വ്യാജവാറ്റിനെ എതിര്‍ത്ത മകനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പിതാവിനെ കോടതി ജീവപര്യന്തം കഠിനതടവിനും ഒരുലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. പയ്യാവൂര്‍ ഉപ്പ് പടന്നയിലെ തേരകത്തനാടിയില്‍ വീട്ടില്‍ സജിയെയാണ് (52) തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി ഫിലിപ്പ് തോമസ് ശിക്ഷിച്ചത്.
പിഴയടയ്ക്കുന്നില്ലെങ്കില്‍ ഒരുവര്‍ഷം അധികതടവ് അനുഭവിക്കണം. പിഴയടച്ചാല്‍ തുക അമ്മ സില്‍ജയ്ക്ക് നല്‍കണം. ഇരകള്‍ക്കുള്ള നഷ്ടപരിഹാരത്തിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് നിര്‍ദേശം നല്‍കി. പ്രതി ഉപയോഗിച്ചിരുന്ന ബൈക്ക് പയ്യാവൂര്‍ പോലീസ് സ്റ്റേഷനിലുണ്ട്.
ബൈക്ക് വില്‍പ്പന നടത്തിയാല്‍ ലഭിക്കുന്ന തുക അമ്മയ്ക്ക് നല്‍കണം. സംഭവശേഷം പ്രതി ബൈക്കെടുത്താണ് വീട്ടില്‍നിന്നിറങ്ങിയത്. പ്രതിക്ക് ജാമ്യം ലഭിക്കാത്തതിനാല്‍ ബൈക്ക് സ്റ്റേഷനിലാണുള്ളത്. തിങ്കളാഴ്ച ഉച്ചയ്ക്ക് വാദം കേട്ട കോടതി വൈകിട്ടാണ് ശിക്ഷവിധിച്ചത്.
പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ശിക്ഷാവിധിയെക്കുറിച്ച് ജഡ്ജി ചോദിച്ചപ്പോള്‍ പ്രായമായ അമ്മയ്ക്ക് ഞാന്‍ മാത്രമേയുള്ളുവെന്ന് പ്രതി പറഞ്ഞു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. അജിത്ത്കുമാര്‍, കെ.പി. ബിനീഷ എന്നിവര്‍ ഹാജരായി.
പ്രതി കുറ്റക്കാരനാണെന്ന് വെള്ളിയാഴ്ച കോടതി കണ്ടെത്തി. 19 വയസ്സുള്ള മകന്‍ ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഭാര്യ സില്‍ജ വിദേശത്തായതിനാല്‍ സജിയും മക്കളുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. 2020 ഓഗസ്റ്റ് 15-ന് വൈകിട്ട് വീട്ടിലെ ഡൈനിങ് ഹാളില്‍ മൊബൈല്‍ ഫോണ്‍ നോക്കുകയായിരുന്ന ഷരോണിനെ പ്രതി പിന്നില്‍നിന്ന് കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
ഓഗസ്റ്റ് 14-ന് പ്രതി വീട്ടില്‍നിന്ന് നാടന്‍ ചാരായം വാറ്റുന്നത് ഷാരോണ്‍ തടഞ്ഞു. ഇത് വാക്തര്‍ക്കത്തിനിടയാക്കി. കൈയാങ്കളിയില്‍ പ്രതിക്ക് ഇടത് കണ്ണിന്റെ പുരികത്തിന് പരിക്കേറ്റു. ഇറ്റലിയില്‍ നഴ്സായി ജോലി ചെയ്യുന്ന ഭാര്യ, പ്രതിയുടെ പേരിലാണ് പണമയച്ചിരുന്നത്. മദ്യപിച്ച് പ്രതി പണം തീര്‍ക്കുന്നതിനാല്‍ ഷാരോണിന്റെ പേരില്‍ അയക്കാന്‍ തുടങ്ങിയതും വിരോധത്തിന് കാരണമായി.
പരിക്കേറ്റ ഷാരോണിനെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വ്യാജവാറ്റിനെ എതിര്‍ത്തതിലുള്ള വിരോധം മൂലം പ്രതി കൊല നടത്തിയെന്ന് പ്രോസിക്യൂഷനും മദ്യപാനിയായ പ്രതി മദ്യം ലഭിക്കാത്ത മാനസികാവസ്ഥയില്‍ ചെയ്തതാണെന്ന് പ്രതിഭാഗവും വാദിച്ചു. സില്‍ജയുടെ സഹോദരന്‍ മാത്യു എന്ന ബേബിയുടെ പരാതിയിലാണ് പയ്യാവൂര്‍ പോലീസ് കേസെടുത്തത്.
മകനെ കൊലപ്പെടുത്തിയ കേസില്‍ കോടതിയില്‍ ഹാജരായ പ്രതി സജിക്ക് ഒരു കുറ്റബോധവുമില്ല. ജീവപര്യന്തം ശിക്ഷാവിധി വന്നശേഷവും വലിയ മാറ്റമുണ്ടായില്ല. ശിക്ഷാവിധിയറിയാന്‍ ബന്ധുക്കള്‍ പലരും എത്തി. അവര്‍ പ്രതിയുടെ സമീപത്തേക്ക് പോയതേയില്ല.
കൊല്ലപ്പെട്ട ഷാരോണിന്റെ അനുജന്‍ ഷാര്‍ലറ്റാണ് കേസിലെ പ്രധാന സാക്ഷി. പ്രതി പുറത്തിറങ്ങിയാല്‍ കൊല്ലാന്‍ സാധ്യതയുള്ളതിനാല്‍ പേടിയുള്ളതായി ഷാര്‍ലറ്റ് മജിസ്ട്രേറ്റ് മുന്‍പാകെ സംഭവശേഷം മൊഴി നല്‍കി. അതുപ്രകാരം ഷാര്‍ലറ്റിന് സംരക്ഷണം നല്‍കാന്‍ കോടതി പയ്യാവൂര്‍ പോലീസിന് നിര്‍ദേശം നല്‍കി.
അതോടെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും പ്രതിക്ക് ജാമ്യം ലഭിച്ചില്ല. വിചാരണസമയത്തും പ്രതി റിമാന്‍ഡിലായിരുന്നു. പപ്പ എന്തിനാണ് എന്നെ കുത്തിയതെന്നാണ് പിതാവിന്റെ കുത്തേറ്റ ഷാരോണ്‍ ആസ്പത്രിയില്‍ കൊണ്ടുപോകുമ്പോള്‍ അനുജന്‍ ഷാര്‍ലറ്റിനോട് ചോദിച്ചത്. മകനെ മറ്റൊരു മകന്റെ മുന്നിലിട്ട് വീട്ടില്‍ കൊലപ്പെടുത്തിയ മൃഗീയമായ മാനസികാവസ്ഥയുള്ള പ്രതിക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. പ്രതിക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും ഇല്ലെങ്കില്‍ സമൂഹത്തിന് തെറ്റായ സന്ദേശമാകുമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.അജിത്കുമാര്‍ വാദിച്ചു. സംഭവ സമയത്ത് പ്ലസ്ടു കഴിഞ്ഞുനില്‍ക്കുകയാരുന്നു ഷാരോണ്‍. കേസിലെ ഒന്നാംസാക്ഷിയായി വിസ്തരിച്ച ഷാര്‍ലറ്റ് ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിയും.
കുത്തേറ്റ ഷാരോണ്‍ മുറ്റത്ത് വീണു. കുത്തിയ കത്തി പ്രതി കഴുകി. െൈബക്കടുത്ത് പുറത്തേക്ക് പോകുന്നതിനിടയില്‍ തേരകത്തിനാടിയില്‍ സജിയോട് കളിച്ചാല്‍ ഇങ്ങനെയിരിക്കുമെന്ന് പറഞ്ഞാണ് പോയത്. ഷാര്‍ലറ്റും അമ്മ സില്‍ജയും ഇപ്പോള്‍ വിദേശത്താണ് താമസം.
പ്രതിക്ക് ജീവപര്യന്തം ശിക്ഷവിധിച്ച കോടതിവിധിയില്‍ തൃപ്തരാണെന്ന് അമ്മാമന്‍ പേരാവൂര്‍ വെള്ളര്‍വെള്ളിയിലെ സൈജുവും കേസന്വേഷിച്ച പയ്യാവൂര്‍ എസ്.ഐയായിരുന്ന പി.സി.രമേശനും പറഞ്ഞു. പ്രോസിക്യൂഷനും അന്വേഷണഉദ്യോഗസ്ഥനും സൈജു നന്ദി പറഞ്ഞു. വിധിയറിയാന്‍ കുട്ടികളുടെ മുത്തച്ഛനായ സൈമണ്‍ ഇല്ലെന്ന സങ്കടമുണ്ട്.
സൈമണാണ് തുടക്കത്തില്‍ കേസ് നടത്തിയത്. പ്രശ്‌നത്തിനൊന്നും പോകാത്ത സൗമ്യനായിരുന്നു ഷാരോണ്‍. അമ്മയുടെ വീട്ടില്‍ താമസിച്ചിരുന്ന ഷാരോണ്‍ സംഭവത്തിന് അഞ്ചുദിവസം മുന്‍പാണ് പയ്യാവൂരിലെ വീട്ടില്‍ പോയതെന്ന് സൈജു പറഞ്ഞു. ഹെല്‍മറ്റ് ധരിക്കാതെ സഞ്ചരിച്ചതിന് പ്രതിയുടെ ബൈക്ക് ഒരു തവണ പോലീസ് പിടികൂടി. ഷാരോണാണ് പിഴയടച്ച് ബൈക്ക് വീട്ടിലെത്തിച്ചത്. കോവിഡ് നിയന്ത്രണങ്ങളുള്ള കാലത്ത് നടന്ന സംഭവത്തില്‍ പരമാവധി തെളിവ് ശേഖരിച്ച് കുറ്റപത്രം നല്‍കിയതായി കേസന്വേഷിച്ച പി.സി.രമേശന്‍ പറഞ്ഞു. മുന്‍കൂട്ടി ആസൂത്രണം നടത്തിയാണ് കൊlല നടത്തിയത്. വ്യാജവാറ്റിന് വേണ്ടി സൂക്ഷിച്ച നെല്ല് സംഭവശേഷം വീട്ടില്‍നിന്ന് കണ്ടെത്തിയെന്ന് അദ്ദേഹം പറഞ്ഞു.
കണ്ണനല്ലൂരിന് സമീപം സ്‌കൂള്‍ ബസിന് തീപിടിച്ചു. ബസ് പൂര്‍ണമായും കത്തിനശിച്ചു. ആളപായമില്ല. സ്‌കൂള്‍ കുട്ടികളെ ഇറക്കിയ ശേഷം തിരിച്ചു സ്‌കൂളിലേക്ക് വരുന്ന വഴിക്കാണ് ബസിന് തീപിടിച്ചത്. ഒരു കുട്ടിയും ആയയും മാത്രമായിരുന്നു ഡ്രൈവര്‍ക്കൊപ്പം ബസില്‍ ഉണ്ടായിരുന്നത്. ഡ്രൈവറുടെ അവസരോചിതമായ ഇടപെടലിലാണ് മൂന്നുപേരും രക്ഷപ്പെട്ടത്. കണ്ണനല്ലൂരിനും കുണ്ടറയ്ക്കും ഇടയിലുള്ള പാലമുക്ക് ജംഗ്ഷന് സമീപത്താണ് അപകടമുണ്ടായത്.
ബസിന്റെ എന്‍ജിന്റെ ഭാഗത്തുനിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ട ഡ്രൈവര്‍ ഉടന്‍തന്നെ വാഹനം റോഡിന്റെ വശത്തേക്ക് ഒതുക്കി. പിന്നാലെ കുട്ടിയേയും ആയയേയും വണ്ടിക്കുപുറത്ത് എത്തിച്ചു. തൊട്ടുപിന്നാലെ തീ ആളിപ്പടരുകയായിരുന്നു. നാന്ത്രിക്കല്‍ പ്രവര്‍ത്തിക്കുന്ന ട്രിനിറ്റി ലൈസിയം എന്ന സ്വകാര്യ സ്‌കൂളിന്റെ ബസിനാണ് തീപിടിച്ചത്. മൂന്ന് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. നാട്ടുകാരും തീയണയ്ക്കാന്‍ സഹായവുമായി എത്തിയിരുന്നു.
ബസ് കത്തിയതിന് അടുത്തുതന്നെ ഒരു ട്രാന്‍സ്‌ഫോര്‍മറും പെട്രോള്‍ പമ്പും ഉണ്ടായിരുന്നു. ഇങ്ങോട്ടൊന്നും തീ പടരാതിരുന്നത് വലിയ ഒരു ദുരന്തമാണ് ഒഴിവാക്കിയത്. ഇതിനു സാഹചര്യമൊരുക്കാതെയുള്ള ഡ്രൈവറുടെ അവസരോചിതമായ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്. കണ്ണനല്ലൂര്‍ നിന്നും പോലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ബസിന് തീപിടിക്കാനുണ്ടായ സാഹചര്യം വ്യക്തമായിട്ടില്ല. ഫോറന്‍സിക് ഉദ്യോഗസ്ഥരും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരും ഇതുസംബന്ധിച്ച് കൂടുതല്‍ പരിശോധന നടത്തും.
കഴിഞ്ഞ പതിനഞ്ച് ദിവസങ്ങള്‍ക്കിടെ ഇരുപതിലേറെ പേരാണ് സംസ്ഥാനത്ത് റോഡപകടങ്ങളിൽ മരിച്ചത്. രണ്ടാഴ്ചക്കിടെ മൂന്നു പേരില്‍ കൂടുതല്‍ മരിച്ച മൂന്ന് അപകടങ്ങളുണ്ടായി. പത്തനംതിട്ട മുറിഞ്ഞകല്ലില്‍ ഒരു കുടുംബത്തിലെ നാല് പേരുടെ ജീവൻ നിരത്തിൽ പൊലിഞ്ഞതാണ് ഒടുവിലത്തെ ദുരന്തം. ഡിസംബര്‍ മാസത്തിന്റെ തുടക്കത്തില്‍ തന്നെ ആലപ്പുഴ കളര്‍കോട് ജങ്ഷനില്‍ ഉണ്ടായ വാഹനാപകടത്തില്‍ ആറു മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ചെന്ന നടക്കുന്ന വാര്‍ത്തയാണ് കേരളത്തെ ഞെട്ടിച്ചത്.
മരിച്ചവര്‍ എല്ലാവരും പഠനത്തില്‍ മിടുക്കരില്‍ മിടുക്കരായ വിദ്യാര്‍ഥികള്‍. ഡിസംബര്‍ രണ്ട് തിങ്കളാഴ്ച രാത്രി സുഹൃത്തുക്കള്‍ ചേര്‍ന്നു സിനിമ കാണാന്‍ പോയ യാത്ര ദുരന്തയാത്രയാവുകയായിരുന്നു. 11 പേരുമായി സഞ്ചരിച്ച കാര്‍ കെ.എസ്.ആര്‍.ടി.സി ബസിലേക്ക് പാഞ്ഞുകയറി അഞ്ചുപേരാണ് മരിച്ചത്. പിന്നാലെ ഗുരുതരമായി പരുക്കേറ്റ ഒരു വിദ്യാര്‍ഥികൂടി മരണത്തിനു കീഴടങ്ങുകയായിരുന്നു.
ആലപ്പുഴ എടത്വ സ്വദേശി ആല്‍ബിന്‍ ജോര്‍ജ്, പാലക്കാട് സ്വദേശി ശ്രീദേവ് വത്സന്‍, മലപ്പുറം കോട്ടക്കല്‍ സ്വദേശി ദേവനന്ദന്‍, കണ്ണൂര്‍ സ്വദേശി മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവരാണ് ആലപ്പുഴ അപകടത്തില്‍ മരിച്ചത്.
വാഹനം ഓടിച്ചയാളുടെ അശ്രദ്ധയ്ക്ക് പുറമെ, വാഹനത്തില്‍ കൂടുതല്‍ ആളുകള്‍ കയറി, വാഹനത്തിന്റെ കാലപ്പഴക്കം, മോശം കാലവാസ്ഥ തുടങ്ങിയവ മരണത്തിലേക്ക് നയിച്ച കാരണങ്ങളായി പറയുന്നു. കളര്‍കോട് അപകടത്തിന്റെ ഞെട്ടലില്‍ നിന്നും മുക്തമാകും മുമ്പെ പാലക്കാട് കല്ലടിക്കോടില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു നേരെ ലോറി ഇടിച്ചു കയറി നാല് വിദ്യാര്‍ഥികള്‍ മരിച്ച വാര്‍ത്തയാണ് നാടിനെ നടുക്കിയത്.
അപകടസ്ഥലത്തു വച്ചു തന്നെ വിദ്യാര്‍ഥികള്‍ മരിച്ചിരുന്നു. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ഈ അപകടത്തില്‍പ്പെട്ടത്. പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ഥികള്‍ക്കു നേരെ നിയന്ത്രണംവിട്ട സിമന്റ് ലോറി മറിയുകയായിരുന്നു. ഇര്‍ഫാന, നിദ, റിദ, ആയിഷ എന്നിവരാണു മരിച്ചത്.
ഒപ്പമുണ്ടായിരുന്ന ഒരു കുട്ടി അത്ഭുതകരമായി രക്ഷപെടുകയും ചെയ്തു. മുറിഞ്ഞകല്ല് ജങ്ഷന് സമീപത്തുള്ള ഗുരുമന്ദിരത്തിന് മുന്നില്‍ വച്ചുണ്ടായ അപകടത്തില്‍ മലേഷ്യയില്‍ മധുവിധു ആഘോഷിച്ച് മടങ്ങിയ നവ ദമ്പതികള്‍ അടക്കമുള്ളവരാണ് ഇന്നലെ മരിച്ചത്. മല്ലശ്ശേരി സ്വദേശികളായ മത്തായി ഈപ്പന്‍, അനു, നിഖില്‍, ബിജു പി ജോര്‍ജ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
കാനഡയില്‍ ജോലി ചെയ്തിരുന്ന നിഖില്‍ അനുവിനെ ഒപ്പം കൊണ്ട് പോകാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് അപകടം. അനു ഒഴികെ ബാക്കിയുള്ളവര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. അനുവിനെ നാട്ടുകാര്‍ കോന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയില്‍ വെച്ചാണ് അനുവിന്റെ മരണം സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം ചേര്‍ത്തലയില്‍ ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ടു പേര്‍ മരിച്ചിരുന്നു. പട്ടണക്കാട് സ്വദേശി ആര്‍.ആര്‍ ജയരാജ് (33), തിരുവനന്തപുരം സ്വദേശി ചിഞ്ചു എന്നിവരാണ് മരിച്ചത്. ദേശീയപാതയില്‍ ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജിന് മുന്നിലാണ് അപകടം നടന്നത്.
കാര്‍ ബൈക്കിലിടിച്ച ശേഷം നിയന്ത്രണം വിട്ട് ഇരുവാഹനങ്ങളും ട്രെയ്ലര്‍ ലോറിയിലിടിക്കുകയായിരുന്നു. ബൈക്ക് യാത്രികര്‍ തല്‍ക്ഷണം മരണപ്പെട്ടു. ഡിസംബര്‍ 13ന് കൊച്ചിയില്‍ വാനും കാറും കൂട്ടിയിടിച്ചാണ് വാന്‍ ഡ്രൈവറായ വടുതല സ്വദേശി ജോണി മരിച്ചത്. എറണാകുളം ലോ കോളേജിന് മുന്‍പിലാണ് അപകടം നടന്നത്. കാറിന്റെ അമിത വേഗതയായിരുന്നു അപകട കാരണം.
ബുധനാഴ്ച കൊരട്ടൂരില്‍ ബൈക്ക് വാനുമായി കൂട്ടിയിടിച്ച് 33കാരനായ യുവാവ് മരിച്ചു. ഫിലിം പ്രൊഡക്ഷന്‍ സ്റ്റുഡിയോയില്‍ ജോലി ചെയ്യുന്ന അമ്പത്തൂരിനടുത്ത് പുട്ടഗരം സ്വദേശി അരുണ്‍ കുമാര്‍ (33) ആണ് മരിച്ചത്. പാലക്കാട് ചിറ്റൂരില്‍ ഇന്നലെ രാത്രിയില്‍ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് മേട്ടുപ്പാളയം സ്വദേശി മരിച്ചിരുന്നു.
കാര്‍സര്‍കോട് ബന്തിയോട് നടന്ന അപകടത്തില്‍ ബിജെപി കുമ്പള മണ്ഡലം സെക്രട്ടറി ധന്‍രാജ് മരണപ്പെട്ടതും കഴിഞ്ഞ ദിവസമാണ്. കഴിഞ്ഞ തിങ്കളാഴ്ച കോഴിക്കോട് കൊടുവള്ളിയില്‍ ഉണ്ടായ അപകടത്തില്‍ പ്രമുഖ ടിമ്പര്‍ വ്യാപാരി പി.കെ. ഇമ്പച്ചി മുഹമ്മദ് ഹാജിയും മരിച്ചു.
പത്തനംതിട്ട കലഞ്ഞൂര്‍ മുറിഞ്ഞകല്ലില്‍ അപകടത്തില്‍ മരിച്ച നാല് പേരുടെയും സംസ്‌കാരം ബുധനാഴ്ച നടക്കും. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. എട്ട് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഇക്കഴിഞ്ഞ നവംബര്‍ 30 ന് വിവാഹിതരായ നിഖിലിന്റെയും അനുവിന്റെയും വേര്‍പാട് ഒരു നാടിന്റെയാകെ ഉള്ളുലച്ചു.
മലേഷ്യയില്‍ മധുവിധു ആഘോഷങ്ങള്‍ക്ക് ശേഷം മടങ്ങിയെത്തിയ നിഖിലിനേയും അനുവിനേയും തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് കൂട്ടിക്കൊണ്ടു വരുന്നതിനിടെ ഞായറാഴ്ച പുലര്‍ച്ചെ 4.05 നായിരുന്നു അപകടം. വീട്ടിലെത്താന്‍ വെറും 12 കിലോ മീറ്റര്‍ മാത്രം അകലെയാണ് അപകടമുണ്ടായത്.
മറ്റൊരു രാജ്യത്ത് നിന്ന് നാട്ടിലെത്തി സ്വന്തം വീട്ടിലേക്കെത്താന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെയുണ്ടായ അപകടം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വിശ്വസിക്കാനായില്ല. നിഖിലിനേയും അനുവിനേയും കൂട്ടാന്‍ എയര്‍പോര്‍ട്ടില്‍ എത്തിയത് നിഖിലിന്റെ പിതാവ് മത്തായി ഈപ്പനും അനുവിന്റെ പിതാവ് ബിജു പി. ജോര്‍ജുമായിരുന്നു. ഇവരെ കാത്തിരുന്ന ഉറ്റവരെ തേടിയെത്തിയത് നാല് പേരുടെയും ചേതനയറ്റ ശരീരങ്ങളാണ്.
ഇന്ന് നാട്ടില്‍ മടങ്ങിയെത്തി നാളെ അനുവിന്റെ പിറന്നാളും പിന്നീട് ക്രിസ്മസും കുടുംബത്തോടൊപ്പം ആഘോഷിച്ച ശേഷം കാനഡിലേക്ക് പോകാനായിരുന്നു നവ ദമ്പതിമാരുടെ പദ്ധതി. രണ്ട് പേരുടെ കുടുംബങ്ങള്‍ തമ്മില്‍ വര്‍ഷങ്ങളായി പരിചയമുണ്ട്.
മാത്രവുമല്ല ഒരേ ഇടവകയിലെ അംഗങ്ങളായിരുന്നു രണ്ട് പേരും. മെക്കാനിക്കല്‍ എന്‍ജിനിയറാണ് നിഖില്‍. 2020 വരെ ഗള്‍ഫിലായിരുന്നു. പിന്നീട് കാനഡയിലേക്ക് പോയി. ഇപ്പോള്‍ അവിടെ ക്വാളിറ്റി ടെക്‌നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു. എംഎസ്ഡബ്ല്യൂ പൂര്‍ത്തിയാക്കിയ അനുവും ഭര്‍ത്താവിനൊപ്പം കാനഡയ്ക്ക് പോകാനിരിക്കുകയായിരുന്നു.
മുത്തങ്ങയില്‍ വൻ മയക്കുമരുന്ന് വേട്ട. കാസര്‍ഗോഡ് അംഗടിമൊഗര്‍ സ്വദേശി അബ്ദുല്‍ നഫ്‌സല്‍ (36) ആണ് പിടിയിലായത്. ഇയാളിൽ നിന്നും 308.30 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.
മൈസൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കര്‍ണാടക ബസ്സിലെ യാത്രക്കാരനായിരുന്നു ഇയാള്‍. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ചില്ലറ വില്‍പന നടത്തുന്നതിനായി വേണ്ടി ബംഗളുരുവില്‍ നിന്ന് കടത്തുകയായിരുന്ന മയക്കുമരുന്നിന് വിപണിയില്‍ പതിനഞ്ച് ലക്ഷത്തോളം രൂപ വില വരുമെന്ന് പോലീസ് അറിയിച്ചു.
ബസിനുള്ളിൽ സംശയ സാഹചര്യത്തിൽ കണ്ട യുവാവിനെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയായിരുന്നു. ക്രിസതുമസ്-പുതുവത്സരത്തോടനുബന്ധിച്ച് ലഹരിക്കടത്ത്, വില്‍പ്പന, ഉപയോഗം എന്നിവ തടയുന്നതിനായി ജില്ല പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ജില്ലയിലെ എല്ലാ സ്റ്റേഷന്‍ പരിധികളിലും ജില്ല അതിര്‍ത്തികളിലും പ്രത്യേക പരിശോധന നടക്കുകയാണ്.
ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദ സാധ്യത. തെക്കന്‍ ആന്‍ഡമാന്‍ കടലിന് മുകളില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടു. ഇന്ന് ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ച് 48 മണിക്കൂറിനുള്ളില്‍ തമിഴ്നാട് തീരത്തേക്ക് നീങ്ങാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത നാല് ദിവസം ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.
സംസ്ഥാനത്ത് ബുധനാഴ്ചയോടെ മഴ വീണ്ടും ശക്തിപ്രാപിച്ചേക്കും. 18 ന് നാല് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. നിലവില്‍ ലക്ഷദ്വീപിന് മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദം വരും മണിക്കൂറുകളില്‍ പടിഞ്ഞാറ് ദിശയില്‍ നീങ്ങി ദുര്‍ബലമാകാന്‍ സാധ്യത ഉണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
നാല് വർഷം മുൻപ് മാത്രം ലണ്ടനിൽ എത്തിയ മലയാളി ദമ്പതികൾ നഗര ഹൃദയത്തിൽ വ്യാജ ഹാരി പോട്ടർ ഗിഫ്റ്റ് ഷോപ്പുകൾ നടത്തുന്നതായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നു. ലണ്ടൻ സെൻട്രിക് മീഡിയ എന്ന ഓൺലൈൻ മാധ്യമമാണ് കടകളുടെ പിന്നിൽ പ്രവർത്തിക്കുന്ന മലയാളികളുടെ പേരു വിവരം സഹിതം വാർത്ത പ്രസിദ്ധീകരിച്ചത്. മലയാളികളായ സഫൂറായും ഭർത്താവ് ഷെഫീഖ് പള്ളിവളപ്പിലുമാണ് പ്രസ്തുത കടകളുടെ നടത്തിപ്പുകാർ.
ഈ നാല് കടകളിലൂടെ ഇവർ ലക്ഷങ്ങളുടെ നികുതി വെട്ടിപ്പ് നടത്തിയതായുള്ള ആരോപണമാണ് പുറത്ത് വരുന്നത്. കടയുടെ യഥാർത്ഥ ഉടമകളെ കുറിച്ചുള്ള ചോദ്യങ്ങളും ഉയർന്ന് വരുന്നുണ്ട്. കോടികൾ മുതല്‍മുടക്ക് വരുന്ന കട ഇവരുടെ സ്വന്തമാണോ അതോ ഇവർ ആരുടെയെങ്കിലും ബിനാമികളായി പ്രവർത്തിക്കുകയാണോ എന്ന ചോദ്യങ്ങളും ഉയർന്ന് വരുന്നുണ്ട്. ഇവരുടെ കടയിലെത്തി സാധനങ്ങൾ വാങ്ങിക്കാൻ വന്ന ഉപഭോക്താവ് ലണ്ടൻ സെൻട്രിക് എന്ന ഓൺലൈൻ പോർട്ടലിന് നൽകിയ വിവരങ്ങളാണ് വ്യാജ ബിസിനസിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തെത്തിക്കുന്നതിന് കാരണമായത്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ലണ്ടൻ ആസ്ഥാനമായ ഓൺലൈൻ മാധ്യമത്തിന്റെ റിപ്പോർട്ടേഴ്സ് നടത്തിയ അന്വേഷണമാണ് മലയാളി ദമ്പതികൾക്ക് വിനയായത്. ഇവരുടെ വ്യാജ ബിസിനസ് മൂലം സിറ്റി ഓഫ് ലണ്ടൻ കൗൺസിലിന് ലക്ഷക്കണക്കിന് പൗണ്ടിന്റെ നികുതി നഷ്ടം ഉണ്ടായതായാണ് ആരോപിക്കപ്പെടുന്നത്. മലയാളി ദമ്പതികളുടെ 4 ഷോപ്പുകളെ കൂടാതെ മറ്റ് വേറെ 8 അനധികൃത ഷോപ്പുകളും പ്രവർത്തിക്കുന്നതായുള്ള വിവരം ഓൺലൈൻ മാധ്യമം പുറത്തു വിട്ടിട്ടുണ്ട്. എന്നാൽ വാർത്തയുടെ നിജസ്ഥിതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇനിയും പുറത്ത് വരാനുണ്ട്. പ്രസ്തുത വിഷയം ഹോം ഓഫീസിന്റെ ശ്രദ്ധയിൽപ്പെട്ടന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. അതേസമയം ആരോപണ വിധേയായ സഫൂറ പുതുതലമുറ ബിസിനസുകാരുടെ ഇടയിൽ ശ്രദ്ധ നേടിയ വ്യക്തിത്വമാണ്. ലണ്ടനിലെ ഏറ്റവും മികച്ച സംരംഭകയായിട്ടാണ് സഫൂറ അറിയപ്പെടുന്നത്. ചുരുങ്ങിയ കാലയളവിനുള്ളിൽ വിജയകരമായി ബിസിനസ് ലോകത്ത് വളർന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്ക
പ്പെടുന്നത്.
കാഞ്ഞിരപ്പള്ളി ഇരട്ട കൊലപാതക കേസിൽ വാദം പൂർത്തിയായി. കോട്ടയം അഡിഷണൽ ജില്ലാ കോടതി രണ്ടിൽ ജഡ്ജ് നാസർ മുൻപാകെ 24/4/2023 ന് ആരംഭിച്ച വിചാരണ പൂർത്തിയാകാൻ ഒന്നര വർഷമെടുത്തു. ഒരാഴ്ച നീണ്ടുനിന്ന ഇരുഭാഗത്തിൻ്റെയും വാദത്തിനൊടുവിൽ വെള്ളിയാഴ്ചയോടെയാണ് വിചാരണ പൂർത്തിയായത്
സ്വത്തു തർക്കത്തെ തുടർന്നുള്ള വിരോധം നിമിത്തം പ്രതിയായ ജോർജുകുര്യൻ കാഞ്ഞിരപ്പള്ളി കരിമ്പനാൽ വീട്ടിൽ അതിക്രമിച്ചു കയറി സഹോദരനായ രെഞ്ചു കുര്യനെയും, മാതൃസഹോദരനായ മാത്യു സ്കറിയയേയും പ്രതിയുടെ തോക്ക് ഉപയോഗിച്ച് വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു.
കേസിൽ പ്രോസിക്യൂഷൻ 26 സാക്ഷികളെ വിസ്തരിക്കുകയും 278 പ്രമാണങ്ങളും 75 തൊണ്ടികളും ഹാജരാക്കി. പ്രതി വെടിവെക്കാൻ ഉപയോഗിച്ച ഇംഗ്ലണ്ടിൽ നിർമ്മിതമായ വെബ് ലൈ ആൻഡ് സ്കോട്ട് കമ്പനിയുടെ 32 റിവോൾവറും, കാർട്രിഡ്സ് അടക്കം 78 ഓളം മെറ്റിരിയൽ ഒബ്ജെക്ടസും കോടതിയിൽ ഹാജരാക്കിയിരുന്നു.
കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ്റെയും മറ്റും വിചാരണ കോടതിയിൽ തുടങ്ങുന്നതിനു മുൻപ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയതിൻ്റെ പേരിൽ പ്രതിക്കെതിരെ മറ്റു കേസുകളും നിലവിലുണ്ട്.
ഹൈദ്രാബാദ് സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ അസിസ്റ്റന്റ് ഡയറക്ടർ ബാലിസ്റ്റിക് എക്സ്പെർട്ട് എസ്.എസ് മൂർത്തി വിചാരണ കോടതി മുമ്പാകെ ഹാജരായി പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്കി.
കരിമ്പനാൽ എസ്റ്റേറ്റിലെ റൈറ്റർ വിൽസൺ, വീട്ടുജോലിക്കാരി സുജ, വീട്ടിലെ ഡ്രൈവർ മഹേഷ് എന്നിവർ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. കൂടാതെ റിവോൾവർ ഉപയോഗിക്കുന്നതിനുള്ള പ്രതിയുടെ പ്രാവിണ്യം സംബന്ധിച്ച് ഇടുക്കി റൈഫിൾ ക്ലബ് സെക്രട്ടറി പ്രൊഫസർ വി സി ജെയിംസും കോടതിയിൽ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയിട്ടുള്ളതാണ്. പ്രതി ഇടുക്കി റൈഫിൾ ക്ലബ്ബിലെ ആജീവനാന്ത മെമ്പറും റൈഫിൾ മത്സരങ്ങളിൽ പങ്കെടുത്ത് നിരവധി തവണ പുരസ്കാരങ്ങൾ നേടിയിട്ടുള്ളതുമാണ്.
പ്രതിയുടെ ഫോണിലെ കൃത്യദിവസത്തെ വാട്സ്ആപ്പ് ചാറ്റുകളിൽ നിന്നും നിർണ്ണായക തെളിവുകൾ
പോലീസിന് ലഭിച്ചതുമാണ്. പ്രദേശത്തെ പേരുകേട്ട കുടുംബക്കാരാണ് കരിമ്പനാൽ തറവാട്ടുകാർ, പാരമ്പര്യ തറവാടികൾ. ജോർജ്ജിന്റെയും രഞ്ജുവിന്റെയും പിതാവായിരുന്നു കുടുംബത്തിന്റെ കാരണവരായിയിരുന്നത്. കരമ്പനയ്ക്കൽ കുര്യൻ -റോസ് ദമ്പതികളുടെ മക്കളാണ് കുര്യനും രഞ്ജുവും. അദ്ദേഹമാണ് കുടുംബത്തിന് സ്വത്തുവഹകളും ബിസിനസും സ്വരുക്കൂട്ടിയത്.
സമ്പത്തുകൊണ്ടും പ്രതാപം കൊണ്ടും പേരുകേട്ട കുടുംബത്തിൽ മക്കൾ തമ്മിൽ സ്വരച്ചേർച്ച ഇല്ലാതിരുന്നത് മാതാപിതാക്കളെയും ബുദ്ധിമുട്ടിലാക്കി. രഞ്ജുവും കുര്യനും തമ്മിൽ സ്വത്തുവകകൾ സംബന്ധിച്ച് വർഷങ്ങളായി തർക്കങ്ങൾ നിലനിൽക്കുന്നുണ്ടായിരുന്നു. പച്ചക്കാനത്തും മൂന്നാറിലും ,ഊട്ടിയിലും കുടുംബത്തിന് റിസോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന്റെ നടത്തിപ്പും കുടുംബത്തിലെ മറ്റ് സാമ്പത്തിക വരുമാനങ്ങളും കൈകാര്യം ചെയ്തിരുന്നത് രഞ്ജുവാണ്.
കുടുബ വീടിനോട് ചേർന്ന സ്ഥലത്ത് വില്ലാ പ്രൊജക്ട് കൊണ്ടുവന്ന് വിൽപ്പന നടത്തി ബാധ്യതകൾ തീർക്കാനായിരുന്നു ജോർജ് കുര്യൻ്റെ പദ്ധതി. എന്നാൽ ഇതിനായി ശ്രമം തുടങ്ങിയപ്പോൾ സഹോദരൻ രഞ്ജു എതിർ നീക്കങ്ങളുമായി രംഗത്തെത്തി. ഭൂമി വിൽക്കണ്ടന്നായിരുന്നു രഞ്ജുവിന്റെ നിലപാട്. ഇതിൽ പ്രകോപിതനായ ജോർജ് കുര്യൻ സഹോദരൻ വീട്ടിലേക്ക് വരുന്നത് കാത്തുനിൽക്കുകയും, രഞ്ജു കുടുംബവീട്ടിലേക്ക് എത്തിയതോടെ നിർദ്ദാക്ഷിണ്യം നിറയൊഴിക്കുകയുമായിരുന്നു. രഞ്ജുവിനെ വെടിവെച്ചതിന് പിന്നാലെ മാതൃ സഹോദരനെയും ജോർജ് കുര്യൻ വെടിവെച്ചു. വെടിയേറ്റ രഞ്ജു തത്ക്ഷണം മരിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേയാണ് മാതൃസഹോദരൻ മാത്യൂ സ്കറിയ മരിച്ചത്.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ സി എസ് അജയൻ, അഡ്വ നിബു ജോൺ, അഡ്വ സ്വാതി എസ് ശിവൻ, എന്നിവരും പ്രതി ജോർജ് കുര്യന് വേണ്ടി അഡ്വക്കേറ്റ് ബി ശിവദാസും ഹാജരായി
അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച മിനി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേര്‍ മരിച്ചു. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയിലാണ് സംഭവം.തെലങ്കാനയിൽ നിന്നുള്ള ശബരിമല ഭക്തര്‍ സഞ്ചരിച്ച മിനി ബസ് എതിര്‍ദിശയില്‍ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കലഞ്ഞൂർ മുറിഞ്ഞകല്ലിൽ പുലര്‍ച്ചെ 4:05 നായിരുന്നു അപകടം സംഭവിച്ചത്.
കോന്നി മല്ലശ്ശേരി സ്വദേശികളാണ് മരിച്ചത്. മത്തായി ഈപ്പൻ , നിഖിൻ (29), അനു (26), ബിജു പി ജോർജ്ജ് എന്നിവരാണ് മരിച്ചത്. അനുവും നിഖിലും നവദമ്പതികളാണ്. അനുവിന്റെ പിതാവാണ് ബിജു. നിഖിലിന്റെ പിതാവാണ് മത്തായി ഈപ്പൻ. നവംബർ 30നായിരുന്നു നിഖിലിന്റെയും അനുവിന്റെയും വിവാഹം. മലേഷ്യയിൽ മധുവിധുവിന് പോയ ശേഷം മടങ്ങിയെത്തിയതായിരുന്നു അനുവും നിഖിലും. ഇവരെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കൂട്ടിക്കൊണ്ടുവരികയായിരുന്നു ബിജുവും ഈപ്പൻ മത്തായിയും. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. ബിജു ആണ് കാർ ഓടിച്ചിരുന്നത്. വീടിന് വെറും ഏഴ് കിലോമീറ്റർ അകലെയാണ് അപകടം നടന്നത്.
കാറിന്റെ മുന്‍വശം ആകെ തകര്‍ന്ന നിലയിലായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. ഈപ്പൻ മത്തായി, നിഖിൽ, ബിജു എന്നിവർ സംഭവസ്ഥലത്ത് മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അനു മരിച്ചത്.
ഈപ്പൻ മത്തായിയുടെയും ബിജുവിന്റെയും നിഖിലിന്റെയും മൃതദേഹങ്ങൾ കോന്നി താലൂക്ക് ആശുപത്രിയിലാണ്. അനുവിന്റെ മൃതദേഹം പത്തനംതിട്ട സ്വകാര്യ ആശുപത്രിയിലും. കൂടല്‍ പൊലീസ് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.
കാനഡയിലാണ് നിഖില്‍ ജോലി ചെയ്യുന്നത്. വിവാഹശേഷം ജോലിസ്ഥലത്തേക്ക് മടങ്ങാന്‍ തയ്യാറെടുക്കുകയായിരുന്നു നിഖില്‍. ബസിലുണ്ടായിരുന്ന ഏതാനും തീർഥാടകർക്ക് പരിക്കേറ്റുവെന്നാണ് വിവരം. പരിക്ക് ഗുരുതരമല്ല.
ഇടതുപക്ഷത്ത് നിന്നും ഇടഞ്ഞ നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്കെന്ന് സൂചന. ഡല്‍ഹിയില്‍വച്ച് അന്‍വര്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലുമായി ചര്‍ച്ച നടത്തിയതായാണ് വിവരം. കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്റെ പിന്തുണയോടെയാണ് അന്‍വറിന്റെ നീക്കമെന്നാണ് സൂചന.
സുധാകരന് പുറമേ മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയ്ക്കും പുതിയ നീക്കങ്ങളില്‍ പങ്കുണ്ടെന്നാണ് വിവരം. അതേസമയം സംസ്ഥാനത്തെ മറ്റു നേതാക്കള്‍ക്ക് ഇക്കാര്യത്തില്‍ സൂചനയൊന്നുമില്ല. അന്‍വറിന്റെ കോണ്‍ഗ്രസിലേക്കുള്ള വരവിനെ എതിര്‍ക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെയും മറ്റ് ചില നേതാക്കളുടെയും നിലപാട് ഇക്കാര്യത്തില്‍ നിര്‍ണായകമായേക്കും.
അന്‍വറിനെ യുഡിഎഫില്‍ എടുക്കുന്നതിനോട് നേരത്തെ ലീഗ് നേതൃത്വം അനുകൂല സമീപനമല്ല സ്വീകരിച്ചിരുന്നത്. എന്നാല്‍ ലീഗ് മയപ്പെടുമെന്നാണ് അന്‍വര്‍ വരുന്നതിനെ അനുകൂലിക്കുന്ന നേതാക്കള്‍ കരുതുന്നത്. ഇടതുപക്ഷത്തോട് അകന്ന അന്‍വര്‍ ആദ്യം ഡി.എം.കെയില്‍ ചേരാനാണ് ശ്രമിച്ചത്. എന്നാല്‍ ഡി.എം.കെ ഇതിനോട് താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. തുടര്‍ന്ന് ഡല്‍ഹിയില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായും എസ്പിയുമായും അന്‍വര്‍ ചര്‍ച്ച നടത്തിയിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ ചേലക്കരയില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയ അന്‍വര്‍ പാലക്കാടും വയനാടും യുഡിഎഫിനെ പിന്തുണച്ചു.