ഭീകര പ്രസ്ഥാനങ്ങളെ വളര്‍ത്തുന്നതില്‍ പാകിസ്ഥാന് പിന്തുണ നല്‍കുന്ന തുര്‍ക്കിക്കെതിരായ നിലപാട് കടുപ്പിച്ച് ഇന്ത്യ. തുര്‍ക്കിയുടെ ഇന്ത്യയിലെ പുതിയ സ്ഥാനപതിക്ക് അംഗീകാരം നല്‍കുന്നത് രാഷ്ട്രപതി മാറ്റി വച്ചു.
തുര്‍ക്കിയിലേക്കുള്ള യാത്ര പലരും ഒഴിവാക്കിയതിന് പിന്നാലെ തുര്‍ക്കിയുടെ ഉല്‍പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കണം എന്ന ആവശ്യവും ശക്തമാകുകയാണ്. അതേസമയം പാകിസ്ഥാനോട് തെറ്റി നില്‍ക്കുന്ന താലിബാന്‍ ഭരണകൂടവുമായി സഹകരണം ശക്തമാക്കാനുള്ള ശ്രമം ഇന്ത്യ ആരംഭിച്ചു.
ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നയം മാറ്റം വ്യക്തമാക്കുന്നതാണ് പുതിയ സംഭവ വികാസങ്ങള്‍. ഇന്ത്യയിലെ തുര്‍ക്കി സ്ഥാനപതിയായി അലി മുറാത് എര്‍സോയിയെ അംഗീകരിക്കുന്ന ചടങ്ങ് രാഷ്ട്രപതി ഭവനില്‍ ഇന്ന് നടത്താനായിരുന്നു നിശ്ചയിച്ചത്. എന്നാല്‍ ചടങ്ങ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നീട്ടിയെന്ന് അവസാന നിമിഷം വിദേശകാര്യ മന്ത്രാലയം അറിയിക്കുകയായിരുന്നു.
പത്ത് ദിവസം മുന്‍പ് നിശ്ചയിച്ച ക്രഡന്‍ഷ്യല്‍ ചടങ്ങ് റദ്ദാക്കിയത് തുര്‍ക്കിയുടെ പാക് അനുകൂല നിലപാടിന്റെ പശ്ചാത്തലത്തില്‍ തന്നെയെന്നാണ് സൂചന. തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍ പാകിസ്ഥാനെ പരസ്യമായി പിന്തുണയ്ക്കുകയും ആയുധങ്ങള്‍ എത്തിച്ചു നല്‍കുകയും ചെയ്തതില്‍ കടുത്ത അതൃപ്തിയാണ് ഇന്ത്യ പ്രകടമാക്കുന്നത്. സംഭവത്തില്‍ തുര്‍ക്കി ഇതുവരെ പ്രതികരിച്ചിട്ടില്ല.
രാജ്യത്തെ ഒമ്പത് വിമാനത്താവളങ്ങളില്‍ എയര്‍ കാര്‍ഗോ കൈകാര്യം ചെയ്തിരുന്ന തുര്‍ക്കി ബന്ധമുള്ള സെലെബി എന്ന കമ്പനിയെ ഇന്നലെ കേന്ദ്രം വിലക്കിയിരുന്നു. പ്രസിഡന്റ് എര്‍ദോഗന്റെ മകളുടെ കമ്പനി എന്ന പ്രചാരണം സെലെബി നിഷേധിച്ചു. തുര്‍ക്കിയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ആപ്പിള്‍, ഡ്രൈ ഫ്രൂട്ട്‌സ് എന്നിവ ബഹിഷ്‌ക്കരിക്കാന്‍ വ്യാപാരികളുടെ സംഘടന തീരുമാനിച്ചിട്ടുണ്ട്.
അഫ്ഗാനിലെ താലിബാന്‍ ഭരണകൂടത്തെ ഇന്ത്യ ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നിരിക്കെയാണ് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ അഫ്ഗാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്താഖിയുമായി ഇന്നലെ സംസാരിച്ചത്. ആദ്യമായി നടന്ന മന്ത്രിതല ചര്‍ച്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള പരമ്പരാഗത ബന്ധം എസ്. ജയശങ്കര്‍ പരാമര്‍ശിച്ചതോടെ, സഹകരണം ശക്തമാകുമെന്ന സന്ദേശം വ്യക്തമായി.
പഹല്‍ഗാം ആക്രമണത്തെ താലിബാന്‍ സര്‍ക്കാര്‍ അപലപിച്ചതും ഇന്ത്യ അഫ്ഗാനിലേക്ക് മിസൈല്‍ ആക്രമണം നടത്തിയെന്ന പാക് പ്രചാരണം തള്ളിയതുമാണ് ഇന്ത്യയെ അഫ്ഗാനുമായി അടുപ്പിക്കാന്‍ വഴിയൊരുക്കിയത്.
അഫ്ഗാന്‍ പൗരന്മാര്‍ക്ക് കൂടുതല്‍ വിസ അനുവദിക്കണം, ഇന്ത്യന്‍ ജയിലുകളിലെ അഫ്ഗാനിസ്ഥാന്‍കാരെ മോചിപ്പിക്കണം എന്നീ ആവശ്യങ്ങള്‍ അഫ്ഗാന്‍ വിദേശകാര്യ മന്ത്രി ചര്‍ച്ചയില്‍ ഉന്നയിച്ചു. ഇക്കാര്യങ്ങളില്‍ തീരുമാനം വൈകുമെങ്കിലും പാകിസ്ഥാനുമായി ഇടഞ്ഞു നില്‍ക്കുന്ന താലിബാനെ തല്‍കാലം ഒപ്പം നിര്‍ത്താനാണ് ഇന്ത്യയുടെ തന്ത്രപരമായ നീക്കം.
ഇടുക്കി വണ്ണപ്പുറം കോട്ടപ്പാറ വ്യൂ പോയിന്റില്‍ യുവാവ് കൊക്കയില്‍ വീണു. ചീങ്കല്‍ സിറ്റി സ്വദേശി സാംസണ്‍ (23) ആണ് അപകടത്തിലകപ്പെട്ടത്. ഉടൻ തന്നെ തൊടുപുഴ ഫയർഫോഴ്സ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയതിനാല്‍ യുവാവിനെ രക്ഷിക്കാനായി.
ഇന്ന് പുലർച്ചെയാണ് സുഹൃത്തുക്കള്‍ക്കൊപ്പം സാംസണ്‍ കോട്ടപ്പാറയിലെത്തിയത്. പാറയില്‍ തെന്നി എഴുപത് അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.
ഒപ്പമുണ്ടായിരുന്നവരാണ് പൊലീസിനെയും ഫയർഫോഴ്‌സിനെയും വിവരമറിയിച്ചത്. പരിക്കേറ്റ സാംസണെ തൊടുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാകിസ്താന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരതയെ ആഗോളതലത്തില്‍ തുറന്നുകാട്ടുന്നതിനായി അടുത്തയാഴ്ച വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന പ്രതിനിധിസംഘത്തില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെയും ഉള്‍പ്പെടുത്തി കേന്ദ്രം. ഇന്ത്യയിലെ വിദേശകാര്യ പാര്‍ലമെന്ററി പാനലിന്റെ തലവന്‍ കൂടിയായ ശശി തരൂര്‍ പ്രതിനിധി സംഘത്തെ നയിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രതിനിധി സംഘത്തെ നയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശശി തരൂരിനെ സമീപിച്ചതായി അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി.
ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നിലപാടിനു വിരുദ്ധമായ അഭിപ്രായപ്രകടനങ്ങള്‍ നടത്തിയതിന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം തരൂരിനെ താക്കീത് ചെയ്‌തെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് മോദി സര്‍ക്കാര്‍, തങ്ങളുടെ സര്‍വകക്ഷി സംഘത്തെ നയിക്കാന്‍ അദ്ദേഹത്തെ സമീപിച്ചിരിക്കുന്നത്. അതേസമയം, തന്നെ താക്കീത് ചെയ്തുവെന്ന തരത്തില്‍ വന്ന റിപ്പോര്‍ട്ടുകള്‍ പ്രവര്‍ത്തകസമിതിയംഗം കൂടിയായ തരൂര്‍ നിഷേധിച്ചിരുന്നു.
ഭീകരതയെ പിന്തുണക്കുന്ന പാകിസ്താനെ കുറിച്ചുള്ള ഇന്ത്യയുടെ നിലപാട് അന്താരാഷ്ട്ര സമൂഹത്തിന് വ്യക്തമാക്കുന്നതിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഈ നയതന്ത്ര നീക്കം. തരൂരിനെ കൂടാതെ കോണ്‍ഗ്രസില്‍നിന്ന് മനീഷ് തിവാരി, സല്‍മാന്‍ ഖുര്‍ഷിദ്, അമര്‍ സിങ് തുടങ്ങിയ എംപിമാരെയും സര്‍ക്കാര്‍ സമീപിച്ചിട്ടുണ്ട്.
നയതന്ത്ര ദൗത്യത്തില്‍ പങ്കാളിത്തം ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ ഉള്‍പ്പെടെ ഒന്നിലധികം രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്നുള്ള എംപിമാരെ സര്‍ക്കാര്‍ സമീപിച്ചിട്ടുണ്ട്. പ്രതിനിധികളുടെയും പങ്കാളികളുടെയും കൃത്യമായ എണ്ണം ഇപ്പോഴും വ്യക്തമല്ലെങ്കിലും, 30-ലധികം എംപിമാര്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ്, ടിഎംസി, ഡിഎംകെ, എന്‍സിപി (എസ്പി), ജെഡിയു, ബിജെഡി, സിപിഎം പാര്‍ട്ടികളില്‍ നിന്നുള്ള എംപിമാര്‍ പ്രതിനിധി സംഘത്തില്‍ ഉണ്ടാകുമെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
മദ്യവും കഞ്ചാവും നൽകി വിദ്യാർഥികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ ബാർബർ ഷോപ്പ് ഉടമ അറസ്റ്റിൽ. താനാളൂർ ചാക്കുംകാട്ടിൽ വീട്ടിൽ അഹമ്മദ് കബീറിനെയാണ് (36) താനൂർ പോലീസ് പിടികൂടിയത്.
താനാളൂരിൽ ബാർബർ ഷോപ്പ് നടത്തുന്ന കബീർ കാറും മോട്ടോർ സൈക്കിളും ഓടിക്കാൻ നൽകി കുട്ടികളുമായി സൗഹൃദം സ്ഥാപിച്ച ശേഷം കഞ്ചാവും മദ്യവും നൽകി കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയായിരുന്നു. താനാളൂർ ബ്യൂട്ടി ഹെയർ സലൂൺ എന്ന ബാർബർ ഷോപ്പിൽ വെച്ചാണ് ഇയാൾ കുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്.
നാല് കുട്ടികളുടെ പരാതിയിൽ പ്രതിയെ പോക്സോ ചുമത്തിയാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. താനൂർ ഡിവൈ.എസ്.പി പി. പ്രമോദ്, സി.ഐ ടോണി ജെ. മറ്റം, എസ്.ഐ എൻ.ആർ. സുജിത്, എ.എസ്.ഐമാരായ കെ. സലേഷ്, നിഷ, സജിനി, സീനിയർ സി.പി.ഒ പ്രദീപ്, പ്രകാശൻ, സി.പി.ഒമാരായ സക്കീർ, ഷൈൻ എന്നിവരാണ് അന്വഷണ സംഘത്തിലുണ്ടായിരുന്നത്.
ജൂനിയര്‍ അഭിഭാഷകയെ ക്രൂര മര്‍ദനത്തിനിരയാക്കിയ സംഭവത്തില്‍ ഒളിവില്‍ പോയ അഭിഭാഷകന്‍ ബെയ്ലിന്‍ ദാസ് പിടിയില്‍. തിരുവനന്തപുരം സ്റ്റേഷന്‍ കടവില്‍ നിന്നാണ് ഇയാള്‍ പിടിയായതെന്നാണ് റിപ്പോര്‍ട്ട്. തുമ്പ പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രതിക്കായി പൊലീസ് പൂന്തുറയിലെ വീട്ടിലും സുഹൃത്തുക്കളുടെ വീടുകളിലും തിരച്ചില്‍ നടത്തിയിരുന്നു.
വഞ്ചിയൂര്‍ കോടതിയിലെ ജൂനിയര്‍ അഭിഭാഷക ശ്യാമിലിയെയാണ് സീനിയര്‍ അഭിഭാഷകനായ ബെയ്ലിന്‍ മര്‍ദിച്ചത്. ബെയ്ലിന്‍ മോപ് സ്റ്റിക് കൊണ്ട് മര്‍ദിക്കുകയായിരുന്നു. വഞ്ചിയൂര്‍ മഹാറാണി ബില്‍ഡിങ്ങിലുള്ള ഓഫീസില്‍വെച്ചായിരുന്നു സംഭവം.
സംഭവത്തില്‍ ബെയ്ലിന്‍ ദാസിനെ ബാര്‍ അസോസിയേഷനില്‍നിന്ന് താത്കാലികമായി പുറത്താക്കിയിരുന്നു. മര്‍ദനമേറ്റ ജെ.വി. ശ്യാമിലിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പൊലീസ് ഇയാള്‍ക്കെതിരേ കേസെടുത്തിരുന്നു. ഇതോടെ ബെയ്ലിന്‍ ദാസ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. ഇത് പരിഗണിക്കാനിരിക്കെയാണ് ഇപ്പോള്‍ ബെയ്‌ലിന്‍ ദാസ് പിടിയിലായിരിക്കുന്നത്.
തന്റെ ജൂനിയറായ പാറശാല കരുമാനൂര്‍ കോട്ടവിള പുതുവല്‍ പുത്തന്‍വീട്ടില്‍ ശ്യാമിലിയെ (26) മര്‍ദിച്ച ശേഷം ബെയ്ലിന്‍ ദാസ് വലിയതുറ കോസ്റ്റല്‍ സ്പെഷല്‍റ്റി ആശുപത്രിയിലെത്തി ചികിത്സ തേടിയതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. മുഖത്തു പരുക്കേറ്റെന്നാണ് ആശുപത്രിയില്‍ അറിയിച്ചത്. ശ്യാമിലിക്കെതിരെ കൗണ്ടര്‍ കേസെടുപ്പിക്കാനായിരുന്നു ഈ നീക്കമെന്നാണു പൊലീസ് കരുതുന്നത്.
തപാൽ വോട്ടുകൾ തിരുത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലിൽ മുൻമന്ത്രി ജി. സുധാകരന്റെ മൊഴിയെടുത്തു. ആലപ്പുഴയിലെ വീട്ടിലെത്തിയാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ മൊഴിയെടുത്തത്.
അന്പലപ്പുഴ തഹസീൽദാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് മൊഴിയെടുത്തത്. അന്വേഷണത്തിന്റെ ഭാഗമായാണ് സുധാകരന്റെ മൊഴിയെടുത്തതെന്ന് തഹസീൽദാർ പറഞ്ഞു.
റിപ്പോർട്ട് ജില്ലാ കളക്ടർക്ക് സമർപ്പിക്കുമെന്നും തഹസീൽദാർ അറിയിച്ചു. വെളിപ്പെടുത്തലിൽ കേസെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിരുന്നു. മുൻപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ ബാലറ്റ് തിരുത്തിയിട്ടുണ്ടെന്നായിരുന്നു സുധാകരന്റെ വെളിപ്പെടുത്തൽ.
1989-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സംബന്ധിച്ചായിരുന്നു സുധാകരന്റെ പരാമര്‍ശം. ബാലറ്റ് പൊട്ടിച്ച് പരിശോധിച്ച് തിരുത്തിയിട്ടുണ്ടെന്നും ഇനി കേസെടുത്താലും കുഴപ്പമില്ലെന്നുമാണ് സുധാകരന്‍ പറഞ്ഞത്. തപാല്‍ വോട്ടു ചെയ്യുമ്പോള്‍ എന്‍ജിഒ യൂണിയന്‍കാര്‍ വേറെ ആളുകള്‍ക്ക് ചെയ്യരുത്. കുറച്ചുപേര്‍ അങ്ങനെ ചെയ്യുന്നുണ്ട്.
കെഎസ്ടിഎ നേതാവ് കെ.വി. ദേവദാസ് ആലപ്പുഴയില്‍നിന്ന് പാര്‍ലമെന്റിലേക്ക് മത്സരിച്ചപ്പോള്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ പൊട്ടിച്ച്, പരിശോധിച്ച് ഞങ്ങള്‍ തിരുത്തി. 15 ശതമാനം പേരും വോട്ടുചെയ്തത് എതിര്‍സ്ഥാനാര്‍ഥിക്കായിരുന്നു. ഇനി എന്റെ പേരില്‍ കേസെടുത്താലും കുഴപ്പമില്ലെന്നും സുധാകരൻ പറഞ്ഞിരുന്നു.
കാശ്മീര്‍ വിഷയത്തില്‍ അമേരിക്കയുടെ നിലപാട് തള്ളി ഇന്ത്യ. ഇന്ത്യ-പാകിസ്ഥാന്‍ വിഷയത്തില്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് മാത്രമേ ഇന്ത്യ തയ്യാറുള്ളൂവെന്നും മൂന്നാം കക്ഷിയുടെ ഇടപെടല്‍ അംഗീകരിക്കില്ലെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ പറഞ്ഞു. അത് വര്‍ഷങ്ങളായുള്ള നിലപാടാണെന്നും അതില്‍ ഒരു മാറ്റവുമില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ-പാക് വെടിനിര്‍ത്തലില്‍ ഇടപെട്ടെന്നും കാശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറയുന്നതിനിടെയാണ് ഇക്കാര്യത്തില്‍ വിദേശകാര്യ മന്ത്രി വ്യക്തമായ വിശദീകരണം നല്‍കിയത്.
പാകിസ്ഥാനുമായുള്ള ഇന്ത്യയുടെ ബന്ധങ്ങളും ഇടപാടുകളും ഉഭയകക്ഷി പരമാണ്. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന നിലപാടാണിത്. സിന്ധു നദീജലക്കരാര്‍ മരവിപ്പിച്ച നടപടിയില്‍ മാറ്റമില്ലെന്നും അദേഹം വ്യക്തമാക്കി.
പാകിസ്ഥാനുമായുള്ള ചര്‍ച്ചകള്‍ ഭീകരതയെക്കുറിച്ച് മാത്രമായിരിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പാകിസ്ഥാന്റെ പക്കല്‍ കൈമാറേണ്ട ഭീകരരുടെ പട്ടികയുണ്ട്. എന്താണ് ചെയ്യേണ്ടതെന്ന് അവര്‍ക്കറിയാം. അതു ചെയ്താല്‍ മാത്രമാണ് ചര്‍ച്ചയുള്ളൂ. ഭീകര കേന്ദ്രങ്ങള്‍ പാകിസ്ഥാന്‍ അടച്ചു പൂട്ടണമെന്നും ജയശങ്കര്‍ ആവശ്യപ്പെട്ടു.
പാക് അധീന കാശ്മീരില്‍ നിയമ വിരുദ്ധമായി കൈയേറിയ ഇന്ത്യയുടെ പ്രദേശം ഒഴിപ്പിക്കുന്നത് സംബന്ധിച്ച് മാത്രമാണ് കാശ്മീരിനെക്കുറിച്ച് ഇനി ചര്‍ച്ച ചെയ്യാനുള്ളത്. ആ ചര്‍ച്ചയ്ക്ക് തങ്ങള്‍ തയാറാണ്.
ഭീകരര്‍ക്കെതിരായ ഓപ്പറേഷന്‍ സിന്ദൂര്‍ ലക്ഷ്യം കണ്ടു. ആരാണ് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടത് എന്നത് എല്ലാവര്‍ക്കും വ്യക്തമാണ്. ഇന്ത്യ പാകിസ്ഥാന്‍ സൈന്യത്തെ ആക്രമിച്ചില്ല.
അതിനാല്‍ പാക് സൈന്യത്തിന് മാറി നില്‍ക്കാനും ഇടപെടാതിരിക്കാനുമുള്ള അവസരം ഉണ്ടായിരുന്നു. ഇന്ത്യ എന്തുമാത്രം നാശനഷ്ടങ്ങള്‍ വരുത്തി എന്നത് ഉപഗ്രഹ ചിത്രങ്ങളിലൂടെ വ്യക്തമാണെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് തീരുവ ഈടാക്കാത്ത വ്യാപാര കരാര്‍ ഇന്ത്യ വാഗ്ദാനം ചെയ്തെന്ന ഡൊണാള്‍ഡ് ട്രംപിന്റെ അവകാശ വാദത്തിലും ജയശങ്കര്‍ പ്രതികരിച്ചു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ നടന്നു വരികയാണ്.
ഇത് ഏറെ സങ്കീര്‍ണമായ ചര്‍ച്ചകളാണ്. ഇതുവരെ ഒന്നും തീരുമാനിച്ചിട്ടില്ല. ഏത് വ്യാപാര കരാറായാലും രണ്ട് രാജ്യങ്ങള്‍ക്കും ഗുണകരമാകണം. അതാണ് വ്യാപാര കരാറില്‍ നിന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും അദേഹം വ്യക്തമാക്കി.
മുന്‍പ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ ബാലറ്റ് തിരുത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തി സിപിഎം നേതാവ് ജി. സുധാകരന്‍. എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ആലപ്പുഴയില്‍ നടന്ന എന്‍ജിഒ യൂണിയന്‍ പൂര്‍വകാല നേതൃസംഗമത്തില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. 1989-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സംബന്ധിച്ചായിരുന്നു സുധാകരന്റെ പരാമര്‍ശം. ബാലറ്റ് പൊട്ടിച്ച് പരിശോധിച്ച് തിരുത്തിയിട്ടുണ്ടെന്നും ഇനി കേസെടുത്താലും കുഴപ്പമില്ലെന്നുമാണ് ജി. സുധാകരന്‍ പറഞ്ഞത്.
‘തപാല്‍ വോട്ടു ചെയ്യുമ്പോള്‍ എന്‍ജിഒ യൂണിയന്‍കാര്‍ വേറെ ആളുകള്‍ക്ക് ചെയ്യരുത്. കുറച്ചുപേര്‍ അങ്ങനെ ചെയ്യുന്നുണ്ട്. കെഎസ്ടിഎ നേതാവ് കെ.വി. ദേവദാസ് ആലപ്പുഴയില്‍നിന്ന് പാര്‍ലമെന്റിലേക്ക് മത്സരിച്ചപ്പോള്‍ ജില്ലാകമ്മിറ്റി ഓഫീസില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ പൊട്ടിച്ച്, പരിശോധിച്ച് ഞങ്ങള്‍ തിരുത്തി. 15% പേരും വോട്ടുചെയ്തത് എതിര്‍സ്ഥാനാര്‍ഥിക്കായിരുന്നു. ഇനി എന്റെ പേരില്‍ കേസെടുത്താലും കുഴപ്പമില്ല’- അദ്ദേഹം പറഞ്ഞു.
‘എന്‍ജിഒ യൂണിയനില്‍പെട്ടവരെല്ലാം ഇടതുപക്ഷത്തിന് വോട്ട് ചെയ്യണമെന്ന് ഒരു നിര്‍ബന്ധവുമില്ല, അങ്ങനെ പ്രത്യേകം നിഷ്‌കര്‍ഷകളുമില്ല. രാഷ്ട്രീയമില്ലാത്ത സംഘടനയാണ് എന്‍ജിഒ. ഏത് പാര്‍ട്ടിയില്‍ പെട്ടവര്‍ക്കും ഈ സംഘടനയില്‍ ചേരാം. പക്ഷേ, ഒരു തിരഞ്ഞെടുപ്പൊക്കെ വരുമ്പോള്‍ അത് തുറന്നുപറയണം, ഞാന്‍ ഈ വ്യക്തിക്കാണ് വോട്ട് ചെയ്യുക എന്ന്. അല്ലാതെ, പോസ്റ്റല്‍ ബാലറ്റ് ഒട്ടിച്ചുതന്നാല്‍ നിങ്ങളുടെ തീരുമാനം ആരും അറിയില്ല എന്ന് കരുതരുത്’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്ന് വക്കം പുരുഷോത്തമന് എതിരായിട്ടായിരുന്നു ദേവദാസ് മത്സരിച്ചത്. യൂണിയനിലെ മിക്കവര്‍ക്കും ദേവദാസിനെ അറിയില്ലായിരുന്നുവെന്നും അതുകൊണ്ടാണ് അത്തരം ഒരു പ്രവര്‍ത്തി ചെയ്യേണ്ടിവന്നതെന്നും അദ്ദേഹം പ്രസംഗത്തില്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ പതിനെട്ടായിരം വോട്ടിന് ദേവദാസ് തോറ്റു.
കുടുംബശ്രീക്ക് കീഴില്‍ കേരളത്തില്‍ സര്‍ക്കാര്‍ ജോലി സ്വപ്‌നം കാണുന്നവര്‍ക്ക് അവസരം. നാഷണല്‍ റൂറല്‍ ലൈവ്‌ലിഹുഡ് മിഷന്‍ (NRLM) പദ്ധതിക്ക് കീഴില്‍ ഫിനാന്‍സ് മാനേജര്‍ തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്.
താല്‍പര്യമുള്ളവര്‍ മെയ് 28ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം.
കുടുംബശ്രീ സംസ്ഥാന മിഷന്‍, എന്‍ആര്‍എല്‍എം പദ്ധതിയില്‍ ഫിനാന്‍സ് മാനേജര്‍ റിക്രൂട്ട്‌മെന്റ്. 2026 മാര്‍ച്ച് 31 വരെയാണ് കരാര്‍ കാലാവധി. തിരുവനന്തപുരം ജില്ലയിലാണ് നിയമനം നടക്കുക.
പരമാവധി 40 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 30.01.1985ന് ശേഷം ജനിച്ചവരായിരിക്കണം.
സിഎ/ സിഎ ഇന്റര്‍മീഡിയേറ്റ്/ എംകോം എന്നിവയില്‍ ഏതെങ്കിലും യോഗ്യത വേണം.
ടാലി സോഫ്റ്റ് വെയറില്‍ പരിജ്ഞാനം ആവശ്യമാണ്.
സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ അംഗീകൃത സ്വയംഭരണ സ്ഥാപനങ്ങള്‍, മറ്റ് സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങള്‍/ പ്രോജക്ടുകള്‍, അല്ലെങ്കില്‍ കുടുംബശ്രീയില്‍ അക്കൗണ്ടന്റായി കുറഞ്ഞത് 5 വര്‍ഷത്തെ പരിചയം.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 40,000 രൂപ പ്രതിമാസം ശമ്പളമായി ലഭിക്കും.
എല്ലാ ഉദ്യോഗാര്‍ഥികളും 500 രൂപ അപേക്ഷ ഫീസായി നല്‍കണം. ഓണ്‍ലൈനായി അടയ്ക്കണം.
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കേരള സര്‍ക്കാര്‍ സിഎംഡി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. നോട്ടിഫിക്കേഷനില്‍ നിന്ന് എന്‍ആര്‍എല്‍എം വിജ്ഞാപനം കാണുക. ശേഷം അപ്ലൈ ഓണ്‍ലൈന്‍ ബട്ടണ്‍ തിരഞ്ഞെടുത്ത് നേരിട്ട് അപേക്ഷിക്കാം.
പതിയാരം സെന്റ് ജോസഫ്‌സ് പള്ളി വികാരിയെ പള്ളിയിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരിഞ്ചേരി സ്വദേശി ലിയോ പുത്തൂര്‍ (32) ആണ് മരിച്ചത്. ഉച്ചയ്ക്ക് 12.30 യോടെയാണ് മൃതദേഹം കണ്ടെത്തിയത്.
ഒക്ടോബര്‍ 22-നാണ് പതിയാരം പള്ളിയില്‍ വികാരിയച്ചനായി ലിയോ പുത്തൂർ ചാര്‍ജ്ജെടുത്തത്. ഉച്ചക്ക് പള്ളിമണിയടിക്കുന്നതിനായി കപ്പിയാര്‍ അച്ചനെ അന്വേഷിക്കുകയായിരുന്നു. കാണാത്തതിനെ തുടര്‍ന്ന് കൈക്കാരനെ വിവരമറിയിച്ചു. തുടർന്ന് പള്ളിയോടു ചേര്‍ന്നുള്ള വികാരിയച്ചന്റെ കിടപ്പുമുറിയിലേക്ക് ജനലിലൂടെ കൈക്കാരന്‍ നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്.
പള്ളി ജീവനക്കാരും നാട്ടുകാരും പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ആറ് വര്‍ഷം മുന്‍പാണ് ഫാദര്‍ ലിയോ പുത്തൂര്‍ പട്ടം സ്വീകരിച്ചത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക)