ലണ്ടന്‍: ബ്രെക്‌സിറ്റ് പ്രതിസന്ധി രൂക്ഷമായി തുടരുന്നതിന് പിന്നാലെ പ്രധാനമന്ത്രിക്ക് മേല്‍ സമ്മര്‍ദ്ദ തന്ത്രങ്ങളുമായി കണ്‍സര്‍വേറ്റീവ് എം.പിമാര്‍. യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള നടപടിക്രമങ്ങള്‍ വൈകരുതെന്ന് താക്കീത് ചെയ്ത് കണ്‍സര്‍വേറ്റീവ് എംപിമാര്‍. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് 170 കണ്‍സര്‍വേറ്റീവ് അംഗങ്ങള്‍ ഒപ്പിട്ട കത്ത് തെരേസ മേയ്ക്ക് കൈമാറിയിരിക്കുകയാണ്. പത്ത് കാബിനെറ്റ് അംഗങ്ങളും കത്തില്‍ ഒപ്പുവെച്ചതായിട്ടാണ് റിപ്പോര്‍ട്ട്. ജെറമി കോര്‍ബന്‍, സാജിദ് ജാവേദ് തുടങ്ങിയ നേതാക്കളും കത്തില്‍ ഒപ്പിട്ടുവെന്നാണ് സൂചന. സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ മേയ്‌ക്കെതിരെ ശക്തമായ നീക്കങ്ങള്‍ നടക്കുന്നുവെന്നാണ് മുന്നറിയിപ്പ് കത്ത് പുറത്തുവന്നതോടെ ലഭിക്കുന്ന സൂചന. എന്നാല്‍ കത്തിനെക്കുറിച്ച് പരസ്യ പ്രതികരണം ഒന്നും തന്നെ ഉണ്ടായിട്ടില്ല.

കഴിഞ്ഞ ദിവസമാണ് തെരേസ മേയ് സമര്‍പ്പിച്ച മൂന്നാമത്തെ കരട് രേഖയും കോമണ്‍സ് വോട്ടെടുപ്പില്‍ പരാജയപ്പെടുന്നത്. 286 എംപിമാര്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ 344 എംപിമാര്‍ എതിര്‍ത്തു. നിലവിലെ സാഹചര്യം അനുസരിച്ച് യു.കെയില്‍ ജനറല്‍ ഇലക്ഷന് കളമൊരുങ്ങുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. യു.കെയുടെ ചരിത്രത്തില്‍ തന്നെ വലിയ രാഷ്ട്രീയ പ്രതിസന്ധിയിലൂടെയാണ് കാര്യങ്ങള്‍ നീങ്ങുന്നത്. എന്നാല്‍ നാലാമത് ഒരു തവണ കൂടി പാര്‍ലമെന്റിന്റെ അംഗീകാരത്തിനായി മേയ് ശ്രമിക്കുന്നുണ്ട്. അങ്ങനെ വന്നാല്‍ പാര്‍ലമെന്റിന്റെ അംഗീകാരത്തോടെ കാര്യങ്ങള്‍ മുന്നോട്ടുപോകും അല്ലാത്ത് പക്ഷം കാര്യങ്ങള്‍ നോ ഡീല്‍ വ്യവസ്ഥയിലേക്കാവും നീങ്ങുക.

നോ ഡീലിനെതിരെ വലിയ പ്രതിഷേധമാണ് രാജ്യത്ത് നടക്കുന്നത്. നോ ഡീല്‍ ബ്രെക്സിറ്റ് നിലവില്‍ വന്നാല്‍ യു.കെയെ സംബന്ധിച്ചിടത്തോളം കാര്യങ്ങള്‍ പ്രതികൂലമാവും. വ്യവസായിക, സാമ്പത്തിക മേഖലകളില്‍ ഇത് വലിയ തിരിച്ചടിയുണ്ടാക്കും. ജനറല്‍ ഇലക്ഷനാണ് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെട്ടിരിക്കുന്ന മറ്റൊരു വസ്തുത. തെരെഞ്ഞെടുപ്പിനെ നേരിടേണ്ടി വന്നാല്‍ തെരേസ മേയ് സര്‍ക്കാരിനും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കും വലിയ തിരിച്ചടി നേരിടുമെന്നാണ് നിലവിലെ വിലയിരുത്തല്‍. സ്വ്ന്തം പാര്‍ട്ടിയിലെ വിമതരെ ഒതുക്കാന്‍ മേയ്ക്ക് കഴിഞ്ഞാല്‍ കാര്യങ്ങള്‍ കുറച്ചധികം എളുപ്പമാവും. മറ്റൊരു നേതാവിന് മെച്ചപ്പെട്ടൊരു കരാര്‍ അവതരിപ്പിക്കാനുള്ള അവസരം നല്‍കാന്‍ മേയ് സ്ഥാനമൊഴിയണമെന്ന് യൂറോപ്യന്‍ ബ്രെക്സിറ്റ് ഗവേഷണ സംഘത്തിന്റെ ഡെപ്യൂട്ടി ചെയര്‍മാന്‍ സ്റ്റീവ് ബേക്കര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. അങ്ങനെ വന്നാല്‍ പിന്‍ഗാമിക്ക് കാര്യങ്ങള്‍ കൈമാറി മേയ്ക്ക് സ്ഥാനമൊഴിയേണ്ടി വരും.
ലണ്ടന്‍: യു.കെയിലെ വിദ്യഭ്യാസ മേഖലയില്‍ പ്രതിസന്ധിയെന്ന് റിപ്പോര്‍ട്ട്. സ്‌കൂളുകള്‍ക്ക് ലഭിക്കുന്ന തുകയില്‍ സമീപകാലത്ത് ഗണ്യമായ കുറവ് വന്നതോടെയാണ് മേഖലയില്‍ പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്. രാജ്യത്തെ സ്‌കൂളുകളിലെ പ്രതിസന്ധി പരിഹരിക്കാന്‍ സ്‌കൂളിലെ അധ്യാപകര്‍ തന്നെ മുന്നിട്ടിറങ്ങുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സൗത്ത് ലണ്ടനിലെ പ്രൈമറി സ്‌കൂളിലെ അഞ്ച് അധ്യാപകര്‍ വേതനം കുറവ് സ്വീകരിക്കാമെന്ന് സ്വമേധയാ തീരുമാനമെടുത്തിട്ടുണ്ട്. ഇത് ക്ലാസ് റൂം അസിസ്റ്റന്റുമാരുടെ തസ്തിക നിലനിര്‍ത്താനായി സ്‌കൂളിനെ സഹായിക്കും. വേതനത്തില്‍ 20 ശതമാനം കുറവ് സ്വീകരിക്കാനാണ് അഞ്ച് അധ്യാപകര്‍ തീരുമാനമെടുത്തത്. വര്‍ഷത്തില്‍ ഏതാണ്ട് 7000 പൗണ്ടായിരിക്കും വേതന ഇനത്തില്‍ ഇവര്‍ എല്ലാവരും കൂടി കുറവ് വാങ്ങിക്കുന്നത്.

സൗത്ത് ലണ്ടനിലെ ഫ്യൂസെഡൗണ്‍ പ്രൈമറി സ്‌കൂളിലെ അധ്യാപകരാണ് സഹപ്രവര്‍കരുടെ തൊഴില്‍ സംരക്ഷിക്കുന്നതിനായി ഇത്തരമൊരു തീരുമാനം കൈകൊണ്ടത്. സ്‌കൂളിലെ പ്രധാന അധ്യാപക മോണിക്ക കിച്‌ലോ വില്‍സണ്‍ തന്റെ സഹപ്രവര്‍ത്തകരുടെ തീരുമാനത്തെ അഭിനന്ദിച്ച് രംഗത്ത് വന്നിട്ടുണ്ട്. നിലവിലെ കുട്ടികളെ ആവശ്യങ്ങള്‍ക്ക് അനുശ്രുതമായ സൗകര്യങ്ങളൊരുക്കാന്‍ ക്ലാസ് റൂം അസിസ്റ്റന്റുമാരില്ലാതെ തങ്ങള്‍ക്ക് കഴിയില്ല. താരതമ്യേന മികച്ചതല്ലാത്ത കരിക്കുലത്തില്‍ ചില തസ്തികകള്‍ ഇല്ലാതാകുന്നത് ആശങ്കയോടെയാണ് നോക്കി കാണുന്നത്. 20 ശതമാനം വേതനം കുറവ് സ്വീകരിക്കാമെന്ന് അഞ്ച് അധ്യാപകരുടെ തീരുമാനം അത്തരത്തില്‍ നോക്കുമ്പോള്‍ വലിയ പ്രാധാന്യത്തോടെ നോക്കി കാണണമെന്നും മോണിക്ക കിച്ച്‌ലോ വില്‍സണ്‍ ചൂണ്ടിക്കാണിച്ചു.

നമ്മുടെ കുട്ടികള്‍ ഇന്ന് ലഭ്യമാകുന്നതിലും കൂടുതല്‍ സൗകര്യങ്ങള്‍ക്ക് അര്‍ഹരാണ്. അത് ലഭ്യമാക്കുകയെന്നതാവണം നമ്മുടെ ലക്ഷ്യമെന്നും മോണിക്ക കിച്ച്‌ലോ വില്‍സണ്‍ കൂട്ടിചേര്‍ക്കുന്നു. രാജ്യത്തെ വിദ്യഭ്യാസ മേഖലയില്‍ വകയിരുത്തപ്പെടുന്ന തുകയില്‍ സമീപകാലത്ത് ഗണ്യമായ കുറവ് വന്നിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍ ഒരു കുട്ടിയുടെ മേല്‍ ചെലവഴിക്കുന്ന തുകയില്‍ എട്ട് ശതമാനത്തോളമാണ് കുറവ് കണക്കാക്കുന്നത്. ഇന്‍സ്റ്റിയൂട്ട് ഓഫ് ഫിസ്‌കാള്‍ സ്റ്റഡീസിന്റെ കണക്കിലാണ് ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്.
ലണ്ടന്‍: മൂന്ന് തവണ തുടര്‍ച്ചയായി ബ്രെക്‌സിറ്റ് ഡീല്‍ പാര്‍ലമെന്റ് തള്ളിയതിന് പിന്നാലെ നാലാം തവണ ഭാഗ്യം പരീക്ഷണത്തിന് തയ്യാറെടുത്ത് പ്രധാനമന്ത്രി തെരേസ മേയ്. വിമതരെയും കണ്‍സര്‍വേറ്റീവിലെ തന്നെ അകന്നു നില്‍ക്കുന്നവരെ ചേര്‍ത്ത് ബ്രെക്‌സിറ്റ് കരട് രേഖ വിജയിപ്പിക്കാനാവും ഇത്തവണ മേയ് ശ്രമിക്കുക. കഴിഞ്ഞ ദിവസം മേയ് അവതരിപ്പിച്ച ഡീല്‍ പാര്‍ലമെന്റ് തള്ളിയിരുന്നു. 286 എംപിമാര്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ 344 എംപിമാര്‍ എതിര്‍ത്തു. നിലവിലെ സാഹചര്യം അനുസരിച്ച് യു.കെയില്‍ ജനറല്‍ ഇലക്ഷന് കളമൊരുങ്ങുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. യു.കെയുടെ ചരിത്രത്തില്‍ തന്നെ വലിയ രാഷ്ട്രീയ പ്രതിസന്ധിയിലൂടെയാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

എന്നാല്‍ തെരേസ മേയ് എന്ത് തീരുമാനമെടുക്കുന്നുവെന്നതിനെ അനുസരിച്ചാവും മുന്നോട്ടുള്ള കാര്യങ്ങള്‍ നീങ്ങുക. ഒന്നുകില്‍ പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞ് പാര്‍ട്ടിയിലെ പ്രമുഖനെ സ്ഥാനമേല്‍പ്പിക്കുക. അല്ലെങ്കില്‍ നോ ഡീല്‍ ബ്രെക്സിറ്റിലേക്ക് കാര്യങ്ങള്‍ നീളുമെന്നാണ് സൂചന. ഇതൊന്നുമല്ലാതെ മറ്റൊരു സാധ്യതയാണ് നാലാമതും പിന്തുണ തേടി പാര്‍ലമെന്റിനെ സമീപിക്കുകയെന്നത്. ജെറമി കോര്‍ബനും സാജിദ് ജാവേദും ഉള്‍പ്പെടെയുള്ളവര്‍ തെരേസ മേയ്‌ക്കെതിരെ ചരടുവലികള്‍ നടത്തുന്നുണ്ടെങ്കിലും ഇവയെ പ്രതിരോധിക്കാന്‍ സാധിക്കുമെന്നാണ് മേയ് അനുകൂലികളുടെ പ്രതീക്ഷ. നാലാം തവണ കോമണ്‍സിലെത്തി കഴിഞ്ഞാല്‍ മേയുടെ ഡീല്‍ പാസാവുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍ ഡീല്‍ പാസായില്ലെങ്കില്‍ അത് ഭരണപ്രതിസന്ധിയിലേക്കും പിന്നീട് പൊതു തെരഞ്ഞെടുപ്പിലേക്കും കാര്യങ്ങളെത്തിക്കും.

കാബിനെറ്റില്‍ മേയുടെ വിശ്വസ്തരായിരിക്കും ഇത്തവണ പ്രധാനമന്ത്രിയെ കൂടുതല്‍ സഹായിക്കുക. നോ ഡീല്‍ ബ്രെക്സിറ്റ് നിലവില്‍ വന്നാല്‍ യു.കെയെ സംബന്ധിച്ചിടത്തോളം കാര്യങ്ങള്‍ പ്രതികൂലമാവും. വ്യവസായിക, സാമ്പത്തിക മേഖലകളില്‍ ഇത് വലിയ തിരിച്ചടിയുണ്ടാക്കും. കൂടാതെ നോ ഡീല്‍ ബ്രെക്‌സിറ്റിനെതിരെ പൊതുവെ ജനവികാരവുമുണ്ട്. ഇത് കണക്കിലെടുത്ത് അടുത്ത തവണ മേയ് കൊണ്ടുവരുന്ന ഡീലിന് സമ്മതം മൂളാന്‍ വിമതര്‍ തയ്യാറായേക്കുമെന്നും സൂചനയുണ്ട്.
ന്യൂസ് ഡെസ്ക്
170 രാജ്യങ്ങളിലെ 7000 നഗരങ്ങൾ പങ്കെടുക്കുന്ന ഏർത്ത് അവർ ആരംഭിച്ചു. ഇന്ന് രാത്രി 8.30 മുതൽ ഒരു മണിക്കൂർ എല്ലാ ലൈറ്റുകളും അവർ സ്വിച്ച് ഓഫ് ചെയ്യും. ലോകമെമ്പാടുമുള്ള ജനങ്ങളും ബിസിനസ് സ്ഥാപനങ്ങളും ഇതിൽ പങ്കാളികളാകും. സമോവ മുതൽ ഹോംങ്കോങ്ങ് വരെയും ബക്കിംഗാം പാലസും ഏർത്ത് അവറിൽ കൈകോർക്കും.
ആഗോള താപനം, മലിനീകരണം, പ്ലാസ്റ്റിക്, ഭക്ഷ്യോൽപാദനം എന്നിവ മൂലം പ്രപഞ്ചത്തിലുണ്ടാകുന്ന മാറ്റങ്ങൾ മനുഷ്യരാശിയെ എങ്ങനെ ബാധിക്കുന്നുവെന്ന് ബോധവൽക്കരണം നടത്തുകയാണ് ഗ്ലോബൽ സ്വിച്ച് ഓഫ് ഇവന്റുകൊണ്ട് ഉദ്ദേശിക്കുന്നത്.
പസിഫിക് ഐലൻഡിലെ സമോവയിൽ പ്രാദേശിക സമയം രാത്രി 8.30 ന് ഏർത്ത് അവറിന് തുടക്കമായി. എല്ലാ വർഷവും ലോകരാജ്യങ്ങൾ ഏർത്ത് അവറിൽ പങ്കെടുക്കാറുണ്ട്. ഏഷ്യൻ രാജ്യങ്ങളും ഓസ്ട്രേലിയയിലും ഏർത്ത് അവർ കടന്നു പോയി. ബ്രിട്ടണിൽ ഇന്ന് രാത്രി 8.30 മുതൽ ഏർത്ത് അവർ തുടങ്ങും.
ലണ്ടന്‍: മൂന്നാം തവണയും ബ്രെക്‌സിറ്റില്‍ പ്രധാനമന്ത്രി തെരേസ മെയ് പരാജയപ്പെട്ടതോടെ യു.കെയില്‍ ഭരണഘടനാ പ്രതിസന്ധിക്ക് വഴിയൊരുങ്ങുന്നു. യൂറോപ്യന്‍ യൂണിയനുമായി ഉണ്ടാക്കിയ കരാര്‍ അംഗീകരിക്കണമെന്നും മെയ് 22 വരെ ബ്രെക്സിറ്റ് നീട്ടി വയ്ക്കണമെന്നുമുള്ള പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന കഴിഞ്ഞ ദിവസം പാര്‍ലമെന്റ് തള്ളിയിരുന്നു. 286 എംപിമാര്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ 344 എംപിമാര്‍ എതിര്‍ത്തു. നിലവിലെ സാഹചര്യം അനുസരിച്ച് യു.കെയില്‍ ജനറല്‍ ഇലക്ഷന് കളമൊരുങ്ങുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. യു.കെയുടെ ചരിത്രത്തില്‍ തന്നെ വലിയ രാഷ്ട്രീയ പ്രതിസന്ധിയിലൂടെയാണ് കാര്യങ്ങള്‍ നീങ്ങുന്നത്. തെരേസ മേയ് എന്ത് തീരുമാനമെടുക്കുന്നുവെന്നതിനെ അനുസരിച്ചാവും കാര്യങ്ങള്‍ നീങ്ങുക. ഒന്നുകില്‍ പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞ് പാര്‍ട്ടിയിലെ പ്രമുഖനെ സ്ഥാനമേല്‍പ്പിക്കുക. അല്ലെങ്കില്‍ നോ ഡീല്‍ ബ്രെക്സിറ്റിലേക്ക് കാര്യങ്ങള്‍ നീളുമെന്നാണ് സൂചന.

നോ ഡീല്‍ ബ്രെക്സിറ്റ് നിലവില്‍ വന്നാല്‍ യു.കെയെ സംബന്ധിച്ചിടത്തോളം കാര്യങ്ങള്‍ പ്രതികൂലമാവും. വ്യവസായിക, സാമ്പത്തിക മേഖലകളില്‍ ഇത് വലിയ തിരിച്ചടിയുണ്ടാക്കും. ജനറല്‍ ഇലക്ഷനാണ് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെട്ടിരിക്കുന്ന മറ്റൊരു വസ്തുത. തെരെഞ്ഞെടുപ്പിനെ നേരിടേണ്ടി വന്നാല്‍ തെരേസ മേയ് സര്‍ക്കാരിനും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കും വലിയ തിരിച്ചടി നേരിടുമെന്നാണ് നിലവിലെ വിലയിരുത്തല്‍. എന്നാല്‍ മൂന്നാമതും മേയ് സമര്‍പ്പിച്ച കരട് രേഖ പാര്‍ലമെന്റ് തള്ളിയതോടെ ജനറല്‍ ഇലക്ഷന്‍ അല്ലാതെ മറ്റൊരു സാധ്യത മേയ്ക്ക് മുന്നിലില്ല. ജനപിന്തുണ ഉറപ്പുവരുത്തേണ്ടതും മേയ്ക്ക് ഈ ഘട്ടത്തില്‍ അത്യാവശ്യമാണ്. നേരത്തെ പാര്‍ലമെന്റില്‍ സമര്‍പ്പിച്ച ഡീല്‍ പാസാവുകയാണെങ്കില്‍ പ്രധാനമന്ത്രി പദം രാജിവെക്കുമെന്ന് മേയ് പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ രാജി സന്നദ്ധതയും മേയ് രക്ഷപ്പെടുത്തിയില്ലെന്നതാണ് വാസ്തവം. ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ മേയ് രാജിവെച്ച് പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് രംഗത്ത് വന്നിട്ടുണ്ട്. മറ്റൊരു നേതാവിന് മെച്ചപ്പെട്ടൊരു കരാര്‍ അവതരിപ്പിക്കാനുള്ള അവസരം നല്‍കാന്‍ മേയ് സ്ഥാനമൊഴിയണമെന്ന് യൂറോപ്യന്‍ ബ്രെക്സിറ്റ് ഗവേഷണ സംഘത്തിന്റെ ഡെപ്യൂട്ടി ചെയര്‍മാന്‍ സ്റ്റീവ് ബേക്കറും ആവശ്യപ്പെട്ടു. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് പോകണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് ആളുകളാണ് വോട്ടടുപ്പ് നടക്കുമ്പോള്‍ പാര്‍ലമെന്റിന് പുറത്ത് ഒത്തുകൂടിയത്.
രാജിവെച്ച വൈസ് ചാന്‍സലറുടെ എണ്ണച്ഛായാ ചിത്രം സ്ഥാപിക്കാന്‍ വന്‍ തുക ചെലവാക്കിയ യൂണിവേഴ്‌സിറ്റി വിവാദത്തില്‍. ഓയില്‍ പെയിന്റിംഗ് തയ്യാറാക്കാനും അത് ഫ്രെയിം ചെയ്യുന്നതിനുമായി 16,388 പൗണ്ടാണ് ചെലവ് വരുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് ബാത്ത് ആണ് വിവാദത്തിലായത്. ബ്രിട്ടനില്‍ ഏറ്റവും ശമ്പളം വാങ്ങുന്ന വൈസ് ചാന്‍സലര്‍ എന്ന പേരില്‍ അറിയപ്പെടുകയും പിന്നീട് ചെലവുകളുടെ പേരില്‍ വിവാദമുയര്‍ന്നതിനെത്തുടര്‍ന്ന് രാജിവെക്കുകയും ചെയ്ത ഡെയിം ഗ്ലൈനിസ് ബ്രേക്ക് വെല്‍ ആണ് വിവാദ നായിക. 470,000 പൗണ്ട് ആയിരുന്നു ഇവര്‍ വാങ്ങിയിരുന്ന വാര്‍ഷിക ശമ്പളം. ലാന്‍ഡ്‌സ്ഡൗണ്‍ ക്രെസന്റില്‍ ഒരു 5 ബെഡ്‌റൂം ടൗണ്‍ഹൗസ് സൗകര്യവും ഇവര്‍ക്ക് ലഭ്യമാക്കിയിരുന്നു. ഇത്ര വലിയ ശമ്പളം വാങ്ങിയിട്ടും ഇവര്‍ 2 പൗണ്ട് വില വരുന്ന ബിസ്‌ക്റ്റ് വാങ്ങിയത് പോലും യൂണിവേഴ്‌സിറ്റിയുടെ ചെലവിലായിരുന്നെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കിയിരുന്നു.

ഇവരുടെ ഓയില്‍ പെയിന്റിംഗ് അനാച്ഛാദനം ചെയ്യുന്നതിന് യൂണിവേഴ്‌സിറ്റിക്ക് 750 പൗണ്ട് അധികമായി ചെലവാകുമെന്നും പെയിന്റിംഗിനൊപ്പം സ്ഥാപിക്കുന്ന ഫലകത്തിന് 462 പൗണ്ട് ചെലവാകുമെന്നും വിവരാവകാശ രേഖകള്‍ പറയുന്നു. വിദ്യാര്‍ത്ഥികളെ അപമാനിക്കുന്നതിനു തുല്യമാണ് യൂണിവേഴ്‌സിറ്റിയുടെ ഈ നടപടിയെന്നാണ് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട മെന്റല്‍ ഹെല്‍ത്ത് സര്‍വീസ് ലഭിക്കാനും ബേര്‍സറി സപ്പോര്‍ട്ട് ലഭ്യമാക്കാനും ക്യാംപെയിനിംഗ് നടക്കുന്നതിനിടെയാണ് ഈ വിധത്തില്‍ അനാവശ്യ ചെലവ് യൂണിവേഴ്‌സിറ്റി നടത്തുന്നതെന്നാണ് ആരോപണം. വിവാദം ഉയര്‍ന്നതോടെ പെയിന്റിംഗും ഫലകവും യൂണിവേഴ്‌സിറ്റി നീക്കം ചെയ്തിട്ടുണ്ട്.

ഫെബ്രുവരി 28നാണ് വിസി രാജിവെച്ചത്. 2017 മുതല്‍ ഇവര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. നിരവധി ഫസ്റ്റ് ക്ലാസ് ട്രെയിന്‍, വിമാന ടിക്കറ്റുകള്‍ എടുത്ത വിഷയത്തിലും ഇവര്‍ ആരോപണം നേരിട്ടിരുന്നു. ഇവരുടെ ഛായാചിത്രം പ്രകാശനം ചെയ്തത് എഡ്വേര്‍ഡ് രാജകുമാരനായിരുന്നു. അതേ സമയം മുന്‍ വിസിമാരുടെ ചിത്രങ്ങള്‍ സ്ഥാപിക്കുന്നത് യൂണിവേഴ്‌സിറ്റിയുടെ പതിവാണെന്ന വിശദീകരണവുമായി ബാത്ത് യൂണിവേഴ്‌സിറ്റി രംഗത്തെത്തിയിട്ടുണ്ട്.
ലണ്ടന്‍: പി.എന്‍.ബി.തട്ടിപ്പ് കേസില്‍ യു.കെയില്‍ അറസ്റ്റിലായ ഡയമണ്ട് വ്യാപാരി നീരവ് മോഡിക്ക് കൂട്ട് അധോലോക കുറ്റവാളി ദാവൂദ് ഇബ്രഹാമിന്റെ വലംകൈയെന്ന് റിപ്പോര്‍ട്ടുകള്‍. യു.കെ മാധ്യമങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. അമേരിക്കയ്ക്ക് കൈമാറാനിരിക്കുന്ന കൊടുംകുറ്റവാളിയും ദാവൂദ് ഇബ്രഹാമിന്റെ വലംകൈയുമായ ജാബിര്‍ മോത്തിയെ പാര്‍പ്പിച്ചിരിക്കുന്ന അതേ ജയിലിലാണ് നീരവ് മോഡിയുമുള്ളത്. ജാബിര്‍ മോത്തിയെ ഉടന്‍ അമേരിക്കയ്ക്ക് കൈമാറാനാണ് ബ്രിട്ടന്‍ പദ്ധതിയിടുന്നത്. സൗത്ത് ലണ്ടനിലെ ജയിലിലാണ് നിലവില്‍ മോഡിയെ പാര്‍പ്പിച്ചിരിക്കുന്നത്.

അതേസമയം നീരവ് മോദിയുടെ ജാമ്യാപേക്ഷ ലണ്ടനിലെ കോടതി നേരത്തെ തള്ളിയിരുന്നു. വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയാണ് നീരവ്മോദിക്ക് ജാമ്യം നിഷേധിച്ചത്. ജാമ്യത്തിന് വേണ്ടി നീരവിന്റെ അഭിഭാഷകന്‍ ശ്രമിച്ചെങ്കിലും പ്രോസിക്യൂഷന്‍ ശക്തമായ നിലപാട് സ്വീകരിച്ചതിനാല്‍ കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. ഇതോടെ കേസ് വീണ്ടും പരിഗണിക്കുന്ന മാര്‍ച്ച് 29 വരെ മോഡിക്ക് ജയിലില്‍ കഴിയേണ്ടിവരുമെന്ന് ഉറപ്പായി. മോഡിയെ ഇന്ത്യക്ക് വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ലണ്ടന്‍ കോടതിയെ ഉടന്‍ സമീപിച്ചേക്കുമെന്നും വാര്‍ത്തകളുണ്ട്. ജാബിര്‍ മോത്തിയുമായി നീരവിന് ബന്ധമുള്ളതായി സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടുകളൊന്നും പുറത്തുവന്നിട്ടില്ല.

പഞ്ചാബ് നാഷനല്‍ ബാങ്കില്‍നിന്ന് 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ മുഖ്യ പ്രതികളാണ് നീരവ് മോദിയും അമ്മാവനായ മെഹുല്‍ ചോക്‌സിയും. സംഭവത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം ഉണ്ടായതോടെ ഇരുവരും രാജ്യം വിട്ടു. യു.കെയില്‍ രാഷ്ട്രീയ അഭയം തേടാനായിരുന്നു മോഡിയുടെ പദ്ധതി. എന്നാല്‍ ഇന്ത്യന്‍ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ അപേക്ഷ പരിഗണിച്ച് നേരത്തെ നീരവ് മോദിക്കെതിരെ ലണ്ടന്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ഇതനുസരിച്ച് ഒരാഴ്ച്ച മുന്‍പ് സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് നീരവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ന്യൂസ് ഡെസ്ക്
ബ്രിട്ടണിൽ ഭരണാഘടനാ പ്രതിസന്ധി രൂക്ഷമാക്കിക്കൊണ്ട് പാർലമെന്റിൽ തെരേസ മേയുടെ ബ്രെക്സിറ്റ് പദ്ധതി വീണ്ടും പരാജയപ്പെട്ടു. യൂറോപ്യൻ യൂണിയനുമായി ഉണ്ടാക്കിയ എഗ്രിമെന്റ് അംഗീകരിക്കണമെന്നും മെയ് 22 വരെ ബ്രെക്സിറ്റ് നീട്ടി വയ്ക്കണമെന്നുമുള്ള പ്രധാനമന്ത്രിയുടെ അഭ്യർത്ഥന പാർലമെന്റ് തള്ളി. 286 എംപിമാർ പ്രമേയത്തെ അനുകൂലിച്ചപ്പോൾ 344 എംപിമാർ എതിർത്തു.
പാർലമെൻറിന്റെ തീരുമാനം ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുന്നതാണെന്ന് തെരേസ മേ പറഞ്ഞു. നോ ഡീൽ ബ്രെക്സിറ്റിന് സാധ്യത ഇതു മൂലം സൃഷ്ടിക്കപ്പെട്ടേക്കാമെന്ന് യൂറോപ്യൻ യൂണിയൻ പ്രതികരിച്ചു. ബ്രിട്ടണിൽ പൊതുതിരഞ്ഞെടുപ്പിനും രണ്ടാമതൊരു റഫറണ്ടത്തിനും ഉള്ള സാഹചര്യത്തിലേയ്ക്കാണ് രാജ്യം നീങ്ങുന്നത്. ഏപ്രിൽ 12 ന് മുൻപ് പാർലമെന്റിന് ഒരു തീരുമാനത്തിൽ എത്താൻ കഴിഞ്ഞില്ലെങ്കിൽ നോ ഡീൽ ബ്രെക്സിറ്റ് ഉണ്ടാവും. ഉടൻ പാർലമെന്റിൽ ഒരു സമവായം ഉണ്ടാകാത്ത പക്ഷം ബ്രെക്സിറ്റ് അനന്തമായി നീളാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
പ്രധാനമന്ത്രി രാജിവയ്ക്കണമെന്നും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്നും ലേബർ ലീഡർ ജെറമി കോർബിൻ പാർലമെന്റിൽ ആവശ്യപ്പെട്ടു. ആയിരക്കണക്കിനാളുകൾ ലണ്ടനിൽ പാർലമെന്റ് സ്ക്വയറിലേയ്ക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുകയാണ്. ബ്രെക്സിറ്റിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിച്ചു തുടങ്ങിയിട്ടുണ്ട്.
ലണ്ടന്‍: ശരീരം കത്തിയമര്‍ന്ന് മാംസം മണക്കുന്ന അവസ്ഥയിലെത്തിയാല്‍ എന്താകും മനുഷ്യരുടെ അവസ്ഥ! സ്വഭാവികമായും വേദന സഹിക്കവയ്യാതെ അവര്‍ ശക്തിയേറിയ വേദന സംഹാരികളുടെ സഹായം തേടും. എന്നാല്‍ ബ്രിട്ടനിലെ വൈറ്റ് ബ്രിഡ്ജിലെ ജോ കാമറൂണ്‍ എന്ന 62 കാരിയുടെ കഥ മറ്റൊന്നാണ്. ജോ കാമറൂണ്‍ വേദന തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെട്ട മുത്തശ്ശിയാണ്. നുള്ളിയാലും ചെറുതായൊന്നും തല്ലിയാലും വേദന അറിയാത്ത സാധാരണ മാറ്റമല്ലിത്. തീപിടിച്ച് മാസം ഗന്ധം വന്നാലും കാമറൂണിന് വേദന അറിയില്ല. ഓപ്പറേഷന്‍ തിയേറ്ററില്‍ പോലും വേദന സംഹാരിയുടെ ആവശ്യമില്ലാത്ത അവസ്ഥയിലേക്ക് ഇവര്‍ മാറി കഴിഞ്ഞു. ശാസ്ത്രലോകം തന്നെ അമ്പരന്നിരിക്കുന്ന ഈ മാറ്റത്തിന് പിന്നിലെ കൃതമായ കാരണങ്ങള്‍ ഇപ്പോഴും വ്യക്തമല്ല. ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് ബാധിച്ച് കാമറൂണിന്റെ ഇടുപ്പ് പൂര്‍ണമായും ദ്രവിച്ചു പോയതോടെയാണ് വേദനയില്ലാത്ത വ്യക്തിയാണ് ഇവരെന്ന് ഡോക്ടര്‍മാര്‍ തിരിച്ചറിയുന്നത്. ശക്തമായ വേദനയുണ്ടാക്കുന്ന രോഗാവസ്ഥയാണ് ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്.

രോഗം ബാധിച്ചതിന് ശേഷം ഇടുപ്പെല്ല് മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ നടത്തിയിരുന്നു. ശസ്ത്രക്രിയ നടത്തുമ്പോള്‍ ഇവര്‍ക്ക് പ്രത്യേകിച്ച് വേദനയൊന്നും ഉണ്ടായില്ല. മാത്രമല്ല ഓപ്പറേഷന്‍ സമയത്ത് വേദനസംഹാരികളൊന്നും കഴിക്കാന്‍ കൂട്ടാക്കിയതുമില്ല. ഇതില്‍ സംശയം തോന്നിയ ഡോക്ടര്‍മാര്‍ പരിശോധനയിലൂടെ ജോ കാമറൂണിന് സംഭവിച്ച അപൂര്‍വ ജനിതകമാറ്റം തിരിച്ചറിയുന്നത്. കൂടുതല്‍ മെഡിക്കല്‍ ടെസ്റ്റുകള്‍ക്ക് കാണറൂണിനെ വിധയമാക്കിയതോടെ ജനിതക മാറ്റം വേദന തിരിച്ചറിയാനുള്ള ഇവരുടെ കഴിവിനെ പൂര്‍ണമായും ഇല്ലാതാക്കിയതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. വേദന അറിയാന്‍ കഴിയാതിരിക്കുക എന്നത് കോടിക്കണക്കിന് ആളുകളില്‍ ഒരാള്‍ക്കു മാത്രം വരുന്ന അവസ്ഥയാണ്. വേദന അറിയാന്‍ കഴിയാത്തതു മൂലം ജോ കാമറൂണിന് നിരവധി പ്രതിസന്ധികളും നേരിടേണ്ടി വന്നിട്ടുണ്ട്.

പാചകം ചെയ്യുന്നതിനിടയില്‍ അടുപ്പില്‍ നിന്നു പൊള്ളലേറ്റെങ്കിലും ജോ അത് അറിഞ്ഞില്ല. ഒടുവില്‍ സ്വന്തം മാംസം കത്തുന്ന മണം വന്നപ്പോള്‍ മാത്രമാണ് തീ പിടിച്ച വിവരം അറിഞ്ഞത്. പാചകം ചെയ്യുന്നതിടയില്‍ കൈ മുറിഞ്ഞാല്‍ പോലും ജോയ്ക്ക് അറിയാന്‍ കഴിയില്ല. കൈയില്‍ നിന്ന് ചോര വരുമ്പോള്‍ മാത്രമാണ് മുറിവേറ്റ വിവരം ഇവര്‍ അറിയുന്നത്. ശരീരത്തില്‍ ഉണ്ടാകുന്ന മുറിവുകള്‍ വളരെ പെട്ടെന്ന് ഭേദമാകുന്നത് കൊണ്ട് ഇത് ഒരു പ്രശ്നമായും അവര്‍ക്ക് അനുഭവപ്പെട്ടിരുന്നില്ല. എട്ടാം വയസില്‍ സ്‌കേറ്റിങ്ങിനിടെ വീണ് കയ്യൊടിഞ്ഞിട്ടും ജോ അറിഞ്ഞില്ല. മകളുടെ കൈ അസാധാരണമാംവിധം തൂങ്ങിക്കിടക്കുന്നത് കണ്ട അമ്മയാണ് കൈ ഒടിഞ്ഞ വിവരം തിരിച്ചറിഞ്ഞത്. അനസ്തേഷ്യ കൂടാതെ വെരിക്കോസ് വെയിനിന് ശസ്ത്രക്രിയ നടത്തിയതും പല്ലെടുത്ത ശേഷം മരവിപ്പിക്കാതെ സ്റ്റിച്ചിട്ടതും അടക്കം നിരവധി അനുഭവങ്ങളാണ് ഇവര്‍ക്ക് പറയാനുള്ളത്. പ്രസവം പോലും അസാധരണമായ ഒരു അനുഭവം എന്നതില്‍ കവിഞ്ഞ് മറ്റൊരു തരത്തിലുള്ള ബുദ്ധിമുട്ടും ജോയ്ക്ക് ഉണ്ടായിരുന്നില്ല. 62-ാം വയസിലാണ് തനിക്ക് ജനിതക മാറ്റം സംഭവിച്ച വിവരം ഇവര്‍ അറിഞ്ഞത്.
ലണ്ടന്‍: ബ്രെക്‌സിറ്റില്‍ എം.പിമാരുടെ പിന്തുണ ഉറപ്പിക്കാന്‍ അവസാന ശ്രമത്തിന് തയ്യാറെടുക്കുന്നു തെരേസ മേയ് വലിയ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് ഒരുങ്ങുന്നതായി സൂചന. പകുതിയോളം വരുന്ന ബ്രെക്‌സിറ്റിന്റെ കരട് രൂപം വെള്ളിയാഴ്ച്ച മേയ് എം.പിമാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുമെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ രണ്ട് തവണയും വ്യക്തമായ ഭൂരിപക്ഷത്തോടെ ബ്രെക്‌സിറ്റ് നയരേഖ പാര്‍ലമെന്റില്‍ പരാജയപ്പെട്ടിരുന്നു. സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ള വിമത നീക്കമുള്‍പ്പെടെ മേയ്ക്ക് മുന്നില്‍ പ്രതിസന്ധികള്‍ ഏറെയാണ്. ചരിത്രത്തിലെ തന്നെ വലിയ ഭൂരിപക്ഷത്തില്‍ പരാജയപ്പെട്ട ബില്‍ എന്ന നിലയില്‍ മൂന്നാമതും എം.പിമാര്‍ക്ക് മുന്നിലെത്തുമ്പോള്‍ കൂടുതല്‍ ശക്തമായ നയരേഖയുണ്ടാക്കാന്‍ മേയ് ശ്രമിക്കും.

വിമത നീക്കം ശക്തിയാര്‍ജിച്ചതാണ് രണ്ട് തവണയും ബ്രെക്‌സിറ്റ് ഡീല്‍ പാര്‍ലമെന്റില്‍ ദയനീയമായി പരാജയപ്പെടാന്‍ കാരണം. പാര്‍ട്ടിക്കുള്ളില്‍ തന്നെ മേയ്‌ക്കെതിരെ പടയൊരുക്കം ശക്തമാകുന്നതായിട്ടാണ് സൂചന. ഇത്തവണയും പാര്‍ലമെന്റില്‍ പിന്തുണ നേടാന്‍ മേയ്ക്ക് കഴിഞ്ഞില്ലെങ്കില്‍ പാര്‍ട്ടി തന്നെ നേരിട്ട് നേതൃമാറ്റം ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. താന്‍ അവതരിപ്പിച്ച ബ്രെക്സിറ്റ് ഡീലിനെ പിന്തുണച്ചാല്‍ രാജിവെക്കാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി തെരേസ മേയ് കഴിഞ്ഞ ദിവസം നടന്ന എം.പിമാരുടെ യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. നമ്മുടെ രാജ്യത്തിനും പാര്‍ട്ടിക്കും ഹിതകരമായ തീരുമാനത്തില്‍ എത്താന്‍ കഴിഞ്ഞാല്‍ നേരത്തേ തീരുമാനിച്ചതിലും മുമ്പ് പ്രധാനമന്ത്രി പദത്തില്‍ നിന്ന് ഒഴിയാന്‍ തയ്യാറാണെന്നാണ് മേയ് ബാക്ക് ബെഞ്ച് എംപിമാരെ അറിയിച്ചത്. അടുത്ത ഘട്ടം ബ്രെക്സിറ്റ് ചര്‍ച്ചകള്‍ താന്‍ നയിക്കേണ്ടെന്നാണ് ടോറി ബാക്ക്ബെഞ്ച് എംപിമാരുടെ അഭിപ്രായമെന്ന് തനിക്ക് അറിയാമെന്നും ഒരിക്കലും ഈ അഭിപ്രായത്തിന് എതിരായി താന്‍ പ്രവര്‍ത്തിക്കില്ലെന്നും അവര്‍ എംപിമാരുടെ യോഗത്തില്‍ പറഞ്ഞു.

അതേസമയം എന്തുവന്നാലും മേയ് കൊണ്ടുവരുന്ന ഡീലിനെ അനുകൂലിക്കുകയില്ലെന്ന നിലപാടിലാണ് ടോറിയുടെ സഖ്യകക്ഷിയായ ഡി.യു.പി. സഖ്യകക്ഷികളുടെ പിന്തുണയില്ലാതെ ഡീല്‍ പാസാക്കാന്‍ മേയ് നന്നായി വിയര്‍ക്കുകയും ചെയ്യും. ലേബറിലെ ചില എംപിമാര്‍ക്ക് മേയ് കൊണ്ടുവരുന്ന ഡീലിനോട് താല്‍പ്പര്യമുള്ളതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും പ്രതിപക്ഷ പിന്തുണ ഉറപ്പിക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ വിമതര്‍ ഉള്‍പ്പെടെയുള്ള സ്വന്തം പാര്‍ട്ടി എം.പിമാരുടെയും സഖ്യകക്ഷി അംഗങ്ങളുടെയും പിന്തുണ മേയ്ക്ക് അനിവാര്യമാണ്. പ്രധാനമന്ത്രിയുടെ ഡീലിന് പാര്‍ലമെന്റ് പിന്തുണ നല്‍കുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് ജസ്റ്റിസ് സെക്രട്ടറി ഡേവിഡ് ഗോക്ക് ഇന്നലെ പ്രതികരിച്ചിരുന്നു.