തമിഴ് ലോറി ഡ്രൈവറാണ് എന്ന് തോന്നിക്കുന്ന കാക്കി കുപ്പായം ധരിച്ച ഒരു മധ്യവയ്കന്‍ ഒരു തണ്ണിമത്തനുമായി കടയുടെ വാതിലിനടുത്ത് വന്ന് നില്‍ക്കുന്നത് കണ്ടു. അകത്തേക്ക് വരാന്‍ പറഞ്ഞപ്പോള്‍ ചിരിച്ച് കൊണ്ട് അയാള്‍ തണ്ണിമത്തന്‍ എനിക്ക് നേരെ നീട്ടി. ഇത് എന്താണന്നോ എന്തിനാണന്നോ തിരിയാതെ എന്റെ ആശയ കുഴപ്പം കണ്ടിട്ടാവണം അയാള്‍ ചിരിച്ച് കൊണ്ട് എന്നോട് തമിഴ് കലര്‍ന്ന മലയാളത്തില്‍ എന്നെ മനസ്സിലായിട്ടില്ലേ എന്ന് ചോദിച്ചു. ഇതെന്ത് തട്ടിപ്പാണ് പടച്ചോനെ എന്ന് ചിന്തിച്ച് ഇല്ലന്ന് ഞാന്‍ തലയാട്ടിയപ്പോള്‍ അന്ന് ടയര്‍ പൊട്ടിയ ലോറിയില്ലെ അതിന്റെ ഡ്രൈവറാണ്എന്ന് പറഞ്ഞ് അയാളെന്റെ ഓര്‍മയെ തട്ടിയുണര്‍ത്തി.
നാലഞ്ച് മാസം മുമ്പാണെന്ന് തോന്നുന്നു രാത്രി ഏതാണ്ട് എട്ട് മണി സമയമായിക്കാണും കടയുടെ അമ്പത് മീറ്റര്‍ അപ്പുറം ഒരു ലോറി നിര്‍ത്തി തമിഴനായ ഒരു ഡ്രൈവര്‍ കടയില്‍ വന്ന് ഒരു ടോര്‍ച്ച് കെടയുമോ എന്ന് ചോദിച്ചു. കാര്യം അന്വേഷിച്ചപ്പോള്‍ ടയര്‍ പഞ്ചറായതാണ് മാറ്റിയിടാന്‍ വെളിച്ചം ഇല്ലന്ന് പറഞ്ഞു. നല്ല വെളിച്ചം ഉണ്ടല്ലോ കടയുടെ മുന്നിലേക്ക് ഇങ്ങോട്ട് നീക്കി ഇട്ട് ടയര്‍ മാറ്റിക്കോളൂ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ കടയുടെ മുന്നില്‍ നിര്‍ത്താന്‍ അയാള്‍ മടിച്ച പോലെ തോന്നി. ഞാന്‍ നിര്‍ബന്ധിച്ചപ്പോള്‍ അയാള്‍ വണ്ടി കടക്ക് മുന്നിലേക്ക് നീക്കി നിര്‍ത്തി.
ഫുള്‍ തേങ്ങലോഡുമായി പഞ്ചറായ ലോറി ജാക്കി വെച്ച് പൊക്കാന്‍ അറുപതിന് മുകളില്‍ പ്രായമായ അയാള്‍ അരോഗ്യ കുറവ് മൂലം നന്നായി പ്രയാസപ്പെടുന്നതായി എനിക്ക് തോന്നി. അടുത്ത് ചെന്ന് ക്ലീനര്‍ ഇല്ലെന്നന്യേഷിച്ചപ്പോള്‍ ഇല്ലന്ന് തലയാട്ടി. ഇക്കോലത്തില്‍ അയാള്‍ക്ക് ഒരു മണിക്കൂറ് കൊണ്ടും ടയര്‍ മാറ്റാന്‍ കഴിയൂല എന്നെനിക്ക് തോന്നി.
കൊല്ലം മുമ്പ് ചെക്കറായും ഡ്രൈവറായും ബസ്സില്‍ ജോലി ചെയ്തതിനാല്‍ ഒറ്റക്ക് ഒരു ലോഡുള്ള വണ്ടിയുടെ ടയര്‍ മാറ്റാനുള്ള പ്രയാസം നന്നായി അറിയാവുന്നത് കൊണ്ട് ഞാന്‍ കഴിയുന്നത്ര അയാളെ സഹായിക്കാന്‍ തുടങ്ങി. ഞാന്‍ ജാക്ക് ലിവറുമായി വിയര്‍ക്കുന്നത് കണ്ടപ്പോള്‍ മൊറയൂരിലുള്ള മൂന്നാല് യുവാക്കള്‍ ഞങ്ങളെ സഹായിക്കാന്‍ മുന്നോട്ട് വന്നു കുടവയറനായ എന്നെയും ഡ്രൈവറെയും മാറ്റി നിര്‍ത്തി ആ പണി ഏറ്റെടുത്തു. ജാക്കി വെക്കലും ടയര്‍ അഴിക്കലും സ്റ്റെപ്പിനി ഇറക്കലും മാറ്റിവെക്കലും എല്ലാം 10 മിനുറ്റ് കൊണ്ട് ജഗപൊഗയായി തീര്‍ത്ത് ഞങ്ങള്‍ അയാളെ യാത്രയാക്കി. നിങ്ങളെ നാട്ടില്‍ കിട്ടുന്ന ഈ ഹെല്‍പ്പ് നമ്മഊരില്‍ കെടയാത് . എന്നും പറഞ്ഞ് നന്ദി പറഞ്ഞ് യാത്രയായ വെങ്കടേഷ് എന്ന ഡ്രൈവറാണ് കേവലം പത്ത് മിനുറ്റിനുള്ളില്‍ കഴിഞ്ഞ തീര്‍ത്തും നിസ്സാരമായ ഒരു സഹായത്തിന് നന്ദി സൂചകമായി മാസങ്ങള്‍ക്ക് ശേഷം തന്റെ ലോറി ഇത് വഴി പോയപ്പോള്‍ അതില്‍ നിന്നൊരു തണ്ണിമത്തനുമായി ഞങ്ങളെ കാണാനെത്തിയത്. അതിന് ശേഷം പലവട്ടം ഇത് വഴി പോയപ്പോഴും രാത്രി കട അടച്ച സമയമായതിനാല്‍ കാണാന്‍ പറ്റിയില്ല എന്നും ഇന്നാണ് കാണാന്‍ കഴിഞ്ഞത് എന്നും പറഞ്ഞ് വെങ്കടേഷ് വന്നപ്പോള്‍ ഒന്ന് ചേര്‍ത്ത് പിടിച്ച് ഞാന്‍ സന്തോഷത്തോടെ ആ തണ്ണിമത്തന്‍ സ്വീകരിച്ചു. നന്ദി എന്ന വാക്കിന്റെ അര്‍ത്ഥം ഡിഷ്‌നറിയില്‍ പോലും കാണാത്ത ഇക്കാലത്ത് മനസ്സ് നിറഞ്ഞ സന്തോഷവുമായി വെങ്കടേഷിന്റെ ഈ തിരിച്ച് വരവിനെ ആശ്ചര്യത്തോടെ തന്നെ ഞാന്‍ ഇവിടെ എഴുതി ചേര്‍ക്കുക്കയാണ്. അയാള്‍ തന്ന സ്‌നേഹം നിറച്ച തണ്ണി മത്തന്‍ മധുരമേറിയതാണ്
സ്‌നേഹത്തിന്റെ മധുരമൂറിയതാണ്.
മലപ്പുറം മോറയൂര്‍ കച്ചവടക്കാരനായ മോങ്ങം സ്വദേശി സി.ടി. അലവിക്കുട്ടി പങ്കുവച്ചതാണ് ഈ സംഭവം
കടപ്പാട്: ദീപിക
മലയാളം യുകെ ന്യൂസ് സ്‌പെഷ്യല്‍
ചെങ്ങന്നൂര്‍ നിയമസഭാംഗമായിരുന്ന കെ കെ രാമചന്ദ്രന്‍ നായരുടെ ആകസ്മിക നിര്യാണത്തെ തുടര്‍ന്ന് നടക്കുന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയാകാന്‍ ഏറ്റവുമധികം സാധ്യത കല്‍പിക്കപ്പെടുന്ന മഞ്ജു വാര്യര്‍ക്കെതിരെ സിപിഎമ്മിന്റെ പല കോണുകളില്‍ നിന്നും എതിര്‍പ്പുകള്‍ ഉയരുന്നു. എങ്കിലും അന്തിമ തീരുമാനം സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷമാണ് ഉണ്ടാവുക.
മഞ്ജുവാര്യരുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ സിപിഎമ്മിന്റെ ചില പ്രാദേശിക നേതാക്കള്‍ ഉയര്‍ത്തുന്ന വാദഗതികള്‍ ബാലിശമാണ്. കേരളത്തില്‍ നടന്ന ബിജെപിയുടെ അഖിലേന്ത്യാ സമ്മേളനത്തിന്റെ വേദിയില്‍ മഞ്ജു നൃത്തം അവതരിപ്പിച്ചതാണ് ചില നേതാക്കള്‍ വലിയ കുറ്റമായി ചൂണ്ടിക്കാട്ടുന്നത്. മോദിയുള്‍പ്പെടെ ബിജെപിയുടെ ഇന്ത്യയിലെ പ്രമുഖ നേതാക്കന്മാരെല്ലാം പ്രസ്തുത സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. പക്ഷേ കലാകാരിയെന്ന നിലയിലും കലയ്ക്ക് രാഷ്ട്രീയമില്ലെന്നും നല്ലൊരു വേദി തന്റെ ജീവിതം സമര്‍പ്പിച്ചിരിക്കുന്ന നൃത്തത്തിനുവേണ്ടി ഉപയോഗപ്പെടുത്തുക മാത്രമാണ് മഞ്ജു വാര്യര്‍ ചെയ്തതെന്നുമാണ് മഞ്ജുവിന്റെ ആരാധകരുടെ ന്യായീകരണം.
മുഖ്യമന്ത്രി പിണറായി ഉള്‍പ്പെടെ സിപിഎമ്മിലെ പല പ്രമുഖ നേതാക്കന്മാരുമായി അടുത്ത വ്യക്തിബന്ധം കാത്തുസൂക്ഷിക്കുന്ന മഞ്ജു സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മുന്‍നിരയിലായിരുന്നു. യുഡിഎഫിന്റെ കോട്ടയായിരുന്ന ചെങ്ങന്നൂരില്‍ കഴിഞ്ഞ തവണ കെ കെ രാമചന്ദ്രന്‍ നായരിലൂടെ ഇടതുപക്ഷം അട്ടിമറി വിജയം നേടുകയായിരുന്നു. മഞ്ജുവിനെ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നെങ്കില്‍ മണ്ഡലം നിലനിര്‍ത്താന്‍ സാധിക്കുമെന്നാണ് സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ കണക്കുക്കൂട്ടല്‍. ഇതിനിടിയിലാണ് സ്ഥാനമോഹികളായ ചില പ്രാദേശിക നേതാക്കള്‍ ഉടക്കുമായി രംഗത്തെത്തിയത്.
ന്യൂഡല്‍ഹി: സെന്‍ട്രല്‍ എക്സൈസ് നികുതി വെട്ടിക്കാന്‍ കൂട്ടുനിന്നതിന് ഒരു ജി.എസ്.ടി കമ്മീഷണറെയും സഹപ്രവര്‍ത്തകരെയും സി.ബി.ഐ അറസ്റ്റു ചെയ്തു. പ്രതിഫലമായി പല തവണയായാണിവര്‍ കൈക്കൂലി വാങ്ങിയതെന്ന് സി.ബി.ഐ വൃത്തങ്ങള്‍ പറഞ്ഞു. ജി.എസ്.ടി കമ്മീഷണര്‍ സന്‍സാര്‍ ചന്ദിന് പ്രതിഫലമായി ഒരു മൊബൈല്‍ ഫോണും ടി.വിയുംഫ്രിഡ്ജുമാണ് ലഭിച്ചത്.
1.5 ലക്ഷം രൂപ ഇയാളുടെ സഹായിയില്‍ നിന്നും കണ്ടെടുത്തു. ജി.എസ്.ടി കമ്മീഷണര്‍ക്ക് പുറമെ അജയ് ശ്രാവാസ്തവ, അമന്‍ഷ, രാജീവ് സി ചന്ദാല്‍, സൗരഭ് പാണ്ഡെ എന്നീ സഹപ്രവര്‍ത്തകരെയും ഇടപാടുമായി ബന്ധപ്പെട്ട മറ്റു ചിലരെയും സി.ബി.ഐ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇവരുടെ ഓഫീസുകളില്‍ നിന്നും വീടുകളില്‍ നിന്നുമായി 58 ലക്ഷം രൂപ കണ്ടെടുത്തതായും സി.ബി.ഐ വ്യക്തമാക്കി. ഇവര്‍ കുറച്ചു കാലമായി സ്വകാര്യ കമ്പനികള്‍ക്കായി നികുതി വെട്ടക്കാന്‍ കൂട്ടുനില്‍ക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും സി.ബി.ഐ പറഞ്ഞു.
ബംഗളൂരു: മൃതദേഹം അടിയില്‍ കുടുങ്ങിയത് അറിയാതെ കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസ് ഓടിയത് 70 കിലോമീറ്റര്‍. കൂനൂരില്‍ നിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്ന നോണ്‍ എസി സ്ലീപ്പര്‍ ബസിന് അടിയിലാണ് മൃതദേഹം കുടുങ്ങിയത്. സംഭവത്തില്‍ ഡ്രൈവറായ മൊഹിനുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തു. ശാന്തിനഗര്‍ ഡിപ്പോയിലെ ഡ്രൈവറാണ് ഇയാള്‍
തമിഴ്നാട്ടില്‍ നിന്നും മൈസൂരു-മാണ്ഡ്യ ചന്നപട്ടണം റൂട്ടിലൂടെയാണ് ബംഗളൂരുവിലേക്കുള്ള യാത്രക്കിടെ ചന്നപട്ടണത്തുവെച്ച് ഒരു ശബ്ദം കേട്ടിരുന്നുവെന്നും റിയര്‍വ്യൂ മിററില്‍ കൂടി നോക്കിയപ്പോള്‍ കുഴപ്പമൊന്നും തോന്നിയില്ലെന്നും മൊഹിനുദ്ദീന്‍ പറഞ്ഞു. കല്ല് അടിയില്‍ തട്ടിയതാണെന്നാണ് കരുതിയത്. പുലര്‍ച്ചെ 2.35 മണിയോടെയാണ് ബസ് ബംഗളൂരുവിലെത്തിയത്.
മൈസൂര്‍ റോഡ് സാറ്റലൈറ്റ് ബസ് സ്റ്റേഷന്‍, മജസ്റ്റിക്, ശാന്തിനഗര്‍ എന്നീ ബസ് സ്റ്റേഷനുകളില്‍ ആളിറക്കിയതിനു ശേഷം ബസ് ബംഗളൂരു ഡിപ്പോയില്‍ പാര്‍ക്ക് ചെയ്തു. രാവിലെ എട്ട് മണിയോടെ ബസ് കഴുകാനായി മാറ്റിയപ്പോഴാണ് ബസ്സിനടിയില്‍ മൃതദേഹം കുടുങ്ങിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ ഡ്രൈവറേയും വില്‍സണ്‍ ഗാര്‍ഡന്‍ പോലീസിനേയും ജീവനക്കാര്‍ വിവരമറിയിച്ചു.
ബസിനടിയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. മുപ്പതിനും നാല്‍പ്പതിനും ഇടയില്‍ പ്രായമുള്ള പുരുഷനാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. മൃതദേഹം വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി. മരണത്തിന് കാരണമാകുന്ന വിധത്തില്‍ വാഹനം അശ്രദ്ധമായു ഓടിച്ചുവെന്ന കുറ്റമാണ് മൊഹിനുദ്ദീനിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പോര്‍ട്ട് നൊവൊ: മലയാളികള്‍ ഉള്‍പ്പെടെ 22 ഇന്ത്യക്കാരുമായി എണ്ണക്കപ്പല്‍ കാണാതെയായി. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബെനിന്റെ തീരത്ത് വെച്ചാണ് കപ്പല്‍ കാണാതായിരിക്കുന്നത്. പനാമ രജിസ്ട്രേഷനുള്ള കപ്പലില്‍ നിന്നും അവസാനമായി വിവരം ലഭിച്ചത് നാല് ദിവസം മുന്‍പാണ്. കപ്പല്‍ കടല്‍കൊള്ളക്കാര്‍ തട്ടിയെടുത്തതായി സൂചനയുണ്ട്. 13,500 ടണ്‍ പെട്രോളുമായി യാത്ര ചെയ്യുകയായിരുന്ന എം.ടി മറൈന്‍ എക്സ്പ്രസ് എന്ന കപ്പലാണ് കാണാതായിരിക്കുന്നത്.
കാസര്‍??ഗോഡ് സ്വദേശി ഉണ്ണിയുള്‍പ്പെടെ 22 ഇന്ത്യക്കാരാണ് കപ്പലില്‍ ഉള്ളതെന്നാണ് റിപ്പോര്‍ട്ട്. ജനുവരി 31-നാണ് കപ്പലില്‍നിന്നുള്ള സിഗ്‌നല്‍ അവസാനമായി ലഭിച്ചതെന്നാണ് ഉണ്ണിയുടെ ബന്ധുക്കളെ മുംബൈ ആസ്ഥാനമായുള്ള ആംഗ്ലോ ഈസ്റ്റേണ്‍ ഷിപ്പ് മാനേജ്മെന്റ് അറിയിച്ചിരിക്കുന്നത്. അവസാന സിഗ്‌നല്‍ ലഭിക്കുമ്പോള്‍ ബെനിനിലെ കോട്ടാനോവിലായിരുന്നു കപ്പല്‍. അടുത്ത ദിവസം പുലര്‍ച്ചെ 2.36 ഓടെ ഉപഗ്രഹങ്ങളില്‍നിന്നും കപ്പല്‍ അപ്രത്യക്ഷമായി. കപ്പല്‍ കണ്ടെത്താന്‍ ഇന്ത്യ നൈജീരിയടക്കം മറ്റു ആഫ്രിക്കന്‍ രാജ്യങ്ങളുടെ സഹായം തേടിയിട്ടുണ്ട്.
കഴിഞ്ഞ ഒരുമാസത്തിനിടയില്‍ കാണാതാകുന്ന രണ്ടാമത്തെ കപ്പലാണിത്. നേരത്തെ ജനുവരിയില്‍ കാണാതായ കപ്പല്‍ ആറുദിവസങ്ങള്‍ക്ക് ശേഷം കൊള്ളക്കാര്‍ വിട്ടയച്ചിരുന്നു. ഇന്ത്യന്‍ നാവികര്‍ തന്നെയായിരുന്ന ഈ കപ്പലിലും ഉണ്ടായിരുന്നത്.
പുത്തന്‍കുരിശ്: വടയമ്പാടിയില്‍ സംഘര്‍ഷാവസ്ഥ. ദളിത് ആത്മാഭിമാന കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയാണ്. രാവിലെ ദളിത് ആത്മാഭിമാന കണ്‍വെഷനില്‍ പങ്കെടുക്കാനെത്തിയവരെ അമ്പതോളം വരുന്ന സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി മാധ്യമ പ്രവര്‍ത്തകരെ ഉള്‍പ്പെടെ പൊലീസ് അറസ്റ്റ് ചെയ്തു.
ജയ് ഭീം മുദ്രാവാക്യം മുഴക്കിയാണ് ആത്മാഭിമാന കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയവര്‍ അറസ്റ്റ് വരിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം സ്ഥലത്ത് സംഘര്‍ഷാസ്ഥയുണ്ടാക്കിയ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ല. മാധ്യമ പ്രവര്‍ത്തകരെ ഉള്‍പ്പെടെയുള്ളവരെ കൈയ്യേറ്റം ചെയ്ത സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. ഇന്ത്യന്‍ എക്സ്പ്രസ്, തേജസ്, സൗത്ത് ലൈവ് എന്നീ സ്ഥാപനങ്ങളിലെ മാധ്യമപ്രവര്‍ത്തകരെയാണ് സംഘപരിവാറുകാര്‍ മാര്‍ദ്ദിച്ചത്. ഡൂള്‍ ന്യൂസ് റിപ്പോര്‍ട്ടര്‍ നിമിഷ ടോമിനെ ഉള്‍പ്പെടെ നിരവധി മാധ്യമ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
നേരത്തെ സമരം റിപ്പോര്‍ട്ട് ചെയ്യരുതെന്ന് പൊലീസ് മാധ്യമങ്ങളോട് ആവശ്യപ്പെട്ടിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സമരക്കാരെ പുരുഷ പോലീസുകാര്‍ മര്‍ദ്ദിച്ച് വാഹനത്തില്‍ കയറ്റുകയാണ്. പ്രദേശത്തെ കടകളെല്ലാം നിര്‍ബന്ധപൂര്‍വ്വം പൊലീസ് അടപ്പിക്കുകയാണ്. അതേസമയം സമരക്കാരെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയെ പ്രോത്സാഹിപ്പിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഒരു ഭാഗത്ത് നിന്ന് ആഹ്ലാദം പ്രകടിപ്പിക്കാനും ആരംഭിച്ചിട്ടുണ്ട്.
ഹൈദരാബാദ്: വീടിന്റെ ടെറസില്‍ നിന്നും നവജാതശിശുവിന്റെ തല കണ്ടെത്തി. കഴിഞ്ഞ ദിവസം ഉണ്ടായ ചന്ദ്രഗ്രഹണത്തോടനുബന്ധിച്ച് നടന്ന ശിശുബലിയാണോ ഇതെന്ന് സംശയം. ഇക്കാര്യത്തില്‍ ഹൈദരാബാദ് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഹൈദരാബാദ് ചിലുക നഗറിലെ വീടിന്റെ ടെറസില്‍ നിന്നുമാണ് നവജാത ശിശുവിന്റെ തല കണ്ടെത്തിയത്.
വാടകവീട്ടില്‍ താമസിക്കുന്ന സ്ത്രീ തുണികള്‍ ഉണക്കാനായി ടെറസിലെത്തിയപ്പോഴാണ് നവജാത ശിശുവിന്റെ തല കണ്ടെത്തിയത്. തല കണ്ടയുടന്‍ ബഹളംവെച്ച സ്ത്രീയുടെ ശബ്ദം കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് വിവരം പൊലീസില്‍ അറിയിച്ചത്. തല ആദ്യം കണ്ട സ്ത്രീയുടെ മരുമകനായ ടാക്സി ഡ്രൈവര്‍ രാജശേഖരനെ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നരഹരി, മകനായ രഞ്ജിത്ത് എന്നീ അയല്‍വാസികളേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ വീട്ടിലെ വേസ്റ്റ്ബാസ്‌കറ്റിനു സമീപത്തേക്കാണ് പൊലീസ് നായ എത്തിയത്.
അന്ധവിശ്വാസികളായ ഇവര്‍ രണ്ടുപേരും പൂജകള്‍ ചെയ്യാറുണ്ടായിരുന്നു. ശിശുവിന്റെ തലയ്ക്കു സമീപം ചോരപ്പാടുകള്‍ ഇല്ലാത്തതിനാല്‍ തല വെട്ടിയെടുത്ത ശേഷം ടെറസില്‍ ഉപേക്ഷിച്ചതാണെന്നാണ് പൊലീസിന്റെ നിഗമനം. ശിശുവിന്റെ ബാക്കി ശരീരഭാഗങ്ങള്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
ന്യൂഡല്‍ഹി : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ പരാതി ലഭിച്ചുവെന്ന കാര്യം സ്ഥിരീകരിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ആരോപണത്തില്‍ ആവശ്യമെങ്കില്‍ നടപടി സ്വീകരിക്കുമെന്നും യെച്ചൂരി വ്യക്തമാക്കി. ബിനോയ് കോടിയേരിക്കെതിരെ പരാതി ലഭിച്ചിട്ടുണ്ട്. വഴിവിട്ട നടപടികള്‍ക്ക് പാര്‍ട്ടിയെ ആയുധമാക്കാന്‍ ആരേയും അനുവദിക്കില്ല- യെച്ചൂരി വ്യക്തമാക്കി.
ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ പല പരാതികളും തനിക്ക് ലഭിക്കാറുണ്ട്. അത്തരം പരാതികള്‍ കൈകാര്യം ചെയ്യാന്‍ പാര്‍ട്ടിക്ക് അതിന്റേതായ രീതിയുണ്ട്. പാര്‍ട്ടി നേതാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പാര്‍ട്ടിയോ പദവിയോ സ്വകാര്യ ആവശ്യത്തിനായി ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടില്ല – യെച്ചൂരി പറഞ്ഞു.
എല്ലാ പരാതികളും അന്വേഷിക്കണമെന്നാണ് പാര്‍ട്ടി നിലപാട്. എന്നാല്‍ ബിനോയ്ക്കെതിരായ പരാതിയില്‍ ദുബായില്‍ അന്വേഷണം നടക്കുന്നുണ്ടെന്നാണ് പരാതിക്കാര്‍ അറിയച്ചത്. ആരോപണങ്ങള്‍ക്ക് സംസ്ഥാന ഘടകം മറുപടി നല്‍കിയിട്ടുണ്ട് , ആവശ്യമെങ്കില്‍ തുടര്‍ നടപടി എടുക്കുമെന്നും യെച്ചൂരി വ്യക്തമാക്കി.
എല്ലാ കേന്ദ്ര കമ്മറ്റി അംഗങ്ങളുടെയും ജീവിത പങ്കളികളുടെയും സ്വത്തുവിവരങ്ങള്‍ പാര്‍ട്ടിയെ അറിയിക്കാറുണ്ടെന്നും എന്നാല്‍ മക്കളുടെ സ്വത്തു വിവരങ്ങള്‍ അറിയിക്കുന്ന പതിവില്ലെന്നും ജനറല്‍ സെക്രട്ടറി പറഞ്ഞു.
മുംബൈ: പത്മാവത് രജ്പുതിനെ വാഴ്ത്തുന്ന ചിത്രം തന്നെയെന്ന് കര്‍ണിസേന. ചിത്രത്തില്‍ നേരത്തെ ആരോപിക്കപ്പെട്ട തരത്തില്‍ രജ്പുത് വിഭാഗത്തെ അപമാനിക്കുന്ന തരത്തില്‍ ഒന്നും തന്നെയില്ലെന്ന് കര്‍ണിസേനയുടെ മുംബൈ തലവന്‍ യോഗേന്ദ്ര സിങ് ഖട്ടാര്‍. ഒരു വര്‍ഷം നീണ്ട പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ചിത്രത്തെ അംഗീകരിച്ചു കൊണ്ട് കര്‍ണിസേന രംഗത്തു വരുന്നത്. നേരത്തെ ചിത്രത്തിനെതിരെ നടന്ന പ്രതിഷേധത്തില്‍ സ്‌കൂള്‍ ബസ് ഉള്‍പ്പെടെ കര്‍ണിസേന അണികള്‍ അക്രമിച്ചിരുന്നു.
‘കര്‍ണിസേനയുടെ ദേശീയ പ്രസിഡന്റ് സുഖ്ദേവ് സിങ്ങും മറ്റ് അംഗങ്ങളും സിനിമ കണ്ടു. ചിത്രം രജ്പുതിനെ വാഴ്ത്തുന്നതാണെന്ന് മനസിലായി. മാത്രമല്ല ഓരോ രജ്പുത്രരും ഈ സിനിമ അഭിമാനത്തോടെ കണ്ടിരിക്കും. അലാവുദ്ദീന്‍ ഖില്‍ജിയും പത്മാവതിയുമായുള്ള പ്രണയരംഗങ്ങള്‍ ചിത്രത്തിലില്ല. അതുകൊണ്ട് തന്നെ ചിത്രത്തിനെതിരായ എല്ലാ പ്രതിഷേധവും അവസാനിപ്പിക്കുകയാണ്. മാത്രമല്ല മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ചിത്രം റീലീസ് ചെയ്യാനുള്ള സഹായങ്ങള്‍ തങ്ങള്‍ ചെയ്യാം’- കര്‍ണിസേനയുടെ മുംബൈ തലവന്‍ യോഗേന്ദ്ര സിങ് ഖട്ടാര്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അലാവുദ്ദീന്‍ ഖില്‍ജിയും പത്മാവതിയുമായുള്ള പ്രണയരംഗങ്ങള്‍ ചിത്രത്തിലുണ്ടെന്നും അത് മനപൂര്‍വ്വം സംവിധായകന്‍ ചരിത്രത്തെ വളച്ചൊടിക്കാന്‍ ഉള്‍പ്പെടുത്തിയതാണെന്നുമായിരുന്നു കര്‍ണിസേന ആരോപിച്ചത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ വന്‍ പ്രതിഷേധമാണ് ചിത്രത്തിനെതിരെ നടന്നത്. കേരളത്തില്‍ ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ കാണുമെന്നും കര്‍ണിസേന കേരളഘടകം പറഞ്ഞിരുന്നു.
കൊച്ചി: സംശയത്തിന്റെ പേരില്‍ ഭിക്ഷാടകരെ മര്‍ദ്ദിക്കുകയും ഫോണുകളില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്യുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പിണറായി ഇക്കാര്യം പറഞ്ഞിരിക്കുന്നത്. സംശയകരമായ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ ജനങ്ങള്‍ പൊലീസിനെ അറിയിക്കുകയാണ് വേണ്ടത്. മറിച്ച് സംശയത്തിന്റെ പേരില്‍ മാത്രം ഒരാളെ പിടികൂടി മര്‍ദ്ദിക്കുകയും, അത് മൊബൈല്‍ ഫോണുകളില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്യുന്നത് നമ്മുടേത് പോലുള്ള പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്നും പിണറായി തന്റെ കുറിപ്പില്‍ പറയുന്നു.
ഭിക്ഷാടന സംഘങ്ങള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ സംസ്ഥാനത്ത് എത്തിയെന്ന നവ മാധ്യമങ്ങളിലെ പ്രചരണങ്ങളില്‍ ആശങ്ക വേണ്ടന്നും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജനങ്ങളുടെ ആശങ്ക പൂര്‍ണ്ണമായും ദൂരീകരിക്കാന്‍ പട്രോളിംഗ് ശക്തമാക്കാനും ഭിക്ഷാടന സംഘങ്ങളെ നിരീക്ഷിക്കാനും പോലീസിന് നിര്‍ദ്ദേശം നല്‍കിയിതായും പിണറായി പോസ്റ്റില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;
ഭിക്ഷാടന സംഘങ്ങള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ സംസ്ഥാനത്ത് എത്തിയെന്ന നവ മാധ്യമങ്ങളിലെ പ്രചരണങ്ങളില്‍ ആശങ്ക വേണ്ട. ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജനങ്ങളുടെ ആശങ്ക പൂര്‍ണ്ണമായും ദൂരീകരിക്കാന്‍ പട്രോളിംഗ് ശക്തമാക്കാനും ഭിക്ഷാടന സംഘങ്ങളെ നിരീക്ഷിക്കാനും പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജനമൈത്രി പോലീസ് സംവിധാനം ശക്തിപ്പെടുത്തി പ്രാദേശിക വിവരശേഖരണം കാര്യക്ഷമമാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംശയകരമായ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ ജനങ്ങള്‍ പൊലീസിനെ അറിയിക്കുകയാണ് വേണ്ടത്. മറിച്ച് സംശയത്തിന്റെ പേരില്‍ മാത്രം ഒരാളെ പിടികൂടി മര്‍ദ്ദിക്കുകയും, അത് മൊബൈല്‍ ഫോണുകളില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്യുന്നത് നമ്മുടേത് പോലുള്ള പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല.
കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലും മറ്റും സംശയത്തിന്റെ പേരില്‍ മാത്രം ഇത്തരം സംഭവങ്ങള്‍ ഉണ്ടായി. തെറ്റായ പ്രവണതകളിലേക്ക് സമൂഹത്തെ നയിക്കാന്‍ മാത്രമേ ഇത് ഉപകരിക്കുകയുള്ളൂ.
സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കാന്‍ ചിലര്‍ ബോധപൂര്‍വ്വമായി ഇത്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. പ്രാദേശിക ഭരണ സംവിധാനങ്ങള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ തുടങ്ങിയവര്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം.