ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിലെ കുടിയേറ്റ നയം മാറിയതിന്റെ പ്രത്യാഘാതങ്ങൾ എത്രമാത്രം കേരളമെന്ന ഇന്ത്യയിലെ കൊച്ചു സംസ്ഥാനത്തെ ബാധിക്കും? മൂന്ന് വിഭാഗങ്ങളിലായാണ് മലയാളികളിൽ ഭൂരിഭാഗവും യുകെയിൽ എത്തിച്ചേർന്നത്. ആദ്യത്തെ വിഭാഗത്തിൽപ്പെട്ട ബ്രിട്ടനിലെ ആരോഗ്യ പരിപാലന മേഖലയായ എൻഎച്ച്എ സിനോട് അനുബന്ധിച്ച് ജോലി ചെയ്യുന്ന നേഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് നിയമത്തിലെ മാറ്റങ്ങൾ വലിയ രീതിയിൽ ബാധിക്കില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ ജനുവരി മുതൽ ഇമിഗ്രേഷൻ ഹെൽത്ത് സർചാർജ് വർധിപ്പിക്കാനുള്ള തീരുമാനം യുകെയിൽ ജോലിക്കായി വരുന്ന നേഴ്സുമാരുടെയും അവരുടെ ആശ്രിത വിസയിൽ വരുന്നവരുടെയും വിസ ചിലവുകൾ വർധിപ്പിക്കാൻ കാരണമാകും.
യുകെയിലേയ്ക്ക് വ്യാപകമായ രീതിയിൽ ജോലിക്കായി വരുന്ന രണ്ടാമത്തെ വിഭാഗത്തിൽപ്പെട്ടവർ കെയർ വിസയിൽ ഉള്ളവരാണ്. കെയർ മേഖലയിൽ ജോലിക്കായി എത്തി മറ്റ് കുടുംബാംഗങ്ങളെ യുകെയിലെത്തിക്കുന്നവർക്ക് കനത്ത തിരിച്ചടിയാണ് പുതിയ കുടിയേറ്റ നയം സമ്മാനിക്കുന്നത്. കെയർ വിസയിൽ എത്തിയവർക്ക് ആശ്രിത വിസയിൽ മറ്റുള്ളവരെ കൊണ്ടുവരാൻ സാധിക്കില്ല എന്നതും മറ്റ് കുടുംബാംഗങ്ങളെ കൊണ്ടുവരാനുള്ള ശമ്പള പരുധി ഉയർത്തിയതും ഈ മേഖലയിൽ ജോലി ചെയ്യുന്ന മലയാളികളെ ആകമാനം ബാധിക്കും. നിലവിൽ ആശ്രിത വിസയിൽ എത്തിയവരെ കുടിയേറ്റം നയം എങ്ങനെ ബാധിക്കും എന്നതിനെ കുറിച്ചുള്ള ചൂടുപിടിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. എന്നാൽ നിലവിലെ വിസയുടെ കാലാവധി കഴിയുന്ന മുറയ്ക്ക് അർഹരല്ലാത്തവരുടെ വിസ കാലാവധി പുതുക്കപ്പെടില്ലെന്നുള്ള വിവരങ്ങളാണ് പുറത്തു വരുന്നത്. ഇതിനർത്ഥം ഈ വിഭാഗത്തിൽ യുകെയിൽ എത്തിയ ഒട്ടേറെ പേർക്ക് ഒരു മടങ്ങി പോക്ക് അനിവാര്യമായിരിക്കും എന്ന് തന്നെയാണ്.
മൂന്നാമത്തെ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ കാര്യമാണ് ഏറ്റവും കഷ്ടം . സ്റ്റുഡൻറ് വിസയുടെ നടപടികൾ ബ്രിട്ടൻ ലഘൂകരിച്ചതിനെ തുടർന്ന് കേരളത്തിന്റെ മുക്കിലും മൂലയിലും നിന്ന് പതിനായിരകണക്കിന് വിദ്യാർഥികളാണ് യുകെയിലെത്തിയത്. യുകെയിലേയ്ക്ക് സ്റ്റുഡൻറ് വിസയും ലോൺ സംഘടിപ്പിക്കുന്നതിനായും മറ്റ് നിർദ്ദേശങ്ങൾ നൽകാനുമായി എല്ലാ സ്ഥലങ്ങളിലും ഒട്ടേറെ ഏജൻസികളും മുളച്ചു പൊങ്ങി . പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരുടെ വിവരങ്ങൾ ശേഖരിച്ച് മാതാപിതാക്കളോടും സ്റ്റുഡൻറസിനോടും വിദേശ പഠനത്തിൻറെ മാസ്മരികത ബോധ്യപ്പെടുത്തി അവരെ യുകെയിലേയ്ക്ക് അയച്ച് ഏജൻസികൾ കീശ വീർപ്പിച്ചു. പഠനത്തിനോടൊപ്പം ജോലി , യുകെയിൽ നല്ലൊരു ജോലി ലഭിക്കുന്നതിനോടൊപ്പം പെർമനന്റ് റെസിഡൻസ് കിട്ടാനുള്ള സാധ്യത എന്നിവയാണ് വിദ്യാർഥികൾക്ക് ഏജൻസികൾ നൽകിയ പ്രലോഭനങ്ങൾ . കേരളത്തിലെ കോഴ്സുകൾക്ക് വിദ്യാഭ്യാസ വായ്പ അനുവദിക്കാൻ മടി കാണിക്കുന്ന ബാങ്കുകൾ വിദേശ പഠനത്തിന് വാരിക്കോരി ലോൺ കൊടുത്തത് ഏജൻസികൾക്കും സഹായകരമായി.
പുതിയ കുടിയേറ്റ നയം ഏറ്റവും കൂടുതൽ ബാധിക്കുന്നത് ലക്ഷങ്ങൾ മുടക്കി യുകെയിൽ വിദ്യാർത്ഥി വിസയിൽ എത്തിയവരെയാണ് . വിദ്യാർത്ഥി വിസയിൽ പലരും യുകെയിൽ എത്തിയത് തന്നെ കുടുംബത്തെ ഒന്നാകെ ബ്രിട്ടനിൽ എത്തിക്കാനാണ്. ഇവരിൽ പലർക്കും ഉടനെ തിരിച്ചു വരേണ്ടതായി വരും . പല വിദ്യാർത്ഥികളും പിടിച്ചു നിൽക്കാൻ കെയർ മേഖലയിൽ ജോലിക്കായി ശ്രമിക്കാറാണ് പതിവ്. എന്നാൽ കെയർ മേഖലയിലെ ജീവനക്കാർക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇക്കൂട്ടർക്കും വീണ്ടും തിരിച്ചടിയാവും.
ഇതിനെല്ലാം ഉപരിയായാണ് യുകെയിലെ പുതിയ കുടിയേറ്റ നയം കേരളത്തിലെ സാമൂഹിക സാമ്പത്തിക മേഖലയിൽ വരുത്തുന്ന പ്രത്യാഘാതങ്ങൾ . തിരിച്ചടവ് മുടങ്ങുന്ന മുറയ്ക്ക് ബാങ്കുകൾ എടുക്കുന്ന നടപടികൾ ഒട്ടേറെ കുടുംബങ്ങളെ തെരുവിലാക്കും .യുകെ വിസയ്ക്ക് വായ്പ കൊടുക്കാൻ ഉത്സാഹം കാട്ടിയ ബാങ്ക് മാനേജർമാർ കടുത്ത അങ്കലാപ്പിലാണ്. കോടികളാണ് ഈ രീതിയിൽ കേരളത്തിലെ പൊതുമേഖലാ ബാങ്കുകൾ വായ്പയായി നൽകിയത് . യുകെയിലെ നഷ്ടത്തിലായിരുന്ന പല യൂണിവേഴ്സിറ്റികളും ഇപ്പോൾ അന്താരാഷ്ട്ര വിദ്യാർഥികളുടെ ഫീസിനത്തിൽ കിട്ടുന്ന വരുമാനം കൊണ്ട് ലാഭത്തിലാണ്. കേരളത്തിൽനിന്ന് കോടികളാണ് ഈ ഇനത്തിൽ യുകെയിൽ എത്തിയത്. യുകെ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേയ്ക്കുള്ള വിദ്യാർത്ഥികളുടെ ഒഴുക്കു മൂലം കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ പല പ്രശസ്തമായ സ്ഥാപനങ്ങളും കുട്ടികളില്ലാത്ത അവസ്ഥ വരെ എത്തിയിരുന്നു. ബ്രിട്ടീഷുകാരുടെ അടിമത്വത്തിലായിരുന്ന കാലത്തെ ഇന്ത്യയുടെ സ്വത്ത് അടിച്ചുമാറ്റിയതിനോട് കിടപിടിക്കുന്ന വിഭവശേഷിയാണ് സ്റ്റുഡൻറ് വിസയുടെ നടപടികൾ ലഘൂകരിച്ചതു മൂലം യുകെയിലെത്തിയത്
ന്യൂസ് ഡെസ്ക് മലയാളം യുകെ
സൗദി അറേബ്യയില്‍ മലയാളി നഴ്സ് ഉറക്കത്തിനിടെ മരിച്ചു. മലപ്പുറം മേലാറ്റൂര്‍ എടപ്പറ്റ പാതിരിക്കോട് കല്ലംപടി സ്വദേശിനി മാളിയേക്കല്‍ റിന്റു മോള്‍ (28) ആണ് മരിച്ചത്. ഹഫര്‍ അല്‍ബാത്തിനിലെ മറ്റേണിറ്റി ആന്റ് ചില്‍ഡ്രന്‍ ഹോസ്പിറ്റലില്‍ നേഴ്‌സായി ജോലിചെയ്തുവരികയായിരുന്നു.
മാളിയേക്കല്‍ ജോസ് വര്‍ഗീസ്-മേരിക്കുട്ടി ദമ്പതികളുടെ മകളാണ്. വിവാഹാലോചനയുമായി ബന്ധപ്പെട്ട് നാട്ടില്‍ പോയ റിന്റു മോള്‍ നവംബര്‍ 13 -നാണ് തിരിച്ച് ജോലിയില്‍ പ്രവേശിച്ചത്.
ജോലി കഴിഞ്ഞ ശേഷം റൂമിലെത്തിയ റിന്റു ഉറങ്ങാന്‍ കിടന്നതായിരുന്നു. രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കാണപ്പെട്ടതെന്ന് കൂടെയുള്ളവര്‍ അറിയിച്ചു. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും. റോബിന്‍ ജോസ് ഏക സഹോദരനാണ്.
റിന്റു മോളുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
സ്വന്തം ലേഖകൻ
ലണ്ടൻ : ഒന്നിന് പുറകെ ഒന്നായി അനേകം ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ ക്രിപ്റ്റോ കറൻസിയെ ഉപയോഗപ്പെടുത്തുവാൻ തയ്യാറെടുക്കുന്നു. മധ്യ അമേരിക്കൻ രാജ്യമായ എൽ സാൽവഡോർ വളരെ നേരത്തേ തന്നെ ആദ്യത്തെ ക്രിപ്റ്റോ കറൻസിയായ ബിറ്റ്കൊയിനിനെ സ്വന്തം കറൻസിയായി പ്രഖ്യാപിച്ചിരുന്നു. ഔദ്യോഗികമായി ഡോളറും ബിറ്റ്കൊയ്‌നുമാണ് നിലവിൽ എൽ സാൽവഡോറിന്റെ കറൻസികൾ. ബ്രസീൽ 2017 മുതൽ തന്നെ ക്രിപ്റ്റോ കറൻസികൾ ട്രേഡ് ചെയ്യുന്ന രാജ്യമായിരുന്നു. ഇതേ തുടർന്ന് അർജന്റീനയും ക്രിപ്റ്റോയിലേയ്ക്ക് നീങ്ങുവാനുള്ള നടപടികൾ പ്രഖ്യാപിച്ചിരുന്നു . ഇപ്പോൾ കൊളംബിയയും , ബ്രസീലും ക്രിപ്റ്റോ കറൻസികളെ ഉപയോഗപ്പെടുത്തുവാനുള്ള നടപടികൾ ആരംഭിച്ചു. അങ്ങനെ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ എല്ലാം തന്നെ ക്രിപ്റ്റോ കറൻസിയെ ഉപയോഗപ്പെടുത്തുന്ന രാജ്യങ്ങളായി മാറുകയാണ്.
അതിന്റെ ഭാഗമായി കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ രാജ്യത്തിന്റെ പദ്ധതികളിൽ ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ സ്വീകരിക്കുന്നതിനുള്ള സാധ്യതകളും അതിന്റെ നേട്ടങ്ങളും പരിശോധിക്കാൻ ഒരു കൂട്ടം ബ്ലോക്ക്ചെയിൻ വിദഗ്ദ്ധരുമായി കൂടിക്കാഴ്ച നടത്തി. JAN3 സിഇഒ സാംസൺ മോവ്, മാർക്കറ്റിംഗ് ഡയറക്ടർ റൗൾ വെലാസ്‌ക്വസ്, CMO എഡ്വിൻ റിവാസ്, RSK ലാബ്‌സ് സഹസ്ഥാപകൻ ഡീഗോ ഗുട്ടറസ്, ബിംഗ്‌എക്സ് ഇന്റർനാഷണൽ ഓപ്പറേഷൻസ് കൺസൾട്ടന്റ് ക്രിസ്റ്റ്യൻ ക്വിന്റേറോ, ട്രോപികസ് സഹസ്ഥാപകൻ മൗറീസിയോ ടൊവാരസ് എന്നിവരുൾപ്പെടെ വിവിധ ബ്ലോക്ക്ചെയിൻ വിദഗ്ദ്ധർ ഈ സംവിധാനം നടപ്പിലാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു.
ആരോഗ്യ , ബില്ലിംഗ്, ലാൻഡ് രജിസ്ട്രി തുടങ്ങിയ മേഖലകളിലും ബ്ലോക്ക്ചെയിൻ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുവാനും , ജനകീയ മേഖലകളിലെ തൊഴിൽ സഹകരണ സംഘങ്ങൾക്ക് ധനസഹായം നൽകുന്നതിന് ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിൻ ഉപയോഗിക്കുന്നതിനെക്കുറിച്ചും പെട്രോ സൂചന നൽകി. ഈ നൂതന സാങ്കേതിക വിദ്യ ജനങ്ങളുടെ അഭിവൃദ്ധി വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം പ്രസ്താവിച്ചു.
അതോടൊപ്പം ബ്രസീലിയൻ സെനറ്റ് ക്രിപ്റ്റോ കറൻസി നിക്ഷേപങ്ങൾക്ക് നികുതി ചുമത്തുന്ന നിയമം പാസാക്കി, ക്രിപ്റ്റോ കറൻസി വരുമാനത്തിന് 15% നികുതി ഈടാക്കുന്ന നിയമമാണ് ബ്രസീൽ പാസാക്കിയത്. വിദേശ നാണയ വിനിമയം ഉപയോഗിച്ച് നടത്തിയ ക്രിപ്‌റ്റോകറൻസി വാങ്ങലുകൾക്ക് നികുതി ചുമത്തുന്നതിനുള്ള നിയമം ബ്രസീലിയൻ സെനറ്റ് പാസാക്കി. ക്രിപ്‌റ്റോകറൻസി വാങ്ങലുകൾ ഉൾപ്പെടെ, വിദേശത്ത് നിക്ഷേപം നടത്തുന്ന ബ്രസീലുകാർക്ക് ബാധകമായ ചില നികുതികൾ നിർവചിക്കുന്ന ബിൽ 4,173/2023 ബ്രസീലിയൻ സെനറ്റ് അംഗീകരിച്ചു.
നിങ്ങൾ ക്രിപ്റ്റോ കറൻസികളെപ്പറ്റി കൂടുതൽ മനസ്സിലാക്കുവാനും അവ ഉപയോഗപ്പെടുത്തി ഒരു നിശ്ചിത വരുമാനം നേടുവാനും ആഗ്രഹിക്കുന്നവരാണെങ്കിൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
ന്യൂസ് ഡെസ്ക് മലയാളം യുകെ
ചങ്ങനാശ്ശേരി അതിരൂപതയിലെ പള്ളികളിൽ ഞായറാഴ്ച വായിച്ച ഇടയ ലേഖനത്തിൽ വിദേശരാജ്യങ്ങളിലേക്കുള്ള കുടിയേറ്റം രാജ്യ പുരോഗതിയെ സാരമായി ബാധിക്കുമെന്ന പരാമർശം വൻ ചർച്ചയ്ക്കാണ് വഴി വച്ചിരിക്കുന്നത്. അതിരൂപതയിലെ മാതൃ- പിതൃ വേദി സംഘടനയുടെ 40-ാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടിയായിരുന്നു മാർ ജോസഫ് പെരുന്തോട്ടം എഴുതിയ ഇടയ ലേഖനത്തിലെ മുഖ്യവിഷയം. അമിതമായ വിദേശ ഭ്രമം നാടിനാപത്താണെന്നും അത് രാജ്യ പുരോഗതിയെ പിന്നോട്ട് വലിക്കും എന്നാണ് മാർ ജോസഫ് പെരുന്തോട്ടം ഇടയ ലേഖനത്തിൽ അഭിപ്രായപ്പെട്ടത്.
പ്രതിവർഷം ലക്ഷക്കണക്കിന് വിദ്യാർത്ഥികളും യുവജനങ്ങളുമാണ് കേരളത്തിൽനിന്ന് വിദേശരാജ്യങ്ങളിലേയ്ക്ക് കുടിയേറുന്നത് . ഉന്നത വിദ്യാഭ്യാസത്തിൻറെ പേരിലും ജോലിക്കായും യുകെ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലേയ്ക്ക് കുടിയേറുന്നവർ അവിടെത്തന്നെ സ്ഥിരതാമസമായി ജീവിക്കാനാണ് താല്പര്യപ്പെടുന്നത്. 70 – പതുകളിലും മറ്റും കേരളത്തിൽനിന്ന് ഗൾഫ് നാടുകളിലേക്കുള്ള കുടിയേറ്റത്തിന്റെ ചരിത്രം വ്യത്യസ്തമായിരുന്നു. എന്നെങ്കിലും കേരളത്തിൽ തിരിച്ചെത്താനായിരുന്നു മലയാളികൾ ഗൾഫിലേക്ക് ജോലിക്കായി പോയിരുന്നത്. എന്നാൽ രണ്ടായിരത്തിൽ ആരംഭിച്ച യുകെ, കാനഡ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം വ്യത്യസ്തമായിരുന്നു. ഈ ഘട്ടത്തിൽ ആരംഭിച്ച കുടിയേറ്റത്തിന്റെ ഭാഗമായി പോകുന്നവർ പിന്നീട് കേരളത്തിലേക്ക് ഒരു തിരിച്ചുവരവിനെ കുറിച്ച് ചിന്തിക്കുന്നതേയില്ല. ഒരുപക്ഷേ മാതാപിതാക്കൾക്ക് താല്പര്യമുണ്ടെങ്കിലും മക്കൾ അതിന് താല്പര്യപ്പെടുന്നില്ല എന്നുള്ളതാണ് വസ്തുത.
ഇങ്ങനെ പഠനത്തിനായും ജോലിക്കായും കുടിയേറുന്നവരിൽ ഏറ്റവും കൂടുതൽ ഉള്ളത് ക്രിസ്തീയ മത വിഭാഗത്തിൽപ്പെട്ടവരാണ്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസം മേഖലയിലെ പ്രശസ്തമായ നിലയിലായിരുന്ന ക്രിസ്ത്യൻ മാനേജ്മെന്റിന്റെ കീഴിലുള്ള പല കോളേജുകളിലും ഭൂരിഭാഗം ബിരുദ ബിരുദാനന്തര കോഴ്സുകൾക്കും കുട്ടികളില്ലാത്ത അവസ്ഥയാണ്. എയ്ഡഡ് അൺഎയ്ഡഡ് മേഖലകളിലെ പല കോളേജുകളും നേരിടുന്നത് കടുത്ത പ്രതിസന്ധിയാണ്. പഠനത്തിനായി പോകുകയും അവിടെ സ്ഥിരതാമസമക്കു കയും എന്നതാണ് ഭൂരിപക്ഷം വിദേശത്തേക്ക് പോകുന്ന വിദ്യാർത്ഥികളുടെയും ജീവിത ലക്ഷ്യം .
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഗ്രാൻഡ്മാസ്റ്ററിന് ശേഷമുള്ള ഏറ്റവും ഉയർന്ന രണ്ടാമത്തെ പദവിയായ ഇന്റർനാഷണൽ മാസ്റ്ററാകുമ്പോൾ, രമേഷ്ബാബു പ്രഗ്നാനന്ദയ്ക്ക് വെറും 10 വയസ്സ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഈ കിരീടം നേടുന്ന ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞയാളായി അന്ന് പ്രഗ്നാനന്ദ മാറി. 2018 -ൽ പിന്നീട് ഗ്രാൻഡ്മാസ്റ്റർ കിരീടം നേടിയപ്പോൾ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഗ്രാൻഡ് മാസ്റ്റർ ആയിരുന്നു പ്രഗ്നാനന്ദ. പിന്നീട് അഞ്ചുതവണ ലോക ചാമ്പ്യനായ മാഗ്നസ് കാൾസനെ തുടർച്ചയായ മൂന്ന് ഓൺലൈൻ ഗെയിമുകളിൽ പരാജയപ്പെടുത്തിയ ചരിത്രവും പ്രഗ്നാനന്ദയ്ക്ക് സ്വന്തമാണ്. വിശ്വനാഥൻ ആനന്ദിന് ശേഷം ലോകകപ്പ് ഫൈനലിലെത്തി കാൻഡിഡേറ്റ്സ് ടൂർണമെന്റിന് യോഗ്യത നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനുമാണ് പ്രഗ്നാനന്ദ. തന്റെ സഹോദരൻ ഈ നേട്ടങ്ങളെല്ലാം നേടുമ്പോൾ, സഹോദരിയായ വൈശാലി തന്റെ നേട്ടങ്ങൾ കൊയ്യുന്നതിലേക്കുള്ള തയ്യാറെടുപ്പിലായിരുന്നു. കോണേരു ഹംപിക്കും ഹരിക ദ്രോണവല്ലിക്കും ശേഷം ഇന്ത്യയുടെ 12 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട്, ഗ്രാൻഡ് മാസ്റ്റർ പദവി തന്റെ കുടുംബത്തിലേക്ക് വീണ്ടും എത്തിച്ചിരിക്കുകയാണ് വൈശാലി.
ചരിത്രത്തിലെ തന്നെ ആദ്യത്തെ ഗ്രാൻഡ്‌മാസ്റ്റർ സഹോദര-സഹോദരി ജോഡിയായി ഈ ചെന്നൈ സഹോദരങ്ങൾ മാറിയിരിക്കുകയാണ്. കഴിഞ്ഞ നവംബറിൽ, ഇരുപത്തിരണ്ടുകാരിയായ വൈശാലി മൂന്ന് മുൻ വനിതാ ലോക ചാമ്പ്യന്മാരെ പരാജയപ്പെടുത്തി വനിതാ ഗ്രാൻഡ് സ്വിസ് ടൂർണമെന്റിൽ വിജയിക്കുകയും വനിതാ കാൻഡിഡേറ്റ് ടൂർണമെന്റിലേയ്ക്ക് യോഗ്യത നേടുകയും ചെയ്തു.
കുട്ടിക്കാലത്ത് ഗ്രാൻഡ്മാസ്റ്റർ ആർ ബി രമേശിന്റെ കീഴിൽ പരിശീലനം തുടങ്ങിയപ്പോൾ വൈശാലിയായിരുന്നു ഇരുവരിലും മികച്ചു നിന്നിരുന്നത്. തന്റെ സഹോദരന്റെ വിജയങ്ങൾ വൈശാലിക്ക് കൂടുതൽ ഉയരങ്ങളിലേക്ക് എത്തുന്നതിനുള്ള പ്രചോദനമായിരുന്നതായി പരിശീലകനായ രമേശ് പറഞ്ഞു. തുടക്കത്തിൽ തന്റെ സഹോദരനെ കൂടുതൽ ശ്രദ്ധ ലഭിച്ചിരുന്നതിൽ തനിക്ക് വിഷമം ഉണ്ടായിരുന്നതായും പിന്നീട് താൻ കൂടുതൽ പരിശ്രമിച്ച് വിജയങ്ങളിലേക്ക് എത്തുകയായിരുന്നു എന്നും വൈശാലി മാധ്യമങ്ങളോട് പറഞ്ഞു. ഇരുവരുടെയും വിജയത്തിന് പിന്നിലുള്ള മാതാപിതാക്കളുടെ കരങ്ങൾ ഒരിക്കലും മറക്കാനാവുന്നതല്ലെന്നും വൈശാലി പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കഴിഞ്ഞമാസം 17-ാം തീയതി മുതൽ കാണാനില്ലായിരുന്ന ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ഷെഫീൽഡ് യൂണിവേഴ്സിറ്റിയിൽ ബിരുദ പഠനത്തിനായി എത്തിയ മിത്കുമാർ പട്ടേൽ എന്ന വിദ്യാർത്ഥിയെയാണ് തേംസ് നദിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് അറിയിച്ചു.
പഠനവും ഒപ്പം ആമസോണിൽ പാർട്ടൈം ജോലിയും ജോലിചെയ്യുന്നതിനായി മിത്കുമാർ ഷെഫീൽഡിലേയ്ക്ക് താമസം മാറാൻ ഇരിക്കുകയായിരുന്നു. ഇതിനിടെയാണ് യുവാവിനെ കാണാതായത്. സംഭവസ്ഥലത്തു നിന്നും ഇയാളുടെ മുറിയുടെ താക്കോൽ കണ്ടെത്തിയതാണ് അന്വേഷണ സംഘത്തെ സഹായിച്ചത്.
നാട്ടിലെ ഒരു സാധാരണ കുടുംബത്തിൽ നിന്ന് വന്നയാളാണ് മിത്കുമാർ എന്നാണ് ബന്ധുക്കൾ പോലീസിന് നൽകിയ വിവരം. സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് പറയുമ്പോൾ മിത്കുമാറിന്റെ മരണത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്തണമെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും ആവശ്യപ്പെടുന്നത്. ഇയാളെ എന്തെങ്കിലും സാമ്പത്തിക മാനസിക ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നോ എന്ന കാര്യത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. മൃതദേഹം നാട്ടിൽ എത്തിച്ച് സംസ്കരിക്കാനാണ് തീരുമാനം. ഇതിനായുള്ള ശ്രമത്തിലാണ് യു.കെയിലുള്ള ബന്ധുക്കളും സുഹൃത്തുക്കളും.
നടിയും സംഗീതജ്ഞയുമായ ആര്‍. സുബ്ബലക്ഷ്മി (87) അന്തരിച്ചു.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ബാല്യകാലം മുതല്‍ കലാരംഗത്ത് സജീവമായിരുന്നു. 1951 ല്‍ ഓള്‍ ഇന്ത്യ റേഡിയോയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. തെന്നിന്ത്യയിലെ ഓള്‍ ഇന്ത്യ റേഡിയോയിലെ ആദ്യ വനിതാ കംമ്പോസറായിരുന്നു.
രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ് തുടക്കം. കല്യാണരാമന്‍, തിളക്കം, പാണ്ടിപ്പട, സി.ഐ.ഡി മൂസ, സൗണ്ട് തോമ, കൂതറ, പ്രണയകഥ, സീത കല്യാണം, വണ്‍, റാണി പദ്മിനി തുടങ്ങി എഴുപതോളം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കൂടാതെ ഹിന്ദി, തെലുങ്ക്, കന്നട, തമിഴ്, സംസ്‌കൃതം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലും വേഷമിട്ടു. കല്യാണ രമുദു, യാ മായാ ചേസാവേ, എക് ദീവാനാ ഥാ, ദില്‍ബേചാര, രാമന്‍ തേടിയ സീതൈ, ഹൗസ് ഓണര്‍, ബീസ്റ്റ്, ഹൊഗനസു, മധുരമിതം, ഇന്‍ ദ നെയിം ഓഫ് ഗോഡ് തുടങ്ങിയവയാണ് അന്യഭാഷാ ചിത്രങ്ങള്‍.
ടെലിവിഷന്‍ രംഗത്തും സജീവമായിരുന്നു സുബ്ബലക്ഷ്മി. ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തിരുന്ന വളയം, ഗന്ധര്‍വയാമം തുടങ്ങി അറുപത്തിയഞ്ചോളം സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. കൂടാതെ പതിനാലോളം പരസ്യചിത്രങ്ങളിലും വേഷമിട്ടു.
ജാക്ക് ഡാനിയേല്‍, റോക്ക് ആന്റ് റോള്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് വേണ്ടി ഡബ്ബ് ചെയ്തിട്ടുണ്ട്. മേരിക്കുണ്ടൊരു കുഞ്ഞാട്, അമ്മിണി, രുദ്ര സിംഹാസനം, ജിമ്മി ഈ വീടിന്റെ ഐശ്വര്യം എന്നീ ചിത്രങ്ങളില്‍ ഗാനം ആലപിച്ചു.
പരേതനായ കല്യാണകൃഷ്ണനാണ് ഭര്‍ത്താവ്. നടിയും നര്‍ത്തകിയുമായ താരാ കല്യാണ്‍ അടക്കം മൂന്ന് മക്കളുണ്ട്.
കണ്ണൂര്‍ വൈസ് ചാന്‍സലറായി ഗോപിനാഥ് രവീന്ദ്രനെ നിയമിക്കാനുള്ള സമ്മര്‍ദ്ദം തനിക്കുമേല്‍ ഉണ്ടായത് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗോപിനാഥ് രവീന്ദ്രന്റെ നിയമനം റദ്ദാക്കി സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ നിയമോപദേശകനും ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയുമാണ് വിദ്യാഭ്യാസമന്ത്രിയുടെ കത്ത് തനിക്ക് നല്‍കിയത്. ആദ്യ അഡ്വക്കേറ്റ് ജനറലിന്റെ ഒപ്പുവെക്കാത്ത നിയമോപദേശവും പിന്നീട് വിദ്യാഭ്യാസമന്ത്രിയുടെ ശുപാര്‍ശകത്തിനൊപ്പം ഒപ്പുവെച്ച നിയമോപദേശവും കൊണ്ടുതന്നു. നിയമവിരുദ്ധമായത് ചെയ്യാനാണ് തന്നെ നിര്‍ബന്ധിക്കുന്നതെന്ന് ഇരുവരോടും അപ്പോള്‍ തന്നെ അറിയിച്ചിരുന്നതായും പിന്നീട് ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്തുനല്‍കിയെന്നും ഗവര്‍ണര്‍ പറഞ്ഞു.
നിയമോപദേശകനും ഒ.എസ്.ഡിയും വരുന്നതിന് മുമ്പ് മുഖ്യമന്ത്രി നേരിട്ടുവന്നു. കണ്ണൂര്‍ തന്റെ മാതൃജില്ലയാണെന്ന് പറഞ്ഞു. നടപടിക്രമങ്ങള്‍ അവസാനിക്കട്ടേയെന്നും പാനല്‍ വന്നാല്‍ താങ്കളുമായി ഉറപ്പായും കൂടിയാലോചിക്കുമെന്നും മറുപടി നല്‍കി. വി.സി. സ്ഥാനത്തേക്ക് 12 പേരുടെ അപേക്ഷ ലഭിച്ചതിന് ശേഷമാണ് നിയമോപദേശകനും ഒ.എസ്.ഡിയും തന്നെവന്നുകാണുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.
കണ്ണൂര്‍ വി.സി. നിയമനത്തില്‍ മാത്രമല്ല, മറ്റുകാര്യങ്ങളിലും തന്റെമേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്ന് മുഖ്യമന്ത്രിക്കുള്ള കത്തില്‍ വ്യക്തമാക്കി. അതിനാല്‍ ചാന്‍സലറായി തുടരാന്‍ ആഗ്രഹമില്ലെന്നും മറ്റൊരുമാര്‍ഗം കണ്ടെത്തണമെന്നും ആവശ്യപ്പെട്ടു. സ്ഥാനത്ത് തുടര്‍ന്നാല്‍ ഇനിയും നിയമവിരുദ്ധമായത് ചെയ്യാന്‍ താങ്കള്‍ നിര്‍ബന്ധിക്കുമെന്ന് പറഞ്ഞു. ഗവര്‍ണറാണ് വി.സി നിയമന അതോറിറ്റി. അത് അവര്‍ക്ക് എടുത്തുകളയണം. ഞാന്‍ രാഷ്ട്രപതിക്ക് സമര്‍പ്പിച്ച ബില്ലുകളില്‍ ഇതാണ് ആവശ്യമുള്ളത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്നത് അവര്‍ക്ക് സ്ഥാപനവത്കരിക്കണം. സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങളില്‍ എക്‌സിക്യൂട്ടീവിന്റെ ഇടപെടല്‍ ആവശ്യമില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രിയും എ.ജിയും രാജിവെക്കണോ എന്നത് അവര്‍ തീരുമാനിക്കേണ്ട ധാര്‍മിക ചോദ്യമാണെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി. ‘ഞാന്‍ ആരുടേയും രാജി ചോദിക്കുന്നില്ല. കര്‍മത്തിന്‍റെ അനന്തരഫലങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ പറ്റില്ല’, ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
അവര്‍ ജീവിതത്തിന്റെ പുതുവെളിച്ചത്തിലേക്ക്. ഉത്തരാഖണ്ഡിലെ സില്‍ക്‌യാരയില്‍ നിര്‍മ്മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് ഉള്ളില്‍ കുടുങ്ങിയ 41 തൊഴിലാളികളെയും പുറത്തെത്തിച്ചു. ചൊവ്വാഴ്ച വൈകിട്ട് 7.05-ഓടെയാണ് തൊഴിലാളികളെ പുറത്തെത്തിച്ചു തുടങ്ങിയത്. ഒന്നരമണിക്കൂറ് കൊണ്ടാണ് ദൗത്യം സമ്പൂര്‍ണവിജയം കണ്ടത്. തുരങ്കത്തിലേക്ക് ആംബുലന്‍സ് എത്തിച്ച് ഓരോരുത്തരെ വീതം ഓരോ ആംബുലന്‍സിലേക്ക് മാറ്റിയാണ് പുറത്തേക്ക് കൊണ്ടുവന്നത്. തൊഴിലാളികളെ പുറത്തെത്തിച്ചതിന് പിന്നാലെ പ്രദേശവാസികള്‍ മധുരവിതരണം നടത്തി.
അപകടം നടന്ന് 17 ദിവസങ്ങള്‍ക്ക് ശേഷമാണ് തൊഴിലാളികളെ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ കഴിഞ്ഞത്. നവംബര്‍ 12-ന് ദീപാവലി ദിവസമാണ് തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങിയത്. അന്നു മുതല്‍ ഒരുനിമിഷം ഇടവേളയില്ലാതെ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഒടുവിലാണ് 41 പേര്‍ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നത്.
രക്ഷാദൗത്യത്തിന്റെ അവസാന ഘട്ടത്തില്‍ യന്ത്രങ്ങളില്ലാതെ മനുഷ്യര്‍ നടത്തിയ തുരക്കലിലൂടെയാണ് തൊഴിലാളികള്‍ക്ക് സമീപത്തേക്ക് എത്താനായത്. റാറ്റ് ഹോള്‍ മൈനിങ് എന്ന രീതിയാണ് ഇതിനായി അവലംബിച്ചത്. ഇതിനൊപ്പം തുരങ്കത്തിന് മുകളില്‍ നിന്ന് കുത്തനെ തുരന്ന് മറ്റൊരു രക്ഷാമാര്‍ഗവും തുറന്നിരുന്നു. പുറത്തെത്തിച്ച തൊഴിലാളികളെ സ്ഥലത്ത് സജ്ജമാക്കിയിരുന്ന ആംബുലന്‍സുകളില്‍ കയറ്റി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റും. ആശുപത്രിയില്‍ കട്ടിലുകള്‍ ഉള്‍പ്പെടെ എല്ലാ സംവിധാനങ്ങളും നേരത്തേ തന്നെ ഒരുക്കിയിരുന്നു.
അമേരിക്കന്‍ നിര്‍മ്മിത ഓഗര്‍ മെഷീന്‍ ഉപയോഗിച്ചാണ് അതീവ ദുഷ്‌കരമായിരുന്ന രക്ഷാപ്രവര്‍ത്തനത്തിന്റെ നിര്‍ണായക ഘട്ടം പൂര്‍ത്തിയാക്കിയത്. എന്നാല്‍ ദിവസങ്ങള്‍ക്കകം ഓഗര്‍ മെഷീന്‍ തകരാറായി. ഇതോടെയാണ് യന്ത്രസഹായത്തോടെയുള്ള ഡ്രില്ലിങ്ങിന് പുറമെ റാറ്റ് ഹോള്‍ മൈനിങ് സ്വീകരിച്ചത്. ഇത് കൂടാതെയാണ് വെര്‍ട്ടിക്കല്‍ ഡ്രില്ലിങ്ങും നടത്തിയത്. തൊഴിലാളികള്‍ കുടുങ്ങിയ ഉടന്‍ തന്നെ ഇവര്‍ക്ക് ആവശ്യമായ ഭക്ഷണം, വെള്ളം, മരുന്ന്, ഓക്‌സിജന്‍ എന്നിവ എത്തിക്കാന്‍ ആരംഭിച്ചിരുന്നു. ആറ് ഇഞ്ച് വ്യാസമുള്ള പൈപ്പ് അകത്ത് കടത്തിയാണ് ഇവ എത്തിച്ചത്. കൂടാതെ ഇവര്‍ക്ക് രക്ഷാപ്രവര്‍ത്തകരും കുടുബാംഗങ്ങളുമായി സംസാരിക്കാനുള്ള സംവിധാനങ്ങളടക്കം ഈ പൈപ്പ് വഴി ഒരുക്കിയിരുന്നു.
എന്‍.ഡി.ആര്‍.എഫ്, എസ്.ഡി.ആര്‍.എഫ്, ബി.ആര്‍.ഒ, ചാര്‍ധാം പദ്ധതി നടപ്പാക്കുന്ന എന്‍.എച്ച്.ഐ.ഡി.സി.എല്‍, ഐ.ടി.ബി.പി, സൈന്യം തുടങ്ങി നിരവധി പേര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം വിജയകരമായി പൂര്‍ത്തിയാക്കിയത്.
ചാര്‍ധാം പദ്ധതിയുടെ ഭാഗമായി ദേശീയപാത 134-ല്‍ നിര്‍മ്മിക്കുന്ന 4.531 കിലോമീറ്റര്‍ നീളമുള്ള തുരങ്കമാണ് സില്‍കാരയിലെത്. 1119.69 കോടി രൂപയാണ് തുരങ്കത്തിന്റെ നിര്‍മ്മാണ ചെലവ്. ഭൂമി ഏറ്റെടുക്കലും പുനരധിവാസവും ഉള്‍പ്പെടെ കണക്കാക്കുമ്പോള്‍ ആകെ ചെലവ് 1383.78 കോടി രൂപയാകും. നാല് വര്‍ഷമാണ് നിര്‍മ്മാണ കാലാവധി.
രാവുറങ്ങാതെ കേരളം കാത്തിരുന്ന ആ ശുഭവാര്‍ത്ത എത്തി. കൊല്ലം ആയൂരില്‍നിന്ന് കാണാതായ അബിഗേല്‍ സാറാ റെജിയെ കൊല്ലത്ത് ആശ്രാമം മൈതാനത്തുനിന്ന് കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയോടെയാണ് കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചനിലയിൽ ആറുവയസ്സുകാരിയെ കണ്ടെത്തിയത്. ഇതോടെ നെഞ്ചിടിപ്പിന്റെ 20 മണിക്കൂറുകള്‍ക്ക് അവസാനമായി.
കുട്ടിയെ പോലീസ് ഏറ്റെടുത്ത് കൊല്ലം എ.ആര്‍. ക്യാംപിലെത്തിച്ചു. വൈദ്യപരിശോധനകള്‍ക്ക് ശേഷം ഉടന്‍തന്നെ കുട്ടിയെ വീട്ടിലെത്തിച്ച് രക്ഷിതാക്കള്‍ക്ക് കൈമാറും.
ആശ്രാമം മൈതാനത്ത് ഒറ്റയ്ക്കിരിക്കുന്ന കുട്ടിയെ കണ്ട് നാട്ടുകാരാണ് കാര്യം തിരക്കിയത്. തുടര്‍ന്ന് പേരുംവിവരങ്ങളും ചോദിച്ചപ്പോള്‍ അബിഗേല്‍ സാറാ റെജിയെന്ന് മറുപടിനല്‍കുകയും നാട്ടുകാര്‍ ഫോണില്‍ കാണിച്ചുനല്‍കിയ രക്ഷിതാക്കളുടെ ചിത്രങ്ങള്‍ തിരിച്ചറിയുകയുമായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ കുടിക്കാന്‍ വെള്ളംനല്‍കി. ഉടന്‍തന്നെ പോലീസിലും വിവരമറിയിച്ചു.
തട്ടിക്കൊണ്ടുപോയ സംഘം കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് കടന്നുകളഞ്ഞതായാണ് പോലീസിന്റെ നിഗമനം. ഇവരെ കണ്ടെത്താനായുള്ള അന്വേഷണം തുടരുകയാണ്.
നവംബര്‍ 27, തിങ്കളാഴ്ച വൈകിട്ട് 4.20-ഓടെയാണ് വീട്ടില്‍നിന്ന് ട്യൂഷന് പോയ ആറുവയസ്സുകാരി അബിഗേല്‍ സാറാ റെജിയെ കാറിലെത്തിയ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. ഓയൂരിനു സമീപം പൂയപ്പള്ളി കാറ്റാടി ഓട്ടുമലയില്‍ റജി ജോണിന്റെയും സിജി റജിയുടെയും മകളാണ് അബിഗേല്‍ സാറാ റെജി. ഒപ്പമുണ്ടായിരുന്ന സഹോദരന്‍ ജോനാഥനെ(9)യും കാറിലെത്തിയവര്‍ പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും ചെറുത്തുനിന്നതിനാല്‍ അല്പദൂരം വലിച്ചിഴച്ചശേഷം വണ്ടിയില്‍നിന്ന് പുറത്തേക്ക് തള്ളിയിട്ടു. കാലുകള്‍ റോഡിലുരഞ്ഞ് ജോനാഥന് പരിക്കേറ്റിട്ടുണ്ട്.