ന്യൂസ് ഡെസ്ക്, മലയാളം യുകെ
17 വയസ്സുകാരിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് ദുബായിൽ ജയിലിലായ കൗമാരക്കാരനായ ബ്രിട്ടീഷുകാരനെ മോചിപ്പിച്ചു. യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ (യുഎഇ) അവധിക്കാലം ആഘോഷിക്കുന്നതിനിടെ ബ്രിട്ടീഷുകാരിയായ പെൺകുട്ടിയുമായി ഉഭയസമ്മതത്തോടെയുള്ള ബന്ധത്തിൽ ഏർപ്പെട്ടതിനെ തുടർന്നാണ് ഇപ്പോൾ 19 വയസ്സുകാരനായ മാർക്കസ് ഫക്കാനയെ ഒരു വർഷത്തെ ജയിൽ ശിക്ഷയ്ക്ക് വിധിച്ചത്. യുഎഇയിൽ ഉഭയ സമ്മത പ്രകാരം ബന്ധപ്പെടുന്നതിനുള്ള പ്രായപരുധി 18 വയസ്സ് ആണ്.
വടക്കൻ ലണ്ടനിലെ ടോട്ടൻഹാമിൽ നിന്നുള്ള മാർക്കസൈനു ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൽ നിന്ന് രാജകീയ മാപ്പ് ലഭിച്ചതാണ് ശിക്ഷാ കാലാവധിക്ക് മുൻപ് ജയിൽ മോചനം സാധ്യമാക്കിയത്. മാർക്കസ് ഫക്കാനയുടെ കേസ് ലോകമെമ്പാടും വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു. വിനോദസഞ്ചാരത്തിനായി എത്തിയ കൗമാരക്കാരന്റെ മേൽ യുഎഇയുടെ നിയമങ്ങൾ ചുമത്തിയതിനെതിരെ വൻ വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു. പെൺകുട്ടിക്ക് 18 വയസ്സിന് താഴെയാണെന്ന് മാർക്കസിന് അറിയില്ലായിരുന്നു എന്നാണ് കൗമാരക്കാരനെ പിന്തുണച്ചവർ വാദിച്ചത് . മാർക്കസും പെൺകുട്ടിയും യുകെയിൽ തിരിച്ചെത്തിയതിന് ശേഷം ഇരുവരും തമ്മിലുള്ള സന്ദേശങ്ങൾ കണ്ട പെൺകുട്ടിയുടെ അമ്മ യുഎഇ അധികാരികൾക്ക് പരാതി നൽകിയതിനെ തുടർന്നാണ് കേസ് ഉടലെടുത്തത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗർഭാവസ്ഥയുടെ 24 ആഴ്ചകൾക്ക് മുമ്പ് ഗർഭം അലസുന്ന മാതാപിതാക്കൾക്ക് ലീവുകൾ ലഭിക്കുന്ന തരത്തിൽ നിലവിലെ നിയമത്തിൽ മാറ്റം വരുന്നു. ഗർഭകാലത്ത് കുഞ്ഞിനെ നഷ്ടപ്പെട്ടാൽ മാതാപിതാക്കൾക്ക് ജോലിയിൽ നിന്ന് അവധിയെടുക്കാനുള്ള നിയമപരമായ അവകാശം നൽകുന്നതിനായി തൊഴിൽ അവകാശ ബില്ലിൽ ഭേദഗതി വരുത്താനൊരുങ്ങി സർക്കാർ. നിലവിലുള്ള സ്ഥിതിയിൽ, 24 ആഴ്ച ഗർഭകാലത്തിനു ശേഷം ഗർഭസ്ഥ ശിശുവിനെ നഷ്ടപ്പെടുന്ന മാതാപിതാക്കൾക്ക് മാത്രമേ ലീവുകൾ ലഭിച്ചിരുന്നുള്ളു. എന്നാൽ ഇനി 24 ആഴ്ച എന്ന സമയപരിധി മാറ്റുമെന്ന് ഉപപ്രധാനമന്ത്രി ആഞ്ചല റെയ്നർ പറഞ്ഞു.
24 ആഴ്ചയ്ക്കുശേഷം ഗർഭസ്ഥ ശിശുവിന് നഷ്ടപ്പെട്ടാൽ, അല്ലെങ്കിൽ 18 വയസ്സിന് താഴെയുള്ള കുട്ടി മരിച്ചാൽ മാതാപിതാക്കൾക്ക് നിലവിലെ നിയമം അനുസരിച്ച് രണ്ടാഴ്ച വരെ അവധി ലഭിക്കും. ഈ രണ്ടാഴ്ച സ്റ്റാട്യുട്ടറി പാരന്റൽ ബെറീവ്മെന്റ് പേ ലഭിക്കാനും ഇവർ അർഹരാണ്. നിലവിലെ നിയമത്തിൽ കൊണ്ടുവരുന്ന പുതിയ മാറ്റങ്ങൾ അനുസരിച്ച് ഒരാഴ്ചത്തെ സാലറി ലഭിക്കാത്ത ലീവിനായിരിക്കും ഇത്തരത്തിലുള്ള മാതാപിതാക്കൾ അർഹരാകുക. ആർക്കൊക്കെയാണ് പുതിയ നിയമം അനുസരിച്ച് ലീവ് ലഭിക്കുക, ഡോക്ടറുടെ കുറിപ്പിൻെറ ആവശ്യം തുടങ്ങിയ വിവരങ്ങൾ ഒരു കൺസൾട്ടേഷന് ശേഷം മാത്രമേ തീരുമാനിക്കുകയുള്ളൂ.
പുതിയ നിയമം ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നിവിടങ്ങളിലായിരിക്കും നടപ്പിലാക്കുക. വിമെൻ ആൻഡ് ഇക്വാലിറ്റീസ് കമ്മിറ്റിയെ നയിക്കുന്ന ലേബർ എംപി സാറാ ഓവൻ, ഗർഭം അലസലിനെ ഒരു ശാരീരിക രോഗമായി കണക്കാക്കുന്നതിനുപകരം, മാതാപിതാക്കൾ നേരിടുന്ന വേർപാടിനെ അംഗീകരിക്കണം എന്നും അവർ കൂട്ടിച്ചേർത്തു. ഗർഭം അലസലിനെ ചുറ്റിപ്പറ്റിയുള്ള സാംസ്കാരിക നിശബ്ദതയെയും അവർ ചൂണ്ടിക്കാട്ടി, അടുത്ത കുടുംബത്തിൽ നിന്ന് പോലും പലപ്പോഴും മറച്ചുവെക്കപ്പെടുന്ന ഒരു നിഷിദ്ധ വിഷയമായി ഇത് ഇപ്പോഴും തുടരുകയാണെന്ന് അവർ കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗർഭിണിയായ സ്ത്രീക്ക് രഹസ്യമായി ഗർഭഛിദ്ര മരുന്ന് നൽകിയ പാരാമെഡിക്കിന് 10 വർഷവും ആറ് മാസവും തടവ് ശിക്ഷ വിധിച്ചു. സ്കോട്ടിഷ് ആംബുലൻസ് സർവീസിലെ (എസ്എഎസ്) ക്ലിനിക്കൽ ടീം ലീഡറായിരുന്ന സ്റ്റീഫൻ ഡൂഹാനാണ് തനിക്ക് ഉണ്ടായ ബന്ധത്തിൽ ഉള്ള കുഞ്ഞിനെ മരുന്ന് നൽകി കൊന്നത്. അതേസമയം, ഇരുവരും ബന്ധത്തിൽ ആയിരിക്കുമ്പോൾ സ്റ്റീഫൻ ഡൂഹാൻ വിവാഹിതനായിരുന്നെന്ന് സ്ത്രീ അറിഞ്ഞിരുന്നില്ല. 2023-ൽ എഡിൻബർഗിലെ തൻെറ വീട്ടിൽ വച്ച് സ്റ്റീഫൻ ഗർഭം അലസാനുള്ള ഗുളികകൾ ഒരു സിറിഞ്ചിൽ ചതച്ച് കുത്തിവച്ചതിനെ തുടർന്ന് കുഞ്ഞ് മരിക്കുകയായിരുന്നു.
കഴിഞ്ഞ മാസം ഗ്ലാസ്ഗോയിലെ ഹൈക്കോടതിയിൽ, ആക്രമണം, ലൈംഗികാതിക്രമം, സ്ത്രീയെ ഗർഭഛിദ്രത്തിന് വിധേയയാക്കൽ എന്നീ കുറ്റങ്ങൾ സ്റ്റീഫൻ ഡൂഹാൻ സമ്മതിച്ചു. ഒരു പാരാമെഡിക്കൽ എന്ന നിലയിൽ തന്റെ അറിവും പ്രവർത്തനക്ഷമതയും ഉപയോഗിച്ച് സ്റ്റീഫൻ ഡൂഹാൻ കാര്യങ്ങൾ ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്തതായി ജഡ്ജി ലോർഡ് കോൾബെക്ക് പറയുന്നു. താൻ കണ്ടതിൽ വച്ച് ഏറ്റവും ഗുരുതരമായ കുറ്റകൃത്യങ്ങളിലൊന്നാണ് ഈ കുറ്റകൃത്യമെന്ന് ജഡ്ജി പറയുന്നു. തനിക്കുണ്ടായ വേദന വിവരിക്കുന്നതായിരുന്നു ഇരയായ സ്ത്രീയുടെ പ്രസ്താവന.
വിവാഹിതനായിരുന്ന സ്റ്റീഫൻ ഡൂഹാൻ, 2021 ൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെ സ്പെയിനിൽ വച്ചാണ് ഇരയായ സ്ത്രീയെ പരിചയപ്പെട്ടത്. താൻ വിവാഹിതനാണെന്ന വിവരം മറച്ച് വച്ച പ്രതി ഈ ബന്ധം തുടരുകയും ചെയ്തു. 2023 മാർച്ചിലാണ് താൻ ഗർഭിണിയാണെന്ന് ഇവർ മനസിലാക്കുന്നത്. ഈ സമയം സ്റ്റീഫൻ ഭാര്യയിൽ നിന്ന് താൽക്കാലികമായി വേർപിരിഞ്ഞിരുന്നു. മരുന്ന് കുത്തിവച്ച് അടുത്ത ദിവസം തന്നെ സ്ത്രീക്ക് വയറു വേദന അനുഭവപ്പെടുകയായിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
1988-ലെ ലോക്കർബി ബോംബാക്രമണത്തിനുശേഷം യുകെയിൽ നടന്ന ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു 7/7. ദേശീയ സുരക്ഷാ നയം, രഹസ്യാന്വേഷണ പ്രവർത്തനങ്ങൾ, ആഭ്യന്തര തീവ്രവാദത്തെ കുറിച്ചുള്ള പൊതുജന അവബോധം എന്നിവയിൽ ഈ ഒരു ആക്രമണം ആഴത്തിലുള്ള സ്വാധീനം ചെലുത്തിയിരുന്നു. ഇപ്പോഴിതാ 7/7 ചാവേർ ആക്രമണങ്ങൾ കഴിഞ്ഞ് രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം രഹസ്യ നിരീക്ഷണ ചിത്രങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. യുകെ നേരിട്ട ഏറ്റവും വലിയ ഭീകര ആക്രമണങ്ങളിൽ ഒന്നായ 7/7 നെ തടയാൻ കഴിയുമായിരുന്നു എന്ന് സൂചിപ്പിക്കുന്ന ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
2001-ൽ അൽ-ഖ്വയ്ദയുമായി ബന്ധമുള്ള ലേക്ക് ഡിസ്ട്രിക്റ്റിലെ ഒരു പരിശീലന ക്യാമ്പിൽ വെച്ച് ബോംബാക്രമണത്തിന്റെ മുഖ്യസൂത്രധാരനെ ഫോട്ടോകളിൽ കാണാം. 2004-ലെ കൂടുതൽ ചിത്രങ്ങളിൽ, അന്നും തിരിച്ചറിയപ്പെടാഞ്ഞ ഇയാൾ ലണ്ടന്റെ പ്രാന്തപ്രദേശത്തുള്ള മറ്റൊരു ബോംബ് ഗൂഢാലോചനക്കാരുമായി ബന്ധപ്പെട്ടിരിക്കുന്നതായി കാണാം. ലീഡ്സിലേക്ക് തിരികെ പോകുമ്പോൾ MI5 പ്രവർത്തകർ ഇയാളെ പിന്തുടർന്നിരുന്നെങ്കിലും കൂടുതൽ നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല.
ഇത്തരത്തിൽ ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയ മുഹമ്മദ് സിദ്ദിഖ് ഖാൻ പലതവണ നിരീക്ഷണത്തിൽ പിടിക്കപ്പെട്ടിരുന്നു. എന്നാൽ സംശയാസ്പദമായ സാഹചര്യങ്ങളിൽ ഇയാൾ പ്രത്യക്ഷപ്പെട്ടിട്ടും ഇയാളുടെ ഉദ്ദേശം കണ്ടെത്താൻ അധികാരികൾക്ക് സാധിച്ചില്ല. മുഹമ്മദ് സിദ്ദിഖ് ഖാനും മൂന്ന് കൂട്ടാളികളും ലണ്ടനിൽ ഭവനങ്ങളിൽ നിർമ്മിച്ച ബോംബുകൾ ഉപയോഗിച്ച് നടത്തിയ ഭീകരാക്രമണത്തിൽ 52 നിരപരാധികൾക്കാണ് ജീവൻ നഷ്ടമായത്. ആക്രമണസമയത്ത് അധികാരത്തിലിരുന്ന മുൻ പ്രധാനമന്ത്രി ടോണി ബ്ലെയർ, അധികൃതർക്ക് സംഭവിച്ച വീഴ്ച സമ്മതിച്ചിരുന്നു. എന്നിരുന്നാലും തീവ്രവാദത്തെ നേരിടുന്നതിനുള്ള ബ്രിട്ടൻെറ കുറവുകൾ ഈ ദുരന്തം എടുത്ത് കാട്ടി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മികച്ചസേവനത്തിന് യുകെ മലയാളി നേഴ്സിന് അവാർഡ് ലഭിച്ചു. ബക്കിംഗ്ഹാംഷെയർ ഹെൽത്ത്കെയർ എൻഎച്ച്എസ് ട്രസ്റ്റിലെ ഹെമറ്റോളജിയിൽ അഡ്വാൻസ്ഡ് നേഴ്സ് പ്രാക്ടീഷണറായ ആശ മാത്യുവിനാണ് കേരളത്തിൽ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് ഹെൽത്ത് കെയർ അവാർഡിന് അർഹയായത് . സാധാരണയായി ഈ ബഹുമതി കേരളത്തിൽ ജോലി ചെയ്യുന്ന നേഴ്സുമാർക്ക് ആണ് നൽകുന്നതെന്നും വിദേശത്തുള്ള ഒരു ആരോഗ്യ പ്രവർത്തകയെ അംഗീകരിക്കാൻ തീരുമാനിച്ചതിൽ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു.
ആശ മാത്യു ട്രസ്റ്റിന്റെ സ്പെഷ്യലിസ്റ്റ് സീനിയർ നേഴ്സിംഗ് ടീമിന്റെയും ക്യാൻസർ കെയർ ആൻഡ് ഹെമറ്റോളജി ടീമിന്റെയും ഭാഗമാണ്. നിലവിൽ ട്രസ്റ്റിലെ കേരളത്തിൽ നിന്നുള്ള നേഴ്സിംഗ് സമൂഹത്തിന്റെ മെന്ററായി ആശ സേവനം അനുഷ്ടിക്കുന്നുണ്ട് . ബ്രെയിൻ ട്യൂമർ ബാധിച്ച് മരിച്ച മകൻ റയാന്റെ സ്മരണയ്ക്കായി 2014 മെയ് മാസത്തിൽ സ്ഥാപിതമായ റയാൻ നൈനാൻസ് ചിൽഡ്രൻസ് ചാരിറ്റിയിലൂടെ മാരകരോഗികളായ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും അവർ പിന്തുണ നൽകുന്നുണ്ട് .
ആശ നമുക്കെല്ലാവർക്കും വലിയ പ്രചോദനത്തിന് കാരണമാണെന്ന് ബക്കിംഗ്ഹാംഷെയർ ഹെൽത്ത്കെയർ എൻഎച്ച്എസ് ട്രസ്റ്റിലെ ചീഫ് നേഴ്സായ ജെന്നി റിക്കറ്റ്സ് പറഞ്ഞു. രോഗികളുടെ പരിചരണത്തിനും ക്ഷേമത്തിനുമുള്ള അവരുടെ അചഞ്ചലമായ സമർപ്പണവും സഹ നേഴ്സുമാരെ പിന്തുണയ്ക്കുന്നതിനുള്ള അവരുടെ ആഴമായ പ്രതിബദ്ധതയും ശരിക്കും പ്രശംസനീയമാണ് എന്ന് ജെന്നി കൂട്ടിച്ചേർത്തു . ആതുര സേവന രംഗത്ത് മികവ് തെളിയിച്ചവർക്ക് ആദരവായാണ് ഏഷ്യാനെറ്റ് ന്യൂസ് ഈ അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത് . കേരളത്തിൽ നിലവിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ, നേഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫ്, സന്നദ്ധ പ്രവർത്തകർ, സിഎസ്ആർ പ്രവർത്തനം നടത്തുന്ന സ്ഥാപനം എന്നിവരിൽ നിന്ന് തെരഞ്ഞെടുക്കുന്നവർക്കാണ് ഏഷ്യാനെറ്റ് ന്യൂസ് ഹെൽത്ത് കെയർ അവാർഡ് സമ്മാനിക്കുക. ഇത് ആദ്യമായാണ് യുകെയിൽ നിന്ന് ഒരു മലയാളി നേഴ്സ് ഈ അവാർഡിന് അർഹയാകുന്നത് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബാംഗ്ലൂർ കേന്ദ്രമാക്കി പ്രവർത്തിച്ച മലയാളി ദമ്പതികൾ നിക്ഷേപ തട്ടിപ്പ് നടത്തിയതായുള്ള റിപ്പോർട്ട് പുറത്തുവന്നു. A& A ചിട്ടി ഫണ്ട് എന്ന പേരിൽ സ്ഥാപനം നടത്തിയിരുന്ന ടോമി എ വി യും ഷൈനി ടോമിയും ആണ് വൻ സാമ്പത്തിക ക്രമക്കേട് നടത്തിയത് . ആലപ്പുഴ സ്വദേശികളായ ഇവർ ജൂലൈ 3 മുതൽ ഒളിവിൽ പോയതായാണ് അറിയാൻ സാധിച്ചത്.
ചിട്ടി നടത്തിയും നിക്ഷേപം സ്വീകരിച്ചുമാണ് സാമ്പത്തിക സ്ഥാപനമായ A& A ചിട്ടി ഫണ്ട് പ്രവർത്തിച്ചിരുന്നത് . ആദ്യകാലങ്ങളിൽ പരാതികൾക്ക് ഇടം നൽകാതെ പ്രവർത്തിച്ചിരുന്ന സ്ഥാപനം അതുകൊണ്ട് തന്നെ വിശ്വാസം ആർജിച്ചിരുന്നു. കൂടുതലായി ബാംഗ്ലൂരിൽ ഉള്ള മലയാളികളാണ് ഇവരുടെ കെണിയിൽ പെട്ടിരിക്കുന്നത്. തട്ടിപ്പിനിരയായ 80 ഓളം ആളുകളുടെ പേര് വിവരങ്ങൾ മലയാളം യുകെ ന്യൂസിന് ലഭിച്ചിരുന്നു. ഇവരിൽ 90 ശതമാനം പേരും മലയാളികളാണ്.
കണ്ണൂർ സ്വദേശി ബിജു കൊട്ടാരത്തിലിന് 25 ലക്ഷം രൂപയാണ് നഷ്ടമായത്. ഇത് ഒരു ചെറിയ തുകയാണെന്നും ഒന്നു രണ്ടു കോടി രൂപ നഷ്ടമായവരാണ് ഭൂരിപക്ഷവുമെന്നാണ് ബിജു മലയാളം യുകെ ന്യൂസിനോട് പറഞ്ഞത്. തട്ടിപ്പ് ആസൂത്രിതമായാണ് നടന്നതെന്നാണ് സൂചന. ടോമി- ഷൈനി ദമ്പതികളുടെ ഇന്ത്യയിലുള്ള രണ്ടു മക്കൾ ഒളിവിലാണ്. ഇവരുടെ ഒരു മകൻ നിലവിൽ കാനഡയിലാണ്. തട്ടിപ്പ് നടത്തിയ ദമ്പതികളും മക്കളും രാജ്യം വിട്ടിരിക്കാനുള്ള സാധ്യതയും ചൂണ്ടി കാണിക്കപ്പെടുന്നുണ്ട്. A & A ചിട്ടി ഫണ്ടിൽ ജോലി ചെയ്തിരുന്ന ജീവനക്കാർക്ക് തട്ടിപ്പിനെ കുറിച്ച് അറിയാമായിരുന്നോ എന്നതിലേയ്ക്ക് പോലീസ് അന്വേഷണം നടക്കുന്നുണ്ട് .
പണം തട്ടിപ്പിനിരയായ പി.ടി സാവിയോ (64) നൽകിയ പരാതിയെ തുടർന്നാണ് പോലീസ് ആദ്യഘട്ടത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. തനിക്കും കുടുംബത്തിനും 70 ലക്ഷം രൂപ നഷ്ടപ്പെട്ടതായാണ് സാവിയോ പരാതി നൽകിയത്. 2005 മുതൽ മലയാളി ദമ്പതികൾ ചിട്ടി നടത്തി വരികയായിരുന്നു. 25 ശതമാനം വരുമാനം ലഭിക്കും എന്ന വാഗ്ദാനങ്ങളിൽ ആണ് നൂറുകണക്കിന് ഉപഭോക്താക്കൾ വഞ്ചിതരായത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പരിഷ്കൃത രാജ്യമായ യുകെയിൽ അടിമത്തത്തിന് ഇരയാകുന്നവരെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. അനധികൃത കുടിയേറ്റത്തിലൂടെ യുകെയിൽ എത്തുന്നവരുടെ ദാരുണമായ ജീവിത കഥകൾ ആരുടെയും കരളലിയിക്കുന്നതാണ്. ഇംഗ്ലീഷ് ചാനലുകളിലൂടെയും മറ്റ് മാർഗങ്ങളിലൂടെയും യുകെയിൽ എത്തുന്നവർ ആധുനിക കാലത്തെ അടിമത്ത ജീവിതമാണ് നയിക്കേണ്ടി വരുന്നത്. സ്വന്തം വ്യക്തിത്വം മറച്ചു വെച്ച് ഏത് നിമിഷവും പിടിക്കപ്പെടുമെന്നുള്ള പേടിയിൽ നരകതുല്യമായ ജീവിതമാണ് ഇത്തരക്കാർ നയിക്കേണ്ടി വരുന്നത്.
കഴിഞ്ഞ ദിവസമാണ് ഇത്തരത്തിൽ അനധികൃതമായി കുടിയേറിയ മൂന്ന് ഇരകളെ ഒരു ലോറിയിൽ ഒളിപ്പിച്ച നിലയിൽ പോലീസ് കണ്ടെത്തിയത്. അവരിൽ ഒരാൾ ബന്ധിക്കപ്പെട്ട നിലയിലായിരുന്നുവെന്നും അയാളെ മോചിപ്പിച്ചതായും ഡിറ്റക്റ്റീവ് ചീഫ് ഇൻസ്പെക്ടർ ജെയിംസ് അൻസെൽ പറഞ്ഞു. ഇത്തരത്തിൽ അനധികൃത മനുഷ്യക്കടത്ത് നടത്തുന്ന മൂന്ന് പേരെ ജയിലിൽ അടച്ചിരുന്നു. വിയറ്റ്നാമിൽ നിന്ന് ഇരകളെ ഇവർ കടത്തിയെന്ന് തെളിഞ്ഞതിനെ തുടർന്നായിരുന്നു നടപടി.
2024-ൽ യുകെയിൽ 3,000-ത്തിലധികം ആളുകളെ ആധുനിക അടിമത്തത്തിന് ഇരകളാകാൻ സാധ്യതയുള്ളവരായി അൺസീൻ എന്ന ചാരിറ്റി തിരിച്ചറിഞ്ഞതായുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഫ്രാൻസിലെ തുറമുഖങ്ങളിൽ യുകെയിലേക്ക് പോകുന്ന വാഹനങ്ങളിൽ കയറാൻ ശ്രമിക്കുന്ന ആളുകളെ കണ്ടെത്തുന്നതിൽ കഴിഞ്ഞ വർഷം വർദ്ധനവ് ഉണ്ടായതായി ബിബിസി സൗത്ത് ഈസ്റ്റ് അടുത്തിടെ വെളിപ്പെടുത്തി. നിലവിൽ കണ്ടെത്തിയിരിക്കുന്ന ഇത്തരം ഇരകളുടെ എണ്ണം മഞ്ഞു മലയുടെ ഒരു അറ്റം മാത്രമാണെന്നും ഒട്ടേറെ കേസുകൾ പിടിക്കപ്പെടാതെ പോകുന്നതായും പോലീസും വെളിപ്പെടുത്തി. 2023 ജനുവരിക്കും 2025 ജനുവരിക്കും ഇടയിൽ, ഒരു ലോറിയിൽ ആളുകളെ അനധികൃതമായി കടത്തിയ 26 കേസുകൾ രേഖപ്പെടുത്തിയതായി സറെ പോലീസ് പറഞ്ഞു. ആധുനിക അടിമത്തത്തിന് പിന്നിലെ ക്രിമിനൽ സംഘങ്ങളെ നേരിടാൻ ഇമിഗ്രേഷൻ എൻഫോഴ്സ്മെന്റ് ശക്തിപ്പെടുത്തുകയാണെന്ന് സർക്കാർ പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
174 സീറ്റുകളുടെ ഭൂരിപക്ഷം നേടി കൺസർവേറ്റീവ് പാർട്ടിയെ പരാജയപ്പെടുത്തി അധികാരത്തിലെത്തിയ ലേബർ പാർട്ടി ചരിത്രപരമായി വിജയം നേടിയിട്ട് ഒരു വർഷം പൂർത്തിയായി. പ്രകടനപത്രികയിലും തുടർന്ന് അധികാരത്തിലെത്തിയപ്പോഴും സർക്കാർ എന്താണ് ലക്ഷ്യം വയ്ക്കുന്നതെന്നും 5 വർഷത്തെ ഭരണത്തിന്റെ നാഴിക കല്ലുകൾ എന്തായിരിക്കുമെന്നുള്ള വ്യക്തമായ പദ്ധതികൾ ലേബർ പാർട്ടി സർക്കാർ അവതരിപ്പിച്ചിരുന്നു. എന്നാൽ സർക്കാർ അവതരിപ്പിച്ച പ്രധാന നയപരിപാടികളിൽ നേടിയ പുരോഗതി താരതമ്യേന കുറവാണെന്ന വിമർശനമാണ് പ്രധാനമായും ഉയർന്നു വന്നിരിക്കുന്നത്.
ആരോഗ്യ മേഖലയിൽ കാത്തിരിപ്പ് സമയം കുറയ്ക്കുമെന്നായിരുന്നു ലേബർ പാർട്ടിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം. എന്നാൽ എൻഎച്ച്എസിൻ്റെ മെല്ലെപ്പോക്ക് തുടരുകയാണ്. എൻഎച്ച്എസ് ഇംഗ്ലണ്ട് പിരിച്ചുവിട്ടും ഭരണപരമായ നേതൃത്വം നൽകുന്ന സ്ഥാപനങ്ങൾ നിർത്തലാക്കിയും സർക്കാർ നടത്തുന്ന പരീക്ഷണങ്ങൾ എത്രമാത്രം ഫലപ്രാപ്തിയിൽ എത്തുമെന്ന് കാത്തിരുന്ന് കാണണം. ഇപ്പോഴും ജീവനക്കാരുടെ അഭാവത്തിൽ എൻഎച്ച്എസ് ശ്വാസം മുട്ടുന്നതായുള്ള റിപ്പോർട്ടുകൾ ആണ് ദിനംപ്രതി ഉയർന്നു വരുന്നത്. എൻഎച്ച്എസിനെ താങ്ങിനിർത്തുന്ന മലയാളികൾ ഉൾപ്പെടെയുള്ള നേഴ്സുമാർക്കുള്ള ശമ്പള വർദ്ധനവിൽ സർക്കാർ ചിറ്റമ്മ നയം സ്വീകരിക്കുന്നതായിട്ടുള്ള ആരോപണം ശക്തമാണ്.
അനധികൃത കുടിയേറ്റം കുറയ്ക്കുന്നതിനുള്ള സർക്കാർ നടപടികൾ ഫലപ്രാപ്തിയിൽ എത്തിയില്ലെന്നുള്ള കണക്കുകൾ അടുത്തിടെ പുറത്തു വന്നിരുന്നു. ഈ വർഷത്തെ ആദ്യപകുതിയിൽ ഇംഗ്ലീഷ് ചാനൽ കടന്ന് എത്തുന്ന കുടിയേറ്റക്കാരുടെ എണ്ണത്തിൽ വൻവർദ്ധനവ് ഉണ്ടായതായാണ് കണക്കുകൾ കാണിക്കുന്നത്. കഴിഞ്ഞ 6 മാസത്തിനിടെ ചെറു ബോട്ടുകളിൽ ഏകദേശം 20000 പേരാണ് യുകെയിൽ എത്തിയത് . 2024 ലെ ആദ്യ ആറു മാസവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 48 ശതമാനം വർദ്ധനവാണ്. ജൂൺ 29, 30 തീയതികളിൽ മാത്രം ഏകദേശം 1500 ആളുകളാണ് യുകെയിൽ അനധികൃതമായി എത്തിയത്. ഹോം ഓഫീസ് പുറത്തുവിട്ട രേഖകളിലാണ് ഈ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവന്നത്. അനധികൃത കുടിയേറ്റത്തിലെ വർദ്ധനവ് സർക്കാരിന് വൻ തിരിച്ചടിയാകുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഒന്നാം വാർഷികം ആഘോഷിക്കുന്ന അവസരത്തിൽ പ്രതിപക്ഷം ഈ കണക്കുകൾ രാഷ്ട്രീയ ആയുധമാക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. ലേബർ പാർട്ടിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു അനധികൃത കുടിയേറ്റം കുറയ്ക്കുമെന്നത് . തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മിക്ക പ്രശ്നങ്ങൾക്കും മുൻ സർക്കാരുകളെ കുറ്റപ്പെടുത്തുന്ന സമീപനമാണ് ലേബർ സർക്കാരിൻറെ മന്ത്രിമാർ അനുവർത്തിച്ചിരുന്നത്. എന്നാൽ അനധികൃത കുടിയേറ്റത്തിൻ്റെ പുറത്തുവരുന്ന കണക്കുകൾ സർക്കാരിനേറ്റ കനത്ത തിരിച്ചടിയാണ്. കൺസർവേറ്റീവ് പാർട്ടി അധികാരത്തിലിരുന്ന 2023 – ലെ ആദ്യ ആറ് മാസത്തേക്കാൾ നിലവിലെ അനധികൃത കുടിയേറ്റ കണക്കുകൾ 75 ശതമാനം കൂടുതലാണ്. കാലാവസ്ഥ അനുകൂലമാകുന്നതും കൂടുതൽ മനുഷ്യ കള്ളക്കടത്തുകാർ സജീവമാകുന്നതുമാണ് അനധികൃത കുടിയേറ്റത്തിന്റെ വർദ്ധനവിന് കാരണമാകുന്നതെന്നാണ് സർക്കാർ പക്ഷം.
പണപ്പെരുപ്പം കുറഞ്ഞതിലും ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറച്ചതിലും സർക്കാരിന് ആശ്വസിക്കാം. എന്നാൽ സാധാരണക്കാരുടെ മേൽ കൂടുതൽ നികുതിഭാരം പ്രഥമ ബഡ്ജറ്റിൽ തന്നെ ചാൻസിലർ റേച്ചൽ റീവ്സ് അടിച്ചേൽപ്പിച്ചതായുള്ള ആക്ഷേപം ശക്തമാണ്. സാമ്പത്തികരംഗം മെച്ചപ്പെടുത്തുന്നതിനായി ക്ഷേമ ബില്ലുകൾ വൻ വെട്ടി കുറവിന് സർക്കാർ അവതരിപ്പിച്ച വെൽഫെയർ ബില്ലുകൾ പാർട്ടിയിലെ തന്നെ എതിർപ്പുകൊണ്ട് ഒട്ടേറെ മാറ്റങ്ങൾ വരുത്താൻ സർക്കാർ നിർബന്ധിതമായി. വിമത ശല്യം നേരിടുന്ന കെയർ സ്റ്റാർമർ ഒന്നാം വാർഷികം പൂർത്തിയാക്കുമ്പോൾ കടുത്ത അഗ്നി പരീക്ഷയെ ആണ് നേരിട്ടു കൊണ്ടിരിക്കുന്നത്. വിവാദപരമായ പല ബില്ലുകളും സഭയിൽ പാസാക്കുന്നതിനായി എംപിമാരെ വിളിച്ച് സഹായം അഭ്യർത്ഥിക്കുന്ന സ്ഥിതിയിലാണ് പ്രധാനമന്ത്രിയെ അനുകൂലിക്കുന്നവർ. സർക്കാരിൻറെ രണ്ടാം വാർഷികത്തിന് മുൻപ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ സ്ഥാനമൊഴിയേണ്ടി വരുമെന്നാണ് പാർട്ടിയിലെ അടക്കം പറച്ചിൽ.
കുടിയേറ്റം കുറയ്ക്കുന്നതിനായി സർക്കാർ നടപ്പിലാക്കിയ പല നടപടികളും മിക്ക തൊഴിൽ മേഖലകളിലും തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് ശക്തമാകുന്നത്. കെയർ വിസ പൂർണ്ണമായും നിർത്തലാക്കിയത് ഈ മേഖലയിൽ വൻ പ്രതിസന്ധിക്ക് കാരണമാവും. ലേബർ പാർട്ടി സർക്കാരിൽ നിന്ന് പ്രതീക്ഷിച്ച രീതിയിലുള്ള പ്രവർത്തനഫലം കിട്ടാത്തതിനെ തുടർന്ന് കൂടുതൽ ആളുകൾ റീഫോം യുകെയിലേയ് ക്ക് ചേക്കേറുന്നതായുള്ള റിപ്പോർട്ടുകൾ സർക്കാരിൻറെ ഭാവി ശുഭസൂചകമായിരിക്കില്ലെന്ന സൂചനയായാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെ സിറിയയുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നുവെന്ന് ഡമാസ്കസിലെ സന്ദർശത്തിനിടെ അറിയിച്ച് യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി. 14 വർഷത്തിനിടെ ഒരു ബ്രിട്ടീഷ് മന്ത്രി നടത്തുന്ന ആദ്യ സിറിയൻ സന്ദർശനമായിരുന്നു ഇത്. സന്ദർശന വേളയിൽ യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി, സ്ഥിരതയുള്ളതും സുരക്ഷിതവും സമൃദ്ധവുമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള പുതിയ സിറിയൻ സർക്കാരിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിൽ യുകെയുടെ താൽപ്പര്യം ഊന്നി പറയുകയും ചെയ്തു.
അടിയന്തിര ആവശ്യങ്ങൾ പരിഹരിക്കുന്നതിനും സിറിയയുടെ ദീർഘകാല വീണ്ടെടുക്കലിനെ പിന്തുണയ്ക്കുന്നതിനും സിറിയൻ അഭയാർത്ഥികളെ ആതിഥേയത്വം വഹിക്കുന്ന അയൽ രാജ്യങ്ങളെ സഹായിക്കുന്നതിനും ലക്ഷ്യമിട്ടുള്ള 94.5 മില്യൺ പൗണ്ടിന്റെ മാനുഷിക സഹായ വാഗ്ദാനമാണ് മന്ത്രി തൻെറ സന്ദർശനത്തിൽ വാഗ്ദാനം ചെയ്തിരിക്കുന്നത്. 13 വർഷത്തിലേറെ നീണ്ട യുദ്ധത്തിന് ശേഷം ഡിസംബറിൽ ഇസ്ലാമിക ഗ്രൂപ്പായ ഹയാത്ത് തഹ്രീർ അൽ-ഷാമിന്റെ നേതൃത്വത്തിലുള്ള വിമത സേന പ്രസിഡന്റ് ബഷർ അൽ-അസദിനെ പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ പടിഞ്ഞാറൻ രാജ്യങ്ങളുടെ സിറിയയോടുള്ള സമീപനം മാറികൊണ്ടിരിക്കുകയാണ്.
ഏതാനും ദിവസങ്ങൾക്ക് മുൻപ്, സിറിയയ്ക്കെതിരായ യുഎസ് ഉപരോധ പദ്ധതി അവസാനിപ്പിക്കുന്ന ഒരു എക്സിക്യൂട്ടീവ് ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചിരുന്നു. നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി സിറിയയുടെ സെൻട്രൽ ബാങ്കിന്റെയും ബാങ്കുകളും എണ്ണക്കമ്പനികളും ഉൾപ്പെടെ 23 മറ്റ് സ്ഥാപനങ്ങളുടെയും ആസ്തികൾ നേരത്തെ മരവിപ്പിച്ചതിൽ നിന്ന് മാറ്റം കൊണ്ടുവന്ന് ബ്രിട്ടൻ ഏപ്രിലിൽ ഉപരോധങ്ങൾ ലഘൂകരിച്ചിരുന്നു. ഭീകരതയെ ചെറുക്കാൻ സിറിയയെ സഹായിക്കുമെന്നും യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
നിരോധിത ഗ്രൂപ്പായ പാലസ്തീൻ ആക്ഷൻ്റെ പ്രതിഷേധത്തിൽ പങ്കെടുത്തവരെ പോലീസ് അറസ്റ്റ് ചെയ്തു. 29 പേരെ അറസ്റ്റ് ചെയ്തതായാണ് പോലീസ് പുറത്തുവിട്ട റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇവർക്കെതിരെ 2000 – ലെ തീവ്രവാദ കുറ്റം ചുമത്തും. പാലസ്തീൻ ആക്ഷൻ ഗ്രൂപ്പിൻറെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നവർക്കെതിരെ തീവ്രവാദ വിരുദ്ധ നിയമ പ്രകാരം നടപടി സ്വീകരിക്കാനുള്ള നിയമം കഴിഞ്ഞ ദിവസം പാർലമെൻ്റ് പാസാക്കിയിരുന്നു. നിരോധനം തടയാനുള്ള ശ്രമങ്ങൾ അവരുടെ അഭിഭാഷകർ കോടതിയിൽ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.
ഇനി മുതൽ പലസ്തീൻ ആക്ഷനിൽ അംഗമാകുകയോ അതിനെ പിന്തുണയ്ക്കുകയോ ചെയ്യുന്നത് ക്രിമിനൽ കുറ്റമാണ്. നടപടി നേരിടുന്നവർക്ക് 14 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിതെന്നാണ് നിയമ വിദഗ്ദ്ധർ ചൂണ്ടി കാണിക്കുന്നത് . ശനിയാഴ്ച പാർലമെന്റ് സ്ക്വയറിലെ മഹാത്മാഗാന്ധി പ്രതിമയ്ക്ക് സമീപം പ്രതിഷേധക്കാർ തടിച്ചു കൂടിയതിനെ തുടർന്നാണ് പോലീസ് നടപടി ആരംഭിച്ചത്. പോലീസ് സംഘത്തെ വളയുകയും ആളുകളെ കസ്റ്റഡിയിലെടുക്കുകയും ചെയ്യുന്ന ചിത്രങ്ങൾ പുറത്തുവന്നു. ഒരു സ്ത്രീയെ ഉദ്യോഗസ്ഥർ കൈകളിൽ വിലങ്ങ് വച്ചുകൊണ്ട് പോകുന്നതും ചിത്രങ്ങളിൽ കാണാം. 2023 ഒക്ടോബർ 7-ന് ഹമാസിന്റെ ആക്രമണത്തിന് മറുപടിയായി ഇസ്രായേൽ ഗാസയിൽ സൈനിക നടപടി ആരംഭിച്ചതിനെ തുടർന്നാണ് ഈ ഗ്രൂപ്പിന്റെ പ്രവർത്തനം യുകെയിൽ ശക്തി പ്രാപിച്ചത്. ഇതുവരെ ഗാസയിൽ മരിച്ചവരുടെ എണ്ണം 57,000-ത്തിലധികമായി ഉയർന്നതായി ആണ് പുറത്തുവരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഭീകരവാദ നിയമപ്രകാരം നിരോധിക്കപ്പെടുന്ന യുകെയിലെ ആദ്യത്തെ പ്രതിഷേധ ഗ്രൂപ്പാണ് പാലസ്തീൻ ആക്ഷൻ . ഇസ്ലാമിക് സ്റ്റേറ്റ്, അൽ-ഖ്വയ്ദ, തീവ്ര വലതുപക്ഷ ഗ്രൂപ്പായ നാഷണൽ ആക്ഷൻ എന്നിവയുടെ കൂട്ടത്തിൽ ആണ് പാലസ്തീൻ ആക്ഷനെയും ഉൾപ്പെടുത്തിയത് . പാലസ്തീൻ അനുകൂല സംഘടനകൾ നടത്തുന്ന പ്രതിഷേധങ്ങളും പ്രവർത്തനങ്ങളും ദേശവിരുദ്ധ സ്വഭാവം കൈക്കൊള്ളുന്നതിനെ ശക്തമായി എതിർക്കുമെന്ന് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ നേരത്തെ വ്യകതമാക്കിയിരുന്നു . ഓക്സ്ഫോർഡ് ഷെയറിലെ ആർഎഎഫ് ബ്രൈസ് നോർട്ടണിലേക്ക് പാലസ്തീൻ അനുകൂല സംഘടനാ പ്രവർത്തകർ അതിക്രമിച്ചു കയറി രണ്ട് സൈനിക വിമാനങ്ങളിൽ ചുവപ്പ് പെയിന്റ് സ്പ്രേ ചെയ്തതിന് ദിവസങ്ങൾക്ക് ശേഷമാണ് കർശന നടപടി സ്വീകരിക്കാൻ സർക്കാർ തീരുമാനിക്കുന്നത്. ഈ സംഭവത്തെ അപമാനകരം എന്നാണ് കൂപ്പർ വിളിച്ചത് .