India

തിരുവനന്തപുരം: അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ മധുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അറിയിച്ചത്. തുക എത്രയും പെട്ടെന്ന് ലഭ്യമാക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയതായി പിണറായി വിജയന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

അതിനിടെ അക്രമി സംഘത്തിലുണ്ടായിരുന്ന മുക്കാലി പാക്കുളത്തെ വ്യാപാരി കെ. ഹുസൈന്‍, കരീം എന്നിവരെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തു. മറ്റു അഞ്ച് പേരെ ചോദ്യം ചെയ്തു വരികയാണ്. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ 15 ഓളം ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. തൃശൂര്‍ ഐജിയുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്.

കുറ്റവാളികളെ മുഴുവന്‍ അറസ്റ്റ് ചെയ്യാതെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ അനുവദിക്കില്ലെന്ന നിലപാടുമായി ആദിവാസി സംഘടനകളും മധുവിന്റെ ബന്ധുക്കളും രംഗത്ത് വന്നിരുന്നു. സബ് കളക്ടറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചക്കൊടുവിലാണ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനായി തൃശൂര്‍ മെഡിക്കല്‍ കോളെജിലേക്ക് മാറ്റിയത്. നിരവധി ആദിവാസി സംഘടനകള്‍ മധുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്നലെ അട്ടപ്പാടിയില്‍ പ്രകടനം നടത്തി. അഗളി ആനക്കട്ടി റോഡ് വിവിധ ആദിവാസി സംഘടനകളുടെ നേതൃത്വത്തില്‍ ഉപരോധിച്ചിരുന്നു.

ന്യൂഡല്‍ഹി: ചൈനയിലേക്ക് കയറ്റി അയക്കുന്നതിനായി പതഞ്ജലി കൊണ്ടുവന്ന രക്തചന്ദനം റവന്യൂ ഇന്റലിജന്‍സ് പിടിച്ചെടുത്തു. 50 ടണ്ണിലേറെ വരുന്ന രക്തചന്ദത്തടികളാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും കസ്റ്റംസും ചേര്‍ന്ന് പിടികൂടിയത്. തടികള്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ബാബ രാംദേവ് ഹൈക്കോടതിയെ സമീപിച്ചു.

ഗ്രേഡ് സി വിഭാഗത്തില്‍ പെട്ട രക്തചന്ദനം കടത്താനുള്ള അനുമതിയാണ് പതഞ്ജലിയ്ക്കുള്ളത്. എന്നാല്‍ ചൈനയിലേക്ക് കയറ്റുമതി ചെയ്യാനായി ഗ്രേഡ് എ, ബി വിഭാഗത്തില്‍ പെട്ട ചന്ദനത്തടികള്‍ ഉള്‍പ്പെടെയാണ് പതഞ്ജലി കൊണ്ടുവന്നത്. പതഞ്ജലിയിലെ ജീവനക്കാരന്റെ പാസ്‌പോര്‍ട്ടും മറ്റു രേഖകളും ഇതിനൊപ്പം പിടിച്ചെടുത്തിട്ടുണ്ട്.

അതേസമയം തങ്ങള്‍ നിയമപരമായാണ് ചന്ദനം കയറ്റുമതി ചെയ്യുന്നതെന്ന അവകാശവാദവുമായി പതഞ്ജലി രംഗത്തെത്തി. ആന്ധ്രാപ്രദേശ് ഫോറസ്റ്റ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷനില്‍ നിന്നാണ് കയറ്റുമതിയ്ക്കായി രക്തചന്ദനത്തടികള്‍ വാങ്ങിയതെന്ന് പതഞ്ജലി പറയുന്നു. തടികള്‍ വിട്ടുനല്‍കാന്‍ ഡിആര്‍ഐക്ക് നിര്‍ദേശം നല്‍കണമെന്നാണ് രാംദേവ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേസില്‍ ഏപ്രില്‍ 18-ന് വാദം കേള്‍ക്കും.

മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയ നീരവ് മോഡിയുടെ കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ജപ്തി ചെയ്തു. കള്ളപ്പണം തടയല്‍ നിയമപ്രകാരമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടി. ഏതാണ്ട് 523 ഓളം കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളാണ് ഇപ്പോള്‍ എന്‍ഫോഴ്‌സ്‌മെന്റ് പിടിച്ചെടുത്തിരിക്കുന്നത്.

81.16 കോടി രൂപ വില വരുന്ന ആഡംബര ഫ്ളാറ്റും 15.45 കോടിയുടെ മുംബൈ വര്‍ളി മേഖലയിലെ ഫ്ളാറ്റും ജപ്തി ചെയ്ത സ്വത്തുക്കളുടെ കൂട്ടത്തില്‍പ്പെടും. നീരവ് മോഡിയുടെ ഉടമസ്ഥതയിലുള്ള 21 കെട്ടിടങ്ങള്‍, ആറ് വീടുകള്‍ 10 ഓഫീസ് കെട്ടിടങ്ങള്‍, പൂനെയിലെ ഫ്ളാറ്റ്, സോളാര്‍ പവര്‍ പ്ലാന്റ്, അലിബാഗിലെ ഫാം ഹൗസ്, 135 ഏക്കര്‍ ഭൂമി എന്നിവയെല്ലാം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ജപ്തി ചെയ്തിട്ടുണ്ട്.

പിടിച്ചെടുത്ത ഫാം ഹൗസിന് ഏകദേശം 42.70 കോടി രൂപ മതിപ്പ് വിലയുണ്ട്. 53 ഏക്കര്‍ സോളാര്‍ പവര്‍ പ്ലാന്റിന് 70 കോടിയോളം വിലയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിലവില്‍ എന്‍ഫോഴ്‌സ്‌മെന്റ് പിടിച്ചെടുത്തിരിക്കുന്ന നീരവി മോദിയുടെ സ്വത്തുക്കളുടെ ആകെ മൂല്യം ഏകദേശം 6393 കോടി രൂപയോളം വരും.

ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുകൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് കൈകള്‍ കെട്ടി പ്രതിഷേധവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കൊല്ലപ്പെട്ട മധുവിന്റെ ചിത്രങ്ങളിലേതുപോലെ കൈകള്‍ കെട്ടിയാണ് കുമ്മനം പ്രതിഷേധിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ പ്രതിഷേധത്തിന് തിരഞ്ഞെടുത്ത മാര്‍ഗ്ഗം മലയാളികള്‍ക്ക് അത്ര രസിച്ചില്ല. അല്‍പം പക്വത കാണിക്കൂ എന്നാണ് ട്വീറ്റിന് ലഭിച്ച കമന്റുകളില്‍ ഒന്ന്.

കുമ്മനം ഫാന്‍സിഡ്രസ് നടത്തി മുതലെടുക്കുകയാണെന്നും മനസില്‍ വേദനയുണ്ടാക്കിയ സംഭവം ഇത്തരം കോമാളിത്തരങ്ങള്‍ കാണുമ്പോള്‍ ചിരിയാണ് വരുന്നതെന്നും ചിലര്‍ എഴുതി. വേഷം കെട്ടി അപഹാസ്യനാകുകയാണെന്നും ചിലര്‍ കമന്റ് ചെയ്യുന്നു.

ട്വീറ്റ് വായിക്കാം

https://www.facebook.com/sakeer.vc/posts/1724540487567641

 

https://www.facebook.com/photo.php?fbid=1733539176713181&set=a.280728498660930.66591.100001713472179&type=3&theater

തൃശൂര്‍: മധു കൊല്ലപ്പെട്ടത് ആന്തരിക രക്തസ്രാവം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇന്ന് രാവിലെയാണ് മധുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. തലയ്ക്ക് ശക്തമായ അടിയേറ്റു. നെഞ്ചിലും ശക്തമായ പ്രഹരമേറ്റിട്ടുണ്ട്. ഇതിന്റെ ആഘാതത്തില്‍ വാരിയെല്ല് തകര്‍ന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മൂന്നര മണിക്കൂറോളം നീണ്ട പോസ്റ്റ്‌മോര്‍ട്ടം പരിശോധന രാവിലെ 11.30ഓടെയാണ് പൂര്‍ത്തിയായത്.

വെള്ളിയാഴ്ച വൈകിട്ട് നാല്മണിയോടെയാണ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ മൃതദേഹം എത്തിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃദഹേം അട്ടപ്പാടിയിലേക്ക് കൊണ്ടുപോയി. പോസ്റ്റ്‌മോര്‍ട്ടത്തില്‍ കൊലപാതകമാണെന്ന് വ്യക്തമായതോടെ കസ്റ്റഡിയിലുള്ള പ്രതികള്‍ക്കെതിരെ ഐ.പി.സി 307,302,324 വകുപ്പുകള്‍ ചുമത്തും.

പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്ന നിയമമനുസരിച്ചും ഇവര്‍ക്കെതിരെ കേസെടുക്കുമെന്ന് തൃശ്ശൂര്‍ റെയ്ഞ്ച് ഐ.ജി.എം.ആര്‍ ആജിത്കുമാര്‍ അറിയിച്ചു. അട്ടപ്പാടി, അഗളിയില്‍ അരിയും മല്ലിപ്പൊടിയും മോഷ്ടിച്ചെന്നാരോപിച്ചാണ് മധു എന്ന ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊന്നത്.

ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച അറുപത്തി നാലുകാരന്‍ അറസ്റ്റില്‍. 13 കാരിയെ പീഡിപ്പിച്ചതിന് കുറ്റിക്കാട്ടില്‍ വീട്ടില്‍ ഡി.ശശിധരനെയാണ് ചങ്ങനാശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ പിതാവാണു പരാതി നൽകിയിരുന്നത്. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രതി വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. മാതാവിനോട് പെണ്‍കുട്ടി വിവരം പറയുകയായിരുന്നു. തുടര്‍ന്ന് പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കുകയായിരുന്നു. വൈദ്യ പരിശോധനയില്‍ പീഡനം നടന്നതായി തെളിഞ്ഞു. ഇതേതുടര്‍ന്നാണ് ശശിധരനെ പൊലീസ് അറസ്റ്റ് ചെയ്തതത്.

ഇയാള്‍ക്കെതിരെ ബലാത്സംഗത്തിനും പോക്‌സോ നിയപ്രകാരവും കേസെടുത്തു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വീട്ടിലെത്തി പെണ്‍കുട്ടിയുടെ മൊഴി എടുത്തിരുന്നു.പ്രതി ശശിധരനെ ചങ്ങനാശ്ശേരി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.അതേസമയം കേസില്‍ നിന്നും പിന്‍മാറാന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് രാഷ്ടീയ സമ്മര്‍ദ്ദമുണ്ടായിരുന്നതായി കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.

ഇന്ത്യയ്ക്കും ഭൂട്ടാനുമിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ചൈന ശ്രമിക്കുന്നതായി മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍. ഡോക്ലാം പ്രവിശ്യയുമായി ബന്ധപ്പെട്ട വിവാദം സൃഷ്ടിക്കാനാണ് ചൈന ശ്രമിക്കുന്നതെന്നും വിഷയത്തെ കൃത്യമായി കൈകാര്യം ചെയ്ത സര്‍ക്കാരിനെ അഭിനന്ദിച്ചുകൊണ്ട് ശിവശങ്കര്‍ മേനോന്‍ പറഞ്ഞു. കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് അതിര്‍ത്തി സംബന്ധിച്ച കാര്യങ്ങള്‍ ഇരുരാജ്യങ്ങളും കൈകാര്യം ചെയ്യേണ്ടതെന്ന് കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവായി സേവനം അനുഷ്ഠിച്ചിട്ടുള്ള മേനോന്‍ പറയുന്നു. ഡോക്ലാം മലനിരകളില്‍ സൈനിക നീക്കം നടത്താനുള്ള ചൈനയുടെ തീരുമാനത്തിന് പിന്നിലുള്ള രാഷ്ട്രീയ ലക്ഷ്യം നമ്മുടെ രാജ്യവും ഭൂട്ടാനുമായി ഭിന്നതയുണ്ടാക്കുകയെന്നതാണെന്ന് ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുത്തുകൊണ്ട് മേനോന്‍ പറഞ്ഞു. ഇന്ത്യയും ഭൂട്ടാനും തമ്മില്‍ നയതന്ത്ര തലത്തില്‍ നല്ല ബന്ധമാണ് നിലനില്‍ക്കുന്നത്. നിലവില്‍ ഭൂട്ടാന് ആവശ്യമായ സൈനിക സഹായങ്ങള്‍ നല്‍കുന്നത് ഇന്ത്യയാണ്.

നിലവില്‍ ഇന്ത്യ നല്‍കിക്കൊണ്ടിരിക്കുന്ന സൈനിക സഹായം ഭൂട്ടാന്റെ സംരക്ഷണത്തിന് കഴിയുന്ന വിധത്തിലുള്ളതല്ലെന്ന് വരുത്തിത്തീര്‍ക്കുകയാണ് ചൈനയുടെ ലക്ഷ്യം. വിഷയത്തില്‍ ഭൂട്ടാനെ സ്വാധീനിക്കാനുള്ള ശ്രമവും ചൈന നടത്തുന്നു. നമ്മള്‍ വിഷയത്തില്‍ ഗൗരവപൂര്‍ണ്ണമായ പ്രതികരണമാണ് നടത്തുന്നതെന്ന കാര്യത്തില്‍ സന്തുഷ്ടനാണെന്ന് മേനോന്‍ പറയുന്നു. 2006 ഒക്ടോബര്‍ മുതല്‍ 2009 ആഗസ്റ്റ് വരെ ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയായും മേനോന്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഡോക്ലാമിലെ വിവാദ മേഖലയില്‍ നടത്തി വന്നിരുന്ന റോഡ് നിര്‍മ്മാണം ഇന്ത്യ നിര്‍ത്തിവെച്ചിരുന്നു. ഡോക്ലാം മലനിരകളില്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ ചൈനയുടെയും ഇന്ത്യയുടെയും സൈനികര്‍ താവളമുറപ്പിച്ചിരുന്നു. ഭൂട്ടാനും ചൈനയുമായി ഡോക്ലാം പ്രവിശ്യയുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനിന്നിരുന്നു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 28 നാണ് ഇതു സംബന്ധിച്ച തര്‍ക്കങ്ങള്‍ അവസാനിച്ചത്.

നല്ല സൗഹൃദം നിലനില്‍ക്കുന്ന അയല്‍ രാജ്യമെന്ന നിലയില്‍ ഇന്ത്യയുടെ രാഷ്ട്രീയ സൈനിക സഹായങ്ങള്‍ ഭൂട്ടാന് ഏറെ സ്വീകാര്യമായ ഒന്നാണ്. അതിര്‍ത്തി പ്രദേശങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ജീവിക്കുന്ന ജനങ്ങള്‍ക്ക് ആത്മവിശ്വാസം കൊടുക്കുന്ന നടപടികള്‍ സൈന്യത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടാവേണ്ടതുണ്ട്. ജനങ്ങളെ ഒപ്പം നിര്‍ത്തുകയെന്നത് പ്രധാനപ്പെട്ട കാര്യമാണെന്ന് മേനോന്‍ പറയുന്നു. അതിര്‍ത്തി സുരക്ഷയുമായി ബന്ധപ്പെട്ട് നടന്ന കോണ്‍ഫറന്‍സില്‍ ആര്‍മി ചീഫ് ജനറല്‍ ബിപിന്‍ റാവത്ത്, നാവിക സേനാ ചീഫ് അഡ്മിറല്‍ സുനില്‍ ലാംബ തുടങ്ങിയവര്‍ പങ്കെടുത്തു.

എല്ലാവരും ചേര്‍ന്ന് തന്‍റെ മകനെ തല്ലിക്കൊന്നതാണ്. ഒമ്ബതു മാസമായി മധുവിന്‍റെ താമസം കാട്ടിലാണ്. അവിടെ അവന്‍ എങ്ങനെയെങ്കിലും ജീവിച്ചേനെയെന്നും മല്ലി കണ്ണീരോടെ പറഞ്ഞു.മകന് മാനസിക പ്രശ്നം ഉണ്ടായിരുന്നു. മധു മോഷ്ടിച്ചിട്ടില്ലെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.

അഗളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മധുവിന്‍റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി തൃശൂരിലേക്ക് കൊണ്ടു പോയി. മൃതദേഹം കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് ബന്ധുക്കള്‍ ആംബുലന്‍സ് തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. എന്നാല്‍ പ്രതികളെ ബന്ധുക്കള്‍ക്ക് കാണുവാന്‍ അവസരം നല്‍കുമെന്നും ആദിവാസികള്‍ക്കെതിരായ അട്രോസിറ്റി ആക്റ്റ് പ്രകാരം കൊലപാതകത്തിന് കേസെടുക്കുമെന്നുമുള്ള പൊലീസ് ഉറപ്പിന്‍റെ പശ്ചാത്തലത്തിലാണ് മൃതദേഹം വിട്ടു നല്‍കിയത്.

എന്നാൽ മധുവിനെ മര്‍ദ്ദിച്ചുകൊന്ന കേസില്‍ നിര്‍ണായകമായ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നു. മധു ആശുപത്രിയില്‍ എത്തും മുന്‍പ് മരിച്ചിരുന്നതായും നാട്ടുകാര്‍ ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്തതായി പോലീസിനോട് മധു മൊഴി നല്‍കിയതായും എഫ്.ഐ.ആറില്‍ പറയുന്നു. മധുവിന് മാനസികാസ്വാസ്ഥ്യമുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നില്ല. കേസില്‍ ഏഴു പ്രതികളാണുള്ളത്.ഹുസൈന്‍, മത്തച്ചന്‍, മനു, അബ്ദുള്‍ റഹ്മാന്‍, അബ്ദുള്‍ ലത്തീഫ്, എ.പി ഉമ്മന്‍, അബ്ദുള്‍ കരീം തുടങ്ങിയവരാണ് പ്രതികളെന്നും എഫ്.ഐ.ആറില്‍ പറയുന്നു. പ്രതികളെ ഇന്നു തന്നെ അറസ്റ്റു ചെയ്യുമെന്ന് തൃശൂര്‍ റേഞ്ച് ഐ.ജി എം.ആര്‍ അജിത്കുമാര്‍ പറഞ്ഞു. മുഖ്യമന്ത്രി നിര്‍ദേശിച്ചത് അനുസരിച്ചാണ് അട്ടപ്പാടിയില്‍ എത്തിയത്. രണ്ടു പേര്‍ കസ്റ്റഡിയില്‍ ഉണ്ട്. 12 പേരെ കൂടി പോലീസ് തെരയുന്നുണ്ടെന്നും ഐ.ജി അറിയിച്ചു.

തിരുവനന്തപുരം: ആദിവാസി യുവാവായ മധു ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി ഡോ. ജേക്കബ് തോമസ്. അട്ടപ്പാടിയിലെ മധു മോഷ്ടാവെങ്കില്‍ വിശപ്പടക്കാന്‍ അരി മോഷ്ടിക്കേണ്ട സ്ഥിതിയിലേക്ക് ആ ചെറുപ്പക്കാരന്‍ എങ്ങനെയെത്തിയെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ജേക്കബ് തോമസ് ചോദിക്കുന്നു. പട്ടിണിക്കാരന്‍ കൊല്ലപ്പെടേണ്ടവനാണ് എന്ന തലത്തിലേക്ക് നമ്മുടെ സാമൂഹ്യാവബോധം തരംതാണിരിക്കുന്നു. വന്‍കിട മുതലാളിമാര്‍ക്കും അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കും വേണ്ടി വാചാലരാവുന്നവര്‍ ഭക്ഷണം വാങ്ങാന്‍ നിവൃത്തിയില്ലാത്തവനെ തല്ലിക്കൊല്ലുന്ന ജനത്തെ ഭരിക്കുന്നു. പോളണ്ടിനെയും നികരാഗ്വയെയും കൊറിയയെയും കുറിച്ച് വാചാലരാവുന്ന ബുദ്ധിജീവികള്‍ക്ക് അട്ടപ്പാടിയെക്കുറിച്ച് എന്ത് പറയാനുണ്ട് എന്നറിയാന്‍ കൗതുകമുണ്ടെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ ചോദ്യമുയര്‍ത്തുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം

അഴിമതിയും അസമത്വവും: കേരളമോഡല്‍

2017 ലെ ആഗോള അഴിമതി സൂചികയും അസമത്വ സൂചികയും സദ്ഭരണ സൂചികയും വിരല്‍ചൂണ്ടുന്നത് അഴിമതിയുടെ ഭയാനക ഫലങ്ങളിലേക്കാണ്. State capture അഥവാ പണമുള്ളവന്‍ ഭരണത്തില്‍ കാര്യക്കാരനാവുന്നതിനെപ്പറ്റിയായിരുന്നു സമീപകാല ഗവേഷണങ്ങള്‍ ഏറെയും. ഒരു ഇന്ത്യന്‍ വ്യവസായിക്കു വേണ്ടി ഭരണ നയങ്ങള്‍ പാകപ്പെടുത്തിയതും ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ഇഷ്ടക്കാര്‍ക്ക് കട്ടുമുടിക്കാന്‍ അവസരമൊരുക്കിയതുമെല്ലാം പഠനവിധേയമായി. ധനികന്‍ ഭരണത്തിന്റെ ഗുണഫലങ്ങള്‍ പിടിച്ചെടുക്കുമ്പോള്‍ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരമേറുന്നു. ഈ അന്തരം ആളോഹരി വരുമാനത്തില്‍ മാത്രമല്ല ജീവിതത്തിന്റെ സമസ്ത മേഖലയിലും പ്രതിഫലിക്കും. പട്ടിണി, ആരോഗ്യം, വിദ്യാഭ്യാസം, എന്നു തുടങ്ങി മനുഷ്യന്റെ സാമൂഹ്യാവബോധത്തെ പ്പോലും ബാധിക്കും സ്റ്റേറ്റ് കാപ്ച്ചര്‍. അട്ടപ്പാടിയിലെ മധു മോഷ്ടാവെങ്കില്‍ വിശപ്പടക്കാന്‍ അരി മോഷ്ടിക്കേണ്ട സ്ഥിതിയിലേക്ക് ആ ചെറുപ്പക്കാരന്‍ എങ്ങനെ എത്തി ? വന്‍കിട മുതലാളിമാര്‍ക്കും അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കും വേണ്ടി വാചാലരാവുന്നവര്‍ ഭക്ഷണം വാങ്ങാന്‍ നിവൃത്തിയില്ലാത്തവനെ തല്ലിക്കൊല്ലുന്ന ജനത്തെ ഭരിക്കുന്നു! പട്ടിണിക്കാരന്‍ കൊല്ലപ്പെടേണ്ടവനാണ് എന്ന തലത്തിലേക്ക് നമ്മുടെ സാമൂഹ്യാവബോധം തരംതാണിരിക്കുന്നു. വിശപ്പടക്കാന്‍ അപ്പക്കഷണം മോഷ്ടിച്ചതിന് ഫ്രഞ്ച് മുതലാളിത്ത സമൂഹം ശിക്ഷിച്ച ജീന്‍ വാല്‍ജീന്റെ കഥ വിക്ടര്‍ ഹ്യൂഗോ എഴുതിയിട്ട് 156 വര്‍ഷമായി. പോളണ്ടിനെയും നികരാഗ്വയെയും കൊറിയയെയും കുറിച്ച് വാചാലരാവുന്ന ബുദ്ധിജീവികള്‍ക്ക് അട്ടപ്പാടിയെക്കുറിച്ച് എന്ത് പറയാനുണ്ട് എന്നറിയാന്‍ കൗതുകം

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണനാണ് ബിനീഷ് കോടിയേരിക്കും ബിനോയ് കോടിയേരിക്കുമെതിരെ വാര്‍ത്താ സമ്മേളനം വിളിച്ച് ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

തിരുവനന്തപുരം ശാസ്തമംഗലത്ത് ആറ് കമ്പനികളാണ് ഇരുവരുടെയും പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇരുവരുടെയും പങ്കാളിത്തത്തില്‍ 28 സ്വകാര്യ കമ്പനികള്‍ ഒരു കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ 28 കമ്പനികളില്‍ ആറ് കമ്പനികള്‍ കോടിയേരിയുടെ മക്കള്‍ നേരിട്ടാണ് നടത്തുന്നതെന്നും കണ്ടെത്തി. ഇത്തരത്തില്‍ കമ്പനികള്‍ രൂപീകരിച്ച് നടത്താന്‍ ഇത്രയും സാമ്പത്തിക പിന്‍ബലം കോടിയേരിയുടെ കുടുംബത്തിന് എവിടെ നിന്നാണെന്ന് വെളിപ്പെടുത്തണമെന്നും എ.എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്‍ ടൂറിസം മന്ത്രി ആയിരുന്ന 2008ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ടൂറിസം മേഖലയിലാണ് ഈ കമ്പനികളില്‍ അധികവും പ്രവര്‍ത്തിക്കുന്നതെന്നും ബിജെപി ഉന്നയിച്ചു.

ഇതുസംബന്ധിച്ച രേഖകള്‍ എന്‍ഫോഴ്‌സ്‌മെന്റിന് കൈമാറും. ബാലന്‍സ് ഷീറ്റ് സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് നേരത്തെ ഈ കമ്പനികള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നെങ്കിലും മറുപടി ലഭിച്ചിരുന്നില്ലെന്നും ബിജെപി ആരോപിക്കുന്നു. കള്ളപ്പണം വെളിപ്പിക്കുന്നതിനാണ് ഈ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്നതെന്നാണ് ബിജെപി ഉന്നയിക്കുന്ന പ്രധാന ആരോപണം. 28 കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ ഒരു ബോര്‍ഡ് മാത്രമാണ് സ്ഥാപിച്ചിട്ടുള്ളതെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

Copyright © . All rights reserved