ബ്രിട്ടനെ ആകെ കണ്ണീരണിയിച്ച സാറാ ഷെരീഫിന്റെ കൊലപാതകത്തിൽ അച്ഛനും രണ്ടാനമ്മയ്ക്കും ജീവനപര്യന്തം ശിക്ഷ വിധിച്ചത് കഴിഞ്ഞ ദിവസമാണ്. അതിനു സമാനമായ ഒരു കൊലപാതകം കേരളത്തിലെ കോതമംഗലത്തിലും റിപ്പോർട്ട് ചെയ്തു. കൊച്ചി കോതമംഗലത്ത് യു പി സ്വദേശിയായ ആറ് വയസുകാരി മരിച്ച സംഭവം കൊലപാതകമെന്ന സംശയത്തിൽ ആണ് പോലീസ്. കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മരിച്ച കുട്ടിയുടെ പിതാവിനെയും രണ്ടാനമ്മയെയും പോലീസ് കസ്റ്റഡിയിലെടുത്തു. കോതമംഗലം നെല്ലിക്കുഴി ഒന്നാം വാർഡിൽ പുതുപ്പാലം ഭാഗത്ത് താമസിക്കുന്ന അജാസ് ഖാൻ്റെ മകൾ ആറ് വയസുള്ള മുസ്കാൻ ആണ് മരിച്ചത്.
രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ലെന്നാണ് രക്ഷിതാക്കൾ പറഞ്ഞത്. കുട്ടി മരിച്ചുകിടക്കുകയായിരുന്നു എന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. ഇതിന് പിന്നാലെയാണ് പോസ്റ്റ് മോർട്ടം നടത്തിയത്. ആറു വയസ്സുകാരിയുടെ മരണം കൊലപാതകമാണോയെന്ന സംശയമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ചൂണ്ടികാട്ടിയത്.
പത്തനംതിട്ട മുറിഞ്ഞകൽ വാഹനാപകടത്തിൽ മരിച്ച നാല് പേർക്കും വിട നൽകി ജന്മനാട്. പൂങ്കാവ് സെന്റ് മേരീസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ രണ്ട് കുടുംബ കല്ലറകളിലായി സംസ്കാരം നടന്നു. സെൻ്റ് മേരീസ് പള്ളി ഹാളിൽ നടന്ന പൊതുദർശനത്തിൽ നൂറുകണക്കിനാളുകളാണ് അന്ത്യാഞ്ജലി അർപ്പിച്ചത്. ആരോഗ്യ മന്ത്രി വീണാ ജോർജ് പള്ളിയിലെത്തി അന്ത്യോപചാരം അർപ്പിച്ചു.
മല്ലശ്ശേരിയിലെ രണ്ട് കുടുംബങ്ങളുടെ സന്തോഷവും പ്രതീക്ഷം ഒരൊറ്റ ദിവസം കൊണ്ട് പൊലിഞ്ഞത്. ഞായറാഴ്ച പുലർച്ചെ ഉണ്ടായ വാഹനാപകടത്തിലാണ് നവദമ്പതികളായ നിഖിലും അനുവും, അവരുടെ അച്ഛന്മാരായ മത്തായി ഈപ്പനും ബിജു പി. ജോർജും മരിച്ചത്. മധുവിധു കഴിഞ്ഞ് മലേഷ്യയിൽ നിന്ന് മടങ്ങിയെത്തിയ ദമ്പതികളെ വിമാനത്താവളത്തിൽ നിന്നും കൂട്ടിക്കൊണ്ടു വരുംവഴി ശബരിമല തീർത്ഥാടകരുടെ ബസ്സിലേക്ക് കാർ പാഞ്ഞുകയറിയായിരുന്നു അപകടം.
എട്ട് വർഷം നീണ്ട പ്രണയത്തിനൊടുവിൽ വിവാഹിതരായി 15-ാം ദിവസം നിഖിലിന്‍റെയും അനുവിന്‍റെയും വേർപാട് ഒരു നാടിന്‍റെയാകെ ഉള്ളുലച്ചു. നവംബർ 30 നായിരുന്നു നിഖിലിന്‍റെയും അനുവിന്‍റെയും വിവാഹം. സ്വപ്നം കണ്ട ജീവിതം അവർ ജീവിച്ചു തുടങ്ങിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. പക്ഷേ എല്ലാ സന്തോഷങ്ങളും അപകടം കവർന്നെടുത്തു. നിഖിലിനേയും അനുവിനേയും കൂട്ടാൻ ഇരുവരുടെയും അച്ഛന്മാരായ മത്തായി ഈപ്പനും ബിജു പി ജോർജുമായിരുന്നു എയർപോർട്ടിൽ എത്തിയത്. അനുവിന്‍റെ പിറന്നാൾ ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് ദുരന്തമുണ്ടായത്.
അലക്ഷ്യമായും അശ്രദ്ധമായും വാഹനമോടിച്ചതാണ് അപകട കാരണമെന്നാണ് എഫ്ഐആറിൽ പറയുന്നത്. കാർ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് എഫ്ഐആര്‍ പറയുന്നു. കാർ അമിതവേഗത്തിൽ വന്നിടിച്ചു എന്നാണ് തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസിന്റെ ഡ്രൈവറും പറഞ്ഞത്.
വയനാട് മാനന്തവാടിയില്‍ ആദിവാസി യുവാവിനെ കാറില്‍ റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയ സംഭവത്തില്‍ രണ്ട് പ്രതികള്‍ കൂടി പിടിയില്‍. പനമരം സ്വദേശികളായ നബീല്‍ കമര്‍, വിഷ്ണു എന്നിവരാണ് പിടിയാലയത്. ഇവരെ പ്രത്യേക അന്വേഷണം സംഘം കോഴിക്കോട് നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും പിടിയിലായി. പ്രതികളെ മാനന്തവാടി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.
നേരത്തെ കേസിലെ രണ്ട് പ്രതികളായ ഹര്‍ഷിദിനെയും അഭിറാമിനെയും മാനന്തവാടി പൊലീസ് പിടികൂടിയിരുന്നു. ഒളിവില്‍ പോയ മറ്റ രണ്ട് പ്രതികള്‍ക്കായി പൊലീസ് വ്യാപക പരിശോധന നടത്തിയിരുന്നു. ഇതിനിടെ കോഴിക്കോട് വച്ച് പ്രതികള്‍ പൊലീസിന്റെ പിടിയിലാകുകയായിരുന്നു.
പ്രതികള്‍ സഞ്ചരിച്ച കാര്‍ വയനാട് കണിയാമ്പറ്റയില്‍ നിന്നും പൊലിസ് കണ്ടെത്തിയിരുന്നു. ചെക്ക് ഡാം കാണാനെത്തിയ രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഇടപെട്ട കുടല്‍കടവ് സ്വദേശി മാതന്‍ എന്ന ആദിവാസി യുവാവിനെയാണ് കാറില്‍ സഞ്ചരിച്ചിരുന്നവര്‍ റോഡിലൂടെ വലിച്ചിഴച്ചത്. കാറിന്റെ ഡോറിനോട് കൈ ചേര്‍ത്ത് പിടിച്ച് അര കിലോമീറ്ററോളം ദൂരമാണ് യുവാവിനെ റോഡിലൂടെ വലിച്ചിഴച്ചത്. മാതന്റെ അരയ്ക്കും കൈകാലുകള്‍ക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. മാനന്തവാടി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു.
മാനന്തവാടി പയ്യംമ്പള്ളി കൂടല്‍ കടവില്‍ ചെക്കു ഡാം കാണാനെത്തിയ രണ്ടു സംഘങ്ങള്‍ തമ്മിലാണ് വാക്കുതര്‍ക്കം ഉണ്ടായത്. ബഹളം കേട്ട് പ്രശ്‌നത്തില്‍ ഇടപെടാനെത്തിയ നാട്ടുകാരും വിനോദ സഞ്ചാരികളും തമ്മിലും തര്‍ക്കം ഉണ്ടായി. കല്ലുമായി ആക്രമിക്കാനൊരുങ്ങിയ യുവാവിനെ തടഞ്ഞപ്പോഴാണ് മാതനെ കാറില്‍ ഇരുന്നവര്‍ റോഡിലൂടെ വലിച്ചിഴച്ചത്. നാട്ടുകാര്‍ ഇടപെട്ടതോടെയാണ് യുവാവിനെ ഉപേക്ഷിച്ച് കാറിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത്.
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്‍ പരിശോധിക്കാന്‍ സംയുക്ത പാര്‍ലമെന്ററി സമിതി രൂപീകരിച്ചു. ബിജെപി അംഗവും മുന്‍ നിയമ സഹ മന്ത്രിയുമായ പി.പി ചൗധരി അധ്യക്ഷനായ സമിതിയില്‍ കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധി ഉള്‍പ്പടെ 31 അംഗങ്ങളുണ്ട്. ലോക്സഭയില്‍ നിന്ന് 21 അംഗങ്ങളും രാജ്യസഭയില്‍ നിന്ന് പത്ത് പേരുമാണുള്ളത്.
മുന്‍ കേന്ദ്രമന്ത്രിമാരായ അനുരാഗ് ഠാക്കൂര്‍, പര്‍ഷോത്തം രൂപാല, ഭര്‍തൃഹരി മഹ്താബ്, അനില്‍ ബലൂനി, സിഎം രമേഷ്, ബന്‍സുരി സ്വരാജ്, വിഷ്ണു ദയാല്‍ റാം, സംബിത് പത്ര തുടങ്ങിയവരാണ് സമിതിയില്‍ ലോക്സഭയില്‍ നിന്നുള്ള ബിജെപി അംഗങ്ങള്‍.
കോണ്‍ഗ്രസിലെ മനീഷ് തിവാരിയും സുഖ്‌ദേവ് ഭഗത്തും, ശിവസേനയുടെ ശ്രീകാന്ത് ഷിന്‍ഡെ, സമാജ് വാദി പാര്‍ട്ടിയുടെ ധര്‍മേന്ദ്ര യാദവ്, ടിഎംസിയുടെ കല്യാണ് ബാനര്‍ജി, ഡിഎംകെയുടെ ടിഎം സെല്‍വഗണപതി, ടിഡിപിയുടെ ജി.എം ഹരീഷ് ബാലയോഗി, എന്‍സിപിയുടെ സുപ്രിയ സുലെ (ശരദ് പവാര്‍), ആര്‍എല്‍ഡിയുടെ ചന്ദന്‍ ചൗഹാനും ജനസേനയിലെ ബാലഷോരി വല്ലഭനേനിയുമാണ് സമിതിയിലുള്ള മറ്റ് ലോക്സഭാ അംഗങ്ങള്‍.
രാജ്യസഭയില്‍ നിന്നുള്ള അംഗങ്ങളുടെ പേര് ഉടന്‍ പ്രഖ്യാപിക്കും. സമിതിയില്‍ ലോക്സഭയില്‍ നിന്ന് പതിനാല് അംഗങ്ങള്‍ എന്‍ഡിഎയില്‍ നിന്നാണ്. ഇതില്‍ പത്തുപേര്‍ ബിജെപിയില്‍ നിന്നുമാണ്.
അടുത്ത സമ്മേളനത്തിന്റെ അവസാന ആഴ്ചയിലെ ആദ്യ ദിവസം ജെപിസി റിപ്പോര്‍ട്ട് പാര്‍ലമെന്റിന് സമര്‍പ്പിക്കണമെന്ന നിര്‍ദേശത്തോടെയാണ് സമിതി രൂപീകരിച്ചിട്ടുള്ളത്.
ലോക്‌സഭാ തിരഞ്ഞെടുപ്പും സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്തുന്നതിനുള്ള ഭരണഘടനാ ഭേദഗതി വരുത്തുന്നിതിനാണ് ബില്ല്. കഴിഞ്ഞ ദിവസം നിയമമന്ത്രി ലോക്‌സഭയില്‍ അവതരിപ്പിച്ച ബില്‍ ജെപിസിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.
ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് നടപ്പിലാക്കുന്നതിൽ ബിജെപിക്കുള്ളിൽ ഭിന്നതയെന്നു സൂചന. പ്രമുഖരടക്കം 20 എംപി ‘ഒരു രാജ്യം, ഒറ്റത്തിരഞ്ഞെടുപ്പ്’ ബില്‍ അവതരിപ്പിച്ച ദിവസം ലോക്‌സഭയില്‍ ഹാജരാകാതിരുന്നവരില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, ജ്യോതിരാദിത്യ സിന്ധ്യ, ഗിരിരാജ് സിങ് തുടങ്ങിയ പ്രമുഖരും. ഹാജരാകാതിരുന്ന 20 ബിജെപി അംഗങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ച (17.12.202) ആണ് കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ മേഘ്വാള്‍ ലോക്‌സഭയില്‍ ഇതുസംബന്ധിച്ച ബില്‍ അവതരിപ്പിച്ചത്.
ലോക്സഭാ തിരഞ്ഞെടുപ്പും സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്തുന്നതിനുള്ള ഭരണഘടനാ ഭേദഗതി വരുത്തുന്നതിനാണ് ബില്ലുകള്‍. കനത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടയിലാണ് സര്‍ക്കാര്‍ ‘ഒരു രാജ്യം, ഒറ്റത്തിരഞ്ഞെടുപ്പ്’ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. എന്നാല്‍ 20 അംഗങ്ങള്‍ ഹാജരാകാതിരുന്നത് വലിയ തിരിച്ചടിയായി. ജോലി സംബന്ധമായും വ്യക്തിപരമായ കാരണങ്ങളുംകൊണ്ട് വരാന്‍ സാധിക്കില്ല എന്ന് മുന്‍കൂട്ടി അറിയിച്ചവരും ഇക്കൂട്ടത്തിലുണ്ട്.
ബില്‍ അവതരണത്തിന്, പ്രതിപക്ഷം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് നടന്ന വോട്ടെടുപ്പില്‍ വിപ്പുണ്ടായിട്ടും ലോക്‌സഭയിലെ 20 ബി.ജെ.പി. അംഗങ്ങള്‍ ഹാജരായിരുന്നില്ല. സഖ്യകക്ഷികളില്‍നിന്ന് നാലുപേരും എത്തിയില്ല. ബി.ജെ.പി.യുടെ 240 അംഗങ്ങളും സഖ്യകക്ഷികളുടെ പ്രാതിനിധ്യവും അടക്കം 293 പേരുടെ അംഗബലമാണുള്ളത്. 269 പേര്‍ അനുകൂലമായി വോട്ടുചെയ്തു. 198 പേര്‍ എതിര്‍ത്തു. വോട്ടെടുപ്പിലൂടെയാണ് അവതരണത്തിന് അനുമതിനല്‍കിയത്.
ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് (ജെ.പി.സി.) വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുന്നതായും മന്ത്രി അറിയിച്ചിരുന്നു. പരിശോധനാ പാനലില്‍ ലോക്‌സഭയില്‍ നിന്ന് 21 പേരും രാജ്യസഭയില്‍ നിന്ന് 10 പേരും അടങ്ങുന്ന 31 അംഗങ്ങളാണ് ഉണ്ടാവുക. ഇതിന് ബുധനാഴ്ച സഭയില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായി. അതേസമയം, ബില്ല് ഏകാധിപത്യപരമാണ് എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍.
പുഷ്പ 2 റിലീസിനിടെ ഉണ്ടായ തിരക്കില്‍പ്പെട്ട് ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഒന്‍പത് വയസുകാന്‍ ശ്രീ തേജിന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. ഹൈദരാബാദ് സിറ്റി പൊലീസാണ് വാര്‍ത്താ സമ്മേളനത്തില്‍ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്. അപകടത്തില്‍ കുട്ടിയുടെ അമ്മ മരണപ്പെട്ടിരുന്നു.
തിക്കിലും തിരക്കിലുപ്പെട്ട് ഉണ്ടായ ശ്വാസതടസമാണ് ശ്രീ തേജയ്ക്ക് മസ്തിഷ്‌ക മരണം സംഭവിക്കാന്‍ കാരണം. കുട്ടി സുഖം പ്രാപിക്കാന്‍ നീണ്ട സമയമെടുക്കുമെന്നാണ് ഹൈദരാബാദ് സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞത്. വെന്റിലേറ്ററിന്റെ സഹായത്തിലാണ് കുട്ടി ഇപ്പോഴുള്ളത്. ചികിത്സ നീണ്ടുനില്‍ക്കാന്‍ സാധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ടെന്ന് അദേഹം പറഞ്ഞു. ശ്രീതേജിന്റെ ആരോഗ്യ നിലയെക്കുറിച്ചുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് വൈകാതെ ഡോക്ടര്‍മാര്‍ പുറത്തുവിടും. ഹൈദരാബാദ് കിംസ് ആശുപത്രിയില്‍ ചികിത്സയിലാണ് കുട്ടി ഇപ്പോള്‍.
അതിനിടെ സംഭവം നടന്ന സന്ധ്യ തിയറ്ററിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. തിയറ്റര്‍ മാനേജിന്റെ ഭാഗത്ത് നിന്നുണ്ടായ 11 തെറ്റുകള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് നോട്ടീസ്. അല്ലു അര്‍ജുന്‍ തിയറ്ററില്‍ എത്തുന്ന വിവരം പൊലീസില്‍ അറിയിക്കാന്‍ വൈകിയെന്നും തിയറ്ററില്‍ എത്തുന്നവരെ നിയന്ത്രിക്കാനുള്ള ഒരു നടപടിയും സ്വീകരിച്ചിരുന്നില്ലെന്നുമാണ് വ്യക്തമാക്കുന്നത്. നോട്ടീസിന് മറുപടി നല്‍കാന്‍ പത്ത് ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. മറുപടി തൃപ്തികരമല്ലെങ്കില്‍ തിയറ്ററിന്റെ ലൈസന്‍സ് റദ്ദാക്കും.
ഭര്‍ത്താവ് ഭാസ്‌കര്‍ മക്കളായ ശ്രീ തേജ് സാന്‍വിക (7) എന്നിവര്‍ക്കുമൊപ്പം പുഷ്പ 2 വിന്റെ പ്രീമിയര്‍ ഷോ ഹൈദരാബാദ് ആര്‍ടിസി റോഡിലെ സന്ധ്യ തിയറ്ററില്‍ കാണാനെത്തിയതായിരുന്നു രേവതി. അല്ലു അര്‍ജുന്‍ എത്തിയതറിഞ്ഞ് തടിച്ചുക്കൂടിയ ജനക്കൂട്ടം ഗേറ്റ് തകര്‍ത്തതിനെ തുടര്‍ന്ന് തിക്കിലും തിരക്കിലുംപെട്ട് രേവതിയും മകന്‍ തേജും ബോധരഹിതരാവുകയായിരുന്നു. തിയറ്റര്‍ ഉടമകള്‍, അല്ലു അര്‍ജുന്‍, അദേഹത്തിന്റെ സുരക്ഷാ സംഘാംഗങ്ങള്‍ എന്നിവര്‍ക്കെതിരെ നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തത്. കേസില്‍ അല്ലു അര്‍ജുന്‍ അറസ്റ്റിലായിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
തദ്ദേശീയരായ ആളുകൾക്ക് പരിശീലനം നൽകി കൂടുതൽ തൊഴിൽ മേഖലകളിൽ സജ്ജരാക്കുന്നതിലൂടെ നെറ്റ് മൈഗ്രേഷൻ കുറയ്ക്കാനുള്ള ലേബർ സർക്കാരിൻറെ പദ്ധതി എത്രമാത്രം വിജയം കൊള്ളും? ജൂലൈ 4- ന് നടന്ന പൊതു തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി വൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ എത്തുന്നതിന് പ്രധാന കാരണം കുടിയേറ്റ വിരുദ്ധ പ്രചാരണമായിരുന്നു. അധികാരത്തിൽ എത്തിയാൽ കുടിയേറ്റം കുറയ്ക്കുന്നതിനായി കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് ലേബർ പാർട്ടി വാഗ്ദാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി അനധികൃത കുടിയേറ്റം കുറയ്ക്കാൻ യുകെ ബോർഡർ സെക്യൂരിറ്റി കമാൻഡ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുകയും ചെയ്തു. ഇംഗ്ലീഷ് ചാനലിലെ ചെറിയ ബോട്ടുകൾ ഉപയോഗിച്ചുള്ള അനധികൃത കടന്നു കയറ്റം കുറയ്ക്കുന്നതിന് യുകെ ബോർഡർ സെക്യൂരിറ്റി കമാൻഡ് സ്ഥാപിക്കുന്നതിലൂടെ തടയാൻ സാധിക്കുമെന്നാണ് ഗവൺമെൻറ് വിലയിരുത്തുന്നത്.
എന്നാൽ തദേശീയരെ ലഭ്യമല്ലാത്ത പല ജോലികൾക്കും മറ്റ് രാജ്യങ്ങളിൽ നിന്ന് തൊഴിലാളികളെ ആശ്രയിക്കേണ്ടി വരുന്നത് നെറ്റ് മൈഗ്രേഷൻ ഉയരുന്നതിന് കാരണമായിട്ടുണ്ട്. നൈപുണ്യ മേഖലയിലെ അന്യ രാജ്യ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്നതിനായി ആഭ്യന്തര പരിശീലനവും നൈപുണ്യവും മെച്ചപ്പെടുത്തി യുകെ നെറ്റ് മൈഗ്രേഷൻ കുറയ്ക്കാനുള്ള കെയർ സ്റ്റാർമറുടെ പദ്ധതി എത്രമാത്രം വിജയകരമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. വിദഗ്ധ തൊഴിലാളി വിസയിൽ യുകെയിൽ വരുന്ന കുടിയേറ്റക്കാർ യുകെയിൽ ജനിച്ചവരെക്കാൾ 20 മടങ്ങ് കൂടുതൽ രാജ്യത്തിന് സംഭാവന നൽകുന്നതായി മൈഗ്രേഷൻ അഡ്വൈസിംഗ് കമ്മിറ്റിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. വിദഗ്ധ പരിശീലനത്തെ മൈഗ്രേഷൻ ആയി ബന്ധപ്പെടുത്തി മറ്റ് രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുകയാണ് ലേബർ സർക്കാരിന്റെ ലക്ഷ്യമെന്ന് കെയർ സ്റ്റാർമർ ജൂലൈയിൽ പറഞ്ഞിരുന്നു. പ്രധാനമന്ത്രി പ്രഖ്യാപിച്ച നയം ഒരു പരുധിവരെ ആരോഗ്യമേഖലകൾക്ക് ഉൾപ്പെടെ ഇന്ത്യയിൽ നിന്നുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് യുകെയിൽ എത്താൻ ആഗ്രഹിക്കുന്നവർക്ക് തിരിച്ചടിയായാണ് അന്ന് വിലയിരുത്തപ്പെട്ടത്.
എന്നാൽ നൈപുണ്യ പരിശീലനം നൽകി നെറ്റ് മൈഗ്രേഷൻ കുറയ്ക്കുന്നതിനുള്ള സർക്കാരിൻറെ പദ്ധതികളിൽ കാര്യമായി വിജയം കൈവരിക്കില്ലെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ആഭ്യന്തര പരിശീലനവും നൈപുണ്യവും മെച്ചപ്പെടുത്തി യുകെ നെറ്റ് മൈഗ്രേഷൻ കുറയ്ക്കാനുള്ള കെയർ സ്റ്റാർമർ പദ്ധതി വിജയകരമല്ലെന്ന് ഗവൺമെന്റിന്റെ ഉപദേഷ്ടാക്കളാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കെയർ മേഖല ഉൾപ്പെടെയുള്ള പലരംഗത്തും തദ്ദേശീയരായ ആളുകളെ ലഭിക്കാതെ വരുന്ന സാഹചര്യവും നിലവിലുണ്ട്. ഇതുകൂടാതെ ഈ സർക്കാരിൻറെ കാലാവധി പൂർത്തിയാക്കുന്നത് മുതൽ 1.5 ദശലക്ഷം വീടുകൾ നിർമ്മിക്കാനുള്ള പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇത്രയും നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിനുള്ള മനുഷ വിഭവ ശേഷി ബ്രിട്ടനില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത് .
കോഴിക്കോട് നഴ്സിംഗ് വിദ്യാർത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. കോട്ടയം കിടങ്ങൂർ തേക്കാട്ട് വീട്ടില്‍ രാധാകൃഷ്ണൻ- സിന്ധു ദമ്ബതികളുടെ മകള്‍ ലക്ഷ്മി രാധാകൃഷ്ണൻ(21)യാണ് ഇന്നലെ ഉച്ചയോടെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മെഡിക്കല്‍ കോളജ് ഗവണ്‍മെന്റ് നഴ്‌സിങ് കോളജിലെ ബിഎസ്‌സി നഴ്‌സിങ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് മരിച്ച ലക്ഷ്മി രാധാകൃഷ്ണൻ. അസ്വാഭാവിക മരണത്തിനാണ് മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തത്
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് നഴ്‌സിങ് കോളജ് ക്യാംപസിന് സമീപത്തെ കെ.എം.കുട്ടികൃഷ്ണൻ റോഡിലെ സ്വകാര്യ ഹോസ്റ്റലിലെ മുറിയില്‍ ലക്ഷ്മിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഫാനില്‍ ഷാള്‍ ഉപയോഗിച്ച് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. തന്റെ മരണത്തില്‍ ആരും ഉത്തരവാദികളല്ലെന്ന എഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതായി മെഡിക്കല്‍ കോളജ് പൊലീസ് അറിയിച്ചു.
സംഭവ സമയം മുറിയില്‍ മറ്റാരും ഉണ്ടായിരുന്നില്ല. മുറിയില്‍ ഒപ്പം താമസിച്ചിരുന്ന സഹപാഠികള്‍ ക്ലാസില്‍ പോയ സമയത്താണ് മരണം നടന്നത്. അസുഖത്തെ തുടർന്ന് ലക്ഷ്മി അവധിയെടുത്തതായിരുന്നെന്ന് ഒപ്പം താമസിച്ചിരുന്ന വിദ്യാർത്ഥിനികള്‍ പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി. പോസ്റ്റ്‍മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കോട്ടയത്തുനിന്നു ബന്ധുക്കള്‍ രാത്രിയോടെ സ്ഥലത്തെത്തിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മാതാപിതാക്കളെ കുറെ നാളത്തേയ്‌ക്കെങ്കിലും യുകെയിൽ കൊണ്ടുവരുക എന്നത് യുകെയിൽ ജോലി ചെയ്യുന്ന എല്ലാ മലയാളികളുടെയും സ്വപ്നമാണ്. ഭാര്യയും ഭർത്താവും ജോലിക്ക് പോകുന്ന സാഹചര്യത്തിൽ കുട്ടികളെ നോക്കുന്നതിനായും മാതാപിതാക്കൾ യുകെയിലെത്തുന്നത് വളരെ അനുഗ്രഹപ്രദമാണ്. എന്നാൽ പലപ്പോഴും മാതാപിതാക്കൾക്കായി യുകെയിലേയ്ക്ക് സന്ദർശക വിസയ്ക്ക് അപേക്ഷിച്ചാലും നിരസിക്കാനുള്ള സാധ്യത പലപ്പോഴും കൂടുതലാണ്. എന്ത് കാരണത്തിന്റെ പേരിലാണ് വിസിറ്റിംഗ് വിസ നിരസിക്കപ്പെട്ടത് എന്നത് പലപ്പോഴും അപേക്ഷകന് അറിയാനും പറ്റില്ല . ഈയൊരു സാഹചര്യത്തിൽ മാതാപിതാക്കൾക്ക് വിസയ്ക്കായി അപേക്ഷിക്കുന്നത് ഞാണിൻമേൽ കളിയായിട്ടാണ് പലർക്കും അനുഭവപ്പെടുന്നത്.
എന്നാൽ ഏതെങ്കിലും സാഹചര്യത്തിൽ വിസയ്ക്കുള്ള അപേക്ഷ നിരസിക്കപ്പെട്ടാൽ അതിനെതിരെ അപ്പീൽ പോകാൻ ഉള്ള അവസരം ഉണ്ട് എന്നുള്ളത് പലർക്കും അറിയില്ല. ബെർമിംഗ്ഹാമിൽ നിന്നുള്ള ദമ്പതികൾ ഈ രീതിയിൽ വിസ നിരസിക്കപ്പെട്ടതിനെ തുടർന്ന് അപ്പീൽ പോകുകയും തങ്ങളുടെ മാതാപിതാക്കൾക്കായി വിസ നേടിയെടുക്കുകയും ചെയ്തതാണ് ഒട്ടേറെ പേർക്ക് ആശ്വാസമായിരിക്കുന്നത്. ഈ കുടുംബത്തിന് ഒരു പ്രാവശ്യം അമ്മയെ യുകെയിൽ കൊണ്ടുവരാൻ സാധിച്ചിരുന്നു. എന്നാൽ രണ്ടാമതായി അപേക്ഷിച്ചപ്പോൾ മതിയായ രേഖകൾ ഇല്ല എന്ന കാരണത്താൽ വിസ നിഷേധിക്കുകയായിരുന്നു. പക്ഷേ, മതിയായ എല്ലാ രേഖകളെയും ഉൾപ്പെടുത്തി വീണ്ടും അപേക്ഷിച്ചപ്പോൾ മുൻപ് വിസ നിഷേധിച്ച വിവരം ഉൾപ്പെടുത്തിയില്ല എന്ന കാരണത്താൽ നിരോധനം ഏർപ്പെടുത്തുകയാണ് ഹോം ഓഫീസ് ചെയ്തത്. ഇതിനെതിരെ മലയാളി ദമ്പതികൾ നടത്തിയ നിയമ പോരാട്ടമാണ് വിജയം കണ്ടിരിക്കുന്നത്. പ്രീ ആക്ഷൻ പ്രോട്ടോകോൾ നിയമമനുസരിച്ച് മലയാളി ദമ്പതികൾ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ തുടർ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ഹോം ഓഫീസിന് നോട്ടീസ് നൽകുകയും ഇതിനെ തുടർന്ന് വിസ അനുവദിക്കുകയും ആയിരുന്നു.
100% രേഖകൾ കൃത്യം ആയിരിക്കുകയും വിസ നിരസിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യം ഉണ്ടെങ്കിൽ നിയമപരമായി ഇതിനെ നേരിടാൻ സാധിക്കും എന്നുള്ളത് ആയിരക്കണക്കിന് യുകെ മലയാളികൾക്കാണ് ആശ്വാസം പകർന്നിരിക്കുന്നത്. പലപ്പോഴും യുകെയിൽ വിസ ലഭിച്ച് എത്തുന്നവർ തിരിച്ചു പോകുമെന്ന് ഉറപ്പാക്കേണ്ടത് ഹോം ഓഫീസിന്റെ ചുമതലയാണ്. ഇതിൻറെ പേരിലാണ് സ്വദേശത്തെ വസ്തു വകകളും ഫിക്സഡ് ഡിപ്പോസിറ്റ് ഉൾപ്പെടെയുള്ള വിവരങ്ങളും വിസയ്ക്കുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടി വരുന്നത്. 2001 നു ശേഷം യുകെയിൽ ജോലിക്കായി എത്തുന്നവരുടെ വിസ നടപടിക്രമങ്ങൾ ലഘൂകരിക്കുകയും ഇത്തരത്തിൽ വരുന്നവരുടെ കൂടെ ആശ്രിതരായി എത്തുന്നവരുടെ എണ്ണം കൂടുകയും ചെയ്തു. വ്യാപകമായ തോതിൽ സന്ദർശക വിസയിൽ മാതാപിതാക്കളും ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെ യുകെയിൽ സന്ദർശനത്തിന് എത്തുന്നതും പതിവായിട്ടുണ്ട്. ഇങ്ങനെയെത്തുന്ന പലരും സന്ദർശക വിസ ദുരുപയോഗം ചെയ്യുന്ന സാഹചര്യം ഉടലെടുത്തതോടാണ് ഹോം ഓഫീസ് വിസ അനുവദിക്കുന്നത് കർശനമാക്കിയത് .
സംസ്ഥാനത്ത് വീണ്ടും പൊലീസ് ആത്മഹത്യ. എറണാകുളം റൂറലില്‍പ്പെട്ട രാമമംഗലം സ്റ്റേഷനിലെ ഡ്രൈവര്‍ സി. ബിജുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
വ്യക്തിപരമായ കാരണങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് വിവരം. ഉച്ചയ്ക്ക് 12 മണിയോടെ അയല്‍വാസികളാണ് ബിജുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മൃതദേഹം പിറവം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
മലപ്പുറം അരീക്കോട് സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് ക്യാമ്പിലെ കമാന്‍ഡോ ഹവില്‍ദാര്‍ വയനാട് കല്‍പ്പറ്റ ചെങ്ങഴിമ്മല്‍ വീട്ടില്‍ വിനീത് ഇക്കഴിഞ്ഞ ദിവസമാണ് ആത്മഹത്യ ചെയ്തത്.
വിനീത് കടുത്ത മാനസിക സംഘര്‍ഷം നേരിട്ടിരുന്നുവെന്ന് സൂചിപ്പിക്കുന്ന കുറിപ്പ് ആത്മഹത്യക്ക് പിന്നാലെ പുറത്തു വന്നിരുന്നു. മരിക്കുന്നതിന് മുന്‍പ് വിനീത് താന്‍ നേരിടുന്ന പ്രശ്‌നങ്ങളും മറ്റും സൂചിപ്പിച്ച് ബന്ധുവിനാണ് മെസേജ് അയച്ചിരുന്നത്.
സ്വയം വെടിയുതിര്‍ത്തതാണെന്നാണ് നിഗമനം. ക്യാമ്പിലെ ജോലി സമ്മര്‍ദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. ശാരീരിക ക്ഷമതാ പരിശോധനയില്‍ പരാജയപ്പെട്ടതും ഗര്‍ഭിണിയായ ഭാര്യയെ ശുശ്രൂഷിക്കാന്‍ അവധി നല്‍കാത്തതുമെല്ലാം വിനീതിന്റെ മരണത്തിന് കാരണമായെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.