India

മകളുടെ മരണത്തിൽ അസ്വാഭാവികത ഉണ്ടോ എന്ന് കണ്ടെത്തണമെന്ന് മേഘയുടെ പിതാവ് മധുസൂദനൻ. സംഭവത്തിൽ ഐബിക്കും പോലീസിനും പരാതി നൽകി. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം വിമാനത്താവള ജീവനക്കാരിയായ മേഘയെ ചാക്കയിൽ റെയിൽവെ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

സഹപ്രവർത്തകൻ പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. വിഷയത്തിൽ ദുരൂഹതയാരോപിച്ച് രക്ഷിതാക്കൾ ഐബിക്കും പോലീസിനും പരാതി നൽകി. പെൺകുട്ടിയുടെ മൃതദേഹം പത്തനംതിട്ട അതിരുങ്കല്ലിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

മുറിയിൽ പോകുന്നുവെന്ന് പറഞ്ഞ് പോയ മകൾ എങ്ങനെയാണ് റെയിൽവേ ട്രാക്കിൽ എത്തിയതെന്നും ഈ സമയത്ത് മകൾക്ക് വന്ന ഫോൺ കോൾ ആരുടേതായിരുന്നുവെന്നും പരിശോധിക്കണമെന്നും പിതാവ് ആവശ്യപ്പെട്ടു. സ്ഥിരം പോകുന്ന വഴിയിൽ റെയിൽവേ ട്രാക്ക് ഇല്ലെന്നും ഇത് മകളുടെ മരണത്തിൽ അസ്വാഭാവികതയുണ്ടാക്കുന്നുവെന്നും പിതാവ് ആരോപിച്ചു.

‘എഴ് മണിയാകുമ്പോൾ ഷിഫ്റ്റ് കഴിയും. ഞാൻ റൂമിലേക്ക് പോകുവാണ്. രാവിലെ കഴിക്കാൻ വേണ്ടി എന്തെങ്കിലും വാങ്ങി പോകും എന്നാണ് പറഞ്ഞത്. പിന്നീട് പത്ത് മണിയായപ്പോഴാണ് വിവരം കിട്ടുന്നത്, ട്രെയിൻ അപകടം സംഭവിച്ചുവെന്ന്. അപ്പോഴാണ് സംശയം വരുന്നത്. റൂമിൽ പോകുന്ന വഴിക്ക് റെയിൽവേ ട്രാക്ക് ഇല്ല. അകലെയുള്ള റെയിൽവേ ട്രാക്കിൽ കൂടി പോകണമെങ്കിൽ ആ സമയത്ത് ആരെങ്കിലും വിളിച്ചിട്ടുണ്ടാകണം. സ്ഥിരം പോകുന്ന റൂട്ടിൽ റെയിൽവേ ട്രാക്ക് ഇല്ല. അതുകൊണ്ട് തന്നെ സംശയം തോന്നി. റൂമിൽ പോകുന്നുവെന്ന് പറഞ്ഞ ശേഷമാണ് അവൾ റൂട്ട് മാറ്റിയത്. ചാനലിൽ പറഞ്ഞു കേട്ടു,ഫോണിൽ സംസാരിച്ചുകൊണ്ടാണ് പോയതെന്ന്. മൊബൈൽ ഫോൺ ഒക്കെ പരിശോധിച്ച് എന്തെങ്കിലും അസ്വാഭാവികമായി നടന്നിട്ടുണ്ടോ എന്ന് കണ്ടെത്തണം’ പിതാവ് പറഞ്ഞു. ജോധ്പുരിൽ ട്രെയിനിങ്ങിന് പോയപ്പോൾ അവിടെവെച്ച് ഒരു കുട്ടിയുമായി സൗഹൃദമുണ്ടായിരുന്നുവെന്ന് മകൾ പറഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പത്തനംതിട്ട അതിരുങ്കല്ലിലെ റിട്ടയേർഡ് അധ്യാപകനായ മധുസൂദനന്റെയും കളക്ടറേറ്റ് ജീവനക്കാരി നിഷയുടേയും ഏകമകളായിരുന്നു മേഘ.ചെറുപ്രായത്തിൽ തന്നെ മേഘയ്ക്ക് ജോലി ലഭിച്ചു. എന്നാൽ വിധി കാത്തുവെച്ചത് മറ്റൊന്നായിരുന്നു.മനസ്സിനെ വല്ലാതെ ഉലച്ച സംഭവത്തെക്കുറിച്ച് പ്രിയപ്പെട്ടവരോടു പോലും ഉരിയാടാതെയാണ് മേഘ ജീവിതത്തിൽ നിന്ന് അകന്നുപോയത്. പഞ്ചാബിൽ വെച്ച് നടന്ന പരിശീലനത്തിനിടെയാണ് മലപ്പുറം സ്വദേശി യുവാവുമായി മേഘ അടുത്തത്. ബന്ധുക്കൾ ആദ്യം എതിർത്തെങ്കിലും പിന്നീട് മേഘയുടെ ഇഷ്ടത്തിനൊത്ത് നിൽക്കുകയായിരുന്നു. എന്നാൽ പിന്നീട് ഇയാൾ വിവാഹത്തിൽ നിന്ന് പിന്മാറിയതായാണ് വിവരം.

മേഘയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണം. മൊബൈൽ കണ്ടെടുത്ത് കോൾ ലിസ്റ്റ് അടക്കം പരിശോധിച്ച ശേഷം മാത്രമേ കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരൂ എന്ന് മേഘയുടെ പിതൃസഹോദരൻ ബിജു പറഞ്ഞു.

ജോലി കഴിഞ്ഞ് വിമാനത്താവളത്തിൽ നിന്നും പുറത്തേക്ക് പോയ മേഘയെ കഴിഞ്ഞ ദിവസം ചാക്ക റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കൈയിലുണ്ടായിരുന്നു മൊബൈൽ ഫോൺ തകർന്ന നിലയിലായിരുന്നു. ഇത് ശരിയാകുന്നതോടെ കൂടുതൽ വിവരങ്ങൾ ലഭിച്ചേക്കും.

കേരളത്തില്‍ നിന്നും ജര്‍മനിയിലേയ്ക്കുളള നഴ്സിങ് റിക്രൂട്ട്മെന്റിനായുളള നോര്‍ക്ക ട്രിപ്പിള്‍ വിൻ കേരള പദ്ധതിയുടെ എഴാം ഘട്ടത്തിലെ 250 ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജർമനിയിലെ ആശുപത്രികളിലേക്കാണ് നിയമനം. ബിഎസ്‌സി/ജനറൽ നഴ്സിങാണ് അടിസ്ഥാന യോഗ്യത.

ബിഎസ്‌സി/ പോസ്റ്റ് ബേസിക് ബിഎസ്‌സി യോഗ്യതയുളളവര്‍ക്ക് തൊഴിൽ പരിചയം ആവശ്യമില്ല. എന്നാൽ ജനറൽ നഴ്സിങ് പാസായവര്‍ക്ക് രണ്ടു വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധമാണ്. ഉയർന്ന പ്രായപരിധി 2025 മെയ് 31ന് 38 വയസ്സ് അധികരിക്കരുത്. ഷോര്‍ട്ട്ലിസ്റ്റു ചെയ്യപ്പെടുന്നവര്‍ക്കായുളള അഭിമുഖം 2025 മെയ് 20 മുതല്‍ 27 വരെ എറണാകുളത്തും തിരുവനന്തപുരത്തുമായി നടക്കും.

കുറഞ്ഞ പ്രതിമാസ ശമ്പളം 2300 യൂറോയും രജിസ്റ്റേർഡ് നഴ്സ് തസ്തികയില്‍ പ്രതിമാസം 2900 യൂറോയുമാണ്. പദ്ധതിയിലേയ്ക്ക് അപേക്ഷിക്കുന്നതിന് ഉദ്യോഗാർഥികൾക്ക് ജർമ്മൻ ഭാഷ പരി‍‍ജ്ഞാനം നിര്‍ബന്ധമില്ല. എന്നാല്‍ ഇതിനോടകം ജര്‍മ്മൻ ഭാഷയിൽ ബി1, ബി2 യോഗ്യത നേടിയവരെ ഫാസ്റ്റ്ട്രാക്ക് പ്രോഗ്രാമിലൂടെ പരിഗണിക്കുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ എറണാകുളം/തിരുവനന്തപുരം സെന്ററില്‍ ജര്‍മ്മന്‍ ഭാഷാ പരിശീലനത്തില്‍ (ബി-1 വരെ) പങ്കെടുക്കേണ്ടതാണ്.

ഒന്‍പതു മാസത്തോളം നീളുന്ന ഈ പരിശീലനം പൂര്‍ണ്ണമായും സൗജന്യമായിരിക്കും. ജര്‍മനിയിൽ നിയമനത്തിനുശേഷം ബി.2 ലെവൽ പരിശീലനവും ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിമാന ടിക്കറ്റ് ഉൾപ്പടെയുളള എല്ലാ ചെലവുകളും സൗജന്യമാണ്. ആദ്യ ചാൻസിൽ ജർമ്മൻ ഭാഷയിൽ എ2 അല്ലെങ്കിൽ ബി1 പാസ്സാവുന്നവര്‍ക്ക് 250 യൂറോ ബോണസ്സിനും അര്‍ഹതയുണ്ട്. രജിസ്റ്റേർഡ് നഴ്സ് ആകുന്ന മുറയ്ക്ക് കുടുബാംഗങ്ങളേയും കൂടെ കൊണ്ട് പോകുവാനുളള അവസരമുണ്ട്. ഉദ്യോഗാര്‍ത്ഥികൾ www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകള്‍ മുഖേന 2025 ഏപ്രില്‍ ആറിനകം അപേക്ഷ നല്‍കേണ്ടതാണെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി അറിയിച്ചു.

കേരളീയരായ ഉദ്യോഗാർഥികൾക്ക് മാത്രമാകും ട്രിപ്പിൾ വിന്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാനാവുക. നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെന്‍റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്‍റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്സിങ് റിക്രൂട്ട്മെന്റ് പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍ കേരള.

കൂടുതൽ വിവരങ്ങൾക്ക് 0471 2770577, 536,540, 544 എന്നീ നമ്പറുകളിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബൽ കോണ്‍ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥയെ ഇന്നലെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് . പത്തനംതിട്ട അതിരുങ്കൽ കാരയ്ക്കാക്കുഴി പൂഴിക്കാട് വീട്ടിൽ റിട്ട.ഗവ.ഐ.ടി.ഐ പ്രിൻസിപ്പൽ മധുസൂദനന്റെയും പാലക്കാട് കളക്ടറേറ്റ് ജീവനക്കാരി നിഷയുടെയും ഏക മകൾ മേഘയാണ് (25) മരിച്ചത്.

പേട്ടയ്ക്കും ചാക്കയ്ക്കും ഇടയിലെ ട്രാക്കിൽ ഇന്നലെ രാവിലെ 9.15നാണ് മൃതദേഹം കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പേട്ട പൊലീസെത്തി നടത്തിയ പരിശോധനയിൽ മൃതദേഹത്തിന് സമീപത്ത് നിന്ന് ബ്യുറോ ഒഫ് സിവിൽ ഏവിയേഷന്റെ ഐ.ഡി കാർഡ് കണ്ടത്തിയതിനെ തുടർന്നാണ് ആളെ തിരിച്ചറിഞ്ഞത്.

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഇന്നലെ രാവിലെ വിമാനത്താവളത്തിൽ നിന്നിറങ്ങിയതായിരുന്നു മേഘ.
തിരുവനന്തപുരത്തേക്ക് വരിയായിരുന്ന ജയന്തി ജനത എക്സ്പ്രസാണ് ഇടിച്ചത്. ഫോണിൽ സംസാരിച്ച് ട്രാക്കിലൂടെ നടക്കുകയായിരുന്ന മേഘ ട്രെയിൻ വരുന്നത് കണ്ട് പെട്ടെന്ന് ട്രാക്കിനു കുറകെ തലവച്ച് കിടക്കുകയായിരുന്നു എന്നാണ് ലോക്കാ പൈലറ്റ് നൽകിയ വിവരം.ഐ.ബി ഉദ്യോഗസ്ഥയായതിനാൽ പേട്ട പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.

സംഭവ സമയം ആരോടാണ് ഫോണിൽ സംസാരിച്ചതെന്നും പരിശോധിക്കും. ട്രെയിൻ തട്ടി ഫോൺ പൂർണമായി തകർന്നതിനാൽ സൈബർ പൊലീസിന്റെ സഹായത്തോടെ വിവരങ്ങൾ ശേഖരിക്കും. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.

കൊല്ലം: എംസി റോഡിൽ കൊട്ടാരക്കര കമ്പംകോട് കാർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഡോക്ടർക്ക് ദാരുണാന്ത്യം.

പത്തനംതിട്ട ചന്ദനപ്പള്ളി സ്വദേശിനി വടക്കേക്കരയിൽ ഡോ ബിന്ദു ഫിലിപ്പ് (48) ആണ് മരിച്ചത്.

ദുബായിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങിയശേഷം രാവിലെ വീട്ടിലേക്ക് വരുമ്പോൾ ആയിരുന്നു അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് വിവരം.

അപകടത്തിൽ ഡോക്ടർക്ക് ജീവൻ നഷ്ടപ്പെടുകയും കാർ ഡ്രൈവർ ബിജു ജോർജിന് നേരിയ പരിക്കും പറ്റി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

സമീപകാലത്തൊന്നും ദൃശ്യമാകാതിരുന്ന കുതിപ്പില്‍ ഓഹരി വിപണി. ആറാമത്തെ വ്യാപാര ദിനത്തിലും സൂചികകളില്‍ കുതിപ്പ് പ്രകടമായത് നിക്ഷേപകരില്‍ ആത്മവിശ്വാസം ഉയര്‍ത്തി. ഊര്‍ജം, ബാങ്ക് ഓഹരികളുടെ മുന്നേറ്റത്തില്‍ ഒരു ശതമാനത്തിലേറെ നേട്ടമാണ് തിങ്കളാഴ്ച വിപണിയിലുണ്ടായത്.

ബിഎസ്ഇ സെന്‍സെക് 1,000 പോയന്റിലേറെ ഉയര്‍ന്ന് 77,900ലെത്തി. നിഫ്റ്റിയാകട്ടെ 23,600 പിന്നിടുകയും ചെയ്തു. തിങ്കളാഴ്ചയിലെ കുതിപ്പില്‍ മാത്രം നിക്ഷേപകരുടെ സമ്പത്തില്‍ 5.08 ലക്ഷം കോടിയുടെ വര്‍ധനവുണ്ടായി. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണി മൂല്യം 418.38 ലക്ഷം കോടിയായി.

വിദേശ തിരിച്ചുവരവ് വിദേശ നിക്ഷേപകരുടെ വിറ്റൊഴിയലിന്റെ കാലം അവസാനിച്ചോ? കഴിഞ്ഞ ആഴ്ചയിലെ മൂന്ന് വ്യാപാര ദിനങ്ങളിലുണ്ടായ ഇടപാടുകള്‍ അതിന്റെ സൂചനയാണ് നല്‍കുന്നത്. മാര്‍ച്ച് 21നെത്തിയ 7,470 കോടി രൂപയുടെ അധിക നിക്ഷേപം ഈ നിഗമനത്തിന് കരുത്തുപകരുന്നു. വിദേശ നിക്ഷേപകരുടെ നിക്ഷേപ തന്ത്രത്തിലെ അപ്രതീക്ഷിത മാറ്റം ഇന്ത്യന്‍ വിപണിക്ക് അനുകൂലമാണെന്ന കാര്യത്തില്‍ സംശയമില്ല. വിറ്റൊഴിയലിന്റെ തോത് കുറയുന്നതിന്റെ സൂചനതന്നെ വിപണിക്ക് അനുകൂലമാണ്.

സാമ്പത്തിക സൂചകങ്ങള്‍ ആഭ്യന്തര അടിസ്ഥാനങ്ങളിലെ മുന്നേറ്റ സാധ്യത മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള വരവാണോ വിദേശികള്‍ നടത്തിയതെന്ന് കരുതേണ്ടിയിരിക്കുന്നു. ന്യായമായ മൂല്യത്തില്‍ വിപണിയെത്തിയത് നേട്ടമാക്കാനുള്ള പടപ്പുറപ്പാടാകാം. ഏപ്രില്‍ രണ്ടിന് പ്രാബല്യത്തില്‍ വരുന്ന യുഎസ് താരിഫുകളെക്കുറിച്ചുള്ള ആശങ്ക നിലനില്‍ക്കെയാണ് ഈ കുതിപ്പെന്നത് ശ്രദ്ധേയമാണ്. ഏപ്രില്‍ രണ്ടെന്ന അനിശ്ചിതത്വം സൃഷ്ടിക്കുന്ന ഭീഷണി ചെറുതല്ലെന്ന കാര്യം വിസ്മരിക്കരുത്.

ട്രഷറി ആദായം യുഎസിലെ കടപ്പത്ര ആദായം കുറഞ്ഞത് രാജ്യത്തെ സൂചികകള്‍ക്ക് നേട്ടമായി. 10 വര്‍ഷത്തെ ട്രഷറി ആദായം ഫെബ്രുവരിയിലെ ഉയര്‍ന്ന നിരക്കില്‍നിന്ന് 40 ബേസിസ് പോയന്റ് താഴ്ന്ന് 4.27 ശതമാനത്തിലെത്തി. ഇന്ത്യ പോലുള്ള വികസ്വര വിപണികളിലേക്ക് വിദേശ നിക്ഷേപമെത്താനുള്ള സാധ്യതയാണ് ഉരുത്തിരിഞ്ഞുവരുന്നത്.

രൂപയുടെ മൂല്യവര്‍ധന യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നത് വിപണിക്ക് നേട്ടമായി. 85.86 നിലവാരത്തിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. ആഭ്യന്തര നിക്ഷേപത്തിന്റെ സഹായത്താലാണ് ഈ കുതിപ്പ്. ആഗോള അനിശ്ചിതത്വങ്ങള്‍ മൂലം ഡോളര്‍ ദുര്‍ബലമാകുന്നത് രൂപയ്ക്ക് നേട്ടമാകുകയും ചെയ്തു.

ധനകാര്യ മുന്നേറ്റം തിങ്കളാഴ്ചയിലെ മുന്നേറ്റത്തിന് നേതൃത്വം വഹിച്ചത് ബാങ്കിങ് ഓഹരികളാണ്. നിഫ്റ്റി ബാങ്ക് സൂചിക 1,000 പോയന്റ് ഉയര്‍ന്ന് 51,635ലെത്തി. കൊട്ടക് മഹീന്ദ്ര ബാങ്ക്, കാനറ ബാങ്ക്, പഞ്ചാബ് നാഷ്ണല്‍ ബാങ്ക് എന്നിവയാണ് നേട്ടമുണ്ടാക്കിയവയില്‍ മുന്നില്‍. ഈ ഓഹരികള്‍ മൂന്ന് ശതമാനത്തിലേറെ ഉയര്‍ന്നു.

മികച്ച പിന്തുണ കഴിഞ്ഞയാഴ്ച സെന്‍സെക്‌സ് 3,076.60 പോയന്റ്(4.16 ശതമാനം) മുന്നേറ്റമാണ് നടത്തിയത്. നിഫ്റ്റിയാകട്ടെ 953.2 പോയന്റ്(4.25 ശതമാനം) നേട്ടവുമുണ്ടാക്കി. ഈ നേട്ടം തത്കാലത്തേയ്‌ക്കെങ്കിലും തുടര്‍ന്നേക്കമാണെന്നാണ് വിലയിരുത്തല്‍.

കുതിപ്പില്‍ മുന്നില്‍ വിപണിയുടെ തിരിച്ചുവരവില്‍ നിഫ്റ്റി 50യിലെ ഐസിഐസിഐ ബാങ്ക് 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരത്തിലെത്തി. ആറ് ഓഹരികളാകട്ടെ 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരത്തിന് അടുത്തെത്തുകയും ചെയ്തു. ഭാരതി എയര്‍ ടെല്‍, ഐഷര്‍ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ശ്രീരാം ഫിനാന്‍സ്, ബജാജ് ഫിന്‍സര്‍വ്, സണ്‍ ഫാര്‍മ എന്നിവയാണവ. കുതിപ്പ് തുടര്‍ന്നാല്‍ കൂടുതല്‍ ഓഹരികള്‍ പുതിയ ഉയരം കുറിക്കുമെന്നകാര്യത്തില്‍ സംശയമില്ല.

കർണാടകയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ട് മലയാളി നഴ്‌സിംഗ് വിദ്യാർത്ഥികള്‍ മരിച്ചു. കൊല്ലം അഞ്ചല്‍ സ്വദേശികളായ യാസീൻ (22), അല്‍ത്താഫ് (22) എന്നിവരാണ് മരിച്ചത്.

ചിത്രദുർഗയിലെ ജെ സി ആർ എക്സ്റ്റൻഷന് സമീപത്ത് വച്ചായിരുന്നു അപകടം. ഇവരോടൊപ്പമുണ്ടായിരുന്ന പരിക്കേറ്റ നബിലെന്ന വിദ്യാർത്ഥിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രാത്രി ഭക്ഷണം കഴിച്ചു മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. ചിത്രദുർഗ എസ് ജെ എം നഴ്സിംഗ് കോളേജിലെ ഒന്നാം വർഷം വിദ്യാർത്ഥികളാണ് യാസീനും അല്‍ത്താഫും. ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു.

തമിഴ്നാട്ടിൽനിന്ന് 11 വർഷംമുൻപ് കാണാതായ യുവതിയെ തേടി ക്രൈംബ്രാഞ്ച് സംഘം പത്തനംതിട്ടയിൽ. കോയമ്പത്തൂർ കരുമത്താംപട്ടി സ്വദേശിനി ധരിണി ഇവിടെയുമെത്തി എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തമിഴ്നാട് ക്രൈംബ്രാഞ്ച് സിഐഡി വിഭാ​ഗം അന്വേഷണം കേരളത്തിലേക്കുകൂടി വ്യാപിപ്പിച്ചത്.

2014 സെപ്റ്റംബർ 17-ന് കാണാതാകുമ്പോൾ ധരിണിക്ക് 38 വയസുണ്ടായിരുന്നു. അവിവാഹിതയാണ്. ഉയരം അഞ്ചടി ഏഴി‍ഞ്ച്. വെളുത്തനിറം, കണ്ണടയുണ്ട്. വലത് കവിൾത്തടത്തിൽ അരിമ്പാറ എന്നിവയാണ് അടയാളങ്ങൾ. കമ്പ്യൂട്ടർ എഞ്ചിനീയറിങ്ങിൽ ബിരുദധാരിയുമാണ് ധരിണി. ഒറ്റയ്ക്ക് യാത്രകൾ ചെയ്യുന്ന സ്വഭാവമുള്ള ധരിണിക്ക് ആരാധനാലയങ്ങൾ സന്ദർശിക്കാൻ ഏറെ താത്പര്യപ്പെട്ടിരുന്നുവെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടിട്ടുണ്ട്.

സ്കൂളിലോ കോളേജിലോ ട്യൂഷൻ സെന്ററിലോ ഇവർ ജോലി ചെയ്യാനുള്ള സാധ്യതയാണ് ക്രൈംബ്രാഞ്ച് തേടുന്നത്. 2015 ഫെബ്രുവരി 27-ന് ധരിണി ചെങ്ങന്നൂർ മുതൽ പത്തനംതിട്ട ജില്ലാ സ്റ്റേഡിയം വരെ സഞ്ചരിച്ചിരുന്നു എന്ന് സൂചന ലഭിച്ചതിനെത്തുടർന്നാണ് തമിഴ്നാട്ടിൽനിന്നുള്ള അന്വേഷണസംഘം പത്തനംതിട്ടയിലെത്തിയത്. ജില്ലാ പോലീസിന്റെ സഹായവും തേടി.

തിരുപ്പൂർ, അവിനാശി, കോയമ്പത്തൂർ, കുമരത്താംപട്ടി എന്നിവിടങ്ങളിൽ ധരിണി മുൻപ് താമസിച്ചിരുന്നു. ഒന്നിലധികം ഇ-മെയിൽ ഐഡികളുള്ളയാളാണ്. എന്നാൽ പത്തനംതിട്ടയിലെത്തിയശേഷം ഇ-മെയിൽ വഴി യാതൊരുവിധ ആശയവിനിമയവും നടത്തിയിട്ടില്ല. ഇ-മെയിൽ ഐഡികൾ ഒഴിവാക്കിയതായും സംശയമുണ്ട്. സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്ന ഇവർ ഇത്തരം അക്കൗണ്ടുകൾ ഇപ്പോൾ ഉപയോ​ഗിക്കുന്നില്ല.

ധരിണിയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ക്രൈംബ്രാഞ്ച് പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരംലഭിക്കുന്നവർ കോയമ്പത്തൂർ സിറ്റി ക്രൈംബ്രാഞ്ച് സിഐഡി വിഭാ​ഗവുമായി ബന്ധപ്പെടേണ്ടതാണെന്നും അധികൃതർ അറിയിച്ചു.

പാരമ്പര്യവൈദ്യന്‍ ഷാബാ ഷെരീഫ് വധക്കേസില്‍ ഒന്നാം പ്രതി ഷൈബിന്‍ അഷ്‌റഫിന് 11 വര്‍ഷവും ഒന്‍പത് മാസവും തടവ് ശിക്ഷ. രണ്ടാം പ്രതി ശിഹാബുദ്ദീന് ആറ് വര്‍ഷം, ഒന്‍പത് മാസം തടവ്, ആറാം പ്രതി നിഷാദിന് മൂന്ന് വര്‍ഷവും ഒന്‍പത് മാസവും തടവ് എന്നിങ്ങനെയാണ് ശിക്ഷ. മഞ്ചേരി അഡീഷണല്‍ സെക്ഷന്‍സ് കോടതിയാണ് ശിക്ഷാ വിധി പ്രസ്താവിച്ചത്.

പ്രതികള്‍ പിഴയും ഒടുക്കണം. ഇവര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ കോടതി കണ്ടെത്തിയിരുന്നു. ഒന്‍പത് പ്രതികളെ വെറുതെവിട്ടു.

2020 ഒക്ടോബര്‍ എട്ടിനാണ് ഷാബാ ഷെരീഫ് കൊല്ലപ്പെട്ടത്. മൈസൂര്‍ സ്വദേശിയായ ഷാബാ ഷെരീഫിനെ ഒരു കൊല്ലത്തോളം മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ചു കൊന്നുവെന്നാണ് കേസ്. മൃതദേഹാവശിഷ്ടങ്ങള്‍ ലഭിക്കാതെ വിചാരണ പൂര്‍ത്തിയാക്കിയ കേരളത്തിലെ അപൂര്‍വം കൊലക്കേസുകളില്‍ ഒന്നാണ് ഷാബ ഷെരീഫ് കേസ്.

2019 ആഗസ്റ്റ് ഒന്നിനാണ് കേസിനാസ്പദമായ കൃത്യം തുടങ്ങുന്നത്. പാരമ്പര്യ വൈദ്യനായ മൈസൂരു സ്വദേശി ഷാബാ ഷെരീഫിനെ ചികിത്സയ്ക്കെന്ന് പറഞ്ഞ് ഒന്നാം പ്രതി ഷൈബിന്‍ അഷ്‌റഫും കൂട്ടാളിയും വീട്ടില്‍ നിന്ന് വിളിച്ചിറക്കുന്നു. മൂലക്കുരുവിനുള്ള ഒറ്റമൂലി രഹസ്യം ചോര്‍ത്താനായിരുന്നു ലക്ഷ്യം. ഇതിനായി ഒരു വര്‍ഷത്തില്‍ അധികം ഷൈബിന്റെ നിലമ്പൂര്‍ മുക്കട്ടയിലെ വീട്ടില്‍ ഷാബാ ഷെരീഫിനെ തടവില്‍ പാര്‍പ്പിച്ചു. രഹസ്യം വെളിപ്പെടുത്താതിരുന്നതോടെ ക്രൂരമര്‍ദനം തുടര്‍ന്നു.

മര്‍ദനത്തിനിടെ 2020 ഒക്ടോബര്‍ എട്ടിന് ഷാബാ ഷെരീഫ് കൊല്ലപ്പെട്ടു. മൃതദേഹം കഷ്ണങ്ങളാക്കി ചാലിയാറില്‍ ഒഴുക്കി. മൃതശരീരം പുഴയില്‍ തള്ളിയതിനാല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞില്ല.

മൃതദേഹ അവശിഷ്ടങ്ങള്‍ ലഭിക്കാതെ ശിക്ഷ വിധിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ കേസാണിതെന്ന് പൊലീസ് പറഞ്ഞു. ഷാബാ ഷെരീഫിന്റെ മൃതദേഹം വെട്ടിനുറുക്കി പുഴയില്‍ ഒഴുക്കുകയായിരുന്നു. തലമുടിയുടെ ഡിഎന്‍എ സാംപിള്‍ പരിശോധനയിലൂടെയാണ് അന്വേഷണ സംഘം കേസില്‍ നിര്‍ണായക മുന്നേറ്റം നടത്തിയത്. 2024 ഫെബ്രുവരിയിലാണ് കേസിന്റെ വിചാരണ തുടങ്ങിയത്. 80 സാക്ഷികളെ വിസ്തരിച്ചിരുന്നു.

തിങ്കളാഴ്ച യുകെയിലേയ്ക്ക് പോകുന്ന സഹോദരിയെ യാത്രയാക്കാന്‍ ഭര്‍ത്താവുമൊത്ത് വീട്ടിലേക്ക് വരുന്ന വഴി വാഹനാപകടത്തിൽ യുവതി മരണമടഞ്ഞു . എറണാകുളം മൂവാറ്റുപുഴ ഊരമന വള്ളുക്കാട്ടില്‍ എല്‍ദോസ് ബി.വര്‍ഗീസിന്റെ ഭാര്യ ലീനു എല്‍ദോസ്(35)ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ പത്തുമണിയോടെയാണ് അപകടം. തൊടുപുഴയില്‍ നിന്നു തിരുവനന്തപുരത്തേക്ക് വന്ന ബസാണ് അപകടത്തിനിടയാക്കിയത്. യുകെയിലേക്ക് പോകുന്ന ലീനുവിന്റെ സഹോദരിയെ യാത്രയാക്കാന്‍ ഭര്‍ത്താവുമൊത്ത് പട്ടാഴിയിലെ കുടുംബ വീട്ടിലേക്ക് വരുന്ന വഴിക്കായിരുന്നു അപകടം.

അപകടത്തെ തുടർന്ന് ഗുരുതരമായ പരുക്കുകളോടെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സ്‌കൂട്ടറിനെ മറികടന്നു വന്ന ബസിന്റെ പിന്‍ഭാഗം തട്ടി ലീനു ബസിനടിയിലേക്ക് വീഴുകയായിരുന്നു. എല്‍ദോസിന് നിസ്സാര പരുക്കേറ്റു. മസ്‌കറ്റില്‍ നേഴ്‌സായി ജോലി ചെയ്യുന്ന ഇരുവരും രണ്ടാഴ്ച മുന്‍പാണ് അവധിക്ക് നാട്ടില്‍ വന്നത്. പട്ടാഴി മീനം സ്വാമി നഗറില്‍ സായകത്തില്‍ ജയകുമാറിന്റെയും ലീലാമണിയുടെയും മകളാണ് ലീനു.

കോട്ടയം പാലായിൽ ഇടിമിന്നലേറ്റ് സഹോദരങ്ങൾക്ക് പരിക്ക്. ആണ്ടൂർ സ്വദേശികളായ സഹോദരങ്ങൾ ആൻ മരിയ (22) ആൻഡ്രൂസ് (17) എന്നിവർക്കാണ് പരിക്കേറ്റത്. ആൻമരിയയേയും ആൻഡ്രൂസിനേയും ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാത്രി ഏഴ് മണിയോടെ ഇവരുടെ വീട്ടിൽ വെച്ചാണ് ഇടിമിന്നലേറ്റത്.

സംസ്ഥാനത്ത് ഇന്ന് മുതൽ അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടെ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. 25-ാം തീയതി വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇടിമിന്നലേറ്റ് അപകടങ്ങൾ കൂടുന്നതിനാൽ ജാഗ്രത വേണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇടിമിന്നൽ അപകടകാരികളാണെന്നും കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻ കരുതൽ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുതെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

RECENT POSTS
Copyright © . All rights reserved