കേരളത്തെ ഒന്നടങ്കം സങ്കടത്തിലാക്കിയ പെരുമ്പാവൂർ നിയമ വിദ്യാര്‍ത്ഥി ജിഷയുടെ കൊലപാതകം വധിയറിഞ്ഞപ്പോൾ. തക്ക ശിക്ഷ പ്രതിക്ക് കിട്ടിയതിന്റെ സന്തോഷത്തിലാണ് കേരളജനത. എന്നാല്‍ അന്ന് ജിഷ കൊലക്കേസ് സമയത്ത് കണ്ട ജിഷയുടെ അമ്മ രാജേശ്വരിയല്ല ഇപ്പോഴെന്നും ആഡംബരം കൂടിയെന്നുമാണ് ആളുകളുടെ വിമര്‍ശനങ്ങള്‍. എന്നാല്‍ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി ജിഷയുടെ അമ്മ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.’മകളെ ക്രൂരമായി കൊന്നപ്പോള്‍ സ്വന്തം രൂപത്തെ കുറിച്ച് ചിന്തിച്ചിട്ടേയില്ല. മറ്റു വീടുകളില്‍ പണിയെടുത്താണ് കഴിഞ്ഞിരുന്നത്. പിന്നീട് ഭക്ഷണം നിര്‍ബന്ധിച്ചാണ് പോലീസുകാര്‍ കഴിപ്പിച്ചത്.
ജിഷയുടെ മരണ ശേഷം പണിയ്ക്ക് പോകാന്‍ പറ്റിയിട്ടില്ല. എപ്പോഴും വീട്ടില്‍ തന്നെ. അതാവും മാറ്റം തോന്നിയത്. നെറ്റിയില്‍ മൂകാംബികയിലെ പ്രസാദം തൊട്ടിരുന്നു. ജോലി കിട്ടിയിട്ട് മുകാംബികയില്‍ പോണമെന്ന് ജിഷയുടെ ആഗ്രഹമായിരുന്നു. വിധിയില്‍ മകള്‍ക്ക് നീതി കിട്ടണേ എന്ന് പ്രാര്‍ത്ഥിക്കാനാണ് മുകാംബികയില്‍ പോയതെന്നും ജിഷയുടെ അമ്മ പറഞ്ഞു. വീടു സീല്‍ ചെയ്തത് കൊണ്ട് വസ്ത്രമെല്ലാം അവിടെയായി. അതിനാല്‍ കുറച്ച് വസ്ത്രങ്ങളും മറ്റും മേടിച്ചതിനാണ് വലിയ ഷേപ്പിംഗ് നടത്തിയെന്ന് പറയുന്നത് .
മരണശേഷം ധാരാളം പണം കിട്ടിയെന്ന് പറയുന്നുണ്ട്. പക്ഷെ അതില്‍ നിന്ന് ഒരു ചില്ലിക്കാശു പോലും അനുവാദമില്ലാതെ എനിക്ക് എടുക്കാന്‍ പറ്റില്ല. അന്നത്തെ ജില്ലാ കളക്ടറായിരുന്ന രാജമാണിക്യത്തിന്റെയും എന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടാണത്. ഔദ്യോഗിക അനുമതിയില്ലാതെ എനിക്ക് അതില്‍നിന്ന് പണം പിന്‍വലിക്കാന്‍ സാധിക്കില്ല. കാര്യങ്ങള്‍ സങ്കല്‍പ്പിക്കും മുന്‍പ് അതെല്ലാം അന്വേഷിക്കണമെന്നും ജിഷയുടെ അമ്മ പറയുന്നു.
തൃപ്പൂണിത്തുറ എരൂരില്‍ വീട്ടുകാരെ ആക്രമിച്ച് കെട്ടിയിട്ട് 50 പവന്‍ സ്വര്‍ണം കവര്‍ച്ച നടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പ്രതികള്‍ തൃപ്പൂണിത്തുറയിലെ തിയേറ്ററിലെത്തിയ ദൃശ്യങ്ങളാണ് പുതുതായി പുറത്തുവന്നിരിക്കുന്നത്. 11 പേരടങ്ങുന്ന സംഘം സെക്കന്റ് ഷോ സമയത്ത് നടന്ന് പോകുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്.
ഇന്നലെ രാത്രിയോടെ തെളിവായി സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു. എരൂരിലെ സ്വകാര്യസ്ഥാപനത്തിന്റെ സിസിടിവി ക്യാമറയിലാണ് മോഷ്ടാക്കളുടെതെന്ന് കരുതുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയത്. സമീപത്തെ മറ്റൊരു സ്ഥാപനത്തിലെ സിസിടിവി നശിപ്പിച്ച സംഘം കമ്പിവടി ഉപയോഗിച്ച് ദൃശ്യങ്ങള്‍ ലഭിച്ച സിസി ടിവി ക്യാമറ അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതല്‍ ദൃശ്യങ്ങള്‍ ലഭിച്ചിരിക്കുന്നത്.
ഇന്നലെ ലഭിച്ച ദൃശ്യങ്ങളില്‍ മുഖം മറച്ച നിലയില്‍ ഏഴംഗ സംഘമാണ് ക്യാമറയില്‍ പതിഞ്ഞിരിക്കുന്നത്. ശനിയാഴ്ച പുലര്‍ച്ചെ 2.15നും 2.30നും ഇടയിലുള്ള സമയത്ത് മുഖം മറച്ച് കമ്പിവടി അരയില്‍ തിരുകി എത്തിയ ആദ്യത്തെയാളിന്റെ ദൃശ്യം പതിഞ്ഞു. തൊട്ടു പിറകെ ആറുപേര്‍കൂടി അതേ സ്ഥലത്ത് എത്തി.
തുടര്‍ന്ന് ഇവരിലൊരാള്‍ ക്യാമറ തിരിച്ചുവെക്കാന്‍ ശ്രമിച്ചു. ഇത് പരാജയപ്പെട്ടതോടെ ക്യാമറ തകര്‍ത്തു. ഇതരസംസ്ഥാനക്കാരാണ് മോഷണത്തിന് പിന്നിലെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
പൂനെ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘമാണ് ഇവരെന്ന് പോലീസ് നിഗമനത്തിലെത്തിയിട്ടുണ്ട്. മംഗലാപുരത്ത് നടന്ന മോഷണശ്രമമാണ് ഈ നിഗമനത്തിലേക്ക് പോലീസിനെ എത്തിച്ചത്. തൃപ്പൂണിത്തുറയിലും പുല്ലേപ്പടിയിലും കഴിഞ്ഞ ദിവസങ്ങളിലുണ്ടായത് മംഗലാപുരത്തേതിന് സമാനമായ മോഷണമാണ്.
വീട്ടിലുള്ളവരെ അക്രമിച്ച് ബന്ദികളാക്കി മോഷണം നടത്തുകയാണ് ഇവരുടെ പതിവ്. സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചതോടെ പ്രതികളെ ഉടന്‍ പിടികൂടാനാവുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
വീഡിയോ കടപ്പാട്: പീപ്പിൾ ടീവീ
അതേസമയം കവര്‍ച്ചയ്ക്കായി ഏരൂരിലെ വീട്ടിലേക്ക് തിരിക്കുന്നതിനു മുന്‍പായി ഈ സംഘം തൃപ്പൂണിത്തുറയിലെ ഒരു തീയ്യേറ്ററില്‍ സിനിമയ്ക്ക് കയറിയതായും പോലീസിന് സംശയമുണ്ട്. ഈ തീയ്യേറ്ററിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ് അന്വേഷണസംഘം.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിസ്ഥിതി നിയമങ്ങളും പഞ്ചായത്ത് റവന്യൂ നിയമങ്ങളും ദുരന്തനിവാരണ നിയമങ്ങളും ലംഘിച്ചുകൊണ്ട് തന്റേതായ നിയമത്തിലൂടെ മുന്നോട്ടുപോകുന്ന നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വറിന് എതിരെ ശക്തമായ നിയമ നടപടികള്‍ എടുക്കാന്‍ സര്‍ക്കാരോ മറ്റു സ്ഥാപനങ്ങളോ തയ്യാറാകുന്നില്ല എന്നുള്ളത് ഭരണകൂടങ്ങളുടെ പിന്തുണ നിയമലംഘനത്തിന് കൂട്ടുനില്‍ക്കുന്നു എന്നാണ് തെളിയിക്കുന്നത് എന്ന് ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി ആര്‍ നീലകണ്ഠന്‍. പി.വി. അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയില്‍ എറണാകുളം ജില്ലയിലെ എടത്തല പഞ്ചായത്തില്‍ നാവിക സംഭരണ ശാലയുടെ തൊട്ടരികില്‍ നിര്‍മ്മിച്ചിട്ടുള്ള കെട്ടിടം രാജ്യ രക്ഷക്ക് ഭീഷണിയാണ് നാവിക ഉദ്യോഗസ്ഥര്‍ പലവട്ടം ഈ വിവരങ്ങള്‍ അറിയിച്ചിട്ടും ഇപ്പോഴും ആ കെട്ടിടം അവിടെ തന്നെ നിലനില്‍ക്കുകയാണ്. നാവിക ആയുധ ശാലയുടെ ആയുധ ശേഖരങ്ങളും മറ്റ് സന്നാഹങ്ങളും ഒരു സാധാരണ ക്യാമറ ഉപയോഗിച്ചുപോലും ഈ കെട്ടിടത്തിന്റെ മുകളില്‍നിന്ന് ഒപ്പിയെടുക്കാന്‍ കഴിയും എന്നുള്ളതാണ് ഇതിലൂടെയുള്ള സുരക്ഷാഭീഷണി എന്നാണ് നാവിക ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇത്ര അപകടകരമായ രീതിയില്‍ ഈ കെട്ടിടം പണിയാന്‍ ആരാണ് അനുമതി നല്‍കിയത് എന്ന് ഇന്നും വ്യക്തമല്ല.
ചില വ്യവസായികള്‍ ചേര്‍ന്ന് ഈ കെട്ടിടം നിര്‍മിച്ചപ്പോള്‍ ഇതിന്റെ നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ നാവിക ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുകയും അങ്ങനെ പാതിവഴി പൂര്‍ത്തിയായ ഈ കെട്ടിടം പണി ഉപേക്ഷിക്കുകയും അത് അങ്ങനെ തന്നെ അവിടെ നിലനില്‍ക്കുകയും ആയിരുന്നു എന്നാല്‍ ഏത് നിയമങ്ങളെയും ലംഘിക്കാം, എന്നിട്ട് പിന്നീട് ക്രമവല്‍ക്കരിക്കാം എന്ന് ഉറപ്പുള്ള പി വി അന്‍വര്‍ ഈ കെട്ടിടം വളരെ ആസൂത്രിതമായി ഏറ്റെടുക്കുകയും അതിന്റെ പല ഭാഗങ്ങളും വാടകയ്ക്ക് നല്‍കുകയും അങ്ങനെ പണം സമ്പാദിക്കുകയും ചെയ്തിട്ടുള്ളതാണ്.
കേരള സര്‍ക്കാര്‍ ഇപ്പോള്‍ കെട്ടിടങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന ചില ഇളവുകള്‍ ഉപയോഗിച്ച് കെട്ടിടവും സംരക്ഷിക്കാം എന്നാണ് പി.വി അന്‍വര്‍ കരുതുന്നത്. എന്നാല്‍ ഈ കെട്ടിടത്തിന് ഇതേവരെ പഞ്ചായത്തിന്റെയും, എന്‍ എ ഡി യുടേയും യാതൊരു അനുമതിയും കിട്ടിയിട്ടില്ല എന്നതാണ് അധികൃതര്‍ പറയുന്നത്. എന്നിട്ടും എട്ടു നിലയുള്ള ഒരു കെട്ടിടം അവിടെ നിലനില്‍ക്കുന്നു എന്നുള്ളത് ഈ രാജ്യത്തെ നിയമ വ്യവസ്ഥയോടുള്ള പരസ്യമായ വെല്ലുവിളിയാണ്. ഇതിനെതിരെ നിലവില്‍ ഒരു രാഷ്ട്രീയ കക്ഷികളും ശബ്ദം ഉയര്‍ത്തുന്നില്ല എന്നതില്‍ നിന്നുതന്നെ നിലമ്പൂരിലെ പോലെ ഇവിടെയും അന്‍വറിന്റെ പണത്തിനു മുകളില്‍ പറക്കാന്‍ കഴിയുന്ന പരുന്തുകള്‍ അല്ല ഒരു രാഷ്ട്രീയ പാര്‍ട്ടികളും എന്ന് തെളിയിക്കുന്നതാണ്. അതുകൊണ്ടുതന്നെ ഇത്തരം നിയമലംഘനത്തിനെതിരെ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാനാണ് ആം ആദ്മി പാര്‍ട്ടി തീരുമാനിച്ചിട്ടുള്ളത്.
കേന്ദ്ര പ്രതിരോധമന്ത്രി ശ്രീമതി നിര്‍മ്മല സീതാരാമന് കത്തെഴുതാനും ദില്ലി സര്‍ക്കാരിലെ വഴി സമ്മര്‍ദം ചെലുത്തുവാനും ആണ് ആം ആദ്മി പാര്‍ട്ടി തീരുമാനിച്ചിട്ടുള്ളത്. വിവരാവകാശ നിയമവും മറ്റു പോരാട്ടങ്ങളും വഴി ഈ കെട്ടിടം പൊളിച്ചു മാറ്റുന്നതുവരെ സമരത്തില്‍നിന്ന് പിന്മാറില്ലെന്ന്ആംആദ്മിപാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. ഇന്ന് ഈ വിഷയത്തില്‍ എടത്തല പഞ്ചായത്തിലേക്ക് നടത്തിയ മാര്‍ച്ച് നടത്തുകയും ഇതിനെതിരെ പഞ്ചായത്ത് സെക്രട്ടറി മുന്‍പാകെ പരാതി നല്‍കുകയും ചെയ്തിട്ടുള്ളതാണ് .ഇതില്‍ ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി ആര്‍ നീലകണ്ഠനും, ചാലക്കുടി എറണാകുളം മണ്ഡല നിരീക്ഷകരായ വിനോദ് കുമാറും, ഷക്കീര്‍ അലിയും,ആം ആദ്മി പ്രവര്‍ത്തകരും പങ്കെടുത്തു
ബിനോയി ജോസഫ്
കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ നിർണ്ണായക ചലനം സൃഷ്ടിക്കുന്ന രീതിയിൽ കരുത്തുകാട്ടി കേരള കോൺഗ്രസ് എം സംസ്ഥാന സമ്മേളനം കോട്ടയത്ത് സമാപിച്ചു. കേരള കോൺഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും ആസൂത്രിതവും സാങ്കേതിക തികവുമാർന്ന സംഘാടന മികവിന്റെ ഉദാഹരണമായി കോട്ടയം മഹാ സമ്മേളനം മാറി. മാസങ്ങൾ നീണ്ട ചിട്ടയായ പ്രവർത്തനങ്ങളിലൂടെ പാർട്ടിയെ അടിമുടി ശക്തമാക്കിയാണ് കേരള കോൺഗ്രസ് ഇത്തവണ കരുത്തു കാട്ടിയത്. പാർട്ടിയുടെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തിക്കൊണ്ട് ഒറ്റയ്ക്ക് മുന്നോട്ട് പോകുവാൻ പ്രാപ്തമാക്കാൻ തക്കവിധമുള്ള ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളാണ് പാർട്ടി നേതൃത്വം ലക്ഷ്യമിടുന്നത് എന്ന് സമ്മേളനം തെളിയിച്ചു. പാർട്ടി പ്രവർത്തകരായ ആയിരക്കണക്കിന് വനിതകളും സമ്മേളനത്തിൽ ആവേശത്തോടെ പങ്കെടുത്തു. പാർട്ടിയുടെ ശക്തികേന്ദ്രമായ മലബാർ മേഖലയിൽ നിന്നും ഇടുക്കിയടക്കമുള്ള മറ്റു ജില്ലകളിൽ നിന്നും നൂറുകണക്കിന് വാഹനങ്ങളിലാണ് പ്രവർത്തകർ എത്തിയത്.
കേരള കോൺഗ്രസിന്റെ തഴക്കവും പഴക്കവുമുള്ള നേതാക്കന്മാരുടെ പിൻബലത്തിൽ പാർട്ടിയുടെ യുവ നേതൃനിരയാണ് സമ്മേളനത്തിന്റെ ചുക്കാൻ പിടിച്ചത്. ആധുനിക സാങ്കേതിക വിദ്യകളും സോഷ്യൽ മീഡിയയും വേണ്ട രീതിയിൽ ഉപയോഗിച്ച് പാർട്ടി പ്രവർത്തകരെ നിയന്ത്രിക്കാനും വേണ്ട നിർദ്ദേശങ്ങൾ സമയാസമയത്ത് അവരിൽ എത്തിക്കാനും പാർട്ടി നേതൃത്വത്തിനു കഴിഞ്ഞു. കോട്ടയത്തെ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മഹാസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ ലക്ഷത്തോളം വരുന്ന പാർട്ടി പ്രവർത്തകർക്ക് വേണ്ട സൗകര്യമൊരുക്കാനും എത്തിച്ചേർത്ത വാഹനങ്ങൾക്ക് സുഗമമായ പാർക്കിംഗ് സജ്ജീകരണങ്ങളും നേതൃത്വം ഒരുക്കിയിരുന്നു. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുകാതിരിക്കാനും ഗതാഗതക്കുരുക്ക് ഒഴിവാക്കാനുമുള്ള എല്ലാ പദ്ധതിയും നേതൃത്വം ദിവസങ്ങളോളം കോട്ടയത്ത് ക്യാമ്പ് ചെയ്ത് ഉറപ്പു വരുത്തിയിരുന്നു.
യു ഡി എഫ് വിട്ടതിനു ശേഷം ഒറ്റയ്ക്ക് മുന്നോട്ടു പോവുന്ന കേരള കോൺഗ്രസ് എമ്മിന് ഊർജവും ഉൻമേഷവും പ്രതീക്ഷയും നല്കുന്ന നിലപാടുകളാണ് പാർട്ടി നേതൃത്വം സ്വീകരിച്ചത്. പാർട്ടി ചെയർമാൻ കെ.എം മാണി, വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫ്, വൈസ് ചെയർമാൻ ജോസ് കെ മാണി, ഡെപ്യൂട്ടി ചെയർമാൻ സി.എഫ് തോമസ് എന്നിവരുടെ നിർദ്ദേശങ്ങൾക്ക് അനുസരിച്ചാണ് പാർട്ടിയുടെ സമ്മേളന കാര്യക്രമങ്ങൾ പുരോഗമിച്ചത്. പൊതുജന സൗഹൃദപരമായ രീതിയിൽ സമ്മേളനം നടത്തി മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് അനുകരണീയമായ മാതൃക നല്കാനുള്ള നൂതന സംഘാടന രീതികൾക്ക് ജീവൻ നല്കിയത് ജോസ് കെ മാണി എം.പിയാണ്. ലക്ഷത്തോളം വരുന്ന പ്രവർത്തകർ അണിനിരന്ന റാലിയ്ക്ക് നേതൃത്വം നല്കിയത് ഇടുക്കി എം.എൽ.എ റോഷി അഗസ്റ്റിനായിരുന്നു. സമ്മേളനം നടന്ന വെള്ളിയാഴ്ച പൊതുജനങ്ങൾക്കായി സൗജന്യ ആംബുലൻസ് സേവനവും കോട്ടയത്ത് പാർട്ടി ഒരുക്കിയിരുന്നു.
രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ കേരള കോൺഗ്രസിന്റെ മഹാസമ്മേളനത്തിൽ പാർട്ടി ചെയർമാൻ കെ.എം മാണി കാർഷിക ബദൽ രേഖ അവതരിപ്പിച്ചു. ഒറ്റയ്ക്കു മുന്നോട്ട് പോകാൻ പാർട്ടിയ്ക്ക് കരുത്തുണ്ട്. മുന്നണി സംവിധാനം പാർട്ടിയ്ക്ക് അനിവാര്യ ഘടകമല്ല. മുന്നണി ബന്ധങ്ങളോ രാഷ്ട്രീയ കൂട്ടുകെട്ടുകളോ അല്ല നിലവിൽ ആവശ്യമെന്നും കാർഷിക മൂല്യങ്ങളുടെ യോജിപ്പിനാണ് പാർട്ടി പ്രഥമസ്ഥാനം നല്കുന്നതെന്നും മാണി പറഞ്ഞു. മുന്നണി പ്രവേശനത്തിനായി അല്പം കൂടി കാത്തിരിക്കണം. മുന്നണി പ്രവേശനത്തിനായി ആർക്കും അപേക്ഷ നല്കിയിട്ടില്ല. പാർട്ടിയുടെ നയങ്ങൾ അംഗീകരിക്കുകയും മാന്യമായ സ്ഥാനം നല്കുകയും ചെയ്യുന്ന മുന്നണി ഏതോ അവരുമായി സഖ്യമുണ്ടാക്കുന്നത് പരിഗണിച്ചേക്കാം എന്ന സൂചനയും പാർട്ടി ചെയർമാൻ കെ.എം മാണി നല്കി. യു ഡി എഫിൽ നിന്ന് ഉണ്ടായ നെറികേട് മറക്കാവുന്നതല്ല എന്ന് ജോസ് കെ മാണി സമ്മേളനത്തിൽ പറഞ്ഞു. പാർട്ടിയെ തകർക്കാൻ സംഘടിത ശ്രമമുണ്ടായി. ശത്രുക്കളല്ല മിത്രങ്ങളാണ് ചതിച്ചത്. ഇടയനെ അടിച്ചു വീഴ്ത്തി ആട്ടിൻപറ്റത്തെ ചിതറിക്കാൻ ശ്രമിച്ചവർ അതിനു വില നല്കേണ്ടി വരും. കൂടുതൽ കരുത്തോടെ കൂടുതൽ ശക്തിയോടെ കർഷകരുടെയും അദ്ധ്വാനിക്കുന്ന ജനങ്ങളുടെയും ശബ്ദമായി കേരള കോൺഗ്രസ് എം മുന്നോട്ട് പോവുമെന്ന് ജോസ് കെ മാണി പറഞ്ഞു.
കർഷകർക്ക് ദുരിതം സമ്മാനിക്കുന്ന കേന്ദ്രനയങ്ങൾക്ക് എതിരെ സമാന ചിന്താഗതിയുള്ള പ്രസ്ഥാനങ്ങളുമായി ചേർന്ന് പ്രക്ഷോഭം സംഘടിപ്പിക്കും. കസ്തൂരി രംഗൻ റിപ്പോർട്ടിൻമേലും പട്ടയ പ്രശ്നങ്ങളിലും പാർട്ടി കർഷകർക്ക് അനുകൂലമായ മാറ്റങ്ങൾക്കായി സർക്കാരിൽ സമ്മർദ്ദം ചെലുത്തും. കേരള രാഷ്ട്രീയ രംഗത്ത് ശക്തമായ നിലപാടുകളുമായി മുന്നോട്ട് പോകണമെന്ന് പാർട്ടി പ്രതിനിധി സമ്മേളനത്തിൽ ആവശ്യമുയർന്നു. മുന്നണികളോടുള്ള കേരള കോൺഗ്രസിന്റെ നയം വ്യക്തമാക്കാൻ പ്രതിനിധികൾ പാർട്ടി നേതൃത്വത്തോട് അഭ്യർത്ഥിച്ചു. പാർട്ടി വൈസ് ചെയർമാനും സംഘാടക സമിതി ചെയർമാനുമായ ജോസ് കെ മാണി എം.പി സ്വാഗത പ്രസംഗം നടത്തി. പാർട്ടി വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗം പാർട്ടി ചെയർമാൻ കെ.എം മാണി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർമാൻ സി.എഫ് തോമസ് മുഖ്യ പ്രഭാഷണം നടത്തി. അഡ്വ. ജോയി എബ്രാഹാം എം.പി, എം.എൽ.എ മാരായ റോഷി അഗസ്റ്റിൻ, എൻ. ജയരാജ്, മോൻസ് ജോസഫ് തുടങ്ങിയവർ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
മുന്നണി പ്രവേശനത്തെക്കുറിച്ച് പാർട്ടി കൂട്ടായ തീരുമാനമെടുക്കുമെന്ന് സമ്മേളന ശേഷം നടത്തിയ പത്രസമ്മേളനത്തിൽ കെ.എം മാണി പറഞ്ഞു. യുഡിഎഫിലേക്ക് ക്ഷണമുണ്ടായാൽ പോകുമോ എന്ന ചോദ്യത്തിന് ക്ഷണിക്കുന്നവരുടെയെല്ലാം കൂടെ പോകാൻ കഴിയില്ല എന്നും നോക്കിയും കണ്ടും മാത്രമേ തീരുമാനം എടുക്കുകയുള്ളൂ എന്നായിരുന്നു കെ.എം മാണിയുടെ മറുപടി. പിണറായി വിജയന്റെ മൃദുസമീപനം ആണ് താൻ പിന്തുടരുന്നത്. മറ്റു ചിലരെപ്പോലെ കുത്തുകയും നോവിക്കുകയും ചെയ്യുന്ന ആളല്ല പിണറായി വിജയൻ എന്ന് മാണി പത്രലേഖകരുടെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.
നിയോജകമണ്ഡലം മുതൽ വാർഡ് തലം വരെയുള്ള പ്രവർത്തകരും ഭാരവാഹികളും സമ്മേളന വിജയത്തിനായി അക്ഷീണം പ്രയത്നിച്ചു. വെള്ളിയാഴ്ച നടന്ന സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി മലബാർ മേഖലയിൽ നിന്നുള്ള പ്രവർത്തകർ രാവിലെ തന്നെ കോട്ടയത്ത് എത്തിച്ചേർന്നിരുന്നു. തിരുവനന്തപുരം മുതൽ ആലപ്പുഴ വരെയുള്ള പ്രവർത്തകർ കോടിമതയിൽ നിന്നും ഇടുക്കി, പാലാ, തൊടുപുഴ മേഖലകളിൽ നിന്നുള്ളവർ പോലീസ് പരേഡ് ഗ്രൗണ്ടിനു സമീപത്തു നിന്നും കാസർകോഡ് മുതൽ എറണാകുളം ജില്ലകളിൽ നിന്നുള്ള പ്രവർത്തകർ എസ്. എച്ച് മൗണ്ട് കേന്ദ്രീകരിച്ചുമാണ് സമ്മേളന വേദിയായ നെഹ്റു സ്റ്റേഡിയത്തിലേക്ക് എത്തിയത്.
സമ്മേളനത്തിന് മുന്നോടിയായി കോട്ടയം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തകർ വാഹന വിളംബര ജാഥകൾ നടത്തി. സമ്മേളന ശേഷം കോട്ടയം നെഹ്റു സ്റ്റേഡിയം പൂർണമായും ശുചീകരിച്ചാണ് പാർട്ടി പ്രവർത്തകർ മടങ്ങിയത്. പ്ലാസ്റ്റിക് കപ്പുകൾ അടക്കമുള്ളവ വേർതിരിച്ച് ശേഖരിച്ച് സംസ്കരിക്കാനുള്ള സംവിധാനം സമ്മേളന സംഘാടകർ ഒരുക്കിയിരുന്നു.
സൂപ്പര്‍ ബൈക്കില്‍ സഞ്ചരിച്ച യുവാവിന് അപകടമുണ്ടായപ്പോള്‍ കൃത്യസമയത്ത് ഹെല്‍മറ്റ് ഊരാന്‍ സാധിക്കാത്തതാണ് ഈ മുപ്പത് വയസുകാരന് ദാരുണാന്ത്യം നല്‍കിയത്. രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂരിലാണ് സംഭവം. മസ്തിഷ്ക രക്തസ്രാവത്തെ തുടര്‍ന്ന് രോഹിത്ത് സിങ് ഷേഖാവത്ത് എന്ന യുവാവാണ് മരിച്ചത്. ഓട്ടോമൊബൈല്‍ കമ്പനിയുടെ വില്‍പന വിഭാഗത്തിലെ ജീവനക്കാരനായിരുന്നു രോഹിത്ത്.
ജോലിസ്ഥലത്ത് നിന്ന് വീട്ടിലേയ്ക്ക് മടങ്ങുമ്പോളായിരുന്നു അപകടം. ഇരുപത്തിരണ്ട് ലക്ഷം രൂപയോളം ചെലവിട്ട് വാങ്ങിയ കാവസാക്കി നിന്‍ജ ഇസഡ് എക്സ് 10 ആര്‍ ബൈക്കാണ് അപകടത്തില്‍ പെട്ടത്. റോഡ് മുറിച്ച് കടന്ന രണ്ട് പേരെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് രോഹിത്തിന്റെ ബൈക്ക് അപകടത്തില്‍ പെട്ടത്. മറിഞ്ഞതിന് ശേഷം അമ്പത് മീറ്ററിലധികം ബൈക്ക് രോഹിത്തിനെ വലിച്ചു കൊണ്ട് പോയി.
റോഡില്‍ രക്തം വാര്‍ന്ന് കിടന്ന രോഹിത്തിന്റെ തലയില്‍ നിന്ന് ഹെല്‍മറ്റ് ഊരിമാറ്റാന്‍ രക്ഷിക്കാന്‍ ഓടിയെത്തിയവര്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് ഹോസ്പിററലില്‍ എത്തിച്ച ശേഷം ഡോക്ടര്‍മാര്‍ ഹെല്‍മറ്റ് മുറിച്ച് മാറ്റുകയായിരുന്നു. അപ്പോഴേയ്ക്കും രോഹിത്ത് മരിച്ചിരുന്നു. അന്‍പതിനായിരം രൂപയിലധികം ചിലവിട്ട് സുരക്ഷയ്ക്കായി വാങ്ങിയ ഹെല്‍മെറ്റാണ് യുവാവിന് കൃത്യസമയത്ത് ചികിത്സ ലഭ്യമാകുന്നതിന് തടസമായത്. സ്പീഡ് വര്‍ദ്ധിക്കുമ്പോള്‍ ഇളകാതിരിക്കാനായുള്ള രൂപകല്‍പനയാണ് ഹെല്‍മെറ്റ് ഊരി മാറ്റുന്നതിന് തടസമായത്. രോഹിത്തിന്റെ ബൈക്കിടിയേറ്റ ഒരാള്‍ക്ക് ഗുരുതര പരുക്ക് ഉണ്ട്. അപകടത്തില്‍ ബൈക്ക് പൂര്‍ണമായി തകര്‍ന്നു.
കൊച്ചിയിലെ നാവികസേനയുടെ ആയുധസംഭരണ ശാലയുടെ തൊട്ടരികില്‍ രാജ്യരക്ഷാ നിയമങ്ങളും മറ്റു നിബന്ധനകളും ലംഘിച്ചുകൊണ്ട് നിര്‍മിച്ച കെട്ടിടം പൊളിച്ചു മാറ്റണമെന്നും ഇതിന് കാരണക്കാരായ ഉദ്യോഗസ്ഥരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഡിസംബര്‍ 16 രാവിലെ 11 മണിക്ക് എടത്തല പഞ്ചായത്ത് ഓഫീസിനു മുന്നിലേക്ക് ആം ആദ്മി പാര്‍ട്ടി മാര്‍ച്ച് നടത്തുന്നു. അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ നിലമ്പൂരില്‍ പി.വി.അന്‍വറിന്റെ അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ പോരാടിയ മുരുകേശന്‍ ഇതില്‍ പങ്കെടുത്ത് പ്രസംഗിക്കുന്നതാണ്
സിനിമാരംഗത്തുള്ളവരും വിദേശ മലയാളികളും ചേര്‍ന്ന് ആരംഭിച്ച പ്രോജക്ട് നിയമ തടസ്സം മൂലം പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയാതെ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. എന്നാല്‍ ഏതു നിയമലംഘനവും നിയമവിധേയമാക്കി മുന്നോട്ടുപോകാന്‍ കഴിയും എന്നുള്ളത് കൊണ്ടാണ് ഇടതുപക്ഷ എം എല്‍ എ കൂടിയായ പി.വി. അന്‍വര്‍ ഇത് വിലയ്ക്ക് വാങ്ങി മുന്നോട്ടു പോകുവാന്‍ തീരുമാനിച്ചത്
അനധികൃതമായി നിര്‍മിച്ച കെട്ടിടം ഇപ്പോള്‍. പി.വി. അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയിലാണ് ഉള്ളത്. മൂന്നുവട്ടം എന്‍.എ.ഡി അധികൃതര്‍ ആ കെട്ടിടം പൊളിച്ചു മാറ്റണമെന്ന നോട്ടീസ് നല്‍കിയിട്ടും അതെല്ലാം അവഗണിച്ചുകൊണ്ട് അതവിടെ ഇപ്പോഴും നിലനില്‍ക്കുകയാണ്. നാവികസേനയുടെ ആയുധ സംഭരണശാലയുടെ മുഴുവന്‍ ചിത്രങ്ങളും ആ കെട്ടിടത്തില്‍ നിന്നും എടുക്കാം എന്നതും, വയര്‍ലെസ് കേന്ദ്രത്തിന്റെ തൊട്ട് അടുത്താണ് ഈ കെട്ടിടം ഉള്ളത് എന്ന തരത്തിലുള്ള അപകടമാണ് ഇപ്പോള്‍ അവിടെ നിലനില്‍ക്കുന്നത്. ഇത്തരത്തില്ലുള്ള ഒരു കെട്ടിടം അവിടെ തുടരുന്നത് രാജ്യരക്ഷയ്ക്ക് അപകടമാണെന്നും അതിന് രാഷ്ട്രീയ ഉദ്യോഗസ്ഥ മേധാവികള്‍ കൂട്ടുനില്‍ക്കുന്നത് രാജ്യദ്രോഹമാണെന്ന് ആം ആദ്മി പാര്‍ട്ടി കരുതുന്നു.
അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് അനുമതി നല്‍കാന്‍ കേരള സര്‍ക്കാര്‍ തീരുമാനമെടുത്ത ഒരു സാഹചര്യം കൂടി നാം ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. കൂടരഞ്ഞിയിലും മറ്റും അനധികൃത നിര്‍മ്മാണം നടത്തി നിയമനടപടികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പിവി അന്‍വര്‍ ഈ കെട്ടിടം ഏറ്റെടുത്തതിനു പിന്നില്‍ ദുരൂഹതയുണ്ട് എന്നതും വ്യക്തമാണ്. തന്റെ അധികാരവും പണവും ഉപയോഗിച്ച് അനധികൃത നിര്‍മ്മാണത്തെ അധികൃതമായി മാറ്റിയെടുക്കാന്‍ കഴിയും എന്നുള്ളതുകൊണ്ടാണ് അദ്ദേഹം ഈ കെട്ടിടം ഏറ്റെടുത്തത്.
ഇത്തരം ശക്തികളെ തുറന്നുകാട്ടേണ്ടത് ജനാധിപത്യ വിശ്വാസികളുടേയും രാജ്യ സ്നേഹികളുടെയും മുഴുവന്‍ ആവശ്യമാണ്. അനധികൃതമായി കെട്ടിടം ഉയര്‍ന്നുവന്നതിന് കാരണക്കാരായ പഞ്ചായത്തും അതിന് മുകളിലുള്ള ഉദ്യോഗസ്ഥരേയും അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു വിശദമായ അന്വേഷണം നടത്തണമെന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നു. ഈ മാര്‍ച്ചിലും തുടര്‍ സമരങ്ങളിലും പങ്കെടുക്കാന്‍ എല്ലാ നല്ലവരായ ജനാധിപത്യ വിശ്വാസികളോടും അഭ്യര്‍ത്ഥിക്കുന്നു.
ഇന്ത്യന്‍ ക്രിക്കറ്റ് താരം അജിങ്ക്യ രഹാനെയുടെ അച്ഛനെ അറസ്റ്റ് ചെയ്തു. വൃദ്ധ കാറിടിച്ചു മരിച്ച കേസിലാണ് രഹാനെയുടെ അച്ഛന്‍ മധൂകര്‍ ബാബുറാവു രഹാനെയെ പൊലീസ് അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ കോലാപുരില്‍ വെച്ചാണ് മധുകര്‍ ബാബുറാവു ഓടിച്ച കാറിടിച്ച് ആശാതായി കാംബലി (67) എന്ന സ്ത്രീ മരിച്ചത്.
പരിക്കേറ്റ ആശാതായിയെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് വെള്ളിയാഴ്ച്ച രാവിലെയാണ് പോലീസ് മധൂകറിനെ അറസ്റ്റ് ചെയ്തത്.
കുടുംബവുമൊന്നിച്ച് പുണെ-ബംഗളൂരു ദേശീയപാതയിലൂടെ താര്‍ക്കര്‍ലിയിലേക്ക് പോവുകയായിരുന്നു മധുകര്‍. കോലാപുരിനടുത്ത കാഗല്‍ എന്ന സ്ഥലത്തുവച്ചാണ് അപകടമുണ്ടായത്. അപകടം നടക്കുമ്പോള്‍ കാറില്‍ രഹാനെയുടെ അമ്മയും സഹോദരിയുമുണ്ടായിരുന്നു. സെക്ഷന്‍ 304 എ, 337, 338 പ്രകാരമാണ് കാഗല്‍ പോലീസ് മധൂകറിനെതിരെ കേസെടുത്തത്.
കാഗലിലെത്തിയപ്പോള്‍ മധൂകറിന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടുവെന്നും തുടര്‍ന്ന് വൃദ്ധയെ ഇടിക്കുകയായിരുന്നുവെന്നു മാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
ബംഗളുരു: പുതുവത്സരാഘോഷത്തോട് അനുബന്ധിച്ച് ബംഗളുരുവിലെത്തുന്ന സണ്ണി ലിയോണിനെതിരെ പ്രതിഷേധം ശക്തം. സണ്ണി ലിയോണ്‍ എത്തുന്നത് കന്നട സംസ്‌കാരത്തെ നശിപ്പിക്കുമെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. സണ്ണി ലിയോണ്‍ കന്നട സംസ്‌കാരത്തെ പ്രതിനിധീകരിക്കുന്നില്ലെന്നും ഇവര്‍ ആരോപിക്കുന്നു. കര്‍ണാടക രക്ഷണ വേദികെ യുവ സേനയുടെ നേതൃത്വത്തിലാണ് സണ്ണിക്കെതിരായ പ്രതിഷേധം.
മന്യത ടെക് പാര്‍ക്ക് എന്ന ഐ.ടി കമ്പനിയാണ് സണ്ണി ലിയോണിനെ ബംഗളുരുവില്‍ കൊണ്ടുവരുന്നത്. കന്നഡ രക്ഷണ വേദിയുടെ നേതൃത്വത്തില്‍ കറുത്ത റിബണുകള്‍ കെട്ടിം ചൂലുമേന്തി പ്രതിഷേധക്കാര്‍ ടെക് പാര്‍ക്കിന് മുന്നിലേക്ക് മാര്‍ച്ച് നടത്തി. സണ്ണി ലിയോണിന്റെ പോസ്റ്ററുകള്‍ കത്തിച്ചും ഇവര്‍ പ്രതിഷേധിച്ചു. പുറത്ത് നിന്നുമെത്തുന്നവര്‍ കര്‍ണാടക സംസ്‌കാരത്തെ നശിപ്പിക്കുകയാണെന്ന് സംഘടനയുടെ നേതാവ് ഹരീഷ് ആരോപിച്ചു. സണ്ണി ലിയോണ്‍ പങ്കെടുക്കുന്ന പരിപാടി നടത്താന്‍ അനുവദിക്കില്ല. സണ്ണി ലിയോണ്‍ എത്തരം സിനിമകളിലാണ് അഭിനയിക്കുന്നതെന്നും അവര്‍ എത്തരം വസ്ത്രങ്ങള്‍ ധരിക്കുന്ന ആളാണെന്നും അറിയാം. അവര്‍ സാരി ധരിക്കാറുണ്ടോയെന്നും ഹരീഷ് ചോദിച്ചു.
സണ്ണി ലിയോണ്‍ ബംഗളുരുവില്‍ വരുന്നത് സ്ത്രീകളുടേയും പുരുഷന്‍മാരുടേയും മനസുകളെ ദുഷിപ്പിക്കും. ഒരു സ്ത്രീയെ കൊണ്ടുവന്ന് അല്‍പ്പ വസ്ത്രം ധരിപ്പിച്ച് ഡാന്‍ഡ് ചെയ്യിപ്പിക്കുന്നതാണോ സ്വാതന്ത്ര്യമെന്ന് സംഘടനാ നേതാക്കള്‍ ചോദിക്കുന്നു. കന്നട നടിമാരൊന്നും ഇല്ലാഞ്ഞിട്ടാണോ സണ്ണി ലിയോണിനെ കൊണ്ടുവരുന്നതെന്നും രക്ഷണ സഭയുടെ നേതാക്കള്‍ ചോദിച്ചു.
തിരുവനന്തപുരം: ഇരുപത്തിരണ്ടാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഉത്സവ ദിനങ്ങള്‍ അവസാനിക്കുന്നു. അനന്തപുരിയിലെ സിനിമാക്കാലത്തിന്‌വര്‍ണ്ണാഭമായി തിരിതാഴുന്നു. ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങ് നിശാഗന്ധിയില്‍ പുരോഗമിക്കുകയാണ്. അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണചകോരം പുരസ്‌കാരം പാലസ്തീന്‍ ചിത്രമായ വാജിബ് നേടി. മികച്ച നവാഗത സംവിധായകനുള്ള രജതചകോരം ഏദന്റെ സംവിധായകന്‍ സഞ്ജു സുരേന്ദ്രനാണ്. ഫിപ്രസി പുരസ്‌കാരവും, മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരവും ബോളിവുഡ് ചിത്രമായ ന്യൂട്ടന്‍ നേടി. മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരം ഏദന് ലഭിച്ചു.
സംവിധായക മികവിനുള്ള പുരസ്‌കാരം അനുജയ്ക്കും ലഭിച്ചു. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ് പാക് പുരസ്‌കാരം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും നേടി. പ്രത്യേക ജൂറി പുരസ്‌കാരം കാന്‍ഡലേറിയ(സംവിധാനം ജോണി ഹെന്‍ട്രിക്‌സ്)യയും നേടി. വിഖ്യാത സംവിധായകന്‍ അലക്‌സാണ്ടര്‍ സൊക്കൂറോവിന് സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം തോമസ് ഐസക് സമ്മാനിച്ചു.
മേളയില്‍ 65 രാജ്യങ്ങളില്‍ നിന്നുള്ള 190 ല്‍ പരം ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. ലോക സിനിമാ വിഭാഗത്തിലെ 81 ചിത്രങ്ങളും മതസ്‌ര വിഭാഗത്തില്‍ രണ്ടു മലയാള ചിത്രങ്ങളുള്‍പ്പെടെ 14 ചിത്രങ്ങളുമുണ്ടായിരുന്നു. മത്സരചിത്രങ്ങളില്‍ കാന്‍ഡലേറിയ, ഗ്രെയ്ന്‍, പൊമഗ്രനെറ്റ് ഓര്‍ച്ചാഡ്, ഇന്ത്യന്‍ ചിത്രമായ ന്യൂട്ടന്‍ എന്നിവ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി. സമാപന ചടങ്ങ് മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷത വഹിച്ചു.
ഭാര്യക്ക് തന്റെ അനിയനോടുള്ള ഇഷ്ടം മനസ്സിലാക്കിയ യുവാവ് ഇരുവരുടെയും വിവാഹം നടത്തി. ബിഹാറിലെ പട്‌നയ്ക്കടുത്തുള്ള ഭഗല്‍പുരയിലാണ് ഈ വ്യത്യസ്ഥമായ സംഭവം അരങ്ങേറിയത്. ഭഗല്‍പുര സ്വദേശിയായ പവന്‍ ഗോസ്വാമിയാണ് തന്റെ ഭാര്യ പ്രിയങ്കയെ അനിയന്‍ സാജന് കല്യാണം കഴിപ്പിച്ച് കൊടുത്തത്.ഗ്രാമവാസികളെയും ബന്ധുക്കളെയും പ്രദേശത്തെ ഒരു ആശ്രമത്തില്‍ വിളിച്ച് വരുത്തിയായിരുന്നു യുവാവ് ഇരുവരുടെയും വിവാഹ ചടങ്ങുകള്‍ നടത്തിയത്.
ശേഷം ഇദ്ദേഹം വധു വരന്‍മാര്‍ക്ക് മംഗളങ്ങള്‍ നേര്‍ന്നതിന് ശേഷം നാടു വിട്ടു. നാലു വര്‍ഷം മുന്‍പാണ് പവന്റെയും പ്രിയങ്കയുടെയും വിവാഹം കഴിഞ്ഞത്. ഇവര്‍ക്ക് രണ്ട് വയസ്സായ ഒരു മകളുമുണ്ട്.ഈ മകളെ ഇദ്ദേഹം ഇരുവരെയും ഏല്‍പ്പിച്ചു. തന്റെ കുടുംബത്തിന്റെ സമാധാനം കാത്തു സൂക്ഷിക്കാന്‍ വേണ്ടിയാണ് താന്‍ ഇത്തരത്തില്‍ ചെയ്തതെന്നും സ്‌നേഹിക്കുന്നവര്‍ തമ്മില്‍ ഒന്നിച്ച് ജീവിക്കുന്നതില്‍ എന്താണ് തെറ്റെന്നുമാണ് ആശ്വസിപ്പിക്കാന്‍ എത്തുന്നവരോടുള്ള പവന്റെ മറുപടി.