Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിൽ ഏറ്റവും കൂടുതൽ ശിശു മരണങ്ങൾക്ക് കുപ്രസിദ്ധി നേടിയ ആശുപത്രികളുടെ പേരുവിവരങ്ങൾ പുറത്തുവന്നു. അപകടകരമാം വിധം ശിശുമരണ നിരക്ക് ഉയർന്ന ആശുപത്രികളുടെ പേര് വിവരങ്ങൾ ഉൾപ്പെടുത്തിയ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ആണ് പുറത്തു വന്നിരിക്കുന്നത്. ദേശീയ ശരാശരിയേക്കാൾ കുറഞ്ഞത് അഞ്ച് ശതമാനം കൂടുതലുള്ള ശിശുമരണ നിരക്ക് റിപ്പോർട്ട് ചെയ്ത ഏഴ് എൻഎച്ച്എസ് ട്രസ്റ്റുകളുടെ വിവരങ്ങൾ ആണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് .


സാൻഡ്‌വെൽ ആൻഡ് വെസ്റ്റ് ബർമിംഗ്ഹാം ഹോസ്പിറ്റൽസ് എൻഎച്ച്എസ് ട്രസ്റ്റ്, യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് ഓഫ് ലെസ്റ്റർ എൻഎച്ച്എസ് ട്രസ്റ്റ് എന്നിവയാണ് ഏറ്റവും മോശം പ്രകടനം കാഴ്ചവച്ചത്. ഹെൽത്ത് സർവീസ് ജേണൽ അന്വേഷണം നടത്തിയ കഴിഞ്ഞ 7 വർഷങ്ങളിലും മേൽപ്പറഞ്ഞ രണ്ട് ആശുപത്രികളിലായിരുന്നു ശിശുമരണങ്ങൾ ഏറ്റവും കൂടുതൽ രേഖപ്പെടുത്തപ്പെട്ടത്. ലീഡ്സ് ടീച്ചിംഗ് ഹോസ്പിറ്റൽസ് എൻഎച്ച്എസ് ട്രസ്റ്റ് ആണ് മൂന്നാം സ്ഥാനത്ത് ഉള്ളത്. ഇവിടെ മാത്രം ഈ വർഷം ആദ്യം 56 കുഞ്ഞുങ്ങളുടെ മരണത്തെ കുറിച്ച് അന്വേഷണം നടത്തണമെന്ന് അവരുടെ മാതാപിതാക്കൾ ആവശ്യപ്പെട്ടിരുന്നു. ഏഴു വർഷങ്ങളിൽ നാലിലും ഇവിടെ അസ്വാഭാവികമായ രീതിയിൽ ശിശു മരണ നിരക്ക് ഉയർന്ന നിലയിലായിരുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്.

എൻ എച്ച് എസ് ട്രസ്റ്റിനെ കുറിച്ചുള്ള പൊതുവായ ചില വിശകലനങ്ങൾ വന്നതിന് ദിവസങ്ങൾക്ക് ശേഷമാണ് ശിശുമരണ നിരക്കിനെയും പരിപാലനത്തെയും കുറിച്ചുള്ള ഞെട്ടിക്കുന്ന നിരീക്ഷണങ്ങൾ പുറത്തു വന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഏറ്റവും കൂടുതൽ അമ്മമാർക്ക് നഷ്ടപരിഹാരങ്ങൾ നൽകേണ്ടി വന്നെന്ന കുപ്രസിദ്ധി നേടിയത് മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റി ഫൗണ്ടേഷൻ ഹോസ്പിറ്റൽ ആണ് . ഇത് കൂടാതെ സാൻഡ്‌വെൽ ആൻഡ് വെസ്റ്റ് ബർമിംഗ്ഹാം ഹോസ്പിറ്റലുകൾ, യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഓഫ് ലെസ്റ്റർ എന്നിവ കഴിഞ്ഞ ഏഴ് വർഷങ്ങളിൽ അഞ്ചെണ്ണത്തിലും റെഡ് റേറ്റിംഗ് നേടി. പൂർണ്ണ ഗർഭിണിയായ പലർക്കും ഫോണിലൂടെ തെറ്റായ വിവരങ്ങൾ കൈമാറുന്നത് വഴിയും ശിശുമരണം നടന്നതായുള്ള വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. 2022 ജനുവരിയിൽ, ബ്രൈറ്റണിലെ റോയൽ സസെക്സ് കൗണ്ടി ഹോസ്പിറ്റൽ പ്രസവവേദന അനുഭവിക്കുമ്പോൾ വീട്ടിൽ തന്നെ കഴിയുന്നതാണ് നല്ലതെന്ന് ഫോണിലൂടെ തെറ്റായി ഉറപ്പ് നൽകിയതിനെ തുടർന്ന് ഒരു അമ്മയ്ക്ക് തന്റെ മകളെ രണ്ട് ദിവസം മാത്രം പ്രായമുള്ളപ്പോൾ നഷ്ടപ്പെട്ടതിന്റെ വിവരങ്ങളും പുറത്തുവന്ന റിപ്പോർട്ടിൽ ഉണ്ട് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്ത്രീവിരുദ്ധത, ഇസ്ലാമോഫോബിയ, ഇന്ത്യൻ പോലീസ് സേനയിലെ അക്രമം എന്നിവ ഉണ്ട് എന്ന പേരിൽ നിരൂപക പ്രശംസ നേടിയ സന്തോഷ് എന്ന സിനിമയുടെ റിലീസ് ഇന്ത്യയിൽ തടഞ്ഞു . ബ്രിട്ടീഷ്-ഇന്ത്യൻ ചലച്ചിത്ര നിർമ്മാതാവ് സന്ധ്യ സൂരി രചനയും സംവിധാനവും നിർവഹിച്ച സന്തോഷ് ഉത്തരേന്ത്യയുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. വിധവയായ ഒരു യുവതി പോലീസ് സേനയിൽ ചേരുന്നതിന്റെയും ഒരു ദളിത് പെൺകുട്ടിയുടെ കൊലപാതകം അന്വേഷിക്കുകയും ചെയ്യുന്നതിനെ ഇതിവൃത്തമാക്കിയ സിനിമ അന്താരാഷ്ട്രതലത്തിൽ പ്രശംസ നേടിയിരുന്നു.

ഇന്ത്യൻ സമൂഹത്തിൽ നടമാടുന്ന സ്ത്രീവിരുദ്ധത, താഴ്ന്ന ജാതിക്കാരായ ദളിതർക്കെതിരെയുള്ള വിവേചനം, പോലീസ് സേനയിലെ ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റത്തിന്റെ നഗ്നമായ ദൃശ്യങ്ങൾ എന്നിവ ചിത്രത്തിൽ ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ ലൈംഗിക ആക്രമണങ്ങൾ പ്രത്യേകിച്ച് താഴ്ന്ന ജാതിക്കാർക്കെതിരെയുള്ളതും വർദ്ധിച്ചുവരുന്ന മുസ്ലിം വിരുദ്ധതയും ചിത്രത്തിൽ അനാവരണം ചെയ്യുന്നുണ്ട്.

കാൻ ചലച്ചിത്ര മേളയിൽ സന്തോഷ് വ്യാപകമായ പ്രശംസ നേടിയിരുന്നു. ഓസ്‌കാറിന്റെ അന്താരാഷ്ട്ര ഫീച്ചർ വിഭാഗത്തിലേക്കുള്ള യുകെയുടെ ഔദ്യോഗിക എൻട്രിയായിരുന്നു ഈ സിനിമ. ഇത് കൂടാതെ നിരവധി അവാർഡുകൾക്ക് സിനിമ നാമനിർദേശം ചെയ്യപ്പെടുകയും ചെയ്തിരുന്നു. പ്രധാന നടി ഷഹാന ഗോസ്വാമി അടുത്തിടെ ഏഷ്യൻ ചലച്ചിത്ര അവാർഡുകളിൽ മികച്ച നടിക്കുള്ള പുരസ്കാരം നേടി. ചിത്രം പൂർണ്ണമായി നിർമ്മിച്ചിരിക്കുന്നത് ഇന്ത്യയിലാണ്. ചിത്രത്തിൽ അഭിനയിച്ചിരിക്കുന്ന എല്ലാവരും ഇന്ത്യക്കാരുമാണ്. വടക്കേ ഇന്ത്യയിലെ പ്രധാന ഭാഷയായ ഹിന്ദിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

ഇന്ത്യയിൽ ചിത്രീകരിക്കുന്നതിനായി ചലച്ചിത്ര നിർമ്മാതാക്കൾ മുമ്പ് തിരക്കഥ സമർപ്പിച്ചിരുന്നു. അന്ന് അവർക്ക് ഒരു പ്രശ്‌നവും നേരിടേണ്ടി വന്നില്ല. ജനുവരിയിൽ ചിത്രം വിതരണം ചെയ്യാൻ ഇന്ത്യയിലെ ഏറ്റവും വലിയ സിനിമാ ശൃംഖലയും രംഗത്തുണ്ടായിരുന്നു. എന്നാൽ ചിത്രത്തിന് സർക്കാർ സ്ഥാപനമായ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനിലെ (സിബിഎഫ്‌സി) യിലെ സെൻസർമാർ ചിത്രത്തിന് അനുമതി നിഷേധിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യൻ പ്രേക്ഷകർക്ക് ഒരിക്കലും ഈ സിനിമ കാണാൻ സാധിക്കില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. സെൻസർമാരുടെ തീരുമാനത്തെ “നിരാശജനകവും ഹൃദയഭേദകവും” എന്ന് സിനിമയുടെ എഴുത്തുകാരനും സംവിധായകനുമായ സൂരി വിശേഷിപ്പിച്ചത് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വിദഗ്ധ ചികിത്സയ്ക്കായി എൻഎച്ച്എസിൽ നേരിടുന്ന കാലതാമസം മുതലാക്കി രോഗികളിൽ നിന്ന് കൈക്കൂലി മേടിച്ച മലയാളി ഡോക്ടർ നടപടികൾ നേരിടുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. യുകെയിൽ പീഡിയാട്രിക് കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്ന മലയാളി ഡോക്ടർ അനീഷിനെതിരെയാണ് അതീവ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നു വന്നിരിക്കുന്നത്. നോർത്തേൺ ഹെൽത്ത് ട്രസ്റ്റിൽ ആണ് ഇയാൾ ജോലി ചെയ്തിരുന്നത്.

ആൻട്രിം ഏരിയ ഹോസ്പിറ്റലിൽ ചികിത്സ ലഭിക്കുന്നതിനായി ഡോക്ടർ അനീഷിന് 850 പൗണ്ട് കൈക്കൂലി കൊടുത്തതായി ഒരു രക്ഷിതാവ് പരാതി നൽകിയതാണ് സംഭവം വെളിയിൽ വരാൻ കാരണമായത്. ഇയാളുടെ പക്കൽ നിന്നും സ്വകാര്യ സേവനത്തിനായി ചില രക്ഷിതാക്കൾ പണം നൽകിയെങ്കിലും പിന്നീട് തുടർ സേവനങ്ങൾ ലഭിച്ചില്ലെന്ന പരാതിയും ഉയർന്നു വന്നിരുന്നു. എൻഎച്ച്എസിൽ സേവനം അനുഷ്ഠിക്കുന്ന സമയത്തു തന്നെ ഇയാൾ സ്വകാര്യ പ്രാക്ടീസ് നടത്തുകയും ചെയ്തു. എൻഎച്ച്എസ് ആശുപത്രികളിൽ ജോലിചെയ്യുന്ന സമയത്ത് ഡോ. അനീഷ് പ്രൈവറ്റ് പ്രാക്ടീസ് നടത്തിയ നടപടികളിൽ എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടൊ എന്നതും അന്വേഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എൻഎച്ച്എസ് ആശുപത്രിയിൽ ജോലി ചെയ്യുമ്പോൾ സ്വകാര്യ നേട്ടത്തിനായി രോഗികളെ പ്രൈവറ്റ് പ്രാക്ടീസിലേക്ക് റഫർ ചെയ്യാൻ പാടില്ലെന്ന കർശന നിർദേശം നൽകപ്പെട്ടിട്ടുണ്ട്. ഇത് കൂടാതെ ഏതെങ്കിലും രീതിയിലുള്ള മറ്റ് വീഴ്ചകൾ ഡോ. അനീഷിന്റെ ഭാഗത്തുനിന്നും ഉണ്ടായോ എന്നതും അന്വേഷണ പരിധിയിൽ വരും.

തനിക്കെതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ച ഡോ. അനീഷ് പക്ഷേ പരാതി നൽകിയ മാതാപിതാക്കളെ കാണാനും ഖേദം പ്രകടിപ്പിക്കാനും ആഗ്രഹമുണ്ടെന്നാണ് പറഞ്ഞത്. ഇയാളെ കുറിച്ച് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ കൂടി കടുത്ത വിമർശനങ്ങൾ ഉയർത്തിയിരിക്കുന്നത്. ഡോ. അനീഷിനെതിരെയുള്ള പരാതികളെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി എൻഎച്ച്എസ് നോർത്തേൺ ട്രസ്റ്റ് അറിയിച്ചിട്ടുണ്ട്. ഭൂരിപക്ഷം മലയാളികളും ജോലി ചെയ്യുന്ന ആരോഗ്യ മേഖലയിലെ ഒരു മലയാളി ഡോക്ടർ തന്നെ കടുത്ത ആരോപണങ്ങൾക്ക് വിധേയനായത് യുകെയിലെ മലയാളികൾക്ക് കടുത്ത അപമാനം ആണ് സൃഷ്ടിച്ചിരിക്കുന്നത്.

 

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ക്യാൻസർ ചികിത്സയുടെ ഭാഗമായുള്ള ചില ശാരീരിക ബുദ്ധിമുട്ടുകൾ ചാൾസ് രാജാവ് നേരിടുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതിൻറെ ഭാഗമായി വ്യാഴാഴ്ച രാജാവിനെ ആശുപത്രിയിൽ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയതായി ബക്കിംഗ് ഹാം കൊട്ടാരം അറിയിച്ചു. ക്യാൻസർ ചികിത്സയുടെ ഭാഗമായുള്ള ചില പാർശ്വഫലങ്ങൾ രാജാവിനെ ബാധിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ആശുപത്രിയിലെ വിദഗ്ധ പരിശോധനകൾക്ക് ശേഷം രാജാവ് ക്ലാരൻസ് ഹൗസിലേക്ക് മടങ്ങി. അവിടെ അദ്ദേഹം ഒദ്യോഗിക കടമകൾ നിർവഹിക്കുന്നത് തുടരുകയാണ് .


എന്നാൽ വൈദ്യോപദേശത്തിൻ്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച ആരംഭിക്കാനിരുന്ന ബർമിംഗ്ഹാം പര്യടനം റദ്ദാക്കിയിട്ടുണ്ട് . 76 വയസ്സുകാരനായ രാജാവിന് ബർമിംഗ്ഹാമിൽ 4 പരിപാടികളിൽ പങ്കെടുക്കേണ്ടതായിരുന്നു. നിലവിലെ ആരോഗ്യ സ്ഥിതിയുടെ വെളിച്ചത്തിൽ ബർമിംഗ്ഹാമിൽ രാജാവ് പങ്കെടുക്കാനിരുന്ന എല്ലാ പരിപാടികളും മാറ്റിവെച്ചു.രാജാവിന്റെ ആരോഗ്യ സ്ഥിതി വ്യാഴാഴ്ച മൂന്ന് അംബാസഡർമാരുമായുള്ള കൂടിക്കാഴ്ചയെയും ബാധിച്ചതായി ബക്കിംഗ്ഹാം കൊട്ടാരം വക്താവ് പറഞ്ഞു. രാജാവിൻറെ പൊതു പരിപാടികൾ റദ്ദാക്കിയതിൽ അദ്ദേഹത്തിന് അതീവ ദുഃഖമുണ്ടെന്നും അവ വീണ്ടും പുന:ക്രമീകരിക്കാൻ സാധിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും കൊട്ടാര പ്രസ്താവനയിൽ അറിയിച്ചു. രാജാവിൻറെ ആരോഗ്യസ്ഥിതിയെ കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. സെൻട്രൽ ലണ്ടനിലെ ആശുപത്രിയിലേയ്ക്ക് അദ്ദേഹം പോയത് ആംബുലൻസിൽ അല്ലെന്നും കാറിൽ ആണെന്നും ആണ് അറിയാൻ കഴിഞ്ഞത് .

കഴിഞ്ഞ കുറെ നാളുകളായി യുകെയുടെ നയതന്ത്ര ബന്ധങ്ങൾ ഊഷ്മളമാകുവാൻ രാജാവ് നിർണായക ഇടപെടലുകൾ നടത്തിയിരുന്നു. അടുത്ത ആഴ്ച മുതലുള്ള രാജാവിൻറെ പരിപാടികൾ മുടക്കമില്ലാതെ നടക്കുമെന്നാണ് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചിരിക്കുന്നത്. ഏപ്രിലിൽ അദ്ദേഹം ഇറ്റലി സന്ദർശിക്കും. 2024 ഫെബ്രുവരിയിലാണ് കൊട്ടാരം രാജാവിൻ്റെ ക്യാൻസർ രോഗനിർണ്ണയം ആദ്യമായി പ്രഖ്യാപിച്ചത്. രാജാവിന് ഏത് തരത്തിലുള്ള ക്യാൻസറാണെന്ന് കൊട്ടാരം വെളിപ്പെടുത്തിയിട്ടില്ല. ചികിൽസയ്ക്കും വിശ്രമത്തിനും ശേഷം കഴിഞ്ഞ ഏപ്രിലിലാണ് അദ്ദേഹം പൊതു ജോലിയിൽ തിരിച്ചെത്തിയത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

തൻറെ മകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ താൻ നേരിട്ട നിരുത്തരവാദപരമായ പെരുമാറ്റത്തിന്റെ വേദനകൾ പങ്കുവെച്ച് അതേ ആശുപത്രിയിൽ സേവനം അനുഷ്ഠിച്ച ഡോക്ടർ. 2023 ജനുവരിയിൽ ആണ് സംഭവം നടന്നത്. ഗുരുതരമായ രോഗിയായ മകനെ ഡോക്ടർ താൻ ജോലി ചെയ്യുന്ന ഈസ്റ്റ് ലണ്ടനിലെ ആശുപത്രിയിൽ ആണ് ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. അവിടെ അവൻ സെപ്സിസ് ബാധിച്ച് മരണമടയുകയായിരുന്നു.

മെനിഞ്ചൈറ്റിസ് സെപ്‌സിസായി വികസിച്ചതിനെ തുടർന്ന് ഹോമർട്ടൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച് 24 മണിക്കൂറിനുള്ളിൽ വില്യം ഹ്യൂസ് (22) മരിച്ചു. തൻറെ മകൻറെ മരണത്തെ തുടർന്ന് ഡോ. ഡെബോറ ബേൺസിൻ്റെ പരാതിയിൽ അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിൽ ആന്റിബയോട്ടിക്കുകളും മറ്റു മരുന്നുകളും രോഗിക്ക് യഥാസമയം ലഭിച്ചില്ലെന്നാണ് കണ്ടെത്തിയത്. 22 വയസ്സുകാരനായ രോഗിയുടെ അവസ്ഥ ആശുപത്രിയിൽ എത്തുമ്പോൾ തന്നെ ഗുരുതരമായിരുന്നുവെന്നും വേഗത്തിൽ ചികിത്സിച്ചിരുന്നെങ്കിൽ രക്ഷപ്പെടുമായിരുന്നുവോ എന്ന് പറയാനാകില്ലെന്നും ഉള്ള ആശുപത്രിയെ വെള്ള പൂശുന്ന അന്വേഷണ റിപ്പോർട്ട് ആണ് പുറത്തുവന്നത്.

തൻറെ മകൻറെ മരണത്തിൽ താൻ ജോലി ചെയ്ത ഹോസ്പിറ്റലിൽ നിന്നുള്ള നിരുത്തരവാദപരമായ പെരുമാറ്റം കാരണമുള്ള മാനസിക വിഷമം മൂലം പിന്നീട് ജോലിയിലേയ്ക്ക് മടങ്ങി വരാൻ തനിക്ക് കഴിഞ്ഞില്ലെന്ന് ഡോക്ടർ ബേൺസ് പറഞ്ഞു. എൻഎച്ച്എസിനുള്ളിൽ ആഴത്തിൽ വേരൂന്നിയ പ്രതിരോധാത്മക സംസ്കാരത്തെ കുറിച്ച് ഇപ്പോൾ എനിക്ക് ബോധ്യമുണ്ടെന്നും താൻ അവരെ വിശ്വസിച്ചെങ്കിലും വഞ്ചിക്കപ്പെട്ടതായും അവർ പറഞ്ഞു. ഭാവിയിൽ ഇത്തരം മരണങ്ങൾ തടയുന്നതിനുള്ള വിശദമായ റിപ്പോർട്ട് ഹോമർട്ടൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിന് നൽകുമെന്ന് അന്വേഷണം നടത്തിയ കൊറോണർ വ്യക്തമാക്കി .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ ഇരുമ്പുയുഗത്തിലെ ഒരു പ്രധാന ശേഖരം കണ്ടെത്തി. 2,000 വർഷങ്ങൾക്ക് മുമ്പ് ബ്രിട്ടനിലെ ജീവിതത്തെ കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടിനെ തീർത്തും മാറ്റിമറിക്കുന്നതാണ് പുതിയ കണ്ടെത്തൽ. നോർത്ത് യോർക്ക്ഷെയറിലെ മെൽസൺബിക്ക് സമീപമാണ് നിധി കണ്ടെത്തിയത്. ഇതിൽ ക്ലോഡിയസ് ചക്രവർത്തിയുടെ കീഴിലുള്ള റോമൻ അധിനിവേശ കാലത്തുള്ളവയെന്ന് കരുതപ്പെടുന്ന ഒന്നാം നൂറ്റാണ്ടിലെ 800-ലധികം വസ്തുക്കൾ അടങ്ങിയിട്ടുണ്ട്. നോർത്തേൺ ഇംഗ്ലണ്ടിന്റെ ഭൂരിഭാഗവും നിയന്ത്രിച്ചിരുന്ന ബ്രിഗന്റസ് എന്ന ഗോത്രവുമായി ഈ വസ്തുക്കൾ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.

വണ്ടികളുടെയോ രഥങ്ങളുടെയോ ഭാഗങ്ങൾ, 28 ഇരുമ്പ് ടയറുകൾ, കുറഞ്ഞത് 14 കുതിരകൾക്കുള്ള കവചങ്ങൾ, കടിഞ്ഞാൺ കഷണങ്ങൾ, ആചാരപരമായ കുന്തങ്ങൾ, രണ്ട് അലങ്കരിച്ച കുടങ്ങൾ എന്നിവ നിധി ശേഖരത്തിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇരുമ്പുയുഗ ഗോത്രങ്ങൾക്കിടയിലെ സമ്പത്ത്, പദവി, വ്യാപാരം, യാത്ര എന്നിവയെ കുറിച്ചുള്ള നമ്മുടെ ധാരണയെ പുനർനിർമ്മിക്കാൻ പുതിയ കണ്ടെത്തലിന് കഴിഞ്ഞേക്കാം. ഈ കണ്ടെത്തൽ അന്താരാഷ്ട്രതലത്തിൽ പ്രാധാന്യമുള്ളതായി വിദഗ്ദ്ധർ കരുതുന്നു.

2021 ഡിസംബറിൽ മെറ്റൽ ഡിറ്റക്ടറിസ്റ്റ് പീറ്റർ ഹെഡ്സ് ആണ് ഈ ശേഖരം കണ്ടെത്തിയത്. തൻെറ കണ്ടെത്തലിൻെറ പ്രാധാന്യം മനസിലാക്കിയ അദ്ദേഹം വിദഗ്ദ്ധ സഹായം തേടുകയായിരുന്നു. 2022-ൽ, ഹിസ്റ്റോറിക് ഇംഗ്ലണ്ടിൽ നിന്നുള്ള £120,000 ധനസഹായത്തോടെ ഖനനം നടന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

നോർത്താംപ്ടണിൽ നിര്യാതയായ അഞ്‌ജു അമലിന്റെ മൃതസംസ്കാരം മാർച്ച് 29-ാം തീയതി ശനിയാഴ്ച നടക്കും. നാളെ 28-ാം തീയതി വെള്ളിയാഴ്ച രാവിലെ 8 മണിക്ക് മൃതദേഹം കൊച്ചി നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവിടെനിന്ന് അഞ്‌ജുവിന്റെ ഭർത്താവ് അമൽ അഗസ്റ്റിന്റെ ഭവനത്തിൽ അന്നേദിവസം വൈകിട്ട് 6 മണിക്ക് മൃതദേഹം എത്തിച്ചേരുന്ന രീതിയിലാണ് നിലവിൽ ക്രമീകരണങ്ങൾ നടത്തിയിരിക്കുന്നത്. തുടർന്ന് പൊതുദർശനത്തിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

മാർച്ച് 29-ാം തീയതി രാവിലെ മൃതദേഹം അഞ്ജുവിന്റെ വയനാട് പുൽപ്പള്ളിയിലെ വീട്ടിലേയ്ക്ക് കൊണ്ടുപോകും. 11 മണിക്കാണ് വീട്ടിലെ ശുശ്രൂഷകൾ ആരംഭിക്കുന്നത്. മൃതസംസ്കാരം പുൽപ്പള്ളി മാരക്കാവ് സെൻറ് തോമസ് പള്ളിയിൽ നടക്കും.

യുകെ മലയാളികളെ ആകെ വേദന സമ്മാനിച്ച് വെറും 29 വയസ്സ് മാത്രമുള്ള അഞ്ജു മാർച്ച് 23-ാം തീയതി ആണ് നിര്യാതയായത്. പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയായിരുന്നു ആകസ്മിക നിര്യാണം. പെട്ടെന്ന് അഞ്ജുവിന്റെ ആരോഗ്യനില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

കണ്ണൂർ സ്വദേശിയായ അമൽ അഗസ്റ്റിൻ ആണ് ഭർത്താവ്.  രണ്ട് വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം നടന്നത്. പുൽപ്പള്ളി മാരപ്പൻമൂല ആനിത്തോട്ടത്തിൽ ജോർജ്ജ് – സെലിൻ ദമ്പതികളുടെ മകളാണ്അഞ്ജു . സഹോദരി – ആശ(ഇസാഫ് ബാങ്ക്. ( തിരൂർ )

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയുടെ 2025 – ലെ വളർച്ചാ നിരക്ക് നേരത്തെ പ്രവചിച്ചതിൻറെ പകുതിയാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഓഫീസ് ഫോർ ബഡ്ജറ്റ് റെസ്പോൺസിബിലിറ്റി (ഒബി ആർ) ആണ് ആശങ്കപ്പെടുത്തുന്ന വിവരങ്ങൾ പുറത്തുവിട്ടത്. 2025 – ലെ സാമ്പത്തിക ഉത്പാദനം 1.9 ശതമാനം വർദ്ധിക്കുമെന്നായിരുന്നു ഒബിആറിൻ്റെ നേരത്തെയുള്ള പ്രവചനം. ഇതാണ് വെട്ടി കുറച്ച് 1 ശതമാനമായി കുറച്ചത്.

വളർച്ചാ നിരക്കിൽ കുറവ് രേഖപ്പെടുത്തിയതിനെ തുടർന്ന് ചാൻസിലർ റേച്ചൽ റീവ്സിന്റെ കടുത്ത സാമ്പത്തിക അച്ചടക്ക നടപടികളിലേയ്ക്ക് തിരിയുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. പ്രധാനമായും ക്ഷേമ പദ്ധതികളെ വെട്ടി കുറയ്ക്കുകളാണ് ഭരണനേതൃത്വം ആസൂത്രണം ചെയ്യുന്നത് . 2030-ഓടെ ഇന്നത്തെ ക്ഷേമ വെട്ടിച്ചുരുക്കലിൻ്റെ ഫലമായി 250,000 പേർ കൂടി കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിവിടപ്പെടുമെന്ന് കാണിക്കുന്ന വിശകലനങ്ങൾ പുറത്ത് വന്നു.

പ്രസിഡൻ്റ് ആയി ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിനുശേഷം നടപ്പിലാക്കിയ വ്യാപാര നയങ്ങൾ കാരണം യുകെ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളുടെ സാമ്പത്തിക വളർച്ചാ നിരക്ക് നേരത്തെ പ്രവചിച്ചതിനേക്കാളും പിന്നിലാകുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. യുകെ ഉൾപ്പെടെയുള്ള പ്രധാന സമ്പദ് വ്യവസ്ഥകൾക്ക് പ്രതീക്ഷിച്ചതിലും കുറഞ്ഞ ജിഡിപി നിരക്ക് ആയിരിക്കും ഉണ്ടായിരിക്കുക എന്നതാണ് പ്രവചനം. ഇറക്കുമതി ചെയ്യുന്ന പല സാധനങ്ങൾക്കും യുഎസ് അമിതമായി നികുതി ചുമത്തുന്നത് ആണ് ഇതിന് പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. യുകെയുടെ സമ്പദ് വ്യവസ്ഥയുടെ വളർച്ച നേരത്തെ പ്രതീക്ഷിച്ചിരുന്നത് 1.7 ശതമാനമായിരുന്നു. എന്നാൽ ഈ വർഷത്തെ വളർച്ച 1.4 ശതമാനം മാത്രമെ ഉണ്ടാവുകയുള്ളൂ എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

യുകെയിൽ ക്ഷേമ ബില്ലിൽ ചിലവഴിക്കുന്ന തുക വെട്ടി കുറയ്ക്കാനുള്ള സർക്കാരിൻറെ നടപടി രാജ്യത്തുടനീളം നിരവധി പേരെ ബാധിക്കും എന്ന റിപ്പോർട്ടുകൾ നേരെത്തെ പുറത്തു വന്നിരുന്നു . ഏകദേശം പത്ത് ലക്ഷം പേർക്ക് പ്രതിവർഷം 5000 പൗണ്ട് വരെ നഷ്ടമാകും എന്നാണ് ഏറ്റവും പുതിയതായി പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനു പുറമെ പേഴസണല്‍ ഇന്‍ഡിപെന്‍ഡന്‍സ് പേയ്‌മെന്റ് (പി ഐ പി), ഡിസെബിലിറ്റി ബെനഫിറ്റ് എന്നീ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള നിബന്ധനകൾ കർശനമാക്കുകയും ചെയ്തു. ഇതുവഴിയായി ഈ ഇനത്തിൽ സർക്കാർ ചിലവഴിക്കുന്ന തുകയിൽ ഏകദേശം 5 ബില്യൺ പൗണ്ട് കുറവ് വരുത്താൻ സാധിക്കുമെന്നാണ് പ്രാഥമിക കണക്കുകൾ കാണിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ള നളിക രണസിംഗ എന്ന പേരുകാരനായ വ്യക്തി വിചാരണ നേരിടാതെ ഒളിവിൽ പോയി. കേംബ്രിഡ്ജ് ക്രൗൺ കോടതിയിൽ മാർച്ച് 20 വ്യാഴാഴ്ച രണസിംഗെ ശിക്ഷാ വിധിയിൽ ഹാജരാകേണ്ടതായിരുന്നു. ഒരു കുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ശ്രമിച്ചതിന് രണ്ട് കേസുകളിലും ഒരു കുട്ടിയുമായി ലൈംഗിക പ്രവർത്തനത്തിൽ ഏർപ്പെടാൻ ശ്രമിച്ചതിന് രണ്ട് കേസുകളിലും ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. പ്രതിയുടെ അഭാവത്തിൽ ഇയാൾക്ക് ആറ് വർഷവും ആറ് മാസവും ജയിൽ ശിക്ഷ വിധിച്ചു.

ഇയാൾ കുട്ടികൾക്ക് കടുത്ത അപകടകാരിയാണെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കുട്ടികൾക്ക് എതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനായി ഒരു ഓൺലൈൻ ആക്ടിവിസ്റ്റ് ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളാണ് ഇയാളെ കെണിയിൽ വീഴ്ത്തിയത്. 14 വയസ്സുള്ള ഒരു പെൺകുട്ടിയാണെന്ന് താൻ കരുതുന്ന വ്യക്തിയുമായി നളിക രണസിംഗ 1200 സന്ദേശങ്ങൾ ആണ് കൈമാറിയത്.

2023 ഫെബ്രുവരിയിലാണ് 55-കാരൻ ആദ്യമായി ‘പെൺകുട്ടിയെ’ ബന്ധപ്പെട്ടത് . ‘കുട്ടി’ രണസിംഗിനോട് അവൾക്ക് 14 വയസ്സ് മാത്രമേ ഉള്ളൂവെന്ന് ആദ്യം മുതൽ പറഞ്ഞിട്ടും അയാൾ സംഭാഷണങ്ങൾ ലൈംഗികതയിലേക്ക് മാറ്റാൻ തുടങ്ങി. അവളും അവളുടെ 12 വയസ്സുള്ള ബന്ധുവുമായും ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അയാൾ അവളെ പ്രോത്സാഹിപ്പിച്ചു. ഇതിനെ തുടർന്ന് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ആക്ടിവിസ്റ്റ് ഗ്രൂപ്പ് 2023 ഫെബ്രുവരി 14-ന് രണസിംഗ് അദ്ദേഹത്തിൻ്റെ വീട്ടിൽ വരുകയായിരുന്നു . തുടർന്ന് അവർ പോലീസിനെ വിളിച്ചു.

അറസ്റ്റിനെ തുടർന്ന് താൻ സന്ദേശങ്ങൾ കൈമാറിയതായി നളിക രണസിംഗ സമ്മതിച്ചു. എന്നിരുന്നാലും, താൻ സംസാരിക്കുന്നത് പ്രായപൂർത്തിയായ ഒരു പുരുഷനോടാണെന്ന് തനിക്ക് അറിയാമെന്നും അക്കൗണ്ട് 14 വയസ്സുള്ള പെൺകുട്ടിയുടേതാണെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇയാൾ കുട്ടികൾക്ക് കടുത്ത അപകടകാരിയാണെന്നും അയാൾ എവിടെയാണെന്നതിന് എന്തെങ്കിലും അറിയുന്നവർ പോലീസുമായി ബന്ധപ്പെടണമെന്നും അന്വേഷണത്തിന് നേതൃത്വം നൽകിയ ഡിറ്റക്റ്റീവ് സർജൻ്റ് മൈക്ക് പേജ് പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പോലീസിനെ കണ്ട് നിർത്താതെ പാഞ്ഞ വാഹനം ഇടിച്ച് സ്ത്രീ ദാരുണമായി കൊല്ലപ്പെട്ടു. വടക്ക്-പടിഞ്ഞാറൻ ലണ്ടനിലെ എഡ്‌വെയറിൽ ആണ് ഞെട്ടിച്ച സംഭവം നടന്നത്. അപകടത്തെ തുടർന്ന് 2 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.10 ഓടെ വാഹനം കാൽനടയാത്രക്കാരിയെ ഇടിക്കുകയായിരുന്നുവെന്ന് മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു.


അപകടത്തിന് മുൻപ് പോലീസ് നിർത്താനാവശ്യപ്പെട്ട വാഹനം വേഗത്തിൽ ഓടിച്ചു പോവുകയായിരുന്നു എന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. അപകടം ഉണ്ടായ ഉടനെ അടിയന്തിര സർവീസുകൾ രംഗത്ത് എത്തിയെങ്കിലും 60 വയസ്സുള്ള സ്ത്രീയുടെ ജീവൻ രക്ഷിക്കാനായില്ല. പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ അവരുടെ കുടുംബത്തെ പിന്തുണയ്ക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. വാഹനം പിന്നീട് സമീപത്ത് ഉപേക്ഷിച്ചതായി കണ്ടെത്തിയതായി പോലീസ് അറിയിച്ചു. അപകടകരമായി വാഹനമോടിച്ച് മരണത്തിന് കാരണമായെന്ന് സംശയിക്കുന്ന 18 ഉം 19 ഉം വയസ്സുള്ള രണ്ട് പേരെ ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇവർ പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്.


യുകെയിൽ പുതിയതായി ലൈസൻസ് എടുത്ത ഡ്രൈവർമാർ ഉൾപ്പെട്ട അപകടങ്ങൾ കൂടി വരികയാണെന്ന വാർത്ത മലയാളം യുകെ പ്രസിദ്ധീകരിച്ചിരുന്നു. യുവ ഡ്രൈവർമാരുടെ പരിചയ കുറവും അമിത വേഗവും കാരണം അവർക്ക് മാത്രമല്ല മറ്റുള്ള വാഹനങ്ങളിലെ യാത്രക്കാരും കൊല്ലപ്പെടുകയോ ഗുരുതരമായി പരുക്കേൽക്കുകയോ ചെയ്യുന്ന സംഭവങ്ങൾ കൂടി കൊണ്ടിരിക്കുകയാണെന്ന് റോഡ് സുരക്ഷാ ചാരിറ്റി പറഞ്ഞു. ആഗോളതലത്തിൽ തന്നെ ഇത്തരം സാഹചര്യങ്ങളിൽ മരണമടയുന്നവരുടെ എണ്ണം കൂടി കൊണ്ടിരിക്കുകയാണ്. 15 നും 29 നും ഇടയിൽ പ്രായമുള്ളവരുടെ ജീവൻ അകാലത്തിൽ പൊലിയുന്നതിനുള്ള പ്രധാന കാരണം കാർ അപകടമാണെന്ന് കണക്കുകൾ ചൂണ്ടി കാട്ടി ചാരിറ്റി പറഞ്ഞു. 2023 -ലെ കണക്കുകൾ അനുസരിച്ച് യുകെയിലെ റോഡുകളിൽ സംഭവിച്ച അപകടങ്ങളിൽ അഞ്ചിലൊന്നിലും യുവ ഡ്രൈവർമാർ ഉൾപ്പെട്ടിട്ടുണ്ട്. 2019-നും 2023-നും ഇടയിൽ യുവ ഡ്രൈവർമാർ ഉൾപ്പെട്ട അപകടങ്ങളിൽ കൊല്ലപ്പെട്ടവരോ ഗുരുതരമായി പരിക്കേറ്റവരോ ആയ 65 ശതമാനം പേരും പുരുഷന്മാരാണ്. പരുധിയിൽ കൂടിയ വേഗത്തിൽ വാഹനം ഓടിക്കുന്നവരാണ് പല യുവ ഡ്രൈവർമാരും. തത്ഫലമായി പലർക്കും വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകുന്നതാണ് അപകടത്തിന് കാരണമാകുന്നതെന്ന് ട്രാൻസ്പോർട്ട് മേധാവികൾ പറഞ്ഞു.

RECENT POSTS
Copyright © . All rights reserved