ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ നോർത്ത് അയർലണ്ടിൽ ആരോഗ്യപ്രവർത്തകർ നീണ്ടനാളായി കാത്തിരുന്ന ശമ്പള വർദ്ധന സംബന്ധിച്ച തീരുമാനം ഇന്ന് വ്യാഴാഴ്ച നടക്കുന്ന മന്ത്രിസഭ യോഗത്തിൽ പരിഗണിക്കും. ആരോഗ്യമന്ത്രി മൈക്ക് നെസ്ബിറ്റ് 200 മില്യൺ പൗണ്ട് ഇതിനകം നീക്കിവെച്ചിട്ടുണ്ടെങ്കിലും ആ തുക വിനിയോഗിക്കാൻ മന്ത്രിസഭയിലെ മറ്റ് അംഗങ്ങളുടെ പിന്തുണ അനിവാര്യമാണ്. കാലതാമസം മൂലം റോയൽ കോളേജ് ഓഫ് നേഴ്സിംഗ് (RCN) അംഗങ്ങളുടെ ഇടയിൽ സമരത്തിനുള്ള വോട്ടെടുപ്പ് ആരംഭിച്ചു കഴിഞ്ഞു . സർക്കാർ സമയബന്ധിതമായി നടപടി എടുക്കാത്തത് മൂലം ഈ ശൈത്യകാലത്ത് തന്നെ വലിയ ആരോഗ്യ പ്രതിസന്ധിയിലേക്ക് എത്തിച്ചേരാനിടയുണ്ടെന്ന് സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കഴിഞ്ഞ കുറേ വർഷങ്ങളായി നോർത്ത് അയർലണ്ടിലെ ആരോഗ്യപ്രവർത്തകർ ശമ്പള പരിഷ്കാരത്തിൽ പിന്നിൽ പോകുന്ന അവസ്ഥയിലാണ്. ഇംഗ്ലണ്ട്, സ്കോട്ട് ലൻഡ്, വെയിൽസ് തുടങ്ങിയ പ്രദേശങ്ങളിൽ വർഷാന്ത്യ ശമ്പള വർദ്ധന നടപ്പാക്കിയിട്ടും നോർത്ത് അയർലണ്ടിൽ അത് വൈകുകയാണ് പതിവ്. ബ്രിട്ടീഷ് സർക്കാർ പൊതുജന സേവനങ്ങൾക്ക് ആവശ്യമായ ഫണ്ടുകൾ നൽകാത്തതാണെന്ന് ഇതിന് പ്രധാന കാരണം എന്ന് ധനമന്ത്രി ജോൺ ഒ’ഡോഡ് ആരോപിച്ചു. ചർച്ചകളിൽ കാര്യമായ പുരോഗതിയില്ലെങ്കിൽ നവംബർ മധ്യത്തോടെ നേഴ്സുമാർ തെരുവിലിറങ്ങി സമരത്തിനിറങ്ങുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഡെലിവറി സമയപരിധി പാലിക്കാത്തതിന്റെ പേരിൽ ബ്രിട്ടനിലെ ദേശീയ തപാൽ സേവനമായ റോയൽ മെയിലിന് രാജ്യത്തെ കമ്മ്യൂണിക്കേഷൻ നിയന്ത്രണ അതോറിറ്റിയായ ഓഫ്കോം £21 മില്യൺ പിഴ ചുമത്തി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ റോയൽ മെയിൽ അയച്ച ക്ലാസ് വൺ കത്തുകളിൽ 77% മാത്രമാണ് സമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തിയത്. അതേസമയം ക്ലാസ് ടു കത്തുകളിൽ 92.5% മാത്രമാണ് സമയബന്ധിതമായി വിതരണം ചെയ്യപ്പെട്ടത്. നിയമപ്രകാരം കമ്പനി 93% ക്ലാസ് വൺ പോസ്റ്റും 98.5% ക്ലാസ് ടു പോസ്റ്റും സമയത്ത് എത്തിക്കേണ്ടതുണ്ടായിരുന്നു. ഈ വ്യതിയാനത്തെ തുടർന്ന് ഉപഭോക്താക്കൾക്ക് വലിയ അസൗകര്യം നേരിട്ടുവെന്നും ഓഫ്കോം വ്യക്തമാക്കി.

ലക്ഷക്കണക്കിന് പ്രധാനപ്പെട്ട കത്തുകൾ വൈകിയാണ് എത്തുന്നത് എന്ന് ഓഫ്കോമിന്റെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടർ ഇയാൻ സ്ട്രോഹോൺ പറഞ്ഞു. ഉപഭോക്താക്കൾക്ക് അവർ നൽകിയ പണത്തിന് യോജിച്ച സേവനം ലഭിക്കുന്നില്ലെന്നും ഇത് അംഗീകരിക്കാനാകാത്തതാണ് എന്നും അദ്ദേഹം പറഞ്ഞു . 2023-ൽ £5.6 മില്യനും 2024-ൽ £10.5 മില്യനുമായി മുമ്പും രണ്ടുതവണ പിഴ ലഭിച്ചതിന് ശേഷമുള്ള മൂന്നാമത്തെ ശിക്ഷയാണ് ഇപ്പോഴത്തേത്. റോയൽ മെയിൽ തങ്ങളുടെ വീഴ്ചകൾ അംഗീകരിച്ചതിനാലാണ് പിഴ 30% കുറച്ചതെന്നും, അല്ലാത്തപക്ഷം £30 മില്ല്യൺ വരെയായിരിക്കുമായിരുന്നു പിഴയെന്ന് ഓഫ്കോം അറിയിച്ചു.

നിലവിലെ പ്രവർത്തനരീതി തുടരുകയാണെങ്കിൽ കൂടുതൽ പിഴകളും നടപടികളും നേരിടേണ്ടി വരുമെന്ന് ഓഫ്കോം വ്യക്തമാക്കിയിട്ടുണ്ട്. കമ്പനിയുടെ മെച്ചപ്പെടുത്തൽ പദ്ധതി കഴിഞ്ഞ വർഷം പ്രഖ്യാപിച്ചെങ്കിലും, അതിനൊത്ത ഫലങ്ങൾ ഉണ്ടായിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. നിലവിൽ ചില പ്രദേശങ്ങളിൽ ക്ലാസ് ടു കത്തുകൾ എല്ലാ ദിവസവും വിതരണം ചെയ്യുന്നില്ല. പകരം ആഴ്ചയിൽ ചില ദിവസങ്ങളിൽ മാത്രമാണ് ലഭ്യമാകുന്നത്. കൂടുതൽ റിക്രൂട്ട്മെന്റും പരിശീലന പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ടെന്നും ഡെലിവറി ഓഫീസുകൾക്ക് കൂടുതൽ പിന്തുണ നൽകുമെന്നും കമ്പനി അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
റ്റിജി തോമസ് രചിച്ച് മലയാളം യുകെ പബ്ലിക്കേഷൻ പ്രസിദ്ധീകരിക്കുന്ന അവ്യക്തതയുടെ സന്ദേഹങ്ങൾ എന്ന ചെറുകഥാ സമാഹാരം ഒക്ടോബർ 14-ാം തീയതി മാക്ഫാസ്റ്റ് കോളേജിൻറെ ജൂബിലിയോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട സഹകരണ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ പ്രകാശനം ചെയ്തു. സീറോ മലങ്കര കത്തോലിക്ക സഭ മേജർ ആർച്ച് ബിഷപ്പ് കാതോലിക്കോസ് മോറൻ മോർ ബസേലിയോസ് കാർഡിനൽ ക്ലീമിസ് ബാവയാണ് ആദ്യ പ്രതി ഏറ്റുവാങ്ങിയത് . തിരുവല്ല മെട്രോപൊളിറ്റൻ ആർച്ച്ബിഷപ്പ് മോസ്റ്റ് റവ. ഡോ. തോമസ് മാർ കൂറിലോസ് പിതാവ് , മഹാത്മാഗാന്ധി സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. സി.ടി അരവിന്ദകുമാർ, ശ്രീ. ആന്റോ ആന്റണി എം. പി, മാക്ഫാസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഡോ.വർഗീസ് കെ ചെറിയാൻ, മാനേജരും അഡ്മിനിസ്ട്രേറ്ററുമായ ഫാ . ഈപ്പൻ പുത്തൻപറമ്പിൽ, തിരുവല്ല മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ശ്രീമതി. അനു ജോർജ്, എം.ജി സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം അഡ്വ. റെജി സഖറിയ, കേരള സ്റ്റേറ്റ് എജ്യൂക്കേഷൻ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. രാജൻ വർഗീസ്, മുൻസിപ്പൽ കൗൺസിലർ ശ്രീ. ഫിലിപ്പ് ജോർജ് തുടങ്ങി രാഷ്ട്രീയ വിദ്യാഭ്യാസ മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ മഹനീയ സാന്നിധ്യവും ചടങ്ങിനെ ധന്യമാക്കി.
മലയാളത്തിൻറെ പ്രിയ സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂർ ആണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. ഡോ. ഐഷ വി എഴുതിയ പഠനവും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
റ്റിജി തോമസിന്റെ വിവിധ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചവയിൽ നിന്ന് തിരഞ്ഞെടുത്ത കഥകളാണ് ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എല്ലാ കഥകൾക്കും രേഖാ ചിത്രങ്ങളും പുസ്തകത്തിൻറെ കവർ പേജും തയ്യാറാക്കിയത് എഴുത്തുകാരിയും ചിത്രകാരിയുമായ അനുജ ടീച്ചറാണ്. ഈ പുസ്തകത്തിലെ കഥകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചപ്പോൾ അതിന് രേഖാചിത്രം തയ്യാറാക്കിയ പ്രശസ്ത ചിത്രകാരൻ മദനൻ ഉൾപ്പെടെയുള്ളവരുടെ വരകൾ ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . കാർട്ടൂണിസ്റ്റും എഴുത്തുകാരനും ഗ്രാഫിക് ഡിസൈനർ കൂടിയായ ഒ.സി. രാജുവാണ് ഈ പുസ്തകത്തിൻ്റെ ലേ-ഔട്ട് പ്രിൻ്റിംഗ് ജോലികൾ യാഥാർത്ഥ്യമാക്കിയിരിക്കുന്നത്.

മലയാളത്തിലെ മുൻനിര ആനുകാലികങ്ങളിലും ആകാശവാണിയിലും റേഡിയോ മാക്ഫാസ്റ്റിലും ചെറുകഥകളും ലേഖനങ്ങളും അവതരിപ്പിച്ചിട്ടുള്ള റ്റിജി തോമസിന്റെ ഒട്ടേറെ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് അദ്ദേഹം. കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിലും സമ്മാനർഹനായിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ ആറ് പുസ്തകങ്ങളുടെ സഹരചയിതാവായ റ്റിജി തോമസ് നിലവിൽ തിരുവല്ല മാർ അത്തനേഷ്യസ് കോളേജ് (മാക്ഫാസ്റ്റ്) കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവിയാണ്.
ഇത് മലയാളം യുകെ പബ്ലിക്കേഷൻ പ്രസിദ്ധീകരിക്കുന്ന രണ്ടാമത്തെ പുസ്തകമാണ്. മലയാളം യുകെ പബ്ലിക്കേഷൻ്റെ ആദ്യ പുസ്തകമായ അനുജ . കെ എഴുതിയ ശർക്കരവരട്ടി എന്ന കഥാ സമാഹാരം പ്രകാശനം ചെയ്ത് കേവലം ഒരു മാസത്തിനുള്ളിലാണ് രണ്ടാമത്തെ പുസ്തകം വായനക്കാരിലേക്ക് എത്തുന്നത് .
തിരുവല്ല മാർ അത്തനാസിയോസ് കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് (മാക്ഫാസ്റ്റ്)സിൽവർ ജൂബിലി ആഘോഷവും സ്വയംഭരണ പദവിയുടെ ഔദ്യോഗിക പ്രഖ്യാപനവും ഒക്ടോബർ 14 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് തിരുവല്ല സെന്റ് ജോൺസ് മലങ്കര കത്തോലിക്ക മെട്രോപൊളിറ്റൻ കത്തീഡ്രൽ ഹാളിൽ വച്ച് നടന്നു.

മലങ്കര കത്തോലിക്ക സഭയുടെ മേജർ ആർച്ച് ബിഷപ്പ് കാതോലിക്കോസ് മോറന്‍ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലിമിസ് ബാവ അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള സഹകരണ- തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി ശ്രീ.വി.എൻ വാസവൻ ഉന്നത വിദ്യാഭ്യാസമേഖലയിലും സാമൂഹികസേവനരംഗത്തും മാക്ഫാസ്റ്റ് കഴിഞ്ഞ 25 വർഷക്കാലം നടത്തിയ പ്രവർത്തനങ്ങളെ പ്രശംസിച്ചു കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു.
തിരുവല്ല മെട്രോപൊളിറ്റൻ ആർച്ച്ബിഷപ്പ് മോസ്റ്റ് റവ. ഡോ. തോമസ് മാർ കൂറിലോസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ മാക്ഫാസ്റ്റ് കോളേജിന്റെ 25 വർഷത്തെ വിജയ യാത്രയെ കുറിച്ചും സ്ഥാപനത്തിന്റെ ദർശനം കോളേജിന്റെ വളർച്ചയിൽ വഹിച്ച പങ്കിനെ കുറിച്ചും പ്രിൻസിപ്പൽ ഡോ. വർഗീസ് കെ. ചെറിയാൻ സംസാരിച്ചു.
മഹാത്മാഗാന്ധി സർവ്വകലാശാല വൈസ് ചാൻസിലർ പ്രൊഫ. ഡോ. സി.ടി അരവിന്ദകുമാർ മാക്ഫാസ്റ്റിന്റെ സ്വയംഭരണ പദവി ഔദ്യോഗികമായി പ്രഖ്യാപിച്ചു. അക്കാദമിക – അക്കാദമികേതര മികവും, ഗവേഷണരംഗത്തെ നേട്ടങ്ങളും, കർത്തവ്യ ബോധത്തോടുകൂടിയ പ്രവർത്തനങ്ങളുമാണ് മാക്ഫാസ്റ്റ് കോളേജിനെ സ്വയംഭരണ പദവിയിലേയ്ക്ക് നയിച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
തിരുവല്ല മലങ്കര കത്തോലിക്ക അതിരൂപതയുടെ മേൽനോട്ടത്തിൽ മഹാത്മാഗാന്ധി സർവ്വകലാശാലയ്ക്ക് കീഴിൽ 2001ൽ സ്ഥാപിതമായ മാക്ഫാസ്റ്റ് നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിഷൻ കൗൺസിലിന്റെ A+ ഗ്രേഡ് കോളേജാണ്. UGC (2f), AICTE അംഗീകാരം എന്നിവയ്ക്ക് പുറമേ ഭാരതസർക്കാർ DSIR വകുപ്പിന്റെ പ്രത്യേക അംഗീകാരവും കോളേജിന് ലഭിച്ചിട്ടുണ്ട്. MBA, MCA, MSW, M.Sc വിഭാഗങ്ങളിലായി 6 ബിരുദാനന്തര ബിരുദ കോഴ്സുകളും, BBA, BCA, B.Com, B.Sc തുടങ്ങി 4 ഡിഗ്രി കോഴ്സുകളിലും ആയി കേരളത്തിലെയും തമിഴ്നാട്ടിലെയും ആയിരത്തോളം ഓളം വിദ്യാർത്ഥികൾക്കൊപ്പം വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളും മാക്ഫാസ്റ്റിൽ പഠനം നടത്തുന്നുണ്ട്. മാനേജ്മെന്റ് സ്റ്റഡീസ്, ബയോസയൻസ് വകുപ്പുകളിൽ പ്രവർത്തിക്കുന്ന ഗവേഷണ കേന്ദ്രങ്ങൾ ബയോടെക്നോളജി, നാനോ ടെക്നോളജി, ക്യാൻസർ പരിശോധന മുതലായ മേഖലകളിൽ ഗവേഷണ നേട്ടങ്ങൾ മാക്ഫാസ്റ്റ് കൈവരിച്ചിട്ടുണ്ട്. നാഷണൽ സൈബർ സെക്യൂരിറ്റി റിസർച്ച് സെന്റർ കോളേജിനെ സാങ്കേതിക മികവിന്റെ കേന്ദ്രമാക്കുന്നു.
NIRF 2024 റാങ്കിങ്ങിൽ 201-300 വിഭാഗത്തിൽ സ്ഥാനം നേടിയ മാക്ഫാസ്റ്റ് കോളേജ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ എക്‌സലൻസ് അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്. കേരളത്തിലെ ആദ്യ സോളാർ പവർഡ് ക്യാമ്പസ്, കേരളത്തിലെ ആദ്യ ക്യാമ്പസ് കമ്മ്യൂണിറ്റി റേഡിയോ കേന്ദ്രമായ റേഡിയോ മാക്ഫാസ്റ്റ് 90.4FM, ഹരിത ക്യാമ്പസ് പദവി എന്നിങ്ങനെയുള്ള സവിശേഷ നേട്ടങ്ങളും മാക്ഫാസ്റ്റിനുണ്ട്.
വിദ്യാർത്ഥികൾക്ക് സൗജന്യ സ്റ്റാർട്ടപ്പ് സൗകര്യമൊരുക്കുന്ന സ്റ്റാർട്ടപ്പ് കേന്ദ്ര ഫോർ യൂ (SKY), മാക്ഫാസ്റ്റ് പ്ലേസ്മെന്റ് സെൽ എന്നിവ കോളേജിന്റെ പ്രധാന ആകർഷണങ്ങളാണ്. രജതജൂബിലി ആഘോഷ വേളയിൽ ലഭിച്ച സ്വയംഭരണപദവി മാക്ഫാസ്റ്റിന്റെ യാത്രയിലെ നിർണായക നാഴികക്കല്ലാണ്. 25 വർഷക്കാലം ഗുണമേന്മയുള്ളതും മൂല്യാധിഷ്ഠിതവുമായ വിദ്യാഭ്യാസം നൽകിയ മാക്ഫാസ്റ്റ് സ്വയംഭരണ പദവിയിലൂടെ ഭാവി തലമുറയ്ക്ക് പ്രതീക്ഷയും പ്രചോദനവുമാകും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: 2050 ഓടെ കുറഞ്ഞത് രണ്ട് ഡിഗ്രി സെൽഷ്യസ് ചൂട് വർധനയ്ക്ക് ബ്രിട്ടൻ സജ്ജമാകണമെന്ന് സ്വതന്ത്ര കാലാവസ്ഥാ ഉപദേശക സമിതിയായ ക്ലൈമറ്റ് ചേഞ്ച് കമ്മിറ്റി (CCC) മുന്നറിയിപ്പ് നൽകി. നിലവിലെ ചൂട് നിലയിൽ തന്നെ രാജ്യത്ത് അതിരൂക്ഷമായ കാലാവസ്ഥാ വ്യതിയാനങ്ങൾ പ്രകടമായിക്കൊണ്ടിരിക്കുമ്പോൾ ഭാവിയിലെ താപനില വർധനവിനെ നേരിടാൻ സർക്കാർ ഇന്നും പൂർണ്ണമായി തയ്യാറായിട്ടില്ല എന്നാണ് കമ്മിറ്റിയുടെ വിലയിരുത്തൽ.

പാരീസ് കരാറിൽ 1.5 ഡിഗ്രി ചൂട് വർധന തടയണമെന്നതാണ് പ്രധാന ലക്ഷ്യം ആയി മുന്നോട്ട് വെച്ചിരുന്നത് . എന്നാൽ ഇതിനും മീതെ ചൂട് കൂടാനുള്ള സാധ്യത കൂടുതലാണെന്ന് CCC മുന്നറിയിപ്പ് നൽകി. അതിനാൽ, ബ്രിട്ടൻ ദീർഘകാല കാലാവസ്ഥാ പ്രതിരോധ പദ്ധതികൾ ആവിഷ്കരിക്കുകയും, അഞ്ച് വർഷം തോറും പുതിയ ലക്ഷ്യങ്ങൾ നിശ്ചയിക്കുകയും ചെയ്യണമെന്ന് കമ്മിറ്റിയുടെ കത്തിൽ ശുപാർശ ചെയ്തു. ഓരോ വകുപ്പുകളും കാലാവസ്ഥാ ലക്ഷ്യങ്ങൾ പാലിക്കുന്നതിന് വ്യക്തമായ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും കത്തിൽ പറയുന്നു.

ഇതിനിടെ ലോക കാലാവസ്ഥാ സംഘടന (WMO) 2024-ൽ കാർബൺ ഡൈ ഓക്സൈഡിൻ്റെ അളവിൽ വലിയ വർധനയുണ്ടായതായി സ്ഥിരീകരിച്ചു. കാർബൺ ഡൈ ഓക്സൈഡും മറ്റു ഹരിതഗൃഹ വാതകങ്ങളും ഭൂമിയുടെ ചൂട് കൂട്ടി അതിരൂക്ഷമായ കാലാവസ്ഥ സൃഷ്ടിക്കുന്നു. ഈ സാഹചര്യം കുറയ്ക്കുന്നത് കാലാവസ്ഥയ്ക്കും സാമ്പത്തിക സുരക്ഷയ്ക്കും അത്യാവശ്യമാണ് എന്ന് WMO ഡെപ്യൂട്ടി സെക്രട്ടറി ജനറൽ കോ ബാരറ്റ് വ്യക്തമാക്കി. 2025 വേനലിൽ യുകെയിൽ രേഖപ്പെടുത്തപ്പെട്ട നാല് ഔദ്യോഗിക ഹീറ്റ്‌വേവുകൾ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വേനൽക്കാലത്തിന് ഇടയാക്കിയിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ചാൻസലർ റേച്ചൽ റീവ്സ് അടുത്ത ബജറ്റിൽ നികുതി വർധനയും ചെലവ് കുറയലും ഉൾപ്പെടുന്ന കഠിനമായ തീരുമാനങ്ങൾ സ്വീകരിക്കേണ്ടിവരുമെന്ന് സ്കൈ ന്യൂസിനോട് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയിൽ £30 ബില്ല്യൺ വരെ കുറവ് നികത്തേണ്ട സാഹചര്യമാണിപ്പോൾ നേരിടുന്നത് എന്ന് അവർ പറഞ്ഞു . നികുതി വർധനയെ കുറിച്ച് പരസ്യമായി പരാമർശിച്ചിട്ടില്ലെങ്കിലും, ഈ അഭിമുഖത്തിൽ അവർ ആദ്യമായി അത് തുറന്നുപറയുകയായിരുന്നു . 2029-30 മുതൽ സർക്കാരിന്റെ ദൈനംദിന ചെലവുകൾ വായ്പയിൽ ആശ്രയിക്കാതെ നികുതിയിലൂടെ തന്നെ നടത്തണമെന്ന ധനകാര്യ ചട്ടം ലംഘിക്കില്ലെന്നും അവർ വ്യക്തമാക്കി. മുൻ കൺസർവേറ്റീവ് സർക്കാരിന്റെ ധനകാര്യ നിയന്ത്രണത്തിലെ വീഴ്ച മൂലമാണ് ഇപ്പോഴത്തെ വെല്ലുവിളികൾ ഉണ്ടായതെന്നും അവർ ചൂണ്ടിക്കാട്ടി.

ഓഫീസ് ഫോർ ബജറ്റ് റെസ്പോൺസിബിലിറ്റിയുടെ ഏറ്റവും പുതിയ വിലയിരുത്തലിൽ ബ്രിട്ടീഷ് സാമ്പത്തിക ഉൽപാദനക്ഷമത പ്രതീക്ഷിച്ചതിലും താഴ്ന്നതായാണ് കണ്ടെത്തിയത്. കൂടാതെ ശീതകാല ഇന്ധനസഹായ പദ്ധതികളിലെയും ക്ഷേമ പരിഷ്കാരങ്ങളിലെയും പല തീരുമാനങ്ങളും സർക്കാരിന്റെ ചെലവുകൾ വർധിപ്പിച്ചതായുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട് . ഐഎംഎഫ് (ഇൻറർനാഷണൽ മൊണേറ്ററി ഫണ്ട്) അടുത്തിടെ യുകെയുടെ ഈ വർഷത്തെ വളർച്ചാ നിരക്ക് 1.3% ആയി ഉയർത്തിയെങ്കിലും, അടുത്ത വർഷത്തേക്ക് അതേ നിലയിൽ തന്നെ നില നിൽക്കും എന്ന് പ്രവചിച്ചിട്ടുണ്ട് . അതായത്, സമ്പദ്‌വ്യവസ്ഥയിൽ വളർച്ചയുണ്ടെങ്കിലും വരുമാനം കുറഞ്ഞേക്കാം. ഇതിന് പുറമേ, ബ്രെക്സിറ്റ്, ലിസ് ട്രസ് സർക്കാരിന്റെ മിനി-ബജറ്റ് എന്നിവയും ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണങ്ങളാണെന്ന് റീവ്സ് വ്യക്തമാക്കി.

നികുതി വർധനയും ചെലവ് ചുരുക്കലും ഏറ്റവും കൂടുതൽ ബാധിക്കുക കുറഞ്ഞ വരുമാനക്കാരെയും ക്ഷേമപദ്ധതികളിൽ ആശ്രയിക്കുന്നവരെയും ആയിരിക്കും. ഇന്ധനച്ചെലവ്, ഭക്ഷ്യവില, വീടുവാടക തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്കുള്ള ചെലവുകൾ കൂടുമ്പോൾ ഇവരുടെ ജീവിതച്ചെലവ് വൻതോതിൽ ഉയരുമെന്നതാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. സർക്കാർ പൊതുസേവനങ്ങളിലെ ചില ചെലവുകൾ ചുരുക്കാൻ തീരുമാനിക്കുകയാണെങ്കിൽ, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യസുരക്ഷ തുടങ്ങിയ മേഖലകളിൽ പ്രത്യാഘാതങ്ങൾ ഉണ്ടാകാനിടയുണ്ട്. താൻ വെല്ലുവിളികളിൽ നിന്ന് പിൻമാറില്ലെന്നും എന്നാൽ ധനകാര്യ നിയന്ത്രണം ഉറപ്പാക്കിക്കൊണ്ട് സാമ്പത്തിക വളർച്ച നിലനിർത്താനാണ് ലക്ഷ്യവെയ്ക്കുന്നതെന്നും ആയിരുന്നു റീവ്സ് ഇതിനെ കുറിച്ച് പ്രതികരിച്ചത് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കുട്ടികളുടെ പ്രിയപ്പെട്ട മിഠായി ബ്രാൻഡുകളെ അനുകരിച്ച് നിക്കോട്ടിൻ കലർന്ന ഉൽപന്നങ്ങൾ വിൽപ്പനയ്ക്കുണ്ടെന്ന് രഹസ്യ അന്വേഷണത്തിൽ കണ്ടെത്തി. ഗ്ലാസ്ഗോയിലെ ഒരു കടയിൽ നിന്ന് വാങ്ങിയ ഓറഞ്ച് മില്ല്യൺസ് എന്ന് നാമകരണം ചെയ്തിരുന്ന ഒരു പൗച്ച് വാങ്ങിയപ്പോൾ അതിൽ 100 മില്ലിഗ്രാം നിക്കോട്ടിൻ ഉണ്ടെന്ന് വിൽപനക്കാരൻ പറഞ്ഞതാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരാൻ കാരണമായത് . പരിശോധനയിൽ 17 മില്ലിഗ്രാം നിക്കോട്ടിൻ മാത്രമാണുണ്ടായിരുന്നത് എങ്കിലും അത് ‘എക്‌സ്‌ട്രാ സ്ട്രോംഗ്’ വിഭാഗത്തിൽ പെടുന്നതാണ്.

ഈ ഉൽപന്നങ്ങൾ കുട്ടികളിൽ ആകർഷണം ഉളവാക്കുന്ന” രീതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നതെന്നും, പാക്കേജിംഗ് സ്വീറ്റ്സ് പോലെയായതിനാൽ അപകടകരമാണെന്നും ട്രേഡിംഗ് സ്റ്റാൻഡേർഡ്സ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ചില പായ്ക്കറ്റുകളിൽ നിർമ്മാതാവിന്റെ വിലാസം, മുന്നറിയിപ്പ് ചിഹ്നങ്ങൾ തുടങ്ങിയ വിവരങ്ങൾ ഒന്നും തന്നെ ഇല്ലാതെയായിരുന്നു. തങ്ങളുടെ ബ്രാൻഡിന്റെ പേര് അനുമതിയില്ലാതെയാണ് ഉപയോഗിച്ചത് എന്ന് ഗോൾഡൻ കാസ്കറ്റ് ലിമിറ്റഡ് എന്ന മിഠായി നിർമ്മാതാക്കൾ പറഞ്ഞു.

ഇത്തരം നിക്കോട്ടിൻ കലർന്ന ഉത്പന്നങ്ങൾ ഇപ്പോൾ നിയമപരമായി നിയന്ത്രണമില്ലാത്തതിനാൽ 18 വയസിന് താഴെയുള്ളവർക്ക് പോലും ഇത് എളുപ്പത്തിൽ ലഭ്യമാകുന്നുവെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. ചിലർ പുകവലി നിർത്താനായി ഈ ഉൽപന്നം ഉപയോഗിച്ചാലും പലരും ഇത്തരം ഉൽപന്നങ്ങൾക്ക് പൂർണ്ണമായും അടിമയാകുന്നുവെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. സ്കൂളുകളിൽ പോലും കുട്ടികൾ ഇത് രഹസ്യമായി ഉപയോഗിക്കുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെ സർക്കാരിന്റെ പുതിയ കുടിയേറ്റ നയപ്രകാരം 2026 ജനുവരി 8 മുതൽ യുകെയിലേക്ക് വരുന്ന തൊഴിലാളികൾക്കും ചില ബിരുദധാരികൾക്കും എ-ലെവൽ നിലവാരത്തിലുള്ള (B2) ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം നിർബന്ധമാക്കും. ഇതിലൂടെ രാജ്യത്തെ കുടിയേറ്റ നിരക്ക് നിയന്ത്രിക്കാനും തൊഴിലിടങ്ങളിൽ മികച്ച ഭാഷാപ്രാവീണ്യമുള്ളവർക്ക് മുൻഗണന നൽകാനുമാണ് ലക്ഷ്യമിടുന്നത്. ഇപ്പോൾ നിലവിലുള്ള GCSE നിലവാരമുള്ള (B1) ഇംഗ്ലീഷ് പരിജ്ഞാനത്തെ അപേക്ഷിച്ച് ഇത് ഒരു പടി ഉയർന്നതാണ്. പുതിയ നിയമം സ്കിൽഡ് വർക്കർ, സ്കെയിൽ-അപ്പ് വിസ, ഹൈ പോട്ടൻഷ്യൽ വ്യക്തിഗത (HPI) വിസകൾക്കാണ് ആദ്യം ബാധകമാകുന്നത്. ഈ വിസകൾ പ്രധാനമായും വേഗത്തിൽ വളരുന്ന കമ്പനികളിലും, ഉയർന്ന പ്രതിഫലം ലഭിക്കുന്ന മേഖലകളിലും ജോലി ചെയ്യാനാണ് അനുവദിക്കുന്നത്.

രാജ്യത്തിന് മികച്ച സംഭാവന ചെയ്യുന്നവരെ സ്വാഗതം ചെയ്യുന്നതായി ഹോം സെക്രട്ടറി ഷബാന മഹ്മൂദ് പ്രസ്താവിച്ചു. പക്ഷേ നമ്മുടെ ഭാഷ അറിയാതെ ഇവിടെ എത്തുന്നത് അംഗീകരിക്കാനാവില്ല എന്ന് അവർ കൂട്ടിച്ചേർത്തു. അപേക്ഷകർക്ക് സംസാരം , കേൾവി , വായന, എഴുത്ത് എന്നീ മേഖലകളിൽ നേരിട്ടുള്ള പരീക്ഷകൾ നടത്തും. ഹോം ഓഫീസ് അംഗീകരിച്ച കേന്ദ്രങ്ങളിൽ ആണ് പരീക്ഷകൾ നടക്കുന്നത്. ഫലങ്ങൾ വിസ അപേക്ഷാ പ്രക്രിയയുടെ ഭാഗമായും പരിശോധിക്കും. ബി2 നിലവാരത്തിലെത്തിയവർക്ക് സങ്കീർണ്ണമായ വിഷയങ്ങളിലേയ്ക്കും സംഭാഷണങ്ങളിലേയ്ക്കും ആത്മവിശ്വാസത്തോടെ പങ്കാളികളാകാൻ കഴിയും. ഈ നിലവാരം കൈവരിച്ചാൽ അവർക്ക് വ്യക്തമായും വിശദമായും ആശയങ്ങൾ അവതരിപ്പിക്കാനും പ്രൊഫഷണൽ പരിസ്ഥിതിയിൽ എളുപ്പത്തിൽ ജോലി ചെയ്യാനുമാകും എന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്.

സർക്കാരിന്റെ കണക്കുകൾ പ്രകാരം, ഈ നടപടികളിലൂടെ വർഷംതോറും ഏകദേശം ഒരു ലക്ഷം കുടിയേറ്റക്കാരെ കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. 2024-ൽ യുകെയിലെ നെറ്റ് കുടിയേറ്റം 4.31 ലക്ഷം ആയിരുന്നു, 2023-ലെ റെക്കോർഡ് 9.06 ലക്ഷത്തേക്കാൾ ഏകദേശം പകുതിയോളം കുറവാണിത് . യുകെയിലെ പുതിയ കുടിയേറ്റ നിയമം കേരളത്തെയും ഇന്ത്യയെയും വ്യാപകമായി ബാധിക്കാനാണ് സാധ്യത. 2023-ൽ യുകെയിലേക്ക് കുടിയേറ്റ വിസയിലൂടെ എത്തിയ ഏകദേശം 2.5 ലക്ഷം ഇന്ത്യക്കാരിൽ 1.2 ലക്ഷം പേർ തൊഴിൽ വിസയിലൂടെയായിരുന്നു വന്നത്. അവരിൽ വലിയൊരു വിഭാഗം കേരളത്തിൽ നിന്നുള്ള ആരോഗ്യ, ഐ.ടി. മേഖലയിലെ പ്രൊഫഷണലുകളാണ്. പുതിയ എ-ലെവൽ നിലവാരത്തിലുള്ള (B2) ഇംഗ്ലീഷ് പരീക്ഷാ നിബന്ധന മൂലം ഈ മേഖലകളിൽ ജോലി ലക്ഷ്യമിടുന്നവർക്ക് കൂടുതൽ പ്രയാസം നേരിടേണ്ടിവരും. പുതിയ നിയന്ത്രണങ്ങൾ മൂലം സംസാരത്തിലും എഴുത്തിലും പ്രാവീണ്യം കുറവുള്ളവർക്ക് വിസ ലഭിക്കുന്നത് ബുദ്ധിമുട്ടാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇൻറർനാഷണൽ മൊണേറ്ററി ഫണ്ട് (IMF) പുറത്തുവിട്ട പുതിയ റിപ്പോർട്ട് പ്രകാരം ഈ വർഷം ജി7 രാജ്യങ്ങളിൽ രണ്ടാമത്തെ വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയാകും യുകെയുടേത് എന്ന വാർത്ത പുറത്ത് വന്നു. . അമേരിക്കയാണ് ഒന്നാമതെത്തുന്നത്. എന്നാൽ വിലക്കയറ്റം യുകെയിലായിരിക്കും ഏറ്റവും കൂടുതലെന്ന മുന്നറിയിപ്പും ഐഎംഎഫ് നൽകിയിട്ടുണ്ട് . എനർജി, യൂട്ടിലിറ്റി ബില്ലുകൾ എന്നിവയുടെ വർധനയാണ് ഇതിന് പ്രധാന കാരണം. നിലവിലെ കണക്കുകൾ പ്രകാരം, ഈ വർഷം 3.4 ശതമാനവും അടുത്ത വർഷം 2.5 ശതമാനവും വിലവർധന ഉണ്ടാകുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

യുകെയുടെ സമ്പദ്‌വ്യവസ്ഥ 2025-ൽ 1.3 ശതമാനത്തിന്റെ വളർച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷ, എങ്കിലും ജിഡിപി നിരക്ക് 0.4 ശതമാനവും 2026-ൽ 0.5 ശതമാനവും മാത്രമായിരിക്കും മുന്നേറുന്നത് . ഇതോടെ ജിഡിപി നിരക്കിൽ യുകെ ജി7 രാജ്യങ്ങളിൽ അവസാന സ്ഥാനത്തായിരിക്കും. സാധാരണ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ സർക്കാർ നടപടികൾ സ്വീകരിക്കും എന്ന് വാഷിംഗ്ടണിൽ എത്തിയ ചാൻസലർ റേച്ചൽ റീവ്സ് പറഞ്ഞു.

ഐഎംഎഫ് റിപ്പോര്‍ട്ട് പുറത്തുവന്നത് ലേബർ സർക്കാരിന് മേൽ സമ്മർദ്ദം വർദ്ധിപ്പിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . ഉയർന്ന വിലക്കയറ്റവും സാധാരണ ജനങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടും മൂലം പ്രതിപക്ഷ പാർട്ടികൾ സർക്കാരിനെ കടന്നു അക്രമിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
റീഫോം യുകെ നേതാവായ നൈജൽ ഫാരേജിനെ കൊല്ലുമെന്ന് ടിക്‌ടോക്കിൽ ഭീഷണി മുഴക്കിയ അഫ്ഗാൻ സ്വദേശി ഫായസ് ഖാനെ (യഥാർത്ഥ പേര് ഫായസ് ഹുസൈനി എന്നാണ് കരുതുന്നത്) അഞ്ച് വർഷത്തെ തടവിന് ശിക്ഷിച്ചു. കഴിഞ്ഞ ഒക്ടോബറിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് അദ്ദേഹം ഭീഷണി മുഴക്കിയത്. ഫാരേജും ഹൈക്കോടതി ജഡ്ജിയും ആ വീഡിയോയെ “വളരെ ഭീതിജനകമായത്” എന്ന് വിശേഷിപ്പിച്ചു.

സൗത്‌വർക്ക് ക്രൗൺ കോടതിയിൽ ശിക്ഷ വിധിക്കപ്പെട്ടപ്പോൾ ഫാരേജ് വ്യക്തിപരമായി ഹാജരായിരുന്നു. വിധി പ്രഖ്യാപനത്തിനുശേഷം സെല്ലിലേക്ക് കൊണ്ടുപോകുമ്പോൾ ഖാൻ ഫാരേജിനോട് ആക്രോശിക്കുകയും, നിങ്ങൾ എന്നെ രാഷ്ട്രീയമായി ഉപയോഗിക്കാൻ ശ്രമിക്കുന്നു എന്ന് ആരോപിക്കുകയും ചെയ്തു. ഇയാൾ നേരത്തെ യുകെയിലേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ച കുറ്റം സമ്മതിച്ചിരുന്നതായും, കഴിഞ്ഞ ആഴ്ച വിചാരണയ്ക്കൊടുവിൽ കൊലപാതക ഭീഷണി കുറ്റത്തിൽ കുറ്റക്കാരനായി കണ്ടെത്തിയതായും കോടതി വ്യക്തമാക്കി.

ഫാരേജ് പോസ്റ്റ് ചെയ്ത “ദ ജേർണി ഓഫ് ആൻ ഇലീഗൽ മൈഗ്രന്റ്” എന്ന യൂട്യൂബ് വീഡിയോയ്ക്ക് പ്രതികാരമായി ഖാൻ ഭീഷണിയോടു കൂടിയ ടിക്‌ടോക്ക് വീഡിയോ പോസ്റ്റ് ചെയ്തതാണെന്നാണ് പ്രോസിക്യൂഷൻ വ്യക്തമാക്കിയത് . അതിൽ അദ്ദേഹം തോക്കിന്റെ ആകൃതിയിലുള്ള കൈ ചലനങ്ങൾ കാട്ടുന്നതും ആക്രോശിക്കുന്നതും വ്യക്തമായി കാണാം . സ്വീഡനിൽ ഖാനെതിരെ ക്രിമിനൽ രേഖകളും ആറുമാസത്തെ ശിക്ഷാവിധിയും നിലവിലുണ്ടെന്ന് കോടതി കണ്ടെത്തി. ഖാന്റെ അഭിഭാഷകൻ ഫാരേജിനോട് ഖാന്റെ പേരിൽ ക്ഷമ ചോദിക്കുകയും ചെയ്തു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലുടനീളം വോഡാഫോൺ ഉപഭോക്താക്കൾക്ക് തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം വ്യാപകമായ സേവന തടസ്സം നേരിടേണ്ടി വന്നു. ഇന്റർനെറ്റ്, മൊബൈൽ കോളുകൾ, വോഡാഫോൺ ആപ്പ്, വെബ്‌സൈറ്റ് തുടങ്ങിയ സേവനങ്ങൾ എല്ലാം താൽക്കാലികമായി പ്രവർത്തനരഹിതമായി. ഉച്ചയ്ക്ക് 3 മണിയോടെ ഡൗൺഡിറ്റക്ടർ വെബ്‌സൈറ്റിൽ ഉപഭോക്താക്കൾ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങി. 3.20 ഓടെ റിപ്പോർട്ടുകളുടെ എണ്ണം 1.35 ലക്ഷത്തിന് മുകളിലെത്തി. ഇതിൽ കൂടുതലും പരാതികൾ വീടുകളിലെ ബ്രോഡ്ബാൻഡ് സേവനവുമായി ബന്ധപ്പെട്ടതായിരുന്നു.

മൊബൈൽ ഇന്റർനെറ്റ് സേവനത്തിലും കോളിംഗ് സേവനത്തിലും ഉപഭോക്താക്കൾക്ക് തടസ്സം നേരിട്ടു. ഏകദേശം എട്ട് ശതമാനം പേരാണ് മൊബൈൽ സിഗ്നൽ പൂർണ്ണമായും നഷ്ടപ്പെട്ടതായി റിപ്പോർട്ട് ചെയ്തത്. ലണ്ടൻ, ബർമിംഗ്ഹാം, കാർഡിഫ്, ഗ്ലാസ്‌ഗോ, മാഞ്ചസ്റ്റർ തുടങ്ങി പ്രധാന നഗരങ്ങളിലാകെ തകരാറുകൾ റിപ്പോർട്ട് ചെയ്തു. ഇന്ന് ഉച്ചയ്ക്ക് ബ്രോഡ്ബാൻഡ്, 4G, 5G സേവനങ്ങളിൽ താൽക്കാലിക തടസ്സം ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ സേവനം പുനഃസ്ഥാപിക്കപ്പെട്ടതായും ഉപഭോക്താക്കൾക്ക് ഉണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ഖേദിക്കുന്നതായും വോഡാഫോൺ വക്താവ് വ്യക്തമാക്കി.

സൈബർ ആക്രമണമല്ല ഈ തടസ്സത്തിന് പിന്നിൽ എന്നതാണ് പ്രാഥമിക സൂചന. വൈകുന്നേരം 6 മണിയായിട്ട് പോലും ഡൗൺഡിറ്റക്ടർ വെബ്‌സൈറ്റിൽ ഏകദേശം 4,000 പേർ സേവന തകരാർ റിപ്പോർട്ട് ചെയ്തിരുന്നു. വോഡാഫോണുകൾക്ക് യുകെയിൽ 1.8 കോടി ഉപഭോക്താക്കളുണ്ട്. അടുത്തിടെ ‘ത്രീ’ നെറ്റ്‌വർക്കുമായി വോഡാഫോൺ ലയിച്ചതോടെ യുകെയിലെ ഏറ്റവും വലിയ മൊബൈൽ സേവന ദാതാവായി മാറിയിട്ടുണ്ട്. എന്നാൽ ഈ തകരാർ ‘ത്രീ’ ഉപഭോക്താക്കളെ ബാധിച്ചിട്ടില്ല. ബിടി, ഈഇ, വിർജിൻ മീഡിയ ഓടുൾപ്പെടെയുള്ള മറ്റ് പ്രധാന നെറ്റ് വർക്കുകൾ സാധാരണ നിലയിലാണെന്ന് അവരുടെ വക്താക്കൾ വ്യക്തമാക്കി. ഓഫ്‌കോം നിയമപ്രകാരം ബ്രോഡ്ബാൻഡ് സേവനം രണ്ട് ദിവസത്തിലധികം നിലച്ചാൽ പ്രതിദിനം £9.76 നഷ്ടപരിഹാരം ഉപഭോക്താവിന് നൽകണം. മൊബൈൽ സേവന തടസ്സങ്ങൾക്ക് സാഹചര്യങ്ങളെ ആശ്രയിച്ചായിരിക്കും നഷ്ടപരിഹാരം നിശ്ചയിക്കുന്നത്.