India

വിവാഹത്തിനുശേഷം റാന്നി സ്വദേശിയായ യുവാവ് വധുവിനെ കബളിപ്പിച്ചു കടന്നുകളഞ്ഞെന്നു പരാതി. വധുവിന്റെ വീട്ടുകാർ കടുത്തുരുത്തി പൊലീസിൽ പരാതി നൽകി.

ജനുവരി 23ന് വിവാഹം. അടുത്തദിവസം വധുവിനെ അവരുടെ വീട്ടിലാക്കിയശേഷം വരൻ കടന്നുകളഞ്ഞെന്നാണു പരാതി. പിന്നീട് അന്വേഷിച്ചപ്പോൾ വിദേശത്തേക്കു കടന്നതായി മനസ്സിലായെന്നു പരാതിയിൽ പറയുന്നു.

വിവാഹ സമയത്തു സ്വർണം കൈക്കലാക്കിയെന്നും സേവ് ദ് ഡേറ്റിന്റെ മറവിൽ കുമരകത്തെത്തിച്ച് ഉപദ്രവിച്ചതായും പരാതിയിലുണ്ട്. പെൺകുട്ടിയെക്കുറിച്ചു സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ വിവരങ്ങൾ പ്രചരിപ്പിക്കുന്നെന്നും ആരോപണമുണ്ട്.

ഗാർഹിക പീഡനത്തിന് ഉൾപ്പെടെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാളെ നാട്ടിലെത്തിച്ചു ചോദ്യം ചെയ്താൽ മാത്രമേ സംഭവത്തിന്റെ ദുരൂഹത അഴിയുകയുള്ളൂവെന്നു പൊലീസ് അറിയിച്ചു.

2025-26 വര്‍ഷത്തെ പൊതുബജറ്റ് ശനിയാഴ്ച 11ന് ലോക്‌സഭയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും. മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണബജറ്റും നിര്‍മലാ സീതാരാമന്റെ എട്ടാമത്തെ ബജറ്റുമാണിത്. കാര്‍ഷികം, വ്യാവസായികം, തൊഴില്‍, ആരോഗ്യം, നികുതി, കായികം തുടങ്ങി എല്ലാ മേഖലയിലും സുപ്രധാന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.

മധ്യവര്‍ഗത്തിനും സാധാരണക്കാര്‍ക്കും അനുകൂലമായ കൂടുതല്‍ ഇളവുകള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ ദിവസത്തെ രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും പ്രസംഗങ്ങളില്‍ ഇതിനുള്ള സൂചനകളുണ്ടായിരുന്നു. എട്ടോളം തവണയാണ് രാഷ്ട്രപതി പ്രസംഗത്തില്‍ മിഡില്‍ ക്ലാസ് എന്ന വാക്ക് ഉപയോഗിച്ചത്.

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി അഞ്ചിന് നടക്കാനുണ്ടെന്നുള്ളതും സാധാരണക്കാര്‍ക്ക് ആശ്വാസം പകരുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാവാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. നികുതിയിളവുകളാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. നിലവിലെ ആദായ നികുതി സ്ലാബുകളില്‍ മാറ്റമുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നു.

കേന്ദ്ര ബജറ്റില്‍ ഏറെ പ്രതീക്ഷയോടെയാണ് കേരളവും ഉറ്റുനോക്കുന്നത്. വയനാട് പുനരധിവാസത്തിനും വിഴിഞ്ഞം തുറമുഖത്തിനും പ്രത്യേക പാക്കേജ് വേണമെന്നാണ് കേരളത്തിന്റെ ആവശ്യം.

ചോറ്റാനിക്കരയിൽ പീഡനത്തിനിരയായ യുവതി മരിച്ചു. ആൺസുഹൃത്തിന്റെ മർദനമേറ്റ് അതീവ ​ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവതി മരുന്നുകളോട് പ്രതികരിക്കുന്നില്ലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. ആറുദിവസമായി ജിവനുവേണ്ടി പൊരുതിയാണ് യുവതി മരണത്തിന് കീഴടങ്ങിയത്. പെണ്‍കുട്ടി നേരിട്ടത് ക്രൂരമായ അതിക്രമമാണെന്നാണ് പോലീസ് പറയുന്നത്. ഞായറാഴ്ച ഉച്ചയ്ക്കുശേഷമായിരുന്നു യുവതിയെ വീട്ടിനുള്ളിൽ കഴുത്തിൽ കയർ മുറുകി പരിക്കേറ്റ നിലയിലും കൈയിൽ മുറിവേറ്റ നിലയിലും കണ്ടത്. അർധനഗ്ന നിലയിലായിരുന്നു മൃതദേഹം. കൈയിലെ മുറിവ് ഉറുമ്പരിച്ച നിലയിലായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പ്രതി അനൂപിനെ പടികൂടിയത്.

പോക്സോ അതിജീവിത കൂടിയായ പെൺകുട്ടി ഇൻസ്റ്റ​ഗ്രാമിലൂടെയാണ് പ്രതിയുമായി സൗഹൃദത്തിലായത്. ഇടയ്ക്കിടയ്ക്ക് ഇയാൾ പെൺകുട്ടി താമസിച്ചിരുന്ന ചോറ്റാനിക്കരയിലെ വീട്ടിലെത്താറുണ്ടായിരുന്നു. അമ്മയുമായി അത്ര ചേർച്ചയിലായിരുന്നില്ല പെൺകുട്ടി. അമ്മ മറ്റൊരു ക്വാട്ടേഴ്സിലായിരുന്നു താമസം. പെൺകുട്ടി സാധാരണ വീട്ടിൽ തനിച്ചായിരുന്നു താമസം.

സംഭവദിവസം തർക്കമുണ്ടായതിന്റെ പേരിൽ ഇയാൾ പെൺകുട്ടിയെ ക്രൂരമായി മർദിക്കുകയായിരുന്നു. പെൺകുട്ടിയുടെ തല ഇയാൾ ഭിത്തിയിലിടിക്കുകയും ശ്വാസം മുട്ടിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇയാൾ പെൺകുട്ടിയോട് ചത്തൂടേ എന്ന് ചോദിച്ചതായും പോലീസ് പറയുന്നു. ഇതിന് ശേഷമാണ് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. പെൺകുട്ടി ഷാളിൽ തൂങ്ങി മരണവെപ്രാളത്തിലായതോടെ ഇയാൾ ഷാൾ മുറിച്ചു. അതിന് ശേഷവും അനൂപ് പെൺകുട്ടിയെ ഉപദ്രവിച്ചതായും പിന്നീട് മരിച്ചെന്ന് കരുതി രക്ഷപ്പെടുകയായിരുന്നുവെന്നും പോലീസ് പറയുന്നു.

പെൺകുട്ടിയുടെ കയ്യിലെ മുറിവ് ഉറുമ്പരിച്ച നിലയിലായിരുന്നു. അർധ നഗ്‌നാവസ്ഥയിലായിരുന്ന പെൺകുട്ടിയെ ചോറ്റാനിക്കര പോലീസും ബന്ധുക്കളും ചേർന്ന് തൃപ്പൂണിത്തുറ ഗവൺമെന്റ് ആശുപത്രിയിലും തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിലും എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്. യുവതി മരിച്ചതോടെ ആണ്‍സുഹൃത്തിനെതിരെ കൊലക്കുറ്റം ചുമത്തുമെന്നാണ് പോലീസ് പറയുന്നത്.

ബാലരാമപുരത്ത് രണ്ട് വയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മാവൻ ഹരികുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇയാളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ വിശദമായി ചോദ്യം ചെയ്യാൻ പൊലീസ് ആലോചിക്കുന്നുണ്ട്. കുഞ്ഞിന്‍റെ മാതാപിതാക്കളായ ശ്രീതുവിനെയും ശ്രീജിത്തിനെയും പൊലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും.

ഇന്നലെ ചോദ്യം ചെയ്യലിന് ശേഷം ശ്രീതുവിനെ പൂജപ്പുരയിലെ മഹിളാ മന്ദിരത്തിലേക്ക് മാറ്റിയിരുന്നു. കുഞ്ഞിന്റെ അമ്മയായ ശ്രീതുവിനോട് വഴിവിട്ട ബന്ധങ്ങൾക്ക് സഹോദരൻ ഹരികുമാർ ശ്രമിച്ചിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. ഇത് നടക്കാത്തതിന്റെ വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് ഹരികുമാറിന്‍റെ മൊഴി.

ഇന്നലെയാണ് ഉറങ്ങി കിടന്ന കുഞ്ഞിനെ കിണറ്റിലേക്ക് വലിച്ചെറിഞ്ഞ് കൊന്നത്. പല കുരുക്കുകളിൽ നിന്നും ഹരികുമാറിനെ സംരക്ഷിച്ചത് കുഞ്ഞിന്റെ അമ്മ ശ്രീതുവായിരുന്നു. പിന്നീട് സഹോദരിയോടും വഴിവിട്ട താത്പര്യങ്ങൾ കാണിച്ചു. ഹരികുമാറിനെ പ്രകോപിപ്പിക്കാതിരിക്കാൻ ശ്രീതു ശ്രമിച്ചു.

കുട്ടി തന്റെ ആവശ്യങ്ങൾക്ക് തടസ്സമെന്ന് കണ്ടതോടെ കൊന്നുവെന്നാണ് ഹരികുമാറിന്റെ കുറ്റസമ്മതം. ഇയാൾ പറഞ്ഞത് പൂർണമായും പൊലീസ് വിശ്വസിച്ചിട്ടില്ല. അമ്മയുടെ പങ്കിലടക്കം പൊലീസിന് സംശയങ്ങളുണ്ട്. അമ്മയെ കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടരുമെന്ന് പൊലീസ് പറയുന്നു.

ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് ശ്രീതു-ശ്രീജിത്ത് ദമ്പതികളുടെ ഇളയമകൾ രണ്ടുവയസ്സുകാരി ദേവേന്ദുവിന്റെ മൃതദേഹം കിണറ്റിൽ നിന്ന് കിട്ടിയത്. അച്ഛനും അമ്മയ്ക്കും സഹോദരിക്കും ഒപ്പം രാത്രി ഉറങ്ങാൻ കിടന്ന ദേവേന്ദുവിനെ കാണാനില്ലെന്നായിരുന്നു ആദ്യ വിവരങ്ങൾ. ഫയർഫോഴസാണ് കുഞ്ഞിന്റെ മൃതേദഹം കിണറ്റിൽ നിന്ന് പുറത്തെടുത്തത്.

തുടക്കം മുതൽ തന്നെ കൊലപാതകമെന്ന സംശയത്തിലുറച്ചാണ് പൊലീസ് നീങ്ങിയത്. പ്രാഥമിക മൊഴികളിൽ പൊരുത്തക്കേടുകൾ നിറഞ്ഞതോടെയാണ് അമ്മയെയും അച്ഛനെയും മുത്തശ്ശി ശ്രീകലയെയും അമ്മയുടെ സഹോദരൻ ഹരികുമാറിനെയും കസ്റ്റഡിയിലെടുത്തത്.

ചോദ്യം ചെയ്യലിൽ അമ്മാവൻ ഹരികുമാർ പൊലീസിനെ വട്ടം കറക്കി. അന്വേഷിച്ച് കണ്ടുപിടിക്കെന്നായിരുന്നു ഹരികുമാറിന്റെ പൊലീസിനോടുള്ള വെല്ലുവിളി. ശ്രീതുവും ഹരികുമാറും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റ് അടക്കം ശേഖരിച്ചുള്ള പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഒടുവിലായിരുന്നു കുറ്റസമ്മതം. തത്കാലത്തേക്ക് വിട്ടയച്ചെങ്കിലും ശ്രീതു സംശയനിഴലിൽ തന്നെയാണ്.

ഏറെ നാളെയായി ശ്രീതുവും ഭർത്താവ് ശ്രീജിത്തും അകന്നു കഴിയാണ്. ഇവർക്ക് എട്ട് വയസ്സുള്ള മകൾ കൂടിയുണ്ട്. ഇടയ്ക്കിടെ മാത്രമാണ് വീട്ടിലേയ്ക്ക് വന്നിരുന്നത്. കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു. ഇതിന്‍റെ പേരിൽ കുടുംബത്തിൽ തര്‍ക്കങ്ങളുണ്ടായിരുന്നു. വീട്ടിൽ കുരുക്കിട്ട നിലയിൽ കയറുകളും കണ്ടെത്തിയിരുന്നു.

കുഞ്ഞിനെ കൊന്ന ശേഷം കൂട്ട ആത്മഹത്യക്കാണോ ശ്രമമെന്നായിരുന്നു സംശയമെങ്കിലും അത് പൊലീസ് തള്ളി. കിടപ്പുമുറിയിലെ കട്ടിൽ കത്തിച്ചും അന്വേഷണം വഴിതെറ്റിക്കാൻ ശ്രമമുണ്ടായി. അമ്മയുടെ കുടുംബവീട്ടിൽ കുഞ്ഞിനെ സംസ്കരിച്ചു. അച്ഛൻ ശ്രീജിത്തിനെയും അമ്മൂമ്മയും ശ്രീകലയെയും സംസ്കാരചടങ്ങുകൾ പങ്കെടുക്കാൻ പൊലീസ് എത്തിച്ചിരുന്നു.

ആവഡിക്കടുത്ത് തിരുമുല്ലവായലില്‍ അടച്ചിട്ടവീട്ടില്‍ അച്ഛന്റെയും മകളുടെയും അഴുകിയ മൃതദേഹം കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് അച്ഛനെ ചികിത്സിച്ചിരുന്ന ഡോക്ടറെ പോലീസ് അറസ്റ്റുചെയ്തു. വൃക്കരോഗിയായിരുന്ന അച്ഛന്‍ ചികിത്സക്കിടെ മരിച്ചതാണെന്നും അതിനെ ചോദ്യംചെയ്ത മകളെ ഡോക്ടര്‍ കൊന്നതാണെന്നും പോലീസ് പറയുന്നു. സാമുവല്‍ എബനേസര്‍ എന്ന ഹോമിയോ ഡോക്ടറാണ് വെല്ലൂര്‍ സ്വദേശിയായ സാമുവല്‍ ശങ്കറി (70)നെ ചികിത്സിച്ചിരുന്നത്. സാമുവലിന്റെ മകള്‍ വിന്ധ്യ ഇന്‍സ്റ്റഗ്രാം വഴിയാണ് ഡോക്ടറെ പരിചയപ്പെട്ടത്. ചികിത്സക്കിടെ സാമുവല്‍ മരിച്ചു. ഇതേച്ചൊല്ലി വിന്ധ്യയും ഡോക്ടറും തമ്മില്‍ വഴക്കുണ്ടായി. കൈയാങ്കളിക്കിടെ പിടിച്ചു തള്ളുകയും അവര്‍ തലയടിച്ചു വീണ് മരിക്കുകയും ചെയ്തു. ഡോക്ടര്‍ വീടിന്റെ വാതില്‍പൂട്ടി സ്ഥലംവിട്ടു. ആഴ്ചകള്‍ക്കുശേഷം ദുര്‍ഗന്ധം ഉണ്ടായപ്പോഴാണ് നാട്ടുകാര്‍ വാതില്‍ പൊളിച്ച് അകത്തു കടന്നതും ജീര്‍ണിച്ച മൃതദേഹങ്ങള്‍ കണ്ടെടുത്തതും.

ചെങ്ങന്നൂര്‍ ചെറിയനാട് ഭാസ്കര കാരണവർ വധക്കേസിലെ പ്രതി ഷെറിൻ ശിക്ഷ ഇളവ് നൽകിയ നടപടി വിവാദത്തിൽ. ഒരു മാസം കൊണ്ടാണ് ശിക്ഷ ഇളവിനുള്ള ശുപാര്‍ശ ആഭ്യന്തര വകുപ്പ് വഴി മന്ത്രിസഭയിലെത്തി. അതിനിടെ, മുന്‍ഗണനാ മാനദണ്ഡം മറികടന്നാണ് ഈ തീരുമാനം എടുത്തതെന്ന ആരോപണം ശക്തമായി. അര്‍ഹരായി നിരവധി പേരുള്ളപ്പോഴാണ് ഷെറിന് മാത്രമായുള്ള ശിക്ഷായിളവ്. 20 വര്‍ഷം ശിക്ഷയനുഭവിച്ച രോഗികള്‍ പോലും ജയിലില്‍ തുടരുന്നുണ്ട്. ഈ സാഹചര്യത്തിൽ ഷെറിനെ പരിഗണിച്ചത് നീതികരിക്കാൻ കഴിയില്ലെന്നാണ് വിമർശനം.

എല്ലാ നിയമവശങ്ങളും ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ തേടും. വിശദ നിയമോപദേശവും തേടും. ഏത് സാഹചര്യത്തിലാണ് ഷെറിന് മാത്രമായി ശിക്ഷാ ഇളവ് നല്‍കുന്നതെന്നും പരിശോധിക്കും. ഷെറിന് നല്ല നടപ്പ് കിട്ടാനുള്ള യോഗ്യതയുണ്ടോ എന്നും പരിശോധിക്കും. ഷാരോണ്‍ വധക്കേസും ഗ്രീഷ്മയുടെ കൊലക്കയറും ചര്‍ച്ചയാകുന്ന അതേ സമയത്താണ് ഷെറിന് ശിക്ഷാ ഇളവ് നല്‍കാനുള്ള തീരുമാനം.

ഷെറിന്‍ മാനസാന്തരപ്പെട്ടെന്നും ജയിലിലെ നല്ലനടപ്പ് പരിഗണിച്ചാണ് ഇളവിന് ശുപാര്‍ശ ചെയ്തതെന്നുമാണ് കണ്ണൂര്‍ വനിതാ ജയില്‍ ഉപദേശകസമിതി അംഗം എം.വി.സരളയുടെ പ്രതികരണം. ഉപദേശകസമിതി പ്രത്യേക പരിഗണനയൊന്നും ഷെറിന് നല്‍കിയിട്ടില്ല. മോചിപ്പിക്കുന്നതില്‍ പ്രശ്നമില്ലെന്ന് പൊലീസും കണ്ടെത്തിയെന്നും എല്ലാക്കാലത്തും ഒരാളെ കുറ്റവാളിയായി കാണരുതെന്നും എം.വി.സരള പറഞ്ഞു.

ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന്റെ ജയില്‍മോചനത്തിനായി മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ ഇടപെട്ടെന്ന് ജ്യോതികുമാര്‍ ചാമക്കാല.

മനോരമ ന്യൂസ് കൗണ്ടര്‍പോയന്റിലാണ് ചാമക്കാലയുടെ ആരോപണം. കെ ബി ഗണേശ് കുമാറിന്റെ ഓഫീസ് ഇടപെട്ടാണ് അവരെ സഹായിച്ചത്. അതിന്റെ തെളിവുകള്‍ വരും ദിവസങ്ങളില്‍ പുറത്തുവരുമെന്നും ചാമക്കാല പറഞ്ഞു. ഗണേഷിന്റെ അനുയായി കോട്ടാത്തല പ്രദീപും ഇടപെട്ടു. പ്രതിയോടൊപ്പം പ്രദീപ് പലവട്ടം പൊലീസ് സ്റ്റേഷനില്‍ പോയിട്ടുണ്ട്. പറഞ്ഞത് തെറ്റാണെങ്കില്‍ തനിക്കെതിരെ കേസെടുക്കട്ടെയെന്നും ജ്യോതികുമാര്‍ പറഞ്ഞു.

ഇവര്‍ പത്തനാപുരം സ്വദേശിയാണ്, ഇവരെ സംബന്ധിച്ച് പരോള്‍ ലഭിച്ച് സ്റ്റേഷനില്‍ പോയി ഒപ്പിടണമെന്ന് പറയുമ്പോള്‍ അവരോടൊപ്പം എല്ലാ ദിവസവും പോകുന്നത് കെ ബി ഗണേശ് കുമാറിന്റെ സന്തത സഹചാരി പ്രദീപാണ്. ഞാന്‍ ചലഞ്ച് ചെയ്യുന്നു പ്രദീപും ഈ സ്ത്രീയും ഉള്‍പ്പെടെ എല്ലാ ദിവസവും പോയി ഒപ്പിട്ടതിന്റെയും പ്രദീപ് കൂടെ പോയതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പത്തനാപുരം സ്റ്റേഷനില്‍ പരിശോധിച്ചാല്‍ കിട്ടും, ഇല്ലെങ്കില്‍ എനിക്കെതിരെ കേസെടുക്കട്ടെ. ഞാന്‍ ഒരാളെക്കുറിച്ചേ പറയുന്നുള്ളു ഇനിയാരെങ്കിലുമുണ്ടോയെന്ന് അറിയില്ല. സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷിക്കണമെന്ന് പറയാനായി എസ്പിയെ വിളിച്ചപ്പോള്‍ അദ്ദേഹം ഫോണ്‍ എടുത്തില്ല, ഇല്ലെങ്കില്‍ അദ്ദേഹത്തോട് അത് പറയുമായിരുന്നു. പരോള്‍ കാലയളവിലാണ് സ്റ്റേഷനില്‍ ഒപ്പിടേണ്ടുന്ന ദിവസം അവരെ കൊണ്ടുവന്നിട്ട് ആരോടും സംസാരിക്കാതെ റൈറ്ററുടെ അടുത്തെത്തിച്ച് ഒപ്പീടിച്ച് കൊണ്ടുപോകുന്നത് ഈ പ്രദീപായിരുന്നു. ഇല്ലെങ്കില്‍ പറയട്ടെ അല്ലായെന്ന് അല്ലെങ്കില്‍ തനിക്കെതിരെ കേസെടുക്കട്ടെയെന്നനും ചാമക്കാല വെല്ലുവിളിച്ചു

സംസ്ഥാനത്തെ ജയിലുകളിലെ ജീവപര്യന്തം തടവുകാരായ വനിതകളില്‍ ഏറ്റവും കൂടുതല്‍ പരോള്‍ ലഭിച്ചവരില്‍ ഒരാള്‍ ഷെറിനാണ്. പലപ്പോഴായി ഒരു വര്‍ഷത്തിലേറെ സമയം ഇവര്‍ പരോളിലായിരുന്നു. ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലായിരുന്നു ഷെറിന്‍. പിന്നീട് തൃശൂര്‍ വിയ്യൂര്‍ ജയിലിലേക്കും പിന്നാലെ അട്ടക്കുളങ്ങരയിലേക്കു മാറ്റി. 2 വര്‍ഷം മുന്‍പ് കണ്ണൂര്‍ വനിതാ ജയിലിലേക്ക് ഷെറിനെ മാറ്റിയിരുന്നു.

പ്രമാദമായ ഭാസ്‌കര കാരണവര്‍ കൊലക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഷെറിനെ ജയിലില്‍ നിന്നും പുറത്തിറക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതിന് പിന്നില്‍ ഇടതു മുന്നണി നേതാവെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ജനം ടിവിയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാരുടെ പോസ്റ്റാണ് വൈറലായത്. ആരാണെന്ന പേര് വിളിപ്പെടുത്താതെയാണ് ചിലതെല്ലാം അനില്‍ നമ്പ്യാര്‍ കുറിച്ചത്. പരോളിലിറങ്ങുന്ന ഷെറിനെ ജയില്‍ വളപ്പില്‍ നിന്നും കൂട്ടിക്കൊണ്ടു പോയിരുന്നത് ഇടതുമുന്നണിയിലെ ഒരു പ്രമുഖ കക്ഷിയുടെ നേതാവിന്റെ വാഹനത്തിലായിരുന്നു. (ഇദ്ദേഹത്തിന്റെ പേര് തല്‍ക്കാലം രഹസ്യമാക്കി വെക്കുന്നു). ഈ ‘മാന്യന്‍’ സ്ത്രീ വിഷയത്തില്‍ ഇതിന് മുമ്പ് അന്തസ്സുള്ള ഭര്‍ത്താക്കന്മാരില്‍ നിന്നും അടി വാങ്ങി കുപ്രസിദ്ധി നേടിയ ആളാണ്.ശിക്ഷായിളവിനുള്ള ഫയല്‍ ജയില്‍ ഉപദേശക സമിതിയുടെ ശുപാര്‍ശയോടെ ദ്രുതവേഗം മന്ത്രിസഭയ്ക്ക് മുന്നിലെത്തിയതും അനുകൂല തീരുമാനം എടുപ്പിച്ചതും ഈ നേതാവാണെന്നതില്‍ സംശയമില്ല-അനില്‍ നമ്പ്യാര്‍ കുറിക്കുന്നു.

ഇന്ന് വിവാഹം നടക്കാനിരിക്കെ യുവാവ് ഇന്നലെ രാത്രിയുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രക്കാരനായ കടപ്ലാമറ്റം വയലാ നെല്ലിക്കുന്നു ഭാഗത്തു കൊച്ചുപാറയില്‍ ജിന്‍സന്‍ – നിഷ ദമ്പതികളുടെ മകന്‍ ജിജോമോന്‍ ജിന്‍സണ്‍ (21) മരിച്ചത്. ഇന്നലെ രാത്രി 10 നായിരുന്നു അപകടം.

എംസി റോഡില്‍ കാളികാവ് പള്ളിയുടെ സമീപം വാനും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വയലാ സ്വദേശി അജിത്തിനെ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഇലക്കാട് പള്ളിയില്‍ ജിജോമോന്റെ വിവാഹം നടക്കാനിരിക്കെയാണ് ദാരുണാന്ത്യം.

കുറവിലങ്ങാട് ഭാഗത്തു നിന്നു വരുകയായിരുന്നു ബൈക്ക്. വിവാഹ ഒരുക്കങ്ങളുമായി ബന്ധപ്പെട്ടു പോയി മടങ്ങി വരുകയായിരുന്നു. എതിര്‍ദിശയില്‍ വന്ന വാന്‍ ആണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ രണ്ടു പേരും റോഡില്‍ തെറിച്ചു വീണു. ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ജിജോമോന്റെ സഹോദരിമാര്‍: ദിയ, ജീന

കാട്ടുപന്നിയെ വെടി വെച്ചാല്‍ മണ്ണെണ്ണയൊഴിച്ച് കുഴിച്ചിടണം എന്നാണ് നിയമം. പകരം വെളിച്ചെണ്ണയൊഴിച്ച് കറി വെക്കുകയാണ് വേണ്ടതെന്ന് സണ്ണി ജോസഫ് എംഎല്‍എ.

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഇതിന് നിയമം കൊണ്ടുവരണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു. യുഡിഎഫിന്റെ മലയോര സമര യാത്രയുടെ ഭാഗമായി കൊട്ടിയൂരില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.

‘കാട്ടുപന്നിയെ വെടിവെക്കാന്‍ ലൈസന്‍സുള്ള തോക്ക് വേണം. കൊട്ടിയൂര്‍ പഞ്ചായത്തില്‍ ആകെ ലൈസന്‍സ് ഉള്ള തോക്കുള്ളത് ഒരാള്‍ക്കാണ്. പിന്നെ എങ്ങനെ പന്നിയെ വെടിവെക്കും. ഇപ്പോള്‍ പന്നിയെ വെടിവെച്ചാല്‍ മണ്ണെണ്ണ ഒഴിച്ച് കുഴിച്ചിടണം. എന്റെ അഭിപ്രായത്തില്‍ വെളിച്ചെണ്ണ ഒഴിച്ച് കറി വെക്കണം.

ഞാനീ യോഗത്തില്‍ പരസ്യമായിട്ട് തന്നെ പറയുകയാണ്. പ്രതിപക്ഷ നേതാവിന്റെയും കെപിസിസി പ്രസിഡന്റിന്റെയും യുഡിഎഫ് കണ്‍വീനറുടെയും കക്ഷി നേതാക്കളുടെയും എഐസിസി സെക്രട്ടറിയുടെയും സാന്നിധ്യത്തില്‍ പറയുകയാണ്… യുഡിഎഫ് വന്നാല്‍ വെടി വെച്ചിടുന്ന കാട്ടുപന്നിയെ വെളിച്ചെണ്ണ ഒഴിച്ച് കറിവെക്കാന്‍ നിയമം വേണം’- സണ്ണി ജോസഫ് പറഞ്ഞു.

വന്യജീവി ആക്രമണവും കാര്‍ഷിക മേഖലയുടെ വിലത്തകര്‍ച്ചയും ഉള്‍പ്പടെയുള്ള വിഷയങ്ങളുയര്‍ത്തിയാണ് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ യുഡിഎഫ് മലയോര സമരയാത്ര സംഘടിപ്പിക്കുന്നത്.

നെന്മാറ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമരയെ ഫെബ്രുവരി 12 വരെ റിമാന്‍ഡ് ചെയ്തു. കൃത്യം ചെയ്തത് ഒറ്റയ്ക്കാണെന്നും നൂറ് വര്‍ഷം ശിക്ഷിച്ചോളൂവെന്നും ഉടനെ ശിക്ഷ വിധിക്കണമെന്നും ചെന്താമര കോടതിയോട് പറഞ്ഞു. തന്റെ ജീവിതമാര്‍ഗ്ഗത്തെ തകര്‍ത്തു, അതുകൊണ്ടാണ് കൊലപാതകം ചെയ്തത്. മകളുടേയും മരുമകന്റേയും മുന്നില്‍ തലകാണിക്കാന്‍ വയ്യ, അതിനാല്‍ എത്രയും വേഗം ശിക്ഷ വിധിക്കണമെന്നും ചെന്താമര കോടതി മുന്‍പാകെ ആവശ്യപ്പെട്ടു.

പോലീസ് പിടികൂടിയതിന്റെയല്ലാതെ ഏതെങ്കിലും തരത്തിലുള്ള പരിക്കുകള്‍ പറ്റിയിട്ടുണ്ടോയെന്നാണ് ചെന്താമരയോട് കോടതി ആദ്യം ചോദിച്ചത്. എന്നാല്‍ തനിക്ക് ചിലകാര്യങ്ങള്‍ കോടതിയോട് പറയാനുണ്ടെന്ന് പറഞ്ഞാണ് ചെന്താമര സംസാരിക്കാന്‍ ആരംഭിച്ചത്. തനിക്ക് യാതൊരു പരാതിയുമില്ല, ഉദ്ദേശിച്ച കാര്യം ചെയ്തുകഴിഞ്ഞു എന്നായിരുന്നു ചെന്താമരയുടെ ഭാഷ്യം. മകള്‍ എന്‍ജിനീയറാണെന്നും മരുമകന്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിലാണെന്നും കോടതിയോട് പറഞ്ഞ പ്രതി അവരുടെ മുന്നില്‍ തല കാണിക്കാന്‍ വയ്യെന്നും കൂട്ടിച്ചേര്‍ത്തു.

വിശദമായ ചോദ്യം ചെയ്യലിനുശേഷമാണ് ഇയാളെ ആലത്തൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. കനത്ത പോലീസ് സുരക്ഷയിലാണ് ചെന്താമരയെ പോലീസ് സ്‌റ്റേഷനില്‍നിന്ന് കോടതിയിലെത്തിച്ചത്. കോടതിയില്‍ വലിയ ആള്‍ക്കൂട്ടമാണുണ്ടായിരുന്നത്. റിമാന്‍ഡ് ചെയ്തശേഷം മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കി ചെന്താമരയെ ആലത്തൂര്‍ സബ്ജയിലിലേക്ക് മാറ്റും.

പ്രതി മനസ്താപമില്ലാത്ത കുറ്റവാളിയാണെന്നും തന്റെ പദ്ധതി നടപ്പാക്കിയതിന്റെ സന്തോഷം പ്രതിക്കുണ്ടായിരുന്നുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ആസൂത്രിതമായാണ് ചെന്താമര കൊലപാതകം നടത്തിയത്. ഇതിനായി ദിവസങ്ങള്‍ക്കുമുന്‍പ് കൊടുവാള്‍ വാങ്ങി. പോലീസിനെ തെറ്റിധരിപ്പിക്കാന്‍ ശ്രമം നടത്തിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

പോത്തുണ്ടി സ്വദേശിയായ സുധാകരനേയും അമ്മ മീനാക്ഷിയേയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ ചെന്താമരയെ 36 മണിക്കൂര്‍ നീണ്ട തിരച്ചിലിനുശേഷമാണ് പോലീസ് പിടികൂടിയത്. പോത്തുണ്ടി മാട്ടായില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ മൊബൈല്‍ ഫോണിലെ സിം ഓണായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാള്‍ ജോലി ചെയ്തിരുന്ന കോഴിക്കോട് കൂമ്പാറയിലെ ക്വാറിയിലും പോലീസ് തിരച്ചില്‍ നടത്തിയിരുന്നു. ഇയാള്‍ ബെംഗളൂരുവിലേക്ക് കടന്നതായുള്ള അഭ്യൂഹവും പ്രചരിച്ചിരുന്നു. അതിനിടെയാണ് ചൊവ്വാഴ്ച പത്തുമണിയോടെ ഇയാളെ പോലീസ് പിടികൂടിയത്.

മൗനി അമാവാസി ചടങ്ങിനിടെ മഹാകുംഭമേളയിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 30 തീര്‍ഥാടകര്‍ മരണപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം. 30 പേര്‍ മരിച്ചതായും അറുപതിലേറെ പേര്‍ക്ക് പരിക്കേറ്റതായും ഉത്തര്‍പ്രദേശ് ഡി.ഐ.ജി വൈഭവ് കൃഷ്ണ മാധ്യമങ്ങളോട് പറഞ്ഞു. മരിച്ച 25 പേരെ തിരിച്ചറിഞ്ഞതായും റിപ്പോർട്ടുകളുണ്ട്.

പതിനായിരക്കണക്കിന് ആളുകള്‍ തടിച്ചുകൂടിയ ത്രിവേണി സംഗമത്തില്‍ ബാരിക്കേഡ് തകര്‍ന്നതാണ് അപകടത്തിലേക്ക് നയിച്ചത് എന്നാണ് വിവരം. എട്ട് കോടിക്കും പത്ത് കോടിക്കും ഇടയില്‍ തീര്‍ത്ഥാടകര്‍ ഇന്നത്തെ അമൃത സ്നാനത്തില്‍ പങ്കെടുത്തെന്നും ചിലര്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്നും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ പറഞ്ഞിരുന്നു.

ബുധനാഴ്ച പുലര്‍ച്ചെ 1.30-ഓടെയാണ് സംഭവം. മരിച്ചവരുടെയോ പരിക്കേറ്റ ആരുടേയും വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. തിരക്കിനിടിയില്‍പ്പെട്ട് നിരവധി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ശ്വാസതടസ്സം അനുഭവപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അപകടമുണ്ടായ ഉടന്‍ തന്നെ ആംബുലന്‍സുകള്‍ അയക്കുകയും ഒട്ടേറെപേരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.മരിച്ച ഇരുപത്തിയഞ്ച് പേരെ തിരിച്ചറിഞ്ഞു

ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് എത്രയും വേഗം സൗഖ്യം ലഭിക്കട്ടെയെന്നും അദ്ദേഹം പ്രത്യാശിച്ചു.

RECENT POSTS
Copyright © . All rights reserved