India

നാലു വയസുകാരനെ കടിച്ചെടുത്ത് പാഞ്ഞ പുലിയുടെ പിന്നാലെ ബഹളം വെച്ച് പിന്നാലെ ഓടി രക്ഷിച്ച് യുവാവ്. ആരെ മില്‍ക്ക് കോളനിയില്‍ താമസിക്കുന്ന നാലു വയസ്സുകാരനായ ആയുഷ് എന്ന ബാലനെയാണ് പുലി ആക്രമിച്ചത്. സഞ്ജയ് ഗാന്ധി ദേശീയ ഉദ്യാനത്തോട് ചേര്‍ന്നാണ് ഈ പ്രദേശം. വീടിന് മുമ്പില്‍ കളിക്കുകയായിരുന്ന ആയുഷിനെ കടിച്ചെടുത്ത് 30 അടിയോളം വലിച്ചിഴച്ചു.

ആയുഷിന്റെ അമ്മാവന്‍ ഒച്ചയുണ്ടാക്കി പിന്നാലെ പാഞ്ഞതോടെ പുലി കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു. കുട്ടിയുടെ തലയ്ക്കും കഴുത്തിനും പരിക്കേറ്റു. ‘ആയുഷ് പുറത്ത് കളിക്കുമ്പോള്‍ ഞാന്‍ വാതിലിന് സമീപം നില്‍ക്കുകയായിരുന്നു. പെട്ടെന്ന് ഒരു പുലി ആയുഷിന് നേരെ വന്നു. നിമിഷങ്ങള്‍ക്കകം അവന്റെ തലയില്‍ പിടിച്ച് കുറ്റിക്കാട്ടിലേക്ക് ഓടാന്‍ തുടങ്ങി. ഞാന്‍ നിലവിളിച്ച് പുലിയുടെ പിറകെ ഓടി.

പുലി പേടിച്ചിരിക്കണം. അത് ആയുഷിനെ ഉപേക്ഷിച്ചു. ഞാന്‍ അവനെയെടുത്ത് കുറ്റിക്കാടിലേക്ക് ചാടി. പുള്ളിപ്പുലി അപ്പോള്‍ എന്നെ നോക്കുന്നുണ്ടായിരുന്നു. എന്നാല്‍, ഭാഗ്യവശാല്‍ അത് ഓടിപ്പോയി’- അമ്മാവന്‍ വിനോദ് കുമാര്‍ പറഞ്ഞു. പുലിയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട ആയുഷിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സ്റ്റാര്‍ മാജിക് പരിപാടിയില്‍ തന്നെ വിളിച്ചു വരുത്തി അപമാനിച്ചുവെന്ന് വ്യക്തമാക്കി സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തിയിരുന്നു. അതിഥിയായി ചെന്ന പരിപാടിയില്‍ തന്നെ മറ്റ് അതിഥികള്‍ അപമാനിക്കുകയായിരുന്നു. ഇത് പരിപാടിയുടെ ഡയറക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ തടഞ്ഞില്ല എന്നുമായിരുന്നു സന്തോഷ് പണ്ഡിറ്റ് പറഞ്ഞത്. ഇതിനെ തുടര്‍ന്ന് പരിപാടിയില്‍ നിന്നും പിന്മാറുന്നതായി അറിയിച്ചിരിക്കുകയാണ് നടന്‍ നിര്‍മല്‍ പാലാഴി.

തനിക്ക് ലഭിച്ച ഒരു മെസേജ് പങ്കുവച്ചു കൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം. ”നീ കോഴിക്കോടുകാരന്‍ അല്ലേ. ഒരാളെ വിളിച്ച് വരുത്തി അപമാനിച്ചു വിട്ടപ്പോ നിനക്ക് സന്തോഷം ആയോ. നീയൊക്കെ എവിടുന്ന് നിന്നാ തുടങ്ങിയത് എന്ന് നിനക്ക് ഓര്‍മ്മയുണ്ടോടാ. തൊലി വെളുത്ത രണ്ട് പെണ്ണുങ്ങളെ കണ്ടപ്പോ നിനക്കൊക്കെ അവരുടെ മുന്നില്‍ സ്റ്റാര്‍ ആകാന്‍ വേണ്ടി പണ്ഡിറ്റിനെ നീയൊക്കെ കൂടെ അപമാനിച്ചു വിട്ടു അല്ലേ. നിന്റെ പ്രോഗ്രാം ഇവിടെ ഉണ്ടാകും. നീ വേഗം വാ ട്ടാ” എന്നായിരുന്നു മെസേജ്.

നിര്‍മല്‍ പാലാഴിയുടെ കുറിപ്പ്:

രണ്ട് വര്‍ഷമായി എല്ലാവരെയും പോലെ കലാകാരന്മാരുടെയും അവസ്ഥ മോശം ആണ്, അതുകൊണ്ട് തന്നെ ഒരു പ്രോഗ്രാമില്‍ പോയി പങ്കെടുത്തു. ആ ഷോ ഒരു ചാറ്റ് ഷോ ആയതു കൊണ്ട് മിണ്ടാതെ ഇരിക്കുവാന്‍ പറ്റില്ല. മിണ്ടാതെ ഇരിക്കുവാന്‍ അല്ല അവര്‍ എന്നെ വിളിക്കുന്നത്, എന്നിട്ട് പോലും ഞാന്‍ ആ ഷോയില്‍ എന്റെ സ്‌കിറ്റില്‍ സ്റ്റാര്‍സ് ഇമ്മിറ്റെഷനില്‍ അല്ലാതെ ഞാന്‍ ഒന്നിലും ആക്റ്റീവ് അല്ലായിരുന്നു, അത് എപ്പിസോഡ് കണ്ട സുഹൃത്തുക്കള്‍ക്ക് അറിയാം.

പിന്നെ ഒരു ഷോ ആകുമ്പോള്‍ മരം പോലെ നില്‍ക്കുവാന്‍ ആവില്ല പറ്റുന്ന പോലെ അതില്‍ കൂടേണ്ടി വരും അതിനാണ് അവര്‍ ക്യാഷ് തരുന്നത്. ആരെയും മനപൂര്‍വം കളിയാക്കിയിട്ടൊ അപമാനിച്ചിട്ടൊ ഇല്ല അങ്ങനെ ഒരു ശീലമോ ഇല്ല. കൊട്ടാരം കെട്ടാനോ സമ്പാദിച്ചു കൂട്ടാനോ അല്ല ഏത് ഒരു സാധാരണകാരനെയും പോലെ എന്നെ വിശ്വസിച്ചു കൂടെ നില്‍ക്കുന്ന കുടുംബത്തിനെ നോക്കണം.

ഞാന്‍ ഒരാളെയും അറിഞ്ഞുകൊണ്ട് ഒന്നും പറഞ്ഞിട്ടില്ല പറയുകയും ഇല്ല. ഇങ്ങനെയുള്ള മെസേജുകള്‍ ഒരുപാട് ആയി വരുന്നു. 20 വര്‍ഷമായി പ്രോഗ്രാം അവതരിപ്പിക്കുന്നു ആദ്യമായിട്ടാണ് ഇങ്ങനെ ഇതില്‍ അപ്പുറവും കേള്‍ക്കുന്നത്, എന്റെ ജീവിത വരുമാനം ആണ് അത് ശരിക്കും അറിഞ്ഞിട്ടു കൊണ്ട് തന്നെ പറയട്ടെ ആരെയും വേദനിപ്പിക്കുവാനായി ഞാന്‍ ഇനി ആ ഷോയില്‍ സ്‌കിറ്റ് ചെയ്യാന്‍ അല്ലാതെ ചാറ്റിനോ ഗെയിം ചെയ്യാനോ പോവുന്നില്ല.

‘പിന്നെ പ്രബീഷിനോട് മാത്രം കോഴിക്കോട്കാരന്‍ തന്നെയാണ് നീ അതല്ല എന്നും അറിയാം. എവിടെ പോയാലും തിരിച്ചു വരാന്‍ ഉള്ള സ്ഥലവും കോഴിക്കോട്ടേക്ക് തന്നെ നീ വാ ട്ടോ.. എന്ന് ഭീഷണി മുഴക്കിയത് കൊണ്ട് ഒരു കാര്യം പറയട്ടെ ഞാന്‍ എവിടെയാ വരേണ്ടത് നിന്റെ വീട്ടില്‍ വരണോ…? വരാം തലയില്‍ കയറി അങ്ങോട്ട് നിരങ്ങല്ലേ…’ സ്‌കിറ്റിനും ഇമ്മിറ്റെഷനും സപ്പോര്‍ട്ട് ചെയ്ത എന്നെ സ്‌നേഹിക്കുന്നവര്‍ക്ക് ഒരായിരം നന്ദി…

സിനിമാതാരം ബൈജുവിനൊപ്പമുള്ള തന്റെ ചിത്രം മോർഫ് ചെയ്തു പുരാവസ്തു തട്ടിപ്പു കേസിൽ അറസ്റ്റിലായ മോൻസന്റെ ഒപ്പമുള്ളതാക്കി മാറ്റിയെന്ന പരാതിയുമായി മന്ത്രി വി. ശിവൻകുട്ടി. താൻ ഇതു സംബന്ധിച്ച് ഡിജിപിക്കു പരാതി നൽകിയെന്നും പിന്നിൽ ചില രാഷ്ട്രീയ താൽപര്യങ്ങൾ ഉണ്ടെന്നും ശിവൻകുട്ടി പറയുന്നു.‘ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലെ പ്രതി മോൻസൻ മാവുങ്കലിനൊപ്പം എന്ന രീതിയിൽ എന്നെയും ചേർത്ത് ഒരു ഫോട്ടോ നിക്ഷിപ്ത താൽപര്യക്കാർ പ്രചരിപ്പിക്കുന്നുണ്ട്.

തെരഞ്ഞെടുപ്പുകാലത്ത് നടൻ ബൈജു വീട്ടിൽ എത്തിയപ്പോൾ ഞങ്ങൾ രണ്ടുപേരുമുള്ള ഫോട്ടോ എടുത്തിരുന്നു. ഈ ഫോട്ടോ മോർഫ് ചെയ്ത് മോൻസൻ മാവുങ്കലിനൊപ്പം നിൽക്കുന്നു എന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത്. ഷീബ രാമചന്ദ്രൻ എന്ന പേരിലുള്ള അക്കൗണ്ടിൽ നിന്നും കൊണ്ടോട്ടി പച്ചപ്പട എന്ന പേരിലും ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം നടത്താൻ ഞാൻ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.വെറുതെ ഒരു പോസ്റ്റ് ഉണ്ടായതല്ല എന്ന് ഉറപ്പാണ്. പോസ്റ്റിന് പിന്നിൽ ചില രാഷ്ട്രീയ താൽപര്യങ്ങൾ ഉണ്ട് എന്ന് ഞാൻ സംശയിക്കുന്നു.’ ശിവൻകുട്ടി പറഞ്ഞു.

പുരാവസ്തു തട്ടിപ്പുകേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട് ഒരുപാട് കേസുകളും ഉന്നതരും രാഷ്ട്രീയ നേതാക്കളുമായുള്ള അടുപ്പവും ചര്‍ച്ചയാവുകയാണ്. ഇതിനിടെ ഗായകന്‍ എം.ജി ശ്രീകുമാറിന് മോന്‍സണ്‍ സമ്മാനിച്ച ഒരു മോതിരത്തെ കുറിച്ച് പറയുന്ന വീഡിയോയും ചര്‍ച്ചയാവുകയാണ്.

ടോപ് സിംഗര്‍ പരിപാടിക്കിടെ തന്റെ മോതിരത്തെ കുറിച്ച് ചോദിച്ച രമേഷ് പിഷാരടിക്ക് എം.ജി ശ്രീകുമാര്‍ നല്‍കുന്ന മറുപടിയാണ് മോന്‍സന്‍ അറസ്റ്റിലായതിന് പിന്നാലെ ശ്രദ്ധ നേടുന്നത്. എം.ജി ധരിച്ചിരിക്കുന്ന മോതിരം എവിടെ നിന്ന് കിട്ടി എന്ന് രമേഷ് പിഷാരടി ചോദിക്കുമ്പോള്‍ അദ്ദേഹം നല്‍കുന്ന മറുപടിയാണ് വീഡിയോയിലുള്ളത്.

”എന്റെയൊരു ഫ്രണ്ടുണ്ട്. ഡോക്ടര്‍ മോന്‍സണ്‍. പുരാവസ്തു കളക്ഷനൊക്കെയുള്ള ഒരു ഡോക്ടറാണ് അദ്ദേഹം. പരിപാടിയില്‍ എം.ജി ഈ മോതിരം ഇട്ട് എനിക്കൊന്നു കാണണമെന്ന് അദ്ദേഹം എപ്പോഴും ആഗ്രഹം പറയും. അദ്ദേഹം തന്ന ഒരു ആന്റിക് പീസ് ആണിത്” എന്നാണ് എം.ജി. ശ്രീകുമാര്‍ പറയുന്നത്.

മോതിരത്തിലെ കറുത്ത കല്ല് എന്താണെന്ന് രമേഷ് പിഷാരടി ചോദിക്കുമ്പോള്‍ എന്ത് കല്ലാണെന്ന് അറിയില്ല. ബ്ലാക്ക് ഡയമണ്ടോ, അങ്ങനെ പറയുന്ന എന്തോ ആണ് എന്നാണ് ഗായകന്‍ മറുപടി നല്‍കുന്നത്. തുടര്‍ന്ന് ഇത്തരത്തിലുള്ളവ ധരിക്കാന്‍ തങ്ങളും തയ്യാറാണെന്ന് രമേഷ് പിഷാരടിയും സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസിയും തമാശ രൂപേണ പറയുന്നുണ്ട്.

കോറം എന്ന ആന്റിക് വാച്ചിനെ കുറിച്ചും ഗായകന്‍ പറയുന്നു. ഇതെല്ലാം മോന്‍സന് തിരിച്ചു കൊടുക്കേണ്ടതാണെന്നും പറഞ്ഞു. ലോക്‌നാഥ് ബെഹ്‌റ, പൊലീസിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍, കെ സുധാകരന്‍, നടന്മാരായ മോഹന്‍ലാല്‍, ബാല എന്നിവര്‍ക്കൊപ്പമുള്ള മോന്‍സന്റെ ചിത്രങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു.

അപ്രതീക്ഷിതമായി ബ്രേക്കിട്ട ടിപ്പർ ലോറിക്ക് പിന്നില്‍ ഇടിച്ച്‌ കയറി സ്കൂട്ടര്‍ യാത്രികയായ നഴ്സിന് ദാരുണാന്ത്യം. അങ്കമാലി തുറവൂര്‍ അയ്യമ്പിള്ളി വീട്ടില്‍ സോയലിന്‍റെ ഭാര്യ സുനിതയാണ് (35) മരിച്ചത്. അങ്കമാലി മൂക്കന്നൂര്‍ എം. എ. ജി. ജെ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്നു.

വീട്ടിൽനിന്ന് സ്കൂട്ടറിൽ ജോലിക്ക് പോകുന്നതിനിടെ ഇന്ന് രാവിലെ 7.15ഓടെ മൂക്കന്നൂര്‍ – തുറവൂര്‍ റോഡില്‍ ചുളപ്പുര ഭാഗത്തു വെച്ചാണ്​ അപകടം ഉണ്ടായത്. മുന്നില്‍ അതിവേഗം സഞ്ചരിക്കുകയായിരുന്ന ടിപ്പര്‍ പെ​ട്ടെന്ന്​ ബ്രേക്കിട്ടതോടെ സുനിതയുടെ സ്കൂട്ടര്‍ ടിപ്പറിന് പിന്നില്‍ ഇടിച്ചുകയറുകയായിരുന്നു.

തല ടിപ്പറിന് പിന്നിൽ ഇടിച്ച ശേഷം സുനിത തെറിച്ചുവീഴുകയായിരുന്നു. തലയും മുഖവും തകര്‍ന്ന് അവശനിലയിലായ സുനിതയെ ഉടനെ എം.എ.ജി.ജെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടം നടപടിക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകി. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

 

മദ്യലഹരിയിൽ വഴക്കുണ്ടാക്കിയ മകൻ വീടിന് തീയിട്ട ശേഷം അമ്മയുടെ കഴുത്തറുത്തു. പിന്നീട് കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ചു.

ചെട്ടികുളങ്ങര കാട്ടുവള്ളിൽ ക്ഷേത്രത്തിന് സമീപമാണ് സംഭവം. കഴുത്തിന് മുറിവേറ്റ കാട്ടുവള്ളി നാമ്പോലിൽ സുരേഷ് (50), ഇയാളുടെ മാതാവ് പരേതനായ അച്യുതൻപിള്ളയുടെ ഭാര്യ രുഗ്മിണി (78) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രുഗ്മണിയുടെ നില ഗുരുതരമാണ്.

ബുധനാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവങ്ങളുടെ തുടക്കം. വീട്ടുവഴക്കിനെ തുടര്‍ന്ന് സുരേഷ് തന്‍റെ സ്വന്തം സ്‌കൂട്ടറിന് തീയിട്ട ശേഷം വീടിനും തീയിട്ടു. ഇത് കണ്ടു നിന്ന നാട്ടുകാര്‍ പൊലീസിലും അഗ്നിശമന സേനയിലും വിവരം അറിയിച്ചു. പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ അമ്മയുടെ കഴുത്തില്‍ കത്തിവെക്കുകയായിരുന്നു.

ആരെങ്കിലും അടുത്തെത്തിയാല്‍ കഴുത്തറുക്കും എന്ന ഭീഷണിയോടെയായിരുന്നു ഇയാള്‍ അമ്മയുടെ കഴുത്തില്‍ കത്തി വെച്ചത്. ഇത് കണ്ട് നിന്നവര്‍ ഇയാളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അസഭ്യവര്‍ഷത്തോടെ ഭീഷണി തുടർന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഇയാളെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചു. ഇതിനിടെ ഒരു ഉദ്യോഗസ്ഥര്‍ അവിടെയുണ്ടായിരുന്ന അതിരു കല്ലില്‍ കാല്‍തട്ടി നിലത്തേക്ക് വീണു. ഇതുകണ്ട് പ്രകോപിതനായ സുരേഷ് അമ്മയുടെ കഴുത്ത് അറുക്കുകയായിരുന്നു.

തുടര്‍ന്ന് ഇയാള്‍ ഇയാളുടെ കഴുത്തിലേക്ക് കത്തിവെച്ച് സ്വന്തം കഴുത്തും അറുക്കാന്‍ ശ്രമിച്ചു. ഇതിനിടെ പൊലീസും അഗ്നിശമനയും ചേര്‍ന്ന് സുരേഷിനെ കീഴ്‌പ്പെടുത്തുകയും ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

രുഗ്മിണിയമ്മയുടെ കഴുത്തില്‍ ആഴത്തില്‍ മുറുവേറ്റിട്ടുണ്ട്. ഇവരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സുരേഷിന്‍റെ പരിക്ക് ഗുരുതരമല്ലാത്തതിനാൽ മാവേലിക്കര ജില്ല ആശുപത്രിയിലേക്ക് മാറ്റി. സുരേഷിന്‍റെ ഭാര്യയും മകനും ഭാര്യയുടെ വീട്ടിലാണ് താമസം.

മദ്യലഹരിയിലായിരുന്നു സുരേഷെന്ന് പൊലീസ് പറയുന്നു. മാവേലിക്കര പൊലീസ് കേസെടുത്തു. ഫോട്ടോഗ്രാഫറായിരുന്ന സുരേഷിന്‍റെ കംപ്യൂട്ടറുകള്‍, അനുബന്ധ ഉപകരണങ്ങള്‍, സ്‌കൂട്ടര്‍ വീട്ടുപകരണങ്ങള്‍ എന്നിവ കത്തി നശിച്ചിട്ടുണ്ട്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ചേർത്ത് തങ്ങളുടെ വ്യാജ മുഖചിത്രം പ്രചരിച്ച വിഷയത്തിൽ വിശദീകരണവുമായി ന്യൂയോർക്ക് ടൈംസ്.

“വ്യാജമായി നിർമ്മിക്കപ്പെട്ട അനേകം ചിത്രങ്ങളിൽ ഒന്നാണ് ഇത്. ഫോട്ടോഷോപ്പ് ചെയ്യപ്പെട്ട ഇത്തരം ചത്രങ്ങൾ പ്രചരിപ്പിക്കുന്നത് നേരും സത്യസന്ധ്യവുമായ വാർത്തകൾ അങ്ങേയറ്റം ആവശ്യമായ ഒരു കാലത്ത് തെറ്റായ വിവരങ്ങൾ പ്രചരിക്കാൻ കാരണമാകും,“ ന്യൂയോർക്ക് ടൈംസിന്റെ പബ്ലിക് റിലേഷൻ വിഭാഗം ട്വിറ്ററിൽ കുറിച്ചു.

ഒരു അന്താരാഷ്ട്ര ദിനപത്രത്തിന് ഇത്തരമൊരു വിശദീകരണം നൽകേണ്ടി വന്നത് രാജ്യത്തിന് തന്നെ നാണക്കേടാണെന്ന് പ്രമുഖ മാധ്യമപ്രവർത്തക റാണ അയ്യൂബ് പറഞ്ഞു. നമ്മുടെ രാഷ്ട്രീയക്കാരുടെ ഫോട്ടോഷോപ്പ് കഴിവുകൾ ലോകമറിഞ്ഞുവെന്നും അവർ പരിഹസിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനവുമായി ബന്ധപ്പെട്ട് ന്യൂയോർക്ക് ടൈംസ് അദ്ദേഹത്തെ അഭിനന്ദിച്ച് നൽകിയതാണെന്ന് പറഞ്ഞാണ് വ്യാജ മുഖചിത്രം പ്രചരിച്ചത്. ഗുജറാത്ത് മുൻ മന്ത്രി അടക്കം നിരവധി പേർ ഈ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

ലോകത്തിന്റെ അവസാനത്തെയും മികച്ചതുമായ പ്രതീക്ഷയാണ് മോദിയെന്ന് പത്രം വിശേഷിപ്പിക്കുന്നതായിട്ടാണ് വ്യാജചിത്രം. ലോകത്തിലെ ഏറ്റവും സ്നേഹിക്കപ്പെടുന്നതും ശക്തനുമായ നേതാവ് നമ്മെ അനുഗ്രഹിക്കാൻ എത്തിയിരിക്കുന്നു എന്നും തലക്കെട്ടിൽ പറയുന്നുഎന്നാൽ, ചിത്രം വ്യാജമാണെന്ന് ഫാക്റ്റ് ചെക്കിങ് മാധ്യമങ്ങൾ പുറത്ത് കൊണ്ടുവരികയായിരുന്നു.

ഇന്ത്യയില്‍ നിന്ന് അഫ്ഗാനിസ്ഥാനിലേക്കും തിരിച്ചുമുള്ള വിമാനസര്‍വീസുകള്‍ പുനരാരംഭിക്കണമെന്നഭ്യര്‍ഥിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഏവിയേഷന് കത്തെഴുതി താലിബാന്‍ ഭരണകൂടം. താലിബാന്‍ നിയന്ത്രണത്തിലുള്ള അഫ്ഗാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് ഇക്കാര്യം ആവശ്യപ്പെട്ട് കത്തെഴുതിയിരിക്കുന്നത്.

ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്ന ലെറ്റര്‍ഹെഡിലാണ് കത്ത്. ഓഗസ്റ്റില്‍ താലിബാന്‍ അഫ്ഗാന്‍ കീഴടക്കിയതിന് ശേഷം ഇന്ത്യന്‍ ഭരണകൂടവുമായി നടത്തുന്ന ആദ്യത്തെ ഔദ്യോഗിക ആശയവിനിമയമാണ് ഇതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സെപ്റ്റംബര്‍ ഏഴ് തീയതി രേഖപ്പെടുത്തിയിരിക്കുന്ന കത്തില്‍ ഒപ്പുവെച്ചിരിക്കുന്നത് അഫ്ഗാന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രിയായ അല്‍ഹാജ് ഹമീദുള്ള അഖുന്‍സാദയാണ്. നിലവില്‍ അഫ്ഗാനിസ്ഥാന് പുറത്തേക്ക് വിമാനസര്‍വീസുള്ള രണ്ട് രാജ്യങ്ങള്‍ ഇറാനും പാക്കിസ്ഥാനുമാണ്. ഇതിന് പുറമേ യുഎഇ, ഖത്തര്‍, തുര്‍ക്കി, ഉക്രൈന്‍ എന്നിവിടങ്ങളിലേക്ക് പ്രത്യേക വിമാനങ്ങളും ഉണ്ട്.

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തെ ഇന്ത്യ ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. അഫ്ഗാന്‍ സൈന്യം കാബൂള്‍ കീഴടക്കിയത് മുതല്‍ ഇന്ത്യ അഫ്ഗാനിലേക്കുള്ള വാണിജ്യ വിമാന സര്‍വീസുകള്‍ നിര്‍ത്തി വെച്ചിരുന്നു.

കവര്‍ച്ചയ്ക്കിടെ ആക്രമണത്തിനിരയായ വയോധിക മരിച്ചു. ചികിത്സയിലിരിക്കെയാണ് വാരം എളയാവൂരിലെ കെ.പി. ആയിഷയാണ് മരിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പാണ് കവര്‍ച്ചാസംഘത്തിന്റെ ആക്രമണത്തില്‍ ആയിഷയ്ക്ക് പരിക്കേറ്റത്.

തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആയിഷയുടെ ചെവി മുറിച്ചെടുത്താണ് കവര്‍ച്ചാസംഘം സ്വര്‍ണക്കമ്മലുകള്‍ കവര്‍ന്നിരുന്നത്.

എന്നാല്‍ സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടില്ല. പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് ആയിഷയുടെ ബന്ധുക്കളും രംഗത്ത് വന്നിട്ടുണ്ട്.

തിരുവനന്തപുരം: യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമം. പോത്തന്‍കോട് സ്വദേശി വൃന്ദയെയാണ് ഭര്‍തൃസഹോദരനായ സുബിന്‍ലാല്‍ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ വൃന്ദ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കൃത്യം നടത്തിയശേഷം വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച പ്രതിയെയും പോലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തയ്യല്‍ക്കടയില്‍ ജോലിചെയ്യുന്നതിനിടെയാണ് വൃന്ദയ്ക്ക് നേരേ ഭര്‍തൃസഹോദരന്‍ ആക്രമണം നടത്തിയത്. കാറിലെത്തിയ പ്രതി കുപ്പിയില്‍ കരുതിയിരുന്ന പെട്രോള്‍ യുവതിയുടെ ദേഹത്ത് ഒഴിക്കുകയായിരുന്നു. യുവതി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും യുവാവ് പിന്നാലെ ഓടിയെത്തി തീകൊളുത്തി. ഇതിനുശേഷം സംഭവസ്ഥലത്തുനിന്ന് പ്രതി രക്ഷപ്പെടുകയും ചെയ്തു.

ഗുരുതരമായി പൊള്ളലേറ്റ വൃന്ദയെ നാട്ടുകാരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനിടെ, സുബിന്‍ലാലിനെ ഇഞ്ചയ്ക്കല്‍ ബൈപ്പാസില്‍നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഇയാള്‍ അമ്പലത്തറ ആശുപത്രിയില്‍ ചികിത്സയിലാണ്.

വധശ്രമത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമല്ലെന്നാണ് പോലീസ് പറയുന്നത്. വൃന്ദ ഭര്‍ത്താവുമായി പിണങ്ങിക്കഴിയുകയാണെന്നും പോലീസ് പറഞ്ഞു.

 

Copyright © . All rights reserved