തിരുവന്തപുരം : കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക മന്ത്രാലയം രൂപീകരിക്കുമെന്ന് നിയുക്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച പൂന്തുറയും വിഴിഞ്ഞവും സന്ദര്‍ശിക്കവേയാണ് മത്സ്യത്തൊഴിലാളികള്‍ക്കു വേണ്ടി പ്രത്യേക മന്ത്രാലയം എന്ന വാഗ്ദാനം രാഹുല്‍ മുന്നോട്ടുവെച്ചത്. കേന്ദ്രത്തില്‍ നിലവില്‍ കൃഷി വകുപ്പിന് കീഴില്‍ കൃഷിമന്ത്രി തന്നെയാണ് മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങളിലും ഇടപെടുന്നത്. എന്നാല്‍, ഈ സ്ഥിതി മാറ്റി പ്രത്യേക മന്ത്രിയുടെ കീഴിലേയ്ക്ക് മത്സ്യത്തൊഴിലാളികളെ എത്തിക്കാനാണ് കോണ്‍രഗസ് നീക്കമെന്ന് രാഹുല്‍ പറഞ്ഞു.
വേണ്ട വിധത്തിലുള്ള എല്ലാ സഹായവും നല്‍കി കാണാതായവരുടെ കുടുംബത്തിനൊപ്പം ഉണ്ടാകുമെന്ന് രാഹുല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഉറപ്പു നല്‍കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ‘പടയൊരുക്കം’ മാര്‍ച്ചിന്റെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് രാഹുല്‍ തിരുവനന്തപുരത്ത് എത്തിയത്.
ദുരന്തങ്ങളിലെ നഷ്ടം ഇല്ലാതാക്കാന്‍ തങ്ങള്‍ക്ക് കഴിയില്ല. എന്നാല്‍, ജനങ്ങള്‍ക്ക് ഒപ്പമുണ്ടാകുമെന്നും ദുരന്തങ്ങളില്‍ നിന്നും കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകള്‍ പാഠം ഉള്‍ക്കൊള്ളണമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടുവെന്ന് പുതിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ‘പടയൊരുക്ക’ത്തിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കവെയാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്.
പ്രധാനമന്ത്രി മോദിയില്‍ ജനങ്ങള്‍ വളരെയധികം പ്രതീക്ഷവച്ചിരുന്നു. എന്നാല്‍ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തനത്തിലൂടെ ജനങ്ങളുടെ പ്രതീക്ഷയെല്ലാം അദ്ദേഹം നഷ്ടപ്പെടുത്തി. കേരളത്തിലെ സര്‍ക്കാരിനും ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ കഴിയുന്നില്ല. കോണ്‍ഗ്രസിലാണ് സംസ്ഥാനത്തെ ജനങ്ങള്‍ പ്രതീക്ഷയര്‍പ്പിക്കുന്നത്. ഓഖി ദുരന്തത്തിന് ഇരയായ ജനങ്ങളുടെ പരാതികള്‍ താന്‍ കേട്ടു. വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ച് ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അസുഖംമൂലം ‘പടയൊരുക്ക’ത്തിന്റെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയാതെപോയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിക്ക് വേഗം സുഖം പ്രാപിക്കാന്‍ കഴിയട്ടെയെന്ന് ആശംസിക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു.
ബി.ജെ.പിക്കെതിരായ രൂക്ഷ വിമര്‍ശമാണ് പ്രസംഗത്തില്‍ രാഹുല്‍ഗാന്ധി ഉന്നയിച്ചത്. കോണ്‍ഗ്രസ് വിദ്വേഷം പ്രചരിപ്പിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഭിന്നിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നില്ല. രാജ്യത്തെ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നില്ല, അവയ്‌ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍, ബി.ജെ.പി രാജ്യത്തെ ശക്തിപ്പെടുത്താനല്ല, ഭിന്നിപ്പിച്ച് ദുര്‍ബലപ്പെടുത്താനാണ് ശ്രമിക്കുന്നത്. അതിനാല്‍ രാജ്യത്തെ സ്‌നേഹിക്കുന്നവരെല്ലാം ബി.ജെ.പിക്കെതിരെ അണിനിരക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ പോരാടേണ്ടതുണ്ടോയെന്ന് അദ്ദേഹം ഇടത് പാര്‍ട്ടികളോട് ചോദിച്ചു. അവര്‍ കടുത്ത ഭീഷണി ഉയര്‍ത്തുന്നുവെന്ന യാഥാര്‍ഥ്യം അംഗീകരിക്കുന്നുവെങ്കില്‍ ദേശീയ തലത്തില്‍ അവര്‍ക്കെതിരെ പോരാടുന്നത് സംബന്ധിച്ച നിലപാട് സി.പി.എം വ്യക്തമാക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
രാവിലെ സംസ്ഥാനത്തെത്തിയ രാഹുല്‍ഗാന്ധി ഓഖി ചുഴലിക്കാറ്റില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട തീരപ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. തിരുവനന്തപുരത്തെ വിഴിഞ്ഞത്തും പൂന്തുറയിലും കന്യാകുമാരി ജില്ലയിലെ തീരമേഖലകളിലുമാണ് രാഹുല്‍ നേരിട്ടെത്തി ജനങ്ങളുമായി ആശയവിനിമയം നടത്തിയത്. മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ കേന്ദ്രത്തിലും പ്രത്യേക മന്ത്രാലയം ഉണ്ടാവേണ്ടത് അത്യാവശ്യമാണെന്ന് സന്ദര്‍ശനത്തിനിടെ രാഹുല്‍ഗാന്ധി ചൂണ്ടിക്കാട്ടി. രാജ്യത്തെ കര്‍ഷകര്‍ നേരിടുന്നതിന് സമാനമായ ദുരിതമാണ് മത്സ്യത്തൊഴിലാളികള്‍ക്കും നേരിടേണ്ടി വരുന്നത്.
കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും പ്രശ്‌നങ്ങള്‍ പരിഹരിച്ച് അവരെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഓഖി പോലെയുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കൃത്യമായ മുന്നറിയിപ്പ് സംവിധാനം വേണം. ഇത്തരം ദുരന്തങ്ങളില്‍നിന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പാഠം പഠിക്കേണ്ടതുണ്ട്. ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാനുള്ള ജാഗ്രത എല്ലാവരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും രാഹുല്‍ പറഞ്ഞു.
ഹൗസ് ബോട്ടില്‍ ബ്രിട്ടീഷ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഹൗസ്‌ബോട്ട് ജീവനക്കാരനെ റിമാന്റ് ചെയ്തു. ചേര്‍ത്തല പട്ടണക്കാട് സ്വദേശി ആഞ്ചലോസിനെയാണ് ആലപ്പുഴ നോര്‍ത്ത് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെയാണ് രണ്ട് ബ്രിട്ടീഷ് യുവതികള്‍ ആലപ്പുഴിയില്‍ നിന്ന് ഹൗസ് ബോട്ടില്‍ കയറിയത്. വൈകീട്ടോടെ യുവതി മസാജ് സെന്ററില്‍ പോകണമെന്ന് ആവശ്യപ്പെട്ടു. തനിക്ക് മസാജ് ചെയ്യാനറിയാമെന്ന് ഹൗസ് ബോട്ട് ജീവനക്കാരനായ ആഞ്ചലോസ് യുവതിയോട് പറഞ്ഞു.
തുടര്‍ന്ന് മസാജ് ചെയ്യാന്‍ തുടങ്ങിയ ഹൗസ്‌ബോട്ട് ജീവനക്കാരന്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഹൗസ്‌ബോട്ടില്‍ നിന്ന് ഇറങ്ങിയ ഉടന്‍ യുവതി പോലീസില്‍ പരാതിയും നല്‍കി. പിന്നാലെ ബ്രിട്ടീഷ് എംബസിയിലും യുവതി വിവരമറിയിച്ചു. ബ്രിട്ടീഷ് എംബസി ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടുകയും കേന്ദ്ര ടൂറിസം വകുപ്പ് സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം വിഷയത്തില്‍ ഇടപെടുകയുമായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കിട്ടിയ നിര്‍ദ്ദേശ പ്രകാരം ആലപ്പുഴ ജില്ലാ കളക്ടര്‍ ടിവി അനുപമ ടൂറിസം ഉദ്യോഗസ്ഥരെ അന്വേഷിക്കാനായി ചുമതലപ്പെടുത്തി. ഇന്നലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. സ്ത്രീ പീഡനത്തിനാണ് അഞ്ചലോസിനെതിരെ ആലപ്പുഴ നോര്‍ത്ത് പോലീസ് കേസെടുത്തിരിക്കുന്നത്
വാക് ശരങ്ങളാല്‍ നിരന്തരമായി അപമാനിക്കാന്‍ താന്‍ എന്ത് തെറ്റ് ചെയ്തുവെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചോദ്യത്തിന് ഒന്നല്ല ഇരുപത്തി രണ്ട് കാരണങ്ങളാണ് ഈ യുവാവ് നിരത്തിയിരിക്കുന്നത്. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ നരേന്ദ്രമോദിയുടെ ഈ ചോദ്യം ബിജെപി ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തിരുന്നു. പലരും പലരീതിയിലുള്ള ഉത്തരങ്ങളും നല്‍കിയെങ്കിലും കൊല്‍ക്കത്ത സ്വദേശിയായ ദേവ്ദന്‍ ചൗധരിയുടെ ഉത്തരങ്ങള്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. എഴുത്തുകാരന്‍ കൂടിയായ ദേവ്ദന്‍ ചൗധരി ഫേസ്ബുക്ക് പോസ്റ്റിലാണ് പ്രധാനമന്ത്രിയുടെ ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുന്നത്.
ഇതായിരുന്നു ദേവ്ദനിന്റെ മറുപടി
1.നോട്ട് നിരോധനം മൂലം രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ തകര്‍ത്തു
2.രാജ്യത്തിന്റെ സംസ്കാരത്തില്‍ ധ്രുവീകരണം ഉണ്ടാക്കി. മതപരമായ ധ്രുവീകരണം മാത്രമല്ല ഭാഷാപരമായും സാംസ്കാരികവുമായ ധ്രുവീകരണം ഉണ്ടാക്കി
3.ഹിന്ദുവിസത്തില്‍ സവര്‍ക്കറുടെ ഫാസിസ്റ്റ് ആശയങ്ങള്‍ കൂട്ടിക്കലര്‍ത്തി
4.ഇന്ത്യയെ ദ്രോഹിക്കുന്ന നയങ്ങള്‍ പിന്തുടര്‍ന്നപ്പോഴും ദേശീയതയുടെ പേരില്‍ പൊള്ളയായ വാദങ്ങള്‍ നിരത്തി
5.ഇന്ത്യയുടെ ഭരണം ഹിന്ദു ശക്തികള്‍ക്ക് നല്‍കി
6.നിരന്തരമായി വിവിധ മാര്‍ഗങ്ങളിലൂടെയുള്ള പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി
7.തീവ്രവാദത്തെ ചെറുക്കാനെന്ന പേരില്‍ ആളുകളുടെ സ്വകാര്യതയിലും സ്വാതന്ത്രത്തിലും കൈകടത്തി
8.സത്യത്തെയും ധര്‍മത്തെയും മുറുകെ പിടിക്കേണ്ട മാധ്യമ സ്ഥാപനങ്ങളെ വിലയ്ക്കെടുത്തു
9.രാജ്യത്തിന്റെ വേറിട്ട ശബ്ദങ്ങളെ ശ്രവിയ്ക്കാന്‍ തയ്യാറാകാതെ ഏകാധിപതിയേപ്പോലെ പെരുമാറി
10.ജനങ്ങള്‍ക്ക് അറിവിന് പകരം വെറുപ്പ് പകര്‍ന്നു നല്‍കി
11.ആവിഷ്കാര സ്വാതന്ത്രത്തിനെ തടയാന്‍ വ്യത്യസ്ത രീതികള്‍ അവലംബിച്ചു
12.ഹ്യൂമന്‍ ഡെവലപ്മെന്റ് സൂചികയിലെ ഇടിവ്
13.അഴിമതിക്കെതിരെയെന്ന് നിലപാടെടുത്ത് അഴിമതിയ്ക്ക് വളം വച്ചു കൊടുത്തു
14.സാധാരണ ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതില്‍ അവഗണന കാണിച്ചു
15.രാജ്യത്തിന്റെ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നതിന് പകരം പ്രചാരണപരിപാടികളില്‍ മാത്രം ശ്രദ്ധിച്ചതിന്
16.രാജ്യ പുരോഗതിയ്ക്ക് ഉപകരിക്കാത്ത ആളുകളെയും ആശയങ്ങളെയും എപ്പോഴും കൂടെ നിര്‍ത്തിയതിന്
17.പ്രഥമ പരിഗണന അര്‍ഹിക്കുന്ന വിഷയങ്ങളെ അവഗണിച്ചതിന്
18.ആളുകള്‍ക്കിടയില്‍ പ്രസ്താവനകളിലൂടെ സ്ഥാപിത താല്‍പര്യങ്ങളെ പ്രോല്‍സാഹിപ്പിച്ചതിന്
19.വന്‍ സാമ്പത്തിക ശക്തികളെ പിന്തുണച്ച് രാജ്യത്തെ പാവപ്പെട്ടവരെ കൈവിട്ടതിന്
20.സര്‍ക്കാരിലുള്ള സാധാരണക്കാരുടെ വിശ്വാസം നശിപ്പിച്ചതിന്
ഓര്‍ക്കാട്ടേരിയില്‍ നിന്നു കാണാതായ മൊബൈല്‍ ഷോപ്പ് ഉടമ അംജാദും ജീവനക്കാരി പ്രവീണയും താമസിക്കുന്ന വാടക വീട്ടില്‍ നിന്നു കൂടുതല്‍ വസ്തുക്കള്‍ പോലീസ് കണ്ടെടുത്തു. നിര്‍മ്മാണം പൂര്‍ത്തിയായ 159 കള്ളനോട്ടുകളും 26 വ്യാജ ലോട്ടറി ടിക്കറ്റുകളും നിര്‍മ്മാണത്തിനായി തയാറാക്കി വച്ചിരിക്കുന്ന നോട്ടുകളും കടലാസു കെട്ടുകളും പോലീസ് കണ്ടെത്തി. ഇതുകൂടാതെ മലയാളത്തിലെ പ്രമുഖ വാര്‍ത്ത ചാനലിന്റെ തിരിച്ചറിയല്‍ കാര്‍ഡും ഉണ്ടായിരുന്നു. രാത്രികാലങ്ങളിലാണ് അംജാദും പ്രവിണയും കോഴിക്കോട്‌നഗരത്തില്‍ കറങ്ങിരുന്നത്. ഈ സമയം പോലീസിന്റെ കണ്ണില്‍ നിന്നു രക്ഷപെടാനായി മീഡിയ വണ്‍ ചാനലിന്റെ പേരില്‍ തയാറാക്കിയ ഐഡി കാര്‍ഡുകളാണ് ഉപയോഗിച്ചിരുന്നത്.
മീഡിയ ഐടി കാര്‍ഡില്‍ അംജാദിന്റെ ഫോട്ടോയ്‌ക്കൊപ്പമുള്ള പേര് അജു വര്‍ഗീസ് എന്നാണ്. കണ്ണട ധരിച്ച ഫോട്ടോയാണു പ്രവിണ കാര്‍ഡിനായി ഉപയോഗിച്ചിരിക്കുന്നത്.പ്രവീണ റിപ്പോര്‍ട്ടര്‍ സംഗീത മേനോന്‍ എന്ന പേരാണ് ഉപയോഗിച്ചിരിക്കുന്നത്. അംജാദ് ബേപ്പൂരില്‍ നിന്നു സ്‌കൂട്ടറില്‍ വന്ന സമയം പോലീസ് കൈ കാണിച്ചപ്പോള്‍ ഈ ഐഡി കാര്‍ഡ് ഉപയോഗിച്ചു രക്ഷപെടുകയായിരുന്നു. കേരള പോലീസ് ക്രൈം സ്‌ക്വാഡിന്റെ ഒരു തിരിച്ചറിയല്‍ കാര്‍ഡും കണ്ടെത്തി. ഇതിലും അംജാദിന്റെ ഫോട്ടോയാണ് ഉപയോഗിച്ചിരിക്കുന്നത്. പേര് അജ്മല്‍ എന്നായിരുന്നു. എന്നാല്‍ ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയയിട്ടില്ല ഇതു കൂടാതെ വീട്ടിലേയ്ക്ക് ആരെങ്കിലും വരുന്നതു കാണാനായി ബക്കറ്റില്‍ സൗണ്ട് സെന്‍സര്‍ സംവിധാനമുള്ള ക്യാമറയും സ്ഥാപിച്ചിട്ടുണ്ട്. നിര്‍മ്മാണം പൂര്‍ത്തിയയ 100ന്റെ 156 കള്ളനോട്ടുകളും ഇവിടെ നിന്നു കണ്ടെടുത്തു. ഒറ്റനോട്ടത്തില്‍ ഒര്‍ജിനലിനെ വെല്ലുമെങ്കിലും തോട്ടു നോക്കിയാല്‍ വ്യത്യാസം അറിയാം.
500 രൂപ സമ്മാനം ലഭിച്ച കേരള ഭാഗ്യക്കുറിയുടെ 26 ടിക്കറ്റുകളും ഇവര്‍ വ്യാജമായ നിര്‍മ്മിച്ചിരുന്നു. ഇതില്‍ ചിലതു കോഴിക്കോട്ടെ ലോട്ടറി വില്‍പ്പനക്കാരനു നല്‍കി തുക വാങ്ങുകയും ചെയ്തിട്ടുണ്ട്. മൂന്നു പ്രിന്റര്‍, ഒരു ലാപ് ടോപ്പ്, ഒരു ടാബ്, കട്ടിങ് മെഷീന്‍ രണ്ടു കെട്ടു കടലാസ് എന്നിവയുടെ സഹായത്തോാടെയാണു കള്ളനോട്ടു നിര്‍മ്മാണം. ഒര്‍ജിനല്‍ നോട്ട് സ്‌ക്യാന്‍ ചെയ്തു കളര്‍ പ്രിന്റ് എടുത്താണു നോട്ടു നിര്‍മ്മാണം നടത്തുന്നത്. പ്രതികളെ പോലീസ് കസ്റ്റഡിയില്‍ ഉടന്‍ കിട്ടാന്‍ കോടതിയെ സമീപിക്കും എന്നു കോഴിക്കോട് റൂറല്‍ എസ് പി പറഞ്ഞു. ഡിസംബര്‍ 9 ന് രാത്രിയാണ് ഇരുവരും കോഴിക്കോടു നിന്നു പിടിയിലായത്.
കടപ്പാട് : എസിവി. ന്യൂസ് വടകര
മലയാളം യു കെ ന്യൂസ് സ്‌പെഷ്യല്‍
രാജ്യം കണ്ട വലിയ കോഴകളില്‍ ഒന്ന് ഫ്രാന്‍സില്‍ നിന്ന് ഇന്ത്യ വാങ്ങുന്ന റാഫേല്‍ യുദ്ധവിമാന ഇടപാടിലുണ്ടാകുന്ന ആശങ്ക ശക്തമാകുന്ന റിപ്പോര്‍ട്ടാണ് വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭിക്കുന്നത്. അടുത്തയിടെ ഖത്തര്‍ ഫ്രാന്‍സില്‍ നിന്ന് റാഫേല്‍ യുദ്ധവിമാനം വാങ്ങാന്‍ തീരുമാനിക്കുകയും അതിന്റെ വിശദാംശങ്ങള്‍ പുറത്തുവിടുകയും ചെയ്തതാണ് കോഴ ഇടപാട് നടന്നെന്ന സംശയത്തിന് ബലം പകരുന്നത്. ഖത്തര്‍ വാങ്ങുന്നതിനെക്കാള്‍ മൂന്നിരട്ടിയോളം പണമാണ് ഇന്ത്യ ഒരു യുദ്ധവിമാനത്തിനായി ഫ്രാന്‍സിന് നല്‍കുന്നത്. ഖത്തര്‍ ഒരു വിമാനത്തിന് 9 കോടി യൂറോ നല്‍കുമ്പോള്‍ ഇന്ത്യ നല്‍കുന്നത് 24 കോടി യൂറോയാണ്. കരാറില്‍ അഴിമതി നടന്നെന്ന് വിവിധ കോണുകളില്‍ നിന്ന് ഉയരുന്ന ആരോപണത്തിന് വിശ്വാസ്യത പകരാന്‍ ഈ കണക്കുകള്‍ ധാരാളമാണ്. ഖത്തര്‍ ആദ്യഘട്ടത്തില്‍ 24 വിമാനങ്ങള്‍ വാങ്ങിയപ്പോള്‍ ഒരു വിമാനത്തിനായത് ശരാശരി വില 26 കോടി യൂറോയാണ്. എന്നാല്‍ രണ്ടാംഘട്ടത്തില്‍ വാങ്ങിയ 12 വിമാനങ്ങളുടെ ശരാശരി വില 9 കോടി യൂറോ മാത്രമാണ്. ആകെ വാങ്ങിയ 36 വിമാനങ്ങളുടെ ശരാശരി വില 20 കോടി യൂറോയാണ്. കൂടുതല്‍ വിമാനങ്ങള്‍ വാങ്ങുമ്പോള്‍ വില കുറയ്ക്കാന്‍ എല്ലാ ആയുധക്കമ്പനികളും തയ്യാറാകും. എന്നാല്‍ ഖത്തറിനേക്കാള്‍ കൂടുതല്‍ റാഫേല്‍ വിമാനങ്ങള്‍ വാങ്ങുന്ന ഇന്ത്യ വിമാനങ്ങള്‍ക്ക് നല്‍കുന്ന ശരാശരി വില 24 കോടി യൂറോയാണ്. യുപിഎ സര്‍ക്കാരിന്റെ കാലത്താണ് റാഫേല്‍ യുദ്ധവിമാന കരാറിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. എ.കെ.ആന്റണി പ്രതിരോധമന്ത്രിയായിരുന്ന സമയത്ത് റാഫേല്‍ കമ്പനിയുമായി ഉണ്ടാക്കിയ ധാരണ മൊത്തം 126 യുദ്ധ വിമാനങ്ങളില്‍ 18 എണ്ണം നേരിട്ടു വാങ്ങുമെന്നും ബാക്കിയുള്ളവ ഇന്ത്യയില്‍ നിര്‍മ്മിക്കുമെന്നുമായിരുന്നു. പൂര്‍ണ തോതിലുള്ള സാങ്കേതിക വിദ്യ കൈമാറ്റത്തിനും കരാറില്‍ വ്യവസ്ഥയുണ്ടായിരുന്നു. നിലവിലുള്ള കരാറില്‍ സാങ്കേതിക വിദ്യ കൈമാറ്റത്തിന് വ്യവസ്ഥയില്ല.
എന്നാല്‍ ദുര്‍ബലമായ പ്രതിപക്ഷത്തിന് റാഫേല്‍ യുദ്ധവിമാന കരാറിനു പിന്നിലുള്ള നിഗൂഢതകള്‍ പൊതുജന സമക്ഷം അനാവരണം ചെയ്യുന്നതിനോ മോദി ഗവണ്‍മെന്റിനെ പ്രതിക്കൂട്ടിലാക്കാനോ സാധിക്കുന്നില്ല. യുപിഎ ഭരണകാലത്തെ അഴിമതിയുടെ പാപക്കറ പേറുന്ന പ്രതിപക്ഷ നേതൃത്വത്തിന് അഴിമതിക്കെതിരെ ബഹുജന പ്രതിരോധം കെട്ടിപ്പെടുക്കുന്നതിനുള്ള ധാര്‍മ്മികത നഷ്ടപ്പെട്ടതാണ് ഒരു കാരണം. കൂടാതെ പ്രതിപക്ഷത്തെ നിലയ്ക്കു നിര്‍ത്താന്‍ കേന്ദ്ര ഗവണ്‍മെന്റ് അത്യാവശ്യം ഭീഷണിയും ബ്ലാക് മെയിലിംഗ് തന്ത്രങ്ങളും പയറ്റുന്നുമുണ്ട്.
ഇതിനിടയില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അഴിമതിയുടെ കറ പുരളാത്ത മാന്യതയുടെ പ്രതീകമായി അറിയപ്പെടുന്ന അപൂര്‍വ്വ വ്യക്തിത്വങ്ങളില്‍ ഒരാളായ മുന്‍ പ്രതിരോധ മന്ത്രിയും ഗോവ മുഖ്യമന്ത്രിയുമായ മനോഹര്‍ പരീക്കറിനെ റാഫേല്‍ യുദ്ധവിമാന കരാര്‍ ന്യായീകരിക്കാന്‍ കഴിഞ്ഞ ദിവസം ബിജെപി രംഗത്തിറക്കിയത് ബോധപൂര്‍വ്വമാണ്. സംശയത്തിന്റെ വിത്തുകള്‍ മുളയിലേ നുള്ളുവാനാണ് ശ്രമം. റാഫേല്‍ യുദ്ധ വിമാനത്തിലെ ഉപകരണങ്ങള്‍ക്കാണ് കൂടിയ ചിലവെന്നാണ് പരീക്കര്‍ വാദിച്ചത്. എന്തായാലും ആനയെക്കാളും കൂടിയ വില തോട്ടിക്ക് കൊടുക്കുന്നതിലേ യുക്തി പൊതുജനത്തിന് മനസിലാകുന്നതല്ല. അഴിമതിയുടെ വിളനിലമായ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മാന്യനായ പരീക്കറിനേ താരതമ്യേന അപ്രധാന സംസ്ഥാനമായ ഗോവ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് അയച്ചതും പ്രതിരോധ ഇടപാടുകളില്‍ പലരുടേയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുവാനാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എന്തായാലും ഊണിലും ഉറക്കത്തിലും രാജ്യസ്‌നേഹം വിളമ്പുന്ന നരേന്ദ്രമോദി റാഫേല്‍ യുദ്ധവിമാന കരാറില്‍ കൂടുതല്‍ സുതാര്യത ഉറപ്പുവരുത്താന്‍ ബാധ്യസ്ഥനാണ്.
കൊച്ചി: ജിഷ വധക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ അമീറുള്‍ ഇസ്ലാമിന് വധശിക്ഷ. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് അമീറുളിന് വധശിക്ഷ വിധിച്ചത്. ഇയാള്‍ കുറ്റക്കാരനാണെന്ന് ചൊവ്വാഴ്ച കോടതി വിധിച്ചിരുന്നു. കൊലപാതകത്തിനാണ് വധശിക്ഷ നല്‍കിയത്. തെളിയിക്കപ്പെട്ട മറ്റ് കുറ്റകൃത്യങ്ങള്‍ക്ക് ജീവപര്യന്തവും പത്ത് വര്‍ഷവും ഏഴ് വര്‍ഷവും വീതം തടവും അഞ്ച്‌ലക്ഷം രൂപ പിഴയും ശിക്ഷയായി നല്‍കി. പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പില്‍ കഴിഞ്ഞിരുന്ന അമീറുള്‍ ഇസ്ലാം വീട്ടില്‍ അതികത്രമിച്ചു കയറുകയും ജിഷയെ ബലാല്‍സംഗം ചെയ്തശേഷം ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.
പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. കേസില്‍ ദൃക്‌സാക്ഷികളില്ലെന്നും പ്രതിക്കെതിരായ തെളിവുകള്‍ പോലീസ് കെട്ടിച്ചമച്ചതാണെന്നും പ്രതിഭാഗത്തിനു വേണ്ടി ഹാജരായ അഡ്വ.ബി.എ.ആളൂര്‍ വാദിച്ചു. അതിനാല്‍ ശിക്ഷ അനുഭാവപൂര്‍ണ്ണമാകണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേസ് നിര്‍ഭയ കേസിന് സമാനാണെന്നും അസാധാരണമാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
പ്രതിക്ക് പ്രായത്തിന്റെ ഇളവ് നല്‍കേണ്ടതില്ലെന്നും അതിക്രൂരമായ പീഡനവും കൊലയുമാണ് കേസില്‍ തെളിഞ്ഞതെന്നും ശിക്ഷ സംബന്ധിച്ച വാദത്തില്‍ പ്രോസിക്യൂഷന്‍ വ്യക്തമാക്കി. പ്രതിക്ക് ചെയ്ത തെറ്റില്‍ പശ്ചാത്താപമില്ലെന്നും അതിനാലാണ് തുടരന്വേഷണം ആവശ്യപ്പെട്ടതെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. അസമീസ് ഭാഷ അറിയാവുന്ന ഉദ്യോഗസ്ഥരെക്കൊണ്ട് കേസ് വീണ്ടും അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് അമീറുള്‍ നല്‍കിയ ഹര്‍ജി കോടതി തള്ളിയിരുന്നു.
നീതിപീഠം ദൈവമെന്ന് രാജേശ്വരി
കൊച്ചി : തന്റെ മകളെ പിച്ചിച്ചീന്തിയ അമീളുറിന് വധശിക്ഷ നല്‍കിയ നീതിപീഠം ദൈവമാണെന്ന് ജിഷയുടെ അമ്മ രാജേശ്വരി. വിധിയില്‍ സന്തോഷമുണ്ടെന്നും ഈ ലോകത്ത് ഇനി ഒരു അമ്മമാര്‍ക്കും ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകരുതെന്നും രാജേശ്വരി പറഞ്ഞു. അമീറിന് വധശിക്ഷ നല്‍കിയ കോടതിയോടും അന്വേഷണ സംഘത്തോടും നന്ദിയുണ്ടെന്നും അവര്‍ പറഞ്ഞു.
പൊട്ടിക്കരഞ്ഞുകൊണ്ടാണ് രാജേശ്വരി മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇനിയൊരു സൗമ്യക്കോ, ഭാവനയ്‌ക്കോ നേര്‍ക്ക് ഇത്തരം നീചന്മാരുടെ കൈ ഉയരരുത്. മറ്റൊരു പെണ്‍കുട്ടിയുടെ അമ്മയ്ക്കു കൂടി തന്റെ ഈ ഗതി ഉണ്ടാകരുതെന്നും രാജേശ്വരി പറഞ്ഞു.
കോടതിയില്‍ നിന്നും അനുകൂലമായ വിധി ലഭിച്ചുവെന്ന് ജിഷയുടെ സഹോദരി ദീപ പ്രതികരിച്ചു. ഒന്നരവര്‍ഷത്തോളമായുള്ള പ്രാര്‍ത്ഥനയാണ് ഇന്ന് ഫലത്തില്‍ എത്തിയിരിക്കുന്നത്. വളരെ വിഷമത്തോടെയാണ് ഇന്ന് കോടതിയുടെ പടി കയറിയത്. പോയ സഹോദരി തിരിച്ചു വരില്ല, അതുകൊണ്ടു തന്നെ അവളെ പിച്ചിച്ചീന്തിയ ആളുടെ ജീവനറ്റ ശരീരം കണ്ടാല്‍ മാത്രമേ ജിഷയുടെ ആത്മാവ് സന്തോഷിക്കൂ എന്നും ദീപ പറഞ്ഞു.
കാഞ്ഞിരപ്പള്ളി: ഇതു എന്തൊരു നാട്.. ഇങ്ങനെയും മനുഷ്യരുണ്ടോ ..? നമുക്കെന്തു പറ്റി..? മനസാക്ഷി മരവിച്ചുപോയോ ..? കരുണയും പരസ്‌നേഹവും വറ്റിപ്പോയോ ? മനസ്സ് കല്ലാണോ…? കാഞ്ഞിരപ്പള്ളി മഞ്ഞപ്പള്ളിയില്‍ ബൈക്കും ബസ്സും കൂട്ടയിടിച്ചു ബൈക്ക് യാത്രികന്‍ മരിച്ച സ്ഥലത്തു അരങ്ങേറിയ സംഭവങ്ങള്‍ അറിഞ്ഞവര്‍ മൂക്കത്തു വിരല്‍ വച്ചുകൊണ്ടു ചോദിക്കുന്ന ചോദ്യങ്ങളാണിത്…
അറിഞ്ഞവരെയെല്ലാം ഞെട്ടിച്ച, കാഞ്ഞിരപ്പള്ളിയെ നാണക്കേടിന്റെ പടുകുഴിയിലാക്കിയ ആ സംഭവങ്ങള്‍ ഇങ്ങനെ :
രാവിലെ എട്ടുമണിയോടെ റോഡരികില്‍ കൂട്ടിയിട്ടിരുന്ന മെറ്റലില്‍ കയറി, പാളി, നിയന്ത്രണം തെറ്റിവന്ന ബൈക്ക് വേഗത്തില്‍ വന്ന ബസ്സില്‍ ഇടിച്ചു തകര്‍ന്നു. ബൈക്ക് യാത്രികന്‍ ഗുരുതര പരിക്കുകളോടെ ബൈക്കില്‍ നിന്നും ബസ്സിന്റെ മുന്‍പില്‍ വീണു പിടഞ്ഞുകൊണ്ടു കിടക്കുന്നു ..തലയില്‍ വച്ചിരുന്ന ഹെല്‍മെറ്റ് തെറിച്ചു പോയി.. ഇടിയുടെ ശക്തിയില്‍ അയാളുടെ തലപൊട്ടി, വായില്‍ നിന്നും രക്തം കുടുകുടെ പുറത്തേക്കു വന്നുകൊണ്ടിരിക്കുന്നു …
ഇടിച്ച ബസ്സിലെ ജീവനക്കാരും, യാത്രക്കാരും, അതുവഴി വന്ന മറ്റു യാത്രക്കാരും, നാട്ടുകാരും ആ പാവം മനുഷ്യന്റെ ചുറ്റും കൂടി നില്‍ക്കുന്നു.. ആരും അയാളെ സഹായിക്കുവാന്‍ ശ്രമിച്ചില്ല , ചിലര്‍ മൊബൈല്‍ ഫോണില്‍ ആ ‘ അപൂര്‍വ രംഗം’ ചിത്രീകരിക്കുന്നു.. വിലപ്പെട്ട പത്തു മിനിറ്റുകള്‍ അങ്ങനെ കടന്നു പോയി.. ആ പത്തുമിനിറ്റുകള്‍ക്ക് ആ മനുഷ്യന്റെ ജീവന്റെ വിലയുണ്ടായിരുന്നു….
ആ സമയത്തു അതുവഴി കടന്നുപോയ ഒരു യുവവൈദികന്‍ തന്റെ വാഹനം നിര്‍ത്തി അപകടത്തില്‍ പെട്ടയാളുടെ അടുത്തെത്തി.. തല പൊട്ടിയിട്ടുണ്ട്, വായില്‍ നിന്നും രക്തം ഒഴുകുന്നുണ്ട് ..അതല്ലാതെ മറ്റു പരിക്കുകള്‍ ഒന്നും തന്നെ കാണുന്നില്ല. സഹായിച്ചാല്‍ ഒരു പക്ഷെ ആ വിലപ്പെട്ട ജീവന്‍ രക്ഷപെട്ടേക്കാം. ..
വൈദികന്‍ പിന്നെ ഒന്നും ആലോചിച്ചില്ല .. അയാളെ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കുവാന്‍ തീരുമാനിച്ചു.. താന്‍ വന്ന വാഹനത്തില്‍ അയാളെ കൊണ്ടുപോകുവാന്‍ വൈദികന്‍ തീരുമാനിച്ചു.. അതനുസരിച്ചു അപകടത്തില്‍ പെട്ടയാളെ തന്റെ വാഹനത്തിലേക്ക് കയറ്റുവാന്‍ ആരെക്കിലും സഹായിക്കുവാന്‍ അവിടെ കൂടി നിന്നവരോട് വൈദികന്‍ അഭ്യര്ത്ഥിച്ച . ബൈക്കിനടിയില്‍ പെട്ടുപോയ അയാളെ ഒറ്റയ്ക്ക് എടുത്തു വാഹനത്തില്‍ കയറ്റുവാന്‍ അദ്ദേഹത്തിന് സാധിക്കില്ലായിരുന്നു. പക്ഷെ ആ കൂടിനിന്നവര്‍ യാതൊന്നു പ്രതികരിക്കാതെ മുഖം തിരിച്ചു മാറി നില്‍ക്കുവാനാണ് ശ്രമിച്ചത്. മനസ്സാക്ഷി കല്ലാക്കിയ ഒരുകൂട്ടം മനുഷ്യര്‍ .. വൈദികന്‍ അവിടെ നിന്നവരില്‍ പലരോടും കൈകൂപ്പി ആ ജീവന്‍ രക്ഷിക്കുവാന്‍ ഒരുകൈ സഹായത്തിനു വേണ്ടി കേണപേക്ഷിച്ചു ..
ആ അപേക്ഷ കണ്ടു മനസ്സലിഞ്ഞ അവിടെ കൂടി നിന്നവരില്‍ രണ്ടുമൂന്നു പേര്‍ ആ വൈദികന്റെ അടുത്തെത്തി അപകടത്തില്‍ പെട്ടയാളെ താങ്ങിപിടിച്ചു വൈദികന്റെ വാഹനത്തിന്റെ പിന്‍സീറ്റില്‍ കിടത്തി കൊടുത്തു.. അതോടെ അവരും തങ്ങളുടെ കടമ നിര്‍വഹിച്ചു പിന്മാറി.
വൈദികന്‍ അവിടെ കൂടി നിന്നവരോട്, വണ്ടിയില്‍ കിടത്തിയ ഗുരുതരമായി പരിക്കേറ്റയാളെ താങ്ങിപിടിക്കുവാന്‍ തന്റെയൊപ്പം വാഹനത്തില്‍ കൂടെയിരിക്കുവാന്‍ ആരെക്കിലും ആശുപത്രിയിലേക്ക് വരണമെന്ന് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ അതുകേട്ടിട്ടും ആരും അനങ്ങിയില്ല. അമ്പരന്നുപോയ വൈദികന്‍ വീണ്ടും വീണ്ടും ആപ്‌കേക്ഷിച്ചപ്പോള്‍ ഫയര്‍ ഫോഴ്‌സിലെ ജീവനക്കാരനായ ഷാജി എന്നയാള്‍ സഹായിക്കുവാന്‍ മുന്‍പോട്ടു വന്നു. അങ്ങനെ വൈദികനും ഷാജിയും ചേര്‍ന്ന് ആ പാവത്തിനെ വാഹനത്തില്‍ താങ്ങിയിരുത്തി ആശുപത്രിയില്‍ എത്തിച്ചു.. എങ്കിലും ആ വിലപ്പെട്ട ജീവന്‍ അവര്‍ക്കു രക്ഷിക്കുവാനായില്ല ..
നാടിനു മാത്രമല്ല, ലോകത്തിലെ മനുഷ്യര്‍ക്ക് മുഴുവനും മാതൃകയായ ആ വൈദികന്റെ പേര് ഫാ . മനു കെ. മാത്യു കിളികൊത്തിപ്പാറ. ആനക്കല്ല് സൈന്റ് ആന്റണിസ് പബ്ലിക് സ്‌കൂളിലെ വൈസ് പ്രിന്‍സിപ്പല്‍ ആണദ്ദേഹം . കാളകെട്ടി അസ്സീസ്സി അന്ധവിദ്യാലയത്തില്‍ വിശുദ്ധ കുര്‍ബാന ശുശ്രൂഷ അര്‍പ്പിച്ച ശേഷം സ്‌കൂളിക്കുലേക്ക് തിരിച്ചു വരുന്ന സമയത്താണ് അപകടം വഴിയില്‍ കണ്ടത്.
സമയത്തു സഹായം കിട്ടാതെ അവിടെ പിടഞ്ഞു തീര്‍ന്ന ആ മനുഷ്യന്റെ പേര് റെജി വര്‍ഗ്ഗീസ്. ഷാര്‍ജയിലെ പ്രവാസി ജീവിതത്തിനു വിരാമമിട്ടുകൊണ്ടു നാട്ടില്‍ തിരിച്ചെത്തി കാഞ്ഞിരപ്പള്ളി ആനക്കല്ലില്‍ വീടുവച്ചു കുടുംബസമേതം താമസിക്കുന്ന, അദ്ദേഹം മൂന്നു കൊച്ചു പെണ്‍കുട്ടികളുടെ പിതാവാണ്. ഇളയ കുട്ടിക്ക് രണ്ടു വയസ്സ് ..
പിറവത്ത് സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന അദ്ദേഹം ജോലിസ്ഥലത്തേക്ക് പോകുന്ന വഴിക്കാണ് അപകടത്തില്‍ പെട്ടത്.. ഒരുപക്ഷെ അവിടെ കൂടി നിന്നവരില്‍ ആരെങ്കിലും സഹായിച്ചിരുന്നങ്കില്‍ ആ വിലപ്പെട്ട ജീവന്‍ രക്ഷപെട്ടേനെ.. ആ മൂന്നു കുഞ്ഞു പെണ്‍കുട്ടികള്‍ക്ക് സ്‌നേഹനിധിയായ പിതാവിനെ തിരികെ കിട്ടുമായിരുന്നു….രണ്ടു വയസ്സുമാത്രം പ്രായമുള്ള ആഞ്ജലീന എന്ന് പേരുള്ള ഇളയ കുഞ്ഞിന് അച്ഛന്റെ സ്‌നേഹം മതിവരുവോളം ലഭിച്ചേനെ .. വിധിയെന്ന് കരുതുന്നതിനു പകരം, കുറെ മൃഗമനസ്സുകളുള്ള മനുഷ്യരുടെ കണ്ണില്‍ച്ചോരയില്ലാതെ പ്രവര്‍ത്തിമൂലമാണ് ആ ജീവന്‍ നഷ്ടപെട്ടത് എന്ന് കരുതുന്നതാണ് ശരി
മറ്റുള്ളവരെ ആപത്തില്‍ സഹായിക്കാതിരിക്കുന്നതു കുറ്റകരമാണ് എന്നകാര്യം നാം എന്നാണ് മനസ്സിലാക്കുന്നത് … ജീവന്‍ നിലനിര്‍ത്തുവാന്‍ പരസഹായം വേണ്ടിവരുന്ന സന്ദര്‍ഭങ്ങള്‍ ആര്‍ക്കും സംഭവിക്കാം എന്നകാര്യം നാം മനസ്സിലാക്കാത്തതെന്ത് ? ‘ ഇന്ന് ഞാന്‍, നാളെ നീ ‘ എന്ന വാക്യത്തിന്റെ അര്‍ഥം നാം എന്താണ് മനസ്സിലാക്കാത്തത് ? മനുഷ്യന്‍ എന്ന ജീവി എന്നും ഒരു പ്രഹേളിക തന്നെ .. ആര്‍ക്കും മനസ്സിലാകാത്ത ഒരു പ്രഹേളിക .. അവരില്‍ മിന്നലാട്ടം പോലെ ചില നല്ല മനുഷ്യര്‍ ഉണ്ടാവാറുണ്ട് .. ഫാദര്‍ മനുവിനെപ്പോലെ ..
തൃശൂര്‍: ബാറില്‍ കയറി മൂക്കറ്റം മദ്യപിച്ചശേഷം ബില്ലടയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറും സംഘവും ഭീഷണിപ്പെടുത്തിയെന്നും സ്റ്റാഫിനെ തെറിയഭിഷേകത്തില്‍ മൂടിയെന്നും ആക്ഷേപം. ഞായറാഴ്ച രാത്രി ഒളരിയിലെ നിയ റീജന്‍സിയിലാണ് സംഭവം. എന്റെ മുഖം നന്നായി ഓര്‍മ്മവച്ചോളൂ എന്നും നാളെ ഞാന്‍ ഇവിടെ വരിക ലൈറ്റ് ഇട്ട വണ്ടിയില്‍ ആയിരിക്കുമെന്നും പറഞ്ഞായിരുന്നു വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കിഷോര്‍ ഭീഷണിപ്പെടുത്തിയതെന്ന് ഹോട്ടല്‍ അധികൃതര്‍ പറയുന്നു. ഞാന്‍ ആരാണെന്ന് നിനക്കൊക്കെ അപ്പോള്‍ മനസ്സിലാകുമെന്ന് പറഞ്ഞ് സ്ഥലംവിട്ട ഇന്‍സ്‌പെക്ടര്‍ ചൊവ്വാഴ്ച വീണ്ടും സഹ ഇന്‍സ്‌പെക്ടറുമായി എത്തുകയും സ്ഥാപനത്തിന് മുന്നില്‍ നിന്ന് പുറത്തേക്കിറങ്ങുന്ന വാഹനങ്ങളെല്ലാം തടുത്ത് പരിശോധിക്കുകയും ചെയ്തു.
നിങ്ങളെങ്ങനെ ഇനി ബിസിനസ് ചെയ്യുമെന്ന് കാണട്ടെയെന്നുപറഞ്ഞായിരുന്നു പ്രകടനമെന്ന് ചൂണ്ടിക്കാട്ടി ഹോട്ടല്‍ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ കുടുംബസമേതം റസ്റ്റൊറന്റില്‍ ഉണ്ടായിരുന്ന സമയത്തായിരുന്നു വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടേയും സംഘത്തിന്റെയും ഭീഷണിപ്പെടുത്തലും സ്റ്റാഫിനെ അധിക്ഷേപിക്കലും അരങ്ങേറിയത്. ഹോസ്പിറ്റാലിറ്റി രംഗത്ത് ഏറെപ്പേര്‍ ഇഷ്ടപ്പെടുന്ന സ്ഥാപത്തെ കളങ്കപ്പെടുത്തുന്ന നടപടിയാണ് വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും ഇയാള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് സ്ഥാപനത്തിന്റെ പരാതി.
ഞായറാഴ്ച രാത്രി എട്ടരയോടെയാണ് കിഷോറും കൂട്ടുകാരും കുടുബവും ഹോട്ടലില്‍ എത്തിയത്. മറ്റെവിടെനിന്നോ മദ്യപിച്ച ശേഷമായിരുന്നു വരവ്. കുടുംബത്തെ റസ്‌റ്റൊറന്റില്‍ ഇരുത്തിയ ശേഷം ഹോട്ടലിലെ ബാറിലേക്ക് കൂട്ടുകാരുമൊത്ത് പോയി. മദ്യപിച്ചശേഷം സ്റ്റാഫ് ബില്‍ നല്‍കിയതോടെയാണ് ഭീഷണിപ്പെടുത്തല്‍ തുടങ്ങിയത്. ഹോട്ടല്‍ അധികൃതര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ലോബി ഏരിയയില്‍ നിന്ന് ഭീഷണിപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ സഹിതമാണ് പരാതി.
ഇതിന് പിന്നാലെ ചൊവ്വാഴ്ച വൈകീട്ട് ആറരയോടെ ഹോട്ടലിന് മുന്നില്‍ ഔദ്യോഗിക വാഹനത്തില്‍ എത്തുകയും ഗെയ്റ്റിന് മുന്നില്‍ വാഹനമിട്ട് പരിശോധന ആരംഭിക്കുകയുമായിരുന്നു. ഹോട്ടലിലേക്ക് വരുന്നവരും പോകുന്നവരുമായ അതിഥികളെ എല്ലാവരേയും പരിശോധിക്കാന്‍ തുടങ്ങി. നിങ്ങളെങ്ങനെ ബിസിനസ് നടത്തുമെന്ന് കാണട്ടെയെന്ന് പറഞ്ഞായിരുന്നു പ്രകടനമെന്നും ഹോട്ടല്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മുണ്ടുടുത്ത് കാഷ്വല്‍ വേഷത്തില്‍ ആയിരുന്നു കിഷോര്‍ എന്നും ഹോട്ടല്‍ ലോബിയില്‍വച്ച് അസഭ്യവര്‍ഷം നടത്തിയെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സംഭവം സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായിട്ടുണ്ട്. ഏമാന്റെ അസഭ്യവര്‍ഷവും പ്രകടനവും വിവരിച്ച് ഒഡി കണ്‍സള്‍ട്ടന്റായ സന്ദീപ് കുമാര്‍ ഫേസ്ബുക്കില്‍ വീഡിയോയും ചിത്രങ്ങളും സഹിതം പോസ്റ്റ് നല്‍കി.
സന്ദീപ് നല്‍കിയ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
എന്റെ മുഖം നന്നായി ഓര്‍മ്മവച്ചോളൂ… നാളെ ഞാന്‍ ഇവിടെ വരിക ലൈറ്റ് ഇട്ട വണ്ടിയില്‍ ആയിരിക്കും. ഞാന്‍ ആരാണെന്ന് നിനക്കൊക്കെ അപ്പോള്‍ മനസ്സിലാകും.” കൂട്ടുകാരുമൊത്ത് ഫോര്‍ സ്റ്റാര്‍ ഹോട്ടലിലെ ബാറില്‍ കയറി മൂക്കറ്റം മദ്യപിച്ച് കഴിഞ്ഞപ്പോള്‍ ബില്ല് മൊത്തം ഫ്രീയാക്കി കിട്ടണം എന്നായിരുന്നു തൃശ്ശൂരിലെ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കിഷോര്‍ അവര്‍കളുടെ ആഗ്രഹം. കള്ളിമുണ്ടും ധരിച്ചു കസേരയുടെ മുകളില്‍ കാലും കയറ്റി വച്ച് ഇരുന്നായിരുന്നു ബില്ലടക്കില്ല എന്ന ഭീഷണി. ജീവനക്കാര്‍ അതിനു സമ്മതിച്ചില്ല. അപ്പോള്‍ പറഞ്ഞ വാക്കുകള്‍ ആണ് തുടക്കത്തില്‍ ഉദ്ധരിച്ചത്. തുടര്‍ന്ന് നടന്നത് വലിയ അസഭ്യ വര്‍ഷം ആയിരുന്നു. പറഞ്ഞതെല്ലാം ഇവിടെ എടുത്തെഴുതുന്നതില്‍ സഭ്യത എന്ന വലിയൊരു പരിമിതിയുണ്ട്.
എവിടെടാ നിന്റെ മുതലാളി…അവനെ ഞാന്‍ എടുത്തോളാം തുടങ്ങിയ പതിവ് ഭീഷണികളും ഇടയില്‍ ഉണ്ടായി. തൃശൂര്‍ ഒളരിയിലെ നിയാ റീജന്‍സിയില്‍ ഞായറാഴ്ച വൈകിട്ട് ആണ് കിഷോറും സുഹൃത്തുക്കളും അടങ്ങുന്ന ഒരു വലിയ സംഘം എത്തുന്നത്. സംഘത്തിലെ ആളുകള്‍ നല്ല നിലയില്‍ മദ്യപിച്ചിരുന്നു. ഭക്ഷണ ശാലയില്‍ പോയി ഫുഡ് ഓര്‍ഡര്‍ ചെയ്തതിനു ശേഷം ബാറില്‍ പോയി വീണ്ടും മദ്യപിച്ചു. ഫുഡ് ലേറ്റ് ആകുമെന്ന് കണ്ടു വീണ്ടും പോയി മദ്യപിച്ചു. അപ്പോഴാണ് തര്‍ക്കം ഉണ്ടായത്.
വിനോദ സഞ്ചാരികള്‍ അടക്കം സന്നിഹിതരായ ഹോട്ടലിലെ റിസപ്ഷനില്‍ വന്നു തെറി വിളിക്കുന്നതിനിടയില്‍ കൂട്ടത്തില്‍ ഒരാളുടെ മുണ്ട് അഴിഞ്ഞും വീണു. (സിസി ടി വി ദൃശ്യങ്ങള്‍ ഉണ്ട്). വലിയ ഭീകരാന്തരീക്ഷം ആണ് ഏമാന്‍ അവിടെ സൃഷ്ടിച്ചത്. സ്വയം അപഹാസ്യന്‍ ആകുന്നതിനോപ്പം അയാള്‍ സ്വന്തം പദവിയെയും അവഹേളിച്ചു. മാന്യമായി നടക്കുന്ന ഒരു ഹോസ്പിറ്റാലിട്ടി സ്ഥാപനത്തെ അവഹേളിച്ചു. പിറ്റേന്ന് വന്നു നിങ്ങളെ എടുത്തോളാം എന്ന് പറഞ്ഞു ഏമാന്‍ പോയപ്പോള്‍ അത് കുടിച്ച മദ്യത്തിന്റെ വീര്യം ആണെന്നായിരുന്നു കരുതിയത്.
ചൊവ്വാഴ്ച സഹ ഇന്‍സ്‌പെക്ടര്‍മാരുമായി വീണ്ടുമെത്തി. പറഞ്ഞപോലെ യൂണിഫോമില്‍ തന്നെ. ലൈറ്റ് ഇട്ട വണ്ടി. ഹോട്ടലിലേക്ക് വരുന്നതും പുറത്തേയ്ക്ക് പോകുന്നതുമായ സകല വാഹനങ്ങളും തടഞ്ഞു പരിശോധന തുടങ്ങി. സകലര്‍ക്കും പിഴ. റോഡില്‍ ട്രാഫിക് സ്തംഭനം. ഒടുവില്‍ കോപാകുലരായ നാട്ടുകാര്‍ കൈവയ്ക്കും എന്ന സാഹചര്യം വന്നപ്പോള്‍ ആണ് ഏമാന്‍ സ്ഥലം വിട്ടത്.
‘ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ എല്ലാത്തിനേയും കൊന്നു കളയും’ എന്ന് പറഞ്ഞ് വാള്‍ വീശി ഭീഷണിപ്പെടുത്തി
വോട്ടു പിടിക്കാന്‍ ശ്രമിക്കുകയാണ് ബിജെപി നേതാവ്. നരേന്ദ്ര മോഡിയുടെ ഗുജറാത്തിലാണ് സംഭവം.
മെഹ്‌സാന ജില്ലയിലെ ബിജെപി ഐടി സെല്‍ പ്രസിഡന്റ് ചന്ദ്രേശ് പട്ടേല്‍ ആണ് വാള്‍ വീശി ബിജെപിക്ക് വേണ്ടി വോട്ടു പിടിക്കാന്‍ ശ്രമിക്കുന്നത്.
ഒരു വലിയ ജനക്കൂട്ടത്തിനു നേരെ വാള്‍ വീശിക്കൊണ്ട്, ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ കൊന്നു കളയുമെന്ന് ചന്ദ്രേശ് പട്ടേല്‍ ആക്രോശിക്കുന്നത് വീഡിയോയില്‍ കാണാം. ഇയാള്‍ക്കെതിരെ ഇതുവരെ പോലീസ് കേസെടുത്തിട്ടില്ല.
ഏറെക്കാലം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡി പ്രധാനമന്ത്രി ആയതിനു ശേഷം ഗുജറാത്തില്‍ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണ് നടക്കുന്നത്. രാഷ്ട്രീയപരമായി ഏറെ വിലയിരുത്തലുകള്‍ നടത്തപ്പെടുന്ന തെരഞ്ഞെടുപ്പായതിനാല്‍ എന്ത് വിലകൊടുത്തും ഗുജറാത്തില്‍ ജയിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ് ബിജെപി. അതുകൊണ്ടാണ് ഇത്തരം പ്രവര്‍ത്തികള്‍ അരങ്ങേറുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
രണ്ടു ഘട്ടമായി നടക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം ഈ മാസം എട്ടിന് കഴിഞ്ഞു. രണ്ടാം ഘട്ടം വ്യാഴാഴ്ച നടക്കും.
കടപ്പാട് : ടൈംസ് നൗ