literature

അദ്ധ്യായം -20
എന്റെ പുതിയ നാടകം – ദൈവഭൂതങ്ങള്‍

ദുര്‍ഗ്ഗാദേവിയുടെ പൂജ അവധിയായതിനാല്‍ നാടെങ്ങും ഉത്സവലഹരിയിലാണ്. ഹോളിക്കാലവും ഇങ്ങനെ തന്നെ. ബസ്സുകളില്‍ കയറാനും ഇറങ്ങാനും തിരക്കാണ്. തിക്കിത്തിരക്കി ഞാനും കയറി. ബസ്സില്‍ നിന്നുതിരിയാന്‍ സ്ഥലമില്ലാത്തതിനാല്‍ സ്‌റ്റോപ്പുകളില്‍ കൈകാണിക്കുന്നവരെ ഗൗനിക്കാതെയാണ് ബസ്സ് റാഞ്ചിയിലെത്തിയത്. നടന്നു വീട്ടിലെത്തി. ശശിയും അബ്ദുളളയും വീട്ടിലില്ല. അവര്‍ ഭക്ഷണം ഹോട്ടലില്‍ നിന്ന് കഴിക്കാറില്ല. വീട്ടില്‍ തന്നെയാണ് ഉണ്ടാക്കുന്നത്. കുളി കഴിഞ്ഞിട്ട് പേപ്പറും പേനയും എടുത്തു. ഏന്‍ജല്‍ തീയേറ്റേഴ്‌സിനു വേണ്ടി ഒരു നാടകം വേണമെന്ന് കുറച്ചു നാളായി ജോസഫ് സാര്‍ പറയുന്നു. മനസ്സിലേക്ക് കടന്നു വന്നത് രാജു പറഞ്ഞ പളളിയും പരിവാരങ്ങളുമാണ്. പളളിയില്‍ ദൈവത്തെ ആരാധിക്കാന്‍ വരുന്നവര്‍ക്ക്. എങ്ങനെ പിണങ്ങാനും ശണ്ഠകൂടാനും കഴിയും. അവരുടെ കണ്ണുകളില്‍ …………..സ്‌നേഹമല്ലേ?. അല്ലാതെ തീ പാറുന്ന പകയും അസൂയയും ആണോ? ആത്മാവിന്റെ അഗാധതലങ്ങളിലേക്ക് ഭക്തരെ നടത്താന്‍ ദേവാലയങ്ങളുടെ പരമാധികാരികളായ പുരോഹിതര്‍ക്ക് എന്തുകൊണ്ടു കഴിയുന്നില്ല?. ദേവാലയങ്ങളില്‍ ഉത്പാദിപ്പാക്കുന്ന ഉല്‍പന്നങ്ങള്‍ സത്യമോ, വിശുദ്ധിയോ, സ്‌നേഹമോ അതോ പക, വിദ്വേഷം, അമര്‍ഷം, വര്‍ഗ്ഗീയത തുടങ്ങിയ ഇരുട്ടിന്റെ ശക്തികളോ . ശ്രീബുദ്ധനോ, ശ്രീകൃഷ്ണനോ, യേശുക്രിസ്തുവോ ഒരു ദേവാലയവും ഉണ്ടാക്കിയിട്ടില്ല. എന്നിട്ടും അവരുടെ പേരില്‍ പാലും, പാല്‍പ്പായസവും, സമ്പത്തും ഒഴുക്കുന്നു. ഉത്സവങ്ങളും, പെരുന്നാളുകളും, തീര്‍ത്ഥാടനങ്ങളും നടത്തി സ്വയം ആഹ്ലാദിക്കുന്നു, സംതൃപ്തിയടയുന്നു.
സര്‍വ്വവ്യാപിയായ ദൈവത്തിന്റെ സ്‌നേഹം, സാഹോദര്യം, കാരുണ്യം, ശാന്തി, സമാധാനം എന്നിവ ജനമനസ്സുകളില്‍ സൃഷ്ടക്കുന്നതിന് പകരം സ്വന്തം സുഖത്തിനായി ദേവീ ദേവന്മാര്‍, ജ്യോതിഷികള്‍, മന്ത്രവാദികള്‍, തന്ത്രികള്‍, പൂജാരികള്‍ തുടങ്ങിയവര്‍ ജന്മമെടുക്കുന്നു. അത് സ്‌തോത്രഗീതങ്ങളാല്‍, ജപമാലകളാല്‍, പ്രതിഷ്ഠകളാല്‍, ആള്‍ദൈവങ്ങളാല്‍ ആരാധിക്കപ്പെടുന്നു. ഇവര്‍ക്കു പ്രപഞ്ചശക്തിയെ അറിയില്ല. അറിഞ്ഞിരുന്നുവെങ്കില്‍ സ്‌നേഹവും കാരുണ്യവും ത്യാഗവും സത്യവും അറിയുമായിരുന്നു. ഈശ്വന്റെ മക്കള്‍ സ്വാര്‍ത്ഥരല്ല. സ്വന്തം സുഖങ്ങള്‍ വെടിഞ്ഞ് മറ്റുളളവര്‍ക്കായി കഷ്ടതകള്‍ സഹിക്കുന്നവരാണ്. ഇന്ന് മുക്കിലും മൂലയിലും ആരാധനാ മൂര്‍ത്തികളും ദൈവങ്ങളുമാണ്. ദേവാലയങ്ങളുടെ ആഡംബരം വലിപ്പവും പെരുപ്പവുമാണ്. ഇവര്‍ ആരാധിക്കുന്നത് ആരേയാണ്?. ആര്‍ക്കു വേണ്ടി?.

പുതിയ നാടകം ദേവാലയങ്ങളില്‍ ആരാധിക്കാന്‍ വരുന്ന ഭൂതബാധയേറ്റവരെപ്പറ്റിയാകണോ. അതോ അളിയന്‍ പറഞ്ഞ പട്ടാളത്തിനുളളിലെ പീഡനങ്ങളെപ്പറ്റിയാകണോ?. മനഷ്യരെല്ലാം രഹസ്യങ്ങളുടെ മതില്‍ക്കെട്ടിലാണ്. അത് മതങ്ങളിലും സൈന്യത്തിലും പുറം ലോകമറിയാതെ നടക്കുന്നു. ഇവരെല്ലാം പീഢനങ്ങളുടെ ഇരകളാണ്. സ്വന്തം ഇഷ്ടങ്ങള്‍ എങ്ങനെ പരമാനന്ദത്തില്‍ എത്തിക്കാന്‍ കഴിയും അതാണ് അവരുടെ ചിന്ത. ഇതില്‍ നിര്‍ഭാഗ്യവതികളായ സ്ത്രീകളുമുണ്ട്. അവിടേയും പുരുഷ മേധാവിത്വമാണ്. സ്വന്തം സുഖത്തിനായി പരമാനന്ദത്തിനായി ഭാര്യയെ പീഢിപ്പിക്കുന്നു. ശ്രീബുദ്ധനും, ശ്രീകൃഷ്ണനും, യേശുക്രസ്തുവും ജീവിച്ചിരുന്ന കാലത്ത് സ്ത്രീകള്‍ പൂര്‍ണ്ണ സ്വതന്ത്രരായിരുന്നു. നമ്മുടെ മുന്നില്‍ ജനിച്ചു മരിച്ച പുണ്യാത്മാക്കളായ വിവേകാനന്ദനും, നാരായണ ഗുരുവും, ശ്രീരാമ പരമഹംസനും ജാതിയുടെയും മതത്തിന്റെയും വക്താക്കളായിരുന്നില്ല. വിശുദ്ധിയും, സ്‌നേഹവും, ത്യാഗവുമില്ലാത്ത ഇന്നത്തെ മനുഷ്യന്റെ ആരാധന ഈശ്വരധ്യാനമല്ല അതു പിശാചിനെ തൃപ്തിപ്പെടുത്താനുളളതാണ്. മനുഷ്യരിലെങ്ങും തിന്മയുടെ വിളയാട്ടമാണ് കാണുന്നത്. അവിടെ പാവങ്ങള്‍ പിടഞ്ഞു മരിക്കുന്നു. അതിനുത്തരവാദികള്‍ മതങ്ങളല്ല, ഭരണമല്ല, യുദ്ധമല്ല. പിന്നെ ആരാണ്?.
ഞാന്‍ എഴുതുന്ന നാടകം, ദൈവ- ഭൂതങ്ങള്‍ ചോദിക്കുന്ന ചോദ്യവും ഇതുതന്നെയാണ്. എനിക്ക് അതിനുളള ഉത്തരമുണ്ട്. ഈ കൊലയാളികളും കൊളളക്കാരും മറ്റാരുമല്ല, മനുഷ്യരൂപമുളള മണ്ണിലെ ഭൂതങ്ങളാണ്. ഈ നാടകത്തില്‍ പുരോഹിതനും, ഭരണാധികാരിയും, യുദ്ധക്കൊതിയനും, മന്ത്രവാദിയും, വേശ്യകളും, ഭൂതങ്ങളുടെ വേഷങ്ങള്‍ കെട്ടിയാടുന്നു. ഏതു നിമിഷവും ഈശ്വരന്‍ ദാനമായി നല്കിയ ഈ മനോഹരമായ ഭൂമിയെ അവര്‍ക്ക് ചാരമാക്കാന്‍ കഴിയും. ഈ നാടകത്തിലെ പ്രധാന കഥാപാത്രമാണ് ചെകുത്താന്‍ അല്ലെങ്കില്‍ സാത്താന്‍. അവനൊരു രാജ്യമുണ്ട്. ആ രാജ്യത്തിന്റെ സര്‍വ്വാധിപനാണ്, ചക്രവര്‍ത്തിയാണ് അവന്‍. ഈ ചക്രവര്‍ത്തിയുടെ സ്തുതിപാഠകാരാണ് ഭൂതങ്ങള്‍ അല്ലെങ്കില്‍ പിശാച്. ഭൂതം എന്നാല്‍ ദോഷത്തിന്റെ ആത്മാവെന്നാണ്. ദുരാത്മാവും അശുദ്ധാത്മാവും പരമാധികാരിയായ ചെകുത്താന്റെ മുഖ മുദ്രകളാണ്.

മണ്ണിലെ ആള്‍ ദൈവങ്ങളെ ആരാധിക്കുന്നവരെ നിയന്ത്രിക്കുന്നതു ഭൂതങ്ങളാണ്. ഇവരില്‍ ദുഷ്ടത കൂടിയവരും കുറഞ്ഞവരുമുണ്ട്. അത് വിഷ പാമ്പുകളെപോലെയാണ്. പെട്ടെന്നു മരിക്കും, സമയമെടുത്തു മരിക്കും. ഇവര്‍ക്ക് ഏറെ ഇഷ്ടം മനുഷ്യ ശരീരമാണ്. ഇവര്‍ തലമുറകളായി മനഷ്യരില്‍ വാസം ചെയ്യുന്നു. യിസ്രായേല്‍ രാജാവായിരുന്ന ശൗലിന് ഭൂതബാധയുണ്ടായിരുന്നുവെന്ന് ചരിത്രം പറയുന്നു. യേശുക്രിസ്തുവിന്റെ അടുക്കല്‍ ഭൂതബാധയുളളവരെ കൊണ്ടുവന്നതും പുറത്താക്കുന്നതും കാണുന്നു. ദുര്‍ന്നടപ്പുകാരിയായിരുന്ന മഗ്ദലന മറിയയുടെ ശരീരത്തില്‍ നിന്ന് ഏഴു ഭൂതങ്ങളെയാണ് ക്രിസ്തു പുറത്താക്കിയത്. യേശുക്രിസ്തുവിനെപോലും സാത്താന്‍ വെറതെ വിടുന്നില്ല. പരീക്ഷിച്ചു പറഞ്ഞു ”നീ എനിക്കു കീഴടങ്ങിയാല്‍ ഈ ലോകമാകെ ഞാന്‍ നിനക്കു നല്കാം.” അദ്ദേഹം പറഞ്ഞു സാത്താനെ നീ എന്നെ വിട്ടു പോകൂ. ഇന്നത്തെ മനുഷ്യര്‍ ഈ ലോക സുഖത്തിനായിട്ടല്ലേ പോരാട്ടം നടത്തുന്നത്. ഇങ്ങനെയുളളവരുടെ ശരീരത്തില്‍ ഏഴു ഭൂതങ്ങളല്ല എഴുനൂറെണ്ണം കാണും. ഈ ഭൂതങ്ങളെ ആരും തിരിച്ചറിയുന്നില്ല. അനീതിയും, അക്രമങ്ങളും, കൈക്കൂലിയും, ഹിംസയും നടത്തുന്ന ഇവരെല്ലാം ഭൂതബാധയേറ്റവരാണ്. ഇവരെല്ലാം മണ്ണിലെ ഭീകരഭൂതങ്ങളാണ്.

പാവപ്പെട്ട മനുഷ്യരും സ്ത്രീകളും മണ്ണില്‍ പീഡിപ്പിക്കപ്പെടുമ്പോഴാണ് സര്‍വ്വവ്യാപിയായ ഈശ്വരന്‍ അയച്ചതു പോലെ ഹിമാലയസാനുക്കളില്‍ തപസ്സ് അനുഷ്ഠിച്ചുകൊണ്ടിരുന്ന ഒരു സന്ന്യാസീ വര്യന്‍ നാടകത്തില്‍ പ്രത്യക്ഷപ്പെടുന്നത്. അന്ധകാരത്തില്‍ അമര്‍ന്നു പോകുന്ന ജനത്തെ വീണ്ടെടുക്കാന്‍ ഈശ്വരന്‍ മനുഷ്യരുടെ മദ്ധ്യത്തിലേക്ക് പ്രവാചകന്മാരെ അയക്കാറുണ്ട്. അവരുടെ ജീവിതം മറ്റുളളവര്‍ക്കായി സമര്‍പ്പിക്കപ്പെട്ടതാണ്.ഈ മഹര്‍ഷി വര്യന്‍ ഒരു യാചകനായി ഓരോ വീടുകളിലും കയറിയിറങ്ങി. വടിയുമായി വീടിനു മുന്നില്‍ ചെല്ലുന്നു ഒന്നും വാങ്ങുന്നില്ല. വീട്ടുകാര്‍ക്ക് ആശ്ചര്യം, ഭിക്ഷക്കാരനായി വരുന്നവന്‍ ഒന്നും വാങ്ങാതെ മടങ്ങി പോകാറില്ല.
അദ്ദേഹം പറയുന്നു, ഈ മണ്ണിലുളളതെല്ലാം മായ, നമ്മളും മായ, ഈ മണ്ണില്‍ ഭൂതങ്ങള്‍ സഞ്ചരിച്ച് നിങ്ങളുടെ മനസ്സിനെ കീഴ്‌പ്പെടുത്തുന്നു, തിന്മകള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. എന്റെ ജനമേ രക്ഷപ്രാപിക്കൂ. നിങ്ങൡ ഭൂതങ്ങളിരിക്കുന്നതിനാല്ണ് മണ്ണില്‍ അധര്‍മ്മവും അനീതിയും പെരുകുന്നത്. ഈ ഇരുട്ടിന്റെ തടവറയില്‍നിന്ന് രക്ഷപ്പെടാന്‍ ഒരു മാര്‍ഗമേയുളളൂ. അന്ധകാരത്തില്‍ ജീവിക്കുന്ന ആള്‍ ദൈവങ്ങളേയും ആരാധനകളേയും അധികാര ശക്തികളേയും ഉപേക്ഷിക്കൂ. വെളിച്ചത്തിലേക്ക് വരൂ. യഥാര്‍ത്ഥ ദൈവത്തെ നിങ്ങളാരും തിരിച്ചറിയുന്നില്ല. പ്രതിഷ്ഠ നടത്തിയാലോ, നേര്‍ച്ചനേര്‍ന്നാലോ, ആ ദൈവത്തെ കാണാനാവില്ല. നിങ്ങളറിയേണ്ടത് ആത്മാവ് എന്നത് പരബ്രഹ്മമാണ്. അത് സത്യമാണ്. ജ്ഞാനം, ഭക്തി, കര്‍മ്മം ഇതാണ് യഥാര്‍ത്ഥ ഈശ്വര വിശ്വാസികളില്‍ കാണുന്ന നന്മകള്‍. ഈശ്വരന് സ്തുതിയേക്കാള്‍ സല്‍പ്രവ്യര്‍ത്തികളാണ് ആവശ്യം. നമ്മള്‍ ജാതി- മതത്തിന്റേയോ രാഷ്ട്രീയത്തിന്റേയോ അടിമകളല്ല. നമ്മള്‍ ഈശ്വരന്റെ നാമത്തില്‍ പ്രകാശം പൊഴിക്കുന്ന ദീപങ്ങളാണ്. ആത്മാവും അറിവുമില്ലാത്ത മനുഷ്യരാണ് അന്ധമായി വിശ്വസിക്കുന്നത്.
ഇന്നത്തെ ജഡിക മതത്തില്‍ നിന്നു നിങ്ങള്‍ മുക്തി പ്രാപിക്കണം. എങ്ങും കാണുന്നത് കൊളളകള്‍, കൊലപാതകങ്ങള്‍, നാടോടി മതങ്ങള്‍. ഈ മണ്ണിലെ ഭൂതങ്ങള്‍ മനുഷ്യരെ മാനസീക രോഗികളാക്കി മാറ്റുന്നതിനു നിങ്ങള്‍ തിരിച്ചറിയുക. സത്യത്തലും ആത്മാവിലും ആരാധിച്ചാല്‍ നിങ്ങള്‍ രക്ഷ പ്രാപിക്കും. നിങ്ങളിലെ ഭൂതങ്ങളെ പുറത്താക്കാനും സാധിക്കും. ആത്മാവിനെ നാം കാണുന്നില്ല. അതു പോലെ വായുവിനേയും നാം കാണുന്നില്ല. ആ വായുവിലും ആത്മാവണ്ട്. ആ വായുവിനെ പോലും നിങ്ങള്‍ മലിനപ്പെടുത്തുന്നു. ആ വായു കിട്ടാതെ വന്നാല്‍ മനുഷ്യന്‍ വെറും ചാരം അല്ലെങ്കില്‍ ഒരുപിടി മണ്ണ്. നിങ്ങളിലെ ഭൂതങ്ങള്‍ നിങ്ങളെ നശിപ്പിച്ചു കൊണ്ടിരിക്കുന്നു.
ആദ്യമൊക്കെ ആളുകള്‍ കരുതിയത് ഇദ്ദേഹത്തിന് വല്ല ബുദ്ധിഭ്രമം വന്നതായിരിക്കുമെന്ന്. പിന്നീടവര്‍ കണ്ടത് ഗുരുപദേശമായിട്ടാണ്. യാതൊരു ദ്രവ്യങ്ങളും അവരില്‍ നിന്ന് വാങ്ങാറില്ല. ഉച്ചയ്ക്ക് ഒരല്പം കഞ്ഞി കൊടുത്താല്‍ കുടിക്കും. പ്രധാനമായും പച്ചിലകളും വെളളവുമാണ് അദ്ദേഹത്തിന്റെ ആഹാരം. ഒരാള്‍ ഒരു ദിവസം പേരു ചോദിച്ചു. ”എന്റെ പേരോ, ഞാന്‍ ആരെന്ന് എനിക്കു പോലുമറിയില്ല. നിങ്ങള്‍ക്കറിയാമോ?.” ചോദിച്ചവര്‍ വാ പൊളിച്ചു നിന്നു. ഈ വ്യക്തി ആരെന്നോ, എവിടെനിന്നു വന്നുവെന്നോ ആര്‍ക്കുമറിയില്ല. പേരുമില്ല പെരുമയുമില്ല. ഇദ്ദേഹത്തെപ്പോലുളളവര്‍ വര്‍ണ്ണ പകിട്ടാര്‍ന്ന വേഷഭൂഷാദികള്‍ അണിഞ്ഞ് കഴുത്തില്‍ തിളങ്ങുന്ന മണി മാലയുമിട്ട് കല്പനകള്‍ പുറപ്പെടുവിച്ച് അംഗരക്ഷകരാല്‍ കുളിരിളം മെത്തയില്‍ ഉറങ്ങുമ്പോള്‍ മട്ടുപ്പാവിലുറങ്ങേണ്ട ഈ മനുഷ്യന്‍ എന്തിനാണ് കടത്തിണ്ണകളിലും കടല്‍ത്തീരത്തും കായലേരങ്ങളിലും ഉറങ്ങുന്നത്.

തോളില്‍ തൂക്കിയിട്ടിരിക്കുന്ന സഞ്ചിയില്‍ ആരോ കൊടുത്ത തുണികളുണ്ട്. കുളി കഴിഞ്ഞ് വരുമ്പോള്‍ ആ തോര്‍ത്ത് തോളില്‍ ചുറ്റിയിട്ടിരിക്കും. ഉടുപ്പ് ധരിക്കാറില്ല. സൂര്യോദയത്തില്‍ ശല്യമില്ലാതെ കടല്‍- കായല്‍ത്തീരങ്ങളില്‍, അല്ലെങ്കില്‍ ആള്‍ ശല്യമില്ലാത്ത മരച്ചുവട്ടില്‍ ധ്യാനത്തില്‍ മുഴുകി മണിക്കൂറുകളോളം ഇരിക്കും. ആ ഇരിപ്പ് കണ്ടാല്‍ ഹിമാലയ സാനുക്കളില്‍ ഇരിക്കയാണോ എന്ന് തോന്നും. ഒന്നിലധികം പ്രാവശ്യം ഒരു വീട്ടില്‍ വളരെ അപൂര്‍വ്വമായിട്ടേ പോകയൊളളൂ. അതിന്റെ കാരണം ആ വീട്ടില്‍ ധാരാളം ഭൂതങ്ങള്‍ ഉളളതുകൊണ്ടാണ്. ഭൂതങ്ങള്‍ വസിക്കുന്ന ആളുകളേയും വീടുകളേയുമറിയാം. വീട്ടു മുറ്റത്ത് നിന്ന് കണ്ണടച്ച് ഭൂതങ്ങളെ ശാസിച്ചിട്ടാണ് അദ്ദേഹം മടങ്ങിപ്പോകുന്നത്. അദ്ദേഹത്തെ കാണുന്നവരുടെ കണ്ണുകളില്‍ ആനന്ദാശ്രു നിറയാറുണ്ട്.
ചിലര്‍ സ്വാമി ഒന്നു കൂടി വീട്ടില്‍ വരണമെന്നപേക്ഷിക്കും. അപ്പോള്‍ മറുപടി പറയും, ”ഞാന്‍ സ്വാമിയെന്ന് എനിക്കറിയില്ല. നിങ്ങള്‍ക്കറിയാമോ?.” അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ ഉത്തമ സുഹൃത്തുക്കളെപ്പോലെ പലരും സമീപിക്കും. ഏതു ചോദ്യത്തിനും അവര്‍ക്ക് ബോധിക്കും വിധം ഉത്തരം കൊടുക്കും. അദ്ദേഹത്തിനൊപ്പം കടലോരങ്ങൡ സഞ്ചരിക്കുന്നവര്‍, മരച്ചുവട്ടില്‍ വന്നവര്‍ ഭൂതങ്ങളുടെ കാരാഗ്രഹത്തില്‍ കിടക്കുന്നവരായിരുന്നു. ആ ദുര്‍ഭൂതങ്ങളുടെ ബന്ധനത്തില്‍ നിന്ന് രക്ഷപ്പെട്ടവരൊക്കെ ആത്മാവില്‍ ശക്തിപ്രാപിക്കുകയും പൊട്ടിക്കരയുകയും ചെയ്തു. ഈശ്വരന്റെ ചൈതന്യമാണ് ഈ സന്യസി വര്യനില്‍ എല്ലാവരും കണ്ടത്. ഭൂതങ്ങളില്‍ നിന്ന് രക്ഷപ്പെട്ടവരൊക്കെ സത്യവും നീതിയും മാത്രമല്ല ഈശ്വരനേയും ആള്‍ ദൈവങ്ങളെയും തിരച്ചറിയാനും തള്ളിക്കളയാനും തുടങ്ങി. മത-ഭരണ-ദൈവങ്ങള്‍ക്കു ഭൂതങ്ങളെ പുറത്താക്കുന്ന സന്യസി നോട്ടപ്പുളളിയായിരുന്നു. ഒരു ഇരുളുളള രാത്രിയില്‍ മരച്ചുവട്ടില്‍ ഉറങ്ങിക്കിടന്ന സന്യാസിയെ ഗുണ്ടകള്‍ കഴുത്തു ഞെരിച്ചു കൊന്നു. അദ്ദേഹത്തെ സ്‌നേഹച്ചാരാധിച്ചവര്‍ ആ വാര്‍ത്തയറിഞ്ഞ് പൊട്ടിക്കരഞ്ഞു. അവരൊക്കെ രക്ഷിക്കപ്പെട്ടവരായിരുന്നു. മത-ഭരണ-ദൈവങ്ങള്‍ അത് സ്വാഭാവിക മരണമെന്നെഴുതി. ആ അജ്ഞാത ജഡത്തെ എങ്ങോ കുഴിച്ചുമൂടി. പാപങ്ങളെ ഇരയാക്കിയവര്‍ അതില്‍ സന്തോഷിച്ചു.

മഹര്‍ഷീവര്യന്റെ നാമത്തില്‍ രക്ഷിക്കപ്പെട്ടവരൊക്കെ മണ്ണില്‍ കെട്ടിയിറക്കിയ ആള്‍ ദൈവങ്ങളെ ഉപേക്ഷിച്ചു. സത്യവും ധര്‍മ്മവും കര്‍മ്മവും അനുഷ്ടിക്കാന്‍ തുടങ്ങി. മണ്ണിലെ വിഷസര്‍പ്പങ്ങളില്‍ നിന്നും സുഖഭോഗങ്ങളില്‍ നിന്നും അവര്‍ അകന്നു. രക്ഷിക്കപ്പെട്ട മനുഷ്യരെല്ലാം സന്യാസീവര്യന്‍ ധ്യാനിച്ച മരച്ചുവട്ടില്‍ നിലാവിലലിയുന്ന പ്രകൃതിയെ പോലെ ധ്യാനത്തില്‍ മുഴുകി ആത്മാവില്‍ ചേര്‍ന്നിരിക്കുന്ന കാഴ്ച്ചയോടെയാണ് നാടകം അവസാനിക്കുന്നത്. മരമുകളില്‍ നിന്ന് ഏതോ കിളിയുടെ മധുര നാദവും അവര്‍ക്കൊപ്പമുണ്ടായിരുന്നു. അവധി ദിവസങ്ങളില്‍ രാത്രി ഉറങ്ങാതെയാണ് ”ദൈവഭൂതങ്ങള്‍” എന്ന നാടകം പൂര്‍ത്തീകരിച്ചത്.

നാടകം ജോസഫ് സാറിന്റെ ക്വാര്‍ട്ടറില്‍ ഞാനെത്തിച്ചു. നാടകം ഓടിച്ചു വായിച്ചിട്ട് എല്ലാം ത്യജിച്ച് മനുഷ്യരുടെ ഇടയില്‍ ശിരസ്സുയര്‍ത്തി നിന്ന ആ സന്യാസീവര്യനെ അദ്ദേഹം പ്രശംസിച്ചു. സുഖലോലുപതയില്‍ മതിമറന്ന് സ്വാര്‍ത്ഥതാല്‍പര്യങ്ങളെ കീഴ്‌പ്പെടുത്താന്‍ സാധിക്കാത്തവര്‍ക്ക് ഇദ്ദേഹം ഒരു ഗുണപാഠമാണ്. സമ്പത്തിന്റെ മാര്‍ഗം മാത്രം അന്വേഷിക്കുന്നവര്‍ക്ക് ഒരിക്കലും അവരുടെ കടമയും കര്‍ത്തവ്യങ്ങളും സംരക്ഷിക്കാന്‍ സാധിക്കയില്ല. അങ്ങനെയുളളവര്‍ ഈ മണ്ണിലെ ഭൂതബാധയുളളവര്‍ തന്നെയാണ്. ആത്മാവിനെ സ്വന്തമാക്കാത്തവര്‍ മതാന്ധന്മാരായാല്‍ അവരെ ആലിംഗനം ചെയ്യുന്നതു വഴി നടത്തുന്നതും ഭൂതങ്ങള്‍ തന്നെയാണ്. മനുഷ്യന്‍ വലിച്ചെറിയേണ്ട ധാരാളം ദുരാചാരങ്ങള്‍, അന്ധവിശ്വാസങ്ങള്‍ ഇന്നും അവര്‍ പോറ്റി വളര്‍ത്തുകയാണ്. അതു വളര്‍ന്നു വരുന്ന തലമുറയേയും വഴി തെറ്റിക്കുന്നു.

സമൂഹത്തില്‍ മൂഢന്മാരുടെ എണ്ണമാണോ കൂടുന്നത്. അതോ വിവേകമുളളവരുടേതോ. മനുഷ്യന്റെ വിവേകം വിജ്ഞാനവിഹായസ്സിലേക്ക് വളരാത്തത് എന്തു കൊണ്ടാണ്. നാടകത്തില്‍ പറയുന്നതുപോലെ എല്ലാം വെറും മായയെന്ന് നമുക്ക് ആശ്വസിക്കാം. ജോസഫ് സാറുമായി സംസാരിച്ചു കൊണ്ടിരുന്നാല്‍ സമയം പോകുന്നതറിയില്ല. അദ്ദേഹത്തിനൊപ്പം ഭക്ഷണം കഴിച്ചിട്ടണ് ഞാനിറങ്ങിയത്. മാസങ്ങള്‍ പലതു കഴിഞ്ഞു. വളരെ പ്രതീക്ഷയോടെയാണ് പാറ്റ്‌നയില്‍ റിസര്‍വ്വ് ബാങ്കിലെ ഇന്റര്‍വ്യൂവിന്റെ ഫലം കാത്തിരുന്നത്. അതിന്റെഒരു കാരണം അവിടെ ഒരു ജോലി ലഭിച്ചാല്‍ ഇന്ത്യയില്‍ എവിടേയും സഞ്ചരിക്കാം. ചെറുപ്പം മുതലേ മനസ്സിലുളള ഭ്രമമാണ് പുതിയ ദേശങ്ങള്‍, സംസ്‌കാരങ്ങള്‍ കാണുക എന്നുളളത്. ഇന്റര്‍വ്യൂ ദിവസം അവിടുത്തേ ശര്‍മ്മാജീയുടെ സമീപനം എനിക്ക് ആത്മവിശ്വാസം നല്കിയിരുന്നു. അവിടെ കിട്ടുമോ ഇല്ലയോ എന്നറിയാന്‍ ഇന്റര്‍വ്യൂ കത്തിലുണ്ടായിരുന്ന ശര്‍മ്മാജിയുടെ ഓഫിസ്സിലേക്ക് വിളിച്ചു.ടെലിഫോണ്‍ ശബ്ദിച്ചു കൊണ്ടിരിക്കെ ഒരാള്‍ എടുത്തു. എനിക്ക് അനില്‍ ശര്‍മ്മയെ വേണമെന്ന് ആവശ്യപ്പെട്ടു. ഞാന്‍ വന്ദനം പറഞ്ഞുകൊണ്ട് എന്നെ പരിചയപ്പെടുത്തി.
അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ട് എന്റെ മനസ്സിനു മാത്രമല്ല ശരീരത്തിനും മരവിപ്പ് തോന്നി. ഞാന്‍ മനസ്സില്‍ താലോലിച്ചിരുന്ന എന്റെ സ്വപ്‌നങ്ങള്‍ തകര്‍ന്നിരിക്കുന്നു. ഏതോ ഇരുട്ടില്‍ തപ്പി തടയുന്നവനെ പോലെ പേടിച്ചരണ്ട മിഴികളോടെ ഫോണ്‍ വച്ചിട്ട് ഞാനിരുന്നു. എന്നിലെ ധൈര്യമെല്ലാം ചോര്‍ന്നിരിക്കുമ്പോഴാണ് മേശപ്പുറത്തെ ഇന്റര്‍ കോം ശബ്ദിച്ചത്. അത് എന്റെ ബോസ് സുബാഷ് ബാബുവിന്റെതായിരുന്നു. ഷോര്‍ട്ട് ഹാന്‍ഡ് ബുക്കും പെന്‍സിലുമായി ഞാനദ്ദേഹത്തിന്റെ മുറിയിലേക്ക് ചെന്നു. വിചാരിച്ചതു പോലെ ഒന്നും എഴുതാനല്ല. ചില കത്തുകള്‍ തന്നിട്ട് അതിന് റിമൈയിന്‍ഡര്‍ അയക്കണമെന്ന് പറഞ്ഞു. മറ്റു ചില പേപ്പറുകള്‍ ഫയല്‍ ചെയ്യാനുണ്ട്. മടങ്ങി വന്ന് മുറിക്കുള്ളിലിരുന്നു. ഒന്നും ചെയ്യാന്‍ മനസ്സ് അനുവദിച്ചില്ല. മനസ്സു നിറയെ ദുഖവും, നിരാശയും, സംശയങ്ങളും കൂടിക്കലര്‍ന്ന ഒരനുഭവം.

എന്നെ നിയമിച്ചു കൊണ്ടുളള കത്തയച്ചിട്ട് ഒന്നര മാസം കഴിഞ്ഞു. ജോലിക്ക് ഹാജരാകേണ്ട ദിവസവും കഴിഞ്ഞ് ഒരാഴ്ച്ച കൂടി അവര്‍ കാത്തിരുന്നു. ഉദ്യോഗാര്‍ത്തി വരാതിരിന്നപ്പോള്‍ അവര്‍ കരുതിയത് മറ്റു ജോലിയില്‍ ഏര്‍പ്പെട്ടു കാണും. അതുകൊണ്ട് അടുത്തയാള്‍ ജോലിയില്‍ പ്രവേശിച്ചു. അവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ജ്യേഷ്ഠന്റെ ക്വാര്‍ട്ടറിലെ വിലാസമാണ് എല്ലായിടത്തും കൊടുത്തിട്ടുളളത്. വരുന്നതെല്ലാം ജ്യേഷ്ഠന്‍ മുഖേന ഫോണിലൂടെയോ അവിടെ ചെല്ലുമ്പോഴോ കിട്ടാറുണ്ട്. ഇന്റര്‍വ്യൂവിന് ചെല്ലണമെന്നറിയിച്ചതും ഇതേ വിലാസത്തിലാണ്. എവിടെയാണ് ആ വിലയേറിയ കത്ത് നഷ്ടപ്പെട്ടത്. ആരെങ്കിലും നശിപ്പിച്ചതാണോ. ആ യാത്ര നരകതുല്യമായിരുന്നെങ്കിലും ഈ നിയമനം സ്വര്‍ഗ്ഗത്തിലേക്കുളള ഒരു യാത്രയായിരുന്നു. മനസ്സു മൂകമായി, ഹൃദയം നുറുങ്ങുന്ന വേദനയുമായി കണ്ണുനീര്‍ തുടച്ചു. ആ മനോവേദനയിലും ഞാന്‍ ആശ്വാസം കണ്ടത് എന്റെ നഷ്ടങ്ങളുടെ കണക്കു പുസ്തകത്തില്‍ ഇതും ചേര്‍ത്താണ്.

ആ ദിവസം വളരെ നിരാശനായിട്ടാണ് മുറിയിലെത്തിയത്. തണുത്ത വെളളത്തില്‍ കുളിച്ചു കഴിഞ്ഞപ്പോള്‍ മനസ്സിനൊരു ഉന്മേഷമുണ്ടായി. പാറ്റ്‌നയിലെ ജോലി ഒരു സ്വപ്‌നമായിരുന്നു. അതിപ്പോള്‍ ദുസ്വപ്‌നമായി മാറി. എന്റെ നല്ല സ്വപ്‌നങ്ങള്‍ മണ്ണിലെ ഭൂതങ്ങള്‍ ദുസ്വപ്‌നമാക്കി മാറ്റിയിരിക്കുന്നു. ഇത് ആരോടും പറഞ്ഞില്ല. കത്തിലൂടെ ഓമനയെ മാത്രമേ അറിയിച്ചുളളൂ.

1975-ല്‍ എനിക്ക് കിട്ടിയ ശമ്പളം വെറും 450 രൂപയാണ്. ചെലവിനുളള കാശ് എടുത്തിട്ട് ബാക്കി തുക ബാങ്കിലിടാതെ അതു പലരുടേയും ആവശ്യങ്ങള്‍ക്കായി അയച്ചു കൊണ്ടിരുന്നു. ആ തുകയില്‍ നിന്നു നൂറു രൂപ വീട്ടിലേക്കും, അമ്പതു രൂപ വീതം രോഗത്തില്‍ തകഴിഞ്ഞിരുന്ന എന്റെ അമ്മാവന്‍ ഉമ്മന്‍ മുതലാളിക്കും, എന്റെ ആത്മ മിത്രം ലെപ്രസ്സി സനിറ്റോറിയത്തിലെ രാമചന്ദ്രന്‍ നായരുടെ അമ്മയ്ക്കുളള ചികിത്സക്കും പല മാസങ്ങളിലും അയച്ചു. ചെറുതും വലുതുമായ തുക പലര്‍ക്കും അയച്ചിട്ടുണ്ട്.
എന്റെ വീട്ടില്‍ എന്തിന് അയയ്ക്കുന്നു എന്നൊരു ചോദ്യം എന്നോട് തന്നെ ചോദിക്കാറുണ്ട്. അതിന്റെ ഉത്തരം, ഒരു പിഞ്ചുകുഞ്ഞിനെ വാത്സല്യത്തോടെ വളര്‍ത്തി വലുതാക്കുന്ന രക്ഷിതാക്കളെ മറക്കാനോ, അവഗണിക്കാനോ സാധ്യമല്ല. എനിക്ക് ജന്മം തന്നവരെ അവരുടെ അറിവില്ലായ്മകള്‍, ദൗര്‍ബല്യങ്ങള്‍ കണ്ടുകൊണ്ട് അകറ്റി നിര്‍ത്തുക എന്നത് സ്വന്തം ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒളിച്ചോടുന്നതിന് തുല്യമാണ്. അവര്‍ എന്നോട് പണം ആവശ്യപ്പെട്ടിട്ടില്ല. എന്റെ പണം കൈപ്പറ്റുമ്പോള്‍ എന്റെ അച്ഛന്റെ മനസ്സിനെ വേട്ടയാടുക മൗന നൊമ്പരങ്ങളായിരിക്കും. എന്നോടുളള എതിര്‍പ്പുകള്‍ കെട്ടടങ്ങിക്കാണണം. എന്റെ ജ്യേഷ്ഠന്മാരും നാട്ടില്‍ പണം അയച്ചിട്ടുണ്ട്. ആ മണിയോഡര്‍ കൊണ്ടു വരുന്നത് കടപ്പാട്ടമ്പലത്തിനടുത്തുളള സ്‌നേഹസമ്പന്നനായ പോസ്റ്റുമാന്‍ കുറുപ്പു ചേട്ടനായിരുന്നു. പണം കൈപ്പറ്റിയിട്ട് ഒന്നോ രണ്ടോ രൂപ അച്ഛന്‍ …………. ചേട്ടന് കൊടുക്കും. കുറുപ്പു ചേട്ടനെ ആ രാത്രിയില്‍ കാണുന്നത് മദ്യ ലഹരിയിലാണ്. അങ്ങനെ ഒരു ഭൂതം അദ്ദേഹത്തിലുണ്ടായിരുന്നെങ്കിലും എല്ലാവരും അദ്ദേഹത്തെ സ്‌നേഹിച്ചിരുന്നു.

ഓരോ അനുഭവങ്ങളും മനസ്സിലൊരു അഴിച്ചുപണി നടത്തി പരിശോധിച്ചാല്‍ അതൊന്നും വലിയ കാര്യങ്ങളല്ലെന്ന് തോന്നും. എന്റെ ചെറുപ്പത്തില്‍ ഞാന്‍ ധാരാളമായി അദ്ധ്വാനിച്ചു. നല്ല കുട്ടികള്‍ അങ്ങനെ വേണം.അദ്ധ്വാനമില്ലാത്തവരാണ് മടിയന്മാരും രോഗികളുമായി മാറുന്നത്. ഈ പ്രപഞ്ചം നിലനില്‍ക്കുന്നതുപോലും എത്രയോ തലമുറയുടെ അദ്ധ്വാനം മൂലമാണ്. അതിനെ മുതലാളി-തൊഴിലാളി വര്‍ഗ്ഗമെന്ന് പലരും വിളിച്ചു. അവിടെ അധര്‍മ്മവും ചാട്ടവാറടിയുമുണ്ടാകരുത്. പഠനത്തില്‍ ഞാന്‍ ഒരു വര്‍ഷം പിന്നിട്ടു. ഞാന്‍ നേരിട്ട ഏറ്റവും വലിയ സമ്മര്‍ദ്ദം സമയക്കുറവായിരുന്നു. കെട്ടിടത്തില്‍ എനിക്കൊപ്പം താമസ്സിക്കുന്നവര്‍ രാവിലേയും വൈകിട്ടും ഭക്ഷണമുണ്ടാക്കുമ്പോള്‍ ഞാന്‍ ക്ലാസ്സ് മുറികളിലാണ്. രാവിലെ ഏഴുമുതല്‍ ഒമ്പതു വരേയും വൈകിട്ട് ആറു മുതല്‍ ഒമ്പതു വരേയും ഓരോ ക്ലാസ്സുകളും, നാട്ടിലേതു പോലെ മണ്ണില്‍ വിയര്‍പ്പൊഴുക്കിയില്ലെങ്കിലും മനസ്സ് വ്യാപരിച്ചത് കൂടുതല്‍ വിദ്യ നേടുന്നതിലായിരുന്നു.

റാഞ്ചി കോളജ് ലൈബ്രറിയില്‍ കൂടുതലും ഹിന്ദി പുസ്തകങ്ങളാണ്. ഞാന്‍ ഹിന്ദി പറയുമെങ്കിലും അതില്‍ അഗാധമായ ജ്ഞാനം എനിക്കില്ല. ഒരു ഭാഗത്ത് ഇംഗ്ലീഷ് നോവലുകളും മറ്റും കണ്ടത് ഒരാശ്വാസമായി. ഇംഗ്ലീഷ് പുസ്തകങ്ങള്‍ വളരെ കുറച്ചു മാത്രമേ അവിടെ നിന്ന് വായിച്ചിട്ടുളളൂ. ആ കോളജില്‍ ആദിവാസി ക്രസ്ത്യാനികളും പഠിക്കാനുണ്ടായിരുന്നു. റാഞ്ചിയെ മുന്‍ കാലങ്ങളില്‍ വിളിച്ചിരുന്നത് ചോട്ടാനാഗ്പൂര്‍ എന്നായിരുന്നു. അവരൊക്കെ ആദിവാസികളെങ്കിലും മറ്റ് ഉന്നതജാതിക്കാര്‍ക്കൊപ്പം എല്ലാ രംഗത്തും മുന്‍ നിരയിലാണ്. ദേവാലയങ്ങളേക്കാള്‍ വിദ്യാലയങ്ങളെ, പുസ്തകങ്ങളെ സ്വന്തമാക്കിയവര്‍. അറിവിനുളള വാഞ്ച യുവതീ-യുവാക്കളിലുണ്ട്. അവരും എന്നെപ്പോലെ തന്നെ സമയം നഷ്ടപ്പെടുത്താതെ ദിവസങ്ങളെ ആരോഗ്യമുളളതാക്കുന്നു.അതിലൊരു സുന്ദരിക്ക് പിറ്റ്മാന്‍ ഷോര്‍ട്ട് ഹാന്‍ഡ് പഠിപ്പിച്ചു കൊടുക്കണമെന്നു പറഞ്ഞു. ബുദ്ധിഹീനരായ മനുഷ്യരുടെ മുന്നില്‍ ബുദ്ധിയുളളവരായി മാറാന്‍ അവര്‍ വിദ്യ അഭ്യസിക്കുന്നു. പുസ്തകങ്ങള്‍ വായിക്കുന്നു. ജ്യേഷ്ഠന്റെ അടുക്കല്‍ അനിയന്‍ കുഞ്ഞുമോന്‍ വന്നതായി ജ്യേഷ്ഠന്‍ എന്നെ ഫോണിലൂടെ അറിയിച്ചു. ഞാന്‍ പറഞ്ഞിട്ടാണ് അവന്‍ വന്നത്. അവന്‍ പഠിച്ചിറങ്ങയത് ന്യൂഡല്‍ഹിയിലെ പുസ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ്. ഏഷ്യയിലെ പ്രമുഖ ടെക്‌നിക്കല്‍ വിദ്യാഭ്യാസ സ്ഥാപനമാണത്. എയര്‍ഫോഴ്‌സില്‍ ജോലിയുളള ജ്യേഷ്ഠന്‍ പാപ്പച്ചന്‍ സുബാര്‍ട്ടോ പാര്‍ക്കിലെ വെസ്റ്റേണ്‍ കമന്റ് ആസ്ഥാനത്താണ് ജോലി ചെയ്യുന്നത്. എന്റെ പഞ്ചായത്തില്‍ നിന്ന് ആദ്യമായിട്ടാണ് ഒരാള്‍ എയര്‍ഫോഴിസില്‍ ചേരുന്നത്. അതു ലഭിക്കാന്‍ കാരണം എന്‍ജിനീയറിഗ് ഡിഗ്രിയും എന്‍.സി.സി. ട്രെയിനിംഗുമാണ്.

അദ്ധ്യായം – 19
ഇന്ത്യയുടെ ആയുധപ്പുര

ബിഹാറിലെ പ്രമുഖ കമ്പനിയാണ് ഭാരത് സ്പണ്‍ പൈപ്പ്. ഭൂമിക്കടിയിലൂടെ വെളളം കടത്തി വിടുന്ന വലിയ പൈപ്പുകളാണ് ഇവിടെ നിര്‍മ്മിക്കുന്നത്. പാറ്റ്‌നയടക്കം പലയിടത്തും ഇവര്‍ക്ക് ഓഫിസ്സുകളുണ്ട്. അവര്‍ ഒരു സെക്രട്ടറിക്കായി പരസ്യം കൊടുക്കാനിരിക്കുമ്പോഴാണ് ഞാന്‍ ചെല്ലുന്നത്. ഉടനടി കല്‍ക്കട്ടക്കാരന്‍, സെന്‍കുമാര്‍ ഗുപ്ത എന്ന ഓഫീസ് മാനേജര്‍, എനിക്ക് ഷോര്‍ട്ട് ഹാന്‍ഡ്, ടൈപ്പിംഗ് ടെസ്റ്റ് തന്നു. ഞാനതില്‍ വിജയിച്ചു. എന്നെ നിയമിച്ചു കൊണ്ടുളള കത്ത് കയ്യില്‍ കിട്ടിയപ്പോള്‍ അവിടമാകെ വസന്തത്തിലെ വിടര്‍ന്ന പൂക്കളുടെ സൗരഭ്യമായിരുന്നു. എന്റെ ദുഖങ്ങളെല്ലാം ചിറകു വിടര്‍ത്തി പറന്നുപോയി. സന്തോഷം നിറഞ്ഞ ആ നിമിഷങ്ങളില്‍ വെളള പേപ്പറിലുടക്കിയ എന്റെ മിഴികള്‍ നിറഞ്ഞു വന്നു. കണ്ണുകള്‍ തുടച്ചു. പുറത്തെ പ്രകാശം പോലെ എന്റെ കണ്ണുകളും പ്രകാശിച്ചു.

അന്വേഷിച്ചാല്‍ കണ്ടെത്തുമെന്നുളള പാഠമാണ് എനിക്ക് ലഭിച്ചത്. ഞാനൊരു തെറ്റുകാരന്‍, മഹാപാപി എന്ന് മുദ്രയടിച്ചാലും ആ അപരാധങ്ങള്‍ക്കെല്ലാം മോക്ഷമാര്‍ഗ്ഗമായി മാറ്റിയത് ഈ വെളള പേപ്പറാണ്. ഗുപ്ത സാബ് എന്നെ അദ്ദേഹത്തിന്റെ മുറിക്കുളളിലിരുത്തി എന്റെ ജോലികളെപ്പറ്റി വിശദീകരിച്ചു തന്നു. വിടര്‍ന്ന മിഴികളോടെ ഞാനെല്ലാം കേട്ടു. അദ്ദേഹം കമ്പനിയുടെ മാനേജര്‍ മാത്രമല്ല, ഉന്നത സ്ഥാനം വഹിക്കുന്ന മോദിലാലിന്റെ സെക്രട്ടറി കൂടിയായിരിന്നു. ഇദ്ദേഹവും ഷോര്‍ട്ട് ഹാന്‍ഡില്‍ വിരുതനെന്ന് ഇപ്പോഴാണ് മനസ്സിലായത്. എന്നെ നിയമിച്ചിരിക്കുന്നത് ഡയറക്ടര്‍ സുബാഷ് ബാബുവിന്റെ സെക്രട്ടറിയായിട്ടാണ്. ഓഫിസ്സിലുളള എല്ലാവരേയും ഗുപ്ത സാബ് എന്നെ പരിചയപ്പെടുത്തി. അദ്ദേഹത്തിന്റെ ഓരോ വാക്കുകളും അഗാധമായ സ്‌നേഹത്തോടെ ആയിരുന്നു. ഒരു ബീഹാറിയേക്കാള്‍ ഒരു ബംഗാളിക്ക് മലയാളിയെ ഇഷ്ടമാണെന്ന് അപ്പോഴാണ് മനസ്സിലായത്.

ജ്യേഷ്ഠന്റെ ക്വാര്‍ട്ടറിനടുത്തും ബംഗാളികളെ ഞാന്‍ പരിചയപ്പെട്ടിട്ടുണ്ട്. സ്‌നേഹവും ആദരവും അറിവും ലളിതമായ ജീവിത ശൈലിയുമുളളവര്‍, മാംസത്തെക്കാള്‍ മത്സ്യത്തെ ഇഷ്ടപ്പെടുന്നവര്‍. മത്സ്യത്തിന്റെ തലയാണ് ഇവര്‍ക്ക് ഏറെ ഇഷ്ടം. ഈശ്വരനും ആരാധനകളുമുളളവരാണെങ്കിലും മതത്തിലോ രാഷ്ടീയത്തിലോ അന്ധന്മാരല്ല. ഗുപ്തസാബിന്റെ പെരുമാറ്റം കണ്ടപ്പോള്‍ ഇതൊക്കെയാണ് എനിക്കു തോന്നിയത്. നിര്‍വ്യാജമായ സ്‌നേഹത്തോടെ പെരുമാറുന്നവരാണ് മലയാളികള്‍ എന്നവര്‍ക്കറിയാമായിരിക്കാം. ബംഗാളികളും മലയാളികളും അവരുടെ കാഴ്ച്ചപ്പാടുകളില്‍ സമാനതകള്‍ ഉളളവരാണ്. രവീന്ദ്രനാഥ് ടാഗോര്‍ ജനിച്ച നാട് സാഹിത്യത്തിലും സംസ്‌കാരത്തിലും വളരെ മുന്നിലാണെന്ന് എനിക്ക് മനസ്സിലായി. ആ സ്‌നേഹ സൗമ്യത ഗുപ്ത സാബിലും ഞാന്‍ കണ്ടു. ഒരു ജോലി കിട്ടിയപ്പോള്‍ എന്റെ ദാരിദ്ര്യമെല്ലാം മാറി ഞാനൊരു സമ്പന്നനായി റാഞ്ചയുടെ പ്രാന്തപ്രദേശങ്ങളില്‍ ജീവിതമാരംഭിച്ചു.

ദുര്‍വ്വയില്‍ എന്നെയോര്‍ത്ത് അസ്വസ്ഥരായി, ശത്രുക്കളായി കഴിഞ്ഞവര്‍ക്ക് എന്നെപ്പറ്റി യാതൊരു വിവരവും ലഭിക്കാതെയായി. ഞാന്‍ വീണ്ടും ജേണലിസം പഠിക്കാനായി മുമ്പ് പോയ സ്ഥാപനത്തില്‍ ചേര്‍ന്നു. ആ കൂട്ടത്തില്‍ തുടര്‍ പഠനത്തിനായി റാഞ്ചി കോളജില്‍ ഈവനിംഗ് ക്ലാസ്സുകള്‍ക്കു ചേര്‍ന്നു. ഭൂതകാലത്തുണ്ടായ അനുഭവങ്ങള്‍ നൊമ്പരമായി എന്നെ പിന്‍ തുടര്‍ന്നുകൊണ്ടിരിന്നു. അത് നന്മയും തിന്മയുമായിട്ടുളള ഒരു പോരാട്ടമായിട്ടേ ഞാന്‍ കണ്ടുളളൂ. മുമ്പുണ്ടായ അനുഭവങ്ങളൊക്കെ ഞാനിപ്പോള്‍ മറക്കാനാണ് ശ്രമിക്കുന്നത്. ഓഫിസ്സില്‍ ഫോണുളളതു കൊണ്ട് എനിക്ക് കുര്യന്‍ സാര്‍, ബാലന്‍, ജോസഫ് സാര്‍, ജ്യേഷ്ഠന്‍, അച്ചന്‍കുഞ്ഞ് അങ്ങനെ പലരെയും വിളിച്ച് സ്‌നേഹാന്വേഷണങ്ങള്‍ പങ്കുവയ്ക്കാം. കുര്യന്‍ സാര്‍ പറഞ്ഞത് അവര്‍ അവതരിപ്പിച്ച നാടകം കല്‍ക്കട്ട മലയാളി സമാജവും അവതരിപ്പിക്കാന്‍ തയ്യാറായി എന്നാണ്.

പുതിയ നാടകം എവിടെ വരെയായി എന്നതിന് എനിക്ക് ഉത്തരമില്ലായിരുന്നു. ജീവിത ദുരിതങ്ങളില്‍ പിടഞ്ഞു കൊണ്ടിരുന്ന എനിക്ക് ഒന്നും എഴുതാന്‍ കഴിഞ്ഞിരുന്നില്ല. വറ്റി വരണ്ടിരുന്ന എന്റെ മനസ്സില്‍ അക്ഷരങ്ങള്‍ മുളച്ചു തുടങ്ങി. അതു വളര്‍ന്ന് മലരുകളായി മാറി. വീണ്ടും റാഞ്ചി മലയാളി അസ്സോസ്സിയേഷന്റെ മലയാളി മാസികയില്‍ ഞാന്‍ കഥകളും കവിതകളും എഴുതിത്തുടങ്ങി. കുര്യന്‍ സാര്‍ പറഞ്ഞതനുസരിച്ച് കല്‍ക്കട്ടയിലെ മലയാളം പ്രസിദ്ധീകരണങ്ങള്‍ക്കും ഞാന്‍ സാഹിത്യ സൃഷ്ടികള്‍ അയച്ചു. അവരുടെ ഒരു മാസികയില്‍ എന്റെയൊരു കവിത അച്ചടിച്ചു വന്നത് കണ്ട് അഭിമാനം തോന്നി. ഒരു മാസിക മാത്രമേ പോസ്റ്റുവഴി ലഭിച്ചുളളൂ. പിന്നീട് ഒന്നും വന്നില്ല. അതില്‍ എനിക്ക് കുണ്ഠിതം തോന്നിയില്ല. അയക്കുന്നതൊക്കെ സാഹിത്യ സൗന്ദര്യമുളളതാകണമെന്നില്ല. ഒരു വിഷയമെടുത്ത് സാധാരണ ഭാഷയില്‍ എഴുതി വിട്ടാല്‍ അതു സാഹിത്യമാകില്ലെന്ന് കേരള യുവ സാഹിത്യ സഖ്യത്തന്റെ ചര്‍ച്ചകളില്‍ ഞാന്‍ കേട്ടിട്ടുണ്ട.് സമൂഹത്തില്‍ സാഹിത്യകാരന്‍മനുഷ്യന്റെ ഉറ്റ തോഴനായി മാറിയാലേ മനുഷ്യഹൃദയങ്ങളില്‍ ഇടം നേടാന്‍ കഴിയൂ.

ഇന്ന് എന്നെ തളച്ചിടുന്നത് രണ്ടു കാര്യങ്ങളാണ്. ആദ്യത്തേത് സമയമില്ലായ്മ. വൈകിട്ടുളള ക്ലാസ്സുകള്‍ കഴിഞ്ഞ് അത്താഴം കഴിച്ചു വരുമ്പോഴേക്കും പത്തു മണികഴിയും . വീട്ടിലേക്കും സുഹൃത്തുക്കള്‍ക്കും കത്തെഴുതാന്‍ കുറച്ചു സമയം മാറ്റിവയ്ക്കും. അതു കഴിഞ്ഞാണ് സാഹിത്യരചന അതൊരു സ്വപ്‌ന ലോകമാണ്. അവിടെ പ്രകൃതിയുടെ സൗന്ദര്യവും അസത്യത്തിന്റെ ചാട്ടവാറടിയുമാണ് കടന്നുവരുന്നത്. ചവിട്ടി മെതിക്കപ്പെടുന്ന ജീവിതങ്ങള്‍ ഒരു ദുരന്തമായി കണ്ടുകൊണ്ടിരിക്കുമ്പോഴെല്ലാം രാത്രിയുടെ യജമാനന്‍ ഉറക്കത്തിനായി ക്ഷണിക്കും. രാത്രിയുടെ ആശിര്‍വ്വാദം വാങ്ങി കണ്ണടയ്ക്കും. അരുണോദയം കാണുമോ ഇല്ലയോ അതൊന്നുമറിയില്ല. കണ്ണുതുറന്നാല്‍ മഹാഭാഗ്യം. മറ്റൊന്ന്, പുസ്തകങ്ങള്‍ വായിക്കാന്‍ കിട്ടുന്നില്ല. അപ്പോഴൊക്കെ എന്നെ വായനയില്‍ വഴി നടത്തിയ നൂറനാട് ലെപ്രസ്സീ സാനിറ്റോറിയം കടന്നുവരും. കാവ്യലോകത്ത് മാത്രമല്ല ജീവിതത്തിലും വായനയില്ലെങ്കില്‍ വെറും ആത്മാവില്ലാത്ത ശരീരം പോലെയാണ്. വായനയെന്നും വിലപ്പെട്ട അറിവുകളാണ് സമ്മാനിക്കുന്നത്.
ദുര്‍ഗ്ഗ പൂജയ്ക്ക് ഒരാഴ്ച്ച അവധിയുണ്ടായിരുന്നു. ബീഹാറിലെ പ്രധാനപ്പെട്ട ആഘോഷമാണിത്. അപ്പോഴാണ് എച്ച്. എച്ച്. ഇ. സി ഫാക്ടറി പൊതുജനങ്ങള്‍ക്കായി തുറന്നിടുന്നത്. ഇന്ത്യയുടെ ആയുധമുണ്ടാക്കുന്ന സ്ഥാപനമായതിനാല്‍ അതീവ സുരക്ഷയാണ്. വലിയ ആഗ്രഹമായിരുന്നു ഈ ആയുധപ്പുര കാണണമെന്നുളളത്. റാഞ്ചിയില്‍ നിന്ന് ദുര്‍വ്വയിലേക്ക് ബസ്സു കയറി സെക്ടര്‍ മുന്നിലിറങ്ങി ഫാക്ടറി കാണാനായി ഒരു കിലോമീറ്റര്‍ നടന്നു. എച്ച്. ഇ. സിയുടെ ഓരോ വഴികളും സുന്ദരങ്ങളാണ്. റോഡിന്റെ ഇരു ഭാഗങ്ങളില്‍ മരങ്ങള്‍ ഒരേ ഉയരത്തില്‍ വളര്‍ന്നു നില്‍ക്കുന്നതു കാണാനും അഴകാണ്. ഫാക്ടറിക്കുളളിലെ ഭീമാകാരങ്ങളായ മെഷീനുകള്‍ കണ്ടപ്പോള്‍ എന്റെയുളളില്‍ നിറഞ്ഞത് രാജ്യം നേടിയ സമൃദ്ധിയുടെ സന്തോഷമല്ല, മറിച്ച് ഭീതിയും ഉത്കണ്ഠയുമാണ്. ഒരു രാജ്യം ഒരുന്നത ശക്തിയായി മാറുന്നത് അവരുടെ ആയുധ ബലത്തിലെന്നു ഞാന്‍ മനസ്സിലാക്കി. റഷ്യയുടെ സഹായത്താല്‍ നിര്‍മ്മിക്കപ്പെടുന്ന ആയുധങ്ങള്‍ കണ്ട് ഞാന്‍ മണിക്കൂറുകളോളം നടന്നു.

ഇതിനുളളില്‍ കണ്ടത് സ്‌നേഹത്തിന്റെ മുഖമല്ല നാശത്തിന്റെയും അഗ്നിജ്വാകളുടെയും മുഖമാണ്. മനഷ്യരിലെ അക്രമാസക്തിയും അത്യാഗ്രഹവും അനീതിയും പോലെ ഓരോ രാജ്യവും അതിനെ പ്രോത്സാഹപ്പിക്കുന്നു. ഈ ഭരണാധിപന്മാരുടെ മനസ്സ് ആയുധപ്പുരകളാണ്, കത്തിച്ച് ചാമ്പലാക്കുക. മാസങ്ങളും വര്‍ഷങ്ങളുമെടുത്ത് തീര്‍ത്തു കൊണ്ടിരിക്കുന്ന ഈ യുദ്ധ ഉപകരണങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത് ചോരപ്പാടുകള്‍ തന്നെയാണ്. നിര്‍ദ്ദയമായി ജീവനെടുക്കുന്ന ആയുധങ്ങള്‍. നിസ്സഹായനായി മനസ്സിനേറ്റ മുറിവുകളുമായി മൂന്നു മണി കഴിഞ്ഞ് പുറത്തിറങ്ങി താമരക്കുളം വാസുപിളളയുടെ ക്വാര്‍ട്ടറിലേക്കു നടന്നു. നടക്കുമ്പോഴും എന്റെ മനസ്സില്‍ നിറഞ്ഞത് മനഷ്യന്റെ അക്രമവാസനയും യുദ്ധവുമാണ്. ആരാണ് ഈ മണ്ണിലെ ക്രൂരന്മാര്‍. മനുഷ്യന്റെ ജീവനെടുക്കുന്നവന്‍ മനുഷ്യനാണോ. മറ്റൊരു ജീവനെ സംരക്ഷിക്കുന്നവനാണ് മനുഷ്യന്‍.

രാജ്യത്തിന്റെ ഭദ്രതയ്ക്കും സുരക്ഷയ്ക്കും അതിര്‍ത്തികളില്‍ കാവല്‍ക്കാര്‍ പോരേ?. ഒരു രാജ്യത്തിന്റെ ശക്തിയും പ്രൗഢിയും സൗന്ദര്യവും കാട്ടേണ്ടത് ദാരിദ്ര്യം, പട്ടിണി, മാറാരോഗങ്ങള്‍ മുതലായവ തുടച്ചു മാറ്റുമ്പോഴാണ്. യുദ്ധകൊതിയന്മാരായ ഭരണാധികാരികള്‍ യുദ്ധം നടത്തുന്നത് സ്വന്തം താല്‍പര്യത്തിനാണ്. ഇവര്‍ യുദ്ധോപകരണങ്ങള്‍ വിറ്റ് രാജ്യത്തെ കൊളളചെയ്യുന്നവരാണ്. ദേശ സ്‌നേഹികള്‍ ഒരിക്കലും മനുഷ്യനെ യുദ്ധത്തിലേക്കോ, അനീതിയിലേക്കോ, അഴിമതികളിലേക്കോ നയിക്കില്ല. ജീവിതത്തിലെ എല്ലാ നന്മകളും തിന്മകളും ഒരു വ്യക്തിയിലാണ് . നല്ല മനുഷ്യര്‍ ഒരിക്കലും മരണവഴിയുടെ ഉപാസകരായിരിക്കില്ല. മറിച്ച് മനഷ്യന്റെ, ഈശ്വരന്റെ, നന്മയുടെ ഉപാസകരായിരിക്കും.

വാസുദേവന്‍പിളള താമസ്സിക്കുന്നത് സെക്ടര്‍ മുന്നിലാണ്. ഞങ്ങള്‍ താമരക്കുളം പഞ്ചായത്തിലുളളവരാണ്. ചാരുംമൂട്ടില്‍ നിന്നു രണ്ടു കിലോമീറ്റര്‍ ഉണ്ട് പിളള താമസ്സിക്കുന്ന തറയില്‍ (വസന്താലയം) വീട്ടിലേക്ക് ഇത് ചാവടിക്കടുത്താണ്. ജ്യേഷ്ഠന്റെ അടുത്ത സുഹൃത്തുകൂടിയാണ്. എന്നെ കണ്ടപാടെ കെട്ടിപ്പിടിച്ച് ചോദിച്ചു. അല്ല ഇതാര് ഞങ്ങളുടെ ഗുണ്ടാ നേതാവോ. നീ എവിടെയാ, എന്തായാലും നീ ഇവിടെ ഇല്ലാത്തത് നന്നായി. ഇപ്പോള്‍ അപ്പുവിന്റെ കടയില്‍ ഗുണ്ടാ ശല്യമില്ല. ഞങ്ങള്‍ സംസാരിച്ചു കൊണ്ടിരിക്കെ പിളളച്ചേട്ടന്റെ ഭാര്യ സരസ്വതിയമ്മ ചായയും മധുര പലഹാരങ്ങളുമായെത്തി വിശേഷങ്ങള്‍ ചോദിച്ചു. മുമ്പൊരിക്കല്‍ ഞാനവിടെ വന്നിട്ടുണ്ട്. പിളളച്ചേട്ടന്‍ പിന്നീട് ചോദിച്ചത് എന്റെ നാടകത്തെപ്പറ്റിയാണ്. മലയാളി മാസികയില്‍ വരുന്നത് വായിക്കാറുണ്ടെന്നും കൂടുതലായി അതില്‍ ശ്രദ്ധിക്കാനും എന്നെ ഉപദേശിച്ചു.

അവിടെ നിന്നു പോയത് ജ്യേഷ്ഠന്റെ ക്വാര്‍ട്ടറിലേക്കാണ്. അവിടെ ചെല്ലുമ്പോള്‍ ഹട്ടിയിയല്‍ നിന്നുളള രാജുവുമുണ്ടായിരുന്നു. ജ്യേഷ്ഠന്‍ വീട്ടിലില്ലായിരുന്നു. അസ്സോസ്സിയേഷന്റെ കമ്മിറ്റി മീറ്റിംഗിന് പോയിരിക്കുന്നു. രാജു ക്ഷേമാന്വേഷണം നടത്തി. ജ്യേഷ്ഠത്തി എന്നെ ഉറ്റു നോക്കിയിട്ട് പുതിയ ജീവിതത്തെപ്പറ്റി ആരാഞ്ഞു. ഞാനും അപ്പുവിനെപ്പറ്റി ചോദിച്ചു. അതിനു കിട്ടിയ മറുപടി, നീ ഇവിടുന്ന് പോയതിന് ശേഷം അവിടെ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. ആ വാക്കുകളിലും കണ്ണിലും ഇനിയും ഒരു പ്രശ്‌നമുണ്ടാക്കാന്‍ ദയവായി അങ്ങോട്ടു പോകല്ലേ എന്നായിരുന്നു. അവിടുത്തെ മിക്ക ഹോട്ടലുകളിലും ജോലിക്കാരായി ഗുണ്ടകളെ വച്ചിട്ടുണ്ട്. ഞാന്‍ മറുപടി പറഞ്ഞു. എന്തായാലും ഗുണ്ടാപണിക്കു പോകുന്നില്ല, അതു പോരെ.

ജ്യേഷ്ഠത്തി ശാസനാ രൂപത്തില്‍ പറഞ്ഞു. പൊന്നമ്മയും ലീനോസും രംഗാര്‍ഡില്‍ ട്രാന്‍സ്ഫറായി വന്നിട്ടുണ്ട്. പറ്റുമെങ്കില്‍ നീ ഒന്നു പോ. തങ്കച്ചായന് നിന്ന് തിരിയാന്‍ സമയം ഇല്ല. എപ്പോഴും കമ്മിറ്റി ഒന്നുകില്‍ അസ്സോസ്സിയേഷന്‍ കമ്മിറ്റി അല്ലെങ്കില്‍ പളളി കമ്മിറ്റി. ഉടനെ രാജു പറഞ്ഞു, പളളിയുടെ ട്രഷററായിരിക്കുമ്പോള്‍ കമ്മിറ്റിക്കു പോകാതിരിക്കാന്‍ പറ്റുമോ. എച്ച. ഇ.സിയിലെ മര്‍ത്തോമ്മക്കാരെല്ലാം ചേര്‍ന്നാണ് സെന്റ് തോമസ്സ് മാര്‍ത്തോമ്മാ സ്‌കൂളുണ്ടാക്കിയത്. അതില്‍ പ്രമാണിമാരില്‍ ഒരാളാണ് ജ്യേഷ്ഠന്‍. പണി തീര്‍ത്ത് ആരാധന തുടങ്ങിയതിനു ശേഷം അവര്‍ ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ആരംഭിച്ചു. രാജു കളിയാക്കിപ്പറഞ്ഞു. പളളി തുടങ്ങി, ഇപ്പം നടക്കുന്നത് തമ്മിലടിയാ, അച്ചനാ ഒരു ഗ്രൂപ്പിന്റെ നേതാവ്. നാട്ടിലെ തനി സ്വഭാവം. തങ്കച്ചന്‍ റ്റൈറ്റസ്, കാപ്പില്‍ തോമസ്, ടോമി ഗ്രൂപ്പെന്നാ കേട്ടത് ജ്യേഷ്ഠത്തി നിസ്സാരമായി പറഞ്ഞു. അതു പിന്നെ കാണാതിരിക്കുമോ. രാജു പറഞ്ഞു, ഇവനൊക്കെ എന്തിനാ പ്രാര്‍ത്ഥിക്കാന്‍ പോകുന്നത്. സോമാ നിനക്ക് പറ്റുമെങ്കില്‍ ഈ കളളക്കൂട്ടത്തെപ്പറ്റി ഒരു നാടകമെഴുത്. രാജു ചിരിക്കുന്ന കൂട്ടത്തില്‍ ഞാനും ഊറിച്ചിരിച്ചു.

ജ്യേഷ്ഠത്തി അളിയന്റെ കത്ത് എന്നെ ഏല്‍പിച്ചിട്ടു പറഞ്ഞു, ഈ അഡ്രസ്സ് എഴുതിയെടുക്ക്. ഞാന്‍ പോക്കറ്റിലിരുന്ന പേനയെടുത്ത് അഡ്രസ്സ് എഴുതി എടുത്തിട്ട് പോകാനായി എഴുന്നേറ്റു. ഇരിക്കെടാ ചായ ഇടാം. ഞാന്‍ വേണ്ടെന്നു പറഞ്ഞു അവരോട് യാത്ര പറഞ്ഞിറങ്ങി. റോഡില്‍ ജ്യേഷ്ഠന്റെ മക്കള്‍ ജയയും മിനിയും മറ്റു ഹിന്ദിക്കാരുടെ കുട്ടികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്നു. എന്റെ കണ്ണീരും, നെടുവീര്‍പ്പുകളും, പ്രതിസന്ധികളും കണ്ട ദേശത്തിലൂടെ നടന്ന് പോസ്റ്റ് ഓഫീസിന്റെ മുന്നിലെത്തി ദുര്‍വ്വയില്‍ നിന്നുളള ബസ്സ് കാത്തു നിന്നു.റോഡിലൂടെ പല ദേശക്കാരും സൈക്കിളില്‍ യാത്ര ചെയ്തു കൊണ്ടിരിക്കുന്നു. എല്ലാ വീടുകളിലും സൈക്കിള്‍ ഉണ്ട്. എല്ലാവരുടേയും യാത്രാവാഹനം സൈക്കിളാണ്. എല്ലാ റേഡുകളിലും മുന്നോട്ടു ചവിട്ടി വിടുന്ന സൈക്കിള്‍ റിക്ഷകളുമുണ്ട്. കാറുകള്‍ ഓടുന്നത് വളരെ വിരളമായിട്ടേ കണ്ടിട്ടുളളൂ. അതുണ്ടെങ്കില്‍ എച്ച്. ഇ. സിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ആയിരിക്കും. എന്റെ ചെറുപ്പത്തില്‍ എന്റെ നാട്ടിലും കാറുകള്‍ ഇല്ലായിരിന്നു.

റാഞ്ചിയില്‍ എത്തിയതിനു ശേഷം ഞാനെന്റെ പഠന വിഷയത്തിലും എഴുത്തിലും കൂടുതല്‍ ശ്രദ്ധിച്ചു. ഇതിനിടക്ക് ഒരു ദിവസം രാവിലെ രംഗാര്‍ഡിലേക്ക് ബസ്സില്‍ യാത്ര തിരിച്ച. ഓമനയെ കാണാന്‍ പോയതും ഇതുവഴിയാണ്. കത്തുകളിലൂടെ ഞങ്ങളുടെ മനസ്സും സ്‌നേഹവും ദൃഢമായിക്കൊണ്ടിരുന്നു. പ്രപഞ്ച സൗന്ദര്യം പോലെ എന്നും ഞങ്ങളുടെ ഹൃദയത്തിലേക്ക് ഒഴുകിയെത്തികൊണ്ടിരുന്നത് ധന്യമായ സ്‌നേഹമാണ്. സ്‌നേഹത്തിലൂടെ ഹൃദയത്തെ കണ്ടെത്തുന്ന യാത്ര തുടരുന്നു. അളിയന്‍ ലിനോസ് മിലിട്ടറിയിലെ ഹവില്‍ദാരാണ്. എന്റെ സഹോദരി പൊന്നമ്മയും മകള്‍ ലാലിയുമാണ് പഞ്ചാബില്‍ നിന്ന് ഇവിടേക്ക് വന്നിരിക്കുന്നത്. അളിയന്‍ ഇന്ത്യ, ചൈന, പാക് യുദ്ധങ്ങളിലൊക്കെ പങ്കെടുത്ത ഒരു ധീരപോരാളിയാണ്. ബസ്സിലിരുന്നു ചിന്തിച്ചത്, പാവപ്പെട്ട യുവാക്കളായ സൈനികരെപ്പറ്റിയാണ്. ലോകത്തമ്പാടും ഇതിനകം ലക്ഷക്കണക്കിന് ജീവനാണ് പൊലിഞ്ഞത്.

വിവേകമില്ലാത്ത ഭരണാധികാരികള്‍ ശീതോഷ്ണബാധകള്‍ ഏല്‍ക്കാത്ത മുറികളിലിരുന്ന് വികസിപ്പിച്ചെടുക്കുന്ന യുദ്ധമുറകള്‍ക്ക് രക്തം ചിന്തുന്നവര്‍. ദുരാഗ്രഹം ദുര്‍ബലനായ ഭരണാധികാരിയെ കീഴപ്പെടുത്തുന്നു. അവരുടെ നിഗൂഢ ലക്ഷ്യങ്ങള്‍ക്ക് വില കൊടുക്കേണ്ടത് നിരപരാധികളാണ്. എത്രയെത്ര കുടുംബങ്ങളെയാണ് ഇവര്‍ അനാഥരാക്കുന്നത്. ശക്തിയും ബുദ്ധിയുമുളള തലച്ചോറിനു മാത്രമേ നല്ലൊരു സമൂഹത്തെ, പുതിയൊരു ലോകത്തെ സൃഷ്ടിക്കാന്‍ സാധിക്കയുളളൂ. അങ്ങനെയുളളവര്‍ വെറി പൂണ്ട യുദ്ധക്കൊതിയന്മാരായിരിക്കില്ല. സമൂഹത്തെ സങ്കീര്‍ണതയിലേക്ക്, യുദ്ധങ്ങളിലേക്ക് തളളി വിടുന്നവരെ തിരിച്ചറിയാന്‍ ജനങ്ങള്‍ക്ക് കഴിയണം. അതറിഞ്ഞാല്‍ എല്ലാ യുദ്ധങ്ങളും ഈ ഭൂമുഖത്തു നിന്ന് തുടച്ചു മാറ്റാന്‍ കഴിയും. മനസ്സില്‍ തളം കെട്ടി കിടന്ന യുദ്ധത്തിന്റെ മുറിവുകള്‍ ബസ്സ് മലയിടുക്കുകളില്‍ എത്തിയപ്പോള്‍ അപ്രത്യക്ഷമായി. മുമ്പ് ഹസാരിബാഗിലേക്ക് പോകുമ്പോഴും ഇവിടുത്തെ കാടും പാറക്കെട്ടുകളും കണ്ടിരുന്നു. രംഗാര്‍ഡ് ബസ്സ് സ്റ്റോപ്പിലെത്തി പുറത്തേക്ക് നടന്നു. റാഞ്ചി ബസ്സ് സ്റ്റേഷന്‍ പോലെ വലിയൊരു സ്‌റ്റേഷനല്ല. ചിലരോട് മിലിട്ടറി ക്യാമ്പ് ചോദിച്ചു നടന്നു. രാഗാര്‍ഡ് ചെറിയൊരു സിറ്റിയാണ്. കുറച്ചു നടന്ന് മിലിട്ടറി ആസ്ഥാനത്തെത്തി. അകത്തോട്ടു കയറുന്ന വാതിലിനടുത്തായി മിലിട്ടറിയുടെ വിവിധനിറത്തിലുളള പതാകകള്‍ വായുവില്‍ പാറിക്കളിക്കുന്നുണ്ടായിരുന്നു. അടുത്തുളള ഒരു ഓഫീസ്സിലേക്ക് ചെന്നു. വരാന്തയില്‍ രണ്ടു പട്ടാളക്കാര്‍ നീണ്ട തോക്ക് തറയില്‍ കുത്തി നിറുത്തി, തലപ്പാവണിഞ്ഞ്, തലകളുയര്‍ത്തി ഒരു വിഗ്രഹത്തെപ്പോലെ ദൂരേക്ക് ദൃഷ്ടികളറപ്പിച്ച് നില്‍ക്കുന്നു.

ഓഫീസ്സിലിരിക്കുന്ന സര്‍ദാറിനോട് അളിയന്റെ വിവരണങ്ങള്‍ ചോദിച്ചറിഞ്ഞ് അവരുടെ താമസസ്ഥലത്തേക്ക് നടന്നു. ഇതിനുളളില്‍ നടന്നപ്പോള്‍ പുതിയൊരു ലോകത്ത് വന്നതായി തോന്നി. ഓരോ റോഡും, മരവും, പൂവണിഞ്ഞു നില്‍ക്കുന്ന ചെടികളും സൗന്ദര്യമാണ് നല്‍കുന്നത്. ഇതിനു പുറത്തു താമസ്സിക്കുന്നവര്‍ ദുഖദുരിതത്തിലെങ്കിലും അകത്തുളളവര്‍ പട്ടിണിയില്ലാതെ സന്തോഷമുളളവരായി കഴിയുന്നവരാണ്. മിക്ക റോഡുകളും നെടുകയും കുറുകയും വിവിധ നിറത്തിലുളള മഷികൊണ്ട് നിറപ്പകിട്ടാക്കിയിരിക്കുന്നു. ഒരു രാജ്യത്തിന്റെ കാവല്‍ക്കാര്‍. അതിര്‍ത്തികളില്‍ എരിയുന്ന ദീപം പോലെ അവര്‍ കത്തി നില്‍ക്കുന്നു. രണ്ടും മൂന്നും നിലകളിലാണ് പട്ടാളക്കാര്‍ കുടുംബമായി താമസ്സിക്കുന്നത്. പെങ്ങള്‍ താമസ്സിക്കുന്ന ക്വാര്‍ട്ടറിന്റെ നമ്പര്‍ കണ്ടെത്തി.
സന്തോഷത്തോടെ പെങ്ങള്‍ സ്വീകരിച്ചു വിശേഷങ്ങള്‍ ആരാഞ്ഞു. കുറച്ചു കഴിഞ്ഞപ്പോള്‍ അളിയനും പട്ടാളവേഷത്തിലെത്തി. രാവിലെ അഞ്ചുമണിക്ക് ഇവിടെ നിന്നു പോയതാണ്. ഓട്ടവും ചാട്ടവും പരേഡുമൊക്കെ കഴിയുമ്പോഴേക്കും പതിനൊന്നു മണിയാകും. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കേ പട്ടാളജീവിതത്തെപ്പറ്റി ഞാന്‍ അളിയനോട് ചോദിച്ചുകൊണ്ടിരുന്നു. ഒരു ജനതയ്ക്ക് വേണ്ടി എല്ലായ്‌പ്പോഴും ഉറക്കിമിളച്ച് സംരക്ഷണം നല്‍കുന്നവരാണ് ഓരോ ധീരജവാനും. സമൂഹത്തില്‍ ഉന്നതമായ സ്ഥാനമുളളവര്‍ എന്നാണ് പുറത്തുളള കാണുന്നത്. പുറത്തുളളവര്‍ക്ക് വിവിധ തരത്തിലുളള സമരമുറകളുണ്ട്. ഞങ്ങളുടെ കയ്യില്‍ ആയുധങ്ങളുണ്ട് പക്ഷേ സമരായുധങ്ങളില്ല. പുറത്തുളള ജന്മി കുടിയാന്‍ വ്യവസ്ഥിതിയാണ് ഇതിനുളളിലും നടക്കുന്നത്. ഉന്നത ഉദ്ദ്യോഗസ്ഥന്റെ ഇംഗിതത്തിന് വഴങ്ങി ജീവിച്ചോണം. പുറത്തേ വ്യവസ്ഥിതി ജീവിക്കാന്‍ കൊളളാത്തതു പോലെ അകത്തേ വ്യവസ്ഥിതിയും ജീവിക്കാന്‍ കൊളളാത്തതാണ്.

എല്ലാ പട്ടാള കേന്ദ്രങ്ങളും മതിലുകളാല്‍, മുളളു വളളികളാല്‍ ചുറ്റപ്പെട്ടു കിടക്കുന്നതു പോലെ ഇതിനുളളില്‍ ഭൂരിഭാഗം പട്ടാളക്കാരേയും സുരക്ഷിതമായി തളച്ചിട്ടിരിക്കുകയാണ്. ചോദ്യം ചെയ്യാനോ ഞങ്ങള്‍ക്ക് സാധിക്കില്ല. കുടുംബം പോറ്റാന്‍ വന്ന ഞങ്ങള്‍ക്ക് ഇതിനുളളില്‍ സ്വാതന്ത്ര്യമില്ലെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. രാജ്യത്തിനായി ജീവന്‍ ഉഴിഞ്ഞു വച്ചവര്‍ക്കു എങ്ങനെ മേലുദ്ദ്യോഗസ്ഥരുടെ ധിക്കാരത്തെ തളച്ചു നിര്‍ത്താന്‍ സാധിക്കും. അവരുടെ ഇംഗിതത്തിന് വഴങ്ങി ജീവിച്ചുകൊളളണം. അഥവാ ഒരാള്‍ അവര്‍ക്ക് ലഭിക്കുന്ന ഭക്ഷണം നല്ലതല്ല,മേലുദ്ദ്യോഗസ്ഥന്മാരുടെ സമീപനം ശരിയല്ലെന്നു പറഞ്ഞു പരാതി കൊടുത്താല്‍ അവന്‍ എല്ലാവരുടേയും നോട്ടപ്പുളളിയാണ്. സൈന്യത്തില്‍ നിന്ന് പുറത്താകും. എല്ലാം കേട്ടിരുന്നപ്പോള്‍ ഇവരും പുറത്ത് വിയര്‍പ്പൊഴുകി പണിയെടുക്കുന്നവരെ പോലെ കൊടിയ ദുഖങ്ങള്‍ അനുഭവിക്കുന്നവരെന്ന് മനസ്സിലായി. അകത്തേക്കു വരുമ്പോള്‍ ഇതല്ലായിരുന്നു എന്റെ മനസ്സ്.

ഇന്ത്യയുടെ പഴയ രാജസദസ്സുകളിലും രാജവീഥികളിലും ബ്രിട്ടീഷുകാരുടെ തെരുവീഥികളിലും മനഷ്യര്‍ ഇതു പോലെ ഉഴലുകയായിരുന്നു. ബ്രിട്ടീഷുകാരുടെ ശിഷ്യത്വം നേടിയവര്‍ ഇന്ന് അതൊന്നു പുനരാവിഷ്‌കരിച്ച് അവതരിപ്പിക്കുന്നു എന്നു മാത്രം. എല്ലാം കാതോര്‍ത്തു കേള്‍ക്കുന്നതിനിടയില്‍ അളിയന്‍ ഒരു നിര്‍ദ്ദേശം വച്ചു. നീ പോലീസ്സിനെതിരെ എഴുതിയപ്പോള്‍ പോലീസ്സിന്റെ തല്ലു കൊണ്ടു. ഈ പട്ടാളക്കാര്‍ അനുഭവിക്കുന്ന ദുരിതങ്ങളെപ്പറ്റി ഒന്നെഴുത്. അതിന്റെ അര്‍ത്ഥവും ആഴവും ഒരു നിമിഷം ഓര്‍ത്തിരുന്നിട്ട് പറഞ്ഞു. ങാ നോക്കട്ടെ. എന്നെ ജയിലില്‍ വിടാനല്ല പറഞ്ഞതെങ്കിലും അളിയന്റെ വാക്കുകളില്‍ നിന്ന് വന്നത് അമര്‍ഷമാണ്. എനിക്കും വിഷമം തോന്നി. ഒരു തൊഴില്‍ ലഭിച്ചപ്പോള്‍ അതിലും സന്തോഷം കിട്ടാത്തവര്‍. വിശപ്പടക്കാന്‍ ആഹാരവും, ആരോഗ്യമുളള ഒരു ശരീരത്തെ വാര്‍ത്തെടുക്കാന്‍ വ്യായാമവുമുണ്ട്. എന്നിട്ടും മഞ്ഞിലും മഴയിലും അവരുടെ രക്തവും അലിഞ്ഞു ചേരുന്നതായി തോന്നി. നാലു മണിക്ക് ചായ കുടിച്ചിട്ട് പെങ്ങളോട് യാത്ര പറഞ്ഞ് ഞാനിറങ്ങി. അളിയന്‍ മൂന്നു മണിക്കു തന്നെ ജോലിസ്ഥലത്തേക്കു പോയിരുന്നു. ബസ്സിലിരിക്കുമ്പോഴും അളിയന്റെ വാക്കുകള്‍ എന്നിലേക്കിരച്ചു കയറി. പട്ടാളക്കാര്‍ അതിനുളളില്‍ ഭയന്നാണോ കഴിയുന്നത്. പട്ടാളക്കാരനായിരുന്ന പാറപ്പുറത്ത് എന്ന സാഹിത്യകാരന്‍ എന്തുകൊണ്ട് ഇതിനെപ്പറ്റി എഴുതിയില്ല. എഴുത്തുകാരനും ദുര്‍ബലനാണോ. ഇരുമ്പഴികള്‍ അവരും ഭയക്കുന്നുണ്ടാകണം.

അദ്ധ്യായം – 18
ശ്രീ ബുദ്ധന്റെ മുന്നിലെത്തിയ വഴികള്‍

എവിടെ അഭയം തേടുമെന്നായിരുന്നു മനസ്സില്‍ നിറഞ്ഞുനിന്ന ചോദ്യം. അവര്‍ അടുത്തു വരുന്തോറും ആകുലത വര്‍ദ്ധിച്ചു. ടിക്കറ്റ് എടുത്തിരുന്നെങ്കില്‍ യാത്ര ഇത്രമാത്രം ക്ലേശകരമാകില്ലായിരുന്നു. രക്ഷപ്പെടാനുളള വഴികള്‍ ആരാഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് ട്രെയിനിന്റെ വേഗം കുറഞ്ഞ് സൈറണ്‍ മുഴങ്ങിയത്. ട്രെയിന്‍ ഏതോ ഒരു സ്‌റ്റേഷനില്‍ നില്‍ക്കാന്‍ പോകുന്നു. അപ്പോഴേക്കും ചെക്കര്‍ എന്റെയടുക്കല്‍ എത്തിയിരുന്നു. എന്റെയടുത്തായി രണ്ടു പേര്‍ നില്പുണ്ട്. ഞാന്‍ ജീവനറ്റവനെ പോലെ അയാളെ തറപ്പിച്ചു നോക്കിയിട്ട് ടിക്കറ്റ് എടുക്കുന്ന ഭാവത്തില്‍ പോക്കറ്റിലിരുന്ന ഇന്റര്‍വ്യൂ പേപ്പര്‍ എടുത്തു. എന്നിട്ട് വീണ്ടും പോക്കറ്റിലേക്ക് നോക്കി. ആ സമയം അയാള്‍ അടുത്തു നിന്നവന്റെ ടിക്കറ്റു നോക്കി കൊടുക്കുന്ന സമയം ട്രെയിനിന്റെ വേഗം കുറഞ്ഞു വന്നു. എന്റെ അടുത്തു നിന്നവന്റെ കൈയ്യിലും ടിക്കറ്റ് ഇല്ലായിരുന്നു. അവന്‍ ഏതാനം നോട്ടുകള്‍ കൈക്കൂലിയായി കൊടുത്തു. അവര്‍ സംസാരിച്ചു നിന്നു. എനിക്കിത് നേരിയ ആശ്വാസം നല്‍കി.

ട്രെയിന്‍ പ്ലാറ്റ് ഫോമില്‍ എത്തുന്നതിനു മുന്നേ ആത്മധൈര്യത്തോടെ ഞാന്‍ പുറത്തേക്ക് ചാടി അതിവേഗമോടി. എന്നെ നോക്കി ട്രെയിനിലുളളവര്‍ നിന്നു. കുറച്ചു ദൂരം ഓടിയിട്ട് ഏങ്ങലടിച്ചുകൊണ്ട് തിരിഞ്ഞു നോക്കി. ഇനിയും ഒരുത്തനും എന്നെ കണ്ടെത്താനാവില്ലെന്ന് എനിക്കറിയാമായിരുന്നു. അല്പസമയം പരിക്ഷീണനായി ഞാനവിടെ നിന്നു. ഓട്ടവും വിശപ്പും ദാഹവും എന്നെ അവശനാക്കിയിരുന്നു. രാവിലെ ഭക്ഷണം കഴിച്ചതാണ്. ഉച്ചക്ക് കഴിച്ചിട്ടില്ല. ട്രെയിന്‍ ടിക്കറ്റിന് കാശില്ലെങ്കിലും ഭക്ഷണം കഴിക്കാന്‍ കാശുളളതോര്‍ത്ത് എന്റെ മുഖം തെളിഞ്ഞു. ലക്ഷ്യമില്ലാതെ ഓടിയത് എങ്ങോട്ടെന്നറിയില്ല. ഏതു സ്‌റ്റേഷന്‍ എന്നുമറിയില്ല. അറിയാത്ത വഴിയിലൂടെ ഞാന്‍ മുന്നോട്ട് നടന്നു. കുറച്ചു ദൂരം നടന്നപ്പോള്‍ ഒരു ചെറിയ വീടും അതിനടുത്തുളള പറമ്പത്ത് ഒരാള്‍ ജോലി ചെയ്യുന്നുണ്ട്. ഇനിയും അടുത്തുവരുന്ന ട്രെയിനില്‍ കയറി റാഞ്ചിയിലെത്തണം. ഞാന്‍ പോകുന്ന വഴിയിലൂടെ ഒരു പാവം മനുഷ്യന്‍ എന്റെ നേരെ നടന്നു വരുന്നു. സൗഹൃദ ഭാവത്തില്‍ ചോദിച്ചു. ഇവിടെ അടുത്തുളള ട്രയിന്‍ സ്‌റ്റേഷന്‍ ഏതാണ്. അദ്ദേഹം സ്‌നേഹത്തോടെ പറഞ്ഞു, ഇതു ഗയ സ്റ്റേഷനാണ്.

ഞാന്‍ നിശബ്ദനായി നിന്നു. എന്റെ മനസ്സില്‍ ബുദ്ധന്‍ തുടിച്ചു നിന്നു. മാനവരാശിക്ക് പ്രകാശം ചൊരിഞ്ഞ ബുദ്ധന്‍ പാര്‍ത്ത മണ്ണിലെന്ന് ഓര്‍ത്തു. ഞാന്‍ രക്ഷപ്പെട്ട് ഓടിയത് ഈ സ്ഥലത്തെന്ന് അറിഞ്ഞിരുന്നില്ല. മനസ്സു നിറയെ ശ്രീ ബുദ്ധന്‍. ആ പുണ്യാത്മാവിനെ പറ്റി ധാരാളം അറിഞ്ഞിരുന്നെങ്കിലും അദ്ദേഹം ധ്യാനിച്ച സ്ഥലത്ത് വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല. ശ്രീബുദ്ധന്റെ ഗയയില്‍ ഇനിയൊരിക്കല്‍ വരണമെന്ന് പാറ്റനയ്ക്ക് പോകുമ്പോള്‍ മനസ്സില്‍ നിനച്ചതാണ്. പൊടുന്നനെ അതു മുന്നിലെത്തിയിരിക്കുന്നു. വാച്ചിലേക്ക് നോക്കി. നാലു മണി കഴിഞ്ഞിരിക്കുന്നു. എന്റെ മനസ്സില്‍ ഒരു ആശയമുദിച്ചു. അദ്ദേഹം ധ്യാനിച്ചിരുന്ന സ്ഥലം എവിടെയെന്ന് അറിയണം. അടുത്താണെങ്കില്‍ ഇന്നു തന്നെ കണ്ടിട്ട് മടങ്ങി പോകാം. അതല്ല ദൂരെയാണെങ്കില്‍ റയില്‍വേ സ്‌റ്റേഷനിലിരുന്ന് ഉറങ്ങിയിട്ട് രാവിലെ കാണാന്‍ പോകാം.

വേഗത്തില്‍ സ്‌റ്റേഷന്‍ ലക്ഷ്യമാക്കി നടന്നു. സ്‌റ്റേഷനിലെത്തി. ചെറിയൊരു സ്‌റ്റേഷനാണ്, ടിക്കറ്റ് കൗണ്ടറില്‍ ചെന്നു അവിടെ ആരെയും കണ്ടില്ല. ദൂരെ നിന്ന ഒരാള്‍ കണ്ണുകളുയര്‍ത്തി എന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു. എവിടേക്കാ ടിക്കറ്റ്?. ഞാന്‍ പറഞ്ഞു, സാറെ ടിക്കറ്റ് വേണ്ട, ശ്രീബുദ്ധന്റെ അമ്പലം എവിടെയാണ്. ഉടനടി അയാള്‍ ചോദിച്ചു, മഹാ ബോധിയാണോ. ഞാന്‍ തലയാട്ടി അതെയെന്നു പറഞ്ഞു. ഈ അമ്പലം ശ്രീബുദ്ധനു വേണ്ടി പണിതത് അശോകചക്രവര്‍ത്തിയായിരുന്നു എന്ന് ഞാന്‍ പഠിച്ചിട്ടുണ്ട്. അയാള്‍ പറഞ്ഞു. ബോധിഗയയിലേക്ക് പോകാനെങ്കില്‍ പത്തു പന്ത്രണ്ടു കിലോമീറ്റര്‍ ഉണ്ട്. ഞനദ്ദേഹത്തിനു നന്ദി പറഞ്ഞിട്ട് മടങ്ങി വന്ന് യാത്രക്കാരുടെ മുറിയിലിരുന്നു ചിന്തിച്ചു. അങ്ങോട്ടു പോകണമെങ്കില്‍ എങ്ങനെ പോകും. എന്റെ അടുത്തായി ഒരാള്‍ ഇരിക്കുന്നുണ്ടായിരുന്നു. അയാളോട് വിശദമായി ഞാന്‍ ചോദിച്ചു മനസ്സിലാക്കി.

ഇന്ന് എന്തായാലും പോകാന്‍ പറ്റത്തില്ല. രാത്രിയില്‍ ഇവിടെ കഴിച്ചു കൂട്ടുക തന്നെ. കൈയ്യില്‍ ബസ്സു കൂലിക്കുളള കാശുണ്ട്. പുറത്തുളള കടയില്‍ നിന്ന് എന്തെങ്കലും വാങ്ങി കഴിക്കണം. ശ്രീബുദ്ധന്‍ വന്നതിനു ശേഷവും ഈ മണ്ണിന്റെ മക്കള്‍ക്ക് യാതൊരു പുരോഗതിയുമില്ലെന്നു തോന്നി. എങ്ങും ദാരിദ്ര്യം പേറുന്ന ജനങ്ങളെയാണ് ബീഹാറില്‍ കണ്ടത്. ശ്രീ ബുദ്ധന്‍ ഇരുന്നു ധ്യാനിച്ച സ്ഥലം ഒരു വിശുദ്ധ ഭൂമിയാണ്. ആ ആത്മീയ ആചാര്യന്റെ സ്ഥലത്തു വന്നിട്ട് എനിക്ക് മടങ്ങിപോകാന്‍ കഴിയുന്നില്ല. അപ്പോഴും എന്റെ മനസ്സിലുദിച്ച ചോദ്യം, കളളട്രെയിന്‍ കയറിയിട്ടാണോ ഈ പുണ്യാത്മാവിന്റെ സ്ഥലം കാണാന്‍ വരേണ്ടത്. ഈ കളളനെ ശ്രീബുദ്ധന്‍ പോലും അംഗീകരിച്ചതിന്റെ തെളിവല്ലേ എന്നെ ഇവിടെ ഇറക്കിയത്. എന്റെ കയ്യില്‍ കാശില്ലെന്ന് അദ്ദേഹം പോലും അറിഞ്ഞിരിക്കുന്നു. എന്നാലും കുറ്റബോധം തോന്നി.

പുറത്ത് ഇറങ്ങി നടക്കുമ്പോള്‍ മുദ്രാവാക്യങ്ങളുമായി കുറച്ചുപേര്‍ റോഡിലൂടെ നടന്നു പോകുന്നു. ഞാനും അവരെ പിന്‍തുടര്‍ന്നു. ഇവിടുത്തെ ജീവിതം നരകമാക്കിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ ഭരണത്തിനെതിരെയാണ് ജയപ്രകാശ് നാരായണന്റെ അനുയായികള്‍ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നത്. ബ്രിട്ടീഷുകാരുടെ കാലത്ത് ഇതുപോലുളള പീഡനങ്ങളാണ് പാവങ്ങള്‍ നേരിട്ടതെന്നും കൂട്ടത്തില്‍ ഒരാളോട് ചോദിച്ചപ്പോള്‍ മനസ്സിലായി. ഇന്ന് സന്ധ്യക്ക് ഗയ ടൗണില്‍ ജയപ്രകാശ് നാരായണന്‍ പ്രസംഗിക്കാന്‍ വരുന്നുണ്ട്. അവര്‍ക്ക് അദ്ദേഹം നവോത്ഥാന നായകനാണ്. എന്നെ പ്രത്യേകം ആകര്‍ഷിച്ച ഒരു കാര്യം അനുയായികളുടെ കൈയ്യില്‍ വലിയ വടികളും വാളുകളുമുണ്ടായിരുന്നു. ഇതേ കൊടികളാണ് പാറ്റനായിലെ പ്രകൃതി മൈതാനത്തും കണ്ടത്. കുറച്ചു ദൂരം അവര്‍ക്കൊപ്പം നടന്നിട്ട് ഞാന്‍ മടങ്ങിപോന്നു.

എന്തിനാണ് ഞാന്‍ അവര്‍ക്കൊപ്പം ഒരു പരിചയവുമില്ലാത്ത സ്ഥലത്ത് രാത്രി കാലത്ത് സഞ്ചരിക്കുന്നത്. ഇന്നത്തെ യോഗസ്ഥലത്ത് എന്തും സംഭവിക്കാമെന്നു തോന്നി. അഭിമാനമാണ് ഈ ജനത്തെ കണ്ടപ്പോള്‍ തോന്നിയത്. രാജ്യത്തു നിന്ന് വെളുത്ത കഴുകന്മാര്‍ പോയെങ്കിലും കറുത്ത കഴുകന്മാര്‍ മനുഷ്യനു മുകളില്‍ വട്ടമിട്ടു പറക്കുകയാണ്. രാജ്യസ്‌നേഹമുളള നേതാക്കന്മാര്‍ വരാതെ ഇന്ത്യയുടെ ദാരിദ്ര്യവും പട്ടിണിയും മാറില്ല. ഇന്നു കാണുന്നത് സിനിമയിലെപ്പോലുളള അഭിനവ നേതാക്കന്മാരാണ്. അല്പ സമയം രോഷപ്രകടനവുമായി പോകുന്നവരെ നോക്കി നിന്നു. അതില്‍ കൂടുതലും പ്രതികാര വാഞ്ചയുളള യുവാക്കളാണ്. സൂര്യന്റെ പ്രകാശം അണഞ്ഞു. ഞാനവിടെ കുറെ അലഞ്ഞു നടന്നു. വളരെ തിരക്കുളള ഒരു ഹോട്ടലില്‍ കയറി ചപ്പാത്തിയും ദാലും കഴിച്ചു. ഭക്ഷണം കൊടുക്കുന്നവര്‍ക്ക് ആരൊക്കെ കാശു കൊടുക്കുന്നു, അല്ലെങ്കില്‍ കൊടുക്കാതിരിക്കുന്നു, അതില്‍ ശ്രദ്ധിക്കാതെ വരുന്നവരുടെ ആവശ്യ പ്രകാരം ഭക്ഷണം കൊടുത്തു കൊണ്ടിരുന്നു. ഭക്ഷണം കഴിച്ച് എഴുന്നേറ്റ് പോകുന്നവര്‍ പുറത്തു വച്ചിരിക്കുന്ന വലിയൊരു പാത്രത്തില്‍ നിന്ന് വെളളമെടുത്തിട്ട് കൈകഴുകി വന്നിട്ടാണ് കസേരയിലിരിക്കുന്ന കടയുടമക്ക് കാശു കൊടുക്കുന്നത്.

ഞാന്‍ കടമുതലാളിയേയും ജോലിക്കാരേയും വളരെ ശ്രദ്ധയോടെയാണ് നോക്കുന്നത്. ഞാനും കൈകഴുകാന്‍ പുറത്തിറങ്ങി. മാന്യമായ രീതിയില്‍ കൈകഴുകി ഏതാനം മിനിറ്റുകള്‍ അകത്തേക്ക് നോക്കിയിട്ട് ഒരല്പം ഭീതിയോടെ മുന്നോട്ടു നടന്നു. സ്‌റ്റേഷനിലോട്ട് നടക്കുമ്പോള്‍ മനസ്സ് മന്ത്രിച്ചത് ഇങ്ങനെയാണ്. ശ്രീബുദ്ധന്റെ നാട്ടില്‍ ആരേയും പട്ടിണിക്കിടത്തില്ല. എങ്ങും ഇരുള്‍ മൂടി. സ്റ്റേഷന്റെ പ്ലാറ്റ് ഫോമില്‍ വിരലിലെണ്ണാന്‍ ആള്‍ക്കാരുണ്ട്. ഞാന്‍ വിശ്രമ മുറിയില്‍ അഭയം പ്രാപിച്ചു. ഒരു അഭയാര്‍ത്ഥിയെ പോലെ ഞാനിരുന്നു. അതിനുളളില്‍ നീണ്ട താടിയുളള മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരു മനുഷ്യന്‍ ചുരുണ്ടു കൂടി ഇരുപ്പുണ്ട്. ഭിക്ഷക്കാരനെന്നു മനസ്സിലായി. അയാള്‍ എഴുന്നേറ്റു വന്നു യാചകനായ എന്നോട് ഒരു ചായ കുടിക്കാന്‍ കാശു തരണമെന്ന് യാചിച്ചു. ഒരു ചായയ്ക്ക് ഇരുപത് പൈസ മതി. എന്റെ പോക്കറ്റില്‍നിന്ന് അന്‍പതു പൈസ കൊടുത്തിട്ട് എന്തെങ്കിലും വാങ്ങി കഴിക്കാനും പറഞ്ഞു. ആ മുഖത്തെ ദൈന്യത, സ്‌നേഹം ഞാന്‍ കണ്ടു. അയാള്‍ എന്നെക്കാള്‍ ദരിദ്രനാണ്. എങ്ങു നിന്നോ ഒരു ട്രയിന്‍ വന്നു നിന്നു. അയാള്‍ ഭിക്ഷയാചിക്കാനായി പെട്ടെന്ന് അവിടേക്കു ചെന്നു.
വിശ്രമമുറിയില്‍ നേരം പുലരാനായി ഇരുന്നും എഴുന്നേറ്റും കോട്ടുവായിട്ടും കണ്ണടച്ചും തുറന്നും ഞാനിരുന്നു. അതിനിടയില്‍ പിച്ചക്കാരനും ആ മുറിയില്‍ വന്നിരുന്നു. അയാള്‍ അവിടുത്തെ അന്തേവാസിയെന്ന് തോന്നി. എന്തായാലും ഞാനയാള്‍ക്ക് അതിഥിയാണ്. ഇടക്കിടക്ക് ഞങ്ങളുടെ കണ്ണുകള്‍ കൂട്ടിമുട്ടും. ആദരപൂര്‍വ്വമാണ് എന്നെ നോക്കുന്നത്. ഹൃദയം നിറഞ്ഞ നന്ദി ആ നോട്ടത്തിലുണ്ട്. ഇടക്ക് ഞാന്‍ കണ്ണുതുറന്നപ്പോള്‍ കണ്ടത് അയാള്‍ തറയില്‍ ചുരുണ്ടുകൂടി കിടക്കുന്നതാണ്. ഈ മുറിക്ക് ഒരു പുതിയ മാനം വന്നിരിക്കുന്നു. ജീവിതത്തില്‍ ആദ്യമായിട്ടാണ് ഒരു റയില്‍വേ സ്റ്റേഷനില്‍ ഞാനിരുന്നുറങ്ങുന്നത്. കിഴക്കേ മലമുകളില്‍ സൂര്യനും എന്നെ പോലെ ഉറങ്ങിയുണര്‍ന്നു. പ്രഭാത കര്‍മ്മങ്ങള്‍ക്കിടയില്‍ പല്ലു തേച്ചത് വിരലുകള്‍ കൊണ്ടാണ്. എന്റെ അടുത്തിരുന്നയാള്‍ എന്തോ ചെറിയ കമ്പുരച്ചാണ് പല്ല് തേക്കുന്നത്. കുളിരു നിറഞ്ഞ കാറ്റ് അവിടെ വീശുന്നുണ്ടായിരുന്നു. സൂര്യകിരണങ്ങള്‍ ഭൂമിയെ ആലിംഗനം ചെയ്തു കൊണ്ടിരുന്നു.

പ്ലാറ്റ് ഫോമിലൂടെ നടക്കുമ്പോള്‍ കല്‍ക്കട്ടയിലേക്ക് പോകാനുളള ട്രെയിന്‍ ചൂളം വിളിയുമായ് കടന്നുപോയി. ഞാന്‍ പുറത്തിറങ്ങി ബസ്സ് കിട്ടുന്നിടം ലക്ഷ്യമാക്കി നടന്നു. തണുപ്പു മാറിയിട്ടും നല്ല കുളിരാണ് അനുഭവപ്പെടുന്നത്. നടക്കുന്നതിനിടയില്‍ രണ്ടു വഴിയാത്രക്കാരോട് ബസ്സിന്റെ സ്ഥലം ചോദിച്ചറിഞ്ഞു. ശ്രീബുദ്ധനെ കാണാന്‍ വെമ്പല്‍ കൊളളുന്ന മനസ്സുമായി ഞാന്‍ നടന്നു. ബസ്സ് സ്റ്റോപ്പിലെത്തുമ്പോള്‍ ഒന്നിലധികം ബസ്സുകള്‍ കിടപ്പുണ്ട്. അതില്‍ ബോധിഗയയിലേക്കുളള ബസ്സും ഉണ്ടായിരുന്നു. ഞാനതില്‍ കയറിയിരുന്നു. ബസ്സ് ടിക്കറ്റ് എടുക്കുമ്പോള്‍ തന്നെ കണ്ടക്ടറോട് ബോധിമരച്ചുവട്ടിലേക്കെന്ന് പറഞ്ഞു. ബസ്സ് എത്തിയപ്പോള്‍ അയാള്‍ ഉറക്കെ വിളിച്ചു പറഞ്ഞു, ബോധിഗയ…. എന്റെയൊപ്പം മറ്റു ചിലരും അവിടെയിറങ്ങി ബോധി മരച്ചുവട്ടിലേക്കു നടന്നു. ആ മരം ബുദ്ധന്‍ ഇരുന്ന മരത്തണലല്ല. അതിനു പകരം ഓര്‍മ്മിക്കാനെന്നവണ്ണമുളള മരമാണ്.
ബി.സി.563-ല്‍ നേപ്പാളില്‍ അതിസമ്പന്നമായ രാജകൊട്ടാരത്തില്‍ ജനിച്ച സിത്ഥാര്‍ത്ഥ ഗൗതമന്‍, ജീവിതത്തിന്റെ സര്‍വ്വ സൗഭാഗ്യങ്ങളുമുപേക്ഷിച്ച് പരാക്രമങ്ങളും, അനീതിയും, അസത്യങ്ങളും നടമാടുന്ന ഈ മണ്ണില്‍നിന്ന് പരമാനന്ദമായ സത്യവും, ജ്ഞാനവും തേടി സ്വര്‍ഗ്ഗലോകത്തേക്ക് യാത്രചെയ്തു. ആറു വര്‍ഷത്തിലധികമാണ് അദ്ദേഹം ഇവിടെ ധ്യാനത്തിലിരുന്നത്. അതിലൂടെ ജ്ഞാനോദയമുണ്ടായി. അടുത്തുളള മഹാബോധി അമ്പലത്തില്‍ ഈ ലോകത്തില്‍ പുഞ്ചിരി പ്രഭ സമ്മാനിച്ചു കൊണ്ടുളള സ്വര്‍ണ്ണനിറത്തിലുളള പ്രതിമയും അതിനടുത്തായി മഞ്ഞളിന്റെ നിറമുളള വസ്ത്രം ധരിച്ച ബുദ്ധ ഭിക്ഷുക്കള്‍ പ്രാര്‍ത്ഥനകള്‍ ചൊല്ലുന്നതും കണ്ടു. ശ്രീ ബുദ്ധനെ നേരില്‍ കണ്ടതു പോലെ തോന്നി. മണ്ണിലെ സുഖമോഹങ്ങളില്‍ നിന്നകന്ന് കഴിയാന്‍ ആര്‍ക്കാണ് കഴിയുക. മഹാരാജാവായി അന്തപുര സ്ത്രീകളുമായി കുടിച്ചും ഉല്ലസിച്ചും കഴിയേണ്ടയാള്‍ സര്‍വ്വ സുഖങ്ങളും പരിത്യജിക്കുക അത് ദിവ്യത്വമാണ്. മരണമുളള മനുഷ്യന്‍ മരണമില്ലാത്തവനായി മാറുന്നു. എന്റെ മനസ്സ് പറന്നത് ഹിമാലയത്തിലേക്കാണ്. തപസ്സ്, മനസ്സിന്റെ ഏകാഗ്രതയാണ്.

ശിവന്റെ തപസ്സിന് സാക്ഷിയായി ഗംഗയുളളതുപോലെ ഇവിടേയും ഒരു നദി ഒഴുകുന്നുണ്ട്. അതിന്റെ പേരാണ് നിരംബവ. ഹിമാലയത്തിലുളള പോലുളള കസ്തൂരിയുടെ മണമോ, നിറമാര്‍ന്ന പക്ഷികളോ, മയിലുകളോ, പൂക്കളോ ഞാനവിടെ കണ്ടില്ല. ഞാനവിടെ കണ്ടത് ലോകത്തിനു ജീവന്‍ നല്‍കുന്ന ആത്മാവിന്റെ മണമാണ്. ഏത് മതവിശ്വാസിയായാലും ആശ്രമ ജീവിതം നയിക്കുന്നവര്‍ക്ക് ശ്രീബുദ്ധന്‍ ഒരു വഴികാട്ടിയാണ്. ആത്മീയ ജീവിതം നയിക്കുന്നവര്‍ക്ക് ഇടറി വീഴാന്‍ ധാരാളം വഴികളുണ്ട്. അവര്‍ക്ക് സുന്ദര ജീവിതത്തേക്കാള്‍ ആത്മാവിന്റെ വിഭവങ്ങള്‍ വിളമ്പാന്‍ കഴിയുമെന്ന് ഞാന്‍ മനസ്സിലാക്കി. ഞാനും അവിടെ ആത്മാവില്‍ വിടരുന്ന പൂവു പോലെയായിരുന്നു. പ്രകൃതിയുടെ പല ഭാവങ്ങള്‍ എങ്ങുമുണ്ട്. ചില ഭാഗങ്ങളില്‍ ചെടികള്‍ പ്രസരിപ്പോടെ നില്‍പ്പുണ്ട്. ബുദ്ധ ഭക്തനായ അശോക ചക്രവര്‍ത്തി, ശ്രീബുദ്ധന്‍ ഇഹലോകവാസം വെടിഞ്ഞ് 280 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സുന്ദരമായ മഹാ ബോധിയമ്പലം അവിടെ പണിയുന്നത്. നൂറ്റാണ്ടുകളായി ബുദ്ധഭിക്ഷുക്കളും ആരാധകരും ധാരാളമായി അവിടെ പ്രാര്‍ത്ഥിക്കുന്നു.

ശ്രീബുദ്ധന്‍ ഗയയില്‍ മാത്രമല്ല സന്യസിച്ചതും ജീവിച്ചതും. മറ്റു തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ കുഷിനഗര്‍, ലുംബിനി, സമര്‍നാഥ് മുതലായവയാണ്. പാറ്റനയില്‍ നിന്നു 110 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടെയെത്താന്‍. 2002 മുതല്‍ യുനസ്‌കോയുടെ ഒരു പൈതൃക കേന്ദ്രം കൂടിയാണിത്. വികാര ഭരിതനായി എല്ലാം കണ്ടിട്ട് ഞാനവിടെ നിന്നു സ്റ്റേഷനിലേക്ക് മടങ്ങി. ഇതിനിടയില്‍ ഭക്ഷണം കഴിക്കാനും ഞാന്‍ മറന്നില്ല. രണ്ടു മണിയോടെ റാഞ്ചിയിലേക്ക് ട്രെയിന്‍ തിരിച്ചു. പിന്നില്‍ നിന്നും രണ്ടാമത്തെ ബോഗിയിലാണ് ഞാന്‍ കയറിയത്. ഇരുമ്പു പാളികള്‍ ഇളക്കി മറിച്ചു കൊണ്ട് ഓരോ സ്‌റ്റേഷനിലെത്തുമ്പോഴും ഞാനും പുറത്തിറങ്ങി. ടിക്കറ്റ് ചെക്കര്‍ ഏതെല്ലാം ബോഗിയിലാണ് കയറുന്നതെന്ന് ഞാന്‍ ശ്രദ്ധിച്ചു. സന്ധ്യ കഴിഞ്ഞപ്പോള്‍ എന്നെ ഞെട്ടിച്ചുകൊണ്ട് ടിക്കറ്റ് ചെക്കര്‍ എന്റെ ബോഗിയില്‍ കയറി. ഈ പ്രാവശ്യം പിടിക്കപ്പെടുമെന്ന് മനസ്സിലാക്കി ഞാന്‍ ടോയ്‌ലറ്റില്‍ കയറി ഒളിച്ചു. പുറത്ത് ഇരുട്ടായിരുന്നതിനാല്‍ കൈയ്യിലിരുന്ന കറുത്ത കോട്ട് എന്റെ ശ്രദ്ധയില്‍പെട്ടില്ല. മനസ്സ് ഉത്കണ്ഠപ്പെട്ടില്ല. അഥവാ പിടിച്ചാല്‍ പഴയതു പോലെ എന്തെങ്കിലും ആവര്‍ത്തിക്കണം. എന്റെ ഒപ്പം ഓടാനൊന്നും ഇവിടുത്തെ പോലീസ്സിന് കഴിയില്ല. മനസ്സിനെ ധൈര്യപൂര്‍വ്വം എന്തും വരട്ടെ എന്ന ഭാവത്തില്‍ ഞാനടക്കിനിറുത്തി. മനസ്സില്‍ ചോദിച്ചു, രാജ്യത്തെ കൊളള ചെയ്യുന്ന കളളന്മാരേക്കാള്‍ വലിയ കളളനാണോ ഞാന്‍?.
റാഞ്ചിയിലെത്തുമ്പോള്‍ ഇരുള്‍ കനത്തിരുന്നു. എന്റെ കണ്ണുകള്‍ ദൂരേക്ക് പാഞ്ഞു അകത്തേക്കും പുറത്തേക്കും പോകുന്ന വാതിലിനെ നോക്കി . ആ വലിയ വാതിലിനടുത്ത് നിന്ന് പുറത്തേക്ക് പോകുന്നവരുടെ ടിക്കറ്റുകള്‍ പരിശോധിക്കുന്നുണ്ട്. അതിനടുത്തായി വലിയ വടിയുമായി ഒരു പോലീസ്സുകാരനും നില്‍ക്കുന്നു. പുറത്തേക്ക് കടക്കുക അത്ര എളുപ്പമുളള കാര്യമല്ല. എന്തോ തിരയുന്നതു പോലെ ഞാനവിടെ നടന്നിട്ട് പ്ലാറ്റ് ഫോമിലെ ബഞ്ചില്‍ വന്നിരുന്നു. എല്ലാ യാത്രക്കാരും തിരക്കിട്ട് പുറത്തേക്ക് പോകുന്നു. ഞാന്‍ ഇവിടെ എത്ര നേരമിരിക്കും. ട്രെയിന്‍ പല ക്രോസിങ്ങുകളില്‍ സിഗ്നലിനായി കാത്തു കിടന്ന് ഒരു മണിക്കൂറോളം നഷ്ടപ്പെടുത്തി.

അല്പനേരമിരുന്നിട്ട് മിഴിച്ച കണ്ണുകളോടെ വാതിലിലേക്ക് നോക്കി. ഇപ്പോള്‍ അവിടെ ആരുമില്ല. പ്ലാറ്റ്‌ഫോമിലൂടെ ഞാന്‍ മുന്നോട്ടു നടന്ന് ചുറ്റുപാടുകള്‍ നിരീക്ഷിച്ചിട്ട് വാതിലിലൂടെ പുറത്തേക്ക് കടന്നു. പുറത്ത് കുറ്റാക്കുറ്റിരുട്ട് എല്ലാ ജീവജാലങ്ങളും ഉറക്കത്തിലാണ്. ശക്തിയായ കാറ്റ് വീശുന്നുണ്ട്. ആകാശ ഗോപുരങ്ങളില്‍ നിന്ന് മിന്നലും ഭൂമിയിലേക്ക് വന്നിരിക്കുന്നു. മഴക്കാണോ. റോഡിലൂടെ ചില വാഹനങ്ങള്‍ ഓടുന്നതല്ലാതെ ഒരു മനഷ്യനേയും കണ്ടില്ല. വേഗത്തില്‍ താമസസ്ഥലത്തേക്ക് നടന്നു. ഉളളില്‍ ഭയമില്ലെങ്കിലും ആശങ്കയില്ലെന്നു പറയാനാകില്ല. കാറ്റ് താളമേളങ്ങളോടെ സംഗീതം മീട്ടുന്നുണ്ട്. മുറിയില്‍ എത്തുന്നതിനു മുമ്പു തന്നെ ചാറ്റല്‍ മഴ പെയ്തു തുടങ്ങി. റാഞ്ചി നഗരത്തിലെത്തുമ്പോള്‍ മഴ ശക്തിയാര്‍ജ്ജിച്ചു. അടുത്തുളള കടത്തിണ്ണയില്‍ കയറി നിന്നു. നഗരം ശാന്തവും നിശബ്ദവുമാണ്. തണുത്ത കാറ്റ് വീശിയടിക്കുന്നു. ഇവിടെ നിന്നും അഞ്ചു മിനിറ്റ് ദൂരമേ താമസസ്ഥലത്തേക്കുളളൂ. മഴ മാറാതെ പറ്റില്ലല്ലോ. നല്ല വിശപ്പും ദാഹവും മനസ്സിനെ അലട്ടി. പാറ്റന യാത്ര കണ്ണുകളെ നിറച്ചു. പെയ്തിറങ്ങുന്ന ഈ മഴയും ആകാശത്തു നിന്ന് കരഞ്ഞു കരഞ്ഞു കണ്ണീര്‍ വാര്‍ക്കുകയാണോ. കണ്ണീരൊഴുക്കുന്ന മഴയുടെ കണ്ണീരൊപ്പുന്ന മണ്ണിനെ നോക്കി ഞാന്‍ നിന്നു. ഇടിമിന്നലുകള്‍ വീണ്ടുമുണ്ടായി. മഴയുടെ കണ്ണീര്‍ പ്രവാഹം നിലച്ചു. നഗരം നല്‍കിയ വെളിച്ചത്തിലൂടെ വീണ്ടും നടന്നു. പാന്‍സിന്റെ പോക്കറ്റില്‍ കിടന്ന താക്കോലെടുത്ത് കതക് ശബ്ദമുണ്ടാക്കതെ തുറന്നു. ശശിയും അബ്ദുളളയും നല്ല ഉറക്കത്തിലാണ്. മുറി തുറന്ന് ലൈറ്റിട്ട് തുണികളെല്ലാം അഴിച്ചു മാറ്റി കൈലിയുടുത്തു, കുളിമുറിയിലെ വെളളം കുടിച്ച് വിശപ്പടക്കി. കുളിച്ചു കഴിഞ്ഞപ്പോള്‍ ക്ഷീണമെല്ലാം മാറി. കതകും ലൈറ്റുമണച്ച് കിടന്നുറങ്ങി.
എന്റെ അലസമിഴികള്‍ തുറന്ന നേരം സൂര്യന്‍ ആകാശത്ത് തിളങ്ങി നിന്നു. ഉച്ചക്ക് പന്ത്രണ്ടു മണി കഴിഞ്ഞിരുന്നു. അടുത്തുളള റോഡിലെ ബഹളമോ, അടുത്ത മുറിയിലുളളവരുടെ കാര്യങ്ങളോ ഞാനറിഞ്ഞില്ല. കഴിഞ്ഞ രാത്രിയിലോ ശരിക്കൊന്നുറങ്ങിയില്ല. മണിക്കൂറുകളോളം ട്രെയിനില്‍ നില്പ്, വിശപ്പ്, ദാഹം എല്ലാം എന്നെ തളര്‍ത്തിയിരുന്നു. കട്ടിലില്‍ ചിന്താകുലനായി ഉപജീവനത്തിന്റെ മാര്‍ഗ്ഗം ആലോചിച്ചിരുന്നു. നാട്ടില്‍ നിന്ന് വന്നിട്ട് പത്രമോഫിസില്‍ ജോലി ചെയ്തത് വെറും രണ്ടു മാസമാണ്. മുന്നില്‍ അന്ധകാരം വീണ്ടും കാണുന്നു. എഴുന്നേറ്റ് പല്ല് തേച്ച് കുളിച്ചിട്ട് തുണികള്‍ ധരിച്ച് ഹോട്ടലിലേക്ക് നടന്നു. അസഹ്യമായ വിശപ്പുണ്ട്. പോക്കറ്റിലെ പണം എണ്ണി തിട്ടപ്പെടുത്തി. വെറും പതിനൊന്നു രൂപ മാത്രം. ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചു. കാശു കൊടുക്കാതെ രക്ഷപ്പെടാന്‍ ഒരു ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. കട മുതലാളി എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പഴയതുപോലെ ഒരു ജോലിക്കായി റാഞ്ചിയുടെ ഓരോ വഴിയിലൂടെയും ഞാനലഞ്ഞു.

കമ്പനികളുടെ പേരുകള്‍ കാണുമ്പോള്‍ അതിനുള്ളില്‍ കയറി ജോലിയുണ്ടോ എന്നു തിരക്കും. ആ കൂട്ടത്തില്‍ സ്‌പെന്‍സര്‍ എന്ന മരുന്നു കമ്പനിയുടെ മലയാളി മാനേജര്‍ കറ്റാനത്തുകാരന്‍ തോമസ്സിനേയും ഞാന്‍ പരിചയപ്പെട്ടു. അവിടെ അവസരമില്ലെന്നു മനസ്സിലായി. ദിവസങ്ങള്‍ കഴിയുന്തോറും എന്നില്‍ ശുഭപ്രതീക്ഷകള്‍ മാത്രമായിരുന്നു. ഈ ദരിദ്ര രാജ്യത്ത് എന്നെപ്പോലെ ഒരു ദരിദ്രവാസി അലയുന്നതില്‍ തെറ്റൊന്നും ഞാന്‍ കണ്ടില്ല. ഇപ്പോള്‍ അനുഭവിക്കുന്ന ഗുരുതരമായ പ്രശ്‌നം കയ്യിലെ കാശു തീര്‍ന്നു കൊണ്ടിരിക്കുന്നതാണ്. പല ദിവസങ്ങളിലും തിരക്കുളള ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചിട്ട് കാശു കൊടുക്കാതെ രക്ഷപ്പെട്ടിട്ടുണ്ട്. അത് എല്ലാ ദിവസവും വിജയിക്കാറില്ല. ഭക്ഷണം ഒരു ദിവസം ഒരു നേരമാക്കി. അത് ഉച്ചയ്ക്കുളളതാണ്. പട്ടിണിയിലും അര്‍ത്ഥപട്ടിണിയിലും ഞാന്‍ ദിനങ്ങള്‍ കഴിച്ചുകൂട്ടി ചെറുപ്പം മുതലേ അതു ശീലിച്ചത് പ്രയോജനപ്പെട്ടു. ഞാന്‍ താമസ്സിക്കുന്നതിനടുത്ത് ഒരു ദേവിയുടെ അമ്പലമുണ്ട്. മിക്ക ദിവസങ്ങളിലും ഞാന്‍ ദേവിയുടെ മുന്നില്‍ പോയിരുന്ന് ചോദിക്കും. ഈ ലോകമോഹ-സുഖ-ദുഖങ്ങളില്‍ നിന്ന് മാറിയിരുന്ന് വിളക്കും എണ്ണയും തിരിയും ദീപവും മാത്രം കണ്ടാല്‍ മതിയോ. ആ ദേവി നിറഞ്ഞു തുളുമ്പുന്ന സ്‌നേഹത്തോടെ എന്നെ നോക്കും. ആ നോട്ടത്തില്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പും. ഒരു ജോലിക്കായി എല്ലാ ഊടു വഴികളിലൂടെയും സഞ്ചരിച്ചിട്ടും ഒടുവില്‍ നിരാശയോടെയാണ് മുറിയില്‍ എത്തുന്നത്. എന്നിട്ടും എന്റെ മനസ്സ് ശക്തിയാര്‍ജിച്ചു. നിരാശയോടെ കിടന്നുറങ്ങി നേരം പുലര്‍ന്ന് എഴുന്നേല്‍ക്കുമ്പോള്‍ എന്നില്‍ നിറയുന്നത് മോഹങ്ങളാണ്, ശുഭ പ്രതീക്ഷകളാണ്. ശ്രമങ്ങള്‍ തുടര്‍ന്നാല്‍ തുറക്കാത്ത വാതിലും തുറക്കപ്പെടുമെന്ന് വിശ്വസിച്ചു. അങ്ങനെ എനിക്കായി ഒരു വാതില്‍ തുറക്കപ്പെട്ടു.

അദ്ധ്യായം -17
കള്ള ട്രെയിന്‍ യാത്ര

റാഞ്ചി സിനിമ തിയറ്ററില്‍ ബ്രൂസ്‌ലിയുടെ എന്റര്‍ ദി ഡ്രാഗണ്‍ ആറരക്കുളള ഷോ കണ്ട സെക്ടര്‍ മൂന്നിലേക്ക് മടങ്ങി വരുമ്പോഴാണ് പിന്നില്‍ നിന്ന് വാള്‍ കൊണ്ടുളള വെട്ടു കിട്ടുന്നത്. മായാജാലം പോലെ തോന്നുന്ന ഹിന്ദി സിനിമയോട് താല്പര്യമില്ലായിരുന്നു. ബസ്സ് ടിക്കറ്റ് എടുക്കാന്‍ കാശില്ലാതിരുന്നപ്പോഴൊക്കെ റാഞ്ചയില്‍ നിന്ന് എച്ച.ഇ.സിയിലേക്ക് നടന്നിട്ടുണ്ട്. നാട്ടില്‍ പലവിധ ജോലികള്‍ ചെയ്ത് ശരീരത്തിനു വേണ്ട കരുത്തുണ്ടായിരുന്നു. ഇവിടെ വന്നതിനു ശേഷം ഈ നടത്തം മാത്രമാണ് ബാക്കി. വെട്ടുകിട്ടി തിരിഞ്ഞു നോക്കുമ്പോള്‍ വാള്‍ത്തലപ്പിന്റെ തിളക്കവും ഏതാനും പേര്‍ ഓടുന്നതുമാണ് കണ്ടത്. വേദനയോടെ ഞാന്‍വീണു. എന്റെ രക്തവും മഞ്ഞു പെയ്തു നനഞ്ഞ മണ്ണും ലയിച്ചു ചേര്‍ന്നു. രക്തം ശരീരത്തു നിന്ന് വാര്‍ന്നു പോയി എന്റെ ബോധം അകന്നുകൊണ്ടിരുന്നു. പിന്നീട് ഞാന്‍ കണ്ണു തുറന്നത് റാഞ്ചിയിലെ ആശുപത്രിയിലായിരുന്നു.

ആശുപത്രിയിലുളളവര്‍ പോലീസ്സിനെ അറിയിച്ചിരുന്നു. എനിക്ക് ബോധം തെളിഞ്ഞപ്പോള്‍ എന്നെ ചോദ്യം ചെയ്‌തെങ്കിലും ആരാണ് ഇതു ചെയ്യ്തതെന്ന് എനിക്കറിയില്ലെന്ന് തുറന്നുപറഞ്ഞു. അതോടെ ആ കേസ് അവര്‍ എഴുതിത്തളളി. എന്നെ ആശുപത്രിയില്‍ എത്തിച്ചവരില്‍ തമിഴരും മലയാളിയായ ശശിധരനുമുണ്ടയിരുന്നു. എനിക്കു വേണ്ട സഹായങ്ങള്‍ ചെയ്യാന്‍ ദിവസവും ശശിധരന്‍ വരുമായിരുന്നു. ശശി ശത്രുക്കളുണ്ടോ എന്നു ചോദിച്ചപ്പോള്‍ ഇല്ല എന്നായിരുന്നു എന്റെ ഉത്തരം. എന്നിരുന്നാലും എന്നോട് ശത്രുതയുളളവര്‍ ധാരാളമുണ്ടെന്ന് എനിക്കറിയാമായിരുന്നു. എന്റെ മനസ്സിലെ ആശങ്ക കിടന്നുറങ്ങുന്ന വീട്ടില്‍ ആരെങ്കിലും മോഷണം നടത്തുമോ എന്നായിരുന്നു.

എനിക്ക് വെട്ടു കിട്ടി ആശുപത്രിയിലായത് എത്രപേര്‍ അറിഞ്ഞു കാണും അധികമാരും അറിയാനിടയില്ല. ഒരാഴ്ച്ച ആശപത്രയില്‍ കിടന്നു. ആരുടേയോ ഭാഗ്യത്തിന് മുറിവ് ആഴത്തിലായിരുന്നില്ല .ആ രാത്രി ഒരു ദുസ്വപ്‌നമായി എന്നില്‍ നിന്നു. ഓരോ ദിവസവും മുറിവ് എന്നെ വേദനിപ്പിക്കകയും ഉറക്കത്തെ അകറ്റുകയും ചെയ്തു. എന്റെ വേദനകളെ നിശബ്ദമായി ഞാന്‍ തന്നെ താലോലിച്ചു. വാളെടുക്കുന്നവന്‍ വാളാല്‍ തീരുമെന്ന ബൈബിള്‍ വചനം ഞാനോര്‍ത്തു. എനിക്കങ്ങനെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ അനീതിയെ പ്രതിരോധിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. വാളെടുത്തിട്ടില്ല. എന്നെ വെട്ടിയവര്‍ ആരായിരുന്നാലും അത് അവരുടെ പൗരുഷത്തിനേറ്റ അപമാനമാണ്. സത്യത്തിന്റെ നീതിയുടെ ഔന്നത്യമുളളവര്‍ക്ക് ഒരിക്കലും ഇതു പോലെ പ്രാകൃതനാകാനാവില്ല. ഞാനിന്ന് മരണപ്പെട്ടിട്ടില്ല. മനഷ്യര്‍ക്ക് പിറകില്‍ നിന്ന് ഉപദ്രവിക്കാന്‍ കഴിയുമെന്ന് ഇതിലൂടെ ഞാന്‍ തിരിച്ചറിഞ്ഞു. ഇതുപോലെ കാടത്തങ്ങള്‍ കാട്ടി എന്നെ തകര്‍ത്തു കളയാമെന്നുളള അവരുടെ ആഗ്രഹം ഇപ്പോഴും പരാജയപ്പെടുകയാണ് ചെയ്തത്.

ചുറ്റുപാടുകളില്‍ അപകടങ്ങള്‍ പതിയിരിക്കുന്നു. ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജായി മുറിയില്‍ തിരിച്ചെത്തി. ചോരപ്പാടുളള തുണികള്‍ കഴുകാനായി മാറ്റിയിട്ടു. പുതിയൊരുടുപ്പ് ഞാന്‍ വാങ്ങിയിരുന്നു. മുറിക്കള്ളിലെ കണ്ണാടിയിലൂടെ പരിക്ഷീണിതനായി ഷേവു ചെയ്യാത്ത മുഖവും ചെമ്പിച്ച മുടിയും നെഞ്ചിലൂടെ, തോളിലൂടെ വരിഞ്ഞുമുറുക്കി കെട്ടിയിരിക്കുന്ന വെളള തുണിയും ഞാന്‍ കണ്ടു. അതഴിച്ചു മാറ്റുന്നതുവരെ ആശുപത്രിയിലും പോകണം. ഉടുപ്പിടുന്നതു കൊണ്ട് മുറിവും തുണികൊണ്ടുളള കെട്ടും മറ്റാരും അറിയില്ല. പുറത്തേക്കുളള കതകിന് കുറ്റിയിട്ട് കട്ടിലില്‍ വന്നു. നെഞ്ചമര്‍ത്തി കിടന്നു. എത്രയോ ദിവസമായി ഇങ്ങനെ ഉറങ്ങുന്നു. ഇങ്ങനെയും മനുഷ്യര്‍ക്ക് ഉറങ്ങാമെന്ന് ഞാന്‍ പഠിച്ചു.

നാട്ടില്‍ അവധിക്കു പോയവര്‍ മടങ്ങിവരാന്‍ ഇനിയും ഏതാനം ദിവസങ്ങള്‍ മാത്രമെ ബാക്കിയുളളൂ. ആരും വീടിനു കാവല്‍ കിടക്കാന്‍ വിളിച്ചില്ല. ഇനിയും എവിടെ ഉറങ്ങും എന്നത് ഒരു ചോദ്യമായി മനസ്സിനെയലട്ടി. കത്തെഴുതി കൊണ്ടിരുന്നത് സ്‌നേഹത്തിന്റെ കുളിരണിയുന്ന വാക്കകളാണ്. അതില്‍ വിരിഞ്ഞു നിന്നത് പൂക്കളും തളിരുകളുമാണ്. ഞാനും ആ വാക്കുകളില്‍ ആശ്വാസം അനുഭവിച്ചു. മനഷ്യന്റെ നല്ല പ്രവൃത്തിപോലെ വാക്കുകളും വലിയൊരു സമ്പത്തായി അക്ഷരങ്ങളെപ്പോലെ ഞാന്‍ കണ്ടു. ദുഖിതര്‍ക്കും പീഢിതര്‍ക്കും പ്രഭാപൂരം ചൊരിയുന്നതാണ് നല്ല വാക്കുകള്‍. പ്രാണനെപോലും നിലനിര്‍ത്താന്‍ അത് സഹായിക്കുന്നു. മുറിവിനു മരുന്നു വച്ചുകെട്ടാന്‍ രണ്ടു പ്രാവശ്യം ആശുപത്രിയില്‍ വന്നു. മൂന്നാമത്തെ പ്രാവശ്യം എന്നെ വരിഞ്ഞു മുറുക്കിയ വെളള തുണി അഴിച്ചു മാറ്റി അവരെന്നെ സ്വതന്ത്രനാക്കി. ആ ദിവസം ഞാന്‍ ശശിയെ ഫോണില്‍ വിളിച്ചു. ജോലി കഴിഞ്ഞെത്തിയ ശശിയോട് ഒരു വാടക മുറി കിട്ടുന്നതിനെപ്പറ്റി സംസാരിച്ചു. അവര്‍ക്കൊപ്പം താമസ്സിക്കാമെന്ന് പറഞ്ഞപ്പോള്‍ ശൂന്യത നിറഞ്ഞ എന്റെ കണ്ണുകളില്‍ സന്തോഷം നിറഞ്ഞു.

അവധിക്കു പോയവര്‍ മടങ്ങി വന്നതോടെ ഞാനവിടെ നിന്നു റാഞ്ചിയിലേക്ക് താമസം മാറ്റി. ആ വിവരം ഞാന്‍ ജ്യേഷ്ഠനെ ഫോണിലൂടെ അറിയിച്ചു. അപ്പോഴാണറിയിന്നത് മലയാളി അസോസിയേഷന്റെ മലയാളി മാസികയും, പാറ്റ്‌നയില്‍ നിന്ന് റിസര്‍വ്വ് ബാങ്കിന്റെ ഇന്റര്‍വ്യൂ കാര്‍ഡും വീട്ടിലുണ്ട്. ആ ദിവസം തന്നെ ഞാന്‍ ദുര്‍വ്വയിലേക്ക് ബസ്സില്‍ പോയി അതെല്ലാം വാങ്ങി. ജ്യേഷ്ഠത്തിയെ കണ്ടത് സന്തോഷവതിയായിട്ടാണ്. ആ മുഖത്ത് ഞാന്‍ ദര്‍ശിച്ചത് ദയവു ചെയ്ത് നീ ഇങ്ങോട്ടു വരല്ലേ എന്നായിരുന്നു. അതിന്റെ പ്രധാന കാരണം ജ്യേഷ്ഠത്തിക്ക് താല്പര്യമുളള കാര്യമല്ല ഭര്‍ത്താവിന്റെ അനുജന്‍ ഒരു ഗുണ്ടയായി ജീവിക്കുന്നത്. അതില്‍ എന്നെ ശാസിക്കുകയും ആരുടെ മേലും എന്റെ കൈ വീഴരുതെന്ന് ശപഥം എടുപ്പിക്കുകയും ചെയ്ത ആളാണ്. അടുത്ത ദിവസം വീടിന് പുറത്തിറങ്ങിയപ്പോള്‍ ഞനത് തളളിക്കളഞ്ഞു.

ദുര്‍വ്വയില്‍ നിന്ന് അതീവ സന്തോഷവാനായിട്ടാണ് ഞാന്‍ റാഞ്ചിയിലേക്ക് മടങ്ങിയത്. റിസര്‍വ്വ് ബാങ്കിലെ ഇന്റര്‍വ്യൂവിനേക്കാള്‍ എന്നെ സന്തോഷിപ്പിച്ചത് മലയാളി മാസികയില്‍ അച്ചടിച്ചു വന്ന കലയും കാലവും എന്ന ലേഖനമാണ്. എന്റെ മനസ്സ് അത്യധികം ആഹ്ലാദിച്ച നിമിഷം. നാട്ടില്‍ എന്റെ ഒരു കവിത ബാലരമയില്‍ അച്ചടിച്ചു കണ്ടപ്പോഴും റേഡായോയില്‍ നാടകം കേട്ടപ്പോഴും ഇതേ അനുഭവമായിരുന്നു. ആ ലേഖനം പലവട്ടം ആര്‍ത്തിയോടെ ഞാന്‍ വായിച്ചു. ഇതിന്റെ ഒരു കോപ്പിക്കു കൂടി ശ്രമിക്കണം. അത് ഓമനയ്ക്കു വേണ്ടിയായിരുന്നു. അങ്ങനെയെങ്കില്‍ ഇതങ്ങ് കൊടുത്താല്‍ പോരെ. അതെങ്ങനെ കൊടുക്കും പലവട്ടം ആഗ്രഹിച്ചതും അവള്‍ ആവശ്യപ്പെട്ടതുമാണ്.

ഞാന്‍ പഠിക്കുന്ന ആശുപത്രി ഒന്നു വന്നു കണ്ടൂടേ. ഓമന ചോദിച്ചു. ഞാന്‍ അടുത്ത ദിവസം രാവിലെ തന്നെ ഹസാരിബാഗിലേക്ക് പോകാന്‍ തീരുമാനിച്ചു. റാഞ്ചിയില്‍ നിന്ന് ബസ്സ് കയറി. അവിടേക്ക് രണ്ടര മണിക്കൂറിലധികം ദൂരമുണ്ട്. റാഞ്ചിയല്‍ നിന്ന് രാംഗാഡ് എന്ന ചെറിയ സിറ്റിയില്‍ എത്തുന്നതിന് മുമ്പ് ധാരാളം മലയിടുക്കുകളും, മലയടിവാരങ്ങളും, വളഞ്ഞും പുളഞ്ഞുമുളള റോഡുകളും ഞാന്‍ കണ്ടു. ആദ്യമായിട്ടാണ് ഭയപ്പെടുത്തുന്ന റോഡുകളും താഴ് വാരങ്ങളും കാണുന്നത്. കാടുകള്‍ക്ക് മുകളില്‍ മഞ്ഞണിഞ്ഞ പര്‍വ്വത നിരകള്‍ എല്ലാം മനോഹര കാഴ്ച്ചകള്‍. ഹസാരി ബാഗിലെത്തി സൈക്കിള്‍ റിക്ഷയില്‍ ആശുപത്രക്കു മുന്നിലെത്തി. എന്നിലെ ഉത്സാഹം വര്‍ധിച്ചു. കാവല്‍ക്കാരനോട് കാര്യം പറഞ്ഞു. അയാള്‍ ഒരു ബുക്ക് തന്നു ഞാനതില്‍ പേര് എഴുതി മടക്കി കൊടുത്തു. അയാള്‍ അതുമായി നഴ്സ്സിംഗ് ഹെഡിനെ കാണാന്‍ പോയി. കാവല്‍ക്കാരന്‍ പറഞ്ഞത് രക്തബന്ധമുളളവര്‍ക്കേ അനുവാദം കിട്ടൂ എന്നാണ്. അനുവാദം കിട്ടാന്‍ കാത്തിരിക്കാം. അയാള്‍ മടങ്ങി വന്നു. ഞാന്‍ ദയനീയമായി ആമുഖത്തേക്ക് നോക്കി. നിങ്ങള്‍ ദൂരെ നിന്ന് വന്നതു കൊണ്ട് അര മണിക്കൂര്‍ അനുവദിച്ചു. ഞാന്‍ സ്‌നേഹബഹുമാനത്തോടെ അയാളെ നോക്കി പറഞ്ഞു, ബഹുത്ത് ശുക്രിയ (വളരെ നന്ദി). ഞാന്‍ അയാളോടൊപ്പം നടന്നു. എല്ലായിടവും മനോഹരമായ കെട്ടിടങ്ങള്‍, ഉദ്ദ്യാനങ്ങള്‍.

ഓമന മുറിക്കുളളില്‍ പനിയായി കിടപ്പിലാണ്. മുറിക്കുളളില്‍ ആശ്ചര്യത്തോടെ അവള്‍ എന്നെ നോക്കി പുഞ്ചിരിച്ചു. കാവല്‍ക്കാരന്‍ മടങ്ങി. ഞങ്ങളുടെ ഹൃദയങ്ങള്‍ ഒട്ടിപ്പിടിക്കുന്ന,കണ്ണുകള്‍ വികസിക്കുന്ന ഒരനുഭവം. ഒരിക്കലും അവള്‍ പ്രതീക്ഷിച്ചില്ല ഞാന്‍ വരുമെന്ന്. അത് രോഗക്കിടക്കയിലാകുമ്പോള്‍ ഏത് രോഗിക്കും ഒരാശ്വമാണ്. അവള്‍ കിടക്കയില്‍ എഴിന്നേറ്റിരുന്ന് നിറഞ്ഞു തുളുമ്പുന്ന പുഞ്ചിരിയോടെ സംസാരിച്ചു. എന്റെ വരവ് അവള്‍ക്കൊരാശ്വാസമായി. അതവളുടെ മനസ്സിനെ ശാന്തമാക്കുന്നുണ്ട്. അത് ഞങ്ങള്‍ക്ക് ലഭിച്ച ആനന്ദകരമായ നിമിഷങ്ങളായിരുന്നു. അവളുടെ ജ്യേഷ്ഠത്തിക്കും ജ്യേഷ്ഠനും മാത്രം അകത്തു കയറാന്‍ അനുവാദമുള്ളപ്പോള്‍ എനിക്കെങ്ങനെ അനുവാദം കിട്ടി അതായിരുന്നു അവളെ ആശ്ചര്യപ്പെടുത്തിയത്. ഞങ്ങളുടെ അര മണിക്കൂര്‍ കൂടിക്കാഴ്ച്ച എന്റെ യാത്രാ ക്ഷീണവും അവളുടെ രോഗവും അപ്രത്യക്ഷമാക്കിയതുപോലെ തോന്നി. അസ്സോസ്സിയേഷന്റെ മാസിക കൈമാറിയിട്ട് പറഞ്ഞു, എന്റെ ലേഖനമുണ്ട്. അവള്‍ ആഹ്ലാദത്തോടെ നോക്കിയിട്ടു പറഞ്ഞു, പുസ്തകങ്ങള്‍ വായിക്കാന്‍ ഇഷ്ടം പോലെ സമയമുണ്ട്, പുസ്തകള്‍ എവിടെ കിട്ടാനാണ്. ഒരു മാസികയെങ്കിലും കിട്ടിയത് കാര്യമായി.
അവള്‍ വായന ഇഷ്ടമുളള ആളാണെങ്കിലും ഞാന്‍ പറഞ്ഞത് ആദ്യം പഠിക്കാനുളള പുസ്തകങ്ങള്‍ വായിക്ക്. ഇഷ്ടം പോലെ പഠിക്കാനില്ലേ. അല്പം പരിഹാസരൂപത്തിലറിയിച്ചു. അങ്ങ് പറഞ്ഞതുപോലെ അനുസരിക്കാം. ഇതിനിടെ കാവല്‍ക്കാരന്‍ മുഖം കാണിച്ചു. എനിക്ക് തോന്നി ഇത് ജയിലാണോ. ഞാന്‍ വസ്സൂരിയായി കിടന്നപ്പോള്‍ ഇറങ്ങുന്നതിനു മുമ്പ് എന്നോടു പറഞ്ഞ വാക്കുകള്‍ ഞാവളോടു പറഞ്ഞു. ശരീരം സൂക്ഷിക്കണം, കവിളില്‍ ഒരു ചുംബനം കൊടുത്തിട്ട് ഞാന്‍ യാത്ര പറഞ്ഞിറങ്ങി. അവള്‍ എഴുന്നേറ്റ് വാതില്‍ക്കല്‍ വരെ വന്ന് വിടര്‍ന്ന കണ്ണുകളോടെ പുഞ്ചിരിപൊഴിച്ചുകൊണ്ടു നിന്നു.

സന്ധ്യ കഴിഞ്ഞപ്പോള്‍ ഞാന്‍ റാഞ്ചിയില്‍ തിരിച്ചെത്തി. രണ്ടു ദിവസം കഴിഞ്ഞ് പാറ്റനയിലേക്ക് പോകണം. ഉളളില്‍ അസ്വസ്തത നിറഞ്ഞു. പാറ്റനക്ക് പോകണമെങ്കില്‍ ട്രയിന്‍ കൂലി വേണം. കയ്യില്‍ അധികം പണമില്ല. ദിവസങ്ങള്‍ മുന്നോട്ട് പോകണമെങ്കല്‍ കാശ് വേണം. ഒരു മാസത്തെ മുറിയുടെ വാടക കൊടുത്തതോടെ ഇനിയും ഇരുപതു രൂപപോലും എടുക്കാനില്ല. ആശുപത്രയിലെ ചെലവുകള്‍, ഹസാരിബാഗ് യാത്ര കൈയ്യിലുണ്ടായിരുന്നത് ചിലവായി. ശശിയും, ഒപ്പമുളള അബ്ദുള്ള ഗഫൂറും ബ്ലൂസ്റ്റാര്‍ കമ്പനിയിലെ ജോലിക്കാരാണ്. അവര്‍ക്ക് ഒന്നിനും ഒരു കുറവുമില്ല. ഞാനും അവരും പുറത്ത് ഹോട്ടലില്‍ നിന്നാണ് ഭക്ഷണം കഴിക്കുന്നത്. ആ രാത്രയില്‍ ഉറങ്ങാന്‍ കിടന്നപ്പോള്‍ ഞാനൊരു തീരുമാനമെടുത്തു. കളള ട്രെയിന്‍ കയറുക. ട്രെയിനില്‍ പിടിക്കപ്പെട്ടാല്‍ എന്താകും സ്ഥിതി. എന്തായാലും ഞാന്‍ ചെയ്യുന്നത് രാജ്യദ്രോഹക്കുറ്റമൊന്നുമല്ല. ഇവിടുത്തുകാര്‍ ട്രെയിനില്‍ ഒളിഞ്ഞിരുന്ന് യാത്ര ചെയ്തതായി കേട്ടിട്ടുണ്ട്.
കളള ട്രെയിന്‍ കയറുന്ന നേരം സുഹൃത്തുക്കള്‍ അല്ലെങ്കില്‍ ജ്യേഷ്ഠനോട് പൈസ ചോദിച്ചൂടെ. ജ്യേഷ്ഠനോട് എങ്ങനെ ചോദിക്കും. ഞാന്‍ ജോലിയുളളവനാണെന്നാണ് അവര്‍ ധരിച്ചിരിക്കുന്നത്. അല്ലെങ്കിലും ആരോടും കടമായിട്ടോ ദാനമായിട്ടോ വാങ്ങാന്‍ താല്പര്യമില്ല. മനസ്സ് മന്ത്രിക്കുന്നത് കളള ട്രെയിന്‍ കയറരുത്, വീണ്ടും എന്റെ മനസ്സ് പറയും പേടിക്കേണ്ട. എന്നെ നിയന്ത്രിക്കാന്‍ മനസ്സിനും കഴിയുന്നില്ല. റിസേര്‍വ്വ് ബാങ്കില്‍ ജോലി ലഭിക്കക ഒരു ഭാഗ്യമാണ്. ഇതു പോലൊരവസരം ഇനി കിട്ടണമെന്നില്ല. വെയില്‍ പോലെ റിസര്‍വ്വ് ബാങ്ക് എന്റെ മുന്നില്‍ തെളിഞ്ഞു വന്നു. അതിന്റെ പ്രാധാന്യം മനസ്സിലാക്കി കളള ട്രെയിന്‍ കയറാന്‍ തയ്യാറായി. അടുത്ത ദിവസം തന്നെ ശശിയോടു പറഞ്ഞിട്ട് റാഞ്ചി റയില്‍വേ സ്റ്റേഷനിലേക്ക് നടന്നു. സന്ധ്യക്കുളള ട്രെയിന്‍ കയറിയാല്‍ രാവിലെ തന്നെ പാറ്റനയിലെത്തുമെന്ന് ഞാന്‍ മനസ്സിലാക്കി.

ടിക്കറ്റിനു പകരം ചെക്കറിനു വല്ലതും കൊടുത്താല്‍ മതി. ബ്രട്ടീഷുകാര്‍ തീര്‍ത്ത റാഞ്ചിയിലെ കാണാന്‍ നല്ല ഭംഗിയുളള സ്റ്റേഷനില്‍ ഞാന്‍ ട്രെയിനിനായി കാത്തിരുന്നു. യാത്രക്കാര്‍ വരികയും പോകുകയും ചെയ്യുന്നുണ്ട്. ഈ ട്രെയിന്‍ തുടങ്ങുന്നത് ഞാന്‍ മുമ്പ് ജോലി ചെയ്ത ഹട്ടിയായില്‍ നിന്നാണ്. അവസാനിക്കുന്നത് പാറ്റനാ ജംഷന്‍. യാത്രക്കാര്‍ കയറുന്നു. പലരും അവരുടെ റിസര്‍വേഷന്‍ സീറ്റ് നമ്പര്‍ പരതുന്നു. പെട്ടികള്‍ ഇരിപ്പിടത്തിനടിയില്‍ വെച്ചിട്ട് ഇരിക്കുന്നു. ഞാന്‍ വാതില്‍ക്കല്‍ തന്നെ കറുത്ത കോട്ടു ധരിച്ച ചെക്കര്‍മാര്‍ എന്റെയീ കംമ്പാര്‍ട്ടുമെന്റിലേക്ക് വരുന്നുണ്ടോയെന്നു നോക്കി നിന്നു. ടിക്കറ്റ് ചെക്കര്‍മാര്‍ എന്നെ പിടിക്കില്ല എന്ന വിശ്വാസമാണ് എനിക്കുളളത്. ആരും ഇങ്ങോട്ടു വരാത്തതില്‍ ആശ്വസവും തോന്നി.

വലിയൊരു സ്‌റ്റേഷന്‍ പിന്നീട് കണ്ടത് മുരിയാണ്. ധാരാളം പാളങ്ങളും പല ഭാഗത്തായി ട്രെയിനുകളും കിടപ്പുണ്ട്. എന്റെ മനസ്സില്‍ സ്ഥലപ്പേര് ഒരു മൃഗത്തിന്റേത് എങ്ങനെ വന്നു എന്നാണ്. നാട്ടിലെ മൂരിക്കാളകളാണ് മനസ്സില്‍ വന്നത്. ബോക്കാറെ സ്റ്റീല്‍ സിറ്റി വഴിയാണ് ട്രയിന്‍ പോകുന്നതെന്ന് അപ്പോഴാണ് മനസ്സിലായത്. വാതിലിലെ കമ്പിയില്‍ പിടിച്ചു നില്‍ക്കുമ്പോള്‍ ചെക്കര്‍ പിറകിലെത്തിയത് അറിഞ്ഞില്ല. എന്നോട് ടിക്കറ്റ് ചോദിച്ചു. ഞാന്‍ കണ്ണുമിഴിച്ചു നോക്കി. ചെക്കര്‍ക്ക് കാര്യം മനസ്സിലായി. ടിക്കറ്റ് ഇല്ല. അടുത്ത സ്റ്റേഷനില്‍ എത്തിയപ്പോള്‍ ചെക്കര്‍ പുറത്തേക്കു വിളിച്ചിറക്കി നടന്നു . ചെന്നെത്തിയത് ഒരു പോലീസ് മുറിയിലാണ്. ടിക്കറ്റ് ചെക്കര്‍ കാര്യങ്ങള്‍ അവിടെയിരുന്ന പോലീസുകാരന്റെ മുന്നില്‍ വെളിപ്പെടുത്തി. പോലീസുകാരന്‍ തുളച്ചു കയറുന്ന നോട്ടവുമായി എന്നെ പരിഹസിച്ചു ചോദിച്ചു. എടാ മദ്രാസി നീ ആളു കൊളളാമല്ലോ, എവിടെയാടാ നിന്റെ ടിക്കറ്റ് കളഞ്ഞോ, പറഞ്ഞു തീരുകയും അയാള്‍ എന്റെ കരണത്തടിച്ചു. എനിക്ക് നേരിയ വേദനയും വിറയലുമുണ്ടായി. ചെയ്ത പണിക്ക് കിട്ടിയ കൂലിയാണ്. മനസ്സാകെ ഞെളിപിരി കൊളളുന്നു. ഞാന്‍ വിനീതനായി വീണ്ടും പറഞ്ഞു, പാറ്റനയില്‍ ഒരു ഇന്റര്‍വ്യൂവിന് പോകുകയാ. ഞാന്‍ പറഞ്ഞതു സത്യമാണ്. എന്റെ മുഖം വിളറി വെളുക്കുന്നതു കണ്ട് അയാള്‍ പിന്മാറി കസേരയിലിരുന്ന് പലതും ചോദിച്ചു. ഞനൊരു പാവപ്പെട്ടവന്‍, ഒരു ജോലിക്കു വേണ്ടി അലയുകയാണ്, എന്നെ ഉപദ്രവിച്ചിട്ടും ജയിലില്‍ ഇട്ടിട്ടും അങ്ങേക്ക് എന്തു പുണ്യം കിട്ടാനാണ് എന്നൊക്കെ പറഞ്ഞതും അഭിനയിച്ചതുമൊക്കെ അയാളെ ആശയക്കുഴപ്പത്തിലാക്കിയെന്ന് എനിക്കും തോന്നി.

ആ സ്‌റ്റേഷന്‍ പിറ്റാര്‍പുര്‍ ആയിരുന്നു. ട്രെയിന്‍ പത്തു മിനിറ്റോളം കിടന്നു. അവിടേക്ക് മറ്റൊരു പോലീസുകാരനും വന്നിരുന്നു. ഇരുന്നവര്‍ എല്ലാം വിവരിച്ചു കൊടുത്തു. അയാളും എന്നെ തുറിച്ചു നോക്കി ദേഷ്യത്തില്‍ പറഞ്ഞു. പോലീസ് പിടിക്കുന്ന എല്ലാ കളളന്മാരും ഇതുതന്നെയാണ് പറയുന്നത്. അയാളുടെ ചോദ്യം ഇതായിരുന്നു, നീ മദ്രാസ്സില്‍ നിന്ന് ടിക്കറ്റ് എടുക്കാതെയാണോ ഇവിടെ വരെ വന്നത്. എടാ കഴുതേ അതു നടക്കുമോ എന്നു ചോദിക്കണമെന്നുണ്ടായിരുന്നു.ഇവിടെ നിന്ന് എങ്ങനെ രക്ഷപ്പെടുമെന്ന ചിന്തയില്‍ നില്‍ക്കുമ്പോഴാണ് ട്രെയിന്‍ സൈറണ്‍ മുഴക്കിയത്. എന്തൊക്കെ സംഭവിച്ചാലും എനിക്ക് പാറ്റനയിലെത്തണം. ഈ ട്രെയിന്‍ നഷ്ടപ്പെടാന്‍ പാടില്ല. മനസ്സ് തളര്‍ന്ന നിമിഷങ്ങളില്‍ ഒരു ഉദ്ദേശമേ ഉണ്ടായിരുന്നുളളൂ. വേഗം പോയി ട്രെയിനില്‍ കയറൂ ട്രെയിന്‍ ഓടി തുടങ്ങിയിരുന്നു. ഞാന്‍ ആ മുറിയില്‍ നിന്ന് ഇറങ്ങി പരിസരബോധമില്ലാതെ അതിവേഗത്തില്‍ ഓടി. എന്റെ പിറകെ പോലീസ് ഓടിയെങ്കിലും ഞാനോടി കയറി. പോലീസുകാരനെ മദ്രാസി പറ്റിച്ചു കടന്നു കളഞ്ഞു അതായിരിക്കാം അവരുടെ മനസ്സിലുണ്ടായിരുന്നത്. അവര്‍ അണ്ടി കളഞ്ഞ അണ്ണാനെപ്പോലെ നോക്കി നില്‍ക്കുന്നത് ഞാന്‍ കണ്ടു. ടിക്കറ്റ് എടുക്കാത്തതിന് അടി തന്നില്ലേ?, അടിയും കൊണ്ട് പുളിയും കുടിക്കണോ? അതായിരുന്നു എന്റെയുളളില്‍ ചോദിച്ചത്. ഞാന്‍ കയറിയ കമ്പാര്‍ട്ടുമെന്റിനു പിറകില്‍ ഒന്നു കൂടിയുണ്ടയിരുന്നു. എന്റെ ഒപ്പം നിന്നയാളോടു ചോദിച്ചു, റിസര്‍വേഷന്‍ ഇല്ലേ. അയാള്‍ പറഞ്ഞു ഇതിലെ രണ്ടു കമ്പാര്‍ട്ടുമെന്റുകള്‍ക്ക് റിസര്‍വേഷന്‍ വേണ്ട. അപ്പോഴാണ് ട്രയിന് അങ്ങനെയൊരു സംവിധാനമുളളത് ഞാന്‍ മനസ്സിലാക്കിയത്.

മഗദ ചക്രവര്‍ത്തിയും, മഗദ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന പാടലിപുത്രയും, ഇന്നത് ബിഹാറിന്റെ തലസ്ഥാനമായ പാറ്റനയാണ്. ചെറുപ്പത്തില്‍ ഏറെ കേട്ടിട്ടുള്ളതാണ്. സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങി ചായയും പൂരിയും ഉരുളന്‍കിഴങ്ങു കറിയും കഴിച്ചിട്ടാണ് പാടലിപുത്രം കാണാനായി നടന്നത്. രാവിലെ ഏഴുമണിക്കു മുമ്പുതന്നെ ട്രെയിന്‍ എത്തി. ഇന്റര്‍വ്യൂ പത്തുമണിക്കാണ്. ഒരു സാംസാകാരിക തലസ്ഥാനത്തിന്റെ അവശേഷിപ്പെന്ന പോലെ പല പുരാതന കെട്ടിടങ്ങളും തലയുയര്‍ത്തി നില്‍ക്കുന്നു. അവിടുത്തെ മൈതാനത്താണ് ഒരു മണിക്കൂറോളം ഞാനിരുന്നത്. പച്ചപ്പു നിറഞ്ഞ ആ മൈതാനം യാത്രികര്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന രീതിയിലാണ് പണി ചെയ്തിരിക്കുന്നത്. റിസര്‍വ്വ് ബാങ്ക് അതിനടുത്തു തന്നെയാണ്. പത്തു മണിക്കു മുമ്പ് തന്നെ അവിടെ ഹാജരായി. അവിടുത്തെ അഡ്മിനാസ്‌ട്രേറ്റീവ് ഓഫിസര്‍ ശര്‍മ്മ വളരെ സ്‌നേഹത്തോടെ ഞങ്ങള്‍ ആറു ഉദ്ദ്യോഗാര്‍ഥികളെ സ്വീകരിച്ചു. ഞങ്ങള്‍ക്കെല്ലാം ചായ തന്നു. ഷോര്‍ട്ട്ഹാന്‍ഡ് ടൈപ്പിംഗ് ടെസ്റ്റ് കഴിഞ്ഞപ്പോള്‍ പതിനൊന്നുമണിയായി. വീണ്ടും റെയില്‍വേ സ്റ്റേഷനിലേക്കു വന്ന് റാഞ്ചിയിലേക്ക് കളള ട്രയിന്‍ കയറി. പഴയതു പോലെ ടിക്കറ്റ് ചെക്കര്‍ എത്തി. കഴിഞ്ഞ രാത്രി പോലെ രണ്ടു ബോഗികളുടെ ഇടയ്ക്ക് നിന്നാല്‍ ആളുകള്‍ ശ്രദ്ധിക്കും. ഇരുഭാഗത്തുമുളള രണ്ടു ബോഗികളില്‍ നിന്നും രണ്ടു ചെക്കര്‍മാര്‍ എന്റെയടുത്തേക്ക് എത്തി കൊണ്ടിരിക്കുന്നത് എന്നെ അങ്കലാപ്പിലാക്കി.

അദ്ധ്യായം – 16
എന്നെ നക്‌സലാക്കിയ നാടകം ബോക്കാറോയില്‍

കട്ടിലില്‍ തളര്‍ന്നു കിടക്കുമ്പോഴും ശരീരമാകെ വേദനിച്ചു. ശരീരം പൂര്‍ണ്ണമായും രോഗത്തില്‍നിന്നു മുക്തി പ്രാപിച്ചിട്ടില്ല. കളളനെ പോകാന്‍ അനുവദിച്ചിരുന്നെങ്കില്‍ ഇതൊന്നും സംഭവിക്കത്തില്ലായിരുന്നു. അതിന്റെ അര്‍ത്ഥം ഞാനൊരു ഭീരു എന്നല്ലേ. ഈ വീട് സംരക്ഷിക്കേണ്ടത് എന്റെ കടമയാണ്. ഇതിനുളളില്‍ നിന്ന് എന്തെങ്കിലും നഷ്ടപ്പെട്ടാല്‍ ഞാനാണ് ഉത്തരം പറയേണ്ടത്. അങ്ങനെയെങ്കില്‍ എല്ലാവരും എന്നെ കുറ്റപ്പെടുത്തില്ലേ. ഞാന്‍ കളളനു കൂട്ടു നിന്നെന്ന് തന്നെ പറയും. നാട്ടിലായിരുന്നപ്പോള്‍ ഏതോ ഒരു പളളിയില്‍ സ്വര്‍ഗീയ താക്കോലിനെ പറ്റി പ്രസംഗിച്ചത് ഓര്‍മ്മയിലെത്തി. ആ ജീവനുളള താക്കോലിന്റെ നിലയും വിലയും ഇപ്പോഴാണ് ഞാനറിയുന്നത്. അകത്തു നിന്നു പൂട്ടുമ്പോള്‍ അതു രഹസ്യത്തിന്റെ താക്കോല്‍ മാത്രമല്ല, ഉത്തരവാദിത്വവും അധികാരവുമുളള താക്കോലാണ്. ആത്മാവിന്റെ താക്കോലാണ്. എല്ലാ മനുഷ്യരും ഓരോരോ താക്കോലിന്റെ ഉടമകളാണ്. ഉത്തരവാദിത്വവും അധികാരവും മനുഷ്യര്‍ നിര്‍വ്വഹിച്ചാല്‍ തുറക്കാത്ത വാതിലും തുറക്കപ്പെടും. അതു കളളന്റെ താക്കോലല്ല, യേശുക്രിസ്തു വിശുദ്ധ പത്രോസ്സിനു കൊടുത്ത, ജീവനുളള സ്വര്‍ഗീയ താക്കോലാണിത്.

നരകത്തില്‍ നിന്ന് സ്വര്‍ഗത്തിലേക്ക് കളളത്താക്കോലുമായി വന്നു തുറന്നാല്‍ ചുവടുകള്‍ തെറ്റും. ദയനീയമായി നരകത്തില്‍ വീഴുക തന്നെ ചെയ്യും. അതാണ് ഈ കളളനു പറ്റിയത്. കളളനെ കണ്ട് പേടിച്ചു വിറയ്ക്കുന്ന മദ്രാസിയല്ല ഞാനെന്ന് അയാള്‍ മനസ്സിലാക്കിക്കഴിഞ്ഞു. മനസ്സ് വീണ്ടും വ്യാകുലപ്പെട്ടു. എന്തെല്ലാം പ്രതീക്ഷയോടെയാണ് ഇങ്ങോട്ടു വന്നത്. പ്രതീക്ഷയാല്‍ തെളിഞ്ഞുനിന്ന കണ്ണുകള്‍ ഇന്ന് വേദനയാല്‍, ക്ഷോഭത്താല്‍ ചുവന്നിരിക്കുന്നു. എന്റെ ശരീരം അടിപിടിയുടെ അടയാളമായി മാറുന്നത് എന്താണ്. ചാരുംമൂട്ടിലെ ചെറു ബാല്യക്കാരന്‍ മാടാനപൊയ്കയിലെ മാടന്റെ തനി സ്വഭാവക്കാരനായി മറ്റുളളവരെ ഭയപ്പെടുത്തുന്നത് എന്താണ്?. മനസ്സില്‍ തെളിയുന്നത് മാടാന പൊയ്കയിലെ കിണറ്റില്‍ നിന്ന് ഉയര്‍ന്നു പൊന്തുന്ന മാടന്‍ ആരെയോ നിഗ്രഹിക്കാന്‍ വരുന്നതാണ്. കഥയും നാടകവും എഴുതാനാഗ്രഹിച്ച ഞാന്‍ കഥയില്ലാത്തവനായി മാറുകയാണോ?.

കാപ്പില്‍ തോമസ്സിന്റെ വീട്ടില്‍ കളളനുമായിട്ടുണ്ടായ ഏറ്റുമുട്ടല്‍ ഞാന്‍ ആരോടും പറഞ്ഞില്ല. ഒരു ദിനം ജോസഫ് ചേട്ടന്‍ എന്നെത്തേടി വന്നു. ഞാന്‍ എഴുതിത്തീര്‍ത്ത നാടകം അദ്ദേഹത്തെ ഏല്‍പിച്ചു. അതിന്റെ ഏതാനും താളുകള്‍ വായിച്ചിട്ട് പോക്കറ്റില്‍ നിന്ന് ഇരുപത്തിയഞ്ചു രൂപ എന്റെ കൈയ്യില്‍ വച്ചിട്ട് പറഞ്ഞു, ഇതു മറ്റാരും അറിയേണ്ട. എന്റെയൊരു സന്തോഷത്തിനാണ്. നാടകത്തെ അഗാധമായി സ്‌നേഹിക്കുന്ന ജോസഫ് ചേട്ടനെ സ്‌നേഹമിഴികളോടെ നോക്കിയിട്ട് പറഞ്ഞു ഒത്തിരി നന്ദി കാശിനു വേണ്ടിയല്ല ഞാന്‍ എഴുതിയത്. പെട്ടെന്ന് എന്നെ ധൈര്യപ്പെടുത്തിയറിയിച്ചു. ഇതിലും മഹത്തായത് എഴുതണം കേട്ടോ. റിഹേഴ്‌സല്‍ പെട്ടെന്ന് തുടങ്ങണം. അഭിനേതാക്കളെ കണ്ടെത്തണം. ശരി ഞാനിറങ്ങുന്നു. അദ്ദേഹം ആദരവോടെ പുറത്തേക്ക് പോയി. കൈയ്യില്‍ തന്ന പണത്തിലേക്ക് ഞാന്‍ സൂക്ഷിച്ചു നോക്കി. വിശ്വസിക്കാനാകുന്നില്ല. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് സ്‌കൂള്‍- കോളജ് കുട്ടികള്‍ക്ക് ലഘു നാടകങ്ങള്‍ എഴുതിക്കൊടുത്തു കഴിയുമ്പോള്‍ ഒന്നും രണ്ടും രൂപ ലഭിച്ച നിമിഷങ്ങള്‍ ഓര്‍ത്തു. അന്ന് ആദ്യമെഴുതിയ പാട്ട് നാവിന്‍ തുമ്പില്‍ ഊഞ്ഞാലാടി.
ചാരും മൂടിനപ്പുറത്തേ പാടത്ത്
കൊയ്ത്തും മെതിയും ശേലാണേ
ആണും പെണ്ണും കൊറ്റിയും കോഴിയും
കൊയ്യാനെത്തും നാളാണേ
പൊന്നു വിളയും പാടത്ത്
കറ്റ ചുമക്കാന്‍ ഞാനും പോയേ
ആണിനു കിട്ടി അഞ്ചണ
പെണ്ണിനു കിട്ടി മൂന്നണ
കെറ്റിക്കും കോഴിക്കും കിട്ടി മൂന്നണ
ചാത്തന്റെ മോന്‍ കൊലുമ്പനും കിട്ടി മൂന്നണ
തോമസ് നാട്ടില്‍ നിന്ന് വന്നതിനു ശേഷം സെക്ടര്‍ മുന്നിലെ വാസുപിളളയുടെ വീട്ടിലേക്ക് ഞാന്‍ കാവല്‍ക്കാരനായി മാറി. ഇതിനിടയിലാണ് ജംഷഡ്പൂരിലെ റ്റാറ്റ കമ്പനിയിലേക്കും ദന്‍ബാദിലുളള കോള്‍ ഇന്ത്യ കമ്പനിയിലേക്കും ഞാന്‍ ഇന്റര്‍വ്യൂവിനായി പോയത്. ഇതിന് എന്നെ സഹായിച്ചത് അച്ചന്‍കുഞ്ഞാണ്. ദന്‍ബാദിലേക്ക് ബസ്സില്‍ പോയത് ബോക്കാറോ സ്റ്റീല്‍ സിറ്റി വഴിയാണ്. കോള്‍ ഇന്ത്യ കമ്പനിയില്‍ ജോലിയുളള വര്‍ഗ്ഗീസിന്റെ ഓഫിസ്സിലേക്കാണ് ഞാനാദ്യം പോയത്. ഞാന്‍ നാട്ടില്‍ നിന്ന് വരുമ്പോള്‍ എനിക്കൊപ്പം ഷോര്‍ട്ട് ഹാന്‍ഡ് എഴുതാന്‍ വര്‍ഗ്ഗീസ്, അച്ചന്‍കുഞ്ഞ്, രാധാകൃഷ്ണന്‍ നായര്‍ അങ്ങനെ പലരുമുണ്ടായിരുന്നു. അച്ചന്‍കുഞ്ഞിന്റെ അളിയന്റെ ക്വാര്‍ട്ടറിനടുത്താണ് വര്‍ഗ്ഗീസിന്റെ ഒരു ബന്ധുവിനൊപ്പം കഴിഞ്ഞത്. ഞാന്‍ വരുന്നതിനു മുമ്പു തന്നെ വര്‍ഗ്ഗീസ് ദന്‍ബാദില്‍ പോയി സ്‌റ്റെനോഗ്രാഫറുടെ ടെസ്റ്റ് കൊടുത്തിരുന്നു. അവിടെ ജോലിയും കിട്ടി.

ഒരു രാത്രി ഞാന്‍ വര്‍ഗ്ഗീസിനൊപ്പം താമസിച്ചു. എന്റെ ടെസ്റ്റ് രാവിലെ കഴിഞ്ഞതിനു ശേഷം അവിടുത്തെ കല്‍ക്കരി ഖനി കാണാന്‍ പോയി. ആ ഖനി കാണാനിറങ്ങിയത് ലിഫ്റ്റ് വഴിയാണ്. ഏകദേശം നാട്ടിലെ അന്‍പതു തൊടികളുളള കിണറിന്റെ ആഴത്തേക്കാള്‍ താഴ്ച്ചയുളള കല്‍ക്കരി ഖനികള്‍. അത് കുഴിച്ചു കൊണ്ടേയിരിക്കുന്നു. ജീവിതത്തില്‍ ആദ്യമായിട്ടാണ് ഇതു പോലൊരു കാഴ്ച്ച കണ്ടത്. അമ്പരന്നത്. ഇതു പോലുളള ഖനികളില്‍ എത്രയോ ജീവന്‍ പൊലിഞ്ഞു എന്നതും വേദനയോടെ ഓര്‍ത്തു.
അവിടെ നിന്നു ഞാന്‍ പോയത് ബോക്കറോ സ്റ്റീല്‍ സിറ്റിയില്‍ ജോലിയുളള കുമ്പനാട്ടുകാരന്‍ കുര്യന്‍ സാറിന്റെ വീട്ടിലേക്കാണ്. ദുര്‍വ്വയിലെ ജോസഫ് സാര്‍ എന്റെ ഒരു നാടകം കുര്യന്‍ സാറിന് കൊടുത്തിരുന്നു. അവിടുത്തെ മലയാളികള്‍ അത് അവതരിപ്പിക്കാന്‍ തീരുമാനിച്ചതായി ജോസഫ് സാര്‍ പറഞ്ഞു. അത് അവതരിപ്പിക്കുവാനുളള അനുവാദം ഞാനപ്പോള്‍ തന്നെ കൊടുത്തു. എന്നാല്‍ നാടകകൃത്തിനു നല്‍കേണ്ട തുക, ഫൈനല്‍ റിഹേഴ്‌സല്‍ നാടകകൃത്ത് കാണുന്ന കാര്യം എന്നിവ സംസാരിക്കാന്‍ ബോക്കാറേ വരെ പോകണമെന്ന് എന്നോടു പറഞ്ഞിരുന്നു. നാടകത്തിന്റെ ഫൈനല്‍ റിഹേഴ്‌സല്‍ കാണാനാണ് ആ ദിവസം മുന്‍കൂട്ടിയറിയിച്ച് ഞാനവിടെ എത്തിയത്.

ആ രാത്രിയില്‍ ഞാന്‍ ഫൈനല്‍ റഹേഴ്‌സല്‍ കണ്ടു. നല്ല അഭിനയമാണ് എല്ലാവരും കാഴ്ച്ചവച്ചത്. ഞാന്‍ ചില ഭാഗങ്ങള്‍ മാത്രം അഭിനയിച്ചു കാണിച്ചു കൊടുത്തു. വളരെ ക്ഷമയും സഹകരണവും അഭിനേതാക്കളെ ഞാന്‍ അഭിനന്ദിച്ചു. 1971ല്‍ വി.വി ഹൈസ്‌കൂള്‍ വാര്‍ഷിക ദിനത്തില്‍ എനിക്ക് ബസ്റ്റ് ക്യാരക്ടര്‍ ആക്ടര്‍ വാങ്ങിത്തന്ന, എന്നെ നക്‌സലാക്കിയ, പോലീസിന്റെ അടി വാങ്ങിത്തന്ന ഇരുളടഞ്ഞ താഴ്‌വര ഞനും കുര്യന്‍ സാറുമായി പങ്കുവച്ചു. കര്‍ത്തവ്യ ബോധമുളള ഒരു പൗരന്‍ എന്ന നിലയില്‍ നമ്മള്‍ വോട്ടു ചെയ്യുന്നു. വോട്ടു വാങ്ങി ജയിക്കുന്നവര്‍ കര്‍ത്തവ്യബോധമുളളവരും ദാസന്മാരുമായി ഇരിക്കേണ്ടവരാണ്. അധികാരം കിട്ടിക്കഴിഞ്ഞാല്‍ അവര്‍ യജമാന്മാരാകും സ്വജനപക്ഷപാതം വളര്‍ത്തി വോട്ടു ചെയ്തവരെ ദാസന്മാരാക്കുന്നു. പോലീസ്സ് അടക്കമുളളവര്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്ന് പിന്മാറി അവരും പാവങ്ങളുടെ യജമാനന്മാരാകുന്നു. അതിനാല്‍ ഇന്നും കാണുന്നത് നിസ്വര്‍ത്ഥ സേവനമല്ല. ഈ നാടകത്തില്‍ ശക്തമായി തന്നെ ഇങ്ങനെയുളള വാദമുഖങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. അതാണ് ഈ നാടകം ഞങ്ങള്‍ തിരഞ്ഞെടുക്കുവാനുളള കാരണമെന്ന് കുര്യന്‍ സാര്‍ പറഞ്ഞു. സമൂഹത്തില്‍ എഴുത്തുകാരന്‍ ദുര്‍ബലനാകാന്‍ പാടില്ല. അവര്‍ ശക്തരാകുമ്പോഴണ് സമൂഹവും ശക്തരാകുന്നത്. ഞങ്ങള്‍ ഉറങ്ങുന്നതിന് മുമ്പ് കുര്യന്‍ സാറിന്റെ വിലപ്പെട്ട വാക്കുകള്‍ ഞാന്‍ കേട്ടുകൊണ്ടിരുന്നു. രാവിലെ തന്നെ റാഞ്ചിയിലെ വീട്ടിലേക്ക് തിരിച്ചു. എന്റെ യാത്രയെപ്പറ്റി ഞാനാരോടും പറഞ്ഞിരുന്നില്ല. മുറിക്കുള്ളില്‍ ഓമനയുടെ രണ്ടു കത്തുകള്‍ കിടപ്പുണ്ടായിരുന്നു.

ഒരു ദിവസം ഹോട്ടലില്‍ ചെല്ലുമ്പോഴാണറിയുന്നത് വളളിക്കുന്നവും ആനന്ദനും കൂടി കുട്ടന്‍ എന്ന ചട്ടമ്പിയുമായി എന്നെ തേടി ഹോട്ടലില്‍ വന്നവിവരം. ഞാന്‍ അവരെ ഭയന്ന് ഒളിച്ചോടിയിരിക്കുന്നു. ഇതാണ് പറഞ്ഞു പരത്തിയിരിക്കുന്നത്. അപ്പു അവരോട് സ്‌നേഹത്തോടെ പറഞ്ഞത് സോമന്‍ ഇപ്പോള്‍ ഇങ്ങോട്ടു വരാറില്ല. എവിടെയെന്ന് ഞങ്ങള്‍ക്കറിയില്ല. നിങ്ങളുമായുളള പ്രശ്‌നം കഴിഞ്ഞിട്ട് വര്‍ഷം ഒന്നു കഴിഞ്ഞല്ലേ. വെറുതേ എന്തിനാണ് വീണ്ടും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. ആ പറഞ്ഞതൊന്നും അവരുടെ തലയില്‍ കയറിയില്ല. പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമമാണെന്ന് അപ്പുവിനറിയാം. അപ്പു ആ കാര്യം ജ്യേഷ്ഠനോട് പറഞ്ഞില്ല. വെറുതേ മറ്റുളളവരെ എന്തിന് ഇതിലേക്ക് വലിച്ചടണം. അതായിരുന്നു അയാളുടെ മനസ്സ്. അപ്പു പറഞ്ഞതൊന്നും ഞാന്‍ കാര്യമായി എടുക്കാതെ അടുക്കളയിലുളള സുരേഷിന്റെ അടുത്തേക്ക് നടന്നു. അയാള്‍ വലിയ ഇരുമ്പടുപ്പില്‍ ദോശയ്ക്കുളള മാവ് അതിലേക്ക് ഒഴിച്ച് ചട്ടുകം ഉപയോഗിച്ച് പരത്തിക്കൊണ്ടിരുന്നു. ഒരേ സമയം നാലു ദോശ അതില്‍ ചുട്ടെടുക്കാം. സുരേഷുമായ കുശലം പറഞ്ഞു കൊണ്ടിരിക്കേ അപ്പുവുമായി ഒരാള്‍ ഉച്ചത്തില്‍ സംസാരിക്കുന്നതു കേട്ടു. അയാള്‍ക്കൊപ്പം മറ്റു രണ്ടു പേരുമുണ്ടായിരുന്നു. അയാള്‍ അകത്തേക്കു വരുന്നതിനെ അപ്പു തടഞ്ഞെങ്കിലും ആ കൈ തട്ടിമാറ്റി അകത്തേക്കു വന്നു. ഞാന്‍ വാതിലിനടുത്തേക്ക് ചെന്നു.

അയാള്‍ ഗര്‍ജ്ജിക്കുന്ന ശബ്ദത്തില്‍ ചോദിച്ചു, നീയാണോടാ സോമന്‍, അപ്പു മുമ്പു പറഞ്ഞയാള്‍ ഇയാളെന്ന് മനസ്സിലായി. ഞാന്‍ ശാന്തനായി ചോദിച്ചു, അങ്ങയെ മനസ്സിലായില്ല. എന്റെ പേര് കുട്ടന്‍. കേരളത്തില്‍ നിന്നു പുതിയൊരു അവതാരം വന്നു എന്നറിഞ്ഞു. കുറച്ചു നാളായി നിന്നെ ഞാന്‍ നോക്കി നടക്കുകയാ, എവിടെയാ നീ പോയി ഒളിച്ചേ. അപ്പു പിറകില്‍ നിന്നു അപേക്ഷിച്ചു. കുട്ടന്‍ സാബ് വെറുതേ പ്രശ്‌നം ഉണ്ടാക്കരുത്. ഞാന്‍ അവിടെ നിന്ന് ഒന്നും പറയാതെ അയാളെ കാര്യമാക്കാതെ പുറത്തേക്ക് നടന്നു. അവന് തല്ലുണ്ടാക്കണമെങ്കില്‍ വിചാരണ നടത്തണമെങ്കില്‍ പുറത്താകട്ടെ. കടയ്ക്കുള്ളില്‍ വേണ്ട, കുട്ടന്റെ മുഖത്ത് ദേഷ്യം ഇരച്ചു കയറി. ഒട്ടും കൂസ്സാതെ മുന്നോട്ടു പോകുന്നവനെ ഒരു നിമിഷം നോക്കി. രക്ഷപ്പെടാനുളള ഭാവമാണ്. കടയ്ക്കുളളില്‍ ഏതാനം പേര്‍ ആവേശത്തോടെ നോക്കിയിരുന്നു.
അപ്പുവിന്റെ കണ്ണുകളില്‍ അമ്പരപ്പു മാത്രമായിരുന്നു. ഒഴിഞ്ഞു മാറാന്‍ ശ്രമിക്കുംതോറും കുട്ടന്‍ വിടുന്ന ഭാവമില്ല . മുന്നോട്ടു നടന്ന എന്റെ ഉടുപ്പിന്റെ കോളറില്‍ പിടിച്ച് കുട്ടന്‍ അടുക്കള ഭാഗത്തേക്ക് വലിച്ചെറിഞ്ഞു. തറയില്‍ വീണ എന്റെ മുഖഭാവം മാറി. കണ്ണുകളിലെ വെളിച്ചം കൂടുതല്‍ പ്രകാശിച്ചു. എഴുന്നേറ്റുചെന്ന് അടുപ്പില്‍ ചായക്ക് തിളച്ചു കിടന്ന ചൂടു വെളളം ഒരു മഗ്ഗിലെടുത്ത് മുന്നോട്ടു വന്ന അംഗരക്ഷകരുടെ മുഖത്തേക്ക് തെറപ്പിച്ചു. അതു കുട്ടന്റെ ദേഹത്തും വീണു. ചൂടു വെളളത്തിന്റെ പൊളളലില്‍ മുഴുകി നില്‌ക്കെ കരുത്തുളള ഒരു ഇടി കുട്ടന്റെ മൂക്കിന് കൊടുത്തു. മൂക്കിന് ഇടിച്ച ഇടി പല്ലിന് മുകളിലായി പോയി. അയാളുടെ പല്ല് ഒരെണ്ണം കൊഴിഞ്ഞു വീണു വായിലൂടെ രക്തമൊഴുകി. കൊഴുത്ത ചോര കണ്ടയാള്‍ ഭയന്നു. അംഗരക്ഷകരായി വന്നവര്‍ക്ക് ഇടിക്കു പകരം തൊഴിയാണ് കട്ടിയത്. കുട്ടനും തൊഴി കിട്ടി മലര്‍ന്നുവീണു. അവിടെ കിടന്ന കസേര മുകളിലേക്ക് ഉയര്‍ത്തിയപ്പോള്‍ അപ്പു കസേരയില്‍ പിടിച്ചിട്ട് പറഞ്ഞു. ഇനിയും തല്ലല്ലേ ചത്തു പോകും. കുട്ടനെ സഹായിക്കാനെത്തിയ അംഗരക്ഷകരും പ്രതീക്ഷിച്ചതല്ല സംഭവിച്ചതെന്ന് മനസ്സിലായി.

കിട്ടിയ ചവിട്ട് നാഭിക്കായിരുന്നെങ്കില്‍ ചത്തു പോകുമായിരുന്നു. അവര്‍ ഭയന്നു നടന്നു. കുട്ടനെ ഞാന്‍ പുറത്തേക്ക് വലിച്ചെറഞ്ഞിട്ട് ആക്രോശിച്ചു, നിന്നെയൊക്കെ ഇങ്ങോട്ടു വിട്ടവന്മാരോട് പറഞ്ഞേക്ക് അവന്മാര്‍ പറയുന്നിടത്ത് ഞാന്‍ വരാമെന്ന്. കടയ്ക്കുളളിലുളളവര്‍ മിഴിച്ചു നോക്കിയതല്ലാതെ ശബ്ദിച്ചില്ല. കുട്ടനും കൂട്ടരും അവശരായി നടക്കുന്നത് കണ്ടിട്ടാണ് ഞാന്‍ കടയ്ക്കുളളിലേക്ക് കടന്നത്. അപ്പുവും ഞാനും മൂകരായി ശങ്കയോടെ പരസ്പരം നോക്കി. അപ്പുവിന്റെ മനസ്സു നിറയെ നന്ദിയെങ്കിലും അസ്വസ്തമാണ്. ആ കണ്ണുകളില്‍ എന്തോ ഒളിപ്പിക്കുന്നുണ്ടെന്ന് എനിക്കു തോന്നി. ഞാനീ കടയില്‍ വരുമ്പോഴൊക്കെ വഴക്കും അടിയും നടക്കുന്നു. അതും എന്നിലെ കുറ്റം കൊണ്ടല്ല എന്നിട്ടും ഞാനതില്‍ പങ്കാളിയാകുന്നു. സത്യം അതാണെങ്കിലും കടയുടെ മുതലാളിക്ക് അതൊക്കെ കച്ചവടത്തെ ബാധിക്കുന്ന കാര്യമാണ്.

നേരിയ വേദനയോടെയെങ്കിലും അപ്പുവിനോട് പറഞ്ഞു. ഇനിയും ഞാനീ കടയിലേക്ക് വരില്ല, വന്നാല്‍ ഇതൊക്കെ സംഭവിക്കും. വെറുതെ എന്തിനാ അപ്പു. അപ്പു സഹതാപത്തോടെ നോക്കി. സോമന്‍ അങ്ങനെ ഒരു തീരുമാനമെടുക്കേണ്ട. ഗുണ്ട എന്നൊരു പേരുദോഷം വന്നത് സ്വന്തമായി ഉണ്ടാക്കിയതല്ല. ജോസഫ് സാറ് പറഞ്ഞു നാടകത്തിന്റെ റിഹേഴ്‌സല്‍ നടക്കുന്നുണ്ടെന്ന് അതിലൊക്കെ ശ്രദ്ധിക്ക്. അപ്പുവിന്റെ മനസ്സില്‍ വാസുപിളള കടന്നു വന്നു. അനന്തിരവനെ തല്ലിയതിന് അമ്മാവന്‍ വെറുതെ ഇരിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു. ആ കാര്യം വെളിപ്പെടുത്താതെ ഇങ്ങോട്ടു വരാതിരിക്കാനായി പറഞ്ഞു, എഴുതുന്നവര്‍ ഒറ്റയ്ക്ക് ഒരു മുറിയിലിരുന്നല്ലേ എഴുതുന്നേ. ഇനിയും ഇതൊക്കെ മറന്ന് മുറിക്കുളളിലിരുന്ന് എഴുത്. അപ്പോഴത്തെ ശ്രദ്ധ അതിലാ അപ്പു. ശരി ഞാനിറങ്ങുന്നു. കടയില്‍ നിന്നിറങ്ങി മഞ്ഞു കാറ്റിലൂടെ സെക്ടര്‍ മുന്നിലേക്ക് നടന്നു.

തുടര്‍ന്നുളള നാളുകളില്‍ ഞാന്‍ എഴുത്തും വായനയും തുടര്‍ന്നു. എനിക്ക് ബോക്കാറോയിലുളള കുര്യന്‍ സാറിന്റെ കത്ത് കിട്ടി. അതിനൊപ്പം നോട്ടിസ്സുമുണ്ട്. നാടക രചന, ഗാനങ്ങള്‍ കാരൂര്‍ ഡാനി എന്നച്ചടിച്ചത് കണ്ടപ്പോള്‍ സന്തോഷം തോന്നി. നോട്ടിസ് അച്ചടിച്ചിരിക്കുന്നത് കൊല്‍ക്കെത്തയിലാണ്. എന്നെ നാടകം കാണാന്‍ ക്ഷണിച്ചിരിക്കുന്നു. രാവിലെ സര്‍ക്കാര്‍ വക ബസ്സില്‍ ബോക്കാറോയിലേക്ക് യാത്രതിരിച്ചു. ഉച്ച ഊണ് മുരളീധരന്‍ നായരുടെ വീട്ടിലായിരുന്നു. വൈകിട്ട് നാടകം കാണാനിരിക്കുമ്പോള്‍ എന്നെക്കുറിച്ച് കുര്യന്‍ സാര്‍ വളരെ നന്നായി പ്രേക്ഷകരുടെ മുന്നില്‍ സംസാരിച്ചു. ആ വാക്കുകള്‍ എന്നില്‍ ആത്മവിശ്വാസമാണുണ്ടാക്കിയത്. ഈ നാടകത്തില്‍ പോലീസ്സിന്റെ ചെയ്തികളെ ചിത്രീകരിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ കലഹം നിലവിലുളള വ്യവസ്ഥിതിയോടെന്ന് കുര്യന്‍ സാര്‍ പറഞ്ഞു. അത് എന്റെ വാക്കുകളായി തോന്നി.

പത്തില്‍ പഠിക്കുന്ന കാലം 1971ല്‍ എന്റെ സ്‌കൂളില്‍ ഞാന്‍ അഭിനയിച്ചത്, ബൊക്കാറോയില്‍ മറ്റൊരാള്‍ അഭിനയിച്ചു കാണുമെന്ന് പ്രതീക്ഷിച്ചതല്ല. കഥ ഇങ്ങനെ, സ്ഥലത്തെ പ്രമാണി ശങ്കരന്‍ നായര്‍ പാടത്ത് നില്‌ക്കേ പാടത്ത് തൊഴില്‍ ചെയ്യുന്നയാള്‍ തലയില്‍ ചുമന്ന് കൊണ്ടു വന്ന ചാണകപ്പൊടി നടന്നുവന്ന വരമ്പില്‍ കാല് തെറ്റി അന്യന്റെ കണ്ടത്തില്‍ വീഴ്ത്തിയത് ഇഷ്ടപ്പെടാതെ ശങ്കരന്‍ നായര്‍ ഓടിയെത്തി ജോലിക്കാരനെ തല്ലിയത് ഒപ്പം ജോലി ചെയ്തു കൊണ്ടിരുന്ന രാഘവന് ഇഷ്ടപ്പെട്ടില്ല. ഓടിച്ചെന്ന് ശങ്കരന്‍ നായരെ ദൂരേക്ക് വലിച്ചെറിഞ്ഞു. അതു മനസ്സില്‍ കൊണ്ടു നടന്ന ശങ്കരന്‍ നായര്‍ രാഘവനെ കുല മോഷ്ടിച്ചു എന്നപേരില്‍ കളള കേസ്സില്‍ കുരുക്കി.

പോലീസ് രാഘവനെ അറസ്റ്റു ചെയ്ത് ലോക്കപ്പിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചു. പണം ഇഷ്ടാനുസരണം വാങ്ങിയ പോലീസ് നിരപരാധിയായ രാഘവന്റെ ശരീരത്തിന്റെ ഓരോ ഭാഗവും ഇടച്ചു ചതച്ചു. രാഘവനെ ചില ബന്ധുക്കളുടെ സഹായത്താല്‍ പോലീസ്സില്‍ നിന്നു മോചിപ്പിക്കുന്നു. അയാള്‍ക്ക് നടക്കാനുളള ശക്തി പോലും നശിച്ചിരുന്നു. ഇടിയും തൊഴിയും ഏറ്റുവാങ്ങിയ രാഘവന്‍ ഒരു രോഗിയായി മാറി. രണ്ടു കുഞ്ഞുങ്ങളേയും ഭാര്യയെയും പോറ്റാന്‍ ആരോഗ്യമില്ലാതെ ഒരു യാചകനായി മാറുന്നു. ഒടുവില്‍ ക്ഷയ രോഗം ബാധിച്ച് സ്വന്തം കുഞ്ഞുങ്ങളുടെ മുന്നില്‍ രക്തം ഛര്‍ദ്ദിച്ച് മരിക്കുന്നതു കുഞ്ഞുങ്ങളും ഭാര്യയും കണ്ട് വാവിട്ട് കരയുന്ന രംഗം കണ്ട് കണ്ണു നിറഞ്ഞവര്‍ ധരാളമാണ്. പോലീസ്സിന്റെ ആന്തരികമായ അക്രമ വാസനയും, ഉത്തരവാദിത്വം, അച്ചടക്കം, കൈക്കൂലി, മദ്യ ഉപയോഗം, നീതി നിഷേധം, അങ്ങനെ പലതും സമൂഹത്തില്‍ ഭീതിയും ഭീഷണിയും മാത്രമല്ല, വാദിയെ പ്രതികളാക്കി കുറ്റവാളികളായി ചിത്രീകരിക്കുന്നു. നിലവിലുളള വ്യവസ്ഥതികള്‍ അധികാരികള്‍ ദുര്‍ബലപ്പെടുത്തുന്നതിനാല്‍ അധികാരം ആധിപത്യം നടത്തുന്നുവെന്നാണ് നാടകം കണ്ടിരിക്കുന്നവര്‍ക്ക് മനസ്സിലായത്.
സത്യവും നീതിയുമില്ലാത്ത പോലീസ് ആരുടെ മനസാക്ഷി സൂക്ഷിപ്പുകാരെന്നും, എന്ന് ജനത്തിന് മോചനമുണ്ടാകും എന്നും ഈ നാടകം ചോദിക്കുന്നുണ്ട്. പോലീസ് ഇങ്ങനെ അധപ്പതിക്കുന്നത് എന്തെന്നും, കുറ്റവാളിയായാലും അല്ലെങ്കിലും ഒരാളെ ശാരീരികമായി ഉപദ്രവിക്കാന്‍ പോലീസ്സിന് എന്തധികാരമെന്നുമാണ് നാടകം കണ്ടവരില്‍ പലര്‍ക്കും തോന്നിയത്. കേരളത്തില്‍ മാത്രമല്ല ഇന്ത്യയുടെ ഓരോ കോണിലും ഇതാണ് സംഭവിക്കുന്നത്. പോലീസ്സിന്റെ ഈ പ്രാകൃത സ്വഭാവം കാടിന്റെ നിയമമെന്നും നാട് ഭരിക്കുന്നവര്‍ കാട്ടു രാജാക്കന്മാരായാല്‍ കാടിന്റെ അക്രമാസക്തി വര്‍ദ്ധിച്ച് നിരപരാധികള്‍ ക്രൂര മര്‍ദ്ദനങ്ങള്‍ക്ക് ഇരയാകുമെന്ന പാഠമാണ് ഇരുളടഞ്ഞ താഴ്‌വര എന്ന സംഗീത നാടകം പഠിപ്പിക്കുന്നത്. അന്നത്തെ രാത്രിയില്‍ തന്നെ കുര്യന്‍ സാര്‍ എനിക്ക് നൂറു രൂപ തന്നിട്ട് പറഞ്ഞു, ഇതുപോലുളള അധികാര ഭ്രാന്തന്മാര്‍ക്കും മതഭ്രാന്തന്മാര്‍ക്കും എതിരെ ഇനിയും എഴുതണം. പാവങ്ങളെല്ലാം ഇന്നും ദാരിദ്രത്തിന്റേയും ഭയത്തിന്റേയും നിഴലിലാണ് ജീവിക്കുന്നത്. മരണവും അരാജകത്വവും നമ്മെ തുറിച്ചു നോക്കുകയാണ്. മനുഷ്യര്‍ എത്ര നാളിങ്ങനെ വഞ്ചിതരായി ജീവിക്കും. കുര്യന്‍സാറില്‍ ഒരു നല്ല മനുഷ്യന്‍ ജീവിക്കുന്നതായി എനിക്ക് തോന്നി. എത്രമാത്രം വെറുപ്പാണ് ആ മുഖത്ത് നിഴലിക്കുന്നത്. ആ രാത്രി അവിടെ താമസ്സിച്ചിട്ട് രാവിലെ തന്നെ ഞാന്‍ റാഞ്ചിയിലേക്ക് യാത്ര തിരിച്ചു.

റാഞ്ചിയില്‍ ബസ്സിറങ്ങി ആദ്യം പോയത് റാഞ്ചി എക്‌സ്പ്രസ്സിലെ അച്ചന്‍കുഞ്ഞിനെ കാണാനാണ്. റാഞ്ചിയില്‍ പോകുമ്പോഴൊക്കെ അച്ചന്‍കുഞ്ഞിനെ കാണുക പതിവാണ്. ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ റാഞ്ചിയിലും എന്റെ നാടകം അരങ്ങേറി. നാടകം കണ്ട് പുറത്തിറങ്ങി നില്‍ക്കുമ്പോള്‍ കുട്ടന്റെ അമ്മാവന്‍ വാസുപിളള എന്നെ പരിചയപ്പെടാനെത്തി. ആദ്യം അയാള്‍ സംസാരിച്ചു തുടങ്ങിയത് ഭീഷണിയുടെ സ്വരത്തിലാണ്. നീ ഇവിടെ വന്നത് ജീവിക്കാനൊ അതോ മരിക്കാനോ. തെല്ല് പരിഹാസം നിറഞ്ഞ ആ ചോദ്യത്തിന് ഞാന്‍ കൊടുത്ത മറുപടി, ഞാനിവിടെ വന്നത് നിങ്ങളെപ്പോലെ ജീവിക്കാനാണ്. പിന്നെ ഇവിടുത്തെ ചില ഗുണ്ടകള്‍ക്ക് എന്നെ കൊല്ലണമെന്നുണ്ടെങ്കില്‍ നേരിടാന്‍ ഞാന്‍ തയാറാണ്. അപ്പോള്‍ നോക്കാം ആരാണ് കൊല്ലപ്പെടുന്നത് എന്ന്. അതുകൊണ്ട് ഈ പരിഹാസവും അട്ടഹാസവും ഒന്നും എന്നോടു വേണ്ട. വാസുപിളളയുടെ മുഖമൊന്ന് ചൂളി. മനസ്സ് മന്ത്രിച്ചു ഇവന്‍ എന്നെ കൂടിയാണ് വെല്ലുവിളച്ചിരിക്കുന്നത്. മറ്റുളളവര്‍ പറയുന്നതു പോലെ ഇവനത്ര നിസ്സാരക്കാരനല്ലെന്ന് നേരിലും ബോധ്യപ്പെട്ടിരിക്കുന്നു. ഓരോ സംഭവങ്ങള്‍ പഠിക്കുമ്പോള്‍ എല്ലാവരും വടി കൊടുത്ത് അടി വാങ്ങുകയാണ് ചെയ്തത്. അനന്തിരവനും അതു തന്നെ കാണിച്ചു.

ഇന്നുവരെ അനീതിക്ക് ഞാനും കൂട്ടുനിന്നിട്ടില്ല. അത് വിശ്വസനീയമായ രീതിയില്‍ സ്‌നേഹത്തോടെ പറഞ്ഞത് അക്ഷമനായി നിന്ന് കേട്ടു ഞാന്‍ പറഞ്ഞു. ചേട്ട എനിക്ക് ആരോടും ഒരു പിണക്കവുമില്ല. തെറ്റു ചെയ്യാത്ത ഞനെന്തിനു പിണങ്ങണം. വാസുപിളള സ്വന്തം മാന്യത നഷ്ടപ്പെടുത്താതെ എല്ലാവരും സ്‌നേഹത്തോടെ കഴിയണമെന്ന് പറഞ്ഞിട്ട് മടങ്ങി. അയാള്‍ക്ക് അപ്പോഴുമറിയില്ലായിരുന്നു നാടകം എന്റേതെന്ന്. അതിലെ പേര് കാരൂര്‍ ഡാനിയണ്, സോമനല്ല. ഞാനൊട്ടു പറയാനും പോയില്ല. ഞാന്‍ ജോസഫ് ചേട്ടനെ തേടി അകത്തേക്ക് നടന്നു. ജ്യേഷ്ഠനും കുടുംബവും നാടകം കാണാനുണ്ടായിരുന്നു. നാടകം മാത്രമല്ല നാട്ടിലെ ഓണമടക്കം റഞ്ചിയിലെ മലയാളികള്‍ ആഘോഷങ്ങളായിട്ടാണ് കൊണ്ടാടുന്നത്. നാടകം കാണാന്‍ പോലും എല്ലാവരും എത്തുന്നത് ഒരപൂര്‍വ്വ കാഴ്ച്ചയായിട്ടാണ് ഞാന്‍ കണ്ടത്.

ദുര്‍വ്വയിലും, സെക്ടര്‍ രണ്ട്, മൂന്ന് എന്നിവിടങ്ങളിലും മലയാളികള്‍ നാട്ടില്‍ അവധിക്ക് പോകുമ്പോള്‍ ഞാന്‍ വീടിന്റെ കാവല്‍ക്കാരനായി മാസങ്ങള്‍ കഴിച്ചുകൂട്ടി. ഒരു രാത്രിയില്‍ വാളിനു വെട്ടേറ്റ് ഞാന്‍ വീണു.

അദ്ധ്യായം – 15
വസൂരിയും രാത്രിയിലെ കളളനും

നേഴ്‌സിംഗ് പഠനത്തിന് പോകാന്‍ ഓമന തയ്യാറായി. ഒരു പകല്‍ ഞാനവളെ കാണാന്‍ തങ്കമ്മയുടെ വീട്ടിലേക്ക് തിരിച്ചു. മുറിക്കുളളിലെ മണിനാദം കേട്ട് ഓമന കതക് തുറന്നു. മുന്നില്‍ എന്നെ കണ്ട് കണ്ണുകള്‍ അത്ഭുതത്താല്‍ പ്രകാശിച്ചു. കവിള്‍ത്തടങ്ങള്‍ തുടുത്തു. ഒരിക്കലും പ്രതീക്ഷിച്ചതല്ല അവിടേക്ക് വരുമെന്ന്. അവിടേക്ക് ചിന്നമ്മ കടന്നുവന്നു. ഓമന പരിഭ്രമമടക്കി ചിന്നമ്മയ്ക്ക് എന്നെ പരിചയപ്പെടുത്തി. ചിന്നമ്മ പുഞ്ചിരിച്ചു കൊണ്ട് സ്‌നേഹവായ്‌പോടെ എന്നെ അകത്തേക്ക് ക്ഷണിച്ചിരുത്തി. ഇവിടേക്ക് വരാന്‍ ഇത്ര ധൈര്യമോ അതായിരുന്നു ഓമനയുടെ മനസ്സില്‍. ഭാഗ്യത്തിന് അമ്മാമ്മ ജോലിയിലും കുട്ടികള്‍ സ്‌കൂളിലും പോയിരിക്കുന്നു. ഇവിടെ വന്നത് ഒരവിവേകമാണെന്ന് തോന്നുന്നില്ല. ഞാന്‍ അടുത്തയാഴ്ച്ച അവിടെ നിന്ന് മറ്റൊരു സ്ഥലത്തേക്ക് പോകുകയല്ലേ. കാണാതിരിക്കാന്‍ കഴിയില്ല. എനിക്കും കാണണമെന്നുണ്ടായിരുന്നു. ഹൃദയത്തില്‍ കുടികൊണ്ടിരുന്ന ആഗ്രഹം സഫലമായതില്‍ മനസ്സാകെ തിളങ്ങി. ചിന്നമ്മ ചോദിച്ചു, സോമന് ചായ വേണോ അതോ കാപ്പിയോ. ചായ മതിയെന്ന് ഞാന്‍ മറുപടി കൊടുത്തു. ഞാന്‍ ചോദിച്ചു നിന്റെ ഈ അമ്മാമ്മയ്ക്ക് എന്നോട് വെറുപ്പൊന്നുമില്ലേ. ഈ കാര്യത്തില്‍ ചിന്നമ്മ എന്റെ ഒപ്പമാണ്. എന്താ ഇന്നു ജോലിക്കു പോയില്ലേ . എന്റെ വരവിന്റെ ഉദ്ദേശശുദ്ധി ഞാന്‍ വെളിപ്പെടുത്തി. ഹൃദയത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന പ്രണയിനിയെ കണ്ട് യാത്രാ മംഗളങ്ങള്‍ നേരാനാണ് വന്നത്. ഒരു ദിവസത്തെ അവധിയെടുത്തു. ഓമനയുടെ കണ്ണുകളില്‍ നിറഞ്ഞത് ആനന്ദാശ്രുക്കളായിരുന്നു. മനസ്സില്‍ കരുതിയത് ജ്യേഷ്ഠത്തി കാണെണ്ടെന്നായിരുന്നു. അതിനു ഞാന്‍ കണ്ടു പിടിച്ച കുറുക്കുവഴി ഓമന പോകുന്നതിന് മുമ്പ് ഒരു ക്ഷമാപണം നടത്താനാണ് വന്നത്. ചിന്നമ്മ ചായയും ബിസ്‌കറ്റും കൊണ്ടു വന്നിട്ട് അകത്തേക്ക് പോയി. ഓമനയുടെ സ്‌നേഹം തുളുമ്പുന്ന വാക്കുകള്‍ ഞാന്‍ കേട്ടിരുന്നു. അതില്‍ നിറഞ്ഞു നിന്നിരുന്നത് കാമുകിയുടെ വാക്കുകളേക്കാള്‍ ഒരമ്മയുടെ ശാസനയായിരുന്നു.

നമുക്ക് ചില ലക്ഷ്യങ്ങളുണ്ട് ആ ലക്ഷ്യത്തിലെത്താന്‍ സ്വപ്‌നങ്ങള്‍ മാത്രം പോര. കഠിനാധ്വാനവും ആവശ്യമാണ്. മറ്റുളളവര്‍ക്കാവശ്യം സ്‌നേഹമാണ്, കളളവും ചതിയും ഭീഷണിയുമല്ല. തീര്‍ച്ചയായും നമ്മള്‍ പൊരുതേണ്ടത് തിന്മകളോട് തന്നെയാണ്. ദൈവം അതിനു തന്നിരിക്കുന്ന ഏറ്റവും വലിയ ആയുധമല്ലേ അക്ഷരങ്ങള്‍. ഓമനയെ കണ്ടത് വലിയൊരു സൗഭാഗ്യമായി തോന്നി. പ്രണയത്തെ അവിവേകമായി അവള്‍ കാണുന്നില്ല. അതിനെ വിവേകപൂര്‍വ്വം മനസ്സിലാക്കുകയാണ് വേണ്ടത്. അവസാനമായി അവള്‍ വീണ്ടും ഓര്‍മിപ്പിച്ചു, മോഹം തന്നിട്ട് നിരാശപ്പെടുത്തരുത്. അതു മരണത്തിലും സംഭവിക്കില്ലെന്ന് ഞാന്‍ ഉറപ്പു കൊടുത്തു. ഞങ്ങളുടെ കണ്ണുകള്‍ പൂര്‍വ്വാധികം സന്തോഷത്തോടെ വിടര്‍ന്നു. യാത്ര പറയിന്നതിന് മുമ്പ് ഞാനവളെ ഗാഢമായി പുണര്‍ന്ന് ചുംബിച്ചു. അതവളില്‍ രോമാഞ്ചമുണ്ടാക്കി. അതവള്‍ പ്രതീക്ഷിച്ചിരുന്നതല്ല. സ്‌നേഹം ഹൃദയത്തിലെന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങള്‍. ഹൃദയ വ്യഥയോടെ ഞാന്‍ യാത്ര പറഞ്ഞു.

അവടെ നിന്നു വീണ്ടും കിഴക്കോട്ടു നടന്നു. മനസ്സു നിറയെ ഹൃദയത്ത സ്പര്‍ശിച്ച അനുഭവങ്ങളായിരുന്നു. ആകാശത്ത് സൂര്യന്‍ മഞ്ഞിനെയകറ്റി തെളിഞ്ഞുനിന്നു. ഞാന്‍ നടന്നു നടന്ന് എത്തിയത് വലിയൊരു മൈതാനത്തായിരുന്നു. അതിനടുത്തായി എന്തോ വലിയ സ്ഥാപനങ്ങള്‍ ഉളളതായി കണ്ടു. ഏതാനും കുട്ടികള്‍ ഒരിടത്ത് ക്രിക്കറ്റ് കളിക്കുന്നു. ഞാന്‍ പുല്‍ത്തകിടിയില്‍ ഇരുന്നു. കണ്ണുകളില്‍ ആനന്ദവും ഹൃദയത്തില്‍ ഞങ്ങളുടെ ഗാഢമായ ആലിംഗനവും ചുംബനവും തലോടി നിന്നു. എനിക്കടുത്തായി ഏതാനം പ്രാവുകള്‍ കഴുത്തും തലയും ചുണ്ടുകളും കുലുക്കി എന്തോ കൊത്തിതിന്നുന്നു. അതില്‍ രണ്ടു പ്രാവുകള്‍ ഒന്നിനു പിറകെ ഒന്നായി മത്സരിച്ച് നടക്കുന്നു. ഞാനതിനെ ഉറ്റു നോക്കി. മറ്റുളളവരില്‍ നിന്ന് ഇവര്‍ മാത്രം എന്താണ് മാറി നടക്കുന്നത്. ശരീരപ്രകൃതിയില്‍ പെണ്‍പ്രാവിനേക്കാള്‍ വലിപ്പം ആണ്‍പ്രാവിനാണ്. അത് പിറകെ നടന്ന് പെണ്‍പ്രാവിന്റെ പുറത്ത് കൊത്തുന്നുണ്ട്. അര മണിക്കൂറോളം മത്സരിച്ച് നടക്കുമ്പോള്‍ ചുണ്ടുകള്‍ തമ്മില്‍ ഉരസുന്നത് കണ്ടപ്പോഴാണ് മനസ്സിലായത് നാടന്‍ പെണ്ണിനെപ്പോലെ പെണ്‍പ്രാവ് നാണിച്ചു നടക്കുകയായിരുന്നു എന്നു അവര്‍ നടക്കുമ്പോഴൊക്കെ എന്തോ പ്രണയരഹസ്യങ്ങള്‍ മന്ത്രിക്കുകയായിരുന്നു.രക്ത നിറമുളള അവരുടെ കുഞ്ഞു കാലുകള്‍കൊണ്ട് ഇത്രമാത്രം എങ്ങനെ നടക്കാന്‍ കഴിയുന്നുവെന്ന് ഞാന്‍ ചിന്തിച്ചുപോയി. പ്രാവുകള്‍ പോലും വെറുതേ അലഞ്ഞു നടക്കുന്നില്ല. മനഷ്യരെ പോലെ പ്രണയവും അവരിലുണ്ട് .അതിനായി എത്ര ദൂരം നടക്കാനും അവര്‍ ഒരുക്കമാണ്. മനഷ്യന്റെ പ്രണയദൂരം എത്രയാണ്. ആ പ്രാവുകള്‍ ആകാശത്തേക്ക് പറന്നുയര്‍ന്നത് ഞാന്‍ നോക്കിയിരുന്നു. എന്നിലെ ഉദാസീനതകള്‍ മാറി കൂടുതല്‍ ആത്മവിശ്വാസം വളര്‍ന്നു. ഞാന്‍ അപ്പുവിനേയും സെയിനുവിനേയും കാണാന്‍ ഹോട്ടലിലേക്ക് നടന്നു. ഗുണ്ടകളുമായുളള ഏറ്റുമുട്ടലിനു ശേഷം ഒരു മാസം കഴിഞ്ഞിട്ടും അവിടെ ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് അപ്പു പറഞ്ഞത്. സമയമുളളപ്പോള്‍ ഹോട്ടലിലും വരണമെന്ന് അപ്പു ഉപദേശിച്ചു. ചായ കുടിച്ചിട്ട് ഞാന്‍ ഹാട്ടിയായിലേക്ക് യാത്ര തിരിച്ചു.

ഓമനയുടെ കത്തുകള്‍ എല്ലാ ആഴ്ചയും ഹട്ടിയായിലെ ജനറല്‍ ഫേബ്രിക്കോ എന്ന കമ്പനിയിലേക്കു വന്നു തുടങ്ങി.അതിനെല്ലാം മറുപടി അയച്ചു. ഞങ്ങളുടെ പ്രണയം മറ്റാരുമറിയാതെ അനുദിനം വളര്‍ന്നുകൊണ്ടിരുന്നു. ഓരോ കത്തുകളും എനിക്ക് ആശ്വാസം മാത്രമല്ല സ്‌നേഹവും കരുണയും നല്കുന്നതായിരുന്നു. എന്നെപ്പോലെ ധാരാളം കുറവുകള്‍ ചൂണ്ടിക്കാണിക്കാനുളള ഒരാളെ സാധാരണ ഒരു പെണ്ണും ഇഷ്ടപ്പെടില്ല. എനിക്കും അത് സങ്കല്‍പിക്കാന്‍ കഴിയുന്നതായിരുന്നില്ല. എന്താണ് എന്നിലെ നന്മകള്‍, പെണ്‍കുട്ടികള്‍ ഇഷ്ടപ്പെടാന്‍ എന്നിലുളള ആകര്‍ഷകത്വം എത്ര പരിശോധിച്ചിട്ടും എനിക്ക് മനസ്സിലായില്ല. നാട്ടില്‍ ഒരു വഴക്കാളിയെന്ന് സ്‌കൂള്‍- കോളജ് സുന്ദരികളായ കുഞ്ഞുമോള്‍, അമ്മിണി, രാധ, സൂസ്സന്‍, മേഴ്‌സി, മോളി അങ്ങനെ പലരും എന്റെ മുഖത്തു നോക്കി പറഞ്ഞിട്ടുണ്ട്. മറ്റുളളവരുമായി ഇണങ്ങുന്ന സ്വഭാവം അന്നുമില്ലായിരുന്നിട്ടും എന്നോട് ഇണങ്ങാന്‍ പെണ്‍കുട്ടികള്‍ കടന്നു വന്നത് ഇന്നും ഒരു ചോദ്യചിഹ്നമാണ്. അവരൊക്കെ ഗ്രാമീണ സൗന്ദര്യമുളളവരായിരുന്നു. അവരില്‍നിന്ന് വ്യത്യസ്തമായി ഓമനയില്‍ കണ്ട ഒരു പ്രത്യേകത വിവേകവും സഹാനുഭൂതിയും അടയുറച്ച തീരുമാനങ്ങളുമാണ്. സ്വന്തം ജ്യേഷ്ഠത്തി എടുത്ത തീരുമാനത്തിന് കടകവിരുദ്ധമായിട്ടാണ് അവളുടെ തീരുമാനം വന്നത്. സാധാരണ സ്ത്രീകള്‍ക്ക് ഇല്ലാത്ത വ്യക്തിത്വമാണ് ഞാനവിടെ കണ്ടത്. അവിടെ സ്‌നേഹത്തിന്റെ സംഗീതമാണുയര്‍ന്നത്. കഴിഞ്ഞ കത്തിലൂടെ എഴുതിയത് ജീവിതം പടുത്തുയര്‍ത്താനുളളതാണ് പൊളിച്ചു മാറ്റാനുളളതല്ല. കൊടുങ്കാറ്റിനെ തകര്‍ക്കാന്‍ കഴിയാത്തതു പോലെ യഥാര്‍ത്ഥ സ്‌നേഹത്തെ ഒരു ശക്തിക്കും തകര്‍ക്കാന്‍ കഴിയില്ലെന്ന് എന്നെ പഠിപ്പിച്ചത് ഓമനയാണ്.

രാജുവിനൊപ്പം ഉണ്ടും ഉറങ്ങിയും മുന്നോട്ടു പോകുമ്പോഴാണ് എനിക്ക് ശരീര വേദനയും മാറാത്ത പനിയുമുണ്ടായത്. ഏതാനം ദിവസങ്ങള്‍ ജോലിക്കു പോകാതെ മുറിയില്‍ തന്നെ കഴിച്ചുകൂട്ടി. ശരീരത്ത് അങ്ങിങ്ങായി വസൂരി പോലെ മുഴച്ചു നിന്നു. അതെന്റെ മനസ്സിനെ വല്ലാതെ ഉലച്ചു. ശരീരത്തിന് സുഖമില്ലാതിരുന്നിട്ടും ഓമനയ്ക്ക് കത്ത് അയച്ചു. ഇനിയും ഈ അഡ്രസ്സില്‍ കത്തയയ്ക്കരുത്. വസൂരിയെന്നാണ് ലക്ഷണങ്ങള്‍ സൂചിപ്പിക്കുന്നത്. രാജു ജ്യേഷ്ഠനുമായി ഫോണില്‍ സംസാരിച്ചു. അന്ന് ഓഫിസ്സുകളില്‍ മാത്രമാണ് ഫോണുളളത്. ഇന്നുതന്നെ ദുര്‍വ്വയിലേക്ക് പോകും. ജ്യേഷ്ഠന്റെ നിര്‍ദ്ദേശപ്രകാരം രാജുവിന്റെ അമ്മാവനും ജ്യേഷ്ഠത്തിയുടെ മൂത്ത സഹോദരനുമായ ജോയിയുടെ ക്വാര്‍ട്ടറിലേക്ക് രാത്രിയില്‍ മോട്ടോര്‍ സൈക്കിളില്‍ എന്നെ കൊണ്ടുപോയി. ദുര്‍വ്വയില്‍ ചെല്ലുമ്പോള്‍ ജ്യേഷ്ഠനും അവിടെയുണ്ടായിരുന്നു. ജോയിയുടെ ഭാര്യ ചിന്നമ്മ എന്നെ സ്‌നേഹത്തോടെയാണ് സ്വീകരിച്ചത്. അവര്‍ക്കു മൂന്നു കുട്ടികളാണ്. ജോയിക്ക് ദുബായിയിലാണ് ജോലി. എച്ച്. ഈ. സി യില്‍ ക്രയിന്‍ ഓപ്പറേറ്ററാണ്. എതാനം മാസത്തെ അവധി എടുത്താണ് അങ്ങോട്ട് പോയത്.
രാജു എന്നെ വിട്ടിട്ട് മടങ്ങി ഒപ്പം ജ്യേഷ്ഠനും. എന്തുകൊണ്ടാണ് ജ്യേഷ്ഠന്റെ ക്വാര്‍ട്ടറില്‍ എനിക്ക് അഭയം തരാതിരുന്നതെന്ന് എനിക്കറിയില്ലായിരുന്നു. ചിലപ്പോള്‍ എനിക്ക് വച്ചു വിളമ്പാനും അവിടെ കിടത്താനും ജ്യേഷ്ഠത്തിക്ക് താല്പര്യം കാണില്ലായിരിക്കും. അതല്ലെങ്കില്‍ വസ്സൂരിയെ ഭയക്കുന്നുണ്ടകും. എന്നിലെ സന്തോഷമെല്ലാം ചോര്‍ന്നു കൊണ്ടിരുന്നു. സെയിന്‍ നാട്ടിലേക്ക് മടങ്ങിയതായി അപ്പോഴാണ് ഞാനറിഞ്ഞത്. അവനെ നാട്ടില്‍ സര്‍ക്കാര്‍ ജോലിക്കു ക്ഷണിച്ചെന്നും ഉടനടി ചെല്ലണമെന്നും ടെലിഗ്രാം വന്നതായി ജ്യേഷ്ഠന്‍ പറഞ്ഞറിഞ്ഞു. ചിന്നമ്മയുടെ കുട്ടികള്‍ ഞാന്‍ കിടന്നിരുന്ന കട്ടലില്‍ നിന്ന് മാറിയാണ് നടന്നത്. ചിന്നമ്മക്ക് വസൂരി വന്നിട്ടുണ്ടെങ്കിലും കുട്ടികള്‍ക്ക് പകരാതിരിക്കാനാണ് അല്പം അകല്‍ച്ച അവര്‍ പാലിച്ചത്. എന്തായാലും ലഭിച്ച സൗകര്യങ്ങള്‍ നന്നായി.

ദിവസങ്ങള്‍ കഴിയുന്തോറും ശരീരത്ത് ചെറുതും വലുതുമായ പോളങ്ങള്‍ മുളച്ചു പൊന്തി. കൊതുകു കയറാതിരിക്കാന്‍ കൊതുകു വലയുണ്ടായിരുന്നു. കട്ടിലിനു മുന്നിലെ മേശപ്പുറത്ത് എനിക്ക് കഞ്ഞിയും പഴവര്‍ഗ്ഗങ്ങളും ചിന്നമ്മ യാതൊരു മടിയുമില്ലാതെ തന്നുകൊണ്ടിരുന്നു. രോഗ കിടക്കയിലും ചിന്നമ്മാമ്മ എനിക്ക് ആശ്വാസമായിരുന്നു. ജ്യേഷ്ഠന്‍ ഇടക്കിടെ വന്നു പോയെങ്കിലും ജ്യേഷ്ഠത്തി ഒരിക്കല്‍ പോലും അവിടേക്ക് വന്നില്ല. എന്റെ ഒരോ ദിനങ്ങളും വിളറിയും വെളുത്തും മുന്നോട്ടു പോയി. ഇങ്ങനെയുളള അസുഖങ്ങള്‍ ഒരു തടവറ ജീവിതം പോലെയാണ് എനിക്കനുഭവപ്പെട്ടത്. ശരീരം മെലിഞ്ഞു കൊണ്ടിരുന്നു. രോഗങ്ങള്‍ വന്നാല്‍ വിഷമിച്ചിട്ട് ഫലമില്ല ചികിത്സിക്കുകയാണ് വേണ്ടതെന്ന് അന്നു ഞാന്‍ മനസ്സിലാക്കി.
ഒരു ദിനം കണ്ണുകളടച്ച് വിഷമത്തോടെ കിടക്കുമ്പോഴാണ്. എന്റെ കാതില്‍ ഒരു സ്വപ്‌നം പോലെ ആ വാക്കുകള്‍ പതിഞ്ഞത്. ഹലോ ഉറക്കമാണോ. ഓമന പുഞ്ചിരിച്ചു കൊണ്ട് ചിന്നമ്മാമ്മക്ക് ഒപ്പം മുറിക്കുള്ളില്‍ നില്‍ക്കുന്നു. ഞാന്‍ കണ്ണുകള്‍ തുറന്നു പതുക്കെ മുകളിലേക്ക് ഉയര്‍ന്ന് കൊതുകുവലക്കുള്ളിലൂടെ മന്ദഹാസം ചൊരിഞ്ഞു നില്‍ക്കുന്ന ഓമനയെ കണ്ടു. മനസ്സിലെ അനുരാഗം വര്‍ദ്ധിച്ചു. എന്റെ വികൃതരൂപം കാണാന്‍ എന്തിന് വന്നു എന്നും ചിന്തിച്ചു. അവളുടെ അരുണിമ കലര്‍ന്ന കണ്ണുകളിലേക്ക് വിശ്വസിക്കാനാവാതെ നോക്കിയിരുന്നു. ചിന്നമ്മാമ്മ അകത്തേക്കു പോയി. വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടയില്‍ ഞാന്‍ പറഞ്ഞു, ഇങ്ങോട്ടു വരേണ്ടതില്ലായിരുന്നു. ഇതു പകര്‍ച്ചവ്യാധി എന്നറിയില്ലേ?. അതൊന്നും കാര്യമാക്കാതെയവള്‍ പറഞ്ഞു. എനിക്കും വരുന്നെങ്കില്‍ വരട്ടെ. അവള്‍ കൊതുകുവല ഉയര്‍ത്തി എന്നെ കണ്ടു. എന്നെ അത് ആശ്ചര്യപ്പെടുത്തി. മുഖത്തെല്ലാം കറുത്ത പോളങ്ങള്‍ പൊങ്ങിയിരുന്നു.

കയ്യിലിരുന്ന കെ.ഇ. മത്തായി (പാറപ്പുറത്തിന്റെ) പണിതീരാത്ത വീട് എന്ന നോവല്‍ എന്നെ ഏല്‍പിച്ചിട്ട് കസേരയിലിരുന്നു. മനുഷ്യന്റെ തൊലിയുടെ നിറവും അതിനു മുകളിലുളള പ്രണയത്തേക്കാള്‍ മനഷ്യാത്മാവിലേക്കാണ് അവള്‍ യാതൊരു വൈമനസ്യവും കാട്ടാതെ കടന്നു വന്നത്. ഒരു സുഖസ്മൃതിയിലെന്നപോലെ ഞാനിരുന്നു. സാഹിത്യകൃതികള്‍ ധാരാളമായി വായിക്കാനിഷ്ടപ്പെടുന്ന ആളാണെന്ന് എനിക്കറിയാമായിരുന്നു. മറ്റുളള പെണ്‍കുട്ടികളില്‍ നിന്ന് അവളെ വ്യത്യസ്ഥയാക്കുന്നതും ആ അറിവാണ്. അങ്ങനെയുളളവര്‍ വിശുദ്ധിയുളള ആത്മാവിനെ തിരിച്ചറിയുന്നവരാണ്. ഈശ്വരഹിതമറിഞ്ഞു ജീവിക്കുന്നവര്‍. ഇടയ്ക്ക് ഞാന്‍ ചോദിച്ചു ഇവിടെയുണ്ടെന്ന് ആരു പറഞ്ഞു. ചിന്നമ്മാമ്മയെ ഇതിനു മുമ്പ് അറിയുമോ. അവളുടെ മറുപടി, ഇവിടെയെന്നറിഞ്ഞത് ഇവിടെ ജോലി ചെയ്യുന്ന കുരുവിളയുടെ അനുജത്തി ലീലാമ്മയില്‍ നിന്നാണ്. പുസ്തകങ്ങളുടെ താളുകള്‍ മറിക്കുന്നതു പോലെ ദുര്‍വ്വയിലെ വിശേഷങ്ങള്‍ ഞങ്ങള്‍ പങ്കുവച്ചു. അതിന്റെ പ്രധാന കാരണം തന്റെ പ്രിയതമന്‍ ആരെയെങ്കിലും ഉപദ്രവിക്കുന്നുണ്ടോ, തന്റെ വാക്കുകള്‍ മുഖവിലക്ക് എടുക്കുന്നുണ്ടോ ഇതൊക്കെ അറിയാനാണ്. ചിന്നമ്മാമ്മയും തങ്കമ്മാമ്മയും നല്ല സുഹൃത്തുക്കളാണ്. ഞങ്ങള്‍ പത്തനാപുരത്തുകാരാകുമ്പോള്‍ ഒരല്പം സ്‌നേഹം കൂടില്ലേ. ഞാന്‍ സംശയത്തോടെ ചോദിച്ചു, എന്നെ കാണാനാണ് രണ്ടു മണിക്കൂര്‍ യാത്ര ചെയ്ത് ഇവിടെ എത്തിയതെന്നറിഞ്ഞാല്‍ അതു പ്രശ്‌നമാകില്ലേ?. എന്റെ മാഷേ ബുദ്ധിയുളള ഒരു പെണ്ണിന് ലോകത്ത് ആരേയും കബളിപ്പിക്കാം, തെറ്റിധരിപ്പിക്കാം. ഇന്ന് ശനി. ഞാന്‍ രാവിലെ ആറു മണിക്കു തന്നെ അവിടുത്തെ മേട്രന്റെ അനുമതി വാങ്ങി സൈക്കിള്‍ റിക്ഷയില്‍ കയറി ബസ്സ് സ്റ്റാന്‍ഡില്‍ വന്നു. അസുഖമായി കഴിയുന്ന എന്റെ ജ്യേഷ്ഠത്തിയെ കാണാന്‍ ഹസാരിബാഗില്‍ നിന്ന് റാഞ്ചിയിലേക്ക് ബസ്സ് കയറുന്നു. വീട്ടിലെത്തുമ്പോള്‍ ജ്യേഷ്ഠത്തിയോ ജ്യേഷ്ഠനോ വീട്ടിലില്ല. അവര്‍ ജോലി സ്ഥലത്താണ്. അവിടുത്തെ അമ്മാമ്മയോട് ഒരു കൂട്ടുകാരിയെ കാണാനുണ്ടെന്ന് കളളം പറഞ്ഞു പുറത്തു ചാടി.

ഇവിടുത്തെ അമ്മാമ്മ ഞാനിവിടെ വന്നുവെന്ന് പറഞ്ഞാല്‍ തന്നെ ഞാനിവിടെ കാണത്തില്ല. കാരണം നാളെ ഉച്ചയ്ക്ക് ഞാനെന്റെ പാട്ടിന് പോകില്ലേ. അസുഖമായി കിടക്കുന്നത് ജ്യേഷ്ഠത്തിയല്ലെന്ന് നമുക്കല്ലേ അറയൂ. എന്റെ ഈ കൊച്ചു കളളം കൊണ്ട് ആര്‍ക്കെങ്കിലും എന്തെങ്കിലും നഷ്ടമുണ്ടോ. ഒരു രാത്രി കൊണ്ട് എന്റെ ജ്യേഷ്ഠത്തി ഒന്നുമറിയില്ല. ഇനിയും ഇവിടുത്തെ അമ്മാമ്മ ഇവര്‍ക്ക് എന്താണ് ഇത്രമാത്രം സംസാരിക്കാനുളളത് എന്ന് ചോദിച്ചാലും എനിക്ക് ഉത്തരമുണ്ട്. ചിന്നമ്മാമ്മയെ കാണാന്‍ വന്നപ്പോഴാണറിയുന്നത് എന്റെ കൂടെ പഠിച്ചയാള്‍ അസുഖമായി കിടക്കുന്നത്. എനിക്ക് ഉളളാലെ ചിരിവന്നു. എത്ര ഭംഗിയായിട്ടാണ് ഓരോ ഭാഗങ്ങളും അവതരിപ്പിക്കുന്നത്. ഇവളെ പോലെയായിരിക്കുമോ എല്ലാ പെണ്ണുങ്ങളും. ആപത്തില്‍ കിടക്കുന്നവരല്ലേ രക്ഷപ്പെടാനുളള തന്ത്രങ്ങള്‍ മെനയുന്നത്. ഞങ്ങള്‍ക്കു ചുറ്റും ആപത്തു മാത്രമല്ല, അന്ധകാരവും നിറഞ്ഞു നില്‍ക്കുകയാണ്. മടങ്ങിപോകുന്നതിനു മുമ്പായി പറഞ്ഞു, ഇതൊന്നും കണ്ട് വിഷമിക്കരുത്, ദിവസങ്ങള്‍ കഴിയുമ്പോള്‍ മുറിവുകളുണ്ടാകും, മുറിവുണങ്ങാന്‍ അതൊക്കെ തുടച്ച് പൗഡറിടണം. ഈ അസുഖത്തിന് പ്രധാനമായി വേണ്ടത് വിശ്രമമാണ്. അതൊക്കെ കഴിഞ്ഞു മതി ജോലി. ആദ്യം സ്വന്തം ശരീരവും മനസ്സുമാണ് സൂക്ഷിക്കേണ്ടത്. പരിപൂര്‍ണ സൗഖ്യം വന്നതിനു ശേഷം കത്തെഴുതിയാല്‍ മതി. അവള്‍ യാത്ര പറഞ്ഞു. ഈ ലോകത്ത് അവളേക്കാള്‍ പ്രിയപ്പെട്ടതായി മറ്റൊന്നുമില്ലെന്നു തോന്നി.

ഒരു മാസത്തിലധികം ഞാന്‍ രോഗ ശയ്യയില്‍ കഴിഞ്ഞു. ശരീര ക്ഷീണം നന്നായിട്ടുണ്ട്. ഓമനയ്ക്ക് കത്തയച്ചു. മറുപടി ലഭിക്കാന്‍ എനിക്കൊരു അഡ്രസ്സ് ഇല്ലായിരുന്നു. വീണ്ടും വിശ്രമം വേണമെന്ന് പലരും ഉപദേശിച്ചു. ഹട്ടിയായിലെ ജോലി ഉപേക്ഷിച്ചു. അങ്ങനെ ഇരിക്കുമ്പോഴാണ് ജ്യേഷ്ഠന്റെ കൂട്ടുകാരന്‍ കാപ്പില്‍- ഓച്ചിറ തോമസ് നാട്ടില്‍ പോകുന്നത്. എന്നോട് അവിടെ കാവലായി കിടക്കണമെന്ന് ജ്യേഷ്ഠന്‍ ആവശ്യപ്പെട്ടു. മനസ്സിനും ശരീരത്തിനും ക്ഷീണവും തളര്‍ച്ചയുമുണ്ടെങ്കിലും ഞാനത് നിരസ്സിച്ചില്ല. ഒരു നിബന്ധന മാത്രം ഒരു മാസം കഴിയാനുളള ചെലവിനുളള കാശ് തരണം. അസുഖമായി കിടന്നപ്പോള്‍ പരിചരിച്ചതാണ്. ഒരാവശ്യം പറയുമ്പോള്‍ അതിനെ തളളിക്കളയാന്‍ പറ്റില്ല. ഇനിയും ഇവരേയോ ജ്യേഷ്ഠനേയോ ബുദ്ധിമുട്ടിക്കേണ്ടതില്ല. അതായിരുന്നു എന്റെ മനസ്സില്‍ തുടിച്ചു നിന്നിരുന്നത്. ഞാനങ്ങനെ എന്റെ ബാഗുമായി താമസം മാറ്റി.

ഓമനയ്ക്ക് ആ ക്വാര്‍ട്ടറിന്റെ അഡ്രസ്സ് അയച്ചു കൊടുത്തു. അവള്‍ മറുപടി തന്നു. അവിടെയിരുന്ന് ഞാന്‍ നാടകമെഴുത്തു തുടര്‍ന്നു. ഞാന്‍ താമസ്സിച്ച വീടിനടുത്തുളള ആരേയും എനിക്കറിയില്ലായിരുന്നു. രണ്ടാഴ്ച്ച കഴിഞ്ഞപ്പോള്‍ അതിനുളളില്‍ എല്ലാവരും ഉറങ്ങുന്ന സമയം ഒരു മോഷണ ശ്രമം നടന്നു. ആരോ കതകു തുറന്ന് അകത്തു കയറിയതാണു, അകത്തുളള മുറിയിലെ എന്തോ താഴെ വീണ ശബ്ദം കേട്ട് ഞാന്‍ കണ്ണു തുറന്നു. അകത്ത് എന്താണ് നടക്കുന്നതെന്നറയാതെ ആശങ്കയോടെ കട്ടിലില്‍ നിന്ന് എഴുന്നേറ്റ് ഇരുളിലമര്‍ന്ന മുറിയിലേക്ക് നോക്കി. ഉളളില്‍ ഭയവും , പിടി മുറുക്കി ഒരു ധൈര്യത്തിനായി തലയണക്കടിയില്‍ സൂക്ഷിച്ചിരിക്കുന്ന കത്തിയുമായി ഞാന്‍ എഴുന്നേറ്റ് ശബ്ദമുണ്ടാക്കാതെ ഏതാനം ചുവടി മുന്നോട്ടു വച്ചു. അകത്തേ മുറിയില്‍ മിന്നാമിനുങ്ങു പോലെ ടോര്‍ച്ചിന്റെ വെട്ടം തെളിയുന്നുണ്ട്. കളളനെന്നു ബോധ്യപ്പെട്ടു.

കാപ്പില്‍ തോമസ് പൂട്ടിപ്പോയ മുറി കളളത്താക്കോല്‍ ഉപയോഗിച്ച് തുറക്കാനുളള തീവ്രശ്രമത്തിലാണ്. ഞാന്‍ ശബ്ദമുണ്ടാക്കാതെ ചെന്ന് അയാളുടെ കഴുത്തില്‍ പിടി മുറുക്കി. ഞങ്ങള്‍ തറയില്‍ വീണു. എന്നേക്കാളും കരുത്തുളളവനെന്ന് മനസ്സിലായി. എന്നില്‍ നിന്ന് കുതറി മാറി പുറത്തേക്ക് ഓടിയ സമയം പിറകില്‍ നിന്നുളള ചവിട്ട് അയാളെ നിലം പരിശാക്കി. കൈയ്യിലിരുന്ന സഞ്ചി തെറിച്ചു പോയി. പെട്ടെന്നയാള്‍ സഞ്ചി സ്വന്തമാക്കി അതില്‍ നിന്ന് കത്തിയെടുത്ത് ഹിന്ദിയില്‍ ആക്രോശിച്ചുകൊണ്ട് കത്തി എനിക്കു നേരെ ചൂണ്ടിയിട്ടു പറഞ്ഞു, തും മേര രാസ്താരേ നികല്‍ നഹി തോ കതം കരേഗ. (നീ എന്റെ വഴിയില്‍ നിന്ന് മാറുക ഇല്ലെങ്കില്‍ കൊന്നുകളയും). ഷേവു ചെയ്യാത്ത മുഖത്തെ കണ്ണുകളില്‍ എന്നെ കൊല്ലാനുളള ഭാവമാണ്. എന്റെ സിരകളിലും രക്തം തിളച്ചു മറിഞ്ഞു. ഒരു രക്തദാഹിയെപ്പോലെ അയാള്‍ എന്നെ നോക്കി പേടിപ്പിച്ചു. കത്തി കൊണ്ട് കുത്താനും മടിയില്ലാത്തവനാണ്. അവനെ വെറുതേ വിടുക എന്ന് മനസ്സു പറഞ്ഞു. അവന്റെ മുഖമടച്ചുളള ഒരടി കിട്ടിയതിന്റെ വേദന ഇപ്പോഴും മുഖത്തുണ്ട്. അയാളുടെ മുഖത്തും ചോരപ്പാടുകളുണ്ട്. കരുത്തില്ലാത്തവനാണ് കത്തിയെടുക്കുന്നതും കുത്തുന്നതും. ആ കത്തി കാട്ടി അയാള്‍ പിറകോട്ട് ഏതാനം ചുവടുകള്‍ നടക്കുന്നതിനിടയില്‍ കസേരയില്‍ തട്ടിയപ്പോള്‍ തല കുനിച്ചതും എന്റെ ചവിട്ടും ഒപ്പമായിരുന്നു. കത്തി തെറിച്ചതു പോലെ അയാളും വാതിലിനടുത്തേക്ക് തെറിച്ചു പോയി. അയാള്‍ ഭയത്തോടെ കത്തി കളഞ്ഞു പുറത്തേക്ക് വിരണ്ടോടി. ഞാന്‍ പുറത്തേക്കിറങ്ങി നോക്കി. അയാള്‍ മഞ്ഞിലൂടെ തണുപ്പിലും ഓടിക്കൊണ്ടിരുന്നു. ഞാന്‍ കതകടച്ചു കുറ്റിയിട്ടു.

അദ്ധ്യായം – 14
പ്രണയത്തെ പ്രാണനായി കണ്ടവര്‍

ഓമനയെ പരിചയപ്പടുന്നത് ദുര്‍വ്വ ടെക്‌നിക്കല്‍ ആന്‍ഡ് കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ്. മലയാളി യുവതീ- യുവാക്കള്‍ അവിടെ പഠിക്കാന്‍ വരുന്നുണ്ടെങ്കിലും ഞങ്ങളുടെ സമയത്ത് മലയാളികള്‍ ആരുമില്ലായിരുന്നു. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നെത്തിയ ഗ്രാമീണ പെണ്‍കുട്ടിയുടെ സൗന്ദര്യം മിക്ക ദിവസങ്ങളിലും ഞാന്‍ ആസ്വദിച്ചു. ഞങ്ങള്‍ അടുത്തടുത്ത് ഇരുന്നാണ് ടൈപ്പ് ചെയ്യുന്നത്. മലയാള മണ്ണിന്റെ സൗന്ദര്യം അവിടുത്തെ സ്ത്രീകളില്‍ ഇല്ലെന്ന് ഹിന്ദിക്കാര്‍ പോലും പറയാറുണ്ട്. ഓമനയെ ഇതിനു മുമ്പ് കണ്ടത് മനസ്സില്‍ തെളിഞ്ഞു വന്നു. റാഞ്ചിയില്‍ അവളുടെ ജ്യേഷഠത്തിക്കൊപ്പം സര്‍ക്കസ്സ് കാണാനും നാടകം കാണാനും വന്നതുമാണ്. ദിവസവും കാണുന്നുണ്ടെങ്കിലും ഒന്ന് പരിചയപ്പെടണമെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു. ഒരാളെ പരിചയപ്പെടുന്നത് തെറ്റല്ല. അന്യദേശങ്ങളിലെ സ്‌നേഹ ബന്ധങ്ങള്‍ തഴച്ചു വളരുന്നത് അങ്ങനെയാണ്. അതിനൊരു മുന്‍വിധിയുടെ ആവശ്യമില്ല. മനസ്സിന് ഒരു മടി. എന്ത് പറഞ്ഞാണ് പരിചയപ്പെടുക. പുറത്ത് പ്രകൃതിയുടെ നിറം മാറി. മഞ്ഞില്‍ പെയ്ത മഴയും കാറ്റും തമ്മില്‍ പ്രണയം പങ്കിടുകയാണോ അതോ മല്‍സരിക്കുകയാണോയെന്ന് തോന്നി. ഞങ്ങള്‍ പുറത്ത് മഴ തോരാനായി കാത്തു നിന്നു. പുറത്തേ മഴത്തുളളികള്‍ പോലെ എന്റെ വാക്കുകളും പുറത്തേക്കു വന്നു. ഞാന്‍ ചോദിച്ചതിനെല്ലാം വളരെ ചുരുക്കത്തില്‍ മറുപടി തന്നു. അവളുടെ ഓരോ വാക്കുകളും ഒരു കുളിരു പോലെ തോന്നി. ആ കണ്ണുകളില്‍ നിറഞ്ഞു നിന്നത് ആനന്ദാശ്രുക്കളാണ്. ആദ്യമായി നാട്ടിലെ സുന്ദരിയുമായി സ്‌നേഹം പങ്കുവച്ചെങ്കിലും ഇത്ര സ്‌നേഹവായ്‌പ്പോടെ, വാല്‍സല്യത്തോടെ എന്നോടാരും സംസ്സാരിച്ചിട്ടില്ല. മഴയും മഞ്ഞും ഞങ്ങളുടെ വാക്കുകളെ ഇണക്കി ചേര്‍ത്ത് സ്‌നേഹവും സൗഹൃദവും വര്‍ധിപ്പിച്ചു. ആ ദിവസം രാത്രിയില്‍ മന്ദഹാസം ചൊരിയുന്ന മഹാലക്ഷ്മിയുടെ മുഖം എന്റെ മുന്നില്‍ തെളിഞ്ഞു വന്നു. പ്രണയം ഒരു കുളിര്‍ക്കാറ്റായി, താളമേളങ്ങളോടെ ഒരു സംഗീത വിരുന്നൊരുക്കി.
അന്നെഴുതിയ കവിതയില്‍ പുഞ്ചിരി തൂകുന്ന നക്ഷത്രങ്ങളും പ്രകൃതി ഭംഗിയും നിറഞ്ഞ താഴവാരങ്ങളും സ്‌നേഹത്തിനായി വീണമീട്ടിക്കൊണ്ടിരുന്നു. അവിടേയും പ്രണയം അപകടകാരിയും സ്‌നേഹത്തിന്റെ ദൂതനെന്നും ഞാനെഴുതി. മനുഷ്യന്‍ സ്‌നേഹത്തെ മുറിപ്പെടുത്തുന്നതെന്താണ്. സ്‌നേഹമെന്നും പൂത്തുവിരിഞ്ഞ പുഷ്പമാണ്. അതിനെ അപകടത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നത് മനുഷ്യന്റെ ചിന്തകള്‍ തന്നെയാണ്. ഞങ്ങളുടെ കൂടിക്കാഴ്ചകളില്‍ പല വിഷയങ്ങളും സംസാരിച്ചു. അവളുടെ ഗ്രാമീണ സൗന്ദര്യം പോലെ വാക്കുകളിലും സൗന്ദര്യമുണ്ടായിരുന്നു. പാപത്തെ വെറുക്കുന്നവര്‍ പാപിയെ സ്‌നേഹിക്കാനുളള മനസ്സുളളവരാകണം. എന്തുകൊണ്ട് നിങ്ങളെ ഒരു ഗുണ്ടയും വഴക്കാളിയുമായി മറ്റുളളവര്‍ കാണുന്നു? കാരണം ഏതോ തടവറയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. മറ്റുളളവര്‍ ആ തടവറയില്‍ ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. ആരുടേയോ പ്രേരണയാല്‍ അവര്‍ ജീവിക്കുന്നു. മനുഷ്യ മനസ്സ് സമ്പന്നമെങ്കില്‍ ഈ മണ്ണിലെ കുറ്റകൃത്യങ്ങളും ദുരിതങ്ങളും മാറില്ലേ?. ഇവള്‍ എന്നെ ഒരു ഗുണ്ടയായി കണ്ടതില്‍ മനസ്സ് കുണ്ഠിതപ്പെട്ടു. അങ്ങനെയുളള എന്നോട് ഇത്ര ആത്മാര്‍ത്ഥമായി എന്തിനു സംസാരിക്കണം.

ഞാന്‍ ചോദിച്ചു. എന്നെ ഒരു ഗുണ്ടയായിട്ടോ കാണുന്നേ? എന്റെ മുഖത്തെ ഉത്കണ്ഠ മനസ്സിലാക്കി പറഞ്ഞു. മനഷ്യരെല്ലാം പറഞ്ഞുപരത്തുന്ന കഥകള്‍ ഞാനങ്ങനെ വിശ്വസിക്കാറില്ല. അക്ഷരങ്ങളെ പ്രണയിക്കുന്നവര്‍ക്ക് അതെ കൈകൊണ്ട് വാളെടുക്കാന്‍ അത്ര എളുപ്പമല്ല. റാഞ്ചിയിലെ നാടകത്തില്‍ കേട്ട ആ ഗാനം എനിക്ക് ഏറെ ഇഷ്ട്‌പ്പെട്ടു. സര്‍ഗ്ഗപ്രതിഭകളോട് എനിക്കെന്നും ബഹുമാനമാണ്. അതുപോലെ ആത്മീയ ഗുരുക്കന്മാരോടും. ഒരു വ്യക്തിയെ അപമാനിച്ചാല്‍, അടിച്ചാല്‍ ആണുങ്ങള്‍ പ്രതികരിക്കും. അപകട വേളകളില്‍ ഒരാളെ സഹായിക്കുന്നത് വലിയൊരു കാര്യമാണ്. ആ സഹായം പലവിധത്തില്‍ എന്നു മാത്രം. തിരിച്ചറിവുളള ഒരു സമൂഹമല്ല ഇവിടെയുളളത്. തെരിവിലിറങ്ങി ജാതി പറഞ്ഞ് പരസ്പരം കൊല്ലുന്ന വരെ കായികമായി നേരിടുന്നത് നല്ലതല്ല. ഈ ക്രൂരന്മാര്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടത് പോലീസ്സാണ്. എന്തായാലും ആത്മസംരക്ഷണമാണ് പ്രധാനം അതു മറക്കരുത്. അവളുടെ വാക്കുകള്‍ എനിക്ക് ആശ്വാസം നല്കുന്നുണ്ടെങ്കിലും അത് എന്നെതന്നെ വെല്ലുവിളിക്കുന്നതല്ലേ . എനിക്കു വേണ്ടി മാത്രം ജീവിക്കാന്‍ ആവശ്യപ്പെടുകയല്ലേ.

സെയ്‌നുവിനെ കണ്ട് എന്റെ നിരപരാധിത്വം ഞാനറിയിച്ചു. അറിഞ്ഞുകൊണ്ട് ചെയ്തതല്ല. എന്റെ വാക്കിലെ നിസ്സഹായത മനസ്സിലാക്കി അവന്‍ പറഞ്ഞു, ”എനിക്ക് പരാതിയില്ലെടാ, നീ അതോര്‍ത്ത് വിഷമിക്കേണ്ട. നീ അറിഞ്ഞുകൊണ്ട് ചവിട്ടിയതല്ല, എനിക്കപ്പോള്‍ മരണ വേദനയായിരുന്നു. അതാ ഞാന്‍ പോയത്. മുഖം നോക്കാതെയുളള നിന്റെ ആക്രമണം എന്നെയും ഞെട്ടിച്ചുകളഞ്ഞു. അതില്‍ നിന്നെ ഞാന്‍ കുറ്റപ്പെടുത്തില്ല.” അവനുമായി ആ നിമിഷങ്ങള്‍ പങ്കുവച്ചപ്പോഴാണ് എനിക്ക് സമാധാനമായത്. പരസ്പരം സത്യങ്ങള്‍ ബോധ്യപ്പെട്ടപ്പോള്‍ മനസ്സു സന്തുഷ്ടമായി. വള്ളികുന്നത്തിനും കൂട്ടുകാര്‍ക്കും ഗുണ്ടകളുമായുളള ഏറ്റുമുട്ടല്‍ ആശ്വാസം നല്‍കിയെങ്കിലും ഉളളില്‍ വിഷാദമുണ്ടായിരുന്നു. മിശ്രയോട് അടിച്ചു ജയിക്കുക ചില്ലറ കാര്യമല്ല. അതിന്റെ അര്‍ത്ഥം ഇവന്റെ ആയുസ്സ് കുറഞ്ഞു എന്നാണ്. ഇനിയും എത്രനാള്‍ ജീവിച്ചിരിക്കും. അതിനുമുമ്പ് നമ്മുടെ വിഹിതം കൊടുക്കണം. രഘുനാഥും വള്ളികുന്നവും ആനന്ദനും ഇരുട്ടടി നടത്താനിരിക്കുമ്പോഴാണ് ഈ സംഭവം ഉണ്ടായത്. ആനന്ദന്റെ വീട്ടില്‍ കളളു കുടിച്ചു കൊണ്ടിരിക്കേ അവര്‍ ഒരു തീരുമാനമെടുത്തു. തല്‍ക്കലം അനങ്ങാതിരിക്കുക. മിശ്ര വെറുതെ ഇരിക്കില്ല. അവനെ പതുക്കെ കൈകാര്യം ചെയ്യാം. അതുമല്ല, കുണ്ടറയാശാനും വര്‍ഗ്ഗീസും തുണയായി എത്തി എന്നാണറിവ്.

അവര്‍ക്കൊപ്പം കളളുകുടിക്കുന്ന ബാലന്‍ എല്ലാം കേട്ടെങ്കിലും എന്നോട് വളരെ മതിപ്പും അഭിമാനവുമാണ്. മിശ്രയെപ്പോലുളള ഗുണ്ടകള്‍ മദ്രാസ്സികള്‍ക്കെല്ലാം ഒരു തലവേദനയാണ്. അവന്റെ മേല്‍ കയ്യും കാലും ഉയര്‍ത്താന്‍ ഒരു മലയാളി ഉണ്ടായതില്‍ സന്തോഷം തോന്നി. ഒരു സന്ധ്യക്ക് എന്നെ ഒറ്റയ്ക്ക് വിളിച്ച് ആനന്ദന്റെ വീട്ടില്‍ നടന്ന കാര്യം വിവരിച്ചു. ആ കൂട്ടത്തില്‍ എന്റെ ഉറപ്പും വാങ്ങിയിട്ട് പറഞ്ഞു, ഇതൊന്നും ഞാന്‍ പറഞ്ഞതായി പുറത്ത് പറയരുത്. ഞാന്‍ ബാലന് ഉറപ്പു കൊടുത്തു. കൂട്ടത്തില്‍ പറഞ്ഞു അവരുടെ ഗൂഢാലോചനകള്‍ ഞാന്‍ കാര്യമായി എടുക്കുന്നില്ല. അവന്മാര്‍ എതുവിധത്തില്‍ വന്നാലും ഞാന്‍ കൈകാര്യം ചെയ്‌തോളാം. ബാലനോട് നന്ദി പറഞ്ഞു യാത്രയാക്കി. പുറമെ തണുപ്പാണെങ്കിലും മനസ്സ് നിറയെ ചൂടായിരുന്നു. പ്രത്യേകിച്ച് മുന്‍കരുതലുകളൊന്നും എടുക്കുന്നില്ല. ഞാനെന്തിന് ഭയപ്പെട്ട് അസ്വസ്ഥനായി കഴിയണം. ബാലന്‍ വളരെ സ്‌നേഹപൂര്‍വ്വമാണ് കാര്യങ്ങള്‍ എന്നെ ധരിപ്പിച്ചത്. അതിനെ അത്ര നിസ്സാരമായി കാണരുത്.

ജ്യേഷ്ഠനോടടുപ്പമുളള ധാരാളം പേര്‍ യാത്രകളില്‍ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് തന്നിട്ടുണ്ട്. മുറിവു പറ്റിയവര്‍ ചികിത്സിച്ചു സുഖപ്പെടുത്തട്ടെ. അതിനു ഞാനെന്തു പിഴച്ചു. ഇപ്പോള്‍ നടക്കുന്നത് ഭയപ്പെടുത്തലുകളും ഭീഷണിയുമാണ്. കുറ്റബോധം അവര്‍ക്കാണ് ഉണ്ടാകേണ്ടത് എനിക്കല്ല. എനിക്കാരും ശത്രുക്കളില്ല. അവര്‍ എന്നെ ശത്രുവായി എണ്ണുന്നത് എന്റെ കുഴപ്പമല്ല. തിന്മ നിറഞ്ഞ അവരുടെ സ്വഭാവമാണ് മാറ്റേണ്ടത്. അതിനു ശ്രമിക്കാതെ എന്നെ ഭയപ്പെടുത്തുക. അവര്‍ എത്രമാത്രം ഭയപ്പെടുത്തുമോ, അത്രമാത്രം അവരുടെ മുന്നില്‍ ഞാനൊരു ഭീകരനായി മാറുകയല്ലേ. അങ്ങനെയെങ്കില്‍ ഞാന്‍ ചെയ്യുന്ന ത്യാഗത്തിന് ഒരു വിപ്ലവകാരി എന്നുകൂടി വിളിക്കേണ്ടി വരുമോ?. മനുഷ്യത്വം ഉളളവനാണ് വിപ്ലവകാരി. മനഷ്യത്വം മറക്കാന്‍ അവര്‍ക്കാവില്ല. അവരൊന്നും കുറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നവരല്ല.

ഒരു ദിവസം എച്ച്. ഈ. സി ആശുപത്രിയില്‍ നിന്ന് രോഗിയായി കിടക്കുന്ന നാടകാഭിനേതാവ് തോമസ്സിനെ കണ്ടു മടങ്ങുന്ന സമയം ഓമനയുടെ സഹോദരി അത്യാഹിതവിഭാഗത്തിന്റെ ചുമതലയും അസിസ്റ്റന്റ് മേട്രനുമായ തങ്കമ്മ മാമ്മന്‍ എന്നെ തടഞ്ഞു നിര്‍ത്തി പോലീസ് മുറയില്‍ ചില ചോദ്യങ്ങള്‍ ഉന്നയിച്ചു. നിനക്ക് എന്താണ് ഓമനയുമായുളള ബന്ധം. ഇവിടെ തല്ലുണ്ടാക്കി നടക്കുന്ന നീ അവളെ വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നോ?. അങ്ങനെ വല്ല ഉദ്ദേശ്യവുമുണ്ടെങ്കില്‍ ആ വെളളമങ്ങു വാങ്ങി വച്ചേക്കണം. തല്ക്കാലം ഇത്രയെ ഞാന്‍ പറയുന്നൊളളൂ. ദേഷ്യപ്പെട്ട് പോകുന്ന തങ്കമ്മയെ നിര്‍വ്വികാരനായി ഞാന്‍ നോക്കി നിന്നു. അവരുടെ ഓരോ വാക്കും എന്റെ മനസ്സിനെ കീഴ്മേല്‍ മറിച്ചു. മുന്നോട്ട് നടക്കുമ്പോഴും എന്റെ കാഴ്ചശക്തി കുറയുന്നുണ്ടോ എന്നൊരു തോന്നല്‍. മഞ്ഞുമൂലം റോഡിലെ വൈദ്യുതി വിളക്കുകള്‍ക്കു പോലും വേണ്ട തിളക്കമില്ല. ഒരു നിഴല്‍ പോലെ ഓമനയും എന്റെ ഒപ്പം സഞ്ചരിച്ചു. സത്യത്തില്‍ ഞങ്ങള്‍ പ്രണയം പങ്കുവച്ചിട്ടില്ല. നിത്യവും കാണുന്നു. സുഹൃത്തുക്കളെപ്പോലെ സംസാരിക്കുന്നു. അതില്‍ ഒരു സത്യമുണ്ട്. അവളുടെ സംസാരം, സാന്നിദ്ധ്യം ഞാന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഇപ്പോള്‍ ആ സ്ത്രീ എന്തോ ഒക്കെ മനസ്സില്‍ വച്ച്കൊണ്ടാണ് എന്നോട് തട്ടിക്കയറിയത്. മനസ്സിനെ വല്ലാതെ ഞെരിച്ചമര്‍ത്തിയ വാക്കുകള്‍. യുവതീ യുവാക്കള്‍ സൗഹൃദഭാവത്തില്‍ സംസാരിച്ചാല്‍ മനുഷ്യന്റെ മുഖം എന്താണ് വിളറി വെളുക്കന്നത്.

അടുത്ത ദിവസം ജ്യേഷ്ഠത്തി എന്നെ വെല്ലുവിളിച്ചത് അനുജത്തിയുടെ ശ്രദ്ധയില്‍പ്പെടുത്തി. അതു മനസ്സില്‍ മുളളുതറയ്ക്കും പോലെ അവള്‍ക്കും തോന്നി. ഒരാളെ ആദരിച്ചില്ലെങ്കിലും എന്തിനാണ് അനാദരവ് കാട്ടുന്നത്. ഒരു യുവതിയും യുവാവും സംസാരിച്ചാല്‍ അതെങ്ങനെ പ്രേമമാകും. അവള്‍ നിസ്സഹായമായി എന്നെ നോക്കി. ജ്യേഷ്ഠത്തിയെ കുറ്റപ്പെടുത്തിയാണ് അവള്‍ സംസാരിച്ചത്. മറ്റുളളവരെപ്പറ്റി അപവാദം പറയാന്‍ കേരളത്തിലുളളവര്‍ മിടുക്കരാണ്. അന്യദേശത്തായിട്ടും അതിനൊരു മാറ്റവുമില്ല. മറ്റുളളവര്‍ക്ക് മനോവിഷമം കൊടുക്കുന്നതില്‍ ഇവര്‍ക്ക് ലഭിക്കുന്ന സന്തോഷം എന്താണ്. എന്നോട് പോലും ഒരു വാക്ക് ചോദിക്കാതെ സോമനോട് ഞങ്ങള്‍ പ്രണയത്തിലെന്ന് പറയാന്‍ എങ്ങനെ ധൈര്യം വന്നു. അഥവാ ഞങ്ങള്‍ പ്രണയത്തിലാണെങ്കില്‍ എന്തിനു പൊട്ടിത്തെറിക്കണം. എനിക്ക് ഒരാളെ ഇഷ്ടപ്പെട്ടുകൂടെ. അതില്‍ ഇത്ര ലജ്ജിക്കാന്‍ എന്തിരിക്കുന്നു.
മുംബൈയില്‍ ആങ്ങളമാരുടെയടുക്കല്‍ പോയത് അവിടെ നഴ്‌സിംഗ് കോഴ്‌സിനു ചേരാണ്. പുതിയ അദ്ധ്യയന വര്‍ഷം ചേരാനിരിക്കുമ്പോഴാണ് ജ്യേഷ്ഠത്തി അറിയിച്ചത് അവളെ ഇങ്ങോട്ടു വിടുക. ഇവിടെ ഹസാരിബാഹിലെ സെന്റ് കൊളംബസ് മിഷിനറിമാരുടെ നിയന്ത്രണത്തില്‍ നടത്തുന്ന ആശുപത്രിയില്‍ നഴ്‌സിംഗിന് അവസരമുണ്ട്. ഇവിടുത്തെ ഏറ്റവും മികച്ച ഒരു സ്ഥാപനമാണത്. വിദ്ദേശത്തുനിന്നുളളവരാണ് പഠിപ്പിക്കുന്നത്. അങ്ങനെയാണ് സഹോദരനൊപ്പം റാഞ്ചി ദുര്‍വ്വയിലേക്ക് വന്നത്. അവിടുത്തെ ഇന്‍ന്റര്‍വ്യൂ കഴിഞ്ഞ് ഏതാനം മാസങ്ങള്‍ കഴിഞ്ഞാണ് ക്ലാസ്സുകള്‍ തുടങ്ങുന്നത്. ആ സമയം വെറുതെ ഇരിക്കാതെ റ്റൈപ്പിംഗ് പഠിക്കാനാണ് ഇവിടെ ചേര്‍ന്നത്. താന്‍മൂലം ഒരാള്‍ പരിഹാസ്യനായത് അവള്‍ക്കും ദുഖം തോന്നി. ജ്യേഷ്ഠത്തിയും ചേട്ടനും സോമനെ വെറുക്കുന്നതിന് പല കാരണങ്ങള്‍ കാണാം. അയാള്‍ ഗുണ്ടയാണ്. അതിനെ എതിര്‍ക്കുന്നവരും ആദരവോടെ കാണുന്നവരുമുണ്ട്. ജ്യേഷ്ഠത്തിക്ക് എതിര്‍പ്പെങ്കില്‍ എനിക്കത് ആദരവാണ്. ജോലിയില്ലാത്തന്‍ എന്ന വാദവും ഉന്നയിക്കും. അതൊരു യാഥാര്‍ത്ഥ്യമാണ്.

പ്രണയത്തിന്റെ പുലരി ഞങ്ങള്‍ കണ്ടു തുടങ്ങി. ജ്യേഷ്ഠത്തിയുടെ ചില സുഹൃത്തുക്കള്‍ ഞങ്ങളുടെ കൂടികാഴ്ച്ചകള്‍ ശ്രദ്ധിച്ചു വിവരങ്ങള്‍ കൈമാറിയുമിരുന്നു. ഞങ്ങള്‍ പുറത്തുളള സംസാരം ഒഴിവാക്കി പരസ്പരം ആശ്വസിപ്പിക്കുകയും തുടര്‍ന്നുളള കാര്യങ്ങളില്‍ പകച്ചു നില്‍ക്കുകയും ചെയ്തു. ഒരു ദിവസം ദുര്‍വ്വയിലെ റേഷന്‍ കടയില്‍ ഗോതമ്പ് വാങ്ങാന്‍ ചെന്ന എന്നോട് അതു വാങ്ങാനെത്തിയ കുരുവിള അവളുടെ കാര്യം പറഞ്ഞു എന്നെ കുറ്റപ്പെടുത്തി സംസാരിച്ചു. അയാളുടെ സംസാരത്തില്‍ ഞാനെന്തോ അപരാധം ചെയ്തതു പോലെയാണ്. കടയില്‍ ആള്‍ക്കാര്‍ നിന്നതിനാല്‍ ഞാനൊന്നും പ്രതികരിച്ചില്ല. അയാള്‍ സാധനങ്ങള്‍ വാങ്ങി പുറത്തേ റോഡിലേക്ക് സൈക്കിളില്‍ പോകനൊരുങ്ങിയപ്പോള്‍ ഞാന്‍ പിറകില്‍ നിന്ന് വിളിച്ചിട്ട് രോഷത്തോടെ ചോദിച്ചു. നീയാരാ അവളുടെ സഹോദരനാണോ. എന്റെ കണ്ണുകളില്‍ പ്രസരിച്ച വിദ്വേഷം അയാളെ ഉത്കണ്ഠാകുലനാക്കി. ആ ചോദ്യം കുരുവിള ഒരിക്കലും പ്രതീക്ഷിച്ചതല്ലായിരുന്നു. വീണ്ടും ചോദിച്ചു .എന്താടോ തനിക്ക് ഉത്തരമില്ലേ. എന്റെ ചോദ്യത്തിന് ഉത്തരം കിട്ടാതെ നിന്ന നിമിഷങ്ങളില്‍ ആ ഉടുപ്പിന്റെ പിടി മുറുക്കിയിട്ട് പറഞ്ഞു .ഇനിയും എന്റെ കാര്യത്തില്‍ ഇടപെട്ടാല്‍ ഇതുപോലെ ഞാന്‍ വിടില്ല കേട്ടോ. എന്തെങ്കലും പ്രതികരിച്ചാല്‍ ഞാന്‍ ഉപദ്രവിക്കുമെന്ന് അയാള്‍ക്കറിയാമായിരുന്നു.

സത്യത്തില്‍ ഇയാള്‍ ആരെന്നും എന്തെന്നും എനിക്കറിയില്ലായിരുന്നു. അയാളുടെ ഇരുനിറവും മുഖത്തിന്റെ രൂപങ്ങളുമൊക്കെ വിവരിച്ചപ്പോഴാണ് മാമച്ചന്റെ അടുത്ത സുഹൃത്തെന്ന് മനസ്സിലായത്. അതുമല്ല അയാളുടെ അനുജത്തി സെന്റ് കൊളംബസ്സില്‍ ജോലി ചെയ്യുന്നുണ്ട്. ഒന്നിനും ഒരു ന്യായീകരണവും അവള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. സ്വന്തം ജ്യേഷ്ഠത്തി തന്നെ അനുജത്തി പ്രണയത്തിലാണെന്ന് മറ്റുളളവരോട് പറയുക. അതു ചോദ്യം ചെയ്യാന്‍ മറ്റുളളവരെ പറഞ്ഞു വിടുക. ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ എന്ന് എന്നോടു പോലും ഒരു വാക്ക് ചോദിക്കാത്തതില്‍ വിഷമം തോന്നി. എന്നെ ഒരു പ്രണയത്തിലേക്ക് തളളിവിട്ടത് സ്വന്തം സഹോദരിയാണെന്നു തോന്നിത്തുടങ്ങി. അനുജത്തിയില്‍ ആത്മവിശ്വാസമില്ലെന്നു മനസ്സിലാക്കി. ശൂന്യമായിക്കിടന്ന ഹൃദയത്തില്‍ പ്രണയത്തിന്റെ വിത്തുകള്‍ പാകിയത് വളരാന്‍ തുടങ്ങി.

ഞാന്‍ അബ്രഹാം സാറിന്റെ വീട്ടിലേക്ക് താമസം മാറിയിരുന്നു. ജ്യേഷ്ഠന്‍ ഞങ്ങളുടെ പ്രണയത്തെപ്പറ്റി കേട്ടെങ്കിലും അതിനു വേണ്ടുന്ന ഗൗരവം കൊടുത്തില്ല. ജ്യേഷ്ഠനോട് ആശുപത്രിയില്‍ വച്ച് പറഞ്ഞതും തങ്കമ്മതന്നെ. ഞങ്ങളില്‍ നിദ്രകൊണ്ടിരുന്ന പ്രണയം ഒരു ദിവസം ഉണര്‍ന്നു. മനസ്സിനെ നൊമ്പരപ്പെടുത്തി ഇനിയും ഇങ്ങനെ പോകാന്‍ താല്പര്യമില്ല. സ്‌നേഹത്തെക്കുറിച്ചോ പ്രണയത്തെ ക്കുറിച്ചോ അധികമൊന്നും ഓമനക്കറിയില്ലായിരുന്നു. ഈ ലോകത്ത് എന്തിനെക്കാളും വലുത് സ്‌നേഹമെന്ന് അവള്‍ക്കറിയാമായിരുന്നു. ആ സ്‌നേഹത്തെ ലാളിച്ചു വളര്‍ത്താനും മരണം വരെ കാക്കാനും ഞങ്ങള്‍ തീരുമാനമെടുത്തു. ഇനിയും അത് പടര്‍ന്നു പന്തലിക്കുമോ, ഫലമുണ്ടകുമോ, എന്റെ മനസ്സിലുയര്‍ന്ന ചോദ്യം. തങ്കമ്മയോടുളള വാശിയാണോ, ഓമനയോടുളള സ്‌നേഹമാണോ ഇതിലെ താല്പര്യമെന്ന് ചോദിച്ചാല്‍ മനസ്സ് ഒരല്പം ഇളകിയാടും. അവളുടെ കണ്ണുകളില്‍ സ്‌നേഹം തിളങ്ങുന്നുണ്ട്.
ഞാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോകാതെയായി. പരസ്പരം കാര്യങ്ങളറിയാന്‍ ഞങ്ങള്‍ മറ്റൊരു ഉപായം കണ്ടെത്തി. കൂരിരുട്ട് നിറഞ്ഞ മഞ്ഞ് പൊഴിയുന്ന രാത്രകളില്‍ തലയില്‍ കമ്പിളി തോര്‍ത്തും മൂടി മറ്റാര്‍ക്കും തിരിച്ചറിയാന്‍ പാടില്ലാത്ത വിധം ഞാന്‍ തങ്കമ്മയുടെ വീട്ടിലേക്ക് പോകും. ഓമന കിടന്നിരുന്നത് പുറത്തേ മുറിയിലെ പുറത്തേക്കുളള വാതിലിനോടു ചേര്‍ന്നായിരുന്നു. ഇതേ മുറിയില്‍ മാമന്റെ പെങ്ങള്‍ ചിന്നമ്മയും ഉറങ്ങുന്നുണ്ട്. അവരെ നാട്ടില്‍നിന്നു കൊണ്ടുവന്നത് കുട്ടികളെ നോക്കാനാണ്. ഓമന കിടക്കുന്ന ജനാലയിലൂടെയാണ് ഞങ്ങള്‍ കത്തുകള്‍ കൈമാറുന്നത്.

ഞങ്ങളുടെ സ്‌നേഹം ആരുമറിയാതെ പവിത്രമായി മുന്നോട്ടുപോയി. എല്ലാവരുടേയും ദൃഷ്ടികള്‍ ഞങ്ങളില്‍ നിന്നും അകന്നു. പത്തി വിടര്‍ത്തി വന്നവരൊക്കെ പീലി വിടര്‍ത്തി ആടുന്ന മയിലുകളേ പോലെയായി. ആര്‍ക്കും പരാതിയില്ല. പരിഭവമില്ല. ഓമനയുടെ ചേട്ടന്‍ കോള്‍ ഇന്ത്യാ ലിമിറ്റഡ് കമ്പനിയിലെ സ്റ്റേനോഗ്രാഫര്‍ ആണെങ്കിലും ആളിന്റെ ഭാവവും സമീപനവും കണ്ടാല്‍ ഒരു മാനേജര്‍ എന്ന ഭാവം ഉളളില്‍ പതിഞ്ഞു കിടപ്പുണ്ട്. റാഞ്ചി ബസ്സ് സ്റ്റാന്‍ഡില്‍ ഞാനതു ചോദിച്ചു. ഇയാള് കുരുവിളയെ പറഞ്ഞു വിട്ടാല്‍ എന്നെയങ്ങ് ഒലത്തുമെന്ന് കരുതിയോ. ആണുങ്ങള്‍ നേര്‍ക്കുനേരെയാണ് ഇടപെടുന്നത് അല്ലാതെ ഒളിഞ്ഞും മറഞ്ഞുമല്ല. ആണായിട്ട് നടക്കന്നു. എന്നോടുള്ള അമര്‍ഷം പുറത്തു വന്നത് ഒരു വാചകത്തിലാണ്. ഗുണ്ടകളോട് സംസാരിക്കാന്‍ എനിക്ക് താല്പര്യമില്ല. ഞാനതിനു മറുപടി കൊടുത്തു. വെറുതേ ഗുണ്ടായിസമൊന്നും എന്നെക്കൊണ്ട് എടുപ്പിക്കല്ലേ. ഓമനയുടെ ചേട്ടനാണെന്നൊന്നും ഞാന്‍ നോക്കത്തില്ല. സല്‍പേരുളള കുറേ ആണും പെണ്ണും കെട്ട വര്‍ഗ്ഗം. മറുപടി പറയാതെ എന്റെ മുന്നില്‍ നിന്നും മുഖം ചുളിച്ചുകൊണ്ട് മാമന്‍ നടന്നകന്നു.

അച്ചന്‍കുഞ്ഞ് നാട്ടില്‍ നിന്നു മടങ്ങിയെത്തി. അതോടെ മനസ്സാകെ വീണ്ടും വിഷമത്തിലായി. ഒരു ജോലി അത്യാവശ്യമാണ്. റാഞ്ചിയിലെ ജേര്‍ണലിസം പഠനം ഞാന്‍ ഫീസ് കൊടുക്കാത്തതിനാല്‍ നിറുത്തി. വാര്‍ത്താ ലേഖകനൊപ്പം കുറേ അലഞ്ഞു തിരിഞ്ഞെങ്കിലും സ്ഥിരമായ ഒരു തൊഴില്‍ ലഭിച്ചില്ല. ദുഖഭാരവുമായി ഇരിക്കുമ്പോഴാണ് ജ്യേഷ്ഠത്തിയുടെ മൂത്ത സഹോദരിയുടെ മകന്‍ രാജു ഹട്ടിയായില്‍ നിന്ന് എനിക്ക് ഒരു ജോലിയുമായി എത്തുന്നത്. അവിടുത്തെ ജനറല്‍ ഫേബ്രിക്കോ കമ്പനിയുടെ സെക്രട്ടറിയായി എനിക്കു ജോലികിട്ടി. രാജു വളരെ സ്‌നേഹപൂര്‍വ്വമാണ് എന്നെ ഒപ്പം താമസ്സിപ്പിച്ചത്. അവിടുത്തെ ആര്‍. എന്‍. സിംഗ് കമ്പനികളുടെ മാര്‍ക്കറ്റിംഗ് മാനേജരാണ്. കമ്പനിയുടെ വക ബുളളറ്റ് മോട്ടോര്‍ ബൈക്കും കൊടുത്തിട്ടുണ്ട്. അവിടെ മറ്റാര്‍ക്കും ബുളളറ്റ് ഉണ്ടായിരുന്നില്ല. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് സ്‌കൂട്ടര്‍ ഉണ്ടായിരുന്നത്.

അദ്ധ്യായം – 13
ഗുണ്ടകളുമായുളള ഏറ്റുമുട്ടല്‍

ഗുണ്ടാമേധാവി മിശ്രയുടെ നാവിന്‍ തുമ്പത്തു നിന്നു വന്നതു നല്ല വാക്കുകളായിരുന്നില്ല. അപ്പു അപമാനഭാരത്തോടെ നിന്നതല്ലാതെ എതിര്‍ത്തൊന്നും പറഞ്ഞില്ല. സത്യത്തില്‍ അതിനുളള ധൈര്യമില്ലായിരുന്നു. അയാള്‍ ഒറ്റയ്ക്ക് വന്ന് ഭക്ഷണം കഴിക്കുമ്പോള്‍ അപ്പു കാശു ചോദിക്കാറില്ല. കൂട്ടത്തില്‍ രണ്ടുപേര്‍ കഴിച്ചപ്പോള്‍ അതിന് കാശു കിട്ടണം. അതായിരുന്നു അപ്പുവിന്റെ നിലപാട്. അതയാള്‍ മിശ്രയോട് പറയുകയും ചെയ്തു. എന്റെ കൂടെ വന്നവരെ നീ അപമാനിച്ചു അതായിരുന്നു മിശ്രയുടെ വാദം. അയാള്‍ തന്റെ കൊമ്പന്‍ മീശ പിരിച്ചുകൊണ്ട് അപ്പുവിന്റെ കഴുത്തില്‍ ബലമായി പിടിച്ചിട്ട് ചോദിച്ചു, നിനക്ക് കാശു വേണോടാ മദ്രാസ്സി. അപ്പു ഭയത്തോടും ദൈന്യതയോടും നോക്കി. കടയില്‍ മൂന്നു ജോലിക്കാരുളളതാണ്. അതില്‍ ഒരാള്‍ പാചകക്കാരനാണ്. ഞാനും സെയിനും അടുക്കളയില്‍ തണുപ്പില്‍നിന്ന് രക്ഷപ്പെടാന്‍ അടുപ്പിലെ കല്‍ക്കരിയില്‍ നിന്നുളള ചൂടു കൊണ്ട് നില്‍ക്കുകയായിരുന്നു.

ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കാഴ്ച്ച കാണുന്നത്. മിശ്ര എന്ന ഗുണ്ടയെക്കുറിച്ചു കേട്ടിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് കാണുന്നത്. പാചകം ചെയ്യുന്ന സുരേഷ് പറഞ്ഞപ്പോഴാണ് അത് മനസ്സിലായത്. എച്ച്. ഈ. സിയില്‍ എന്തോ ജോലിയുണ്ട്. മേലുദ്യോഗസ്ഥന്‍ ഇയാള്‍ ജോലി ചെയ്തില്ലെങ്കിലും ഒന്നും പറയില്ല. രാവിലെ വന്ന് ഒപ്പിട്ടു കഴിഞ്ഞാല്‍ പിന്നീടുളള ഉദ്ദ്യോഗം രാഷ്ട്രീയ നേതാക്കന്മാരുടെ വീട്ടിലെ കളളുകുടിയും ചീട്ടുകളിയുമാണ്. സൗത്ത് ഇന്ത്യന്‍ ഹോട്ടലുകളില്‍ കയറി വയറു നിറയെ തിന്നും എന്നിട്ട് മടങ്ങിപോകും. പാവം കടയുടമകള്‍ ഒന്നും ചോദിക്കാറില്ല. ചോദിച്ചാല്‍ അടിയുറപ്പാണ്.

ഈ സ്ഥലത്തെ പ്രബലന്മാരണവര്‍. മറ്റു ഗുണ്ടകളുമായിട്ടാണ് സാധാരണ ഏറ്റുമുട്ടാറുളളത്. പലതും കത്തികുത്തിലാണ് അവസാനിക്കുന്നത്. സുരേഷ് ഇതൊക്കെ പറയുമ്പോഴും എന്റെ കണ്ണുകളില്‍ പകയും വിദ്വേഷവും മാത്രമായിരുന്നു. മൂന്നു ഗുണ്ടകള്‍ അപ്പുവിനു ചുറ്റുമായി നിലയുറപ്പിച്ചു നിന്നു. കടയിലെ ജോലിക്കാരന്‍ ചെന്ന് മിശ്രയോട് അപേക്ഷിച്ചു. മിശ്രസാബ് തെറ്റുപറ്റി, ഇയാളെ വിടൂ, പൈസയൊന്നും വേണ്ട. കൂട്ടത്തില്‍ നിന്നവന്‍ അവന്റെ കരണത്തടിച്ചിട്ട് ഒരു തളളും കൊടുത്തു. അവന്‍ ബഞ്ചും വലിയ മേശകളും മറിച്ചു കൊണ്ട് വീണു. കടയ്ക്കുളളിലിരുന്നവര്‍ ഓരോരുത്തരായി ഭയത്തോടെ പുറത്തേക്കിറങ്ങിപ്പോയി.

പരിഭ്രാന്തിയോടെ നിന്ന അപ്പു മിശ്രയോട് എന്നെ വിട് എനിക്ക് പൈസയൊന്നും വേണ്ട. അതൊരു അപേക്ഷയായിരുന്നു. ഒരു ഇളിഭ്യച്ചിരിയോടെ പറഞ്ഞു. തലയുയര്‍ത്തി തലയില്‍ തലോടിയിട്ട് പറഞ്ഞു. നിന്നെ അങ്ങനെ വിടാന്‍ ഉദ്ദേശിക്കുന്നില്ല. അപ്പുവിന്റെ മുഖത്ത് ദേഷ്യം ഇരട്ടിച്ചു. അപ്പു പല ചട്ടമ്പികളേയും നേരിട്ടാണ് ഒരു ഹോട്ടലുടമയുടെ വേഷം കെട്ടിയത്. പലപ്പോഴും വഴക്കുകള്‍ ഒഴിവാക്കാനാണ് ശ്രമിച്ചിട്ടുളളത്. മിശ്രയുടെ തുളച്ചു കയറുന്ന നോട്ടത്തില്‍ അപ്പു കൂസ്സാതെ നിന്നു. കൂടെ നിന്നവന്‍ നിന്ദിച്ചും പരിഹസിച്ചും ചിരിച്ചു രസിച്ചു. അപ്പുവിന്റെ ശബ്ദം ഉയര്‍ന്നു. ഉടുപ്പില്‍ നിന്നും കൈ എടുക്കെടാ. ഉടുപ്പിലെ പിടിവിടാന്‍ തയ്യാറായില്ല. ഞാന്‍ സഹതാപത്തോടും പകയോടും നോക്കി. എങ്ങനെ അപ്പുവിനെ ഈ ദുഷ്ടന്മാരുടെ കയ്യില്‍നിന്നും വിടുവിക്കും. അപ്പോഴും ഉടുപ്പുമായുളള പിടിവലി തുടര്‍ന്ന് ഉടുപ്പിന്റെ ബട്ടണ്‍ പൊട്ടിമാറി. മിശ്ര സര്‍വ്വശക്തിയുമെടുത്ത് അപ്പുവിന്റെ നെഞ്ചത്ത് ഇടിച്ചു. ആ ഇടിയില്‍ അയാള്‍ പിറകോട്ട് വേച്ചുപോയി. ആ മിഴികള്‍ അകത്തേക്ക് ദയനീയമായി നോക്കി. അത് എന്നെയായിരുന്നു.

ഇതൊക്കെ കണ്ടു നില്‍ക്കാനുളള മാനസ്സികാവസ്ഥ എനിക്കുമില്ലായിരുന്നു. സെയിനുവിനോടു പറഞ്ഞു നീ ഈ വാതില്‍ക്കല്‍ നിന്നോണം ഒരുത്തനേയും അകത്തേക്കു കടത്തരുത്. ഒരു വാതിലില്‍ സെയിനു നിന്നാല്‍ മറ്റൊരാള്‍ക്ക് അകത്തേക്ക് കടക്കാന്‍ പറ്റില്ല. അതാണ് അവന്റെ ശരീരം. അവന്റെ കണ്ണുകളില്‍ പക എരിഞ്ഞുനിന്നു. ഞാന്‍ മുന്നോട്ട് വന്നുയര്‍ന്ന് ആദ്യത്തെ ചവിട്ട് മിശ്രയുടെ നെഞ്ചില്‍ തന്നെ കൊടുത്തു. അയാള്‍ മേശകളെ മലര്‍ത്തി അതിനൊപ്പം വീണു. അപ്പുവും ജോലിക്കാരും രണ്ടു ഗുണ്ടകളെ നേരിട്ടു. തടിമാടനായ മിശ്ര മുകളിലേക്ക് ഉയരുന്തോറും എന്റെ ചവിട്ടു തുടര്‍ന്നു. അയാളുടെ കണ്ണുകള്‍ ഒരു വന്യമൃഗത്തിന്റെ പോലെയായി. അടിയില്‍ ഏര്‍പ്പെട്ടിരുന്ന ജോലിക്കാരെ മിശ്രയുടെ ഗുണ്ടകള്‍ പുറത്തേക്ക് വലിച്ചെറിഞ്ഞു. ഞാനും അവരെ നേരിട്ടു. കാര്യങ്ങള്‍ ഇത്രവേഗം തിരിഞ്ഞു മറയുമെന്ന് അവരും പ്രതീക്ഷിച്ചില്ല. പുറത്ത് റോഡില്‍ നിന്നവരെല്ലാം ഭയാനകമായിട്ടാണ് ആ കാഴ്ച്ച കണ്ടത്. ഗുണ്ടകള്‍ തമ്മില്‍ തെരുവില്‍ തല്ലുകൂടി കണ്ടിട്ടുണ്ടെങ്കിലും ഒരു ഹോട്ടലിനുളളില്‍ ആദ്യമായിട്ടാണ്.

ഇതിനിടയില്‍ അവരില്‍ ഒരുവന്‍ അടുക്കളയിലേക്ക് പ്രവേശിച്ചു. അവനെ നേരിട്ടത് സെയിനുവായിരുന്നു. അപ്പു ക്ഷീണിതനായി ഏങ്ങലടിച്ചുകൊണ്ട് തളര്‍ന്നിരുന്നു. മിശ്രയും അടുക്കളയിലെത്തി മറ്റുളളവരെ ഭയപ്പെടുത്തി പോകുന്നത് കണ്ടിട്ട് എന്റെ അടുത്ത ചവിട്ട് അയാളുടെ പുറത്തായിരുന്നു. അയാള്‍ മുന്നോട്ടു പോയി വീണു. അതിനുളളില്‍ ഞാനും സെയിനും മാത്രമായി. പുറത്തുളളവനും അകത്തേക്ക് ചാടി വന്നു. എന്റെ കാലു കൊണ്ടുളള ചവിട്ടില്‍ മിശ്രയുടെ നാഭി തകര്‍ന്ന് അയാള്‍ വേച്ചു വേച്ചു പുറത്തേക്കു നടന്നു. അരയിലുളള കത്തി എടുക്കാനുളള ശക്തിയും നഷ്ടപ്പെട്ടു. എന്റെ കണ്ണുകളില്‍ രോഷാഗ്നി കത്തിനിന്നു. അതു തീനാളം പോലെ അടുക്കളയില്‍ എരിഞ്ഞു. പുറത്തു നിന്ന് പരിഭ്രമത്തോടെ ഉറ്റുനോക്കിയവര്‍ അകത്ത് എന്തോ ഭീകരമായതു സംഭവിച്ചുവെന്ന് മനസ്സിലാക്കി. ആരുടെയെങ്കിലും ജീവന്‍ നഷ്ടപ്പെട്ടു കാണുമെന്നവര്‍ വിശ്വസിച്ചു. വികാരവേശത്തോടെ വന്ന ഗുണ്ടകള്‍ തീവ്രവേദന സഹിച്ച് നാഭിയില്‍ കൈകള്‍ അമര്‍ത്തി പുറത്തേക്ക് നടക്കുമ്പോള്‍ അവിടെ കൂടി നിന്ന മലയാളികളടക്കമുളളവരുടെ മനസ്സില്‍ എന്റെ മരണം ഉറപ്പാക്കിയിരുന്നു. എന്നെ മാത്രം പുറത്തേക്ക് കണ്ടില്ല. അവര്‍ ഒരു ദുസ്വപ്‌നം പോലെയാണ് എല്ലാം കണ്ടുനിന്നത്. ഗുണ്ടകള്‍ പാവങ്ങളെ നിര്‍ദ്ദയം ഉപദ്രവിക്കുന്നതില്‍ അവര്‍ എന്തു ചെയ്യാനാണ്. ഞനെന്ന കുറ്റവാളിയാണ് എല്ലാവരുടേയും ശ്രദ്ധാകേന്ദ്രം . കടയ്ക്കുളളിലെ ഉപകരണങ്ങളെല്ലാം അവര്‍ വലിച്ചു വാരി എറിഞ്ഞതും കാണികള്‍ക്ക് ഒരു സുന്ദര കാഴ്ച്ചയായിരുന്നു. എനിക്ക് എന്തുപറ്റിയെന്നറിയാനുളള ധൈര്യം പോലും ആരും കാണിച്ചില്ല. അതിനെല്ലാം അവര്‍ക്ക് മറുപടിയുമുണ്ട്. ഇതിനെല്ലാം കാരണം അവന്റെ അഹങ്കാരമാണ്. എല്ലാവരും വിയര്‍പ്പില്‍ കുളിച്ച് അവശരായി സ്വയം രക്ഷപ്പെട്ടപ്പോള്‍ ഞാന്‍ മാത്രം എന്താണ് രക്ഷപ്പെടാഞ്ഞത്. മനസ്സ് അപ്പോഴും അസ്വസ്ഥമായത് അടികൊണ്ടതിലും കൈയ്യില്‍ കെട്ടിയിരുന്ന വാച്ച് തവിടു പൊടിയായതിലും ധരിച്ച ഉടുപ്പ് കീറിപ്പറിഞ്ഞിപോയതിലുമല്ല. എന്റെ ആത്മസുഹൃത്ത് സെയിന്‍ എന്നെ ഉപേക്ഷിച്ചു പോയതിലാണ്.

അങ്ങനെ വിഷണ്ണനായി കടക്കുള്ളിലേക്ക് നടക്കുമ്പോള്‍ മുന്നിലേക്ക് ജ്യേഷ്ഠനും രണ്ട് പോലീസ്സുകാരും വന്നു. ജ്യേഷ്ഠന്‍ എന്നോട് അസംതൃപ്തി ഉണ്ടെങ്കിലും ജീവനോടെ കണ്ടതില്‍ ആശ്വസിച്ചു. ജ്യേഷ്ഠന്‍ കട പൂട്ടിയിട്ട് എന്നെയും കൊണ്ട് പോലീസ്സിനൊപ്പം ദുര്‍വ്വ പോലീസ് സ്‌റ്റേഷനിലേക്ക് പോയി. തണുപ്പ് എന്റെ ശരീരമാകെ തുളച്ചു കയറിയിരുന്നു. അവിടെ നടന്ന സംഭവമെല്ലാം ഞാന്‍ പോലീസ്സിനെ ധരിപ്പിച്ചു. അവര്‍ ഉടനടി മഹസര്‍ തയ്യാറാക്കി. ആശുപത്രിയുടെ മുന്നിലുളള ഒരു റോഡിന്റെ മൂലയ്ക്കായിരുന്നു പോലീസ് സ്‌റ്റേഷന്‍. വീട്ടിലേക്കുളള യാത്രയിലാണ് ജ്യേഷ്ഠന്‍ സെയിനുവിന്റെ കാര്യം പറഞ്ഞത്. അവനെ ആശപത്രിയില്‍ അഡ്മിറ്റ് ചെയ്തു. അതു കേട്ട് എനിക്ക് വിഷമം തോന്നി. പെട്ടെന്നാര്‍ക്കും അവനെ അടിച്ചു തറ പറ്റിക്കാന്‍ സാധിക്കില്ല. ഇനീം അടുക്കളയില്‍ കണ്ട കത്തി വല്ലതുമെടുത്ത് കുത്തിയോ. എന്റെ നേര്‍ക്ക് ഒരു കത്തി വീണതു ഞാനപ്പോള്‍ ഓര്‍ത്തു. അല്പം വൈമനസ്യത്തോടെ ചോദിച്ചു. എന്താ അവനു പറ്റിയത്. അതിനു മറുപടിയായി ലഭിച്ചത് നിന്റെ ചവിട്ടുകൊണ്ട് അവന് മൂത്രമൊഴിക്കാന്‍ പ്രയാസമായി. വേദനയോടെയാണവന്‍ അവിടെനിന്ന് ഇറങ്ങി വീട്ടില്‍ എത്തിയത്. ഭാഗ്യത്തിന് ഞാനവിടെ ഉണ്ടായിരുന്നു. നീയിങ്ങനെ ചവിട്ടു തുടര്‍ന്നാല്‍ എങ്ങനെയാ? മനഷ്യന്മാര്‍ മരിച്ചുപോകില്ലേ. എന്റെ ജീവന്‍ അപകടത്തിലായാല്‍ അതിനും ഞാന്‍ മടിക്കില്ലെന്ന് പറയണമെന്നു തോന്നി. എന്നാല്‍ മറുപടി പറഞ്ഞില്ല. ആ രാത്രിയില്‍ അപ്പുവും ജോലിക്കാരും വീട്ടിലെത്തി. ജ്യേഷ്ഠന്‍ അവരെ ധൈര്യപ്പെടുത്തി. നാളെ കട തുറന്നു പ്രവര്‍ത്തിക്കണം. മറ്റുളളതൊക്കെ എനിക്ക് വിട്ടേര്. അവന്മാരുടെ ഗുണ്ടയിസ്സം ഇനിയും അവിടെ നടക്കത്തില്ല. ഇവിടെ വേറേയും ഗുണ്ടകളുണ്ട്. ജ്യേഷ്ഠന് അവിടുത്തെ രാഷ്ട്രീയക്കാരുമായി നല്ല ബന്ധമാണുണ്ടയിരുന്നത്.

മദ്രാസികളുടെ കടകളിലും ഹോട്ടലുകളിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിന് പ്രത്യേക കാരണങ്ങളൊന്നും വേണ്ടേന്ന് അവരുടെ സംസാരത്തില്‍ നിന്നു മനസ്സിലാക്കി. ജ്യേഷ്ഠത്തി അവര്‍ക്കെല്ലാം ചായ ഇട്ടു കൊടുത്തു. അപ്പു എന്നെ പ്രത്യേകം പുകഴ്ത്തി പറഞ്ഞു. മനസ്സിനു ധൈര്യം തന്നത് എന്റെ ഇടപെടലെന്ന് അപ്പുവിന്റെ വാദം ഈര്‍ഷ്യയോടെയാണ് ജ്യേഷ്ഠത്തി കേട്ടാല്‍ ആ മുഖഭാവം അതു വിളിച്ചറിയിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞത് കഴിഞ്ഞു. ഇനിയും അതോര്‍ത്ത് വിഷമിച്ചിട്ട് ഫലമില്ല. അപ്പുവിനെ ധൈര്യപ്പെടുത്തി അവരെ യാത്രയാക്കി. ഞാന്‍ എഴുന്നേറ്റ് കുളിക്കാനായി പോയി. കുളി കഴിഞ്ഞു വരുമ്പോള്‍ ജ്യേഷ്ഠനും ജ്യേഷ്ഠത്തിയും സംസാരിച്ചത് എന്നെപ്പറ്റിയാണ്. അകത്തേ മുറിയില്‍ തുണി മാറിയിടുമ്പേള്‍ ജ്യേഷ്ഠത്തി അറിയിച്ചത് ഇവനെ ഇവിടുന്ന് മാറ്റുന്നതാണ് നല്ലത്. അവന്മാര്‍ വെറുതെ ഇരിക്കില്ല.

നാട്ടുകാര്‍ പറയുന്നത് അനുജന്റെ സ്വഭാവഗുണങ്ങള്‍ അത്ര നല്ലതല്ല എന്നാണ്. മറ്റുളളവര്‍ക്ക് അപമാനമുണ്ടാക്കരുത്. തുണി മാറി ഞാന്‍ പുറത്തേക്ക് വന്നപ്പോള്‍ ജ്യേഷ്ഠത്തി അകത്തേക്ക് പോയി. ജ്യേഷ്ഠന് മനപ്രയാസമുണ്ട്. ആരെ കുറ്റപ്പെടുത്തണമെന്നറിയാതെ മൗനത്തില്‍ ഇരിക്കുമ്പോള്‍ ഞാന്‍ പറഞ്ഞു, ആപത്തില്‍ ഒരാളെ സഹായിക്കുന്നത് തെറ്റാണോ. അതില്‍ സങ്കടപ്പെടാനും ഭയപ്പെടാനും എന്തിരിക്കുന്നു. തങ്കച്ചായന്‍ ഇവിടുത്തെ ഹിന്ദു മുസ്‌ലീം കൊലപാതകങ്ങള്‍ നടക്കുമ്പോള്‍ ഇടപെട്ടിട്ടില്ലേ?. കേരളത്തില്‍ നിന്നും വന്ന ഹിന്ദുക്കളും ക്രിസ്തിയാനികളും ഇവിടുത്തെ മുസ്‌ലീങ്ങളെ സ്വന്തം ക്വാര്‍ട്ടറില്‍ ഒളിപ്പിച്ചു താമസ്സിപ്പിച്ചിട്ടില്ലേ?. ഹിന്ദു തീവ്രവാദികളില്‍ നിന്ന് രക്ഷിച്ചിട്ടില്ലേ?. നല്ല മലയാളികള്‍ക്ക് തിന്മക്ക് കൂട്ടുനില്‍ക്കാനാകില്ല. അവരൊന്നും ജാതിമതങ്ങളെ കൂട്ടുകാരായി കൊണ്ടു നടക്കുന്നവരല്ല. ഞാന്‍ വന്നതിനു ശേഷം ഇവിടുത്തെ ഒരു മുസ്‌ലീം ക്വാര്‍ട്ടറിലെ യുവതിയെ ഹിന്ദു യുവതിയുടെ തുണികള്‍ ധരിപ്പിച്ച് നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തി മിനി ബസ്സില്‍ റാഞ്ചിക്കു വിട്ടത് എന്തിനായിരുന്നു?. ആ രാത്രിയില്‍ ആ ക്വാര്‍ട്ടറിനു ഹിന്ദു തീവ്രവാദികള്‍ തീയിടുന്നെന്ന് അറിവ് ലഭിച്ചതു കൊണ്ടല്ലേ. ആ സ്ത്രീയുടെ ഭര്‍ത്താവിനെ ആ വിവരം ഫോണിലറിയിച്ചത് തങ്കച്ചായനല്ലേ?.
മനപ്രയാസത്തോടെ മൂകനായി എന്നെ നോക്കിയിട്ട് പറഞ്ഞു. സാധാരണക്കാരായ അറിവില്ലാത്ത മനുഷ്യര്‍ എന്ത് അധര്‍മ്മത്തിനും വഴങ്ങുന്നവരാണ്. ആ കൂട്ടത്തില്‍ നീ പോകണമെന്ന് ഞാന്‍ പറയില്ല. എല്ലാ മനുഷ്യരോടും സ്‌നേഹത്തോടും സഹാനുഭൂതിയോടും പ്രവര്‍ത്തിക്കാനേ ഞാന്‍ പറയൂ. എന്റെയോ മറ്റുളളവരുടെയോ സമ്മര്‍ദ്ദങ്ങള്‍ക്ക് നീ വഴങ്ങേണ്ടതില്ല. നിന്റെ ഇഷ്ടത്തിനു ചെയ്യുക. അതിന്റെ ഭവിഷത്തുകള്‍ നേരിടാനും നീ ഒരുങ്ങികൊളളണം. കടയിലെ സംഭവത്തിനു നിന്നെ ഞാന്‍ കുറ്റപ്പെടുത്തുകയില്ല. അമ്മിണി പറഞ്ഞതു പോലെ നിനക്കെതിരെ ഇപ്പോള്‍ ഹിന്ദുക്കളും രംഗത്തുണ്ട്. അതു മറക്കരുത്. ജ്യേഷ്ഠന്‍ എഴുന്നേറ്റു പോയി.

അത്താഴം കഴിഞ്ഞ് കട്ടിലില്‍ കിടന്നു. ശരീരമാകെ നല്ല വേദനയായിരിന്നു. തണുത്ത വെളളത്തില്‍ കുളിച്ചപ്പോള്‍ നീറ്റലും തോന്നിയിരുന്നു. സെയ്‌നുവിനെ നാളെ തന്നെ ആശുപത്രിയില്‍ പോയി കാണണം. അറിയാതെ സംഭവിച്ചതെന്ന് പറയണം. ചവിട്ട് ചെറുപ്പത്തിലേ തന്നെ നല്ല ശരീര ഭാരമുളള ഞാന്‍ എങ്ങനെ അഞ്ചടിക്ക് മുകളില്‍ ചാടിയെന്നത് അതിശയമായിരുന്നു. അതു പോലെ വലിയ ഭാരമുളള കാട്ടുകല്ല് എറിഞ്ഞാണ് ഷോട്ട്പുട്ടിലും ഡിസ്‌കസ്‌ത്രോയിലും പരിശീലിച്ചത്. അതിലും എല്ലാ വര്‍ഷവും ഒന്നാം സ്ഥാനമണ് കിട്ടിയത്. ചെറുപ്പത്തിലെ നിത്യ പരിശീലനം എനിക്ക് ഗുണമാണ് നല്‍കിയിരിക്കുന്നതെന്നു തോന്നി. ഏതു ഭീകരാവസ്ഥയിലും മനുഷ്യനു മനസ്സിലുണ്ടാകുന്ന ഭീതീയേക്കാള്‍ ആത്മധൈര്യമാണ് ആവശ്യമെന്ന് ഈ സംഭവത്തിലൂടെ പഠിച്ചു. പുറത്തു മഞ്ഞു പെയ്തുകൊണ്ടിരുന്നു. ജനാലകളിലും മഞ്ഞു പറ്റിപ്പിടിച്ചിരുന്നു.

നിത്യവും മഞ്ഞു നിറഞ്ഞ റോഡിലൂടെ രാവിലെ ഏഴുമണിക്ക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയി ഷോര്‍ട്ട്ഹാന്‍ഡ് എഴുതിയിട്ട് മിനിബസ്സില്‍ റാഞ്ചി എക്‌സപ്രസ് പത്ര ഓഫിസ്സിലേക്ക് പോയിരുന്നു. കേസ്സില്‍പ്പെട്ട് മിശ്രയും കൂട്ടരും ഒളിവില്‍ പോയിരുന്നു. ചില മലയാളി ശത്രുക്കള്‍ എന്നെ പകയോടെ നോക്കിയെങ്കിലും കൂടുതല്‍ മലയാളികളുടെ മനസ്സില്‍ ഞാനൊരു മലയാളിഗുണ്ടയായി മാറിക്കഴിഞ്ഞു. മിനി ബസ്സില്‍ യാത്ര ചെയ്തിരുന്ന രണ്ടു മലയാളികള്‍ എന്നെ അഭിനന്ദിച്ചു. ഇവിടെ ചില മലയാളി ഗുണ്ടകളുണ്ട് ഈ മിശ്രയേപ്പോലുളള ഗുണ്ടകളെ നേരിടാന്‍ മുന്നോട്ടു വരില്ല. മുട്ടു വിറയ്ക്കും. മദ്രാസ്സി എന്നു പറഞ്ഞാല്‍ തല്ലുകൊളളികള്‍ എന്നാ അവന്മാരുടെ ധാരണ. മറ്റുളളവന്റെ ചെലവില്‍ തിന്നും കുടിച്ചും കുടവയറുമായി നടക്കുന്ന നാറികള്‍. ഞാന്‍ തിരിച്ചു ചോദിച്ചു. നിങ്ങള്‍ക്കും സമൂഹത്തോട് ഒരു ഉത്തരവാദത്വമില്ലേ. കുറ്റബോധത്തോടെയവര്‍ പ്രതികരിച്ചു, ഭാര്യയും കുട്ടികളുമായി ജീവിക്കുന്ന ഞങ്ങള്‍ക്ക് അതിനു കഴിയാറില്ല. സോമന്‍ ചെയ്തത് ഞങ്ങളുടെ കടമ തന്നെയാ. എന്നാലും സൂക്ഷിച്ചോണം കേട്ടോ. എന്തെന്നില്ലാത്ത ആത്മധൈര്യമാണ് അവര്‍ നല്‍കിയത്.

ഓരോരുത്തര്‍ ഇപ്പോള്‍ കാര്യങ്ങള്‍ തുറന്നു പറയുന്നു. ഇവരുടെയെല്ലാം ഉളളില്‍ ഈ കൂട്ടരോട് പകയുണ്ട്. അവരെ നേരിടാനുളള മനോധൈര്യമില്ലാത്തത് അവരുടെ ജീവിത ചുറ്റുപാടുകള്‍ മാത്രമെന്ന് മനസ്സിലായി. സ്‌നേഹാദരവുളള മനുഷ്യരും ഇവിടെ ഉളളത് ആദ്യമായിട്ടാണ് ഞാന്‍ തിരിച്ചറിഞ്ഞത്. ഒരു ദിവസം റാഞ്ചിയില്‍ നിന്നു ദുര്‍വ്വയിലേക്ക് മിനി ബസ്സില്‍ വരുമ്പോള്‍ ആ ബസ്സില്‍ കോള്‍ ഇന്ത്യാ കമ്പനിയുടെ മാര്‍ക്കറ്റിംഗ് മാനേജര്‍ ഒരു അബ്രഹാമുണ്ടായിരുന്നു. എന്നോട് ചോദിച്ചു വര്‍ഗ്ഗീസ്സിന്റെ അനുജനാ അല്ലേ. അതെയെന്ന് ഞാന്‍ മറുപടി കൊടുത്തു. അദ്ദേഹത്തെ എനിക്കറിയാം. ഉന്നത ജോലിയുളള ആളാണ്. എന്നെ എങ്ങനെ തിരിച്ചറിഞ്ഞു. അതറിയില്ല. എന്നോട് ചോദിച്ചു എനിക്കൊരു സഹായം വേണം. പെട്ടെന്ന് എന്റെ മനസ്സില്‍ ഒരു ഭീതിയുണ്ടായി. ഏതെങ്കിലും ഗുണ്ടയെ തല്ലാനാണോ. മനസ്സമാധാനത്തോടെ ജീവിക്കാന്‍ ഇവര്‍ സമ്മതിക്കത്തില്ലേ?. എന്റെ നിരാശ നിറഞ്ഞ മുഖത്തേക്ക് നോക്കി പറഞ്ഞു. ഞങ്ങള്‍ അടുത്തയാഴ്ച്ച നാട്ടില്‍ പോകുകയാണ്. ഇവിടുത്തുകാര്‍ പലപ്പോഴും അവധിക്കു പോകുന്ന വീടുകളില്‍ മോഷണം നടത്താറുണ്ട്. വീട്ടുസാധനങ്ങള്‍ കൂട്ടത്തില്‍ കൊണ്ടുപോകാന്‍ പറ്റില്ലല്ലോ. സോമന് സാധിക്കുമെങ്കില്‍ ഒരു മാസം എന്റെ വീട്ടില്‍ ഒരു ഗെസ്റ്റായി താമസ്സിക്കണം. ചെലവുകള്‍ എന്തും ഞാന്‍ വഹിച്ചോളാം. മനസ്സമാധാനത്തോടെ പോകാനാണ്. പറ്റുമോ?. മനുഷ്യന്റെ ശാന്തിയും സമാധാനവും നഷ്ടപ്പെടുത്തുന്നതാണ് മോഷണം.

അദ്ദേഹം എന്റെ കണ്ണുകളിലേക്ക് നോക്കിയിരുന്നു. ഞാന്‍ യാതൊരു മടിയും കൂടാതെ തയ്യാറെന്നറിയിച്ചു. പ്രതീക്ഷിച്ചതു പോലെ സംഭവിച്ചതില്‍ അദ്ദേഹം നന്ദി അറിയിച്ചു. സത്യത്തില്‍ ഞാനാണ് നന്ദി പറയേണ്ടത്. ഹൃദയത്തില്‍ എപ്പോഴും സൂക്ഷിച്ചിരുന്ന ഒരു കാര്യമാണ് ജ്യേഷ്ഠന്റെയടുത്തു നിന്നു മാറി താമസ്സിക്കണമെന്ന്. ജ്യേഷ്ഠത്തി കഴിഞ്ഞയാഴ്ച്ച എന്നോട് പ്രതിഷേധം രേഖപ്പെടുത്തിയത് ഞാനല്പം കല്‍ക്കരിയെടുത്ത് മണ്ണുകൊണ്ടുളള അടുപ്പില്‍ തീ കത്തിച്ച് ചൂടു കൊണ്ടിരിക്കുമ്പോഴാണ്. ആ രംഗം കണ്ടിട്ട് അതിലേക്ക് വെളളം കോരിയൊഴിച്ചിട്ട് തീ അണച്ചു. നല്ല തണുപ്പായതിനാല്‍ ഏതാനും കല്‍ക്കരി കത്തിച്ച് ചൂടിനായി ശ്രമിച്ചതാണ്. നാട്ടിലേതു പോലെ വിറക് കൊളളികള്‍ ഇവിടെ വെറുതെ കിട്ടില്ല. അതാണ് ജ്യേഷ്ഠത്തിയും പറഞ്ഞത്. ഇതു കാശു കൊടുത്തു വാങ്ങുന്നതാണ്. വെറുതെ കത്തിച്ചു കളയാനുളളതല്ല.

വിഷാദം നിറഞ്ഞ മനസ്സോടെ ഞാന്‍ പുറത്തേക്ക് ഇറങ്ങി നടന്നു. തടഞ്ഞു നിര്‍ത്തിയ കണ്ണുനീര്‍ത്തുളളികള്‍ അടര്‍ന്നു വീണു. കണ്ണുകള്‍ തുടച്ചുകൊണ്ട് ഞാന്‍ കടയിലേക്ക് നടന്നു. അവിടുത്തെ അടുപ്പില്‍ ആളികത്തുന്ന ചൂളകളുണ്ട്. എപ്പോഴും എന്റെ കണ്ണുകളില്‍ പ്രത്യാശയുടെ കിരണങ്ങളായിരുന്നു. മനോദുഖങ്ങളിലും ഞാന്‍ ചോദിക്കും ഈ നിസ്സാര കാര്യങ്ങളെ ഓര്‍ത്ത് എന്തിന് വ്യാകുലപ്പെടണം. മനഷ്യജന്മത്തില്‍ ഭാഗ്യങ്ങളും ദൗര്‍ഭാഗ്യങ്ങളും ഉളളതല്ലേ. ജീവിതത്തില്‍ ലഭിക്കുന്ന തിരിച്ചടികളില്‍ നിന്ന് മാത്രമേ തന്റേടവും സ്‌നേഹവും സമാധാനവും വളര്‍ത്തിയെടുക്കാന്‍ കഴിയു എന്ന് ഞാന്‍ എന്നെതന്നെ പഠിപ്പിച്ചു കൊണ്ടിരുന്നു. അങ്ങനെയായാല്‍ എല്ലാ നിരാശകളും വേദനകളും മാറി പുതിയ ആശയങ്ങളിലേക്ക് മനസ്സു മാറും. അതിലാണ് എന്റെ എല്ലാ പ്രതീക്ഷകളുമുളളത്. അതു യാഥാര്‍ത്ഥ്യമാകുമോ?.

ഒരു സായംസന്ധ്യയില്‍ കുണ്ടറയാശാന്‍ അപ്പുവിന്റെ കടയില്‍ വന്നു. കുണ്ടറയാശാന്‍ മിശ്രയുടെ സംഘത്തില്‍പ്പെട്ടതല്ല. തിവാരി സംഘത്തില്‍പെട്ടയാളാണ്. മിശ്രയുടെ ആക്രമണത്തെപ്പറ്റി അറിയുവാനും എന്നെ കാണാനുമാണ് വന്നത്. നെറ്റിയില്‍ ചന്ദനക്കുറിയും, ഗാംഭീര്യമാര്‍ന്ന നോട്ടവും, കട്ടിയുളള കറുത്ത മീശയും അത്യന്തം ആകര്‍ഷകമാണ്. കുണ്ടറയാശാന്‍ വന്നപ്പോള്‍ ബഹുമാന പുരസ്സരം എഴുന്നേറ്റു നിന്നു. അദ്ദേഹത്തിനു ഗുണ്ടയെന്ന പേര് നാട്ടുകാര്‍ ചാര്‍ത്തിക്കൊടുത്താലും അധര്‍മ്മത്തിനു കൂട്ടുനില്‍ക്കുന്ന ആളല്ലായിരുന്നു. മലയാളിയുടെ കടയില്‍ കയറി അക്രമം കാണിച്ചവനെ നിങ്ങള്‍ അടിച്ചൊതുക്കിയത് നന്നായി എന്ന് ആശാന്‍ അപ്പുവിനെ ധരിപ്പിച്ചു. ഇവിടുത്തെ ഗുണ്ടാസംഘങ്ങള്‍ പരസ്പരം പകയുളളവരെന്നും ഒരു കൂട്ടര്‍ പരാജയപ്പെട്ടാല്‍ മറ്റു സംഘങ്ങള്‍ സന്തോഷിക്കുമെന്നും അപ്പുവിനറിയാം. എന്നെപ്പറ്റി ആശാന്‍ അപ്പുവുമായി സംസ്സാരിച്ചു. ആ വരവിന്റെ പ്രധാന ഉദ്ദേശ്യം എന്നെ ആ സംഘത്തില്‍ ചേര്‍ക്കാനായിരുന്നു.

അടുക്കളയില്‍ നിന്ന് എന്നെ അപ്പു വന്നു വിളിച്ചു. ഞാന്‍ പുറത്തേക്കു വന്നു. അപ്പു എന്നെ ആശാനു പരിചയപ്പെടുത്തി. മറ്റുളളവര്‍ പറഞ്ഞുകേട്ടതു പോലെ ഇവന്‍ ധൈര്യശാലിയാണോ. ഒരാളുടെ സാമര്‍ത്ഥ്യം അവന്റെ ശരീര ഭംഗിയിലല്ലല്ലോ. അപ്പു ആവി പറക്കുന്ന ചായ ആശാനു നല്‍കി. അപ്പുവിനോട് അറിയിച്ചു. ഇനിയും അവന്മാര്‍ വന്നാല്‍ എന്റെ ആള്‍ക്കാരും ഇവിടൊക്കെ കാണും. നിങ്ങള്‍ ഒറ്റയ്ക്കല്ല. വര്‍ഗ്ഗീസ്സിനോട് പറഞ്ഞേക്ക്. ആശാന്‍ എന്നേയും കൂട്ടി കടയ്ക്കു മുന്നിലേക്കിറങ്ങി മറ്റളളവര്‍ കാണാന്‍ വേണ്ടി ചായ കുടിച്ചുകൊണ്ട് പറഞ്ഞു. ഇനിയും നിനക്കൊപ്പം ഞാനുണ്ട്. ഇവിടെ ഒരുത്തനേയും ഭയക്കേണ്ട. നീ ഞങ്ങളുടെ സംഘത്തിലെ ഗുണ്ടയായി ദുര്‍വ്വായില്‍ ഉണ്ടായാല്‍ മതി. ഞാന്‍ സംശയത്തോടെ നോക്കി നിന്നു. അവിടേക്ക് രണ്ടു ഹിന്ദിക്കാര്‍ വന്ന് ആശാനുമായി സംസാരിച്ചു. നിങ്ങളുടെ നോട്ടം ഇവിടെ വേണം. ഇവന്റെ പേര് സോമന്‍ അവനോടൊപ്പം നിന്നുകൊളളണം. പിന്നെക്കാണാം എന്ന് പറഞ്ഞിട്ട ചായയുടെ ഗ്‌ളാസ്സ് എന്റെ കൈയ്യില്‍ തന്നിട്ട് നടന്നു പോയി. രണ്ടു ഗുണ്ടകള്‍ റോഡില്‍ നിലയുറപ്പിച്ചു.

അദ്ധ്യായം – 12
ആദ്യ ജോലി മോഷണം

ആ സംഭവം അപ്പോള്‍ തന്നെ ചെറിയാന്‍ ജ്യേഷ്ഠത്തിയെ വര്‍ണ്ണോജ്വലമായി ധരിപ്പിച്ചു. പരസ്പരം തല്ലുകൂടുന്നവരെ ഒന്നകറ്റാന്‍ ശ്രമിക്കാതെ എരിതീയില്‍ എണ്ണയൊഴിക്കും പോലുളള ഒരാളായിരുന്നു ചെറിയാന്‍. തിന്മകളെ ഒറ്റപ്പെടുത്താന്‍ കഴിയാതെ അതിനോട് സഹതാപം കാട്ടുന്നവര്‍. വീട്ടിലെത്തിയ എന്നെ ജ്യേഷ്ഠത്തി ശകാരിച്ചു. ഓരോ വാക്കുകളും എന്നെ അമ്പരപ്പിച്ചു. ജ്യേഷ്ഠത്തി കാര്യമറിയാതെ തുളളുകയാണെന്ന് ഞാന്‍ മനസ്സിലാക്കി. ആരോ തെറ്റിധരിപ്പിച്ചതാണ്. നീ ഇവിടെ വന്നത് ഞങ്ങളുടെ സ്വസ്ഥത നശിപ്പിക്കാനാണോ. ഇന്നുവരെ ഇവിടെ ജീവിച്ചത് അഭിമാനത്തോടെയാ. ഞാന്‍ അതിനു മറുപടിയായി ചോദിച്ചു, എന്നെ ഒരുത്തന്‍ അനാവശ്യമായി അസഭ്യം പറഞ്ഞാല്‍, ഉപദ്രവിച്ചാല്‍ അതെല്ലാം കയ്യും കെട്ടി സ്വീകരിക്കണമെന്നാ പറയുന്നേ?. അതിനെ എതിര്‍ത്തിട്ട് അറിയിച്ചു, നീ ഇനി ആരെയും ഉപദ്രവിക്കരുത്. നീയിപ്പോള്‍ ഒരു തലവേദനയായി മാറിയിരിക്കയാ. മറ്റുളളവരുടെ മുഖത്ത് എങ്ങനെ നോക്കും?. സ്വന്തം നിലപാടുകള്‍ എന്റെമേല്‍ അടിച്ചേല്പിച്ചിട്ട് ജ്യേഷ്ഠത്തി അടുക്കളയിലേക്ക് പോയി. മറ്റുളളവര്‍ക്കൊപ്പം നിന്ന് എന്നെ എതിര്‍ക്കാനാണ് ശ്രമം. നാട്ടിലേതു പോലെ സ്വന്തം വീട്ടില്‍ നിന്നും ഭീഷണികളാണ് മുന്നിലുളളത്.ജ്യേഷ്ഠത്തിയുടെ ഓരോ വാക്കിലും പ്രവര്‍ത്തിയിലും ഒരു മുന്നറിയിപ്പുണ്ട്. അത് ഈ പ്രശ്‌നം ഉണ്ടായതിന് മുമ്പ് ഉളളതാണ്. അതിങ്ങനെ വായിക്കാം, ”എനിക്ക് നിന്നെ ഇഷ്ടമല്ല, ഇവിടെ താമസിക്കുന്നതിലും താത്പര്യമില്ല”. ജീവിക്കാന്‍ മറ്റൊരിടമില്ലാത്തതു കൊണ്ട് ജ്യേഷ്ഠത്തിയുടെ ശകാരവും മറ്റും എന്നെ ഒട്ടും തളര്‍ത്തിയില്ല. സ്‌നേഹം വാരിക്കോരി തരാത്തതില്‍ പരിഭവം തോന്നിയിട്ടില്ല. എന്നെ പലതില്‍ നിന്നും ഒഴിവാക്കിയപ്പോഴും പരിഭവമില്ലായിരുന്നു.

ഞാനറിയാതെ പ്രളയകാലത്തെ കൊടുങ്കാറ്റു പോലെ മലയാളികള്‍ക്കിടയില്‍ ഒരു ഗുണ്ട എന്ന പേര് എനിക്കുണ്ടായി. റാഞ്ചിയില്‍ പേരെടുത്തിട്ടിളള ഗുണ്ടകളായ വാസുപിളള, കുണ്ടറയാശാന്‍ ഇവരുടെ കാതുകളിലും വര്‍ഗ്ഗീസ് കാരൂരിന്റെ അനുജന്‍ സോമന്‍ എന്ന ഗുണ്ടയെത്തി. വാസുപിളളയും കുണ്ടറയും ഹിന്ദിക്കാരായ പല ഗുണ്ടാ നേതാക്കെളെയും അടിച്ചൊതുക്കി പേര് സമ്പാദിച്ചവരാണ്. ഹിന്ദി ഗുണ്ടകളൊക്കെ മദ്യ ലഹരിയില്‍ ആയതുകൊണ്ടാണ് എന്ന വാദവും ഒരു കൂട്ടര്‍ പറയാറുണ്ട്. വള്ളികുന്നം, ആനന്ദന്‍, സുകുമാരപിളള മുതലായവരുടെ കഴുകന്‍ കണ്ണുകള്‍ എന്റെ ചുറ്റും പറന്നുകൊണ്ടിരിക്കുന്നു. അവരുടെ നിശ്വാസവായുവിലൂടെ പുറത്തു വന്നുകൊണ്ടിരിക്കുന്നത് എന്നെ അടിച്ച് തറ പറ്റിക്കണം. എന്ന ആഗ്രഹമാണ്.

കുണ്ടറയാശാനെ സമീപിച്ചപ്പോള്‍ അദ്ദേഹം കൊടുത്ത മറുപടി, വര്‍ഗ്ഗീസ് നാട്ടില്‍ നിന്നു വരട്ടെ എന്നാണ്. കൂട്ടത്തില്‍ ഒരു ഉപദേശവും കൊടുത്തു. മനുഷ്യര്‍ തമ്മിലുളള പ്രശ്‌നങ്ങള്‍ മതത്തിലോട്ട് വലിച്ചിടരുത്. അത് അപരാധമാണ്. ഇവിടുത്തെ ഹിന്ദു മുസ്‌ലിം ലഹള പോലെ മലയാളിയും മാറണോ. ഇവിടെ മതമൊന്നും മലയാളിക്കു വേണ്ട. നമ്മള്‍ ഇവിടെ വന്നത് ദാരിദ്ര്യം മാറ്റാനാണ്. അല്ലാതെ മതദാരിദ്യം അനുഭവിക്കാനല്ല. ഇയാള്‍ അസ്സോസ്സിയേഷന്‍ അംഗമായതു കൊണ്ടാണ് ഇങ്ങനെ സംസാരിക്കുന്നതെന്ന ഭാവമാണ് ആനന്ദനും കൂട്ടുകാര്‍ക്കുമുണ്ടായിരുന്നത്. പിന്നീടവര്‍ പോയത് വാസുപിളളയെ കാണാനാണ്. ദുര്‍ഗ്ഗ പൂജയുടെ അവസാനത്തെ ഇനമായ കായിക ഗുസ്തിയില്‍ അവിടുത്തെ പ്രമുഖ ഗുണ്ടയായ ശര്‍മ്മയെ തോല്‍പിച്ചാണ് ആയിരങ്ങളെ സാക്ഷി നിറുത്തി പിളള സ്വര്‍ണ വള സ്വന്തമാക്കിയത്.

റാഞ്ചിയില്‍ മിശ്ര, ശര്‍മ, വര്‍മ്മ ഇങ്ങനെ പല സമുദായക്കാരുടെ ഗുണ്ടാ ഗ്രൂപ്പുകളുണ്ടായിരുന്നു. ചിലപ്പോഴൊക്കെ ഇവര്‍ ഏറ്റമുട്ടാറുണ്ട്. അതിനാല്‍ ഈ കൂട്ടരെല്ലാം പോലിസിനു തലവേദനയാണ്. പലപ്പോഴുമിവിടെ പോലീസ് നോക്കുകുത്തികളായി മാറുന്നതു മൂലം നിരപരാധികള്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ഓരോരോ ജാതിയില്‍പ്പെട്ടവര്‍ക്കൊപ്പം നിന്ന് രാഷട്രീയ പാര്‍ട്ടി ജാതി വിത്തിറക്കി വോട്ടു സ്വന്തമാക്കും. ഗുണ്ടകളുടെ ഉരുക്കു മുഷ്ടികള്‍ തകര്‍ത്തു കളയാനുളള കരുത്ത് നിയമപാലകര്‍ക്കുമില്ലായിരുന്നു. വാസുപിളളയെ കാണാന്‍ ചെന്നവര്‍ക്ക് രൂക്ഷ വിമര്‍ശനമാണ് ലഭിച്ചത്. നാട്ടില്‍ നിന്ന് ജോലി തേടി വന്ന ഒരുത്തനെ ഞാന്‍ തല്ലണമെന്നോ, നാണമില്ലേ നിങ്ങള്‍ക്ക് പറയാന്‍. ഞാനാരേയും അനാവശ്യമായി ഉപദ്രവിക്കത്തില്ല. അങ്ങനെ ഒരു നായകത്വം ഞാനുണ്ടാക്കിയിട്ടില്ല. അവര്‍ കലങ്ങിയ മനസ്സുമായി വണങ്ങിയിട്ട് പുറത്തിറങ്ങുമ്പോള്‍ അകത്തേക്ക് നോക്കി വിളിച്ചു, എടാ കുട്ടാ ഇങ്ങോട്ടു വന്നേ. അകത്തു നിന്ന് തടിച്ചു കൊഴുത്ത ഒരു താടിക്കാരന്‍ പുറത്തേക്കു വന്നു. ഇവന്‍ എന്റെ അമ്മാവന്റെ മോനാ. നാട്ടിലെ എന്റെ കളരിയില്‍ നിന്ന് അത്യാവശ്യം ഒരുത്തനെ മലര്‍ത്തിയടിക്കാന്‍ ഇവന്‍ പഠിച്ചിട്ടുണ്ട്. പക്ഷേ അനാവശ്യമായി ആരുടെ ദേഹത്തും ഞങ്ങള്‍ കൈവെക്കില്ല. എടാ കുട്ടാ നീ ഇവരുടെ കാര്യമൊന്ന് പഠിക്ക്. സത്യം എന്തെന്ന് നമുക്ക് അറിയില്ല. ആനന്ദന്‍ പ്രതീക്ഷയോടെ നോക്കി. പണം കൊടുത്ത് വാസുപിളളയെ വശീകരിക്കാന്‍ നോക്കിയിട്ടും നടക്കാതെ വന്നപ്പോള്‍ മനസ്സാകെ തകര്‍ന്നിരുന്നു. ആനന്ദന്‍ വളരെ ആദരവോടെ വാസുപിളളയോട് യാത്ര പറഞ്ഞു കുട്ടനോടൊപ്പം ദുര്‍വ്വയിലേക്ക് തിരിച്ചു. എതിരാളിയെ നേരിടാനുളള കരുത്ത് കുട്ടന്റെ കണ്ണുകളില്‍ പ്രകടമായിരുന്നു. ഇതൊക്കെ ഞാനറിയുന്നത് ആനന്ദന്റെ ഒപ്പം നടക്കുന്ന ബാലനില്‍ നിന്നായിരുന്നു.

സെക്ടര്‍  മൂന്നില്‍ ആഴ്ചയില്‍ രണ്ടു ദിവസം നാട്ടിലെ ചന്തകള്‍ പോലെ പലവിധ കച്ചവടങ്ങളാണ് നടക്കാറുളളത്. അവിടെ എല്ലാവിധ പച്ചക്കറികളും വിവിധ നിറത്തിലുളള മത്സ്യങ്ങളും വില്പനക്ക് വരും. എച്ച്. ഇ.സിക്കി ദുര്‍വ്വയടക്കം നാലു സെക്ടറുകളാണ് ഉളളത്. ഇവിടേയും ചെറുതും വലുതുമായ ക്വാര്‍ട്ടറുകള്‍ തീവണ്ടി പാളങ്ങള്‍ പോലെ മൈലുകളോളം നീണ്ടു നിവര്‍ന്നു കിടക്കുന്നു. ഇവിടെയെല്ലാം താമസ്സിക്കുന്നത് എച്ച്.ഇ.സിയിലെ തൊഴിലാളികളാണ്. ഇതിനുളളില്‍ സ്‌കൂളുകള്‍, വലിയ കമ്യൂണിറ്റി ഹാളുകള്‍, ഹോട്ടലുകള്‍, കടകള്‍ എല്ലാമുണ്ട്. കോളജുകള്‍ റാഞ്ചി സിറ്റിക്കടുത്താണ്. അതില്‍ മുന്നില്‍ നില്‍ക്കുന്നത് സെന്റ് സ്റ്റിഫന്‍സ് കോളജ്. ചോട്ടാ നാഗ്പൂര്‍ എന്നറിയപ്പെടുന്ന പ്രദേശത്ത് ഏറ്റവും കൂടുതല്‍ പാര്‍ക്കുന്നത് ആദിവാസി ക്രിസ്ത്യാനികളാണ്. റാഞ്ചിയുടെ പല ഭാഗങ്ങളിലും ഹിന്ദു മുസ്‌ലിം ഏറ്റുമുട്ടലുകള്‍ നടക്കാറുണ്ട്.

ഞാനും ജ്യേഷ്ഠന്റെ സൈക്കിളില്‍ ഇവിടെ വന്ന് സാധനങ്ങള്‍ വാങ്ങാറുണ്ട്. ഞാന്‍ പച്ചക്കറി വാങ്ങാനായി ചെന്ന കടയ്ക്കു മുന്നില്‍ ഒരു മലയാളിയുമായി കടയുടമയുടെ അനുജന്‍ വിലയുമായി ബന്ധപ്പെട്ട് വിലപേശല്‍ നടക്കുന്നതിനിടയില്‍ അയാള്‍ ഇറങ്ങി വന്ന് മലയാളിയുടെ കരണത്തടിച്ചിട്ട് ഒരു തളളും കൊടുത്തു. അയാള്‍ വീണു. എഴുന്നേറ്റ് പാന്റ്‌സിലെ മണ്ണ് തട്ടിമാറ്റിക്കൊണ്ടിരിക്കേ വീണ്ടും അടിച്ചു. ഞാന്‍ ആശ്ചര്യപ്പെട്ടു നോക്കി. അവിടേക്ക് ചെന്നിട്ട് ഹിന്ദിയില്‍ പറഞ്ഞു, ക്യയ ബദ് മാസി കര്‍ രഗഹേ ആപ് (നിങ്ങള്‍ എന്തു ഭ്രാന്താണ് കാണിക്കുന്നത്). അതയാള്‍ക്ക് ഇഷ്ടപ്പെട്ടില്ല. എന്നെ പിറകോട്ട് പിടിച്ചു തള്ളിയപ്പോള്‍ തറയില്‍ വീണു. ഞാന്‍ മുകളിലേക്ക് ഉയര്‍ന്ന സമയം എന്റെ ഉടുപ്പിന് പിടിച്ചിട്ട് പുച്ഛത്തോടെ ചോദിച്ചു. തും ക്യാ കരേഗ മദ്രാസി (നീ എന്തു ചെയ്യും മദ്രാസി) .ഞാന്‍ ദേഷ്യപ്പെട്ടു പറഞ്ഞു. ഹാത്ത് നികാലോ. (കൈ എടുക്ക്) അവന്‍ കൈ എടുക്കാതെ വീണ്ടും ക്രോധത്തോടെ ചോദിച്ചു. ഹാത്ത് നഹി നികാലാത്തോ തും ക്യാ കരേഗ ( കൈ എടുത്തില്ലെങ്കല്‍ നീ എന്തു ചെയ്യും) എന്റെ കണ്ണുകള്‍, കവിള്‍ത്തടങ്ങള്‍ ചുവന്നു തുടുത്തു. ഉപദ്രവിക്കുക മാത്രമല്ല പരിഹസിക്കുക കൂടി ചെയ്യുന്നു. അവന്റെ ഉപദ്രവം ഇനിയും മലയാളികളോട് ആവര്‍ത്തിക്കരുത്. കൈ തട്ടി മാറ്റി മൂക്കിനു തന്നെ ആദ്യത്തെ ഇടി കൊടുത്തു. മുകളിലേക്കുയര്‍ന്ന് അവന്റെ ഉയര്‍ന്ന നെഞ്ചില്‍ ചവിട്ടി. അതില്‍ അയാള്‍ തറ പറ്റി. അകത്തിരുന്ന ബന്ധു ഓടിയെത്തി അവനെ മുകളിലേക്കുയര്‍ത്തി. അയാളുടെ മുക്കില്‍ നിന്നും ചോര പൊടിച്ചുവന്നു. ഞാനവിടെ നിന്ന് രണ്ടു പേരേയും വെല്ലുവിളിച്ചു. എന്റെ നെറ്റിയില്‍ നിന്നു വിയര്‍പ്പു കണങ്ങള്‍ പൊടിച്ചുവന്നു. ബന്ധു അവനെ അകത്തേക്ക് പിടിച്ചു കൊണ്ടു പോയി.
കണ്ടുനിന്ന ഒരാള്‍ പറഞ്ഞു, അച്ച ഓഹെയ (നല്ലതായി). അവസാനം ഞാന്‍ പറഞ്ഞു, തൂ ക്യാ സമസ്താഗേ മദ്രാസിക ബാരേമേ (നിനക്ക് എന്തറിയാം മദ്രാസിയെപ്പറ്റി). ഭീതിയോടെ നിന്ന മലയാളിയും അടുത്തു വന്നിട്ട് പറഞ്ഞു, ഒത്തിരി നന്ദി. കടക്കാരന്റെ കൈ നഖം കൊണ്ട് അയാളുടെ കവിള്‍ ചെറുതായി മുറിഞ്ഞിരുന്നു.  ഞങ്ങള്‍ മുന്നോട്ടു നടന്നു. പരസ്പരം പരിചയപ്പെട്ടു. അയാളുടെ പേര് കൃഷ്ണന്‍ നായര്‍. കൃഷ്ണന് ഞാനവിടെ ഉണ്ടായിരുന്നത് ഒരഭിമാനമായി തോന്നി. അവനൊരഹങ്കാരിയാണ്. എന്നെ അടിക്കാന്‍ ഞനൊരു തെറ്റും ചെയ്തില്ല. സംസാരിച്ചുകൊണ്ട് നില്‍ക്കേ കൃഷ്ണന്റെ സുഹൃത്ത് ജോസഫ് അവിടേക്ക് വന്നു. അവിടെ നടന്ന കാര്യം കൃഷ്ണന്‍ ജോസഫിനോട് വിവരിച്ചു. എന്നെ അഭിനന്ദിച്ചു കൊണ്ടു പറഞ്ഞത് എനിക്കും ഏറെ ഇഷ്ടപ്പെട്ടു. ജോസഫിന് എന്റെ ജ്യേഷ്ഠനെ അറിയാം.

മീന്‍ വാങ്ങി സൈക്കിളില്‍ മടങ്ങുമ്പോള്‍ മനസ്സില്‍ തികട്ടി വന്ന ചോദ്യമാണ് എന്തിനാണ് മറ്റുളളവരുടെ കാര്യങ്ങളില്‍ ഇടപെടുന്നത്. സ്വന്തം കാര്യം നോക്കി ജീവിച്ചാല്‍ പോരേ. കൈയ്യൂക്കുളളവന്‍ കരുത്തില്ലാത്തവനെ ഉപദ്രവിക്കുന്നത് നോക്കിനില്‍ക്കാന്‍ ആണൊരുത്തന് കഴിയുമോ.? എല്ലാ തിന്മകള്‍ക്കും കൂട്ടുനിന്നാല്‍ ഈ ഭൂമി തിന്മകളുടെ കൂമ്പാരമായി മാറില്ലേ. ഇതൊക്കെ കണ്ടുനിന്നു രസിക്കുന്നവര്‍ തിന്മയെ പ്രോത്സാഹിപ്പിക്കുന്നവരല്ലേ. ശരിയായ പ്രവൃത്തി ചെയ്യുന്നവരെ ആത്മാര്‍ത്ഥ സ്‌നേഹം നല്‍കുന്നവരെ ദൈവം ഒരിക്കലും കൈവിടാറില്ല.

റാഞ്ചിയിലെ ബസ്സ്‌യാത്രയില്‍ കണ്ടക്ടര്‍ ഒരു പെണ്‍കുട്ടിയെ തട്ടിയത് അവള്‍ ചോദ്യം ചെയ്തപ്പോള്‍ എല്ലാവരും മൗനികളായി നിന്നു. ആ കോളജ് വിദ്യാര്‍ത്ഥിനിക്ക് ഞാന്‍ സഹായമായെത്തി. കണ്ടക്ടറുമായി വാദ പ്രതിവാദത്തിലായി. മനുഷ്യര്‍ പരമ്പരാഗത വിശ്വാസം പോലെ തിന്മകള്‍ കണ്ടാല്‍ നിശബ്ദരാകുന്നതിന്റെ കാരണം സ്വാര്‍ത്ഥത തന്നെയാണ്. ഇങ്ങനെയുളളവരില്‍ വസിക്കുന്നത് പിശാചിന്റെ മനസ്സാണ്. ദൈവത്തെ സ്‌നേഹിക്കുന്നവര്‍ ഏതവസ്ഥയിലും അവന്റെ സാന്നിധ്യം കാണിക്കും. ആവശ്യമെങ്കില്‍ ചെറുത്തു തോല്‍പിക്കും. ക്വാര്‍ട്ടറിന്റെ അടുത്തുളള ഒരു വര്‍ഗ്ഗീസിന്റെ അളിയന്‍ അച്ചന്‍കുഞ്ഞിനു റാഞ്ചി എക്‌സ്പ്രസ്സ് എന്ന ഹിന്ദി- ഇംഗ്‌ളീഷ് ദിനപത്രത്തിലായിരുന്നു ജോലി. ദുര്‍വ്വയില്‍ ഷോര്‍ട്ട്ഹാന്‍ഡ് പഠിക്കുന്നവരും ജോലിയുളളവരും ഏതെങ്കിലും ക്വാര്‍ട്ടറില്‍ രാത്രികാലങ്ങളില്‍ ഒന്നിച്ചിരുന്ന് ഷോര്‍ട്ട് ഹാന്‍ഡ് എഴതുമായിരുന്നു. ചില ദിവസങ്ങളില്‍ ഞാനും അവര്‍ക്കൊപ്പം കൂടിയിട്ടുണ്ട്. അവര്‍ പലരും സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരാണ്. അച്ചന്‍കുഞ്ഞു മാത്രമാണ് പത്രത്തില്‍ ജോലി ചെയ്യുന്നത് . റാഞ്ചി ലയണ്‍സ് ക്‌ളബിലെ പാര്‍ട്ട് ടൈം ജോലിയും അച്ചന്‍കുഞ്ഞ് ചെയ്യുന്നുണ്ട്. ഷോര്‍ട്ട്ഹാന്‍ഡ് എഴുതുന്നതില്‍ സമര്‍ത്ഥന്‍. അച്ചന്‍കുഞ്ഞ് നാട്ടില്‍ ഒരുമാസത്തേക്ക് പോകുന്നുണ്ട്. ആ അവധി സമയം ആ ജോലി ചെയ്യാന്‍ എന്നോട് പറഞ്ഞു. അതിന്‍പ്രകാരം റാഞ്ചി എക്‌സ്പ്രസ്സില്‍ ഞാനെത്തി. ആശങ്കകളും അസ്വസ്ഥതകളും വളര്‍ന്നിരുന്ന മനസ്സിന് ആ ജോലി ഒരു ആശ്വാസമായിരുന്നു.

അച്ചന്‍കുഞ്ഞ് എല്ലയ്‌പ്പോഴും മറ്റുളളവരെ സഹായിക്കാന്‍ മനസ്സുളളവനായിരുന്നു. ഓഫിസ് ജോലികളെപ്പറ്റി യാതൊരു ബോധവുമില്ലായിരുന്ന എനിക്കു വേണ്ട അറിവു പകര്‍ന്നുതരിക മാത്രമല്ല അടുത്തുളള ചായക്കടയില്‍ കൊണ്ടുപോയി ചായയും പലഹാരങ്ങളും വാങ്ങിതരികയും ചെയ്തു. റാഞ്ചിയുടെ പ്രാന്തപ്രദേശങ്ങളില്‍ വിശന്നലഞ്ഞു നടന്ന എനിക്ക് അച്ചന്‍കുഞ്ഞ് ഒരു നല്ല സുഹൃത്തായിരുന്നു. ആ ദിവസം രാത്രി എട്ടുമണിയോടെയാണ് ഞാന്‍ ക്വാര്‍ട്ടറില്‍ എത്തിയത്, തീഷ്ണമായ മനസ്സുമായി ജ്യേഷ്ഠന്‍ എന്നെ കാത്തിരിക്കുകയായിരുന്നു. അപ്പുവുമായി കടയില്‍ ചെന്ന് കാര്യങ്ങള്‍ അറിയുകയും ചെയ്തു. അന്ന് എന്നെ ആശ്ചര്യപ്പെടുത്തിയത് എന്റെ സഹപാഠിയായിരുന്ന സെയ്‌നു എന്നു വിളിക്കുന്ന ചെല്ലാനെ അവിടെ കണ്ടതാണ്. എന്റെ വിശപ്പിനും വിഷമങ്ങള്‍ക്കുമിടയില്‍ ക്ഷണിക്കപ്പെടാതെ വന്ന അതിഥിയെ കണ്ടപ്പോള്‍ അതിരറ്റ സന്തോഷം തോന്നി.

ജ്യേഷ്ഠന്‍ വന്നപ്പോള്‍ ഞാനുമായുണ്ടായ അടിപിടി, ശത്രുക്കളെ വളര്‍ത്തുന്നത്, മുറിവേറ്റ മനസ്സ് ഇവയെല്ലാം വിശദീകരിച്ചു. ഒരു കാര്യത്തില്‍ ആശ്വാസം തോന്നി ജ്യേഷ്ഠത്തിയെപോലെ എന്നെ തളളിപ്പറഞ്ഞില്ല. ഈ സംഘര്‍ഷത്തിലൂടെ നീ എന്തുനേടി . നിന്റെ ശക്തി കാണിക്കേണ്ടത് കൈക്കരുത്തിലല്ല. ശക്തിയാര്‍ജിക്കേണ്ടത് സ്വന്തം ജീവിതത്തിലാണ്. മറ്റുളളവരില്‍ നീയുണ്ടാക്കിയത് അപമാനമാണ്. അതിനെ ഞാന്‍ അംഗീകരിക്കുന്നില്ല. ഒരുത്തന്റെ തല്ല് കൈകെട്ടിനിന്നു കൊള്ളേണ്ട യാതൊരാവശ്യവുമില്ല. ഇവിടുത്തെ മലയാളികള്‍ മിക്കവരും തല്ല് വാങ്ങി പോകുന്നവരാണ്. അവസാനം ശക്തമായ ഭാഷയില്‍ പറഞ്ഞു ഇനിയും ഇതുപോലുളള സംഭവങ്ങള്‍ ഉണ്ടാകരുത്. മനുഷ്യന് കുറച്ചൊക്കെ ക്ഷമയും സഹന ശക്തിയും ആവശ്യമാണ്. കോപം വരുമ്പോള്‍ അതു മറക്കരുത്. അങ്ങനെ മറക്കുമ്പോഴാണ് അത്യാപത്തുകള്‍ ഉണ്ടാകുന്നത്. മനുഷ്യത്വം ചവിട്ടി മെതിക്കുമ്പോള്‍ അതുമായി പൊരുത്തപ്പെട്ടു പോകാനും പറ്റില്ല എന്ന ചിന്തയായിരുന്നു. ഞാന്‍ നിത്യവും ജോലിക്കു പോയിത്തുടങ്ങി. സെയിനുവിനെ ഹിന്ദിപഠിക്കാന്‍ ജ്യേഷ്ഠന്‍ ഹോട്ടലില്‍ നിര്‍ത്തി. ഹിന്ദി പഠിച്ചിട്ട് അവനും ഒരു ജോലി കണ്ടെത്തണമെന്നായിരുന്നു ഞങ്ങള്‍ക്ക്. ചാരുംമൂട്ടിലെ ഖാന്‍ സാഹിബ് വക്കീലിന്റെ സഹായത്തിലാണ് അവന്റെ കുടുംബം കഴിയുന്നതെന്ന് എനിക്കറിയാം. സ്‌കൂളില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ അവനൊരു ആജാനുബാഹുവായിരുന്നു. അവന്റെ തടിയെ ഭയന്നിട്ടാകണം ആരും അവനോട് വഴക്കിടാറില്ല. എന്തായാലും ജ്യേഷ്ഠന്‍ അവനെ കൊണ്ടുവന്നതില്‍ വളരെ സംതൃപ്തി തോന്നി.

ചിലരൊക്കെ ഞാന്‍ എഴുതിക്കൊടുത്ത നാടകവും ഇഷ്ടപ്പെട്ടിരുന്നു. അതിന്റെ റിഹേഴ്‌സലും നടക്കുന്നുണ്ടായിരുന്നു. അതില്‍ പലര്‍ക്കും ഞാനൊരു ഗുണ്ടയെന്ന് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. അച്ചന്‍കുഞ്ഞ് അവധിക്ക് പോയതിനു ശേഷം പത്രം ഓഫീസിലെ ജോലിയേക്കാള്‍ എന്നെ ആകര്‍ഷിച്ചത് പുറത്തുനിന്നുളള വാര്‍ത്തകള്‍ എങ്ങനെ സംഘടിപ്പിക്കുന്നു എന്നുളളതായിരുന്നു. ചില നേരങ്ങളില്‍ അവിടെ വന്നുപോകുന്ന ജേര്‍ണലിസ്റ്റുകളുമായി ഞാന്‍ ഇതൊക്കെ സംസാരിക്കുമായിരുന്നു. എന്നിലെ വികാരം മനസ്സിലാക്കിയ ഒരു പത്രപ്രവര്‍ത്തകന്‍ ആ വിഷയം എഡിറ്ററുമായി സംസാരിച്ചു. ജേര്‍ണലിസം പഠിക്കണമെന്നുളള ആഗ്രഹം ഹൃദയത്തില്‍ തുടിച്ചു നിന്നിരുന്നു. എഡിറ്റര്‍ക്ക് എന്നെ ഇഷ്ടമായിരുന്നു. ഇദ്ദേഹം ജേര്‍ണലിസം പഠിക്കാനുളള അവസരം ഒരുക്കിത്തന്നു. റാഞ്ചിയിലുളള ഒരു പ്രമുഖ സ്ഥാപനത്തില്‍ മീഡിയ മാനേജേമെന്റില്‍ ഞാനും ചേര്‍ന്നു. അവര്‍ക്ക് മറ്റു കോഴ്‌സുകള്‍ എല്ലാ ദിവസ്സവുമുണ്ടെങ്കിലും ജേര്‍ണലിസത്തിന് ശനി – ഞായര്‍ ദിവസങ്ങളില്‍ മാത്രമായിരുന്നു ക്ലാസ്. ഓഫിസിലെ എല്ലാ പണികളും ചെയ്തിട്ട് എഡിറ്ററുടെ അനുവാദത്തോടെ ഞാനും റാഞ്ചി കറസ്‌പോണ്ടന്റായ വിക്രം സിംഗിനൊപ്പം വാര്‍ത്ത തേടി സഞ്ചരിച്ചു. അതെല്ലാം സന്തോഷകരമായ നിമിഷങ്ങളായിരുന്നു. റാഞ്ചിയില്‍ നിന്നു ദുര്‍വ്വയിലേക്ക് വരുമ്പോള്‍ ഞാന്‍ കാശു കൊടുത്തു ടിക്കറ്റ് എടുത്തു. കൈയ്യില്‍ കാശുളളപ്പോള്‍ എന്തിനാണ് കളളം ചെയ്യുന്നതെന്ന ചിന്ത എന്നെ ഭരിച്ചു.

ദുര്‍വ്വായിലെത്തിയാല്‍ ആദ്യം പോകുന്നത് ഹോട്ടലിലേക്കാണ്. ചൂടുളള ചായ അപ്പു തരും. അപ്പുവിന് എന്നെ ഏറെ ഇഷ്ടമായിരുന്നു. തണുപ്പു കാലം ആരംഭിച്ചിരുന്നു. ജീവിതത്തില്‍ ആദ്യമായിട്ടാണ് തണുപ്പിന്റെ കാഠിന്യമറിയുന്നത്. തണുപ്പില്‍ ജീവജാലങ്ങളെല്ലാം മരവിച്ചു കിടന്നു. സൂര്യന്റെ അരണ്ട വെളിച്ചത്തില്‍ പ്രകൃതി സൂര്യനെ നോക്കും. മരങ്ങളുടെ ഇലകള്‍ കൊഴിഞ്ഞു കൊണ്ടിരിക്കുന്നു. തണുപ്പിനണിയാന്‍ ജ്യേഷ്ഠന്റെ ഒരു പഴയ സ്വെറ്റര്‍ എനിക്കു തന്നിരുന്നു. ഒരെണ്ണം കൂടി വേണം. സ്വെറ്ററിനു നല്ല വിലയാണ്. റാഞ്ചിയുടെ പല ഭാഗങ്ങളിലും ധാരാളം കമ്പിളി സ്വെറ്ററുകള്‍ നേപ്പാളികള്‍ വിറ്റു കൊണ്ടിരുന്നു. എന്റെ കയ്യില്‍ അന്‍പതും നൂറും രൂപ കൊടുത്തു സ്വെറ്റര്‍ വാങ്ങാന്‍ കാശില്ല. പല ദിവസങ്ങളിലും വഴിയോരത്തുളള പല കടകളിലും കയറി നോക്കി. ഒരു കടയില്‍ ബീഹാറികള്‍ സ്വെറ്റര്‍ ഊരുകയും ഇടുകയും ചെയ്യുന്നതു കണ്ട് ഞാനും സ്വെറ്റര്‍ ഇട്ടും ഊരിയും നിന്നു. അതിനിടയില്‍ ഞനൊരു വെളുത്ത ഫുള്‍ സ്വെറ്റര്‍ ഇട്ടുകൊണ്ട് അവരുടെ ഇടയിലൂടെ നടന്നു. ആരും എന്നെ ശ്രദ്ധിച്ചില്ല. കടക്കാര്‍ വന്നവരുമായി സ്വെറ്ററിനു വില പേശിക്കൊണ്ടു നില്‍ക്കുന്നതിനിടയില്‍ ഞാനവിടെനിന്നു കടന്നു.
ഒരു രാത്രിയില്‍ കടയ്ക്കുളളില്‍ ഗുണ്ടകളുടെ ആക്രമണമുണ്ടായി. ഗുണ്ടകള്‍ പലപ്പോഴും ഭക്ഷണം കഴിച്ചാല്‍ പണം കൊടുക്കില്ല. ദുര്‍വ്വയിലെ പ്രധാന ഗുണ്ടയായ മിശ്രയോട് അപ്പു ഭക്ഷണത്തിന് കാശു ചോദിച്ചു. അവര്‍ മൂന്നു പേരാണ് ചക്കാത്തില്‍ കഴിച്ചത്. ശാന്തനായിരുന്ന മിശ്ര കോപാക്രാന്തനായി അപ്പുവിന്റെ മേശ വലിച്ചെറിഞ്ഞു. ഞാനും സെയിനും ആ കാഴ്ച്ച അമ്പരപ്പോടെ കണ്ടു.

അദ്ധ്യായം – 11
റാഞ്ചിയിലേക്കുളള ട്രെയിന്‍ യാത്ര

നാട്ടില്‍ നിന്നുളള ഒളിച്ചോടല്‍ ഒരു ചുടു നിശ്വാസം പോലെ എന്നില്‍ വളര്‍ന്നു. എന്റെ ജീവിതം വൃഥാവിലാവില്ലെന്ന് എന്നെ ആശ്വസിപ്പിച്ചത് പണിക്കര്‍ സാറാണ്. നീ അന്ധനോ മൂകനോ ബധിരനോ അല്ല. മനുഷ്യരുടെ ഉററതോഴനായി മാറാന്‍ ധാരാളം പഠിക്കാനുണ്ട്. പോലീസിന്റെ സമീപനമൊക്കെ അദ്ദേഹം പുച്ഛിച്ചു തളളി. ജന്മി – ബൂര്‍ഷ്വ സര്‍വ്വാധിപത്യം പിഴുതെറിഞ്ഞതുപോലെ ഈ കാടന്‍ പോലീസ് നിയമവും ഒരിക്കല്‍ പിഴുതെറിയും. അഹങ്കാരിയും ധിക്കാരിയുമായ മകന്‍ കണ്‍മുന്നില്‍ നിന്നു പോകണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചത് എന്റെ അച്ഛന്‍ തന്നെയായിരുന്നു. അധികമാരോടും പറയാതെ തന്നെ റാഞ്ചിയില്‍ നിന്നു അവധിയില്‍ വന്നിരിക്കുന്ന കൊല്ലത്തുളള വിജയന്‍ പിളളയുടെ വീട്ടിലേക്ക് രാവിലെ തന്നെ യാത്ര തിരിച്ചു. അതിനു മുമ്പ് ഒരു ദിവസം ഞാന്‍ ആ വീട്ടില്‍ പോയിരുന്നു.
മനസ്സില്‍ അപ്പോള്‍ നിറഞ്ഞു നിന്നിരുന്നത് ആ നരകത്തില്‍ നിന്നു രക്ഷപ്പെടുന്ന ചിന്തയായിരുന്നു. മറിച്ച് ചിന്തിക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. മനസ്സിലെ ആശങ്കകള്‍ മാറിയിരിക്കുന്നു. വിജയന്‍ പിളളയുടെ വീട്ടിലെത്തിയ എന്നെ സ്‌നേഹപൂര്‍വ്വമാണ് അവര്‍ സ്വീകരിച്ചത്. ഊണു കഴിഞ്ഞ് ഞങ്ങള്‍ കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മദ്രാസിലെ എഗ്‌മോര്‍ റെയില്‍വേ സ്‌റ്റേഷന്‍ വഴി ബിഹാറിലെ ചക്രദാര്‍പുര്‍ സ്റ്റേഷനിലേക്ക് യാത്ര തിരിച്ചു.

രണ്ടു പകലും രണ്ടു രാത്രിയും കഴിഞ്ഞു മാത്രമേ അവിടെയെത്തൂ. യാത്രക്കിടയില്‍ എന്റെ മനസ്സിന്റെ വിലാപങ്ങള്‍ എല്ലാം മാറിയിരുന്നു. ഇനിയും ഒരു പോലീസ്സിനും എന്നെ തളയ്ക്കാനാവില്ലെന്ന ചിന്ത മനസ്സിന് ശക്തി പകര്‍ന്നു. എനിക്കിപ്പോള്‍ ഒരു ദുഖവുമില്ല. ട്രയിനിലിരിക്കുമ്പോള്‍ ഓരോരോ മനുഷ്യര്‍, ദേശങ്ങള്‍, പച്ചിലക്കാടുകള്‍, കൃഷിത്തോട്ടങ്ങള്‍, മരുഭൂമി അതി മനോഹര കാഴ്ച്ചകള്‍ കാണുമ്പോലെ എന്റെ മോഹങ്ങളും മനസ്സിലിരുത്തി ലാളിച്ചുകൊണ്ടിരുന്നു. ട്രെയിനില്‍ എല്ലാവരും ഉറങ്ങുമ്പോള്‍ പ്രകൃതിയെ തലോടുന്ന പൂനിലാവിനെ നോക്കി ഞാന്‍ ഇരുന്നു. ഇരുട്ടിനെ അകറ്റാന്‍ സൂര്യനോ ചന്ദ്രനോ വേണം. മനുഷ്യ മനസ്സുകളില്‍ ഇതു പോലെ പൂനിലാവ് പരത്തുന്നവരാണല്ലോ അക്ഷരവും ആത്മാവുമെന്ന് എനിക്ക് തോന്നി. ട്രെയിനില്‍ വായിക്കാന്‍ ഞാന്‍ പുസ്തകവും കരുതിയിരുന്നു. മനസ്സില്‍ ഒരല്പം സന്തോഷമുണ്ടെങ്കിലും റാഞ്ചിയിലെ ജ്യേഷ്ഠനും ജ്യേഷ്ഠത്തിയും കുട്ടികളും എന്നെ എങ്ങനെയായിരിക്കും സ്വീകരിക്കക എന്ന ഉത്കണ്ഠയും മനസ്സിലുണ്ടായിരുന്നു. ഇവര്‍ നാട്ടില്‍ അവധിക്കു വരുമ്പോള്‍ കണ്ടിട്ടുളള അനുഭവങ്ങളല്ലാതെ മറ്റൊന്നുമില്ല. ഒരു കാര്യം ഞാന്‍ മനസ്സിലുറപ്പിച്ചു. അവരില്‍ നിന്നു നിറഞ്ഞുതുളുമ്പുന്ന സ്‌നേഹമൊന്നും പ്രതീക്ഷിക്കേണ്ട. അച്ഛന്റെയും അമ്മയുടെയും നിര്‍ബന്ധ പ്രകാരം ഒരു ശല്യത്തെ സഹിക്കാന്‍ തയ്യാറായി എന്നു മാത്രം കരുതിയാല്‍ മതി.

ട്രെയിനിലിരുന്ന് വിജയന്‍പിളളയടക്കമുളളവര്‍ ചീട്ടുകളിക്കുന്നതു കണ്ടു. ചിലരുടെ ചെവിയില്‍ കുണുക്കന്‍ ഒരു ശിക്ഷപോലെ തൂങ്ങിക്കിടക്കുന്നു. അവരുടെ ഭാര്യമാരൊക്കെ കൊച്ചുകുട്ടികളുടെ കാര്യത്തിലാണ് ശ്രദ്ധിക്കുന്നത്. ട്രെയിനില്‍ എല്ലാവരും സ്‌നേഹമുളളവരായിരുന്നു. ഇവരും സ്വന്തം മാതാപിതാക്കളെ ജന്മദേശത്തു വിട്ടു വിദൂരസ്ഥലങ്ങളില്‍ ജോലി ചെയ്യുന്നത് എന്തിനെന്ന് എനിക്കു തോന്നി. സ്വന്തം നാട്ടില്‍ ഒരു ജോലി ലഭിച്ചാല്‍ ഇവര്‍ ഇങ്ങനെ പോവേണ്ടി വരില്ലല്ലോ. ഇവര്‍ ജോലി ചെയ്യുന്ന സ്ഥലങ്ങളും സ്വന്തം നാട് പോലുളള ഒരു ദേശമല്ലേ. സ്വന്തം ദേശത്ത് തൊഴില്‍ കൊടുക്കാത്തത് വ്യവസ്ഥിതിയുടെ നിഷേധം തന്നെയാണ്.

ട്രെയിന്‍ യാത്ര ആനന്ദകരമായിരുന്നു. വളരെ ആവേശത്തോടെ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് റാഞ്ചിയിലേക്ക് ബസ്സില്‍ യാത്ര തിരിച്ചു. മരണത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റതു പോലെ അപരിചിതമായ നാടും നഗരങ്ങളും. ഇനിയുളള എന്റെ ഓരോ ചുവടുകളും വിജയത്തിന്റെ ചവിട്ടുപടികള്‍ തന്നെയെന്ന് വിശ്വസിച്ചു പുതിയ ആകാശത്തിന്റെ തണലിലുടെ ഞാന്‍ സഞ്ചരിച്ചു. ദുര്‍വ്വയിലുളള ജ്യേഷ്ഠന്റെ ക്വാര്‍ട്ടറില്‍ എന്നെ വിജയന്‍പിളള എത്തിച്ചു. ജ്യേഷ്ഠന്‍ ജോലിയിലും മക്കള്‍ സ്‌കൂളിലുമായിരുന്നു. ജേഷ്ഠത്തി അമ്മിണി ധൃതിപ്പെട്ട് എനിക്ക് ചായ ഇട്ടുതന്നു. ചായ കുടിക്കുമ്പോഴെങ്കിലും വീട്ടിലെ കാര്യങ്ങള്‍ ചോദിക്കുമെന്ന് കരുതിയെങ്കിലും ചോദിച്ചില്ല. ആകെ ചോദിച്ചത് യാത്ര നന്നായിരുന്നോ എന്നു മാത്രം. മറ്റുളളവ ഭര്‍ത്താവ് വന്നു ചോദിക്കട്ടെ എന്നായിരിക്കും. ഉച്ചക്ക് ഊണു കഴിക്കാന്‍ ജേഷ്ഠന്‍ തങ്കച്ചനെത്തി. വീട്ടില്‍ വിളിക്കുന്ന പേരാണത്. യഥാര്‍ത്ഥ പേര് വര്‍ഗ്ഗീസ് എന്നാണ്.

വീട്ടില്‍ നിന്നു തന്നുവിട്ട ഭക്ഷണപ്പൊതികള്‍ ഞാന്‍ ജ്യേഷ്ഠത്തിയെ ഏല്‍പിച്ചിരുന്നു. ജ്യേഷ്ഠന്‍ ജോലി ചെയ്യുന്നത് ഇന്ത്യന്‍ സര്‍ക്കാരിന്റെ അധീനതയിലുളള എച്ച്. ഇ.സിയുടെ ആശുപത്രിയിലാണ്. ഈ സ്ഥാപനത്തിന്റെ മൊത്തം പേര് ഹെവി എന്‍ജിനിയറിംഗ് കോര്‍പ്പറേഷന്‍ എന്നാണ്. ഇവിടെ ഉത്പാദിപ്പിക്കുന്നത് യുദ്ധോപകരണങ്ങളാണ്. ആയിരക്കണക്കിനു തൊഴിലാളികളണ് ഈ വന്‍കിട സ്ഥാപനത്തില്‍ ജോലി ചെയ്യുന്നത്. അതില്‍ ആയിരത്തോളം മലയാളികളുമുണ്ട്. അവിടുത്തെ പ്രമുഖ സംഘടനയാണ് റാഞ്ചി മലയാളി അസ്സോസ്സിയേഷന്‍. രണ്ടായിരത്തിലധികം അംഗങ്ങളുണ്ട്. അവരുടെ നേതൃത്വത്തില്‍ നടത്തുന്ന നാടക സംഘമാണ് റാഞ്ചി എയ്ഞ്ചല്‍ തിയേറ്റേഴ്‌സ്. ജ്യേഷ്ഠന്‍ അസ്സോസ്സിയേഷന്റെ ട്രഷറാര്‍ ആണ്. ജോലി കൂടാതെ സമൂഹികപ്രവര്‍ത്തനവും ചിട്ടിയും ദുര്‍വ്വയില്‍ രണ്ടു സൗത്ത് ഇന്ത്യന്‍ ഹോട്ടലുകളുമുണ്ട്.

ജ്യേഷ്ഠന്‍ വീട്ടു വിശേഷങ്ങളും എന്റെ വിശേഷങ്ങളും ചോദിച്ചറിഞ്ഞിട്ടു പറഞ്ഞു, നീ ഇവിടുത്തെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയി ടൈപ്പും ഷോര്‍ട്ട്ഹാന്‍ഡും പഠിക്കണം. നീ നാടകമെഴുതി പോലീസ് പിടിച്ചതൊക്കെ കേട്ടു. ഇവിടെ അതിനുളള അവസരമൊക്കെയുണ്ട് ആദ്യം വേണ്ടത് ജോലിയാണ്. ഒപ്പം ഹിന്ദി പഠിക്കണം. അതിനു ദിവസവും ഹോട്ടലില്‍ പോയാല്‍ മതി. അടുക്കളയിലെ അടുപ്പില്‍ വെളളം തിളയ്ക്കുന്ന ശബ്ദം കേള്‍ക്കാമായിരുന്നു. കുട്ടികള്‍ സ്‌കൂളില്‍ നിന്നു വന്ന് പുഞ്ചിരിയോടെ നോക്കി. അടുത്ത ദിവസങ്ങളില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും ഹോട്ടലിലും പോയി തുടങ്ങി. നാട്ടില്‍ കരിമുളക്കല്‍ വാസുദേവന്റെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ റ്റൈപ്പ് കുറച്ചു പഠിച്ചിരുന്നു. ഒരു മാസത്തേക്ക് ഫീസ് മൂന്നു രൂപയായിരുന്നു. ഷോര്‍ട്ട് ഹാന്‍ഡ് പഠിക്കുന്നവര്‍ക്ക് അഞ്ചു രൂപയുമായിരുന്നു. ഫീസ് കൊടുക്കാന്‍ പ്രയാസമായതു കൊണ്ട് ഷോര്‍ട്ട് ഹാന്‍ഡിന്റെ ഒരു പുസ്തകം ഞാന്‍ പതിനഞ്ചു രൂപ കൊടുത്തു വാങ്ങി. അതിനു വേണ്ടി അവസാനത്തെ ആടിനെയും വിറ്റിരുന്നു. കൂട്ടുകാരില്‍ പലരും കോളജില്‍ ചേര്‍ന്നപ്പോള്‍ എനിക്കതിനുളള അവസരമില്ലാതെ പോയതും സാമ്പത്തികമില്ലായിരുന്നതിനാലാണ്.

ഷോര്‍ട്ട്ഹാന്‍ഡ് സ്വന്തമായിട്ടാണ് ഞാന്‍ പഠിച്ചത്. ഇതെനിക്ക് റാഞ്ചിയില്‍ പ്രയോജനപ്പെട്ടു. അദ്ധ്യാപകന്റെ മുന്നില്‍ മറ്റുളളവര്‍ക്കൊപ്പം നല്ല സ്പീഡില്‍ ഷോര്‍ട്ട് ഹാന്‍ഡ് എഴുതാന്‍ എനിക്കു കഴിഞ്ഞു. സ്‌റ്റെനോഗ്രാഫറും, സെക്രട്ടറിയുമൊക്കെയാകുന്നയാളുകള്‍ പ്രമുഖ സ്ഥാപനങ്ങളില്‍ മാനേജര്‍ പോസ്റ്റ് വരെ എത്തുന്ന സ്ഥിതിയുണ്ടായിരുന്നു. അതുകൊണ്ട് പലരും സ്റ്റെനോഗ്രാഫര്‍ ആകാന്‍ ആഗ്രഹിച്ചത്. കോളജ് പഠനത്തിനു പോയതുമില്ല. കല്‍ക്കരിയാണ് വിറകിനു പകരം പാചകത്തിന് ഉപയോഗിച്ചിരുന്നത്. ഇന്ത്യയിലെ കല്‍ക്കരിയുടെ പ്രധാന സ്ഥാപനമായ കോള്‍ ഇന്ത്യയും, അതുപോലെ ഹിന്ദുസ്ഥാന്‍ സ്റ്റീലും അന്ന് റാഞ്ചിയിലായിരുന്നു. ഇവിടെയെല്ലാം ധാരാളം മലയാളികള്‍ ജോലി ചെയ്യുന്നുണ്ട്. ഓഫിസുകളില്‍ സെക്രട്ടറി, സ്റ്റെനോഗ്രാഫര്‍ തുടങ്ങിയവര്‍ മലയാളികളാണ്. മലയാളികള്‍ ഈ രംഗത്ത് ശോഭിക്കുന്നതു കണ്ടാണ് ബിഹാറികള്‍ ടൈപ്പും ഷോര്‍ട്ട് ഹാന്‍ഡും പഠിക്കാന്‍ തയാറായത്.
ആഴ്ചകള്‍ മുന്നോട്ടു പോയി, ജീവിതത്തിനു പുതിയൊരു ശോഭയും തിളക്കവും വരുന്നതായി തോന്നി. ജ്യേഷ്ഠന്‍ പറഞ്ഞതനുസരിച്ച് എയ്ഞ്ചല്‍ തിയേറ്റേഴ്‌സിന് വേണ്ടി ആദ്യമായി ഗാനങ്ങള്‍ എഴുതി. നാടകത്തില്‍ ജ്യേഷ്ഠനും ജ്യേഷ്ഠത്തിയും അഭിനയിച്ചു. ജ്യേഷ്ഠന്‍ കലാബോധമുളളവനായി എനിക്കറിയില്ലായിരുന്നു. റാഞ്ചിയിലെ പല മലയാളികളും മലയാള ഭാഷയോട് സംസ്‌കാരത്തോടും ഏറെ ബഹുമാനമുളളവരുമായിരുന്നു. ഞാന്‍ എഴുതിയ ഗാനത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചത് സെക്ടര്‍ മൂന്നിലുണ്ടായിരുന്ന ഒരു റോബിനാണ്. അതിന് സാക്ഷ്യം വഹിക്കാന്‍ അദ്ദേഹം എന്നെയും ക്ഷണിച്ചിരുന്നു. റാഞ്ചിയിലെ വലിയ ഹാളില്‍ എന്റെ ഗാനങ്ങള്‍ അഭിനയിക്കുന്നവരിലൂടെ കേട്ടപ്പോള്‍ പൂന്തേനൊഴുകുന്ന അനുഭവമായി.

ആദ്യമായിട്ടാണ് ആയിരം പേര്‍ക്ക് ഇരിക്കാവുന്ന ഒരു ഹാളില്‍ നാടകം കണ്ടത്. മലയാളികളില്‍ പലരും കസവുമുണ്ടും വെളളയുടുപ്പും ധരിച്ചാണ് എത്തിയത്. മൈക്കിലൂടെ ഗാനരചയിതാവിന്റെ പേരു കേട്ടപ്പോള്‍ പൂനിലാവില്‍ കുളിച്ചു നില്‍ക്കുന്നതു പോലെ തോന്നി. ചിലര്‍ പിറുപിറുത്തു പറഞ്ഞു. ആരാണിയാള്‍. മുമ്പൊന്നും ഈ പേര് കേട്ടിട്ടില്ലല്ലോ. ആ മധുര ഗാനങ്ങള്‍ പാടിയവരുടെ പേരുകള്‍ ഇന്നെനിക്കോര്‍മ്മയില്ല. അതു ജീവിതത്തില്‍ ആഹ്ലാദം പകര്‍ന്ന നിമിഷങ്ങളായിരുന്നു. എന്നെപ്പറ്റി ചിലരൊക്കെ ആരാഞ്ഞു തുടങ്ങി. ചിലര്‍ എന്നെത്തേടി ഹോട്ടലില്‍ വന്നു. നാടകം വേണമെന്നാവശ്യപ്പെട്ടു. അതിനനുസരിച്ച് നാടകങ്ങള്‍ വീണ്ടും എഴുതാനാരംഭിച്ചു.

ആഴ്ചകള്‍ മാസങ്ങളായി. ജ്യേഷ്ഠത്തിയില്‍ എന്തോ ഒരു മാറ്റം കണ്ടു. അത് എന്തെന്ന് വ്യക്തമായി ഒരു ദിവസം ഞാന്‍ മനസ്സിലാക്കി. ആ ദിവസം കടയില്‍ നിന്ന് ഞാന്‍ നേരത്തേ വീട്ടിലേക്ക് വന്നതാണ്. കുട്ടികള്‍ പഠനത്തിലും എഴുത്തിലുമാണ്. ജ്യേഷ്ഠനും ജ്യേഷഠത്തിയും സംസാരിക്കുന്നത് എന്റെ കാര്യമാണ്. ജ്യേഷ്ഠത്തി ചോദിച്ചു എത്ര നാള്‍ ഇവനെ ഇവിടെ നിര്‍ത്തി തീറ്റിപ്പോറ്റാനാണ് ചേട്ടന്റെ ഉദ്ദേശം. കതക് അടച്ചിട്ടാണ് സംസാരിക്കുന്നതെങ്കിലും അത് പുറത്ത് ഞാന്‍ കേള്‍ക്കുമെന്ന് അവര്‍ക്കറിയില്ല. അവരുടെ വാദപ്രതിവാദങ്ങള്‍ കുറച്ചു കേട്ടതിനു ശേഷം ഞാന്‍ പുറത്തേക്ക് ഇറങ്ങി നടന്നു. കിഴക്കു ഭാഗത്തുളള ഒരു കലുങ്കില്‍ ചെന്നിരുന്നു. ആ കലുങ്കിന്റെ അടിയിലൂടെ മഴക്കാലമായാല്‍ വെളളം ഒഴുകി പോകാറുണ്ട്. എന്റെ മനസ്സില്‍ ആദ്യമായി ഒരു മരവിപ്പ് തോന്നി. ജ്യേഷ്ഠത്തി പറഞ്ഞതിലും കാര്യമുണ്ട്. നാട്ടില്‍ നിന്ന് വന്നിട്ട് മൂന്നു മാസം കഴിഞ്ഞു. ഇവിടെ ഇങ്ങനെ താമസിക്കുന്നത് അത്ര നന്നല്ല. ജ്യേഷ്ഠന്റെ മനോവികാരം ഇതിനോക്കെ എന്തു പറയുമെന്നുളളതാണ്.ഹൃദയ വേദനയുമായി ഇരുന്ന നിമിഷങ്ങളില്‍ കണ്ണുകള്‍ നിറഞ്ഞതറിഞ്ഞില്ല.

സഹോദരനായാലും സ്‌നേഹവും കാരുണ്യവും ഇത്രയുമേയുളളൂ എന്ന് ഞാന്‍ മനസ്സിലാക്കി. നാട്ടില്‍ എത്രമാത്രം പട്ടിണി കിടന്നു. എല്ലാം എനിക്കു വേണ്ടി തന്നെ. അവിടെയും ഞാനാര്‍ക്കും ആരുമായിരുന്നില്ല. അവിടെ വച്ച് ഞാന്‍ ആഹാരം ത്യജിക്കുമായിരുന്നു. ഇവിടെ അതിനു പറ്റില്ല. കാരണം വിശപ്പടക്കാന്‍ വീട്ടിലുളളതു പോലെ മാങ്ങയോ, ചക്കയോ, തേങ്ങയോ ഇവിടെയില്ല. ആകെയുളളത് മരങ്ങളാണ്. പിന്നീട് ക്വാര്‍ട്ടറിന്റെ ഇടതു ഭാഗത്ത് ജ്യേഷ്ഠന്‍ നാട്ടില്‍ നിന്നു കൊണ്ടു വന്ന കുറെ ചേനയും ചേമ്പും കപ്പയുമാണുളളത്. ഉളളില്‍ നീറുന്ന വേദനയുമായി കുറച്ചു നേരം ആ കൂരിരുട്ടില്‍ ഇരുന്നിട്ട് ക്വാര്‍ട്ടറിലേക്ക് നടന്നു. അവിടെ ചെല്ലുമ്പോള്‍ ജ്യേഷ്ഠന്‍ അവിടെ ഇല്ലായിരുന്നു. ചിട്ടിപ്പിരിവിന് പോയതാണ്. ചിട്ടിപ്പിരിവിനും കടയിലും പോയിട്ടു വരുമ്പോഴേക്കും പതിനൊന്നു മണി കഴിയും.
ജ്യേഷ്ഠത്തി ഭക്ഷണം തന്നു. എപ്പോഴും അങ്ങനെയാണ്. ഭക്ഷണം മേശപ്പുറത്ത് കൊണ്ടുവച്ചിട്ടു പോകും. മറ്റൊന്നും സംസാരിക്കില്ല. ഉളളില്‍ നീരസമാണോ, സ്‌നേഹമാണോ?. ഒന്നുമറിയില്ല. പൊതുവില്‍ സ്ത്രീ സഹജമായ ഒരു സ്വഭാവമാണുളളത്. ഭക്ഷണം കഴിഞ്ഞ് ഹൃദയവ്യഥയോടെ കട്ടിലില്‍ കണ്ണുമിഴിച്ചു കിടന്നു. വീട്ടില്‍ നേരത്തെ വരുമ്പോഴോക്കെ ഷോര്‍ട്ട്ഹാന്‍ഡോ, നാടകമോ എഴുതി എല്ലാവരും ഉറങ്ങിയിട്ട് മാത്രമേ ഞാന്‍ ഉറങ്ങിയിരുന്നുളളൂ. ഇനിയും ഒരു ജോലിക്കുവേണ്ടിയുളള ശ്രമങ്ങള്‍ തുടങ്ങണം. ജ്യേഷ്ഠത്തി പറയുന്നതിലും കാര്യമുണ്ട്. എനിക്ക് വച്ചുവിളമ്പി തരേണ്ട കാര്യമൊന്നും അവര്‍ക്കില്ല.

ജ്യേഷ്ഠത്തിയുടെ വാക്കുകള്‍ തെറ്റിധരിക്കേണ്ടതില്ല എന്ന് എനിക്കും തോന്നി. എനിക്കൊരു ജോലി ലഭിച്ചാല്‍ സന്തോഷിക്കുന്നത് ജ്യേഷ്ഠത്തി അല്ലെന്ന് പറയാന്‍ പറ്റുമോ?. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ക്‌ളാസ്സ് കഴിഞ്ഞ് ദുര്‍വ്വായില്‍ നിന്നും റാഞ്ചിയിലേക്ക് ബസ്സ് കയറും. മിനിബസ്സുകളാണ്. ബസ്സില്‍ കയറിയാല്‍ ടിക്കറ്റ് എടുക്കില്ല. അതിനുളള കാരണം ബസ്സ് കണ്ടക്ടറുടെ കയ്യില്‍ ടിക്കറ്റില്ല. ഓരോരുത്തരേയും സമീപിച്ച് പൈസ വാങ്ങും. ദുര്‍വ്വയില്‍ നിന്നും റാഞ്ചിയിലേക്ക് മുപ്പതു പൈസയാണ് കൂലി. ഏകദേശം ഒരു മണിക്കൂര്‍ യാത്ര. എന്റെ കൈയ്യില്‍ കാശില്ലാത്തതിനാല്‍ ഞാന്‍ ടിക്കറ്റ് എടുക്കാറില്ല. കണ്ടക്ടറുടെ ഓരോ ചലനങ്ങള്‍ക്കും ഞാന്‍ മാറി മറിഞ്ഞു നില്‍ക്കും. മാത്രവുമല്ല, റാഞ്ചിയില്‍ ചെന്നിറങ്ങുമ്പോള്‍ ഞാന്‍ ബാക്കി ചോദിക്കും. കണ്ടക്ടര്‍ എന്നെ തുറിച്ചു നോക്കിയിട്ട് ചോദിക്കും എത്രയാണ്. ഞാന്‍ പറയും അമ്പതു പൈസ തന്നു ഇരുപതു പൈസ ബാക്കി കിട്ടാനുണ്ട്. ഇതു ചില ദിവസങ്ങളില്‍ ഒരു രൂപയാകും. പെട്ടെന്നു കണ്ടുപിടിക്കാതിരിക്കാന്‍ ഓരോ ദിവസവും ഓരോ ബസ്സിലാണ് യാത്ര. ബസ്സിന്റെ എന്‍ജിന്‍ ഇടിക്കുന്ന പോലെ എന്റെ ഹൃദയവും ഇരച്ചു കൊണ്ടിരുന്നു.

റാഞ്ചിയുടെ പല ഭാഗങ്ങളിലും ഒരു ജോലിക്കായി കയറിയിറങ്ങി. ഹിന്ദി അറിയാത്തതിനാല്‍ അര മുറി ഇംഗ്‌ളീഷ് വാക്കാണ് ഞാന്‍ ഉപയോഗിച്ചത്. ചില സ്ഥലത്ത് ജോലിയുണ്ടെങ്കിലും എനിക്ക് വേണ്ട ജോലി പരിചയം ഇല്ലാത്തതിനാല്‍ അതിനും സാധ്യതയില്ല. പലപ്പോഴും നടന്നു ക്ഷീണിച്ച് തളര്‍ന്നു. ജ്യേഷ്ഠത്തി നല്കിയ പ്രഭാത ഭക്ഷണം കഴിച്ചിട്ടാണ് എന്റെ യാത്ര. ഉച്ചയ്ക്ക് ഹോട്ടലില്‍ കയറിയിരുന്ന് വെളളം കുടിച്ചിട്ട് ഇറങ്ങി നടക്കും. മിക്ക ദിവസവും താമസിച്ചു വരുമ്പോള്‍ ജ്യേഷ്ഠന്‍ ചോദിക്കും, നീയിപ്പോള്‍ കടയില്‍ ചെല്ലാറില്ലേ?. ഞാനപ്പോള്‍ ഒരു കളളം പറയും റാഞ്ചിയില്‍ ഒരു പാര്‍ട്‌ടൈം ജോലി കിട്ടി. എല്ലാ ദിവസവുമില്ല. ആഴ്ച്ചയില്‍ രണ്ടോ, മൂന്നോ ദിവസം പോയാല്‍ മതി. ജ്യേഷ്ഠത്തിക്ക് അത് ആഹ്‌ളാദം പകരുന്ന ഒരു കാര്യമായിരുന്നു. എന്റെ വാക്കുകളില്‍ അല്പം പോലും സംശയം അവര്‍ക്ക് തോന്നിയില്ല. എന്റെ ദുഖം ഞാന്‍ തന്നെ സഹിച്ചു കൊണ്ടിരുന്നു.

ജ്യേഷ്ഠന്‍ ഒരു വസ്തു എഴുത്തിനായി ഒറ്റയ്ക്ക് നാട്ടിലേക്ക് പോയി. പോകുന്നതിനു മുമ്പ് ചില മലയാളികളോട് ചിട്ടി കാശ് വാങ്ങുന്ന കാര്യം എന്നേയേല്‍പിച്ചു. ജ്യേഷ്ഠന്റെ സമീപനം പലപ്പോഴും ആശ്വാസം പകരുന്നതായിരുന്നു. ജ്യേഷ്ഠത്തിയുടെ ആശങ്കകളെ കുറച്ചു കണ്ടതുമില്ല.
എന്റെ ജീവിതവും മനസ്സും വല്ലാതെ വ്യാകുലപ്പെട്ടു. എത്രനാള്‍ ഇങ്ങനെ ജീവിക്കും. ഒരു സന്ധ്യയ്ക്ക് ഹോട്ടലിലേക്ക് ചിട്ടിപ്പണം അടയ്ക്കാനുളള ജ്യേഷ്ഠന്റെ സുഹൃത്ത് വളളികുന്നം എന്ന് വിളിപ്പേരുളള ഒരാള്‍ കടന്നുവന്നു. എല്ലാ സന്ധ്യകളിലും മലയാളികള്‍ ഹോട്ടല്‍ നടത്തുന്ന തൃശൂര്‍ക്കാരനായ അപ്പുവിന്റെ ചായക്കടയില്‍ വന്നിരുന്നു ചായയും- വടയും കഴിക്കുകയും നാട്ടുകാര്യങ്ങള്‍ – റാഞ്ചി വിശേഷങ്ങള്‍ ഒക്കെ സംസാരിക്കുകയും പതിവാണ്. ഞാനുമതൊക്കെ കേട്ടിരിക്കും. വളളികുന്നം പോകാന്‍ പുറത്തേക്കിറങ്ങിയ സമയം ഞാന്‍ പറഞ്ഞു, ജ്യേഷ്ഠന്‍ പറഞ്ഞിട്ടു പോയി ചിട്ടിക്കാശ് ചോദിക്കണമെന്ന്. തീഷ്ണമായി വളളികുന്നം എന്നെ നോക്കി രോഷത്തോടെ പറഞ്ഞു. നീ ആരാടാ എന്നോട് കാശു ചോദിക്കാന്‍. ഞാന്‍ നിശ്ശബ്ദനായി ഉളളിലുയര്‍ന്ന കോപമടക്കി വിടര്‍ന്ന മിഴികളോടെ നോക്കി എന്നിട്ട് ചോദിച്ചു എന്തിനാ ചേട്ടാ എന്നോട് വഴക്കുകൂടുന്നേ?. ജ്യേഷ്ഠന്‍ പറഞ്ഞത് പൈസ ചോദിച്ചു വാങ്ങണമെന്ന്. ഞാന്‍ ചോദിച്ചത് തെറ്റായോ. പറഞ്ഞു തീര്‍ന്ന ഉടനെ എന്നെ പിടിച്ചു തളളി. ഞാന്‍ പിറകോട്ട് വേച്ചു വേച്ചു പോയി. അതു കണ്ട് അപ്പു ധൃതിയില്‍ വന്ന് വള്ളികുന്നത്തെ സമാധാനിപ്പിച്ചു. വള്ളികുന്നത്തിന് ദേഷ്യമടക്കാനായില്ല. അയാള്‍ തെറി വാക്കുകള്‍ പറഞ്ഞു കൊണ്ടിരുന്നു. എന്റെ ഉയര്‍ന്നുളള ചവിട്ട് അയാളുടെ നെഞ്ചത്ത് തറച്ചു. അയാള്‍ മണ്ണിലേക്ക് മറിഞ്ഞു വീണു.

കടയില്‍ ഇരുന്നവര്‍ ആ രംഗം കണ്ടു പുറത്തേക്ക് വന്നു. എന്റെ ശരീരമാകെ വിറച്ചു. കണ്ണുകള്‍ ജ്വലിച്ചു. ഞങ്ങളെ രണ്ടു പേരേയും മറ്റു മലയാളികള്‍ തടഞ്ഞു. നിന്നവരൊക്കെ വള്ളികുന്നത്തെ കുറ്റപ്പെടുത്തി പറഞ്ഞു. തനിക്ക് എന്താ പറ്റിയെ ഹിന്ദിക്കാരുടെ മുന്നില്‍ മലയാളികള്‍ തമ്മിലടിക്കുക നാണക്കേടാണ്. വള്ളിക്കുന്നം എന്നെ വെല്ലുവിളിച്ചു കൊണ്ട് കോപാക്രാന്തനായി പോയി. എന്നോടും ചിലര്‍ പറഞ്ഞു നിന്റെ ജ്യേഷ്ഠന്‍ ഇവിടെ ഇല്ലാത്തത് നീ മറക്കേണ്ട. നീ വഴക്കിനൊന്നും പോവരുത്. സത്യത്തില്‍ അറിഞ്ഞുകൊണ്ട് ഞാനൊരു വഴക്കുണ്ടാക്കിയില്ല. സംഭവിച്ചതു സ്വാഭാവികം മാത്രമായിരുന്നു. അയാളുടെ തടിമിടുക്ക് എന്നോട് വേണ്ട എന്നു പറഞ്ഞിട്ട് ഞാനും കടയില്‍നിന്നിറങ്ങി. മനസ്സാകെ ആ വഴക്കിനെ ചുറ്റപ്പെട്ടുകിടന്നു. ഉളളില്‍ വിഷവുമായി ജീവിക്കുന്ന ഇവനെപ്പോലുളളവര്‍ മലയാളികള്‍ക്കിടയിലുണ്ട്.

നടന്ന സംഭവം ജ്യേഷ്ഠത്തിയെ ധരിപ്പിച്ചു. എല്ലാത്തിനും ദൃക്‌സാക്ഷി അപ്പുവാണ്. ജ്യേഷ്ഠത്തി എന്നെ കുറ്റപ്പെടുത്തുകയാണ് ചെയ്തത്. പൈസ തന്നില്ലെങ്കില്‍ വേണ്ട. സ്വന്തം ഭാര്യയെ വരെ അവന്‍ തല്ലിയതായി കേട്ടിട്ടുണ്ട്. അവന്‍ സമുദായത്തിന്റെ നേതാവെന്നാ പറയുന്നത്.  ഈ സംഭവം വള്ളികുന്നം ഒരു മതവൈര്യമായി സഹപ്രവര്‍ത്തകരിലേക്ക് പരത്തി. അതിന്റെ മുഖ്യ സൂത്രധാരന്‍ ഒരു ആനന്ദായിരുന്നു. അയാളുടെ വീട്ടിലാണ് ഒത്തുകൂടലും കളളുകുടിയും എല്ലാ ഞായറാഴ്ചകളില്‍ നടക്കുന്നത്. പന്തയം വച്ചുളള ചീട്ടുകളിയുമുണ്ട്. വള്ളികുന്നത്തെ ചവിട്ടിയത് വളരെ ഗൗരവമായിട്ടാണ് അവര്‍ കണ്ടത് അടിക്ക് തിരിച്ചടിക്കണം അതായിരുന്നു അവരുടെ തീരുമാനം. ഒരു ദിവസം ഞാന്‍ ദുര്‍വ്വയിലേക്ക് നടക്കുമ്പോള്‍ ഒരാള്‍ പിറകില്‍ നിന്ന് വിളിച്ചു. അത് ആനന്ദായിരുന്നു. ഒപ്പം മറ്റൊരാളുമുണ്ട്. വളരെ ആകര്‍ഷകമായ വസ്ത്രധാരണം, ചെറു പുഞ്ചിരി ആദ്യം സൗമ്യമായി സംസ്സാരിച്ചയാളുടെ സ്വരം മാറി. എന്നെ ഇപ്പോള്‍ തന്നെ സംഹരിച്ചുകളയുമെന്ന ഭാവത്തില്‍ ഭയപ്പെടുത്തി സംസാരിച്ചുകൊണ്ടരിക്കെ ഞാന്‍ ചോദിച്ചു, ചേട്ടന്മാര്‍ എന്റെ ഭാവി തീരുമാനിക്കാന്‍ ആരാണാവോ?. അടിക്ക് തിരിച്ചടിക്കാനാണ് വന്നതെങ്കില്‍ അടിക്കെടാ.. എന്റെ ശബ്ദവും ഉച്ചത്തിലായി.

ആനന്ദന്‍ എന്റെ ഉടുപ്പില്‍ ബലമായ് പിടിച്ചിട്ട് കൂടെ വന്നവനോട് പറഞ്ഞു. അടിക്കെടാ ഇവനെ..ആനിമിഷം ആനന്ദനെ ദൂരേക്ക് വലിച്ചെറിഞ്ഞ്. അടിക്കാന്‍ വന്നവന്റെ നാഭിക്കു തന്നെ തൊഴിച്ചു. അയാള്‍ അട്ട ചുരുളുന്നതു പോലെ താഴേക്ക് ചുരുണ്ടു. സൈക്കിളില്‍ വന്ന ഹിന്ദിക്കാര്‍, മദ്രാസികള്‍ തമ്മിലടിക്കുന്നത് നോക്കി നിന്നു. എന്റെ കണ്ണുകളില്‍ പ്രതികാരം മാത്രമായിരുന്നു. മുന്നോട്ടു വന്ന ആനന്ദിനെ ചവിട്ടി വീഴ്ത്തുക മാത്രമല്ല, ഇടിക്കയും ചെയ്തു. അപ്പോഴേക്കും ഹിന്ദിക്കാര്‍ ഓടി വന്ന് എന്നെ പിടിച്ചു മാറ്റി. ഇതൊക്കെ കണ്ട് രസിച്ച ഒരു മലയാളി ചെറിയാനും കൂട്ടത്തിലുണ്ടായിരുന്നു. എന്റെ മുന്നില്‍ നിശബദരായി അവര്‍ മാറിയിരുന്നു. അവരുടെ ശൂന്യത നിറഞ്ഞ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു. ”വെറുതെ ചൊറിയാന്‍ വരല്ലേ, മര്യാദയ്ക്കു നീയൊക്കെ നടന്നില്ലെങ്കില്‍ ആശുപത്രിയിലായിരിക്കും വാസം.” നിര്‍വികാരരായി നിന്നതല്ലാതെ മറിച്ചൊന്നും പറഞ്ഞില്ല. വിഷാദഭാവത്തോടെ അവരെന്നെ നോക്കി നിന്നു. അവരുടെ ഉളളില്‍ നീരസവും പകയും വര്‍ദ്ധിച്ചു.

RECENT POSTS
Copyright © . All rights reserved