India

പ്ലസ് ടു ഫലം അറിഞ്ഞു മണിക്കൂറുകൾക്കുള്ളിൽ വിദ്യാർത്ഥി മരിച്ചു. ചന്തക്കവലയിൽ കാറിടിച്ച് പെൺകുട്ടി മരിച്ചു. തോട്ടയ്ക്കാട് സ്വദേശിനിയായ അബിത (18) ആണ് മരിച്ചത്. അബിതയുടെ അമ്മയെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി 7 മണിയോടെ അമ്മയ്‌ക്കൊപ്പം റോഡ് മുറിച്ച് കടക്കുന്നതിനിടയിലായിരുന്നു അപകടം. ഇന്നലെ പുറത്ത് വന്ന പ്ലസ് ടു പരീക്ഷാ ഫലത്തിൽ അബിത മികച്ച വിജയം നേടിയിരുന്നു.

സംസ്ഥാനത്ത് സ്‌കൂള്‍ അധ്യാപകര്‍ക്കെതിരായ പോക്സോ കേസുകളില്‍ അച്ചടക്ക നടപടി കര്‍ശനമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. അച്ചടക്ക നടപടികള്‍ ഇതിനകം സ്വീകരിച്ച കേസുകളില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനും ഇതുവരെ അച്ചടക്ക നടപടി എടുക്കാത്ത കേസുകളില്‍ നടപടി സ്വീകരിക്കാനുമാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിട്ടു. ഇരയായവരെ സംരക്ഷിക്കുക എന്നതാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത നയമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

സമയബന്ധിതമായി നടപടി പൂര്‍ത്തിയാക്കാത്ത കേസുകളുടെ ഫയല്‍, കെകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ തുടങ്ങിയവ ലഭ്യമാക്കി പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ നടപടി സ്വീകരിച്ചു വരുന്നു. വകുപ്പിന് കീഴില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കെതിരെ നിലവില്‍ റിപ്പോര്‍ട്ട് ചെയ്ത പോക്‌സോ കേസുകളുടെ എണ്ണം 77 ആണ്. ഇതില്‍ 65 പേര്‍ അധ്യാപകരും 12 പേര്‍ അനധ്യാപകരുമാണ്. സര്‍വീസില്‍ നിന്നും ഒന്‍പത് പേരെ പിരിച്ചുവിട്ടു. ഒരാളെ സര്‍വീസില്‍ നിന്നും നീക്കം ചെയ്തതുള്‍പ്പെടെ 45 ജീവനക്കാര്‍ക്കെതിരെ കര്‍ശനമായ മറ്റ് അച്ചടക്ക നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ബാക്കി കേസുകളിലും ദ്രുതഗതിയില്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

വൊക്കേഷണല്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ പോക്‌സോ പ്രകാരം മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അച്ചടക്ക നടപടികള്‍ തുടര്‍ന്ന് വരുന്നു. ഈ മൂന്ന് ജീവനക്കാര്‍ക്കും (രണ്ട് അധ്യാപകരും, 1 ലബോറട്ടറി ടെക്‌നിക്കല്‍ അസിസ്റ്റന്റും) എതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. മൂന്ന് കേസുകളും നിലവില്‍ കോടതിയുടെ പരിഗണനയിലാണ്.

ഹയര്‍ സെക്കന്‍ന്ററി വിഭാഗത്തില്‍ പോക്‌സോ കേസിലുള്‍പ്പെട്ട് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ നിന്നും 14 അധ്യാപകരെയും എയിഡഡ് മേഖലയില്‍ നിന്നും ഏഴ് അധ്യാപകരെയും സസ്‌പെന്‍ഡ് ചെയ്യുകയും നിയമാനുസൃതമായ നടപടി സ്വീകരികരിക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ രണ്ടായിരത്തി ഇരുപത്തി നാല്-ഇരുപത്തിയഞ്ച് അക്കാഡമിക് വര്‍ഷത്തില്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ നിന്ന് രണ്ട് അധ്യാപകരും എയ്ഡഡ് മേഖലയില്‍ നിന്ന് രണ്ട് അധ്യാപകരുമാണ് ഉള്ളത്. താരതമ്യേന മുന്‍ വര്‍ഷത്തേക്കാള്‍ ഇത്തരത്തിലുള്ള കേസുകളുടെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 77.81 ശതമാനം വിദ്യാർഥികളാണ് ഇത്തവണ വിജയിച്ചത്. 30,145 പേർക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. എന്നാൽ കഴിഞ്ഞ വർഷത്തേതിൽ നിന്ന് വിജയ ശതമാനത്തിൽ വലിയ കുറവുണ്ടായി. കഴിഞ്ഞ വർഷം 39,242 പേർ എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചിരുന്നു.

വിജയ ശതമാനത്തിൽ എറണാകുളം ജില്ലയാണ് ഒന്നാമത്. ജില്ലയിൽ 83.09 ആണ് വിജയം. ഇക്കൊല്ലം കേരളത്തിൽ ഏറ്റവും കുറവ് വിജയം കാസർഗോഡ് ജില്ലയിലാണ്. 71.09 മാത്രമാണ് വിജയം.

സയൻസ് വിഭാഗത്തിൽ വിജയം 83.25 ശതമാനമാണ്. ഹ്യുമാനിറ്റീസ് 69.16 ശതമാനവും കൊമേഴ്സ് 74.21 ശതമാനവും. എയ്ഡഡ് വിഭാഗത്തിൽ – 82.16 ശതമാനം, അൺ എയ്ഡഡ്-75.91 ശതമാനം, സ്പെഷ്യൽ സ്കൂൾ- 86.40 ശതമാനം എന്നിങ്ങനെയാണ് വിജയം.

ഉപരി പഠനത്തിന് യോഗ്യത നേടാത്തവർക്ക് ആശങ്ക വേണ്ടെന്ന് ഫലം പ്രഖ്യാപിച്ച വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.

മൂന്നുവയസുകാരിയെ അമ്മ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ വഴിത്തിരിവ്. കുട്ടി പീഡനത്തിനിരയായിരുന്നതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുത്തന്‍കുരിശ് പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ പിതാവിന്റെ ബന്ധുവിനെ പോലീസ് ചോദ്യം ചെയ്യുന്നതായാണ് വിവരം.

ഇന്നലെ പകലാണ് കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം നടന്നത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുട്ടി പീഡനത്തിനിരയായതായുള്ള സൂചനകള്‍ പോലീസിനെ പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. സംശയകരമായ ചില മുറിവുകളും പാടുകളും ശരീരത്തിലുണ്ട് എന്നും അത് അന്വേഷിക്കണമെന്നും പോലീസിനോട് ആവശ്യപ്പെട്ടിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ കുട്ടിയുടെ ബന്ധുക്കളെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. മൂന്നുപേരെ ഇന്ന് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു. ഇതില്‍ രണ്ടുപേരെ വിട്ടയച്ചിട്ടുണ്ട്. ഒരാള്‍ പോലീസ് കസ്റ്റഡിയിലാണ് എന്നാണ് വിവരം.

വിഷയത്തില്‍ അറസ്റ്റ് രേഖപ്പെടുത്തി എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്തുവന്നാല്‍ മാത്രമേ കേസിന്റെ വിശദാംശങ്ങള്‍ വ്യക്തമാവുകയുള്ളു. കുട്ടിയുടെ പിതാവിന്റെ ബന്ധുക്കളില്‍ ചിലര്‍ സംശയനിഴലിലാണ് എന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.

പോസ്റ്റ്‌മോര്‍ട്ടത്തിന്റെ പൂര്‍ണമായ റിപ്പോര്‍ട്ട് വന്നിട്ടില്ല. പോസ്റ്റുമോര്‍ട്ടം നടത്തിയ ഫോറസന്‍സിക് ഡോക്ടര്‍മാര്‍ പ്രാഥമിക പരിശോധനയില്‍ കണ്ട സംശയങ്ങള്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി പങ്കുവെച്ചിരുന്നു. വെള്ളത്തില്‍ മുങ്ങിയുള്ള മരണമാണ് കുട്ടിയുടേത്. എന്നാല്‍ കുട്ടിയുടെ ശരീരത്തില്‍ നടത്തിയ വിശദമായ പരിശോധനയിലാണ് സംശയകരമായ പാടുകളും മറ്റും ഇവര്‍ കണ്ടെത്തിയത്. ഇക്കാര്യങ്ങള്‍ ഇവര്‍ പോലീസുമായി പങ്കുവെച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ എറണാകുളം റൂറല്‍ എസ്പി കുട്ടിയുടെ അടുത്ത ബന്ധുക്കളെ ചോദ്യം ചെയ്യാന്‍ നിര്‍ദ്ദേശിച്ചത്.

തുടര്‍ന്ന് കുട്ടിയുടെ അച്ഛന്റെ വീടിനോട് ചേര്‍ന്നുള്ള അടുത്ത ബന്ധുക്കളെ പോലീസ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. ഇതില്‍ ഒരാളാണ് ഇപ്പോള്‍ കസ്റ്റഡിയിലുള്ളത്. ഇയാളെ ഒരു ബന്ധുവിന്റെ ഫോണില്‍ നിന്നാണ് വിളിപ്പിച്ചത്. ഇയാള്‍ ചോദ്യം ചെയ്യലിന് എത്തിയപ്പോള്‍ മുതല്‍ കരഞ്ഞുകൊണ്ടാണ് പോലീസിനോട് സംസാരിച്ചത് എന്നാണ് വിവരം.

കണ്ണൂര്‍ തളിപ്പറമ്പ് കുപ്പത്ത് വീണ്ടും ദേശീയപാതയിൽ മണ്ണിടിച്ചിൽ. ഇന്ന് മാത്രം രണ്ടു തവണയാണ് മണ്ണിടിഞ്ഞത്. വാഹനങ്ങള്‍ കടന്നുപോകുന്നതിനിടെ മണ്ണിടിയുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. സ്ഥലത്ത് പ്രതിഷേധവുമായി ആളുകളെത്തി. ഇന്നലെ മുതൽ മണ്ണിടിയുന്നതാണെന്നും ഇന്ന് രാവിലെയും ഉച്ചയ്ക്കുമാണ് മണ്ണിടിഞ്ഞുവെന്നും നാട്ടുകാര്‍ പറഞ്ഞു. രാത്രിയിൽ മണ്ണിടിഞ്ഞാൽ എന്താണ് സംഭവിക്കുകയെന്ന് അറിയില്ലെന്നും ജില്ലാ കളക്ടര്‍ ഇതുവരെയും സ്ഥലത്ത് എത്തിയിട്ടില്ലെന്നും നാട്ടുകാര്‍ പറ‍ഞ്ഞു. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.

ദേശീയപാത നിര്‍മ്മാണത്തിനായി കുന്നിടിച്ച സ്ഥലത്താണ് വീണ്ടും മണ്ണിടിഞ്ഞത്. സുരക്ഷ ഒരുക്കുന്നതുവരെ സ്ഥലത്ത് പ്രതിഷേധം തുടരുമെന്ന് നാട്ടുകാര്‍ പറഞ്ഞു. ദേശീയപാത അതോറിറ്റിയുടെ അധികൃതരടക്കം സ്ഥലത്ത് എത്തിയിട്ടില്ല. മണ്ണിടിയുന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ കനത്ത ആശങ്കയിലാണ്. മണ്ണിടിഞ്ഞ ഭാഗത്തെ ഗതാഗതം നിരോധിച്ചതല്ലാതെ മറ്റു നടപടികളൊന്നും അധികൃതര്‍ സ്വീകരിച്ചിട്ടില്ല. പൊലീസെത്തിയാണ് മണ്ണിടിഞ്ഞ ഭാഗത്ത് ഗതാഗതം ക്രമീകരിച്ചത്. മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് സമീപത്തെ വീടുകളിൽ താമസിക്കുന്നവരാണ് ആശങ്കയിലായിരിക്കുന്നത്. വെള്ളം പോകാൻ സംവിധാനമില്ലാത്തതിനാ. വീടുകളിലേക്ക് അടക്കം ചെളി കയറിയ അവസ്ഥയിലാണെന്നും നാട്ടുകാര്‍ പറയുന്നു.

വാഹനങ്ങൾ കടന്നു പോകാൻ അനുവദിക്കാതെ റോഡ് ഉപരോധിച്ചതോടെ തളിപ്പറമ്പ് ആർഡിഒ സ്ഥലത്തെത്തി ചർച്ച നടത്തി. എൻഎച്ച് ഐ പ്രൊജക്റ്റ് മാനേജറും പരിശോധനയ്ക്കായുളള വിദഗ്ധ സംഘവും സ്ഥലത്ത് ഉടൻ എത്തുമെന്ന് ഉറപ്പിന്മേൽ താൽക്കാലികമായി ഉപരോധം അവസാനിപ്പിച്ചു.

അതേസമയം, കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞ് തകര്‍ന്ന മലപ്പുറം കൂരിയാടിലെ ദേശീയപാത 66ലെ സര്‍വീസ് റോഡ് ദേശീയ പാത അതോറിറ്റിയുടെ വിദഗ്ധ സംഘം പരിശോധിക്കുകയാണ്. ഡോ. അനിൽ ദീക്ഷിത് ( ജയ്പൂർ ), ഡോ. ജിമ്മി തോമസ് (കൊച്ചി) എന്നിവരാണ് വിദഗ്ദ സംഘത്തിലുള്ളത്. ഇവർ തയ്യാറാക്കുന്ന റിപ്പോർട്ടിന്‍റ അടിസ്ഥാനത്തിലാകും തുടർ നടപടികൾ. ഇതിനിടെ, മലപ്പുറത്ത് ദേശീയ പാതയിൽ വീണ്ടും വിള്ളലുണ്ടായി. കൂരിയാട് നിന്ന് അഞ്ച് കിലോമീറ്റർ മാറി എടരിക്കോട് മമ്മാലിപ്പടിയിലാണ് വിള്ളൽ രൂപപ്പെട്ടത്. ഇന്നലെ തലപ്പാറയിലും വിള്ളൽ കണ്ടെത്തിയിരുന്നു. ഇന്ന് തൃശ്ശൂർ -ചാവക്കാട് ദേശീയപാതയിൽ 50 മീറ്ററിലേറെ വിള്ളൽ രൂപപ്പെട്ടു.

രാജസ്ഥാനില്‍ നിരവധി ട്രക്ക്, ടാക്‌സി ഡ്രൈവര്‍മാരെ അതിക്രൂരമായി കൊലപ്പെടുത്തി വൃക്ക തട്ടിയെടുത്ത് കച്ചവടം ചെയ്ത സീരിയല്‍ കില്ലര്‍ ഒടുവില്‍ പിടിയില്‍. 67കാരനായ ദേവേന്ദര്‍ ശര്‍മയാണ് പൊലീസിന്‌റെ പിടിയിലായത്.

മരണത്തിന്‌റെ ഡോക്ടര്‍ അഥവാ ഡോക്ടര്‍ ഡെത്ത് എന്നറിയപ്പെടുന്ന സീരിയല്‍ കില്ലറാണ് പൊലീസിന്‌റെ പിടിയിലായത്. ഇരകളെ കൊലപ്പെടുത്തി വൃക്ക തട്ടിയെടുത്ത ശേഷം മൃതദേഹം ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചിലെ മുതലകള്‍ നിറഞ്ഞ ഹസാര കനാലിലായിരുന്നു ഉപേക്ഷിച്ചിരുന്നത്.

2002 നും 2004 നും ഇടയില്‍ നിരവധി ടാക്‌സി, ട്രക്ക് ഡ്രൈവര്‍മാരെയാണ് പ്രതി ക്രൂരമായി കൊലപ്പെടുത്തിയത്. ഡ്രൈവര്‍മാരെ ട്രിപ്പിന് വിളിക്കുകയും വഴിമധ്യേ ഇവരെ കൊലപ്പെടുത്തിയ ശേഷം വാഹനങ്ങള്‍ വില്‍ക്കുകയുമായിരുന്നു ദേവേന്ദര്‍ ശര്‍മയുടെ രീതി. 1998 നും 2004 നും ഇടയില്‍ അനധികൃത വൃക്ക മാറ്റിവയ്ക്കല്‍ റാക്കറ്റും പ്രതി നടത്തിയിരുന്നു. നിരവധി സംസ്ഥാനങ്ങളിലെ ഡോക്ടര്‍മാരുടെയും ഇടനിലക്കാരുടെയും സഹായത്തോടെ നൂറിലധികം അനധികൃത വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ചെയ്തതായും പ്രതി സമ്മതിച്ചിട്ടുണ്ട്.

കേരളത്തിലെ ബിയർ വിൽപനയിൽ ഇടിവ്. കേരളത്തിൽ ഡിമാന്‍റ് ഹോട്ടിനെന്ന് വ്യക്തമാക്കി ബിവറേജസ് കോർപ്പറേഷന്റെ കണക്കുകൾ. മദ്യ വിൽപനയിൽ തുടർച്ചയായി റെക്കോർഡ് ഇടുമ്പോഴും സംസ്ഥാനത്ത് ബിയർ ഉപയോഗം കുത്തനെ കുറയുന്നുവെന്നാണ് റിപ്പോർട്ട്. 2023 മുതൽ 25 വരെയുള്ള കാലഘട്ടത്തിൽ പത്ത് ലക്ഷം കെയ്സ് ബിയറിന്റെ കുറവ് വന്നതായാണ് ഒടുവിൽ വന്ന റിപ്പോർട്ട് വിശദമാക്കുന്നതെന്നാണ് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.

ബിവറേജസ് കോര്‍പ്പറേഷന്റെ കണക്കുകള്‍ പ്രകാരം ബാറുകള്‍, ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ എന്നിവയില്‍ നിന്ന് ചേർത്തുള്ള ബിയര്‍ വില്‍പന 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 112 ലക്ഷം കെയ്സ് ആയിരുന്നു. 2024-25 കാലത്ത് ഇത് 102.39 ലക്ഷം കേയ്‌സുകളായി കുറഞ്ഞു. എന്നാൽ ഇതേസമയം തന്നെ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ ഉപഭോഗം വലിയ രീതിയിൽ വർധിച്ചു. 2023-25 കാലത്ത് 229.12 ലക്ഷം കെയ്സ് വിദേശമദ്യമാണ് സംസ്ഥാനത്ത് ചെലവായത്.

ദേശീയ തലത്തിൽ ബിയർ വിൽപന കൂടുമ്പോഴാണ് കേരളത്തിലെ ഈ മാറ്റമെന്നതും ശ്രദ്ധയമാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി ബിയര്‍ ഉപഭോഗം കുറഞ്ഞതായി ബെവ്‌കോ മാനേജിംഗ് ഡയറക്ടര്‍ ഹര്‍ഷിത അട്ടലൂരിയും പ്രതികരിച്ചിരുന്നു.

കസ്റ്റഡി തടവുകാരിയെ അനധികൃതമായി രണ്ടു ദിവസം ഹോട്ടലില്‍ താമസിപ്പിച്ചതിന് മ്യൂസിയം എസ്ഐ ഷെഫിന് സസ്പെന്‍ഷന്‍. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി അവധിയെടുത്തശേഷം ഷെഫിന്‍ ഇടുക്കിയില്‍ സിനിമയില്‍ അഭിനയിക്കാന്‍പോയെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

സ്പെയിനിലെ ബാഴ്സിലോണയില്‍ എംബിബിഎസിനു പ്രവേശനം വാങ്ങിത്തരാമെന്നുപറഞ്ഞ് വഴുതക്കാട് സ്വദേശിയില്‍നിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്ത കേസിന്റെ അന്വേഷണത്തിലാണ് എസ്ഐക്കു വീഴ്ചയുണ്ടായത്. കേസിലെ മൂന്നാം പ്രതി അര്‍ച്ചനാ ഗൗതം മറ്റൊരു കേസില്‍ ഹരിദ്വാര്‍ ജയിലിലായിരുന്നു.

പ്രതിയെ കസ്റ്റഡിയില്‍വാങ്ങി തിരുവനന്തപുരം സിജെഎം കോടതിയില്‍ ഹാജരാക്കി, തിരികെ ഹരിദ്വാര്‍ ജയിലിലേക്കു കൊണ്ടുപോയ അര്‍ച്ചനയെ കോടതിയില്‍ ഹാജരാക്കാതെ രണ്ടു ദിവസം ഡല്‍ഹിയില്‍ ഹോട്ടലില്‍ താമസിപ്പിക്കുകയായിരുന്നു.

ഒപ്പമുണ്ടായിരുന്ന വനിതാ കോണ്‍സ്റ്റബിള്‍ അടക്കമുള്ള ഉദ്യോഗസ്ഥരെയും പ്രതിയെയും ഫൈസലാബാദില്‍ ഒട്ടും സുരക്ഷിതമല്ലാത്ത സ്ഥലത്ത് വാഹനത്തില്‍ ഇരുത്തിയശേഷം വിവരശേഖരണത്തിനെന്നപേരില്‍ ഷെഫിന്‍ പോയതായും സ്പെഷ്യല്‍ ബ്രാഞ്ചിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

മടക്കയാത്രയ്ക്ക് പോലീസ് ബുക്ക് ചെയ്തിരുന്ന ട്രെയിന്‍ ടിക്കറ്റ് ഒഴിവാക്കി വിമാനത്തിലാണ് ഷെഫിന്‍ വന്നത്. പക്ഷേ, ഈ വിവരം സ്റ്റേഷനില്‍ അറിയിക്കാതെയും അനുമതി വാങ്ങാതെയും അവധിയെടുത്തു. ഷെഫിനൊപ്പംപോയ വനിതാ സിപിഒ അടക്കം രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരേയും അന്വേഷണം നടക്കുന്നുണ്ട്.

പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാനുള്ള ഇന്ത്യന്‍ പ്രതിനിധി സംഘം ചൈന, തുര്‍ക്കി, കാനഡ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കില്ല.

പാകിസ്ഥാനുമായുള്ള അടുത്ത സൗഹൃദമാണ് ചൈനയും തുര്‍ക്കിയും ഒഴിവാക്കാനുള്ള കാരണം. ഇന്ത്യാ വിരുദ്ധ നിലപാടുയര്‍ത്തി ഖലിസ്ഥാന്‍ വിഘടന വാദത്തെ പിന്തുണക്കുന്നതിനാലാണ് കാനഡയെ ഒഴിവാക്കിയത്.

അതേസമയം അടുത്ത വര്‍ഷം യു.എന്‍ രക്ഷാ സമിതിയില്‍ ചേരുന്ന രാജ്യങ്ങളിലടക്കം ഇന്ത്യന്‍ സംഘം സന്ദര്‍ശനം നടത്തുന്നുണ്ട്. പാക് കേന്ദ്രീകൃത ഭീകര സംഘടനകള്‍ക്കെതിരായ തെളിവുകള്‍ ഇന്ത്യ സംഘാംഗങ്ങള്‍ക്ക് നല്‍കും. ലോക രാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ ഈ തെളിവുകള്‍ നല്‍കും.

അതിനിടെ അതിര്‍ത്തിയിലുള്ള സൈനിക ക്യാംപുകള്‍ അതീവ ജാഗ്രതയില്‍ തുടരണമെന്ന് സംയുക്ത സൈനിക മേധാവി നിര്‍ദേശം നല്‍കി. അതിര്‍ത്തിയില്‍ അധികമായി വിന്യസിച്ച സേനയെ രണ്ട് രാജ്യങ്ങളും പിന്‍വലിച്ചു. പകുതി സൈനികര്‍ ക്യാംപുകളിലേക്ക് മടങ്ങി.

പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ സ്ഥലങ്ങളില്‍ സുരക്ഷ കൂട്ടാനും തീരുമാനമുണ്ട്. ആരാധനാലയങ്ങള്‍ക്കും ടൂറിസം കേന്ദ്രങ്ങള്‍ക്കും സുരക്ഷ കൂട്ടും. അയോധ്യയില്‍ സിആര്‍പിഎഫ് ഡിജി നേരിട്ടെത്തി സുരക്ഷ വിലയിരുത്തി. ആര്‍എസ്എസ് ആസ്ഥാനത്തിനും സുരക്ഷ കൂട്ടും.

തിരുപ്പൂര്‍ കാങ്കയത്തിനടുത്ത് കാര്‍ നിയന്ത്രണം വിട്ട് വഴിയരുകിലെ മരത്തിലിടിച്ചതില്‍ മൂന്ന് ഇടുക്കി സ്വദേശികള്‍ മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഇടുക്കി മുന്നാറിലെ ഗൂഡര്‍ വിള എസ്റ്റേറ്റ് പ്രദേശത്തെ സി.രാജ എന്ന നിക്‌സന്‍(46), ഭാര്യ ജാനകി (40), മകള്‍ ഹേമ നേത്ര (15) എന്നിവരാണ് കൊല്ലപ്പെട്ടത്. മറ്റൊരു മകള്‍ മൗന സെറിനിനെ (11) പരിക്കുകളോടെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഈറോഡ് ജില്ലയിലെ അരസലൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്സാണ് ജാനകി. ഏതാനും ദിവസത്തെ അവധിക്കുശേഷം മുന്നാറില്‍ നിന്നും അരസലൂരിലേക്കു പോകുമ്പോള്‍ ചൊവാഴ്ച രാവിലെ ഒന്‍പതുമണിയോടെ നത്തക്കടയൂരിലെ സുന്ദരപുരിയില്‍ വച്ചായിരുന്നു അപകടം.

RECENT POSTS
Copyright © . All rights reserved