India

സൂപ്പര്‍ ബൈക്കില്‍ സഞ്ചരിച്ച യുവാവിന് അപകടമുണ്ടായപ്പോള്‍ കൃത്യസമയത്ത് ഹെല്‍മറ്റ് ഊരാന്‍ സാധിക്കാത്തതാണ് ഈ മുപ്പത് വയസുകാരന് ദാരുണാന്ത്യം നല്‍കിയത്. രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂരിലാണ് സംഭവം. മസ്തിഷ്ക രക്തസ്രാവത്തെ തുടര്‍ന്ന് രോഹിത്ത് സിങ് ഷേഖാവത്ത് എന്ന യുവാവാണ് മരിച്ചത്. ഓട്ടോമൊബൈല്‍ കമ്പനിയുടെ വില്‍പന വിഭാഗത്തിലെ ജീവനക്കാരനായിരുന്നു രോഹിത്ത്.

ജോലിസ്ഥലത്ത് നിന്ന് വീട്ടിലേയ്ക്ക് മടങ്ങുമ്പോളായിരുന്നു അപകടം. ഇരുപത്തിരണ്ട് ലക്ഷം രൂപയോളം ചെലവിട്ട് വാങ്ങിയ കാവസാക്കി നിന്‍ജ ഇസഡ് എക്സ് 10 ആര്‍ ബൈക്കാണ് അപകടത്തില്‍ പെട്ടത്. റോഡ് മുറിച്ച് കടന്ന രണ്ട് പേരെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് രോഹിത്തിന്റെ ബൈക്ക് അപകടത്തില്‍ പെട്ടത്. മറിഞ്ഞതിന് ശേഷം അമ്പത് മീറ്ററിലധികം ബൈക്ക് രോഹിത്തിനെ വലിച്ചു കൊണ്ട് പോയി.

റോഡില്‍ രക്തം വാര്‍ന്ന് കിടന്ന രോഹിത്തിന്റെ തലയില്‍ നിന്ന് ഹെല്‍മറ്റ് ഊരിമാറ്റാന്‍ രക്ഷിക്കാന്‍ ഓടിയെത്തിയവര്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് ഹോസ്പിററലില്‍ എത്തിച്ച ശേഷം ഡോക്ടര്‍മാര്‍ ഹെല്‍മറ്റ് മുറിച്ച് മാറ്റുകയായിരുന്നു. അപ്പോഴേയ്ക്കും രോഹിത്ത് മരിച്ചിരുന്നു. അന്‍പതിനായിരം രൂപയിലധികം ചിലവിട്ട് സുരക്ഷയ്ക്കായി വാങ്ങിയ ഹെല്‍മെറ്റാണ് യുവാവിന് കൃത്യസമയത്ത് ചികിത്സ ലഭ്യമാകുന്നതിന് തടസമായത്. സ്പീഡ് വര്‍ദ്ധിക്കുമ്പോള്‍ ഇളകാതിരിക്കാനായുള്ള രൂപകല്‍പനയാണ് ഹെല്‍മെറ്റ് ഊരി മാറ്റുന്നതിന് തടസമായത്. രോഹിത്തിന്റെ ബൈക്കിടിയേറ്റ ഒരാള്‍ക്ക് ഗുരുതര പരുക്ക് ഉണ്ട്. അപകടത്തില്‍ ബൈക്ക് പൂര്‍ണമായി തകര്‍ന്നു.

കൊച്ചിയിലെ നാവികസേനയുടെ ആയുധസംഭരണ ശാലയുടെ തൊട്ടരികില്‍ രാജ്യരക്ഷാ നിയമങ്ങളും മറ്റു നിബന്ധനകളും ലംഘിച്ചുകൊണ്ട് നിര്‍മിച്ച കെട്ടിടം പൊളിച്ചു മാറ്റണമെന്നും ഇതിന് കാരണക്കാരായ ഉദ്യോഗസ്ഥരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഡിസംബര്‍ 16 രാവിലെ 11 മണിക്ക് എടത്തല പഞ്ചായത്ത് ഓഫീസിനു മുന്നിലേക്ക് ആം ആദ്മി പാര്‍ട്ടി മാര്‍ച്ച് നടത്തുന്നു. അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ നിലമ്പൂരില്‍ പി.വി.അന്‍വറിന്റെ അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ പോരാടിയ മുരുകേശന്‍ ഇതില്‍ പങ്കെടുത്ത് പ്രസംഗിക്കുന്നതാണ്

സിനിമാരംഗത്തുള്ളവരും വിദേശ മലയാളികളും ചേര്‍ന്ന് ആരംഭിച്ച പ്രോജക്ട് നിയമ തടസ്സം മൂലം പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയാതെ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. എന്നാല്‍ ഏതു നിയമലംഘനവും നിയമവിധേയമാക്കി മുന്നോട്ടുപോകാന്‍ കഴിയും എന്നുള്ളത് കൊണ്ടാണ് ഇടതുപക്ഷ എം എല്‍ എ കൂടിയായ പി.വി. അന്‍വര്‍ ഇത് വിലയ്ക്ക് വാങ്ങി മുന്നോട്ടു പോകുവാന്‍ തീരുമാനിച്ചത്

അനധികൃതമായി നിര്‍മിച്ച കെട്ടിടം ഇപ്പോള്‍. പി.വി. അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയിലാണ് ഉള്ളത്. മൂന്നുവട്ടം എന്‍.എ.ഡി അധികൃതര്‍ ആ കെട്ടിടം പൊളിച്ചു മാറ്റണമെന്ന നോട്ടീസ് നല്‍കിയിട്ടും അതെല്ലാം അവഗണിച്ചുകൊണ്ട് അതവിടെ ഇപ്പോഴും നിലനില്‍ക്കുകയാണ്. നാവികസേനയുടെ ആയുധ സംഭരണശാലയുടെ മുഴുവന്‍ ചിത്രങ്ങളും ആ കെട്ടിടത്തില്‍ നിന്നും എടുക്കാം എന്നതും, വയര്‍ലെസ് കേന്ദ്രത്തിന്റെ തൊട്ട് അടുത്താണ് ഈ കെട്ടിടം ഉള്ളത് എന്ന തരത്തിലുള്ള അപകടമാണ് ഇപ്പോള്‍ അവിടെ നിലനില്‍ക്കുന്നത്. ഇത്തരത്തില്ലുള്ള ഒരു കെട്ടിടം അവിടെ തുടരുന്നത് രാജ്യരക്ഷയ്ക്ക് അപകടമാണെന്നും അതിന് രാഷ്ട്രീയ ഉദ്യോഗസ്ഥ മേധാവികള്‍ കൂട്ടുനില്‍ക്കുന്നത് രാജ്യദ്രോഹമാണെന്ന് ആം ആദ്മി പാര്‍ട്ടി കരുതുന്നു.

അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് അനുമതി നല്‍കാന്‍ കേരള സര്‍ക്കാര്‍ തീരുമാനമെടുത്ത ഒരു സാഹചര്യം കൂടി നാം ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. കൂടരഞ്ഞിയിലും മറ്റും അനധികൃത നിര്‍മ്മാണം നടത്തി നിയമനടപടികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പിവി അന്‍വര്‍ ഈ കെട്ടിടം ഏറ്റെടുത്തതിനു പിന്നില്‍ ദുരൂഹതയുണ്ട് എന്നതും വ്യക്തമാണ്. തന്റെ അധികാരവും പണവും ഉപയോഗിച്ച് അനധികൃത നിര്‍മ്മാണത്തെ അധികൃതമായി മാറ്റിയെടുക്കാന്‍ കഴിയും എന്നുള്ളതുകൊണ്ടാണ് അദ്ദേഹം ഈ കെട്ടിടം ഏറ്റെടുത്തത്.

ഇത്തരം ശക്തികളെ തുറന്നുകാട്ടേണ്ടത് ജനാധിപത്യ വിശ്വാസികളുടേയും രാജ്യ സ്നേഹികളുടെയും മുഴുവന്‍ ആവശ്യമാണ്. അനധികൃതമായി കെട്ടിടം ഉയര്‍ന്നുവന്നതിന് കാരണക്കാരായ പഞ്ചായത്തും അതിന് മുകളിലുള്ള ഉദ്യോഗസ്ഥരേയും അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു വിശദമായ അന്വേഷണം നടത്തണമെന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നു. ഈ മാര്‍ച്ചിലും തുടര്‍ സമരങ്ങളിലും പങ്കെടുക്കാന്‍ എല്ലാ നല്ലവരായ ജനാധിപത്യ വിശ്വാസികളോടും അഭ്യര്‍ത്ഥിക്കുന്നു.

ഇന്ത്യന്‍ ക്രിക്കറ്റ് താരം അജിങ്ക്യ രഹാനെയുടെ അച്ഛനെ അറസ്റ്റ് ചെയ്തു. വൃദ്ധ കാറിടിച്ചു മരിച്ച കേസിലാണ് രഹാനെയുടെ അച്ഛന്‍ മധൂകര്‍ ബാബുറാവു രഹാനെയെ പൊലീസ് അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ കോലാപുരില്‍ വെച്ചാണ് മധുകര്‍ ബാബുറാവു ഓടിച്ച കാറിടിച്ച് ആശാതായി കാംബലി (67) എന്ന സ്ത്രീ മരിച്ചത്.

പരിക്കേറ്റ ആശാതായിയെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് വെള്ളിയാഴ്ച്ച രാവിലെയാണ് പോലീസ് മധൂകറിനെ അറസ്റ്റ് ചെയ്തത്.

Image result for ajinkya rahane father arrested

കുടുംബവുമൊന്നിച്ച് പുണെ-ബംഗളൂരു ദേശീയപാതയിലൂടെ താര്‍ക്കര്‍ലിയിലേക്ക് പോവുകയായിരുന്നു മധുകര്‍. കോലാപുരിനടുത്ത കാഗല്‍ എന്ന സ്ഥലത്തുവച്ചാണ് അപകടമുണ്ടായത്. അപകടം നടക്കുമ്പോള്‍ കാറില്‍ രഹാനെയുടെ അമ്മയും സഹോദരിയുമുണ്ടായിരുന്നു. സെക്ഷന്‍ 304 എ, 337, 338 പ്രകാരമാണ് കാഗല്‍ പോലീസ് മധൂകറിനെതിരെ കേസെടുത്തത്.

 

കാഗലിലെത്തിയപ്പോള്‍ മധൂകറിന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടുവെന്നും തുടര്‍ന്ന് വൃദ്ധയെ ഇടിക്കുകയായിരുന്നുവെന്നു മാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

ബംഗളുരു: പുതുവത്സരാഘോഷത്തോട് അനുബന്ധിച്ച് ബംഗളുരുവിലെത്തുന്ന സണ്ണി ലിയോണിനെതിരെ പ്രതിഷേധം ശക്തം. സണ്ണി ലിയോണ്‍ എത്തുന്നത് കന്നട സംസ്‌കാരത്തെ നശിപ്പിക്കുമെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. സണ്ണി ലിയോണ്‍ കന്നട സംസ്‌കാരത്തെ പ്രതിനിധീകരിക്കുന്നില്ലെന്നും ഇവര്‍ ആരോപിക്കുന്നു. കര്‍ണാടക രക്ഷണ വേദികെ യുവ സേനയുടെ നേതൃത്വത്തിലാണ് സണ്ണിക്കെതിരായ പ്രതിഷേധം.

മന്യത ടെക് പാര്‍ക്ക് എന്ന ഐ.ടി കമ്പനിയാണ് സണ്ണി ലിയോണിനെ ബംഗളുരുവില്‍ കൊണ്ടുവരുന്നത്. കന്നഡ രക്ഷണ വേദിയുടെ നേതൃത്വത്തില്‍ കറുത്ത റിബണുകള്‍ കെട്ടിം ചൂലുമേന്തി പ്രതിഷേധക്കാര്‍ ടെക് പാര്‍ക്കിന് മുന്നിലേക്ക് മാര്‍ച്ച് നടത്തി. സണ്ണി ലിയോണിന്റെ പോസ്റ്ററുകള്‍ കത്തിച്ചും ഇവര്‍ പ്രതിഷേധിച്ചു. പുറത്ത് നിന്നുമെത്തുന്നവര്‍ കര്‍ണാടക സംസ്‌കാരത്തെ നശിപ്പിക്കുകയാണെന്ന് സംഘടനയുടെ നേതാവ് ഹരീഷ് ആരോപിച്ചു. സണ്ണി ലിയോണ്‍ പങ്കെടുക്കുന്ന പരിപാടി നടത്താന്‍ അനുവദിക്കില്ല. സണ്ണി ലിയോണ്‍ എത്തരം സിനിമകളിലാണ് അഭിനയിക്കുന്നതെന്നും അവര്‍ എത്തരം വസ്ത്രങ്ങള്‍ ധരിക്കുന്ന ആളാണെന്നും അറിയാം. അവര്‍ സാരി ധരിക്കാറുണ്ടോയെന്നും ഹരീഷ് ചോദിച്ചു.

സണ്ണി ലിയോണ്‍ ബംഗളുരുവില്‍ വരുന്നത് സ്ത്രീകളുടേയും പുരുഷന്‍മാരുടേയും മനസുകളെ ദുഷിപ്പിക്കും. ഒരു സ്ത്രീയെ കൊണ്ടുവന്ന് അല്‍പ്പ വസ്ത്രം ധരിപ്പിച്ച് ഡാന്‍ഡ് ചെയ്യിപ്പിക്കുന്നതാണോ സ്വാതന്ത്ര്യമെന്ന് സംഘടനാ നേതാക്കള്‍ ചോദിക്കുന്നു. കന്നട നടിമാരൊന്നും ഇല്ലാഞ്ഞിട്ടാണോ സണ്ണി ലിയോണിനെ കൊണ്ടുവരുന്നതെന്നും രക്ഷണ സഭയുടെ നേതാക്കള്‍ ചോദിച്ചു.

തിരുവനന്തപുരം: ഇരുപത്തിരണ്ടാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഉത്സവ ദിനങ്ങള്‍ അവസാനിക്കുന്നു. അനന്തപുരിയിലെ സിനിമാക്കാലത്തിന്‌വര്‍ണ്ണാഭമായി തിരിതാഴുന്നു. ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങ് നിശാഗന്ധിയില്‍ പുരോഗമിക്കുകയാണ്. അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണചകോരം പുരസ്‌കാരം പാലസ്തീന്‍ ചിത്രമായ വാജിബ് നേടി. മികച്ച നവാഗത സംവിധായകനുള്ള രജതചകോരം ഏദന്റെ സംവിധായകന്‍ സഞ്ജു സുരേന്ദ്രനാണ്. ഫിപ്രസി പുരസ്‌കാരവും, മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരവും ബോളിവുഡ് ചിത്രമായ ന്യൂട്ടന്‍ നേടി. മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരം ഏദന് ലഭിച്ചു.

സംവിധായക മികവിനുള്ള പുരസ്‌കാരം അനുജയ്ക്കും ലഭിച്ചു. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ് പാക് പുരസ്‌കാരം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും നേടി. പ്രത്യേക ജൂറി പുരസ്‌കാരം കാന്‍ഡലേറിയ(സംവിധാനം ജോണി ഹെന്‍ട്രിക്‌സ്)യയും നേടി. വിഖ്യാത സംവിധായകന്‍ അലക്‌സാണ്ടര്‍ സൊക്കൂറോവിന് സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം തോമസ് ഐസക് സമ്മാനിച്ചു.

മേളയില്‍ 65 രാജ്യങ്ങളില്‍ നിന്നുള്ള 190 ല്‍ പരം ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. ലോക സിനിമാ വിഭാഗത്തിലെ 81 ചിത്രങ്ങളും മതസ്‌ര വിഭാഗത്തില്‍ രണ്ടു മലയാള ചിത്രങ്ങളുള്‍പ്പെടെ 14 ചിത്രങ്ങളുമുണ്ടായിരുന്നു. മത്സരചിത്രങ്ങളില്‍ കാന്‍ഡലേറിയ, ഗ്രെയ്ന്‍, പൊമഗ്രനെറ്റ് ഓര്‍ച്ചാഡ്, ഇന്ത്യന്‍ ചിത്രമായ ന്യൂട്ടന്‍ എന്നിവ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി. സമാപന ചടങ്ങ് മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷത വഹിച്ചു.

ഭാര്യക്ക് തന്റെ അനിയനോടുള്ള ഇഷ്ടം മനസ്സിലാക്കിയ യുവാവ് ഇരുവരുടെയും വിവാഹം നടത്തി. ബിഹാറിലെ പട്‌നയ്ക്കടുത്തുള്ള ഭഗല്‍പുരയിലാണ് ഈ വ്യത്യസ്ഥമായ സംഭവം അരങ്ങേറിയത്. ഭഗല്‍പുര സ്വദേശിയായ പവന്‍ ഗോസ്വാമിയാണ് തന്റെ ഭാര്യ പ്രിയങ്കയെ അനിയന്‍ സാജന് കല്യാണം കഴിപ്പിച്ച് കൊടുത്തത്.ഗ്രാമവാസികളെയും ബന്ധുക്കളെയും പ്രദേശത്തെ ഒരു ആശ്രമത്തില്‍ വിളിച്ച് വരുത്തിയായിരുന്നു യുവാവ് ഇരുവരുടെയും വിവാഹ ചടങ്ങുകള്‍ നടത്തിയത്.

ശേഷം ഇദ്ദേഹം വധു വരന്‍മാര്‍ക്ക് മംഗളങ്ങള്‍ നേര്‍ന്നതിന് ശേഷം നാടു വിട്ടു. നാലു വര്‍ഷം മുന്‍പാണ് പവന്റെയും പ്രിയങ്കയുടെയും വിവാഹം കഴിഞ്ഞത്. ഇവര്‍ക്ക് രണ്ട് വയസ്സായ ഒരു മകളുമുണ്ട്.ഈ മകളെ ഇദ്ദേഹം ഇരുവരെയും ഏല്‍പ്പിച്ചു. തന്റെ കുടുംബത്തിന്റെ സമാധാനം കാത്തു സൂക്ഷിക്കാന്‍ വേണ്ടിയാണ് താന്‍ ഇത്തരത്തില്‍ ചെയ്തതെന്നും സ്‌നേഹിക്കുന്നവര്‍ തമ്മില്‍ ഒന്നിച്ച് ജീവിക്കുന്നതില്‍ എന്താണ് തെറ്റെന്നുമാണ് ആശ്വസിപ്പിക്കാന്‍ എത്തുന്നവരോടുള്ള പവന്റെ മറുപടി.

ഗുജറാത്തിലും ഹിമാചല്‍പ്രദേശിലും ബിജെപി വന്‍വിജയം നേരിടുമെന്ന എക്‌സിറ്റ് പോളുകള്‍ പുറത്തുവന്നതിനു പിന്നാലെ മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പിന് തയ്യാറാകാന്‍ വെല്ലുവിളിച്ച് ശിവസേന. ഒരു വര്‍ഷത്തിനുള്ളില്‍ ഭരണത്തില്‍നിന്ന് ബിജെപിയെ പുറത്താക്കുമെന്ന് ശിവസേന യുവജനവിഭാഗം നേതാവ് ആദിത്യ താക്കറെ പറഞ്ഞു.

അധികം താമസിക്കാതെ അധികാരത്തിലെത്താന്‍ നമുക്ക് സാധിക്കും. ഒരുവര്‍ഷത്തിനുള്ളില്‍ ബിജെപിയെ മാറ്റി നമുക്ക് അധികാരത്തിലെത്താം. അക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഉദ്ധവ് സാഹബും നിങ്ങളുമാണ്. എന്തൊക്കെ സംഭവിച്ചാലും തനിച്ച് അധികാരത്തിലെത്തുന്നതിനായിട്ട് ആകണം നാം പ്രവര്‍ത്തിക്കേണ്ടതെന്നും ആദിത്യ പറഞ്ഞു. അഹമ്മദ്‌നഗറിലെ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയ ചൂട് മഹാരാഷ്ട്രയില്‍ കൂടുതലാണ്. എന്നാണ് തിരഞ്ഞെടുപ്പ് നടക്കുന്നതെന്ന് അറിയില്ല. ഒരു വര്‍ഷത്തിനുള്ളില്‍ ഇതു നടക്കുമെന്നാണ് സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നതെന്നും ആദിത്യ പറഞ്ഞു. മുംബൈ പ്രാദേശിക തിരഞ്ഞെടുപ്പിലാണ് ശിവസേന ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ചത്. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും നിലപാടില്‍നിന്ന് മാറ്റം വരുത്താന്‍ അവര്‍ തയാറായില്ല. ഈ സഖ്യത്തില്‍നിന്ന് വിലപ്പെട്ട 25 വര്‍ഷങ്ങള്‍ പാഴാക്കിയെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ പറയുകയും ചെയ്തിരുന്നു.

ഫേസ്ബുക്കില്‍ കണ്ടുമുട്ടിയ പെണ്‍കുട്ടിയെ വിവാഹം കഴിച്ച യുവാവ് പിന്നീട് യുവതിയെ ഉപേക്ഷിച്ച് നാടുവിട്ടതായി പരാതി. കോട്ടയം കുറുപ്പുന്തറ മാന്‍വെട്ടത്താണ് നാടകീയ സംഭവങ്ങള്‍. ഭര്‍ത്താവ് ഉപേക്ഷിച്ചതോടെ പെണ്‍കുട്ടി ഭര്‍ത്തൃവീട്ടിലെ വരാന്തയിലാണ് മൂന്നുദിവസമായി താമസം.

ഭര്‍ത്താവിന്റെ വീട്ടുകാര്‍ അകത്തു കയറാന്‍ സമ്മതിക്കുന്നില്ലെന്നാണ് പെണ്‍കുട്ടിയുടെ പരാതി. പോലീസില്‍ പരാതി നല്കിയിട്ടും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നും പെണ്‍കുട്ടി ലേഖകനോട് പറഞ്ഞു. പെണ്‍കുട്ടിയുടെ വാക്കുകളിലൂടെ.

മധുരവേലിയിലാണ് എന്റെ വീട്. അച്ഛന്‍ ചെറുപ്പത്തിലെ മരിച്ചുപോയി. എനിക്കു താഴെ രണ്ടു സഹോദരങ്ങളാണ്. പ്ലസ്ടു കഴിഞ്ഞശേഷം കടുത്തുരുത്തിയില്‍ ലാബ് ടെക്‌നീഷന്‍ കോഴ്‌സ് പഠിക്കുകയാണ്. ഇതിനിടെ ഈ ജനുവരിയിലാണ് മാന്‍വെട്ടം സ്വദേശിയായ യുവാവിനെ ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നത്.

പരിചയം പ്രണയമായി വളര്‍ന്നത് പെട്ടെന്നാണ്. ഒരിക്കല്‍ പോലും നേരിട്ട് കണ്ടില്ലെങ്കില്‍ ഞങ്ങള്‍ തമ്മില്‍ അടുത്തു. ഇതിനിടെ ഒരുദിവസം എന്നെ നേരിട്ട് കാണണമെന്നും ഇല്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും അവന്‍ പറഞ്ഞു. അന്ന് രാത്രി ഒരുമണിയോടെ അവന്‍ വീടിനു മുന്നിലെത്തി. എന്നെ നിര്‍ബന്ധിച്ച് ഒഴിഞ്ഞ ഒരു സ്ഥലത്തേക്ക് കൊണ്ടുപോകുകയും അവിടെവച്ച് അരുതാത്തത് സംഭവിക്കുകയും ചെയ്തു.

ഇതിനുശേഷം വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വീട്ടുകാര്‍ അറിയുകയും ചെയ്തു. ഇതോടെ വലിയ പ്രശ്‌നമായി. വീട്ടുകാര്‍ പറഞ്ഞതനുസരിച്ച് ഞാന്‍ അവനെ വിളിക്കുകയും കല്യാണം കഴിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

എന്നാല്‍ പിന്നീട് ഞാന്‍ വിളിച്ചാല്‍ അവന്‍ ഫോണെടുക്കാതെയായി. ഇതിനിടെ അമ്മ പോലീസില്‍ കേസ് കൊടുത്തതോടെ അവനും വീട്ടുകാരും സ്‌റ്റേഷനിലെത്തി എന്നെ വിവാഹം കഴിക്കാമെന്ന് എഴുതി നല്കി.

ഇതനുസരിച്ച് ഒക്ടോബര്‍ 21ന് കടുത്തുരുത്തി സബ് രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് വിവാഹിതരായി. വിവാഹത്തിന് അവന്റെ വീട്ടുകാര്‍ എത്തിയില്ല. ഞങ്ങളെ എന്റെ വീട്ടുകാര്‍ അവന്റെ വീട്ടിലെത്തിച്ചെങ്കിലും അവര്‍ അവിടെ ഇല്ലായിരുന്നു. എന്റെ ബന്ധുക്കള്‍ വാതില്‍ ചവിട്ടി പൊളിച്ചാണ് ഞങ്ങളെ വീട്ടില്‍ കയറ്റിയത്. എന്നാല്‍ വീട്ടുകാര്‍ വന്ന് പ്രശ്‌നമായതോടെ ഞങ്ങള്‍ക്ക് അവിടെ നിന്ന് ഇറങ്ങേണ്ടിവന്നു.

ഇതിനിടെ അവന്‍ എന്നെ വീട്ടിലാക്കിയിട്ട് നാടുവിട്ടു. ജോലിക്കായി ബംഗളൂരുവിലാണെന്ന് പറഞ്ഞെങ്കിലും പിന്നീട് വിളിച്ചിട്ട് എടുക്കുന്നില്ല. ഇപ്പോള്‍ ഞാന്‍ ഭര്‍ത്താവിന്റെ വീട്ടിലേക്ക് തിരിച്ചെത്തിയെങ്കിലും അവര്‍ എന്നെ വീട്ടില്‍ കയറ്റിയില്ല.

ഇപ്പോള്‍ ഞാന്‍ വരാന്തയില്‍ പായിട്ടാണ് കിടക്കുന്നത്. മൂന്നുദിവസമായി നാട്ടുകാരാണ് എനിക്ക് ഭക്ഷണം തരുന്നത്. ഭര്‍ത്താവ് തിരിച്ചെത്തിയില്ലെങ്കില്‍ ആത്മഹത്യയല്ലാതെ എന്റെ മുന്നില്‍ വേറെ വഴികളില്ല. അവന്‍ ഗള്‍ഫിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. എനിക്ക് നീതി വേണം.

മധ്യപ്രദേശിലെ സത്നയിൽ ബജ്‌രംഗ്ദൾ പ്രവർത്തകരും പോലീസും ചേർന്ന് തടഞ്ഞുവച്ച വൈദികരെയും വൈദികാർഥികളെയും പുലർച്ചെ വിട്ടയച്ചു. വീണ്ടും രാവിലെ ഹാജരാകണമെന്ന നിർദ്ദേശം നൽകിയാണ് പോലീസ് ഇവരെ വിട്ടയച്ചത്. സെന്‍റ് എഫ്രേം സെമിനാരിയിലെ രണ്ടു വൈദികരെയും വൈദികാർഥികളെയുമാണ് പോലീസും സംഘപരിവാർ അനുകൂല സംഘടനയും ചേർന്ന് മണിക്കൂറുകളോളം തടഞ്ഞുവച്ചത്.

പോലീസ് നിർദ്ദേശം അനുസരിച്ച് ഇന്നു രാവിലെ സത്ന പോലീസ് സൂപ്രണ്ടിന്‍റെ ഓഫീസിൽ വൈദികരും വൈദികാർഥികളും ഹാജരായി. ഇതിനിടെ ഗ്രാമവാസികളിൽ ഒരാളെക്കൊണ്ടു വൈദികർക്കെതിരെ ബജ്രംഗ്ദൾ പ്രവർത്തകർ മൊഴി നൽകിച്ചിട്ടുണ്ട്. മതം മാറ്റത്തിനു പ്രേരിപ്പിച്ചുവെന്ന വ്യാജമൊഴിയാണ് ഇയാൾ നൽകിയിട്ടുള്ളത്. ഇത് വച്ച് കേസെടുക്കാനാണ് പോലീസും നീക്കം നടത്തുന്നത്.

സത്നയിൽ നിന്നു പന്ത്രണ്ടു കിലോമീറ്റർ ദൂരത്തുള്ള ബുംകാർ ഗ്രാമത്തിൽ പ്രദേശവാസികൾക്കായി ഒരുക്കിയ ക്രിസ്മസ് ആഘോഷത്തിനിടെയാണ് ബജ്‌രംഗ്ദൾ പ്രവർത്തകർ എത്തി സംഘർഷമുണ്ടാക്കിയത്. പുറത്തു നിന്നെത്തിയ ബജ്‌രംഗ്ദൾ പ്രവർത്തകർ വൈദികരെയും വൈദികാർഥികളെയും തടയുകയായിരുന്നു. തുടർന്ന് പോലീസ് എത്തി വൈദിക സംഘത്തെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇവരെ സ്റ്റേഷനിൽ എത്തിച്ചതോടെ കൂടുതൽ ബജ്‌രംഗ്ദൾ പ്രവർത്തകർ എത്തി സ്റ്റേഷൻ വളയുകയായിരുന്നു.

ക്രിസ്മസ് ആഘോഷം അവസാനഘട്ടത്തിലെത്തിയപ്പോൾ ബജ്‌രംഗ്ദൾ പ്രവർത്തകർ മതംമാറ്റ ആരോപണം ഉന്നയിച്ചു പ്രശ്നമുണ്ടാക്കുകയായിരുന്നു. പോലീസ് എത്തിയപ്പോൾ പ്രവർത്തകർ വൈദിക സംഘത്തെ കസ്റ്റഡിയിലെടുക്കണമെന്ന ആവശ്യമുന്നയിച്ചു. ഇതിനിടെ വൈദികരെയും വൈദിക വിദ്യാർഥികളെയും പോലീസ് സ്റ്റേഷനിൽ സന്ദർശിക്കാനെത്തിയ ക്ളരീഷൻ വൈദികർ വന്ന കാർ സ്റ്റേഷനു പുറത്ത് അക്രമികൾ തീയിട്ടു.കാർ പൂർണമായും കത്തിനശിച്ചു.

സെന്‍റ് എഫ്രേം സെമിനാരി റെക്ടർ ഫാ.ജോസഫ് ഒറ്റപ്പുരയ്ക്കൽ, വൈസ് റെക്ടർ ഫാ.അലക്സ് പണ്ടാരക്കാപ്പിൽ, ഫാ.ജോർജ് മംഗലപ്പള്ളി എന്നിവരെയും 30 വൈദിക വിദ്യാർഥികളെയുമാണു സത്ന സിവിൽ ലൈൻ പോലീസ് സ്റ്റേഷനിൽ രാത്രി മുഴുവൻ തടഞ്ഞുവച്ചത്.

ന്യൂഡല്‍ഹി: മൊബൈല്‍ സിം കാര്‍ഡുകള്‍, ബാങ്ക് അക്കൗണ്ട് തുടങ്ങി വിവിധ പദ്ധതികള്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി സുപ്രീം കോടതി നീട്ടി. മാര്‍ച്ച് 31 വരെയാണ് തിയതി നീട്ടി നല്‍കിയത്. ഇത് സംബന്ധിച്ച് ഭരണഘടനാ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.

ക്രെഡിറ്റ് കാര്‍ഡ്, പാന്‍ കാര്‍ഡ്, ഇന്‍ഷുറന്‍സ്, ബാങ്ക് അക്കൗണ്ട്, സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ എന്നിവ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി ഡിസംബര്‍ 31 വരെയായിരുന്നു. ഈ സമയ പരിധി കഴിഞ്ഞ ദിവസം എടുത്തു കളഞ്ഞിരുന്നു. പുതിയ സമയ പരിധി എല്ലാ സേവനങ്ങള്‍ക്കും ബാധകമാക്കിയിട്ടുണ്ട്.

സേവനങ്ങളെ ആധാറുമായി ബന്ധിപ്പിക്കുന്നത് സ്റ്റേ ചെയ്യണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. മാര്‍ച്ച് 31 വരെ സമയപരിധി നീട്ടാമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം അംഗീകരിക്കുകയായിരുന്നു കോടതി.

അതേ സമയം ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങുമ്പോള്‍ ആധാര്‍ നിര്‍ബന്ധമല്ല എന്ന് കോടതി വ്യക്തമാക്കി. ആധാര്‍ ഉള്ളയാളാണ് അക്കൗണ്ട് തുടങ്ങുന്നതെങ്കില്‍ വിവരങ്ങള്‍ കൈമാറണം. ആധാര്‍ ഇല്ലാത്തവരാണെങ്കില്‍ ആധാറിന് അപേക്ഷിച്ചതിന്റെ രേഖകള്‍ കൈമാറണമെന്നും കോടതി പറഞ്ഞു.

RECENT POSTS
Copyright © . All rights reserved