കാസർഗോഡ്: ഹൃദയാഘാതത്തെ തുടർന്ന് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു. കാസർഗോഡ് ചയ്യോത്തിലാണ് സംഭവം. പുതുമന ഷാജി ജോസിന്റെ മകൻ അരുൾ വിമൽ(15)ആണ് മരിച്ചത്.
ശ്വാസതടസത്തെ ഇന്ന് രാവിലെ അരുളിനെ തുടർന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്നാണ് മരണം സംഭവിക്കുന്നത്.
കേരള കോണ്‍ഗ്രസ് (ജേക്കബ്) വര്‍ക്കിങ് പ്രസിഡന്റായി ഇനി താനില്ലെന്ന് ടി.എം. ജേക്കബിന്റെ ഭാര്യ ഡെയ്‌സി ജേക്കബ് നേതൃത്വത്തെ അറിയിച്ചു. ഒപ്പം പാര്‍ട്ടിയിലെ അസംതൃപ്‌തര്‍ ജേക്കബിന്റെ മകള്‍ അമ്പിളി ജേക്കബിനെ രംഗത്തിറക്കി ബദല്‍ സംഘടനയ്‌ക്കു നീക്കം തുടങ്ങി. ഇതിനിടെ, എറണാകുളം ജില്ലയില്‍നിന്നടക്കം പ്രവര്‍ത്തകരില്‍ പലരും പാര്‍ട്ടി ബന്ധം ഉപേക്ഷിക്കാനുള്ള നീക്കത്തില്‍.
മറ്റു പല പാര്‍ട്ടികളും തെരഞ്ഞെടുപ്പില്‍ നിഷ്‌പ്രഭരായപ്പോഴും അനൂപ് ജേക്കബിന് വിജയിച്ചുവരാനായത് യു.ഡി.എഫില്‍ തന്നെ മതിപ്പുണ്ടാക്കിയിരുന്നു. അതിനിടയിലാണ് പാര്‍ട്ടിക്കുള്ളില്‍നിന്നു പ്രശ്‌നങ്ങള്‍ തലപൊക്കി തുടങ്ങിയത്. എറണാകുളം ജില്ലയിലെ ചില പ്രശ്‌നങ്ങളാണ് ആദ്യം തലപൊക്കിയത്. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍. ആരോഗ്യപരമായ കാരണങ്ങളാല്‍ സ്‌ഥാനത്ത് തുടരാനാകില്ലെന്ന് അറിയിച്ചാണ് ഡെയ്‌സി ജേക്കബ് ആദ്യം മാറിനിന്നത്. ഈ കാരണം പറഞ്ഞു കുറേക്കാലമായി പാര്‍ട്ടിപരിപാടികളിലും പങ്കെടുത്തില്ല.
ഭാരവാഹികളെ തെരഞ്ഞെടുത്ത യോഗത്തില്‍നിന്നുള്‍പ്പെടെ വിട്ടുനിന്നിട്ടും വര്‍ക്കിങ് പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കുകയായിരുന്നു. പിറവം നിയോജകമണ്ഡലത്തിലെ നഗരസഭാ മുന്‍ വൈസ് ചെയര്‍പഴ്‌സണ്‍ അയിഷാ മാധവന്‍, എറണാകുളം ജില്ലയിലെ മുതിര്‍ന്ന നേതാവായ കെ.ജി. പുരുഷോത്തമന്‍, പാര്‍ട്ടി ജനറല്‍ സെക്രട്ടറി വി.എസ്. മനോജ്‌കുമാര്‍ എന്നിവരുള്‍പ്പെടെ ഒരു വിഭാഗം പാര്‍ട്ടിയുമായി ഇടഞ്ഞുനില്‍ക്കുകയാണ്. ടി.എം. ജേക്കബ് ഫോറം എന്ന പേരില്‍ സംഘടന രൂപീകരിച്ചു സമാന്തരപ്രവര്‍ത്തനവും തുടങ്ങി. ജേക്കബിന്റെ മകള്‍ അമ്പിളിയെ ഒപ്പം നിര്‍ത്തി ശക്‌തമായി മുന്നോട്ടുപോകാനാണ് ഇവരുടെ നീക്കം.
അതിനിടെ, വി.എസ്. മനോജ്‌കുമാറിന്റെ നേതൃത്വത്തില്‍ ജോസ് കെ. മാണി നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസി(എം)ലേക്ക് പോകാനുള്ള നീക്കവും നടത്തുന്നുണ്ട്. യു.ഡി.എഫിന്റെ പിന്തുണ പൂര്‍ണമായും അനൂപ് ജേക്കബിനാണ്. മുന്നണിയുടെ എം.എല്‍.എ എന്ന നിലയില്‍ യു.ഡി.എഫ് അദ്ദേഹത്തിന് മുന്തിയ പരിഗണന നല്‍കുമെന്ന് മുന്നണി വൃത്തങ്ങളും വ്യക്‌തമാക്കി.
ഇതിനിടയില്‍ യൂത്ത് ഫ്രണ്ട് (ജേക്കബ് ) തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ജോണി മലയത്തിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം പാര്‍ട്ടിയുടെ പ്രാഥമികാംഗത്വം ഉപേക്ഷിച്ചു. ഭാരവാഹികളായ അനീഷ് എം ജി, കമല്‍രാജ് .എന്‍, അനൂപ് മുളയറ, വിപിന്‍ദാസ്, അതുല്‍ മോഹന്‍, രാജേഷ് മലയിന്‍കീഴ്, സുഭാഷ് തുടങ്ങി 20 നിയോജകമണ്ഡലം, മണ്ഡലം ഭാരവാഹികളാണ് യൂത്ത് ഫ്രണ്ടില്‍ നിന്നും കേരളാ കോണ്‍ഗ്രസിന്റെ (ജേക്കബ്) പ്രാഥമിക അംഗത്വത്തില്‍നിന്നു രാജിവച്ചത്.
കേരളത്തില്‍ അടുത്ത 5 ദിവസം കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്കോട്ട് മാറി സജീവമായിരുന്ന മണ്‍സൂണ്‍ പാത്തി ഇന്നു മുതല്‍ വടക്കോട്ട് സഞ്ചരിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഉത്തരേന്ത്യയില്‍ ശക്തമായ മഴയാണ് പ്രവചിക്കപ്പെടുന്നത്. ഗുജറാത്ത് തീരം മുതല്‍ മഹാരാഷ്ട്ര വശര ന്യൂനമര്‍ദപാത്തി നിലനില്‍ക്കുന്നുണ്ട്. നാളെയോടെ ന്യൂനമര്‍ദങ്ങള്‍ ദുര്‍ബലമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൂട്ടല്‍.
കര്‍ണാടക തീരത്ത് തിങ്കളാഴ്ച വരെ മണിക്കൂറില്‍ 40 മുതല്‍ 5o കിലോമീറ്റര്‍ വേഗത്തിലും ചിലപ്പോള്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതിനാല്‍ കര്‍ണാടക തീരത്ത് മത്സ്യബന്ധനം നിരോധിച്ചു. കേരള-ലക്ഷ്വദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല.
മന്ത്രി ആന്‍റണി രാജു ഉൾപ്പെട്ട ലഹരി കേസിലെ തെളിവ് നശിപ്പിക്കാൻ വിദേശ പൗരൻ കൈക്കൂലി നൽകിയെന്ന ഇന്‍റർപോൾ റിപ്പോർട്ട് പുറത്ത്. കേരള പൊലീസിന് ഇന്‍റർപോൾ നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു ആന്‍റണി രാജുവിനെതിരായ കേസ് അന്വേഷണം വീണ്ടും തുടങ്ങിയത്. ആന്‍റണി രാജു തെളിവ് നശിപ്പിച്ചത് വഴി രക്ഷപ്പെട്ട വിദേശ പൗരൻ പിന്നീട് ഓസ്ട്രേലിയയിൽ കൊലക്കേസിലും പ്രതിയായിരുന്നു. ഇന്‍റർപോൾ റിപ്പോർട്ട് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
അടിവസ്ത്രത്തിൽ മയക്കുമരുന്ന് കടത്തി പിടിയിലായ ഓസ്ട്രേലിയൻ പൗരൻ ആൻഡ്രൂ സാൽവദോർ സാർവലിയെ ആന്‍റണി രാജുവും കോടതി ക്ലർക്കും ചേർത്ത് രക്ഷിച്ച കേസിലെ അട്ടിമറിയാണിപ്പോൾ വീണ്ടും ചർച്ചയാകുന്നത്. ആന്‍റണി രാജുവിനെ പ്രതിയാക്കിയുള്ള ആദ്യം കേരള പൊലീസ് അട്ടിമറിച്ചിരുന്നു. തെളിവുണ്ടായിട്ടും അവസാനിപ്പിച്ച് കോടതിയിൽ റിപ്പോർട്ട് നൽകിയ കേസിന് ജീവൻ വെക്കാൻ കാരണം ഇന്‍റർപോൾ റിപ്പോർട്ടാണ്.
ആന്‍റണി രാജുവും കോടതി ക്ലർക്ക് ജോസും തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയ്തോടെയാണ് ഹൈക്കോടതി ആൻഡ്രൂ വിനെ വെറുതെവിട്ടത്. 1991 ൽ ഇന്ത്യ വിട്ട ആൻ്ഡു ഓസ്ട്രേലിയയിലെത്തിതിന് പിന്നാലെ ഒരു കൊലക്കേസിൽ പ്രതിയായി. ഷെക്കറി ബെല്ല എന്നയാളെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ആൻഡ്രൂ കൂട്ടുപ്രതി വെസ്ളി ജോണിനോട് ജയിലിൽ കിടക്കുമ്പോൾ കേരളത്തിലെ കേസിൽ രക്ഷപ്പെട്ട വിവരം പറയുന്നു. കോടതി ക്ലർക്കിന് കൈക്കൂലി നൽകി തൊണ്ടി മുതൽ മാറ്റി രക്ഷപ്പെട്ടെന്നാണ് തുറന്ന് പറച്ചിൽ. വെസ്ളി ഇക്കാര്യം മെൽബെൺ പൊലീസിനോട് പറഞ്ഞു.
മെൽബെൺ പൊലീസ് ഇൻറർപോൾ വഴി ആൻഡ്രു രക്ഷപ്പെട്ട കാര്യം കേരള പൊലീസ് മേധാവിയെ അറിയിക്കുകയായിരുന്നു. 1996 ജനുവരിയിലായിരുന്നു ഇത്. പക്ഷെ ഇടത് സർക്കാർ ഭരണകാലത്ത് ഈ റിപ്പോർട്ട് ഏറെക്കാലം പൊലീസ് ആസ്ഥാനത്ത് പൂഴ്ത്തിവെച്ചു. പിന്നീട് സർക്കാർ മാറിയതോടെ ദക്ഷിണമേഖാല ഐജി ടിപി സെൻകുമാറാണ് ഇൻറർപോൾ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ തൊണ്ടി മുതൽ നശിപ്പിച്ച കേസ് വീണ്ടും അന്വേഷിക്കാൻ നിർദ്ദേശിച്ചത്.
ഈ അന്വേഷണത്തിൽ നടത്തിയ ഫോറൻസിക് പരിശോധനയിൽ തൊണ്ടി മുതലായ അടിവസ്ത്രം വെട്ടിച്ചെറുതാക്കി മറ്റൊരു നൂലുകൊണ്ട് തുന്നിയതായി കണ്ടെത്തി. തൊണ്ടി മുതൽ നശിപ്പിച്ചതിന് ആൻറണിരാജുവിനെയും കോടതി ക്ലർക്ക് ജോസിനെയം പ്രതിയാക്കി കുറ്റപത്രം നൽകി. ഇന്‍റർപോൾ വരെ റിപ്പോർട്ട് ചെയ്ത അപൂർവ്വമായ കേസാണിപ്പോൾ വിചാരണ പോലും പൂർത്തിയാകാതെ ഇഴഞ്ഞുനീങ്ങുന്നത്.
രാജ്യത്തെ രാഷ്ട്രപതി തിരഞ്ഞെടുപ്പ് ഇന്ന്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ ദ്രൗപദി മുര്‍മുവും പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ യശ്വന്ത് സിന്‍ഹയും തമ്മിലാണ് മത്സരം നടക്കുന്നത്. ജാര്‍ഖണ്ഡ് മുന്‍ ഗവര്‍ണറായ ദ്രൗപതി മുര്‍മുവിലൂടെ വിജയം ഉറപ്പിക്കാനാകും എന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ. യശ്വന്ത് സിന്‍ഹയ്ക്ക് മികച്ച മത്സരം കാഴ്ചവയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം.
രാവിലെ 10 മുതല്‍ 5 വരെയാണ് തിരഞ്ഞെടുപ്പ്. എംപി മാര്‍ക്ക് പച്ചയും എം.എല്‍.എമാര്‍ക്ക് പിങ്ക് നിറത്തിലുമുള്ള ബാലറ്റാണ് നല്‍കുക. ജൂലൈ 21 നാണ് വോട്ടെണ്ണല്‍. പത്ത് മണിക്ക് പാര്‍ലമെന്റിനൊപ്പം വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ മന്ദിരങ്ങളിലും വോട്ടെടുപ്പ് ആരംഭിക്കും. 776 പാര്‍ലമെന്റംഗങ്ങളും 4033 നിയമസഭാംഗങ്ങളും ഉള്‍പ്പെടുന്ന 4809 പേരാണ് വോട്ടുചെയ്യുക.
ഇതിനോടകം അറുപത് ശതമാനത്തിലധികം വോട്ടുകള്‍ ദ്രൗപതി മുര്‍മു ഉറപ്പിച്ചു കഴിഞ്ഞു. പ്രതിപക്ഷ ചേരിയില്‍ നിന്ന് പോലും എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് പിന്തുണ ലഭിച്ചിട്ടുണ്ട്. ശിവസേന, ജെ.എം.എം, എസ്.ബിഎസ്.പി എന്നീ പാര്‍ട്ടികളാണ് ദ്രൗപതി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. 17 പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായാണ് യശ്വന്ത് സിന്‍ഹയെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചത്. ആം ആദ്മി പാര്‍ട്ടിയും സിന്‍ഹയ്ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തി.
അതേസമയം ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ജഗ്ദീപ് ധന്‍കര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകും. ബിജെപി പാര്‍ലമെന്ററി യോഗത്തിലാണ് തീരുമാനം. നിലവില്‍ ബംഗാള്‍ ഗവര്‍ണറാണ് ധന്‍കര്‍. ഉപരാഷ്ട്രപതിയെ നിശ്ചയിക്കാനുള്ള തിരഞ്ഞെടുപ്പ് ആഗസ്റ്റ് ആറിനാണ് നടക്കുക. നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ കാലാവധി ആഗസ്റ്റ് 10ന് പൂര്‍ത്തിയാകും.
പാലുല്‍പ്പന്നങ്ങള്‍, അരി, ഗോതമ്പ് എന്നിങ്ങനെ പായ്ക്കറ്റിലാക്കി വില്‍ക്കുന്ന ഭക്ഷ്യഉത്പന്നങ്ങള്‍ക്ക് വില കൂടി. പായ്ക്ക് ചെയ്ത് ലേബല്‍ ഒട്ടിച്ച ബ്രാന്‍ഡഡ് അല്ലാത്ത ഭക്ഷ്യ വസ്തുക്കളെയും ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഇന്ന്മുതല്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് വില കൂടുമെന്ന് ജിഎസ്ടി വകുപ്പ് അറിയിച്ചിരുന്നു.
അതേസമയം ചില്ലറയായി തൂക്കി വില്‍ക്കുന്ന ഭക്ഷ്യോത്പന്നങ്ങള്‍ക്ക് നികുതി ബാധകമല്ലെന്ന് ജിഎസ്ടി വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. അളവുതൂക്ക നിയമപ്രകാരം 25 കിലോഗ്രാംവരെയുള്ള പാക്കറ്റുകളാണ് പാക്കേജ് ഉത്പന്നങ്ങള്‍ എന്നറിയപ്പെടുന്നത്. ഇവയ്ക്കു മാത്രമാണ് നികുതി ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഇന്നലെ സെന്‍ട്രല്‍ എക്സൈസ് കമ്മിഷണറേറ്റ് ഇറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.
നികുതി ബാധകമല്ലാത്ത ഉത്പന്നങ്ങള്‍ക്ക് വില കൂട്ടിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നും വകുപ്പ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് ബ്രാന്‍ഡഡ് അല്ലാത്ത വസ്തുക്കള്‍ക്കും നികുതി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. പാക്കറ്റിലുള്ള തൈരിനും കട്ടി മോരിനും, പനീര്‍, ശര്‍ക്കര, പപ്പടം, പാക്കറ്റിലാക്കി വില്‍ക്കുന്ന അരി, ഗോതമ്പുപൊടി, അരിപ്പൊടി എന്നിവയ്ക്ക് അഞ്ചുശതമാനം ജിഎസ്ടിയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ബാങ്കുകളില്‍നിന്നുള്ള ചെക്ക് ബുക്കിന് 18% നികുതി, 5000 രൂപയിലേറെ ദിവസവാടകയുള്ള ആശുപത്രിമുറികള്‍ക്ക് 5% നികുതി, ദിവസം 1000 രൂപയില്‍ താഴെയുള്ള ഹോട്ടല്‍മുറി വാടകയില്‍ 12% നികുതി, ബിസിനസ് സ്ഥാപനങ്ങള്‍ക്ക് വീട് വാടകയ്ക്കു കൊടുക്കുന്നതിനും നികുതി, എല്‍ഇഡി ലാംപ്, ലൈറ്റ്, വാട്ടര്‍ പമ്പ്, സൈക്കിള്‍ പമ്പ്, അച്ചടി, എഴുത്ത്, വര എന്നിവയ്ക്കുള്ള മഷി, കട്ടിങ് ബ്ലേഡുകളുള്ള കത്തികള്‍, പേപ്പര്‍ മുറിക്കുന്ന കത്തി, പെന്‍സില്‍ ഷാര്‍പ്നറും ബ്ലേഡുകളും, സ്പൂണ്‍, ഫോര്‍ക്ക് തുടങ്ങിയവയ്ക്ക് 18ശതമാനം എന്നിങ്ങനെയാണ് നികുതി ചുമത്തിയിരിക്കുന്നത്.
അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയില്‍ യുവ സംവിധായിക കുഞ്ഞില മാസ്സിലാമണിയുടെ സിനിമ ഒഴിവാക്കിയ വിവാദങ്ങള്‍ക്കിടെ കുഞ്ഞിലക്കെതിരെ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്ത് രംഗത്ത്.
കുഞ്ഞില മാസ്സിലാമണിയുടെ അറസ്റ്റില്‍ ചലച്ചിത്ര അക്കാദമിക്ക് പങ്കില്ലെന്ന്
രഞ്ജിത്ത് പറഞ്ഞു. ചെറുകിട നാടകം കൊണ്ട് മേളയുടെ മികവ് കുറയ്ക്കാനാവില്ലെന്ന് രഞ്ജിത്ത് വിമര്‍ശിച്ചു. കുഞ്ഞിലയുടേത് ‘വികൃതി’യെന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പരിഹസിച്ചു.
കുഞ്ഞിലയുടെ സിനിമ അസംഘടിതര്‍ പ്രദര്‍ശിപ്പിക്കാത്തതില്‍ ചലച്ചിത്ര അക്കാദമിയുടെ വിശദീകരണത്തില്‍ കുഞ്ഞില പ്രതികരിച്ചിരുന്നു. ഒ.ടി.ടി റിലീസ് ചിത്രങ്ങള്‍ രാജ്യാന്തര വനിതാ ചലച്ചിത്രോത്സവ വേദിയില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയില്ലെന്നാണ് അക്കാദമി പറയുന്നത്.
അങ്ങനെയെങ്കില്‍ സുധ കൊങ്ങര പ്രസാദിന്റെ ‘സൂരരൈ പോട്ര്’ അടക്കമുള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് എങ്ങനെയെന്ന് മാസിലാമണി ചോദിച്ചിരുന്നു.
കുഞ്ഞില മാസിലാമണിയുടെ സിനിമ ഒഴിവാക്കിയത് പുതിയ സിനിമകള്‍ക്ക് അവസരം നല്‍കാനെന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയി പ്രതികരിച്ചിരുന്നു. ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കുന്നതിനെ സ്വാഗതം ചെയ്യുന്നു.
കുഞ്ഞിലയുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണ്. എന്നാല്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി കുഞ്ഞിലയുടെ സിനിമയായ അസംഘടിതര്‍ ഈ മേളയില്‍ പ്രദര്‍ശിപ്പിക്കില്ല വിധു വിന്‍സെന്റിന്റെ പ്രതിഷേധത്തെ മാനിക്കുന്നുവെന്ന് അജോയി കൂട്ടിച്ചേര്‍ത്തു.
ബിഗ് ബോസ് സീസൺ(Bigg Boss) നാലിലെ ഏറെ ശ്രദ്ധനേടിയ മത്സരാർത്ഥികളായിരുന്നു ദിൽഷയും(Dilsha) റോബിനും ബ്ലെസ്ലിയും. മൂവരും തമ്മിലുള്ള സൗഹൃദം ബിഗ് ബോസ് വീടിനകത്തും പുറത്തും ഏറെ ചർച്ചയായിരുന്നു. പകുതിയിൽ വച്ച് റോബിന് ഷോയിൽ നിന്നും പുറത്തുപോകേണ്ടി വന്നു. എന്നാൽ ദിൽഷയും ബ്ലെസ്ലിയും നൂറ് ദിവസം വരെ നിന്ന്, ഒരാൾ വിന്നറാകുകയും മറ്റൊരാൾ റണ്ണറപ്പാകുകയും ചെയ്തിരുന്നു. ഷോ കഴിഞ്ഞ് ആഴ്ചകൾ പിന്നിടുമ്പോൾ മൂവരും തമ്മിലുള്ള സൗഹൃദത്തിന് വിള്ളൽ വന്നിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ദിൽഷ പങ്കുവച്ച വീഡിയോയാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്. ഡോ. റോബിനു ബ്ലെസ്ലിക്കും എതിരെയാണ് ദിൽഷ രംഗത്തെത്തിയിരിക്കുന്നത്. തനിക്ക് ഇനി റോബിനും ബ്ലെസ്സലിയുമായി യാതൊരു ബന്ധവും ഇല്ലെന്നും ആ സൗഹൃദം അവസാനിച്ചെന്നും ദിൽഷ വീഡിയോയിൽ പറയുന്നു.
ദിൽഷയുടെ വാക്കുകൾ ഇങ്ങനെ
എല്ലാവർക്കും എന്നെ തട്ടി കളിച്ചു മതിയായെന്ന് തോന്നുന്നു. ഇനിയും തട്ടിക്കളിക്കാൻ ഉണ്ടോയെന്ന് അറിയില്ല. എനിക്ക് വരുന്ന ഓരോ മെസ്സേജിലും കമന്റിലും എല്ലാത്തിലും എന്നെ കുറ്റപ്പെടുത്തുകയാണ്. ഞാൻ എന്ത് തെറ്റാണു ചെയ്തതെന്ന് എനിക്ക് അറിയില്ല. ഓരോ ഇന്റർവ്യൂവിന് പോകുമ്പോഴും ഡോക്ടറെ കുറിച്ചും ബ്ലെസ്ലിയെ കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് സൂക്ഷിച്ചാണ് മറുപടി നൽകുന്നത്. സത്യസന്ധമായി മറുപടി പറയാൻ സാധിച്ചിട്ടില്ല. ബിഗ് ബോസ് വീടിനകത്ത് എങ്ങനെ ആയിരുന്നോ, അതുപോലെ തന്നെയാണ് പുറത്തും ഞാൻ ആ സൗഹൃദത്തിന് വില നൽകിയിരുന്നു. ഞാൻ അവരെ സപ്പോർട്ട് ചെയ്തേ നിന്നിട്ടുള്ളു. ഞാൻ അവർക്കെതിരെ എന്തെങ്കിലും പറയുകയോ ചെയ്യുകയോ ചെയ്തിട്ടില്ല. എന്നാൽ ഇപ്പോൾ എനിക്ക് മനസിലായി ഞാൻ മാത്രേ അത് ചെയ്തിട്ടുള്ളു ഞാൻ മാത്രമേ ആ സൗഹൃദത്തിന് വില നൽകിയിട്ടുള്ളൂ. കാരണം ഇത്രയും പ്രശ്നങ്ങള്‍ ഞാന്‍ നേരിട്ടപ്പോൾ എന്നെ സപ്പോർട്ട് ചെയ്യാൻ ആരും ഇല്ലായിരുന്നു. എനിക്ക് വേണ്ടി സംസാരിക്കുന്ന റോബിനെയോ ബ്ലെസ്ലിയയോ ഞാൻ കണ്ടിട്ടില്ല.
ഇവരുടെ കുടുംബം ഓരോ കാര്യങ്ങൾക്ക് വീഡിയോ ചെയ്യുമ്പോൾ എന്റെ ചേച്ചിയോ അനിയത്തിയോ ഒന്നും ചെയ്തിട്ടില്ല. അവർക്ക് അറിയാം അത് ഗെയിം ആണെന്ന്. ബിഗ് ബോസ് വീട്ടിൽ ഉള്ളത് ഒക്കെ അവിടെ കഴിഞ്ഞു. പുറത്തും ഞാനായി തന്നെയാണ് നിൽക്കുന്നത്. അവർ എന്നെ തട്ടി കളിക്കുകയാണ്. ഞാൻ അതിന്റെ ഇടയിലാണ്. എന്റെ കുടുംബം ഇതെല്ലാം കണ്ട് വിഷമിക്കുകയാണ്.
വിവാഹ കാര്യത്തെ പറ്റി ഞാനും റോബിനും തമ്മിൽ സംസാരിച്ചിരുന്നു. എനിക്ക് ചെറിയ ഇഷ്ടം ഉണ്ട്. അത് പ്രേമമാണോ എന്നൊന്നും എനിക്ക് അറിയില്ല. അത് മനസിലാക്കാനും വിവാഹത്തിലേക്ക് കടക്കാനും സമയം വേണമെന്നും പറഞ്ഞിരുന്നു. എന്നാൽ വീട്ടിലെ സമ്മർദ്ദം കൊണ്ട് ഉടനെ വിവാഹത്തിലേക്ക് കടക്കണം എന്നായിരുന്നു റോബിന്. എനിക്ക് എന്റെ വീട്ടുകാരെ എല്ലാം നോക്കണം. അതുകൊണ്ട് ഞാനൊരു യെസ് പറയാനോ നോ പറയാനോ നിന്നില്ല. അത് റോബിനു ഒരു പ്രശ്‌നം വരരുതെന്ന് ഓർത്തിട്ടാണ്. എന്നാൽ എന്നെ കുറിച്ച് ഒന്നും ചിന്തിച്ചിട്ടില്ല. എല്ലാവരും എന്നെ കുറ്റക്കാരിയാക്കി.
ഒരു തരി പോലും ഫേയ്ക്ക് അല്ലാതെ ഞാനായി നിന്ന് തന്നെയാണ് ഈ സൗഹൃദം മുന്നോട്ട് കൊണ്ടുപോയത്. ഞാന് എങ്ങനെയാണ് ബന്ധങ്ങൾക്ക് വില കല്പിക്കുന്നതെന്ന് എന്നെ അറിയാവുന്നവർക്ക് അറിയാം. അവരെ ഇല്ലാതാക്കി ട്രോഫിയുമായി ഇവിടെ നിനക്കണമെന്ന് ആഗ്രഹിക്കുന്നില്ല ഞാൻ. ബിഗ് ബോസ് വീടിനുള്ളിൽ താൻ തന്റെ നൂറ് ശതമാനം നൽകിയാണ് നിന്നത്. ഫിസിക്കൽ ടാസ്കിൽ ഉൾപ്പെടെ മികവ് കാണിച്ചു. ഞാൻ വിന്നറാകാൻ ഡിസർവിങ് അല്ലെന്ന് പറയുന്നത് അംഗീകരിക്കാൻ കഴിയില്ല. ഈ ട്രോഫി ആർക്കും നൽകാൻ ഉദ്ദേശിക്കുന്നില്ല. ഞാൻ ലവ് ട്രാക്ക് കളിച്ചിട്ടില്ല. അങ്ങനെ തോന്നുന്നുവെങ്കിൽ വോട്ട് ചെയ്യണ്ട എന്ന് അന്ന് തന്നെ പറഞ്ഞിരുന്നു. എന്തായാലും ഞാനും ബ്ലെസ്ലിയും റോബിനുമായിട്ടുള്ള പേഴ്സൺ റിലേഷൻഷിപ്പ് ഇവിടെ ഞാൻ നിർത്തുകയാണ്. കാരണം ഇനിയും എനിക്കിതിൽ അനുഭവിക്കാൻ വയ്യ.
കടുവയുടെ ചിത്രീകരണ സമയത്ത് താരങ്ങളെ മാറ്റേണ്ടി വന്നതിനെപ്പറ്റി മനസ്സ് തുറന്ന് തിരക്കഥകൃത്ത് ജിനു.വി. എബ്രഹം. ഷൂട്ട് തുടങ്ങിയ ശേഷം പല കാരണങ്ങള്‍ കൊണ്ടും താരങ്ങളെ മാറ്റേണ്ടി വന്നിട്ടുണ്ടെന്ന് ജിനു ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ചിത്രത്തില്‍ ബൈജു അവതരിപ്പിച്ച കഥാപാത്രം ആദ്യം ചെയ്തത് ദിലീഷ് പോത്തന്‍ ആയിരുന്നെന്നും ചില കാരണങ്ങള്‍ കൊണ്ട് അദ്ദേഹത്തിന് സിനിമയില്‍ നിന്ന് പിന്മാറേണ്ടി വന്നെന്നുമാണ് ജിനു പറയുന്നത്.ബൈജു ചേട്ടന്‍ ചെയ്ത റോള്‍ ആദ്യം ചെയ്തത് ദിലീഷേട്ടന്‍ ആയിരുന്നു. ഒരാഴ്ചയോളം അദ്ദേഹം ഷൂട്ടിനായി വന്നിരുന്നു. അതിനിടെ അദ്ദേഹത്തിന്റെ കാല് ഒടിയുകയും റെസ്റ്റിന് പോകുകയുമായിരുന്നു.
അങ്ങനെ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കാന്‍ പറ്റാതെ അദ്ദേഹത്തിന് മടങ്ങേണ്ടിയും വന്നിരുന്നു. അങ്ങനെയാണ് ബൈജു ചേട്ടന്‍ കടുവയിലേയ്ക്ക് വരുന്നത്. ദീലീഷ് പോത്തന്‍ ചെയ്ത രംഗങ്ങള്‍ ഒക്കെ പിന്നീട് ബൈജു ചേട്ടനെ വെച്ച് റീ ഷൂട്ട് ചെയ്യുകയായിരുന്നുവെന്നും ജിനു പറഞ്ഞു.
അരവിന്ദ് സ്വാമിക്ക് പകരമാണ് വിവേക് ഒബ്രോയി എത്തിയതെന്നും അദ്ദേഹം പറഞ്ഞു. കടുവയില്‍ ഏതൊക്കെ താരങ്ങള്‍ വേണമെന്നായിരുന്നു നിര്‍ബന്ധം എന്ന ചോദ്യത്തിന് പൃഥ്വിരാജ് ഈ ചിത്രത്തില്‍ ഉണ്ടാകണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു എന്നായിരുന്നു ജിനുവിന്റെ മറുപടി.
ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചെന്ന പരാതിയെ തുടര്‍ന്ന് കെപിസിസി ഉപാധ്യക്ഷന്‍ വി ടി ബല്‍റാമിന് എതിരെ പൊലീസ് കേസെടുത്തു.കൊല്ലം അഞ്ചാലംമൂട് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ദൈവങ്ങളെ അധിക്ഷേപിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടെന്നാണ് പരാതി.
കൊല്ലം സ്വദേശി ജി.കെ മധുവാണ് പരാതി നല്‍കിയത്. സൈബര്‍ കുറ്റം ചുമത്തിയാണ് പൊലീസ് എഫ്‌ഐആര്‍ എഴുതിയിരിക്കുന്നത്. പുതിയ പാര്‍ലമെന്റില്‍ സ്ഥാപിക്കുന്ന അശോക സ്തംഭ വിവാദത്തെ തുടര്‍ന്നുള്ളതായിരുന്നു ഫെയ്‌സ്ബുക്ക് പോസ്റ്റ്.
എന്തിനാണ് ഈ ദൈവങ്ങളൊക്കെ ഇങ്ങനെ കലിപ്പന്മാരാവുന്നത്? ഒരു പൊടിക്ക് ഒന്നടങ്ങിക്കൂടെ’ എന്നാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ഹനുമാന്‍, ശിവന്‍ എന്നീ ദൈവങ്ങളുടെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു വി.ടി ബല്‍റാമിന്റെ പോസ്റ്റ്.