ഭർത്താവിന്റെ വായ്പകൾ അടച്ചുതീർക്കുന്നതിനായി നവജാതശിശുവിനെ ഒന്നരലക്ഷം രൂപയ്ക്ക് വിറ്റ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ രാമനഗരയിലാണ് സംഭവം. കുട്ടിയെ വിൽക്കാൻ സഹായിച്ച രണ്ടുപേരെയും കുട്ടിയെ വാങ്ങിയ ആളെയും പോലീസ് അറസ്റ്റ് ചെയ്തു. 30 ദിവസം മാത്രം പ്രായമായ ആൺകുട്ടിയെയാണ് വിൽക്കാൻ ശ്രമിച്ചത്. കുഞ്ഞിനെ രക്ഷപ്പെടുത്തി മാണ്ഡ്യയിലെ ചൈൽഡ് വെൽഫെയർ ഹോമിലേക്ക് മാറ്റി.
ഡിസംബർ ഏഴിന് യുവതിയുടെ ഭർത്താവാണ് കുഞ്ഞിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകിയത്. തന്റെ ഭാര്യക്ക് കൃത്യത്തിൽ പങ്കുള്ളതായി സംശയമുണ്ടെന്നും യുവാവ് പോലീസിനോട് പറഞ്ഞു. ദിവസ വേതനത്തിന് ജോലി ചെയ്യുന്നവരാണ് ദമ്പതികൾ. മൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയും ജീവിത ചെലവുകളും തള്ളി നീക്കുന്നതിൽ പ്രയാസം നേരിട്ടതോടെ നവജാതശിശുവിനെ വിൽക്കാമെന്ന് യുവതി ഭർത്താവിനോട് പറയുകയായിരുന്നു. എന്നാൽ ഭർത്താവ് യുവതിയെ പിന്തിരിപ്പിച്ചു.
കുറച്ചു ദിവസങ്ങൾക്ക് ശേഷം യുവാവ് ജോലിക്ക് ശേഷം വീട്ടിൽ മടങ്ങിയെത്തിയപ്പോൾ കുഞ്ഞിനെ വീട്ടിൽ കണ്ടില്ല. സുഖമില്ലാത്തതിനാൽ ഡോക്ടറിനെ കാണിക്കുന്നതിനായി ബന്ധുവിനൊപ്പം കുഞ്ഞിനെ കൊടുത്തുവിട്ടതായി യുവതി പറഞ്ഞു. പിറ്റേന്ന് രാവിലെ ജോലിക്ക് പോയി മടങ്ങിയെത്തിയപ്പോഴും കുഞ്ഞിനെ വീട്ടിൽ കണ്ടില്ല. തലേദിവസം പറഞ്ഞ കാര്യങ്ങൾ വീണ്ടും ആവർത്തിച്ചതോടെ സംശയം തോന്നിയ യുവാവ് പിറ്റേന്ന് രാവിലെ പോലീസിൽ നൽകുകയായിരുന്നു.
വനിത പോലീസ് യുവതിയെ വീട്ടിലെത്തി ചോദ്യം ചെയ്തപ്പോഴും കുട്ടി ബന്ധുവിനൊപ്പമാണെന്നായിരുന്നു യുവതിയുടെ മറുപടി. കൂടുതൽ ചോദ്യം ചെയ്യലിനൊടുവിലാണ് കുഞ്ഞിനെ ബെംഗളൂരുവിലെ യുവതിക്ക് ഒന്നരലക്ഷം രൂപയ്ക്ക് വിറ്റുവെന്ന് മൊഴി നൽകിയത്. ഉടനെ പോലീസ് ബെംഗളൂരുവിലെത്തി കുഞ്ഞിനെ രക്ഷപ്പെടുത്തി. കുട്ടിയുടെ അമ്മയെയും കുഞ്ഞിനെ വാങ്ങിയ യുവതിയെയും രണ്ടു സഹായികളെയും പോലീസ് അറസ്റ്റ് ചെയ്തു.
രാജ്യസഭാധ്യക്ഷൻ എന്നനിലയിൽ ഏകപക്ഷീയമായി പെരുമാറുന്നുവെന്നാരോപിച്ച് ഉപരാഷ്ട്രപതി ജഗ്‍ദീപ് ധൻകറിനെ നീക്കാൻ ഇന്ത്യസഖ്യത്തിന്റെ രാഷ്ട്രീയ നീക്കം.
ഉപരാഷ്ട്രപതിയെ നീക്കാനുള്ള പ്രമേയത്തിന് അവതരണാനുമതി തേടി ചൊവ്വാഴ്ച രാജ്യസഭയിൽ നോട്ടീസ് നൽകി. ഉപരാഷ്ട്രപതിയെ നീക്കാൻ നോട്ടീസ് നൽകുന്നത് ചരിത്രത്തിലാദ്യമായാണ്. പ്രമേയത്തിന് രാജ്യസഭയുടെയും ലോക്‌സഭയുടെയും അനുമതി വേണമെന്നിരിക്കേ നിലവിലെ പ്രതിപക്ഷ അംഗബലമുപയോഗിച്ച് ഉപരാഷ്ട്രപതിയെ നീക്കൽ അസാധ്യമാണ്.
ഉപരാഷ്ട്രപതിയെ നീക്കുന്ന പ്രമേയത്തിന് 14 ദിവസംമുൻപ് നോട്ടീസ് നൽകണമെന്നിരിക്കേ ഈമാസം 20-ന് അവസാനിക്കുന്ന ശീതകാല സമ്മേളനത്തിൽ ഇതുവരില്ലെന്നുറപ്പായി. പ്രതിപക്ഷ പാർട്ടികൾക്കിടയിലെ അസ്വാരസ്യങ്ങൾക്കിടെ ‘ഇന്ത്യസഖ്യ’ത്തിന്റെ ഐക്യം ഉറപ്പിക്കാനുള്ള രാഷ്ട്രീയ നീക്കംകൂടിയാണ് നോട്ടീസിലൂടെ ലക്ഷ്യമിട്ടത്.
അറുപതോളം രാജ്യസഭാംഗങ്ങൾ ഒപ്പുവെച്ച നോട്ടീസാണ് കോൺഗ്രസ് നേതാക്കളായ ജയറാം രമേഷും നാസീർ ഹുസൈനും രാജ്യസഭാ സെക്രട്ടറിജനറൽ പി.സി. മോദിക്ക് നൽകിയത്. കോൺഗ്രസിനുപുറമേ തൃണമൂൽ കോൺഗ്രസ്, എ.എ.പി., ഡി.എം.കെ., ആർ.ജെ.ഡി., സി.പി.എം., ജെ.എം.എം., സി.പി.ഐ. അംഗങ്ങളാണ് ഒപ്പുവെച്ചത്. രാജ്യസഭയിലെ പ്രതിപക്ഷനേതാവായ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി എന്നിവരും പ്രതിപക്ഷ പാർട്ടികളുടെ സഭയിലെ കക്ഷിനേതാക്കളും ഒഴികെയുള്ളവരാണ് ഒപ്പിട്ടത്.
ഉപരാഷ്ട്രപതിയെ നീക്കുന്നതിനെക്കുറിച്ച് ഭരണഘടനയുടെ 67-ബി അനുച്ഛേദത്തിലാണ് പറയുന്നത്. രാജ്യസഭയിലെ ആകെ അംഗങ്ങളിലെ ഭൂരിപക്ഷവും ലോക്‌സഭയിൽ അപ്പോഴുള്ള അംഗങ്ങളിലെ ഭൂരിപക്ഷവും പ്രമേയത്തെ പിന്തുണയ്ക്കണം. പ്രമേയാവതരണത്തിനുള്ള നോട്ടീസ് 14 ദിവസംമുൻപ് നൽകണം. അതേസമയം, എന്തെല്ലാം കാരണത്താൽ ഉപരാഷ്ട്രപതിയെ നീക്കാമെന്ന് ഭരണഘടനയിലില്ല. രാജ്യസഭാധ്യക്ഷൻ എന്നല്ല, ഉപരാഷ്ട്രപതി എന്നാണ് അനുച്ഛേദത്തിൽ പറയുന്നത്. അവിശ്വാസം എന്നോ ഇംപീച്ച്‌മെന്റ് എന്നോ അല്ല, ‘നീക്കംചെയ്യൽ’ എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്.
പാർലമെന്റിൽ വിവിധ പ്രമേയങ്ങൾക്കുംമറ്റും അനുമതിതേടുന്ന നോട്ടീസുകളുടെ കാലാവധി അതത് സമ്മേളനങ്ങൾ കഴിയുന്നതോടെ ഇല്ലാതാവും. എന്നാൽ, ഉപരാഷ്ട്രപതിയെ നീക്കുന്ന വിഷയത്തിൽ ഇത് ബാധകമാണോ എന്നതിൽ അവ്യക്തതയുണ്ട്. ഉപരാഷ്ട്രപതിയെ നീക്കാനുള്ള നടപടികൾ സഭാചട്ടത്തിലല്ല, ഭരണഘടനയിലാണ് പറയുന്നത് എന്നതിനാൽ സഭാധ്യക്ഷന് ഏതുതരത്തിലും വ്യാഖ്യാനിക്കാനാകുമെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടി. അതേസമയം, നോട്ടീസിന് അടുത്ത സമ്മേളനത്തിലും സാധുതയുണ്ടാകുമെന്ന് എം.പി.മാരായ എൻ.കെ. പ്രേമചന്ദ്രൻ, പി. സന്തോഷ് കുമാർ എന്നിവർ അഭിപ്രായപ്പെട്ടു. വേദനയോടെയാണെങ്കിലും ഇന്ത്യസഖ്യത്തിന് ഇതല്ലാതെ മറ്റ് പോംവഴിയില്ലെന്ന് ഉപരാഷ്ട്രപതിയെ നീക്കാനുള്ള പ്രമേയത്തെക്കുറിച്ച് കോൺഗ്രസ് നേതാവ് ജയ്‌റാം രമേഷ് പ്രതികരിച്ചു.
ജില്ലകളിലെ പ്രധാന നഗരത്തില്‍ ഒരു സ്റ്റോപ്പ് എന്ന വിധത്തില്‍ ചുരുക്കം സ്റ്റോപ്പുകള്‍ മാത്രമാണ് കെഎസ്‌ആർടിസി മിന്നല്‍ ബസ് സർവീസുകള്‍ക്കുള്ളത്. ദീർഘദൂര യാത്രക്കാരുടെ പ്രിയപ്പെട്ട ബസ്.
തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് വിവിധ ഭാഗങ്ങളിലേക്കായി മിന്നല്‍ ബസുകള്‍ സർവീസ് നടത്തുന്നു. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് തിരുവനന്തപുരം- കട്ടപ്പന കെഎസ്‌ആർടിസി മിന്നല്‍. തിരുവനന്തപുരത്ത് നിന്ന് ഏറ്റവും കുറഞ്ഞ സമയത്തില്‍ കട്ടപ്പനയിലേക്കും തിരികെയും വരേണ്ടവർക്ക് ഈ ബസിനെ ആശ്രയിക്കാം. മുൻകൂട്ടി നിശ്ചയിച്ച ചുരുക്കം ചില ബസ് സ്റ്റേഷനുകളിലല്ലാതെ കയറുകയില്ലെന്നതിനാല്‍ അനാവശ്യമായി സമയം പോവുകയുമില്ല.
തിരുവനന്തപുരത്ത് നിന്ന് എല്ലാ ദിവസവും രാത്രി 11.55 ന് പുറപ്പെടുന്ന കട്ടപ്പന- തിരുവനന്തപുരം കെ എസ് ആർ ടി സി മിന്നല്‍ സൂപ്പർ ഡീലക്സ് എയർ ബസ് (2355TVMKTP)രാവിലെ ആറ് മണിക്ക് കട്ടപ്പനയില്‍ എത്തും. വെറും ആറ് മണിക്കൂറും ആറ് മിനിറ്റുമാണ് യാത്രയ്ക്ക് വേണ്ടിവരുന്ന സമയം. തിരുവനന്തപുരം, കൊട്ടാരക്കര,, കോട്ടയം, തൊടുപുഴ, ചെറുതോണി വഴിയാണ് ബസ് പോകുന്നത്. ₹431 രൂപയാണ് സാധാരണ ദിവസങ്ങളിലെ ടിക്കറ്റ് നിരക്ക്. അവധി ദിവസങ്ങള്‍, വാരാന്ത്യങ്ങള്‍ തുടങ്ങിയ സമയങ്ങളില്‍ നിരക്കില്‍ വർധനവ് ഉണ്ടായേക്കാം.
തിരുവനന്തപുരത്ത് നിന്ന് ബസ് എടുത്താല്‍ നാലാമത്തെ സ്റ്റോപ്പാണ് കട്ടപ്പന. അതായത്, ഇരു നഗരങ്ങള്‍ക്കും ഇടയില്‍ വെറും മൂന്ന് സ്റ്റോപ്പ് മാത്രമാണുള്ളത്. കൊട്ടാരക്കര, കോട്ടയം, തൊടുപുഴ എന്നിവയാണവ.
തിരുവനന്തപുരം -23:55 PM
കൊട്ടാരക്കര – 01:05 AM
കോട്ടയം -02:40 AM
തൊടുപുഴ -03:50 AM
കട്ടപ്പന -06:00 AM എന്നിങ്ങനെയാണ് സ്റ്റോപ്പും അവിടെയെത്തുന്ന സമയവും.
കട്ടപ്പന -തിരുവനന്തപുരം കെഎസ്‌ആർടിസി മിന്നല്‍
കട്ടപ്പനയില്‍ നിന്ന് എന്നാ ദിവസവും രാത്രി 10.30 ന് പുറപ്പെടുന്ന കെ എസ് ആർ ടി സി മിന്നല്‍ സൂപ്പർ ഡീലക്സ് എയർ ബസ് (2230KTPTVM)പിറ്റേന്ന് രാവിലെ 4.15 ന് തിരുവനന്തപുരത്ത് എത്തും. കട്ടപ്പന – തൊടുപുഴ – കോട്ടയം – കൊട്ടാരക്കര – തിരുവനന്തപുരം റൂട്ടിലാണ് യാത്ര.
കട്ടപ്പന -10:30 PM
തൊടുപുഴ – 112:45 AM
കോട്ടയം – 101:55 AM
കൊട്ടാരക്കര – 1 03:20 AM
തിരുവനന്തപുരം – 1 04:45 AM എന്നിങ്ങനെയാണ് സ്റ്റോപ്പും അവിടെയെത്തുന്ന സമയവും.
കോഴിക്കോട് കൊയിലാണ്ടിയില്‍ നവജാതശിശുവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൊക്കിള്‍ക്കൊടി പോലും മാറ്റാത്ത നിലയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ മീന്‍ പിടിക്കാന്‍ പോയവരാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്ന് പുലര്‍ച്ചെ 1.30ഓടെയാണ് മൃതദേഹം ലഭിച്ചത്. പൊലീസും ഫയര്‍ ഫോഴ്‌സുമെത്തിയാണ് പുഴയില്‍ നിന്ന് മൃതദേഹം പുറത്തെടുത്തത്.
പ്ലാസ്റ്റിക് കവര്‍ ഒഴുകുകയാണെന്ന് വിചാരിച്ച് ആദ്യം മത്സ്യത്തൊഴിലാളികള്‍ ഇത് ഗൗരവമായി കണ്ടില്ലെങ്കിലും പിന്നീട് സംശയം തോന്നി അടുത്തേക്ക് ചെന്നപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹമാണെന്ന് കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവത്തില്‍ കൊയിലാണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.
അടുത്തുള്ള ആശുപത്രികളില്‍ ഇന്നലെ പ്രസവം നടന്ന സ്ത്രീകളെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്.
കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം പുഴയിലെറിഞ്ഞതാകാമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷമേ ഇത് സ്ഥിരീകരിക്കാനാകൂ. ആണ്‍കുഞ്ഞിന്റെ മൃതദേഹമാണ് പുഴയില്‍ കണ്ടെത്തിയത്.
പോത്തൻകോട് ഒറ്റയ്‌ക്ക് താമസിച്ചിരുന്ന വയോധിക കൊലചെയ്യപ്പെട്ട സംഭവത്തിൽ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. 69കാരി പീഡനത്തിനിരയായതായാണ് റിപ്പോർട്ടിലുള്ളത്. സ്വകാര്യ ഭാഗങ്ങളിൽ പരിക്കുകളുണ്ടായിരുന്നു. മരണകാരണം തലയ്‌ക്കേറ്റ ക്ഷതമാണെന്നാണ് വിവരം. ഭിന്നശേഷിക്കാരിയായ വയോധികയും പ്രതി പോത്തൻകോട് സ്വദേശി തൗഫീക്കും തമ്മിൽ രാവിലെ തർക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇവർ കൊല്ലപ്പെട്ടതെന്നാണ് സൂചന.
ഇവരുടെ വീടിനടുത്തുള്ള സിസിടിവിയിൽ നിന്നുള്ള ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. തുടർന്ന് ഉടൻതന്നെ ഇയാളെ കസ്റ്റഡിയിലെടുത്തു. പിടിയിലായ തൗഫീഖ് മുൻപ് പോക്‌സോ കേസിലുൾപ്പെടെ പ്രതിയാണ്. വയോധികയുടെ വീടിന്റെ തൊട്ടടുത്തായി സഹോദരങ്ങൾ താമസിക്കുന്നുണ്ട്. രാവിലെ അസ്വാഭാവിക ശബ്ദം ഒന്നും കേട്ടില്ലെന്നാണ് ഇവർ വ്യക്തമാക്കിയത്. ഇതിലൊരാളുടെ വീടിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. സഹോദരിയാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് ബന്ധുക്കളെയും പൊലീസിനെയുമൊക്കെ വിവരമറിയിക്കുകയായിരുന്നു.
രാവിലെ പൂജയ്ക്കായി പൂവ് പറിക്കാൻ പോകുന്ന പതിവ് വയോധികയ്‌ക്കുണ്ടായിരുന്നു.ഇവർ ധരിച്ചിരുന്ന ബ്ലൗസ് കീറിയ നിലയിലാണ്. കമ്മൽ നഷ്ടപ്പെട്ടു. കൂടാതെ അവർ ഉടുത്തിരുന്ന മുണ്ടുകൊണ്ട് മൃതദേഹം മൂടിയിരുന്നു. മൃതദേഹത്തിന് സമീപത്തായി പൂക്കളും ചെരുപ്പും കിടപ്പുണ്ടായിരുന്നു.
മുംബൈയിലെ കുർളയിൽ ബസ് വാഹനങ്ങളിലിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് സ്ത്രീകളുൾപ്പെടെ നാലുപേർ മരിച്ചു. 29 പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി 9.50-ഓടെയായിരുന്നു അപകടം. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്.
അതിവേഗത്തിലെത്തിയ ബസ് ഓട്ടോറിക്ഷയിലാണ് ആദ്യം ഇടിച്ചത്. ബസിന്റെ ബ്രേക്ക് തകരാറിലായതാണ് അപകടകാരണമെന്നാണ് പ്രാഥമികനിഗമനം.
അമിത വേഗത്തില്‍ വരുന്ന ബസിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വി.യിലുണ്ട്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുതുക്കാട് സെന്ററിൽ നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. കേച്ചേരി സ്വദേശി കൂളവീട്ടിൽ ലെസ്റ്റിനാണ് (36) അറസ്റ്റിലായത്. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെ പുതുക്കാട് ബസാർ റോഡിലാണ് സംഭവം.
കൊട്ടേക്കാട് ഒളമ്പിക്കൽ വീട്ടിൽ ബിബിതക്കാണ് (28) കുത്തേറ്റത്. പുതുക്കാട് ബസാർ റോഡിലെ ബാങ്കിൽ താൽക്കാലിക ജീവനക്കാരിയായ ബിബിത ബസിറങ്ങി ബാങ്കിലേക്ക് നടന്നുപോകുന്നതിനിടെ ലെസ്റ്റിൻ ആക്രമിക്കുകയായിരുന്നു.
റോഡിലേക്ക് വലിച്ചിഴച്ചിട്ട് ഒമ്പത് തവണ ഇയാൾ കത്തികൊണ്ട് ബിബിതയെ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവശേഷം ബസാർ റോഡിലൂടെ നടന്നുപോയ ഇയാളെ പുതുക്കാട് പൊലീസ് പിടികൂടുകയായിരുന്നു.
ഗുരുതര പരിക്കേറ്റ ബിബിത തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. പുതുക്കാട് എസ്.എച്ച്.ഒ വി. സജീഷ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്.
നേഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവിന്റെ മരണത്തിൽ പുതിയ പരാതി നൽകി കുടുംബം. ചുട്ടിപ്പാറ നഴ്സിംഗ് കോളേജിലെ സൈക്യാട്രി വിഭാഗം അദ്ധ്യാപകൻ സജിക്കെതിരെയാണ് അമ്മുവിന്റെ അച്ഛൻ സജീവ് പരാതി നൽകിയത്. ലോഗ് ബുക്ക് കാണാതായെന്ന് പറഞ്ഞ് അമ്മുവിനെ അദ്ധ്യാപകൻ സജിയും കേസിൽ പ്രതികളായ വിദ്യാർത്ഥികളും ചേർന്ന് മാനസികമായി പീഡിപ്പിച്ചെന്നാണ് അച്ഛൻ സജീവ് ആരോപിക്കുന്നത്.
പ്രതികളായ വിദ്യാർത്ഥിനികളെ ഒരു വശത്തും അമ്മുവിനെ മറ്റൊരു വശത്തും നിർത്തിക്കൊണ്ട് കൗൺസിലിംഗ് എന്ന പേരിൽ കുറ്റവിചാരണ നടത്തുകയായിരുന്നു. രണ്ട് മണിക്കൂറിൽ കൂടുതലാണ് അദ്ധ്യാപകൻ അമ്മുവിനെ കുറ്റ വിചാരണ ചെയ്തത്. ഇതിന് ശേഷമാണ് അമ്മു ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മരിച്ചതെന്നും സജീവ് പറഞ്ഞു. പൊലീസ് അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്നും സജീവ് പറഞ്ഞു. പ്രിൻസിപ്പൽ ഒരിക്കൽ പറയുന്ന കാര്യമല്ല, പിന്നീട് പറയുന്നതെന്നും അച്ഛൻ സജീവ് ആരോപിച്ചു.
ചുട്ടിപ്പാറ എസ്എംഇ നഴ്സിംഗ് കോളജിലെ ബിഎസ്സി നഴ്സിംഗ് അവസാന വർഷ വിദ്യാർത്ഥിനി തിരുവനന്തപുരം സ്വദേശി അമ്മു എ സജീവ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി മരിക്കാൻ കാരണം മാനസിക പീഡനമെന്ന് സൂചന നേരത്തെ പുറത്തുവന്നിരുന്നു. രാത്രി ഏഴിനാണ് വെട്ടിപ്രത്തുള്ള സ്വകാര്യ ഹോസ്റ്റലിന്റെ മൂന്നാം നിലയിൽ നിന്നു വീണ നിലയിൽ അമ്മു സജീവിനെ സഹപാഠികൾ കണ്ടെത്തുന്നത്. ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. സംഭവത്തിൽ പത്തനംതിട്ട പൊലീസ് പ്രാഥമികാന്വേഷണം നടത്തി.
സഹപാഠികളിൽ ചിലർ അമ്മുവിനെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് പിതാവ് സജീവ് നേരത്തേ നഴ്സിംഗ് കോളേജ് പ്രിൻസിപ്പലിന് പരാതി നൽകിയിരുന്നതായി പത്തനംതിട്ട പൊലീസ് പറഞ്ഞിരുന്നു. അമ്മുവിന്റെ ജീവന് ഭീഷണിയുണ്ടെന്ന് പരാതിയിൽ പറഞ്ഞിരുന്നു. പിതാവ് സജീവ് കോളേജിലെത്തിയാണ് പരാതി നൽകിയത്. എന്നാൽ, കോളേജ് അധികൃതർ പരാതി ഗൗരവത്തിലെടുത്തില്ലെന്ന് ആക്ഷേപമുണ്ട്.
മൈഗ്രേൻ പോലുള്ള ശാരീരിക ബുദ്ധിമുട്ടുകൾ അമ്മുവിനെ അലട്ടിയിരുന്നു. കോളേജിൽ നിന്ന് സ്റ്റഡിടൂറിന് പോകാൻ താൽപ്പര്യം പ്രകടിപ്പിക്കാതിരുന്ന അമ്മുവിനെ ടൂർ കോഓർഡിനേറ്ററാക്കി. പ്രഖ്യാപനം വരുമ്പോഴാണ് അമ്മു ഇക്കാര്യം അറിഞ്ഞതെന്നും പിതാവിന്റെ പരാതിയിലുണ്ടായിരുന്നു. ഹോസ്റ്റലിലെ അമ്മുവിന്റെ മുറിയിൽ പൊലീസ് പരിശോധന നടത്തി. ഡയറിയുടെ താളിൽ ‘ഐ ക്വിറ്റ്’ (ഞാൻ പോകുന്നു) എന്നൊരു വാചകം എഴുതിയിട്ടുണ്ട്. മൊബൈൽ ഫോണും കണ്ടെടുത്തു. പത്തനംതിട്ട ഡിവൈ.എസ്.പി എസ്.നന്ദകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചിരിക്കെ, അടിവസ്ത്രത്തിൽ രക്തക്കറ ഉണ്ടായിരുന്നെന്ന ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്തുവന്നു. നവീനിനെ കൊന്ന് കെട്ടിത്തൂക്കിയതാകാമെന്നാണ് കുടുംബം വിശ്വസിക്കുന്നത്. ഇൻക്വസ്റ്റ് റിപ്പോർട്ട് കോടതിയിൽ ഹാജരാക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.
ഒക്ടോബർ 15ന് രാവിലെ കണ്ണൂർ ടൗൺ പൊലീസ് തയ്യാറാക്കിയ റിപ്പോർട്ടിലാണ് സംഭവത്തിൽ വഴിത്തിരിവാകാവുന്ന പരാമർശം. എന്നാൽ എഫ്.ഐ.ആറിലും ഹൈക്കോടതിയിൽ ഹാജരാക്കിയ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും ഇക്കാര്യമില്ല. ചാരനിറത്തിലുള്ള അടിവസ്ത്രമാണ് നവീൻ ധരിച്ചിരുന്നത്. തുടകൾ, കണങ്കാലുകൾ, പാദങ്ങൾ എന്നിവ സാധാരണനിലയിലാണെന്നും റിപ്പോർട്ടിലുണ്ട്. ഇൻക്വസ്റ്റ് നടക്കുമ്പോൾ ബന്ധുക്കൾ സ്ഥലത്തില്ലാത്തതിനാൽ മൊഴി രേഖപ്പെടുത്തിയില്ല. രാവിലെ 10.15ന് തുടങ്ങി 11.45നാണ് ഇൻക്വസ്റ്റ് പൂർത്തിയാക്കിയത്.
പത്തനംതിട്ടയിൽ നിന്ന് പുറപ്പെട്ട ബന്ധുക്കൾ കണ്ണൂർ പൊലീസ് ഡെപ്യൂട്ടി കമ്മിഷണറെ വിളിച്ചപ്പോഴാണ് ഇൻക്വസ്റ്റ് കഴിഞ്ഞവിവരം അറിയുന്നത്. മൃതദേഹ പരിശോധന പരിയാരം മെഡിക്കൽ കോളേജിൽ നടത്തുന്നതിൽ വിയോജിപ്പുണ്ടെന്നും കോഴിക്കോട്ടേക്ക് മാറ്റണമെന്നും ബന്ധുക്കൾ കമ്മിഷണറോട് ആവശ്യപ്പെട്ടു. കളക്ടർ അരുണിനെ വിളിച്ചപ്പോൾ ഒന്നും പേടിക്കാനില്ലെന്നും പൊലീസ് സർജ്ജനാണ് നേതൃത്വം നൽകുന്നതെന്നുമാണ് ബന്ധുക്കളോട് പറഞ്ഞത്.
രക്തസാന്നിദ്ധ്യം എഫ്.ഐ.ആറിലോ പോസ്റ്റുമോർട്ടം റിപ്പോർട്ടിലോ പരാമർശിക്കാത്തതിൽ ദുരൂഹതയുണ്ടെന്ന് നവീൻ ബാബുവിന്റെ ബന്ധുക്കൾ പറഞ്ഞു. ഇൻക്വസ്റ്റ് റിപ്പോർട്ട് സർജ്ജന് പൊലീസ് നൽകിയില്ലെന്ന സംശയമുണ്ട്. ആന്തരികാവയവങ്ങൾക്ക് പരിക്കില്ലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുമ്പോൾ പിന്നെങ്ങനെ അടിവസ്ത്രത്തിൽ രക്തക്കറ വരും. പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ ഇൻക്വസ്റ്റ് റിപ്പോർട്ട് വായിച്ചു നോക്കിയില്ലേ. രക്തസ്രാവം ഉണ്ടായിട്ടുണ്ട്. അതിനർത്ഥം ഒരു മുറിവ് ശരീരത്തിൽ എവിടെയോ ഉണ്ടായിട്ടുണ്ടെന്നാണെന്നും ബന്ധുക്കൾ പറഞ്ഞു. അതേസമയം, തൂങ്ങിമരണം തന്നെയാണെന്നും രക്തംവരുന്നത് സ്വാഭാവികമാണെന്നുമാണ് പൊലീസ് വാദം.
വെറും 0.5 സെന്റിമീറ്റർ വ്യാസമുള്ള പ്ലാസ്റ്റിക് കയർ കഴുത്തിൽ കെട്ടിയാണ് അത്മഹത്യയെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ടോ എന്നും റിപ്പോർട്ടിൽ സൂചനയില്ല. അതേസമയം, നവീൻ ബാബുവിന്റെ ശരീരത്തിൽ പരിക്കുകളില്ലെന്ന് പറയുന്നു. തലയോട്ടിക്കോ വാരിയെല്ലുകൾക്കോ ക്ഷതമില്ല. ഇടത് ശ്വാസകോശത്തിന്റെ മുകൾഭാഗം നെഞ്ചിന്റെ ഭിത്തയോട് ചേർന്ന നിലയിലാണ്. പേശികൾ, പ്രധാന രക്തക്കുഴലുകൾ, തരുണാസ്ഥി, കശേരുക്കൾ, സുഷുമ്നാ നാഡി എന്നിവയ്ക്കും പരിക്കില്ല. നാവ് കടിച്ചിരുന്നു. ശരീരം അഴുകിയതിന്റെ ലക്ഷണങ്ങളില്ല.
മുനമ്പം വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ അഭിപ്രായത്തെ തളളി മുസ്ലീം ലീഗ് നേതാവ് കെ.എം ഷാജി. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ലെന്നും വി.ഡി സതീശന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും കെ.എം ഷാജി പറഞ്ഞു.
പെരുവള്ളൂര്‍ പഞ്ചായത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനത്തിലാണ് കെ.എം ഷാജി തന്റെ നിലപാട് തുറന്ന് പറഞ്ഞത്.
മുനമ്പം വിഷയം വലിയ പ്രശ്‌നമാണ്. നിങ്ങള്‍ വിചാരിക്കുന്ന പോലെ നിസ്സാരമല്ല. പ്രതിപക്ഷ നേതാവ് പറഞ്ഞു, അത് വഖഫ് ഭൂമിയല്ലെന്ന്. മുസ്ലീം ലീഗിന് അങ്ങനെ ഒരു അഭിപ്രായം ഇല്ല. അത് വഖഫ് ഭൂമിയല്ലെന്ന് പറനായാകില്ല. ഫാറൂഖ് കോളേജിന്റെ അധികൃതര്‍ പറയുന്നത് അത് വഖഫ് ഭൂമിയല്ലെന്നാണ്. അങ്ങനെ പറയാന്‍ അവര്‍ക്ക് എന്ത് അവകാശമാണുള്ളത്. വഖഫ് ചെയ്യപ്പെട്ട ഭൂമി ആരാണ് അവര്‍ക്ക് വിട്ടുകൊടുത്തത്. ആരാണ് അതിന് രേഖയുണ്ടാക്കിയത്. അവരെ പിടിക്കേണ്ടത് മുസ്ലീംലീഗാണോ? ഭരണകൂടമല്ലേ ചെയ്യേണ്ടത്-കെ.എം ഷാജി പറഞ്ഞു.