ലോക്സഭ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ന്യൂഡല്‍ഹിയില്‍ നടത്തിയ വാർത്താ സമ്മേളനത്തില്‍ കെ.സി.വേണുഗോപാലാണ് പട്ടിക പുറത്തുവിട്ടത്.
തൃശ്ശൂരില്‍ കെ. മുരളീധരനും ആലപ്പുഴയില്‍ കെ.സി. വേണുഗോപാലും വടകരയില്‍ ഷാഫി പറമ്പിലും മത്സരിക്കും. സിറ്റിങ് സീറ്റായ വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും കണ്ണൂരില്‍ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനും മത്സരിക്കും.
കോണ്‍ഗ്രസ് സ്ഥാനാർഥികള്‍:
തിരുവനന്തപുരം – ശശി തരൂർ
ആറ്റിങ്ങല്‍ – അടൂർ പ്രകാശ്
പത്തനംതിട്ട – ആന്‍റോ ആന്‍റണി
മാവേലിക്കര – കൊടിക്കുന്നില്‍ സുരേഷ്
ആലപ്പുഴ – കെ.സി. വേണുഗോപാല്‍
ഇടുക്കി – ഡീൻ കുര്യക്കോസ്
എറണാകുളം -ഹൈബി ഈഡൻ
ചാലക്കുടി – ബെന്നി ബഹനാൻ
തൃശ്ശൂർ – കെ. മുരളീധരൻ
ആലത്തൂർ – രമ്യ ഹരിദാസ്
പാലക്കാട് -വി.കെ. ശ്രീകണ്ഠൻ
കോഴിക്കോട് – എം.കെ. രാഘവൻ
വടകര – ഷാഫി പറമ്പില്‍
വയനാട് – രാഹുല്‍ ഗാന്ധി
കണ്ണൂർ – കെ. സുധാകരൻ
കാസർകോട് – രാജ്മോഹൻ ഉണ്ണിത്താൻ
യു.ഡി.എഫ് ഘടകകക്ഷികളായ മുസ്‍ലിം ലീഗ് രണ്ട് സീറ്റുകളിലും ആർ.എസ്.പിയും കേരള കോണ്‍ഗ്രസും ഒരു സീറ്റിലും സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ലീഗിന്‍റെ മലപ്പുറം സീറ്റില്‍ ഇ.ടി. മുഹമ്മദ് ബഷീറും പൊന്നാനിയില്‍ എം.പി. അബ്ദുല്‍ സമദ് സമാദാനിയും ആർ.എസ്.പിയുടെ കൊല്ലം സീറ്റില്‍ സിറ്റിങ് എം.പി എം.കെ. പ്രേമചന്ദ്രനും കോട്ടയം സീറ്റില്‍ കേരള കോണ്‍ഗ്രസിലെ ഫ്രാൻസിസ് ജോർജുമാണ് മത്സരിക്കുന്നത്.
കേരളം, ഛത്തീസ്ഗഡ്, കർണാടക, മേഘാലയ, നാഗാലാൻഡ്, സിക്കിം, തെലങ്കാന, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ 39 സ്ഥാനാർഥികളെ വാർത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു.
മോഷണക്കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യംചെയ്തപ്പോള്‍ ചുരുളഴിഞ്ഞത് രണ്ട് കൊലപാതകങ്ങളുടെ ഞെട്ടിക്കുന്ന കഥകൾ. മന്ത്രവാദത്തിന്റെ പേരിൽ നടത്തിയ നരബലിയെന്നാണ് പ്രാഥമിക വിവരം കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കല്‍ വിഷ്ണു വിജയൻ (27), പുത്തൻപുരയിക്കല്‍ രാജേഷ് എന്ന് വിളിക്കുന്ന നിതീഷ് (31) എന്നിവരാണ് മോഷണ കേസിൽ അറസ്റ്റിലായത്. കേസിലെ പ്രതി വിഷ്ണു വിജയൻ്റെ പിതാവ് വിജയൻ, സഹോദരിയുടെ നവജാത ശിശു എന്നിവരെയാണ് കൊലപ്പെടുത്തിയത്. കട്ടപ്പന സാഗര ജങ്ഷനിലുള്ള വിഷ്ണുവിൻ്റെ പഴയ വീടിൻറെ തറയില്‍ കുഴിയെടുത്താണ് മൃതദേഹങ്ങള്‍ കുഴിച്ചിട്ടതെന്നും പ്രതികൾ വെളിപ്പെടുത്തി.
ദുർമന്ത്രവാദത്തിൻ്റെയും ആഭിചാരക്രിയകളുടെയും തെളിവുകള്‍ വീട്ടില്‍നിന്ന് പോലീസ് കണ്ടെത്തി. വിഷ്ണുവിൻറെ സുഹൃത്തായ നിതീഷിന് വിഷ്ണുവിൻറെ സഹോദരിയില്‍ ഉണ്ടായ കുട്ടിയെയാണ് കൊന്നത്. ഗന്ധർവന് കൊടുക്കാൻ എന്ന പേരിലാണ് കുട്ടിയെ അമ്മയുടെ പക്കല്‍ നിന്ന് വാങ്ങിക്കൊണ്ടുപോയത്. നിതീഷ് തന്നെയാണ് മന്ത്രവാദത്തിന് നേതൃത്വം നല്‍കിയത്. ശനിയാഴ്ചയാണ് നഗരത്തിലെ വർക്ക് ഷോപ്പില്‍ മോഷണം നടത്തിയ കേസില്‍ വിഷ്ണുവിനെയും നിതീഷിനെയും കട്ടപ്പന പേലീസ് കസ്റ്റഡിയിലെടുത്തത്.
പുലർച്ചെ ഒരു യാത്ര കഴിഞ്ഞ് യാദൃശ്ചികമായി വർക്ക് ഷോപ്പിന് സമീപത്ത് എത്തിയ വർക്ക് ഷോപ്പ് ഉടമയുടെ മകൻ ഇവർ സാധനങ്ങള്‍ മോഷ്ടിക്കുന്നത് കണ്ട് രണ്ടുപേരെയും പിടികൂടുകയായിരുന്നു. തുടർന്ന് പോലീസിന് കൈമാറി. പോലീസ് ചോദ്യം ചെയ്യലിലാണ് നരബലി സംബന്ധിച്ച വിവരം വെളിപ്പെടുത്തിയത്. സംഭവത്തെ തുടർന്ന് കാഞ്ചിയാറിലെ പ്രതികളുടെ വീടിന് പോലീസ് കാവല്‍ ഏർപ്പെടുത്തി.
പ്രതികൾ പറഞ്ഞത് ശരിയാണോ എന്നറിയാൻ മൃതദേഹങ്ങൾ കണ്ടെത്തേണ്ടതുണ്ട്. ദുർമന്ത്രവാദത്തിന്റെ പേരിൽ വേറെയും കൊലകൾ നടന്നിട്ടുണ്ടോ എന്നും പോലീസ് സംശയിക്കുന്നു. അടുത്ത നാളിൽ കാണാതായവരുടെ വിവരങ്ങൾ ശേവരിച്ചു വരികയാണ് പോലീസ്.
കാട്ടാനയുടെ ആക്രമണത്തില്‍ ഗൂഡല്ലൂരില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. മസിനഗുഡിയിലും ദേവര്‍ഷോല ദേവന്‍ ഡിവിഷനിലുമാണ് രണ്ടു ജീവന്‍ പൊലിഞ്ഞത്.
മസിനഗുഡിയിലെ മായാറില്‍ നാഗരാജ് (50), ദേവര്‍ ഷോലയിലെ എസ്റ്റേറ്റ് താത്കാലിക ജീവനക്കാരന്‍ മാതേവ് (52) എന്നിവരാണ് ആനക്കലിക്കിരയായത്. കര്‍ഷകനായ നാഗരാജിനെ വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് ആന ആക്രമിക്കുന്നത്.
രാവിലെ എട്ടര മണിയോടെ എസ്റ്റേറ്റില്‍ വെള്ളം നനയ്ക്കുകയായിരുന്ന മാതേവിന് കാട്ടാനയുടെ ചവിട്ടേറ്റു. പ്രദേശങ്ങളില്‍ വനപാലകര്‍ പരിശോധന നടത്തി.
കത്തുന്ന വേനൽക്കാലത്തും സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപകമാകുന്നു. കൊതുക് പരത്തുന്ന പനി സാധാരണ മഴക്കാലത്താണ് വന്നിരുന്നത്. ഈവർഷം 3099 പേരിൽ ഡെങ്കി സ്ഥിരീകരിച്ചു. ഡെങ്കിപ്പനി സംശയിക്കുന്ന 6849 കേസുകളുമുണ്ട്. ആറുപേർ ഇതിനകം മരിച്ചു.
2023-ൽ രാജ്യത്ത് ഏറ്റവും കൂടുതൽ ഡെങ്കിപ്പനി കേരളത്തിലായിരുന്നു. ഡെങ്കിപ്പനി രണ്ടാമതും വന്നാൽ ഗുരുതരാവസ്ഥയുണ്ടാകാമെന്നത് വലിയ ആശങ്കയായി മാറുകയാണ്. ഡെങ്കിപ്പനി സ്ഥിരമായി നിലനിൽക്കുന്ന പ്രദേശമെന്നത് കേരളത്തിന്റെ ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകും.
ശക്തമായ പനി, തലവേദന, കണ്ണിനുപിറകിൽ വേദന, പേശി, സന്ധിവേദന, ചർമത്തിൽ പാടുകൾ എന്നിവയാണ് ലക്ഷണങ്ങൾ
ഡെങ്കി വൈറസ് ഒന്ന്, രണ്ട്, മൂന്ന്, നാല് എന്നിങ്ങനെ നാലു സീറോടൈപ്പിൽപ്പെട്ടതുണ്ട്. നേരത്തേ ഡെങ്കിപ്പനി വന്നവരെ മറ്റൊരു ജനുസ്സിൽപ്പെട്ട ഡെങ്കി വൈറസ് ബാധിക്കുമ്പോൾ തീവ്രമായ പ്രതിപ്രവർത്തനം സംഭവിച്ച് രോഗം സങ്കീർണമാകും. ആന്തരിക രക്തസ്രാവമുണ്ടായി ഡെങ്ക് ഹെമറേജിക് ഫിവർ വരാം. അത് മരണത്തിന് കാരണമാകാം. ഡെങ്കിഷോക്ക് സിൻഡ്രോം ആണ് മറ്റൊരു അപകടാവസ്ഥ. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്ലേറ്റ്‌ലറ്റുകളുടെ എണ്ണം ഡെങ്കിപ്പനി ബാധിച്ചവരിൽ കുറയുന്നതാണ് ആന്തരിക രക്തസ്രാവത്തിന് വഴിയൊരുക്കുന്നത്.
കൊതുക് വളരാതിരിക്കാൻ ശ്രദ്ധിക്കുകയെന്നതാണ് പ്രതിരോധ മാർഗം. കൊതുക് മുട്ടയിടാതിരിക്കാൻ ജലസംഭരണികളും പാത്രങ്ങളും അടച്ചു സൂക്ഷിക്കണം. ആഴ്ചയിൽ ഒരുദിവസം കഴുകി വൃത്തിയാക്കണം. ചെടിച്ചട്ടികളിലും ഫ്രിഡ്ജ്, കൂളറുകൾ എന്നിവയുടെ ട്രേകളിലും തങ്ങി നിൽക്കുന്ന വെള്ളം ഒഴിവാക്കുക. എ.സി.യിൽനിന്നുള്ള വെള്ളം കെട്ടിനിൽക്കാതെ നോക്കുക.
കേരള സംസ്ഥാന യുവജന കമ്മിഷന്റെ 2023-24 വർഷത്തെ യൂത്ത് ഐക്കൺ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ആൻസി സോജൻ, ബേസിൽ ജോസഫ്, കെ. അഖിൽ, അശ്വിൻ പറവൂർ, സജീഷ് കെ.വി., ശ്രീനാഥ് ഗോപിനാഥ് എന്നിവരാണ് വിവിധ സാമൂഹിക മേഖലകളിൽ പുരസ്കാരത്തിന് അർഹത നേടിയത്.
ലോങ് ജമ്പ് താരവും ഏഷ്യൻ ഗെയിംസ് വെള്ളി മെഡൽ ജേതാവുമായ ആൻസി സോജനാണ് കായികരംഗത്തുനിന്ന് അവാർഡിനർഹയായത്. യുവ സംവിധായകനും തിരക്കഥാകൃത്തും അഭിനേതാവുമായ ബേസിൽ ജോസഫിന് കല / സാംസ്‌കാരികം മേഖലയിലാണ് അവാർഡ്. യുവ എഴുത്തുകാരിൽ ശ്രദ്ധേയനായ കെ. അഖിലിനാണ് സാഹിത്യത്തിലുള്ള യൂത്ത് ഐക്കൺ പുരസ്‌കാരം. സാമൂഹിക സേവന മേഖലയിൽ നിന്നും യൂത്ത് ഐക്കണായി ശ്രീനാഥ് ഗോപിനാഥിനെ തിരഞ്ഞെടുത്തു. സൈബർ സുരക്ഷാമേഖലയിൽ ഈ വർഷത്തെ ഇന്ത്യൻ ഐക്കൺ അവാർഡ് നേടിയ ടെക് ബൈ ഹാർട്ടിന്റെ ചെയർമാനാണ് ശ്രീനാഥ് ഗോപിനാഥൻ.
12 വർഷമായി മത്സ്യകൃഷിയിൽ മാതൃകാ കർഷകനായി മാറിയ അശ്വിൻ പരവൂരാണ് കാർഷികരംഗത്തു നിന്ന് അവാർഡിനർഹനായത്. വ്യവസായം /സംരംഭകത്വം മേഖലയിൽ കേരളത്തിലെ ശ്രദ്ധേയനായ യുവ സംരംഭകനായ സജീഷ് കെ.വി. അവാർഡിനർഹനായി. കേരളത്തിൽ ലോകോത്തര നിലവാരമുള്ള സർജിക്കൽ ഉപകരണങ്ങൾ ഉത്പാദിപ്പിക്കുന്ന നിർമാണ യൂണിറ്റ് സ്ഥാപിച്ചാണ് വ്യാവസായിക രംഗത്ത് സജീഷ് തന്റെ പ്രാവീണ്യം തെളിയിച്ചത്.
വിവിധ സാമൂഹിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച യുവജനങ്ങൾക്കാണ് കമ്മിഷൻ എല്ലാവർഷവും പുരസ്കാരം നൽകുന്നത്. കമ്മിഷൻ നിയോഗിച്ച പ്രത്യേക ജൂറിയാണ് അവാർഡിനർഹരായവരെ തിരഞ്ഞെടുത്തത്.കേരള സംസ്ഥാന യുവജന കമ്മിഷന്റെ 2023-24 വർഷത്തെ യൂത്ത് ഐക്കൺ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ആൻസി സോജൻ, ബേസിൽ ജോസഫ്, കെ. അഖിൽ, അശ്വിൻ പറവൂർ, സജീഷ് കെ.വി., ശ്രീനാഥ് ഗോപിനാഥ് എന്നിവരാണ് വിവിധ സാമൂഹിക മേഖലകളിൽ പുരസ്കാരത്തിന് അർഹത നേടിയത്.
ലോങ് ജമ്പ് താരവും ഏഷ്യൻ ഗെയിംസ് വെള്ളി മെഡൽ ജേതാവുമായ ആൻസി സോജനാണ് കായികരംഗത്തുനിന്ന് അവാർഡിനർഹയായത്. യുവ സംവിധായകനും തിരക്കഥാകൃത്തും അഭിനേതാവുമായ ബേസിൽ ജോസഫിന് കല / സാംസ്‌കാരികം മേഖലയിലാണ് അവാർഡ്. യുവ എഴുത്തുകാരിൽ ശ്രദ്ധേയനായ കെ. അഖിലിനാണ് സാഹിത്യത്തിലുള്ള യൂത്ത് ഐക്കൺ പുരസ്‌കാരം. സാമൂഹിക സേവന മേഖലയിൽ നിന്നും യൂത്ത് ഐക്കണായി ശ്രീനാഥ് ഗോപിനാഥിനെ തിരഞ്ഞെടുത്തു. സൈബർ സുരക്ഷാമേഖലയിൽ ഈ വർഷത്തെ ഇന്ത്യൻ ഐക്കൺ അവാർഡ് നേടിയ ടെക് ബൈ ഹാർട്ടിന്റെ ചെയർമാനാണ് ശ്രീനാഥ് ഗോപിനാഥൻ.
12 വർഷമായി മത്സ്യകൃഷിയിൽ മാതൃകാ കർഷകനായി മാറിയ അശ്വിൻ പരവൂരാണ് കാർഷികരംഗത്തു നിന്ന് അവാർഡിനർഹനായത്. വ്യവസായം /സംരംഭകത്വം മേഖലയിൽ കേരളത്തിലെ ശ്രദ്ധേയനായ യുവ സംരംഭകനായ സജീഷ് കെ.വി. അവാർഡിനർഹനായി. കേരളത്തിൽ ലോകോത്തര നിലവാരമുള്ള സർജിക്കൽ ഉപകരണങ്ങൾ ഉത്പാദിപ്പിക്കുന്ന നിർമാണ യൂണിറ്റ് സ്ഥാപിച്ചാണ് വ്യാവസായിക രംഗത്ത് സജീഷ് തന്റെ പ്രാവീണ്യം തെളിയിച്ചത്.
വിവിധ സാമൂഹിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച യുവജനങ്ങൾക്കാണ് കമ്മിഷൻ എല്ലാവർഷവും പുരസ്കാരം നൽകുന്നത്. കമ്മിഷൻ നിയോഗിച്ച പ്രത്യേക ജൂറിയാണ് അവാർഡിനർഹരായവരെ തിരഞ്ഞെടുത്തത്.
ബിജെപി അംഗത്വം സ്വീകരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പദ്മജ വേണുഗോപാല്‍. ന്യൂ ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് എത്തിയാണ് അവര്‍ പാര്‍ട്ടി അംഗമായത്. മുന്‍ കേന്ദ്ര മന്ത്രി പ്രകാശ് ജാവ്‌ദേക്കറുടെ നേതൃത്വത്തിലാണ് പദ്മജയെ ബിജെപി സ്വീകരിച്ചത്.
വര്‍ഷങ്ങളായി താന്‍ കോണ്‍ഗ്രസുമായി അകല്‍ച്ചയിലാണെന്ന് അവര്‍ പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഹൈക്കമാന്‍ഡിനോട് നിരവധി തവണ പരാതിയായി പറഞ്ഞിട്ടും നടപടിയുണ്ടായില്ല. ബിജെപിയില്‍ ചേര്‍ന്നതില്‍ തനിക്ക് വലിയ സന്തോഷമുണ്ടെന്ന് അവര്‍ പറഞ്ഞു.
താന്‍ നല്‍കിയ പരാതികള്‍ കോണ്‍ഗ്രസ് ചവറ്റുകൊട്ടയിലെറിഞ്ഞു. തന്നെ ബിജെപിയില്‍ എത്തിച്ചത് കോണ്‍ഗ്രസ് ആണെന്നും പദ്മജ പറഞ്ഞു. സമാധാനപരമായി പ്രവര്‍ത്തിക്കാനാണ് തനിക്ക് ഇഷ്ടമെന്നും അവര്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയാണ് അവര്‍ സംസാരിച്ചത്. മോദി വലിയ നേതാവാണെന്നും കരുത്തനാണെന്നും പദ്മജ പറഞ്ഞു. പദ്മജയ്ക്ക് വലിയ സ്ഥാനമാനങ്ങള്‍ നല്‍കുമെന്ന സൂചനയാണ് പ്രകാശ് ജാവ്‌ദേക്കര്‍ നല്‍കുന്നത്. കേരളത്തില്‍ വലിയ മാറ്റങ്ങള്‍ വരാനിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി: സാങ്കേതികവിദ്യയുടെയും, ഉപകരണങ്ങളുടെയും, വാഹനങ്ങളുടെയും എന്തിന് സ്റ്റൈലില്‍ പോലും മമ്മൂട്ടി എന്ന നടനെ വെല്ലാന്‍ മറ്റൊരാളില്ലെന്നതാണ് യാഥാര്‍ത്ഥ്യം. കാലത്തിനൊത്ത് സഞ്ചരിക്കുന്ന മമ്മൂട്ടി ഡിജിറ്റല്‍ യുഗത്തിലെ മറ്റൊരു മാറ്റത്തിനൊപ്പം സഞ്ചരിക്കുകയാണ്. ആഗോള തലത്തില്‍ ഏറെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന എന്‍എഫ്ടിയുടെ ലോകത്തേക്കാണ് മമ്മൂട്ടി കടന്നു ചെല്ലുന്നത്. ജാതി രാഷ്ട്രീയം പറഞ്ഞ് മമ്മൂട്ടിയെ നായകനാക്കി നവാഗത സംവിധായിക രത്തീന ഒരുക്കിയ പുഴുവിന്റെ ഡിഎന്‍എഫ്ടി മമ്മൂട്ടി പുറത്തിറക്കി. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഡിഎന്‍എഫ്ടി ഡയറക്ടര്‍ സുഭാഷ് ജോർജ്ജ് മാനുവലിന് മമ്മൂട്ടി ആദ്യ ടോക്കണ്‍ കൈമാറി. സംവിധായിക രത്തീന, നിര്‍മ്മാതാവ് ജോര്‍ജ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കാലമെത്ര മാറിയാലും മനുഷ്യമനസ്സുകളില്‍ മാറാതെ നില്‍ക്കുന്ന ജാതി എന്ന യാഥാര്‍ഥ്യത്തിലേക്ക് വിരല്‍ ചൂണ്ടിയ ചിത്രമാണ് പുഴു. ഏറെ നിരൂപക പ്രശംസ പിടിച്ചു പറ്റിയ ചിത്രത്തിലെ സവിശേഷമായ ചിത്രങ്ങള്‍, വീഡിയോ ദൃശ്യങ്ങള്‍ എന്നിവയടങ്ങിയ ഡിഎന്‍എഫ്ടിയാണ് പുറത്തിറക്കിയത്. ആനന്ദ് ടിവി അവാര്‍ഡുമായി ബന്ധപ്പെട്ട് ലണ്ടനിലെത്തിയ മമ്മൂട്ടി തനിക്ക് നല്‍കിയ പ്രചോദനമാണ് ഡിഎന്‍എഫ്ടിയുടെ പിറവിക്ക് കാരണമായതെന്ന് സുഭാഷ് ജോർജ്ജ് മാനുവല്‍ പറഞ്ഞു.
ആഗോള സിനിമാ വ്യവസായത്തിന് ഒരു നൂതന സാമ്പത്തിക സ്രോതസ് കൂടി അവതരിപ്പിക്കുന്ന ആശയമാണ് ഡിഎന്‍എഫ്ടി. വെര്‍ച്വല്‍ ലോകത്ത് അമൂല്യമായ സൃഷ്ടികള്‍ സ്വന്തമാക്കാനുള്ള മാര്‍ഗമാണ് ഡിഎന്‍എഫ്ടി. മോഹന്‍ലാല്‍ ചിത്രമായ മലൈക്കോട്ടെ വാലിബന്‍ എന്ന ചിത്രത്തിനാണ് ലോകത്ത് ആദ്യമായി ഡിഎന്‍എഫ്ടി അവസതരിപ്പിച്ചത്. ചിത്രത്തിലെ ചില സവിശേഷമായ സ്റ്റില്‍സും വീഡിയോസും ഇതിന്റെ ഭാഗമായി ഡിഎന്‍എഫ്ടി സ്വന്തമാക്കിയിട്ടുണ്ട്. യുകെ മലയാളിയും അഭിഭാഷകനുമായ സുഭാഷ് ജോർജ്ജ് മാനുവലിന്റെ ഉടമസ്ഥതയിലുള്ള ടെക് ബാങ്ക് മൂവീസ് ലണ്ടന്‍ എന്ന കമ്പനിയാണ് ഈ സംവിധാനം ആദ്യമായി അവതരിപ്പിച്ചത്.
ഇന്ത്യയുടെ ഓസ്‌കാര്‍ ഒഫീഷ്യല്‍ എന്‍ട്രി ആയ 2018 സിനിമയുടെ കണ്ടന്റ് അവകാശവും ഡിഎന്‍എഫ്ടി സ്വന്തമാക്കിയിട്ടുണ്ട്. ഒടിടി, സാറ്റലൈറ്റ് പകര്‍പ്പവകാശങ്ങള്‍ക്ക് പിന്നാലെ മറ്റൊരു സമ്പത്തിക സ്രോതസാണ് സിനിമാ വ്യവസായത്തിന് കൈവന്നിരിക്കുന്നത്. ഈ വര്‍ഷം മലയാളത്തിനു പുറമെ ഹോളിവുഡ്, ഹിന്ദി, തമിഴ്, തെലുഗു, കന്നട സിനിമകളുടെ ഡിഎന്‍എഫ്ടി അവകാശം കൂടി നേടാനാണ് ടെക് ബാങ്ക് മൂവീസ് ലണ്ടന്റെ നീക്കം.
കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക്. നാളെ ഡല്‍ഹി ബിജെപി ആസ്ഥാനത്ത് വച്ച് പാര്‍ട്ടി അംഗത്വം സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ഉയര്‍ന്നെങ്കിലും പത്മജ ഉച്ചയോടെ ഇക്കാര്യം നിഷേധിച്ചിരുന്നു. സാമൂഹിക മാധ്യമത്തില്‍ ഇത് സംബന്ധിച്ച് നിഷേധക്കുറിപ്പ് ഇറക്കുകയും ചെയ്തു.
എന്നാല്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പ് വൈകിട്ടോടെ പത്മജ പിന്‍വലിച്ചു. രാജ്യസഭാ സീറ്റ് ബിജെപി നല്‍കിയതോടെയാണ് പാര്‍ട്ടി വിടാന്‍ പത്മജയെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഡല്‍ഹിയിലാണ് പത്മജ വേണുഗോപാല്‍ ഉള്ളത്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി പത്മജയ്ക്ക് സീറ്റ് നല്‍കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഒന്നാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ 12 ഇടത്തെ സ്ഥാനാര്‍ഥികളെ മാത്രമാണ് പ്രഖ്യാപിച്ചത്.
കോൺഗ്രസ് സ്ഥാനാർത്ഥിയായി 2004ൽ മുകുന്ദപുരത്ത് നിന്നും ലോക്സഭയിലേക്കും തൃശൂർ നിന്ന് 2021 ൽ നിയമസഭയിലേക്കും മത്സരിച്ച് പത്മജ വേണുഗോപാൽ പരാജയപ്പെട്ടിരുന്നു.
പേപ്പതിയില്‍ മണ്ണിടിഞ്ഞുവീണ് മൂന്ന് മരണം. എഴുപുറം പങ്കപ്പിള്ളി മലയിലാണ് ബുധനാഴ്ച വൈകീട്ടോടെ അപകടമുണ്ടായത്. മരിച്ച മൂന്നുപേരും ഇതരസംസ്ഥാന തൊഴിലാളികളാണ്. കെട്ടിട നിര്‍മാണത്തിനായി മണ്ണ് നീക്കുന്നതിനിടെയാണ് മണ്ണിടിച്ചിലുണ്ടായത്. ഫയര്‍ഫോഴ്‌സ് എത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും മൂന്നുപേരുടെയും ജീവന്‍ രക്ഷിക്കാനായില്ല.
മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ മറവില്‍ ഉത്തര്‍പ്രദേശിൽ ജയിലില്‍ അടച്ചിരിക്കുന്നത് ഒരു കത്തോലിക്ക വൈദികന്‍ ഉള്‍പ്പെടെ മുപ്പതിലധികം ക്രൈസ്തവരെ. ഫാ. ഡൊമിനിക് പിന്റോ ഉള്‍പ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ സംബന്ധിച്ച വാദം തുടര്‍ച്ചയായി മൂന്നാം തവണയും മാറ്റിവച്ചതിനെ തുടര്‍ന്ന് ഇവരുടെ മോചനത്തിനായി ലക്‌നൗ ബിഷപ്പ് ജെറാള്‍ഡ് ജോണ്‍ മത്യാസ് പ്രത്യേക പ്രാര്‍ത്ഥനയ്ക്ക് ആഹ്വാനം നല്‍കി. ജാമ്യാപേക്ഷ പരിഗണിക്കുന്നതിലെ കാലതാമസം ദുഃഖകരവും നിര്‍ഭാഗ്യകരവുമാണെന്ന് അദേഹം പറഞ്ഞു.
ബരാബങ്കി ജില്ലയിലെ ദേവാ പോലീസ് സ്റ്റേഷന് കീഴിലുള്ള പ്രദേശത്ത് മത പരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേരാണ് അറസ്റ്റിലായത്. 2021 ലെ ഉത്തര്‍പ്രദേശിലെ മതപരിവര്‍ത്തന നിരോധന നിയമം ലംഘിച്ചുവെന്നാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.
മുപ്പതിലധികം ക്രൈസ്തവരുടെ ജാമ്യാപേക്ഷ വിവിധ കോടതികളില്‍ തീര്‍പ്പ് കല്‍പ്പിക്കാതെ നിലനില്‍ക്കുകയാണെന്നും കാരണം കൂടാതെയാണ് കേസ് മാറ്റിവെയ്ക്കുന്നതെന്നും ആരോപണമുണ്ട്. ഫാ. ഡൊമിനിക് പിന്റോയുടെയും മറ്റ് പത്ത് പേരുടെയും ജാമ്യാപേക്ഷ ഇനി മാര്‍ച്ച് ഏഴിന് പരിഗണിക്കും.