ഹൈക്കോടതി സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പി.കെ വിജയമോഹനെ പിരിച്ചുവിട്ടു. സിപിഐഎം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി വിജയമോഹനെതിരെ രംഗത്ത് വന്നിരുന്നു. അനില്‍ അക്കരയ്ക്ക് എതിരായ കേസ് തോറ്റതിനാണ് വിജയമോഹനെ പിരിച്ചുവിട്ടത്. സാങ്കേതിക കാരണത്താലാണ് തെരഞ്ഞെടുപ്പ് കേസ് തള്ളിയത്. കേസില്‍ ഹര്‍ജി തയ്യാറാക്കിയത് വിജയമോഹനായിരുന്നു. എം.കെ ദാമോദരന്റെ ജൂനിയറായിരിക്കെയാണ് ഹര്‍ജി നല്‍കിയത്. എജീസ് ഓഫീസ് അറിയാതെയാണ് വിജയമോഹനെതിരായ സര്‍ക്കാര്‍ നടപടി.
മുംബൈ: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഒരു ദളിത് പെണ്‍കുട്ടിയെ വിവാഹം ചെയ്ത് മഹാത്മാ ഗാന്ധിയുടെ സ്വപ്‌നം സഫലമാക്കണമെന്ന് കേന്ദ്രമന്ത്രി. കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ മന്ത്രി രാംദാസ് അത്വാലെയാണ് ഇത്തരമൊരു കമന്റ് പറഞ്ഞിരിക്കുന്നത്. ബോക്‌സര്‍ താരം വിജയേന്ദര്‍ സിങ്ങിന്റെ ചോദ്യത്തിന് വിവാഹം വിധി പോലെ നടക്കും എന്ന് പറഞ്ഞ് രണ്ടു ദിവസത്തിനകമാണ് രാഹുലിന്റെ വിവാഹം ചൂടേറിയ ചര്‍ച്ചയാകുന്നത്.
‘ദളിതിന്റെ വീട്ടില്‍ നിന്നും അദ്ദേഹം ഭക്ഷണം കഴിക്കുന്നു. എന്റെ അറിവ് ശരിയാണെങ്കില്‍ അദ്ദേഹം വിവാഹിതനുമല്ല. അതിനാല്‍ അദ്ദേഹം ഒരു ദളിത് പെണ്‍കുട്ടിയെ വിവാഹം കഴിക്കണം. ഞങ്ങളുടെ (ദളിത്) കൂട്ടത്തില്‍ നിരവധി വിദ്യാഭ്യാസ യോഗ്യരായ പെണ്‍കുട്ടികളുണ്ട്. അദ്ദേഹം സമ്മതിച്ചാല്‍ മാത്രം മതി’യെന്നും കേന്ദ്ര മന്ത്രി അഭിപ്രായപ്പെട്ടു.
‘രാഹുല്‍ ഗാന്ധി ഇപ്പോള്‍ പപ്പുവല്ല. അദ്ദേഹം ഇപ്പോള്‍ പ്രചരണവേദികളില്‍ പങ്കെടുക്കുകയാണ്. അദ്ദേഹം ആത്മധൈര്യം പ്രകടിപ്പിക്കുന്നുണ്ട്. ഒരു നല്ല നേതാവായി മാറ്റട്ടെ എന്ന് ആശംസിക്കുന്നതായും’ കേന്ദ്രമന്ത്രി ആശംസിച്ചു. രാഹുല്‍ ഗാന്ധി ജാതി നോക്കാതെ വിവാഹം കഴിച്ചാല്‍ മാത്രമെ നമ്മുടെ സമൂഹത്തില്‍ ജാതി വ്യവസ്ഥയെ ഉന്മൂലനം ചെയ്യാന്‍ സാധിക്കു. സമൂഹത്തില്‍ രാഹുലിന്റെ ആദര്‍ശം ഇങ്ങനെയാണ് അവതരിപ്പിക്കേണ്ടത്. താന്‍ ഒരു ബ്രാഹ്മണ പെണ്‍കുട്ടിയേയാണ് വിവാഹം ചെയ്തത് എന്നും അത്വാലെ പറഞ്ഞു.
തിരുവനന്തപുരം : രാത്രികാല ഷോപ്പിങിന് സര്‍ക്കാര്‍ നിയമപ്രാബല്യം നല്‍കി. ഇനി മുതല്‍ ഉടമയ്ക്ക് സമ്മതമെങ്കില്‍ 24 മണിക്കൂറും കച്ചവടം നടത്താം. കേരളാ ഷോപ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമം അഴിച്ചു പണിതാണ് സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. പത്തു മണിക്ക് ശേഷം നിലവില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സംസ്ഥാനത്ത് അനുമതിയില്ല. ഇതിനിടെ, ആഴ്ചയില്‍ ഒരു ദിവസം കച്ചവട സ്ഥാപനങ്ങള്‍ അടച്ചിടണമെന്നും നിയമത്തില്‍ പറയുന്നു. നിലവില്‍, തൊഴില്‍ വകുപ്പിന്റെ പ്രത്യേക അനുമതിയോടെ മാത്രമാണ് രാത്രി വ്യാപാരം അനുവദിച്ചിരുന്നത്. കേരളത്തിലെ ചെറുകിട കച്ചവട സ്ഥാപനങ്ങളെ ഉള്‍പ്പെടെ വ്യവസായ സൗഹൃദമാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ പരിഷ്‌കാരങ്ങള്‍.
രാത്രി ഏഴു മണിക്ക് ശേഷം സ്ത്രീ തൊഴിലാളികളെ ജോലിചെയ്യിക്കാനും അനുമതി ഉണ്ടായിരുന്നില്ല. എന്നാല്‍, പുതിയ തീരുമാനം അനുസരിച്ച് യാത്രാ സൗകര്യം ഒരുക്കയാല്‍ സ്ത്രീകള്‍ക്ക് ഏതു സമയത്തും ജോലി ചെയ്യാം. തൊഴിലാളികളുടെ ജോലി സമയത്തും മാറ്റം വരുത്തിയിട്ടുണ്ട്. എട്ടു മണിക്കൂറില്‍ നിന്നും ഒന്‍പത് മണിക്കൂറായി ഉയര്‍ത്തി. അധിക ഓരോ മണിക്കൂറിനും ഇരട്ടി ശമ്പളം നല്‍കിണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു പുറമേ ആഴ്ചയിലെ പരമാവധി ജോലി സമയം 125 മണിക്കൂറാക്കണമെന്നും ആഴ്ചയില്‍ ഒരു ദിവസം അവധി നല്‍കണമെന്നും നിയമത്തില്‍ വ്യക്തമാക്കുന്നു.
പരിഷ്‌കരിച്ച നിയമവ്യവസ്ഥകള്‍:
പത്ത് ജീവനക്കാരില്‍ കുറവുള്ള സ്ഥാപനങ്ങള്‍ക്ക് ഷോപ്‌സ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടില്‍ രജിസ്‌ട്രേഷന്‍ ആവശ്യമില്ല. 24 മണിക്കൂറും സ്ഥാപനം തുറന്ന് പ്രവര്‍ത്തിക്കാം. അവധിയില്ലാതെ വര്‍ഷം മുഴുവനും സ്ഥാപനം പ്രവര്‍ത്തിക്കാം. ജോലി സമയം ഒന്‍പത് മണിക്കൂറാവുന്നു. ഒരുമണിക്കൂര്‍ ഇടവേള. അധികജോലി ചെയ്യുന്ന ഓരോ മണിക്കൂറിന് ഇരട്ടി ശമ്പളം. ഓരാഴ്ചയിലെ പരമാവധി ജോലി സമയം 125 മണിക്കൂര്‍. തൊഴിലാളികള്‍ക്ക് ആഴ്ചയില്‍ ഒരു അവധി. സ്ത്രീകള്‍ക്ക് രാത്രി ഒന്‍പതുമണിവരെ ജോലി.
സ്ത്രീതൊഴിലാളികളുടെ സമ്മതമനുസരിച്ച് രാത്രി ഒന്‍പതിന് ശേഷവും ജോലിയില്‍ തുടരാം. സ്ത്രീകള്‍ക്ക് രാത്രി യാത്രാസൗകര്യവും സുരക്ഷയും ഉറപ്പാക്കണം. ലേബര്‍ ഇന്‍സ്‌പെക്ടര്‍ ലേബര്‍ ഫെസിലിറ്റേറ്റര്‍ ആവും. വ്യാപാര സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ പത്തുവര്‍ഷമാക്കി. നിയമലംഘന പിഴ ഒരു ജീവനക്കാരന് 2000 രൂപ വീതം പരമാവധി രണ്ടുലക്ഷമായും കുറ്റം ആവര്‍ത്തിയച്ചാല്‍ അഞ്ചുലക്ഷമായും ഉയര്‍ത്തി. 20 ജീവനക്കാര്‍ക്ക് ഒന്ന് എന്ന കണക്കില്‍ ശുചിമുറിയും സ്ത്രീകള്‍ക്ക് സാനിട്ടറി സംവിധാനങ്ങളും നല്‍കണം. ജീവനക്കാരും തൊഴിലുടമയും തമ്മിലുള്ള തര്‍ക്ക പരിഹാരത്തിനായി തര്‍ക്കപരിഹാര വേദി എന്നിവയും ഉറപ്പാക്കണം.
‘ഒരു പൈന്റ് എം.സി.., ഒരു ഫുള്‍ എം.എച്ച്, ഒരു കെ.എഫ്., ഒരു ജവാന്‍ ‘ക്യൂവില്‍ ഉച്ചത്തില്‍ ബ്രാന്‍ഡുകളുടെ പേരുകള്‍. ഉടനെ മറുപടിവന്നു. ‘ജവാനില്ല, എഴുതിവച്ചിരിക്കണത് കണ്ടില്ലേ… പകരം ഏതാ വേണ്ടേ? എന്നാ ഏതേലും റമ്മെട്.’ കൗണ്ടറുകളില്‍ നിന്ന് വ്യത്യസ്‌തങ്ങളായ ബ്രാന്‍ഡുകളുടെ പേരുകളും മറുപടികളും ഷൈനി സാകൂതം കേള്‍ക്കുകയാണ്. വാങ്ങിക്കാനല്ല, മലയാളികളുടെ ഇഷ്‌ടബ്രാന്‍ഡുകള്‍ ഏതൊക്കെയാണെന്നു പഠിക്കാന്‍ വേണ്ടിയാണ്. ഇതുവരെ കേരളത്തിലെ സ്‌ത്രീകള്‍ എത്തിനോക്കാന്‍ മടിച്ചിരുന്ന മദ്യമേഖലയില്‍ ജോലി നോക്കുമ്പോള്‍ ആദ്യം പഠിക്കേണ്ടത് മദ്യത്തിന്റെ പേരല്ലാതെ മറ്റെന്താണെന്നും ഷൈനി ചോദിക്കുന്നു. അതുകൊണ്ട് അതൊക്കെ അറിഞ്ഞിരിക്കണം. പേരുമാത്രം അറിഞ്ഞാല്‍ പോരാ. ഇനിയതിന്റെ വിലകൂടി പഠിക്കണം. അതിനായി നീണ്ട ലിസ്‌റ്റുണ്ട്. അതു കാണാപ്പാഠമാക്കുകയാണ് ഈ പുതിയ ജീവനക്കാരി.
എറണാകുളം പുത്തന്‍വേലിക്കര കണക്കന്‍ കടവിലെ ബിവറേജസ് ചില്ലറ മദ്യവില്‍പ്പനശാലയില്‍ ഒരു മുഴുദിനം മദ്യക്കുപ്പികളുടെ ഇടയില്‍ ജോലി ചെയ്‌തതിലെ കൗതുകം പങ്കിടുകയാണ് പുത്തന്‍വേലിക്കര വെണ്‍മനശേരില്‍ രാജീവിന്റെ ഭാര്യ ഷൈനി. നിറഞ്ഞ സന്തോഷത്തോടെയാണ് ആദ്യദിനം കഴിഞ്ഞത്. “രജിസ്‌റ്ററുകള്‍ നോക്കണം. മദ്യത്തിന്റെ വിലയറിയണം. ലിസ്‌റ്റുണ്ട്, പക്ഷേ, വിലയറിയില്ലായിരുന്നു. കേള്‍ക്കാത്ത പേരുകള്‍ തന്നെ. ഇനി ഒന്നേന്ന് പഠിക്കണം.
സഹപ്രവര്‍ത്തകരുടെ പിന്തുണ ആവോളമുള്ളതാണ് രക്ഷയായത്. ഒരു സ്‌ത്രീ ആദ്യമായാണ് മദ്യശാലയില്‍ ജോലി ചെയ്ുന്നത്.യ ഇന്നലെ വരെ ഇത് ആണുങ്ങളുടെ ലോകമായിരുന്നു. ഇന്നു മദ്യം വാങ്ങാന്‍ വരുന്നവര്‍ക്കുപോലും അറിയാം ഇവിടെയൊരു സ്‌ത്രീ ജോലി ചെയ്യുന്നുണ്ടെന്ന്..
കുപ്പികളില്‍ എഴുതിയിരിക്കുന്ന പേരുകളില്‍നിന്ന് അല്‍പം വ്യത്യസ്‌തമാണ് ക്യൂവില്‍ നിന്ന് കേള്‍ക്കുന്ന പേരുകള്‍. നാളെ എന്നെ കൗണ്ടറില്‍ ജോലി ചെയ്യാന്‍ നിയോഗിച്ചാലോ?” അപ്പോള്‍ മുന്‍കൂറായി അറിഞ്ഞിരിക്കുന്നത് നല്ലതല്ലേയെന്നും ചിരിയോടെ മറുപടി.
നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് എല്‍.ഡി. ക്ലര്‍ക്കായി ബിവറേജസില്‍ ഷൈനി രാജീവ്(43) ജോലിക്കെത്തിയത്. ഒട്ടേറെ രജിസ്‌റ്ററുകള്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. അതിന്റെ പരിശോധനയാണ് ഇപ്പോള്‍ ചെയ്യുന്നത്. മദ്യത്തിന്റെ വിലയും നികുതിയും എല്ലാം കൂട്ടിയെടുക്കണം. വില്‍ക്കുന്നതിന്റെയും ഗോഡൗണില്‍ നിന്നു വരുന്നതിന്റെയും കണക്കുകള്‍. ഇതൊരു പരിചിതമായ മേഖലയല്ലാതിരുന്നതുകൊണ്ട് അല്‍പം വിഷമത്തിലായിരുന്നു. അധ്യാപികയാകാനായിരുന്നു മോഹം. ബി.എ. ഇക്കണോമിക്‌സ് പഠനത്തിനുശേഷം ബി.എഡ് പാസായി. എച്ച്.എസ്.എ. പരീക്ഷകള്‍ പലതും എഴുതിയെങ്കിലും ജോലി ലഭിച്ചില്ല. ഇതിനിടെ പഞ്ചായത്തുവകുപ്പില്‍ ലാസ്‌റ്റ് ഗ്രേഡ് സ്വീപ്പര്‍ തസ്‌തികയില്‍ ജോലി കിട്ടി. ആ ജോലി ചെയ്യുന്നതിനിടെയാണു പുതിയ നിയമനം.
കഴിഞ്ഞ വ്യാഴാഴ്‌ച ഉച്ചകഴിഞ്ഞു രണ്ടിനാണു ഷൈനി പുതിയ ജോലിയില്‍ പ്രവേശിച്ചത്. ഇതു തന്റെ നാടായതുകൊണ്ട് എല്ലാവരും പരിചയക്കാരാണ്. ക്യൂ നില്‍ക്കുന്നവരടക്കം. ചിലര്‍ തന്നെ കാണുമ്പോള്‍ ക്യൂവില്‍ നിന്ന് വലിയുന്നതും കാണാം. ഔട്ട്‌ലെറ്റില്‍ നിന്ന് നാലര കിലോമീറ്ററേയുള്ളൂ വീട്ടിലേക്ക്. സ്‌കൂട്ടറില്‍ വരും. രണ്ടുദിവസമായി മകനാണ് കൊണ്ടുവരുന്നത്. രാവിലെ പത്തുമുതല്‍ രാത്രി ഒമ്പതുവരെ ജോലിയുണ്ട്.
സമയമൊന്നും പ്രശ്‌നമല്ല. സ്‌ഥിരജോലിയാണ് പ്രധാനം. ഒരു പാട് കഷ്‌ടപ്പെട്ടിട്ടുണ്ട് ജോലി കിട്ടാന്‍. എല്ലാത്തിനും പിന്തുണയായി ഭര്‍ത്താവ് രാജീവും രണ്ടുമക്കളുമുണ്ട്. മകന്‍ ചാര്‍വാകന്‍ രണ്ടാംവര്‍ഷ ബിരുദവിദ്യാര്‍ഥിയാണ്. മകള്‍ ശബരി ഒമ്പതാം ക്ലാസില്‍ പഠിക്കുന്നു. നാളെ മദ്യം എടുത്തുകൊടുക്കുന്ന പണിയാണേലും കുഴപ്പമില്ല. ജോലിയാണ് ഷൈനിക്കു പ്രധാനം.
മലയാളികളെ മംഗ്ലീഷ് സംസാരിക്കാന്‍ പഠിപ്പിച്ചത് അവതാരികയായിരുന്ന രഞ്ജിനി ഹരിദാസായിരുന്നു. വാ തുറന്നാല്‍ വിവാദമായി പോവുന്ന പ്രശ്‌നം രഞ്ജിനിയ്ക്കുമുണ്ടായിരുന്നു. എന്നാല്‍ അതൊന്നും രഞ്ജിനിയെ ബാധിക്കുന്ന കാര്യമായിരുന്നില്ല. ഇപ്പോള്‍ ഫെയ്‌സ്ബുക്കിലൂടെ രഞ്ജിനി പങ്കുവെച്ച ചിത്രം വൈറലായി മാറിയിരിക്കുകയാണ്.
ഏഷ്യാനെറ്റ് കോമഡി അവാര്‍ഡ്‌സില്‍ പരിപാടി അവതരിപ്പിക്കുന്നതിന് വേണ്ടിയാണ് പുതിയ വേഷത്തില്‍ രഞ്ജിനി പ്രത്യക്ഷപ്പെട്ടത്. ഒരു വണ്ടര്‍ വുമണ്‍ എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള വേഷം എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടിരിക്കുകയാണ്. ചിത്രത്തിന് പലതരത്തിലുള്ള കമന്റുകളാണ് കിട്ടി കൊണ്ടിരിക്കുന്നത്. ഏഷ്യാനെറ്റ് കോമഡി അവാര്‍ഡ്‌സില്‍ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യാനുള്ള തയ്യാറെടുപ്പിലാണെന്നുമാണ് ചിത്രത്തെ കുറിച്ച് രഞ്ജിനി പറയുന്നത്.
സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ ഇറക്കുന്നതിന് മറ്റൊരു അവസരം കൂടി കൊടുത്തിരിക്കുകയാണ് രഞ്ജിനി. ഡിങ്കന്റെ സഹോദരി, ലേഡീ ശക്തിമാന്‍ എന്നിങ്ങനെ നിരവധി വിശേഷണങ്ങളാണ് രഞ്ജിനിക്ക് കിട്ടി കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇതിലൊന്നും രഞ്ജിനിക്ക് ഒരു കുഴപ്പവും ഇല്ലെന്നുള്ളതാണ് അവരെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാക്കുന്നത്.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരത്തിന്റെ ഭാഗമായി റണ്‍വേ അടച്ചിടുകയും വിമാനനങ്ങങ്ങളുടെ സമയം പുനക്രമീകരിക്കുകയും ചെയ്യുന്ന ഏതെങ്കിലും വിമാനത്താവളത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഒരുപക്ഷെ, അത്തരത്തിലുള്ള ലോകത്തിലെ ഏക വിമാനത്താവളമായിരിക്കും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. എല്ലാ വര്‍ഷവും രണ്ട് തവണയാണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ വാര്‍ഷിക ഉത്സവങ്ങളുടെ ഭാഗമായി റണ്‍വേ അടച്ചിടുന്നത്.
ആറാട്ട് നടക്കുന്ന ദിവസം അഞ്ച് മണിക്കൂറോളമാണ് റണ്‍വേയുടെ പ്രവര്‍ത്തനം തടസപ്പെടുക. പൈങ്കുനി, അല്‍പശ്ശി ഉത്സവങ്ങളുടെ 10 ാം നാളിലാണ് ആറാട്ട് നടക്കുക. ഈ സമയം എയർപോർട്ട് അധികൃതർ ലോകത്താകമാനം ഉള്ള വൈമാനികർക്ക് ഒരു സന്ദേശവും (NOTAM) നൽകും. ഈ സന്ദേശം വൈകുന്നേരം 4 മണി മുതല്‍ രാത്രി 9 മണിവരെ 5 മണിക്കൂർ കാലാവധിയിലേയ്ക്കുള്ളതാണ്. ഈ സമയ പരിധിയിൽ വിമാനതാവളത്തിലേക്കും പുറത്തേക്കും സർവീസുകൾ ഉണ്ടായിരിക്കുന്നതല്ല. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ മാസങ്ങള്‍ക്ക് മുന്‍പ് തന്നെ വിമാനങ്ങളുടെ സമയം പുനക്രമീകരിച്ചുകൊണ്ട് അറിയിപ്പും നല്‍കും.
അല്‍പശ്ശി ഉത്സവത്തിന്റെ ഭാഗമായാണ് ഇന്ന് (നവംബര്‍ 28, ശനിയാഴ്ച) നടക്കുന്ന ഘോഷയാത്ര.
ആറാട്ട് ഘോഷയാത്രയിൽ പദ്മാനഭസ്വാമിയുടെയും തിരുവമ്പാടി കൃഷ്ണന്റെയും നരസിംഹ മൂർത്തിയുടെയും തിടംബേകിയ ഗരുഡവാഹനങ്ങളും, ആനകളുടെ ഫ്ലോട്ടുകളും, ഷാഡോ പോലീസും, സായുധ പോലീസും, പോലീസ് ബാന്‍ഡും, പള്ളിവാളേന്തിയ മഹാരാജാവും ഒക്കെ ചേർന്നുള്ള ഒരു എഴുന്നെള്ളത്. പക്ഷെ അത് കാണാൻ എല്ലാവർക്കും ഭാഗ്യം ലഭിക്കില്ല. പ്രത്യേക പാസ് ഉള്ളവർക്ക് മാത്രമേ ആ സമയത്ത് റണ്‍വേയിൽ നിൽക്കുവാൻ അവകാശമുള്ളൂ. ഒരു ആറാട്ട് ഘോഷയാത്ര ഒരു വശത്ത് നിർത്തിയിട്ടിരുക്കുന്ന വിമാനങ്ങളുടെ അടുത്ത് കൂടി കടന്നു പോവുന്ന അത്യപൂർവ കാഴ്ച. 3400 മീറ്റർ നീളമുള്ള റണ്‍വേ ഈ സമയം മുഴുവൻ പൂര്‍ണ്ണമായും സി.ഐ.എസ്.എഫിന്റെ സുരക്ഷാ വലയത്തിലായിരിക്കും.
വള്ളക്കടവ് ഭാഗത്ത് വച്ചാണ് ഘോഷയാത്ര റണ്‍വേയിലേക്ക് പ്രവേശിക്കുന്നത്. ഇതിനായി പ്രത്യേക ഗേറ്റുമുണ്ട്. ഉത്സവകാലത്ത് മാത്രമാണ് ഈ ഗേറ്റ് തുറക്കുക.
കടപ്പുറത്ത് എത്തുന്ന വിഗ്രഹങ്ങള്‍ ആറാട്ട് കടവില്‍ ആറാട്ട് നിര്‍വഹിച്ച ശേഷം തിരിച്ചു റണ്‍വേയിലൂടെ ക്ഷേത്രത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ വിമാനത്താവളം വീണ്ടും പ്രവര്‍ത്തന സജ്ജമാകും.
ഒരാഴ്ച മുന്‍പ് ലോകമെമ്പാടുമുള്ള വൈമാനികര്‍ക്ക് നോട്ടം (NOTAM) നല്‍കിയതായും വിമാന സര്‍വീസുകളുടെ സമയം പുനക്രമീകരിച്ചിട്ടുണ്ടെന്നും വിമാനത്താവള ഡയറക്ടര്‍ ജോര്‍ജ് ജി തരകന്‍ പറഞ്ഞു.
1932 ല്‍ കേണല്‍ ഗോദവര്‍മ രാജയാണ് റോയല്‍ ഫ്ലയിംഗ് ക്ലബിന്റെ ഭാഗമായി തിരുവനന്തപുരത്ത് വിമാനത്താവളം സ്ഥാപിക്കുന്നത്. 1935 ല്‍ ശ്രീ ചിത്തിര തിരുന്നാള്‍ മഹാരാജാവ് മുന്‍കൈയെടുത്താണ് വിമാന സര്‍വീസ് ആരംഭിക്കുന്നത്. ടാറ്റ എയര്‍ലൈന്‍സ് (ഇപ്പോള്‍ എയര്‍ ഇന്ത്യ) വിമാനമാണ് ഇവിടെ ആദ്യമായി ഇറങ്ങിയത്. അതുവരെ കൊല്ലം ആശ്രാമത്തായിരുന്ന വിമാനത്താവളം ഇവിടേക്ക് മാറ്റുകയായിരുന്നു. നഗരകേന്ദ്രത്തില്‍ നിന്നും അഞ്ച് കിലോമീറ്ററിനുള്ളില്‍ സ്ഥിതി ചെയ്യുന്ന വിമാനത്താവളമെന്ന പ്രത്യേകതയും തിരുവനന്തപുരത്തിനുണ്ട്.
സ്വാതന്ത്ര്യാനന്തരം തിരുവിതാംകൂറും ഇന്ത്യാ ഗവണ്‍മെന്റുമായി ഉണ്ടാക്കിയ ഉടമ്പടിപ്രകാരമാണ് ആറാട്ടിന്റെ ആചാരം മാറ്റമില്ലാതെ തുടരുന്നത്. രാജ്യഭരണാധികാരിയായി കരുതിയിരുന്ന ശ്രീപദ്മനാഭനുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ മുടക്കമില്ലാതെ നടത്താനുള്ള അവകാശം ഈ കരാറില്‍ കേന്ദ്രസര്‍ക്കാര്‍, തിരുവിതാംകൂര്‍ രാജാവായിരുന്ന ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മയ്ക്ക് നല്‍കി. 1949 ജൂലായ് ഒന്നിനാണ് ഇത് നിലവില്‍വന്നത്.
കൊച്ചി: കൊടുവള്ളിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ച മിനി കൂപ്പറിന്‍െ രജിസ്‌ട്രേഷന്‍ വ്യാജം. നികുതി വെട്ടിക്കുന്നതിനായി പോണ്ടിച്ചേരിയിലെ വ്യാജ വിലാസത്തിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത പിവൈ01, സികെ 3000 എന്ന നമ്പറിലുള്ള വാഹനം കാരാട്ട് ഫൈസലിന്റെ പേരില്‍ തന്നെയാണ്. എന്നാല്‍, നല്‍കിയിരിക്കുന്ന അഡ്രസ് വ്യാജമാണെന്നാണ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്.
കാറിന്റെ രജിസ്‌ട്രേഷന്‍ വിവരങ്ങളില്‍ നമ്പര്‍4, ലോഗമുത്തുമാരിയമ്മന്‍ കോവില്‍ സ്ട്രീറ്റ്, മുത്ത്യല്‍പേട്ട് എന്ന അഡ്രസ്സ് ആണ് കാണിച്ചിരിക്കുന്നത്. എന്നാല്‍ ഈ അഡ്രസില്‍ താമസിക്കുന്നത് ശിവകുമാര്‍ എന്ന അധ്യാപകനാണ്. മിനി കൂപ്പറിനെ കുറിച്ചോ ഫൈസല്‍ കാരാട്ടിനെയോ അറിയില്ലെന്ന് ശിവകുമാറിന്റെ കുടുംബാംഗങ്ങള്‍ പറയുന്നു.
കേരളത്തില്‍ രജിസ്റ്റര്‍ ചെയ്താല്‍ സര്‍ക്കാരിന് ലഭിക്കേണ്ടിയിരുന്ന എട്ടു ലക്ഷത്തോളം രൂപയാണ് പോണ്ടിച്ചേരിയിലെ വ്യാജവിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ വാഹന ഉടമയായ ഫൈസല്‍ വെട്ടിച്ചിരിക്കുന്നത്. നികുതിവെട്ടിപ്പിന് പുറമേ വ്യാജ വിലാസം നല്‍കിയതും ഗുരുതരമായ കുറ്റമാണ്.
നേരത്തേ കാരാട്ട് ഫൈസലിന്റെ ആഢംബര വാഹനം ജനജാഗ്രതാ യാത്രയ്ക്കായി കോടിയേരി ഉപയോഗിച്ചത് വിവാദമായിരുന്നു. ജനജാഗ്രതാ യാത്ര കൊടുവള്ളിയില്‍ എത്തിയപ്പോഴായിരുന്നു 44 ലക്ഷം വിലവരുന്ന മിനി കൂപ്പര്‍ ജാഥയ്ക്കായി ഉപയോഗിച്ചത്. ആയിരം കിലോ സ്വര്‍ണം കള്ളക്കടത്ത് നടത്തിയ കേസിലെ പ്രതിയാണ് ഫൈസല്‍ കാരാട്ട് എന്ന ആരോപണവുമായി രംഗത്തെത്തിയതോടെയാണ് മിനി കൂപ്പര്‍ വിവാദമാകുന്നത്.
ന്യൂഡല്‍ഹി:ഉത്തര്‍പ്രദേശില്‍ സ്വിസ് ദമ്പതിമാര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍അഞ്ച് പേര്‍അറസ്റ്റില്‍. ഇതില്‍ മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.
വിനോദസഞ്ചാരകേന്ദ്രമായ ഫത്തേപ്പുര്‍സിക്രിയിയിലാണ് സ്വിറ്റ്‌സര്‍ലന്‍ഡ് സ്വദേശികളായ ക്വെന്റിന്‍ ജെറമി ക്ലര്‍ക്ക്, മേരി ഡ്രോക്‌സ് എന്നിവര്‍ ആക്രമിക്കപ്പെട്ടത്. ഞായറാഴ്ച്ചയായിരുന്നു സംഭവം. നാലംഘ സംഘം കല്ലുകളും വടികളുമായി ഇവരെ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. ക്വെന്റിന്റെ തലയോട്ടി പൊട്ടുകയും കേള്‍വിശക്തി ഭാഗികമായി നഷ്ടപ്പെടുകയും ചെയ്തിരുന്നു. മേരിയുടെ കൈയൊടിഞ്ഞിട്ടുമുണ്ട്.
സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് സുഷമാ സ്വരാജ് ആവശ്യപ്പെട്ടിരുന്നു. വിദേശകാര്യമന്ത്രി സുഷമാസ്വരാജ് യു.പി. സര്‍ക്കാരില്‍നിന്ന് വിശദീകരണം തേടിയതിനുപിന്നാലെ, ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതുകയും ചെയ്തു.
വിഷയത്തില്‍ കടുത്ത നടപടി കൈക്കൊള്ളുമെന്നും ആദിത്യനാഥ് പറഞ്ഞിരുന്നു.ഇതിനു തൊട്ടു പിന്നാലെയാണ് അറസ്റ്റ്.
യൂസഫ് അലിയോട് വെള്ളം ചോദിച്ചു : കൂട്ടുകാർ അത് കണ്ട് ചിരിച്ചു ! കിട്ടിയത് ലക്ഷങ്ങൾ വിലയുള്ള വച്ച്, കഥ ഇങ്ങനെ ? ഒരു പ്രമുഖ മലയാളം ചാനൽ പരിപാടി വേദിയിൽ വെച്ചാണ് ജെയ്‌സൺ മുകളേൽ എന്ന യുവാവിന് പറ്റിയ ഒരു അമളി പുറം ലോകം അറിഞ്ഞതു .” യൂസഫലി വെള്ളം താ ” എന്ന മുകളേലിന്റെ പ്രസംഗത്തിലെ പ്രയോഗം സോഷ്യൽ മീഡിയ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു .
നർമ മധുരത്തിൽ ആയിരുന്നു തനിക്കു പറ്റിയ അമളി ജെയ്‌സൺ പരിപാടിയിലൂടെ അവതരിപ്പിച്ചത് .ലുലു സെന്ററിന്റെ ഹോട്ടലിൽ വെച്ചായിരുന്നു സംഭവം .സെൻസർ ഉള്ള ടാപ്പിലെ വെള്ളം ഏതു വിതേന എടുക്കണം എന്ന ആശയക്കുഴപ്പത്തിൽ നിന്ന ജെയ്‌സണിനോട് ടാപ്പിന്റെ അടിയിൽ കൈ വെച്ച് “യൂസഫലി വെള്ളം താ “പറയുവാൻ സുഹൃത്ത് ഉപദേശിച്ചു .അങ്ങനെ ചെയ്ത ഉടനെ വെള്ളം വന്നു
പിന്നീടാണ് അത് സെൻസർ ഉള്ള ടാപ്പ് ആണെന്ന് മനസിലായതെന്നും സുഹൃത്ത് പറ്റിച്ചതാണെന്നു ജെയ്‌സൺ പറഞ്ഞപ്പോൾ പൊട്ടിച്ചിരി വിടർന്നു സദസിലാകെ .എന്നാൽ സ്വപ്നത്തിൽ പോലും ജെയ്‌സൺ കരുതി കാണില്ല തനിക്കു പറ്റിയ അമളിക്ക് ലക്ഷങ്ങൾ വില ഉള്ള സമ്മാനം ആണ് ലഭിക്കാൻ പോകുന്നതെന്ന് .യൂസഫലി സ്വന്തം കൈപ്പടയിൽ ജെയ്സന്റെ പേരും ഒപ്പും എഴുതിയ കത്തിൽ ,താൻ സഹപ്രവർത്തകർ വഴി ജെയ്സന്റെ പരിപാടി കണ്ടെന്നു അറിയിച്ചു .
സ്വാഭാവികവും നർമ മധുരവുമായ ജെയ്സന്റെ രസകരമായ ശൈലിയെ അഭിനന്ദിക്കുകയും അതിനോടൊപ്പം ഒരു സ്നേഹ സമ്മാനമായി ലക്ഷങ്ങൾ വില മതിക്കുന്ന റാഡോ വാച്ചും നൽകി ലുലു ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ എം എ യൂസഫലി
കൊല്ലം: പ്രണയം ഒരുപാട് നിറങ്ങൾ കാണിച്ചിട്ടുള്ളതാണ്. പ്രണയം അവസാനിക്കുന്നത് പലവിധത്തിലാകാം.. ശുഭ വാർത്തയല്ല എങ്കിൽ പ്രണയം അത്ര നല്ല സുഖമുള്ള കാര്യമല്ല പ്രണയിതാക്കൾളെ സംബന്ധിച്ചിടത്തോളം. ഇതാ അത്തരത്തിൽ ഒരു പ്രണയകഥ. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന് ശേഷം ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍, തന്നെ തള്ളിപ്പറഞ്ഞതിന് കാമുകിയെ വെട്ടിവീഴ്ത്തി യുവാവിന്റെ പ്രതികാരം. തന്നെ തള്ളിപ്പറഞ്ഞ ശേഷം മറ്റൊരു വിവാഹത്തിന് തയ്യാറായ യുവതിയെ മുറച്ചെറുക്കനൊപ്പം ബൈക്കില്‍ യാത്ര ചെയ്യവേ കാമുകന്‍ വെട്ടിവീഴ്ത്തുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വെട്ടേറ്റ യുവതി സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. കാമുകനായ പൂവറ്റൂരിലെ യുവാവിനെതിരെ പൊലീസ് കേസെടുത്തു. പൂവറ്റൂര്‍ പടിഞ്ഞാറ് കച്ചേരിമുക്ക് സ്വദേശി രതീഷിനെ (28) തിരെയാണ് പുത്തൂര്‍ പൊലീസ് കേസെടുത്തത്.
പ്രവാസ ജീവിതം മതിയാക്കി കാമുകന്‍ ഒടുവില്‍ തിരികെയെത്തിയപ്പോള്‍ വിവാഹം കഴിക്കാന്‍ സാധ്യമല്ലെന്ന് കാമുകി പറഞ്ഞതാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്ന് പൊലീസ് പറയുന്നു. ഇതോടെ മാനസികമായി തകര്‍ന്ന കാമുകന്‍ പെണ്‍കുട്ടി മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നു എന്നറിഞ്ഞതോടെ പ്രതികാരത്തിന് കോപ്പുകൂട്ടുകയായിരുന്നുവെന്നും അങ്ങനെയാണ് ഇന്നലെ ആക്രമണം നടന്നതെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തെ പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ: വെണ്ടാര്‍ സ്വദേശിനിയായ യുവതിയും കുടുംബവും രതീഷിന്റെ വീടിന്റെ സമീപ പ്രദേശത്ത് താമസത്തിന് എത്തിയത് ആറുവര്‍ഷം മുൻപാണ്. ഇതിനിടയിലാണ് യുവതിയും രതീഷും പ്രണയ ബന്ധത്തിലാകുന്നത്.
നാട്ടില്‍ കൂലിപ്പണിക്ക് പോയിരുന്ന രതീഷ് വിവാഹം കഴിക്കാനായാണ് ഗള്‍ഫില്‍ ജോലി തേടി പോയത്. അവധിക്ക് നാട്ടില്‍ വരുമ്‌ബോള്‍ ഇരുവരുടേയും വീട്ടുകാരുടെ സമ്മതത്തോടെ ചുറ്റിക്കറങ്ങുകയും പതിവായിരുന്നു. ഇത്തവണ അവധിക്ക് എത്തിയപ്പോള്‍ ഇനി തിരിച്ചു പോകുന്നില്ലെന്നും നിന്നെ കാണാതിരിക്കാന്‍ കഴിയുന്നില്ലെന്നും യുവതിയോട് പറഞ്ഞിരുന്നു. തിരികെ വിദേശത്തേക്ക് പോകാതെ നാട്ടില്‍ കഴിയവെ സുഹൃത്തുക്കളുമായി മദ്യപാനം തുടങ്ങിയതോടെ യുവതിയുടെ ബന്ധുക്കൾക്ക് അതത്ര ഇഷ്ടപ്പെട്ടില്ല. ഇതോടെ യുവതിയുടെ വീട്ടുകാര്‍ക്ക് ഇവരുടെ ബന്ധത്തില്‍ എതിര്‍പ്പായി. അങ്ങനെ യുവതിയെ അകലെയുള്ള ബന്ധുവീട്ടിലേക്ക് വീട്ടുകാര്‍ മാറ്റുകയും ചെയ്തു.
യുവാവ് കാമുകിയെ കാണാതായതോടെ വീട്ടിലെത്തി വഴക്കിട്ടു. ഒടുവില്‍ യുവതിയുടെ മാതാപിതാക്കള്‍ രതീഷുമായുള്ള വിവാഹത്തിന് താൽപ്പര്യമില്ല എന്ന് വ്യക്തമാക്കുകയും ചെയ്‌തു. യുവതിയെ വിവാഹം കഴിപ്പിച്ചു നല്‍കിയില്ലെങ്കില്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്നു രതീഷ് ഭീഷണിപ്പെടുത്തിയതായും പൊലീസ് പറയുന്നു. ഇതിനിടയിലാണ് ഇന്നലെ രാത്രി മുറച്ചെറുക്കനൊപ്പം ബന്ധുവീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്ക് വരുന്ന വഴി യുവതിയെ രതീഷ് വെട്ടിവീഴ്ത്തിയത്. ബൈക്കില്‍ വരികയായിരുന്ന യുവതിയുടെ തുടയിലാണ് വെട്ടു കൊണ്ടത്. യുവതിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയതോടെ രതീഷ് സ്ഥലം വിട്ടു. തുടയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ കൊല്ലം മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒളിവില്‍ പോയ രതീഷിനായി പുത്തൂര്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.