ന്യൂസ് ഡെസ്ക്, മലയാളം യുകെ
നോക്ക്ഹോൾട്ട് വാലന്റൈൻസ് ഡേയുടെ അന്ന് നടന്ന വെടിവെയ്പ്പിൽ ഒരു സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെ പിടികൂടാനായിട്ടില്ല . വെള്ളിയാഴ്ച വൈകുന്നേരം ത്രീ ഹോഴ്സ്ഷൂസ് പബ്ബിന് പുറത്താണ് വെടിവയ്പ്പ് നടന്നത്. വെടിവെയ്പ്പ് ഉണ്ടായ സ്ഥലത്ത് തന്നെ സ്ത്രീ മരണമടഞ്ഞിരുന്നു. ഡാർട്ട്ഫോർഡിന് സമീപമുള്ള തേംസ് നദിക്ക് കുറുകെയുള്ള ക്വീൻ എലിസബത്ത് II പാലത്തിൽ നിന്ന് തോക്ക് അടങ്ങിയ ഒരു വാഹനം പോലീസ് പിന്നീട് കണ്ടെത്തി.
കൊല്ലപ്പെട്ട സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പക്ഷേ അക്രമിയെ മരിച്ച സ്ത്രീക്ക് പരിചയമുള്ള ആളാണെന്നാണ് പോലീസ് അനുമാനിക്കുന്നത്. ഇരുവരും കെന്റിൽ നിന്നുള്ളവരാണെന്നും എന്നാൽ പ്രദേശവുമായി ബന്ധമുണ്ടെന്നും കരുതപ്പെടുന്നു. സംഭവത്തെ തുടർന്ന് പൊതുജനങ്ങൾക്ക് എന്തെങ്കിലും അപകടം ഉണ്ടെന്ന് കരുതുന്നില്ലെന്ന് പോലീസ് അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ വായു മലിനീകരണം കൂടുന്നത് കടുത്ത ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. വായു മലിനീകരണത്തിന്റെ ഭാഗമായി പ്രതിവർഷം 1100-ൽ അധികം ആളുകൾക്ക് ശ്വാസകോശ അർബുദം ഉണ്ടാകുന്നതായുള്ള ഞെട്ടിപ്പിക്കുന്ന കണക്കുകൾ ആണ് പുറത്ത് വന്നിരിക്കുന്നത്. 2022-ൽ യുകെയിൽ 515 പുരുഷന്മാരും 590 സ്ത്രീകളും വിഷാംശം നിറഞ്ഞ വായു ശ്വസിച്ചതിന്റെ ഫലമായി അഡിനോകാർസിനോമ ബാധിച്ചു.
അഡിനോകാർസിനോമ ആണ് നിലവിൽ ലോകാരോഗ്യ സംഘടനയുടെ വിശകലന പ്രകാരം ഏറ്റവും കൂടുതൽ അപകടകാരിയായിട്ടുള്ളത്. ആംബിയന്റ് കണികാ മലിനീകരണവുമായി ബന്ധപ്പെട്ട അഡിനോകാർസിനോമ കേസുകളുടെ യുകെയിലെ നിരക്ക് യുഎസിലും കാനഡയിലും ഉള്ളതിനേക്കാൾ കൂടുതലാണെന്നും വിശകലനം അനുസരിച്ച് വടക്കൻ യൂറോപ്പിൽ ഏറ്റവും കുറഞ്ഞ നിരക്കുള്ള ഫിൻലാൻഡിനേക്കാൾ നാലിരട്ടി കൂടുതലാണെന്നും ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ (ഐഎആർസി) സമാഹരിച്ച കണക്കുകൾ കടുത്ത ഞെട്ടലാണ് ആരോഗ്യ മേഖലയിൽ ഉളവാക്കിയിരിക്കുന്നത്. കടുത്ത അപകടകരമായ സ്ഥിതിവിശേഷമാണ് ഉള്ളതെന്ന് സർക്കാർ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യ വിദഗ്ധരും, കാൻസർ ചാരിറ്റികളും, പരിസ്ഥിതി പ്രചാരകരും പറഞ്ഞു. വായു മലിനീകരണം ശ്വാസകോശ അർബുദ സാധ്യത വർദ്ധിപ്പിക്കുമെന്ന് ഞങ്ങൾ എപ്പോഴും പറഞ്ഞിരുന്നുവെന്നും എന്നാൽ ഇപ്പോൾ അതിന്റെ ആഘാതം എത്രത്തോളം ഗുരുതരമാണെന്ന് നമുക്ക് കാണാൻ കഴിയുമെന്നും റോയ് കാസിൽ ലംഗ് കാൻസർ ഫൗണ്ടേഷന്റെ ചീഫ് എക്സിക്യൂട്ടീവ് പൗള ചാഡ്വിക്ക് പറഞ്ഞു .
ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ സർക്കാർ ശക്തമായ നടപടികൾ കൈക്കൊള്ളണമെന്നാണ് ആരോഗ്യ മേഖലയിലെ വിദഗ്ധർ ആവശ്യപ്പെടുന്നത്. വായു മലിനീകരണം കൂടുകയാണെങ്കിൽ ശ്വാസകോശ അർബുദത്തിന്റെ നാല് പ്രധാന ഉപവിഭാഗങ്ങളിൽ പെടുന്നവയാണ് അഡിനോകാർസിനോമ, സ്ക്വാമസ് സെൽ കാർസിനോമ, സ്മോൾ-സെൽ കാർസിനോമ, ലാർജ്-സെൽ കാർസിനോമ എന്നിവ . ഇതിൽ അഡിനോകാർസിനോമ പുരുഷന്മാരിലും സ്ത്രീകളിലും കൂടുതൽ പേർക്ക് വരാനുള്ള സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ ഭയപ്പെടുന്നത്. 2022-ൽ പുരുഷന്മാരിൽ 45.6% ശ്വാസകോശ അർബുദ കേസുകളും സ്ത്രീകളിൽ 59.7% ശ്വാസകോശ അർബുദ കേസുകളും അഡിനോകാർസിനോമ മൂലമാണ് ഉണ്ടായത്. 2020-ൽ ഇത് യഥാക്രമം 39.0% ഉം 57.1% ഉം ആയിരുന്നു. ഒരിക്കലും പുകവലിക്കാത്തവരിൽ 70% ശ്വാസകോശ അർബുദ കേസുകളും അഡിനോകാർസിനോമയുടേതാണെന്ന് ഐഎആർസി പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
രണ്ട് പ്രധാന രോഗികളുടെ ഓർഗനൈസേഷനുകളും കിംഗ്സ് ഫണ്ടും നടത്തിയ ഗവേഷണത്തിൽ എൻഎച്ച്എസിലെ കാര്യക്ഷമതയില്ലായ്മ പുറത്താകുന്നു. രോഗികൾ സ്ഥിരമായി പരിശോധനാ ഫലങ്ങൾ ലഭിക്കാനായി അലയുന്നത്, ഷെഡ്യൂൾ ചെയ്ത സന്ദർശനങ്ങൾക്ക് ശേഷം അപ്പോയിൻ്റ്മെൻ്റ് ലെറ്റർ ലഭിക്കുന്നത്, ചികിത്സാ സമയക്രമത്തെ കുറിച്ചുള്ള അനിശ്ചിതത്വം എന്നീ പ്രശ്നങ്ങൾ ഉയർത്തി കാട്ടിയാണ് ആരോപണം. ഇത്തരത്തിലുള്ള ഭരണപരമായ പോരായ്മകൾ സമ്മർദം, ആശയക്കുഴപ്പം, കാലതാമസം നേരിടുന്നതിനാലുള്ള ആരോഗ്യപരമായ അപകടസാധ്യതകൾ എന്നിവ സൃഷ്ടിക്കുന്നു.
അന്വേഷണത്തിൽ ഉള്ള കണ്ടെത്തലുകൾ എൻഎച്ച്എസിൻെറ പോരായ്മകളെ എടുത്ത് കാട്ടുന്നവയാണ്. രോഗിയുടെ ചികിത്സാനുഭവവും ആരോഗ്യപരിരക്ഷ ഫലങ്ങളും മെച്ചപ്പെടുത്തുന്നതിന് മെച്ചപ്പെട്ട ആശയവിനിമയത്തിൻ്റെയും ഷെഡ്യൂളിംഗ് പ്രക്രിയകളുടെയും അടിയന്തിര ആവശ്യം റിപ്പോർട്ടിൽ ഊന്നിപ്പറയുന്നു. എൻഎച്ച്എസ് ഇംഗ്ലണ്ടിൽ ചികിത്സ തേടിയ അറുപത്തിനാല് ശതമാനം ആളുകൾ എൻഎച്ച്എസിലെ അഡ്മിനിസ്ട്രേഷൻ ഉൾപ്പെട്ട പ്രശ്നങ്ങൾ നേരിട്ടിരുന്നു.
പരിശോധനാ ഫലങ്ങൾ കാണാതാവുക, അപ്പോയിൻ്റ്മെൻ്റുകൾ മാറ്റാനോ റദ്ദാക്കാനോ കഴിയാതെ വരിക, ടെസ്റ്റ്, സ്കാൻ അല്ലെങ്കിൽ എക്സ്-റേ എന്നിവയുടെ ഫലങ്ങൾക്കായി പിറകെ നടക്കേണ്ടി വരുക പോലുള്ള അനുഭവങ്ങൾ പല രോഗികളും പങ്കുവച്ചു. ഹെൽത്ത്വാച്ച് ഇംഗ്ലണ്ട്, നാഷണൽ വോയ്സ്, കിംഗ്സ് ഫണ്ട് എന്നിവയ്ക്കായി ഇപ്സോസ് നടത്തിയ വോട്ടെടുപ്പിൽ 52% പൊതുജനങ്ങൾ, എൻഎച്ച്എസ് രോഗികളുമായി നന്നായി ആശയവിനിമയം നടത്തുന്നുവെന്ന് അഭിപ്രായപ്പെടുമ്പോൾ 25% അതിൻ്റെ ആശയവിനിമയം മോശമാണെന്ന് അഭിപ്രായപ്പെട്ടു. ചികിത്സാ കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിൽ എൻഎച്ച്എസ് പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുകയാണെന്ന് കെയർ സ്റ്റാർമർ പറഞ്ഞതിന് പിന്നാലെയാണ് ഈ കണ്ടെത്തലുകൾ പുറത്ത് വന്നിരിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുഎസ് വിസയ്ക്കായുള്ള അപേക്ഷയിൽ തന്റെ മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ച് തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തിയാൽ ഹാരി രാജകുമാരനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. സസെക്സ് ഡ്യൂക്കിനെ നാടുകടത്തില്ലെന്ന് യുഎസ് പ്രസിഡന്റ് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. എന്നാൽ ഹാരിക്കെതിരെയുള്ള നിയമനടപടിയെ യുഎസ് പ്രസിഡൻറ് പിന്തുണയ്ക്കുമെന്ന അഭിപ്രായമാണ് അദ്ദേഹത്തിനോട് അടുത്ത വൃത്തങ്ങൾ പങ്കുവയ്ക്കുന്നതെന്ന് ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്തു.
യുഎസ് വിസ അപേക്ഷയിൽ മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ച് കള്ളം പറയുന്ന ആർക്കും അഞ്ച് വർഷം വരെ തടവോ പിഴയോ നാടുകടത്തലോ ലഭിക്കും. 2023-ൽ പുറത്തിറങ്ങിയ തന്റെ ഓർമ്മക്കുറിപ്പായ സ്പെയറിൽ കൊക്കെയ്ൻ, മരിജുവാന, മാജിക് കൂൺ എന്നിവ ഉപയോഗിച്ചതായി ഹാരി സമ്മതിച്ചതായാണ് ഈ അവസരത്തിൽ ചൂണ്ടി കാണിക്കപ്പെടുന്നത്. 2022 – ൽ യുഎസിൽ എത്തിയപ്പോൾ തന്റെ മയക്കു മരുന്ന് ഉപയോഗത്തെ കുറിച്ച് ഹാരി എന്തു പറഞ്ഞു എന്നത് ആണ് ഇപ്പോൾ വിവാദം സൃഷ്ടിച്ചിരിക്കുന്നത്. ഹാരി സത്യം പറഞ്ഞോ എന്നും അദ്ദേഹത്തിന് പ്രത്യേക പരിഗണന ലഭിച്ചോ എന്നും കണ്ടെത്താൻ ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന്റെ ഡാറ്റ പുറത്തുവിടാൻ വാഷിംഗ്ടൺ തിങ്ക്-ടാങ്ക് ദി ഹെറിറ്റേജ് ഫൗണ്ടേഷൻ നിയമ നടപടികൾ സ്വീകരിച്ചതാണ് പുതിയ വിവാദങ്ങൾക്ക് കാരണമായത്. ജഡ്ജി കാൾ നിക്കോൾസ് എല്ലാ രേഖകളും സ്വകാര്യമായി സൂക്ഷിക്കണമെന്ന് ആദ്യം വിധിച്ചിരുന്നു.
ഹാരി സത്യസന്ധനാണോ എന്ന് അറിയാൻ അമേരിക്കൻ ജനതയ്ക്ക് അവകാശമുണ്ടെന്നാണ് സംഭവത്തോട് ദി ഹെറിറ്റേജ് ഫൗണ്ടേഷനിലെ മാർഗരറ്റ് താച്ചർ സെന്റർ ഫോർ ഫ്രീഡത്തിന്റെ ഡയറക്ടർ നൈൽ ഗാർഡിനർ പ്രതികരിച്ചത്. ഹാരി മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ച് സത്യസന്ധമായ ഉത്തരം നൽകിയിട്ടുണ്ടെങ്കിൽ വിസ ഒഴിവാക്കുന്ന പ്രക്രിയയ്ക്ക് തുടക്കമിടാൻ സാധിക്കുമായിരുന്നു എന്നാണ് നിയമ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഹാരി രാജകുമാരന്റെ ഭാര്യ മേഗൻ നേരത്തെ ഡൊണാൾഡ് ട്രംപിനെ കുറിച്ച് നടത്തിയ അഭിപ്രായം പ്രകടനങ്ങൾ വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഭിന്നിപ്പിക്കുന്നവനും സ്ത്രീവിരുദ്ധനുമെന്നാണ് മേഗൻ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പ്രധാനമന്ത്രി കെയർ സ്റ്റാർമറിനെ ഫലപ്രദമായി നേരിടുന്നതിൽ മുഖ്യപ്രതിപക്ഷമായ കാൻസർവേറ്റീവ് പാർട്ടി ലീഡർ ബാഡെനോക്ക് പരാജയപ്പെട്ടതായി പാർട്ടിയിൽ കടുത്ത വിമർശനം ഉയർന്നു . പ്രധാനമന്ത്രിയുടെ ചോദ്യങ്ങൾക്ക് കെമി ബാഡെനോക്കിൻ്റെ സമീപനത്തിൽ കടുത്ത മാറ്റം ഉണ്ടാകണമെന്ന അഭിപ്രായം പാർട്ടിയിൽ ശക്തമാണ്. ഭൂരിഭാഗം എംപിമാരും പ്രതിപക്ഷ നേതൃത്വ സ്ഥാനം ഏറ്റെടുത്ത് 4 മാസത്തിൽ താഴെ മാത്രം ആയ ബാഡെനോക്കിനോട് അനുഭവം പുലർത്തുന്നവരാണ്. എന്നാൽ ഭരണപക്ഷത്തിന് രാഷ്ട്രീയ പ്രഹരങ്ങൾ ഏൽപ്പിക്കാനും പ്രതിപക്ഷത്തിന്റെ ആക്രമണങ്ങൾക്ക് മൂർച്ച കൂട്ടാനും കൂടുതൽ ക്രിയാത്മകമായ നടപടികൾ അവരിൽ നിന്ന് ഉണ്ടാകണമെന്ന അഭിപ്രായക്കാരാണ് മിക്കവരും .
കെമി ബാഡെനോക്ക് പലപ്പോഴും തെറ്റായ വിഷയങ്ങൾ ഉന്നയിക്കുന്നതായി കരുതുന്നവരുടെ എണ്ണം കൂടുതലാണ്. തൻറെ ടീമിൽ കൂടുതൽ പരിചയസമ്പന്നരായ വ്യക്തികളെ ഉൾപ്പെടുത്തണമെന്ന് ഉന്നതല നേതൃത്വത്തിൽ നിന്ന് കെമി ബാഡെനോക്കിനോട് നിർദ്ദേശം നൽകിയതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. പ്രധാനമന്ത്രിക്കെതിരെ ഉന്നയിക്കുന്ന വിമർശനങ്ങൾ വിശ്വാസയോഗ്യമല്ലെന്ന പരാതിയും പല എംപിമാർക്കുണ്ട്.
കെയർ സ്റ്റാർമറിൻ്റെ സാമ്പത്തിക നയങ്ങൾക്കെതിരെയുള്ള ആക്രമണം ബാഡെനോക്ക് ഒഴിവാക്കി പകരം അപ്രധാനമായ വിഷയങ്ങൾ തിരഞ്ഞെടുത്തു എന്ന് ഒരു മുൻ ക്യാബിനറ്റ് മന്ത്രി പറഞ്ഞു. എന്നാൽ പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള കഴിവ് തെളിയിക്കാൻ ബാഡെനോക്കിവിന് കൂടുതൽ സമയം നൽകണമെന്ന അഭിപ്രായവും ശക്തമാണ്. എന്നിരുന്നാലും നേതൃത്വസ്ഥാനത്തെ കുറിച്ച് ഉയർന്നുവരുന്ന എതിരഭിപ്രായങ്ങൾ കണക്കിലെടുക്കുമ്പോൾ മെയ് മാസത്തിൽ നടക്കുന്ന പ്രാദേശിക തെരഞ്ഞെടുപ്പിന്റെ ജയപരാജയങ്ങൾ നിർണായകമാകും. പ്രാദേശിക തിരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടി പരാജയം നുണഞ്ഞാൽ നേതൃസ്ഥാനത്തേയ്ക്ക് ബാഡെനോക്ക് പരാജയപ്പെടുത്തിയ ഷാഡോ ജസ്റ്റിസ് സെക്രട്ടറി റോബർട്ട് ജെൻറിക്ക് ഉൾപ്പെടെയുള്ളവർ വിമത ശബ്ദം കടുപ്പിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അനധികൃത കുടിയേറ്റത്തിനിടെ ബോട്ട് മുങ്ങിയതിന്റെ വിവരങ്ങൾ പുറത്തുവന്നു. കലൈസ് തീരത്ത് 70 പേർ കയറിയ ചെറിയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. 69 പേരെ രക്ഷപ്പെടുത്തിയതായി ഫ്രഞ്ച് അധികൃതർ പറഞ്ഞു. ഒരാൾ കൊല്ലപ്പെട്ടതായി ആണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ഫ്രഞ്ച് നാവികസേനയുടെ കപ്പലും ഹെലികോപ്റ്ററും ആണ് രക്ഷാപ്രവർത്തനം നടത്തിയത്. ബോട്ടിലുണ്ടായിരുന്നവരിൽ പകുതി പേർക്ക് മാത്രമാണ് ലൈഫ് ജാക്കറ്റ് ഉണ്ടായിരുന്നത്. അബോധാവസ്ഥയിലായ രണ്ട് പേരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരാൾ മരിച്ചിരുന്നു. ഈ വർഷം ഇതുവരെ ചെറിയ ബോട്ടുകളിൽ ചാനൽ കടക്കാൻ ശ്രമിച്ച് മരിക്കുന്ന നാലാമത്തെ ആളാണ് ഇത്.
ശക്തമായ നടപടികൾ സ്വീകരിച്ചെങ്കിലും അനധികൃത കുടിയേറ്റം കുറയുന്നില്ലെന്ന റിപ്പോർട്ടുകൾ ആണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഈ വർഷം ഇതുവരെ 1500 ലധികം ആളുകൾ ചെറിയ വള്ളങ്ങളിൽ ചാനൽ കടന്നെത്തിയതായാണ് കണക്കുകൾ കാണിക്കുന്നത്. കഴിഞ്ഞവർഷം 36, 8 16 പേർ ആണ് ചാനൽ കടന്ന് യുകെയിൽ എത്തിയത്. 2022 – ൽ ഇത് 45,755 പേരായിരുന്നു . അനധികൃത കുടിയേറ്റക്കാരെ അവരുടെ മാതൃരാജ്യങ്ങളിലേയ്ക്ക് തിരിച്ചയക്കുന്ന നടപടി യുകെ ആരംഭിച്ചിരുന്നു. 2024 ജൂലൈ മുതൽ ഏകദേശം 19000 പേരെ കയറ്റി അയച്ചതായാണ് ഹോം ഓഫീസിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇറാനിൽ തടവിലാക്കപ്പെട്ട് ബ്രിട്ടീഷ് ദമ്പതികൾ. ക്രെയ്ഗ്, ലിൻഡ്സെ ഫോർമാൻ എന്നിവരാണ് ഇറാനിൽ തടവിലാക്കപ്പെട്ടിരിക്കുന്നത്. ലോകമെമ്പാടുമുള്ള മോട്ടോർ ബൈക്ക് യാത്രയുടെ ഭാഗമായി അഞ്ച് ദിവസം ഇറാനിൽ കഴിയാൻ പദ്ധതിയിട്ടാണ് ദമ്പതികൾ രാജ്യത്ത് പ്രവേശിച്ചത്. ദമ്പതികൾ ഇപ്പോൾ കെർമനിൽ തടവിൽ കഴിയുകയാണ്.
സുരക്ഷാ ആരോപണങ്ങളുടെ പേരിൽ രണ്ട് ബ്രിട്ടീഷ് പൗരന്മാരെ ഇറാനിൽ അറസ്റ്റ് ചെയ്തതായി ഇറാൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തിരുന്നു. ഈ ആഴ്ച ആദ്യം, യുകെ അംബാസഡർ ഹ്യൂഗോ ഷോർട്ടർ ദമ്പതികളെ കണ്ടുമുട്ടുന്ന ഫോട്ടോഗ്രാഫുകൾ സ്റ്റേറ്റ് മീഡിയ പ്രസിദ്ധീകരിച്ചു. കെർമാൻ പ്രോസിക്യൂട്ടർ മെഹ്ദി ബക്ഷി, കെർമാൻ ഗവർണറുടെ സുരക്ഷാ നിയമ നിർവ്വഹണ ഡെപ്യൂട്ടി റഹ്മാൻ ജലാൽ എന്നിവരുടെ സാന്നിധ്യത്തിൽ ബുധനാഴ്ച യോഗം നടന്നതായി പ്രസിദ്ധീകരിച്ച ഫോട്ടോയിൽ കാണാം. യുകെ ഫോറിൻ ഓഫീസ് മുഖേന കുടുംബം, സാഹചര്യത്തിൻ്റെ വൈകാരിക ആഘാതം പ്രകടിപ്പിച്ച് സ്വകാര്യത അഭ്യർത്ഥിച്ചു. ദമ്പതികൾക്ക് നിലവിൽ കൗൺസിലിംഗ് സഹായം നൽകി വരികയാണെന്നും പ്രാദേശിക അധികാരികളുമായി ബന്ധപ്പെടുന്നുണ്ടെന്നും വിദേശകാര്യ വക്താവ് സ്ഥിരീകരിച്ചു.
ഡിസംബർ 30 ന് അർമേനിയയിൽ നിന്ന് ഇറാനിൽ പ്രവേശിച്ച ദമ്പതികൾ ഓസ്ട്രേലിയയിലേയ്ക്കുള്ള യാത്രയിലായിരുന്നുവെന്ന് അവരുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ വഴി വ്യക്തമാണ്. ലിൻഡ്സെ ഫോർമാൻ യാത്രയ്ക്കിടയിൽ ഒരു ഗവേഷണ പ്രോജക്റ്റ് നടത്തുന്നുണ്ടായിരുന്നു. എന്താണ് നല്ല ജീവിതം എന്നതിനെ കുറിച്ചുള്ള വിവിധ ആളുകളുടെ കാഴ്ചപ്പാടായിരുന്നു ഗവേഷണ വിഷയം. ഇറാനിൽ നിന്ന് ഇവർ പാകിസ്ഥാനിലേക്ക് പ്രവേശിക്കാൻ പദ്ധതിയിടുകയും ചെയ്തിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ടാറ്റ ഗ്രൂപ്പ് ചെയർമാൻ നടരാജൻ ചന്ദ്രശേഖരന് ബ്രിട്ടീഷ് എംപയർ ബഹുമതിക്ക് അർഹനായി. ബ്രിട്ടന്റെയും ഇന്ത്യയുടെയും വാണിജ്യ വ്യവസായ മേഖലയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് അദ്ദേഹത്തിന് പുരസ്കാരം നൽകുന്നത്. ഈ അംഗീകാരത്തിൽ അഭിമാനിക്കുന്നതായി നടരാജൻ ചന്ദ്രശേഖരൻ പറഞ്ഞു. സാങ്കേതികവിദ്യ, ഉപഭോക്തൃ, ഹോസ്പിറ്റാലിറ്റി, സ്റ്റീൽ, കെമിക്കൽസ്, ഓട്ടോമോട്ടീവ് മേഖലകളിലുടനീളം യുകെയുമായി ഇത്രയും ശക്തമായ ഒരു തന്ത്രപരമായ ബന്ധം നിലനിർത്തുന്നതിൽ ടാറ്റ ഗ്രൂപ്പ് അഭിമാനിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. ജാഗ്വാർ ലാൻഡ് റോവർ, ടെറ്റ്ലി തുടങ്ങിയ ബ്രിട്ടീഷ് ബ്രാൻഡുകളെ കുറിച്ച് ഞങ്ങൾ അവിശ്വസനീയമാംവിധം അഭിമാനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു .
യുകെയിൽ മാത്രം 70,000 ത്തിലധികം ആളുകളാണ് ടാറ്റായുടെ വിവിധ സംരംഭങ്ങളിൽ ജോലിചെയ്യുന്നത്. ഓക്സ്ഫോർഡ് സർവകലാശാല, ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ്, വാർവിക്ക് സർവകലാശാല, സ്വാൻസി സർവകലാശാല എന്നിവയുൾപ്പെടെ യുകെയിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ഗവേഷണ, അക്കാദമിക് ബന്ധങ്ങളും ടാറ്റാ ഗ്രൂപ്പിനുണ്ട്. ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ (ടിസിഎസ്) വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പ്രകാരം 100 ബില്യൺ യുഎസ് ഡോളറിലധികം വാർഷിക വരുമാനമുള്ള 100-ലധികം ടാറ്റ ഓപ്പറേറ്റിംഗ് കമ്പനികളുടെ ഹോൾഡിംഗ് കമ്പനിയും പ്രൊമോട്ടറുമായ ടാറ്റ സൺസിന്റെ ബോർഡ് ചെയർമാനാണ് ചന്ദ്രശേഖരൻ.
2016 ഒക്ടോബറിൽ അദ്ദേഹം ടാറ്റ സൺസിന്റെ ബോർഡിൽ ചേരുകയും 2017 ജനുവരിയിൽ ചെയർമാനായി നിയമിതനാകുകയും ചെയ്തു. യുഎസ്എ, യുകെ, ഓസ്ട്രേലിയ, ജപ്പാൻ എന്നിവയുൾപ്പെടെ ഇന്ത്യയുടെ ഉഭയകക്ഷി ബിസിനസ് ഫോറങ്ങളിൽ സജീവ അംഗമാണ് ചന്ദ്രശേഖരൻ. 2012-13 ൽ ഇന്ത്യയിലെ ഐടി സേവന സ്ഥാപനങ്ങളുടെ പരമോന്നത വ്യാപാര സ്ഥാപനമായ നാസ്കോമിന്റെ ചെയർമാനായി അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സിഗരറ്റ് പായ്ക്കറ്റുകളിൽ ഉള്ളതുപോലുള്ള ക്യാൻസർ മുന്നറിയിപ്പ് മദ്യത്തിന്റെ ടിന്നുകളിലും കുപ്പികളിലും ഏർപ്പെടുത്തണമെന്ന ശക്തമായ നിർദ്ദേശം ലോകാരോഗ്യ സംഘടന മുന്നോട്ട് വച്ചു. മദ്യവും ക്യാൻസറും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഉപഭോക്താക്കളെ അറിയിക്കുന്നതിനും അമിതമായ മദ്യപാനം മൂലമുണ്ടാകുന്ന ദോഷങ്ങൾ പരിഹരിക്കുന്നതിനും മുന്നറിയിപ്പ് ലേബലുകൾ ഉൾപെടുത്താൻ ഗവൺമെന്റുകൾ നിർബന്ധിക്കണമെന്ന് യുഎൻ ഏജൻസി പറഞ്ഞു. ഈ നീക്കത്തെ ക്യാൻസർ രോഗവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ചാരിറ്റികൾ സ്വാഗതം ചെയ്തിട്ടുണ്ട്.
ഏഴു തരം ക്യാൻസർ രോഗങ്ങൾക്ക് മദ്യപാനം കാരണമാകുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്നതാണ് ഈ നീക്കത്തിന് ലോകാരോഗ്യ സംഘടനയെ പ്രേരിപ്പിച്ചത്. സ്തന, കുടൽ രോഗ ക്യാൻസറുകൾ ആണ് ഏറ്റവും സാധാരണയായി കാണപ്പെടുന്നത്. ഇത്തരം ലേബലുകൾ ക്യാൻസറിനെതിരെ അവബോധം വളർത്താനും മദ്യപാനത്തിൽ നിന്ന് പിന്മാറാനും ആളുകളെ പ്രേരിപ്പിക്കുമെന്ന് യുകെയിലെ ക്യാൻസർ റിസർച്ചിന്റെ സീനിയർ പ്രിവൻഷൻ പോളിസി മാനേജർ മാൽക്കം ക്ലാർക്ക് പറഞ്ഞു. ജീവിതശൈലി മൂലം ക്യാൻസർ രോഗങ്ങൾ വർധിച്ചുവരുന്നതിനെ കുറിച്ച് പഠനം നടത്തുന്ന വേൾഡ് ക്യാൻസർ റിസർച്ച് ഫണ്ടും ഈ വിഷയത്തിൽ നടപടിയെടുക്കാൻ ലോകമെമ്പാടുമുള്ള സർക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മദ്യവും ക്യാൻസറും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ആളുകൾക്ക് കുറച്ചു മാത്രമെ അറിയുകയുള്ളൂ എന്നത് ആശങ്കാജനകമാണെന്ന് ലോകാരോഗ്യ സംഘടനയുടെ പോളിസി ആൻഡ് പബ്ലിക് അഫയർ ഹെഡ് ആയ കേറ്റ് ഓൾഡ്രിഡ്ജ്-ടർണർ പറഞ്ഞു. വ്യക്തവും വളരെ ദൃശ്യവുമായ ആരോഗ്യ മുന്നറിയിപ്പ് ലേബലുകൾ മദ്യപാനവുമായി ബന്ധപ്പെട്ട അപകടങ്ങളെ കുറിച്ചുള്ള ഉപഭോക്താക്കളുടെ അവബോധം വർദ്ധിപ്പിക്കും എന്ന് അദ്ദേഹം പറഞ്ഞു . അടുത്ത വർഷം മെയ് മുതൽ ക്യാൻസറിനെ കുറിച്ചുള്ള പരാമർശം ഉൾപ്പെടെ മദ്യ ഉൽപാദകരെ ലേബലുകളിൽ ആരോഗ്യ മുന്നറിയിപ്പുകൾ സ്ഥാപിക്കാൻ നിർബന്ധിക്കുന്ന യൂറോപ്യൻ യൂണിയനിലെ ആദ്യത്തെ രാജ്യമായി അയർലൻഡ് മാറും. എന്നാൽ യുകെയിലെ മദ്യ ഉത്പാദകരെ പ്രതിനിധീകരിക്കുന്ന പോർട്ട്മാൻ ഗ്രൂപ്പ് നിർദ്ദേശത്തോട് നിഷേധാത്മകമായാണ് പ്രതികരിച്ചത്. മുന്നറിയിപ്പ് ലേബലുകൾ മദ്യപാനത്തിന്റെ പ്രശ്നങ്ങളെ കുറിച്ചുള്ള കഠിനമായ പ്രതികരണമായി തീരും എന്നും ഇത് ആളുകളെ അസ്വസ്ഥരാക്കുമെന്നും ആണ് മദ്യ ഉത്പാദകരുടെ ഗ്രൂപ്പിൻറെ വക്താവ് പ്രതികരിച്ചത്. നിർബന്ധിത മുന്നറിയിപ്പ് ഉൾപ്പെടുത്തുന്നതിന് പിൻതുണയുമായി ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് മുന്നോട്ട് വന്നു . തങ്ങൾ ഉപയോഗിക്കുന്ന ഉത്പന്നങ്ങളിൽ എന്തു മാറ്റമാണ് ശരീരത്തിൽ ഉണ്ടാക്കുന്നതെന്ന അറിയാനുള്ള അവകാശം വ്യക്തികൾ ഉണ്ടെന്നാണ് നിർദ്ദേശത്തോട് ആരോഗ്യ സെക്രട്ടറി പ്രതികരിച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്കോട്ട് ലൻഡിലെ ഏറ്റവും വലിയ കുട്ടികളുടെ മാനസികാരോഗ്യ കേന്ദ്രത്തിലെ നേഴ്സുമാരുടെ ഇടപെടൽ മനുഷ്യത്വരഹിതമാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഗ്ലാസ്ഗോയിലെ ഒരു സ്പെഷ്യലിസ്റ്റ് എൻഎച്ച്എസ് യൂണിറ്റായ സ്കൈ ഹൗസിലെ നേഴ്സുമാരെ കുറിച്ചാണ് കുട്ടികൾ വ്യാപകമായി പരാതി പറഞ്ഞത്. ചില നേഴ്സുമാർ അവരെ വെറുപ്പുള്ളവാക്കുന്നവർ എന്നു വിളിച്ചതായി കുട്ടികൾ പരാതിപ്പെട്ടു.
മാനസിക വൈകല്യമുള്ള കുട്ടികളുടെ ആത്മഹത്യാ ശ്രമങ്ങളെ പോലും നേഴ്സുമാർ പരിഹസിച്ചതായി കുട്ടികൾ പറഞ്ഞു. മാനസികാരോഗ്യ മേഖലയിലെ പ്രശ്നങ്ങളെ കുറിച്ച് ബിബിസി നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ഒരു മൃഗത്തെ പോലെയാണ് തന്നെ പരിഗണിച്ചതെന്ന് ചികിത്സയിലിരിക്കുന്ന ഒരു രോഗി പറഞ്ഞതായി പത്രം റിപ്പോർട്ട് ചെയ്തു. പുറത്തു വന്ന വിവരങ്ങൾ മാനസികാരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ എടുത്തു കാണിക്കുന്നവയാണ്.
പുറത്തുവന്ന വിവരങ്ങൾ അവിശ്വസനീയമാംവിധം വേദനാജനകമാണെന്നാണ് എൻഎച്ച്എസ് ഗ്രേറ്റർ ഗ്ലാസ്ഗോയും പുറത്തുവന്ന വാർത്തകളോടെ പ്രതികരിച്ചത്. ബിബിസിയുടെ അന്വേഷണത്തിൽ കണ്ടെത്തിയ ആരോപണങ്ങളെ കുറിച്ച് രണ്ട് അന്വേഷണങ്ങൾ ആരംഭിച്ചു. കിഡ്സ് ഓൺ ദി സൈക്യാട്രിക് വാർഡ് ഡോക്യുമെന്ററി നിർമ്മിക്കുന്നതിനിടെയാണ് ബിബിസി പ്രതിനിധികൾ 28 മുൻ രോഗികളോട് സംസാരിച്ചത്. ഗ്ലാസ്ഗോയിലെ സ്റ്റോബിൽ ആശുപത്രിയുടെ പരിസരത്ത് സ്ഥിതി ചെയ്യുന്ന 24 കിടക്കകളുള്ള മാനസികാരോഗ്യ ആശുപത്രി “നരകം” പോലെയാണെന്ന് ഒരാൾ പറഞ്ഞു. 2017 നും 2024 നും ഇടയിൽ പ്രവേശിപ്പിച്ച യുവാക്കൾ നേഴ്സുമാർ ബലപ്രയോഗം നടത്തിയെന്നും രോഗികളെ ഇടനാഴികളിലൂടെ വലിച്ചിഴച്ചതായും ഇത് അവരെ മുറിവേൽപ്പിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്തുവെന്നും പറഞ്ഞതായി പത്രം റിപ്പോർട്ട് ചെയ്തു.