Main News

ലണ്ടന്‍: നോ-ഡീല്‍ ബ്രെക്‌സിറ്റ് സംഭവിക്കുകയാണെങ്കില്‍ 3.5 മില്യണ്‍ പാസ്‌പോര്‍ട്ടുകള്‍ അസാധുവാക്കപ്പെട്ടേക്കും. ഇക്കാര്യം സര്‍ക്കാര്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 15 മാസം ട്രാവല്‍ വാലിഡിറ്റിയുള്ള പാസപോര്‍ട്ടുകള്‍ യൂറോപ്പിലെ ഫ്രീ മൂവ്‌മെന്റ് സോണില്‍ യാത്ര ചെയ്യുന്നത് വാലിഡ് അല്ലാതാവും. ഇത് 3.5 മില്യണലധികം ആളുകളെ പ്രതികൂലമായി ബാധിക്കുമെന്നാണ് പ്രാഥമിക നിഗമനം. മാര്‍ച്ച് 29ന് യു.കെ യൂറോപ്യന്‍ യൂണിയന്‍ വിടുകയാണെങ്കില്‍ മെറൂണ്‍ നിറത്തിലുള്ള യു.കെ പാസ്‌പോര്‍ട്ടുകള്‍ അസാധുവാകുകയും നീല നിറത്തിലുള്ള പരമ്പരാഗത പാസ്‌പോര്‍ട്ടുകള്‍ ഘട്ടംഘട്ടമായി നിലവില്‍ വരികയും ചെയ്യും.

ഹോളി ഡേ ദിവസങ്ങള്‍ ആഘോഷിക്കാനായി യാത്രകള്‍ പദ്ധതിയിട്ടിരിക്കുന്നവര്‍ക്ക് ഇത് വലിയ തിരിച്ചടിയാകുമെന്ന് ട്രാവല്‍ എഡിറ്റര്‍ റോറി ബോളന്‍ഡ് പ്രതികരിച്ചു. ബ്രെകസിറ്റിന് ശേഷം യൂറോപ്പിലെ പല മേഖലകളും സന്ദര്‍ശിക്കുന്നതില്‍ യു.കെ പൗരന്മാര്‍ക്ക് തടസങ്ങളുണ്ടാകും. സാധാരണ രീതിയില്‍ നിന്നും മാറി ചില യാത്രാരേഖകള്‍ ലഭിച്ചാല്‍ മാത്രമെ യൂ.കെ പൗരന്മാര്‍ക്ക് യൂറോപ്പിലെ പല മേഖലകളിലും സഞ്ചരിക്കാനാവൂ. അതേസമയം നോ-ഡീല്‍ ബ്രെക്‌സിറ്റ് സംഭവിച്ചില്ലെങ്കില്‍ കാര്യങ്ങളില്‍ വ്യത്യാസമുണ്ടാകുമെന്നാണ് വിജഗ്ദ്ധരുടെ വിലയിരുത്തല്‍.

തെരേസ മേയുടെ പ്ലാന്‍ ബി നയരേഖയും കടുത്ത എതിര്‍പ്പുകള്‍ വഴിവെക്കുമെന്നാണ് നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നോ-ഡീല്‍ ബ്രെക്‌സിറ്റ് സംഭവിച്ചാല്‍ ചാന്‍സ്‌ലര്‍ പദവി രാജിവെക്കുമെന്ന് ഫിലിപ്പ് ഹാമോന്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്. പ്ലാന്‍ ബിയെ എതിര്‍ത്ത് കണ്‍സര്‍വേറ്റീവ് വിമതരും രംഗത്ത് വന്നതോടെ മേയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടിയുണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്. അതേസമയം പ്ലാന്‍ ബിക്ക് പരമാവധി പിന്തുണ നേടാനുള്ള ശ്രമങ്ങള്‍ മേ അനുകൂലികള്‍ നടത്തുന്നുണ്ട്. പാര്‍ട്ടിക്കുള്ളിലെ വിമതരെ അനുനയിപ്പിക്കുകയാവും മേയ്ക്ക് മുന്നിലുള്ള കടുപ്പമേറിയ കടമ്പ. അതേസമയം പ്ലാന്‍ ബി പ്ലാന്‍ എയ്ക്ക് സമാനമാണെന്ന് വിമര്‍ശനവും ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്.

ലണ്ടന്‍: ‘മരണത്തിന് കീഴടങ്ങും മുന്‍പ് എനിക്ക് മക്കളെ ഒരു നോക് കൂടി കാണെണം’ മൂന്ന് കുട്ടികളുടെ പിതാവായ നസ്‌റുള്ള ഖാന്‍ ഇന്ന് ലോകത്തോട് അഭ്യര്‍ത്ഥിക്കാനുള്ള ഒരേയൊരു കാര്യം ഇതാണ്. ഹൃദയ സംബന്ധിയായ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന ഖാന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് യു.കെയില്‍ ജോലി തേടിയെത്തുന്നത്. പ്രവാസ ജീവിതത്തിനിടയിലാണ് രോഗം അതീവ ഗൗരവമേറിയതാണെന്ന് ബോധ്യപ്പെടുന്നത്. ബെര്‍മിംഗ്ഹാമിലെ ക്വീന്‍ എലിസബത്ത് ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ മാത്രമാണ് ജീവന്‍ രക്ഷിക്കാനുള്ള ഏക മാര്‍ഗമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയതോടെ ഖാന്റെ ജീവിതത്തില്‍ ഇരുട്ട് വീണു.

ശസ്ത്രക്രിയക്ക് ഭീമമായ തുക ആവശ്യമായിരുന്നു. എന്നാല്‍ തുക കണ്ടെത്തിയാലും യു.കെയില്‍ തുടരാനുള്ള വിസ കാലാവധി കഴിഞ്ഞതിനാല്‍ ശസ്ത്രക്രിയ അസാധ്യമാണെന്ന് അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് എന്‍.എച്ച്.എസ് പാലിയേറ്റീവ് കെയര്‍ (എന്‍ഡ് ഓഫ് ലൈഫ് കെയര്‍) സര്‍വീസ് നല്‍കാമെന്നും എന്നാല്‍ ഇതിനായി സ്വന്തം പണം മുടക്കണമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഏതാണ്ട് 32,000 പൗണ്ടാണ് എന്‍ഡ് ഓഫ് ലൈഫ് കെയറിനായി നല്‍കാന്‍ ഖാനോട് അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിലെ സാമ്പത്തിക അവസ്ഥയില്‍ ഇത്രയും ഭീമമായ തുക ഖാനെ സംബന്ധിച്ചിടത്തോളം അസാധ്യമായതാണ്.

 

ക്രൗഡ് ഫണ്ടിംഗ് രീതികള്‍ ഉപയോഗപ്പെടുത്തി ഖാന് ആവശ്യമായ സഹായങ്ങള്‍ ചെയ്യാനായി ചില ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എന്റെ 11 വയസുള്ള മകനെ കണ്ടിട്ട് 9 വര്‍ഷങ്ങളായി മരണത്തിന് മുന്‍പ് അവരെ ഒരു നോക്ക് കാണണമെന്നാണ് ആഗ്രഹമെന്ന് ഖാന്‍ മിററിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഖാന് ഹൃദയമാറ്റ ശസ്ത്രക്രിയ നിഷേധിക്കപ്പെടാന്‍ കാരണം ഹോം ഓഫീസിന്റെ കടുപ്പമേറിയ നിയമങ്ങളാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഖാന്റെ കുടുംബത്തിന് യു.കെയിലേക്ക് എത്താന്‍ വിസയും ഇതുവരെ ലഭിച്ചിട്ടില്ല. അവര്‍ നല്‍കിയ അപേക്ഷ യുദ്ധകാല അടിസ്ഥാനത്തില്‍ പരിഗണിക്കണമെന്നാണ് ക്യാംപെയിനേര്‍സിന്റെ ആവശ്യം.

ലണ്ടന്‍: തെരേസ മേ ബ്രെക്‌സിറ്റ് നയരേഖയ്ക്ക് മേല്‍ സമ്മര്‍ദ്ദങ്ങളേറുന്നു. നോ-ഡീല്‍ ബ്രെക്‌സിറ്റ് സംഭവിക്കുകയാണെങ്കില്‍ ചാന്‍സലര്‍ പദവി രാജിവെക്കുമെന്ന് ഫിലിപ്പ് ഹാമോന്‍ഡ് പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതിസന്ധി രൂക്ഷമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നോ-ഡീല്‍ ബ്രെക്‌സിറ്റ് സംഭവിക്കുകയാണെങ്കില്‍ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ തകരുമെന്ന് ഹാമോന്‍ഡ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കണ്‍സര്‍വേറ്റീസ് അംഗം തന്നെ ഇത്തരമൊരു മുന്നറിയിപ്പ് നല്‍കിയിട്ടും നയരേഖയുമായി മുന്നോട്ട് പോകാനാണ് മേ തീരുമാനിക്കുന്നതെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ അപകടത്തിലേക്ക് എത്തുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍. പാര്‍ലമെന്റില്‍ ആദ്യഘട്ടത്തില്‍ അവതരിപ്പിച്ച നയരേഖ പരാജയപ്പെട്ടതിന് പിന്നാലെ പ്ലാന്‍ ബി അവതരിപ്പിക്കാനാണ് മേയുടെ തീരുമാനം. എന്നാല്‍ പ്ലാന്‍ ബിയും തിരിച്ചടി നേരിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നോ-ഡീല്‍ ബ്രെക്‌സിറ്റിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നത് ബ്രിട്ടീഷ് ജനതയോടെ ചെയ്യുന്ന വഞ്ചനയാകുമെന്നാണ് ഹാമോന്‍ഡ് കഴിഞ്ഞ ദിവസം പറഞ്ഞത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളില്‍ തന്നെയുള്ള വിമര്‍ശനങ്ങള്‍ മറനീക്കി പുറത്തുവന്ന സാഹചര്യത്തില്‍ ഇനി മേ നടത്തുന്ന ഓരോ ചുവടും അതീവ നിര്‍ണായകമാകും. ഹാമോന്‍ഡിന്റെ ഭീഷണിയെ സമാവയത്തിലൂടെ പരിഹരിക്കാനാവും മേ ശ്രമിക്കുക. എന്നാല്‍ മേ സംബന്ധിച്ചടത്തോളം കാര്യങ്ങള്‍ അത്ര അനുകൂലമല്ല. വിമത നീക്കത്തെയും പ്രതിപക്ഷ അഭിപ്രായ ഭിന്നതയും മറികടന്ന നയരേഖ പാര്‍ലമെന്റില്‍ പാസാക്കാന്‍ മേയ്ക്ക് കഴിയില്ല. ഇത് വലിയ തിരിച്ചടിയുണ്ടാക്കും.

സാമ്പത്തിക അടിത്തറ തകരുന്ന ഒരു നയരേഖയ്‌ക്കോ നീക്കത്തിനോ കൂട്ട്‌നില്‍ക്കാന്‍ തനിക്ക് സാധിക്കില്ല. ബ്രിട്ടീഷ് ജനതയുടെ സാമ്പത്തിക താല്‍പ്പര്യങ്ങളെ സംരക്ഷിക്കുയെന്നതാണ് തന്നില്‍ അര്‍പ്പിതമായിരിക്കുന്ന കര്‍ത്തവ്യമെന്നും ഹാമോന്‍ഡ് പറയുന്നു. നോ-ഡീല്‍ വ്യവസ്ഥയില്‍ യൂറോപ്യന്‍ യൂണിയന്‍ വിടുകയെന്നത് രാജ്യതാല്‍പ്പര്യത്തിന് അനുകൂലമാണെന്ന് ഞാന്‍ കരുതുന്നില്ല. സാമ്പത്തികമായ വലിയ പ്രത്യാഘാതങ്ങള്‍ ഇത് മൂലമുണ്ടാകുമെന്നും ഹാമോന്‍ഡ് കൂട്ടിച്ചേര്‍ത്തു. രാജീ ഭീഷണിയോട് മേ ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രതിപക്ഷവും ഇക്കാര്യങ്ങള്‍ പാര്‍ലമെന്റില്‍ ആയുധമാക്കുമെന്നാണ് സൂചന.

ലണ്ടന്‍: മദ്യപിച്ച് ബഹളമുണ്ടാക്കുന്നവരെ നിയന്ത്രിക്കാന്‍ ബാറുകള്‍ക്ക് മുന്നില്‍ ബൗണ്‍സര്‍മാരെ നിര്‍ത്തുന്ന സര്‍വ്വ സാധാരണമായ കാഴ്ച്ചയാണ്. ഇത്തരം ബൗണ്‍സര്‍മാര്‍ ആശുപത്രിയില്‍ നിയമിച്ചാലോ!. കാര്യം തമാശയായി തോന്നുമെങ്കിലും എമര്‍ജന്‍സി സര്‍വീസ് ഡോറിന് മുന്നിലുള്ള സമയ നഷ്ടവും തിരക്കും നിയന്ത്രിക്കാന്‍ ബൗണ്‍സര്‍മാരായ നഴ്‌സുമാരെ നിയമിച്ചിരിക്കുകയാണ് യു.കെയിലെ റോയല്‍ ബോര്‍ണ്‍മൗത്ത് ആശുപത്രി അധികൃതര്‍. എ ആന്റ് ഇ സര്‍വീസ് ഡോറിന് മുന്നില്‍ ധാരാളം സമയം നഷ്ടപ്പെടുന്നതായി വ്യക്തമായതോടെയാണ് കടുംകൈയുമായി ആശുപത്രി അധികൃതര്‍ രംഗത്ത് വന്നിരിക്കുന്നത്.

കാഷ്യാലിറ്റിക്ക് മുന്നില്‍ സമയം നശിപ്പിക്കുന്നവരെയും ശല്യക്കാരെയും ഒഴിവാക്കുകയെന്നതാണ് ബൗണ്‍സര്‍ നഴ്സുമാരുടെ ജോലി. സംഭവം ഗേറ്റ് കീപ്പിംഗ് ജോലിയാണെങ്കിലും ബൗണ്‍സര്‍മാരുടെ സമാന രീതിയാണിത്. ആശുപത്രികളില്‍ ഇത്തരം ഗേറ്റ് കീപ്പിംഗ് ജോലികള്‍ വളരെ അപൂര്‍വ്വമായി മാത്രമെ നിര്‍ത്താറുള്ളു. രോഗികളെ കൃത്യമായി ഗെയിഡ് ചെയ്യുന്നതിനും മുന്‍ഗണനാ ക്രമത്തില്‍ ഡോക്ടര്‍മാരുടെ അടുത്തേക്ക് എത്തിക്കുന്നതിനും ഗേറ്റ് കീപ്പിംഗ് ജോലി ചെയ്യുന്ന നഴ്‌സുമാര്‍ സഹായിക്കും. രോഗികളുടെയും ആശുപത്രി ജീവനക്കാരുടെയും സമയം നഷ്ടം ഗേറ്റ് കീപ്പിംഗിലൂടെ ഒഴിവാക്കാന്‍ കഴിയുമെന്ന് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു.

 

രോഗികളുടെ സുരക്ഷ പരിഗണിച്ചാണ് പുതിയ നീക്കമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. കാഷ്യാലിറ്റിയിലേക്ക് എത്തുന്ന രോഗികള്‍ക്ക് എത്രയും പെട്ടന്ന് ചികിത്സ ലഭ്യമാക്കുന്നതിന് കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ ഗേറ്റ് കീപ്പിംഗ് സഹായിക്കും. രോഗികളെ മുന്‍ഗണനാ ക്രമത്തില്‍ ഡോക്ടര്‍മാര്‍ക്ക് മുന്നിലെത്തിക്കാനും കാഷ്യാലിറ്റിക്ക് മുന്നില്‍ ഏറെ നേരം കാത്തിരിക്കുന്നവര്‍ക്ക് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കാനും ബൗണ്‍സര്‍ നഴ്‌സുമാര്‍ക്ക് പ്രാവീണ്യമുണ്ടാകും. നിലവില്‍ രണ്ട് പേരാണ് ഗേറ്റ് കീപ്പിംഗ് തസ്തികയിലേക്ക് നിയമിക്കപ്പെട്ടിരിക്കുന്നത്.

ഗര്‍ഭിണികള്‍ക്കും പ്രസവത്തിനു ശേഷം തിരികെ ജോലിയില്‍ കയറുന്ന അമ്മമാര്‍ക്കും തൊഴിലില്‍ കൂടുതല്‍ സുരക്ഷ നല്‍കുന്ന പദ്ധതികള്‍ക്ക് രൂപം നല്‍കി ഗവണ്‍മെന്റ്. പേരന്റല്‍ ലീവിന് ശേഷം തിരികെയെത്തുന്ന പുരുഷന്‍മാര്‍ക്കും ഈ പദ്ധതി പരിരക്ഷ വാഗ്ദാനം ചെയ്യുന്നു. പ്രസവാവധിക്കു ശേഷം തിരിച്ചെത്തുന്ന മാതാപിതാക്കള്‍ക്ക് ഒട്ടേറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വരുന്നുണ്ടെന്നത് സത്യമാണെന്നും അക്കാര്യം അംഗീകരിക്കാന്‍ കഴിയില്ലെന്നും പ്രധാനമന്ത്രി തെരേസ മേയ് പറഞ്ഞു. ഒട്ടേറെ അമ്മമാര്‍ തിരികെ ജോലിയില്‍ പ്രവേശിക്കാനെത്തുമ്പോള്‍ പുറത്താക്കപ്പെടുന്നുണ്ടെന്നും മേലുദ്യോഗസ്ഥരില്‍ നിന്ന് മോശം പെരുമാറ്റം നേരിടേണ്ടി വരുന്നുണ്ടെന്നും ബിസിനസ് ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ പഠനത്തില്‍ വ്യക്തമായിരുന്നു.

ഓരോ വര്‍ഷവും ഗര്‍ഭിണികളാണെന്ന കാരണത്താലും ആറു മാസത്തെ മെറ്റേണിറ്റി ലീവിനു ശേഷവും 54,000 സ്ത്രീകള്‍ ജോലിയില്‍ നിന്ന് പുറത്താക്കപ്പെടുന്നുണ്ട്. ഇത്തരത്തിലുള്ള വിവേചനം നിയമവിരുദ്ധമാണെന്ന് ബിസിനസ് മിനിസ്റ്റര്‍ കെല്ലി ടോള്‍ഹേഴ്‌സ്റ്റ് പറഞ്ഞു. എന്നാല്‍ മിക്കയിടങ്ങളിലും അമ്മമാര്‍ക്ക് മോശം പെരുമാറ്റവും വിവേചവനവും നേരിടേണ്ടി വരുന്നുണ്ടെന്നത് വാസ്തവമാണ്. ഇതേത്തുടര്‍ന്ന് ഇവര്‍ക്ക് മറ്റു ജോലികള്‍ തേടേണ്ടി വരാറുണ്ടെന്നും ടോള്‍ഹേഴ്‌സ്റ്റ് പറഞ്ഞു.

പുതിയ നിര്‍ദേശങ്ങളില്‍ പത്ത് ആഴ്ച കണ്‍സള്‍ട്ടേഷന്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഗവണ്‍മെന്റ്. ഇതിനെ കണ്‍സ്യൂമര്‍ ഗ്രൂപ്പുകള്‍ സ്വാഗതം ചെയ്യുന്നു. രാജ്യത്തെ ജനങ്ങള്‍ ലോകത്തെ ഏറ്റവും മികച്ച വര്‍ക്ക് പ്ലേസ് സ്റ്റാന്‍ഡാര്‍ഡുകളാണ് അനുഭവിക്കുന്നതെന്ന് പ്രധാനമന്ത്രി തെരേസ മേയ് പറഞ്ഞു. പേരന്റല്‍ ലീവുകളും എന്‍ടൈറ്റില്‍മെന്റുകളും നമുക്ക് ലഭിക്കുന്നുണ്ട്. എന്നാല്‍ യൂറോപ്പില്‍ നിന്ന് പിന്‍മാറുമ്പോള്‍ അതിലുമേറെ നമ്മുടെ ജനതയ്ക്ക് ലഭിക്കേണ്ടതുണ്ടെന്ന് അവര്‍ പറഞ്ഞു.

കടം വീട്ടാനുള്ള പണം കണ്ടെത്താനായി ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ഡോക്ടര്‍ നടത്തിയ നാടകം പൊളിഞ്ഞു. സംഭവത്തില്‍ പിടിയിലായ കണ്‍സള്‍ട്ടന്റ് ഓര്‍ത്തോപീഡിക് സര്‍ജന് എട്ടു വര്‍ഷം തടവുശിക്ഷ വിധിച്ചിരിക്കുകയാണ് കോടതി. പക്ഷേ ഇയാളുടെ ഡോക്ടര്‍ കൂടിയായ ഭാര്യയെ കോടതി കുറ്റവിമുക്തയാക്കുകയും ചെയ്തു. ഡോ.ആന്തണി മക്ഗ്രാത്തിനാണ് ലൂട്ടണ്‍ ക്രൗണ്‍ കോടതി തടവു വിധിച്ചത്. ആയിരക്കണക്കിന് പൗണ്ട് കടമുണ്ടായിരുന്ന ഡോക്ടര്‍ അവ വീട്ടുന്നതിന് പണം കണ്ടെത്തുന്നതിനാണ് തട്ടിപ്പു നാടകം നടത്തിയത്. തന്റെ വീട്ടിലുണ്ടായിരുന്ന വിലപിടിപ്പുള്ള പുരാവസ്‌സ്തു ശേഖരം കൊള്ളയടിക്കപ്പെട്ടുവെന്ന് ഇയാള്‍ പോലീസില്‍ അറിയിച്ചു. പിന്നീട് 180,000 പൗണ്ടിന്റെ ഇന്‍ഷുറന്‍സ് ക്ലെയിം ഇയാള്‍ സമര്‍പ്പിക്കുകയും ചെയ്തു. നഷ്ടപ്പെട്ടുവെന്ന് അവകാശപ്പെട്ട വസ്തുക്കളുടേതെന്ന് വ്യക്തമാക്കി ഫോട്ടോകളും ഇയാള്‍ നല്‍കിയിരുന്നു.

പഴയകാല ഫര്‍ണിച്ചറുകള്‍, ആഭരണങ്ങള്‍, വെള്ളിപ്പാത്രങ്ങള്‍, കലാശില്പങ്ങള്‍ തുടങ്ങിയവ മോഷ്ടിക്കപ്പെട്ടുവെന്നായിരുന്നു ഇയാ ള്‍ അവകാശപ്പെട്ടത്. 30,000 പൗണ്ട് മൂല്യമുള്ള 19-ാം നൂറ്റാണ്ടിലെ റോകോകോ റെഡ് മാര്‍ബിള്‍ ഫയര്‍പ്ലേസും മോഷ്ടിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നതായി ഇയാള്‍ അറിയിച്ചു. ഹെര്‍ട്‌ഫോര്‍ഡ്ഷയറിലെ സെയിന്റ് അല്‍ബാന്‍സില്‍ ഇയാളും ഭാര്യയും പുതുതായി വാങ്ങിയ 1.1 മില്യന്‍ പൗണ്ട് വിലയുള്ള വീട് പുതുക്കിപ്പണിയാനും ഇന്‍ഷുറന്‍സ് തുക ഉപയോഗിക്കാമെന്നായിരുന്നു മക്ഗ്രാത്ത് പദ്ധതിയിട്ടത്. എന്നാല്‍ മോഷണം നടന്നുവെന്ന് പരാതിയില്‍ പറഞ്ഞ വാടകവീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ കള്ളി വെളിച്ചത്താകുകയായിരുന്നു. എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും ഹണിമൂണിന് താമസിച്ച വീടാണ് ഇത്.

പരിശോധനയില്‍ ഇയാളുടെ കടങ്ങള്‍ എന്തുമാത്രമുണ്ടെന്ന് പോലീസിന് വ്യക്തമായി. മക്ഗ്രാത്തിന്റെയും ഭാര്യയുടെയും വരുമാനം സംബന്ധിച്ച് നല്‍കിയ തെറ്റായ വിവരങ്ങളും മൂന്ന് മോര്‍ഗിജുകളെക്കുറിച്ചുള്ള വ്യാജ വിവരങ്ങളും പോലീസ് വെളിച്ചത്തു കൊണ്ടുവന്നു. ഇതേത്തുടര്‍ന്ന് നാല് കൗണ്ട് ഇന്‍ഷുറന്‍സ് തട്ടിപ്പ് കുറ്റങ്ങളാണ് ഇയാളുടെ മേല്‍ കോടതി ചുമത്തിയിരിക്കുന്നത്. ശിക്ഷ കഴിഞ്ഞിറങ്ങിയാലും ഇനി ചികിത്സിക്കാനുള്ള അനുമതിയും ഇയാള്‍ക്കില്ലെന്ന് കോടതി അറിയിച്ചു. വിധിപ്രസ്താവത്തിനിടെ ജഡ്ജിയോട് കയര്‍ത്ത മക്ഗ്രാത്തിനെ സെല്ലിലേക്ക് മാറ്റുകയും ചെയ്തിരുന്നു. കുട്ടികളെയും പ്രായമായ അമ്മയെയും നോക്കാനുള്ളതിനാല്‍ കുടുംബത്തിന്റെ സ്വത്തു സംബന്ധിച്ചുള്ള കാര്യങ്ങള്‍ തനിക്ക് അറിയില്ലെന്നും എല്ലാം ഭര്‍ത്താവായിരുന്നു നോക്കിനടത്തിയിരുന്നതെന്നുമാണ് മക്ഗ്രാത്തിന്റെ ഭാര്യയും ജിപിയുമായ ആന്‍ ലൂയിസ് മക്ഗ്രാത്ത് കോടതിയെ അറിയിച്ചത്. ഈ വാദം മുഖവിലക്കെടുത്ത കോടതി ഇവരെ കുറ്റവിമുക്തയാക്കുകയായിരുന്നു.

സൗത്ത് ലണ്ടനിലെ ടൂറ്റിംഗിലുള്ള സെയിന്റ് ജോര്‍ജ്‌സ് ഹോസ്പിറ്റലില്‍ ഹൃദയ ശസ്ത്രക്രിയക്ക് വിധേയരായ 250ഓളം രോഗികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് തീരുമാനം. 2013 ഏപ്രിലിനും 2018 സെപ്റ്റംബറിനുമിടയിലുണ്ടായ മരണങ്ങളില്‍ അന്വേഷണം നടത്താനാണ് നീക്കം. കഴിഞ്ഞ വര്‍ഷം ഈ ആശുപത്രിയിലെ ഹൃദയ ശസ്ത്രക്രിയകള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു ശേഷമാണ് എന്‍എച്ച്എസ് ഇംപ്രൂവ്‌മെന്റ് റിവ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. 2018ല്‍ പുറത്തായ ഒരു രേഖയനുസരിച്ച് സര്‍ജന്‍മാര്‍ക്കിടയില്‍ നിലവിലുള്ള കുടിപ്പകയാണ് രോഗികളുടെ മരണനിരക്ക് ഉയരാന്‍ കാരണം. സര്‍ജന്‍മാര്‍ രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞിരുന്നുവെന്നും ശസ്ത്രക്രിയകളില്‍ ഇവര്‍ കാണിച്ച ഉദാസീനത മരണ നിരക്ക് ഉയര്‍ത്തുകയായിരുന്നുവെന്നും ഈ രേഖയില്‍ വ്യക്തമായിരുന്നു.

ഹൃദയ ശസ്ത്രക്രിയക്ക് വിധേയരാകുന്നവരുടെ മരണ നിരക്കിലെ ദേശീയ ശരാശരി 2 ശതമാനമാണെങ്കില്‍ ഈ ആശുപത്രിയില്‍ അത് 3.7 ശതമാനമായിരുന്നു. 39 ജീവനക്കാരുമായി സംസാരിച്ചപ്പോള്‍ ഇത്രയും ഉയര്‍ന്ന മരണനിരക്കില്‍ അവര്‍ ഞെട്ടല്‍ അറിയിച്ചു. ആശുപത്രിയിലെ അന്തരീക്ഷത്തില്‍ ഇത് ഒഴിവാക്കാനാകുന്നതായിരുന്നില്ല എന്നും അവര്‍ പറഞ്ഞു. മുതിര്‍ന്ന ഡോക്ടര്‍മാര്‍ തമ്മിലാണ് ശത്രുത നിലനിന്നിരുന്നതെന്ന് കെയര്‍ ക്വാളിറ്റി കമ്മീഷന്‍ ഡിസംബറില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവര്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. കണ്‍സള്‍ട്ടന്റ് സര്‍ജന്‍മാര്‍ക്കും കാര്‍ഡിയോളജിസ്റ്റുകള്‍ക്കും അനസ്തറ്റിസ്റ്റുകള്‍ക്കും സീനിയര്‍ ലീഡര്‍മാര്‍ക്കും പരസ്പരം വിശ്വാസമുണ്ടായിരുന്നില്ല.

ഇവര്‍ക്കിടയില്‍ ഒരുതരം വംശീയ സ്വഭാവം നിലനിന്നിരുന്നുവെന്ന് ഒരു കണ്‍സള്‍ട്ടന്റ് പറഞ്ഞു. ആശുപത്രിയിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചതിനു ശേഷം 2017 ഏപ്രിലിനും 2018 സെപ്റ്റംബറിനും ഇടയില്‍ നടന്ന മരണങ്ങളില്‍ പ്രത്യേക അന്വേഷണം നടക്കും. റിവ്യൂ കാലഘട്ടത്തില്‍ മരിച്ച കാര്‍ഡിയാക് സര്‍ജറി രോഗികളുടെ ബന്ധുക്കളെ സമീപിച്ചിട്ടുണ്ടെന്ന് ട്രസ്റ്റ് അറിയിച്ചു. മരണങ്ങളെക്കുറിച്ച് ട്രസ്റ്റ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടുകളും റിവ്യൂവില്‍ പരിശോധിക്കും.

അമേരിക്കയിലെ ഫീനിക്‌സില്‍ കോമയില്‍ കഴിയുന്ന 29കാരി പ്രസവിച്ച സംഭവത്തില്‍ നഴ്‌സ് പിടിയില്‍. അരിസോണയിലെ ഫീനിക്‌സില്‍ പ്രവര്‍ത്തിക്കുന്ന ഹസിയെന്‍ഡ ഹെല്‍ത്ത് കെയറില്‍ പത്തു വര്‍ഷത്തിലേറെയായി കോമയില്‍ കഴിയുകയായിരുന്ന സ്ത്രീയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. ഇവര്‍ ഗര്‍ഭിണിയായിരുന്നുവെന്ന കാര്യം ആശുപത്രി ജീവനക്കാര്‍ക്ക് മനസിലായിരുന്നില്ല. സംഭവത്തില്‍ 36 കാരനായ നഥാന്‍ സതര്‍ലാന്‍ഡ് എന്ന നഴ്‌സാണ് പിടിയിലായത്. ഇയാള്‍ ഒരു ക്രിസ്ത്യന്‍ റാപ്പ് സംഗീതജ്ഞനാണ്. സ്ലീപ്പ്‌ലെസ് സോള്‍ ജാസ് എന്ന പേരിലുള്ള റാപ്പ് ഗ്രൂപ്പില്‍ നെയിറ്റ് എന്ന പേരിലായിരുന്നു ഇയാള്‍ അറിയപ്പെട്ടിരുന്നത്. സര്‍ട്ടിഫൈഡ് ഫെയ്ക്ക് ഫെയ്‌സ് എന്ന പേരില്‍ 2008ല്‍ ഇവര്‍ പുറത്തിറക്കിയ ഗോസ്പല്‍ റാപ്പ് ആല്‍ബം അരിസോണയിലെ മെസയിലുള്ള ഫെയ്ത്ത് സെന്റര്‍ വെസ്റ്റ് ഫാമിലി ചര്‍ച്ച് ആയിരുന്നു പ്രമോട്ട് ചെയ്തത്.

ഈ ആല്‍ബം നിര്‍മിച്ച സ്ലീപ്പ്‌ലെസ് സോള്‍ ജാസ് എല്‍എല്‍സി എന്ന കമ്പനിയുടെ മാനേജരായിരുന്നു ഇയാള്‍ എന്നാണ് രേഖകള്‍ പറയുന്നത്. ബൈബിള്‍ വചനങ്ങള്‍ ഉദ്ധരിച്ചു കൊണ്ടുള്ള പോസ്റ്ററുകളായിരുന്നു റാപ്പ് ആല്‍ബത്തിന് ഉണ്ടായിരുന്നത്. ഫെയ്ത്ത് സെന്റര്‍ വെസ്റ്റ് ഫാമിലി ചര്‍ച്ചിലും ചെറിയ വേദികളിലും ഇവര്‍ സംഗീത പരിപാടികള്‍ നടത്തിയിരുന്നു. നാഥാനെതിരെ നിസഹായയായ സ്ത്രീയെ ബലാല്‍സംഗം ചെയ്തതിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കുട്ടിയുടെയും ഇയാളുടെയും ഡിഎന്‍എ സാമ്യമുള്ളതാണെന്ന് വ്യക്തമായതോടെയാണ് ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയത്.

ഡിസംബര്‍ 29നാണ് അരിസോണയില്‍ കോമയില്‍ കഴിയുകയായിരുന്ന സ്ത്രീ പ്രസവിച്ചത്. ഹെല്‍ത്ത് കെയറില്‍ ഉണ്ടായിരുന്ന മറ്റൊരു നഴ്‌സാണ് പ്രസവ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് കുട്ടിയെ പുറത്തെടുത്തത്. സ്ത്രീയുടെ കുടുംബം തന്നെയാണ് ആണ്‍കുഞ്ഞിനെ പരിചരിക്കുന്നത്. നഥാന്‍ സതര്‍ലാന്‍ഡ്‌നെ ഇപ്പോള്‍ അരിസോണയിലെ മാരികോപ്പ കൗണ്ടി ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

ലണ്ടന്‍: നോര്‍ത്ത് വെസ്റ്റ് ലണ്ടന്‍ സ്വദേശിനിയായ പതിനാലുകാരിയുടെ ആത്മഹത്യക്ക് പ്രേരണയായത് സോഷ്യല്‍ മീഡിയയെന്ന് ആരോപണം. പെണ്‍കുട്ടിയുടെ പിതാവാണ് ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്. മോളി റസലിന്റെ മരണത്തിന് ശേഷം ബന്ധുക്കള്‍ കുട്ടി ഉപയോഗിച്ചിരുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരിശോധിച്ചിരുന്നു. കുട്ടിയുടെ ഇന്‍സ്റ്റാഗ്രാം ടൈം ലൈനില്‍ സെല്‍ഫ് ഹാം ചിത്രങ്ങളും വിഡിയോകളും നിറഞ്ഞിരുന്നതായി പിതാവ് റസല്‍ പറയുന്നു. 2017 നവംബറില്‍ മോളി റസല്‍ ബെഡ്‌റൂമില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുന്നത്. എന്നാല്‍ ആത്മഹത്യ ചെയ്യാന്‍ പാകത്തിന് മാനസിക പിരിമുറുക്കമോ പ്രശ്‌നങ്ങളോ മോളി പ്രകടിപ്പിച്ചിരുന്നില്ല.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സോഷ്യല്‍ മീഡിയയില്‍ മോളി സ്ഥിരമായി ബ്രൗസ് ചെയ്തിരുന്ന കണ്ടന്റുകളെക്കുറിച്ച് വിവരം ലഭിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ഉപയോഗിച്ചിരിക്കുന്ന അല്‍ഗോരിതം പ്രകാരം ഒരാള്‍ നിരന്തരമായി സമാന കണ്ടന്റുകള്‍ സെര്‍ച്ച് ചെയ്താല്‍ ടൈം ലൈനില്‍ ഓട്ടോമാറ്റിക് മോഡിഫൈ ചെയ്യപ്പെടും. അതായത് സമാന കണ്ടന്റുകള്‍ അടങ്ങിയതായിരിക്കും പിന്നീട് വരുന്ന മിക്ക പോസ്റ്റുകളും. ഇത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സമാന രീതിയില്‍ തന്നെയാണ് പ്രത്യക്ഷപ്പെടുക. ഇത് നിയന്ത്രിക്കാന്‍ മറ്റു മാര്‍ഗങ്ങളുമില്ല. ഈ അല്‍ഗോരിത രീതിയാണ് തന്റെ മകളെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് റസല്‍ പറയുന്നു.

ഡിപ്രഷന്‍, മാനസിക പിരിമുറുക്കം, ആത്മഹത്യ, സെല്‍ഫ് ഹാം തുടങ്ങിയവയുമായി ബന്ധപ്പെട്ട കണ്ടന്റുകളായിരുന്നു മോളി ആത്മഹത്യ ചെയ്യുന്നതിന് മുന്‍പുള്ള ദിനങ്ങള്‍ കൂടുതലായും കണ്ടിരുന്നത്. ഇന്‍സ്റ്റാഗ്രാം അല്‍ഗോരിതം ധാരാളം സമാന കണ്ടന്റുകളിലേക്ക് മോളിയുടെ ശ്രദ്ധ ക്ഷണിക്കുകയും ചെയ്തു. ഇത് ആത്മഹത്യ പ്രവണതയ്ക്ക് ആക്കം കൂട്ടിയെന്നും പിതാവ് റസല്‍ പറഞ്ഞു. മാനസിക പിരിമുറുക്കമോ എന്തെങ്കിലും സമ്മര്‍ദ്ദമുള്ള ലക്ഷണമോ ഒന്നും മോളിയുടെ സ്വഭാവത്തില്‍ വ്യക്തമായിരുന്നില്ലെന്നതും ശ്രദ്ധേയമാണ്. കുട്ടികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ഇത്തരം സോഷ്യല്‍ മീഡിയ അപകടങ്ങളെ ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യാന്‍ കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും വലിയ അപകടം ചെയ്യുന്നതാണ് സോഷ്യല്‍ മീഡിയ അല്‍ഗോരിതമെന്നും റസല്‍ കൂട്ടിച്ചേര്‍ത്തു.

പാലാ: പ്രിയപ്പെട്ട മമ്മിക്ക് പൊന്നോമനകള്‍ നല്‍കിയ അവസാന സമ്മാനമായിരുന്നു ഈ കത്ത്. അയര്‍ലന്‍ഡ് മലയാളികള്‍ക്ക് തീരാദുഃഖം നല്‍കി വിട്ടുപിരിഞ്ഞ ലീമെറിക്കിലെ മലയാളി നേഴ്‌സ് ടിനി സെബാസ്റ്റ്യന് തന്റെ പൊന്നോമനകളായ എട്ടുവസ്സുകാരി റിയയും, നാല് വയസുകാരൻ റിയോണ്‍സും സമര്‍പ്പിച്ച യാതമൊഴിയാണ് സംസ്‌കാര ചടങ്ങുകള്‍ക്കെത്തിയ ഏവരെയും ഈറനണിയിച്ചത്. ‘സ്വര്‍ഗത്തില്‍ സന്തോഷമായിരിക്കൂ മമ്മി, ഞങ്ങളുടെ ജീവിതത്തില്‍ ഇത് തീരാനഷ്ടമാണ്, അത്രയധികം മമ്മിയെ സ്‌നേഹിക്കുന്നു’. ഹൃദയ ഭേദകമായ കുരുന്നു വാചകങ്ങള്‍ സ്വര്‍ഗത്തിലിരുന്ന് ടിനി കാണുന്നുണ്ടായിരിക്കണം.

ടിനിയുടെ അപ്രതീക്ഷിത മരണത്തില്‍ നിന്ന് ലീമെറിക്ക് മലയാളികള്‍ ഇതുവരെ മോചിതരായിട്ടില്ല. രോഗം ഭേദമായി താന്‍ തിരിച്ചു വരുമെന്ന ശുഭപ്രതീക്ഷ ഏവര്‍ക്കും അവസാന നിമിഷം വരെയുണ്ടായിരുന്നു. കഴിഞ്ഞ ഞായറാഴ്ച പാലാ സെന്റ് തോമസ് കത്തീഡ്രലിൽ നടന്ന സംസ്‌കാര ചടങ്ങുകള്‍ക്ക് നൂറുകണക്കിന് പേരാണ് എത്തിയത്. ടിനിയെ അവസാനമായി ഒരുനോക്കു കാണാനും അന്ത്യയാത്ര നല്‍കാനും സഹപാഠികളും ബന്ധുക്കളും സുഹൃത്തുക്കളുമായ നിരവധി പേര് പള്ളിയിലും ഭാവനത്തിലുമായി എത്തിച്ചേർന്നു. ലിമറിക് സെന്റ് ജോണ്‍സ് ആശുപത്രിയില്‍ നേഴ്‌സായി ജോലി ചെയ്തുവന്ന ടിനി സിറിള്‍ (37) കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെയാണ് മരണത്തിന് കീഴടങ്ങിയത്. ആലപ്പുഴ എടത്വ സ്വദേശിനിയായിരുന്നു. ഗര്‍ഭാശയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ടിനി, രോഗാവസ്ഥ വിട്ട് തിരിച്ചുവരുമെന്ന പ്രതീക്ഷകള്‍ ഏവര്‍ക്കും ഉണ്ടായിരുന്നെങ്കിലും ഏവരെയും ഞെട്ടിച്ച് ടിനി മരണത്തിന് കീഴടങ്ങുകയായിരുന്നു.

നാട്ടിൽ മൃതദേഹം കൊണ്ടുപോകുന്നതിന് മുൻപേ ലീമെറിക്കിലെ സെന്റ് ജോണ്‍സ് ഹോസ്പിറ്റല്‍ ചാപ്പലിലും, പാട്രിക്‌സ്വെല്ലിലുള്ള മാതാവിന്റെ നാമധേയത്തിലുള്ള ദേവാലയത്തിൽ വച്ച് നടന്ന പൊതുദര്‍ശനത്തിലും പ്രാര്‍ത്ഥനകളിലും നൂറുകണക്കിന് മലയാളികളും സഹപ്രവര്‍ത്തകരും ടിനിയ്ക്ക് യാത്രാമൊഴിയേകാൻ എത്തിചേർന്നിരുന്നു. അയര്‍ലണ്ട് മലയാളികള്‍ക്ക് തീരാത്ത വേദന നല്‍കിയാണ് പുതുവർഷത്തിൽ ടിനി യാത്രയായത്. ടിനിയുടെ ഭര്‍ത്താവ് സിറില്‍ ജോയിക്കും മക്കള്‍ക്കും സാന്ത്വനമേകാന്‍ അയർലൻഡ് മലയാളികൾ കുടുംബത്തോടൊപ്പം സഹായഹസ്തങ്ങളുമായി മുൻനിരയിൽ തന്നെ ഉണ്ടായിരുന്നു എങ്കിലും പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളെ തനിച്ചാക്കി ടിനിയുടെ നിത്യയതയിലേക്കുള്ള യാത്ര കുടുംബത്തിലേയും കൂട്ടുകാരുടെയും കുഞ്ഞുങ്ങളുടെയും ജീവിതത്തിൽ ഒരു നൊമ്പരമായി തീരുന്ന ഒരവസ്ഥ…  ഒരാൾക്കും ഇത്തരത്തിലുള്ള വിധി ഉണ്ടാകാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്ന ഒരു സമൂഹത്തെയാണ് ശവസംസ്ക്കാര ചടങ്ങിന് കാണാൻ കഴിഞ്ഞത്.

Copyright © . All rights reserved