India

ഇലന്തൂർ ഇരട്ടനരബലിക്കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. നരബലിയിൽ കൃത്യമായ ആസൂത്രണം നടന്നിരുന്നുവെന്ന് സംശയം. ക്രൂരവും നിഷ്ഠൂരവുമായി നടപ്പിലാക്കിയ കൃത്യം പുറത്ത് വന്നാലും ശിക്ഷിക്കപ്പെടാതിരിക്കാനുള്ള സകല പണിയും ഷാഫി ചെയ്തു വച്ചിരുന്നുവെന്ന സൂചനയാണ് പുറത്തു വരുന്നത്. കൊലപാതകങ്ങള്‍ നടന്ന ഭഗവല്‍ സിങ്ങിന്റെ വീടിന് സമീപമുള്ള വൃദ്ധയുടെ വളര്‍ത്തു നായ്ക്കളെ കൊന്ന് മുറിച്ചാണ് മൃതദേഹ ഭാഗങ്ങള്‍ക്കൊപ്പം തള്ളിയത് എന്നാണ് സംശയിക്കുന്നത്. റോസിലിന്റെ ഡിഎന്‍എ പരിശോധനാ ഫലം വൈകാന്‍ കാരണവും ഇതു തന്നെയെന്ന് കരുതുന്നു.

സമാനതകളില്ലാത്ത ക്രൂരതയാണ് കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫി നരബലിക്കിരയായ സ്ത്രീകളോട് കാണിച്ചത്. പദ്മത്തിന്റെ കഴുത്തറുത്തപ്പോള്‍ പിടഞ്ഞ കാലിന്റെ മുട്ടുചിരട്ട ചുറ്റികക്ക് ഇയാള്‍ തല്ലിപ്പൊട്ടിച്ചുവെന്നാണ് മൊഴി. ചുറ്റികയും തെളിവെടുപ്പിനിടെ കാക്കനാട് പൊലീസ് കണ്ടെടുത്തിരുന്നു. ഇവിടത്തെ ബന്തവസ് പോലീസ് അവസാനിപ്പിച്ചതോടെ ഇവിടം കാഴ്ചക്കാർ കയറിയിറങ്ങുന്ന ഇടമായി. പോലീസ് കാവല്‍ അവസാനിപ്പിച്ച് ഒരാഴ്ച്ച പിന്നിടുമ്പോഴും മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്ന സ്ഥലം കാണാന്‍ ദൂരെ സ്ഥലങ്ങളില്‍ നിന്ന് പോലും നിരവധി ആളുകളാണ് എത്തുന്നത്. തമിഴ്‌നാട് സ്വദേശിനിയായ പദ്മത്തേയും ആലുവ സ്വദേശിനി റോസിലിനെയും നരബലിക്ക് വിധേയമാക്കിയ സമാനതകളില്ലാത്ത ക്രൂരത നടന്ന വീടും പരിസരവും കാണാന്‍ മഴയെപ്പോലും അവഗണിച്ചാണ് ആളുകൾ എത്തുന്നത്.

വീടിന് ചുറ്റും ഉള്ള സ്ഥലങ്ങളും മൃതദേഹം കുഴിച്ചിട്ട കുഴികളും ഒക്കെ കാണാനായാണ് ആളുകള്‍ എത്തുന്നത്. തിരുമ്മല്‍ കേന്ദ്രത്തില്‍ വച്ചും പത്മത്തിന്റെ മൃതദേഹം മുറിച്ചിട്ടുണ്ട്. അവിടെ രക്തക്കറയും സന്ദര്‍ശകര്‍ക്ക് കാണാന്‍ കഴിയും. കുറഞ്ഞത് ഒരു ലക്ഷം പേരെങ്കിലും ഇതുവരെ ഇവിടം സന്ദര്‍ശിച്ചിട്ടുണ്ടാകുമെന്ന് കരുതുന്നു. ഇലന്തൂരില്‍ നരബലിയുടെ പശ്ചാത്തലത്തില്‍ സിനിമകളും ഉണ്ടായേക്കും. അസാധാരണവും അപൂര്‍വ്വവുമായ സംഭവം നടന്ന സ്ഥലത്തെ സന്ദര്‍ശകരില്‍ നിരവധി സിനിമാ പ്രവര്‍ത്തകരുമുണ്ട്.

സംവിധായകന്‍ ഷാജീ കൈലാസ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇലന്തൂരിലെ കൊലപാതകം നടന്ന വീട് സന്ദര്‍ശിച്ചിരുന്നു. വീടും പരിസരവും എല്ലാം കണ്ട് ഏറെ സമയം ചെലവഴിച്ച് വിശദമായി കണ്ട ശേഷമാണ് ഷാജി കൈലാസ് മടങ്ങിയത്. ഇലന്തൂര്‍ സ്വദേശിയും പച്ചത്തപ്പ് എന്ന ചിത്രത്തിലൂടെ നവാഗത സംവിധായകനുള്ള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ജേതാവുമായ അനു പുരുഷോത്തം നരബലി പ്രമേയമാക്കി സിനിമ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ്.

പത്മ,റോസ്ലിൻ എന്ന സ്ത്രീകളെ പണം വാഗ്ധാനം ചെയ്ത് എത്തിച്ചാണ് നടുക്കുന്ന കൊലനടത്തിയത്. പത്മയെ ചരടുകൊണ്ട് ശ്വാസംമുട്ടിച്ച് ബോധംകെടുത്തി. കഴുത്തറുത്ത് ഒന്നാം പ്രതിയായ ഷാഫിയാണ് കൊന്നത്. പിന്നീട് ഇത് 56 കഷ്ണങ്ങളാക്കി ബക്കറ്റിലാക്കി കുഴിയിലിട്ടു. റോസ്ലിയെ കഴുത്തറുത്ത് കൊന്നശേഷം മാറിടം മുറിച്ചുമാറ്റി’യത് ഭഗവൽ സിങിന്റെ ഭാരര്യ ലൈലയാണ്. റോസ്‍ലിന്‍റെ ശരീരം കഷഩങ്ങളാക്കി മുറിച്ച ശേഷം നാലരയടി താഴ്ചയിലാണ് കുഴിച്ചിട്ടത്. വീടിനോട് ചേർന്ന് മുറ്റത്തായിരുന്നു കുഴിയെടുത്ത് മൃതദേഹം മറവുചെയ്തിരുന്നത്. ഇതിന് മുകളിലായി പ്രതികൾ മഞ്ഞൾ ചെടിയും മറ്റും നടുകയും ചെയ്തിരുന്നു. മാത്രമല്ല ഉപ്പും ഇതിനൊപ്പം കണ്ടെത്തിയിരുന്നു.

കൊച്ചിയിൽ ബൈക്ക് യാത്രക്കാരന്റെ അശ്രദ്ധയിൽ അനാഥയായത് പിഞ്ച് കുഞ്ഞ്. റോങ് സൈഡിലൂടെ ഓവർടേക്ക് ചെയ്ത ബൈക്ക് ഇടിച്ച് റോഡില്‍ വീണ സ്‌കൂട്ടര്‍ യാത്രക്കാരിയ്ക്ക് ദാരുണാന്ത്യം. പിറകില്‍ വന്ന ബസ് യുവതിയുടെ ദേഹത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു.

അപകടത്തിൽ കൊച്ചി കടവന്ത്രയിലെ സിനര്‍ജി ഓഷ്യാനിക് സര്‍വീസ് സെന്ററിലെ സീനിയര്‍ എക്‌സിക്യൂട്ടീവ് കാവ്യ ധനേഷാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 9.30 ഓടെ തൃപ്പൂണിത്തുറ എസ് എന്‍ ജംഗ്ഷനില്‍വെച്ചാണ് അപകടം നടന്നത്. പിറകിലായി വന്ന ബൈക്ക് യാത്രക്കാരന്‍ ഓവര്‍ടേക്ക് ചെയ്ത് കയറിയതിന് ശേഷം അലക്ഷ്യമായി യൂ ടേണ്‍ എടുക്കവെയാണ് അപകടത്തിന് കാരണമായത്.

ഈ സമയത്ത് ബൈക്കിന്റെ പുറകില്‍ ഇടിച്ച് യുവതി സ്‌കൂട്ടറില്‍ നിന്നും റോഡിലേക്ക് തെറിച്ചു വീഴുകയും തൊട്ട് പിന്നാലെ വന്ന ബസ് യുവതിയുടെ ദേഹത്തിലൂടെ കയറി ഇറങ്ങുകയുമായിരുന്നു. അപകടം നടന്ന ഉടൻ തന്നെ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും യാത്രാമധ്യേ മരണപ്പെടുകയായിരുന്നു.

അതേസമയം തന്നെ അലക്ഷ്യമായി ബൈക്ക് ഓടിച്ച് അപകടം ഉണ്ടാക്കിയ വാഹനം ഉടനെ തന്നെ നിര്‍ത്താതെ പോവുകയായിരുന്നു. മാത്രമല്ല കാവ്യയ്ക്ക് ഒരു പിഞ്ചു കുഞ്ഞ് ഉള്ളതായാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നതിനിടെ ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്ന് വാഹനത്തിൽ നിന്നും ചാടി ഇറങ്ങിയ പെൺകുട്ടിയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ ഔറംഗബാദിലാണ് സംഭവം. തിരക്കുള്ള റോഡിലൂടെ യാത്ര ചെയ്യുന്നതിനിടെയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ പീഡനശ്രമം ഉണ്ടായത്.

ട്യൂഷനു ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു പെൺകുട്ടി. യാത്രാമധ്യേ മോശമായ വാക്കുകൾ ഉപയോഗിച്ച ഓട്ടോ ഡ്രൈവർ പീഡിപ്പിക്കാനുള്ള ശ്രമം നടത്തി. പെട്ടെന്ന് ഭയന്നുപോയ പെൺകുട്ടി രക്ഷപ്പെടാനായി അമിത വേഗതയിൽ പോവുകയായിരുന്ന ഓട്ടോറിക്ഷയിൽ നിന്നും റോഡിലേക്ക് എടുത്തുചാടുകയായിരുന്നു. എന്നാൽ ഓട്ടോറിക്ഷ നിർത്താതെ വിട്ടുപോവുകയും ചെയ്തു.

സംഭവത്തെത്തുടർന്ന് ഓട്ടോറിക്ഷ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. പോക്സോ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

 

ഇന്ത്യയില്‍ നിന്നുള്ള യുവ പ്രൊഫഷനുകള്‍ക്ക് ഓരോ വര്‍ഷവും യുകെയില്‍ ജോലി ചെയ്യുന്നതിനായി 3000 വിസയ്ക്ക് അനുമതി. ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് ഇന്തൊനീഷ്യയിലെ ബാലിയില്‍ ജി20 സമ്മേളന വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് നിര്‍ണായക പ്രഖ്യാപനം.

‘കഴിഞ്ഞ വര്‍ഷം അംഗീകരിച്ച യുകെ-ഇന്ത്യ മൈഗ്രേഷന്‍ ആന്‍റ് മൊബിലിറ്റി പങ്കാളിത്ത കരാറിന്‍റെ തുടര്‍ച്ചയായി ഇന്ന് യുകെ യങ് പ്രൊഫഷനല്‍ സ്‌ക്രീം യഥാര്‍ഥ്യമാക്കിയിരുന്നു. ബിരുദധാരികളായ 18 മുതല്‍ 30 വയസ് വരെയുള്ള യുവാക്കള്‍ക്ക് രണ്ട് വര്‍ഷത്തേക്ക് വീസയുടെപ്രയോജനം ലഭിക്കും’ എന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ ഓഫിസ് പ്രസ്താവനയില്‍ അറിയിച്ചു. ഈ പദ്ധതിപ്രകാരം പ്രയോജനം ലഭിക്കുന്ന ആദ്യത്തെ രാജ്യമാകും ഇന്ത്യ.

കുടിയേറ്റവുമായി ബന്ധപ്പെട്ട് മികച്ച സഹകരണം ഉറപ്പാക്കുന്നതിനായാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യ സര്‍ക്കാരുമായി ബ്രിട്ടിഷ് സര്‍ക്കാര്‍ യുകെ-ഇന്ത്യ മൈഗ്രേഷന്‍ ആന്‍റ് മൊബിലിറ്റി പങ്കാളിത്ത കരാറില്‍ ഒപ്പുവച്ചത്. ഇന്ത്യയുമായുള്ള മൈഗ്രേഷന്‍ ആന്‍ഡ് മൊബിലിറ്റി പങ്കാളിത്ത കരാറിനെ (എംഎംപി) പരാമര്‍ശിച്ച് ബ്രിട്ടിഷ് ആഭ്യന്തര മന്ത്രി സുവെല്ല ബ്രേവര്‍മാന്‍ നേരത്തെ നടത്തിയ പ്രസ്താവനകള്‍ക്കെതിരെ ഇന്ത്യ അനിഷ്ടം പ്രകടിപ്പിച്ചിരുന്നു.

തകഴിയില്‍ കാറിടിച്ച് സൈക്കിള്‍ യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ കാറോടിച്ച ഡിവൈ.എസ്.പി.യുടെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. പത്തനംതിട്ട സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. സാബുവിനെതിരെയാണ് നടപടി. സംഭവത്തില്‍ മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് ഡിവൈ.എസ്.പിക്കെതിരേ കേസെടുത്തിരുന്നു.

നവംബര്‍ 11-ാം തീയതി അര്‍ധരാത്രി 12 മണിക്കാണ് അപകടമുണ്ടായത്. അമിതവേഗത്തിലെത്തിയ കാര്‍ സൈക്കിള്‍ യാത്രക്കാരനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് ഇദ്ദേഹം മരിച്ചത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് സംഘവും കാര്‍ അമിതവേഗത്തിലായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള നടപടികളും ആരംഭിച്ചിരിക്കുന്നത്.

ഷെറിൻ പി യോഹന്നാൻ

പറഞ്ഞു പറഞ്ഞു മടുത്ത, എന്നാൽ എത്ര പറഞ്ഞാലും പ്രസക്തി നഷ്ടപ്പെടാത്ത വിഷയമാണ് ജയയുടെ ജീവിതകഥ. പക്ഷേ, കഥപറച്ചിൽ രീതിയിലും ട്രീറ്റ്മെ​ന്റിലും കൊണ്ടുവന്ന വ്യത്യസ്തതയാണ് ചിത്രത്തെ ജനപ്രീയമാക്കുന്നത്. ചേട്ടൻ ഇട്ടുപഴകിയ ടി ഷർട്ട്, ചേട്ടൻ പഠിച്ചു പഴകിയ പാഠപുസ്തകം, കളിയ്ക്കാൻ ചേട്ട​ന്റെ കളിപ്പാട്ടം.. ഒന്നും തന്റേതല്ലാത്ത അവസ്ഥയിലൂടെയാണ് ജയ നീങ്ങുന്നത്. പഠനവും വിവാഹവുമെല്ലാം വീട്ടുകാരുടെ ഇഷ്ടത്തിന് തന്നെ. ഒടുവിൽ കലുഷിതമായ കുടുംബാന്തരീക്ഷത്തിലേക്ക് കടന്നുവരുന്ന അതേ വീട്ടുകാർ ചോദിക്കുന്നത് ഇങ്ങനെയാണ്.. “നിനക്ക് എന്തി​ന്റെ കുറവാണ്. നി​ന്റെ ഇഷ്ടത്തിനല്ലേ നിന്നെ ഞങ്ങൾ ഇതുവരെ വളർത്തിയതെന്ന്..!”

പുരുഷകേന്ദ്രീകൃതമായ സാമൂഹിക, കുടുംബ വ്യവസ്ഥയുടെ നെഞ്ചിലേക്കുള്ള ചവിട്ടാണ് ജയ ജയ ജയ ജയ ഹേ. എന്നാൽ അത് മാത്രമല്ല. ടോക്സിക് ആയ പേരന്റിം​ഗിനെയും മതത്തെയും ചിത്രം പ്രശ്നവത്കരിക്കുന്നു. രാജ്ഭവനിലേക്കുള്ള ജയയുടെ വരവ് മുതലാണ് കോൺഫ്ലിക്ടുകളുടെ തുടക്കമെന്ന് പ്രേക്ഷകന് നേരത്തെ മനസ്സിലാകും. എന്നാൽ ജയ സ്വന്തം ജീവിതത്തിൽ ജനനം തൊട്ടേ കോൺഫ്ലിക്ടുകൾ നേരിടുന്നവളാണ്. അതിനെ സധൈര്യം നേരിടാനുള്ള കരുത്ത് രാജ്ഭവനിലെ ‘ഇടിയപ്പ’ത്തിലൂടെ അവൾക്ക് ലഭിക്കുന്നുവെന്ന് മാത്രം.

വിവാഹമെന്നാൽ ജീവിതപങ്കാളിയെ തല്ലാനുള്ള അവകാശം കൂടിയാണെന്ന ധാരണയുള്ളവർക്കുള്ള ‘കിക്ക്’ ഷൈജു ​ദാമോദര​ന്റെ കമ​ന്ററിയിൽ നിന്ന് ലഭിക്കും. അത്തരക്കാർ തിയേറ്ററിലിരുന്ന് ചിരിക്കാൻ അല്പം പാടുപെടും. ആണഹന്തയുടെ പര്യായമാകുന്ന രാജേഷ് കോമഡി കഥാപാത്രമല്ല. പൊതുവേയുള്ള പുരുഷസ്വഭാവത്തി​ന്റെ ആകെതുകയാണ് രാജേഷിലും. അമ്മയെക്കാൾ ടോക്സിസിറ്റി കുറഞ്ഞ അമ്മായിയമ്മയും ജയയെ മനസിലാക്കാൻ കഴിയുന്ന നാത്തൂനും കുറ്റബോധത്തിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്ന സഹോ​ദരനും ജയയുടെ ജീവിതത്തിൽ കൃത്യമായ പങ്ക് വഹിക്കുന്നു.

കഥാപാത്രനിർമിതി, കഥപറച്ചിൽ രീതി, ക്ലോസ്-അപ്പ് ദൃശ്യങ്ങൾ എന്നിവയെല്ലാം ചിത്രത്തിനുതകുന്ന രീതിയിലുള്ളതാണ്. ദർശനയുടെ ​ഗംഭീര പ്രകടനം ജയ എന്ന കഥാപാത്രത്തെ ശക്തമാക്കുന്നു. ജയയുടെ പരിണാമം മുതലങ്ങോട്ട് കാണികളിൽ ചിരി നിറയ്ക്കുന്നതിൽ വിപിൻ ദാസ് വിജയിച്ചിട്ടുണ്ട്. ബേസിൽ ഉൾപ്പെടെ മറ്റെല്ലാ താരങ്ങളും പ്രകടനത്തിൽ മികച്ചുനിൽക്കുന്നു. പശ്ചാത്തലസം​ഗീത മികവ് ചിത്രത്തെ കൂടുതൽ എൻഗേജിങാക്കുന്നുണ്ട്. “ഇങ്ങോട്ട് നോക്കണ്ട കണ്ണുകളെ..” എന്ന ​ഗാനത്തിലുണ്ട് സിനിമ പകരുന്ന സന്ദേശം. ചിത്രത്തി​ന്റെ ഫൈനൽ ആക്ട് നേരത്തെ ഊഹിക്കാൻ കഴിയുന്നതാണ്.

✨️Bottom Line – ജീവിതയാഥാർത്ഥ്യത്തെ അക്ഷേപഹാസ്യത്തിന്റെ കൂട്ടുപിടിച്ച് രസകരമായി പറയുകയാണ് വിപിൻ ദാസ്. സിനിമയുടെ ടൈറ്റിൽ കാർഡ് മുതൽ ഈ സറ്റയർ ദൃശ്യമാണ്. ഗാർഹികപീഢനത്തിൽ തുടങ്ങി, സ്ത്രീകൾ സ്വന്തമായി ആർജിക്കേണ്ട കായികക്ഷമതയെയും കരുത്തിനെപറ്റിയും പറയുന്നുണ്ട് ജയ. ജയയുടെ ജയവും ജീവിതവും ഒട്ടുമിക്ക പേർക്കും റിലേറ്റബിളാണ് ഹേ!

റിയാദിൽ മലയാളി ട്രെയിലർ ഇടിച്ച് മരിച്ചു. കണ്ണൂര്‍ കൂത്തുപറമ്പ് നരവൂര്‍ സ്വദേശി കൊറോത്തന്‍ ശിവദാസന്‍ (52) ആണ് റിയാദ് – ദമ്മാം റോഡിലുണ്ടായ അപകടത്തിൽ മരിച്ചത്.

അബൂഹൈതം പെട്രോള്‍ പമ്പിലെ ഭക്ഷണശാലയിൽനിന്ന് ഭക്ഷണം കഴിച്ച് പുറത്തിറങ്ങിവരുമ്പോള്‍ ട്രെയിലര്‍ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ദമ്മാം റോഡിലെ റെഡിമിക്‌സ് കമ്പനിയിലാണ് ജോലി. മൃതദേഹം നാട്ടിൽ കൊണ്ടുപോകും.

ശ്രദ്ധ വാള്‍ക്കര്‍ കൊലക്കേസില്‍ പ്രതിക്കെതിരേ ലൗ ജിഹാദ് ആരോപണവും. കൊല്ലപ്പെട്ട ശ്രദ്ധയുടെ പിതാവ് വികാസ് വാള്‍ക്കറാണ് സംഭവത്തില്‍ ലൗ ജിഹാദും സംശയിക്കുന്നതായി പ്രതികരിച്ചത്. പ്രതി അഫ്താബ് പൂനെവാലയ്ക്ക് വധശിക്ഷ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. “ഞാൻ ലവ് ജിഹാദാണ് സംഭവം എന്ന് സംശയിക്കുന്നു. അഫ്താബിന് വധശിക്ഷ നൽകണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. ദില്ലി പോലീസിനെ ഞാൻ വിശ്വസിക്കുന്നു, അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നത്.

ശ്രദ്ധ അവളുടെ അമ്മാവനുമായിട്ടായിരുന്നു കൂടുതല്‍ കാര്യങ്ങള്‍ പങ്കുവച്ചിരുന്നത്, എന്നോട് അധികം സംസാരിച്ചിരുന്നില്ല. ഞാൻ ഒരിക്കലും അഫ്താബുമായി സംസാരിച്ചിരുന്നില്ല. മുംബൈയിലെ വസായിലാണ് ഞാൻ ആദ്യമായി ശ്രദ്ധയെ കാണാനില്ലെന്ന് പരാതി നൽകിയത്” എന്നും പിതാവ് വ്യക്തമാക്കി.

ആറു മാസം മുൻപാണ് ഒപ്പം താമസിച്ചിരുന്ന ശ്രദ്ധയെ അഫ്താബ് കൊലപ്പെടുത്തിയത്. ശ്രദ്ധയുടെ നെഞ്ചില്‍ കയറിയിരുന്ന് കഴുത്ത് ഞെരിക്കുകയായിരുന്നു. മരിച്ചെന്ന് ഉറപ്പിച്ചതോടെ മൃതദേഹം ശൗചാലയത്തിലേക്ക് മാറ്റി. പിന്നാലെ ഒരു കൊലപാതകം ചെയ്താല്‍ എങ്ങനെ പിടിക്കപ്പെടാതിരിക്കാമെന്നും എങ്ങനെ മൃതദേഹങ്ങള്‍ കഷണങ്ങളാക്കാമെന്നും ഗൂഗിളില്‍ തിരഞ്ഞു.

മൂന്ന് ആഴ്ച റഫ്രിജറേറ്ററിൽ സൂക്ഷിച്ചശേഷം ശരീരഭാഗങ്ങൾ 18 ദിവസം കൊണ്ടു നഗരത്തിൽ പല ഭാഗങ്ങളിലായി ഉപേക്ഷിക്കുകയും ചെയ്തത്. ഇതിനിടെ ശ്രദ്ധയുടെ രക്തംപുരണ്ട വസ്ത്രങ്ങള്‍ മാലിന്യം കൊണ്ടുപോകുന്ന വണ്ടിയിലും ഉപേക്ഷിച്ചു. മൂന്നു വർഷം മുൻപ്, ഒരു ഡേറ്റിങ് ആപ് വഴിയാണ് ശ്രദ്ധയും അഫ്താബും പരിചയപ്പെടുന്നത്. കാമുകിയെ കൊന്ന് കഷ്ണങ്ങളാക്കിയ അതേ വീട്ടില്‍ അതേ മുറിയിലായിരുന്നു പിന്നീടും യുവാവ് കഴിഞ്ഞിരുന്നത്.

ശ്രദ്ധയുടെ മൃതദേഹ ഭാഗങ്ങൾ സൂക്ഷിച്ച ഫ്രിജിൽത്തന്നെ അഫ്താബ് ഭക്ഷണ സാധനങ്ങളും സൂക്ഷിച്ചിരുന്നതായി പൊലീസ് പറയുന്നു. ശ്രദ്ധയെ കൊലപ്പെടുത്തിയശേഷം ഇയാള്‍ പല പെണ്‍കുട്ടികളുമായും അടുപ്പം സ്ഥാപിച്ചിരുന്നതായാണ് പോലീസിന്റെ കണ്ടെത്തല്‍. ശ്രദ്ധയെ പരിചയപ്പെട്ട അതേ ഡേറ്റിങ് ആപ്പ് വഴിയാണ് മറ്റുപെണ്‍കുട്ടികളെയുമായും അടുപ്പം സ്ഥാപിച്ചത്. ഫ്രിഡ്ജില്‍ കാമുകിയുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കെ തന്നെ മറ്റൊരു യുവതിയെ പലതവണ ഇയാള്‍ വീട്ടിലേക്ക് കൊണ്ടുവന്നതായും പൊലീസ് അറിയിച്ചിരുന്നു.

ഇതും ഡേറ്റിംഗ് ആപ്പിലൂടെ തന്നെ പരിചയപ്പെട്ട പെണ്‍കുട്ടി. പുതിയ കാമുകിയെ വീട്ടിലേക്കു കൊണ്ടുവരുമ്പോള്‍ ശ്രദ്ധയുടെ മൃതദേഹം ഫ്രിജില്‍നിന്ന് കബോര്‍ഡിലേക്ക് മാറ്റാനും അഫ്താബ് ശ്രദ്ധിച്ചിരുന്നു. ദുർഗന്ധം ഒഴിവാക്കാൻ ചന്ദനത്തിരികളും റൂം ഫ്രഷ്നറുകളും ഉപയോഗിച്ചു. ഇതുവരെ 12 മൃതദേഹ ഭാഗങ്ങളാണ് പൊലീസ് കണ്ടെടുത്തത്. ഇവയെല്ലാം ശ്രദ്ധയുടേത് തന്നെയാണെന്ന് ഉറപ്പിക്കാനായി വിദഗ്ധ പരിശോധനയ്ക്ക് അയച്ചു.

ശ്രദ്ധയെ പരിചയപ്പെടുന്നതിനു മുൻപും അഫ്താബിന് നിരവധി പെണ്‍കുട്ടികളുമായി ബന്ധമുണ്ടായിരുന്നതായും വെളിപ്പെടുത്തൽ. കൊലപാതകത്തിനു മുൻപ് അഫ്താബ് നിരവധി ക്രൈം സിനിമകളും അമേരിക്കൻ ക്രൈം സീരിസായ ഡെക്സ്റ്റർ ഉൾപ്പെടെ നിരവധി വെബ് സീരിസുകൾ കണ്ടിരുന്നു.

ദില്ലിയിലെ ഒരു കോൾ സെന്ററിൽ ജോലി ചെയ്തിരുന്ന ഫുഡ് ബ്ലോഗറായിരുന്നു 28 കാരനായ അഫ്താബ്. ബിരുദം പൂർത്തിയാക്കിയ അഫ്താബ് കുടുംബത്തോടൊപ്പം മുംബൈയിലായിരുന്നു താമസിച്ചിരുന്നത്. അറസ്റ്റിന് ശേഷം നടത്തിയ ചോദ്യം ചെയ്യലിൽ, 18 ദിവസങ്ങളില്‍ പുലർച്ചെ 2 മണിക്ക് ശരീരഭാഗങ്ങൾ ദില്ലിയിലെ വിവിധ ഇടങ്ങളില്‍ നിക്ഷേപിച്ചെന്നാണ് അഫ്താബ് പറഞ്ഞത്.

കേരളത്തിലും വിദേശത്തുമായി സ്‌റ്റേജ് ഷോ നടത്താമെന്ന് വാഗ്ദാനം ചെയ്ത് 39 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന കേസിൽ കേരളാ ഹൈക്കോടതിയിൽ ഹർജി നൽകി നടി സണ്ണി ലിയോൺ. കേസ് റദ്ദ് ചെയ്യണമെന്ന ആവശ്യവുമായാണ് ലിയോൺ, ഭർത്താവ് ഡാനിയൽ വെബർ, ഇവരുടെ കമ്പനി ജീവനക്കാരൻ സുനിൽ രജനി എന്നിവർ ഹൈക്കോടതിയെ സമീപിച്ചത്. പെരുമ്പാവൂർ സ്വദേശി ഷിയാസ് കുഞ്ഞുമുഹമ്മദ് ആണ് താരത്തിനെതിരെ പരാതി നൽകിയത്.

2018-19 കാലത്ത് തട്ടിപ്പ് നടത്തിയെന്നാണ് സൂപ്പർ താരത്തിനെതിരെയുള്ള കേസ്. എന്നാൽ ഷോ നടത്താമെന്നു പറഞ്ഞ് പണം തരാതെ തന്നെയാണ് പരാതിക്കാരൻ പറ്റിച്ചതെന്ന് സണ്ണി ലിയോണും തന്റെ ഹർജിയിൽ ആരോപിക്കുന്നു. 2018 മേയ് 11-നു കോഴിക്കോട്ട് ഷോ നടത്താനായിരുന്നു തീരുമാനിച്ചതെന്നും സംഘാടകർ ഇതിന് 30 ലക്ഷം രൂപ നൽകാമെന്ന് സമ്മതിച്ചെന്നും ഹർജിയിൽ പറയുന്നു. 15 ലക്ഷം രൂപ മുൻകൂറായി നൽകുകയും ചെയ്തു.

പിന്നീട് ഷോ 2018 ഏപ്രിൽ 27-ലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടു. മോശം കാലാവസ്ഥയെ തുടർന്ന് ഷോ മേയ് 26-ലേക്ക് മാറ്റാൻ വീണ്ടും ആവശ്യപ്പെട്ടു. ഈ സമയത്ത് ഷോയുടെ ബഹ്‌റൈനിലെയും തിരുവനന്തപുരത്തെയും കോ-ഓർഡിനേറ്ററാണെന്ന് പരിചയപ്പെടുത്തി ഷിയാസ് എത്തി. പ്രളയവും കാലാവസ്ഥാ പ്രശ്നങ്ങളും നിമിത്തം പിന്നീടു പല തവണ ഈ പരിപാടി നീണ്ടു പോയി.

ഒടുവിൽ കൊച്ചിയിൽ 2019 ഫെബ്രുവരി 14-ന് വാലന്റൈൻസ് ഡേ ദിനത്തിൽ ഷോ നടത്താൻ സംഘാടകർ തയ്യാറായി. ഷോയുടെ വിവരങ്ങൾ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പ്രസിദ്ധപ്പെടുത്തി. ജനുവരി അവസാനത്തിനു മുമ്പ് പണം മുഴുവൻ നൽകണമെന്നും ആവശ്യപ്പെട്ടു. എന്നാൽ തനിക്ക് പണം നൽകാത്തതിനെ തുടർന്നാണ് ഷോ നടത്താതിരുന്നതെന്നും സണ്ണി ലിയോൺ ഹർജിയിൽ പറയുന്നു.

സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയ ചെയ്തതിന് ശേഷം 18 വയസുള്ള പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി എം സുബ്രമണ്യന്‍. ശസ്ത്രക്രിയക്ക് ശേഷം പെണ്‍കുട്ടിയുടെ പ്രധാന അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായിരുന്നു.

രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അശ്രദ്ധയ്ക്കാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഫുട്ബോള്‍ താരമായിരുന്ന പ്രിയ ശസ്ത്രക്രിയക്ക് ശേഷം അബോധാവസ്ഥയിലായിരുന്നു.

തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. കാലുകള്‍ക്ക് വേദനയുണ്ടായിരുന്നെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നെങ്കിലും ഡോക്ടര്‍മാര്‍ അത് കാര്യമായി എടുത്തിരുന്നില്ലെന്ന് പ്രിയയുടെ സഹോദരന്‍ പറഞ്ഞു.

ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പ്രതിഷേധവുമായി രംഗത്തെത്തി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് പൊലീസും ആശുപത്രി അധികൃതരും അറിയിച്ചു.

സര്‍ജറി വിജയകരമായിരുന്നു. എന്നാല്‍ കാലില്‍ ചുറ്റിയ കംപ്രഷന്‍ ബാന്‍ഡേജ് വളരെ മുറുക്കം ഉണ്ടാകുകയും കാലിലെ രക്തയോട്ടം ഇല്ലാതാക്കുകയും ചെയ്തു. സംഭവത്തില്‍ പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടതായും രണ്ട് ഡോക്ടര്‍മാരെ സസ്പെന്റ് ചെയ്തതായും ആരോഗ്യ മന്ത്രി മാ സുബ്രഹ്‌മണ്യം പറഞ്ഞു.

Copyright © . All rights reserved