ഗര്‍ഭിണിയായിരുന്ന അധ്യാപിക കൊല്ലപ്പെട്ട സംഭവത്തില്‍ കാമുകനായ പതിനേഴുകാരന്‍ അറസ്റ്റില്‍. അധ്യാപികയുമായി വിദ്യാര്‍ഥി അടുപ്പത്തിലായിരുന്നു. എന്നാല്‍ ബന്ധം അവസാനിപ്പിക്കാന്‍ വിദ്യാര്‍ഥി ആവശ്യപ്പെട്ടിരുന്നെങ്കിലും അധ്യാപിക സമ്മതിച്ചില്ലായിരുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്.
അംബേദ്കർനഗർ ജില്ലയിലെ ജലാൽപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പത്താൻപൂർ അത്രൗളിയിലെ അധ്യാപികയായ സുപ്രിയ വർമ്മ (35) ഭർത്താവിനും അമ്മയ്ക്കുമൊപ്പം അയോധ്യയിൽ താമസിച്ചിരുന്നതായി പോലീസ് സൂപ്രണ്ട് (സിറ്റി) വിജയ് പാൽ സിംഗ് പറഞ്ഞു. അയോധ്യ ജില്ലയിലെ ബികാപൂർ തഹസിൽ അസ്കരൻപൂർ പ്രൈമറി സ്‌കൂളിൽ പഠിപ്പിച്ചു. ഭർത്താവ് ഉമേഷ് വർമയും സർക്കാർ അധ്യാപകനാണ്.
ജൂണ്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. 30കാരിയായ അധ്യാപികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അധ്യാപികയും വിദ്യാര്‍ഥിയും ഒരേ പ്രദേശത്താണ് താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. സംഭവസമയത്ത് അവര്‍ വീട്ടില്‍ തനിച്ചായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
‘അധ്യാപികയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ആണ്‍കുട്ടി ആഗ്രഹിച്ചിരുന്നു. എന്നാല്‍, യുവതി ഇതിന് എതിരായിരുന്നു. ബന്ധം തുടരാന്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തു. തുടര്‍ന്ന് യുവതിയുടെ വീട്ടിലെത്തി പ്രതി കൊലപ്പെടുത്തുകയായിരുന്നു’ അയോധ്യ സീനിയര്‍ പൊലീസ് സൂപ്രണ്ട് ശൈലേഷ് പാണ്ഡെ പറഞ്ഞു.
കവര്‍ച്ച നടന്നതായി വരുത്തിത്തീര്‍ക്കാന്‍ യുവതിയുടെ മുറിയിലെ അലമാരയുടെ പൂട്ട് തകര്‍ത്ത് 50,000 രൂപയും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും പ്രതി കൈക്കലാക്കി പൊലീസിനെ തെറ്റിദ്ധരിപ്പിച്ചുവെന്ന് എസ്എസ്പി പറഞ്ഞു. പ്രതിയെ പിടികൂടിയതായും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.
പ്രസവത്തിന് പിന്നാലെ യുവതിയും കുഞ്ഞും മരിച്ചതില്‍ പാലക്കാട് യാക്കരയിലെ സ്വകാര്യ ആശുപത്രിയിലെ മൂന്ന് ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തു. ചികില്‍സാപ്പിഴവിനെത്തുടര്‍ന്നാണ് തത്തമംഗലം സ്വദേശിനി ഐശ്വര്യയും കുഞ്ഞും മരിച്ചതെന്ന ബന്ധുക്കളുടെ പരാതിയിലാണ് പൊലീസ് നടപടി. കുഞ്ഞ് മരിച്ചത് പൊക്കിള്‍ക്കൊടി കഴുത്തില്‍ ചുറ്റിയെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും പിഴവുണ്ടായെന്ന സൂചനയാണ്. ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും അഞ്ച് മണിക്കൂറിലധികം ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ചു.
തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്ന ഐശ്വര്യയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ ബന്ധുക്കള്‍ ആശുപത്രി ഉപരോധിച്ചു. ബന്ധുക്കളുടെ നിലവിളി കണ്ടുനിന്നവരെയും കണ്ണീരണിയിച്ചു. പ്രതിഷേധങ്ങള്‍ക്കിടയില്‍ ഐശ്വര്യയുടെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ചികില്‍സാപ്പിഴവ് വരുത്തിയ ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യാതെ പിന്നോട്ടില്ലെന്ന നിലപാടുമായി നാട്ടുകാരും ഐശ്വര്യയുടെ ബന്ധുക്കളും. ബന്ധുക്കള്‍ പിഴവ് ആരോപിച്ച മൂന്ന് ഡോക്ടര്‍മാര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെുത്തതായി ഡിവൈഎസ്പി.
കലക്ടര്‍ വന്നതിന് ശേഷം മാത്രമേ പിന്‍മാറൂ എന്ന നിലപാട് ബന്ധുക്കള്‍ സ്വീകരിച്ചതോടെ ആര്‍ഡിഒ എത്തി കുറ്റക്കാര്‍ക്കെതിരെ നടപടി ഉറപ്പ് നല്‍കി. ആശുപത്രി ജീവനക്കാര്‍ നേരിട്ട് മറവ് ചെയ്തിരുന്ന ഐശ്വര്യയുടെ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് ജില്ലാ ആശുപത്രിയില്‍ വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നു. കഴുത്തില്‍ പൊക്കിള്‍ക്കൊടി മുറുകിയാണ് മരണം സംഭവിച്ചതെന്ന് തെളിഞ്ഞിട്ടുണ്ട്. വാക്വം ഉപയോഗിച്ചാണ് കുഞ്ഞിനെ പുറത്തെടുത്തതെന്നും കണ്ടെത്തി. ബന്ധുക്കളെ അറിയിക്കാതെ ഐശ്വര്യയുടെ ഗര്‍ഭപാത്രം നീക്കം ചെയ്തെന്നും പിന്നീടാണ് ഒപ്പിടാന്‍ സമീപിച്ചതെന്നും പരാതിയുണ്ട്.
കുളക്കട സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ചുമയുടെ മരുന്ന് കഴിച്ച് വിദ്യാർത്ഥി അശുപത്രിയിൽ. കുറ്ററ നെടുവേലിക്കുഴി അനിൽകുമാർ – ശുഭ ദമ്പതികളുടെ മകനും കുളക്കട ഗവ.എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുമായ ആഷിക്ക് അനിലിനെയാണ് (14) കൊട്ടാരക്കര താലൂക്ക് അശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കടുത്ത പനിയും ചുമയും അനുഭവപ്പെട്ടതിനെത്തുടർന്ന് ഇന്നലെ രാവിലെ 11 മണിയോടുകൂടിയാണ് വിദ്യാർത്ഥിയെ കുളക്കട സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേത്തിച്ചത്. ആന്റിജൻ പരിശോധനയിൽ കൊവിഡ് നെഗറ്റീവായിരുന്നു. തുടർന്ന് ഡോകടറെ കണ്ട് ഫാർമസിയിൽ നിന്ന് ചുമയുടെ മരുന്നിനായി കുപ്പി വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ പുറത്ത് പോയി കൊണ്ടുവന്ന കുപ്പിയിലാണ് മരുന്ന് നൽകിയത്. വീട്ടിലെത്തി മരുന്ന് കഴിച്ചതിനെ തുടർന്ന് വിദ്യാർത്ഥിയക്ക് അസ്വസ്തത അനുഭവപ്പെട്ടത്. തുടർന്ന് കുട്ടിയെ കുളക്കട സാമുഹിക കേന്ദ്രത്തിൽ വീണ്ടും എത്തിച്ചു. നൽകിയ മരുന്നും ഒപ്പംകൊണ്ടുപോയിരുന്നു .തുടർന്ന് കൊട്ടാരക്കര താലൂക്ക് അശുപത്രിയിലേക്ക് മാറ്റി. ഇതോടെ അശ്വാസമായതായി മാതാപിതാക്കൾ പറഞ്ഞു .
മരുന്ന് മാറി നൽകിയതാണെന്നും ലോഷന്റെ മണമായിരുന്നു അതിനെന്നും വിദ്യാർത്ഥിയുടെ അച്ഛൻ അനിൽ കുമാർ ആരോപിച്ചു. ഡി.എം.ഒ യ്ക്ക് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മരുന്ന് മാറി നൽകിയെന്ന ആരോപണം ശരിയല്ലെന്ന നിലപാടിലാണ് അധികൃതർ. നിരവധിപ്പേർക്ക് ഈ മരുന്ന് നൽകിയിരുന്നതായും എന്നാൽ, അവർ ആരും പരാതിയുമായി വന്നിട്ടില്ലെന്നും മരുന്നിന്റെ സാബിളികൾ പരിശോധനയ്ക്കച്ചിട്ടുണ്ടെന്നും മെഡിക്കൽ ഓഫീസർ പറഞ്ഞു. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസും ബി.ജെ.പിയും ആരോഗ്യ കേന്ദ്രത്തിലേക്ക് മാർച്ച് നടത്തി.
പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ആശുപത്രിക്ക് മുന്നിൽ വൻ പ്രതിഷേധവുമായി ബന്ധുക്കൾ. പാലക്കാട് തങ്കം ആശുപത്രിയിലാണ് സംഭവം നടന്നത്. ചികിത്സാപ്പിഴവുണ്ടായെന്നും ഡോക്ടർമാരെ അറസ്റ്റ് ചെയ്യണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.
ജൂൺ 29നാണ് പ്രസവത്തിനായി ചിറ്റൂർ തത്തമംഗലം സ്വദേശി ഐശ്വര്യ(25)യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജൂലായ് അഞ്ചോടെയാകും പ്രസവമെന്നും ചിലപ്പോൾ ശസ്ത്രക്രിയ വേണ്ടിവരുമെന്നും ഡോക്ടർമാർ സൂചിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. തുടർന്നു മുൻകരുതലായാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുത്തിവയ്പും നൽകിയിരുന്നു. ഇന്നലെ പുലർച്ചെ യുവതിയെ പ്രസവത്തിനായി കൊണ്ടുപോയെങ്കിലും രണ്ടരയോടെ കുഞ്ഞു മരിച്ചെന്നാണു ഡോക്ടർമാർ അറിയിച്ചത്. ഇന്ന് ഐശ്വര്യയും മരിച്ചെന്ന് അറിയിക്കുകയായിരുന്നു. സമ്മതമില്ലാതെ ഗർഭപാത്രം നീക്കിയെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
ഐശ്വര്യയുടെ മരണത്തിന് പിന്നാലെ ബന്ധുക്കള്‍ ആശുപത്രിയില്‍ തടിച്ചുകൂടി. ഐശ്വര്യയെ ഒമ്പത് മാസം ചികിത്സിച്ച ഡോക്ടറല്ല പ്രസവ സമയത്ത് ഉണ്ടായിരുന്നത്. തങ്ങള്‍ ആവശ്യപ്പെട്ടിട്ടും സിസേറിയന്‍ നടത്താന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ല തുടങ്ങിയ ആരോപണങ്ങളാണ് ബന്ധുക്കള്‍ ഉന്നയിക്കുന്നത്. ഉത്തരവാദികളായ ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെടുന്നു. കുഞ്ഞ് മരിച്ച സംഭവത്തില്‍ ബന്ധുക്കള്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടിക്കും പൊലീസിനും പരാതി നല്‍കിയിരുന്നു. ഈ പരാതി ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് കൈമാറിയതായി മന്ത്രി അറിയിച്ചു. കേസെടുത്തിട്ടുണ്ടെന്ന് പാലക്കാട് സൗത്ത് പൊലീസ് ഇന്‍സ്‌പെക്ടര്‍ വി. ഹേമലത പറഞ്ഞു. പരാതിയുയര്‍ന്ന സാഹചര്യത്തില്‍ പൊലീസിടപെട്ട് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നു.
അതേസമയം, ആശുപത്രിയുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നും ചികിത്സയെല്ലാം നല്‍കിയെന്നും ആശുപത്രി ഭരണവിഭാഗം സീനിയര്‍ മാനേജര്‍ പറഞ്ഞു. അമിതരക്തസ്രാവമാണ് അമ്മയുടെ ആരോഗ്യനില വഷളാക്കിയതെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
ഹോളിവുഡ് നടൻ ജോണി ഡെപ്പും മുൻഭാര്യ ആംബർ ഹേർഡും തമ്മിലുള്ള മാനനഷ്ടക്കേസായിരുന്നു കുറച്ചുനാൾ മുമ്പുവരെ സിനിമാലോകത്തെ ചൂടുള്ള ചർച്ച. വിധി ഡെപ്പിന് അനുകൂലമായി വന്നെങ്കിലും കേസുമായി ബന്ധപ്പെട്ട തുർസംഭവവികാസങ്ങൾ അവസാനിക്കുന്നേയില്ല. ഡെപ്പിന് അനുകൂലമായി വന്ന വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് ഹേർഡിന്റെ അഭിഭാഷകൻ.
43 പേജുള്ള രേഖയാണ് ഹേർഡിന്റെ അഭിഭാഷകൻ ഫെയർഫോക്സ് കൗണ്ടി കോടതിയിൽ സമർപ്പിച്ചത്. വിധി വന്ന് ഒരുമാസം പിന്നിട്ടപ്പോഴാണ് അദ്ദേഹം വീണ്ടും ഇതേ കേസുമായി ബന്ധപ്പെട്ട് കോടതിയെ സമീപിക്കുന്നത്. ജോണി ഡെപ്പിന് നൽകാൻ ഉത്തരവിട്ട 10 മില്യൺ ഡോളർ നഷ്ടപരിഹാരം സാധൂകരിക്കാൻ തെളിവുകളൊന്നുമില്ല എന്ന് ഹേർഡിന്റെ നിയമ സംഘം പറഞ്ഞതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
2018 ൽ വാഷിങ്ടൺ പോസ്റ്റിൽ ഗാർഹിക പീഡനത്തെക്കുറിച്ച് ഹേഡ് ഒരു ലേഖനമെഴുതിയതായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. തുടർന്ന് ഡെപ്പിനെ ഡിസ്‌നി അടക്കമുള്ള വമ്പൻ നിർമാണ കമ്പനികൾ സിനിമകളിൽനിന്ന് ഒഴിവാക്കി. തുടർന്ന് ഹേഡിനെതിരേ 50 മില്യൺ ഡോളറിന്റെ മാനനഷ്ടക്കേസ് ഡെപ് നൽകുകയും ചെയ്തു.
എന്നാൽ, ഹേർഡ് എഴുതിയ ലേഖനം ഡെപ്പിനെക്കുറിച്ചായിരുന്നില്ല എന്നായിരുന്നു അഭിഭാഷകരുടെ വാദം. ഇത് കോടതി മുഖവിലയ്ക്ക് എടുത്തില്ല. തുടർന്നാണ് ഇരുവരും തമ്മിലുള്ള നിയമപോരാട്ടം രൂക്ഷമാകുന്നത്. ഡെപ്പ് തനിക്കെതിരേ നൽകിയ മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന് ഹേഡ് ആവശ്യപ്പെട്ടു. എന്നാൽ കോടതി അത് നിരസിക്കുകയായിരുന്നു.
ദിവസങ്ങൾ നീണ്ട വാദത്തിനൊടുവിൽ ആംബർ ഹേർഡ് ജോണി ഡെപ്പിന് 15 ദശലക്ഷം ഡോളർ നൽകണമെന്നാണ് യുഎസിലെ ഫെയർഫാക്‌സ് കൗണ്ടി സർക്യൂട്ട് കോടതി വിധിച്ചത്. ആംബർ ഹേർഡിന് രണ്ട് ദശലക്ഷം ഡോളർ ഡെപ്പും നഷ്ട്ടപരിഹാരം നൽകണമെന്നും അന്ന് കോടതി വിധിച്ചിരുന്നു.
സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിൽ ഷാജ് കിരണിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ് നൽകി. ചൊവ്വാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് ഇഡി. നോട്ടീസ് നല്‍കിയിരിക്കുന്നത്.
ഷാജ് കിരൺ മുഖ്യമന്ത്രിയുടെ ദൂതനായി തന്നെ സമീപിച്ചുവെന്നായിരുന്നു സ്വപ്നയുടെ മൊഴി.കോടതിയില്‍ രഹസ്യമൊഴി നല്‍കിയതിന് പിന്നാലെയാണ് ഷാജ് കിരണിനെതിരേ സ്വപ്ന സുരേഷ് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. എന്നാല്‍ സ്വപ്നയുടെ ആരോപണങ്ങളെല്ലാം ഷാജ് കിരണ്‍ നിഷേധിച്ചിരുന്നു.
നേരത്തെ കെ.ടി. ജലീല്‍ നല്കിയ ഗൂഢാലോചനാക്കേസില്‍ പ്രത്യേക അന്വേഷണസംഘവും ഷാജ് കിരണിനെ ചോദ്യംചെയ്തിരുന്നു. രണ്ടുതവണയാണ് പ്രത്യേക അന്വേഷണസംഘം ഇയാളില്‍നിന്ന് മൊഴിയെടുത്തത്.
എ.കെ.ജി. സെന്ററിലേക്കു സ്‌ഫോടകവസ്‌തു എറിഞ്ഞവരെ പിടികൂടാന്‍ വൈകുന്നത് പോലീസിനും സി.പി.എമ്മിനും ഒരുപോലെ തിരിച്ചടിയാകുന്നു. അന്വേഷണ സംഘം ശേഖരിച്ച സിസിടിവി ദൃശ്യങ്ങളില്‍ ഉള്ള ഒരാള്‍ അക്രമിയല്ലെന്നാണ് ഇപ്പോള്‍ പറയുന്നത്. രണ്ടാം പ്രതിയായി കണ്ടെത്തിയ സ്കൂട്ടര്‍ യാത്രക്കാരന് ആക്രമത്തില്‍ പങ്കില്ലെന്ന് സ്ഥിരീകരിച്ചു. നഗരത്തില്‍ തട്ടുകട നടത്തുന്ന ഒരാളാണ് ഇതെന്നാണ് പോലീസ് വിശദീകരണം.
പ്രതികളെ കണ്ടെത്താന്‍ വൈകുന്നതോടെ ആരോപണത്തിന്റെ കുന്തമുന സി.പി.എമ്മിനു നേരേ തിരിക്കുകയാണ് പ്രതിപക്ഷ കക്ഷികള്‍.സംഭവം നടന്നിട്ട് രണ്ടുദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനായില്ലയെന്നുമാത്രമല്ല പൊലീസും സര്‍വത്ര ആശയക്കുഴപ്പത്തിലാണ്. രണ്ട് പ്രതികളെന്നായിരുന്നു പോലീസന്റെ ആദ്യ നിഗമനം. എന്നാല്‍ സ്കൂട്ടര്‍ യാത്രക്കാരന്‍ പ്രതിയല്ലെന്ന് കണ്ടതോടെ വീണ്ടും എകെജി സെന്‍ററിലേക്ക് കല്ലെറിയുമെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിട്ട ഒറ്റ പ്രതിയിലേക്ക് ചുരുങ്ങി നില്‍ക്കുകയാണ് അന്വേഷണം.
കല്ലെറിഞ്ഞ് എ.കെ.ജി. സെന്ററിന്റെ ഒരു ജനല്‍ച്ചില്ലെങ്കിലും പൊട്ടിക്കുമെന്ന് അഞ്ചുദിവസം മുമ്പ് ഫെയ്‌സ്‌ബുക്ക് പോസ്‌റ്റിട്ട ആണ്ടൂര്‍ക്കോണം സ്വദേശിയാണു പോലീസ് കസ്‌റ്റഡിയിലുള്ളത്. കല്ലെറിയുന്നതു താന്‍ ഒറ്റയ്‌ക്കായിരിക്കുമെന്നും ഇയാള്‍ കുറിച്ചിരുന്നു. എന്നാല്‍, മദ്യലഹരിയിലാണു ഫെയ്‌സ്‌ബുക്ക് പോസ്‌റ്റിട്ടതെന്നാണ് ഇയാളുടെ നിലപാട്. എ.കെ.ജി. സെന്ററിനുനേരേ സ്‌ഫോടകവസ്‌തു എറിഞ്ഞയാള്‍ ചുവന്ന സ്‌കൂട്ടറിലാണ് എത്തിയത്. കസ്‌റ്റഡിയിലുള്ളയാള്‍ക്കും ചുവന്ന സ്‌കൂട്ടറുണ്ട്. എന്നാല്‍, ആക്രമണസമയത്ത് ഇയാള്‍ എ.കെ.ജി. സെന്റര്‍ പരിസരത്തുണ്ടായിരുന്നെന്നു സ്‌ഥിരീകരിക്കാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. ആക്രമണം നടന്ന ദിവസം ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫായിരുന്നെന്നു കണ്ടെത്തി.
ആക്രമണത്തെ തള്ളിപ്പറയാത്ത കോണ്‍ഗ്രസാണ് സംഭവത്തിനു പിന്നിലെന്ന ആരോപണം സി.പി.എം. കടുപ്പിച്ചു. എന്നാല്‍, കണ്ണടച്ചു കോണ്‍ഗ്രസ് ഉള്‍പ്പെടെ ആരിലും ഉത്തരവാദിത്വം അടിച്ചേല്‍പ്പിക്കാന്‍ തയാറല്ലെന്ന നിലപാടിലാണ് സി.പി.ഐ.
പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നാണ് ഇന്നലെ സി.പി.ഐ. സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചത്. ഇ.പി. ജയരാജന്‍ തറപ്പിച്ചു പറയുന്നുണ്ടെങ്കില്‍ അദ്ദേഹത്തിന് എന്തെങ്കിലും തെളിവുകളുണ്ടായിരിക്കും. ഇത്തരം കേസുകള്‍ അന്വേഷിക്കുന്നതില്‍ കേരളത്തിലെ പോലീസിനു നല്ല കഴിവുണ്ട്. പിന്നെ എല്ലാ കേസും 24 മണിക്കൂറിനുള്ളില്‍ കണ്ടെത്താനാകില്ല. ആസൂത്രണം ചെയ്‌ത് നടപ്പാക്കുന്നതാണെങ്കില്‍ അതിന് താമസമുണ്ടാകുമെന്നായിരുന്നു കാനത്തിന്റെ പ്രതികരണം.
ആക്രമണം സി.പി.എം. ആസൂത്രണം ചെയ്‌തതാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. ആദ്യം പഴി കോണ്‍ഗ്രസില്‍ കെട്ടിവച്ചശേഷം അതില്‍നിന്ന് പിന്മാറിയെന്ന ആരോപണം ഇ.പി. ജയരാജന്‍ തള്ളി. ആക്രമണം ഇ.പി. ജയരാജന്‍ ആസൂത്രണം ചെയ്‌തതാണെന്ന കെ. സുധാകരന്റെ പ്രസ്‌താവന മറുപടി അര്‍ഹിക്കുന്നില്ലെന്ന് മന്ത്രി എം.വി. ഗോവിന്ദനും പ്രതികരിച്ചു.
നുണപ്രചാരണത്തിന് അപാര തൊലിക്കട്ടിയുള്ള നേതാവാണ് സുധാകരനെന്നാണ് എം.വി. ഗോവിന്ദന്റെ വാക്കുകള്‍.
രാജ്യത്തെ ഏറ്റവും മികച്ച സുന്ദരിയെ കണ്ടെത്താനുള്ള ഫെമിന മിസ്സ് ഇന്ത്യ മത്സരത്തിൽ വിജയ കിരീടം കര്‍ണാടക സ്വദേശിനി സിനി ഷെട്ടിക്ക്. ഞായറാഴ്ച വൈകിട്ട് മുംബൈയിലെ ജിയോ കൺവെൻഷൻ സെന്‍ററില്‍ നടന്ന ഗ്രാന്‍ഡ് ഫിനാലെയിൽ 2021 മിസ്സ് ഇന്ത്യയായിരുന്ന മാനസ വരാണസി സിനിയ്ക്ക് കിരീടം നൽകി. രാജസ്ഥാനിൽ നിന്നുള്ള റൂബൽ ഷെഖാവത്താണ് ഫസ്റ്റ് റണ്ണപ്പ് ആയത്. ഉത്തർപ്രദേശ് സ്വദേശി ഷിനാറ്റ ചൗഹാൻ സെക്കൻഡ് റണ്ണറപ്പും ആയി.
71ാമത് ലോകസുന്ദരി മത്സരത്തില്‍ സിനി ഇന്ത്യയെ പ്രതിനിധീകരിക്കും. 21കാരിയായ സിനി ഇപ്പോൾ ചാർട്ടേഡ് ഫിനാൻഷ്യൽ അനലിസ്റ്റ് (സിഎഫ്എ) വിദ്യാര്‍ഥിനിയാണ്. കർണാടക സ്വദേശിയാണെങ്കിലും മുംബൈയിലാണ് സിനി ഷെട്ടി ജനിച്ചത്. നർത്തികികൂടിയായ സിനി നാലാം വയസ്സ് മുതൽ നൃത്തം പഠിച്ചിരുന്നു.
നേഹ ധൂപിയ, ഡിനോ മോറിയ, മലൈക അറോറ തുടങ്ങിയ താരങ്ങളായിരുന്നു ജൂറിയംഗങ്ങള്‍. ക്രിക്കറ്റ് താരം മിതാലി രാജും പാനലില്‍ ഉണ്ടായിരുന്നു. ഡിസൈനര്‍മാരായ രാഹുല്‍ ഖന്ന, രോഹിത് ഗാന്ധി, കൊറിയോഗ്രാഫര്‍ ഷിയാമാക് ദാവർ എന്നിവരും ജൂറിയുടെ ഭാഗമാണ്. മിസ് ഇന്ത്യ ഗ്രാൻഡ് ഫിനാലെ ജൂലൈ 17 ന് കളേഴ്‌സ് ടിവി ചാനലിൽ സംപ്രേക്ഷണം ചെയ്യും. പ്രശസ്ത ടെലിവിഷന്‍ അവതാരകനും മോഡലും പാട്ടുകാരനുമായ മനീഷ് പോളായിരുന്നു അവതാരകന്‍.
View this post on Instagram
ബോഡി ഷെയിമിങ്ങിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് ട്രാവല്‍- ഫുഡ് വ്‌ളോഗര്‍മാരായ സുജിത് ഭക്തനും ഭാര്യ ശ്വേതയും. ശ്വേതക്കെതിരെ ഇവര്‍ പോസ്റ്റ് ചെയ്യുന്ന ട്രാവല്‍, ഫുഡ് വ്‌ളോഗ് വീഡിയോകള്‍ക്ക് താഴെ വ്യാപകമായി ബോഡി ഷെയിമിങ്ങ് കമന്റുകള്‍ പ്രത്യക്ഷപ്പെടാറുണ്ട്.
സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന ഇത്തരം ബോഡി ഷെയിമിങ് കമന്റുകളില്‍ പ്രതികരിച്ചാണ് ഇരുവരും തങ്ങളുടെ ചാനലില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
”എന്റെ ഭാര്യ തടിച്ചിയാണ്. എന്റെ ഭാര്യക്ക് വണ്ണമുണ്ട്. എനിക്കും വണ്ണമുണ്ട്, അത്യാവശ്യം കുടവയറുണ്ട്. എന്റെ അനിയനും വണ്ണമുണ്ട്, വീട്ടില്‍ എല്ലാവര്‍ക്കും വണ്ണമുണ്ട്.
എന്റെ ഭാര്യക്ക് വണ്ണമുള്ളത് ഞാന്‍ സഹിച്ചോളാം. പക്ഷെ അത് സഹിക്കാന്‍ പറ്റാത്ത കുറേ ആള്‍ക്കാരുണ്ട്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അത് വലിയ പ്രശ്‌നമാണ്. ഞങ്ങളുടെ കല്യാണം കഴിഞ്ഞത് മുതല്‍ തുടങ്ങിയതാണ്.
ഈയിടെ ഞങ്ങള്‍ യാത്ര തുടങ്ങിയത് മുതല്‍ അനുഭവിക്കുന്ന ഒരു പ്രശ്‌നമാണ് ബോഡി ഷെയിമിങ്. ശ്വേതയെ ടാര്‍ഗറ്റ് ചെയ്ത് ധാരാളം കമന്റുകള്‍ വരുന്നുണ്ട്. സ്ത്രീകളാണ് കൂടുതല്‍ കമന്റിടുന്നുണ്ട്.
എനിക്ക് ശരിക്കും മനസിലാവുന്നില്ല, ശരിക്കും ആളുകളുടെ പ്രശ്‌നം എന്താണെന്ന്.
ഒരു സ്ത്രീക്ക് പ്രസവത്തിന് ശേഷം അവരുടെ ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണല്‍ ചേഞ്ചസും ബാക്കിയുള്ള മാറ്റങ്ങളും സ്വന്തം
അമ്മയും പെങ്ങളും ഭാര്യയും ആരാണെന്ന് മനസിലാവുന്ന ആള്‍ക്കാര്‍ക്ക് മാത്രമേ മനസിലാക്കാന്‍ പറ്റുകയുള്ളൂ.
തൈറോയ്ഡിന്റെ പ്രശ്‌നങ്ങള്‍ കാരണം ശരീരം വണ്ണം വെക്കും. ശ്വേതക്ക് തൈറോയ്ഡിന്റെ പ്രശ്‌നമുണ്ട്. അത് കണ്‍ട്രോള്‍ ചെയ്യാന്‍ മരുന്നുകള്‍ കഴിക്കുന്നുണ്ട്.
ഹെല്‍ത്ത് വൈസ് തടിയുള്ളവര്‍ക്ക് പ്രശ്‌നങ്ങളുണ്ടാകാം. ആരോഗ്യ ബുദ്ധിമുട്ടുകളുണ്ടാവാം. തടിയില്ലാത്തവര്‍ക്കെന്താ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാവില്ലേ. ഫുള്‍ടൈം ജിമ്മില്‍ പോയി ഫിറ്റായി നടക്കുന്ന ആളുകള്‍ ഹാര്‍ട്ട് അറ്റാക്ക് വന്ന് മരിക്കുന്നില്ലേ.
ഓരോരുത്തരുടെ ലൈഫ്‌സ്റ്റൈലും കാര്യങ്ങളും ശരീരത്തെ ഒരു പരിധി വരെ ബാധിക്കും. എനിക്കിത്ര കുടവയര്‍ വന്നത് യാത്രകള്‍ ചെയ്തുതുടങ്ങിയ സമയത്താണ്. ഞാന്‍ പണ്ട് മെലിഞ്ഞിരുന്ന വ്യക്തിയാണ്. ലൈഫ്‌സ്റ്റൈലില്‍ വന്ന മാറ്റമാണ് കുടവയറിന് കാരണം.
ശ്വേത അങ്ങനെയല്ല. ശ്വേത ചെറുപ്പം മുതല്‍ ഇങ്ങനെയാണ്. ചില ആളുകള്‍ ചെറുപ്പം മുതല്‍ ചബ്ബിയായിരിക്കും, അത് നമ്മള്‍ ആക്‌സപ്ട് ചെയ്യണം. ശ്വേതയുടെ വണ്ണം ഒരിക്കലും ഭക്ഷണം കഴിച്ചിട്ടല്ല.
വെളുത്തവന്‍ കറുത്തവനെ കളിയാക്കുന്നു, മെലിഞ്ഞാല്‍ പ്രശ്‌നം, തടിച്ചാല്‍ പ്രശ്‌നം, എന്താണ് നിങ്ങളുടെയൊക്കെ പ്രശ്‌നം. ഇതൊക്കെ ശരിക്കും മോശമാണ്.
സ്വന്തം ശരീരം തുണിയുരിഞ്ഞ് കണ്ണാടിയില്‍ നോക്കിയിട്ട് വേണം അങ്ങനെ കമന്റ് ചെയ്യുന്നവര്‍ ഇനി കമന്റ് ചെയ്യാന്‍. നിങ്ങള്‍ അത്ര ഫിറ്റാണോ എന്ന് നോക്കിയിട്ട് വേണം കമന്റ് ചെയ്യാന്‍,” സുജിത് ഭക്തന്‍ വീഡിയോയില്‍ പറഞ്ഞു.
”ഈ നാട്ടില്‍ തടിയുള്ള ഒരാള്‍ക്ക് ജീവിക്കാന്‍ പറ്റില്ലേ. എനിക്ക് അറിയാത്തതുകൊണ്ട് ചോദിക്കുകയാണ്. ചിലര്‍ ജന്മം കൊണ്ട് തടി വെക്കും, ചിലര്‍ മെലിഞ്ഞ് എലുമ്പന്മാരെ പോലിരിക്കും. എലുമ്പന്മാരെ നിങ്ങള്‍ എലുമ്പന്മാര്‍ എന്ന് വിളിക്കുമോ, തടിച്ചികളെ തടിച്ചി എന്ന് വിളിക്കുമോ. അപ്പൊ സാധാരണ പോലുള്ള ആളുകള്‍ക്ക് മാത്രമേ ഇവിടെ ജീവിക്കാന്‍ പാടുള്ളൂ എന്നാണോ.
എനിക്കിപ്പൊ ആള്‍ക്കാരോട് പുച്ഛമാണ്. ഐ ഡോണ്ട് കെയര്‍. കാരണം, ഞാന്‍ വണ്ണം വെക്കുന്നതിന്റെ കാരണമെന്താണെന്ന് എനിക്കറിയാം. എന്തുകൊണ്ടാണ് വണ്ണമുള്ളതെന്നും എനിക്കറിയാം. എനിക്കതില്‍ പ്രശ്‌നമില്ലെങ്കില്‍ നിങ്ങള്‍ക്കെന്താണ് പ്രശ്‌നം.
ഒരാള്‍ക്ക് ജീവിക്കണ്ടേ. തടിച്ചവര്‍ക്ക് മാത്രമല്ല, മെലിഞ്ഞ് ഈര്‍ക്കിലി പോലുള്ള ആള്‍ക്കാര്‍ക്കും ഈ നാട്ടില്‍ ജീവിക്കണ്ടേ. ഭയങ്കര സെക്‌സി ടൈപ്പില്‍ ബോഡിയുള്ള ആള്‍ക്കാര്‍ക്ക് മാത്രമേ ഈ നാട്ടില്‍ ജീവിക്കാന്‍ പാടുള്ളൂ എന്നുണ്ടോ.
നമ്മുടെ ചാനലില്‍ മാത്രമല്ല, സോഷ്യല്‍ മീഡിയയില്‍ കുറേയിടത്ത് ഞാന്‍ ഇത് കണ്ടിട്ടുണ്ട്,” ശ്വേത പറഞ്ഞു.
ജർമ്മനിയിലെ ഗോട്ടിംഗനിലെ തടാകത്തിൽ മുങ്ങിമരിച്ച വിദ്യാർത്ഥിയുടെ മൃതദേഹം ഒരാഴ്ച കഴിഞ്ഞിട്ടും നാട്ടിലെത്തിക്കാൻ കഴിയാതെ കുടുംബവും സുഹൃത്തുക്കളും. ഗോട്ടിംഗനിലെ (യുഎംജി) യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിൽ പിഎച്ച്ഡി വിദ്യാർത്ഥി ആയിരുന്ന അരുൺ സത്യൻ കഴിഞ്ഞ ജൂൺ 25 ന് (ശനിയാഴ്ച) ആണ് റോസ്ഡോർഫർ ബാഗർസി തടാകത്തിൽ മുങ്ങിമരിച്ചത്. കൊച്ചി സ്വദേശിയാണ്.
കഴിഞ്ഞ ആഴ്ച മൂന്ന് മണിയോടെ റോസ്ഡോർഫർ ബാഗർസി തടാകം കാണാൻ പോയ അരുണിനെ കാണാതാവുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് അരുണിന്റെ ബാഗും മറ്റും തടാകത്തിന് സമീപം കണ്ടത്. തുടർന്ന് നടത്തിയ തിരച്ചിലിൽ മൃതദേഹം ലഭിക്കുകയായിരുന്നു എന്നാണ് പൊലീസ് റിപ്പോർട്ട് പറയുന്നത്.
അതേസമയം, സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരാൻ കഴിയാത്തതിന്റെ വിഷമത്തിലാണ് കുടുംബവും സുഹൃത്തുക്കളും. ആദ്യം തന്നെ അരുണിന്റെ സുഹൃത്ത് മയങ്കും മറ്റുള്ളവരും ജർമ്മനിയിലെ ഹാംബർഗിലുള്ള ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെടുകയും ഇക്കാര്യം അവരെ അറിയിക്കുകയും ചെയ്തിരുന്നു.
മൃതദേഹം നാട്ടിലേക്ക് അയക്കുന്നത് പരിശോധിക്കാമെന്ന് കോൺസുലേറ്റ് അധികൃതർ അറിയിച്ചു. എന്നാൽ ആശുപത്രിയും പൊലീസും വിശദാംശങ്ങൾ നൽകാതെ വന്നതോടെ തങ്ങൾക്ക് അരുണിന്റെ വീട്ടുകാരുടെ പവർ ഓഫ് അറ്റോർണി വാങ്ങേണ്ടി വന്നതായും അവർ പറയുന്നു.
മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിന് ആവശ്യമായ തുക കണ്ടെത്തുന്നതിനായി അരുണിന്റെ സുഹൃത്തുക്കളുടെ നേതൃത്വത്തില്‍ ശ്രമം നടക്കുകയാണ്.. എന്നാൽ വിവിധ വകുപ്പുകൾ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലെ കാലതാമസം, പേപ്പർവർക്കുകളുടെ അഭാവം, സ്ഥാപനങ്ങളുടെ അവധി തുടങ്ങിയവ കാരണം മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ഇഴയുകയാണ്.
തന്റെ കുടുംബവും സുഹൃത്തുക്കളും പ്രാദേശികമായി എല്ലാ അധികൃതരിലും സമ്മർദ്ദം ചെലുത്തുന്നുണ്ടെന്ന് അരുണിന്റെ സഹോദരൻ അതുൽ പറഞ്ഞു. വിദേശകാര്യ സഹമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നുവെന്നും, കേരളത്തിൽ നിന്നുള്ള ഒരു മന്ത്രി ജർമ്മനിയിലെ കോൺസുലേറ്റ് ജനറലിന്റെ ഓഫീസിൽ നേരിട്ട് വിളിച്ചിരുന്നതായും അതുൽ പറഞ്ഞു.
അതേസമയം അരുണിന്റെ മൃതദേഹം എപ്പോൾ നാട്ടിലെത്തിക്കുമെന്ന കാര്യത്തിൽ കുടുംബാംഗങ്ങൾക്ക് ഇതുവരെ കൃത്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.