India

ആലപ്പുഴ പുറക്കാട്ട് മകന്‍ ജീവനൊടുക്കിയ വിവരം അറിഞ്ഞ് അമ്മ ഹൃദയാഘാതം മൂലം മരിച്ചു. കരൂര്‍ സ്വദേശി മദനന്റെ ഭാര്യ ഇന്ദുലേഖ (54), മകന്‍ നിധിന്‍ (32) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രിയിലാണ് നിധിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം അറിഞ്ഞ പിന്നാലെ ഇന്ദുലേഖ കുഴഞ്ഞുവീഴുകയായിരുന്നു.

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രാത്രി 11.15ഓടെ ഇന്ദുലേഖ മരിക്കുകയായിരുന്നു. മത്സ്യത്തൊഴിലാളിയായിരുന്നു മരിച്ച നിധിന്‍. ഇരുവരുടെയും മൃതദേഹം ഇന്ന് വൈകിട്ട് വീട്ടുവളപ്പില്‍ സംസ്‌കരിക്കും

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി സ്വർണം കടത്താൻ ശ്രമിച്ച മൂന്നുപേർ എയർ കസ്റ്റംസ് ഇൻറലിജൻസ് ഉദ്യോഗസ്ഥരുടെ പിടിയിൽ. കസ്റ്റംസിന്റെ കണ്ണുവെട്ടിക്കാൻ ശരീരത്തിലും കാർബോർഡ് പെട്ടിയിലും ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് മൂവരും പിടിയിലായത്.

എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനത്തിൽ ദോഹയിൽ നിന്നും എത്തിയ മലപ്പുറം വെറ്റിലപ്പാറ സ്വദേശിയായ നെല്ലിപ്പകുണ്ടൻ മുനീറാണ് (38) പിടിയിലായവരിൽ ഒരാൾ. ഇയാൾ 1064 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതം നാല് ക്യാപ്സുകളാക്കി കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. സമാനമായ രീതിയിൽ സ്വർണം കടത്താൻ ശ്രമിച്ച ജിദ്ദയിൽ നിന്നും എത്തിയ കൂരാച്ചുണ്ട് സ്വദേശിയായ ഷാപ്പുള്ളപറമ്പിൽ മുഹമ്മദ്‌ യൂനസ് (32)ൽ നിന്നും 1123 ഗ്രാം സ്വർണവും പിടികൂടിയിട്ടുണ്ട്. ഇയാളും സ്വർണ്ണമിശ്രിതം നാല് ക്യാപ്സുകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്.

ഇതിന് പിന്നാലെ എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനത്തിൽ ദുബായിൽ നിന്നും എത്തിയ പാലക്കാട്‌ സ്വദേശിയായ തയ്യിൽ സന്ദീപിൽ നിന്നും സ്വർണം പിടികൂടി. ഇയാളുടെ ബാഗേജിന്റെ ഉള്ളിലുണ്ടായിരുന്ന കുട്ടികളുടെ കളിപ്പാട്ടങ്ങളുടെ കാർഡ്ബോർഡ് പെട്ടികൾ കസ്റ്റംസ് ഉദ്യോഗസ്ഥർ വിശദമായി നടത്തിയ പരിശോധനയിലാണ് സ്വർണമിശ്രിതം തേച്ചുപിടിപ്പിച്ചതായി കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ 1201 ഗ്രാം തൂക്കമുള്ള സ്വർണ കാർഡ്ബോർഡ് കഷണങ്ങൾ പിടിച്ചെടുത്തു.

മൂന്നു കേസുകളിലും എയർ കസ്റ്റംസ്‍ സമഗ്ര അന്വേഷണം നടത്തി വരികയാണ്. കള്ളക്കടത്തുസംഘം മുനീറിന് ഒരു ലക്ഷം രൂപയും സന്ദീപിന് 20000 രൂപയും ആണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നത്. ഇവരിൽനിന്ന് പിടികൂടിയ സ്വർണത്തിന് ഏകദേശം ഒരു കോടി 40 ലക്ഷം രൂപ വിലമതിപ്പുണ്ടെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു.

മുഖ്യമന്ത്രിക്കെതിരായ ദുരിതാശ്വാസ നിധി ദുരുപയോഗ കേസിൽ ലോകായുക്ത നാളെ വിധി പറയും. വാദം പൂർത്തിയായി ഒരു വർഷത്തിന് ശേഷമാണ് വിധി വരുന്നത്. ഇത് സ്വാഗതാർഹമാണെന്ന് പരാതിക്കാരനായ കേരള സർവകലാശാല മുൻ സിൻഡിക്കേറ്റംഗം ആർ എസ് ശശികുമാർ പ്രതികരിച്ചു.

വിധി സർക്കാരിന് അനുകൂലമാണെങ്കിൽ ഉയർന്ന കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരൻ വ്യക്തമാക്കി. വിധി വൈകുന്നതിനെതിരെ ശശികുമാർ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിധി എതിരായാൽ പിണറായി വിജയന് മുഖ്യമന്ത്രിസ്ഥാനം അടക്കം നഷ്ടമാകാൻ സാദ്ധ്യതയുണ്ട്.

അന്തരിച്ച എൻ.സി.പി നേതാവ് ഉഴവൂർ വിജയന്റെ കുടുംബത്തിന് 25 ലക്ഷം, ചെങ്ങന്നൂർ മുൻ എം.എൽ.എ അന്തരിച്ച കെ.കെ.രാമചന്ദ്രൻ നായരുടെ കുടുംബത്തിന്റെ കടങ്ങൾ തീർക്കാൻ എട്ടരലക്ഷം, സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപെട്ട് മരിച്ച സിവിൽ പൊലീസ് ഓഫീസർ പ്രവീണിന്റെ ഭാര്യക്ക് 20ലക്ഷം എന്നിങ്ങനെ അനുവദിച്ചത് സ്വജനപക്ഷപാതവും അഴിമതിയുമാണെന്നാണ് കേസ്. ഈ തുക മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തവരിൽ നിന്ന് ഈടാക്കണമെന്നും ഇവരെ അയോഗ്യരാക്കണമെന്നുമാണ് ഹർജിയിലുള്ളത്. കേസിൽ കഴിഞ്ഞ വർഷം മാർച്ച് പതിനെട്ടിന് വാദം പൂർത്തിയായിരുന്നു.

അതിഥിതൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ ആറു വയസുകാരന്‍ വെട്ടേറ്റ് മരിച്ചു. പുതുക്കാട് മുപ്ലിയത്താണ് സംഭവം. അസം സ്വദേശിയായ നജ്റുള്‍‌ ഇസ്ലാമാണ് കൊല്ലപ്പെട്ടത്. സംഘര്‍ഷത്തിനിടെ കുട്ടിയുടെ അമ്മ നജ്മക്ക് ഗുരുതരമായി പരിക്കേറ്റു. അതിഥിത്തൊഴിലാളികളായ രണ്ട് കുടുംബങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.

ബുധനാഴ്ച രാത്രിയില്‍ രണ്ട് കുടുംബങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം ഇന്ന് രാവിലെയും തുടര്‍ന്നു. തര്‍ക്കത്തിനിടെ ഇവര്‍ പരസ്പരം കത്തിയും മറ്റ്‌ ആയുധങ്ങളും എടുത്ത് വീശി. ഇതിനിടയില്‍പ്പെട്ടാണ് കുട്ടി കൊല്ലപ്പെട്ടത്. പരിക്കേറ്റ മാതാവ് നജ്മയെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഏതാനും അതിഥിതൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തു.

 കുറ്റിപ്പാലയില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൂടലൂര്‍ സ്വദേശിനിയും ഡിഗ്രി വിദ്യാര്‍ഥിനിയുമായ അക്ഷയ (18) ആണ് മരണപ്പെട്ടത്. ഇന്നലെ (ബുധന്‍) രാത്രി ഏഴുമണിയോടെയാണ് സംഭവം. വിദ്യാഭ്യാസത്തിനായി കുറ്റിപ്പാലയിലെ അമ്മായിയുടെ വീട്ടിലാണ് അക്ഷയ താമസിച്ചിരുന്നത്.

കിടപ്പ് മുറിയിലെ ജനൽ കമ്പിയിൽ ഷാൾ മുറുക്കി തൂങ്ങിയ നിലയിലാണ് അക്ഷയയുടെ മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

കോളജില്‍നിന്ന് തിരികെ എത്തിയ വിദ്യാര്‍ത്ഥിനി ആറുമണിയോടെ മുകളിലെ റൂമില്‍ പോവുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ റൂമില്‍ ചെന്ന് പരിശോധിച്ചപ്പോഴാണ് ജനല്‍ കമ്പിയിൽ ഷാള്‍ മുറുക്കി തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

നടന്‍ ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അടുത്തിടെയാണ് പുറത്ത് വന്നത്. കരള്‍ രോഗബാധിതനായ താരം ഗുരുതരമായ അവസ്ഥയില്‍ ആശുപത്രിയിലാണെന്നാണ് ആദ്യം പ്രചരിച്ചത്. ഇതോടെ ആരാധകരും സഹപ്രവര്‍ത്തകരുമെല്ലാം ആശങ്കയിലായി. എന്നാല്‍ നടന്റെ അവസ്ഥ കുഴപ്പമൊന്നുമില്ലെന്ന് പിന്നീട് വിവരം വന്നു.

നിലവില്‍ ആശുപത്രിയില്‍ തന്നെ തുടരുന്ന ബാലയ്ക്ക് അടുത്ത ദിവസം ഒരു സര്‍ജറി നടത്താന്‍ പോവുകയാണ്. ജീവിതത്തിലേക്കോ അതോ മരണത്തിലേക്കോ എന്ന് പോലും പറയാന്‍ പറ്റാത്ത സാഹചര്യമാണെന്ന് പറഞ്ഞ് ബാല തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ആശുപത്രിയില്‍ നിന്നുമെടുത്ത പുത്തനൊരു വീഡിയോയാണ് നടന്‍ പങ്കുവെച്ചിരിക്കുന്നത്. ഭാര്യ എലിസബത്തിനൊപ്പം തങ്ങളുടെ വിശേഷപ്പെട്ട ദിവസം ആഘോഷിക്കുയാണെന്ന് പറഞ്ഞാണ് ബാല വന്നത്.

‘എല്ലാവര്‍ക്കും നമസ്‌കാരം, ഇവിടെ വന്നിട്ട് ഏകദേശം ഒരു മാസമായി. ഈ ഡോക്ടറുടെ (ഭാര്യ എലിസബത്ത്) നിര്‍ബന്ധപ്രകാരം വന്നതാണ്. ഇത്രയും നാള്‍ ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. എല്ലാവരുടെയും പ്രാര്‍ഥനകള്‍ കൊണ്ടാണ് തിരികെ ജീവിതത്തിലേക്ക് വന്നത്.

ഇനി രണ്ട് മൂന്ന് ദിവസം കൂടി കഴിഞ്ഞാല്‍ മേജറായിട്ടൊരു ഓപ്പറേഷനുണ്ട്. അതില്‍ മരണത്തിന് വരെ സാധ്യതയുണ്ട്. അതിജീവനത്തിനുള്ള സാധ്യതകളാണ് കൂടുതലുള്ളത്. നിങ്ങളുടെ പ്രാര്‍ഥനകള്‍ കൊണ്ട് മുന്നോട്ട് പോകുമെന്നാണ് വിചാരിക്കുന്നത്. നെഗറ്റീവായിട്ടൊന്നും ചിന്തിക്കുന്നില്ലെന്നും,’ ബാല പറയുന്നു.

ഇന്നത്തെ ദിവസത്തെ പ്രത്യേകതയെ കുറിച്ച് പറയാന്‍ ബാല ഭാര്യ എലിസബത്തിനെ ഏല്‍പ്പിച്ചു. ‘ഇന്ന് ഞങ്ങളുടെ രണ്ടാം വിവാഹ വാര്‍ഷികമാണ്. കഴിഞ്ഞ വര്‍ഷം ഒന്നാം വിവാഹവാര്‍ഷികത്തിന് ഡാന്‍സ് കളിക്കുന്ന വീഡിയോയാണ് ഞങ്ങള്‍ പങ്കുവെച്ചിരുന്നത്. ഇത്തവണ ഡാന്‍സില്ല. മൂന്നാം വിവാഹവാര്‍ഷികം ആഘോഷിക്കുന്നത് ഡാന്‍സോട് കൂടിയായിരിക്കുമെന്നും’, എലിസബത്ത് പറയുന്നു.

‘ഞങ്ങളുടെ വിശേഷപ്പെട്ട ദിവസം ആഘോഷിക്കണമെന്ന് എലിസബത്തിന് വല്ലാത്തൊരു ആഗ്രഹമുണ്ടായിരുന്നു. ജനനവും മരണവുമടക്കം എന്തായാലും ദൈവമാണ് തീരുമാനിക്കുന്നത്. പ്രാര്‍ഥന പോലെ എല്ലാം നടക്കട്ടെ എന്നാണ് ബാല പറയുന്നത്. നിങ്ങളെല്ലാവരും പ്രാര്‍ഥിക്കണമെന്ന്,’ എലിസബത്തും പറയുന്നു. ശേഷം ഇരുവരും കേക്ക് മുറിച്ച് കൊണ്ടാണ് വാര്‍ഷികം ആഘോഷിച്ചത്.

‘ഇനിയിപ്പോള്‍ എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ നീയൊരു ഡോക്ടറെ വിവാഹം കഴിക്കണം. ഇനിയൊരു ആക്ടറെ വിവാഹം കഴിക്കരുതെന്നാണ് ബാല ഭാര്യയ്ക്ക് നല്‍കുന്ന ഉപദേശം. ഇത്രയും നാള്‍ എനിക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാവരോടും നന്ദി പറയുകയാണെന്നും’, ബാല കൂട്ടിച്ചേര്‍ത്തു.

അതേ സമയം ആശുപത്രിയില്‍ തന്റെ ബന്ധുക്കള്‍ വന്നതിനെ പറ്റിയും നടന്‍ പറഞ്ഞിരുന്നു. ‘അമ്മയ്ക്ക് സുഖമില്ലാത്തത് കൊണ്ട് വരാന്‍ പറ്റിയില്ലെന്നും തന്റെ ചിറ്റപ്പനും ചിറ്റമ്മയുമാണ് കൂടെ ഉള്ളതെന്നും ബാല പറഞ്ഞു. എന്റെ ഓപ്പറേഷന് മുന്‍പ് ഒപ്പിട്ട് കൊടുക്കാന്‍ വേണ്ടിയാണ് ഇവര്‍ രണ്ട് പേരും നാട്ടില്‍ നിന്നുമെത്തിയതെന്നാണ്, ബാല പറയുന്നത്.

ആശുപത്രിയില്‍ നിന്നുള്ള വിവാഹ വാര്‍ഷിക ആഘോഷത്തിന് ശേഷം ഇരുവരും ഒന്നിച്ചുള്ള സ്വകാര്യനിമിഷങ്ങളിലേത് അടക്കമുള്ള ചിത്രങ്ങളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എത്രയും വേഗം ബാല അസുഖംഭേദമായി ജീവിതത്തിലേക്ക് തിരികെ വരട്ടെ എന്ന് ആശംസിക്കുകയാണെന്ന് പറഞ്ഞാണ് ആരാധകരടക്കം കമന്റുകളുമായി എത്തുന്നത്.

2021 മാര്‍ച്ച് ഇരുപത്തിയൊന്‍പതിനാണ് ബാലയും ഡോക്ടറായ എലിസബത്തും തമ്മില്‍ വിവാഹിതരാവുന്നത്. രഹസ്യമായിട്ടാണ് താരവിവാഹം നടക്കുന്നതും. ഇക്കാര്യം പുറംലോകത്ത് നിന്ന് താരങ്ങള്‍ മറച്ച് വെക്കുകയായിരുന്നു. പിന്നീട് വാര്‍ത്ത പുറത്ത് വന്നതിന് ശേഷമാണ് ബാല എലിസബത്തുമായിട്ടുള്ള ബന്ധത്തെ കുറിച്ച് തുറന്ന് സംസാരിക്കുന്നത്.

2021 സെപ്റ്റംബറില്‍ താരങ്ങള്‍ നിയമപരമായി വിവാഹിതരായി. പിന്നാലെ പലതരം വിവാദങ്ങളും പ്രശ്‌നങ്ങളുമാണ് ബാലയുടെ ജീവിതത്തിലുണ്ടായത്. അതിനെയെല്ലാം താരം മറികടന്നപ്പോഴാണ് അസുഖം വരുന്നതും.

വെള്ളച്ചാട്ടം കാണാന്‍ അധികൃതരുടെ കണ്ണ് വെട്ടിച്ച്‌ കാട് കയറിയ മൂന്ന് സ്ത്രീകൾ ഉൾപ്പെട്ട നാൽവർ സംഘം വനത്തിനുള്ളിൽ കുടുങ്ങി. വനത്തിൽ നിന്ന് തിരിച്ചിറങ്ങാനുള്ള വഴിയറിയാതെ ഒരു രാത്രി മുഴുവന്‍ കുടുങ്ങിയവരെ ഒടുവിൽ ഫോറസ്റ്റും പൊലീസും ഫയർഫോഴ്സും ചേർന്നാണ് രക്ഷിച്ചത്. തിങ്കളാഴ്ച രാവിലെയാണ്‌ സ്ത്രീകളും കുട്ടികളും അടങ്ങുന്ന നാലംഗ സംഘം വനത്തിനുള്ളിലേക്കു കയറിയത്‌. ഭവിയോള(40), സിന്ധു(35), സൗമ്യ(16), ദില്‍ഷാദ്‌(17) എന്നിവരാണ്‌ വനത്തിനുള്ളില്‍ അകപ്പെട്ടത്‌. നാലുപേരെയും വിതുര അഗ്നിരക്ഷാസേനയും പൊലീസും വനംവകുപ്പ്‌ അധികൃതരും ചേര്‍ന്ന്‌ ചൊവ്വാഴ്ച രാത്രി 11.30 ഓടെ രക്ഷിക്കുകയായിരുന്നു.

വാഴ്‌വാന്‍തോള്‍ വെള്ളച്ചാട്ടം കാണണമെന്ന് ആവശ്യപ്പെട്ടാണ് ഇവർ എത്തിയത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ്‌ സംഘം ബോണക്കാട്‌ റോഡിലുള്ള കാണിത്തടത്തെ വനംവകുപ്പിൻ്റെ ചെക്‌പോസ്റ്റിലെത്തിയതെന്നാണ് വിവരം. വാഴ്‌വാന്‍തോള്‍ വെള്ളച്ചാട്ടത്തിലേക്കു പോകണമെന്ന്‌ ഡ്യുട്ടിയിലുള്ള ഫോറസ്റ്റ് ഓഫീസർമാരോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ പ്രവേശനം കഴിഞ്ഞെന്നും പാസുണ്ടെങ്കില്‍ മാത്രമേ കയറ്റിവിടുകയുള്ളൂവെന്നും ചെക്‌പോസ്റ്റിലെ ജീവനക്കാര്‍ ഇവരെ അറിയിച്ചു. ഇതോടെ ഇവര്‍ തിരിച്ചുപോകുകയായിരുന്നു. എന്നാൽ ഇവർ മറ്റൊരു വഴിയിലൂടെ വനത്തിനുള്ളിലേക്ക് പ്രവേശിക്കുകയായിരുന്നു എന്നാണ് വിവരം.

തിരിച്ചിറങ്ങാനുള്ള വഴിയറിയാതെ വനത്തിനുള്ളിൽ ഒരു രാത്രി മുഴുവൻ ഇവർക്ക് കഴിയേണ്ടിവന്നു. എന്നാൽ ഇവർ എന്തിനാണ് വനത്തിനുള്ളിലേക്ക് കയറിയതെന്നും രാത്രിമുഴുവൻ എങ്ങനെയാണ് കഴിച്ചുകൂട്ടിയതെന്നും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സന്ധ്യയായതോടെ തിരിച്ചുപോകാന്‍ ഇവര്‍ക്ക്‌ വഴി അറിയാതെയായെന്നും ഇതോടെ രാത്രിയില്‍ വനത്തില്‍ കഴിച്ചുകൂട്ടിയെന്നാണ്‌ ഇവര്‍ പോലീസിനോടു പറഞ്ഞിരിക്കുന്നത്. രാവിലെ വനത്തിനുള്ളിലൂടെ രക്ഷതേടി നടന്നെങ്കിലും ഫലമില്ലാതെ വന്നതോടെയാണ്‌ പൊലീസിൻ്റെ സഹായം തേടിയതെന്നും ഇവർ പറയുന്നു.

ചൊവ്വാഴ്ച വൈകീട്ട്‌ ആറുമണിയോടെയാണ് പൊലീസിൻ്റെ സഹായം തേടി ഇവരുടെ വിളി വരുന്നത്. ഉടന്‍ പൊലീസും അഗ്നിരക്ഷാസേനയും വനംവകുപ്പ്‌ അധികൃതരും ചേര്‍ന്ന്‌ രണ്ടു ടീമുകളായി തിരിഞ്ഞ്‌ തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. ഒരു ടീം കാണിത്തടത്തുനിന്നും മറ്റൊരു ടീം ബോണക്കാട്‌ നിന്നുമാണ് തിരച്ചില്‍ ആരംഭിച്ചത്. ഒടുവില്‍ വനത്തില്‍ അകപ്പെട്ട ദില്‍ഷാദ്‌ പൊലീസിൻ്റെ ലോക്കേഷന്‍ മാപ്പ്‌ തിരച്ചില്‍ സംഘത്തിന് അയച്ചുകൊടുക്കുകയായിരുന്നു. ഈ ലൊക്കേഷൻ മാപ്പ് അടിസ്ഥാനമാക്കി അധികൃതര്‍ നടത്തിയ പരിശോധനയിലാണ്‌ ഉള്‍വനത്തില്‍നിന്നു നാൽവർ സംഘത്തെ കണ്ടെത്തിയത്.

സംഘം കണ്ടെത്തിയ നാൽവർ സംഘത്തിനെ തിരിച്ചു കൊണ്ടുവരുന്ന കാര്യം ബുദ്ധിമുട്ടായിരുന്നു എന്നാണ് ഫോറസ്റ്റുകാർ പറയുന്നത്. വടം ഉപയോഗിച്ച്‌ വളരെ കഷ്ടപ്പെട്ടാണ്‌ ഇവരെ തിരിച്ചിറക്കിയത് എന്നാണ് വിവരം. തുടര്‍ന്ന്‌ ഇവരെ വിതുര ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. അതേസമയം ഇവര്‍ പറയുന്നതില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നാണ് പേപ്പാറ റിസർവോയറിലെ അസിസ്റ്റൻ്റ് വെെൽഡ് ലെെഫ് വാർഡൻ പറയുന്നത്. ഇക്കാര്യത്തിൽ കൂടുതല്‍ ചോദ്യംചെയ്യൽ ആവശ്യമാണെന്നും ഫോറസ്റ്റ് വ്യക്തമാക്കുന്നു.

കാടിനുള്ളിൽ കയറിയ സംഘത്തിലെ രണ്ടുപേർ അമ്മയും മകളുമാണെന്ന് ഫോറസ്റ്റ് വ്യക്തമാക്കി. മുന്നാമത്തെ സ്ത്രീ ഇവരുടെ ബന്ധുവെന്നാണ് പറയുന്നത്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ആവശ്യമാണെന്നും അവർ പറഞ്ഞു. ആൺകുട്ടി ഇവരുമായി ബന്ധമില്ലാത്ത ഒരാളാണെന്നും, പയ്യന് ബന്ധുക്കളില്ലെന്നുമാണ് പുറത്തു വരുന്ന വിവരം. ഇവർ തമ്മിൽ എങ്ങനെയാണ് ഒരുമിച്ചു കൂടിയതെന്ന കാര്യത്തിൽ വ്യക്തത വരാനുണ്ടെന്നും വനംവകുപ്പ് പറയുന്നു. മറ്റെന്തെങ്കിലും ഉദ്ദേശ്യ ലക്ഷ്യങ്ങൾ ഈ സംഘത്തിനുണ്ടായിരുന്നോ എന്ന കാര്യം ചോദ്യം ചെയ്യലിനു ശേഷം മാത്രമേ വ്യക്തമാകുകയുള്ളുവെന്നും പേപ്പാറ റിസർവോയറിലെ അസിസ്റ്റൻ്റ് വെെൽഡ് ലെെഫ് വാർഡൻ ഇന്ത്യാടുഡേയോട് വ്യക്തമാക്കി.

പതിനാറുകാരിയെ കെട്ടിയിട്ടു ക്രൂരമായി പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ പ്രതി ആര്യനാടു സ്വദേശി ശിൽപിക്കു (27) 49 വർഷം കഠിന തടവും 86,000 രൂപ പിഴയും ശിക്ഷ. അതിവേഗ സ്പെഷൽ കോടതിയുടെതാണ് വിധി. പിഴത്തുക ഇരയായ കുട്ടിക്കു നൽകണം.
പിഴ അടച്ചില്ലെങ്കിൽ രണ്ടര വർഷം കൂടുതൽ ശിക്ഷ അനുഭവിക്കണമെന്നും കോടതി പറഞ്ഞു.

2021 ഓഗസ്റ്റ് മൂന്നിന് രാവിലെ പ്രതി പെൺകുട്ടിയെ വീട്ടിൽ കയറി കെട്ടിയിട്ടു പീഡിപ്പിച്ചെന്നാണു കേസ്. അതിന് മുൻപ് പല തവണ പ്രതി പെൺകുട്ടിയെ നേരിട്ടും ഫോണിലൂടെയും ശല്യം ചെയ്‌തിരുന്നു. സെപ്റ്റംബർ 24ന് വീടിന് പുറത്തെ കുളിമുറിയിൽ വച്ച് സമാനമായി വീണ്ടും പീഡിപ്പിച്ചു. വീട്ടുകാർ പുറത്ത് പോയ സമയം നോക്കിയാണ് പ്രതി പെൺകുട്ടിയ്ക്ക് നേരെ അതിക്രമം നടത്തിയത്.

സംഭവം പുറത്ത് പറഞ്ഞാൻ കൊന്നു കളയുമെന്നും പെൺകുട്ടിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുമെന്നും പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. ഭയം മൂലം പെൺകുട്ടി സംഭവം ആരോടും പറഞ്ഞില്ല. വയറു വേദനയെ തുടർന്ന് ആശുപത്രിയിൽ കാണിച്ചപ്പോഴാണു ഗർഭിണിയാണെന്ന് അറിയുന്നത്. തുടർന്ന് ആര്യനാട് പൊലീസ് കേസ് എടുത്തു.

 

 

നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഭരണത്തിലെത്തുമെന്ന് എബിപി-സിവോട്ടര്‍ അഭിപ്രായ സര്‍വേ. 115 മുതല്‍ 127 സീറ്റുകള്‍ വരെയാണ് സര്‍വേ കോണ്‍ഗ്രസിന് പ്രവചിക്കുന്നത്. നിലവിലെ ഭരണകക്ഷിയായ ബിജെപി 68 മുതല്‍ 80 വരെ സീറ്റുകളിലൊതുങ്ങും. ജെഡിഎസ് 23 മുതല്‍ 35 വരെ സീറ്റുകള്‍ നേടുമെന്നും സര്‍വേ പറയുന്നു. മറ്റുള്ളവര്‍ക്ക് പൂജ്യം മുതല്‍ രണ്ടു സീറ്റുകള്‍ വരെയാണ് സര്‍വേ പറയുന്നത്.

അതേസമയം, സീ ന്യൂസ് അഭിപ്രായ സർവേയിൽ ബിജെപിയും കോൺഗ്രസും ഇഞ്ചോടിഞ്ച് മത്സരമെന്നാണ് പറയുന്നത്. ബിജെപി 96 മുതൽ 106 സീറ്റുകൾ നേടുമെന്നാണ് പ്രവചനം. കോൺഗ്രസ് ആകട്ടെ, 88 മുതൽ 98 സീറ്റ് വരെ. ജെഡിഎസ് 23 മുതൽ 33 സീറ്റുവരെ നേടും. മറ്റുള്ളവർ 2 മുതൽ 7 വരെ സീറ്റ് നേടുമെന്നും സീ ന്യൂസ് അഭിപ്രായ സർവേ പറയുന്നു.

പ്രധാനമന്ത്രിയുടെ പദ്ധതികളിൽ പൂർണ സംതൃപ്തരായ വോട്ടർമാർ 38 ശതമാനവും തൃപ്തരല്ലാത്തവർ 21 ശതമാനവുമാണ്. ബാക്കി 41 ശതമാനം പേർ ഇതിനിടയിൽപ്പെടുന്നു. ഭാരത് ജോഡോ യാത്ര കോൺഗ്രസിന് ഉപകാരപ്പെടുമോ എന്നതിന് 22 ശതമാനം പേർ അനുകൂലിച്ചു. 41 ശതമാനം പേർ ഉപകരിക്കില്ലെന്നും പ്രതികരിച്ചു.

കര്‍ണാടകയില്‍ മേയ് 10നാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ 13ന് നടക്കും. നിലവില്‍ 224 അംഗ നിയമസഭയില്‍ ബിജെപിക്ക് 119 എംഎല്‍എമാരുണ്ട്. കോണ്‍ഗ്രസിന് 75ഉം ജെഡിഎസിന് 28ഉം. ചുരുങ്ങിയത് 150 സീറ്റുകള്‍ പിടിച്ചെടുക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. എന്നാല്‍ ഭരണം തിരിച്ചുപിടിക്കുക എന്നതില്‍ കവിഞ്ഞ് മറ്റൊന്നും കോണ്‍ഗ്രസിന് മുന്നിലില്ല. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ കോണ്‍ഗ്രസ് 124ഉം ജെഡിഎസ് 93ഉം സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തുവിട്ടിരുന്നു.

കോട്ടയം മുണ്ടക്കയത്ത് മിന്നലേറ്റ് വീണ്ടും മരണം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനാണ് മിന്നലേറ്റത്. നിലയ്ക്കൽ അട്ടത്തോട് നിന്നും മുണ്ടക്കയത്തേക്ക് പോകുകയായിരുന്നു യുവാവ്. തോമരൻ പാറ ജംഗ്ഷനിൽ വെച്ചാണ് യാത്രികന് മിന്നലേറ്റത്. ഇന്ന് കോട്ടയം മുണ്ടക്കയത്ത് മിന്നലേറ്റുള്ള മൂന്നാമത്തെ മരണമാണ് ഇത്.

ഇന്ന് വൈകീട്ട് മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് ബന്ധുക്കളായ രണ്ടുപേര്‍ മരിച്ചിരുന്നു. മുണ്ടക്കയം സ്വദേശികളായ സുനില്‍, രമേശന്‍ എന്നിവരാണ് മരിച്ചത്. സുനിലിന്റെ സഹോദരിയുടെ ഭര്‍ത്താവാണ് രമേശന്‍. മുണ്ടക്കയം പന്ത്രണ്ടാം വാര്‍ഡില്‍ ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. സുനിലും രമേശനും വീടിന് മുറ്റത്ത് സംസാരിച്ചു നില്‍ക്കവേ ആയിരുന്നു അപ്രതീക്ഷിതമായി മിന്നലേറ്റത്. ഇരുവരുടെയും മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

രണ്ടു പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു. കുടുംബ വീടിന്റെ സമീപം സ്ഥലം വീതം വയ്ക്കുന്ന നടപടികളുമായി അളന്നു തിട്ടപ്പെടുത്തുകയായിരുന്നു. ഇതിനിടെ ഇരുവർക്കും ഇടിമിന്നലേൽ‌ക്കുകയായിരുന്നു.

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. 31 വരെയാണ് മഴയ്ക്ക് സാധ്യതയുള്ളത്. അതേസമയം അടുത്ത അഞ്ച് ദിവസത്തേക്ക് എവിടേയും പ്രത്യേക അലേര്‍ട്ടുകള്‍ നല്‍കിയിട്ടില്ല.

ഇടിമിന്നല്‍ – ജാഗ്രത നിര്‍ദ്ദേശങ്ങള്‍

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസ്സായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

കുട്ടികള്‍ ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യുകയുമരുത്.

ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകള്‍ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങള്‍ സുരക്ഷിതരായിരിക്കും. സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നല്‍ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നല്‍ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തില്‍ അഭയം തേടുകയും വേണം.

മഴക്കാറ് കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസ്സിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

Copyright © . All rights reserved