ആനക്കൊമ്പ് കൈവശം വച്ച കേസില്‍ നടന്‍ മോഹന്‍ലാല്‍ ഹൈക്കോടതിയില്‍. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ഹര്‍ജി തള്ളിയതിനെതിരെയാണ് മോഹന്‍ലാല്‍ ഹൈക്കോടതിയെ സമീപിച്ചത്. പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്നതാണ് ഹര്‍ജിയിലെ ആവശ്യം. പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി വസ്തുതകളും നിയമ വശങ്ങളും പരിശോധിച്ചില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടികാണിക്കുന്നു.
തനിക്കെതിരെ തെളിവുകളില്ലാത്തതിനാലാണ് സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയതെന്നും ഹര്‍ജിയില്‍ പരാമര്‍ശിക്കുന്നു. 2012-ല്‍ ആണ് മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് ആനക്കൊമ്പ് പിടികൂടിയത്. നാല് ആനക്കൊമ്പുകളാണ് ആദായ നികുതി വകുപ്പ് മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തത്. മോഹന്‍ലാലിന് ആനക്കൊമ്പ് കൈമാറിയ കൃഷ്ണകുമാറും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
മോഹന്‍ലാലിന്റെ അപേക്ഷയെ തുടര്‍ന്നാണ് സര്‍ക്കാര്‍ ആനക്കൊമ്പ് കേസ് പിന്‍വലിക്കാന്‍ നേരത്തെ തീരുമാനിച്ചത്. വന്യജീവി സംരക്ഷണ നിയമപ്രകാരം എടുത്ത കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മോഹന്‍ലാല്‍ 2016 ജനുവരിയിലും 2019 സെപ്റ്റംബറിലും അപേക്ഷ നല്‍കിയിരുന്നു.
അശ്വമേധം എന്ന ടെലിവിഷൻ പരിപാടിയിലൂടെയാണ് ജിഎസ് പ്രദീപിനെ മലയാളികൾക്ക് സുപരിചിതമായത്. അദ്ദേഹത്തിൻറെ ജീവിതവും അതിൻറെ തളർച്ചയും തിരിച്ചുവരവുമെല്ലാം മലയാളികൾക്ക് അറിയുന്ന കഥകളാണ്. അറിവിന്റെ നിറകുടമായ ജി.എസ് പ്രദീപിന് ഈ ലോകത്തിലെ സർവ്വ വിഷയങ്ങളും മനപാഠമാണ്. ഒന്ന് രണ്ടു സിനിമകളിലും ജി.എസ് പ്രദീപ് അഭിനയിച്ചിരുന്നു,മലയാളി ഹൗസ് എന്ന പ്രോഗ്രാമിലെ മത്സരാർത്ഥിയായി ജി.എസ് പ്രദീപ് മിനി സ്ക്രീനിലെത്തിയപ്പോൾ പല ഭാഗത്ത് നിന്നും ഒട്ടേറെ വിമർശനങ്ങൾ നേരിടേണ്ടി വന്നു.
ഇപ്പോളിതാ പ്രണയത്തെക്കുറിച്ച് പറയുകയാണ് പ്രദീപ്, വാക്കുകളിങ്ങനെ,എനിക്കിപ്പോൾ അമ്പത് വയസായി. ജീവിതത്തിന്റെ രണ്ടാം പകുതിയിലെത്തി. ഇപ്പോൾ തുറന്ന് പറച്ചിലുകൾ ആവശ്യമായ സമയമാണ്. അതുകൊണ്ട് പറയാം. ഞാൻ നിന്നെ മാത്രമേ സ്‌നേഹിക്കുന്നുള്ളു എന്ന് ഏതെങ്കിലും ഒരു പുരുഷൻ സ്ത്രീയോട് പറഞ്ഞാൽ അവനെ പോലൊരു നുണയൻ ഈ ലോകത്ത് വേറയെില്ല. ഒരു പുരുഷന് അവന്റെ പ്രണയം ഒരു സ്ത്രീയിലോ ഒൻപത് സ്ത്രീയിലോ അമ്പത് സ്ത്രീയിലോ ഒതുക്കി നിർത്താൻ കഴിയുമെന്ന് വിശ്വസിക്കുന്ന ആളല്ല ഞാൻ.
പ്രണയത്തിന് ഒരുപാട് നിറങ്ങളും മണങ്ങളും ഇഷ്ടങ്ങളുമൊക്കെ ഉണ്ട്. ഉപാധികളോടുള്ള സ്‌നേഹം പ്രണയമല്ല. അത് സ്‌നേഹമാണ്. ഉപാധികളില്ലാത്തതാണ് പ്രണയം. അങ്ങനെ എന്നെ പ്രണയിച്ച ഒരുപാട് കുട്ടികളുണ്ടാവാം. പ്രായമൊന്നും പ്രണയത്തിന് പ്രസക്തമല്ല. ഞാൻ ആരുടെയും പ്രണയം നിഷേധിച്ചിട്ടില്ല. എല്ലാം വാങ്ങിക്കൂട്ടുകയാണ് ചെയ്തത്. ഇന്നും പ്രണയം ഞാൻ നിഷേധിക്കില്ല. പൊസസ്സീവ്‌നെസും പ്രണയവും രണ്ടാണ്. പ്രണയത്തിന് പൊസ്സെഷൻ ഇല്ല. പ്രതീക്ഷകളും ഉപാധികളും ഉള്ളത് പ്രണയമല്ല.
സംസ്ഥാനത്ത് കൊലപാതക ഇല്ലാത്ത ഒരു ദിവസം പോലുമില്ല. ഇന്നലെ തൃശ്ശൂരിൽ നിന്നാണ് അതിദാരുണമായ കൊലപാതക വാർത്ത പുറത്തുവന്നത്. കൊടകര കിഴക്കേ കോടാല കൊള്ളിക്കുന്ന് എന്ന സ്ഥലത്ത് മകൻ അമ്മയെ ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വാടക വീട്ടിൽ താമസിക്കുന്ന ചാത്തൂട്ടിയുടെ ഭാര്യ ശോഭനയെയാണ് മകൻ വിഷ്ണു കൊലപ്പെടുത്തിയത്.
വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെ കൊള്ളിക്കുന്നിലുള്ള ഇവരുടെ വാടക വീട്ടിലാണ് സംഭവം ഉണ്ടായത്. ശോഭനക്ക് 55 വയസും വിഷ്ണുവിന് 24 വയസുമാണ്. കൊലയ്ക്ക് ശേഷം പ്രതി വിഷ്ണു വെള്ളിക്കുളങ്ങര പൊലിസ് സ്റ്റേഷനിൽ നേരിട്ട് ഹാജരായി. ഏറെ നേരം പൊലീസിനോട് ഒന്നും പറയാതെ മൗനം തുടർന്നു. ഷർട്ടിലെ ചോരക്കറ കണ്ടതോടെ പൊലീസ് ഉദ്യോഗസ്ഥർ ആവർത്തിച്ച് ചോദിച്ചപ്പോഴാണ് അമ്മയെ കൊലപ്പെടുത്തിയ കാരണം പറയുന്നത്. സംഭവം സത്യമാണോ എന്നറിയാൻ ഉദ്യോഗസ്ഥർ നേരിട്ട് കൊള്ളിക്കുന്നിലെ വാടക വീട്ടിലെത്തി. അപ്പോൾ മാത്രമാണ് നാട്ടുകാരും, അയൽക്കാരും കൊലപാതക വിവരം അറിയുന്നത്.
കൊല്ലപ്പെട്ടശോഭനയും ഭർത്താവ് ചാത്തൂട്ടിയും മകൻ വിഷ്ണുവും കൊള്ളിക്കുന്നിലെ വാടക വീട്ടിലേക്ക് ഒരു മാസം മുമ്പാണ് താമസം മാറുന്നത്. അതുവരെ ഒരു കിലോമീറ്റർ മാറിയുള്ള താലൂർപാടം എന്ന സ്ഥലത്ത് സ്വന്തം വീട്ടിലായിരുന്നു ഇവരുടെ താമസം. അത് വിറ്റ് കിട്ടിയ അഞ്ചര ലക്ഷം രൂപ ശോഭന ബാങ്കിലിട്ടു. ഈ പണം വിഷ്ണു പതലവണ ശോഭനയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കൊടുത്തില്ല. വെള്ളിയാഴ്ച വൈകീട്ടും ഇതിനെ ചൊല്ലി അമ്മയും മകനും തർക്കമുണ്ടായി. ഈ സമയം അച്ഛൻ ചാത്തൂട്ടി കൂലിപ്പണിക്ക് പോയിരിക്കുകയായിരുന്നു. ഇതിനിടിയിലാണ് വീടിൻറെ ഹാളിൽ വച്ച് അമ്മയുടെ തലയിൽ ഗ്യാസ് കുറ്റി അടിച്ച് കൊലപ്പെടുത്തിയത്. തൊട്ടടുത്തുള്ള വീട്ടുകാർ പോലും ബഹളം കേട്ടില്ല.
വിഷ്ണു ടോറസ് ലോറി ഡ്രൈവറാണ്. വീട്ടിൽ നിന്ന് ജോലിക്ക് പോയാൽ ദിവസങ്ങൾ കഴിഞ്ഞാകും വരിക. മകനും അമ്മയും തമ്മിൽ എപ്പോഴും നല്ല സ്‌നേഹത്തിലായിരുന്നു എന്ന അച്ഛൻ ചാത്തൂട്ടി പറയുന്നു. വലിയ പ്രശ്‌നങ്ങൾ ഇവർ തമ്മിൽ ഉണ്ടായിരുന്നില്ലെന്ന് സഹോദരി മാലതിയും വ്യക്തമാക്കുന്നു. വാടക വീടിനടുത്തുള്ള അയൽക്കാരും ഇവർ തമ്മിൽ മുമ്പ് പ്രശ്‌നങ്ങൾ ഉള്ളതായി അറിവില്ല.
ബിജെപി നേതാവും നടിയുമായ സൊനാലി ഫോഗട്ടിന്റെ മരണത്തില്‍ പോലീസിന്റെ നിര്‍ണായക കണ്ടെത്തലുകൾ. സൊനാലിയെ കൊലപ്പെടുത്തിയത് തന്നെയെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇവരെ നിര്‍ബന്ധപൂര്‍വും മയക്കുമരുന്ന് കഴിപ്പിച്ചതിനായി കണ്ടെത്തിയിരിക്കുകയാണ്. കുറ്റവാളികളെന്ന് കണ്ടെത്തിയ സുഖ്വീന്ദർ സിംഗും സുധീർ സാംഗ്വാനുമെതിരെ ശക്തമായ തെളിവുകളുണ്ടെന്നാണ് പോലീസ് പറഞ്ഞിരിക്കുന്നത്.
കേസിലെ നിര്‍ണായക വഴിത്തിരിവാവുകയാണിത്. സൊനാലിയെ നിര്‍ബന്ധിച്ച് മയക്കുമരുന്ന് കഴിപ്പിച്ചിരുന്നതായും, അബോധാവസ്ഥയിൽ നിൽക്കാൻ കഴിയാത്ത അവസ്ഥയിൽ അവരെ അസോസിയേറ്റുമാര്‍ ബാത്ത് റൂമിലേക്ക് കൂട്ടികൊണ്ടു പോയതായും പോലീസ് കണ്ടെത്തിയിരിക്കുകയാണ്. പാര്‍ട്ടിയില്‍ സംഭവിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളാണെന്നാണ് പോലീസ് പറഞ്ഞിരിക്കുന്നത്.
ഹരിയാന മന്ത്രിക്ക് അടക്കം പ്രതികളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന കേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന് സൊനാലിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇവരുടെ സ്വത്ത് കൈക്കലാക്കാനായി അസോസിയേറ്റുമാര്‍ കൊടും ക്രൂരതയാണ് നടത്തിയതെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
സൊനാലി ഫോഗട്ടിന്റേത് ദുരൂഹ മരണമാണ് കൊലപാതകമെന്നതിലേക്ക് വഴിമാറിയിരിക്കുന്നത്. ഇവരെ നിര്‍ബന്ധപൂര്‍വം മയക്കുമരുന്ന് കഴിപ്പിച്ചുവെന്നാണ് കണ്ടെത്തല്‍. ഇത് മരണത്തിന് കാരണമായെന്നാണ് പോലീസിന്റെ വെളിപ്പെടുത്തല്‍. ശരീരത്തില്‍ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചുള്ള മുറിവുണ്ടായിരുന്നുവെന്ന് നേരത്തെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും കണ്ടെത്തി. ഇവരുടെ രണ്ട് അസോസിയേറ്റുമാരും അറസ്റ്റിലായിട്ടുണ്ട്. സൊണാലിയെ നിര്‍ബന്ധിപ്പിച്ച് പ്രതികളിലൊരാള്‍ മയക്കുമരുന്ന് കഴിപ്പിക്കുന്നതായി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.
സൊണാലിയെ കെമിക്കല്‍ പദാര്‍ത്ഥം നല്‍കിയ ശേഷം ആകെ നിയന്ത്രണം വിട്ട അവസ്ഥയിലേക്ക് പ്രതികള്‍ നയിക്കുകയാണ് ഉണ്ടായത്. ബോധം തീരെയില്ലായിരുന്ന സൊണാലിയെ പ്രതികള്‍ ബാത്‌റൂമിലേക്ക് പോകുന്നതും ദൃശ്യങ്ങളിലുണ്ട്. പിന്നീട് പ്രതികളും സൊനാലിയും രണ്ട് മണിക്കൂറോളം ബാത്ത് റൂമിനുള്ളിൽ ചെലവിട്ടതായും ഗോവ ഡിജിപി ഓംവീര്‍ സിംഗ് ബിഷ്‌ണോയ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നത്. സൊനാലിക്കൊപ്പം ക്ലബില്‍ അസോസിയേറ്റുമാരായ സുഖ്‌വീന്ദര്‍ സിംഗ്, സുധീര്‍ സംഗ്വാന്‍ എന്നിവര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുമുണ്ട്.
വീഡിയോയില്‍ പ്രതികൾ നിര്‍ബന്ധിച്ച് നടിയെ മയക്കുമരുന്ന് പോലെയുള്ള പദാര്‍ത്ഥം കഴിപ്പിക്കുന്നു. പോലീസിന്റെ രൂക്ഷമായ ചോദ്യം ചെയ്യലില്‍ സൊനാലിയെ കൊണ്ട് ഒരു മാരക രാസപദാര്‍ത്ഥം മദ്യത്തില്‍ കലര്‍ത്തി കുടിപ്പിച്ചതായി അവർ സമ്മതിച്ചെന്ന് ഡിജിപി പറഞ്ഞു. ഇവരെ കഴിഞ്ഞ ദിവസം രാത്രി മുഴുവന്‍ ഗോവ പോലീസ് ചോദ്യം ചെയ്തിരുന്നു. ഗോവ മെഡിക്കല്‍ കോളേജിലാണ് സൊനാലിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നത്.
പുലര്‍ച്ചെ നാലരയ്ക്ക് ഇവര്‍ക്ക് ഒട്ടും നിയന്ത്രണമില്ലാതെ പാതി ബോധത്തിലാണ് നടന്നിരുന്നത്. പ്രതികള്‍ ഈ സമയത്താണ് അവരെ ബാത്ത് റൂമിലേക്ക് കൊണ്ടുപോയത്. രണ്ട് മണിക്കൂറോളം ഇവര്‍ എന്താണ് ചെയ്തതെന്ന് മാത്രം ഇപ്പോഴും വ്യക്തമായിട്ടില്ല. ഇവരെ ഉടനെ കോടതിയില്‍ ഹാജരാക്കും. മയക്കുമരുന്ന് ഉപയോഗത്തെ തുടര്‍ന്നാണ് ഇവര്‍ മരിച്ചതെന്ന് ഉറപ്പാണ്. അതേസമയം സഹോദരന്‍ റിങ്കു സിംഗിന്റെ ഇടപെടലാണ് ഇവരുടെ അറസ്റ്റിന് സഹായിച്ചത്. ആദ്യ ഘട്ടത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്നുള്ള മരണമായി കണ്ടിരുന്ന സംഭവമാണ് ഇപ്പോള്‍ കൊലപാതകമായി മാറിയത്.
ജീവിക്കാൻ ഒരു മാർഗവും ഇല്ലാത്ത അവസ്ഥയിൽ മലയാളി ട്രാൻസ് വുമൺ ദയാവധത്തിന് അപേക്ഷ നൽകി. ബംഗളൂരുവിൽ താമസിച്ചു വരുന്ന
കോഴിക്കോട് താമരശ്ശേരി സ്വദേശി റിഹാനയാണ് ദയാവധം നടത്തണമെന്ന ആവശ്യവുമായി എത്തിയിരിക്കുന്നത്.
എട്ട് വർഷം മുൻപ് കർണാടകയിൽ എത്തിയ റിഹാന ലിംഗമാറ്റവുമായി ബന്ധപ്പെട്ട് രണ്ട് ശസ്ത്രക്രിയകൾക്ക് വിധേയയായി. മൂന്ന് ലക്ഷത്തോളം രൂപ ചെലവുള്ള രണ്ടു ശസ്ത്രക്രിയകളാണ് റിഹാന നടത്തിയത്. പലരുടേയും സഹായം തേടിയായിരുന്നു ശസ്ത്രക്രിയ നടത്തിയത്.
ശസ്ത്രക്രിയയ്‌ക്ക് ശേഷം ബംഗളൂരുവിൽ തന്നെ എന്തെങ്കിലും ജോലി ചെയ്ത് ജീവിക്കാമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ പ്ലസ് ടു വിദ്യാഭ്യാസം മാത്രമുള്ള റിഹാനയ്‌ക്ക് ടെക്‌സ്‌റ്റൈൽസിലോ, ആശുപത്രിയിലോ, മറ്റ് കച്ചവട സ്ഥാപനങ്ങളിലോ ഒന്നും തന്നെ ജോലി ലഭിച്ചില്ല.
കോളേജിൽ പഠിക്കാൻ ആഗ്രഹിച്ചെങ്കിലും തന്റെ സ്വത്വത്തിന്റെ പേരിൽ നേരിടേണ്ടിവന്ന അതിക്രമങ്ങളെക്കുറിച്ചുള്ള ഓർമ്മകൾ റിഹാനയെ പിന്തിരിപ്പിക്കുകയായിരുന്നു. ബംഗളൂരു നഗരത്തിൽ വാടകയ്‌ക്ക് ഒരു വീട് പോലും റിഹാനക്ക് കിട്ടാതെയായി. വാടകയ്‌ക്ക് ലഭിക്കുന്ന വീടുകളിൽ നിന്ന് അയൽക്കാരുടെ പരാതിയെത്തുടർന്ന് ഒരാഴ്ചയ്‌ക്കകം പറഞ്ഞുവിടാറാണ് പതിവ്. ലൈംഗിക തൊഴിലാളിയാകാൻ താത്പര്യമില്ലാത്തത് കൊണ്ട് തന്നെ റിഹാന പിന്നീട് ഭിക്ഷാടനത്തിലേക്ക് ഇറങ്ങി.
ഇപ്പോൾ ജീവിതം എല്ലാം കൊണ്ടും മടുത്തുവെന്നാണ് റിഹാന പറയുന്നത്. മരിക്കാൻ ആഗ്രഹമുണ്ടായിട്ടല്ല, എന്നാൽ ജീവിക്കാൻ മുന്നിൽ വേറെയൊരു വഴിയുമില്ല. ദയാവധം നടത്തണമെന്ന തന്റെ അപേക്ഷ ആദ്യമൊന്നും ജില്ലാ ഭരണകൂടം സ്വീകരിച്ചില്ലെന്നും ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞപ്പോഴാണ് അത് സ്വീകരിച്ചത് എന്നും റിഹാന മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയിരിക്കുന്നു.
ജീവിതസാഹചര്യം മൂലം കുഞ്ഞുങ്ങളെ ജോലി സ്ഥലത്തേക്കു കൊണ്ടുവരേണ്ടുന്ന സാഹചര്യം നമ്മളില്‍ പലര്‍ക്കുമുണ്ടാകും. കുഞ്ഞുമായി ഫുഡ് ഡെലവറിക്കു നടത്തുന്നതും മറ്റുമുള്ള വീഡിയോ പല തവണ നാം കണ്ടിട്ടുണ്ട്.
ഇവിടെയൊരു യുവാവ് നിത്യവൃത്തിക്കായി കൈക്കുഞ്ഞിനെ തോളില്‍ കയറ്റിക്കൊണ്ട് സൈക്കിള്‍ റിക്ഷ ഓടിക്കുകയാണ്. മധ്യപ്രദേശിലെ ജബല്‍പൂരില്‍നിന്നുള്ള ഈ വീഡിയോ നെറ്റിസണ്‍സിനെ പിടിച്ചുലച്ചിരിക്കുകയാണ്.
ബിഹാറില്‍നിന്നുള്ള കുടിയേറ്റക്കാരനായ രാജേഷാണ് വീഡിയോയിലുള്ളത്. അഞ്ച് വയസുകാരിയായ മകളെ ബസ് സ്റ്റോപ്പില്‍ ഇറക്കിവിട്ട യുവാവ് കൈക്കുഞ്ഞുമായി ജീവിതമാര്‍ഗമായ സൈക്കിള്‍ റിക്ഷ ഓടിക്കുകയാണെന്നു ഒരു ട്വിറ്റര്‍ പോസ്റ്റ് പറയുന്നത്. വീഡിയോ കണ്ട് മനസലിഞ്ഞ പലരും ഇയാള്‍ക്കായി ക്രൗഡ് ഫണ്ടിങ് കാമ്പെയ്ന്‍ ആരംഭിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുകയാണ്.
ഓഗസ്റ്റ് 25 ന് പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് 25,000-ത്തിലധികം വ്യൂസ് ലഭിച്ചുകഴിഞ്ഞു. ”നമുക്ക് അദ്ദേഹത്തിനായി ക്രൗഡ് ഫണ്ടിങ് കാമ്പെയ്ന്‍ ആരംഭിക്കാം. കുറഞ്ഞത് ഒരു ഇ-റിക്ഷയെങ്കിലും അദ്ദേഹത്തിനു ലഭ്യമാക്കാം,” ഒരു ട്വിറ്റര്‍ ഉപയോക്താവ് അഭിപ്രായപ്പെട്ടു.
”അദ്ദേഹത്തിനു തീര്‍ച്ചയായും സഹായം ആവശ്യമാണ്. ഇപ്പോഴത്തെ സാഹചര്യം സുരക്ഷിതമല്ലാത്തതും സങ്കടകരവുമാണ്,” മറ്റൊരാള്‍ എഴുതി. ”നമുക്ക് അദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കും. ബന്ധപ്പെടാന്‍ എന്തെങ്കിലും വഴിയുണ്ടോ?” എന്നു മറ്റൊരാള്‍ കുറിച്ചു. ”ഇത് ലജ്ജാകരമാണ്. സര്‍ക്കാര്‍ ഉടന്‍ ശ്രദ്ധിക്കണം,” മറ്റൊരാള്‍ എഴുതി.
ഉപജീവനമാര്‍ഗം തേടി 10 വര്‍ഷം മുന്‍പാണു രാജേഷ് ബിഹാറില്‍നിന്ന് ജബല്‍പൂരിലെത്തിയതെന്നാണ് ഒരു വാര്‍ത്തയില്‍ പറയുന്നത്. സിയോനി ജില്ലയിലെ കന്‍ഹര്‍ഗാവ് ഗ്രാമത്തില്‍നിന്നുള്ള യുവതിയുമായി പ്രണയത്തിലായിരുന്നു യുവാവ്. തുടര്‍ന്നു കുട്ടികളുമായി ഇരുവരും ഫുട്പാത്തിലായിരുന്നു താമസം. പിന്നീട് യുവതി മറ്റൊരാളോടൊപ്പം പോയി. യുവതിയെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ലെന്നും രണ്ട് കുട്ടികളെയും നല്‍കേണ്ട ഉത്തരവാദിത്തം രാജേഷിന്റേതായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭക്ഷണത്തിൽ എലിവിഷം അടക്കം കലർത്തി അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകൾ ചോഴിയാട്ടിൽ വീട്ടിൽ ഇന്ദുലേഖ (39) യുടെ കൂടുതൽ ചുരുളഴിയുന്നു. കിഴൂരിൽ മകൾ അമ്മയെ സ്വത്തിനായി കൊലപ്പെടുത്തിയ സംഭവത്തിലാണ് പോലീസിന്റെ കൂടുതൽ വെളിപ്പെടുത്തൽ. പ്രതിയെ പോലീസ് റിമാൻഡ് ചെയ്തു.
ഒമ്പത് ലക്ഷത്തോളം ഉള്ള സാമ്പത്തിക പ്രതിസന്ധി തീർക്കാൻ സ്വത്ത് തട്ടിയെടുക്കാനായിരുന്നു ഇന്ദുലേഖയുടെ പദ്ധതി. ഇതിനായാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും ചായയിൽ എലിവിഷം കലർത്തി നൽകിയതെന്നുമാണ് ഇന്ദുലേഖയുടെ മൊഴി. എലിവിഷമാണ് രുഗ്മിണിയുടെ പെട്ടെന്നുള്ള മരണത്തിന് കാരണമെന്നും പോലീസ് പറഞ്ഞു.
കിഴൂർ കാക്കത്തിരുത്ത് റോഡിൽ ചോഴിയാട്ടിൽ ചന്ദ്രന്റെ ഭാര്യ രുഗ്മിണി (58)കഴിഞ്ഞദിവസം തൃശ്ശൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കിഴൂരിൽ 13.5 സെന്റ് സ്ഥലവും വീടുമാണ് ഇവർക്കുണ്ടായിരുന്നത്. മാതാപിതാക്കളുടെ കാലശേഷം ഇത് ഇന്ദുലേഖയ്ക്ക് എഴുതിവെച്ചിരുന്നു. പെട്ടെന്ന് തന്നെ ഈ സ്വത്ത് ലഭിക്കാനും കടംവീട്ടാനുമാണ് മകൽ കടുംകൈ ചെയ്തത്. അമ്മയ്ക്ക് ശേഷം അച്ഛനെ കൊലപ്പെടുത്തിയോ ശാരീരികമായി അവശനിലയിലാക്കിയോ സ്വത്ത് കൈവശപ്പെടുത്താനാണ് ലക്ഷ്യമാക്കിയിരുന്നതെന്നും പോലീസ് പറഞ്ഞു.
വീട്ടിലെ ആവശ്യങ്ങൾക്ക് വേണ്ടി സ്വർണാഭരണങ്ങൾ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ പണയം വെച്ചാണ് ഇത്രയും ബാധ്യതയുണ്ടായതെന്നാണ് ഇന്ദുലേഖ പോലീസിനോട് പറഞ്ഞത്.വിദേശത്തുള്ള ഭർത്താവിന് ബാധ്യതകൾ അറിയാമായിരുന്നില്ല. കഴിഞ്ഞ ദിവസം വിദേശത്ത് നിന്ന് ഭർത്താവ് നാട്ടിലെത്തിയതോടെ സ്വർണാഭരണങ്ങൾ തിരിച്ചെടുക്കേണ്ടിയിരുന്നു. സ്ഥലം പണയം വെച്ച് തുക കണ്ടെത്തുന്നതിന് രുഗ്മിണി സമ്മതിച്ചില്ല.
ഇതോടെ ഒരു മാസമായി പനിയുടെ ഗുളികകൾ ഭക്ഷണത്തിൽ കലർത്തി അമ്മയ്ക്കും അച്ഛനും ഇന്ദുലേഖ നൽകിയിരുന്നു. കറിയിൽ ചേർത്താണ് ഇവ നൽകിയിരുന്നത്. കരൾരോഗ ബാധിതരാക്കി ആർക്കും സംശയമില്ലാത്ത രീതിയിൽ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യം. പത്താംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇന്ദുലേഖ ഗൂഗിളിൽ തിരഞ്ഞാണ് കൊലപാതകത്തിനുള്ള വഴി കണ്ടെത്തിയത്. വിദ്യാർഥികളായ രണ്ട് മക്കളും ഇവർക്കുണ്ട്.
നാട്ടിലെത്തിയ ഭർത്താവിനെ വിമാനത്താവളത്തിൽനിന്ന് കൊണ്ടുവന്നതിന് ശേഷമാണ് ഇന്ദുലേഖ അമ്മയ്ക്ക് ചായയിൽ എലിവിഷം കലർത്തി നൽകിയത്. ആസ്ത്മയുടെ അസ്വസ്ഥതകളുള്ളതിനാൽ രുഗ്മിണിക്ക് രുചിവ്യത്യാസം തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് പോലീസ് പറഞ്ഞു. ഭർത്താവിനും അച്ഛനും ചായയിൽ സോപ്പുലായനി കലർത്തി നൽകുകയും ചെയ്തിരുന്നു. കൃത്രിമമായി ഭക്ഷ്യവിഷബാധയുണ്ടാക്കാനായിരുന്നു ശ്രമം. ഒരു മാസം മുമ്പ് അച്ഛനെ ഇതേ രീതിയിൽ കൊലപ്പെടുത്താനും ശ്രമിച്ചിരുന്നു.
എന്നാൽ രുഗ്മിണിയെ ചികിത്സിച്ച തൃശ്ശൂരിലെ ആശുപത്രിയിലെ ഡോക്ടർക്കുണ്ടായ സംശയമാണ് കൊലപാതക സൂചന നൽകിയത്. ആശുപത്രിയിൽ മഞ്ഞപ്പിത്തമെന്നും ഭക്ഷ്യവിഷബാധയെന്നും രണ്ട് കാരണങ്ങൾ ഇന്ദുലേഖ പറഞ്ഞിരുന്നു. രുഗ്മിണിയുടെ മരണത്തിന് ശേഷമാണ് പോലീസിന് വിവരം ലഭിച്ചത്. അന്വേഷണത്തിന്റെ തുടക്കം മുതലേ പൊരുത്തക്കേടുകളുണ്ടായിരുന്നു. ഇന്ദുലേഖയുടെ മൊബൈൽ ഫോൺ പരിശോധിച്ചതോടെയാണ് വിഷത്തെക്കുറിച്ച് അന്വേഷിച്ചതിന്റെ തെളിവുകൾ ലഭിച്ചത്.
എസിപി ടിഎസ് സിനോജ്, എസ്എച്ച്ഒ യുകെ ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിൽ ഇന്ദുലേഖയെ വീട്ടിലെത്തിച്ച് നടത്തിയ തെളിവെടുപ്പിൽ വിഷത്തിന്റെ കുപ്പിയും മരുന്നുകളുടെ സ്ട്രിപ്പുകളും ലഭിച്ചു. ഫോറൻസിക് വിദഗ്ധരും വീട്ടിൽ പരിശോധിച്ച് വിവരങ്ങൾ ശേഖരിച്ചു. മൊബൈൽഫോൺ വിശദമായ പരിശോധനയ്ക്ക് നൽകിയിട്ടുണ്ട്.
കുത്തിയൊഴുകുന്ന പുഴയിലകപ്പെട്ട കുട്ടിയെ വളഞ്ഞത് മുതലകൾ. നീന്തിക്കയറാൻ ശ്രമിച്ച കുട്ടിയുടെ രക്ഷക്കെത്തിയത് ദുരന്ത നിവാരണസേന. രാജസ്ഥാനിലെ ചമ്പലിലാണ് സംഭവം നടന്നത്. തക്ക സമയത്ത് ബോട്ടിൽ ദുരന്ത നിവാരണസേന എത്തിയിരുന്നില്ലെങ്കിൽ കുട്ടി മുതലകളുടെ ആക്രമണത്തിന് ഇരയാകുമായിരുന്നു. തൊട്ടു പിന്നാലെയെത്തിയ മുതലകളുടെ പിടിയിൽ നിന്ന് തലനാരിഴയ്ക്കാണ് കുട്ടി രക്ഷപ്പെട്ടത്. കുട്ടിയെ ദുരന്ത നിവാരണസേന രക്ഷിക്കുന്ന ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
അലറിക്കരഞ്ഞുകൊണ്ട് നീന്തിയ കുട്ടിയ ബോട്ടിൽ പാഞ്ഞെത്തിയ സംഘം ബോട്ടിനുള്ളിലേക്ക് വലിച്ചു കയറ്റുകയായിരുന്നു. മുതലകൾ നിറഞ്ഞ നദിയാണ് ചമ്പല്‍. ശക്തമായ ഒഴുക്കും നദിയിലുണ്ടായിരുന്നു. മുതലകൾ പിന്നാലെയെത്തിയിട്ടും മനോധൈര്യം കൈവിടാതെ മുന്നോട്ടു നീന്തിയ കുട്ടിയെയും രക്ഷിച്ച ദുരന്ത നിവാരണസേനയെയും അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് കാഴ്ചക്കാർ. ഡോ. ഭഗീരധ് ചൗധരിയാണ് ട്വിറ്ററിലൂടെ ഈ ദൃശ്യം പങ്കുവവച്ചത്. നിരവധിയാളുകൾ ഇപ്പോൾത്തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.
This is real heroic deed. Chambal river, crocodiles and the fighter kid. Salute to the rescue team. #Chambal pic.twitter.com/MvNVLV5pVy
— Dr Bhageerath Choudhary IRS (@DrBhageerathIRS) August 24, 2022
മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ. മീഞ്ചന്തയിൽ ഒളിവിൽ കഴിയുകയായിരുന്ന പർഗന സ്വദേശി രവികുൽ സർദാറാണ് പിടിയിലായത്. ബംഗാളിലെ കാനിംഗ് സ്റ്റേഷൻ പരിധിയിലാണ് കൊലപാതകം നടന്നത്.
കൃത്യം നടത്തിയ ശേഷം രവികുൽ കോഴിക്കോട്ടേക്ക് ട്രെയിൻ കയറുകയായിരുന്നു. പരിചയക്കാരനായ അന്യസംസ്ഥാന തൊഴിലാളികൾക്കൊപ്പം താമസിച്ചുവരികയായിരുന്ന ഇയാളെ, രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്. രവികുൽ സർദാറിനെ ഒളിവിൽ താമസിക്കാൻ സഹായിച്ച മൂന്ന് പേരെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പാലക്കാട് ചിറ്റൂരില്‍ നിന്ന് കാണാതായ യുവാവിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെടുത്തു. യാക്കര പുഴയിലെ ചതുപ്പില്‍ യുവാവിനെ കൊലപ്പെടുത്തി താഴ്ത്തിയെന്ന് സുഹൃത്തുക്കള്‍ മൊഴി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നുള്ള പൊലീസ് പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
പാലക്കാട് തത്തമംഗലം സ്വദേശി സുവീഷ് (20) ആണ് കൊല്ലപ്പെട്ടത്. കേസില്‍ ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വരാജ്, ഹക്കീം, ഋഷികേശ്, അജയ്, ഷമീര്‍, മദന്‍കുമാര്‍ എന്നിവരെയാണ് സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ജൂലൈ 19നാണ് സുബിഷിനെ കാണാതായത്. അന്നേ ദിവസം രാത്രി പാലക്കാടുള്ള മെഡിക്കല്‍ ഷോപ്പിന് സമീപത്തു നിന്ന് സുബിഷിനെ ബലമായി സ്‌കൂട്ടറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മലബാര്‍ ആശുപത്രിയ്ക്ക് സമീപം ശ്മാശനത്തില്‍ വെച്ച് വടികൊണ്ടും കൈകൊണ്ടും അടിച്ചും ചവിട്ടിയുമായിരുന്നു കൊലപാതകമെന്നും പൊലീസ് അറിയിച്ചു. 20ന് രാവിലെയാണ് മൃതദേഹം പ്രതികള്‍ യാക്കര പുഴയില്‍ ഉപേക്ഷിച്ചത്.
അതേസമയം സുവീഷിന് വധഭീഷണി ഉണ്ടായിരുന്നതായി അമ്മ വിജി പറഞ്ഞു. കാര്‍ വാടകയ്‌ക്കെടുത്തതിനെച്ചൊല്ലിയായിരുന്നു ഭീഷണി. നേരത്തെയും സുഹൃത്തുക്കള്‍ വീട്ടിലെത്തി മര്‍ദിച്ചിരുന്നതായും വിജി പറഞ്ഞു.