India

നടിക്കെതിരേ ലൈംഗികാധിക്ഷേപം നടത്തിയെന്ന പരാതിയില്‍ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന പ്രതികരണവുമായി ബോബി ചെമ്മണ്ണൂര്‍. കേസിലെ അറസ്റ്റ് നടപടികള്‍ക്കായി പോലീസ് സംഘം ബോബി ചെമ്മണ്ണൂരിനെ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നടി ഹണി റോസിന്റെ പരാതിയില്‍ കേസെടുത്ത എറണാകുളം സെന്‍ട്രല്‍ പോലീസ് ബുധനാഴ്ച രാവിലെയാണ് ബോബി ചെമ്മണ്ണൂരിനെ വയനാട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്തത്. വയനാട്ടിലെ ഫാംഹൗസില്‍നിന്ന് കാറില്‍ പുറത്തേക്കിറങ്ങിയപ്പോള്‍ പുറത്ത് കാത്തിരുന്ന പോലീസ് സംഘം കാര്‍ വളഞ്ഞ് ബോബിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേസെടുത്തതിന് പിന്നാലെ ഒളിവില്‍പോകുകയോ മുന്‍കൂര്‍ജാമ്യത്തിന് ശ്രമിക്കുകയോ ചെയ്യുന്നത് തടയാനായിരുന്നു പോലീസിന്റെ ഈ അതിവേഗനീക്കം. ഫാംഹൗസില്‍നിന്ന് കസ്റ്റഡിയിലെടുത്ത ബോബിയെ പിന്നീട് എ.ആര്‍. ക്യാംപിലേക്കാണ് കൊണ്ടുപോയത്. അവിടെന്ന് പോലീസ് സംഘം കൊച്ചിയിലേക്ക് തിരിച്ചു.

ബുധനാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് ബോബി ചെമ്മണ്ണൂരുമായി പോലീസ് സംഘം കൊച്ചിയിലെത്തിയത്. ബോബിയെ കൊണ്ടുവരുന്നതറിഞ്ഞ് മാധ്യമപ്രവർത്തകരും ജനങ്ങളും സ്റ്റേഷന് സമീപമുണ്ടായിരുന്നു. തുടര്‍ന്ന് തിരക്കിനിടയിലൂടെ പോലീസ് പ്രതിയെ പുറത്തിറക്കി സ്റ്റേഷനകത്തേക്ക് കൊണ്ടുപോയി.

ഭാരതീയ ന്യായസംഹിതയിലെ 75-ാം വകുപ്പ്, ഐ.ടി. ആക്ടിലെ 67 വകുപ്പ് എന്നിവ പ്രകാരമാണ് ബോബി ചെമ്മണ്ണൂരിനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനിലെത്തിച്ചതിന് പിന്നാലെ പോലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തെ ചോദ്യംചെയ്തുവരികയാണ്.

ബോബി ചെമ്മണ്ണൂരിനെ ബുധനാഴ്ച രാത്രി കോടതിയില്‍ ഹാജരാക്കിയേക്കില്ലെന്നാണ് സൂചന. വ്യാഴാഴ്ചയാകും കോടതിയില്‍ ഹാജരാക്കുക. ബോബി ചെമ്മണ്ണൂരിന്റെ മൊബൈല്‍ഫോണും പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയേക്കുമെന്നാണ് വിവരം.

അതിനിടെ, കേസിലെ പരാതിക്കാരിയായ നടി ഹണി റോസ് ബുധനാഴ്ച വൈകീട്ട് കോടതിയിലെത്തി രഹസ്യമൊഴി നല്‍കിയിരുന്നു. എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലെത്തിയാണ് നടി രഹസ്യമൊഴി നല്‍കിയത്. കേസില്‍ ബോബി ചെമ്മണ്ണൂരിന് ജാമ്യം ലഭിക്കാതിരിക്കാനാണ് പോലീസ് നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്.

നടൻ സിദ്ദിഖ് ഉൾപ്പെട്ട ലൈംഗിക പീഡന പരാതിയിൽ ആരോപണ വിധേയൻ മുൻകൂർ ജാമ്യം എടുത്തത് പോലീസിന് തിരിച്ചടിയായിരുന്നു. ഹണി റോസിന്റെ പരാതിയിൽ പോലീസ് നടത്തിയ ചടുല നീക്കം മുൻകൂർ ജാമ്യാപേക്ഷയുമായി ആരോപണ വിധേയൻ കോടതിയെ സമീപിക്കുന്നത് ഒഴിവാക്കാനായി.

ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പോലീസ് നടപടിയില്‍ ഹണി റോസ് നന്ദി അറിയിച്ചു. കേരള സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും കേരള പോലീസിനും താനും തന്റെ കുടുംബവും ഹൃദയംനിറഞ്ഞ നന്ദി അറിയിക്കുന്നു എന്നായിരുന്നു ഹണി റോസിന്റെ പ്രതികരണം.

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് ആറ് മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച സന്ധ്യയോടെയാണ് സംഭവം. വൈകുണ്ഠ ഏകാദശിയോടനുബന്ധിച്ച് വൈകുണ്ഠദ്വാര ദര്‍ശനത്തിന്റെ ടോക്കണ്‍ വിതരണ കൗണ്ടറിന് മുമ്പിലാണ് തിക്കും തിരക്കുമുണ്ടായത്. മരിച്ചവരില്‍ ഒരാള്‍ തമിഴ്‌നാട് സേലം സ്വദേശിനി മല്ലികയാണെന്ന് തിരിച്ചറിഞ്ഞു.

പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ചിലരുടെ നില ഗുരുതരമാണ്. വിഷ്ണു നിവാസിലെ കൗണ്ടറിലാണ് അപകടമുണ്ടായത്. ടോക്കണ്‍ വിതരണത്തിനായി ഒമ്പതിടത്തായി 94-ഓളം കൗണ്ടറുകള്‍ ഒരുക്കിയിരുന്നതായി പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

സംഭവത്തില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നടുക്കം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചതായി അധികൃതര്‍ അറിയിച്ചു. ഉയര്‍ന്ന ഉദ്യോഗസ്ഥരോട് സംഭവസ്ഥലത്തേക്ക് പോകാനും ആവശ്യമായ ആശ്വാസനടപടികള്‍ സ്വീകരിക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

ലൈംഗികമായി അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെതിരേ കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരം എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തത്. അശ്ലീല ആംഗ്യങ്ങളിലൂടേയും ദ്വയാര്‍ഥ പ്രയോഗങ്ങളിലൂടേയും നിരന്തരമായി അധിക്ഷേപിക്കുന്നുവെന്നും സ്ത്രീത്വത്തെ അപമാനിക്കുന്നുവെന്നും കാണിച്ച് ഹണി റോസ് നല്‍കിയ പരാതിയിലാണ് പോലീസ് നടപടി. അതേസമയം, മറ്റുള്ളവരെ വേദനിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കുമെന്ന് ബോബി ചെമ്മണ്ണൂര്‍ പ്രതികരിച്ചു.

ചൊവ്വാഴ്ച വൈകുന്നേരമാണ് ഹണി റോസ് പരാതി നല്‍കിയത്. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു പരാതിയുടെ വിവരങ്ങള്‍ നടി പുറത്തുവിട്ടത്. ‘താങ്കള്‍ എനിക്കെതിരെ തുടര്‍ച്ചയായി നടത്തിയ അശ്ലീല അധിക്ഷേപങ്ങള്‍ക്കെതിരെ ഞാന്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തിട്ടുണ്ട്. താങ്കള്‍ താങ്കളുടെ പണത്തിന്റെ ഹുങ്കില്‍ വിശ്വസിക്കു, ഞാന്‍ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയില്‍ വിശ്വസിക്കുന്നു.’ വിവരം അറിയിച്ചുകൊണ്ട് ഹണി റോസ് കുറിച്ചു.

കഴിഞ്ഞ ദിവസം ഒരു കുറിപ്പിലൂടെ ഹണി റോസ് താന്‍ നേരിട്ട ദുരനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. ഒരു ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ ദ്വയാര്‍ഥ പ്രയോഗം കൊണ്ട് അപമാനം നേരിട്ടതിനാല്‍ പിന്നീട് ആ വ്യക്തിയുടെ സ്ഥാപനത്തിന്റെ ഒരു ചടങ്ങിലും പങ്കെടുക്കില്ലെന്ന് തീരുമാനിച്ചിരുന്നു. ഇതിന്റെ പ്രതികാരമെന്നോണം സാമൂഹിക മാധ്യമങ്ങളില്‍ തന്റെ പേര് മനഃപൂര്‍വ്വം വലിച്ചിഴയ്ക്കുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള കമന്റുകള്‍ പറയുകയുമാണ് ഈ വ്യക്തി ചെയ്യുന്നതെന്നും ഹണി റോസ് പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു.

ദ്വയാര്‍ഥ പ്രയോഗം നടത്തി, പിന്നാലെ നടന്ന് അപമാനിക്കുന്ന വ്യക്തിക്കെതിരേ ഹണി റോസ് സാമൂഹിക മാധ്യമങ്ങളില്‍ നടത്തിയ പ്രതികരണത്തിന് താഴെയാണ് അധിക്ഷേപ കമന്റുകള്‍ വന്നത്. സോഷ്യല്‍ മീഡിയ പോസ്റ്റിന് താഴെ അശ്ലീല കമന്റുകളുമായി എത്തിയ 30-ഓളം പേര്‍ക്കെതിരേ ഞായറാഴ്ച്ച രാത്രി എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ ഹണി റോസ് പരാതി നല്‍കി. നടിയുടെ പരാതിയില്‍ മുപ്പതോളം പേര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. കുമ്പളം സ്വദേശി ഷാജിയെയാണ് ഈ കേസില്‍ അറസ്റ്റ് ചെയ്തിട്ടുള്ളത്.

കളിക്കുന്നതിനിടെ തെരുവ്‌നായയെ കണ്ട് ഭയന്നോടിയ നാലാംക്ലാസുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു. പാനൂര്‍ ചേലക്കാട് പള്ളിക്ക് സമീപം മത്തത്ത് വീട്ടില്‍ ഉസ്മാന്റെ മകന്‍ മുഹമ്മദ് ഫസല്‍ (ഒമ്പത്) ആണ് മരിച്ചത്. തൂവക്കുന്ന് ഗവ.എല്‍.പി സ്കൂളിലെ നാലാംക്ലാസ് വിദ്യാര്‍ഥിയാണ്.

വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. വീടിനടുത്ത് മറ്റ് കുട്ടികളോടൊപ്പം കളിക്കുന്നതിനിടെ തെരുവുനായയെ കണ്ട് കുട്ടികള്‍ പല വഴിക്ക് ചിതറിയോടുകയായിരുന്നു. ഇതിനിടെയാണ് അടുത്ത പറമ്പിലെ കിണറ്റില്‍ മുഹമ്മദ് ഫസൽ വീണത്.

കുട്ടികള്‍ പല വഴിക്ക് ഓടിയതിനാൽ അവര്‍ മുഹമ്മദ് ഫസലിനെ കുറിച്ച് ആദ്യം അന്വേഷിച്ചിരുന്നില്ല. തുടര്‍ന്ന് ഏറെ വൈകിയിട്ടും കുട്ടി വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിനിടെയാണ് കുട്ടിയെ കിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തിയതെന്ന് കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് അംഗം പി.കെ മുഹമ്മദാലി പറഞ്ഞു.

മൂടാനിരുന്ന കിണറായതിനാല്‍ ആള്‍മറയുണ്ടായിരുന്നില്ല. പേടിച്ചോടുന്നതിനിടെ കുട്ടി ഈ കിണറ്റിൽ വീഴുകയായിരുന്നെന്നാണ് കരുതുന്നത്.

കൊട്ടാരക്കര-ഡിണ്ടിഗല്‍ ദേശീയപാതയില്‍ പുല്ലുപാറയ്ക്ക് സമീപം KSRTC ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം നാലായി. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അരുണ്‍ ഹരി (55), രമ മോഹന്‍ (40), സംഗീത് (45), ബിന്ദു (59) എന്നിവരാണ് മരിച്ചത്. ഇവര്‍ മാവേലിക്കര സ്വദേശികളാണ് എന്നാണ് വിവരം. പരിക്കേറ്റവരെ മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും പാലാ മെഡിസിറ്റിയിലുമായി പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

മാവേലിക്കരയില്‍ നിന്ന് തഞ്ചാവൂരിലേക്ക് വിനോദയാത്ര പോയി തിരികെവരികയായിരുന്ന സംഘം സഞ്ചരിച്ച ബസ്സാണ് അപകടത്തില്‍ പെട്ടത്. 34 യാത്രക്കാരും രണ്ട് ഡ്രൈവർമാരും ഒരു കണ്ടക്ടറുമാണ് ബസ്സിലുണ്ടായിരുന്നത്‌.

തിങ്കളാഴ്ച രാവിലെ 6.15 ഓടെയാണ് സംഭവം.30 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. മരങ്ങളില്‍ തട്ടിനിൽക്കുകയായിരുന്നു ബസ്. ഞായറാഴ്ച പുലർച്ചെ മാവേലിക്കര ഡിപ്പോയിൽ നിന്ന് യാത്ര പുറപ്പെട്ട KL 15 A 1366 നമ്പറിലുള്ള കെ.എസ്.ആർ.ടി.സിയുടെ സൂപ്പർ ഡീലക്സ് എയർ ബസ്സാണ് അപകടത്തിൽ പെട്ടത്.

ദേശീയപാതയില്‍ കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനും ഇടയില്‍ പുല്ലുപാറയ്ക്ക് സമീപമാണ് ബസ് കൊക്കയിലേക്ക് മറിഞ്ഞത്. ബസ്സിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് യാത്രക്കാര്‍ പറഞ്ഞു. ബ്രേക്ക് നഷ്ടപ്പെട്ട വിവരം ഡ്രൈവര്‍ പറഞ്ഞ ഉടന്‍ ബസ് മറിയുകയായിരുന്നുവെന്നും രക്ഷപെട്ട
യാത്രക്കാര്‍ പറയുന്നു.

നിയന്ത്രണം വിട്ട ബസ് 30 അടി താഴ്ചയിലേക്ക് മറിയുകയും മരങ്ങളില്‍ തട്ടി നില്‍ക്കുകയുമായിരുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പീരുമേടില്‍ നിന്നും മുണ്ടക്കയത്ത് നിന്നും ഫയര്‍ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി.

ചോറ്റാനിക്കരയിൽ ആൾതാമസമില്ലാത്ത വീട്ടിൽ നിന്നും തലയോട്ടിയും അസ്ഥികളും കണ്ടെത്തി. ചോറ്റാനിക്കര സ്വദേശി ഫിലിപ്പ് മംഗലശേരിയുടെ വീട്ടിൽ നിന്നാണ് തലയോട്ടി കണ്ടെത്തിയത്. തലയോട്ടിയും അസ്ഥി കഷ്ണങ്ങളും വീട്ടിലെ ഉപയോ​ഗശൂന്യമായ ഫ്രിഡ്ജിൽ നിന്നാണ് കണ്ടെത്തിയത്.

30 വർഷത്തിലേറെയായി വീട്ടിൽ ആൾതാമസമില്ലെന്നാണ് വിവരം. ഫ്രിഡ്ജില്‍ വിവിധ കവറുകളിലാക്കിയ നിലയിലായിരുന്നു അസ്ഥികൂടത്തിന്റെ ഭാഗങ്ങൾ. വീടിന് അകത്ത് നിന്നാണ് തലയോട്ടി കണ്ടെത്തിയത്. സമൂഹവിരുദ്ധരുടെ വിഹാര കേന്ദ്രത്തെക്കുറിച്ച് നാട്ടുകാർ പരാതി പറഞ്ഞതോടെയാണ് അന്വേഷിക്കാൻ പൊലീസെത്തിയത്.

ഇതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തലയോട്ടിയും അസ്ഥികൂടത്തിന്റെ ഭാ​ഗങ്ങളും കണ്ടെത്തിയത്. ഇതിന്റെ കാലപ്പഴക്കവും ലിം​ഗനിർണയവുമടക്കം നടത്തേണ്ടതുണ്ട്. മനുഷ്യൻ്റേതാണോ മൃ​ഗത്തിന്റേതാണോ എന്ന സ്ഥരീകരണവും വരേണ്ടതുണ്ട്.

കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ പരിപാടിക്കിടെ ഉമ തോമസ് എംഎല്‍എ വീണ് പരിക്കേറ്റ സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഉമ തോമസിന് പരിക്കേറ്റ ശേഷവും പരിപാടി കുറച്ച് നേരത്തേക്ക് എങ്കിലും എന്തുകൊണ്ട് നിര്‍ത്തിവെച്ചില്ലെന്നും മനുഷ്യത്വം എന്നൊന്നില്ലേയെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ചോദിച്ചു.

നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട് പൊലീസ് എടുത്ത സാമ്പത്തിക വഞ്ചനാക്കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിമര്‍ശനം. എംഎല്‍എയ്ക്ക് എന്ത് സംഭവിച്ചുവെന്ന് അന്വേഷിക്കാനുള്ള ബാധ്യത സംഘാടകര്‍ക്കുണ്ടായിരുന്നില്ലേ. എംഎല്‍എയ്ക്ക് ഇതാണ് അവസ്ഥയെങ്കില്‍ സാധാരണ മനുഷ്യരുടെ ഗതിയെന്താണ്.

അരമണിക്കൂര്‍ പരിപാടി നിര്‍ത്തിവെച്ചെന്ന് കരുതി എന്ത് സംഭവിക്കുമായിരുന്നു. മനുഷ്യത്വം എന്നൊന്നില്ലേയെന്നും കോടതി ചോദിച്ചു. ഒരാള്‍ വീണ് തലയ്ക്ക് പരിക്കേറ്റു കിടക്കുമ്പോഴും പരിപാടി തുടര്‍ന്നു. ഉമ തോമസിനെ ആശുപത്രിയില്‍ എത്തിക്കുന്നത് വരെ എങ്കിലും കാത്തിരിക്കാമായിരുന്നുവെന്നും കോടതി വിമര്‍ശിച്ചു.

വനംവകുപ്പ് ഓഫീസ് ആക്രമിച്ച കേസില്‍ പി.വി. അന്‍വര്‍ എം.എല്‍.എ.യ്ക്ക് ജാമ്യം. തിങ്കളാഴ്ചയാണ് നിലമ്പൂര്‍ കോടതി അന്‍വറിന് ജാമ്യം അനുവദിച്ചത്. കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത എം.എല്‍.എ.യെ റിമാന്‍ഡ് ചെയ്തിരുന്നു. എം.എല്‍.എ.യെ കസ്റ്റഡിയില്‍ ചോദ്യംചെയ്യണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യവും കോടതി തള്ളി.

50,000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തിലും പൊതുമുതല്‍ നശിപ്പിച്ചതിന് 35,000 രൂപ കെട്ടിവെയ്ക്കണമെന്നു ഉപാധിയിലുമാണ് അന്‍വറിന് കോടതി ജാമ്യം അനുവദിച്ചത്. ഒന്നിടവിട്ട ബുധനാഴ്ചകളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്നും ജാമ്യവ്യവസ്ഥയിലുണ്ട്.

പി.വി. അന്‍വറിന് അറസ്റ്റ് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ തന്നെ ജാമ്യം ലഭിച്ചത് സര്‍ക്കാരിനുള്ള തിരിച്ചടിയാണെന്ന് ഡി.എം.കെ. നേതാക്കള്‍ പ്രതികരിച്ചു. കോടതി ഉത്തരവ് ജയിലിലെത്തിയാലുടന്‍ അന്‍വറിന് പുറത്തിറങ്ങാനാകുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനും മാധ്യമങ്ങളോട് പറഞ്ഞു.

ഞായറാഴ്ച രാത്രിയാണ് അന്‍വറിനെ പോലീസ് സംഘം വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്. നാടകീയരംഗങ്ങള്‍ക്കൊടുവിലാണ് വന്‍ പോലീസ് സംഘം എം.എല്‍.എ.യുടെ വീട്ടിലെത്തി അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. തന്റെ അറസ്റ്റ് ഭരണകൂട ഭീകരതയാണെന്നായിരുന്നു അന്‍വറിന്റെ പ്രതികരണം. പിന്നാലെ അന്‍വറിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത് ജയിലിലടച്ചു.

കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ എം.എല്‍.എ.യുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം പ്രതിഷേധം അരങ്ങേറിയിരുന്നു. ഇതിനിടെ നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ. ഓഫീസിന്റെ പൂട്ട് തകര്‍ത്ത് ഉള്ളില്‍ കയറി സാധന സാമഗ്രികള്‍ നശിപ്പിച്ചെന്നാണ് കേസ്.

വനംവകുപ്പ് ഓഫീസ് ആക്രമിച്ച സംഭവത്തില്‍ പി.വി. അന്‍വര്‍ ഉള്‍പ്പെടെ 11 പേര്‍ക്കെതിരേയാണ് ജാമ്യമില്ലാ വകുപ്പുകള്‍പ്രകാരം പോലീസ് കേസെടുത്തത്. പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരുന്നത്. കേസെടുത്തതിന് പിന്നാലെയാണ് പോലീസ് സംഘം എം.എല്‍.എ.യെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്.

മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ യെമന്‍ പ്രസിഡന്റ് ഡോ. റാഷിദ് അല്‍-അലിമി അംഗീകരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി യെമന്‍ എംബസി. നിമിഷപ്രിയയുടെ വധശിക്ഷക്ക് യെമന്‍ പ്രസിഡന്റ് അംഗീകാരം നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് റിപ്പബ്ലിക് ഓഫ് യെമന്റെ ഇന്ത്യയിലെ എംബസി ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.

നിമിഷപ്രിയയുടെ കേസ് നടന്നത് ഹൂതി നിയന്ത്രണത്തിലുള്ള മേഖലയിലാണ്. കേസ് കൈകാര്യംചെയ്തതും ഹൂതികളാണ്. അതേസമയം, യെമന്‍ പ്രസിഡന്‍ഷ്യല്‍ ലീഡര്‍ഷിപ്പ് കൗണ്‍സിലിന്റെ ചെയര്‍മാനായ ഡോ. റാഷിദ് അല്‍- അലിമി ഇതുവരെ വധശിക്ഷ അംഗീകരിച്ചിട്ടില്ലെന്നും യെമന്‍ എംബസി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

യെമന്‍ പൗരനായ തലാല്‍ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് സ്വദേശിനിയായ നിമിഷപ്രിയയ്ക്ക് യെമനില്‍ വധശിക്ഷ വിധിച്ചത്. 2017-ലായിരുന്നു കേസിനാസ്പദമായ സംഭവം. 2020-ല്‍ കേസില്‍ സനായിലെ വിചാരണ കോടതി നിമിഷപ്രിയക്ക് വധശിക്ഷ വിധിച്ചു. 2023-ല്‍ യെമന്‍ സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ നിമിഷപ്രിയയുടെ അപ്പീല്‍ തള്ളി. എന്നാല്‍, ദിയാധനം നല്‍കി ശിക്ഷയില്‍നിന്ന് ഇളവ് നേടാനുള്ള അവസരം നല്‍കി. ഇതിനുപിന്നാലെ നിമിഷപ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു.

നിമിഷപ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് വധശിക്ഷയ്ക്ക് പ്രസിഡന്റ് അനുമതി നല്‍കിയെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. നിമിഷപ്രിയയുടെ മോചനത്തിനായി സാധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. വിഷയത്തില്‍ ഇടപെടാന്‍ ഇറാനും സന്നദ്ധത അറിയിച്ചിരുന്നു.

ഫോറസ്റ്റ് ഓഫീസ് അടിച്ചു തകർത്തുവെന്ന കേസിൽ പി.വി. അൻവർ എം.എൽ.എയ്ക്ക് ജാമ്യമില്ല. കേസിൽ അറസ്റ്റിലായ പി.വി. അൻവർ എം.എൽ.എയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ജാമ്യാപേക്ഷ നൽകാത്തതുകൊണ്ട് തന്നെ അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഉണ്ടായില്ല. തവനൂർ സബ് ജയിലിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്. പോരാട്ടം തുടരുമെന്ന് പി.വി. അൻവർ റിമാൻഡിന് പിന്നാലെ മാധ്യമങ്ങളോട് പറഞ്ഞു.

അന്‍വറിന്റെ ഒതായിയിലെ വീട്ടിന് പുറത്ത് വന്‍ സന്നാഹമൊരുക്കിയ ശേഷമാണ് പോലീസ് അദ്ദേഹത്തെ കസ്റ്റിഡിയില്‍ എടുത്തത്. നിലമ്പൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലെത്തിയ സംഘമാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. പിന്നാലെ അന്‍വറിന് പിന്തുണയുമായി അനുയായികളും ഡി.എം.കെ. പ്രവര്‍ത്തകരും തടിച്ചുകൂടി. അൻവറിനെ പോലീസ് വാഹനത്തിൽ കയറ്റുന്നതിനിടെ മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ പ്രതിഷേധിച്ചു. തുടർന്ന് മെഡിക്കൽ പരിശോധനയ്ക്ക് ശേഷം മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കുകയായിരുന്നു.

ശനിയാഴ്ച രാത്രി കരുളായി ഉള്‍വനത്തില്‍ മണി എന്ന ആദിവാസിയെ കാട്ടാന അടിച്ചു കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് എം.എല്‍.എയുടെ നേതൃത്വത്തില്‍ ഡി.എം.കെ. പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധക്കാര്‍ അടച്ചിട്ട നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ. ഓഫീസിന്റെ പൂട്ട് തകര്‍ത്ത് ഉള്ളില്‍ കയറി സാധന സാമഗ്രികള്‍ നശിപ്പിച്ചു. ജില്ലാ ആശുപത്രിയിലെത്തിയും പ്രതിഷേധിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് തുടര്‍ന്നാണ് പോലീസിന്റെ നടപടി.

RECENT POSTS
Copyright © . All rights reserved