India

തിരുവല്ല റെയിവേ സ്റ്റേഷനില്‍ ബന്ധുവിനെ യാത്രയാക്കാന്‍ എത്തിയ യുവതി ട്രെയിനില്‍ നിന്ന് വീണുമരിച്ചു(Death). ശനിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കുന്നന്താനം ചെങ്ങരൂര്‍ചിറ സ്വദേശി അനു ഓമനക്കുട്ടന്‍(32) ആണ് മരിച്ചത്. ശബരി എക്‌സ്പ്രസിന് അടിയില്‍പ്പെട്ടാണ് അനു മരിച്ചത്.

ബന്ധുവിനെ യാത്രയാക്കുന്നതിനായി അനു ട്രെയിനിനുള്ളില്‍ കയറിയിരുന്നു. തിരിച്ചിറങ്ങുമ്പോള്‍ ട്രെയിന്‍ നീങ്ങി തുടങ്ങി. ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ കാല്‍തെന്നി ട്രെയിനിന് അടിയില്‍പ്പെടുകയായിരുന്നു. ഭര്‍ത്താവ്: മിഥുന്‍.

 

സ്വന്തം ജീവന്‍ പോലും പണയം വച്ച് ട്രാക്കിലേക്ക് വീണ പെണ്‍കുട്ടിയ്ക്ക് രക്ഷകനായി ജോലി കഴിഞ്ഞ് മടങ്ങുന്ന യുവാവ്. മരപ്പണിക്കാരനായ മുഹമ്മദ് മെഹബൂബാണ് ദൈവദൂതനായി പാഞ്ഞെത്തിയ ഗുഡ്‌സ് ട്രെയിനിന് മുന്നില്‍ നിന്നും പെണ്‍കുട്ടിയെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചത്.

ഫെബ്രുവരി അഞ്ചിനാണ് സംഭവം. മരപ്പണിക്കാരനായ മുഹമ്മദ് മെഹബൂബ് (37)
സാധാരണപോലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന സമയം. ഭോപ്പാലിലെ ബര്‍ഖേഡി പ്രദേശത്തുള്ള ഫാക്ടറിയിലെ ജോലിക്കാരനായിരുന്നു മുഹമ്മദ്. റെയില്‍വേ പാളങ്ങള്‍ കടന്ന് വേണം മുഹമ്മദിന് വീട്ടില്‍ എത്താന്‍.

മടക്കയാത്രയില്‍ ചില കാല്‍നട യാത്രക്കാരും മുഹമ്മദിനൊപ്പമുണ്ട്. ദൂരെ നിന്നും ഒരു ഗുഡ്സ് ട്രെയിനിന്റെ ശബ്ദവും കേള്‍ക്കാം. ട്രെയിന്‍ കടന്നുപോകാന്‍ അവര്‍ പാളത്തില്‍ നിന്നും മാറിക്കൊടുത്തു. അപ്രതീക്ഷിതമായി മാതാപിതാക്കളോടൊപ്പം നില്‍ക്കുകയായിരുന്ന പെണ്‍കുട്ടി ട്രാക്കില്‍ വീഴുന്നത് മുഹമ്മദ് കണ്ടു, ഒപ്പം ട്രെയിനും പാഞ്ഞ് വരുന്നുണ്ട്.

അതേസമയം, മുഹമ്മദ് മെഹബൂബ് ഒരു നിമിഷം പോലും പാഴാക്കാതെ,
സ്വന്തം ജീവനെക്കുറിച്ചും ചിന്തിക്കാതെ എഴുന്നേല്‍ക്കാന്‍ പാടുപെടുന്ന പെണ്‍കുട്ടിയുടെ നേരെ കുതിച്ചു.

പെണ്‍കുട്ടിയെ ട്രാക്കിന് പുറത്തെത്തിക്കാന്‍ സമയമില്ലെന്ന് മനസ്സിലാക്കിയ മുഹമ്മദ് കുട്ടിയെ നടുവിലേക്ക് വലിച്ചു. അപ്പോഴേക്കും ട്രെയിന്‍ അടുത്തെത്തിയിരുന്നു. പിന്നെ കുഞ്ഞിനെ ചേര്‍ത്ത് പിടിച്ചു അയാള്‍ ട്രാക്കിന് നടുവില്‍ കിടന്നു.

വീരോചിതമായ രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയാണ്. മെഹബൂബ് പെണ്‍കുട്ടിയുടെ കൈപിടിച്ച് ട്രെയിനിന് അടിയില്‍ കിടക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.

 

മത്സ്യത്തൊഴിലാളിയുടെ മരണത്തെത്തുടർന്ന് മത്സ്യത്തിനെതിരെ കേസെടുത്ത് ആന്ധ്രാപ്രദേശ് പോലീസ്. വിചിത്രമായ ഈ സംഭവം നടന്നിരിക്കുന്നത് വിശാഖപട്ടണത്തെ പരവാഡ പോലീസ് സ്റ്റേഷൻ പരിധിയിലാണ്. പരവാഡ മേഖലയിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ തൊഴിലാളിയായ ജോഗണ്ണയെ മത്സ്യം ആക്രമിക്കുകയായിരുന്നു. ജോഗണ്ണയുടെ മരണവിവരം ഒപ്പമുണ്ടായിരുന്ന മറ്റ് മത്സ്യത്തൊഴിലാളികളിൽ നിന്നാണ് പോലീസ് അറിഞ്ഞത്.

പൊലീസ് പറയുന്നത് ഇങ്ങിനെ

കഴിഞ്ഞ ചൊവ്വാഴ്ച മുത്യാലമ്മ പാലം സ്വദേശികളായ അഞ്ചംഗ മത്സ്യത്തൊഴിലാളി സംഘം പരവാഡ തീരത്തുനിന്ന് പരമ്പരാഗത വള്ളങ്ങളുമായി കടലിൽ പോയി. കടലിൽ ഏകദേശം എട്ട് കിലോമീറ്റർ വരെ ഉള്ളിലേക്ക് ഇവർ പോയിരുന്നു. മീൻ പിടിക്കാൻ വല വിരിച്ചശേഷം കാത്തിരുന്ന ഇവർ പിറ്റേന്ന് രാവിലെ എട്ട് മണിയോടെ വല പിടിച്ചുകയറ്റാൻ തുടങ്ങി. അപ്പോളാണ് വലിയൊരു മത്സ്യം വലയിൽ കുടുങ്ങിയതായി ഇവർക്ക് മനസിലായത്. കൊമ്മുകോണം എന്ന് പ്രാദേശികമായി അറിയപ്പെടുന്ന ബ്ലാക് മാർലിൻ മത്സ്യമാണ് വലയിൽ കുടുങ്ങിയത്.

80 കിലോയോളം വരുന്ന മത്സ്യം എല്ലാവരും ചേർന്ന് ശ്രദ്ധയോടെ ബോട്ടിൽ കയറ്റാൻ ശ്രമിച്ചു. തുടർന്ന് വല പൊട്ടിപ്പോകാതിരിക്കാൻ ജോഗണ്ണ വെള്ളത്തിൽ ഇറങ്ങുകയായിരുന്നു. അതിനിടയിൽ മത്സ്യത്തിന്റെ മൂർച്ചയുള്ള മൂക്കും വാൾ പോലെയുള്ള മുള്ളമുള്ള ബ്ലാക് മാർലിൻ ഇദ്ദേഹത്തിന്റെ വാരിയെല്ലിൽ ഇടിക്കുകയായിരുന്നു. ഇതോടെ ജോഗണ്ണയ്ക്ക് കടുത്ത രക്തസ്രാവം ഉണ്ടായതായും കരയിൽ എത്തിച്ച് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ മരിക്കുകയുമായിരുന്നു. തൊഴിലാളികളിൽ നിന്ന് പ്രാഥമിക വിവരങ്ങൾ ശേഖരിച്ച പോലീസ് മത്സ്യത്തിനെതിരെ സെക്ഷൻ 174 പ്രകാരം കേസെടുത്തു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ നടപടിക്രമങ്ങളും വകുപ്പുകളും അനുസരിച്ചാണ് പോലീസ് മത്സ്യത്തിനെതിരെ കേസെടുത്തത്. മത്സ്യത്തിന്റെ ആക്രമണത്തിലാണ് മരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാൾ ആത്മഹത്യ ചെയ്യുമ്പോഴോ മൃഗങ്ങളുടെ ആക്രമണത്തിലോ യന്ത്രങ്ങൾ ഉപയോഗിക്കുമ്പോഴോ ഉണ്ടാകുന്ന മരണങ്ങളിലോ ഒ​ക്കെയാണ് 174-ാം വകുപ്പ് ഉപയോഗിക്കുന്നതെന്ന് അഭിഭാഷകൻ സലീം പറയുന്നു. മൃഗങ്ങൾക്ക് ഉടമയുണ്ടെങ്കിൽ അവർക്കെതിരേയും കേസെടുക്കാവുന്നതാണ്. എന്നാൽ ഇവിടെ അങ്ങിനെ ഇല്ലാത്തതുകൊണ്ടാണ് മത്സ്യത്തിനെതിരേ കേസെടുത്തിരിക്കുന്നത്.

കൊവിഡ് രോഗികളെ അധിക്ഷേപിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റേയും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റേയും പരാമര്‍ശങ്ങളോട് പ്രതികരിക്കവേയാണ് സുരേന്ദ്രന്‍ മരണപ്പെട്ട കൊവിഡ് രോഗികളെ അപമാനിച്ച് സംസാരിച്ചത്.

കേരളത്തിലെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 50 ശതമാനത്തിലേറെയാണെന്നും എത്ര പേര്‍ ചത്തുവെന്നുമാണ് സുരേന്ദ്രന്‍ ചോദിച്ചത്.

‘കേരളത്തെ ആരും ആക്ഷേപിച്ചിട്ടില്ല. കേരളം അതിവേഗം ഭീകരവാദികളുടെ താവളമായി മാറുകയാണെന്ന് പറഞ്ഞത് മുന്‍മുഖ്യമന്ത്രി അച്യുതാനന്ദനാണ്. കേരളം ഇസ്‌ലാമിക് സ്റ്റേറ്റാകാന്‍ പോവുകയാണെന്ന് ആദ്യം പറഞ്ഞത് അച്യുതാനന്ദനാണ്.

വര്‍ഗീയ പ്രീണനം കാരണം കേരളത്തിന്റെ സാമുദായിക സന്തുലിതാവസ്ഥ തകരുകയാണെന്ന് എ.കെ. ആന്റണിയാണ് പറഞ്ഞത്. യോഗി പറയുമ്പോള്‍ മാത്രം എന്താണിത്ര കഴപ്പ്. പിണറായി വിജയനെ പറയുമ്പോള്‍ ആദ്യം പൊള്ളുന്നത് വി.ഡി സതീശനാണ്. പാര്‍ലമെന്റില്‍ കോണ്‍ഗ്രസിന്റെ എം.പിമാരാണ് യോഗിയുടെ പരാമര്‍ശം ചര്‍ച്ചയാക്കണമെന്ന് പറയുന്നത്.

പിണറായി വിജയന്റേത് നല്ല സര്‍ക്കാരാണോ. 50 ശതമാനം കടന്നു കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ആരും ഒന്നും മിണ്ടുന്നില്ല. 25 കോടി ജനങ്ങളുള്ള ഉത്തര്‍പ്രദേശില്‍ ടി.പി.ആര്‍ 20 ശതമാനം കടന്നിട്ടില്ല. കേരളത്തിലെ പോസിറ്റിവിറ്റി നിരക്കിനെ കുറിച്ച് ആരും ഒന്നും മിണ്ടുന്നില്ല. എത്ര പേര്‍ ചത്തു. എത്ര പേരുടെ മരണം മറച്ചുവെച്ചു.

മാധ്യമങ്ങളും മറ്റ് രാഷ്ട്രീയ പ്രവര്‍ത്തകരും ബഹളം വെച്ചപ്പോഴാണ് ആരോഗ്യമന്ത്രി പുതിയ കണക്കുമായി വന്നത്. കേരളത്തിലെ സര്‍ക്കാര്‍ എന്താണ് ചെയ്യുന്നത് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ കോടിക്കണക്കിന് രൂപ കൊള്ളയടിച്ചു,’ കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കവേ സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം, വോട്ടിങ്ങില്‍ പിഴവ് സംഭവിച്ചാല്‍ ഉത്തര്‍പ്രദേശ് കശ്മീരോ ബംഗാളോ കേരളമോ ആയി മാറുമെന്നായിരുന്നു യു.പിയില്‍ ആദ്യഘട്ട പോളിങ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പായി വോട്ടര്‍മാരോട് യോഗി പറഞ്ഞത്.

യോഗിയുടെ പ്രസ്താവനക്കെതിരെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉള്‍പ്പെടെയുള്ള ആളുകള്‍ രംഗത്തെത്തിയിരുന്നു.

യോഗി ആദിത്യനാഥ് ഭയക്കുന്നത് പോലെ യു.പി കേരളം പോലെയാവുകയാണെങ്കില്‍ അവിടെ ജാതിയുടെയോ മതത്തിന്റെയോ പേരില്‍ ആളുകള്‍ കൊല ചെയ്യപ്പെടില്ല എന്നും അത് തന്നെയായിരിക്കും യു.പിയിലെ ജനങ്ങളും ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗിക്ക് മറുപടി നല്‍കിയിരുന്നു.

ഉത്തര്‍പ്രദേശ് കേരളം പോലെയാകാന്‍ വോട്ട് ചെയ്യണമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞത്.പരാമര്‍ശത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നില്‍കി.

 

തിങ്കളാഴ്ച രാവിലെ തമിഴ്‌നാട്ടിലെ തിരുപ്പൂരിലെ മഴവെള്ളം ഒഴുകിപ്പോകുന്ന സ്‌യൂട്ട്‌കേസിനുള്ളിൽ നിന്ന് കണ്ടെടുത്ത അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.

തിരുപ്പൂർ-ധാരാപുരം റോഡിൽ വെളിയങ്കാടിന് സമീപത്തെ മഴവെള്ളപ്പാച്ചിലിൽ സ്യൂട്ട്കേസ് കണ്ട വഴിയാത്രക്കാർ നല്ലൂർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സ്യൂട്ട്കേസ് കണ്ടെടുത്ത പോലീസ് അതിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തിരുപ്പൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കഴുത്തിൽ ശ്വാസം മുട്ടിച്ച പാടുകൾ കണ്ടെത്തി. യുവതി അതിഥി തൊഴിലാളിയായിരിക്കുമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.സംഭവത്തിൽ നല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു.

സ്വാമി ശങ്കര ഗിരിഗി എന്ന പേരില്‍ പേരില്‍ കഴിയുന്ന സന്യാസി സുകുമാരക്കുറുപ്പ് ആണെന്ന് ചെറിയനാട് സ്വദേശിയും സുകുമാരക്കുറുപ്പിന്റെ ആയല്‍വാസി ആയ ജോണ്‍ കൂടി സ്ഥിരീകരിച്ചതോടെ അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ തയ്യാറെടുക്കുകയാണ് ക്രൈം ബ്രാഞ്ച്.

നേരത്തെ പത്തനംതിട്ട സ്വദേശി റെന്‍സിം ഇസ്മായിലാണ് സുകുമാരക്കുറുപ്പിനെ സന്യാസി വേഷത്തില്‍ കണ്ടെന്ന അവകാശ വാദവുമായി രംഗത്ത് വന്നത്. സംശയം തോന്നിയതിനാല്‍ സന്ന്യാസിയുടെ ചിത്രവുമായി സുകുമാരക്കുറുപ്പിന്റെ നാട്ടിലെ ചില സുഹൃത്തുകളോടു തിരക്കിയിരുന്നു. അക്കൂട്ടത്തിലാണ് കുറുപ്പിന്റെ അയല്‍വാസി ആയിരുന്ന ജോണിനെ ഈ സന്യാസിയുടെ ചിത്രം കാണിക്കുന്നത്.

2007ല്‍ ആണ് റെന്‍സി ഈ സന്യാസിയെ ആദ്യമായി കാണുന്നത്. അന്ന് റെന്‍സി അവിടെ ഒരു സ്കൂളില്‍ അധ്യാപകനായി ജോലി ചെയ്യുക ആയിരുന്നു. ഈഡന്‍ സദാപുരം ആശ്രമത്തിലായിരുന്നു അന്ന് സ്വാമി ശങ്കര ഗിരിഗിരി താമസിച്ചിരുന്നത്. അറബി, മലയാളം, ഹിന്ദി, ഇംഗ്ലിഷ്, സംസ്കൃതം, തമിഴ്, തുടങ്ങിയ ഭാഷകള്‍ നന്നായി അറിയാം. താടി നീട്ടി വളര്‍ത്തിയ ഈ സന്യാസിയുടെ വേഷം കാവി മുണ്ടും ജൂബ്ബയും ആയിരുന്നു.

പിന്നീട് കുറുപ്പിന്‍റെ ചിത്രം മഠാധിപതിയെ കാണിച്ചപ്പോള്‍ മലയാളി ആയ സ്വാമിയെപ്പോലെ ഉണ്ടെന്നു പറയുക കൂടി ചെയ്തതോടെ ഈ വിവരം ആലപ്പുഴ പൊലീസിനെ ധരിപ്പിച്ചെങ്കിലും തുടര്‍ നടപടി ഒന്നും ഉണ്ടായില്ല.

കഴിഞ്ഞ ഡിസംബറില്‍ ഹരിദ്വാറിലെ യാത്രാ വിവരങ്ങള്‍ അടങ്ങിയ ഒരു വിഡിയോയില്‍ ഇതേ സന്യാസിയെ വീണ്ടു കണ്ടതോടെയാണ് റെന്‍സിം വിവരങ്ങള്‍ കാണിച്ച് മുഖ്യമന്ത്രിക്ക് കത്ത് അയച്ചത്. ഇതോടെയാണ് ക്രൈംബ്രാഞ്ച് സംഘം റെന്‍സിമിന്റെ മൊഴി രേഖപ്പെടുത്തിയതും തുടര്‍ അന്വേഷണത്തിന് തയ്യാറെടുത്തതും.

പത്താംനിലയിലുള്ള താമസക്കാരിയായ സ്ത്രീ സ്വന്തം കുട്ടിയുടെ ജീവൻ പണയം വെച്ച് ഒരു സാരി സംരക്ഷിക്കാൻ ശ്രമിച്ച ഞെട്ടിക്കുന്ന സംഭവമാണ് സോഷ്യൽമീഡിയയിൽ നിറയുന്നത്.സ്വന്തം മകനെ പത്താം നിലയിലെ ബാൽക്കണിയിൽ നിന്നും താഴേക്ക് കെട്ടിയിറക്കുകയായിരുന്നു ഈ അമ്മ. കഴിഞ്ഞയാഴ്ച ഫരീദാബാദിലെ സെക്ടർ 82ലെ സൊസൈറ്റിയിലാണ് സംഭവം. എതിർ വശത്തെ അപാർട്‌മെന്റിൽ താമസിക്കുന്നവരാണ് വീഡിയോ പകർത്തിയത്.

ഒമ്പതാം നിലയിലെ പൂട്ടിക്കിടക്കുന്ന വീടിന്റെ ബാൽക്കണിയിൽ വീണ സാരി എടുക്കാനാണ് പത്താം നിലയിൽ നിന്നും മകനെ അമ്മയും മറ്റു കുടുംബാംഗങ്ങളും ചേർന്ന് ബെഡ്ഷീറ്റിൽ താഴേക്കിറക്കിയത്. ബെഡ് ഷീറ്റ് കയർ പോലെ പിരിച്ചശേഷമാണ് മകനെ അതിലൂടെ താഴേക്ക് ഇറക്കിയത്. തുടർന്ന് സാരിയെടുത്ത ശേഷം അമ്മയും മറ്റുള്ളവരും ചേർന്ന് മകനെ വലിച്ചു കയറ്റുന്നതും വീഡിയോയിൽ കാണാം. കുട്ടി അപകടമൊന്നും കൂടാതെ തിരിച്ചുകയറിയത് ഭാഗ്യമെന്നാണ് ദൃക്‌സാക്ഷകളടക്കം പറയുന്നത്.

അതേസമയം, പൂട്ടിക്കിടക്കുന്ന വീട്ടിൽ നിന്ന് സാരി തിരിച്ചെടുക്കാൻ യുവതി ആരുടെയും സഹായമോ ഉപദേശമോ തേടിയില്ലെന്നും സ്വന്തം ഇഷ്ടപ്രകാരം കുട്ടിയെ ഇറക്കുകയായിരുന്നെന്നുമാണ് അയൽവാസികൾ പറയുന്നത്. ഇവർ ഹൗസിംഗ് അസോസിയേഷനുമായി ബന്ധപ്പെടേണ്ടതായിരുന്നുവെന്നും സംഭവത്തിൽ അസോസിയേഷൻ യുവതിക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നും അവർ പ്രതികരിച്ചു. എന്നാൽ പിന്നീട് തന്റെ തീരുമാനത്തിൽ ഖേദിക്കുന്നതായി യുവതി പ്രതികരിച്ചതായാണ് വിവരം

സൗത്ത് ആഫ്രിക്കയിൽ നിന്നും അമേരിക്കയിലേയ്ക്കുള്ള കപ്പൽ യാത്രയ്ക്കിടെ കോട്ടയം സ്വദേശിയെ കാണാതായ സംഭവത്തിൽ കപ്പൽ അധികൃതർ കൃത്യമായ വിവരങ്ങൾ നൽകാത്തതിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. കോട്ടയം ചങ്ങനാശ്ശേരി കുറിച്ചി വലിയിടത്തിറ വീട്ടിൽ പരേതനായ കുരുവിളയുടെയും കുഞ്ഞൂഞ്ഞമ്മയുടെയും മകൻ ജസ്റ്റിൻ കുരുവിള(30) യെയാണ് സൗത്ത് ആഫ്രിക്കയിൽ നിന്നും അമേരിക്കയിലേയ്ക്കുള്ള യാത്രയ്ക്കിടെ കാണാതായത്.

സൗത്ത് ആഫ്രിക്കയിൽ നിന്നും അമേരിക്കയിലേയ്ക്കു പോകുകയായിരുന്ന സ്ട്രീം അറ്റ്ലാന്റിക്ക് എന്ന കപ്പലിൽ നിന്നുമാണ് ജെസ്റ്റിനെ കാണാതായത്. യുവാവിനെ കാണാതായ വിവരം കപ്പൽ കമ്പനി അധികൃതർ തന്നെയാണ് ബന്ധുക്കളെ അറിയിച്ചത്. ബുധനാഴ്ച്ച രാവിലെയാണ് ജെസ്റ്റിനെ കാണാതായതായി കപ്പൽ കമ്പനി അധികൃതർ ബന്ധുക്കളെ വിവരമറിയിച്ചത്. എന്നാൽ പിന്നീട് കൂടുതൽ വിവരങ്ങൾ ഒന്നും കപ്പൽ അധികൃതർ ബന്ധുക്കളുമായി പങ്കുവെയ്ക്കാത്തതാണ് ഇപ്പോൾ സംഭവത്തിൽ ദുരൂഹതയുള്ളതായി ബന്ധുക്കൾ ആരോപിക്കുന്നത്. അതേസമയം വ്യാഴാഴ്ചയോടെ ജസ്റ്റിനായുള്ള തിരച്ചിൽ അവസാനിപ്പിക്കുകയാണെന്ന കപ്പൽ അധികൃതരുടെ സന്ദേശം മാതാവിനെയും സഹോദരങ്ങളെയും ബന്ധുക്കളെയും തകർക്കുന്നതായിരുന്നു.

സംഭവത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിന്‌ കൊടിക്കുന്നിൽ സുരേഷ് എം പി കത്ത് നൽകുകയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെ പാർലമെന്റിൽ മന്ത്രിയുടെ ഓഫീസിൽ നേരിട്ട് കണ്ട്‌ സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. ഹോട്ടൽ മാനേജ്‌മെന്റ് പഠിച്ച ജസ്റ്റിൻ 4 വർഷങ്ങളായി സ്ട്രീം അറ്റ്ലാന്റിക്ക് എന്ന കപ്പലിലാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ 31 നു ആണ് കപ്പൽ സൗത്ത് ആഫ്രിക്കയിൽ നിന്നും അമേരിക്കയിലേയ്ക്കു യാത്ര തിരിച്ചത്. കപ്പലിലെ കുക്കായി ജോലി ചെയ്യുകയായിരുന്നു ജസ്റ്റിൻ. ഈ മാസം 23 നാണു കപ്പൽ അമേരിക്കയിൽ എത്തുക. യുവാവിനെ കാണാതായ വിവരം ലഭിച്ചതോടെ സഹോദരൻ സ്റ്റെഫിൻ ജനപ്രതിനിധികളെ വിവരമറിയിക്കുകയായിരുന്നു. ജസ്റ്റിൻ കുരുവിളയെ സംബന്ധിച്ച് അന്വേഷണം നടത്താൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് വിദേശകാര്യ മന്ത്രാലയത്തോട് മുഖ്യമന്ത്രി പിണറായി വിജയൻ, സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ എന്നിവർ അഭ്യർത്ഥിച്ചു.

ഞായറാഴ്ചയാണ് ജസ്റ്റിൻ അവസാനമായി ബന്ധുക്കളോട് ഫോണിൽ സംസാരിച്ചത്. പിന്നീട് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഫോൺ വിളിച്ചിട്ടുണ്ടായിരുന്നില്ല. തുടർന്ന് ബുധനാഴ്ച രാവിലെ കപ്പൽ കമ്പനി അധികൃതർ ജെസ്റ്റിനെ കാണാനില്ല എന്ന വിവരം ബന്ധുക്കളെ അറിയിക്കുകയായിരുന്നു. സഹോദരൻ ഷെഫിനെയാണ് കപ്പൽ അധികൃതർ ഇക്കാര്യം അറിയിച്ചത്. ജെസ്റ്റിനെ കാണാതായ സംഭവത്തിൽ സഹോദരൻ സ്റ്റെഫിൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി ബന്ധപ്പെടുകയും സംഭവത്തിൽ കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയവുമായി ബന്ധപ്പെട്ടു ഉടൻ നടപടികൾ സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പു നൽകുകയും ചെയ്തിട്ടുണ്ട്.

എംഎൽഎ ജോബ് മൈക്കിൾ ജെസ്റ്റിന്റെ വീട്ടിലെത്തി ബന്ധുക്കളുമായി സംസാരിക്കുകയും സർക്കാർ ഇടപെടലുകൾ സംബന്ധിച്ച് അറിയിക്കുകയും ചെയ്തു. വലിയിടത്തിറ വീട്ടിൽ ജസ്റ്റിന്റെ വിളിക്കായി കാത്തിരിക്കുകയാണ് സഹോദരങ്ങളായ ഷെഫിനും ഷിക്കയും. രണ്ടാഴ്ച മുൻപായിരുന്നു ഷെഫിന്റെ വിവാഹം.

വിവാഹത്തിൽ പങ്കെടുക്കാനായില്ലെങ്കിലും അടുത്ത മാസം എത്തുമെന്നാണ് ജസ്റ്റിൻ ബന്ധുക്കളെ അറിയിച്ചിരുന്നത്. വിവരമറിഞ്ഞതുമുതൽ പ്രാർത്ഥനയിലാണ് ജസ്റ്റിന്റെ മാതാവ്. മകന്റെ വരവും കാത്തിരിക്കുകയാണ് മാതാവ് കുഞ്ഞൂഞ്ഞമ്മ. സഹോദരനും കപ്പലിലെ ജോലിക്കാരനാണ്. സഹോദരി ഷിക്ക സൗദിയിൽ നേഴ്‌സായി ജോലി ചെയ്യുകയാണ്.

കോട്ടയത്ത് നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞു മുൻ നഗരസഭാ കൗൺസിലറായ ഇരുചക്ര വാഹന ഷോറൂം ഉടമ മരിച്ചു. കോട്ടയം ചാലുകുന്ന് മണപ്പുറത്ത് ജോൺ മാത്യുവിന്റെ മകൻ ജവീൻ മാത്യു(52)ആണ് മരിച്ചത്.

മലേഷ്യയിലെ റെയിൻഫോറസ്റ്റ് ചാലഞ്ച്, റെയ്ഡ് ദി ഹിമാലയ, പോപ്പുലർ റാലി, റോയൽ എൻഫീൽഡ് ട്രിപ് സഞ്ചാരങ്ങൾ എന്നിവയിലെ സജീവ സാന്നിധ്യമായിരുന്നു. രാജ്യാന്തര ശ്രദ്ധ നേടിയ നിരവധി ബൈക്ക് രൂപമാറ്റങ്ങൾ ജവീൻ നിർവഹിച്ചിട്ടുണ്ട്. റോയൽ എൻഫീൽഡ് റൈഡർമാനിയയിൽ ഒന്നിലധികം തവണ ജവീന്റെ രൂപകൽപനകൾ സമ്മാനാർഹമായി. ഇന്ത്യയ്ക്ക് പുറത്തു നടത്തിയ ബൈക്ക് യാത്രകളിലൂടെയും ശ്രദ്ധേയനാണ്. ‘ജവീൻസ് റോയൽ എൻഫീൽഡ്’ ഉടമയായ ജവീന് മുന്‍പ്‌ അപൂർവമായ വിന്റേജ് വാഹനങ്ങളുടെ ശേഖരവുമുണ്ടായിരുന്നു.

ഇന്നലെ രാത്രി വീട്ടിലേക്ക് മടങ്ങുന്നതിനിടെ കോട്ടയം താലൂക്ക് ഓഫീസിന് സമീപം രാത്രി പതിനൊന്നരയോടെയാണ് അപകടം ഉണ്ടായത്. ജവീൻ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ടു റോഡിൽ മറിയുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജവീൻ മാത്യുവിനെ കോട്ടയം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം കോവിഡ് പരിശോധനയ്ക്കും പോസ്റ്റ്‌മോർട്ടം നടപടികൾക്കും ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സി.എസ്.ഐ ഹോളി ട്രിനിറ്റി കത്തീഡ്രൽ അംഗവും മദ്ധ്യകേരള മഹായിടവക മുൻ കൗൺസിൽ അംഗവും കോട്ടയം നഗരസഭാ മുൻ കൗൺസിലറും സാമൂഹ്യ പ്രവർത്തകനുമായിരുന്നു ജവീൻ മാത്യു.

കേരളത്തിന് അകത്തും പുറത്തുമായി നിരവധി സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്ന വ്യക്തിയുമായിരുന്നു ജവീൻ. സംഭവത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. അനു ജവീൻ ആണ് ഭാര്യ. സംസ്കാരം പിന്നീട്.

നെടുമങ്ങാട് സ്വദേശിനിയായ യുവതിയെ അമ്പലമുക്കിന് സമീപത്തെ ചെടിക്കടയില്‍ വെച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി കൊടും കുറ്റവാളി. തമിഴ്‌നാട്ടില്‍ ഇരട്ടക്കൊലകേസില്‍ പ്രതിയായ രാജേന്ദ്രനാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. 2014ല്‍ തമിഴ്‌നാട്ടില്‍ കസ്റ്റംസ് ഓഫീസറെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് രാജേന്ദ്രന്‍. കേസില്‍ വിചാരണ തുടങ്ങും മുന്‍പ് ഡിസംബറിലാണ് രാജേന്ദ്രന്‍ തിരുവനന്തപുരത്ത് എത്തിയത്.

പേരൂര്‍ക്കടയിലെ ഹോട്ടലില്‍ രാജേഷ് എന്ന പേരിലാണ് ഇയാള്‍ ജോലിക്കെത്തിയത്.
തമിഴ്‌നാട്ടിലെ റൗഡി ലിസ്റ്റിലുള്ളയാളാണ് രാജേന്ദ്രന്‍. മോഷണശ്രമം ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അമ്പലമുക്കിലെ ചെടിക്കടയിലെ ജീവനക്കാരിയായ വിനീതയെ കൊലപ്പെടുത്തിയതെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സംഭവത്തില്‍ ഇന്ന് പുലര്‍ച്ചെ തമിഴ്നാട്ടില്‍ നിന്നാണ് രാജേന്ദ്രനെ പിടികൂടിയത്. ഞായറാഴ്ച ഉച്ചയോടെയാണ് നെടുമങ്ങാട് കരിപ്പൂര്‍ ചാരുവിളക്കോണത്ത് വീട്ടില്‍ വിനീതയെ അമ്പലമുക്കിലെ കടയ്ക്കുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴുത്തിനു കുത്തേറ്റ നിലയിലായിരുന്നു മൃതദേഹം. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.

RECENT POSTS
Copyright © . All rights reserved