തീവ്രമഴ സാധ്യത പ്രവചിച്ചിരിക്കുന്നതിനാല്‍ വൈദ്യുതി അപകടങ്ങളില്‍ പെടാതിരിക്കാന്‍ പൊതുജനങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് കെഎസ്ഇബി അറിയിച്ചു. മരക്കൊമ്പുകള്‍ വീണോ മറ്റോ വൈദ്യുതി കമ്പികള്‍ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുണ്ട്.
രാത്രി കാലങ്ങളിലും പുലര്‍ച്ചെയും പുറത്തിറങ്ങുമ്പോള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണം. പൊട്ടിവീണ ലൈനില്‍ മാത്രമല്ല, പരിസര പ്രദേശങ്ങളിലും വൈദ്യുത പ്രവാഹം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അടുത്തു പോവുകയോ സ്പര്‍ശിക്കുകയോ ചെയ്യരുത്. മറ്റാരേയും സമീപത്ത് പോകാന്‍ അനുവദിക്കുകയുമരുത്.
സര്‍വ്വീസ് വയര്‍, സ്റ്റേവയര്‍, വൈദ്യുതി പോസ്റ്റുകള്‍ എന്നിവയെ സ്പര്‍ശിക്കാതിരിക്കാനും ശ്രദ്ധിക്കണം. ലോഹഷീറ്റിന് മുകളില്‍ സര്‍വ്വീസ് വയര്‍ കിടക്കുക, സര്‍വ്വീസ് വയര്‍ ലോഹത്തൂണില്‍ തട്ടിക്കിടക്കുക എന്നീ സാഹചര്യങ്ങളിലും വൈദ്യുതാഘാതമേല്‍ക്കാന്‍ സാധ്യതയുണ്ട്.
മേല്‍പ്പറഞ്ഞ തരത്തിലുള്ള അപകടമോ അപകട സാധ്യതയോ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം തൊട്ടടുത്ത കെഎസ്ഇബി സെക്ഷന്‍ ഓഫീസിലോ 9496010101 എന്ന എമര്‍ജന്‍സി നമ്പരിലോ വിവരം അറിയിക്കേണ്ടതാണ്. ഈ നമ്പര്‍ അപകടങ്ങള്‍ അറിയിക്കുവാന്‍ വേണ്ടി മാത്രമുള്ളതാണ്.
വൈദ്യുതി തകരാര്‍ സംബന്ധമായ പരാതികള്‍ അറിയിക്കാന്‍ 1912 എന്ന 24/7 ടോള്‍ഫ്രീ കസ്റ്റമര്‍കെയര്‍ നമ്പരില്‍ വിളിക്കാവുന്നതാണ്. 9496001912 എന്ന മൊബൈല്‍ നമ്പരില്‍ വിളിച്ചും വാട്സാപ്പ് സന്ദേശമായും പരാതി രേഖപ്പെടുത്താന്‍ കഴിയും.
ഈ വര്‍ഷം ഇതുവരെ നടന്ന 296 വൈദ്യുത അപകടങ്ങളില്‍ നിന്നായി 73 പൊതുജനങ്ങള്‍ക്കാണ് ജീവന്‍ നഷ്ടമായതെന്നും കെഎസ്ഇബി അറിയിച്ചു.
പാലക്കാട് ഉപതിരഞ്ഞെടുപ്പിന് യുഡിഎഫ് ട്രോളി ബാഗില്‍ കള്ളപ്പണം എത്തിച്ചെന്ന പരാതിയില്‍ കഴമ്പില്ലെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. പെട്ടിയില്‍ പണം എത്തിച്ചെന്ന് കണ്ടെത്താനായില്ലെന്നും തുടര്‍ നടപടികള്‍ ആവശ്യമില്ലെന്നും അന്വേഷണ സംഘം പാലക്കാട് എസ്.പിക്ക് സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.
യുഡിഎഫ് കള്ളപ്പണം എത്തിച്ചെന്ന ആരോപണത്തിന് പിന്നാലെ പാതി രാത്രി ഹോട്ടലില്‍ നടത്തിയ പരിശോധന ഉള്‍പ്പെടെ തിരഞ്ഞെടുപ്പു കാലത്ത് വലിയ വിവാദമായിരുന്നു. വാക്കാലുള്ള പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഹോട്ടലില്‍ പരിശോധന നടത്തിയതെന്ന് പൊലീസ് പറയുന്നു.
പിന്നീട് സിപിഎം നല്‍കിയ പരാതിയില്‍ കേസെടുത്തില്ലെങ്കിലും സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നു. ആരോപണത്തിനപ്പുറം സിപിഎമ്മിന്റെ കൈവശം തെളിവുകളില്ലെന്നും പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉപതിരഞ്ഞെടുപ്പിന് കള്ളപ്പണം കൊണ്ടുവന്നെന്ന് ആരോപിച്ച് കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ ഉള്‍പ്പെടെ താമസിക്കുന്ന ഹോട്ടല്‍ മുറികളില്‍ നവംബര്‍ അഞ്ചിന് അര്‍ധ രാത്രിയാണ് പൊലീസ് പരിശോധന നടത്തിയത്. അതിനിടെ ട്രോളി ബാഗിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് സിപിഎം കേന്ദ്രങ്ങള്‍ സംഭവത്തില്‍ വലിയ രീതിയിലുള്ള ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു.
രാത്രി 12.10 ന് സൗത്ത്, നോര്‍ത്ത് പൊലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘം കെപിഎം ഹോട്ടലിലെത്തി റെയ്ഡ് നടത്തുകയായിരുന്നു. 12 മുറികള്‍ പരിശോധിച്ചെന്നും പണം കണ്ടെത്തിയില്ലെന്നും പാലക്കാട് എ.എസ്.പി അശ്വതി ജിജി പരിശോധനയ്ക്കു ശേഷം അറിയിച്ചിരുന്നു.
ഷാനിമോള്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണ അടക്കമുള്ള വനിത നേതാക്കള്‍ താമസിക്കുന്ന മുറികളില്‍ വനിതാ ഉദ്യോഗസ്ഥരില്ലാതെ പൊലീസ് പരിശോധനക്കെത്തിയത് നാടകീയ രംഗങ്ങള്‍ക്കിടയാക്കി. അര മണിക്കൂറിന് ശേഷം വനിതാ ഉദ്യോഗസ്ഥയെ എത്തിച്ച് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് തിരഞ്ഞെടുപ്പ് കമീഷന്‍ ഉദ്യോഗസ്ഥരില്ലാതെ പൊലീസ് സംഘം പരിശോധനക്ക് എത്തിയത് വിമര്‍ശനത്തിന് ഇടയാക്കി. തൊട്ടടുത്ത ദിവസം ബാഗുമായി വാര്‍ത്താ സമ്മേളനത്തിനെത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍, സിപിഎമ്മിനെ കടന്നാക്രമിക്കുകയും ഏത് പരിശോധനക്കും പെട്ടി ഹാജരാക്കാന്‍ തയാറാണെന്നും പറഞ്ഞിരുന്നു.
തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ സജീവ ചര്‍ച്ചയായിരുന്ന വിഷയം ഒടുവില്‍ അന്വേഷണ സംഘവും കൈയൊഴിയുന്നതോടെ സിപിഎം വീണ്ടും പ്രതിരോധത്തിലാകുകയാണ്.
പത്താംക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചതിന് രണ്ടു യുവാക്കള്‍ക്കെതിരേ പോക്‌സോ കേസ്. മറ്റു രണ്ടുപേര്‍ക്കെതിരേ രാത്രി വീട്ടില്‍ അതിക്രമിച്ചുകയറിയതിനും പോലീസ് കേസെടുത്തു. ഹരിപ്പാട് സ്റ്റേഷന്‍ പരിധിയില്‍ ശനിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം.
സാമൂഹികമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടികളെ കാണാനായാണ് പ്ലസ് വണ്‍, പ്ലസ്ടു ക്ലാസുകളില്‍ പഠിക്കുന്ന രണ്ട് ആണ്‍കുട്ടികള്‍ വീട്ടിലെത്തിയത്. അതേസമയം, അവിടെയെത്തിയ പെണ്‍കുട്ടികളുടെ കാമുകന്മാര്‍ ഇവരെ കാണുകയും തമ്മില്‍ തര്‍ക്കമുണ്ടാകുകയുമായിരുന്നു.
ബഹളംകേട്ട് വീട്ടുകാര്‍ ഉണര്‍ന്നതോടെ നാലുപേരും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. അതിനിടെ കൂട്ടത്തിലൊരാളെ വീട്ടുകാര്‍ പിടികൂടി. ഇയാളെ ചോദ്യംചെയ്ത പോലീസ് മറ്റുമൂന്നുപേരെയും കണ്ടെത്തി. വിശദാന്വേഷണത്തില്‍ പെണ്‍കുട്ടികള്‍ രണ്ടുവര്‍ഷമായി ലൈംഗികചൂഷണത്തിന് വിധേയമായിരുന്നതായി ബോധ്യപ്പെട്ടു.
പത്താംക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയുടെ വീട്ടില്‍ സഹപാഠിയായ വിദ്യാര്‍ഥിനിയുമുണ്ടായിരുന്നു. ഇവരിലൊരാളുടെ ആണ്‍സുഹൃത്തും കൂട്ടുകാരനുമാണ് രാത്രി വീട്ടിലെത്തിയത്. പിന്നാലെ ഇവരുമായി രണ്ടുവര്‍ഷത്തോളം പരിചയമുള്ള ഇരുപതും 22-ഉം പ്രായമുള്ള രണ്ടുപേരും സ്ഥലത്തെത്തി. ഇവര്‍ പരസ്പരം കണ്ടതോടെയാണ് ബഹളമായതെന്ന് ഹരിപ്പാട് എസ്.എച്ച്.ഒ. മുഹമ്മദ് ഷാഫി പറഞ്ഞു. ഇവര്‍ക്കെതിരേയാണ് പോക്‌സോ കേസ്.
വീട്ടില്‍ പെണ്‍കുട്ടിയുടെ അമ്മയും മുത്തച്ഛനും മുത്തശ്ശിയുമാണുണ്ടായിരുന്നത്. ബഹളംകേട്ട് ഇവര്‍ ഉണര്‍ന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. 22-കാരനെയാണ് തടഞ്ഞുവെച്ച് പോലീസിനു കൈമാറിയത്. ഇയാള്‍ മദ്യലഹരിയിലായിരുന്നെന്ന് പോലീസ് പറഞ്ഞു. പ്രതികളിലൊരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണ്.
ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.
നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ അതിതീവ്രമഴ കണക്കിലെടുത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെ മറ്റ് എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. സംസ്ഥാനത്ത് ബുധനാഴ്ച വരെ മഴ തുടരും.
ചൊവ്വാഴ്ച തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലും ബുധനാഴ്ച കോഴിക്കോട് മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലും ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ഇന്ന് തെക്കന്‍ കേരള തീരത്തും കേരള-കര്‍ണാടക തീരങ്ങളില്‍ ഡിസംബര്‍ രണ്ട്, മൂന്ന് തിയതികളിലും, ലക്ഷദ്വീപ് തീരങ്ങളില്‍ ഡിസംബര്‍ രണ്ട് മുതല്‍ നാല് വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലെ ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നതിനാല്‍ ആ ഭാഗങ്ങളിലേക്ക് മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.
തെക്കന്‍ കേരള തീരത്ത് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ഡിസംബര്‍ രണ്ട്, മൂന്ന് തിയതികളില്‍ കേരള-കര്‍ണാടക തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത പ്രവചിച്ചിട്ടുണ്ട്.
ഡിസംബര്‍ രണ്ട് മുതല്‍ നാല് വരെ ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ആലപ്പുഴയിൽ ഗുരുതര വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ച സംഭവം ശ്രദ്ധയിൽപ്പെട്ടയുടനെ ഉന്നതതലത്തിലുള്ള അന്വേഷണം നടത്തുന്നതിനുള്ള നിർദേശം നൽകിയിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. അഡീഷണൽ ഡയറക്ടർ ഹെൽത്ത് സർവീസസിന്റെ നേതൃത്വത്തിൽ ആരോഗ്യവകുപ്പിലെ വിദഗ്ധസംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണം പൂർത്തീകരിച്ചാലുടൻ തന്നെ റിപ്പോർട്ട് നൽകുകയും അതിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ ഉണ്ടാവുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
റിപ്പോർട്ട് ലഭിച്ചാലുടൻ ആരുടെയോക്കെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടോ അവർക്കെല്ലാമെതിരെ നടപടിയെടുക്കും. അന്വേഷണത്തിന്റെ ഭാഗമായി രണ്ടു സ്കാനിങ് സെന്ററുകൾക്കെതിരെ നടപടി സ്വീകരിക്കുകയും കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നിയമപ്രകാരം സ്കാനിങ് സംബന്ധമായ റെക്കോർഡുകൾ സൂക്ഷിക്കണമെന്നതാണ്, അതിനുവിരുദ്ധമായി അവ സൂക്ഷിക്കുന്നില്ലെന്നു കണ്ടെത്തി. ഒരു സ്കാനിങ് സെന്ററിലുണ്ടായിരുന്നവരുടെ യോഗ്യത സംബന്ധിച്ചും പിഴവുണ്ടെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ സ്കാനിങ് മെഷീനുകൾ ഉൾപ്പെടെ പൂട്ടി സെന്റർ സീൽ ചെയ്തുവെന്നും മന്ത്രി പറഞ്ഞു.
കുഞ്ഞിന്റെ തുടർചികിത്സയ്ക്കുള്ള കാര്യങ്ങൾ കൂടി പരിശോധിക്കണമെന്ന് വിദഗ്ധ സംഘത്തിന് നിർദേശം നൽകിയിട്ടുണ്ടെന്നും വീണ ജോർജ് വ്യക്തമാക്കി. വിദഗ്ധസംഘം നൽകുന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ തുടർനടപടികൾ സ്വീകരിക്കുകയും എങ്ങനെ, എന്തൊക്കെ എന്നതെല്ലാം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിശദമാക്കുമെന്നും മന്ത്രി പറഞ്ഞു.
ആലപ്പുഴ കടപ്പുറം ആശുപത്രിയില്‍ ഗര്‍ഭകാലചികിത്സ തേടിയ കുഞ്ഞിന്റെ അമ്മ ആശുപത്രിയുടെ അനാസ്ഥയ്‌ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം ഏഴുതവണ സ്‌കാനിങ് നടത്തിയിട്ടും കുഞ്ഞിന്റെ ഗുരുതരമായ വൈകല്യങ്ങള്‍ കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞില്ല എന്നായിരുന്നു കുഞ്ഞിന്റെ മാതാപിതാക്കളുടെ ആരോപണം. ഇതേത്തുടര്‍ന്ന് നാലു ഡോക്ടര്‍മാര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
സംഘടനാതിരഞ്ഞെടുപ്പു നടപടികളിലേക്ക് കടന്നതോടെ ബി.ജെ.പി.യിലെ സമവാക്യങ്ങൾ മാറുന്നു. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെതിരേ വാളോങ്ങിനിന്ന ശോഭാ സുരേന്ദ്രൻ വിഭാഗം സുരേന്ദ്രനോട് അടുക്കുന്നതായാണ് വിവരം. അല്പകാലമായി അകൽച്ചയിലായിരുന്ന മുൻ കേന്ദ്രമന്ത്രി വി.മുരളീധരനും കെ.സുരേന്ദ്രനും പൂർണമായി വഴിപിരിയുകയും ചെയ്തു. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടുമെത്താൻ വി.മുരളീധരൻ നീക്കം നടത്തുന്നതായി സുരേന്ദ്രൻ പക്ഷത്തിനു സംശയമുണ്ട്. സുരേന്ദ്രൻവിരുദ്ധ പക്ഷത്ത് നിലയുറപ്പിച്ചിരുന്ന ശോഭയുടെ പിന്മാറ്റം പി.കെ.കൃഷ്ണദാസ് പക്ഷത്തിനും ക്ഷീണമാണ്.
എം.ടി.രമേശിനെ സംസ്ഥാന പ്രസിഡന്റായി ഉയർത്തിക്കാട്ടിയാണ് പി.കെ.കൃഷ്ണദാസ് വിഭാഗം മുന്നോട്ടുപോകുന്നത്. കഴിഞ്ഞ സംഘടനാതിരഞ്ഞെടുപ്പിൽ ഈ പക്ഷത്തെ നേതാക്കൾ എം.ടി.രമേശിന്റെയും എ.എൻ.രാധാകൃഷ്ണന്റെയും പേരുകൾ കേന്ദ്രനേതാക്കൾക്കു മുന്നിൽ െവച്ചിരുന്നു. ഇത്തവണ അവർ എം.ടി.രമേശ് എന്ന ഒറ്റപ്പേരിലേക്കെത്തി എന്നതാണ് പ്രത്യേകത. ഇവർക്ക് ആർ.എസ്.എസിന്റെ പിന്തുണയുണ്ടെന്നാണ് അറിയുന്നത്.
ഗ്രൂപ്പ് മാനേജർമാരെച്ചൊല്ലി സുരേന്ദ്രൻ പക്ഷത്ത് വേറെയും വിള്ളലുണ്ട്. പാലക്കാട്ട് തിരഞ്ഞെടുപ്പ് പ്രവർത്തനം നടത്തിയ പി.രഘുനാഥ്, നാരായണൻ നമ്പൂതിരി എന്നിവർക്കെതിരേ സുരേന്ദ്രൻ പക്ഷത്തുനിന്നുതന്നെ പരാതി വന്നിട്ടുണ്ടെന്നാണ് വിവരം. സന്ദീപ് വാരിയർ പാർട്ടിവിടാൻ കാരണം ഗ്രൂപ്പ് മാനേജർമാരുടെ ചില നീക്കങ്ങളാണെന്ന് പാലക്കാട് ജില്ലയിൽനിന്ന് പരാതി പോയിക്കഴിഞ്ഞു. സന്ദീപ് വാരിയർക്ക് കസേര നിഷേധിച്ചത് ഒരു ഗ്രൂപ്പ് മാനേജരാണെന്നാണ് പരാതിക്കാർ പറയുന്നത്.
വി.മുരളീധരൻ, കെ.സുരേന്ദ്രൻ എന്നിവർക്കൊപ്പം നിൽക്കുന്ന, രണ്ടാംനിര നേതാക്കളായ സി.കൃഷ്ണകുമാർ, പി.സുധീർ, പി.രഘുനാഥ്, വി.വി.രാജേഷ്, എ.നാഗേഷ്, സി.ശിവൻകുട്ടി, നാരായണൻ നമ്പൂതിരി തുടങ്ങിയവരും വിവിധ ജില്ലാ പ്രസിഡന്റുമാരും ഇനി ഇവരിൽ ആർക്കൊപ്പം നിൽക്കുമെന്നത് സംഘടനാ തിരഞ്ഞെടുപ്പിൽ നിർണായകമാകും.
കൊടുവള്ളിയിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ജ്വല്ലറി ഉടമയെ കാറിലെത്തിയ സംഘം ഇടിച്ചു വീഴ്ത്തി രണ്ട് കിലോയോളം സ്വർണം കവർന്ന സംഭവത്തിൽ വഴിത്തിരിവ്. കവര്‍ച്ചയുടെ മുഖ്യ സൂത്രധാരൻ കടയുടമയുടെ സുഹൃത്തായ രമേശ് ഉൾപ്പടെ 5 പേരെ അറസ്റ്റ് ചെയ്തു. രമേശ്, വിപിൻ, ഹരീഷ്, ലതീഷ്, വിമല്‍ എന്നിവരാണ് അറസ്റ്റിലായത്.
ആക്രമിക്കപ്പെട്ട കൊടുവള്ളി സ്വദേശി ബൈജുവിന്‍റെ കടയുടെ സമീപത്ത് തന്നെ ആഭരണ നിര്‍മാണ കട നടത്തുന്ന രമേശ് ആണ് ക്വട്ടേഷൻ നൽകിയതെന്ന് പോലീസ് പറഞ്ഞു. സാമ്പത്തിക ലാഭം ലക്ഷ്യമിട്ടാണ് കവർച്ച. ഇവരിൽ നിന്ന് 1.3 കിലോ സ്വര്‍ണ്ണം പോലീസ് പിടിച്ചെടുത്തു. രമേശൻ ഇവര്‍ക്ക് ക്വട്ടേഷൻ കൊടുത്ത തുകയായ 12 ലക്ഷം രൂപയും പിടികൂടി.
കവര്‍ച്ചയ്ക്കുശേഷം സംശയം തോന്നാതിരിക്കാൻ ആക്രമിക്കപ്പെട്ട ബൈജുവിനെ രമേശ് കണ്ട് സംസാരിച്ചിരുന്നുവെന്നും വളരെ ആസൂത്രിതമായാണ് കവര്‍ച്ച നടപ്പാക്കിയത്.
കഴിഞ്ഞ ബുധനാഴ്ചയാണ് ബൈജുവിനെ കാറിൽ എത്തിയ സംഘം പിന്നിൽ നിന്നും ഇടിച്ചിട്ടത്. ശേഷം കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ബാഗിൽ സൂക്ഷിച്ച രണ്ട് കിലോയോളം സ്വർണവുമായി കടന്നു കളയുകയായിരുന്നു.
സിസിടിവികളും മൊബൈൽ ഫോണുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. രമേശ്, വിപിൻ, ഹരീഷ്, ലതീഷ്, വിമൽ എന്നിവരെ തൃശ്ശൂർ, പാലക്കാട് ഭാഗങ്ങളിൽ നിന്നുമാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.
കൊടുവള്ളിയിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ജ്വല്ലറി ഉടമയെ കാറിലെത്തിയ സംഘം ഇടിച്ചു വീഴ്ത്തി രണ്ട് കിലോയോളം സ്വർണം കവർന്ന സംഭവത്തിൽ വഴിത്തിരിവ്. കവര്‍ച്ചയുടെ മുഖ്യ സൂത്രധാരൻ കടയുടമയുടെ സുഹൃത്തായ രമേശ് ഉൾപ്പടെ 5 പേരെ അറസ്റ്റ് ചെയ്തു. രമേശ്, വിപിൻ, ഹരീഷ്, ലതീഷ്, വിമല്‍ എന്നിവരാണ് അറസ്റ്റിലായത്.
ആക്രമിക്കപ്പെട്ട കൊടുവള്ളി സ്വദേശി ബൈജുവിന്‍റെ കടയുടെ സമീപത്ത് തന്നെ ആഭരണ നിര്‍മാണ കട നടത്തുന്ന രമേശ് ആണ് ക്വട്ടേഷൻ നൽകിയതെന്ന് പോലീസ് പറഞ്ഞു. സാമ്പത്തിക ലാഭം ലക്ഷ്യമിട്ടാണ് കവർച്ച. ഇവരിൽ നിന്ന് 1.3 കിലോ സ്വര്‍ണ്ണം പോലീസ് പിടിച്ചെടുത്തു. രമേശൻ ഇവര്‍ക്ക് ക്വട്ടേഷൻ കൊടുത്ത തുകയായ 12 ലക്ഷം രൂപയും പിടികൂടി.
കവര്‍ച്ചയ്ക്കുശേഷം സംശയം തോന്നാതിരിക്കാൻ ആക്രമിക്കപ്പെട്ട ബൈജുവിനെ രമേശ് കണ്ട് സംസാരിച്ചിരുന്നുവെന്നും വളരെ ആസൂത്രിതമായാണ് കവര്‍ച്ച നടപ്പാക്കിയത്.
കഴിഞ്ഞ ബുധനാഴ്ചയാണ് ബൈജുവിനെ കാറിൽ എത്തിയ സംഘം പിന്നിൽ നിന്നും ഇടിച്ചിട്ടത്. ശേഷം കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ബാഗിൽ സൂക്ഷിച്ച രണ്ട് കിലോയോളം സ്വർണവുമായി കടന്നു കളയുകയായിരുന്നു.
സിസിടിവികളും മൊബൈൽ ഫോണുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. രമേശ്, വിപിൻ, ഹരീഷ്, ലതീഷ്, വിമൽ എന്നിവരെ തൃശ്ശൂർ, പാലക്കാട് ഭാഗങ്ങളിൽ നിന്നുമാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.
അറബിക്കടലില്‍നിന്ന് ഇന്ത്യന്‍-ശ്രീലങ്കന്‍ നാവികസേനകള്‍ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയില്‍ ശ്രീലങ്കന്‍ബോട്ടില്‍ കടത്തുകയായിരുന്ന 500 കിലോ രാസലഹരി പിടികൂടി. ശ്രീലങ്കന്‍ പതാകയുള്ള രണ്ടു മീന്‍പിടിത്ത ബോട്ടുകളില്‍നിന്നാണ് 75 കോടിയോളം വിപണിവിലയുള്ള ക്രിസ്റ്റല്‍മെത്ത് പിടികൂടിയത്. രണ്ടുബോട്ടുകളും ഇതിലുണ്ടായിരുന്ന ഒന്‍പതു ജീവനക്കാരെയും തുടര്‍ നിയമനടപടിക്കായി ശ്രീലങ്കന്‍ നാവികസേനയ്ക്ക് കൈമാറി. ശ്രീലങ്കന്‍ പതാകയുള്ള മീന്‍പിടിത്തബോട്ടുകള്‍ മയക്കുമരുന്ന് കടത്താന്‍ സാധ്യതയുള്ളതായി ശ്രീലങ്കന്‍ നാവികസേന അറിയിക്കുകയായിരുന്നു.
ദക്ഷിണനാവിക ആസ്ഥാനത്തെ കപ്പലിന്റെയും രണ്ട് വിമാനങ്ങളുടെയും സഹായത്തോടെയാണ് രാസലഹരിയും ബോട്ടിലുണ്ടായിരുന്ന ഒന്‍പത് പേരെയും നാവികസേന പിടികൂടിയത്. ലോങ് റെയ്ഞ്ച് മാരിടൈം പട്രോള്‍ എയര്‍ക്രാഫ്റ്റിന്റെയും റിമോട്ട് പൈലറ്റഡ് എയര്‍ക്രാഫ്റ്റിന്റെയും സഹായത്തോടെയാണ് ബോട്ടുകളെ നിരീക്ഷിച്ചത്. ഗുരുഗ്രാമിലെ ഇന്‍ഫര്‍മേഷന്‍ ഫ്യൂഷന്‍ സെന്റര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.
പ്രാദേശിക സമുദ്രവെല്ലുവിളികളെ അഭിമുഖീകരിക്കാനും ഇന്ത്യന്‍മഹാസമുദ്ര മേഖലയിലെ സുരക്ഷ ഉറപ്പാക്കാനും ഇരുനാവികസേനകളുടെയും യോജിച്ച പ്രവര്‍ത്തനത്തിന് അടിവരയിടുന്നതാണ് മയക്കുമരുന്ന് പിടികൂടിയ സംഭവമെന്ന് ദക്ഷിണമേഖലാ നാവിക ആസ്ഥാനം അറിയിച്ചു.
മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയ്ക്കായി നിര്‍മ്മാതാക്കള്‍ സ്വന്തം കയ്യില്‍ നിന്ന് ഒരു രൂപ പോലും എടുത്തിട്ടില്ലെന്ന് പോലീസിന്റെ കണ്ടെത്തല്‍. നടന്‍ സൗബിന്‍ ഷാഹിര്‍ അടക്കമുള്ള പറവ ഫിലിംസ് ഉടമകള്‍ക്കെതിരായ വഞ്ചന കേസിലാണ് കണ്ടെത്തല്‍. നിരവധിപേർ ചേർന്ന് 28 കോടി രൂപ പറവ ഫിലിംസിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചെങ്കിലും ആകെ സിനിമയ്ക്ക് ചെലവായത് 19കോടിക്ക് താഴെയെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. പറവ ഫിലിംസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ച ശേഷമാണ് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ നിര്‍മ്മാണത്തിന് സൗബിനും പറവ ഫിലിംസിന്റെ മറ്റ് ഉടമകളും ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ലെന്ന് പോലീസ് കണ്ടെത്തിയത്. പലരില്‍ നിന്നായി 28 കോടി രൂപയാണ് പറവയുടെ അക്കൗണ്ടിലേക്ക് എത്തിയത്. പക്ഷെ സിനിമയ്ക്കായി ചിലവായത് 19 കോടിക്ക് താഴെയാണ്. സിനിമ നിര്‍മ്മാണത്തിന്റെ ജി.എസ്.ടിയില്‍ നിന്നാണ് പോലീസ് ഇക്കാര്യം കണ്ടെത്തിയത്.
ഡ്രീം ബിഗ് ഫിലിംസ് ഉടമ സുജിത്തിനെതിരെയും പോലീസ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. സിനിമയുടെ റിലീസിന്റെ സമയത്ത് പ്രതിസന്ധിയുണ്ടായപ്പോള്‍ സുജിത്ത് 11 കോടി രൂപ കൈമാറിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സിനിമയുടെ ആദ്യത്തെ മുടക്കുമുതലായ 7 കോടി നല്‍കിയത് സിറാജ് ഹമീദ് എന്ന വ്യക്തിയാണ്. സിനിമയുടെ 40 ശതമാനം ലാഭവിഹിതം നല്‍കാമെന്ന കരാറാണ് ഉണ്ടായിരുന്നത്. ആ കരാര്‍ പിന്നീട് പാലിച്ചില്ല. ഇതാണ് പിന്നീട് പോലീസ് കേസാവുകയായിരുന്നു.
ചിത്രത്തിന്റെ നിര്‍മാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവര്‍ ലാഭവിഹിതമോ മുടക്കുമുതലോ നല്‍കാതെ ചതിച്ചെന്നായിരുന്നു സിറാജിന്റെ ആരോപണം. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നായിരുന്നു പോലീസ് കണ്ടെത്തിയത്. ഈ റിപ്പോര്‍ട്ട് പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. പോലീസ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലാണ് ആദായനികുതി വകുപ്പിന്റെയും ഇ.ഡിയുടെയും അന്വേഷണമുണ്ടായത്. ഇതിന്റെ ഭാഗമായി പറവ ഫിലിംസിന്റെ ഓഫീസിലും സൗബിന്‍ ഉള്‍പ്പടെയുള്ളവരുടെ വീട്ടിലൂം റെയ്ഡ് നടന്നിരുന്നു.