India

മൗനി അമാവാസി ചടങ്ങിനിടെ മഹാകുംഭമേളയിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് പത്ത് പേർ മരിച്ചു. മരണം ഇനിയും കൂടിയേക്കാമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പതിനായിരക്കണക്കിന് ആളുകൾ തടിച്ചുകൂടിയ ത്രിവേണി സംഗമത്തിൽ ബാരിക്കേഡ് തകർന്നതാണ് അപകടത്തിലേക്ക് നയിച്ചത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 40-ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ബുധനാഴ്ച പുലർച്ചെ 1.30-ഓടെയാണ് സംഭവം. മരിച്ചവരുടെയോ പരിക്കേറ്റവരുടെയോ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. തിരക്കിനിടിയിൽപ്പെട്ട് നിരവധി സ്ത്രീകൾക്കും കുട്ടികൾക്കും ശ്വാസതടസ്സം അനുഭവപ്പെട്ടതായി എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്തു. അപകടമുണ്ടായ ഉടൻ തന്നെ ആംബുലൻസുകൾ അയക്കുകയും ഒട്ടേറെപേരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും സ്ഥിതിഗതികൾ വിലയിരുത്തി. രണ്ട് തവണ പ്രധാനമന്ത്രി യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി സംസാരിച്ചു. വിഷയത്തിൽ അടിയന്തര ഇടപെടൽ സ്വീകരിക്കാൻ പ്രധാനമന്ത്രി അദ്ദേഹത്തിന് നിർദേശംനൽകി. സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് അമിത് ഷായും ഉറപ്പുനൽകി.

തിരക്കിനെ തുടർന്ന് അമാവാസി ​ചടങ്ങ് ദിവസത്തെ അമൃത സ്നാനം ഉപേക്ഷിച്ചതായി അഖില ഭാരതീയ അഖാഢ പരിഷത്ത് പ്രസിഡന്റ് അറിയിച്ചു. ഗംഗാനദിയിലെ സ്നാനം അവസാനിച്ച് മടങ്ങാനും ഇവർ ഭക്തർക്ക് നിർദേശം നൽകിയിട്ടുണ്ട്.

സംഭവത്തിൽ, ആരോഗ്യ സേവനങ്ങൾ ഉറപ്പുനൽകികൊണ്ട് കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി സംസാരിച്ചു. സാധ്യമായ എല്ലാ സഹായവും ഉറപ്പുനൽകാൻ ബി.ജെ.പി. പ്രവർത്തകർ സന്നദ്ധരാണെന്നും അദ്ദേഹം അറിയിച്ചു.

നെന്‍മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ പോലീസ് പിടികൂടിയത് സ്വന്തം വീട്ടിലേക്ക് വരുന്നതിനിടെ. ഒന്നര ദിവസത്തോളം ഒളിവില്‍ കഴിഞ്ഞ പ്രതി വിശന്നുവലഞ്ഞ് ഭക്ഷണം തേടി വീട്ടിലേക്ക് വരുന്നതിനിടെയാണ് പോലീസിന്റെ വലയിലായത്. സ്റ്റേഷനിലെത്തിച്ച പ്രതി ആദ്യം ആവശ്യപ്പെട്ടത് ഭക്ഷണമായിരുന്നു. പ്രാഥമിക ചോദ്യംചെയ്യലിന് ശേഷം പോലീസ് ഭക്ഷണം എത്തിച്ചുനല്‍കി. തുടര്‍ന്നായിരുന്നു വിശദമായ ചോദ്യംചെയ്യല്‍.

ചെന്താമരയ്ക്ക് വിശപ്പ് കൂടുതലാണെന്നും പോകാന്‍ മറ്റിടങ്ങളില്ലെന്നും തന്റെ വീട്ടിലേക്ക് വരുമെന്നും സഹോദരന്‍ പറഞ്ഞതിനെത്തുടര്‍ന്ന് പോലീസ് പ്രദേശത്ത് തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. ചെന്താമരയുടെ വീട്ടില്‍നിന്ന് 200 മീറ്റര്‍ മാറിയുള്ള സഹോദരന്റെ വീട്ടില്‍ മുഴുവന്‍സമയവും കാവലും നിന്നു. 2019-ല്‍ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയശേഷം ചെന്താമര ആദ്യം വന്നത് രാധാകൃഷ്ണന്റെ വീട്ടിലേക്കായിരുന്നു. ഭക്ഷണം വേണമെന്നാവശ്യപ്പെട്ടായിരുന്നു വന്നത്. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് പോലീസ് ഇയാളെ പിടികൂടിയത്. എന്നാല്‍ ഇത്തവണ സഹോദരന്റെ വീട്ടിലേക്ക് പോകാതെ സ്വന്തം വീടായിരുന്നു ഇയാള്‍ ലക്ഷ്യമിട്ടത്. പോകുന്ന വഴിയില്‍ കൃത്യമായി പോലീസ് വിരിച്ച വലയില്‍ വീഴുകയും ചെയ്തു.

ചൊവ്വാഴ്ച രാത്രി ഒന്‍പതേമുക്കാലോടെത്തന്നെ ചെന്താമരയെ വയല്‍വരമ്പില്‍നിന്ന് പിടികൂടിയതായാണ് പോലീസ് നല്‍കുന്ന സൂചന. തുടര്‍ന്ന്, ആളുകളുടെ ശ്രദ്ധ തിരിക്കുന്നതിനായാണ് കുറച്ചുനേരത്തിനുശേഷം തിരച്ചില്‍ അവസാനിപ്പിക്കുന്നതായി അറിയിച്ചത്. തുടര്‍ന്നാണ് സ്വകാര്യവാഹനത്തില്‍ സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്. അറസ്റ്റിലായ ചെന്താമരയെ ബുധനാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും. രണ്ടുദിവസത്തിനുശേഷം കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അനുമതിതേടുമെന്ന് ആലത്തൂര്‍ ഡിവൈ.എസ്.പി. എന്‍. മുരളീധരന്‍ പറഞ്ഞു.

തിങ്കളാഴ്ച രാവിലെ ഒന്‍പതരയോടെയായിരുന്നു നെന്മാറയിലെ ഇരട്ടക്കൊലകപാതകം. 2019-ല്‍ സജിതയെ കൊന്ന് ജയിലില്‍ പോയ ചെന്താമര ജാമ്യത്തിലിറങ്ങിയ ശേഷമാണ് സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയത്. ചെന്താമരയുടെ ഭാര്യ പിരിഞ്ഞുപോവാൻ കാരണം സജിതയും കുടുംബവുമാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. നീണ്ട മുടിയുള്ള സ്ത്രീയാണ് തന്റെ കുടുംബവഴക്കിന് കാരണമെന്ന് ഏതോ മന്ത്രവാദി ചെന്താമരയോട് പറഞ്ഞുവെന്നും തുടര്‍ന്ന് സജിതയെ സംശയിക്കുകയായിരുന്നുവെന്നും കരുതപ്പെടുന്നു. സജിതയോടുള്ള വൈരാഗ്യം വീട്ടുകാരോടും വെച്ചുപുലര്‍ത്തിയതാണ് സുധാരകന്റെയും ലക്ഷ്മിയുടെയും കൊലപാതകത്തിലെത്തിയത്.

നെന്മാറ ഇരട്ട കൊലപാതക കേസിൽ എസ്.എച്ച്.ഒയ്ക്ക് വീഴ്ച പറ്റിയെന്ന് എസ്പിയുടെ റിപ്പോർട്ട്. ചെന്താമര ജാമ്യ വ്യവസ്ഥ ലംഘിച്ചിട്ടും കോടതിയെ അറിയിച്ചില്ലെന്നും ഇയാൾ ഒരു മാസം നെന്മാറയിൽ താമസിച്ചുവെന്നും പാലക്കാട് എസ്പി അജിത്കുമാറിന്റെ റിപ്പോർട്ടിലുണ്ടെന്നാണ് സൂചന. എഡിജിപി മനോജ് എബ്രഹാമിന് റിപ്പോർട്ട് കൈമാറിയെന്നാണ് വിവരം.

ജാമ്യ ഉത്തരവിന്റെ പകർപ്പ് സ്റ്റേഷനിലുണ്ടായിരുന്നില്ലെന്ന എസ്.എച്ച്.ഒയുടെ വിശദീകരണം തള്ളിക്കൊണ്ടുള്ള റിപ്പോർട്ടാണ് എസ്പിയുടെതെന്നാണ് വിവരം. നെന്മാറ പോലീസ് പഞ്ചായത്ത് പരിധിയിൽ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ ലംഘിച്ച് ചെന്താമര പോത്തുണ്ടിയിലെ വീട്ടിലെത്തിയ വിവരമറിയിച്ചിട്ടും പോലീസ് നടപടിയെടുത്തില്ലെന്ന് ആരോപിച്ച് ബന്ധുക്കളും പ്രദേശവാസികളും പ്രതിഷേധവുമായി രം​ഗത്തെത്തിയിരുന്നു.

എന്തുകൊണ്ടാണ് ജാമ്യവ്യവസ്ഥ ലംഘിച്ച പ്രതിയെ പ്രദേശത്ത് തുടരാൻ അനുവദിച്ചത്. ഇയാളുടെ ജാമ്യം റദ്ദാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകാഞ്ഞത് എന്തുകൊണ്ട് എന്നതു സംബന്ധിച്ചുള്ള വിശദീകരണം ഉന്നതതലത്തിൽ നിന്നും ആവശ്യപ്പെട്ടിരുന്നു. സുധാകരന്റെയും മകളുടെയും പരാതി അവഗണിച്ചത് പൊലീസിന്റെ ഭാഗത്തു നിന്നു സംഭവിച്ച ഗുരുതര വീഴചയാണെന്ന് നിയമവിദഗ്ധരും ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം കൊലയ്ക്കു ശേഷം ഒളിവിൽ പോയ പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. നാലു സംഘങ്ങളായി തിരിഞ്ഞാണ് ചെന്താമരയെ പൊലീസ് അന്വേഷിക്കുന്നത്. നാട്ടുകാരുടെ സഹായവും പൊലീസ് തേടിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തി ജയിലിൽപോയ ചെന്താമര ജാമ്യത്തിലിറങ്ങി സുധാകരനെയും അമ്മ ലക്ഷ്മിയേയും വെട്ടിക്കൊലപ്പെടുത്തിയത്. 2019 ഓഗസ്റ്റ് 30-നാണ് സജിത കൊല്ലപ്പെട്ടത്. ചെന്താമരയുടെ ഭാര്യ അയാളുമായി പിരിയാൻ കാരണം സജിതയും കുടുംബവുമാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കേസിൽ അടുത്ത മാസം വിചാരണ തുടങ്ങാനിരിക്കേയാണു പ്രതി ചെന്താമര വിയ്യൂർ ജയിലിൽ നിന്ന് ഇടക്കാല ജാമ്യത്തിൽ ഇറങ്ങിയത്.

പാലക്കാട്ടെ എലപ്പുള്ളിയില്‍ മദ്യനിർമാണശാല വേണ്ടെന്ന് സിപിഐ. ആലപ്പുഴയിൽ ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവിലാണ് തീരുമാനം. മദ്യനിർമാണശാലയുമായി ബന്ധപ്പെട്ട് വിവാദം കനക്കുകയും പാലക്കാട്ടെ സിപിഐ ജില്ലാ നേതൃത്വം പദ്ധതിക്കെതിരേ വലിയ വിമർശനം ഉന്നയിക്കുകയും ചെയ്ത സാഹചര്യത്തിലാണ് എക്സിക്യൂട്ടീവ് ചേർന്നത്. വിഷയത്തിൽ സിപിഐയുടെ ആശങ്ക എൽ.ഡി.എഫ് നേതൃത്വത്തെ അറിയിക്കും.

എലപ്പുള്ളിയിൽ മദ്യക്കമ്പനി തുടങ്ങാന്‍ സംസ്ഥാന സർക്കാർ അനുമതി നൽകിയതിനുപിന്നാലെ സിപിഐയ്ക്കുള്ളിൽ എതിർപ്പ് ശക്തമായിരുന്നു. മദ്യക്കമ്പനിയുമായി ബന്ധപ്പെട്ട വിഷയം മുന്നണിയിൽ ചർച്ച ചെയ്തില്ലെന്ന് സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം ഉൾപ്പടെയുള്ള സിപിഐ നേതാക്കൾ വിമർശിച്ചിരുന്നു.

സര്‍ക്കാര്‍ നല്‍കിയ അനുമതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ്, ബിനോയ് വിശ്വത്തിന് നേരത്തേ കത്തുനല്‍കുകയും ചെയ്തു. എലപ്പുള്ളി പഞ്ചായത്തില്‍ മദ്യക്കമ്പനി പ്രവര്‍ത്തനമാരംഭിക്കുന്നത് പാലക്കാട്ടെ കുടിവെള്ളപ്രശ്‌നം രൂക്ഷമാക്കുമെന്നായിരുന്നു മുന്നറിയിപ്പ്. നിലവിലുള്ള തണ്ണീര്‍ത്തട നിയമങ്ങളെയും മാലിന്യസംസ്‌കരണ നിയമങ്ങളെയും അട്ടിമറിച്ചുകൊണ്ടാവും കമ്പനി പ്രവര്‍ത്തിക്കുകയെന്നായിരുന്നു യോഗം വിലയിരുത്തിയത്.

അമിതമായ ജലചൂഷണത്തിനെതിരേ ലോകശ്രദ്ധ ആകര്‍ഷിച്ച പാലക്കാട്ടെ പ്ലാച്ചിമടയും പുതുശ്ശേരിയും എല്‍.ഡി.എഫ്. മറക്കരുതെന്ന പരാമർശവും സി.പി.ഐ. ജില്ലാ എക്‌സിക്യൂട്ടീവിലുണ്ടായി. കൊക്കോകോളയുടെ ജലചൂഷണത്തിനും പരിസ്ഥിതി മലിനീകരണത്തിനുമെതിരേ പ്ലാച്ചിമടയിലും പെപ്‌സിയുടെ ജലചൂഷണത്തിനെതിരേ പുതുശ്ശേരിയിലും വര്‍ഷങ്ങള്‍ നീണ്ടുനിന്ന ജനകീയസമരവും നിയമപോരാട്ടവും നടത്തിയിരുന്ന കാര്യം നിര്‍വാഹകസമിതി യോഗത്തില്‍ പരാമര്‍ശിക്കപ്പെട്ടിരുന്നു.

നടി മഞ്ജു വാര്യരെ കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് സംവിധായകൻ സനല്‍കുമാര്‍ ശശിധരന്‍. മഞ്ജുവിന് തന്നെ ഇഷ്ടമാണ് എന്നും ആ ഇഷ്ടം തുറന്നു പറയാൻ സാധിക്കാത്ത അവരുടെ ജീവന് ഭീഷണി ഉള്ളതിനാല്‍ ആണെന്നും പറയുകയാണ് സനല്‍കുമാര്‍.

”സമൂഹം ഒരു തമാശയാണ്. അങ്ങനെ ഒന്ന് നിലനില്‍ക്കുന്നു തന്നെയില്ല എന്ന് തോന്നും ചിലപ്പോള്‍. എന്റെയോ നിന്റെയോ എന്നുള്ളത് മാറ്റിവെച്ചാലും ഞാൻ പുറത്തുവിട്ട സംഭാഷണത്തില്‍ രണ്ടു മനുഷ്യരാണല്ലോ ഉള്ളത്. അതാരായിക്കോട്ടെ, ഒരു സ്ത്രീയെ അവള്‍ക്ക് ഇഷ്ടമുള്ളയാളോട് സംസാരിക്കാൻ അനുവദിക്കുന്നില്ല എന്നും അതിനു ശ്രമിച്ചാല്‍ ആ സ്ത്രീയുടെയും മകളുടെയും ജീവന് ഭീഷണിയാകും എന്നുമാണല്ലോ പ്രധാനമായും അതിലുള്ളത്.

അതാരാണെന്ന് ബോധമുള്ള സമൂഹം ചോദിക്കണ്ടേ? അതില്‍ സത്യമുണ്ടോ എന്ന് അന്വേഷിക്കേണ്ടേ? ഞാൻ പൊതുസമൂഹത്തെ പറ്റിക്കുകയാണ് എന്ന് വാദിച്ചാല്‍ പോലും അതിന്റെ സത്യാവസ്ഥ തിരക്കി പോകാൻ ഒരു സമൂഹം തയാറാവേണ്ടതില്ലേ? നീ പറഞ്ഞത് ശരിതന്നെയാണ്. ഇതൊരു പാഴ് സമൂഹമാണ്. ഞാൻ തോല്‍വി സമ്മതിച്ചു. മുൻപ്, നിന്റെ മൗനം എന്നില്‍ ഉണർത്തിയിരുന്ന വികാരം കോപമായിരുന്നു.

ഇപ്പോള്‍ ഭയവും ആധിയുമാണ്. നിന്നെയോർക്കുമ്ബോള്‍ ഉള്ളിലാളുന്ന തീ കാരണം എഴുതാതിരിക്കാൻ കഴിയുന്നില്ല. കടലാസ് വഞ്ചി പുഴയില്‍ ഒഴുക്കിവിടുമ്ബോലെ നിന്നിലേക്ക് എത്തുമായിരിക്കും എന്ന പ്രതീക്ഷയില്‍ എന്തൊക്കെയോ കുറിക്കുന്നു. നമ്മുടെ പ്രണയം ഇങ്ങനെ പൊതുസമൂഹത്തില്‍ വിളിച്ചുപറയേണ്ടിവരുന്നതില്‍ എനിക്ക് സങ്കടമുണ്ട്. പക്ഷെ മറ്റെന്താണ് വഴി? എന്താണ് ഈ ലോകം ഇത്ര ക്രൂരമായി പോകുന്നതിന്റെ കാരണം…” സനല്‍കുമാര്‍ കുറിച്ചു. കയറ്റം എന്ന സിനിമയിലെ മഞ്ജുവിന്റെ ചിത്രവും ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മഞ്ജുവാര്യർക്ക് തന്നോട് പ്രണയമാണെന്ന് കുറിച്ച്‌, താരം തന്നോട് സംസാരിച്ച കോള്‍ റെക്കോർഡുകള്‍ പങ്കുവെക്കുകയാണ് എന്ന് അവകാശപ്പെട്ടു കൊണ്ട് ഒരു ഓഡിയോ ക്ലിപ്പ് കഴിഞ്ഞദിവസം സനല്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ മഞ്ജു വാര്യർ ഇതുവരെയും ഈ കാര്യത്തില്‍ യാതൊരു പ്രതികരണങ്ങളും അറിയിച്ചിട്ടില്ല ഇതിന് മുൻപ് സനല്‍കുമാറിനെതിരെ പരാതി കൊടുക്കാൻ മഞ്ജു നേരിട്ട് രംഗത്ത് വന്നിരുന്നു.

ഈയൊരു വിഷയത്തില്‍ ഏറ്റവും കൂടുതല്‍ വിമർശനം ഏല്‍ക്കേണ്ടി വന്നത് സനല്‍കുമാറിനാണ്. അത്തരത്തില്‍ ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വലിയ തോതിലുള്ള വിമർശനം തന്നെയാണ് താരത്തിനെതിരെ ഉയർന്നു വന്നുകൊണ്ടിരിക്കുന്നത് പലരും സന്തോഷ് വർക്കിയോടാണ് സനല്‍കുമാറിനെ ഉപമിക്കുന്നത്.

നെന്മാറ പോത്തുണ്ടിയിൽ ഇരട്ടക്കൊലപാതകം. അമ്മയെയും മകനെയും അയൽവാസി വെട്ടിക്കൊലപ്പെടുത്തി. പോത്തുണ്ടി സ്വദേശി സുധാകരൻ അമ്മ മീനാക്ഷി എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ ചെന്താമരയ്ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

രാവിലെയോടെയായിരുന്നു സംഭവം. വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന. സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ചെന്താമര. ഇതിൽ ജയിലിൽ കഴിയുകയായിരുന്ന ഇയാൾ അടുത്തിടെയാണ് ജയിൽ മോചിതനായത്.

2019 ൽ ആയിരുന്നു ചെന്താമര സജിതയെ കൊലപ്പെടുത്തിയത്. പോത്തുണ്ടി തിരുത്തംപാടം ബോയൻ കോളനിയിൽ ആണ് ഇവരുടെ താമസം. ദീർഘ കാലമായി ഇയാൾ ഭാര്യയിൽ നിന്നും മക്കളിൽ നിന്നും അകന്ന് കഴിയുകയായിരുന്നു. ഇതിന് കാരണം സുധാകരനും കുടുംബവും ആണെന്ന് ആയിരുന്നു ചെന്താരമ തെറ്റിദ്ധരിച്ചിരുന്നത്. ഇതിന്റെ വൈരാഗ്യത്തിൽ സജിതയെ കൊലപ്പെടുത്തുകയായിരുന്നു.

സുധാകരൻ തിരുപ്പൂരിൽ ജോലി സ്ഥലത്ത് ആയിരുന്നു. കുട്ടികൾ രാവിലെ സ്‌കൂളിലേക്കും പോയി. ഈ സമയം അവിടെ എത്തിയ ചെന്താമര. സജിതയെ കത്തികൊണ്ട് പിന്നിൽ നിന്നും കുത്തുകയായിരുന്നു. ഇതിന് ശേഷം ചെന്താമര സമീപത്തെ കാട്ടിലേക്ക് ഓടിപ്പോയി. തുടർന്ന് അതിസാഹസികമായി പിടികൂടുകയായിരുന്നു.

ഓഹരി വിപണി ഏഴ് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍. ഇന്ന് ബിഎസ്ഇ സെന്‍സെക്സ് 824 പോയിന്റ് ഇടിഞ്ഞു. സെന്‍സെക്സ് 75,366 പോയിന്റിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി.

നിഫ്റ്റി 263 പോയിന്റ് ഇടിഞ്ഞതോടെ 23,000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെ പോയി. 2024 ജൂണ്‍ ആറിന് ശേഷം ആദ്യമായാണ് നിഫ്റ്റി 23,000 ലെവലിനും താഴെ പോകുന്നത്. 22,829 പോയിന്റിലാണ് നിഫ്റ്റിയില്‍ വ്യാപാരം അവസാനിച്ചത്.

ഐടി, എണ്ണ, പ്രകൃതി വാതക ഓഹരികളില്‍ ഉണ്ടായ വില്‍പന സമ്മര്‍ദ്ദമാണ് വിപണിയെ ബാധിച്ചത്. ആഗോള വിപണിയിലെ പ്രതികൂല സാഹചര്യങ്ങളും വിപണിയെ സ്വാധീനിച്ചു. സെന്‍സെക്സ് 1.08 ശതമാനമാണ് ഇടിഞ്ഞത്. ഐടിക്ക് പുറമേ ടെലികോം, പവര്‍, ഫാര്‍മ ഓഹരികളും നഷ്ടം നേരിട്ടു.

അമേരിക്കന്‍ വ്യാപാര നയം സംബന്ധിച്ച അനിശ്ചിതത്വമാണ് വിപണിയെ ബാധിച്ചത്. ഇത് ഇന്ത്യയെയും ബാധിക്കുമോ എന്ന ചിന്തയില്‍ നിക്ഷേപകര്‍ കരുതലോടെയാണ് വിപണിയില്‍ ഇടപെടുന്നത്. സെന്‍സെക്സില്‍ എച്ച്സിഎല്‍ ആണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്. 4.49 ശതമാനമാണ് എച്ച്സിഎല്‍ ഓഹരി ഇടിഞ്ഞത്.

ടെക് മഹീന്ദ്ര, പവര്‍ ഗ്രിഡ്, ടാറ്റ മോട്ടോഴ്സ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ട മറ്റ് ഓഹരികള്‍. മെച്ചപ്പെട്ട മൂന്നാം പാദ ഫലത്തെ തുടര്‍ന്ന് ഐസിഐസിഐ ബാങ്ക് മുന്നേറ്റം കാഴ്ചവെച്ചത് ശ്രദ്ധേയമായി. 1.39 ശതമാനമാണ് ഐസിഐസിഐ ബാങ്ക് ഉയര്‍ന്നത്.

പഞ്ചാരക്കൊല്ലിയിലെ ആളെകൊല്ലി കടുവ ചത്ത നിലയില്‍. കടുവയെ കണ്ടെത്തിയത് പിലാക്കാട് ഭാഗത്ത് ജനവാസ മേഖലയിലാണ്. 80 അംഗ ആര്‍ആര്‍ടി സംഘം തിരിച്ചില്‍ തുടരവേയാണ് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്. കടുവയുടെ മരണത്തിന് ഇടയാക്കിയ സംഭവമെന്ന് വ്യക്തമായിട്ടില്ല. ഇന്നലെ തിരച്ചിലിനിടെ കടുവ ആര്‍ ആര്‍ടി സംഘത്തെയും ആക്രമിച്ചിരുന്നു. ഇന്നലെ കടുവയ്ക്ക് വെടികൊണ്ടുവെന്ന സംശയവും ഉടലെടുത്തിരുന്നു.

നേരത്തെ കടുവസാന്നിധ്യമുള്ള പ്രദേശങ്ങളായ പഞ്ചാരക്കൊല്ലി, മേലേ ചിറക്കര, പിലാക്കാവ്, മൂന്നു റോഡ് ഭാഗം, മണിയം കുന്ന് ഭാഗങ്ങളില്‍ 48 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യപിച്ച് പരിശോധന നടത്തിവരികയായിരുന്നു. 80 അംഗ ആര്‍ആര്‍ടി 10 സംഘങ്ങളായി കടുവയെ പിടികൂടാന്‍ പ്രദേശത്ത് തിരച്ചില്‍ ശക്തമാക്കിയിരുന്നു.

വയനാട് പഞ്ചാരക്കൊല്ലിയില്‍ ആദിവാസി സ്ത്രീയെ കൊന്ന കടുവയെ നരഭോജിയെന്ന് പ്രഖ്യാപിച്ച് ഉത്തരവിറക്കാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമായത്. കടുവയെ വെടിവച്ച് കൊല്ലാനുള്ള എസ്ഒപിയുടെ ആദ്യപടിയാണ് നരഭോജിയായി പ്രഖ്യാപിച്ചുള്ള ഉത്തരവിറക്കല്‍. സംസ്ഥാനത്ത് ആദ്യമായാണ് അസാധാരണമായ ഈ പ്രഖ്യാപനം.

തുടര്‍ച്ചയായി ആക്രമണം വന്നതിനാലാണ് നരഭോജി കടുവ എന്ന പ്രഖ്യാപിച്ചിരിക്കുന്നത്. സ്ത്രീയെ കൊലപ്പെടുത്തിയ കടുവ തന്നെ ആണ് ആര്‍ആര്‍ടി ഉദ്യോഗസ്ഥനെയും ആക്രമിച്ചതെന്ന് സ്ഥിരീകരിച്ചിരുന്നു. ദൗത്യത്തിനിറങ്ങിയ ഞഞഠ അംഗത്തിന് നേരെ കടുവ ചാടിവീണത്. കടുവയുടെ നഖം കൊണ്ട് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ജയസൂര്യയുടെ വലത് കൈക്ക് പരിക്കേറ്റിരുന്നു. ഷീല്‍ഡ് കൊണ്ട് പ്രതിരോധിച്ചതോടെയാണ് കടുവ ഓടിമറഞ്ഞത്.

തിക്കോടി ഡ്രൈവ് ഇന്‍ ബീച്ചില്‍ കുളിക്കാനിറങ്ങിയ നാല് പേര്‍ തിരയില്‍പ്പെട്ട് മരിച്ചു. കല്‍പ്പറ്റ സ്വദേശികളായ അനീസ(35), വാണി(32), ബിനീഷ്(40), ഫൈസല്‍ എന്നിവരാണ് മരിച്ചത്. ഇന്ന് വൈകുന്നേരം നാലോടെയാണ് അപകടം സംഭവച്ചിത്.

വിനോദയാത്രയ്ക്കായി ബീച്ചില്‍ എത്തിയ 24 അംഗ സംഘത്തില്‍പ്പെട്ട അഞ്ച് പേര്‍ തിരയില്‍പ്പെട്ടതായാണ് വിവരം. അഞ്ചാമത്തെയാള്‍ ഇപ്പോള്‍ ചികിത്സയിലാണ്. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും നാല് പേരെ രക്ഷിക്കാനായില്ല. മരിച്ച നാല് പേരുടേയും മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാന്‍ വീടിനുള്ളില്‍ മോഷ്ടാവിനാല്‍ ആക്രമിക്കപ്പെട്ട് ഗുരുതരമായി പരിക്കേറ്റ സംഭവം തുടക്കം മുതല്‍ വിവാദങ്ങള്‍ക്കും ആശയക്കുഴപ്പങ്ങൾക്കും വഴിവെച്ചിരുന്നു. പ്രതിയെ പിടികൂടിയപ്പോഴും തുടർന്നുള്ള പോലീസ് ഭാഷ്യങ്ങളിലും നിരവധി ചോദ്യങ്ങൾ അവശേഷിച്ചിരുന്നു. അതിസമ്പന്നൻമാർ താമസിക്കുന്ന പ്രദേശത്തെ അതിസുരക്ഷയുള്ള കെട്ടിടത്തിൽ എങ്ങനെ ഒരു സാധാരണ മോഷ്ടാവ് കടന്നു എന്ന ചോദ്യത്തിൽ തുടങ്ങി, ഏറ്റവുമൊടുവിൽ വിരലടയാളത്തിലെ പൊരുത്തക്കേടുകൾവരെ എത്തിനിൽക്കുന്നു ആ സംശയങ്ങൾ.

സംഭവത്തില്‍ ബംഗ്ലാദേശ് പൗരന്‍ ഷെരിഫുള്‍ ഷെഹ്‌സാദിനെ പോലീസ് പിടികൂടിയെങ്കിലും പ്രതിയുടെ വിരലടയാള പരിശോധനാ ഫലം പുറത്തുവന്നതോടെയാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്. സംഭവസ്ഥലത്തുനിന്ന് 19 സെറ്റ് വിരലടയാളമാണ് പോലീസ് ശേഖരിച്ചതെങ്കിലും പ്രതി ഷെരീഫുൾ ഷെഹ്സാദിന്‍റേതുമായി ഇതൊന്നും പൊരുത്തപ്പെടുന്നില്ലെന്നാണ് ഫിംഗര്‍ പ്രിന്റ് ബ്യൂറോ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതോടെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത് ശരിയായ പ്രതിയെ അല്ലേയെന്ന ചോദ്യവും ഉയരുന്നു.

ഷെരീഫുളിനെ പിടികൂടുംമുമ്പ് മറ്റൊരാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചോദ്യംചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍, അയാള്‍ക്ക് സംഭവവുമായി ബന്ധമില്ലെന്ന് കണ്ടതോടെ വിട്ടയക്കുകയായിരുന്നു. ഛത്തീസ്ഘട്ട് സ്വദേശിയായ ആകാശ് കനോജയെന്നയാളെയും മുംബൈ പോലീസ് ചോദ്യം ചെയ്തിരുന്നു. ജഞാനേശ്വരി എക്സ്പ്രസ് ട്രെയിനില്‍ യാത്രചെയ്യുന്നതിനിടെ ആര്‍.പി.എഫ് സംഘം പിടികൂടുകയും മുംബൈ പോലീസിന് കൈമാറുകയുമായിരുന്നു. പക്ഷെ, ഇയാള്‍ക്കും സംഭവത്തില്‍ പങ്കില്ലെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍.

ജനുവരി 16-ന് ആയിരുന്നു സെയഫ് അലിഖാന്‍ ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ നടന്‍റെ ശരീരത്തിൽ കത്തിയുടെ ഭാഗം നട്ടെല്ലിന് സമീപം തറഞ്ഞ നിലയിലായിരുന്നു. തുടര്‍ന്ന് ജനുവരി 19-നാണ് ബംഗ്ലാദേശി പൗരന്‍ ഷെരീഫുളിനെ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍, ഗുരുതരമായി പരിക്കേറ്റിട്ടും ദിവസങ്ങള്‍ക്കുക്കുള്ളില്‍ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ആയി ആരാധകരെ അഭിവാദ്യം ചെയ്ത് വീട്ടിലേക്ക് വന്ന സെയ്ഫിന്റെ പരിക്കിനേക്കുറിച്ച് വലിയ ചര്‍ച്ചയും ഉയര്‍ന്നിരുന്നു. മാത്രമല്ല, ഇത്ര വലിയ സുരക്ഷയുണ്ടായിട്ടും വീട്ടിലേക്ക് അക്രമി കയറിയത് സംബന്ധിച്ച് പല സംശയങ്ങളും ഉയര്‍ന്നിരുന്നു.

സംഭവം നടക്കുന്ന സമയത്ത് സെയ്ഫിന്‍റെ ഭാര്യ കരീന കപൂർ, നടിയും സുഹൃത്തുമായ സോനം കപൂറിന്റെ പാര്‍ട്ടിയില്‍ പങ്കെടുത്ത് വീട്ടില്‍ തിരിച്ചെത്തിയതായിരുന്നു ഭാര്യ കരീനയെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

സംഭവദിവസം രാത്രയിൽ നടിയും സുഹൃത്തുമായ സോനം കപൂറിന്റെ പാര്‍ട്ടിയില്‍ പങ്കെടുത്തശേഷമാണ് സെയ്ഫിന്‍റെ ഭാര്യ കരീന വീട്ടിലെത്തിയതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. വളരെയേറെ മദ്യപിച്ചാണ് കരീന വീട്ടിലെത്തിയിരുന്നതെന്നാണ് ചില റിപ്പോർട്ടുകളിൽ പറയുന്നത്. ഇതാണ് കരീന സെയ്ഫിനൊപ്പം ആശുപത്രിയിലേക്കോ പോലീസ് സ്റ്റേഷനിലേക്കോ പോകാതിരുന്നതെന്നാണ് സൂചന. പോയിരുന്നെങ്കില്‍ സാഹചര്യം ഏറെ വഷളാവുമായിരുന്നു. മദ്യപിച്ച നിലയിലുള്ള വീഡിയോയും ചിത്രങ്ങളും പുറത്തുവരും എന്ന ഭയത്തിലാണ് ആ സമയത്ത് പുറത്തേക്ക് പോകേണ്ടെന്ന് കരീന തീരുമാനിച്ചിരുന്നതെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മോഷ്ടാവ് വീട്ടിനുള്ളിലേക്ക് കയറുമ്പോള്‍ എന്തുകൊണ്ടു സെക്യൂരിഉദ്യോഗസ്ഥന്റെ പോലും ശ്രദ്ധയില്‍പെട്ടില്ല എന്ന ചോദ്യമാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. അത്രമാത്രം സുരക്ഷാസന്നാഹങ്ങളോടെ താമസിക്കുന്ന ഒരു നടനാണ് സെയ്ഫ്. പഴയ നവാബ് പാരമ്പര്യത്തിലെ ഒടുവിലത്തെ കണ്ണി. പ്രധാനമന്ത്രിയെ അടക്കം നേരിട്ട് സന്ദര്‍ശിക്കാന്‍ അനുവാദമുള്ള നടന്‍. ഒപ്പം ബോളിവുഡ് സിനിമയുടെ തലവര മാറ്റിയ കപൂര്‍ ഫാമിലിയിലെ മരുമകന്‍. അദ്ദേഹം പോലും സ്വന്തം വീട്ടില്‍ വെച്ച് ആക്രമിക്കപ്പെട്ടേക്കാമെന്ന തിരിച്ചറിവ് കൂടിയായിരുന്നു നിരവധി സംശയങ്ങള്‍ക്കും ആശയക്കുഴപ്പത്തിനും ഇടനല്‍കിയത്.

ഗുരുതരമായി പരിക്കേറ്റിട്ടും വീട്ടില്‍നിന്ന് സ്വയം ഇറങ്ങിവന്ന് ഓട്ടോയില്‍ കയറി ആശുപത്രിയിലെത്തി ചികിത്സ നേടിയ നടനെ ലീലാവതി ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയടക്കമുള്ള ചികിത്സകള്‍ നടത്തിയാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയതെന്നാണ് പറയപ്പെടുന്നത്. എന്നാൽ ശസ്ത്രക്രിയയ്ക്കു ശേഷം അഞ്ച് ദിവസത്തിനകം ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജായത് സംശയത്തിനിടയാക്കിയിരുന്നു.

സെയ്ഫിനെതിരായ ആക്രമണവാർത്ത പി.ആര്‍ പ്രമോഷനാണെന്നും പരിക്കേറ്റുവെന്നത് അഭിനയമാണെന്നുമടക്കമുള്ള വിമര്‍ശനങ്ങൾ ചില കോണുകളിൽനിന്ന് ഉയർന്നു. ഇത് വിവിധ രാഷ്ട്രീയ നേതാക്കളടക്കം ഏറ്റെടുക്കുകയും ട്രോളുകളായും മീമുകളായും സോഷ്യല്‍മീഡയയില്‍ വലിയതോതില്‍ പ്രചരിക്കുകയും ചെയ്തു. ഉയർന്ന സംശയങ്ങൾക്കൊന്നും തൃപ്തികരമായ മറുപടി നൽകാൻ നടനുമായി ബന്ധപ്പെട്ടവർക്കോ പോലീസിനോ സാധിക്കുന്നില്ലെന്നും അന്വേഷണം മുന്നോട്ടുപോകുംതോറും സംഭവത്തേക്കുറിച്ചുള്ള ദുരൂഹതകൾ ഏറുകയാണെന്നും പലരും ചൂണ്ടിക്കാട്ടുന്നു.

RECENT POSTS
Copyright © . All rights reserved