പത്തനംതിട്ടയില്‍ കായികതാരത്തെ അറുപതിലധികംപേര്‍ ലൈംഗികപീഡനത്തിന് ഇരയാക്കിയ സംഭവം പുറത്തെത്തിയതിന് പിന്നാലെ മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്തകൂടി. തിരുവല്ലയില്‍ വിദ്യാര്‍ഥിനിയെ പാര്‍ക്കില്‍വെച്ച് പീഡിപ്പിച്ചു. ഗര്‍ഭിണിയായ പതിനേഴുകാരിയുടെ ഗര്‍ഭച്ഛിദ്രം നടത്തി. സംഭവവുമായി ബന്ധപ്പെട്ട് ചുങ്കപ്പാറ സ്വദേശിയും ആരോപണവിധേയനുമായ ജെസ്വിനെ (26) റിമാന്‍ഡ് ചെയ്തു. കഴിഞ്ഞമാസമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
തിരുവല്ല പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള പാര്‍ക്കില്‍ ഉച്ചയ്ക്കു ശേഷം മൂന്നുമണിയോടെ ആയിരുന്നു പീഡനമെന്ന് പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്. കവിയൂര്‍ പഞ്ചായത്ത് പരിധിയില്‍ വരുന്ന പാര്‍ക്കിലാണ് സംഭവം നടന്നതെന്നും കുട്ടി പറയുന്നു. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് ജെസ്വിനെ അറസ്റ്റ് ചെയ്തത്.
കേസ് രജിസ്റ്റര്‍ ചെയ്ത കാലയളവില്‍ നടത്തിയ വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി ആറാഴ്ച ഗര്‍ഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ പ്രായം, ഭാവി, ഗര്‍ഭത്തിന്‍റെ കാലദൈര്‍ഘ്യം എന്നിവ കണക്കിലെടുത്ത് സി.ഡബ്ല്യൂ.സിയുടെ സഹായത്തോടെ ഗര്‍ഭച്ഛിദ്രം നടത്തി. കോട്ടയം മെഡിക്കല്‍ കോളേജിലായിരുന്നു ഇത്. നിലവില്‍ പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.
ഭ്രൂണത്തിന്റെ ഡി.എന്‍.എ. സാമ്പിള്‍ അടക്കം പോലീസ് ശേഖരിച്ചിട്ടുണ്ട്. റിമാന്‍ഡില്‍ കഴിയുന്ന ജെസ്വിനാണോ കുട്ടിയുടെ പിതാവ് എന്ന് തെളിയിക്കാന്‍ ആവശ്യമായ പരിശോധനകള്‍ നടത്തുന്നതിന് വേണ്ടിയാണിത്.
നോയിഡയില്‍ ഫ്‌ളാറ്റിന്റെ ഏഴാംനിലയില്‍നിന്ന് വീണ് നിയമവിദ്യാര്‍ഥി മരിച്ചു. സുഹൃത്തിന്റെ വീട്ടില്‍ പാര്‍ട്ടിയിൽ പങ്കെടുക്കാനെത്തിയ ഗാസിയാബാദ് സ്വദേശിയായ തപസ്സ് എന്ന യുവാവാണ് മരിച്ചത്. ഇയാള്‍ നോയിഡയിലെ സ്വകാര്യസര്‍വകലാശാലയില്‍ എല്‍എല്‍ബി വിദ്യാര്‍ഥിയാണ്.
ശനിയാഴ്ച നോയിഡ സെക്ടര്‍ 99-ലെ സുപ്രീം ടവേഴ്‌സിലുള്ള ഏഴാമത്തെ ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന സുഹൃത്തിന്റെ വീട്ടിൽ എത്തിയതായിരുന്നു തപസ്സ്. ഫ്‌ളാറ്റില്‍നിന്ന് വീണ് ഇയാള്‍ മരിച്ചെന്നാണ് പിന്നീട് പുറത്തുവന്ന വിവരം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളെ പോലീസ് ചോദ്യംചെയ്ത് വരികയാണ്.
മരിച്ചയാളുടെ ബന്ധുക്കളെ വിവരമറിയിച്ചതായി പോലീസ് പറഞ്ഞു. ബന്ധുക്കളില്‍നിന്ന് ഔദ്യോഗികകമായി പരാതി ലഭിച്ചാല്‍ കൂടുതല്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് പോലീസ് അറിയിച്ചു.
പത്തനംതിട്ടയിൽ കായികതാരത്തെ പീഡിപ്പിച്ച കേസിൽ പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് കണ്ടെത്തൽ. കേസിൽ മൂന്ന് എഫ്ഐആർ കൂടി രജിസ്റ്റർ ചെയ്തു. ഇതോടെ കേസുകളുടെ എണ്ണം അഞ്ചായി. ഇതുവരെ 15 പേരെയാണ് കേസിൽ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കാനാണ് സാധ്യത.
പ്രതികളുടെ വിവരങ്ങൾ പെൺകുട്ടി ഡയറിയിൽ എഴുതി വെച്ചിരുന്നു. 40ഓളം പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പെൺകുട്ടി 62 പേരുടെ പേര് വിവരങ്ങളാണ് പറഞ്ഞതെന്ന് സിഡബ്ല്യുസി ചെയർമാൻ അഡ്വക്കേറ്റ് രാജീവ് പറഞ്ഞു. വീടുമായി അടുപ്പമുള്ള ആളുകളാണ് ആദ്യം പീഡിപ്പിച്ചത്. 42 പേരുടെ ഫോൺ നമ്പറുകൾ പെൺകുട്ടി അച്ഛന്റെ ഫോണിൽ സേവ് ചെയ്തിരുന്നുവെന്നും രാജീവ് പറഞ്ഞു.
പരിശീലകരും അയൽവാസികളും സഹപാഠികളുമുൾപ്പെടെ 60 ഓളം പേർ പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ പരാതി. പരാതിയിൽ പരിശീലകർ ഉൾപ്പെടെ പ്രതികളാകുമെന്നാണ് സൂചന. 40ലധികം ആളുകൾ ഇപ്പോൾ അന്വേഷണ പരിധിയിൽ ഉണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പ്രക്കാനം സ്വദേശികളായ സുബിന്‍, എസ്. സന്ദീപ്, വി.കെ. വിനീത്, കെ. അനന്ദു, അച്ചു ആനന്ദ് എന്നിവരാണ് കേസിൽ ആദ്യം അറസ്റ്റിലായത്.
സ്കൂളിലെ കൗൺസിലിങ്ങിനിടെ ടീച്ചറോടാണ് കുട്ടി വിവരം തുറന്നു പറയുന്നത്. ഈ മൊഴിയാണ് സിഡബ്ല്യുസിയുടേയും തുടർന്ന് പൊലീസിൻ്റെയും കൈയ്യിൽ എത്തുന്നത്. കായിക പരിശീലനത്തിന് എത്തിയപ്പോൾ അധ്യാപകരും, പിന്നീട് സഹപാഠികളും തന്നെ ലൈംഗികമായി ഉപയോഗിച്ചുവെന്ന് കുട്ടി മൊഴി നൽകി. കുട്ടിയുടെ നഗ്നചിത്രം പ്രചരിച്ചതിന് പിന്നാലെയാണ് കൂടുതൽ പേർ തേടിയെത്തിയത്. ഇവർ പെൺകുട്ടിയെ നിരന്തരം സമീപിക്കുകയും പത്തനംതിട്ടയുടെ വിവിധ ഭാഗങ്ങളിൽ വെച്ച് പീഡിപ്പിച്ചുവെന്നും മൊഴിയിൽ പറയുന്നു.
കുട്ടിയുടെ അച്ഛൻ്റെ ഫോണിലായിരുന്നു ആളുകൾ വിളിച്ചിരുന്നതെന്നും പെൺകുട്ടി പറയുന്നു. കുട്ടിക്ക് ഇപ്പോൾ 18 വയസുണ്ട്. മൂന്നര കൊല്ലമായുള്ള പീഡന വിവരങ്ങളാണ് സിഡബ്ല്യുസി വഴി പൊലീസിന് മുന്നിലെത്തിയത്. സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ എല്ലാ പെട്രോള്‍ പമ്പുകളും തിങ്കളാഴ്ച രാവിലെ ആറുമുതല്‍ 12 വരെ അടച്ചിടുമെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേഴ്‌സ്. എലത്തൂര്‍ എച്ച്.പി.സി.എല്‍. ഡിപ്പോയില്‍ ചര്‍ച്ചയ്ക്ക് എത്തിയ പെട്രോളിയം ഡീലേഴ്‌സ് ഭാരവാഹികളെ ടാങ്കര്‍ ഡ്രൈവര്‍മാര്‍ കൈയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. ചൊവ്വാഴ്ച ഇരുമ്പനം എച്ച്.പി.സി.എല്‍. ടെര്‍മിനല്‍ ഉപരോധിക്കാനും സംഘടന തീരുമാനിച്ചു. കോഴിക്കോട് ജില്ലയിലെ പമ്പുകള്‍ ശനിയാഴ്ച വൈകീട്ട് നാലുമുതല്‍ ആറുവരെ രണ്ടുമണിക്കൂര്‍ അടച്ചിടാനും ആഹ്വാനം ചെയ്തു.
പെട്രോളിയം ഡീലര്‍മാരും ടാങ്കര്‍ ഡ്രൈവര്‍മാരും തമ്മില്‍ കുറച്ചുദിവസമായി തര്‍ക്കം തുടര്‍ന്നു വരികയായിരുന്നു. ‘ചായ പൈസ’ എന്ന് വിളിക്കുന്ന തുകയുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. പെട്രോള്‍ പമ്പില്‍ ഇന്ധനമെത്തിക്കുന്ന ടാങ്കര്‍ ഡ്രൈവര്‍മാര്‍ക്ക് ചായ പൈസ എന്ന പേരില്‍ 300 രൂപ ഡീലര്‍മാര്‍ നല്‍കിവരുന്നുണ്ട്. ഈ തുക വര്‍ധിപ്പിക്കണമെന്ന് ഡ്രൈവര്‍മാര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ആവശ്യം ഡീലര്‍മാര്‍ നിഷേധിച്ചു.
ഇക്കാര്യത്തിലാണ് എലത്തൂരിലെ ഡിപ്പോയില്‍വെച്ച് ചര്‍ച്ച നടന്നത്. യോഗത്തിനിടെ ടാങ്കര്‍ ഡ്രൈവര്‍മാര്‍ ഡീലേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികളെ കൈയ്യേറ്റം ചെയ്തുവെന്നാണ് ആരോപണം. കൈയ്യേറ്റത്തില്‍ പോലീസില്‍ പരാതി നല്‍കാനും തീരുമാനമായി. അടിയന്തര ഓണ്‍ലൈന്‍ മീറ്റിങ്ങിലാണ് തീരുമാനം.
അന്തരിച്ച ഗായകന്‍ പി. ജയചന്ദ്രന്റെ സംസ്‌കാരം ഇന്ന്. വൈകുന്നേരം 3:30 ന് ഔദ്യോഗിക ബഹുമതികളോടെ പറവൂര്‍ ചേന്ദമംഗലത്തെ പാലിയത്ത് വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും. സിനിമാ രാഷ്ട്രീയ സാംസ്‌കാരിക മേഖലകളില്‍ നിന്നുള്ളവരും ആയിരക്കണക്കിന് സംഗീതപ്രേമികള്‍ പൂങ്കുന്നത്തെ വീട്ടിലും സംഗീത നാടക അക്കാദമി തിയറ്ററിലുമെത്തി പി. ജയചന്ദ്രന് അന്ത്യാഞ്ജലി അര്‍പ്പിച്ചു.
കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെ മൃതദേഹം അമല മെഡിക്കല്‍ കോളജില്‍ നിന്ന് പൂങ്കുന്നത്തെ വീട്ടില്‍ എത്തിച്ചു. ഇന്ന് രാവിലെ 10ന് മൃതദേഹം പാലിയത്ത് തറവാട്ടില്‍ എത്തിക്കും. നാലുകെട്ടില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷമാണ് സംസ്‌കാര ചടങ്ങുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു.
സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രിമാരായ കെ. രാജന്‍, ആര്‍. ബിന്ദു എന്നിവര്‍ പുഷ്പചക്രം സമര്‍പ്പിച്ചു. മമ്മൂട്ടി അടക്കമുള്ള താരങ്ങളും പൂങ്കുന്നത്തെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചിരുന്നു.
പൂങ്കുന്നത്തെ വീട്ടില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്നാണ് പി. ജയചന്ദ്രനെ തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും പിന്നീട് മരണം സംഭവിച്ചതും. അര്‍ബുദ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അമല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഒന്‍പത് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം വീട്ടിലെത്തിയ ദിവസം തന്നെയാണ് മരണം സംഭവിച്ചതും.
അഞ്ചുവര്‍ഷത്തിനിടെ അറുപതിലേറെപ്പേര്‍ പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലില്‍ കാമുകനുള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍. കായികതാരം കൂടിയായ ദളിത് പെണ്‍കുട്ടിയുടെ മൊഴിയിലാണ് ഇലവുംതിട്ട പോലീസ് പ്രതികളെ അറസ്റ്റുചെയ്തത്. പട്ടികജാതി-പട്ടികവര്‍ഗ പീഡനനിരോധനവകുപ്പും ചുമത്തും. ആറ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട 64 പേര്‍ പ്രതികളാവുമെന്നാണ് പ്രാഥമികനിഗമനം. ഇതില്‍ 34 ആളുകളുടെ പേരുകള്‍ പെണ്‍കുട്ടി എഴുതിവെച്ചിട്ടുണ്ടായിരുന്നു. ഇപ്പോള്‍ 18 വയസ്സുള്ള വിദ്യാര്‍ഥിനിക്ക് 13 വയസ്സുമുതല്‍ പീഡനം നേരിട്ടെന്നാണ് മൊഴി.
പ്രക്കാനം വലിയവട്ടം പുതുവല്‍തുണ്ടിയില്‍ വീട്ടില്‍ സുബിന്‍ (24), സന്ദീപ് ഭവനത്തില്‍ എസ്. സന്ദീപ് (30), കുറ്റിയില്‍ വീട്ടില്‍ വി.കെ. വിനീത് (30), കൊച്ചുപറമ്പില്‍ കെ. അനന്ദു (21), ചെമ്പില്ലാത്തറയില്‍ വീട്ടില്‍ സുധി (ശ്രീനി-24) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ റിമാന്‍ഡുചെയ്തു. ഇതില്‍ സുധി പോക്‌സോകേസില്‍ ജയില്‍വാസം അനുഭവിക്കുകയാണ്. അച്ചു ആനന്ദ് എന്നയാള്‍ക്കായി തിരച്ചില്‍നടത്തുന്നതായും പോലീസ് പറഞ്ഞു. മറ്റുള്ളവരുടെ പേരുവിവരങ്ങളും കുട്ടിയില്‍നിന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ശേഖരിച്ചിട്ടുണ്ട്. എല്ലാവരുടെയുംപേരില്‍ പോക്‌സോചുമത്തി.
ബാക്കിയുള്ള 30 ആളുകളുടെ ഫോണ്‍നമ്പറുകളാണുള്ളത്. ഇതില്‍ കുറേനമ്പറുകളും കുട്ടി എഴുതിസൂക്ഷിച്ചിരുന്നു. ശേഷിക്കുന്നവ ഫോണില്‍നിന്നാണ് പോലീസ് മനസ്സിലാക്കിയത്. പ്രതികളില്‍ മിക്കവരും 20-നും 30-നും ഇടയ്ക്കുള്ളവരാണ്. പ്രായപൂര്‍ത്തിയാകാത്തവരും ഉണ്ടെന്ന് സൂചനയുണ്ട്. 2019 മുതലാണ് പീഡനംതുടങ്ങിയത്. വിവാഹവാഗ്ദാനം നല്‍കിയാണ് പെണ്‍കുട്ടിയെ കാമുകന്‍ ആദ്യം പീഡിപ്പിച്ചത്. പലയിടത്തും കൊണ്ടുപോയി ഉപദ്രവിച്ചെന്നാണ് മൊഴി.
പെണ്‍കുട്ടിയുടെ നഗ്‌നചിത്രവും വീഡിയോയുമെടുത്ത പ്രതി അത് സുഹൃത്തുക്കളെ കാണിച്ചു. തുടര്‍ന്ന് അവരും പീഡിപ്പിച്ചെന്നാണ് പ്രാഥമികവിവരം. പന്തളത്ത് കുടുംബശ്രീയുടെ കീഴിലുള്ള സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌കിലാണ് പീഡനവിവരം കുട്ടി ആദ്യം പറയുന്നത്. അവര്‍ ജില്ലാ ശിശുക്ഷേമസമിതിയെ അറിയിച്ചു. അവര്‍ വനിത-ശിശുക്ഷേമ വകുപ്പിന്റെ കീഴിലുള്ള കോന്നിയിലെ നിര്‍ഭയയില്‍ എത്തിച്ചശേഷം സൈക്കോളജിസ്റ്റുവഴി വിശദാംശങ്ങള്‍ മനസ്സിലാക്കുകയായിരുന്നു. തുടര്‍ന്ന് വിവരം ജില്ലാ പോലീസ് മേധാവിക്ക് കൈമാറി.
ബോബി ചെമ്മണൂരിന്റെ ജാമ്യ ഹര്‍ജി പ്രത്യേകമായി പരിഗണിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. അടിയന്തരപ്രാധാന്യത്തോടെ ഹര്‍ജി പരിഗണിക്കണം എന്ന് ആവശ്യപ്പെട്ടാണ് ബോബി ചെമ്മണൂര്‍ ഇന്ന് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ എല്ലാ പ്രതികള്‍ക്കും ഒരേ പരിഗണന എന്ന സമീപനമാണ് കോടതിക്കുള്ളതെന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ജാമ്യഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കാമെന്നുമാണ് കോടതി പറഞ്ഞിരിക്കുന്നത്.
മുതിര്‍ന്ന അഭിഭാഷകന്‍ ബി. രാമന്‍പിള്ള ബോബിക്കായി കോടതിയില്‍ ഹാജരായിരുന്നു. അദ്ദേഹത്തോട്, ഈ സമയത്ത് എന്താണ് ഇവിടെ എന്ന് ചോദിച്ചാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ കേസിനെക്കുറിച്ച് സംസാരിച്ചത്. സാധാരണഗതിയില്‍ നാലുദിവങ്ങള്‍ക്ക് ശേഷം മാത്രമേ ജാമ്യഹര്‍ജി പരിഗണിക്കൂ, ഈ കേസിലും അങ്ങനെയേ ചെയ്യുള്ളൂ. ബോബി ചെമ്മണൂരിന്റെ കാര്യത്തില്‍ പ്രത്യേക പരിഗണനയില്ല, കോടതി അറിയിച്ചു.
മരണമൊഴി ഒഴികെ മറ്റൊരു മൊഴിയും ഈ കേസ് പരിഗണിക്കുന്ന അതേ മജിസ്‌ട്രേറ്റ് തന്നെ രേഖപ്പെടുത്തുന്നത് ശരിയല്ല എന്താണ് നിലവിലുള്ള ചട്ടം എന്ന പ്രതിഭാഗം കോടതിയില്‍ ചൂണ്ടിക്കാട്ടി. അതേകോടതി തന്നെ രഹസ്യമൊഴി രേഖപ്പെടുത്തുന്നു, ജാമ്യഹര്‍ജി കേട്ട് അതില്‍ തീരുമാനം എടുക്കുന്നു, ബോബി ചെമ്മണൂരിനെ ജയിലിലേക്ക് വിടുന്നു, ഇതൊന്നും ശരിയായ രീതിയല്ലെന്ന് പ്രതിഭാഗം വാദിച്ചു.
അതേസമയം, വാദപ്രതിവാദങ്ങള്‍ നടക്കുമ്പോള്‍ തന്നെ പൊതുമധ്യത്തില്‍ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ല, അത് വളരെ മോശമായ രീതിയാണെന്ന് കോടതി പ്രതിയെ ബോധ്യപ്പെടുത്തി. അതിന് മറുപടിയായി, ബോബി ചെമ്മണൂര്‍ ഇനി മേലാല്‍ ഇത്തരത്തിലുള്ള ദ്വയാര്‍ഥപ്രയോഗങ്ങള്‍ ആവര്‍ത്തിക്കില്ല എന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിക്ക് ഉറപ്പുകൊടുത്തിരിക്കുന്നത്.
ഇക്കാര്യം ബോബി ചെമ്മണൂരിനോട് പറയുകയും ഇനി ഇക്കാര്യങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ഉപദേശിക്കുകയും ചെയ്തിട്ടുള്ളതായും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. നിലവില്‍ ബോബി ചെമ്മണൂര്‍ ജയിലിലേക്ക് തന്നെ മടങ്ങേണ്ടിവരും.
ബോബി ചെമ്മണ്ണൂരിനെ കൊണ്ടുപോയ പൊലീസ് വാഹനം തടഞ്ഞ സംഭവത്തിൽ പൊലീസ് കേസ് എടുക്കും. കൃത്യനിർവഹണം തടസപ്പെടുത്താനുള്ള ശ്രമമെന്ന് വിലയിരുത്തിയാണ് പൊലീസ് നടപടിക്ക് ഒരുങ്ങുന്നത്. എറണാകുളം ജില്ലാ ആശുപത്രി പരിസരത്ത് വെച്ചാണ് ബോബി ചെമ്മണ്ണൂർ അനുകൂലികൾ വാഹനം തടഞ്ഞത്.
കോടതിയിൽ വെച്ച് ദേഹാസ്യാസ്ഥ്യമുണ്ടായതോടെ ബോബി ചെമ്മണ്ണൂരിനെ വൈദ്യ പരിശോധനക്ക് വേണ്ടി എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ചിരുന്നു. പരിശോധനകൾക്ക് ശേഷം കാക്കനാട്ടെ ജയിലിലേക്ക് കൊണ്ടു പോകാൻ ശ്രമിക്കുന്നതിനിടെയാണ് ബോബി ചെമ്മണ്ണൂർ അനുകൂലികൾ വാഹനം തടഞ്ഞ് പ്രതിഷേധിച്ചത്. പ്രതിയുമായി പോകുന്ന പൊലീസ് വാഹനം തടഞ്ഞതോടെ ആശുപത്രിക്ക് മുന്നിൽ നാടകീയ രംഗങ്ങളും സംഘര്‍ഷാവസ്ഥയുമുണ്ടായി.
മലയാളിക്ക് പ്രണയത്തിലും വിരഹത്തിലും സന്തോഷത്തിലും സന്താപത്തിലും കൂട്ടായിനിന്ന ആ മനോഹര ഗാനം നിലച്ചു. ഭാവഗായകൻ പി. ജയചന്ദ്രൻ (81) യാത്രയായി. ഒരുവർഷമായി അർബുദരോഗത്തിന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി 7.54-ന് സ്വകാര്യാശുപത്രിയിലാണ് അന്തരിച്ചത്.
മലയാളിക്ക് മനസ്സിനോടേറ്റവുമടുത്ത മൃദുഗാനങ്ങൾ കൈമാറിയാണ് അദ്ദേഹം മടങ്ങിയത്. അരനൂറ്റാണ്ടിന്റെ ഗാനസപര്യ, ആയിരത്തിലേറെ ഗാനങ്ങൾ, ഏറക്കുറെ എല്ലാ ഗാനങ്ങളും ഹിറ്റ്. എന്നും ഹൃദയത്തിന്റെ സ്വരം, പ്രണയത്തിന്റെ ലയം. അന്വർഥമായ പേര് മലയാളി തിരികെനൽകി; ഭാവഗായകൻ.
1944 മാർച്ച് മൂന്നിന് എറണാകുളം രവിപുരത്ത് ഭദ്രാലയത്തിൽ രവിവർമ കൊച്ചനിയൻ തമ്പുരാന്റെയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടെയും അഞ്ചുമക്കളിൽ മൂന്നാമനായിട്ടാണ് പാലിയത്ത് ജയചന്ദ്രക്കുട്ടൻ എന്ന ജയചന്ദ്രന്റെ ജനനം. സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മൃദംഗം, ലളിതഗാനം എന്നിവയിൽ സമ്മാനം നേടി.
1965-ൽ കുഞ്ഞാലി മരക്കാർ എന്ന സിനിമയിലെ ‘മുല്ലപ്പൂ മാലയുമായ്…’ എന്ന ഗാനം ആലപിച്ചാണ് ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്കുള്ള വരവ്. തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ കളിത്തോഴനിലെ ‘മഞ്ഞലയിൽ മുങ്ങിത്തോർത്തി…’ എന്ന പാട്ടാണ് ശ്രദ്ധേയനാക്കിയത്. പിന്നീട് അരനൂറ്റാണ്ട് മതിവരാതെ മലയാളി അദ്ദേഹത്തെ കേട്ടു. ‘രാജീവ നയനേ നീയുറങ്ങൂ’, ‘കേവലം മർത്യഭാഷ കേൾക്കാത്ത’ പോലുള്ള അനശ്വരഗാനങ്ങളാൽ പഴയകാലത്തെ ത്രസിപ്പിച്ചപോലെ ‘പൂേവ പൂേവ പാലപ്പൂവേ, ‘പൊടിമീശ മുളയ്ക്കണ പ്രായം,’ ‘ശാരദാംബരം…’ തുടങ്ങിയ പാട്ടുകളിലൂടെ പുതിയകാലത്തിനും അദ്ദേഹം പ്രിയങ്കരനായി.
മലയാള സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള 2021-ലെ ജെ.സി. ഡാനിയേൽ അവാർഡ്, മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്കാരം, അഞ്ചുതവണ സംസ്ഥാന പുരസ്കാരം. നാലുതവണ തമിഴ്‌നാട് സംസ്ഥാന പുരസ്കാരം, തമിഴ്‌നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരം, ‘സ്വരലയ കൈരളി യേശുദാസ് പുരസ്കാരം എന്നിവയിലൂടെ പലതവണ അദ്ദേഹം ആദരിക്കപ്പെട്ടു.
രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് കഴിഞ്ഞയാഴ്ചയാണ് തൃശ്ശൂരിലെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച ആശുപത്രി വിട്ടിരുന്നെങ്കിലും വ്യാഴാഴ്ച സന്ധ്യയോടെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
നടി ഹണി റോസിനെതിരേ ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസില്‍ വ്യവസായി ബോബി ചെമ്മണൂരിന് ജാമ്യമില്ല. കേസിൽ ബോബി ചെമ്മണൂരിനെ എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കഴിഞ്ഞദിവസം അറസ്റ്റിലായ ബോബി ചെമ്മണൂരിനെ വ്യാഴാഴ്ച രാവിലെയാണ് കോടതിയില്‍ ഹാജരാക്കിയത്. ഇതിനൊപ്പം ബോബിയുടെ ജാമ്യഹര്‍ജിയും കോടതി പരിഗണിച്ചിരുന്നു. കോടതിയുടെ ഉത്തരവിന് പിന്നാലെ ബോബി ചെമ്മണൂരിന് ദേഹാസ്വാസ്ഥ്യമുണ്ടായി.
തെറ്റൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു ജാമ്യഹര്‍ജിയില്‍ പ്രതിഭാഗത്തിന്റെ വാദം. മഹാഭാരതത്തിലെ ഒരു കഥാപാത്രത്തെക്കുറിച്ചാണ് പറഞ്ഞത്. ഹണി റോസിന്റെ ആരോപണങ്ങളെല്ലാം വ്യാജമാണ്. മാത്രമല്ല, നടി പരാതി നല്‍കാന്‍ വൈകിയത് എന്തുകൊണ്ടാണെന്ന് പോലീസ് അന്വേഷിച്ചില്ലെന്നും ബോബി ചെമ്മണൂരിനായി ഹാജരായ അഡ്വ. ബി.രാമന്‍പിള്ള കോടതിയില്‍ വാദിച്ചു.
പരാതിക്കടിസ്ഥാനമായ ഉദ്ഘാടന ചടങ്ങിന് ശേഷവും ഇരുവരും സൗഹൃദത്തിലായിരുന്നു. ഇരുവരും പിന്നീട് മറ്റൊരു പരിപാടിയിലും ഒരുമിച്ച് പങ്കെടുത്തു. പരാതിക്ക് പിന്നില്‍ മറ്റെന്തെങ്കിലും താത്പര്യമാകാം. പ്രസ്തുത പരിപാടിയുടെ വീഡിയോ തെളിവുകളുണ്ട്. നടി തന്നെ ഈ വീഡിയോകള്‍ പങ്കുവെച്ചിരുന്നു. ഈ വീഡിയോകള്‍ കോടതി കാണണമെന്നും പാസ്പോർട്ട് ഹാജരാക്കാൻ തയ്യാറാണെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞു.
അതേസമയം, ബോബി ചെമ്മണൂരിന് ജാമ്യം നല്‍കരുതെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. നടി നല്‍കിയ പരാതിയിലെ വിവരങ്ങളും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ദ്വയാര്‍ഥ പദപ്രയോഗം നടത്തിയ പ്രതി തുടര്‍ച്ചയായി നടിയെ അധിക്ഷേപിച്ചു. അനുവാദമില്ലാതെ മോശമായരീതിയില്‍ നടിയുടെ ശരീരത്തില്‍ സ്പര്‍ശിച്ചു. ആയിരക്കണക്കിനാളുകളുടെ മുന്നില്‍വെച്ചാണ് നടിയെ അപമാനിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പ്രതി സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുകയുംചെയ്തു. ആ ഉദ്ഘാടനചടങ്ങില്‍നിന്ന് ഏറെ വേദനിച്ചാണ് നടി മടങ്ങിയതെന്നും ജാമ്യം നല്‍കിയാല്‍ പ്രതി ഒളിവില്‍പോകുമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.
എറണാകുളം സെന്‍ട്രല്‍ പോലീസ് പ്രത്യേകസംഘം വയനാട്ടിലെ എസ്റ്റേറ്റില്‍നിന്ന് ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ കസ്റ്റഡിയിലെടുത്ത ബോബിയെ വൈകീട്ട് ഏഴോടെയാണ് കൊച്ചിയിലെത്തിച്ചത്. ചോദ്യംചെയ്യലിനുശേഷം 7.15-ഓടെ അറസ്റ്റ് രേഖപ്പെടുത്തി.
ബോബിയുടെ ഫോണ്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പരിശോധനയ്ക്ക് വിധേയമാക്കുമെന്നും പോലീസ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. വയനാട്ടിലെ റിസോര്‍ട്ടില്‍നിന്ന് കോയമ്പത്തൂരിലേക്ക് യാത്രതുടങ്ങിയ ബോബിയെ കാര്‍ തടഞ്ഞാണ് കസ്റ്റഡിയിലെടുത്തത്. പോലീസിന്റെ ജീപ്പ് എത്തിച്ച് കൊച്ചിയിലേക്ക് കൊണ്ടുവരുകയായിരുന്നു. സ്വന്തംവാഹനത്തില്‍ എത്താമെന്ന് പറഞ്ഞെങ്കിലും പോലീസ് സമ്മതിച്ചില്ല.
തെറ്റുചെയ്തിട്ടില്ലെന്നും സംഭാഷണത്തെ ദ്വയാര്‍ഥമായി എടുത്തതാണെന്നും സ്റ്റേഷനിലേക്ക് കയറുംവഴി ബോബി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. അതിനിടെ, ബോബിക്കെതിരേയുള്ള പരാതിയില്‍ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുന്‍പാകെ ഹണി റോസ് രഹസ്യമൊഴി നല്‍കിയിരുന്നു. കൂടുതല്‍ ആരോപണങ്ങള്‍ നടി ഉന്നയിച്ചിട്ടുണ്ടോയെന്നും സംശയമുണ്ട്.
ചൊവ്വാഴ്ച മുഖ്യമന്ത്രിയുമായി സംസാരിക്കാന്‍ അവസരംകിട്ടിയെന്നും നടപടി സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയെന്നും ഹണി റോസ് പ്രതികരിച്ചു. എനിക്ക് സംരക്ഷണംനല്‍കുന്ന സര്‍ക്കാരും പോലീസുമുള്ള ഒരു സംസ്ഥാനത്ത്, അങ്ങനെയൊരു രാജ്യത്താണ് ജീവിക്കുന്നതെന്ന ഉറച്ചബോധ്യം എനിക്കുണ്ട്. ആ ബോധ്യം ഉള്ളതിനാലാണ് യുദ്ധത്തിനിറങ്ങിത്തിരിച്ചത് -അവര്‍ പറഞ്ഞു.