കള്‍ AC മുറികളിലെയും സംരക്ഷിത ഫേസ്‌‌‌ബുക്ക് ഇടങ്ങളിലെയും രാഷ്‌ട്രീയം പരിചയിച്ചവരല്ല.

എന്റെ അറിവില്‍ രണ്ടോ മൂന്നോ പ്രാവശ്യം രണ്ടു വര്‍ഷത്തിനുള്ളില്‍ ചികിത്സ കഴിഞ്ഞു. കോയമ്പത്തൂര്‍, കോട്ടക്കല്‍ ആര്യവൈദ്യശാലകളിലെ ചികിത്സയുടെ ചിലവൊന്ന് എടുത്തു നോക്കൂ. ഇനി കോട്ടക്കല്‍ പോകാതെ കോയമ്പത്തൂര്‍ പോയതിനെ കുറ്റമായി കണ്ടു പിടിക്കേണ്ട. വൈദ്യശാലക്കാര്‍ തന്നെയാണ്, കോട്ടക്കല്‍ ആണെങ്കില്‍ ശ്രീരാമകൃഷ്‌‌ണനോടുള്ള സ്വാതന്ത്ര്യത്തിന്റെ കൂടുതല്‍കൊണ്ട് ആളുകള്‍ ആവശ്യങ്ങളുമായി നിരന്തരം കയറിയിറങ്ങും എന്നതിനാല്‍ കോയമ്പത്തൂരിലേക്ക് ആക്കാം എന്ന് തീരുമാനിച്ചത്. കമ്മ്യൂണിസ്റ്റ്കാരനായ പൊതുപ്രവര്‍ത്തകന് വിശ്രമം അനുവദനീയമല്ലല്ലോ. ആവശ്യക്കാരന് ഔചിത്യവുമില്ലല്ലോ …!

ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ അച്ഛന്റെ തിമിര ശസ്ത്രക്രിയ ചെയ്ത സമയത്തെ ഒരു സംഭവം പറയാം. ഒരു ദിവസം വിളിച്ചപ്പോള്‍ പത്തനംതിട്ടയിലെ ഒരു കണ്ണട ക്ലിനിക്കില്‍ പോയിവന്നിരിക്കുകയാണ് അച്ഛന്‍. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ അവര്‍ 5000,15000,25000 എന്നിങ്ങനെ മൂന്നുതരം ലെന്‍സിനെക്കുറിച്ചു പറഞ്ഞു. കൂട്ടത്തില്‍ അച്ഛന്‍ ഒന്നുകൂടി പറഞ്ഞു, മക്കള്‍ ഒക്കെ എവിടെ എന്ന് സൗഹാര്‍ദ്ദപൂര്‍വം വിശദമായി ചോദിച്ചറിഞ്ഞ ശേഷമാണ് വില വിവര പട്ടിക നിരത്തിയതെന്ന്.

ഞാന്‍ എന്റെ അടുത്ത സുഹൃത്തിന്റെ ചേട്ടനെ വിളിച്ചു ആള്‍ തിരുവനന്തപുരത്തെ ഏറ്റവും പ്രശസ്തമായ ഐ ഹോസ്പിറ്റലിലെ ഒഫ്താല്‍മോളജിസ്റ്റാണ്. തിരക്കുമൂലമാവും കിട്ടിയില്ല. അടുത്ത ഓപ്ഷനായി എന്റെ സഹപാഠിയുടെ ഭര്‍ത്താവും ആലപ്പുഴ മെഡിക്കല്‍ കോളേജിലെ വളരെ പ്രശസ്തനായ ഒഫ്താല്‍മോളജിസ്റ്റുമായ സുഹൃത്തിനെ വിളിച്ചു തിരക്കി. അദ്ദേഹത്തിന്റെ ഉത്തരം അദ്ദേഹത്തിന്റെ വാക്കുകളില്‍ ‘ ഇത് ബ്രാന്‍ഡ് കോണ്‍ഷസ് ആയ സമൂഹത്തില്‍ നടത്തുന്ന വെറും മുതലെടുപ്പാണ്, രാജേഷ് എന്റെ കൂടെ കയറാറുണ്ടോ സര്‍ജറിക്ക്, ഇല്ലല്ലോ, ഇതിന്റെ ഗുണനിലവാരം പിന്നീട് പൊളിച്ചു നോക്കി ചെക്ക് ചെയ്യാറുമില്ലലോ. ആരും ലെന്‌സ് മോശമായതുകൊണ്ട് വീണ്ടും ചെയ്തതായും അറിവില്ല.

അത് കൊണ്ട് വിലകൂടിയതിന്റെ പിന്നാലെ പോകണ്ട’ അടുത്ത ദിവസം തിരുവന്തപുരത്തെ ഡോക്ടര്‍ പറഞ്ഞതും സമാനമായ ഉത്തരമാണ്. അദ്ദേഹത്തിന്റെ തിരക്ക് കാരണം ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതിയിരുന്നതിനെ റൂള്‍ ഔട്ട് ചെയ്‌‌‌ത് അദ്ദേഹം തന്നെ സര്‍ജറിയും ചെയ്തു. അച്ഛന്‍ ഒരു റിട്ടയേഡ് പ്രൊഫെസര്‍ ആണ്, വിദ്യാഭ്യാസമുള്ള അദ്ദേഹത്തിനുപോലും ഒരുനിമിഷം രണ്ടുചിന്തയുണ്ടാക്കി എന്നതാണ് ഇതിന്റെ വ്യാപ്തി. നാട്ടില്‍ കൂണുപോലെ മുളച്ചിരിക്കുന്ന ഹൈടെക് ലാബുകളും കണ്ണട ക്ലിനിക്കുകളും ‘ക്വാളിറ്റി’ എന്ന പുകമറ സൃഷ്ടിച്ച് സാധാരണ ജനങ്ങളില്‍ വലിയ കണ്‍ഫ്യൂഷനാണ് വിതച്ചിരിക്കുന്നത്.

SFI ക്കാലം മുതല്‍ അടുത്തു നിന്ന് കാണുന്ന ജ്യേഷ്‌‌ഠ തുല്യനായ സഖാവാണ് ശ്രീരാമകൃഷ്ണന്‍. അന്നും ഇന്നും സൗഹൃദത്തിലോ പെരുമാറ്റത്തിലോ കാപട്യം കാണിക്കാത്ത, ‘നേതാവ്’ എന്ന വിശേഷണത്തിന് തീര്‍ത്തും അര്‍ഹന്‍. അദ്ദേഹത്തെ ‘ഗ്ലോറിഫൈ’ ചെയ്യാന്‍ കഴിയുന്ന ഒരു നൂറു സംഭവങ്ങള്‍ എന്റെ ഓര്‍മയിലുണ്ട്. അതൊക്കെ അടുത്തു നിന്ന് നേരിട്ട് കണ്ടു സ്വയം ബോധ്യപ്പെട്ടിട്ടുള്ളതിനാലും, അതൊന്നും ഇവിടെ ഇപ്പോള്‍ വിളമ്പേണ്ടതല്ലാത്തതിനാലും മൗനം പാലിക്കുന്നു. എന്റെ നാട്ടിലെ ഒരു ഐ ക്ലിനിക്കിന്റെ വെബ്‌സൈറ്റിലെ വിലവിവരകണക്കുകളാണ് ചിത്രത്തില്‍.

എന്നെ ന്യായീകരണ തൊഴിലാളി എന്ന് വിളിക്കുന്നവരോട് ഒരു പരിഭവവുമില്ല. ഇത് ന്യായീകരണം തന്നെയാണ്,കൂട്ടത്തില്‍ ചെറുത്തുനില്‍പ്പും.ഒരു ചില്ലിക്കാശിന്റെ അഴിമതി കാട്ടാത്ത,സ്വജന പക്ഷപാതം കാട്ടാത്ത,ഒട്ടേറെ ആക്രമണങ്ങളെ ആയുസ്സിന്റെ ബലംകൊണ്ടുമാത്രം അതിജീവിച്ച ഒരു യഥാര്‍ഥ കമ്മ്യൂണിസ്റ്റ് നേതാവിനെ ചെളിവാരിയെറിയാനുള്ള നീക്കത്തെ ചെറുത്തില്ലെങ്കില്‍ പിന്നെ എന്ത് രാഷ്‌ട്രീയം.

 

RECENT POSTS
Copyright © . All rights reserved