ഫ്ലിപ്പ്കാർട്ട് ജീവനക്കാരിയെ നടുറോഡി വെടിവെച്ച് കൊലപ്പെടുത്തി. ഡൽഹി സ്വദേശിനി ജ്യോതി (32) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് ഡൽഹി പശ്ചിമവിഹാറിൽ സംഭവം നടന്നത്.
ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്ലിപ്കാർട്ടിന്റെ കൊറിയർ സർവീസ് വിഭാഗത്തിലാണ് ജ്യോതി ജോലി ചെയ്തിരുന്നത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജ്യോതിയെ ബൈക്കിലെത്തിയ സംഘമാണ് വെടിവെച്ച് വീഴ്ത്തിയത്. ഭർത്താവ് നോക്കി നിൽക്കെയാണ് അക്രമകാരികൾ ജ്യോതിക്ക് നേരെ വെടിയുതിർത്തത്. എന്നാൽ ആരാണെന്ന് തിരിച്ചറിയാൻ സാധിച്ചില്ലെന്ന് ജ്യോതിയുടെ ഭർത്താവ് മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭ സ്ഥലത്തേയും പരിസര പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് നിരീക്ഷിച്ച് വരികയാണ്. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ പിടികൂടാനാകുമെന്നും പോലീസ് പറഞ്ഞു.
വിശുദ്ധ ഗ്രന്ഥമായ ബൈബിള്‍ കത്തിയ്ക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കാസര്‍ഗോഡ് സ്വദേശി അറസ്റ്റില്‍. മുളിയാർ എരിഞ്ഞിപ്പുഴ സ്വദേശി മുഹമ്മദ് മുസ്തഫ (34)യെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ കാസര്‍ഗോഡ് മൂളിയാറിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി ആശുപത്രി ജീവനക്കാര്‍ തയാറാക്കിയ പുല്‍ക്കൂടില്‍ നിന്നു രൂപങ്ങള്‍ നീക്കം ചെയ്ത പ്രതിയാണ് മുസ്തഫ. തറയിൽ വച്ച സമ്പൂർണ ബൈബിൾ വെളിച്ചെണ്ണയൊഴിച്ചശേഷം സ്റ്റൗവിൽ നിന്നും തീപടർത്തി കത്തിക്കുന്ന വീഡിയോയാണ് ഇയാള്‍ കെഎല്‍47 എന്ന യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചത്.
പാലുദാൻ ഖുർആൻ കത്തിച്ചതിൽ പ്രതിഷേധിച്ചാണ് ബൈബിൾ കത്തിക്കുന്നതെന്ന വാക്കുകളോടെയാണ് ഇയാള്‍ വിശുദ്ധ ഗ്രന്ഥം കത്തിച്ചത്. ഡെന്മാർക്കിലെ വലതുപക്ഷ രാഷ്ട്രീയ നേതാവാണ് പാലുദാൻ. മതേതര സ്വഭാവമുള്ള ഭാരതത്തില്‍ ക്രൈസ്തവരുടെ പാവനമായ വിശുദ്ധ ഗ്രന്ഥം കത്തിച്ച് വര്‍ഗ്ഗീയത ആളിക്കത്തിച്ച ഇയാള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യം വീഡിയോ പുറത്തു വന്നപ്പോള്‍ മുതല്‍ ശക്തമായിരിന്നു. സംഭവം വിവാദമായതോടെ ബേഡകം പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
ഇയാൾക്കതിരേ ഐപിസി 153A (ലഹളയുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ പ്രകോപിപ്പിക്കുക), 295A (മതത്തെയോ മത വിശ്വാസങ്ങളെയോ അവഹേളിച്ചുക്കൊണ്ട് പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ച് ബോധപൂർവ്വമായി പ്രവർത്തിക്കുക) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. നേരത്തെ പുല്‍ക്കൂടില്‍ നിന്നു രൂപങ്ങള്‍ നീക്കം ചെയ്ത സംഭവത്തില്‍ ഇയാള്‍ മാനസിക രോഗിയാണെന്ന് ആരോപിച്ച് കുറ്റവിമുക്തനാക്കിയിരിന്നു.
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ബഡായി ബംഗ്ളാവ് എന്ന പരിപാടിയിലൂടെ ശ്രദ്ധ നേടിയ താരമാണ്. ആര്യ. നിരവധി പരിപാടികളുടെ ആങ്കർ ആയി ശ്രദ്ധിക്കപ്പെട്ട താരം ഏഷ്യാനെറ്റ് ബിഗ്‌ബോസ് സീസൺ രണ്ടിൽ മത്സരിച്ചിട്ടുണ്ട്. വിവാഹിതയായ ആര്യ ദാമ്പത്യ ജീവിതം പരാജയപെട്ടതോടെ വിവാഹ ബന്ധം വേർപെടുത്തുകയും ചെയ്തു.
അഭിനയത്തിലും മോഡലിംഗിലും കഴിവ് തെളിയിച്ച ആര്യ സോഷ്യൽ മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ താൻ നേരിട്ട ദുരനുഭവം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് താരം.
ഒരു പരിപാടിക്കിടെ പരിപാടിയുടെ സ്പോൺസർ മോശമായി പെരുമാറിയതായി ആര്യ പറയുന്നു. സ്പോൺസർമാരിൽ ഒരാൾ വന്ന് തന്റെ തോളിൽ കൈയ്യിട്ടു. തുടർന്ന് കൈ പതുക്കെ താഴേക്ക് ഇറക്കി കാലിൽ തൊണ്ടിയിട്ട് പാൻറ് മുകളിലേക്ക് ആക്കാൻ നോക്കി.
അടുത്തറിയാവുന്ന അയാളിൽ നിന്ന് അങ്ങനെ ഒരു പെരുമാറ്റം തീരെ പ്രതീക്ഷിച്ചില്ലെന്നും. അത് വളരെ വേദനയും വിഷമവും ഉണ്ടാക്കിയെന്ന് താരം പറയുന്നു. ആദ്യമായാണ് ഇതിനെ കുറിച്ച് സംസാരിക്കുന്നതെന്നും ചാനൽ പരിപാടിക്കിടയിൽ ആര്യ പറഞ്ഞു.
കാൽ വഴുതി കെഎസ്ആർടി ബസിനടിയിലേക്ക് വീണ യുവതിയുടെ ടയറിൽ കുരുങ്ങിയ മുടി മുറിച്ച് രക്ഷപ്പെടുത്തി. ഇന്നലെ വൈകുന്നേരമാണ് ചിങ്ങവനം പുത്തൻപാലത്തിനടുത്ത് സ്വകര്യ ബസിലെ ജീവനക്കാരിയായ കുറിച്ചി സ്വദേശിനി അമ്പിളി കെഎസ്ആർടി ബസിന്റെ അടിയിൽ വീണത്.
സ്‌കൂൾ വിദ്യാർത്ഥികളെ റോഡ് മുറിച്ച് കടക്കാൻ സഹായിച്ച് തിരിച്ച് വരുന്നതിനിടയിൽ കെഎസ്ആർടിസി ബസ് വരുന്നത് കണ്ട അമ്പിളി വെപ്രാളപ്പെട്ടു. തുടർന്ന് കാൽ വഴുതി ബസിനടിയിലേക്ക് വീഴുകയായിരുന്നു. കെഎസ്ആർടി ഡ്രൈവർ ബസ് വെട്ടിച്ച് മാറ്റിയതിനാൽ അമ്പിളി അത്ഭുതകരമായി രക്ഷപെട്ടു. എന്നാൽ അമ്പിളിയുടെ മുടി ടയറിൽ കുരുങ്ങി.
മുടി കുരിങ്ങിയതോടെ അമ്പിളി നിലവിളിച്ചു ഇതിനിടയിൽ ഓടിയെത്തിയ സമീപത്തുള്ള തട്ടുകടക്കാരൻ കത്രിക ഉപയോഗിച്ച് അമ്പിളിയുടെ മുടി മുറിക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്ന് അടുത്ത കടയിൽ നിന്നും കത്തി വാങ്ങിയ ശേഷം മുടി മുറിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ചെറിയ പരിക്ക് പറ്റിയതായി പോലീസ് പറഞ്ഞു.
വിസ്താര എയര്‍ലൈന്‍സില്‍ സംഘര്‍ഷമുണ്ടാക്കിയ ഇറ്റാലിയന്‍ പൗരയായ സ്ത്രീ അറസ്റ്റില്‍. അബുദാബിയില്‍ നിന്ന് മുംബൈയിലേക്കുള്ള വിസ്താര എയര്‍ലൈന്‍ വിമാനത്തിലാണ് സംഭവം. ഇറ്റലിയില്‍ നിന്നുള്ള പാവോള പെറൂച്ചിയോ (45) എന്ന സ്ത്രീയാണ് മോശം പെരുമാറ്റത്തെ തുടര്‍ന്ന് അറസ്റ്റിലായത്.
എയര്‍ലൈന്‍ ജീവനക്കാരുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എക്കണോമി ക്ലാസിലായിരുന്നെങ്കിലും ബിസിനസ് ക്ലാസ് സീറ്റില്‍ ഇരിക്കുന്നതിനെ ക്രൂ അംഗങ്ങള്‍ എതിര്‍ത്തതിനെ തുടര്‍ന്ന് മദ്യലഹരിയിലായിരുന്ന ഫ്ളയര്‍ പൗള പെറൂച്ചിയോ പ്രശ്‌നമുണ്ടാക്കിയത്.
തന്റെ വസ്ത്രങ്ങള്‍ സ്വയം അഴിച്ചുമാറ്റിയ യുവതി അര്‍ധനഗ്നയായി വിമാനത്തിലൂടെ നടക്കുകയും ചോദ്യം ചെയ്തതോടെ അസഭ്യം പറയുകയും അടിക്കുകയും തുപ്പുകയും ചെയ്തു. ക്യാപ്റ്റന്റെ നിര്‍ദ്ദേശപ്രകാരം ക്യാബിന്‍ ക്രൂ അംഗങ്ങള്‍ പെറൂച്ചിയോയെ കീഴടക്കി. വസ്ത്രം ധരിപ്പിച്ച് പുലര്‍ച്ചെ അഞ്ചിന് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുന്നതുവരെ പിന്‍വശത്തുള്ള സീറ്റില്‍ കെട്ടിയിട്ടു.
അന്ധേരി കോടതിയില്‍ ഹാജരാക്കിയ ശേഷം പെറൂച്ചിയോയുടെ പാസ്പോര്‍ട്ട് പൊലീസ് പിടിച്ചെടുത്തു, കേസില്‍ കുറ്റപത്രവും സമര്‍പ്പിച്ചു. തുടര്‍ന്ന് യുവതിയെ ജാമ്യത്തില്‍ വിട്ടു.
പ്രായപൂർത്തിയാകാത്ത സ്വന്തം മകളെ നിരവധി തവണ പീഡിപ്പിച്ച കേസിൽ പിതാവിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി. മഞ്ചേരി സ്‌പെഷ്യൽ പോക്സോ കോടതിയാണ് പ്രതിക്ക് മൂന്ന് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ജീവപര്യന്തം കൂടാതെ ആറര ലക്ഷം രൂപ പിഴയായി കെട്ടിവെയ്ക്കാനും കോടതി നിർദേശിച്ചു. 2021 മാർച്ചിലാണ് മദ്രസ അധ്യാപകനായ പ്രതി സ്വന്തം മകളെ പീഡിപ്പിച്ചത്.
ഉമ്മ വീട്ടിൽ ഇല്ലാത്ത സമയത്ത് ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ പിതാവ് നിരവധി തവണ പീഡിപ്പിച്ചു. പഠിച്ച് കൊണ്ടിരുന്ന പെൺകുട്ടിയെ വലിച്ചിഴച്ച് ബെഡ്‌റൂമിൽ എത്തിച്ചാണ് പിതാവ് പീഡനത്തിന് ഇരയാക്കിയത്. പീഡനം എതിർത്തപ്പോൾ മുഖത്തും ശരീര ഭാഗങ്ങളിലും അടിച്ചു. പീഡന വിവരം പുറത്ത് പറഞ്ഞാൽ ഉമ്മയെ കൊല്ലുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി.
പതിനാലുകാരിയായ പെൺകുട്ടിക്ക് ഛർദിയും ശാരീരിക അസ്വസ്ഥകളും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് ആശുപത്രി അധികൃതർ പോലീസിനെ വിവരമറിയിക്കുകയും പോലീസെത്തി പെൺകുട്ടിയുടെ മൊഴിയെടുക്കുകയുമായിരുന്നു. തുടർന്ന് പോലീസ് കേസെടുക്കുകയും പിതാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഇതിനിടയിൽ അഞ്ച് മാസം ഗർഭിണിയായ പെൺകുട്ടിയുടെ ഗർഭം അലസിപ്പിക്കാൻ കോടതി നിർദേശം നൽകുകയും ഗർഭം അലസിപ്പിക്കുകയും ചെയ്തു. ഡിഎൻഎ പരിശോധനയിൽ പിതാവിന്റെ കുഞ്ഞാണ് മകളുടെ വയറ്റിൽ വളരുന്നതെന്ന് തെളിഞ്ഞു.
ഉംറ നിർവഹിച്ച് മടങ്ങുകയായിരുന്ന മലയാളി കുടുംബത്തിന്റെ കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മരണപ്പെട്ട കുഞ്ഞിനെ ഖബറടക്കി. തിരുവനന്തപുരം പാറശ്ശാല കളിയിക്കാവിള സ്വദേശി മുഹമ്മദ് ഹസീമിന്റെ മകള്‍ അര്‍വയുടെ മൃതദേഹമാണ് റിയാദിൽ ഖബറടക്കിയത്.
ശനിയാഴ്ച റിയാദില്‍നിന്ന് 400 കിലോമീറ്റര്‍ അകലെ മക്ക റോഡിലായിരുന്നു അപകടം. മക്കയിലേക്ക് ഉംറക്ക് പോയി ഖോബാറിലെക്ക് തിരിച്ചുവരുമ്പോഴാണ് അപകടമുണ്ടായത്.
കാറിന്റെ ടയര്‍പൊട്ടി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
ആശുപത്രിയിലെത്തിച്ച ശേഷമാണ് അര്‍വ മരിച്ചത്. മാതാപിതാക്കളും സഹോദരന്മാരും ആശുപത്രി വിട്ടു.ഹസീമിന്റെ ഭാര്യാ മാതാവ് നജ്മുന്നീസ ചികിത്സയില്‍ തുടരുകയാണ്.
കെ എം സി സി വെൽഫെയർ വിങ്ങ് ചെയർമാൻ സിദ്ദിഖ് തൂവൂർ , വൈസ് ചെയർമാൻ മെഹബൂബ് ചെറിയവളപ്പിൽ തുടങ്ങിയവർ കുടുംബത്തെ സഹായിക്കുവാൻ രംഗത്തുണ്ടായിരുന്നു
കനകക്കുന്ന് എസ്‌ഐ യുടെ വീടിന് മുന്നിൽ മകളുടെ സഹപാഠിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തൃക്കുന്നപ്പുഴ വലിയപറമ്പ് സ്വദേശി സൂരജ് (24) നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കനകക്കുന്ന് പോലീസ് സ്റ്റേഷനിലെ എസ്‌ഐ സുരേഷ് കുമാറിന്റെ കുടുംബ വീടിന് മുന്നിലാണ് സൂരജിന്റെ മൃതദേഹം തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
മുതുകുളം മുരിങ്ങച്ചിറയിൽ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ഇന്നലെ രാത്രിയോടെ സുരേഷ് കുമാറിന്റെ വീട്ടിലെത്തിയ സൂരജ് ബഹളമുണ്ടാക്കിയതായി പറയുന്നു. ബഹളമുണ്ടാക്കി സൂരജിനെ വീട്ടുകാർ അനുനയിപ്പിച്ച് മടക്കി അയക്കുകയും ചെയ്തു. ഈ സമയത്ത് എസ്‌ഐ സുരേഷ് കുമാർ വീട്ടിൽ ഉണ്ടായിരുന്നില്ല.
സൂരജിന്റെ ബൈക്ക് വീടിന് സമീപത്ത് കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സൂരജിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എസ്‌ഐ സുരേഷ് കുമാറിന്റെ മകളുടെ സഹപാഠിയാണ് സൂരജ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയെ ഷെഡിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. കോഴിക്കോട് എകരൂൽ സ്വദേശിനി അർച്ചന (15) മരിച്ച സംഭവത്തിലാണ് കുടുംബം പരാതിയുമായി രംഗത്തെത്തിയത്. മകൾ ആത്മഹത്യ ചെയ്തതല്ലെന്നും മകളുടെ ശരീരത്തിൽ മുറിവുകൾ ഉണ്ടായിരുന്നതായും അമ്മ സുചിത്ര പറയുന്നു.
ഈ മാസം 24 നാണ് അർച്ചനയുടെ മൃതദേഹം ഷെഡിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. അമ്മ സുചിത്ര ജോലിക്ക് പോകുന്നതിന് മുൻപ് അർച്ചനയെ അച്ഛമ്മയെ വീട്ടിലാക്കിയിരുന്നു. ഇതിനിടയിൽ ബുക്ക് എടുക്കാനാണെന്ന് പറഞ്ഞ് അർച്ചന ഷെഡിലേക്ക് പോകുകയായിരുന്നു. തുടർന്ന് ഷെഡിന് തീപിടിച്ചെന്ന വിവരമാണ് താൻ അറിയുന്നത് തീ അണച്ചപ്പോൾ അർച്ചനയുടെ കത്തിക്കരിഞ്ഞ മൃതദേഹമാണ് കണ്ടതെന്നും സുചിത്ര പറയുന്നു.
അതേസമയം മകളുടെ മൃതദേഹം കിടന്നുറങ്ങുന്ന രീതിയിലായിരുന്നു. തീപിടിത്തത്തിൽ ആണ് മരിച്ചതെങ്കിൽ ഇങ്ങനെ കിടക്കുമോ എന്നാണ് അർച്ചനയുടെ കുടുംബം സംശയം പ്രകടിപ്പിക്കുന്നത്. കൂടാതെ മൂക്കിൽ നിന്ന് രക്തം വരുന്നതായി കണ്ടെന്നും ചിലർ പറയുന്നു. മകളുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് സുചിത്ര പരാതിയിൽ ആവശ്യപ്പെട്ടു.
മലയാളി യുവാവ് റാസല്‍ഖൈമയില്‍ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം സ്വദേശിയാണ് മരിച്ചത്. ഫുട്ബാള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ തയാറെടുക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. പത്ത് ദിവസം മുമ്പായിരുന്നു വിവാഹനിശ്ചയം കഴിഞ്ഞ് പ്രവാസലോകത്ത് തിരിച്ചെത്തിയത്.
നിലമ്പൂര്‍ വടപുരം ചിറ്റങ്ങാടന്‍ വീട്ടില്‍ മൂസക്കുട്ടിയുടെയും സോഫിയയുടെയും മകന്‍ ആഷിഖാണ് മരിച്ചത്. ഇരുപത്തിനാല് വയസ്സായിരുന്നു. റാസല്‍ഖൈമ അല്‍ഗൈലില്‍ ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം ഉണ്ടായത്. അല്‍ഗൈലിലെ ടര്‍ഫില്‍ കളിക്കാനായി വാം അപ്പ് ചെയ്യുമ്പോഴാണ് ആഷിഖിന് ക്ഷീണം അനുഭവപ്പെട്ടത്.
തുടര്‍ന്ന് ആഷിഖ് മൈതാനത്തിന് പുറത്തെ ബെഞ്ചില്‍ വന്നിരുന്നു. സുഹൃത്തുക്കള്‍ ആശുപത്രിയില്‍ പോകാന്‍ പറഞ്ഞുവെങ്കിലും ചെറിയ അസ്വസ്ഥതയാണെന്ന് കരുതി ആഷിഖ് പോയില്ല. എന്നാല്‍ അല്‍പ്പസമയത്തിനകം ആഷിഖ് കുഴഞ്ഞുവീഴുകയായിരുന്നു.
സുഹൃത്തുക്കള്‍ ചേര്‍ന്ന് യുവാവിനെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പത്ത് ദിവസം മുമ്പാണ് നാട്ടിലെത്തി വിവാഹ നിശ്ചയം കഴിഞ്ഞ് ആഷിഖ് യു.എ.ഇയില്‍ തിരിച്ചെത്തിയത്. മൃതദേഹം ദെയ്ത് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ച് ഖബറടക്കാനുള്ള ശ്രമം ആരംഭിച്ചു. മലയാളി സന്നദ്ധസംഘടന പ്രവര്‍ത്തകരും സുഹൃത്തുക്കളും ആശുപത്രിയിലുണ്ട്.