India

വിമാനയാത്രയ്ക്കിടയില്‍ കോതമംഗലം സ്വദേശിനിയായ നഴ്സിന്‍റെ സമയോചിത ഇടപെടലില്‍ കോല്‍ക്കത്ത സ്വദേശിനിയായ വയോധികയ്ക്ക് പുതുജീവൻ. ഡല്‍ഹി എയിംസ് ആശുപത്രി നഴ്സിംഗ് ഓഫീസറായ കോതമംഗലം എളംബ്ര സ്വദേശി അശ്വതി രതീഷിന്‍റെ ഔചിത്യ പൂർണമായ ഇടപെടലാണ് കോല്‍ക്കത്ത സ്വദേശിയായ വയോധികയുടെ ജീവൻ രക്ഷിച്ചത്.

ആൻഡമാനില്‍ അവധിക്കാല ആഘോഷങ്ങള്‍ക്കു ശേഷം ശനിയാഴ്ച ഉച്ചയോടെ കുടുംബാംഗങ്ങള്‍ക്കൊപ്പം വിമാനത്തിലാണ് ഡല്‍ഹിയിലേക്ക് അശ്വതി പുറപ്പെട്ടത്. വിമാനം കൊല്‍ക്കത്ത എത്താറായപ്പോള്‍ വിമാനത്തില്‍ ജീവനക്കാരുടെ അടിയന്തര സന്ദേശം വരികയായിരുന്നു.

യാത്രക്കാരില്‍ ഡോക്ടർമാരോ മെഡിക്കല്‍ രംഗത്ത് പ്രവർത്തിക്കുന്നവരോ ഉണ്ടെങ്കില്‍ ബന്ധപെടണമെന്നും യാത്രക്കാരിയായ വയോധികയ്ക്ക് മെഡിക്കല്‍ സഹായം വേണമെന്നായിരുന്നു സന്ദേശം. ഇതു കേട്ടതോടെ അശ്വതി രതീഷ് തന്‍റെ സാന്നിധ്യം അറിയിക്കുകയും രോഗിയുടെ അടുത്തെത്തി പരിശോധന ആരംഭിക്കുകയും ചെയ്തു.

കൈകാലുകള്‍ മരവിച്ച അവസ്ഥയിലും പള്‍സ് തീരെ കുറഞ്ഞ നിലയിലും ശ്വാസമെടുക്കാൻ പറ്റാത്ത അവസ്ഥയിലുമായിരുന്നു രോഗി. മുഖത്ത് വെള്ളം തെളിച്ചും, വേദനസംഹാരി കൊടുത്തു നോക്കിയിട്ടും വളരെ കുറഞ്ഞ പ്രതിരോധം മാത്രമാണ് ഉണ്ടായിരുന്നുള്ളു. ഇവരെ ഉടനെ തന്നെ മറ്റു യാത്രക്കാരുടെ സഹായത്തോടെ സീറ്റില്‍ കിടത്തുകയും കാലുകള്‍ ഉയർത്തി രക്തസമ്മർദം കൂട്ടി പള്‍സ് സാധാരണ നിലയിലേക്ക് എത്തിക്കുകയും ചെയ്തു.

എയർ ഹോസ്റ്റസിനോട് ഓക്സിജൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് ഉടനെ തന്നെ ഓക്സിജൻ സിലിൻഡറും മാസ്കും അവർ എത്തിച്ചു നല്‍കി. തുടർന്ന് പ്രഷർ, ഷുഗർ എന്നിവ സാധാരണ നിലയില്‍ എത്തിക്കാനുള്ള വിമാനത്തിലെ ഫസ്റ്റ് എയ്ഡ് കിറ്റില്‍ നിന്നും ലായനികള്‍ കൊടുക്കുകയും അല്‍പ്പം ഭേദപ്പെട്ട നിലയിലേക്ക് രോഗി എത്തിച്ചേരുകയും ചെയ്തു.

കഴിഞ്ഞ 10 നാളുകളായി ഇവർ യാത്രയിലായിരുന്നെന്നും ഇതുവരെ ഒരു അസുഖങ്ങളും ഉണ്ടായിട്ടില്ലെന്നുമാണ് ബന്ധുക്കള്‍ പറഞ്ഞത്. 73 വയസുള്ള വയോധികയെ കോല്‍ക്കത്ത വിമാനത്താവളത്തില്‍ എമർജൻസി ലാൻഡിംഗ് നടത്തി ആശുപത്രിയിലേക്ക് മാറ്റി.

കൃത്യ സമയത്തുള്ള അശ്വതിയുടെ ഇടപെടലില്‍ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിലുള്ള നന്ദി പറഞ്ഞാണ് ബന്ധുക്കളും വിമാനത്തിലെ ജീവനക്കാരും പിരിഞ്ഞത്. കഴിഞ്ഞ 12 വർഷമായി ഡല്‍ഹി എയിംസ് ആശുപത്രിയില്‍ കാർഡിയോ വാസ്കുലാർ ആൻഡ് തൊറസിക് സർജറി ഐസിയു വിഭാഗത്തില്‍ നഴ്സിംഗ് ഓഫീസറാണ് അശ്വതി രതീഷ്.

അരുണാചലിലെ ഹോട്ടലിൽ ദമ്പതിമാരെയും വനിതാ സുഹൃത്തിനെയും മരിച്ചനിലയിൽ കണ്ടെത്തിയതിൽ മരണാനന്തര ജീവിതത്തിലുള്ള വിശ്വാസമാണോയെന്ന സംശയത്തിൽ പോലീസ്. മരിച്ചവർ അവസാനമായി ഇന്റർനെറ്റിൽ നടത്തിയ തിരച്ചിലുകളും ആത്മഹത്യാക്കുറിപ്പുമെല്ലാം ഇതിലേക്കാണ് വിരൽചൂണ്ടുന്നത്. മരിച്ച ദേവിയും ആര്യയും തമ്മിലുള്ള പിരിയാനാകാത്ത സൗഹൃദമാണോ ഒരുമിച്ചുള്ള മരണത്തിനു പിന്നിലെന്നും പോലീസ് സംശയിക്കുന്നുണ്ട്.

മരിച്ച നവീനും ഭാര്യ ദേവിയും സുഹൃത്ത് ആര്യയും അവസാന ദിവസങ്ങളിൽ ഇന്റർനെറ്റിൽ തിരഞ്ഞത് മരണാനന്തര ജീവിതത്തെപ്പറ്റിയാണ്. ഇവരുടെ ഫോൺരേഖകൾ പരിശോധിച്ചപ്പോഴാണ് പോലീസ് ഈ വിവരം കണ്ടെത്തിയത്. മരണാനന്തരം എന്തു സംഭവിക്കും, അതു സംബന്ധിച്ചുള്ള ആധ്യാത്മിക കാര്യങ്ങൾ, ശരീരത്തിനു സംഭവിക്കുന്ന മാറ്റങ്ങൾ തുടങ്ങിയവയെല്ലാം തിരച്ചിലിൽ വന്നിട്ടുണ്ട്.

ദേവി പുനർജൻമത്തിൽ വിശ്വസിക്കുന്നുവെന്ന് സുഹൃത്തുക്കളോടു പറഞ്ഞിട്ടുണ്ട്. അടുത്തകാലത്തായി ഇത്തരം വിശ്വാസങ്ങൾ കൂടുതലായിരുന്നുവെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ശരീരത്തിൽനിന്നു രക്തം വാർന്നുള്ള മരണവും അന്ധവിശ്വാസത്തിന്റെ ഭാഗമാണെന്നാണ് സംശയിക്കുന്നത്. മരിച്ച ആര്യയ്ക്കും നാട്ടിൽ വലിയ സൗഹൃദങ്ങളൊന്നുമുണ്ടായിരുന്നില്ല. ദേവിക്കും നവീനും കുറേനാളായി മറ്റുള്ളവരുമായി ബന്ധമില്ലായിരുന്നു. ഇവർ മൂന്നുപേരും തമ്മിൽ മാത്രമാണ് അടുത്തകാലത്തായി ആശയവിനിമയം നടത്തിയിരുന്നത്.

ദുർമന്ത്രവാദം പ്രോത്സാഹിപ്പിക്കുന്ന ചില വെബ്‌സൈറ്റുകളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ കുറേമാസങ്ങളായി ഇവർ ജീവിച്ചിരുന്നതെന്ന വിവരം ബന്ധുക്കളിൽനിന്ന് പോലീസിൽ ലഭിച്ചിരുന്നു. ജീവിതവിരക്തി, സമൂഹത്തോടു പ്രതിബദ്ധതയില്ലായ്മ തുടങ്ങിയ ആശയങ്ങളാണ് ഇവർ പിന്തുടർന്നിരുന്നത്. ചില ആരാധനകളിലൂടെയുള്ള നിർവാണമാണ് ഇവർ തിരഞ്ഞിരുന്നത്.

ആയുർവേദ ഡോക്ടർമാരായിരുന്ന നവീനും ദേവിയും ജോലിയുപേക്ഷിച്ചതും ഇത്തരം ആശയങ്ങളുടെ പിന്നാലെ പോയതിനാലാണെന്നാണ് കരുതുന്നത്. ഒന്നരവർഷമായി ആരോടും സംസാരിക്കാതെ നവീൻ മുറിയടച്ചിരിക്കാറുണ്ടെന്നും ബന്ധുക്കൾ പറയുന്നു. ദേവിയുടെയും ആര്യയുടെയും ബന്ധുക്കളാണ് ഇതുസംബന്ധിച്ച സൂചനകൾ പോലീസിനു നൽകിയത്.

സ്വകാര്യ സ്‌കൂളിൽ ഒരുമിച്ച് പഠിപ്പിച്ചിരുന്നപ്പോഴാണ് ദേവിയും ആര്യയും അടുത്ത സുഹൃത്തുക്കളായത്. ദേവി ജർമനും ആര്യ ഫ്രഞ്ചുമാണ് പഠിപ്പിച്ചിരുന്നത്.വിദേശഭാഷകൾ പഠിപ്പിച്ചിരുന്ന ഇവർ തമ്മിലായിരുന്നു സ്‌കൂളിലും അടുത്ത സൗഹൃദമുണ്ടായിരുന്നത്. ശുഭാപ്തിവിശ്വാസത്തോടെ ഇടപെട്ടിരുന്ന ഇരുവരും നല്ല അധ്യാപകരായാണ് സ്‌കൂളിലും അറിയപ്പെട്ടിരുന്നത്.ആര്യയെ കാണാനില്ലെന്ന വിവരം വീട്ടുകാർ പരാതിപ്പെട്ടപ്പോഴാണ് സ്‌കൂൾ അധികൃതരും അറിഞ്ഞത്. ആര്യയുടെ വിവാഹം നിശ്ചയിച്ചതിനു പിന്നാലെയുള്ള കൂട്ടമരണത്തിൽ ഇവർക്കു തമ്മിൽ വേർപിരിയാനുള്ള വിഷമമാണോയെന്നും പരിശോധിക്കുന്നുണ്ട്.

യുവതികളുടെ അപ്രതീക്ഷിത മരണത്തെത്തുടർന്നുണ്ടായ ഞെട്ടലിലാണ് മേലത്തുമേലെയിലെയും മൂന്നാംമൂടിലെയും നാട്ടുകാർ. സുഹൃത്തുക്കളായ ഒരു പുരുഷനും രണ്ടു യുവതികളും അരുണാചൽപ്രദേശിലെ ഹോട്ടൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയെന്ന വാർത്ത ചൊവ്വാഴ്ച വൈകിട്ടോടെയാണ് മാധ്യമങ്ങളിലൂടെ നാട്ടുകാർ അറിഞ്ഞത്. മേലത്തുമേലെ, മൂന്നാംമൂട് പ്രദേശവാസികളാണ് മരിച്ച ആര്യയും ദേവിയും എന്നറിഞ്ഞതോടെ ഏവരും ഞെട്ടി. തുടർന്ന് ഇരുവീടുകൾക്കു മുന്നിലേക്കും ബന്ധുക്കളും പരിചയക്കാരും നാട്ടുകാരുമെത്തി.

പ്രതികരിക്കാൻ കഴിയുന്ന അവസ്ഥയിലായിരുന്നില്ല വീട്ടുകാർ. യുവതികളെക്കുറിച്ച് നല്ല അഭിപ്രായമാണ് സ്ഥലത്തെത്തിയവരെല്ലാം പറഞ്ഞത്. പഠനം കഴിഞ്ഞ് സ്പെഷ്യൽ കോഴ്സ് പാസായശേഷം രണ്ടുവർഷം മുൻപാണ് ആര്യ തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളിലെ ഫ്രഞ്ച് അധ്യാപികയാകുന്നത്. ഇവിടെവെച്ചാണ് അധ്യാപിക ദേവിയുമായി പരിചയമാകുന്നതും പിന്നീടത് ദൃഢമായ സൗഹൃദത്തിലേക്കു മാറിയതും.

മേയ് ആറിന് ആര്യയുടെ വിവാഹം നിശ്ചയിച്ചിരുന്നു. ക്ഷണക്കത്ത് പരിചയക്കാരായ ഭൂരിഭാഗം പേർക്കും എത്തിച്ചു. ഏകമകളുടെ വിവാഹക്ഷണക്കത്ത് മാതാപിതാക്കളായ അനിൽകുമാറും ബാലാംബികയും നേരിട്ടാണ് എല്ലാവർക്കും എത്തിച്ചത്. സാമ്പത്തികഭദ്രതയുള്ള കുടുംബമാണ് ആര്യയുടേത്. വീടിനു സമീപമാണ് അനിൽകുമാറിന്റെ സഹോദരങ്ങളും കുടുംബവും താമസിക്കുന്നത്. എല്ലാവർക്കും ആര്യയെക്കുറിച്ച് നല്ലതേ പറയാനുള്ളൂ.

മരണാനന്തരജീവിതത്തിലേക്ക് ഇവർ ഇന്റർനെറ്റിൽ തിരഞ്ഞതും ശരീരത്തിന് ചുറ്റും മുറിവേറ്റ പാടുകളും അന്ധവിശ്വാസത്തിലേക്ക് വിരൽ ചൂണ്ടുന്നതായി പോലീസ് സംശയിക്കുന്നു. മാർച്ച് 27-നാണ് നവീനും ദേവിയും വിനോദയാത്രയ്ക്ക് പോകുകയാണെന്ന് വീട്ടുകാരോട് പറഞ്ഞ് തിരുവനന്തപുരം വിമാനത്താവളം വഴി അരുണാചലിലേക്ക് പോയത്. വിനോദയാത്രയെന്ന് പറഞ്ഞതിനാൽ ബന്ധുക്കളും സംശയിച്ചില്ല. കൊൽക്കത്ത, ഗുവാഹത്തി വഴിയാണ് അരുണാചലിലേക്ക് പോയതെന്നാണ് വിവരം. ഇവർ പോയ കാർ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും കണ്ടെടുത്തിരുന്നു.

തിരുവനന്തപുരം സ്വകാര്യ ആയുർവേദ കോളേജിൽ സഹപാഠികളായിരുന്നു നവീനും ദേവിയും. 14 വർഷം മുൻപായിരുന്നു ഇവരുടെ പ്രണയ വിവാഹം. തിരുവനന്തപുരത്തെ ആയുർവേദ റിസോർട്ടിലും ഇവർ ജോലി ചെയ്തിട്ടുണ്ട്. കുട്ടികളില്ല. ആര്യ ജോലി ചെയ്തിരുന്ന തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളിൽ ദേവിയും മുൻപ് ജോലി ചെയ്തിരുന്നു. ജർമൻ ഭാഷ പഠിപ്പിച്ചിരുന്ന അധ്യാപികയാണ് ദേവി. സ്കോളർഷിപ്പോടെ ജർമനിയിൽ പോയാണ് ഇവർ ജർമൻ ഭാഷ പഠിച്ചത്. നവീൻ ഓൺലൈൻ ട്രേഡിങ്ങിലും കേക്ക് നിർമ്മാണത്തിലും സജീവമായിരുന്നു.

ഇങ്ങനെയാണ് ഇവർ അടുത്ത സുഹൃത്തുക്കളായത്. ദേവി കോവിഡ്‌ കാലത്തിന്‌ മുൻപ് സ്‌കൂളിൽനിന്ന് രാജിവെച്ചിരുന്നു. ആര്യ സുഖമില്ലെന്ന് പറഞ്ഞ് ഒരാഴ്ചമുൻപ് സ്‌കൂളിൽ നിന്ന് ലീവെടുത്തിരുന്നു. ആര്യ വീട്ടുകാരോട് പറയാതെയാണ് പോയത്. ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ ആര്യയുടെ അച്ഛൻ കെ.അനിൽകുമാർ മകളെ കാണാനില്ലെന്ന് കാണിച്ച് 27-ന് വട്ടിയൂർക്കാവ് പോലീസിൽ പരാതി നൽകിയിരുന്നു. ആര്യയുടെ തിരോധാനം അന്വേഷിച്ചപ്പോഴാണ് ദേവിയും നവീനുമാണ് ഒപ്പം പോയതെന്ന് പോലീസിന് മനസ്സിലാകുന്നത്. ഇവർ താമസിച്ചിരുന്ന മുറിയിൽ ബന്ധുക്കളെ വിളിക്കാനുള്ള നമ്പർ എഴുതിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇറ്റാനഗർ പോലീസ് ബന്ധപ്പെട്ടപ്പോഴാണ് ബന്ധുക്കൾ മരണവിവരം അറിയുന്നത്.

കോട്ടയം മീനടം നെടുംപൊയ്കയിൽ റിട്ട. ഇൻകംടാക്‌സ് ഉദ്യോഗസ്ഥൻ എൻ.എ.തോമസി (കുഞ്ഞുമോൻ) ന്റെയും കെ.എഫ്.ഡി.സി. റിട്ട. മാനേജർ അന്നമ്മ തോമസിന്റെയും മകനാണ് നവീൻ. നവീനിന്റെ സഹോദരി നീതു തോമസ് കുടുംബസമേതം അമേരിക്കയിലാണ്. ലത മങ്കേഷാണ് ദേവിയുടെ അമ്മ. ആര്യയുടെ അച്ഛൻ കെ.അനിൽകുമാർ എച്ച്.എൽ.എൽ. ഉദ്യോഗസ്ഥനായിരുന്നു. ആര്യയുടെ അമ്മ: ജി.ബാലാംബിക. വിവാഹശേഷം മിക്കവാറും നവീനും ദേവിയും തിരുവനന്തപുരത്തുതന്നെയായിരുന്നു താമസം. ഇടയ്‌ക്ക്‌ കുറച്ചുദിവസങ്ങളിൽ ഇവർ കോട്ടയം മീനടത്തെ വീട്ടിലെത്തുമെങ്കിലും നാട്ടിൽ ആരുമായും ഇവർക്ക് യാതൊരു ബന്ധവുമില്ലായിരുന്നുവെന്ന് അടുത്ത ബന്ധുക്കൾ പറഞ്ഞു.

ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ എം.പി. സഞ്ജയ് സിങ്ങിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. മദ്യനയക്കേസില്‍ ഇ.ഡി. അറസ്റ്റ് ചെയ്ത സഞ്ജയ് സിങ്, ആറ് മാസത്തോളമായി ജയിലായിരുന്നു.

ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത, പി.ബി. വരാലെ എന്നിവരുടെ ബെഞ്ചാണ് സഞ്ജയ് സിങ്ങിന്റെ ജാമ്യഹര്‍ജി പരിഗണിച്ചത്.

വിചാരണാകോടതി നിശ്ചയിക്കുന്ന വ്യവസ്ഥകള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായിട്ടായിരിക്കും സഞ്ജയ് സിങ്ങിനെ വിട്ടയക്കുകയെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം അദ്ദേഹത്തിന് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതിന് തടസ്സമുണ്ടാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

മദ്യനയക്കേസില്‍ ആം ആദ്മി പാര്‍ട്ടിയുടെ ഉന്നത നേതാക്കളെല്ലാം തന്നെ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കഴിഞ്ഞ ദിവസം തിഹാര്‍ ജയിലേക്ക് മാറ്റിയിരുന്നു.

ഇതിനിടെ എന്തുകൊണ്ടാണ് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടർ സഞ്ജയ് സിംഗിന്റെ ജാമ്യത്തിനെതിരെ വാദിക്കാതിരുന്നത് എന്നത് രാജ്യമെങ്ങും വൻ ചർച്ചയായികൊണ്ടിരുക്കുകയാണ് .

കേസ് സഞ്ജയ് സിംഗിന് അനുകൂലമാണെന്നും, ജാമ്യാപേക്ഷയെ ഇഡി എതിർത്താൽ കോടതിക്ക് സഞ്ജയ് സിംഗിന് ജാമ്യം നൽകുന്നതിനുള്ള കാരണങ്ങൾ വ്യക്തമായി രേഖപ്പെടുത്തേണ്ടി വരുമെന്നും ഈ അപകടം മനസ്സിലാക്കിയത്‌ കൊണ്ടാണ് ഇ ഡി ജാമ്യാപേക്ഷയെ എതിർക്കാതിരുന്നത് എന്നാണ് വിമർശകർ മുന്നോട്ട് വയ്ക്കുന്ന വാദം . അതുകൊണ്ടാണ് യാതൊരു തർക്കവും ഇല്ലാതെ സഞ്ജയ് സിംഗിന്റെ ജാമ്യത്തെ ഇ ഡി അംഗീകരിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ ചൂണ്ടി കാട്ടി ആം ആദ്മി പാര്‍ട്ടി ആരോപിക്കുന്നത്.

കോഴിക്കോട് നിന്നും എറണാകുളത്തേക്കുള്ള യാത്രയിലാണ് യുവതിക്ക് ഇത്തരത്തിലുള്ള മോശമായ അനുഭവം ഉണ്ടായത്.സംഭവത്തെ തുടർന്ന് യുവതി കേരള പോലീസ് നന്ദി അറിയിച്ചുകൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ ആകർഷിക്കുന്നത്.

കോട്ടയം പിറവം സ്വദേശിയാണ് യുവതിക്കെതിരെ ഇത്തരത്തിലുള്ള ഒരു അതിക്രമം നടത്താൻ ശ്രമിച്ചത്.ഒപ്പം സഞ്ചരിച്ച യാത്രക്കാരിൽ നിന്നും ഒട്ടും പ്രതീക്ഷിക്കാത്ത പ്രതികരണമാണ് യുവതിക്ക് ലഭിച്ചത്.ഇത്തരത്തിൽ ഒരു സംഭവം കേൾക്കുമ്പോൾ സാധാരണ കൂടെയുള്ള യാത്രക്കാർ അദ്ദേഹത്തെ പിടികൂടുക ചെയ്യും. എന്നാൽ ഇവിടെ യുവതിക്ക് നേരെ പരിഹാസങ്ങളും ആക്ഷേപങ്ങളും മാത്രമായിരുന്നു.ഒപ്പം ഒരടി കൂടെ കൊടുക്ക് ചേച്ചി എന്ന തരത്തിൽ ഉള്ള കമന്ററികളും.എന്നാൽ വിവരം ഫോൺ ചെയ്ത പോലീസിനെ അറിയിച്ചത് മുതൽ പോലീസ് തന്റെ ഒപ്പം തന്നെ ഉണ്ടായിരുന്നു എന്നാണ് യുവതി പറയുന്നത്. തൻറെ മാനസികാവസ്ഥ മനസ്സിലാക്കി അതിനുവേണ്ട പരിചരണവും എല്ലാം പോലീസുകാരുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു.അപ്പോഴാണ് നമ്മൾ എവിടെ പോയാലും നമ്മൾ ഒറ്റയ്ക്കല്ല നമ്മുടെ താങ്ങിനും തണലിനുമായി ഒരു നിഴൽ പോലെ എപ്പോഴും പോലീസ് നമ്മുടെ കൂടെ കാണുമെന്ന കാര്യം മനസിലാക്കുന്നത്.കോഴിക്കോട് മുതൽ എറണാകുളം വരെയുള്ള ട്രെയ്‌നിലേ ജനറൽ കമ്പാർട്ട്മെന്റിൽ വച്ചാണ് സംഭവം നടക്കുന്നത്.

ആദ്യം ഒരു കൈ പുറകിലൂടെ വന്ന് ചെറുതായിട്ട് തന്റെ വയറിനെ സ്പർശിക്കുന്നതായിട്ട് തോന്നി.അത് തുടർന്നപ്പോഴാണ് ഇത് മനഃപൂർവമാണെന്ന് മനസിലാക്കുന്നത്.ഉടൻ തന്നെ യുവതി കൈയ്യിൽ കയറി പിടിച്ച്.തുടർന്ന് യുവതി മറ്റുള്ള യാത്രക്കാരെ അറിയിക്കുകയായിരുന്നു.എന്നാൽ അവരിൽ നിന്ന് ആഗ്രഹിച്ച പിന്തുണ കിട്ടാതെ ആയപ്പോഴുള്ള വാശിയിൽ ആണ് പോലീസിനെ വിളിക്കാൻ തീരുമാനിച്ചത് എന്നും യുവതി പറഞ്ഞു.

മദ്യനയ അഴിമതി കേസിൽ ഇ.ഡി. കസ്റ്റഡിയിലുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ജയിലിലേക്ക്. ഏപ്രിൽ 15 വരെയാണ് അദ്ദേഹത്തെ റിമാൻഡ് ചെയ്തത്. കേസിൽ അരവിന്ദ് കെജ്‌രിവാളിന്റെ ഇ.ഡി. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കിയത്.

മാർച്ച് 21-ന് രാത്രിയായിരുന്നു അരവിന്ദ് കെജ്‌രിവാളിനെ ഇ.ഡി. അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്റെ പ്രാഥമിക കസ്റ്റഡി മാർച്ച് 28-ന് അവസാനിച്ചെങ്കിലും ഇ.ഡി.യുടെ ആവശ്യപ്രകാരം ഏപ്രിൽ ഒന്നുവരെ നീട്ടിക്കൊടുക്കുകയായിരുന്നു. ഏഴുദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു ഇ.ഡി.യുടെ ആവശ്യം. എന്നാൽ, ഏപ്രിൽ ഒന്നുവരേയുള്ള കസ്റ്റഡിയേ സ്‌പെഷ്യൽ ജഡ്ജ് കാവേരി ബവേജ അനുവദിച്ചിരുന്നുള്ളൂ.

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലായി കൊല്ലപ്പെട്ടത് വിവാഹിതരായ രണ്ട് യുവതികൾ. പത്തനംതിട്ട അടൂരിൽ കാർ ട്രക്കിൽ ഇടിച്ചു കയറ്റി അധ്യാപികയും സുഹൃത്തും മരണപ്പെട്ടതിൻ്റെ ഞെട്ടൽ മാറും മുൻപാണ് ഇന്നലെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ രോഗിയായ പിതാവിനെ കാണാനെത്തിയ യുവതിയെ സുഹൃത്ത് കുത്തി കൊലപ്പെടുത്തിയത്.

മൂവാറ്റുപുഴ നിരപ്പ് സ്വദേശിനി സിംന ഷക്കീറാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതി പുന്നമറ്റം സ്വദേശി ഷാഹുല്‍ അലിയെ പൊലീസ് പിടികൂടി.ഇന്നലെ വെകിട്ട് മൂന്നു മണിയോടെയാണ് സംഭവമുണ്ടായത്. സ്ത്രീകളുടെയും കുട്ടികളുടെയും പുതിയ വാർഡ് കെട്ടിടത്തില്‍ വെച്ചാണ് ആക്രമണമുണ്ടായത്. സിംനയുടെ പിതാവ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇദ്ദേഹത്തെ കാണാൻ എത്തിയതായിരുന്നു സിംന. ഈ സമയത്ത് ഇവിടെയെത്തിയ പ്രതി കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച്‌ സിംനയുടെ കഴുത്തിലും പുറത്തും കുത്തുകയായിരുന്നു. ഇരുവരും വിവാഹിതരും പരിചയക്കാരുമായിരുന്നു. ആക്രമണത്തിന് പിന്നാലെ പ്രതി ബൈക്കില്‍ കയറി രക്ഷപ്പെട്ടുവെങ്കിലും പിന്നാലെയെത്തിയ പൊലീസ് ബസ് സ്റ്റാന്റിലിട്ട് ഇയാളെ പിടികൂടുകയായിരുന്നു.

അടൂരിലും സമാന സംഭവമാണ് നടന്നത്, ദീര്‍ഘകാലമായി ഒരു വ്യക്തിയുമായുള്ള ബന്ധം വിവാഹിതയായ സ്‌കൂള്‍ അധ്യാപികയ്ക്ക് സമ്മാനിച്ചത് ദാരുണമായ അന്ത്യമായിരുന്നു. വിനോദയാത്ര കഴിഞ്ഞുവരവെ അനുജയെന്ന അധ്യാപികയെ സുഹൃത്ത് ഹാഷിം ബലമായി വാഹനത്തില്‍ കൊണ്ടുപോവുകയും പിന്നീട് വാഹനം ട്രക്കിനിടിച്ച്‌ കയറ്റി ഇരുവരും മരിക്കുകയുമായിരുന്നു. ദൃക്‌സാക്ഷികളുടെ മൊഴിയില്‍ യുവതി പലവട്ടം കാറില്‍ നിന്നും ചാടാന്‍ ശ്രമിച്ചിരുന്നെന്നാണ്. വാഹനമിടിപ്പിക്കാന്‍ പോവുകയാണെന്ന തോന്നലിനെ തുടർന്നാണ് അവര്‍ ചാടാന്‍ ശ്രമിച്ചിരുന്നതെന്നാണ് സൂചന.

അനുജയുടെ ഭർത്താവ് പുതുതായി പണികഴിപ്പിച്ച വീട്ടിലേക്ക് താമസം മാറാനിരിക്കവെയാണ് ദാരുണ സംഭവം ഉണ്ടായത്. നൂറനാട് മറ്റപ്പള്ളിയിലുള്ള കുടുംബ വീട്ടില്‍ താമസിച്ചിരുന്ന അനുജ കായംകുളത്തേക്ക് താമസം മറിയാല്‍ തനിക്ക് നഷ്ടമാകുമെന്ന ഹാഷിമിന്റെ ചിന്തയാകാം കൊടുംക്രൂരതയിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകള്‍, ഹാഷിമിന്റെയും അനുജയുടെയും സൗഹൃദത്തെ കുറിച്ച്‌ ഒരു സൂചനയും ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. പന്തളം- പത്തനംതിട്ട വഴി ഓടുന്ന ബസിലാണു ഹാഷിം ആദ്യം ജോലി ചെയ്തിരുന്നത്. അനുജ സ്കൂളില്‍ പോയിരുന്നത് ഈ ബസിലായിരുന്നു. അപ്പോഴാകും ഇരുവരും പരിചയപ്പെട്ടതെന്നാണു നാട്ടുകാർ പറയുന്നത്.

അനുജയുടേയും ഹാഷിമിന്റേയും ജീവിതം പലര്‍ക്കും പാഠമാകേണ്ടതാണ്. തന്നില്‍ നിന്നും അകലുകയാണെന്ന് തോന്നിയാല്‍ പങ്കാളിയെ നിഷ്‌കരുണം ഇല്ലാതാക്കുന്ന രീതിയില്‍ മാനസിക വൈകൃതത്തിന് അടിമകളാകുന്ന ഒരു സമൂഹമായി മലയാളി മാറുകയാണോ എന്ന് സംശയിക്കുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്.

കാട്ടാന ആക്രമണത്തിൽ കർഷകൻ മരിച്ചതിനെ തുടർന്ന് ഇന്ന് രാവിലെ മുതൽ നാട്ടുകാർ നടത്തിവന്ന ജനകീയ പ്രതിഷേധം അവസാനിപ്പിച്ചു. മരിച്ച ബിജുവിന്റെ കുടുംബത്തിന് ഇന്ന് തന്നെ പത്ത് ലക്ഷം രൂപ കൈമാറും. കളക്ടറും ജനപ്രതിനിധികളുമായി നടത്തിയ ചർച്ചയ്‌ക്ക് ശേഷമാണ് തീരുമാനമുണ്ടായത്. ബിജുവിനെ കൊന്ന ഒറ്റയാനെ വെടിവച്ചുകൊല്ലാൻ ശുപാർശ നൽകാനും യോഗത്തിൽ തീരുമാനമായി. ചർച്ചയ്‌ക്ക് ശേഷം ആന്റോ ആന്റണി എംപിയും വിഷയത്തിൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

‘നഷ്ടപരിഹാര തുകയായ പത്ത് ലക്ഷം ഇന്ന് തന്നെ കുടുംബത്തിന് നൽകും. 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന കമ്മിറ്റിയുടെ ശുപാർശ, കളക്ടർ സർക്കാരിന് സമർപ്പിക്കും. മരിച്ച വ്യക്തിയുടെ കുടുംബത്തിലൊരാൾക്ക് എത്രയും വേഗം ജോലി നൽകും. ഇപ്പോൾ താൽക്കാലികമാണ്. പിന്നീടിത് സ്ഥിരമാക്കാനുള്ള ശുപാർശ സർക്കാരിന് നൽകും. വനമേഖലയും നാടും തമ്മിൽ വേർതിരിച്ച് സോളാർ ഫെൻസിംഗ് പോലുള്ള സംവിധാനങ്ങൾ വയ്‌ക്കുന്നതിനുള്ള നടപടി എത്രയും വേഗം ആരംഭിക്കും. ‘ – ആന്റോ ആന്റണി പറഞ്ഞു.

ഇന്ന് പുലർച്ചെ രണ്ട് മണിയോടുകൂടിയാണ് കാട്ടാനയുടെ ആക്രമണത്തിൽ ബിജു കൊല്ലപ്പെട്ടത്. കാട്ടാനയെ തുരത്തുന്നതിനായി ഹെഡ്‌ലൈറ്റ് വച്ച് വീടിന് പുറത്തിറങ്ങിയപ്പോഴാണ് ബിജുവിന് നേരെ കാട്ടാന പാഞ്ഞടുത്തത്. ആനയെ ഓടിക്കുന്നതിന് താനും ഭർത്താവും ഒരുമിച്ചാണ് പുറത്തിറങ്ങിയതെന്ന് ഭാര്യ ഡെയ്‌സി മാധ്യമങ്ങളോട് പറഞ്ഞു.

വീട്ടിൽ നിന്നും 50 മീറ്റർ അകലെയാണ് ബിജുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹം സ്ഥലത്തുനിന്ന് മാറ്റാൻ നാട്ടുകാർ അനുവദിച്ചിരുന്നില്ല. ജില്ലാ കളക്ടർ പ്രേം കൃഷ്ണ എത്താതെ മൃതദേഹം നീക്കാൻ അനുവദിക്കില്ലെന്നായിരുന്നു നാട്ടുകാർ അറിയിച്ചത്.

മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വനിതാ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. ഡോ. കെ.ഇ. ഫെലിസ് നസീർ (31) ആണ് മരിച്ചത്. കോഴിക്കോട് ഫറോക്ക് സ്വദേശിയാണ് .

ആശുപത്രി ക്യാമ്പസിലെ വസതിയിലാണ് ഇവരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജനറൽ സർജറി വിഭാഗം അസിസ്റ്റൻറ് പ്രഫസറാണ്. വൈകിട്ട് അത്യാഹിത വിഭാഗത്തിൽ കൊണ്ടുവന്നെങ്കിലും അഞ്ചരയോടെ മരണം സ്ഥിരീകരിച്ചു.

കോഴിക്കോട് ഫറോക്ക് സ്വദേശിയായ ഫെലിസ്  ഡോക്ടർമാർക്കിടയിലെ ആത്മഹത്യാ പ്രവണത കുറയ്ക്കാനും സമ്മർദ്ദം കുറയ്ക്കാനുമായി പ്രവർത്തിക്കുന്ന അസോസിയേഷനിലെ കൗണ്‍സിലറും ആയിരുന്നു.

കെ.പി.റോഡില്‍ കാര്‍ കണ്ടയ്‌നര്‍ ലോറിയിലിടിച്ച് അധ്യാപികയും സ്വകാര്യ ബസ് ഡ്രൈവറും മരിച്ച സംഭവത്തില്‍ ഇവരുടെ മൊബൈല്‍ ഫോണ്‍ പരിശോധിക്കാന്‍ പോലീസ്. ഇവരുടെ അടുപ്പത്തെപ്പറ്റി ബന്ധുക്കള്‍ക്കോ സഹപ്രവര്‍ത്തകര്‍ക്കോ ആര്‍ക്കും ഒരു വിവരവുമില്ല. എത്ര നാള്‍ മുതല്‍ ഇവര്‍ തമ്മില്‍ പരിചയമുണ്ട്, അപകടമുണ്ടായ ദിവസം ഇവര്‍ തമ്മില്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നോ, എന്തെങ്കിലും തരത്തില്‍ പ്രകോപനപരമായ സന്ദേശങ്ങള്‍ അയച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളാകും പോലീസ് പരിശോധിക്കുക.

വെള്ളിയാഴ്ച പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വി.അജിത്ത് അപകട സ്ഥലം സന്ദര്‍ശിക്കുകയും അപകടത്തില്‍ തകര്‍ന്ന കാര്‍ പരിശോധിക്കുകയും ചെയ്തു. അപകട സ്ഥലത്ത് ആദ്യം എത്തിയ എസ്.ഐയോടും മറ്റ് ഉദ്യോഗസ്ഥരോടും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. അപകടത്തില്‍ തകര്‍ന്ന കാര്‍ ഫൊറന്‍സിക് വിഭാഗം പരിശോധിച്ചു.

വ്യാഴാഴ്ച രാത്രിയാണ് കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറ്റിയുണ്ടാക്കിയ അപകടത്തില്‍ കാര്‍ യാത്രക്കാരായ ഹാഷിം(31) അനുജ രവീന്ദ്രന്‍(37) എന്നിവര്‍ മരിച്ചത്. ചാരുംമൂട് സ്വദേശിയായ ഹാഷിം സ്വകാര്യ ബസ് ഡ്രൈവറായിരുന്നു. നൂറനാട് മറ്റപ്പിള്ളി സ്വദേശിനിയായ അനുജ തുമ്പമണ്‍ നോര്‍ത്ത് ഹൈസ്‌കൂളിലെ അധ്യാപികയാണ്. വ്യാഴാഴ്ച രാത്രി സഹപ്രവര്‍ത്തകര്‍ക്കൊപ്പം വിനോദയാത്ര പോയ അനുജയെ ഹാഷിം കാറിലെത്തി വാഹനം തടഞ്ഞ് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇതിനുപിന്നാലെയാണ് അടൂര്‍ കെ.പി. റോഡില്‍ പട്ടാഴിമുക്കില്‍ കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറ്റി അപകടമുണ്ടാക്കിയത്.

അപകടത്തില്‍പ്പെട്ട കാറില്‍ നിന്നും പാതി ഉപയോഗിച്ച മദ്യക്കുപ്പി കണ്ടെത്തി. അപകടം നടന്നയുടന്‍ സ്ഥലത്തെത്തിയ പോലീസാണ് കാറില്‍ നിന്നും മദ്യ കുപ്പി കണ്ടെത്തിയത്. നാട്ടുകാരാണ് മദ്യ കുപ്പി കാറില്‍ ഉണ്ടെന്ന വിവരം പോലീസിനോട് പറഞ്ഞത്. ഒരു കുപ്പി ഗ്ലാസും ഉണ്ടായിരുന്നു.

മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ തിങ്കളാഴ്ച വരെ ഇ.ഡി കസ്റ്റഡിയിൽ തുടരും. നാലു ദിവസത്തേക്ക് കൂടിയാണ് കേജ്‌രിവാളിന്റെ കസ്റ്റഡി കാലാവധി ഡൽഹി റൗസ് അവന്യു കോടതി നീട്ടിയത്. ഏപ്രിൽ ഒന്നിന് രാവിലെ 11.30നു മുൻപായി കേജ്‌രിവാളിനെ കോടതിയിൽ ഹാജരാക്കണമെന്നാണ് നിർദേശം.

അതേസമയം, കേജ്‌രിവാളിന് ഡൽഹി മുഖ്യമന്ത്രിയായി തുടരാം. കേജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി. നിലവിലെ സാഹചര്യത്തിൽ കോടതി ഇടപെടൽ സാധ്യമല്ലെന്നു ജഡ്‌ജി പറഞ്ഞു. കേസിന്റെ മെറിറ്റിലേക്കു കടക്കാതെയാണു ഹർജി തള്ളിയത്.

കേജ്‍രിവാളിന്റെ ഭാര്യ സുനിത, മന്ത്രിമാരായ അതിഷി, സൗരഭ് ഭരദ്വാജ് എന്നിവരും കോടതിയിൽ എത്തിയിരുന്നു. തന്റെ അറസ്റ്റിനു പിന്നിൽ വലിയ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നു കോടതിയിലേക്കു കൊണ്ടുപോകുന്നതിനിടെ കേജ്‍രിവാൾ മാധ്യമങ്ങളോടു പറഞ്ഞു. കേജ്‍രിവാള്‍ ചോദ്യം ചെയ്യലിനോടു സഹകരിക്കുന്നില്ലെന്നും ഏഴുദിവസം കസ്റ്റഡിയിൽ വേണമെന്നും ഇ.ഡി കോടതിയിൽ വാദിച്ചു. കേസിലെ മറ്റു പ്രതികൾക്കൊപ്പമിരുത്തി കേജ്‍രിവാളിനെ ചോദ്യം ചെയ്യണമെന്നും പഞ്ചാബിലെ മുതിർന്ന എക്സൈസ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യണമെന്നും ഇ.ഡി വ്യക്തമാക്കി.

കോടതിയിൽ സംസാരിക്കണമെന്നു കേജ്‍രിവാൾ ആവശ്യപ്പെട്ടു. പറയാനുള്ളത് എഴുതിത്തന്നുകൂടെയെന്ന കോടതിയുടെ ചോദ്യത്തിനു സംസാരിക്കുക തന്നെ വേണമെന്നു കേജ്‍രിവാൾ പറഞ്ഞു. എന്നാൽ അഞ്ചുമിനിറ്റിൽ കൂടുതൽ സംസാരിക്കാൻ കേജ്‍രിവാളിന് അനുമതിയില്ലെന്നു കോടതി അറിയിച്ചു. തനിക്കെതിരായ കുറ്റം തെളിഞ്ഞിട്ടില്ല, സിബിഐ 31,000 പേജുകളുള്ള കുറ്റപത്രവും ഇഡി 25,000 പേജുള്ള കുറ്റപത്രവും സമർപ്പിച്ചു. അവ ഒന്നിച്ചു വായിച്ചാലും എന്തിനാണ് എന്നെ അറസ്റ്റ് ചെയ്തതെന്ന ചോദ്യം അവിടെത്തന്നെ നിൽക്കുന്നു? ഈ മൊഴികൾ ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാൻ പര്യാപ്തമാണോ? തന്റെ വസതിയിൽ മന്ത്രിമാർ എത്തിയെന്ന് പറഞ്ഞുകൊണ്ട് അറസ്റ്റ് ചെയ്യാമോ എന്നും കേജ്‍രിവാൾ ചോദിച്ചു.

നേരത്തേ അറസ്റ്റിലായവർക്കുമേൽ തന്റെ പേരു പറയാൻ സമ്മർദമുണ്ടായി. ഇ.ഡിക്കു തന്റെ അറസ്റ്റ് രേഖപ്പെടുത്താൻ നേരത്തേ പദ്ധതിയുണ്ടായിരുന്നു. മദ്യനയ അഴിമതിയിലെ ഇ.ഡി പറയുന്ന 100 കോടി എവിടെ എന്നും കേജ്‍രിവാൾ ചോദിച്ചു. ബിജെപി പണം വാങ്ങിയെന്നു കേജ്‍രിവാൾ പറഞ്ഞു. പി.ശരത് ചന്ദ്ര റെഡ്ഡി ബിജെപിക്ക് 55 കോടി നൽകിയെന്നു കേജ്‍രിവാൾ പറഞ്ഞു. 50 കോടി നൽകിയതു താൻ അറസ്റ്റിലായതിനു ശേഷമാണെന്നും ഇതിന്റെ തെളിവുകൾ ഉണ്ടെന്നും കേജ്‌രിവാൾ പറഞ്ഞു.

സൗത്ത് ഗ്രൂപ്പിൽനിന്ന് 100 കോടി രൂപ എഎപി കോഴ വാങ്ങിയെന്ന് ഇ.ഡി കോടതിയിൽ പറഞ്ഞു. ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാനായില്ലെന്നും കേജ്‍രിവാൾ പാസ്‍വേഡ് നൽകുന്നില്ലെന്നും ഇ‍.ഡി പറഞ്ഞു. എന്നാൽ അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്നു കേജ്‍രിവാൾ പറഞ്ഞു. റോസ് അവന്യു കോടതിക്ക് പുറത്ത് കേജ്‍രിവാളിന് എതിരെ അഭിഭാഷകർ പ്രതിഷേധിച്ചു. കേജ്‍‍രിവാളിന്റെ ചിത്രത്തിൽ ബീയർ ഒഴിച്ച് പ്രതിഷേധിച്ച അഭിഭാഷകനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

കോടതിയിൽ കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ വെളിപ്പെടുത്തുമെന്നു കഴിഞ്ഞ ദിവസം കേജ്‌രിവാളിന്റെ ഭാര്യ സുനിത പ്രഖ്യാപിച്ചിരുന്നു. മദ്യനയ അഴിമതിയുടെ പിന്നിലെ പണത്തിന്റെ സ്രോതസ്സ് എവിടെനിന്നാണെന്ന് അദ്ദേഹം വെളിപ്പെടുത്തുമെന്നും സുനിത പറഞ്ഞു. ഡൽഹി ജനതയെ കഷ്ടപ്പെടുത്തുകയാണു ചെയ്യുന്നത് എന്നാരോപിച്ചു ബിജെപിയെയും അവർ കുറ്റപ്പെടുത്തി. ജയിലിൽ ഇരുന്നുകൊണ്ടു രണ്ട് ഉത്തരവുകളാണു കേജ്‌രിവാൾ പുറപ്പെടുവിച്ചത്.

കേജ‍്‌രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടു പ്രസ്താവനകളുമായി യുഎസും ജർമനിയും രംഗത്തുവന്നിരുന്നു. സംഭവത്തിൽ സുതാര്യമായ അന്വേഷണം നടത്തണമെന്ന് അവർ ഇന്ത്യയോട് ആവശ്യപ്പെട്ടു. ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ചയാണ് കേജ്‌രിവാളിനെ ഇഡി അറസ്റ്റുചെയ്തത്. അറസ്റ്റ് നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി കേജ്‌രിവാൾ ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച അപേക്ഷ കോടതി തള്ളിയിരുന്നു. ഇതുസംബന്ധിച്ചു വിശദമായ റിപ്പോർട്ട് നൽകാൻ ഏപ്രിൽ രണ്ടുവരെ ഇ.ഡിക്ക് കോടതി സമയം നൽകിയിരുന്നു.

RECENT POSTS
Copyright © . All rights reserved