India

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആലുവ പാലസിലെത്തിയാണ് മുഖ്യമന്ത്രി പിണറായി ഉമ്മന്‍ചാണ്ടിയെ ജന്മദിനാശംസകള്‍ അറിയിച്ചത്.ചികിത്സയ്ക്കായി ജര്‍മ്മനിയില്‍ പോകാന്‍ തയ്യാറെടുക്കുന്ന ഉമ്മന്‍ ചാണ്ടിക്ക് മുഖ്യമന്ത്രി ആശംസകള്‍ നേര്‍ന്നു. പൂര്‍ണ്ണ ആരോഗ്യവാനായി തിരിച്ചെത്തിയ ശേഷം വീണ്ടും കാണാമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് പറഞ്ഞു. സുഖവിവരങ്ങള്‍ അന്വേഷിച്ച് അല്‍പസമയം ചെലവഴിച്ച ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.

79-ാം പിറന്നാള്‍ ആഘോഷിക്കുന്ന ഉമ്മന്‍ ചാണ്ടിക്ക് ആശംസകള്‍ അറിയിച്ച് നിരവധി പേരാണ് ആലുവ ഗസ്റ്റ് ഹൗസില്‍ എത്തിയത്. നടന്‍ മമ്മൂട്ടിയും ഉമ്മന്‍ ചാണ്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേരാന്‍ ഗസ്റ്റ് ഹൗസിലെത്തി. ജര്‍മ്മനിയിലേക്ക് ചികിത്സയ്ക്ക് പോകുന്ന ഉമ്മന്‍ചാണ്ടി അസുഖം ഭേദമായി എത്രയും പെട്ടെന്ന് തിരികെ വരട്ടെയെന്ന് ആശംസിക്കുന്നതായി മമ്മൂട്ടി പറഞ്ഞു. പൂക്കള്‍ സമ്മാനിച്ചു കൊണ്ടാണ് മമ്മൂട്ടി ഉമ്മന്‍ ചാണ്ടിയെ കാണാനെത്തിയത്. എല്ലാ പ്രാവശ്യത്തേയും പോലെ ലളിതമായ പിറന്നാള്‍ ആഘോഷമാണ് ഇത്തവണയും നടന്നത്. 2015ന് ശേഷം തന്റെ ശബ്ദത്തില്‍ വ്യതിയാനങ്ങള്‍ ഉണ്ടായി എന്നും ഇത്രയും അധികം ദിവസം നീണ്ടുനില്‍ക്കുന്നത് ഇതാദ്യമാണ് എന്നും ഉമ്മന്‍ ചാണ്ടി മമ്മൂട്ടിയോട് പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചാരണങ്ങള്‍ വ്യാജമാണ് എന്നും ചികിത്സക്ക് കുടുംബം തടസം നില്‍ക്കുകയാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും മകന്‍ ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഇത്തരം പ്രചരണങ്ങളില്‍ കുടുംബം വളരെയധികം ദുഃഖിതരാണ്. വ്യാജപ്രചരണങ്ങള്‍ നടത്തുന്നവര്‍ അതില്‍ നിന്ന് പിന്‍മാറണമെന്നും മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്നും ചാണ്ടി ഉമ്മന്‍ ആവശ്യപ്പെട്ടു.1943 ഒക്ടോബര്‍ 31ന് കോട്ടയം കുമരകത്താണ് ഉമ്മന്‍ ചാണ്ടിയുടെ ജനനം. കെഎസ്‌യുവിലുടെയാണ് പൊതുപ്രവര്‍ത്തന രംഗത്തെത്തിയത്. 1970ല്‍ പുതുപ്പള്ളിയില്‍ നിന്നും നിയമസഭയില്‍ എത്തി. കെഎസ് യു സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്, എംഎല്‍എ, യുഡിഎഫ് കണ്‍വീനര്‍, പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി എന്നി നിലകളില്‍ പ്രവര്‍ത്തിച്ചു.

മമ്മൂട്ടിയെക്കുറിച്ച് രസകരമായ കുറിപ്പ് പങ്കുവെച്ച് നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമൻ. മമ്മൂട്ടിയുടെ വീട് സന്ദർശിച്ചതിനെക്കുറിച്ചുള്ള കുറിപ്പിൽ ശ്രീരാമൻ നടന്റെ പേര് പറയുന്നില്ല. എന്നാൽ മമ്മൂട്ടിയുടെ പിന്നിൽ നിന്നുള്ള ചിത്രം അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഫോട്ടോഗ്രാഫി നിരോധിച്ചാൽ ആളറിയാതെ എടുത്തതാണ് എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം നടന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

വി കെ ശ്രീരാമന്റെ കുറിപ്പ്:

ചെടികളുടെയും മരങ്ങളുടേയും കിളികളുടെയും പൂമ്പാറ്റകളുടെയും നാടൻ പേരുകളും ശാസ്ത്രീയ നാമങ്ങളും പറഞ്ഞു തന്നു കൊണ്ട് വനചാരി മുമ്പെ നടന്നു. ഫോട്ടോഗ്രഫി നിരോധിച്ചിരിക്കുന്നു എന്ന മുന്നറിയിപ്പുള്ളതുകൊണ്ട് പിന്നിൽ നിന്ന് ഒളിക്കാമറ വെച്ചാണ് വന്യൻ്റെ ഫോട്ടം പിടിച്ചത്. എന്നിട്ടും ജ്ഞാനദൃഷ്ടിയാൽ അതു കണ്ടു തിരിഞ്ഞു നിന്ന് എന്നെ നോക്കി ഭസ്മമാക്കാൻ ശ്രമിച്ചു.

ഞാൻ വടുതലവടാശ്ശേരി ഉണ്ണിമാക്കോതയേയും കണ്ടര് മുത്തപ്പനേയും സേവിച്ചുപാസിച്ച ആളായ കാരണം ഇന്നെ ഒന്നും ചെയ്യാൻ പറ്റീല്ല. ന്നാലും വെറുതെ വിടാൻ പറ്റില്ലല്ലോ? ഞാനൊരു പാരിസ്ഥിതിക പ്രശ്നം ഉന്നയിച്ചു.” ബടെ ഇങ്ങളെന്തിനാ ഇങ്ങനെ കോങ്ക്രീറ്റം ഇട്ടത്. സ്വാഭാവിക റെയിൻഫോറസ്റ്റിൻ്റെ ഇക്കോളജിക്കൽ ബാലൻസ്പോവില്ലെ?”ആ ചോദ്യത്തിലെ എൻ്റെ ജ്ഞാനപ്പെരുമ കേട്ട് ഞ്ഞെട്ടിയിട്ടുണ്ടാവുമെന്ന് ഉറപ്പ്. എന്നാൽ അതു പുറത്തു കാണിക്കാതെ ഇങ്ങനെ പറഞ്ഞു. ചെളിപ്പറ്റുള്ള മണ്ണാൺഡാ. കോൺക്രീറ്റിട്ടില്ലെങ്കി നടന്നാ ബാലൻസുപോയി മലർന്നു വീഴും. ” എന്നാൽ പിന്നെ മറ്റൊരു വഴി ചിന്തിക്കായിരുന്നു ”

എന്തു വഴി? ” തോടുണ്ടാക്കി, രണ്ടു സൈഡിലും കണ്ടൽകാടു വെച്ചു പിടിപ്പിക്കുക. എന്നിട്ട് ആ തോട്ടിലൂടെ കൊതുമ്പുവള്ളത്തിൽ വീട്ടിലേക്കു വരാലോ? പിന്നെ ആ പാട്ടും പാടാം”ഏതു പാട്ട്? “ആകാശപ്പൊയ്കയിലുണ്ടൊരു പൊന്നും തോണീ” അത് ഫിമെയ്ൽ വോയ്സല്ലേ? “ഡ്യുവെറ്റായും കേട്ടിട്ടുണ്ട്”ഉത്തരം ഒന്നുമുണ്ടായില്ല. അപ്പാേൾ ഞാൻ ചോദിച്ചു. “എന്താ ഒന്നും മുണ്ടീലാ എന്താ ങ്ങള് ചിന്തിക്കണത്?” ഏത് നാശം പിടിച്ച നേരത്താണ് ഞാൻ നിന്നെ ഇങ്ങോട്ട് ക്ഷണിച്ചതെന്ന് ചിന്തിയ്ക്കായിരുന്നു. അത്രയും പറഞ്ഞ് അല്പനേരത്തിനു ശേഷം വീണ്ടും വന്യമായ വിവരണം തുടർന്നു.

സൂർത്തുക്കളേ, ഇതങ്ങേരല്ലെ ഇങ്ങേരല്ലെ ഇന്നയാളല്ലേ എന്നൊന്നും എന്നോട് ചോദിക്കരുത്. ഇയ്ക്ക് ആളെ നിശ്ശല്ല. ഞാനിതുവരെ മുഖം ശരിക്കു കണ്ടിട്ടില്ല. സൗണ്ട് മാത്രേ കേട്ടിട്ടുള്ളൂ.

ശുചിമുറിയിലെ ലൈസോള്‍ കുടിച്ച് ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ പോലീസുകാര്‍ക്ക് വീഴ്ചയെന്ന് സൂചന. ഇവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് റൂറല്‍ എസ്പി ഡി ശില്‍പ പ്രതികരിച്ചു.

ഇതിനിടെ ചോദ്യം ചെയ്യലില്‍ നിന്നും രക്ഷപ്പെടാനായി ഗ്രീഷ്മ നടത്തിയ നാടകമാണ് ലൈസോള്‍ കുടിച്ച സംഭവമെന്നും സൂചനയുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടാല്‍ കൂടുതല്‍ സമയം ചോദ്യം ചെയ്യലില്‍ നിന്നും രക്ഷപ്പെടാമെന്ന് കരുതിയാകാം നീക്കമെന്നും സംശയമുണ്ട്. എന്നാല്‍ ആശുപത്രിയിലെത്തിച്ച് ഛര്‍ദ്ദിക്കാനുള്ള മരുന്ന് നല്‍കിയതോടെ പെണ്‍കുട്ടി സാധാരണ നിലയിലേക്ക് എത്തിയിട്ടുണ്ട്.

അതേസമയം, ഗ്രീഷ്മയുടെ ആരോഗ്യനില തൃപ്തികരമാണെന്നും അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും റൂറല്‍ എസ്പി ഡി ശില്‍പ വ്യക്തമാക്കി. സംഭവത്തില്‍ പോലീസിന് വീഴ്ച ഉണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍. നാലു വനിതാ പൊലീസുകാരുടെ സംരക്ഷണയിലായിരുന്നു ഗ്രീഷ്മ.

സുരക്ഷാ പരിശോധന നടത്തിയ ശുചിമുറി ആയിരുന്നു ഗ്രീഷ്മയ്ക്ക് ഉപയോഗിക്കാനായി തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇത് അല്ല ഗ്രീഷ്മ ഉപയോഗിച്ചത്. പോലീസുകാര്‍ മറ്റൊരു ശുചിമുറിയില്‍ കൊണ്ടുപോയത് ഗുരുതര വീഴ്ചയാണ്. ഇതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് വൈകാതെ ലഭിക്കും.

വിദ്യാര്‍ത്ഥിയായ ഷാരോണിനെ വധിച്ച കേസിലെ പ്രതി ഗ്രീഷ്മ പോലീസിന് നല്‍കിയ മൊഴി ഞെട്ടിക്കുന്നത്. ഷാരോണിനോടുള്ള വൈരാഗ്യമാണ് വിഷം നല്‍കാന്‍ പ്രേരിപ്പിച്ചതെന്നാണ് ഗ്രീഷ്മയുടെ മൊഴി.

ഷാരോണിന്റെ പക്കല്‍ തന്റെ സ്വകാര്യ ചിത്രങ്ങളുണ്ടായിരുന്നുവെന്നും ഇത് പലതവണ തിരികെ ചോദിച്ചിട്ടും ഷാരോണ്‍ നല്‍കിയിരുന്നില്ല. ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടെങ്കിലും ഷാരോണ്‍ തയ്യാറായില്ല. ഇത് പ്രതിശ്രുത വരന് കൈമാറുമെന്ന് ഭയന്നിരുന്നെന്നും ഗ്രീഷ്മ പോലീസിനോട് പറഞ്ഞു. ആത്മഹത്യാ ഭീഷണി ഉള്‍പ്പെടെ മുഴക്കിയിട്ടും ഷാരോണ്‍ വഴങ്ങിയില്ല. ഇതോടെയാണ് ക്രൂരമായ കൊലപാതകത്തിന് ഗ്രീഷ്മ പദ്ധതിയിട്ടത്.

കേസില്‍ കൂടുതല്‍ പേരെ പ്രതി ചേര്‍ക്കാനും സാധ്യതയുണ്ടെന്നാണ് സൂചന. ഗ്രീഷ്മയുടെ മാതാപിതാക്കള്‍, അമ്മാവന്‍, ബന്ധുവായ മറ്റൊരു യുവതി എന്നിവരെ പോലീസ് കഴിഞ്ഞദിവസം മണിക്കൂറുകളോളം ചോദ്യംചെയ്തിരുന്നു. റൂറല്‍ എസ്പി ഓഫീസിലെ ചോദ്യംചെയ്യലിന് ശേഷം ഇവരെ നാലിടങ്ങളിലായാണ് ചോദ്യം ചെയ്തത്.

ഒരാളെ റൂറല്‍ എസ്പി ഓഫീസിലും മറ്റുള്ളവരെ വട്ടപ്പാറ, വെഞ്ഞാറമൂട്, അരുവിക്കര പോലീസ് സ്റ്റേഷനുകളില്‍ എത്തിച്ചുമാണ് ചോദ്യംചെയ്തത്. ഈ നാലുപേരുടെയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നാണ് സൂചന.

അതുകൊണ്ട് ഇവരെ തിങ്കളാഴ്ച വിശദമായി ചോദ്യംചെയ്ത് പോലീസ് തുടര്‍നടപടികളിലേക്ക് കടന്നേക്കും. ഇതിനിടെ കഴിഞ്ഞദിവസം അര്‍ധരാത്രിയോടെ രാമവര്‍മന്‍ചിറയിലെ ഗ്രീഷ്മയുടെ വീടിന് നേരേ കല്ലേറുണ്ടായി. അര്‍ധരാത്രി 12 മണിക്ക് ശേഷമാണ് അജ്ഞാതര്‍ ആക്രമിച്ചത്. കല്ലേറില്‍ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്.

ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്ന് വീണ് 91 ജീവൻ പൊലിയാൻ ഇടയാക്കിയത് ഒരു കൂട്ടം യുവാക്കളുടെ പരാക്രമം മൂലമെന്ന് ആരോപണം. അപകടം അവർ മനഃപൂർവ്വം ക്ഷണിച്ചു വരുത്തിയതായിട്ടാണ് അനുഭവപ്പെട്ടതെന്നുമാണ് ദൃക്‌സാക്ഷികൾ വെളിപ്പെടുത്തുന്നത്. അപകടത്തിനു മുൻപ് പാലത്തിലുണ്ടായിരുന്ന അഹമ്മദാബാദ് സ്വദേശി വിജയ് ഗോസ്വാമിയും കുടുംബവുമാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.

യുവാക്കൾ പാലം കുലുക്കിയപ്പോൾ പേടി അനുഭവപ്പെട്ടതോടെ പാലത്തിൽ നിന്ന് ഇറങ്ങുകയായിരുന്നുവെന്ന് ഇവർ പറയുന്നു. പിന്നാലെ കേട്ടത് അപകടം ആയിരുന്നുവെന്നും കുടുംബം പറയുന്നു. യുവാക്കൾ പാലം കുലുക്കുന്ന സമയത്ത് ആളുകൾക്ക് നടക്കാൻ പോലും സാധിക്കാത്ത സ്ഥിതിയായിരുന്നുവെന്നും ആക്ഷേപം ഉണ്ട്.

ദീപാവലി അവധി ആഘോഷിക്കാനാണ് ഗോസ്വാമിയും സംഘവും മോർബിയിലെത്തിയത്. അപകടത്തിനു തൊട്ടുമുൻപുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതിൽ, ഒരു കൂട്ടം യുവാക്കൾ പാലത്തിൽനിന്ന് ചിത്രങ്ങളും വിഡിയോയും പകർത്തുന്നത് ദൃശ്യങ്ങളിൽ കാണാം. ചിലർ പാലം കുലുക്കുന്നതും ദൃശ്യമാണ്.

കുടുംബത്തിന്റെ ആരോപണം;

അവധി ദിവസമായതിനാൽ പാലത്തിൽ വളരെയേറെ ആളുകളുണ്ടായിരുന്നു. ഞാനും കുടുംബവും പാലത്തിലുള്ള സമയത്താണ് ഒരുകൂട്ടം യുവാക്കൾ പാലം മനഃപൂർവം കുലുക്കിയത്. ഇതോടെ എവിടെയെങ്കിലും കൈകളുറപ്പിക്കാതെ പാലത്തിൽ നിൽക്കാനാകില്ലെന്ന സ്ഥിതിയായി. പാലത്തിന്റെ പാതിവഴിയിലായിരുന്ന ഞാനും കുടുംബവും, അപകടം മണത്തതോടെ അതിവേഗം തിരിച്ചുപോന്നു.

തൂക്കുപാലം കുലുക്കുന്നതിൽനിന്ന് യുവാക്കളെ തടയാൻ തിരികെ പോരും മുൻപ് ഞാൻ പാലം ജീവനക്കാരോട് ആവശ്യപ്പെട്ടതാണ്. അവർ പക്ഷേ, സന്ദർശകർക്ക് ടിക്കറ്റ് നൽകുന്ന തിരക്കിലായിരുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള സംവിധാനമൊന്നുമില്ലെന്നും അവർ പറഞ്ഞു. ഞങ്ങൾ അവിടെനിന്ന് പോന്ന് അധികം വൈകും മുൻപേയാണ് പാലം തകർന്നുവീണത്.

 

ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. രാവിലെ നെടുമങ്ങാട് പൊലീസ് സ്‌റ്റേഷനിൽ വച്ചായിരുന്നു ആത്മഹത്യാ ശ്രമം. ശുചിമുറിയിൽ സൂക്ഷിച്ചിരുന്ന അണുനാശിനി കുടിക്കുകയായിരുന്നുവെന്നാണ് വിവരം. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് പ്രതിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ഇന്നലെ അർദ്ധരാത്രി ഒന്നേകാലോടെയാണ് യുവതിയെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെത്തിച്ചത്. ഛർദിച്ചതിനെ തുടർന്നാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. യുവതിയുടെ ആരോഗ്യനില സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

കേസിൽ യുവതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഗ്രീഷ്മയുടെ മാതാപിതാക്കളെയും അമ്മാവനെയും ബന്ധുവായ യുവതിയേയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. കൊലപാതകത്തിന് യുവതിയെ ആരെങ്കിലും സഹായിച്ചിരുന്നോ എന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. ​വി​വാ​ഹത്തിന് മു​മ്പ് ​ഷാ​രോ​ണി​നെ​ ​ഒ​ഴി​വാ​ക്കാ​നാ​യി​രു​ന്നു​ ​കൊ​ല​പാ​ത​ക​മെ​ന്ന് ​ഗ്രീ​ഷ്മ​ ​മൊഴി നൽകിയിരുന്നു.

നടിമാരായ പാര്‍വതി തിരുവോത്ത്, നിത്യ മേനോന്‍, സയനോര ഫിലിപ് തുടങ്ങിയവർ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച പ്രെഗ്നന്‍സി പോസിറ്റീവ് ചിത്രം ചര്‍ച്ചയായിരുന്നു. പിന്നീട് അത് പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമാണെന്ന് വ്യക്തമായി. അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ‘വണ്ടര്‍ വുമണ്‍’ എന്ന ചിത്രം പറയുന്നത് ആറ് ഗര്‍ഭണികളുടെ കഥയാണ്. സിനിമയില്‍ പുരുഷ താരങ്ങള്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ട്.

പാര്‍വതി തിരുവോത്ത്, നിത്യ മേനോന്‍, സയനോര ഫിലിപ് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പിന്നണി ഗായിക സയനോര ഫിലിപ്പ് ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് ‘വണ്ടര്‍ വുമണ്‍’. സ്ത്രീ കേന്ദ്രീകൃതമായ ചിത്രം പഴയ കാലത്തെ പ്രസവ രീതികളും ശുശ്രൂഷയും പുതിയ തലമുറയിലെത്തിയപ്പോഴുണ്ടായ മാറ്റങ്ങളും കാഴ്ചപ്പാടുകളുമാണ് പ്രമേയമാക്കുന്നത്.

സിങ്ക് സൗണ്ടില്‍ ചിത്രീകരിച്ച ചിത്രത്തില്‍ മലയാളം, ഇംഗ്ലീഷ്, മറാത്തി, തമിഴ് ഭാഷകളില്‍ സംസാരിക്കുന്ന കഥാപാത്രങ്ങളുണ്ട്. 15 ദിവസങ്ങള്‍കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയായത്. സോണി ലിവിന് വേണ്ടി ഒരുങ്ങുന്ന ചിത്രം അഞ്ജലി മേനോന്റെ ലിറ്റില്‍ ഫിലിംസും ബോംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ചിത്രം ഉടന്‍ തന്നെ സോണി ലിവില്‍ സ്ട്രീം ചെയ്യും. മനീഷ് മാധവന്‍ ആണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

ഷാരോണ്‍ ആശുപത്രിയിലായിരുന്നപ്പോഴും മരിച്ചതിന് ശേഷവും പെണ്‍സുഹൃത്ത് ഗ്രീഷ്മ പറഞ്ഞത് പ്രധാനമായും ഒമ്പത് നുണകള്‍. ഈ നുണകളെല്ലാം പൊലീസിന്റെ എട്ടുമണിക്കൂര്‍ ചോദ്യം ചെയ്യലില്‍ തകര്‍ന്നുവീഴുകയാണുണ്ടായത്.
ആ ഒമ്പത് നുണകള്‍

1. ഗ്രീഷ്മ നല്‍കിയ കഷായം കുടിച്ചതിന് ശേഷം പച്ചനിറത്തിലാണ് ഛര്‍ദ്ദിച്ചതെന്ന് ഷാരോണ്‍ പറഞ്ഞപ്പോള്‍ കഷായത്തിന്റെ നിറം അങ്ങനെയായത് കൊണ്ടാകാം എന്നാണ് ഗ്രീഷ്മ പറഞ്ഞത്.

2. ഛര്‍ദ്ദിച്ചതിന്റെ കാരണം ജ്യൂസ് പഴകിയതിനാല്‍ ആയിരിക്കാം എന്നാണ് ഗ്രീഷ്മ പറഞ്ഞത്.

3. അമ്മയെ കൊണ്ടുവന്ന ഓട്ടോ ഡ്രൈവര്‍ക്കും ജ്യൂസ് നല്‍കിയപ്പോള്‍ അയാളും ഛര്‍ദ്ദിച്ചെന്ന് ഗ്രീഷ്മ പറഞ്ഞു. എന്നാല്‍ ഓട്ടോ ഡ്രൈവറായ കാരണക്കോണം സ്വദേശി പ്രദീപ് അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്ന് സത്യം പറഞ്ഞു.

4. ഏതെങ്കിലും തരത്തില്‍ വീട്ടുകാര്‍ ഉപദ്രവിക്കുമോയെന്ന ചോദ്യമുയര്‍ന്നപ്പോള്‍ ഷാരോണിനോട് തന്നെ ഗ്രീഷ്മ പറഞ്ഞത്. ഷാരോണിനുമായുള്ള ബന്ധം വിട്ടെന്നാണ് കരുതുന്നതെന്നും അത് കൊണ്ട് വീട്ടുകാര്‍ ഒന്നും ചെയ്യില്ല, അങ്ങനെ പേടിക്കേണ്ട കാര്യമില്ല എന്നുമാണ്.

5. ജ്യൂസും കഷായവും ഏതാണെന്ന് ചോദിക്കുമ്പോള്‍ ഗ്രീഷ്മ ഉത്തരം നല്‍കുന്നില്ല. ആയുര്‍വേദ ഡോക്ടര്‍ കൂടിയായ ഷാരോണിന്റെ സഹോദരന്‍ കഷായത്തെ കുറിച്ച് ചോദിച്ചപ്പോഴും ഗ്രീഷ്മ ഒഴിഞ്ഞുമാറാനാണ് ശ്രമിച്ചത്.

6. ഏത് കഷായമാണ് ഷാരോണിന് നല്‍കിയതെന്ന ചോദ്യത്തിന് വ്യക്തമായ ഒരുത്തരവും ഗ്രീഷ്മ ഒരു സമയത്തും നല്‍കിയിട്ടില്ല. കഷായകുപ്പിയുടെ അടപ്പില്‍ അതിന്റെ നമ്പറുണ്ടാകുമെന്ന് പറഞ്ഞപ്പോള്‍ കഷായക്കുപ്പി കഴുകി കളഞ്ഞെന്നും ആക്രിക്ക് കൊടുത്തെന്നും അമ്മ ഗ്ലാസില്‍ തനിക്ക് ഒഴിച്ചുവെച്ചതാണ് ഷാരോണിന് കൊടുത്തത് എന്നൊക്കെയായിരുന്നു ഗ്രീഷ്മയുടെ മറുപടി.

മരണത്തിന് ശേഷം ഗ്രീഷ്മ പറഞ്ഞ കള്ളങ്ങളും കേസില്‍ വഴിത്തിരിവായി

7. ഷാരോണ്‍ ആവശ്യപ്പെട്ടത് കൊണ്ടാണ് കഷായം നല്‍കിയതെന്നായിരുന്നു മരണശേഷം ഗ്രീഷ്മ പറഞ്ഞത്. ഷാരോണാണ് തന്നോട് സഹായം ചോദിച്ചതെന്നും പറഞ്ഞു.

8. ഷാരോണിനെ അപായപ്പെടുത്താന്‍ ഉള്ള എന്തെങ്കിലും ഉദ്ദ്യേശം ഉണ്ടായിരുന്നോ എന്ന മാതാപിതാക്കളുടെ ചോദ്യത്തിന് സുഹൃത്തായ റെജിന്‍ കൂടെയുണ്ടായിരുന്നില്ലേ, റെജിന്‍ കൂടെയുള്ളവര്‍ താന്‍ എന്തെങ്കിലും ചെയ്യുമോ എന്നായിരുന്നു മറുപടി.

9. പുത്തന്‍കട ആയുര്‍വേദ ആശുപത്രിയിലെ ഡോക്ടര്‍ നടുവേദനയ്ക്ക് കഷായം കുറിച്ച് നല്‍കിയെന്നും ഗ്രീഷ്മ പറഞ്ഞു. ഡോക്ടര്‍ ഇത് നിഷേധിച്ചതും കേസില്‍ പ്രധാനപ്പെട്ട ഒന്നായി മാറി.

കഷായത്തില്‍ വിഷം കലര്‍ത്തിയിട്ടുണ്ടെന്ന വിവരം ഷാരോണിനോട് പറഞ്ഞിരുന്നെന്ന് പ്രതി ഗ്രീഷ്മയുടെ മൊഴി. എന്നാല്‍ ഈ വിവരം ആരോടും പറയേണ്ട, കുടിച്ചത് താന്‍ ഛര്‍ദിച്ച് കളഞ്ഞിട്ടുണ്ട്, പ്രശ്‌നമൊന്നുമില്ല എന്നാണ് ഇതിന് ഷാരോണ്‍ നല്‍കിയ മറുപടിയെന്ന് ഗ്രീഷ്മ പറഞ്ഞതായി അന്വേഷണസംഘം അറിയിച്ചു.ഗ്രീഷ്മയുടെ മൊഴി: ”14ന് വീട്ടിലെത്തിയ ഇരുവരും സംസാരിച്ചിരുന്നു. ഇതിനിടെ ബന്ധത്തില്‍ നിന്ന് ഒഴിഞ്ഞു പോയില്ലെങ്കില്‍ താന്‍ വിഷം കുടിക്കുമെന്ന് ഗ്രീഷ്മ ഷാരോണിനെ ഭീഷണിപ്പെടുത്തി. ഇതിനെ ഷാരോണ്‍ എതിര്‍ക്കുകയും ഒന്നിച്ചു ജീവിക്കാമെന്ന് നിര്‍ബന്ധിക്കുകയും ചെയ്തു.

ഇതിനിടെ ടോയ്‌ലെറ്റിലേക്ക് ഷാരോണ്‍ പോയപ്പോള്‍ ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തുകയായിരുന്നു. ഇത് ഷാരോണ്‍ കുടിക്കുകയും ഛര്‍ദ്ദിക്കുകയും ചെയ്തു. അപ്പോഴാണ് കയപ്പ് മാറാന്‍ ജ്യൂസ് കുടിക്കാന്‍ ഗ്രീഷ്മ നിര്‍ബന്ധിച്ചത്. ജ്യൂസ് ഷാരോണ്‍ കുടിച്ചു. തുടര്‍ന്നാണ് കഷായത്തില്‍ കീടനാശിനി കലര്‍ത്തിയെന്ന വിവരം ഗ്രീഷ്മ ഷാരോണിനോട് പറഞ്ഞത്. പ്രശ്‌നമില്ല, അത് ഛര്‍ദിച്ച് കളഞ്ഞു, ആരോടും പറയേണ്ടെന്ന് ഷാരോണ്‍ പറഞ്ഞു.”

അതേസമയം, ഗ്രീഷ്മയുടെ ഈ മൊഴിയില്‍ അന്വേഷണസംഘത്തിനും വ്യക്തത കുറവുണ്ട്. മൊഴി ഷാരോണിന്റെ കുടുംബവും നിഷേധിച്ചു. ഈ മൊഴി അടിസ്ഥാനരഹിതമാണ്. പൊലീസിനോട് നുണ പറഞ്ഞതാകുമെന്നാണ് ഷാരോണിന്റെ സഹോദരന്‍ പറഞ്ഞത്. വീട്ടിലെത്തി സുഖമില്ലെന്ന് പറയുമ്പോള്‍ ഗ്രീഷ്മ പറഞ്ഞത് ഓട്ടോക്കാരന്റെയും മറ്റ് കാര്യങ്ങളാണെന്നും സഹോദരന്‍ ചൂണ്ടിക്കാണിച്ചു.

ഷാരോണിനെ കൊന്നതാണെന്ന് ഗ്രീഷ്മ ഇന്ന് പൊലീസിന് മുന്‍പില്‍ കുറ്റസമ്മതം നടത്തുകയായിരുന്നു. എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഗ്രീഷ്മയുടെ കുറ്റസമ്മതം. വിഷം കലര്‍ത്തുന്നത് സംബന്ധിച്ച് ഗൂഗിളില്‍ ഗ്രീഷ്മ പരതിയെന്നും പൊലീസ് കണ്ടെത്തി. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോള്‍ ഷാരോണിനെ ഒഴിവാക്കാന്‍ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നും കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കുകയായിരുന്നുവെന്നുമാണ് ഗ്രീഷ്മയുടെ കുറ്റസമ്മതം.

സംഭവത്തില്‍ ഗ്രീഷ്മയുടെ മാതാപിതാക്കളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഗ്രീഷ്മയുടെ മാതാപിതാക്കള്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് ഷാരോണിന്റെ കുടുംബത്തിന്റെ ആരോപണം.

കൊല്ലണമെന്ന ഉദേശത്തോടെയാണ് ഷാരോണ്‍ രാജിനെ പ്രതി ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചുവരുത്തിയതെന്ന് എഡിജിപി എംആര്‍ അജിത് കുമാര്‍. കഷായത്തില്‍ കീടനാശിനി ചേര്‍ത്താണ് ഷാരോണിനെ ഗ്രീഷ്മ കൊന്നത്. ഷാരോണിനെ ഒഴിവാക്കാനുള്ള ശ്രമത്തിലായിരുന്നു ഗ്രീഷ്മയെന്നും എഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.

വീടിലുണ്ടായിരുന്ന കീടനാശിനി കഷായത്തില്‍ ചേര്‍ത്താണ് ഷാരോണിനെ കുടിപ്പിച്ചത്. തുടര്‍ന്ന് വീടിനുള്ളില്‍ വച്ച് ഛര്‍ദ്ദിച്ചപ്പോള്‍ സുഹൃത്തിനൊപ്പം ഇറങ്ങി പോവുകയായിരുന്നെന്നാണ് ഗ്രീഷ്മയുടെ മൊഴിയെന്ന് എഡിജിപി വ്യക്തമാക്കി. ഇരുവരും തമ്മില്‍ പ്രണയബന്ധമുണ്ടായിരുന്നു. ഫെബ്രുവരിയില്‍ ഗ്രീഷ്മയുടെ വിവാഹം നിശ്ചയിച്ചു. ഇതോടെ ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ തീരുമാനിച്ചു.

എന്നാല്‍ ഷാരോണ്‍ നിരന്തരം വിളിച്ച് വീണ്ടും ബന്ധം തുടരണമെന്ന് നിര്‍ബന്ധിച്ചു. ഇതോടെയാണ് ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ തീരുമാനിച്ചതെന്ന് എഡിജിപി പറഞ്ഞു.പ്രാഥമിക അന്വേഷണത്തില്‍ ഗ്രീഷ്മയുടെ മാതാപിതാക്കള്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്നാണ് വിലയിരുത്തല്‍. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും എഡിജിപി അറിയിച്ചു.

Copyright © . All rights reserved