പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും സംസ്ഥാന സര്‍ക്കാരിനെയും പുകഴ്ത്തി ശശി തരൂര്‍ എംപി ദേശീയ മാധ്യമത്തിലെഴുതിയ ലേഖനത്തെച്ചൊല്ലിയുള്ള വിവാദം കടുത്തതോടെ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് ഹൈക്കമാന്‍ഡ്.
മുതിര്‍ന്ന നേതാക്കളെയും കേരളത്തില്‍ നിന്നുള്ള എംപിമാരെയുമാണ് ചര്‍ച്ചയ്ക്ക് വിളിപ്പിച്ചത്. പാര്‍ട്ടിയുടെ പുതിയ ആസ്ഥാന മന്ദിരമായ ഇന്ദിരാ ഭവനില്‍ വെള്ളിയാഴ്ച കേരള നേതാക്കളുമായി ഹൈക്കമാന്‍ഡ് ചര്‍ച്ച നടത്തുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സംബന്ധിക്കും. സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്ത സാഹചര്യത്തില്‍ പാര്‍ട്ടിയിലെ ആഭ്യന്തര കലഹം എങ്ങനെ പരിഹരിക്കാമെന്നത് ചര്‍ച്ചയാകും. അഭിപ്രായ ഭിന്നതകള്‍ മറന്ന് ഒറ്റക്കെട്ടായി നീങ്ങാന്‍ ഹൈക്കമാന്‍ഡ് കര്‍ശന നിര്‍ദേശം നല്‍കുമെന്നാണ് സൂചന.
സംസ്ഥാനത്ത് നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ ശശി തരൂര്‍, രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ്, കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, മുതിര്‍ന്ന നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രന്‍, യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍, വി.എം സുധീരന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.
ലേഖനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെ കഴിഞ്ഞയാഴ്ച ഡല്‍ഹിയിലെത്തി രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി എന്നിവരുമായി ശശി തരൂര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
ദേശീയ തലത്തിലും സംസ്ഥാന തലത്തിലും പാര്‍ട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടതില്‍ തരൂര്‍ അതൃപ്തി പ്രകടിപ്പിച്ചതായി അദേഹത്തിന്റെ അടുത്ത അനുയായികള്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ രാഹുലുമായുള്ള ചര്‍ച്ചയുടെ വിശദാംശങ്ങള്‍ തരൂര്‍ വെളിപ്പെടുത്തിയിരുന്നില്ല.
അതിനിടെ കോണ്‍ഗ്രസ് നേതാക്കളുമായി ഭിന്നതയുണ്ടെന്ന സൂചന പുറത്തു വന്നതിന് പിന്നാലെ ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ പീയുഷ് ഗോയലിനൊപ്പമുള്ള ചിത്രം ശശി തരൂര്‍ എക്‌സില്‍ പങ്കുവച്ചു. ബ്രിട്ടന്റെ ബിസിനസ് ആന്‍ഡ് ട്രേഡ് സ്റ്റേറ്റ് സെക്രട്ടറി ജോനാഥന്‍ റെയ്നോള്‍ഡ്‌സിനും ഒപ്പം ഇരുവരും നില്‍ക്കുന്ന ചിത്രമാണ് ശശി തരൂര്‍ എക്‌സില്‍ പങ്കുവച്ചത്.
ഇന്ത്യ-യു.കെ വ്യാപാര കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ശേഷം പീയുഷ് ഗോയലും ജോനാഥന്‍ റെയ്നോള്‍ഡ്‌സും ഉള്‍പ്പെട്ട ചിത്രം പോസ്റ്റ് ചെയ്തത് കോണ്‍ഗ്രസിനുള്ളില്‍ തരൂരിന്റെ നിലപാടിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തമാക്കി.
‘ബ്രിട്ടന്റെ ബിസിനസ് ആന്‍ഡ് ട്രേഡ് സ്റ്റേറ്റ് സെക്രട്ടറി ജോനാഥന്‍ റെയ്നോള്‍ഡ്‌സുമായി വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയലിനൊപ്പം ആശയ വിനിമയം നടത്താന്‍ കഴിഞ്ഞതില്‍ സന്തോഷം. ദീര്‍ഘകാലമായി സ്തംഭിച്ചു കിടന്ന എഫ്ടിഎ ചര്‍ച്ചകള്‍ പുനരുജ്ജീവിപ്പിച്ചു. ഇത് ഏറ്റവും സ്വാഗതാര്‍ഹമാണ്’- ചിത്രം പങ്കുവച്ച് തരൂര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
രാഹുല്‍ ഗാന്ധിയോട് പാര്‍ട്ടിയിലെ തന്റെ പങ്ക് വ്യക്തമായി നിര്‍വചിക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ കോണ്‍ഗ്രസിനുള്ളില്‍ തരൂരിനോടുള്ള അതൃപ്തി ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് അദേഹം ബിജെപി മന്ത്രിയുമായുള്ള ചിത്രം പങ്കുവച്ചത്.
സ്കൂൾ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ കോൺഗ്രസ് നേതാവായ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു.
കോൺഗ്രസ് പാലമേൽ ഈസ്റ്റ് മണ്ഡലം ജനറൽ സെക്രട്ടറിയും കോൺഗ്രസ് അനുകൂല സർവീസ് സംഘടന മാവേലിക്കര വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റുമായ ആദിക്കാട്ടുകുളങ്ങരയിൽ ഊനംപറമ്പിൽ എസ് ഷിബുഖാനെയാണ് പെൺകുട്ടിയുടെ പരാതിയിൽ നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്.
പത്താം ക്ലാസ് വിദ്യാർത്ഥികളുടെ യാത്രയയപ്പ് ചടങ്ങ് കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയ പെൺകുട്ടിയോട് ക്ലാസ് ടീച്ചർ കൂടിയായ ഷിബുഖാൻ അശ്ലീലം പറയുകയും അപമര്യാദയായി പെരുമാറുകയുമായിരുന്നു. ഉടൻതന്നെ പെൺകുട്ടി സഹപാഠികളെ വിവരമറിയിച്ചു.
വിവരം അറിഞ്ഞെത്തിയ എസ്എഫ്ഐ പ്രവർത്തകർ സ്കൂളിലേക്ക് മാർച്ച് നടത്തി ഹെഡ്മാസ്റ്റർക്ക് പരാതി നൽകി. പെൺകുട്ടിയുടെ പരാതിയെത്തുടർന്ന് സ്ഥലത്തെത്തിയ നൂറനാട് പൊലീസ് പ്രതിയെ അറസ്റ്റുചെയ്തു. പോക്സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തതത്.
മകന്റെ സുഹൃത്തായ 14കാരനൊപ്പം ഒളിച്ചോടിയ 35കാരിയെ പൊലീസ് പിടികൂടി. കുട്ടിയെയും ഒപ്പം കസ്റ്റിഡിയിലെടുത്തിട്ടുണ്ട്. 14കാരന്റെ രക്ഷാകർത്താക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കുനിശേരി കുതിരപ്പാറ സ്വദേശിനിയാണ് 11 വസുള്ള മകന്റെ കൂട്ടുകാരനായ 14കാരനൊപ്പം നാടുവിട്ടത്.
14കാരൻ സ്കൂളിലെ പരീക്ഷ കഴിഞ്ഞ് വീട്ടില്‍ എത്താത്തിനെ തുടർന്ന് വിദ്യാർത്ഥിയുടെ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ കുട്ടി യുവതിയോടൊപ്പം ഉള്ളതായി വിവരം ലഭിച്ചത്. തുടർന്ന് ആലത്തൂർ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
തുടർന്ന് എറണാകുളത്ത് വച്ചാണ് രണ്ടുപേരെയും കണ്ടെത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് വീട്ടമ്മയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്.
പരീക്ഷ കഴിഞ്ഞ ശേഷം യുവതിയുടെ വീട്ടിലെത്തിയ 14കാരനാണ് എങ്ങോട്ടേക്കെങ്കിലും പോകാമെന്ന് പറഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി. എന്നാല്‍ പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയായതിനാല്‍ യുവതിയെ പ്രതിയാക്കുകയായിരുന്നു.
നാടുവിട്ട് ഇരുവരും പാലക്കാട് നിന്ന് എറണാകുളത്ത് എത്തിയപ്പോഴാണ് പൊലീസ് പിടികൂടിയത്. പിന്നീട് പാലക്കേട്ടേക്ക് തിരിച്ചെത്തിച്ച് കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. ഭർത്താവുമായി അകന്നു കഴിയുന്ന യുവതിക്കെതിരെ ആവശ്യമെങ്കില്‍ പോക്സോ നിയമപ്രകാരം ലൈംഗികാതിക്രമത്തിന് കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
വെഞ്ഞാറമൂട്ടില്‍ അഞ്ച് പേരെ ചുറ്റികയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അഫാന്‍ എല്ലാം ചെയ്തത് പ്രൊഫഷണല്‍ കില്ലറെ പോലെ. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതകങ്ങള്‍ നടന്നതെന്നാണ് പൊലീസ് പറയുന്നത്. പ്രതി അഫാനെ ക്രൂരമായ കൊലപാതകത്തിലേയ്ക്ക് നയിച്ചത് വ്യക്തിപരമായ സാമ്പത്തിക പ്രശ്‌നമാണെന്നാണ് വാദം. ഫര്‍സാനയുമായി ജീവിക്കാന്‍ പണമില്ലാത്തത് പ്രധാന കാരണമെന്നും പ്രാഥമിക വിലയിരുത്തലുണ്ട്. അതിനിടെ അഫാന്റെ അച്ഛന് ഈ ദുരന്തം അറിഞ്ഞിട്ടും നാട്ടിലേക്ക് വരാന്‍ കഴിയാത്ത അവസ്ഥയാണ്. സൗദിയില്‍ യാത്രാ വിലക്കുള്ളതു കൊണ്ടാണ് ഇത്.
അക്രമവാസനയുളള ആളായിരുന്നില്ലെന്ന് ഡി കെ മുരളി എംഎല്‍എ പ്രതികരിച്ചു. അഫാന് മദ്യപിക്കുന്ന സ്വഭാവമുണ്ടായിരുന്നു. ഇയാള്‍ പലരില്‍ നിന്നും പണം വാങ്ങിച്ചതായാണ് വിവരം. ഇടക്ക് പ്രതി, മാതാവ് ഷെമിയുമായി വഴക്ക് കൂടാറുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞതായും എം എല്‍ എ വിശദീകരിച്ചു. ഗള്‍ഫില്‍ ജോലി ചെയ്യുന്ന അഫാന്റെ പിതാവ് റഹീമിന് സാമ്പത്തിക പ്രശ്‌നങ്ങളുണ്ടെന്ന് അദ്ദേഹം തന്നോട് പറഞ്ഞതായും എം എല്‍ എ പറഞ്ഞു. ബിസിനസ് എല്ലാം പൊളിഞ്ഞു, കേസ് ഉളളതിനാല്‍ ട്രാവല്‍ ബാന്‍ ഉണ്ടെന്ന് റഹീം അറിയിച്ചു. റഹീമിന് നാട്ടിലേക്ക് എത്താന്‍ കഴിയില്ല. റഹീമിനെ തിരികെ കൊണ്ടുവരാന്‍ മലയാളി അസോസിയേഷന്‍ ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ അറിയിച്ചിട്ടുണ്ടെന്നും ഡി കെ മുരളി പറഞ്ഞു. അഫാന്റെ ഉമ്മ ഷെമി സംസാരിക്കാന്‍ കഴിയുന്ന അവസ്ഥയിലല്ല. അവര്‍ മൊഴി നല്‍കാന്‍ പറ്റുന്ന സാഹചര്യത്തിലല്ലെന്നും ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്നും ഡി കെ മുരളി പറഞ്ഞു. പ്രതി ലഹരിക്ക് അടിമയാണോ എന്നത് പൊലീസ് പരിശോധിച്ച് വരുകയാണ്. സമയമെടുത്താണ് ഓരോ കൊലപാതകവും പ്രതി നടത്തിയത്. ഇതൊന്നും പ്രതിയുടെ മനസിന് മാറ്റമുണ്ടാക്കിയിട്ടില്ല. അഫാന്‍ ആരും അറിയാത ലഹരി ഉപയോഗിച്ചോ എന്ന് പരിശോധിക്കേണ്ടതാണെന്നും ഡി കെ മുരളി കൂട്ടിച്ചേര്‍ത്തു.
സ്‌കൂളില്‍ നിന്ന് തിരിച്ച് എത്തിയപ്പോഴാണ് അനിയന്‍ അഫ്‌സാനെ അഫാന്‍ കൊലപ്പെടുത്തിയത്. ഫര്‍സാനയുടെ വീട്ടുകാരുടെ അവസ്ഥ വലിയ കഷ്ടമാണ്. അഫാന്റേയും ഫര്‍സാനയുടേയും പ്രണയത്തെകുറിച്ച് നാട്ടുകാര്‍ക്ക് ഒന്നും അറിയില്ല. ഒരു പ്രൊഫഷണല്‍ കില്ലര്‍ ചെയ്യുന്നതുപോലെയാണ് അഫാന്‍ കൊല നടത്തിയത്. ഇങ്ങനെയൊരു മാനസികാവസ്ഥയിലേക്ക് 23കാരന്‍ മാറുക എന്നത് പഠന വിഷയമാക്കേണ്ടതാണെന്നും ഡി കെ മുരളി എംഎല്‍എ പറഞ്ഞു. പ്രതി അഫാന്‍ കുടുംബാംഗങ്ങളെയും സുഹൃത്തിനെയും കൊലപ്പെടുത്തിയത് അതിക്രൂരമായിയാണ്. മരിച്ച 5 പേരുടെയും തലയില്‍ ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടായിരുന്നു. മൂര്‍ച്ചയേറിയ കത്തിയും വലിയ ചുറ്റികയുംകൊണ്ടാണ് പ്രതി കൃത്യങ്ങളെല്ലാം നടത്തിയത്. താഴെ പാങ്ങോട് എലിച്ചുഴി പുത്തന്‍വീട്ടിലെത്തിയാണ് ഉപ്പയുടെ ഉമ്മ സല്‍മാബീവിയെ തലയ്ക്കടിച്ച് കൊന്നത്.
ഇവരുടെ കഴുത്തിലെ മാലയും കവര്‍ന്നു. തുടര്‍ന്ന് ഉപ്പയുടെ സഹോദരന്‍ ലത്തീഫിന്റെ എസ്എന്‍ പുരത്തെ വീട്ടിലെത്തി. ലത്തീഫിനെയും ഭാര്യ ഷാഹിദയെയും കൊലപ്പെടുത്തി. ഷാഹിദയുടെ നെറ്റിയിലാണ് ആഴത്തിലുള്ള മുറിവുകള്‍. ലത്തീഫ് ഹാളിലെ കസേരയില്‍ ഇരിക്കുന്നനിലയിലാണ്. ലത്തീഫിന്റെ നെറ്റിക്ക് കുറുകെ ആഴത്തില്‍ വെട്ടേറ്റ മുറിവുണ്ട്. പിന്നീട് സ്വന്തം വീട്ടിലെത്തി പെണ്‍സുഹൃത്തിനെ ചുറ്റികക്കടിച്ചും വെട്ടിയും കൊലപ്പെടുത്തി. ഫര്‍സാനയുടെയും മുഖം വികൃതമായനിലയിലായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. നെറ്റിയുടെ ഇരുവശത്തും മധ്യത്തിലും ചുറ്റികകൊണ്ട് അടിച്ച പാടുണ്ട്. സ്‌കൂള്‍ വിട്ടുവന്ന സഹോദരന്‍ അഫ്‌സാനെ വെഞ്ഞാറമൂട്ടിലെ കടയിലെത്തിച്ച് കുഴിമന്തി വാങ്ങി നല്‍കി. തുടര്‍ന്ന് വീട്ടിലെത്തിച്ച് ചുറ്റികകൊണ്ട് തലയ്ക്ക് അടിച്ചുകൊന്നു. ശേഷം വീടിന്റെ വാതിലും ജനലുകളും പൂര്‍ണമായും അടച്ചശേഷം ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ടിരുന്നു. ഇതിനുശേഷമാണ് പൊലീസില്‍ കീഴടങ്ങിയത്.റൂറല്‍ എസ്പി സുദര്‍ശനും മറ്റ് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
പൂട്ടിയ നിലയിലുള്ള അഫാന്റെ വീടിന്റെ വാതില്‍ ചവിട്ടിത്തുറന്നാണ് പൊലീസ് അകത്ത് കടന്നത്. സ്റ്റേഷനിലേക്ക് പോകുമ്പോള്‍ അഫാന്‍ ഗ്യാസ് തുറന്നുവിട്ടിരുന്നു. ഫയര്‍ഫോഴ്സ് എത്തിയാണ് അത് നിര്‍വീര്യമാക്കിയത്. ഗുരുതര പരിക്കേറ്റ ഷെമിയെ ആശുപത്രിയിലുമെത്തിച്ചു. തുടര്‍ന്നാണ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി അഫ്സാന്റെയും ഫര്‍സാനയുടെ മൃതദേഹം ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. പാങ്ങോട്ടെ വീട്ടില്‍ സല്‍മാബീവി ഒറ്റയ്ക്കായിരുന്നു താമസം. തിങ്കള്‍ വൈകിട്ട് അഞ്ചരയോടെ കൂട്ടുകിടക്കാന്‍ വന്ന ബന്ധു എത്തിയപ്പോ അടുക്കളയില്‍ മരിച്ച നിലയിലായിരുന്നു അവര്‍. കാല്‍തെറ്റി വീണ് മരിച്ചതെന്നായിരുന്നു സംശയം. മരണവിവരം പറയാന്‍ ലത്തീഫിനെ വിളിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് അടുത്ത വീട്ടിലുള്ളവരോട് കാര്യം പറയാന്‍ ഏല്‍പ്പിച്ചു. അവര്‍ പോയി നോക്കിയപ്പോഴാണ് ലത്തീഫും ഭാര്യ സജിതാബീവിയും മരിച്ചനിലയില്‍ കണ്ടത്.
മലയാളികളെ ആകെ ഞെട്ടിച്ച കൂട്ടക്കുരുതി നടത്തിയ 23 വയസുകാരനായ അഫാന്‍ വളരെ ശാന്ത പ്രകൃതമുള്ള യുവാവെന്ന് നാട്ടുകാര്‍. ഇയാള്‍ക്ക് എങ്ങനെ ഈ കടുംകൈ ചെയ്യാനായി എന്ന് ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കുമൊന്നും വിശ്വസിക്കാനാവുന്നില്ല. അക്രമവാസനയൊന്നും അഫാനുണ്ടായിരുന്നതായി ആര്‍ക്കും അറിവില്ല.
അഫാന്‍ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന കുഞ്ഞനിയനെ പോലും ചുറ്റിക കൊണ്ട് തലയ്ക്കടിച്ചാണ് കൊന്നത്. ഒരേ ചുറ്റിക കൊണ്ടാണ് അഫാന്‍ എല്ലാവരെയും കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. എപ്പോഴാണ് പെണ്‍സുഹൃത്ത് ഫര്‍സാനയുമായി അഫാന്‍ അടുത്തതെന്ന് നാട്ടുകാര്‍ക്ക് അറിയില്ല. ഇവരുടെ പ്രണയബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. ഇതില്‍ പ്രകോപിതനായാണ് അഫാന്‍ കൊടുംക്രൂരത ആസൂത്രണം ചെയ്തു നടപ്പാക്കിയതെന്നാണു പൊലീസ് കരുതുന്നത്. ഇതിനുപുറമേ 75 ലക്ഷത്തോളം രൂപ കടബാധ്യത ഉണ്ടെന്നും അഫാന്‍ പൊലിസിന് മൊഴി നല്‍കി. കടബാധ്യതയാണോ, പെണ്‍കുട്ടിയുമായുള്ള ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തതാണോ, കൂട്ടക്കൊലയ്ക്ക് കാരണമെന്ന് വ്യക്തമല്ല. മൊഴികളില്‍ വൈരുദ്ധ്യം ഉള്ളത് കൊണ്ട് കൂടുതല്‍ അന്വേഷണം ആവശ്യമായി വരും.
കടുത്ത കടബാധ്യതയ്ക്കിടെയാണ് പെണ്‍സുഹൃത്തിനെ വീട്ടില്‍ വിളിച്ചു കൊണ്ട് വരുന്നതുമായി ബന്ധപ്പെട്ട് വീട്ടില്‍ തര്‍ക്കമുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് ബന്ധുവീടുകളിലേക്കും പോയെന്നും അവിടെയും തര്‍ക്കമുണ്ടായെന്നും സഹായം ചോദിച്ചിട്ട് ആരും കൂടെ നിന്നില്ലെന്നും പ്രതി മൊഴി നല്‍കി. പ്രതിയുടെ അമ്മമയുമായാണ് തര്‍ക്കമുണ്ടായത്. ആദ്യം അമ്മയുടെ കഴുത്ത് ഞെരിച്ചു. ഇതിനുശേഷം മരിക്കാന്‍ തീരുമാനിച്ചു. എന്നാല്‍, സഹായം ചോദിച്ച് ബന്ധുക്കളെ സമീപിച്ചപ്പോള്‍ ആരും കടം തന്നില്ലെന്നും പ്രതി മൊഴി നല്‍കി.
ഇതിനുപിന്നാലെയാണ് കൂട്ടക്കൊല നടത്തിയത്. അതേസമയം, പ്രതിയുടെ പെണ്‍സുഹൃത്തിനെ ഇന്നലെ വൈകിട്ടാണ് വീട്ടിലേക്ക് കൂട്ടികൊണ്ടുന്നത്. ഇന്നലെ വൈകിട്ട് മൂന്നരയ്ക്കാണ് വെഞ്ഞാറമൂടിലെ വീട്ടില്‍ നിന്ന് പെണ്‍കുട്ടി ഫര്‍സാന്‍ പോയതെന്ന് ഗ്രാമപഞ്ചായത്തംഗം പറഞ്ഞു. ട്യൂഷന്‍ എന്നുപറഞ്ഞാണ് പെണ്‍കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങിയത്. പിജി വിദ്യാര്‍ത്ഥിനിയാണ് കൊല്ലപ്പെട്ട ഫര്‍സാന.
പിതാവിന്റെ അമ്മയോടും സഹായം ചോദിച്ചെങ്കിലും തന്നില്ലെന്നും അതിനാല്‍ അവരെയും കൊല്ലാന്‍ തീരുമാനിച്ചുവെന്നും അതിനുശേഷം സ്വയം ജീവനൊടുക്കാനാണ് തീരുമാനിച്ചതെന്നും പ്രതി മൊഴി നല്‍കി. പിതാവിന്റെ മാതാവിനെ കൊലപ്പെടുത്തിയശേഷം അവരുടെ മാലയും മോഷ്ടിച്ചു. ഇതിനുശേഷം പിതാവിന്റെ സഹോദരനെയും ഭാര്യയെയും കൊലപ്പെടുത്തി. ഈ കൊലപാതകങ്ങള്‍ക്കുശേഷമാണ് പെണ്‍ സുഹൃത്തിന്നെ വിളിച്ചു കൊണ്ട് വന്നത്. ഇതിനിടെ വീണ്ടും വീട്ടില്‍ തര്‍ക്കമുണ്ടായി. ഇതിനിടെയാണ് പ്രതി സഹോദരനെയും പെണ്‍കുട്ടിയെയും കൊലപ്പെടുത്തിയതും അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതും. വെട്ടേറ്റ അമ്മ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. കോളേജ് പഠനം പാതിവഴിയില്‍ അവസാനിപ്പിച്ചയാളാണ് പ്രതിയെന്നും പൊലീസ് പറഞ്ഞു.
നാട്ടിലടക്കം പലരും നിന്നായി വന്‍ തുക കടം വാങ്ങിയിട്ടുണ്ടെന്ന് പ്രതി മൊഴി നല്‍കി. കടബാധ്യത കാരണം ജീവിക്കാന്‍ കഴിയില്ലെന്ന് തോന്നിയപ്പോഴാണ് എല്ലാവരെയും കൊന്ന് ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നും പ്രതി മൊഴി നല്‍കി. താന്‍ മരിച്ചാല്‍ കാമുകി തനിച്ചാകും എന്ന് കരുതിയാണ് കാമുകിയെ വീട്ടില്‍ നിന്ന് വിളിച്ച് സ്വന്തം വീട്ടിലേക്ക് കൊണ്ട് വന്നു വെട്ടികൊലപ്പെടുത്തിയതെന്നും പ്രതി മൊഴി നല്‍കി.
അഫാന്‍ പെണ്‍സുഹൃത്തിനെ വീട്ടില്‍ കൊണ്ടുവന്നിരുന്നുവെന്നും പിന്നാലെ വൈകിട്ടോടെ വീട്ടില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും ദൃക്‌സാക്ഷി പറയുന്നു. പെണ്‍സുഹൃത്തിനെയും പ്രതിയുടെ അമ്മയെയും സഹോദരനെയുമാണ് ആദ്യം വെട്ടിയത്. ശേഷം പ്രതി പിതാവിന്റെ സഹോദരനെയും ഭാര്യയെയും വീട്ടിലെത്തി വെട്ടുകയായിരുന്നു. പിന്നീടാണ് അച്ഛന്റെ അമ്മയെ പാങ്ങോട്ടെ വീട്ടിലെത്തി വെട്ടിയതെന്നുമാണ് വിവരം.
അഫാന്റെ അച്ഛന്‍ വിദേശത്താണ്. പിതാവിനൊപ്പം വിദേശത്തായിരുന്നു അഫാനും കുടുംബവും. ഈയടുത്താണ് നാട്ടിലെത്തിയത്. അഫാനും അമ്മയും സഹോദരനും മാത്രമാണ് വീട്ടില്‍ താമസമുണ്ടായിരുന്നത്. വിദേശത്തെ സ്പെയര്‍ പാര്‍ട്ട്സ് കട പൊളിഞ്ഞ വലിയ സാമ്പത്തിക ബാധ്യത താങ്ങാനാവാതെയെന്ന് മൊഴി. നാട്ടിലടക്കം പലരില്‍ നിന്നായി വന്‍ തുക കടം വാങ്ങിയിട്ടുണ്ടെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി. കടബാധ്യത കാരണം ജീവിക്കാന്‍ കഴിയില്ലെന്ന് തോന്നിയപ്പോഴാണ് എല്ലാവരെയും കൊന്ന് ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നും താന്‍ മരിച്ചാല്‍ കാമുകി തനിച്ചാകുമെന്ന് കരുതിയാണ് കാമുകിയെ വീട്ടില്‍ നിന്ന് വിളിച്ച് സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്ന് വെട്ടി കൊലപ്പെടുത്തിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. എലി വിഷം കഴിച്ചെന്ന് പറഞ്ഞ പ്രതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പിതാവിന്റെ കൂടെ വിദേശത്തായിരുന്നു പ്രതി. വിസിറ്റിംഗ് വിസയില്‍ വിദേശത്ത് പോയി തിരിച്ചു വന്നതാണ്. അമ്മ ഷമീന കാന്‍സര്‍ രോഗത്തിന് ചികിത്സയിലാണ്. വെഞ്ഞാറമൂട് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ട അനുജന്‍ അഹസാന്‍. റിട്ടയേര്‍ഡ് സി ആര്‍ പി എഫ് ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ട ലത്തീഫ്. അമ്മ ഒഴികെ മറ്റുള്ളവരുടെയെല്ലാം മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ മുതല്‍ തുടങ്ങിയ കൊലപാതക പരമ്പരയാണിതെന്നാണ് പൊലീസ് പറയുന്നത്.
സഹോദരന്‍ 13 വയസുകാരനായ അഹസാന്‍, അമ്മ ഷമീന, പെണ്‍സുഹൃത്ത് ഫര്‍ഷാന, പിതാവിന്റെ അമ്മ സല്‍മാ ബീവി, പിതൃ സഹോദരന്‍ ലത്തീഫ് ഭാര്യ ഷാഹിദ, എന്നിവരെയാണ് അഫാന്‍ ആക്രമിച്ചത്. ഇവരില്‍ ഷമീന ഒഴികെ മറ്റെല്ലാവരും മരിച്ചു. മൂന്ന് വീടുകളിലായാണ് ഇവരെയെല്ലാം ആക്രമിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം പ്രതി വെഞ്ഞാറമൂട് സ്റ്റേഷനില്‍ കീഴടങ്ങിയാണ് ക്രൂരകൃത്യം വെളിപ്പെടുത്തിയത്.
തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലേക്ക് അഫാന്‍ കടന്നുവന്നത്. സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരോട് താന്‍ ആറ് പേരെ കൊലപ്പെടുത്തിയെന്ന് അറിയിച്ചു. കൃത്യമായി കൊല നടത്തിയ സ്ഥലങ്ങളും യുവാവ് പോലീസിനെ അറിയിച്ചു. മൂന്നും വിവിധ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള സ്ഥലങ്ങള്‍. പോലീസിന്റെ മൂന്നു ടീം ഈ മൂന്ന് സ്ഥലങ്ങളില്‍ എത്തുമ്പോഴാണ് കൂട്ടക്കൊലയുടെ വിവരം പുറം ലോകം അറിഞ്ഞത്.
താന്‍ ആറ് കൊലപാതകം നടത്തിയെന്നാണ് ഇയാള്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയതിന് ശേഷം വെളിപ്പെടുത്തിയത്. ഉറ്റ ബന്ധുക്കളായ ആറ് പേരെയാണ് കൊന്നതെന്ന് ഇയാള്‍ പറഞ്ഞു. പേരുമലയില്‍ മൂന്നുപേരെയും ചുള്ളാളത്ത് രണ്ടുപേരെയും പാങ്ങോട് ഒരാളെയുമാണ് കൊന്നതെന്നും അവരുടെ മരണം സ്ഥിരീകരിച്ചതിന് ശേഷമാണ് താന്‍ വന്നതെന്നുമാണ് അഫാന്‍ പോലീസ് സ്റ്റേഷനിലെത്തി പറഞ്ഞത്.
വെഞ്ഞാറമൂടിൽ കൊലപാതക പരമ്പര. ആറ് പേരെ കൊലപ്പെടുത്തിയെന്ന് അവകാശപ്പെട്ട് അഫാൻ എന്ന ഇരുപത്തിമൂന്നുകാരൻ പോലീസിൽ കീഴടങ്ങുകയായിരുന്നു. പേരുമലയിൽ മൂന്ന് പേരെയും ചുള്ളാളത്ത് രണ്ട് പേരെയും പാങ്ങോട്ട് ഒരാളെയും കൊലപ്പെടുത്തി എന്നാണ് മൊഴി.
മൂന്ന് വീടുകളിലായി ആറ് പേരെ താൻ വെട്ടി എന്നാണ് യുവാവ് പറഞ്ഞത്. സഹോദരൻ, സഹോദരി, മാതാവ്, മുത്തശ്ശി, പെൺസുഹൃത്ത്, അമ്മാവൻ, ഭാര്യ എന്നിവരാണ് ഇരകൾ. ഇതിൽ അഞ്ചു പേരുടെ മരണം പോലീസ് അനൗദ്യോഗികമായി സ്ഥിരീകരിച്ചു. വെട്ടേറ്റ മാതാവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരുകയാണ്. മരിച്ചവരുടെ പേരുവിവരങ്ങൾ ഉൾപ്പെടെ ലഭ്യമായിട്ടില്ല
ചാനല്‍ ചര്‍ച്ചയിലെ മതവിദ്വേഷ പരാമര്‍ശക്കേസില്‍ ജാമ്യാപേക്ഷ തള്ളിയ ബിജെപി നേതാവ് പിസി ജോര്‍ജിനെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വൈദ്യ പരിശോധനയില്‍ വ്യതിയാനം കണ്ടതിനെ തുടര്‍ന്നാണ് പാല സബ് ജയിലിലേക്കയക്കാതെ ജോര്‍ജിനെ മെഡിക്കല്‍ കോളജിലെത്തിച്ചത്. ഇവിടെ വിദഗ്ധ പരിശോധനയ്ക്ക് ശേഷമാകും ജോര്‍ജിനെ പ്രിസണ്‍ സെല്ലിലേക്ക് മാറ്റമോ അതോ ജയിലിലേക്കെത്തിക്കണോ എന്ന കാര്യത്തില്‍ തീരുമാനിക്കുകയുള്ളു.
പൊലീസിന് പിടികൊടുക്കാതെ കോടതിയില്‍ കീഴടങ്ങിയ ജോര്‍ജിന്റെ ജാമ്യാപേക്ഷ ഈരാറ്റു പേട്ട മജിസ്‌ട്രേറ്റ് കോടതി തള്ളിയതോടെയാണ് മാര്‍ച്ച് 10 വരെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡില്‍ വിട്ടത്. വൈകീട്ട് ആറുമണിവരെ പി സി ജോര്‍ജ് പൊലീസ് കസ്റ്റഡിയിലായിരുന്നു. പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു.
കോടതിയില്‍ നിന്ന് വൈദ്യ പതിശോധനയ്ക്ക് ഇറങ്ങിയ പിസി ജോര്‍ജ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ക്ഷുഭിതാനായി. പാല ജനറല്‍ ആശുപത്രിയില്‍ നടന്ന വൈദ്യ പരിശോധനയില്‍ ഇസിജിയില്‍ വ്യതിയാനം കണ്ടത്തിയിരുന്നു. തുടര്‍ന്നാണ് വിദഗ്ധ പരിശോധനയ്ക്കായി കോട്ടയം കോളജില്‍ എത്തിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തടവുകാര്‍ക്കായി പ്രത്യേക സെല്ലുണ്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടതോടെ ജോര്‍ജിനെ രാത്രി ഇവിടെ പാര്‍പ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
നേരത്തെ അറസ്റ്റ് ചെയ്യാനുള്ള പൊലീസ് നീക്കത്തിനിടെയാണ് അദ്ദേഹം ബിജെപി നേതാക്കള്‍ക്കൊപ്പം കോടതിയിലെത്തി നാടകീയമായി കീഴടങ്ങിയത്. ഇരു ഭാഗങ്ങളുടെയും വാദം കേട്ട ശേഷമാണ് കോടതിയുടെ നടപടി. രണ്ട് ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടത്. എന്നാല്‍ നാലുമണിക്കൂര്‍ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്.
മതവിദ്വേഷ പരാമര്‍ശക്കേസില്‍ അറസ്റ്റ് ചെയ്യാന്‍ വീട്ടിലെത്തിയ പൊലീസിനെ കബളിപ്പിച്ച് ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ പിസി ജോര്‍ജ് കോടതിയില്‍ കീഴടങ്ങി. ഈരാറ്റുപേട്ട കോടതിയിലാണ് പിസി ജോര്‍ജ് കീഴടങ്ങിയത്.
ഹൈക്കോടതി മൂന്‍കൂര്‍ ജാമ്യം തള്ളിയതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ പൊലീസ് പിസി ജോര്‍ജിന് നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്ന് ഇന്ന് സ്റ്റേഷനില്‍ ഹാജരാകാമെന്നാണ് ജോര്‍ജ് അറിയിച്ചിരുന്നത്. ജോര്‍ജ് എത്താതായതോടെ പൊലീസ് സംഘം പത്തുമണിയോടെ വീട്ടിലെത്തി. എന്നാല്‍ ജോര്‍ജ് സ്ഥലത്ത് ഇല്ലെന്നാണ് വീട്ടുകാര്‍ അറിയിച്ചത്.
ജനുവരി അഞ്ചിനാണ് ചാനല്‍ ചര്‍ച്ചക്കിടെ പിസി ജോര്‍ജ് മതവിദേഷ്വ പരാമര്‍ശം നടത്തിയത്. യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസ്. കോട്ടയം സെഷന്‍സ് കോടതിയും പിന്നീട് ഹൈക്കോടതിയും പിസി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയിരുന്നു.
നടൻ ബാലയ്ക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി മുൻ പങ്കാളിയായ ഡോ. എലിസബത്ത് ഉദയൻ. താൻ ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നതായും പീഡനത്തിനുശേഷമാണ് മാനസികമായി തകർതന്നതെന്നും എലിസബത്ത് പറയുന്നു. ബാലയുടെ കരൾ മാറ്റ ശസ്ത്രക്രിയയിലും എലിസബത്ത് സംശയം പ്രകടിപ്പിക്കുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ തനിക്കെതിരെ വന്ന മോശം കമന്റുകളുടെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചാണ് എലിസബത്ത് വീണ്ടും ആരോപണവുമായി രംഗത്തെത്തിയത്.
കിടപ്പുമുറി രംഗങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ബാല തന്നെ ഭീഷണിപ്പെടുത്തിയതായി നേരത്തെ എലിസബത്ത് ആരോപിച്ചിരുന്നു. ബാല തന്നെ ബലാത്സംഗം ചെയ്തുവെന്നും ജാതകപ്രശ്‌നം പറഞ്ഞ് വിവാഹം രജിസ്റ്റര്‍ ചെയ്തില്ലെന്നും എലിസബത്ത് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രതികരണം.
എലിസബത്തിന്റെ വാക്കുകൾ: ‘‘നിങ്ങളുടെ പദ്ധതികൾ ഇതുവരെ അവസാനിപ്പിച്ചില്ലേ? ഞാന്‍ ഇത്രയും തെറ്റുകള്‍ ചെയ്തിട്ടുണ്ടെങ്കില്‍ എനിക്കെതിരെ പരാതി നല്‍കൂ. എനിക്ക് പിആര്‍ വര്‍ക്ക് ചെയ്യാനുള്ള പണമില്ല. എനിക്ക് നിങ്ങളെപ്പോലെ രാഷ്ട്രീയത്തിന്റേയോ സ്വാധീനത്തിന്റേയോ പിന്‍ബലമില്ല.
ഒരിക്കല്‍ നിങ്ങളുടെ ചെന്നൈയില്‍നിന്നുള്ള പൊലീസ് എന്നെ ഭീഷണിപ്പെടുത്തി. കേരളത്തിലെ പൊലീസ് ഓഫിസര്‍ എന്റെ മാതാപിതാക്കളെ വിളിച്ച് മകളെ തിരിച്ചുകൊണ്ടുപോകാന്‍ പറഞ്ഞു. പീഡനത്തിന് പിന്നാലെ ഞാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഞാന്‍ നിങ്ങളുടെ ഭാര്യയല്ലെന്നല്ലേ നിങ്ങള്‍ പറയുന്നത്. അതിനാല്‍ എന്റെ സമ്മതമില്ലാതെ താങ്കള്‍ എന്ത് ചെയ്താലും അത് പീഡനമാണ്. പണംകൊടുത്തുള്ള കരള്‍ മാറ്റിവെക്കല്‍ നിയമത്തിനെതിരാണെന്നാണ് ഞാന്‍ കരുതുന്നത്. എനിക്ക് അറിയില്ല. ഇപ്പോഴാണ് പ്രതികരിക്കുന്നത്. ആളുകള്‍ അങ്ങനെ പ്രതികരിക്കുന്നത് കൊണ്ടാണ് ഞാന്‍ സംശയിക്കുന്നത്. അതെനിക്ക് കുറ്റകൃത്യമായിട്ടാണ് തോന്നിയത്. എന്തെങ്കിലും നിയമോപദേശമോ തെറ്റോ ഉണ്ടെങ്കില്‍ കമന്റില്‍ എന്നെ തിരുത്തുക.
എന്റെ പോസ്റ്റ് ഗുരതരമായ കുറ്റകൃത്യമാണെങ്കില്‍ ഞാന്‍ ജയിലില്‍ പോവാന്‍ തയാറാണ്. ഞാന്‍ ശരിക്കും ഭയന്നിരുന്നു. ഇപ്പോള്‍ ഞാന്‍ നിയമപരമായി നീങ്ങിയാല്‍ എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ലെന്ന് അവര്‍ ചോദിക്കും. ചെന്നൈയില്‍ പോലീസ് മൊഴിയെടുത്തുവെന്നാണ് എനിക്ക് തോന്നുന്നത്. എന്തുകൊണ്ടാണ് ഞാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് അവര്‍ ചോദിച്ചില്ല. എഴുത്തിലുള്ള മറ്റെന്തെങ്കിലും കാരണത്താല്‍ ഞാന്‍ ആത്മഹത്യാശ്രമം നടത്തിയതാണെങ്കില്‍ തന്നെ അതിന് തെളിവുകളില്ല. എന്നെ ആരും ചെന്നൈയില്‍ ചെന്നൈയില്‍ ആശുപത്രിയില്‍ കൊണ്ടുപോയില്ല. എനിക്ക് മാനസിക സ്ഥിരതയില്ലെന്നാണ് എല്ലാവരും പറയുന്നത്. അതിനാല്‍ ഈ എഴുത്ത് തെളിവായി സ്വീകരിക്കാന്‍ കഴിയുമോ?’’
കോണ്‍ഗ്രസിന് തന്റെ സേവനം ആവശ്യമില്ലെങ്കില്‍ മറ്റു വഴികളുണ്ടെന്ന് ശശി തരൂര്‍ എംപി. സ്വതന്ത്രമായി അഭിപ്രായം പറയാനുള്ള അവകാശത്തെ ജനം അംഗീകരിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് നാല് തവണ എംപിയായി തിരഞ്ഞെടുക്കപ്പെട്ടതെന്നും ശശി തരൂർ പറഞ്ഞു.
കേരളത്തിലെ കോണ്‍ഗ്രസില്‍ ഒരു പ്രധാന നേതാവിന്റെ അഭാവമുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു. പാര്‍ട്ടി അടിത്തട്ടില്‍ നിന്ന് തന്നെ വോട്ടര്‍മാരെ ആകര്‍ഷിക്കണം. നന്നായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് മൂന്നാം തവണയും കേരളത്തില്‍ പ്രതിപക്ഷത്തിരിക്കേണ്ടി വരുമെന്നും അദേഹം മുന്നറിയിപ്പ് നൽകി
കോൺഗ്രസിന് ദേശീയ തലത്തിലും തിരിച്ചടിക്ക് സാധ്യതയുണ്ട്. പല ഏജൻസികൾ നടത്തിയ സർവേകളിലും താൻ നേതൃപദവിക്ക് യോഗ്യനെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. സോണി ഗാന്ധിയും മൻമോഹൻ സിങ്ങും രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടത് കൊണ്ടാണ് പാർട്ടിയിലെത്തിയത്. തന്റെ കഴിവുകൾ പാർട്ടി വിനിയോഗിക്കണം. ഘടകക്ഷികൾ തൃപ്തരല്ലെന്നും തരൂർ പറഞ്ഞു.
ഇതിനിടെ കോൺഗ്രസിലെ നേതൃത്വ തർക്കങ്ങൾ ഉടൻ പരിഹരിക്കണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് രംഗത്ത് വന്നിട്ടുണ്ട്. നേതൃ പദവിയിലേയ്ക്ക് മുസ്ലിംലീഗിന്റെ പരോക്ഷ പിന്തുണ ശശി തരൂരിനാണെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു.