India

കോന്നി: കരിയാട്ടം ടൂറിസം എക്സ്പോയുടെ സമാപനത്തോടനുബന്ധിച്ച് നടത്തിയ റാപ്പർ വേടന്റെ ഷോയ്ക്കിടെ സംഘർഷം ഉണ്ടായി. പൊലീസ് ഉദ്യോഗസ്ഥൻ അടങ്ങുന്ന സംഘം നടത്തിയ ആക്രമണത്തിൽ വീട്ടമ്മയുടെ കൈ പൊട്ടുകയും, ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു.

സംഭവത്തിൽ തിരുവനന്തപുരം എആർ ക്യാംപിലെ പൊലീസ് ഉദ്യോഗസ്ഥൻ അഖിൽരാജ് (30), സഹോദരൻ എം.ആർ. അഭിലാഷ് (32), വട്ടക്കാവ് ലക്ഷംവീട് മനു മോഹൻ (20), പത്തനംതിട്ടയിലെ പി.കെ. ദിപിൻ (സച്ചു–23) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ റിമാൻഡ് ചെയ്തു. മർദനത്തിൽ പരിക്കേറ്റ കോന്നി മങ്ങാരം സ്വദേശിനി റഷീദ ബീവിയെ കോന്നി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. മദ്യലഹരിയിലായിരുന്ന സംഘം നാട്ടുകാരുമായി വഴക്ക് ഉണ്ടായതിനെ തുടർന്ന് സമീപവാസിയായ സുലൈമാനെയും (62) ഭാര്യ റഷീദയെയും മർദിച്ചതായി ആണ് പരാതി. പൊലീസുകാരന്റെ പരാതിയിൽ നാട്ടുകാർക്കും എതിരെ കേസെടുത്തിട്ടുണ്ട്.

യുവ നേതാവിനെതിരായ ആരോപണത്തിൽ നിയമനടപടികളിലേക്ക് പോകില്ലെന്ന നിലപാട് വീണ്ടും വ്യക്തമാക്കി നടി റിനി ആൻ ജോർജ്. ഇൻസ്റ്റഗ്രാം കുറിപ്പിലൂടെ സംസാരിച്ച റിനി, “നിയമവഴിയില്ലെന്നത് എല്ലാം പൂട്ടിക്കെട്ടിയെന്നല്ല, പോരാട്ടം തുടരും” എന്നാണ് വ്യക്തമാക്കിയത്. സാധാരണ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുകയെന്നതാണ് തന്റെ ലക്ഷ്യമെന്നും അവർ പറഞ്ഞു.

നിയമം തെളിവുകളുടെയും നടപടിക്രമങ്ങളുടെയും കാര്യമായിരിക്കുമ്പോൾ യഥാർത്ഥ മാറ്റം സമൂഹത്തിലാണ് വരേണ്ടതെന്ന് റിനി കൂട്ടിച്ചേർത്തു. പ്രശ്നങ്ങൾ ഒരിക്കലും മാഞ്ഞുപോകാത്ത സത്യങ്ങളാണെന്നും, അവയെ തുറന്നുപറയുന്നത് തന്നെ ഒരു പോരാട്ടമാണെന്നും അവര്‍ വ്യക്തമാക്കി. സൈബർ ആക്രമണങ്ങളെ പോലും ഒരു ബഹുമതിയായി കാണുന്നതായി റിനി പറഞ്ഞു, “ഉന്നയിച്ച കാര്യങ്ങൾ കൊള്ളുന്നവർക്ക് പൊള്ളുന്നതുകൊണ്ടാണ് ഇത്തരം ആക്രമണം ഉണ്ടാകുന്നത്” എന്നും അവര്‍ ചൂണ്ടിക്കാട്ടി.

റിനി ആൻ ജോർജിന്റെ ഇൻസ്റ്റാഗ്രാം കുറിപ്പ്

ഉന്നയിച്ച പ്രശ്നങ്ങൾ ഒരിക്കലും മാഞ്ഞുപോകുന്നവയല്ല…അത് സത്യസന്ധമാണ്… നിയമപരമായി മുന്നോട്ടില്ലെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്… സാധാരണക്കാരായ സ്ത്രീകൾ ഏത് രംഗത്തേക്ക് വരുമ്പോഴും നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ ഉയർത്തുകയാണ് ലക്ഷ്യം… നിയമം തെളിവുകളും നടപടിക്രമങ്ങളും മാത്രമാണ്… മാറ്റം സമൂഹത്തിലാണ് വരേണ്ടത്…പോരാട്ടം തുടരുക തന്നെ ചെയ്യും… പതപ്പിക്കലുകാർക്കും വെളുപ്പിക്കലുകാർക്കും നക്കാപ്പിച്ച നക്കാം… പ്രത്യേകിച്ച് സദാചാര അമ്മച്ചിമാർക്ക്…. ഒരു കാര്യം വ്യക്തമാക്കട്ടെ, നിയമവഴികൾ ഇല്ല എന്നതിനർത്ഥം എല്ലാം പൂട്ടിക്കെട്ടി എന്നല്ലലോ…

സൈബർ അറ്റാക്കിനെ കുറിച്ചാണെങ്കിൽ അത് ഒരു ബഹുമതിയായി കാണുന്നു… കാരണം , ഉന്നയിച്ച കാര്യം കൊള്ളുന്നവർക്ക് പൊള്ളുന്നത് കൊണ്ടാണല്ലോ ഈ പെയ്ഡ് ആക്രമണം…

നേപ്പാളിൽ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിൽ ഇന്ത്യ അതിർത്തിയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവെച്ചതിനെ തുടർന്ന് വ്യാപകമായ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഉത്തർപ്രദേശിലെ ഏഴു അതിർത്തി ജില്ലകളിൽ നിരീക്ഷണം, പട്രോളിങ്, അധിക പൊലീസ് വിന്യാസം തുടങ്ങിയ നടപടികൾ ശക്തമാക്കി. അതിർത്തി അടച്ചിട്ടില്ലെങ്കിലും എല്ലാ മേഖലകളിലും 24 മണിക്കൂറും നിരീക്ഷണം തുടരുകയാണ്.

പ്രക്ഷോഭത്തിന്റെ ഭാഗമായി പ്രതിഷേധക്കാർ നിരവധി ജയിലുകളിൽ ആക്രമണം നടത്തി. ഇതിന്റെ ഭാഗമായി 3000-ത്തിലധികം തടവുകാർ രക്ഷപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ജുമുക ജയിലിൽ മാത്രം 1500-ലധികം തടവുകാർ രക്ഷപ്പെട്ടുവെന്നാണ് വിവരം. സ്ഥിതി നിയന്ത്രണ വിധേയമാക്കാൻ സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്.

പ്രക്ഷോഭങ്ങൾക്കെതിരെ സൈന്യം ശക്തമായ നടപടി സ്വീകരിച്ചുവെങ്കിലും മരണസംഖ്യ ഇരുപത് കവിയുകയും 600 -ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വിമാന സർവീസുകളും തടസ്സപ്പെട്ടു. ഇൻഡിഗോ ഉൾപ്പെടെ ചില എയർലൈൻസുകൾ കാഠ്മണ്ഡുവിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്. തലസ്ഥാനമായ കാഠ്മണ്ഡുവിൽ സൈന്യം തെരുവുകളിൽ കര്‍ഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്.

നടി ഗ്രേസ് ആന്റണി വിവാഹിതയായി. സംഗീത സംവിധായകനായ എബി ടോം സിറിയക് ആണ് വരൻ. ഗ്രേസ് സ്വന്തം സാമൂഹിക മാധ്യമ അക്കൗണ്ടിൽ ആണ് വിവാഹ വാർത്ത പങ്കുവെച്ചത് . “ശബ്ദങ്ങളില്ല, ലൈറ്റുകളില്ല, ആൾക്കൂട്ടമില്ല. ഒടുവിൽ ഞങ്ങൾ ഒന്നായി’’ എന്ന സന്ദേശത്തോടെയാണ് അവർ വിവാഹ ചിത്രം പങ്കുവെച്ചത്. ‘ജസ്റ്റ് മാരീഡ്’ എന്ന ഹാഷ്ടാഗും താലിയുടെ ചിത്രവും നൽകിയിട്ടുണ്ട്. 9 വർഷത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹം കഴിച്ചത് .

വിവാഹ ചടങ്ങ് തുതിയൂർ പള്ളിയിൽ വെച്ച് ലളിതമായി ആണ് നടത്തിയത് . കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. സീരിയൽ, സിനിമ ലോകത്തിലെ നിരവധി സുഹൃത്തുക്കളും ആരാധകരും ഇരുവർക്കും ആശംസകളുമായി എത്തി. കൊച്ചി മുളന്തുരുത്തി ആണ് ഗ്രേസ് ആന്റണിയുടെ സ്വദേശം . പരവരാകത്ത് ഹൗസിൽ സിറിയക് തോമസിന്റെയും ഷാജി സിറിയക്കിന്റെയും മകനാണ് എബി ടോം സിറിയക്. ഇപ്പോൾ ഇരുവരും കൊച്ചിയിലാണ് സ്ഥിരതാമസം.

കുമ്പളങ്ങി നൈറ്റ്സ്, റോഷാക്ക്, പറന്ത് പോ, നാഗേന്ദ്രന്റെ ഹണിമൂൺ, അപ്പൻ, നുണക്കുഴി തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ, സീരീസുകളിൽ പ്രേക്ഷകപ്രീതി നേടിയ അഭിനേത്രി ഗ്രേസ് ആന്റണി 2016ൽ റിലീസ് ചെയ്ത ‘ഹാപ്പി വെഡ്ഡിങ്’ എന്ന ചിത്രം മുതൽ സിനിമാഭിനയത്തിൽ സജീവമാണ്. എബി ടോം സിറിയക് മ്യൂസിക് കമ്പോസർ, അറേഞ്ജർ, മ്യൂസിക് പ്രൊഡ്യൂസർ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നു. 2016ൽ പുറത്തിറങ്ങിയ ‘പാവാട’ എന്ന ചിത്രത്തിന്റെ സംഗീത സംവിധായകനായിരുന്നു (ഗാനങ്ങൾ) അദ്ദേഹം. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി കന്നഡ എന്നിവയുൾപ്പെടെ 300 ലധികം സിനിമകളിലും ഓഫിസർ ഓൺ ഡ്യൂട്ടി, നരിവേട്ട, ലോക എന്നിവയുൾപ്പെടെയുള്ള ഏറ്റവും പുതിയ റിലീസുകളുള്ള രാജ്യാന്തര നെറ്റ്ഫ്ലിക്സ് പരമ്പരകളിലും എബി ടോം പ്രവർത്തിച്ചിട്ടുണ്ട്.

ന്യൂഡൽഹി: ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ട് എന്ന് ആരോപിക്കുന്ന കേസിൽ, ഹർജിക്കാരന്റെ മൊഴി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) രേഖപ്പെടുത്തി. ബിജെപി പ്രവർത്തകൻ വിഘ്നേഷ് ശിശിറാണ് രാഹുലിനെതിരെ അലഹാബാദ് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി നൽകിയിരിക്കുന്നത്.

രാഹുലിന് ബ്രിട്ടീഷ് പൗരത്വമുണ്ടെന്നും അതിനാൽ ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ അർഹതയില്ലെന്നും തെളിയിക്കുന്ന എല്ലാ രേഖകളും തന്റെ പക്കലുണ്ടെന്നാണ് ശിശിർ ഹർജിയിൽ പറഞ്ഞത്. ഈ കേസുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും രേഖകളും ഹാജരാക്കാൻ ഇഡി അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ശിശിർക്ക് കേന്ദ്രസർക്കാർ 24 മണിക്കൂറും സുരക്ഷ നൽകണമെന്ന് അലഹാബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് മുമ്പ് ഉത്തരവിട്ടിരുന്നു.

ന്യൂഡൽഹി: എൻഡിഎ സ്ഥാനാർത്ഥി സി.പി. രാധാകൃഷ്ണൻ ഇന്ത്യയുടെ 15-ാമത് ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു. 452 വോട്ടുകളാണ് രാധാകൃഷ്ണന് ലഭിച്ചത്. എതിർ സ്ഥാനാർത്ഥിയായ വിരമിച്ച സുപ്രീംകോടതി ജഡ്ജി ബി. സദർശൻ റെഡ്ഡിക്ക് 300 വോട്ടുകൾ മാത്രമേ ലഭിച്ചുള്ളൂ. പ്രതിപക്ഷ കക്ഷികളിൽ നിന്നും ചിലരുടെ വോട്ടുകളും രാധാകൃഷ്ണന് ലഭിച്ചതായി സൂചനകളുണ്ട്. 13 എംപിമാർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.

2003 മുതൽ 2006 വരെ തമിഴ്‌നാട് ബിജെപിയുടെ അധ്യക്ഷനായിരുന്ന സി.പി. രാധാകൃഷ്ണൻ, മുൻപ് കോയമ്പത്തൂരിൽ നിന്ന് ലോക്‌സഭാംഗമായിരുന്നു. 2023 ഫെബ്രുവരി മുതൽ 2024 ജൂലൈ വരെ ജാർഖണ്ഡ് ഗവർണറായും തുടർന്ന് തെലങ്കാന, പുതുച്ചേരി സംസ്ഥാനങ്ങളിൽ ഗവർണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പുതിയ പാർലമെന്റ് മന്ദിരത്തിലെ വസുധ ഹാളിൽ നടന്ന രഹസ്യ ബാലറ്റ് വോട്ടെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, രാജ്നാഥ് സിംഗ്, രാഹുൽ ഗാന്ധി, മല്ലികാർജുന്‍ ഖാർഗെ, സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ വോട്ട് രേഖപ്പെടുത്തി.

പാലക്കാട്: കോൺഗ്രസ് അനുഭാവിയും ട്രാൻസ്‌ജെൻഡർ പ്രവർത്തകയുമായ രാഗ രഞ്ജിനി ഉന്നയിച്ച ലൈംഗികാരോപണങ്ങളെ തുടർന്ന് ഡോ. പി. സരിന്റെ ഭാര്യ ഡോ സൗമ്യ സരിൻ മാനനഷ്ടക്കേസുമായി രംഗത്തെത്തി. കഴിഞ്ഞ സെപ്റ്റംബർ 6-നു തന്നെ വക്കീൽ മുഖേന മാനനഷ്ട നോട്ടിസ് അയച്ചതായി സൗമ്യ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഭർത്താവിനെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും, നിയമപരമായി അത് നേരിടാനാണ് തീരുമാനം എന്നും അവര്‍ വ്യക്തമാക്കി.

രാഗ രഞ്ജിനിയുടെ സോഷ്യൽ മീഡിയ പോസ്റ്റാണ് ആരോപണങ്ങൾക്ക് തുടക്കമായത്. അത് ഏറ്റെടുത്ത് പ്രചരിപ്പിക്കുന്നവരുടെ ലക്ഷ്യം എന്താണെന്ന് സാധാരണ മലയാളിക്ക് മനസ്സിലാകുമെന്നും സൗമ്യ അഭിപ്രായപ്പെട്ടു. “ഒരു പൊതു പ്രവർത്തകനെതിരെ ആരോപണങ്ങൾ വരാം, പക്ഷേ അവൻ അതിനെ നേരിടുന്ന രീതി തന്നെയാണ് വിലയിരുത്തപ്പെടേണ്ടത്,” എന്നും അവര്‍ കുറിച്ചു.

“തെളിവുകൾ ഉണ്ടാക്കുന്നത് എളുപ്പമാണെങ്കിലും ഞങ്ങൾ പേടിക്കില്ല. ഫേക്ക് ആണെങ്കിൽ അത് നിയമപരമായി തെളിയിക്കും,” എന്ന് സൗമ്യ വ്യക്തമാക്കി. ഭർത്താവിനോടുള്ള വിശ്വാസവും പരസ്പര പിന്തുണയുമാണ് ശക്തിയെന്ന് അവര്‍ കൂട്ടിച്ചേർത്തു. സരിനെതിരായ ആരോപണങ്ങൾ കുടുംബം ആത്മവിശ്വാസത്തോടെ നേരിടുമെന്നും അവർ വ്യക്തമാക്കി.

കോഴിക്കോട് മടവൂരിൽ നടന്ന ഹണിട്രാപ്പ് കേസിൽ മൂന്ന് പേർ പൊലീസിന്റെ പിടിയിലായി. സൗഹൃദം നടിച്ച് യുവാവിനെ വലയിലാക്കി നഗ്ന ദൃശ്യങ്ങൾ ചിത്രീകരിച്ച ശേഷം പണം തട്ടിയെടുത്തതായാണ് കേസ്. അറസ്റ്റിലായവരിൽ മാവേലിക്കര സ്വദേശിനി ഗൗരിനന്ദ, മലപ്പുറം തിരൂരങ്ങാടി സ്വദേശിനി അന്‍സിന, ഭർത്താവ് മുഹമ്മദ് അഫീഫ് എന്നിവരാണുള്ളത്.

പോലീസ് പറയുന്ന പ്രകാരം ഗൗരിനന്ദ യുവാവിനെ മടവൂരിലെ ഒരു വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു . തുടർന്ന് അഫീഫും അന്‍സിനയും ചേർന്ന് യുവാവിനെ നഗ്നനാക്കി ദൃശ്യങ്ങൾ പകർത്തി. തുടർന്ന് മൊബൈൽ ഫോണും പിടിച്ചെടുത്ത പ്രതികൾ ഗൂഗിൾ പേ വഴിയാണ് 1.35 ലക്ഷം രൂപയും, യുവാവിന്റെ സുഹൃത്തിൽ നിന്ന് 10,000 രൂപയും തട്ടിയെടുത്തത്.

നഗ്ന ദൃശ്യങ്ങൾ വീട്ടുകാർക്ക് അയയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി കൂടുതൽ പണം ആവശ്യപ്പെട്ടതായും എഫ്.ഐ.ആറിൽ പറയുന്നു. പ്രതികളെ കോഴിക്കോട് മാനഞ്ചിറയിൽ നിന്ന് പിടികൂടിയതായി പോലീസ് അറിയിച്ചു. കേസിൽ നാലാമതൊരാൾ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുന്നതായും അധികൃതർ വ്യക്തമാക്കി.

കോട്ടയം സ്വദേശിയും കേരള കോൺഗ്രസ് (ജോസഫ് വിഭാഗം) സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അഡ്വ. പ്രിൻസ് ലൂക്കോസ് (53) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. കുടുംബത്തോടൊപ്പം വേളാങ്കണ്ണിയിൽ നിന്ന് കോട്ടയത്തേക്ക് മടങ്ങുംവഴി ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെയാണ് പുലർച്ചെ തെങ്കാശിയിൽ ഹൃദയാഘാതം ഉണ്ടായത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പ്രിൻസ് ലൂക്കോസ്, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റുമാനൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു. കേരള കോൺഗ്രസിന്റെ സ്ഥാപകനേതാക്കളിൽ ഒരാളായ ഒ.വി. ലൂക്കോസിന്റെ മകനായ അദ്ദേഹം, പാർട്ടിയിൽ സജീവമായി പ്രവർത്തിച്ചു വരുകയായിരുന്നു.

മേഘാലയയിൽ ഹണിമൂൺ യാത്രയ്ക്കിടെ കൊല്ലപ്പെട്ട രാജാ രഘുവംശിയുടെ കേസിൽ പോലീസ് 790 പേജുള്ള കുറ്റപത്രം സോഹ്റ കോടതിയിൽ സമർപ്പിച്ചു. കേസിൽ രാജായുടെ ഭാര്യ സോനം രഘുവംശി , കാമുകൻ രാജ് കുശ്വാഹ , വാടകക്കൊലയാളികളായ വിശാൽ സിങ് ചൗഹാൻ, ആകാശ് രജ്പുത്, ആനന്ദ് കുർമി എന്നിവർ അടക്കം അഞ്ച് പേരെയാണ് പ്രതികളാക്കിയിരിക്കുന്നത്.

വിവാഹശേഷവും സോനം തന്റെ കാമുകനുമായുള്ള ബന്ധം തുടർന്നിരുന്നുവെന്ന് കുറ്റപത്രത്തിൽ പറയുന്നു . ഭർത്താവിനെ ഇല്ലാതാക്കാൻ ഇരുവരും ഗൂഢാലോചന നടത്തി. മേയ് 20ന് ദമ്പതികൾ ഷില്ലോങ്ങിലേക്കും പിന്നീട് സോഹ്റയിലേക്കും യാത്ര തിരിച്ചു. മൂന്നു തവണ കൊലപതാക ശ്രമം പരാജയപ്പെട്ടപ്പോൾ, മേയ് 23ന് വെയ് സോഡോങ് വെള്ളച്ചാട്ടത്തിനടുത്ത് രാജയെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു . മൃതദേഹം പിന്നീട് കൊക്കയിൽ എറിഞ്ഞു.ജൂൺ 2നാണ് മൃതദേഹം കണ്ടെത്തിയത്. മധ്യപ്രദേശിലും ഉത്തർപ്രദേശിലും നടത്തിയ അന്വേഷണത്തിലൂടെ അന്വേഷണ സംഘം പ്രതികളെ ഒരാഴ്ചയ്ക്കുള്ളിൽ പിടികൂടി.

RECENT POSTS
Copyright © . All rights reserved