India

വയനാട് പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയ്ക്കായി തിരച്ചിൽ തുടരുന്നതിനിടെ ആർആർടി അംഗത്തിന് നേരെ കടുവയുടെ ആക്രമണം. ആർആർടി അംഗം ജയസൂര്യയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ജയസൂര്യയുടെ വലത് കൈക്കാണ് പരിക്കേറ്റത്. ഡോ. അരുൺ സക്കറിയയുടെ നേതൃത്തിലുള്ള സംഘം സ്ഥലത്തേക്ക് തിരിച്ചു.

രാവിലെ പത്ത് മണിയോടെയാണ് എട്ടുപേരടങ്ങുന്ന സംഘം തിരച്ചിലിനായി എത്തിയത്. 80 പേരെ പത്ത് സംഘങ്ങളായി തിരിച്ച് പഞ്ചാരക്കൊല്ലിയിലെ വിവിധ സ്ഥലങ്ങളിൽ വിന്യസിച്ചായിരുന്നു തിരച്ചിൽ നടത്തിയത്. ഇതിൽ ഒരു സംഘത്തിലെ അംഗമാണ് പരിക്കേറ്റ ജയസൂര്യ.

അതേസമയം പ്രദേശത്ത് നിന്നും വെടിവെക്കുന്നതിൻ്റെ ശബ്ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. ഇത് കടുവയെ വെടിവെക്കാൻ ശ്രമിച്ചതാവാമെന്നാണ് പ്രാഥമിക നിഗമനം. കടുവ വനം വകുപ്പിന്റെ റഡാർ പരിധിയിൽ എത്താഞ്ഞതോടെയാണ് 80 പേരടങ്ങുന്ന സംഘം തിരച്ചിലിനെത്തിയത്.

സംസ്ഥാനത്ത് ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിനും ബിയറിനും വൈനും വില വര്‍ധിപ്പിച്ചു. മദ്യനിര്‍മാണ കമ്പനികളുടെ ആവശ്യം കണക്കിലെടുത്താണ് തീരുമാനം. ശരാശരി 10 ശതമാനം വരെയാണ് വിലവര്‍ധന. വിവിധ ബ്രാന്റുകള്‍ക്ക് 10 മുതല്‍ 50 രൂപ വരെയാണ് വര്‍ധിക്കുക. വിലവര്‍ധന തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.

ബെവ്‌കോയുടെ നിയന്ത്രണത്തില്‍ ഉത്പാദിപ്പിക്കുന്ന ജവാന്‍ റമ്മിനും വില കൂട്ടി. ജവാന് 10 രൂപയാണ് കൂട്ടിയത്. 640 രൂപയുടെ മദ്യത്തിന് ഇനി 650 രൂപ നല്‍കണം. പുതുക്കിയ മദ്യ വില വിവര പട്ടിക ബെവ്‌കോ പുറത്തിറക്കിയിട്ടുണ്ട്. ഇത് പ്രകാരം 62 കമ്പനികളുടെ 341 ബ്രാന്റുകള്‍ക്ക് വില വര്‍ധിക്കും. ചില ബ്രാന്‍ഡുകളുടെ വിലയില്‍ മാറ്റമില്ല.

ബവ്‌കോയും മദ്യക്കമ്പനികളും തമ്മിലുള്ള ‘റേറ്റ് കോണ്‍ട്രാക്ട്’ അനുസരിച്ചാണു മദ്യവില നിശ്ചയിക്കുന്നത്. എല്ലാ വര്‍ഷവും വിലവര്‍ധന കമ്പനികള്‍ ആവശ്യപ്പെടാറുണ്ട്. ചില വര്‍ഷങ്ങളില്‍ ഇത് അനുവദിച്ചു നല്‍കാറുണ്ട്. നിലവില്‍ കമ്പനികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് വില വര്‍ധിപ്പിച്ചതെന്നാണ് ബെവ്‌കോ സിഎംഡി ഹര്‍ഷിത അട്ടല്ലൂരി പറഞ്ഞത്.

പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ഷാഫി അന്തരിച്ചു. 56 വയസായിരുന്നു. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ഇന്ന് രാവിലെ 9:30 മുതല്‍ ഒരുമണി വരെ മണപ്പാട്ടിപ്പറമ്പ് കൊച്ചിന്‍ സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. വൈകുന്നേരം നാലിന് കറുകപ്പിള്ളി ജുമാമസ്ജിദില്‍ കബറടക്കും.

ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്ന് ഈ മാസം 16 നാണ് ഷാഫിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദിവസങ്ങളോളം കഠിനമായ തലവേദനയും ഉറക്കമില്ലായ്മയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഷാഫി ചികിത്സ തേടിയത്. വിദഗ്ധ പരിശോധനയില്‍ തലച്ചോറിലെ രക്തസ്രാവം കണ്ടെത്തി. ശസ്ത്രക്രിയ നടത്തിയെങ്കിലും ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

ഭാര്യ: ഷാമില. മക്കള്‍: അലീമ, സല്‍മ. സംവിധായകനും തിരക്കഥാകൃത്തുമായ റാഫി സഹോദരനാണ്. മൃതദേഹം കറുകപ്പിള്ളിയിലെ വീട്ടിലെത്തിച്ചു. എളമക്കര മൂത്തോട്ടത്ത് എം.പി. ഹംസയുടെയും നബീസയുടെയും മകനായ ഷാഫിയുടെ യഥാര്‍ഥ പേര് എം.എച്ച് റഷീദ് എന്നാണ്. ബന്ധുവായ സംവിധായകന്‍ സിദ്ദീഖിന്റെയും സഹോദരന്‍ റാഫിയുടെയും പാതയിലൂടെയാണ് സിനിമയിലേക്ക് കടന്നുവന്നത്. സംവിധാനം ചെയ്ത 17 സിനിമകളില്‍ ഏറെയും വമ്പന്‍ ഹിറ്റുകളായിരുന്നു.

ഹാസ്യത്തിന് നവീന ഭാവം നല്‍കിയ സംവിധായകനായിരുന്നു ഷാഫി. സംവിധായകരായ രാജസേനന്റെയും റാഫി-മെക്കാര്‍ട്ടിന്റേയും സഹായിയായാണ് സിനിമാ രംഗത്തേക്കുള്ള പ്രവേശനം. 2001 ല്‍ പുറത്തിറങ്ങിയ വണ്‍മാന്‍ഷോ എന്ന ചിത്രത്തിലൂടെയാണ് ഷാഫി സ്വതന്ത്ര സംവിധായകനായത്. തുടര്‍ന്ന് നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളൊരുക്കി.

കല്യാണരാമന്‍, പുലിവാല്‍ കല്യാണം, തൊമ്മനും മക്കളും, മായാവി, ചട്ടമ്പിനാട്, ചോക്ലേറ്റ്, മേരിക്കുണ്ടൊരു കുഞ്ഞാട്, മേക്കപ്പ്മാന്‍, ടു കണ്‍ട്രീസ്, ഷെര്‍ലക്ക് ടോംസ് തുടങ്ങി 18 ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഇതില്‍ മജ എന്ന തമിഴ് ചിത്രവും ഉള്‍പ്പെടും. തൊമ്മനും മക്കളും എന്ന ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു ഇത്. 2022 ല്‍ പുറത്തിറങ്ങിയ ആനന്ദം പരമാനന്ദം ആയിരുന്നു അവസാനമൊരുക്കിയ ചിത്രം.

അക്രമിയുടെ കുത്തേറ്റ സംഭവത്തിൽ നടൻ സെയ്ഫ് അലിഖാന്റെ മൊഴി മുംബൈ പോലീസ് രേഖപ്പെടുത്തി. സദ്ഗുരു ശരൺ കെട്ടിടത്തിലെ വസതിയിൽ താനും ഭാര്യ കരീന കപൂർഖാനും വേറെ മുറിയിലായിരുന്നെന്നും ജോലിക്കാരി ബഹളംവെച്ചതുകേട്ടാണ് മകന്റെ മുറിയിലേക്ക് ഓടിയെത്തിയതെന്നും സെയ്ഫ് പറഞ്ഞു.

അവിടെ അക്രമിയെ കണ്ടു. ജോലിക്കാരി ഏലിയാമ്മ ഫിലിപ്പ് ഭയന്ന് നിലവിളിക്കുമ്പോൾ മകൻ കരയുകയായിരുന്നു. പ്രതിയെ താൻ മുറുകെ പിടിച്ചതോടെ അയാൾ കുത്തി. തുടർച്ചയായി കുത്തിയതോടെ അക്രമിയുടെ മേലുള്ള പിടി അയഞ്ഞു. എങ്കിലും ഇയാളെ മുറിക്കുള്ളിലേക്ക് തള്ളിയിടുകയും പുറത്തുനിന്ന്‌ പൂട്ടുകയുംചെയ്തു. അവിടെനിന്ന് പ്രതി കടന്നുകളഞ്ഞതായും നടൻ മൊഴിനൽകി.

കേസിൽ ബംഗ്ലാദേശിൽനിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന ഷരീഫുൾ ഇസ്‌ലാമാണ് അറസ്റ്റിലായത്. നട്ടെല്ലിന് സമീപവും കഴുത്തിലുമായി ആറ് കുത്തേറ്റ നടനെ ലീലാവതി ആശുപത്രിയിൽ അടിയന്തരശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു.

സെയ്ഫിന്റെ വസതി, കെട്ടിടത്തിന്റെ കോണിപ്പടി, ശുചിമുറിയുടെ വാതിൽ, മകൻ ജേയുടെ മുറിയുടെ വാതിൽ പിടി എന്നിവയിൽനിന്ന് പ്രതിയുടേതെന്ന് കരുതുന്ന വിരലടയാളങ്ങളും പോലീസിന് ലഭിച്ചിരുന്നു. അവ വിലയിരുത്തലിനായി അയച്ചിട്ടുണ്ട്. അതിനിടെ, പ്രതിയുടെ പോലീസ് കസ്റ്റഡി ജനുവരി 29 വരെ നീട്ടി.

വയനാട് പഞ്ചാരക്കൊല്ലിയില്‍ വീണ്ടും കടുവയെ കണ്ടതായി നാട്ടുകാര്‍. രാധയെ അക്രമിച്ച സ്ഥലത്തിന് 300 മീറ്റര്‍ അകലെ പഞ്ചാരക്കൊല്ലി സ്വദേശി നൗഫലിന്റെ വീടിനടുത്താണ് കടുവയെ കണ്ടത്.

വനം വകുപ്പിന്റെയും പൊലീസിന്റെയും നേതൃത്വത്തില്‍ ഡ്രോണ്‍ അടക്കം ഉപയോഗിച്ച് തിരച്ചില്‍ തുടരുകയാണ്. രാത്രിയില്‍ ജനവാസ മേഖലയില്‍ മാത്രമായി തിരച്ചില്‍ പരിമിതപ്പെടുത്തും.

കടുവയുടെ ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് നടത്തുമെന്ന് ഉറപ്പ് നല്‍കിയ യോഗത്തിലേക്ക് ജില്ലാ കളക്ടര്‍ എത്താതിരുന്നതോടെയാണ് പ്രതിഷേധം കനത്തത്.

തുടര്‍ന്ന് എഡിഎം കെ. ദേവകി എത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തി. ഇതുപ്രകാരം എട്ട് പേര്‍ വീതം അടങ്ങുന്ന പത്ത് ആര്‍ആര്‍ടി സംഘങ്ങള്‍ ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കും. കൊല്ലപ്പെട്ട രാധയുടെ മക്കളില്‍ ഒരാള്‍ക്ക് ഫെബ്രുവരി ഒന്ന് മുതല്‍ താല്‍ക്കാലിക ജോലി നല്‍കും. സ്ഥിരപ്പെടുത്തുന്നത് പിന്നീട് തീരുമാനിക്കും.

രാധയുടെ കുടുംബത്തിന് നല്‍കേണ്ട ബാക്കി നഷ്ടപരിഹാര തുകയായ ആറ് ലക്ഷം രൂപ ബുധനാഴ്ച കൈമാറും. പഞ്ചാരക്കൊല്ലിയിലെ വിദ്യാര്‍ഥികള്‍ക്ക് കടുവയെ പിടികൂടുന്നതു വരെ സ്‌കൂളില്‍ പോകാന്‍ ആറ് സര്‍ക്കാര്‍ വാഹനങ്ങള്‍ സജ്ജമാക്കും.

കടുവയെ കണ്ടെത്തി മയക്കുവെടി വെച്ച് കാഴ്ചബംഗ്ലാവിലേക്ക് മാറ്റുമെന്നും എഡിഎം പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ നാട്ടുകാര്‍ പൂര്‍ണ തൃപ്തരല്ല. വനമന്ത്രി എ.കെ.ശശീന്ദ്രന്‍ നാളെ വയനാട്ടിലെത്തും. രാവിലെ 11 ന് കളക്ടറേറ്റില്‍ നടക്കുന്ന അവലോകന യോഗത്തില്‍ പങ്കെടുക്കും.

അതിനിടെ പഞ്ചാരക്കൊല്ലിയില്‍ വീണ്ടും കടുവയെ കണ്ട സാഹചര്യത്തില്‍ വനം വകുപ്പ് വാഹനത്തില്‍ അനൗണ്‍സ്‌മെന്റ് നടത്തി. ജനവാസ മേഖലയില്‍ വീണ്ടും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാവരും വീടുകളില്‍ കഴിയണമെന്നും കര്‍ഫ്യു നിയമം നിര്‍ബന്ധമായും പാലിക്കണമെന്നും വനം വകുപ്പധികൃതര്‍ നിര്‍ദേശം നല്‍കി.

കെ.പി.സി.സി. അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ ഉടന്‍ മാറ്റില്ല. നേതൃമാറ്റം ഉടനില്ലെന്ന് സുധാകരന് ഹൈക്കമാന്‍ഡ് ഉറപ്പ് നല്‍കി. സുധാകരനെ നിലനിര്‍ത്തി പുനസംഘടന പൂര്‍ത്തിയാക്കാനാണ് തീരുമാനം. അദ്ദേഹത്തെ വിശ്വാസത്തിലെടുക്കാതെ ഒരു തീരുമാനവും ഉണ്ടാകില്ലെന്നാണ് അറിയിച്ചത്.

പുനസംഘടന നടപടികളുമായി മുന്നോട്ടു പോകാന്‍ സുധാകരന് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നല്‍കി. എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി നടത്തുന്നത് പുനസംഘടനാ ചര്‍ച്ചകള്‍ മാത്രമാണ്. സുധാകരന്‍ കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെ എ.ഐ.സി.സിയുടെ മറുപടി.

കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തമ്മിലുള്ള അകല്‍ച്ച സംഘടനാ സംവിധാനത്തെ നിശ്ചലമാക്കുന്നെന്ന വിലയിരുത്തല്‍ ഹൈക്കമാന്‍ഡിനുണ്ട്. പ്രധാന വിഷയങ്ങളില്‍പ്പോലും കൂട്ടായ ചര്‍ച്ചയിലൂടെ പൊതുനിലപാട് സ്വീകരിക്കാന്‍ കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് കെ.പി.സി.സി. പ്രസിഡന്റിനെ മാറ്റണോയെന്നതില്‍ ഹൈക്കമാന്‍ഡ് മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം തേടിയത്. സുധാകരനെ മാറ്റിയേക്കുമെന്നായിരുന്നു തുടക്കത്തിൽ വന്ന റിപ്പോര്‍ട്ടുകള്‍.

ഇതിനിടെയാണ് സംഘടനാപരമായ കാര്യങ്ങളില്‍ സതീശന്‍ മുന്‍കൈയെടുക്കുന്നെന്ന പരാതിയും ഉയര്‍ന്നത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്‍കൂര്‍ തയ്യാറെടുപ്പ് നടത്തിയാല്‍ ജയിക്കാവുന്ന മണ്ഡലങ്ങള്‍ സംബന്ധിച്ച ക്രമീകരണമായിരുന്നു പരാതിക്ക് അടിസ്ഥാനം. സദുദ്ദേശ്യപരമായി ചെയ്ത കാര്യങ്ങള്‍ സംശയത്തോടെ കണ്ടതില്‍ സതീശന് പരിഭവമുണ്ടായിരുന്നു എന്നായിരുന്നു റിപ്പോർട്ടുകൾ.

സുധാകരന് പകരം ബെന്നി ബെഹനാന്‍, അടൂര്‍ പ്രകാശ്, കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി, സണ്ണി ജോസഫ്, റോജി എം ജോണ്‍ തുടങ്ങിയവരെ കെപിപിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനിടെ കെ.സി വേണുഗോപാല്‍ ഇന്ന് കെ സുധാകരനുമായി കൂടിക്കാഴ്ച നടത്തും.

‘രാത്രിയിലും രാവിലെയും പാടിയിലെ മുറ്റത്തേക്കിറങ്ങാന്‍ പേടിയാണ്. കാട്ടുപോത്ത് എപ്പോഴാണ് മുന്നിലുണ്ടാവുകയെന്നു പറയാന്‍സാധിക്കില്ല. തേയിലനുള്ളിയാണ് ഞങ്ങളുടെ ജീവിതം. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് ഇനി മനഃസമാധാനത്തോടെ പണിയെടുക്കുക. കടുവയെയും ആനയെയും കാട്ടുപോത്തിനെയും ഭയന്നാണ് ജീവിതം’ -രാധയെ കടുവ കൊന്നതറിഞ്ഞ് അയല്‍വാസിയുടെ കൈക്കുഞ്ഞുമായി ഓടിയെത്തിയതാണ് പാടിയില്‍ താമസിക്കുന്ന എസ്റ്റേറ്റ് തൊഴിലാളി എല്‍സി. എന്ത് സുരക്ഷയാണ് ഞങ്ങളുടെ ജീവനുള്ളതെന്ന എല്‍സിയുടെ ചോദ്യത്തിന് വ്യക്തമായ മറുപടിനല്‍കാന്‍ ആര്‍ക്കും സാധിക്കില്ല.

എല്ലാദിവസവും വളര്‍ത്തുപട്ടികളെ കാണാതാവുന്ന കാര്യമാണ് മറ്റൊരു തോട്ടംതൊഴിലാളിയായ ലീല പങ്കുവെച്ചത്. ഓരോദിവസവും ഓരോയിടത്തെ പട്ടികളെ കാണാതാവും. എന്തു സമാധാനമാണ് ഞങ്ങള്‍ക്കിവിടെയുള്ളത്. ഒരാള്‍ മരിച്ചപ്പോഴല്ലേ ഇവിടേക്ക് എല്ലാവരും ഓടിയെത്തിയത്. ഈ പ്രശ്‌നങ്ങളൊക്കെ ഞങ്ങള്‍ എത്രകാലമായി അനുഭവിക്കുന്നതാണ് -ലീല പറഞ്ഞു.

തേയിലനുള്ളുന്നതിനിടെ ഓടിയെത്തിയ പലര്‍ക്കും കരച്ചിലടക്കാനായില്ല. പിലാക്കാവ് പഞ്ചാരക്കൊല്ലി, മണിയന്‍കുന്ന്, ചിറക്കര ഭാഗങ്ങളിലും സമീപപ്രദേശങ്ങളിലും കാട്ടാന, കാട്ടുപോത്ത്, കടുവ എന്നിവയുടെ ശല്യം കാലങ്ങളായുണ്ട്. വനപ്രദേശത്തോടുചേര്‍ന്ന് താമസിക്കുന്ന ജനങ്ങള്‍ക്ക് എളുപ്പം വീടുകളിലെത്താന്‍ വനത്തിലൂടെ യാത്രചെയ്യുകയല്ലാതെ മറ്റുമാര്‍ഗങ്ങളൊന്നുമില്ല. സ്ഥിരമായി പ്രദേശവാസികള്‍ പൊയ്ക്കൊണ്ടിരിക്കുന്ന വഴിയിലൂടെയാണ് രാധയും സഞ്ചരിച്ചത്. എത്തേണ്ടിയിരുന്ന വീടിന് ഏകദേശം മുന്നൂറുമീറ്റര്‍ അകലെവെച്ചാണ് രാധ കടുവയുടെ മുന്നിലകപ്പെട്ടത്.

കഴിഞ്ഞ മേയില്‍ ചിറക്കരയില്‍ ഇറങ്ങിയ കടുവ പശുക്കിടാവിനെ കൊന്നിരുന്നു. ചിറക്കര അത്തിക്കാപറമ്പില്‍ എ.പി. അബ്ദുറഹ്‌മാന്റെ എട്ടുമാസം പ്രായമുള്ള പശുക്കിടാവിനെയാണ് കൊന്നത്. ഈ കടുവയെ പിടികൂടാനായി വനപാലകര്‍ കൂടുസ്ഥാപിച്ച് ദിവസങ്ങളോളം കാത്തിരുന്നെങ്കിലും കടുവ കൂട്ടിലകപ്പെടാത്തതിനെത്തുടര്‍ന്ന് പിന്നീട് ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

2022 ഒക്ടോബറില്‍ പഞ്ചാരക്കൊല്ലിക്ക് അധികം അകലെയല്ലാത്ത കല്ലിയോട്ടുനിന്ന് പിടികൂടിയിരുന്നു. ഏകദേശം നാലുവയസ്സുള്ള കടുവയെയാണ് ഫോറസ്റ്റ് സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ മയക്കുവെടിവെച്ച് പിടിച്ചത്. മാനന്തവാടി-ജെസ്സി-പിലാക്കാവ് റോഡിലെ കല്ലിയോട് മുസ്ലിംപള്ളിക്കു സമീപത്തുനിന്നാണ് മുന്‍കാലിന് സാരമായി പരിക്കേറ്റ കടുവയെ പിടികൂടിയത്. അമ്പുകുത്തിയിലെ വനംവകുപ്പിന്റെ എന്‍.ടി.എഫ്.പി. പ്രൊസസിങ് ആന്‍ഡ് ട്രെയ്നിങ് സെന്ററിലേക്ക് മാറ്റി പ്രാഥമികചികിത്സ നല്‍കിയ കടുവയെ പിന്നീട് സുല്‍ത്താന്‍ബത്തേരി പച്ചാണിയിലെ അനിമല്‍ ഹോസ്പിസ് സെന്റര്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിലേക്ക് മാറ്റുകയാണുണ്ടായത്.

പഞ്ചാരക്കൊല്ലിയില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ തലപ്പുഴ, ചിറക്കര, തൃശ്ശിലേരി, കല്ലിയോട്ടുകുന്ന്, പിലാക്കാവ് പ്രദേശങ്ങളിലുള്ളവരും ഭീതിയോടെയാണ് കഴിയുന്നത്.

10 വര്‍ഷത്തിനിടെ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് എട്ട് പേര്‍

2015 ഫെബ്രുവരി 10-ന് നൂല്‍പ്പുഴ പഞ്ചായത്തിലെ മൂക്കുത്തിക്കുന്ന് സന്ദരത്ത് ഭാസ്‌കരന്‍ (56)
2015 ജൂലായ് കുറിച്യാട് വനഗ്രാമത്തിലെ ബാബുരാജ് (23)
2015 നവംബര്‍ തോല്‌പെട്ടി റെയ്ഞ്ചിലെ വനംവകുപ്പ് വാച്ചര്‍ കക്കേരി കോളനിയിലെ ബസവന്‍ (44)
2019 ഡിസംബര്‍ 24 സുല്‍ത്താന്‍ബത്തേരി പച്ചാടി കാട്ടുനായ്ക്ക കോളനിയിലെ ജഡയന്‍ (മാസ്തി- 60)
2020 ജൂണ്‍ 16-ന് പുല്പള്ളി ബസവന്‍കൊല്ലി കാട്ടുനായ്ക്ക കോളനിയിലെ ശിവകുമാര്‍ (24)
2023 ജനുവരി 12-ന് പുതുശ്ശേരി വെള്ളാരംകുന്ന് പള്ളിപ്പുറത്ത് തോമസ് (സാലു 50)
2023 ഡിസംബര്‍ ഒന്‍പത് പൂതാടി മൂടക്കൊല്ലിയില്‍ മരോട്ടിപ്പറമ്പില്‍ പ്രജീഷ് (36)

ഒരുവര്‍ഷത്തിനിടെ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍

2024 ജനുവരി 31-ന് തിരുനെല്ലി തോല്‌പെട്ടി ബാര്‍ഗിരി എസ്റ്റേറ്റ് പാടിയിലെ ലക്ഷ്മണന്‍ (50)
2024 ഫെബ്രുവരി 10-ന് പയ്യമ്പള്ളി പടമല ചാലിഗദ്ദ പനച്ചിയില്‍ അജീഷ് (അജി-47)
2024 ഫെബ്രുവരി 16-ന് വനസംരക്ഷണസമിതി ജീവനക്കാരന്‍ പുല്പള്ളി പാക്കം തിരുമുഖത്ത് പോള്‍
2024 ജൂലായ് 16-ന് സുല്‍ത്താന്‍ ബത്തേരി കല്ലൂര്‍ കല്ലുമുക്ക് രാജു (49)
2025 ജനുവരി എട്ടിനു പുല്പള്ളി ചേകാടിയില്‍ കര്‍ണാടക കുട്ടസ്വദേശി വിഷ്ണു (22).

വെഞ്ഞാറമൂട് ആലിയാട് സ്വദേശി ആതിരയെ കഠിനംകുളത്തെ വീടിനുള്ളില്‍ കൊലപ്പെടുത്തിയ കേസിലെ പ്രതി ജോണ്‍സണ്‍ ഔസേപ്പിന്റെ മൊഴി ഞെട്ടിക്കുന്നത്. കൃത്യം നടന്ന ദിവസം പെരുമാതുറയിലെ മുറിയില്‍ നിന്ന് രാവിലെ 6.30 ഓടെയാണ് ആതിര താമസിക്കുന്ന വീടിന് സമീപം ജോണ്‍സണ്‍ എത്തിയത്. ആതിര കുട്ടിയെ സ്‌കൂള്‍ ബസ് കയറ്റി വിടുന്ന സമയം വരെ അവിടെ പതുങ്ങി നിന്നു. ഇതിനിടയില്‍ ഇരുവരും ഫോണില്‍ സംസാരിച്ചു. അതിന് ശേഷം വീട്ടിലേക്ക് കയറി. പിന്നീടായിരുന്നു കൊല. ആസൂത്രണത്തിന്റെ ഭാഗമായി കത്തിയും കരുതി. കഠിനംകുളം പാടിക്കവിളാകം ഭഗവതിക്ഷേത്രത്തിലെ പൂജാരിയായ രാജീവിന്റെ ഭാര്യയായ ആതിരയെയാണ് കഴുത്തിനു കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടത്. ആതിരയെ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ജോണ്‍സണ്‍ പിന്നീട് അടുപ്പത്തിലാവുകയായിരുന്നു. ഈ ബന്ധം അതിരുവിട്ടതാണ് കൊലയിലേക്ക് കാര്യങ്ങളെത്തിച്ചത്.

വീട്ടിനുള്ളില്‍ പ്രവേശിച്ച ജോണ്‍സന് ആതിര ചായ നല്‍കി. ഈ സമയം കൈയി കരുതിയിരുന്ന കത്തി ജോണ്‍സന്‍ മുറിയിലെ മെത്തയ്ക്കുള്ളില്‍ ഒളിപ്പിച്ചു. പിന്നീട് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ മെത്തക്കുള്ളില്‍ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് ആതിരയുടെ കഴുത്തില്‍ കുത്തി. ഇട്ടിരുന്ന രക്തം പുരണ്ട ഷര്‍ട്ട് അവിടെ ഉപേക്ഷിച്ച് ആതിരയുടെ ഭര്‍ത്താവിന്റെ ഷര്‍ട്ട് ഇട്ടുകൊണ്ടാണ് പ്രതി സ്‌കൂട്ടറില്‍ രക്ഷപ്പെട്ടത്. കൃത്യത്തിന് ശേഷം ആത്മഹത്യ ചെയ്യാന്‍ ആലോചിച്ചിരുന്നുവെന്നും എന്നാല്‍ മരിക്കാതെ വന്നാല്‍ നാട്ടുകാരുടെ മര്‍ദനമേല്‍ക്കേണ്ടി വരുമെന്ന് കരുതിയാണ് രക്ഷപ്പെട്ടതെന്നുമാണ് മൊഴി. വിവാഹിതനും മൂന്നു മക്കളുമുള്ള ജോണ്‍സണ്‍ ഇപ്പോള്‍ കുടുംബവുമായി വേര്‍പിരിഞ്ഞാണു കഴിയുന്നത്. കുടുംബം ഉപേക്ഷിച്ച് തന്നോടൊപ്പം വരാന്‍ ആതിരയെ ഇയാള്‍ നിര്‍ബന്ധിച്ചു. ആതിര എതിര്‍ത്തപ്പോള്‍ ഭീഷണിപ്പെടുത്തി. ആതിരയുമായി ഇയാള്‍ക്ക് സാമ്പത്തികയിടപാടുകള്‍ ഉണ്ടായിരുന്നു. ആതിര കുടുംബമുപേക്ഷിച്ച് ജോണ്‍സണൊപ്പം പോകാത്തതിലുള്ള വൈരാഗ്യമാണ് കൊലയ്ക്കു കാരണമായത്.

അതിക്രൂരമായിട്ടാണ് ആതിരയെ കൊലപ്പെടുത്തിയതെന്ന് ജോണ്‍സന്റെ മൊഴിയില്‍ നിന്നും വ്യക്തമാണ്. സംഭവദിവസം രാവിലെ 6.30നാണ് പെരുമാതുറയിലെ ലോഡ്ജില്‍ നിന്നും പ്രതി പുറത്തേക്കിറങ്ങുന്നത്. സംശയം തോന്നാതിരിക്കാന്‍ കാല്‍നടയായിട്ടാണ് ഇയാള്‍ കഠിനംകുളത്തുള്ള ആതിരയുടെ വീട്ടിലെത്തുന്നത്. ഭര്‍ത്താവും കുട്ടികളും പോകുന്നതുവരെ ജോണ്‍സന്‍ വീടിന്റെ പരിസരത്ത് ചുറ്റിപ്പറ്റിനിന്നു. ശേഷം 9 മണിയോടെയാണ് വീട്ടിലേക്ക് കടക്കുന്നത്. ആതിരയോട് ചായയിട്ട് തരാന്‍ ആവശ്യപ്പെടുകയും യുവതി അടുക്കളയിലേക്ക് പോയ തക്കം നോക്കി കയ്യില്‍ കരുതിയിരുന്ന കത്തി ബെഡ് റൂമിലെ കിടക്കയുടെ അടിയില്‍ ഒളിപ്പിക്കുകയും ചെയ്തു. ഇരുവരും തമ്മില്‍ ബന്ധപ്പെടുന്നതിനിടെ ജോണ്‍സണ്‍ കത്തിയെടുത്ത് ആതിരയുടെ കഴുത്തില്‍ കുത്തുകയായിരുന്നു. കത്തി കുത്തിയിറക്കിയ ശേഷം വലിച്ചൂരി കഴുത്തറത്തുവെന്നും പ്രതി പറഞ്ഞു. ആതിരയുടെ സ്‌കൂട്ടറെടുത്തതിന് ശേഷം ചിറയിന്‍കീഴ് റെയില്‍വെസ്റ്റേഷനിലെത്തിയ പ്രതി ട്രയിന്‍ മാര്‍ഗമാണ് കോട്ടയത്ത് എത്തിയത്.

കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തി മജിസ്‌ട്രേറ്റ് ജോണ്‍സന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സാഹചര്യത്തിലായിരുന്നു മൊഴിയെടുക്കല്‍. കുറ്റസമ്മതാണ് ജോണ്‍സണ്‍ നല്‍കിയതെന്ന് സാരം. ജോണ്‍സണിന്റെ ആരോഗ്യ നിലയില്‍ ആശങ്കയൊന്നുമില്ല. എന്നാലും മുന്‍കരുതലെന്നോണം പോലീസ് മൊഴി മജിസ്‌ട്രേട്ടിനെ കൊണ്ട് രേഖപ്പെടുത്തുകയായിരുന്നു. ഇതോടെ കേസില്‍ ജോണ്‍സണിന് കുരുക്ക് മുറുകും. കൊല്ലം സ്വദേശിയായ ജോണ്‍സണ്‍ ഔസേപ്പിനെ കോട്ടയം ചിങ്ങവനം പോലീസാണ് അറസ്റ്റ് ചെയ്തത്. ചിങ്ങവനത്തിനടുത്ത് കുറിച്ചിയില്‍ ഒരു വീട്ടില്‍ ഹോംനഴ്‌സായി ജോലിചെയ്യുകയായിരുന്നു ജോണ്‍സണ്‍. ജനുവരി ഏഴിനുശേഷം ജോലിക്കു വന്നിട്ടില്ല. വ്യാഴാഴ്ച സാധനങ്ങളെടുക്കാനായി ഇവിടെയെത്തിയപ്പോള്‍ വീട്ടുകാര്‍ക്കു സംശയംതോന്നുകയും പഞ്ചായത്തംഗം വഴി പോലീസിനെ അറിയിക്കുകയുമായിരുന്നു. ടിവിയില്‍ കണ്ട ഫോട്ടോയായിരുന്നു വീട്ടുകാരിയെ സംശയങ്ങളിലേക്ക് കൊണ്ടു പോയത്. കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ വിഷം കഴിച്ചതായി ജോണ്‍സണ്‍ പോലീസിനോട് പറഞ്ഞു. ഇതോടെ ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിയാണ് മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തിയത്.

ജോണ്‍സണ്‍ ഹോം നേഴ്‌സായിരുന്ന വീട്ടിലെ യുവതിയാണ് ജോണ്‍സനെ തിരിച്ചറിഞ്ഞ് പഞ്ചായത്തംഗത്തെ വിവരം അറിയിച്ചത്. പെട്ടെന്ന് വീട്ടിലെത്തി ബാഗുമായി കടന്നുകളയാന്‍ ശ്രമിച്ച ജോണ്‍സനെ തന്ത്രപൂര്‍വം പിടിച്ചുനിര്‍ത്തിയാണ് കോട്ടയം ചിങ്ങവനത്തെ പൊലീസിനെ വിളിച്ചുവരുത്തിയത്. പാരാസെറ്റാമോളും എലി വിഷവും കഴിച്ചാണ് ജോണ്‍സണ്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. 48 മണിക്കൂര്‍ നിരീക്ഷണത്തിനു ശേഷം മാത്രമെ ആശുപത്രി വിടുന്ന കാര്യത്തില്‍ ഡോക്ടര്‍മാര്‍ തീരുമാനം എടുക്കൂ. അതിനിടെ കേസിന്റെ തുടര്‍ നടപടികള്‍ക്കായി കഠിനംകുളം പൊലീസ് കോട്ടയത്ത് എത്തി. കഴിഞ്ഞ 21 ആണ് ഇന്‍സ്റ്റാഗ്രാം സുഹൃത്ത് ആതിരയെ പ്രതി കഴുത്തറത്ത് കൊലപ്പെടുത്തിയത്.

മാനന്തവാടിയിൽ കടുവയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീക്ക് ദാരുണാന്ത്യം. പഞ്ചാരകൊല്ലി സ്വദേശി രാധയാണ് മരിച്ചത്. പ്രിയദർശനി എസ്റ്റേറ്റിന് സമീപം ആക്രമണം ഉണ്ടായത്. ഇന്ന് രാവിലെ 11 മണിയോടുകൂടിയാണ് സംഭവം.

വനമേഖലയോട് ചേർന്ന് കിടക്കുന്ന പ്രിയദർശിനി എസ്റ്റേറ്റിനു സമീപം ജോലിക്കായി കാപ്പി തോട്ടത്തിലേക്ക് പോയതായിരുന്നു. ജനവാസ മേഖലയിൽ വെച്ചാണ് കടുവ സ്ത്രീയെ ആക്രമിച്ചു കാട്ടിലേക്ക് വലിച്ചു കൊണ്ടു പോയതെന്ന് പറയുന്നു.

എന്നാൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കാത്ത പ്രദേശമായിരുന്നു ഇത്. ഉടൻ തന്നെ നാട്ടുകാർ പോലീസ് സ്റ്റേഷനിലും വനം വകുപ്പ് ഉദ്യോഗസ്ഥരെയും വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് വനവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും ചെയ്തു.

നിർമാതാവ് സാന്ദ്രാ തോമസിന്റെ പരാതിയിൽ സംവിധായകനും ഫെഫ്ക ജനറൽ സെക്രട്ടറിയുമായ ബി.ഉണ്ണിക്കൃഷ്ണനെതിരെ കേസ്. ഹേമാ കമ്മിറ്റിയിൽ മൊഴിനൽകിയതിന്റെ വിരോധത്തിൽ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തിരിക്കുന്നത്. ബി.ഉണ്ണിക്കൃഷ്ണനെ ഒന്നാം പ്രതിയും നിർമാതാവ് ആന്റോ ജോസഫിനെ രണ്ടാം പ്രതിയുമാക്കിയാണ് എഫ്.ഐ.ആർ.രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സിനിമാ മേഖലയിൽനിന്ന് തന്നെ മാറ്റിനിർത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് സാന്ദ്ര തോമസിന്റെ പരാതിയിൽ പറയുന്നു. കഴിഞ്ഞ ഓ​ഗസ്റ്റ് മുതൽ സിനിമയിൽ അവസരം നിഷേധിക്കുകയാണ്. തനിക്ക് സിനിമ നൽകരുതെന്ന് മേഖലയിലെ മറ്റുള്ളവരോടും നിർദേശിച്ചിരിക്കുകയാണ്. അതുകൊണ്ട് സിനിമയിൽനിന്ന് മാറിനിൽക്കേണ്ടിവന്നിരിക്കുകയാണ്. സംഘടനായോ​ഗത്തിൽവെച്ച് തന്നെ അപമാനിച്ചുവെന്നും സാന്ദ്രാ തോമസ് പരാതിയിൽ പറഞ്ഞു.

സെൻട്രൽ പോലീസിൽ പരാതി നൽകിയപ്പോൾ പോലീസ് ആദ്യം കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറായിരുന്നില്ല. പിന്നീടിവർ കോടതിയെ സമീപിച്ചു. കോടതിയുടെ നിർദേശപ്രകാരമാണിപ്പോൾ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിർമാതാക്കളുടെ സംഘടനയിൽ നിന്നും സാന്ദ്ര തോമസിനെ പുറത്താക്കിയത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. അച്ചടക്കം ലംഘിച്ചു എന്ന് കാണിച്ചായിരുന്നു നടപടി.

ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നടി സംഘടനയ്‌ക്കെതിരേ ഉന്നയിച്ച വിമർശനങ്ങളിൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വിശദീകരണം ചോദിച്ചിരുന്നു. ഈ വിശദീകരണം തൃപ്തികരമല്ല എന്ന് കണ്ടതിനെ തുടർന്ന് സംഘടന കാരണം കാണിക്കൽ നോട്ടീസും നൽകി. ഇതും തൃപ്തികരമല്ലെന്ന് കണ്ടെത്തിയാണ് അച്ചടക്ക ലംഘനം നടത്തി എന്ന് ചൂണ്ടിക്കാട്ടി പുറത്താക്കിയത്. ഈ നടപടി എറണാകുളം സബ് കോടതി നിലവിൽ സ്റ്റേ ചെയ്തിരിക്കുകയാണ്.

RECENT POSTS
Copyright © . All rights reserved