Main News

നോ ഡീല്‍ ബ്രെക്‌സിറ്റ് ഉണ്ടാകുമോ എന്ന ആശങ്കയില്‍ ബ്രിട്ടനിലെ പ്രമുഖ വ്യവസായ സ്ഥാപനങ്ങള്‍. പ്രധാന കമ്പനികളെല്ലാം തന്നെ ബ്രെക്‌സിറ്റ് ആഘാതം കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. ബ്രിട്ടനിലെ കോര്‍പറേറ്റ് ലോകം ബ്രെക്‌സിറ്റ് വിഷയത്തില്‍ ഭരണകൂടം തുടരുന്ന അനിശ്ചിതാവസ്ഥയില്‍ അക്ഷമരാണെന്ന സൂചനയാണ് ഇത് നല്‍കുന്നത്. ബ്രെക്‌സിറ്റിനെ അനുകൂലിച്ചിരുന്ന കോടീശ്വരനും വ്യവസായിയുമായ സര്‍.ജെയിംസ് ഡൈസണ്‍ തന്റെ കമ്പനിയുടെ ആസ്ഥാനം സിംഗപ്പൂരിലേക്ക് മാറ്റുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് ഗവണ്‍മെന്റിന് വന്‍ തിരിച്ചടി സമ്മാനിക്കുന്ന പ്രഖ്യാപനമായി വിലയിരുത്തപ്പെടുന്നു. ഡൈസണ്‍ എടുത്ത തീരുമാനം വന്‍ വിമര്‍ശനവും ക്ഷണിച്ചു വരുത്തുന്നുണ്ട്.

യൂറോപ്യന്‍ യൂണിയനില്‍ നിന്ന് യുകെ പിന്‍മാറുന്നതിലെ ക്രമരാഹിത്യവും അച്ചടക്കമില്ലായ്മയും സൃഷ്ടിക്കുന്ന പ്രതിസന്ധികളില്‍ നിന്ന് കരകയറുന്നതിനായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് വ്യവസായ ലോകത്തെ പ്രമുഖര്‍ ആശയങ്ങള്‍ പങ്കുവെക്കുന്നതിനിടെയാണ് ഡൈസണ്‍ പ്രഖ്യാപനവുമായി രംഗത്തെത്തിയത്. പി ആന്‍ഡ് ഒ തങ്ങളുടെ ഇംഗ്ലീഷ് ചാനല്‍ ഫെറി സൈപ്രിയോട്ടിനു കീഴില്‍ റീ-രജിസ്റ്റര്‍ ചെയ്യുമെന്ന് പ്രഖ്യാപിച്ചു. 182 വര്‍ഷം പഴക്കമുള്ള കമ്പനിയാണ് ബ്രെക്‌സിറ്റിനോട് അനുബന്ധിച്ച് തങ്ങളുടെ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. സോണി തങ്ങളുടെ യൂറോപ്യന്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ലണ്ടനില്‍ നിന്ന് ആംസ്റ്റര്‍ഡാമിലേക്ക് മാറ്റുമെന്ന് അറിയിച്ചു. ലക്ഷ്വറി കാര്‍ നിര്‍മാതാക്കളായ ബെന്റ്‌ലി തങ്ങളുടെ ലാഭത്തെ ബ്രെക്‌സിറ്റ് ദോഷകരമായി ബാധിക്കുമെന്ന പ്രഖ്യാപനവുമായി രംഗത്തെത്തി.

നോ-ഡീല്‍ ഭീതിയിലാണ് വ്യവസായികള്‍ പുതിയ നീക്കങ്ങള്‍ നടത്തുന്നത്. എന്നാല്‍ തന്റെ നിര്‍ദേശങ്ങള്‍ പാലിക്കുക മാത്രമാണ് ബ്രെക്‌സിറ്റ് സൃഷ്ടിക്കാനിടയുള്ള പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഏക വഴിയെന്നാണ് പ്രധാനമന്ത്രി പറയുന്നത്. നോ ഡീല്‍ ബ്രെക്‌സിറ്റ് തള്ളിക്കളയാനും ഇവര്‍ തയ്യാറാകുന്നില്ല.

ലണ്ടന്‍: കുട്ടികളെ വളര്‍ത്തുന്നത് എക്കാലത്തെയും ശ്രമകരമായ ജോലിയാണ്. ചില അവസരങ്ങളില്‍ മക്കളെ എങ്ങനെ പരിപാലിക്കാമെന്നത് മാതാപിതാക്കളെ സംബന്ധിച്ചടത്തോളം ഏറെ ബുദ്ധിമുട്ടേറിയ ജോലിയാണ്. ഇത്തരം പ്രശ്‌നങ്ങള്‍ നേരിടുന്ന യു.കെയിലെ കുടുംബങ്ങള്‍ക്ക് സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് ഫാമിലി ഹൈല്‍പ്പ് ലൈന്‍. ഡച്ചസ് ഓഫ് കാംബ്രിഡ്ജ് പദ്ധതിയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചിരിക്കുന്നത്. കുട്ടികളെ വളര്‍ത്തുന്നത് പ്രത്യേകമായി ജനിച്ച് കഴിഞ്ഞ് ഒരു വയസ് പ്രായമെത്തുന്നത് വരെയുള്ള കാലഘട്ടങ്ങളിലുള്ള വളര്‍ച്ചാ ഘട്ടത്തില്‍ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് വിദഗ്ദ്ധ നിര്‍ദേശം നല്‍കാന്‍ കഴിയുന്ന രീതിയിലാണ് ഹെല്‍പ്പ്‌ലൈന്‍ ക്രമീകരിച്ചിരിക്കുന്നത്. ഇ-മെയില്‍ വഴിയോ ഫോണ്‍ വഴിയോ വിദഗ്ദ്ധരുടെ അഭിപ്രായം തേടാന്‍ ഫാമിലി ഹെല്‍പ്പ്‌ലൈന്‍ സഹായകമാവും.

സമീപകാലത്ത് നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി യോജിച്ച് പ്രവര്‍ത്തിക്കുന്ന ഡച്ചസ് കാംബ്രിഡ്ജ് പദ്ധതി ഏറെപ്പേര്‍ക്ക് ഗുണകരമാവുമെന്ന് അഭിപ്രായപ്പെട്ടു. മൂന്ന് കൂട്ടികളുടെ മാതാവ് കൂടിയായ ഡച്ചസ് ഓഫ് കാംബ്രിഡ്ജ് പദ്ധതി വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും ചൂണ്ടിക്കാണിച്ചു. എല്ലാ കൂടുംബങ്ങളിലും കുട്ടികളെ വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട് വലിയ പ്രതിസന്ധികള്‍ ഉണ്ടാകാറുണ്ട്. ഒരു വയസുവരെ കുട്ടികളെ പരിചരിക്കുന്നതിന് അമ്മമാര്‍ക്ക് ധാരാളം സഹായങ്ങള്‍ ലഭിക്കും. എന്നാല്‍ അതിനുശേഷമുള്ള ചിത്രം വ്യത്യസ്തമാണ്. കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലാവുന്നതും ഈ ഘട്ടത്തിലാണ്. അവിടെയാണ് വിദഗ്ദ്ധരുടെ നിര്‍ദേശങ്ങള്‍ക്ക് കൂടുതല്‍ ഫലവത്താവുന്നത്. നമ്മുടെ ഓരോരുത്തരുടെയും കുടംബ, സാമൂഹികാവസ്ഥ വ്യത്യസ്ഥമാണ്. എങ്കിലും ഒരു രക്ഷിതാവ് എന്ന കര്‍ത്തവ്യത്തില്‍ സമാനതയുണ്ടെന്നും ഡച്ചസ് ഓഫ് കാംബ്രിഡ്ജ് പറഞ്ഞു.

കഴിഞ്ഞ 12 മാസത്തെ ‘പൈലറ്റ്’ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ് ഫാമിലി ഹെല്‍പ്പ്‌ലൈന്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ഹൈല്‍പ്പ്‌ലൈന്‍ ഉദ്ഘാടനം ചെയ്യുന്നതിന്റെ ഭാഗമായി ഫാമിലി ആക്ഷന്റെ സൗത്ത് ഈസ്റ്റ് ലണ്ടന്‍ ഓഫീസും ഡച്ചസ് ഓഫ് കാംബ്രിഡ്ജ് സന്ദര്‍ശിച്ചു. കുട്ടികളെ വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട് അമ്മമാര്‍ അനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ടുകളെ വ്യക്തമാക്കുന്ന ട്രെയിനിംഗ് സെഷന്‍ നിരീക്ഷിച്ച ശേഷമായിരുന്നു ഡച്ചസ് ഓഫ് കാംബ്രിഡ്ജ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്. വ്യക്തിപരമായി അമ്മയാവുകയെന്നത് ലോകത്തിലെ ഏറ്റവും മഹത്തായതും സന്തോഷം തരുന്നതുമായി കാര്യമാണ്. എന്നാല്‍ കുട്ടികളെ വളര്‍ത്തുകയെന്നാല്‍ ഒരിക്കലും എളുപ്പ ജോലിയല്ല. അതീവ കഠിനമേറിയതും സൂക്ഷ്മത പാലിക്കേണ്ടതുമായ കാര്യമാണത് എന്നായിരുന്നു ഡച്ചസ് ഓഫ് കാംബ്രിഡ്ജ് 2007ല്‍ നടത്തിയ ഒരു പ്രസംഗത്തില്‍ വ്യക്തമാക്കിയത്. പുതിയ ഹെല്‍പ്പ്‌ലൈന്‍ എല്ലാവര്‍ക്കും ഗുണപ്രദമാവുമെന്ന് ഡച്ചസ് ഓഫ് കാംബ്രിഡ്ജ് പ്രത്യാശ പ്രകടിപ്പിച്ചു.

ബ്രെക്‌സിറ്റിനു ശേഷം ബ്രിട്ടനില്‍ തുടരണമെങ്കില്‍ യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് സെറ്റില്‍ഡ് സ്റ്റാറ്റസ് നിര്‍ബന്ധിതമാക്കിയെങ്കിലും ഇതിനായി അപേക്ഷിക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമെന്ന് അപേക്ഷിച്ചവര്‍. സാങ്കേതികപ്പിഴവുകള്‍ മൂലം ഓണ്‍ലൈനില്‍ അപേക്ഷിക്കുന്നത് സാധാരണക്കാരെ ബുദ്ധിമുട്ടിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രോസസിംഗില്‍ നേരിടുന്ന താമസവും ഡോക്യുമെന്റുകള്‍ നിരസിക്കപ്പെടുന്നതുമൊക്കെ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഈ ആപ്ലിക്കേഷനുകള്‍ ശരിയാ വിധത്തിലും വേഗത്തിലും പ്രോസസ് ചെയ്യപ്പെട്ടില്ലെങ്കില്‍ ആയിരക്കണക്കിനാളുകള്‍ക്ക് നിയമപരമായ സ്റ്റാറ്റസ് ലഭിക്കാതെ വന്നേക്കാമെന്നാണ് മുന്നറിയിപ്പ്. രജിസ്ട്രേഷനായി ഒരു മൊബൈല്‍ ആപ്പും വെബ്‌സൈറ്റും സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു.

യുകെയില്‍ നിലവിലുള്ള 3.5 മില്യന്‍ യൂറോപ്യന്‍ പൗരന്‍മാര്‍ സെറ്റില്‍ഡ് സ്റ്റാറ്റസിനായി അപേക്ഷിക്കേണ്ടി വരും. എന്നാല്‍ ഇവരുടെ കാര്യത്തില്‍ ഒരു വിന്‍ഡ്‌റഷ് സ്‌കാന്‍ഡല്‍ ഉണ്ടാകാനുള്ള എല്ലാ സാധ്യതയും ഉണ്ടെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 2021 ജൂണ്‍ അവസാനിക്കുന്നതിനു മുമ്പായി യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാരുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. ഇതിനിടയില്‍ അപേക്ഷകരുടെ ഐഡന്റിറ്റി പരിശോധനകള്‍ പൂര്‍ത്തിയാക്കണം. ഒന്നിലേറെ പരിശോധനകള്‍ ഇതിനായി വേണ്ടിവരും. ക്രിമിനല്‍ റെക്കോര്‍ഡുകളും യുകെ റെസിഡന്‍സും പരിശോധനയ്ക്ക് വിധേയമാക്കണം. അപേക്ഷകര്‍ യുകെയില്‍ അഞ്ചു വര്‍ഷം താമസിച്ചവരായിരിക്കണമെന്ന നിബന്ധനയുമുണ്ട്.

ഇത്രയും കാലം താമസിക്കാത്തവര്‍ക്ക് പ്രീ സെറ്റില്‍ഡ് സ്റ്റാറ്റസ് ലഭിക്കില്ല. അപേക്ഷക്കായുള്ള 65 പൗണ്ട് ഫീസ് എടുത്തു കളയുന്നതായി ഇന്നലെ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ക്ലെയിമുകള്‍ നിരസിക്കപ്പെട്ടാല്‍ അപ്പീല്‍ നല്‍കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഐഫോണുകളില്‍ സെറ്റില്‍ഡ് സ്റ്റാറ്റസ് ആപ്പ് പ്രവര്‍ത്തിക്കുന്നില്ലെന്നും ആപ്പിള്‍ ഇതിനായുള്ള സൗകര്യം ഒരുക്കുന്നില്ലെന്നുമുള്ള പരാതിയും വ്യാപകമാണ്.

യുകെയില്‍ താമസിക്കുന്ന ലക്ഷക്കണക്കിന് യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് സെറ്റില്‍ഡ് സ്റ്റാറ്റസിനായി അപേക്ഷിക്കാനുള്ള ബ്രെക്‌സിറ്റ് അനന്തര സെറ്റില്‍മെന്റ് പദ്ധതി രാജ്യവ്യാപകമായി അവതരിപ്പിച്ചു. 2021 ജൂണ്‍ വരെ ഇതിനായി അപേക്ഷിക്കാം. ഇതിന്റെ ആദ്യ പരീക്ഷണ ഘട്ടമാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. ബ്രിട്ടനില്‍ തുടരാന്‍ ആഗ്രഹിക്കുന്ന യൂറോപ്യന്‍ പൗരന്‍മാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഇതിനായി ഇപ്പോള്‍ അപേക്ഷിക്കാന്‍ സാധിക്കും. മാര്‍ച്ച് 29നു ശേഷം യുകെ യൂറോപ്യന്‍ യൂണിയന്റെ ഭാഗമല്ലാതായി മാറുമെന്നതിനാലാണ് ഇത് ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്നത്. ഈ രജിസ്‌ഷ്രേനായി അപേക്ഷിക്കാതെ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുകെയില്‍ കഴിയാനോ ജോലി ചെയ്യാനോ സാധിക്കില്ല.

രാജ്യത്തുള്ള മറ്റു രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് നിയമപരമായ താമസം ഉറപ്പു വരുത്താനും ഇമിഗ്രേഷനില്‍ രാജ്യത്തിന്റെ നിയന്ത്രണം കൂടുതല്‍ ശക്തമാക്കാനുമാണ് ഈ നടപടിയെന്നാണ് വിശദീകരണം. ബ്രെക്‌സിറ്റ് അനുകൂലികള്‍ ഏറ്റവും ശക്തമായി ഉന്നയിക്കുന്ന കാര്യം കൂടിയാണ് ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍. എന്നാല്‍ ഈ അപേക്ഷകള്‍ ലഭിച്ചാലും അവ വേഗത്തിലും കാര്യക്ഷമമായും പരിഗണിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആയിരക്കണക്കിനാളുകള്‍ ലീഗല്‍ സ്റ്റാറ്റസിനു പുറത്താകുമെന്ന് വിമര്‍ശകര്‍ പറയുന്നു. 3.5 മില്യന്‍ യൂറോപ്യന്‍ പൗരന്‍മാരാണ് യുകെയില്‍ ഉള്ളത്. 2021 ജൂണിനു ശേഷം ഇവിടെ തുടരണമെങ്കില്‍ ഇവരെല്ലാം ഈ രജിസ്‌ട്രേഷനായി അപേക്ഷിക്കേണ്ടി വരും.

ഹോം ഓഫീസ് പുറത്തിറക്കിയ നിര്‍ദേശങ്ങളനുസരിച്ച് ബ്രിട്ടീഷ് പൗരന്‍മാര്‍, ഐറിഷ് പൗരന്‍മാര്‍, മാതാപിതാക്കളില്‍ ആരെങ്കിലും ബ്രിട്ടീഷ് സെറ്റില്‍ഡ് സ്റ്റാറ്റസുള്ള ബ്രിട്ടനില്‍ ജനിച്ചവര്‍, യുകെയില്‍ പെര്‍മനന്റ് റസിഡന്‍സിയുള്ളവര്‍ എന്നിവരെ രജിസ്‌ട്രേഷനില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പെര്‍മനന്റ് റെഡിഡന്‍സ് ഡോക്യുമെന്റ് മാത്രം കൈവശമുള്ള യൂറോപ്യന്‍ പൗരന്‍മാര്‍ രജിസ്റ്റര്‍ ചെയ്യേണ്ടി വരും. യൂറോപ്യന്‍ പങ്കാളിയോ സിവില്‍ പാര്‍ട്‌നറോ വിവാഹം കഴിക്കാത്ത പങ്കാളിയോ ഉള്ള നോണ്‍-യൂറോപ്യന്‍ പൗരന്‍മാര്‍ സെറ്റില്‍മെന്റ് സ്റ്റാറ്റസിനായി അപേക്ഷ നല്‍കണം.

ബ്രിട്ടീഷ് പൗരത്വമുള്ളവരുമായി വിവാഹം കഴിച്ചിട്ടുള്ളവരും ഇതിനായി അപേക്ഷ നല്‍കേണ്ടി വരും. കുട്ടികള്‍ക്കും സെറ്റില്‍ഡ് സ്റ്റാറ്റസ് വേണ്ടി വരുമെന്നതിനാല്‍ രക്ഷിതാക്കള്‍ അപേക്ഷ നല്‍കണം. യുകെയില്‍ അഞ്ചു വര്‍ഷം തുടര്‍ച്ചയായി താമസിച്ചവര്‍ക്കു മാത്രമേ സെറ്റില്‍ഡ് സ്റ്റാറ്റസ് ലഭിക്കുകയുള്ളു. ഇക്കാലയളവില്‍ വര്‍ഷത്തില്‍ ആറു മാസമെങ്കിലും ഇവര്‍ ഒരുമിച്ച് യുകെയില്‍ താമസിച്ചിരിക്കണം. 2020 ഡിസംബറിനു ശേഷം യുകെയില്‍ താമസം ആരംഭിക്കുന്നവര്‍ക്കും സെറ്റില്‍ഡ് സ്റ്റാറ്റസിനായി അപേക്ഷിക്കാം.

ആപ്ലിക്കേഷനുകള്‍ ഓണ്‍ലൈനായാണ് സമര്‍പ്പിക്കേണ്ടത്. മുമ്പ് ഇത് ആന്‍ഡ്രോയ്ഡ് ഡിവൈസുകളിലൂടെ ചെയ്യാമായിരുന്നു. പേപ്പര്‍വര്‍ക്കുകള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ ഇത് ഓണ്‍ലൈനില്‍ നടപ്പാക്കുന്നത്. വളരെ കുറച്ചു സമയം മാത്രമേ ഇതിന് ആവശ്യമായി വരുന്നുള്ളു. ഇതിനായി പാസ്‌പോര്‍ട്ട്, നാഷണല്‍ ഐഡന്റിറ്റി എന്നിവയില്‍ ഏതെങ്കിലും ഒന്ന്, യുകെ റെസിഡന്‍സി, യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് യുകെയില്‍ താമസത്തിനായി എത്താനാണെങ്കില്‍ യുകെയില്‍ ജീവിക്കുന്ന കുടുംബാംഗവുമായുള്ള ബന്ധം തെളിയിക്കുന്ന രേഖ തുടങ്ങിയവ സമര്‍പ്പിക്കണം.

ലണ്ടന്‍: നേരിയ ഭൂരിപക്ഷത്തില്‍ അവിശ്വാസ പ്രമേയത്തെ അതിജീവിച്ച തെരേസ മേ ബ്രക്സിറ്റ് പ്രതിസന്ധി മറികടക്കാന്‍ പുതിയ തന്ത്രം മെനയുന്നു. ഇതിനായി പ്ലാന്‍ ബി നടപ്പിലാക്കുമെന്നാണ് മെയ് പ്രസ്താവിച്ചിരിക്കുന്നത്. പിന്നാലെ പ്ലാന്‍ ബി നേരത്തേ പരാജയപ്പെട്ട ഡീലിനു സമാനമാണെന്ന വിമര്‍ശനവും ഉയര്‍ന്നു കഴിഞ്ഞു. നേരത്തെ കൊണ്ടുവന്ന ബ്രെക്‌സിറ്റ് കരാര്‍ പാര്‍ലമെന്റ് തള്ളിയതോടെയാണ് പ്ലാന്‍ ബിയുമായി മേയ് രംഗത്തെത്തിയിട്ടുണ്ട്. പുതുക്കിയ കരാറിന് പിന്തുണതേടി മേ എം.പിമാരുമായി സമവായ ചര്‍ച്ച നടത്തിയിരുന്നു. കരാര്‍ നിരാകരിക്കപ്പെട്ടാല്‍ നോ ഡീല്‍ ബ്രക്സിറ്റ് നടപ്പാക്കേണ്ടി വരുമെന്ന് മേ നേരത്തെ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ പ്ലാന്‍ ബിയും പരാജയപ്പെടുമെന്ന് സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. പ്ലാന്‍ ബിയില്‍ സമര്‍പ്പിക്കാന്‍ പോകുന്ന നിര്‍ദേശങ്ങള്‍ ആദ്യത്തെ കരട് രേഖയ്ക്ക് സമാനമാണ്. ബ്രസല്‍സുമായി പുനര്‍ ചര്‍ച്ചകള്‍ നടത്തുമെന്ന് നേരത്തെ മേ പ്രസ്താവിച്ചിരുന്നു. എന്നാല്‍ ഇതൊക്കെ നടന്നാലും നോ ഡീല്‍ സാധ്യതകള്‍ ഇല്ലാതാവില്ല. കൂടാതെ മറ്റൊരു ഹിതപരിശോധനയ്ക്കുള്ള സാധ്യതയും മേയുടെ പുതിയ കരടില്‍ ഇല്ല. സമാനമായ രൂപരേഖയാണ് പാര്‍ലമെന്റില്‍ വീണ്ടും സമര്‍പ്പിക്കപ്പെടുന്നതെങ്കില്‍ മേയ് വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ടോറികളിലെ വിമതരും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം പ്ലാന്‍ ബി അംഗീകരിക്കപ്പെടുകയാണെങ്കില്‍ മാര്‍ച്ച് 29ന് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടും.

താന്‍ കൊണ്ടുവരാന്‍ പോകുന്ന കരാറിനെ അംഗീകരിക്കുകയോ അല്ലെങ്കില്‍ ആര്‍ട്ടിക്കിള്‍ 50 റദ്ദാക്കുകയോ മാത്രമാണ് മൂന്നിലുള്ള ഏക വഴിയെന്ന് മേയ് എം.പിമാരോട് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ലേബര്‍ എം.പിമാരുടെയും ടോറിയിലെ വിമതരുടെയും പിന്തുണ ലഭിക്കാനാവും മേ ആദ്യം ശ്രമിക്കുക. ഇതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ ആഴ്ച്ച സമര്‍പ്പിക്കപ്പെട്ട് ദയനീയ പരാജയം ഏറ്റുവാങ്ങിയ പ്ലാന്‍ എയുടെ പേര് മാറ്റി പ്ലാന്‍ ബി എന്നാക്കുക മാത്രമാണ് മേ ചെയ്തിട്ടുള്ളതെന്ന് ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ പരിഹസിച്ചു. എന്നാല്‍ ടോറികളും ഡിയുപിയും മേയ്ക്ക് പിന്തുണ നല്‍കിയാല്‍ പ്ലാന്‍ ബി പാസാവാനുള്ള സാധ്യത തെളിയും. ഇതിനാവും മേ കൂടുതല്‍ ശ്രദ്ധ ചെലുത്തുക.

ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരുടെ തുടക്ക ശമ്പളം ഏറ്റവും ഉയര്‍ന്ന നിലയില്‍. ഇത്തരക്കാര്‍ക്ക് ആദ്യമായി ലഭിക്കുന്ന ശമ്പളം ഇതാദ്യമായി 60,000 പൗണ്ടിലെത്തി. ആനുവല്‍ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. ഹൈ ഫ്‌ളയര്‍ റിസര്‍ച്ച് പുറത്തുവിട്ട പഠന റിപ്പോര്‍ട്ട് അനുസരിച്ച് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കുകളാണ് യൂണിവേഴ്‌സിറ്റികളില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ക്ക് ആകര്‍ഷകമായ ജോലികള്‍ വാഗ്ദാനം ചെയ്യുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. ഇവര്‍ ആദ്യ വര്‍ഷ ശമ്പളമായി ശരാശരി 47,000 പൗണ്ട് വരെയാണ് നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം 50,000 പൗണ്ട് വരെയായി ഇത് ഉയര്‍ന്നിരുന്നു. ഇത് ഇപ്പോള്‍ ആദ്യമായി 60,000 പൗണ്ട് കടന്നിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ദി ഗ്രാജ്വേറ്റ് മാര്‍ക്കറ്റ് ഇന്‍ 2019 എന്ന പേരിലാണ് റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്.

ആള്‍ഡിയില്‍ ഇപ്പോള്‍ ജോലിക്ക് കയറുന്ന ഒരു ഗ്രാജ്വേറ്റിന് ലോകത്തെ ഏറ്റവും വലിയ നിയമ സ്ഥാപനങ്ങളില്‍ തുടക്കത്തില്‍ ലഭിക്കുന്ന ശമ്പളം പ്രതീക്ഷിക്കാമെന്ന് റിപ്പോര്‍ട്ട് പറയുന്നു. 44,000 പൗണ്ടാണ് ബജറ്റ് സൂപ്പര്‍മാര്‍ക്കറ്റ് ശൃഖലയായ ആള്‍ഡി വാഗ്ദാനം ചെയ്യുന്നത്. ഓഡി, ലോ ഫേമുകളായ ബേക്കര്‍ മക്കെന്‍സി, അലന്‍ ആന്‍ഡ് ഓവേറി തുടങ്ങിയവ 45,000 പൗണ്ട് വീതമാണ് തുടക്കക്കാരായ ഗ്രാജ്വേറ്റുകള്‍ക്ക് വാഗ്ദാനം നല്‍കുന്നത്. 2019ലെ വേക്കന്‍സികളില്‍ നിയമിക്കപ്പെടുന്നവര്‍ക്ക് 9.1 ശതമാനം വാര്‍ഷിക ശമ്പള വര്‍ദ്ധനയും കമ്പനികള്‍ വാഗ്ദാനം നല്‍കുന്നു. ബ്രെക്‌സിറ്റ് അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തില്‍ ഗ്രാജ്വേറ്റ് വേക്കന്‍സികള്‍ ഇടിഞ്ഞെങ്കിലും അവ വീണ്ടും ശക്തമായി തിരിച്ചു വരികയാണ്.

അഞ്ചു വര്‍ഷങ്ങള്‍ക്കിടെയാണ് ഈ ഉണര്‍വ് ദൃശ്യമായിരിക്കുന്നത്. നിലവിലുള്ള 100 മുന്‍നിര ഗ്രാജ്വേറ്റ് സ്‌കീമുകളില്‍ 40,000 പൗണ്ടിനു മേല്‍ ശമ്പളം ലഭിക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ലിങ്ക്‌ലേറ്റേഴ്‌സ് എന്ന ലോ കമ്പനി 47,000 പൗണ്ടാണ് വാഗ്ദാനം നല്‍കുന്നത്. എന്‍എച്ച്എസിന് സേവനം നല്‍കുന്ന സോഫ്റ്റ് വെയര്‍ കമ്പനിയായ ടിപിപി 45,000 പൗണ്ട് വരെ ഗ്രാജ്വേറ്റുകള്‍ക്ക് തുടക്ക ശമ്പളമായി വാഗ്ദാനം നല്‍കുന്നു. പബ്ലിക് സെക്ടര്‍ കമ്പനികളിലുള്‍പ്പെടെ ഒട്ടേറെ വേക്കന്‍സികള്‍ ഉടനെയുണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ന്യൂസ് ഡെസ്ക്

ഇന്ത്യൻ രാഷ്ട്രീയ രംഗത്ത് കോളിളക്കങ്ങൾ സൃഷ്ടിക്കാവുന്ന വെളിപ്പെടുത്തലുമായി യുഎസ് ഹാക്കർ. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലടക്കം രാജ്യത്ത് നടന്ന തിരഞ്ഞെടുപ്പുകളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി യുഎസ് ഹാക്കര്‍ രംഗത്ത് എത്തി. ലണ്ടനില്‍ ഇന്ത്യന്‍ ജേർണലിസ്റ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ എങ്ങനെ തിരിമറി നടത്താം എന്ന കാര്യം യുഎസ് ഹാക്കര്‍ സയിദ് ഷുജ വെളിപ്പെടുത്തിയത്.

2014 ലോക്സഭാ തിരഞ്ഞെടുപ്പിന് പുറമെ ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് തിരഞ്ഞെടുപ്പുകളിലും വോട്ടിങ് മെഷീനില്‍ കൃത്രിമം നടത്തിയെന്നും ഇയാള്‍ ആരോപിക്കുന്നു. കോണ്‍ഗ്രസ് നേതാവ് കബില്‍ സിബല്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത പരിപാടിയിലായിരുന്നു സയിദ് ഷുജയുടെ വെളിപ്പെടുത്തലെന്നതും ശ്രദ്ധേയമാണ്. തന്റെ വാദങ്ങള്‍ ശരിയാണെന്ന് ബോധ്യപ്പെടുത്താനുള്ള രേഖകള്‍ കൈവശമുണ്ടെന്നും ഇയാള്‍ പറഞ്ഞു.

സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉടന്‍ ഔദ്യോഗിക പ്രതികരണം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലണ്ടനില്‍ നടന്ന സംഭവവികാസങ്ങള്‍ സൂക്ഷമമായി തങ്ങള്‍ നിരീക്ഷിക്കുകയാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

2014-ല്‍ വാഹനാപകടത്തില്‍ മരിച്ച മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന ഗോപിനാഥ് മുണ്ടെയുടെ മരണത്തിന് കാരണം വോട്ടിങ് മെഷീനിലെ കൃത്രിമം സംബന്ധിച്ച് അറിവുള്ളതിനാലാണെന്നും യുഎസ് ഹാക്കര്‍ ആരോപിച്ചിട്ടുണ്ട്. ഡല്‍ഹി തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടക്കാത്തതിനാലാണ് അവിടെ എ.എ.പി വിജയിച്ചതെന്നും ഹാക്കര്‍ പറഞ്ഞു. ഏറെ നാളായി വിവിധ രാഷ്ട്രീയ കക്ഷികള്‍ ഉയര്‍ത്തിയ ആരോപണങ്ങളാണ് ഈ വെളിപ്പെടുത്തിലോടെ വീണ്ടും ചര്‍ച്ചയാകുന്നത്. ഹാക്കറുടെ വെളിപ്പെടുത്തലിന് പിന്നാലെ മമതാ ബാനര്‍ജിയടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

ലണ്ടന്‍: ബ്രെക്‌സിറ്റ് ഡേ മാര്‍ച്ച് 29ലും നീണ്ടുപോയാല്‍ കനത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് തെരേസ മേയ്ക്ക് മുന്‍ യു.കെഐപി നേതാവ് നിഗല്‍ ഫാര്‍ജിന്റെ മുന്നറിയിപ്പ്. ബ്രെക്‌സിറ്റ് ദിനം നീണ്ടുപോകുന്നത് ജനങ്ങളില്‍ വലിയ അസംതൃപ്തിയുണ്ടാക്കുന്നുണ്ട്. ഇത് എന്റെ മാത്രം അഭിപ്രായമല്ല സമാനരീതിയില്‍ പ്രതികരിക്കുന്ന നിരവധിപേര്‍ ഈ രാജ്യത്തുണ്ടെന്നും നിഗല്‍ ഫാര്‍ജ് വ്യക്തമാക്കുന്നു. മേ സര്‍ക്കാരുമായി ഇക്കാര്യത്തില്‍ പോരാടേണ്ടി വന്നാല്‍ അതിനും താന്‍ തയ്യാറാണെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

നിഗല്‍ ഫാര്‍ജ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്. ‘ദി ബ്രെക്‌സിറ്റ് പൊളിറ്റിക്കല്‍ പാര്‍ട്ടി’യെന്നാണ് പുതിയ രാഷ്ട്രീയ കക്ഷിക്ക് പേരിട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് ‘ദി ബ്രെക്‌സിറ്റ് പൊളിറ്റിക്കല്‍ പാര്‍ട്ടി’യെന്ന് നിഗല്‍ വ്യക്തമാക്കി കഴിഞ്ഞു. മേ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള തന്ത്രമായിരിക്കും ആദ്യഘട്ടത്തില്‍ നിഗലിന്റെ നീക്കം. ഇതിന്റെ ഭാഗമായി ‘ലീവ് മീന്‍സ് ലീവ്’ റാലിയും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ടിരുന്നു. മേ യുടെ നീക്കങ്ങള്‍ ജനവിരുദ്ധമാണെന്നും അതിനെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞെന്നും നിഗല്‍ റാലിയില്‍ വെച്ച് നടത്തിയ പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു.

നേരിയ ഭൂരിപക്ഷത്തില്‍ അവിശ്വാസ പ്രമേയത്തെ അതിജീവിച്ച തെരേസ മേ ബ്രക്‌സിറ്റ് പ്രതിസന്ധി മറികടക്കാനുള്ള നീക്കങ്ങളിലാണ്. മേ കൊണ്ടുവന്ന ബ്രക്‌സിറ്റ് കരാര്‍ ചൊവ്വാഴ്ച പാര്‍ലമെന്റ് തള്ളിയിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ തെരേസ മേ അതിജയിച്ചു. അവിശ്വാസം പരാജയപ്പെട്ടതിന് പിന്നാലെ തന്നെ മേ പ്ലാന്‍ ബി സംബന്ധിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. മുന്‍ കരാറില്‍ നിന്നും മാറ്റങ്ങള്‍ വരുത്തിയ പുതിയ കരട് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നാണ് മേ അറിയിച്ചിരിക്കുന്നത്. പുതുക്കിയ കരാറിന് പിന്തുണതേടി മേ എം.പിമാരുമായി സമവായ ചര്‍ച്ച നടത്തിയിരുന്നു. കരാര്‍ നിരാകരിക്കപ്പെട്ടാല്‍ കരാര്‍ ഇല്ലാതെയുള്ള ബ്രക്‌സിറ്റ് നടപ്പാക്കേണ്ടി വരുമെന്ന് മേ നേരത്തെ വ്യക്തമാക്കിയിരുന്നു.

ലണ്ടന്‍: ചൈനയിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു. അടുത്തിടെ ചൈനയുടെ വ്യാവസായി മേഖലയിലുണ്ടായിരിക്കുന്ന പ്രതികൂലാവസ്ഥ ബ്രിട്ടനെയും ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനയുടെ അരക്ഷിതമായ സാമ്പത്തികാവസ്ഥ അന്താരാഷ്ട്ര വിപണിയെയും പ്രതികൂലമായി ബാധിച്ചേക്കും. ഉപഭോക്താക്കള്‍ ഉത്പന്നങ്ങള്‍ വാങ്ങുന്നതില്‍ ഉണ്ടായിരിക്കുന്ന കുറവ് വലുതാണ്. ആപ്പിളിന്റെ പുതിയ ഐഫോണുകള്‍ ചൈനയിലെ വിപണിയില്‍ അപ്രതീക്ഷിത തിരിച്ചടി നേരിട്ടത് സാമ്പത്തികാവസ്ഥയിലെ ഗൗരവമേറിയ പിന്നോക്കാവസ്ഥയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇക്കാര്യം ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക് തന്നെ നേരിട്ട് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ 20 വര്‍ഷത്തിലെ ഏറ്റവും കുറവ് കാറുകള്‍ മാത്രമാണ് ചൈനീസ് വിപണിയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിറ്റഴിഞ്ഞത്. പ്രതിസന്ധി രൂക്ഷമാകുന്നത് തടയാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

2018ല്‍ ചൈനയുടെ വളര്‍ച്ച 1.7ശതമാനത്തിലും കുറവാണെന്ന് മുന്‍ ചൈനീസ് അഗ്രികള്‍ച്ചര്‍ ബാങ്ക് ഇക്കോണമിസ്റ്റ് ചിയാങ് സോങ്‌സോവേ വ്യക്തമാക്കിയിരുന്നു. തുറന്നു പറച്ചിലിന് പിന്നാലെ സാമ്പത്തിക വിദഗ്ദ്ധന്‍ കൂടിയായ അദ്ദേഹത്തിവന്റെ വീഡിയോകള്‍ ചൈനീസ് അതോറിറ്റികള്‍ മോണിറ്റര്‍ ചെയ്തുവരികയാണ്. അമേരിക്കയുമായി ചൈന നടത്തുന്ന ‘ട്രേഡ് വാര്‍’ സാമ്പത്തിക പരിഭ്രാന്തിക്ക് കാരണമായതായും റിപ്പോര്‍ട്ടുകളുണ്ട്. ചന്ദ്രനിലെ ഗവേഷണങ്ങള്‍ ഉള്‍പ്പെടെ രാജ്യം വലിയ മുന്നേറ്റങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍ സാമ്പത്തിക പ്രതിസന്ധി ചൈനയ്ക്ക് തലവേദനയാവുകയാണ്. ആഭ്യന്തര കാര്യങ്ങളിലും താല്‍പ്പര്യങ്ങളിലും അമേരിക്ക കൈകടത്തുന്നത് നിര്‍ത്തണമെന്ന് ചൈനയുടെ വിദേശകാര്യ സെക്രട്ടറി ഹുവാ ചുനിങ് പറഞ്ഞിരുന്നു.

ചൈന അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കുന്നില്ല എന്ന വാദം അടിസ്ഥാനരഹിതമാണ്. ചൈനയുടെ വ്യാപാരത്തെപ്പറ്റിയും കടങ്ങളെപ്പറ്റിയും തെക്ക് ചൈന സമുദ്രത്തെയും പറ്റി നടത്തിയ ആരോപണങ്ങള്‍ ബാലിശമാണ്. അന്താരാഷ്ട്ര നിയമങ്ങള്‍ അട്ടിമറിക്കുന്ന അമേരിക്കയ്ക്ക് ചൈനയെ വിമര്‍ശിക്കാന്‍ അധികാരമില്ല. ചൈനയും അമേരിക്കയും തമ്മിലുള്ള നയതന്ത്രകരാറിന്റെ 40-ാം വാര്‍ഷികവേളയില്‍ ആരോഗ്യപരമായ ചര്‍ച്ചകളാണ് ആവശ്യമെന്നും ഹുവാ ചുനിങ് പറഞ്ഞു. യു.കെയുമായി ഏറ്റവും കൂടുതല്‍ വ്യാപാര ബന്ധം സൂക്ഷിക്കുന്ന രാജ്യങ്ങള്‍ ആറാം സ്ഥാനത്താണ് ചൈന. കാര്‍, ഇതര വാഹനങ്ങളുടെ എഞ്ചിന്‍, പെട്രോളിയം ഉത്പന്നങ്ങള്‍ തുടങ്ങിയ നിരവധി മേഖലകളില്‍ യു.കെ ചൈനയുമായി വ്യാപാര സഹകരണം നടത്തുന്നുണ്ട്. ഇംഗ്ലണ്ടിലെ പ്രമുഖ ഫുട്‌ബോള്‍ ക്ലബായ വെസ്റ്റ്‌ബോംവിച്ച് അല്‍ബിയന്‍ ചൈനീസ് ഉടമസ്ഥതയിലുള്ളതാണ്. 20 ബില്യണലധികം ചൈനീസ് ഇന്‍വെസ്റ്റ്‌മെന്റ് യു.കെയിലെത്താറുണ്ട്. ചൈനയിലെ പ്രതിസന്ധി യു.കെയെയും പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

ലണ്ടന്‍: രാജ്യത്ത് വര്‍ധിച്ചുവരുന്ന ഗാര്‍ഹിക പീഡന സംഭവങ്ങള്‍ ഇല്ലാതാക്കാന്‍ പുതിയ നിയമ ഭേദഗതിയുമായി ബ്രിട്ടീഷ് ഗവണ്‍മെന്റ്. പാട്ണറുടെ ചുറ്റുപാടുകളെക്കുറിച്ചും ക്രൈം റെക്കോഡുകളെക്കുറിച്ചും അന്വേഷിക്കാന്‍ ഇതോടെ അനുമതി ലഭിക്കും. ഇത്തരം അന്വേഷണങ്ങള്‍ നടത്താന്‍ പോലീസിന്റെ സഹായവും ലഭിക്കും. രാജ്യത്ത് സമീപകാലത്ത് സംഭവിച്ചിരിക്കുന്ന ഗാര്‍ഹിക പീഡന കേസുകളില്‍ കുറ്റക്കാരായവര്‍ക്ക് മുന്‍പും സമാന അക്രമ മനോഭാവമുണ്ടായിരുന്നതായി വ്യക്തമായതോടെയാണ് പുതിയ ഭേദഗതി കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പുതിയ ഭേദഗതി ഒരു പരിധി വരെ പാര്‍ടണറെക്കുറിച്ച് മനസിലാക്കാന്‍ പങ്കാളിയെ സഹായിക്കും. പ്രധാനമായും സ്ത്രീകള്‍ക്കാണ് ഇത് ഗുണപ്രദമാവുക.

‘ക്ലെയേര്‍സ് ലോ’ എന്നാണ് പുതിയ നിയമ ഭേദഗതിയുടെ പേര്. 2009ല്‍ രാജ്യത്തെ ഞെട്ടിച്ച സംഭവമായിരുന്നു 36കാരിയായ ക്ലെയര്‍ വുഡിന്റെ കൊലപാതകം. പങ്കാളിയായ ജോര്‍ജ് ആപ്പിള്‍ട്ടണ്‍ ക്ലെയറിനെ തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിക്കുകയായിരുന്നു. രാജ്യം കണ്ട ഏറ്റവും ക്രൂരമായ ഗാര്‍ഹിക പീഡന കൊലപാതകളിലൊന്നായിരുന്നു ഇത്. ക്ലെയറിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും കൊലപാതക കഥ വിശ്വസിക്കാന്‍ തന്നെ കഴിഞ്ഞിരുന്നില്ല. ആപ്പിള്‍ട്ടണിന് സമാന അക്രമവാസനയുണ്ടായിരുന്നതായി പിന്നീട് തെളിയുകയും ചെയ്തു. ഇരുവരും ഫെയിസ്ബുക്കിലൂടെയാണ് പരിചയപ്പെടുന്നത്. പിന്നീട് വളര്‍ന്ന സൗഹൃദം അതിക്രൂരമായ കൊലപാതകത്തില്‍ അവസാനിക്കുകയായിരുന്നു.

ക്ലെയര്‍ വുഡിനോടുള്ള ആദരസൂചകം കൂടിയാണ് പുതിയ നിയമഭേദഗതി. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 2 മില്യണ്‍ ആളുകള്‍ രാജ്യത്ത് ഗാര്‍ഹിക പീഡനത്തിന് ഇരയാവുന്നുണ്ട്. സ്ത്രീകള്‍ പോലീസിനോട് പങ്കാളിയുടെ വിവരങ്ങള്‍ ആവശ്യപ്പെട്ടാല്‍ യാതൊരു തടസവുമില്ലാതെ നല്‍കാനാണ് പുതിയ നിയമം അനുശാസിക്കുന്നത്. അതായത് പങ്കാളിയെക്കുറിച്ചുള്ള കൃത്യമായ ധാരണയുണ്ടാക്കാന്‍ സ്ത്രീകള്‍ക്ക് അവസരം ലഭിക്കുമെന്ന് ചുരുക്കം. നുണകള്‍ പറഞ്ഞ് ഒരു ബന്ധം ദാമ്പത്യത്തിലേക്ക് എത്തിക്കുന്നത് തടയാനും പുതിയ ഭേദഗതി സഹായിക്കും.

Copyright © . All rights reserved