അസമിലെ ജോർഹട്ടിലെ ബ്രഹ്മപുത്ര നദിയിൽ രണ്ട് യാത്രാ ബോട്ടുകൾ കൂട്ടിയിടിച്ച് നിരവധി പേരെ കാണാതായി. ഗുവാഹത്തിയിൽ നിന്ന് 350 കിലോമീറ്റർ അകലെയുള്ള ജോർഹട്ടിലെ നിമതിഘട്ടിൽ ബോട്ടുകൾ തമ്മിൽ കൂട്ടിയിടിക്കുമ്പോൾ ഇരുബോട്ടുകളിലുമായി നൂറോളം യാത്രക്കാർ ഉണ്ടായിരുന്നതായാണ് വിവരം.
ഒരു ബോട്ട് മജുലിയിൽ നിന്ന് (ബ്രഹ്മപുത്ര നദിയിലെ ഒരു നദി ദ്വീപ്) നിമതി ഘട്ടിലേക്ക് വരികയായിരുന്നു, മറ്റൊരു ബോട്ട് എതിർദിശയിലേക്ക് പോവുകയായിരുന്നു. സംസ്ഥാന ദുരന്ത നിവാരണ സേന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
നെല്ലിക്കുഴി ഡെന്റല്‍ കോളേജ് ഹൗസ് സര്‍ജന്‍ വിദ്യാര്‍ഥി ഡോ. മാനസ കൊലക്കേസില്‍ ഒരാള്‍ കൂടി പിടിയിലായി. മാനസയെ വെടിവെച്ചു കൊന്ന ശേഷം ആത്മഹത്യ ചെയ്ത കണ്ണൂര്‍ സ്വദേശി രാഖിലിന്റെ സുഹൃത്തായ കണ്ണൂര്‍ സ്വദേശി ആദിത്യന്‍ പ്രദീപ് (26) ആണ് അറസ്റ്റിലായത്.
കോടതിയില്‍ നിന്ന് കസ്റ്റഡിയില്‍ വാങ്ങി ആദിത്യനുമായി അന്വേഷണ സംഘം ചൊവ്വാഴ്ച തെളിവെടുപ്പിനായി ബിഹാറിലേക്ക് തിരിച്ചു. ആയുധ നിയമപ്രകാരമാണ് ആദിത്യനെ അറസ്റ്റ് ചെയ്തത്. രാഖില്‍ പിസ്റ്റള്‍ വാങ്ങാന്‍ ബിഹാറിലേക്ക് പോയപ്പോള്‍ ആദിത്യനും ഒപ്പം പോയിരുന്നതായി പോലീസ് പറഞ്ഞു.
രാഖിലിന്റെ കൂടെ പോയതല്ലാതെ പിസ്റ്റള്‍ വാങ്ങാനാണ് പോകുന്നതെന്ന വിവരമൊന്നും അറിയില്ലെന്നാണ് ആദിത്യന്‍ പോലീസിനോട് പറഞ്ഞത്. തോക്ക് നല്‍കിയ ബിഹാര്‍ പര്‍സന്തോ സ്വദേശി സോനുകുമാര്‍, മുന്‍ഗര്‍ സ്വദേശി മനീഷ്‌കുമാര്‍ എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
കേരളത്തിലെ സിസ്റ്റം ശരിയല്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആതിഥ്യനാഥിന് മുന്നിൽ വെച്ച് പരാമർശം നടത്തി കിറ്റെക്‌സ് ഗ്രൂപ്പ് ചെയർമാൻ സാബു ജേക്കബ്. ഇന്ത്യ അഹെഡ് ന്യൂസ് എന്ന ചാനലിലെ ചർച്ചയ്ക്കിടെയായിരുന്നു കേരളത്തെ ഇകഴ്ത്തി കൊണ്ടുള്ള സാബുവിന്റെ പരാമർശം.
കേരളത്തിലെ സർക്കാരിന്റെ പോളിസികൾ ശരിയല്ല. അനാവശ്യ ലോക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജനങ്ങൾ ബുദ്ധിമുട്ടിലാകുകയാണെന്ന് സാബു പറഞ്ഞു. കോവിഡിനെ നേരിടുന്നതിൽ കേരളത്തിലെ സംവിധാനങ്ങൾ മുഴുവൻ പരാജയപ്പെട്ടെന്നും സംസ്ഥാനത്തെ സിസ്റ്റം ശരിയല്ലെന്നും സാബു ജേക്കബ് ആരോപിച്ചു. ഭരണപ്രതിപക്ഷ കക്ഷികൾ ആത്മാർത്ഥയില്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തെലങ്കാനയിൽ തനിക്ക് ലഭിച്ചത് ഊഷ്മളമായ സ്വീകരണമാണെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിലെ വ്യവസായിക നയങ്ങളെ വിമർശിച്ച സാബു ജേക്കബ് തെലങ്കാനയിലേക്ക് വ്യവസായം മാറ്റുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു.
ഉത്തർപ്രദേശിൽ നിക്ഷേപ താൽപ്പര്യവും സാബു യോഗിയെ അറിയിച്ചു. കിറ്റെക്‌സിനെ സ്വാഗതം ചെയ്യുന്നുവെന്ന് യോഗി ആതിഥ്യനാഥ് മറുപടിയും നൽകി.
കേരളത്തിൽ അനാവശ്യ പരിശോധനകൾ നടത്തുന്നുവെന്നാരോപിച്ചാണ് സാബു തെലങ്കാനയിലേക്ക് മാറിയത്. 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയാണ് സാബു തെലങ്കാനയിൽ തുടങ്ങുമെന്ന് പ്രഖ്യാപിച്ചത്.
മധുരയില്‍ പിഞ്ചു കുഞ്ഞിന്റെ തല കടിച്ചെടുത്ത് നടുറോഡില്‍ നടന്ന് നായ. മധുരയിലെ ബിബികുളത്താണ് ഞെട്ടിക്കുന്ന കാഴ്ച നടന്നത്. ബുധനാഴ്ച ഉച്ചയോടെ ബിബികുളത്തുള്ള ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മില്‍ പണമെടുക്കാനെത്തിയ ആളാണ് ആദ്യം ഈ ദൃശ്യം കണ്ടത്.
ഉടനടി പോലീസില്‍ വിവരം അറിയിച്ചു. സംഭവ സ്ഥലത്തെത്തിയ പോലീസ് നായയെ ഓടിച്ച് കുഞ്ഞിന്റെ തല പെട്ടിയിലാക്കി ആശുപത്രിയിലേക്ക് മാറ്റി. ചെളി പുരണ്ട നിലയിലായിരുന്ന കുഞ്ഞിന്റെ തല. അതേസമയം കുട്ടിയുടെ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. തല മാത്രം കടിച്ചെടുത്ത് ഒരു നായ തെരുവിലൂടെ നടക്കുന്നുണ്ടെന്നാണ് ഉച്ചയ്ക്ക് 12 മണിയോടെയാണ് സ്റ്റേഷനില്‍ വിവരം ലഭിച്ചതെന്ന് തല്ലാകുളം പോലീസ് പറഞ്ഞു.
അതേസമയം സമീപത്തെ ഏതെങ്കിലും വീട്ടില്‍ നിന്ന് നായ കുഞ്ഞിനെ കടിച്ചെടുത്തതാകാന്‍ വഴിയില്ലെന്ന് പോലീസ് പറയുന്നു. ജനിച്ച ഉടന്‍ മാതാപിതാക്കള്‍ വഴിയോരത്ത് ഉപേക്ഷിച്ച കുട്ടിയെയാകും നായ കടിച്ചെടുത്തതെന്ന നിഗമനത്തിലാണ് പോലീസ്. അന്വേഷണം നടത്തി വരികയാണ്.
ഭാര്യയോടൊപ്പം കിടക്ക പങ്കിടാൻ 10,000 രൂപ വാഗ്ദാനം ചെയ്ത 80കാരനെ കൊലപ്പെടുത്തിയ കേസിൽ 33 കാരനെ അറസ്റ്റ് ചെയ്തു. നവി മുംബൈയിലാണ് സംഭവം. ശമകാന്ത് തുക്കാറാം നായിക് എന്നയാളാണ് കൊല്ലപ്പെട്ടത്. ഉൽവേയിൽ കടകളും ഫ്ലാറ്റുകളും പ്ലോട്ടുകളുമടക്കം നിരവധി വസ്തുക്കളും കോടികളുടെ ആസ്തിയുമുള്ളയാളാണ് നായിക്കെന്ന് എൻആർഐ തീരദേശ പോലീസ് സ്റ്റേഷനിലെ മുതിർന്ന പോലീസ് ഇൻസ്പെക്ടർ രവീന്ദ്ര പാട്ടീൽ വ്യക്തമാക്കിയതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
33 വയസ്സുകാരനായ പ്രതിയുടെ കട പലപ്പോഴും നായിക് സന്ദർശിക്കാറുണ്ടായിരുന്നു. അങ്ങനെയൊരു അവസരത്തിൽ യുവാവിന്റെ ഭാര്യയുടെ കൂടെ കിടക്കാൻ 5000 രൂപ ഇയാൾ വാഗ്ദാനം ചെയ്തിരുന്നു. ഓഗസ്റ്റ് 29 ന് നായിക് 10,000 രൂപ വാഗ്ദാനം ചെയ്യുകയും ഭാര്യയെ ഗോഡൗണിലേക്ക് അയയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
നായിക്കിന്റെ ആവശ്യത്തിൽ പ്രകോപിതനായ പ്രതി അയാളെ തള്ളി താഴെയിട്ട് തലയിൽ ഇടിച്ചു. തുടർന്ന് കടയുടെ ഷട്ടർ താഴ്ത്തിയ ശേഷം നായിക്കിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം വാഷ് റൂമിൽ ഒളിപ്പിച്ചു.
ഓഗസ്റ്റ് 31 വരെ മൃതദേഹം ടോയ്‌ലറ്റിൽ സൂക്ഷിച്ചിരുന്നു. രാവിലെ 5 മണിക്ക് പ്രതി മൃതദേഹം ബെഡ്‌ഷീറ്റിൽ പൊതിഞ്ഞ് ബൈക്കിൽ കൊണ്ടുപോയി കുളത്തിൽ തള്ളുന്നത് സിസിടിവിയിൽ പതിഞ്ഞു. മരിച്ചയാളുടെ വസ്ത്രങ്ങളും മൊബൈൽ ഫോണും ചവറ്റുകുട്ടയിൽ വലിച്ചെറിഞ്ഞെന്ന് പ്രതി പറഞ്ഞെങ്കിലും അത് ഇതുവരെ കണ്ടെത്തിയിട്ടില്ല.
ഓഗസ്റ്റ് 29ന് നായിക്കിനെ കാണാതായ വിവരം പോലീസിൽ അറിയിക്കാൻ പ്രതി 80 വയസുകാരന്റെ മകനെ അനുഗമിച്ചിരുന്നു. ആഗസ്റ്റ് 29 ന് ഉച്ചയ്ക്ക് ശേഷം അദ്ദേഹം വീട്ടിൽ നിന്ന് ഇറങ്ങിയെങ്കിലും വീട്ടിൽ തിരിച്ചെത്തിയില്ലെന്ന് നായിക്കിന്റെ കുടുംബം പോലീസിനോട് പറഞ്ഞു. ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. സ്വത്തിനെ ചൊല്ലിയാണ് നായിക്കിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് ആദ്യം സംശയിച്ചെങ്കിലും സിസിടിവി ദൃശ്യങ്ങൾ കടയുടമയിലേക്ക് നയിക്കുകയായിരുന്നു.
പീരുമേട്: പ്രണയം നിരസിച്ച പെണ്‍കുട്ടിയുടെ മുടി മുറിച്ചുമാറ്റിയ സംഭവത്തിലെ പ്രതിയെ അറസ്റ്റുചെയ്തു. കരടിക്കുഴി എ.വി.ടി. തോട്ടത്തില്‍ സുനിലാണ്(23) പിടിയിലായത്. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണ് സുനില്‍ പ്രണയാഭ്യര്‍ഥനയുമായി എത്തിയത്. പെണ്‍കുട്ടി നിരസിച്ചതോടെ തര്‍ക്കമായി.
തര്‍ക്കിച്ച് അടുത്തെത്തിയ സുനിലിനോട് കത്രികയെടുത്താണ് പെണ്‍കുട്ടി പ്രതിരോധിച്ചത്. കത്രിക പിടിച്ചുവാങ്ങിയശേഷം തലമുടി മുറിച്ചെടുക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. പീരുമേട് സി.ഐ. എ.രജീഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. മുന്‍പും പലതവണ ഇയാള്‍ പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു.
വര്‍ഷങ്ങള്‍ക്കു മുമ്പുള്ള കഥയാണിത്. ഷാജി കൈലാസിന്റെ സിനിമയുടെ രണ്ടു ദിവസത്തെ വര്‍ക്കിനു വേണ്ടിയാണ് മമ്മുക്ക അന്ന് തലസ്ഥാനനഗരിയിലെത്തിയത്. ആദ്യ ദിവസം ഉച്ചയ്ക്ക് രണ്ടു രണ്ടര മണിക്ക് മമ്മുക്കയുടെ ഫോണ്‍ കോള്‍.
‘സുരേഷേ, ഞാനിവിടെ കൈരളി സ്റ്റുഡിയോയ്ക്ക് അടുത്തുള്ള വീട്ടിലുണ്ട്. ഇന്നു തന്നെ ഒന്നു കാണണം.’
അപ്പോള്‍ തന്നെ ഞാന്‍ ബൈക്കുമെടുത്ത് ലൊക്കേഷനിലെത്തി. പത്തു മിനുട്ടുനേരം കൊണ്ട് ഒരുപാടു കാര്യങ്ങള്‍ സംസാരിച്ചു. പിറ്റേ ദിവസം ഉച്ചയ്ക്കു ശേഷം എനിക്ക് എറണാകുളത്തേക്കു പോകേണ്ട കാര്യം പറഞ്ഞപ്പോള്‍ നമുക്കൊന്നിച്ചുപോകാമെന്നായി മമ്മുക്ക.
”ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെ എന്റെ വര്‍ക്ക് തീരും. നാലു മണിക്ക് ഞാന്‍ കാറുമെടുത്ത് നിന്റെ വീടു വഴി വരാം.”
എന്നു പറഞ്ഞാണു പിരിഞ്ഞത്. പിറ്റേ ദിവസം നാലുമണി കഴിഞ്ഞപ്പോള്‍ പൂജപ്പുരയിലുള്ള എന്റെ വീട്ടിലേക്ക് മമ്മുക്കയുടെ കാര്‍ കയറിവന്നു. കുറച്ചുസമയം വീട്ടിലിരുന്നു സംസാരിച്ചതിനു ശേഷം കാറെടുത്ത് നേരെ ഹൈവേയിലേക്ക്. ഡ്രൈവറെ തലേദിവസം പറഞ്ഞയച്ചതിനാല്‍ മമ്മുക്കയായിരുന്നു കാറോടിച്ചിരുന്നത്. അന്നു വാഹനപണിമുടക്കായതിനാല്‍ റോഡില്‍ സ്വകാര്യവാഹനങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കാര്‍ കൊല്ലം ചവറയിലെത്തിയപ്പോള്‍ റോഡ് വിജനം. സമയം രാത്രി എട്ടു മണിയായിക്കാണും. ദൂരെ ഹൈവേയ്ക്കരികില്‍ നിന്ന് ഗര്‍ഭിണിയായ ഒരു സ്ത്രീയും വൃദ്ധനും എല്ലാ വണ്ടികള്‍ക്കും കൈകാണിക്കുകയാണ്. പക്ഷേ ആരും നിര്‍ത്തുന്നില്ല. അവര്‍ ഞങ്ങളുടെ കാറിനും കൈ കാണിച്ചു. മമ്മുക്ക ബ്രേക്കിട്ടു. എന്നിട്ട് എന്നോടായി പറഞ്ഞു.
”എവിടെ പോകാനാണെന്നു ചോദിക്ക്”
കാറിന്റെ ഗ്ലാസ് താഴ്ത്തി ഞാന്‍ ചോദിക്കാനൊരുങ്ങും മുമ്പേ അയാള്‍ സംസാരിച്ചു തുടങ്ങിയിരുന്നു.
”സാര്‍, ഞങ്ങള്‍ക്ക് ആലപ്പുഴ ഗവ.ആശുപത്രിയിലാണ് എത്തേണ്ടത്. ഇവള്‍ക്ക് നാളെയാ ഡേറ്റ് പറഞ്ഞിരിക്കുന്നത്. പക്ഷേ രാത്രിയായപ്പോള്‍ തന്നെ നല്ല വേദന.”
മമ്മുക്കയുടെ നിര്‍ദേശപ്രകാരം ഞാന്‍ അവരോടു കയറാന്‍ പറഞ്ഞു. ദൈവത്തിനു സ്തുതി പറഞ്ഞ് അവര്‍ കാറിന്റെ പിന്‍സീറ്റിലേക്കു കയറി. കാര്‍ നീങ്ങിത്തുടങ്ങിയതോടെ ഗര്‍ഭിണിയായ സ്ത്രീ വൃദ്ധന്റെ മടിയിലേക്കു ചാഞ്ഞു.
”വളരെ ഉപകാരം സാര്‍. ഒരു മണിക്കൂറായി ഹൈവേയില്‍ വണ്ടി കാത്തിരിക്കുകയാണ്. ആരും സഹായിച്ചില്ല.”
അയാള്‍ എന്നോടായി പറഞ്ഞു. ഡ്രൈവിംഗ് സീറ്റിലിരുന്ന മമ്മുക്കയെ അയാള്‍ ശ്രദ്ധിച്ചതേയില്ല. ഒരു മണിക്കൂര്‍ കൊണ്ട് ആലപ്പുഴ ഗവ.ആശുപത്രിയിലെത്തി. പുറത്തേക്കിറങ്ങിയ അയാള്‍ നന്ദി പറയാന്‍ വേണ്ടി മുന്നോട്ടുവന്നപ്പോഴാണ് കാര്‍ ഓടിക്കുന്നത് മമ്മുക്കയാണെന്നു കണ്ടത്.
”ഇതു സിനിമാനടന്‍ മമ്മൂട്ടിയല്ലേ” എന്നു പറഞ്ഞ് അയാള്‍ മമ്മുക്കയുടെ കൈപിടിച്ചു. അധികം അവിടെ നില്‍ക്കുന്നതു പന്തിയല്ലെന്ന് എനിക്കു തോന്നി. ഞാന്‍ അയാള്‍ക്ക് എന്റെ നമ്പര്‍ കൊടുത്തു.
”എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ വിളിച്ചാല്‍ മതി”
പെട്ടെന്നുതന്നെ കാര്‍ നീങ്ങി.
കാര്‍ വൈറ്റില കഴിഞ്ഞപ്പോള്‍ എനിക്കൊരു ഫോണ്‍കോള്‍.
”സാര്‍ ഇതു ഞാനാ. നിങ്ങള്‍ ആശുപത്രിയില്‍ എത്തിച്ച ഗര്‍ഭിണിയുടെ അച്ഛന്‍. എന്റെ മോള്‍ പ്രസവിച്ചു. കുറച്ചുകൂടി താമസിച്ചിരുന്നെങ്കില്‍ അപകടം സംഭവിക്കുമായിരുന്നു എന്നാണു ഡോക്ടര്‍ പറഞ്ഞത്. നിങ്ങള്‍ ചെയ്തുതന്ന ഉപകാരം ഒരിക്കലും മറക്കില്ല.”
എന്നു പറഞ്ഞ് ഫോണ്‍ മമ്മുട്ടിക്കു കൊടുക്കാമോ എന്നു ചോദിച്ചു. മമ്മുക്ക കാര്‍ റോഡരികില്‍ ചേര്‍ത്തു നിര്‍ത്തി.
”ഒരുപാടു നന്ദിയുണ്ട് സാര്‍. നിങ്ങള്‍ വലിയവനാണ്. ഈ സ്‌നേഹം ഒരിക്കലും മറക്കില്ല.”
വിതുമ്പിക്കൊണ്ട് ആ വൃദ്ധന്‍ സംസാരിക്കുമ്പോള്‍ മമ്മുക്കയിലെ മനുഷ്യസ്‌നേഹിയെയോര്‍ത്ത് അഭിമാനം കൊള്ളുകയായിരുന്നു ഞാന്‍.
പണിക്കൻ കുടിയിൽ വീട്ടമ്മയെ കൊലപ്പെടുത്തി ദൃശ്യം രീതിയിൽ വീടിന്റെ അടുക്കളയിൽ കുഴിച്ചു മൂടിയ കേസിലെ പ്രതി പണിക്കൻകുടി മാണിക്കുന്നേൽ ബിനോയിയുമായി പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തും.
കാമാക്ഷി താമഠത്തിൽ സിന്ധു (45)വിനെയാണ് ബിനോയി ക്രൂരമായി കൊലപ്പെടുത്തി കുഴിച്ചു മൂടിയത്. പെരിഞ്ചാംകുട്ടി വനമേഖലയിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ ഇന്നലെയാണ് പോലീസ് പിടി കൂടിയത്.
കൊല നടത്തിയതിനു ശേഷം കേരളത്തിലെ വിവിധ സ്ഥലങ്ങളിലും തമിഴ്നാട്ടിലുമായി പ്രതി ഒളിവിൽ കഴിയുകയായിരുന്നു. അടുപ്പത്തിലായിരുന്ന ഇരുവർക്കുമിടയിൽ അടുത്ത നാളുകളിൽ ഉണ്ടായ സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
അസുഖ ബാധിതനായ ഭർത്താവിന്റെ അടുത്തേക്ക് സിന്ധു തിരികെ പോകുമെന്ന ബിനോയിയുടെ സംശയവും കൊലയ്ക്കു കാരണമായി. സംഭവ ദിവസം സിന്ധു ഫോണിൽ നോക്കിയിരുന്നതും പ്രകോപനത്തിനിടയാക്കി.
ശ്വാസം മുട്ടിച്ചും മർദിച്ചും മൃതപ്രായയാക്കിയ സിന്ധുവിനെ മരണം ഉറപ്പാക്കുന്നതിനു മുൻപു തന്നെ കുഴിച്ചു മൂടിയെന്നും ബിനോയി പോലീസിനോട് പറഞ്ഞു. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കിയതിനു ശേഷം കസ്റ്റഡിയിൽ വാങ്ങുമെന്നും പോലീസ് പറഞ്ഞു.
സിന്ധുവിന്റെ ഇളയമകനെ ബിനോയിയുടെ സഹോദരിയുടെ വീട്ടിലേക്ക് പറഞ്ഞയച്ചതിനു ശേഷമായിരുന്നു ആസൂത്രിത കൊലപാതകം. കഴിഞ്ഞ 11ന് രാത്രിയായിരുന്നു കൊല നടത്തിയത്.
കൊല്ലാനുള്ള ഉദ്ദേശത്തോടെ സിന്ധുവിന്റെ കഴുത്തിന് ഞെക്കിപ്പിടിച്ചതിനെത്തുടർന്ന് അവശയായപ്പോൾ മുറ്റത്തേക്ക് തള്ളിയിട്ടു. മരിച്ചെന്ന് കരുതി മണ്ണെണ്ണയൊഴിച്ച് കത്തിക്കാനായിരുന്നു നീക്കം.
തീകൊളുത്തിയപ്പോൾ സിന്ധു നിലവിളിച്ചു. പിന്നീട് വെള്ളമൊഴിച്ച് തീകെടുത്തിയശേഷം അനക്കമുണ്ടോയെന്ന നോക്കി. തുടർന്ന് വസ്ത്രങ്ങൾ നീക്കം ചെയ്ത് അടുക്കളയിൽ കുഴിയെടുത്ത് മൂടുകയായിരുന്നു.
മണ്ണിട്ട് അടുപ്പ് പഴയ പോലെ നിർമിച്ച് ചാണകം ഉപയോഗിച്ച് മെഴുകി. അടുപ്പിൽ തീ കത്തിക്കുകയും ചെയ്തു. ആരും കണ്ടെത്തില്ലെന്ന വിശ്വാസത്തോടെയുള്ള ആസൂത്രിത നീക്കമായിരുന്നു പ്രതിയുടേത്.
രാത്രിയിൽ നടത്തിയ കൊലയ്ക്കുശേഷം സുഹൃത്ത് മധുവിനെ കാണാൻ നെടുങ്കണ്ടത്തേക്കായിരുന്നു ബിനോയിയുടെ ആദ്യ യാത്ര. പിന്നീട് പാലക്കാട് ,ഷൊർണ്ണൂർ,തൃശൂർ എന്നിവിടങ്ങളിൽ പലതവണയെത്തി. ഇതിനിടെ അഭിഭാഷകനെ കാണുന്നതിനും മുൻകൂർ ജാമ്യം നേടുന്നതിനും ശ്രമം നടത്തി.
പണം മുൻകൂർ കിട്ടാതെ കേസിൽ ഇടപെടില്ലന്ന് അഭിഭാഷകൻ വ്യക്തമാക്കിയതോടെ ബിനോയി പണത്തിനായി പല ശ്രമങ്ങളും നടത്തി. ബാങ്കിൽ നിന്നും പണം പിൻവലിക്കുന്നതിന് ബാങ്കുമായി ബന്ധപ്പെട്ടെങ്കിലും പോലീസ് നിരീക്ഷിച്ചിച്ചിരുന്നതിനാൽ ഇതിൽ നിന്നും പിൻവലിഞ്ഞു .
ഏലക്ക വിൽക്കുന്നതിനായിരുന്നു അടുത്ത നീക്കം. ഇതിനായി രണ്ടുദിവസം മുന്‍പ് പണിക്കൻകുടിയിലേക്ക് യാത്ര തിരിച്ചെങ്കിലും പോലീസ് പിടിയിലാവുമെന്ന് ഭയന്ന് തൃശൂരിലേക്ക് വീണ്ടും തിരിച്ചുപോയി.
തുടർന്ന് വീണ്ടും ഞായറാഴ്ച നാട്ടിലേക്ക് തിരിച്ചു. ആദ്യം ഒളിവിൽ കഴിഞ്ഞ പെരിഞ്ചാംകുട്ടി വന മേഖലയിലെ പാറയിടുക്കിൽ കഴിഞ്ഞു. തമിഴ്നാട്ടിലേക്ക് കടക്കാനായി ഇന്നലെ ഇവിടെ നിന്നും പുറത്തിറങ്ങിയപ്പോഴാണ് പോലീസിന്റെ പിടിയിലാകുന്നത്.
പെരിഞ്ചാകുട്ടിയിൽ വാടക വീട്ടിൽ കഴിഞ്ഞിരുന്ന മകളെ കാണാനില്ലെന്ന് കഴിഞ്ഞമാസം 15-നാണ് സിന്ധുവിന്റെ മാതാവ് വെള്ളത്തൂവൽ പോലീസിൽ പരാതി നൽകിയത്.
അന്നു മുതൽ ഒപ്പം താമസിച്ചിരുന്ന ബിനോയി പോലീസ് നിരീക്ഷണത്തിലായിരുന്നു. സിന്ധുവിനെ കാണാതായപ്പോൾ മാതാവ് കുഞ്ഞുമോൾ പണിക്കൻകുടിയിൽ എത്തി ബിനോയിയെ കണ്ടിരുന്നു.
സിന്ധുവിനെ അന്വേഷിച്ചപ്പോൾ അവൾ ഇഷ്ടമുള്ള ആരൂടെയെങ്കിലും പിന്നാലെ പോയിട്ടുണ്ടാവുമെന്നായി ബിനോയിയുടെ മറുപടി.ഇതിൽ സംശയം തോന്നിയതിനാൽ കുഞ്ഞുമോൾ വെള്ളത്തൂവൽ പോലീസിൽ പരാതി നൽകി.
പിന്നീട് സിന്ധുവിന്റെ ഇളയമകനാണ് ബിനോയിയുടെ അടുക്കളയിൽ നിർമാണ പ്രവർത്തനം നടത്തിയിട്ടുണ്ടെന്ന് ബന്ധുക്കൾക്ക് വിവരം നൽകിയത്. ഇവർ വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
പിന്നീട് പോലീസിൽ വിവരമറിയിച്ചു. കഴിഞ്ഞ മൂന്നിനാണ് സിന്ധുവിന്റെ മൃതദേഹം പോലീസ് ബിനോയിയുടെ അടുക്കളയിൽ നിന്നും പുറത്തെടുത്തത്.
ബിനോയിയുടെ പേരിൽ എട്ടോളം അടിപിടിക്കേസുകൾ നിലവിലുണ്ട്. ഇതിനു പുറമെ ഭാര്യയെ മർദിച്ചതിന്റെ പേരിൽ ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്.
ഒരു കാലത്ത് മിമിക്രി വേദികളിലൂടെയും സിനിമയിലൂടെയും ആരാധകരെ പൊട്ടിച്ചിരിപ്പിച്ച താരമാണ് രാജീവ് കളമശ്ശേരി. മുന്‍ കേരള മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എകെ ആന്റണിയെ അണുവിട തെറ്റാതെ അനുകരിക്കാനുള്ള കഴിവാണ് രാജീവിന്റെ പ്രശസ്തനാക്കിയത്.
എകെ ആന്റണിക്ക് പുറമേ വെള്ളാപ്പള്ളി നടേശന്‍, ഒ രാജഗോപാല്‍, കെ ആര്‍ ഗൗരിയമ്മ, തുടങ്ങി നിരവധി താരങ്ങളെ അവതരിപ്പിച്ചിരുന്ന താരമാണ് രാജീവ്.
നാടക വേദിയില്‍ നിന്ന് കലാജീവിതം ആരംഭിച്ച രാജീവ് 12-ാമത്തെ വയസില്‍ തുടങ്ങിയതാണ് ഈ കരിയര്‍. നിരവധി മിമിക്രി വേദികളില്‍ ശ്രദ്ധേയമായ പല വേഷങ്ങളും ചെയ്തിട്ടുള്ള താരം ഇരുപത്തിയഞ്ച് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
ചെറുതും വലുതുമായ വേഷങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ താരത്തിന്റെ ഇപ്പോഴത്തെ ജീവിതം അതിജീവനത്തിന്റേതാണ്.
രണ്ട് തവണ ഹൃദയ സ്തംഭനവും പക്ഷാഘാതവും വന്നതോടെ ഓര്‍മ്മശക്തി പോലും നഷ്ടപ്പെട്ട അവസ്ഥയിലാണ്. ഇതിനിടെ തന്റെ ജീവിതത്തിലുണ്ടായ കാര്യങ്ങള്‍ താരം തന്നെ തുറന്ന് പറയുകയാണിപ്പോള്‍.
വര്‍ഷങ്ങളോളം കലാലോകത്ത് തിളങ്ങി നിന്ന താരം ഇപ്പോള്‍ നിരവധി പരീക്ഷണങ്ങളിലൂടെ കടന്ന് പോവുകയാണ്. കുറച്ചു കാലം മുമ്പ് ഒരു മാഗസിനു നല്‍കിയ അഭിമുഖത്തിലൂടെ ആയിരുന്നു രാജീവിന്റെ ജീവിതത്തിലെ ദുരവസ്ഥ മലയാളികള്‍ അറിഞ്ഞത്.
ആ അഭിമുഖത്തില്‍ രാജീവ് കളമശ്ശേരിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. ഒരിക്കല്‍ ഒരു ചടങ്ങിനെത്താനുള്ള തിടുക്കത്തില്‍ ട്രെയിനില്‍ നിന്ന് ഇറങ്ങുന്നതിനിടെ പെട്ടിയില്‍ കാലുടക്കി വീണ് മൂന്ന് ദിവസത്തോളം ആശുപത്രിയിലായി.
അതില്‍ നിന്നും എളുപ്പത്തില്‍ സുഖം പ്രാപിച്ചു എങ്കിലും സ്വന്തമായി ഇറക്കാന്‍ വച്ചൊരു ഷോ മൂന്നോളം എപ്പിസോഡുകള്‍ ഷൂട്ട് ചെയ്തിട്ടും മുടങ്ങിയതോടെ കടബാധ്യതയായി മാറി. എന്നാലും തട്ടിയും മുട്ടിയും മുന്നോട്ട് പോയി. അതിനിടയിലാണ് ആദ്യ ഭാര്യ ഉപേക്ഷിച്ച് പോയത്.
ആ ബന്ധത്തിലുണ്ടായ മൂന്ന് മക്കളെയും നോക്കിയത് രാജീവിന്റെ ഉമ്മയായിരുന്നു. അതിനിടെ ഉമ്മ കാന്‍സര്‍ രോഗിയായി. പിന്നീട് വീട് പണയം വച്ച് സഹോദരിയുടെയും സഹോദരന്റെയും വീടുകളിലായിരുന്നു താമസം.
അങ്ങനെ പോവുന്നതിന് ഇടയില്‍ വീണ്ടും ചെറിയ ഷോകളും വര്‍ക്കുമൊക്കെ കിട്ടി തുടങ്ങി. ജീവിതം തട്ടിയും മുട്ടിയും മുന്നോട്ട് പോവുന്നതിന് ഇടയിലാണ് രണ്ടാം വിവാഹം.
അതിലൊരു മകളുമുണ്ടായി എല്ലാമൊന്ന് ശാന്തമായി വരുന്നതിന് ഇടയിലാണ് താരത്തിന് അടുത്ത പരീക്ഷണം ജീവിതത്തില്‍ ഉണ്ടാകുന്നത്.
2019 ജൂലൈയില്‍ വന്നൊരു കൈവേദന പരിശോധിക്കാന്‍ ആശുപത്രിയിലെത്തിയപ്പോഴാണ് രണ്ട് തവണ ഹാര്‍ട്ട് അറ്റാക്ക് വന്നു എന്നറിയുന്നത്.
ആ ഹൃദയ സ്തംഭനമായിരുന്നു പിന്നീട് ജീവിതത്തെ കീഴ്‌മേല്‍ മറിച്ചത്. ആശുപത്രി വാസത്തിന് ശേഷം വീട്ടിലെത്തി അടുത്ത ദിവസം കുളിമുറിയില്‍ തലയടിച്ച് വീണു.
അന്നേരമാണ് പക്ഷാഘാതമാണെന്ന് അറിയുന്നത്. സ്വന്തം കുട്ടികളുടെയും വീട്ടുകാരുടെയും പേര് പോലും മറക്കുന്ന അവസ്ഥയിലെത്തി. അവിടെ നിന്നുമാണ് ജീവിതത്തിലേക്ക് തിരിച്ച് വന്ന് തുടങ്ങിയതെന്ന് രാജീവ് പറയുന്നു.
ആദ്യ ഭാര്യ ഉപേക്ഷിച്ച് പോയതോടെ അതിലുണ്ടായ മൂന്ന് മക്കളെയും രണ്ടാം ഭാര്യ സൈനബയാണ് നോക്കുന്നത്. സഅടുത്ത സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ചികിത്സ മുമ്പോട്ടു പോകുന്നത്. ഓര്‍മ തിരികെക്കൊണ്ടു വരാനുള്ള പരിശീലനത്തിലാണ് രാജീവ് ഇപ്പോള്‍.
സുരേഷ് ഗോപി ഒരു സാധുവായ മനുഷ്യനാണെന്ന് നടന്‍ ഇന്നസെന്റ്. അദ്ദേഹം ബിജെപിയാണോ എന്നൊന്നും നമ്മള്‍ നോക്കേണ്ട കാര്യമില്ലെന്നും, വളരെ ക്ലീന്‍ കക്ഷിയാണെന്നും താരം പറഞ്ഞു. ഒരു പരിപാടിയില്‍ മേജര്‍ രവിയുമായി സംസാരിക്കവെയായിരുന്നു പ്രതികരണം.
‘സുരേഷ് ഗോപി ഒരു സാധുമനുഷ്യനാണ്. അത് അദ്ദേഹത്തെ പരിചയമുള്ളവര്‍ക്ക് അറിയാം. അദ്ദേഹം ബി.ജെ.പിയാണോ മറ്റേതാണോ എന്നൊന്നും നമ്മള്‍ നോക്കേണ്ട കാര്യമില്ല, അയാള് വളരെ ക്ലീന്‍ കക്ഷിയാണ്’, സിനിമാ സംഘടനയായ ‘അമ്മ’യില്‍ നിന്ന് എന്തുകൊണ്ടാണ് സുരേഷ് ഗോപി വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത് എന്ന ചോദ്യത്തിന് മറുപടിയായി ഇന്നസെന്റ് പറഞ്ഞു.
‘സുരേഷ് ഗോപി ഒരു പ്രോഗ്രാം നടത്താന്‍ പ്ലാനിട്ടു, അതിന്റെ ലാഭം ‘അമ്മ’ക്ക് തരാനായിരുന്നു പദ്ധതി. പക്ഷെ ഇയാള്‍ക്ക് നഷ്ടം വന്നു. അതിന് ശേഷം നമ്മുടെ ഒരാള്‍ പൈസ കൊടുത്തില്ലല്ലോ എന്താ അങ്ങനെ എന്നും ചോദിച്ചു. ഇത് സുരേഷ് ഗോപിക്ക് നാണക്കേടായി’, ഇന്നസെന്റ് കൂട്ടിച്ചേര്‍ത്തു.