ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലേയ്ക്ക് വിസയ്ക്കായുള്ള ചിലവുകൾ അടുത്തമാസം കുതിച്ചുയരും. ഏപ്രിൽ 9 മുതലാണ് പുതുക്കിയ നിരക്കുകൾ നിലവിൽ വരുന്നത്. ജോലി , പഠനം, സന്ദർശനം എന്നിവയുൾപ്പെടെയുള്ള വിവിധ വിഭാഗങ്ങളെയും നിരക്ക് വർദ്ധനവ് ബാധിക്കും. ഇതുകൂടാതെ തൊഴിലുടമകൾക്കുള്ള നാച്ചുറലൈസേഷൻ ഫീസും സ്പോൺസർഷിപ്പ് ഫീസും ഹോം ഓഫീസ് കൂട്ടി.
6 മാസം വരെയുള്ള വിസിറ്റിംഗ് വിസകൾക്ക് പുതിയ ഫീസ് 127 പൗണ്ട് ആണ്. നേരത്തെ ഇത് 115 പൗണ്ട് ആയിരുന്നു. മലയാളികളിൽ പലരും മാതാപിതാക്കളെ യുകെയിലേയ്ക്ക് കൊണ്ടുവരാൻ സന്ദർശന വിസയാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടു തന്നെ ഈ വിഭാഗത്തിലെ വർദ്ധനവ് മലയാളികളുടെ കീശ കാലിയാക്കും. രണ്ട് വർഷം വരെയുള്ള പ്രത്യേക സന്ദർശക വിസകൾക്കും മാറ്റം വരുത്തിയിട്ടുണ്ട്. പുതിയ ഫീസ് 475 പൗണ്ട് ആണ്. നിലവിലെ ഫീസ് 432 പൗണ്ട് ആയിരുന്നു. 5 വർഷം വരെയും പത്തു വർഷം വരെയുമുള്ള സന്ദർശക വിസകളിലും നിലവിലെ ഫീസിൽ നിന്ന് വർദ്ധനവ് വരുത്തിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിനും വെയിൽസിനും വേണ്ടിയുള്ള പുതിയ അസിസ്റ്റഡ് ഡൈയിങ് നിയമം പൂർണ്ണമായി ഉടൻ നടപ്പിലാക്കില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ബിൽ പാർലമെന്റിൻ്റെ പരിശോധനയ്ക്ക് വിധേയമാക്കുമ്പോൾ കൂടുതൽ സുരക്ഷാ മാനദണ്ഡങ്ങൾ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കാലതാമസം നേരിടുന്നത്. ബിൽ നടപ്പിലാക്കാൻ ഏകദേശം നാല് വർഷം വരെ എടുക്കാം എന്നാണ് നിയമ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ബിൽ നടപ്പിലാക്കുന്നതിന് കൂടുതൽ കാലതാമസം എടുക്കുന്നത് അസിസ്റ്റഡ് ഡൈയിങ് നിയമത്തെ അനുകൂലിക്കുന്നവർ കടുത്ത വിമർശനമാണ് ഉയർത്തിയത്. നിയമത്തിൽ ഒപ്പുവെച്ച് രണ്ട് വർഷത്തിനുള്ളിൽ മരിക്കാനുള്ള സഹായം ലഭ്യമാക്കണമെന്ന് ബില്ലുകളെ പിന്തുണയ്ക്കുന്നവർ മുമ്പ് വ്യക്തമാക്കിയിരുന്നു. ബിൽ അവതരിപ്പിച്ച ലേബർ പാർട്ടി എംപിയായ കിം ലീഡ്ബീറ്റർ ഈ കാലയളവിനെ ബില്ലിനെ കൂടുതൽ കുറ്റമറ്റതാക്കാൻ ഉചിതമാണെന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചത്.
ആറ് മാസത്തിനുള്ളിൽ മരിക്കാൻ സാധ്യതയുണ്ടെന്ന് രണ്ട് ഡോക്ടർമാരും ഒരു ഹൈക്കോടതി ജഡ്ജിയും പരിശോധിച്ച് ബോധ്യപ്പെടുന്ന മാരക രോഗമുള്ള വ്യക്തികൾക്ക് അസിസ്റ്റഡ് ഡൈയിംഗ് ബില്ലിലൂടെ ജീവിതം അവസാനിപ്പിക്കാൻ അനുവദിക്കുന്നതാണ് ബിൽ. ലേബർ എംപി കിം ലീഡ്ബീറ്റർ ഒരു സ്വകാര്യ ബില്ലായാണ് പാർലമെന്റിൽ ഇത് അവതരിപ്പിച്ചത് . അതുകൊണ്ടാണ് പാർട്ടി വിപ്പില്ലാതെ എംപിമാർക്ക് ഇതിനെ അനുകൂലിക്കണമോ എതിർക്കണമോ എന്ന കാര്യത്തിൽ സ്വന്തമായ തീരുമാനം കൈക്കൊള്ളാൻ സാധിച്ചത് . ക്രിസ്ത്യൻ സഭയും നിരവധി സാമൂഹിക സംഘടനകളും ബില്ലിനെതിരെ ശക്തമായ എതിർപ്പുമായി രംഗത്ത് വന്നിരുന്നു. ഭരണകക്ഷിയായ ലേബർ പാർട്ടിയിൽ തന്നെ ബില്ലിനോട് എതിർ അഭിപ്രായമുള്ള ഒട്ടേറെ പേർ ഉണ്ടായിരുന്നു. ഭരണപക്ഷമായ ലേബർ പാർട്ടിയിൽ നിന്ന് 234 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 147 പേർ എതിർത്ത് വോട്ട് ചെയ്തു. മുഖ്യ പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിയിലെ 23 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 92 പേർ ബില്ലിന് എതിരായി ആണ് വോട്ട് ചെയ്തത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിലെ ഒരു പള്ളിയിൽ നവജാത ശിശുവിൻറെ മൃതദേഹം കണ്ടെത്തി. പടിഞ്ഞാറൻ ലണ്ടനിലെ ഓൾ സെയിൻ്റ്സ് ചർച്ചിലാണ് ദുരൂഹ സാഹചര്യത്തിൽ കുഞ്ഞിൻറെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞ് സംഭവ സ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചതായി മെട്രോപോളിറ്റൻ പോലീസ് അറിയിച്ചു. ഓൾ സെയിൻ്റ്സ് ചർച്ചിന് പുറത്ത് ഉപേക്ഷിച്ച ബാഗിൽ ഒരു കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിയെന്ന റിപ്പോർട്ടിനെ തുടർന്ന് നോട്ടിംഗ് ഹില്ലിലെ പോവിസ് ഗാർഡനിലേക്ക് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12:46 ന് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി. ലണ്ടൻ ആംബുലൻസ് സർവീസ് എത്തി കുഞ്ഞ് സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു.
കുഞ്ഞിൻറെ അമ്മയെ കണ്ടെത്താൻ അടിയന്തിര അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു. കുട്ടിയുടെ പ്രായമോ ആൺകുട്ടിയാണോ പെൺകുട്ടിയാണോ എന്നു തുടങ്ങിയ വിവരങ്ങളോ പോലീസ് പുറത്തുവിട്ടിട്ടില്ല. ഇത് വളരെ സങ്കടകരമായതും ഞെട്ടിപ്പിക്കുന്നതുമായ കാര്യമാണെന്നും എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ച് അന്വേഷണം നടത്തി വരുകയാണെന്നും ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അടുത്തിടെ പ്രസവിച്ച കുഞ്ഞിൻറെ അമ്മയെ കണ്ടെത്തുന്നതിനാണ് മുൻഗണന നൽകുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കുഞ്ഞിന്റെ അമ്മയെ കുറിച്ച് കടുത്ത ആശങ്കയാണ് ഉയർന്ന് വന്നിരിക്കുന്നത്. നിങ്ങൾ മരിച്ച കുഞ്ഞിന്റെ അമ്മയാണെങ്കിൽ ഉടനെ പോലീസിന്റെയോ ആരോഗ്യവിദഗ്ധരുടെയോ മുന്നിൽ വരാൻ പോലീസ് അഭ്യർത്ഥിച്ചു. കുഞ്ഞിനെ പ്രസവിച്ച സ്ത്രീയെ കുറിച്ച് ശരിക്കും ആശങ്കയുണ്ടെന്നും അവർക്ക് വൈദ്യസഹായവും പിൻതുണയും ആവശ്യമാണെന്നും പോലീസ് മേധാവി പറഞ്ഞു. സംഭവത്തെ കുറിച്ച് എന്തെങ്കിലും വിവരം അറിയാവുന്നവർ CAD 3431/25 MARCH എന്ന റഫറൻസ് നൽകി 101 എന്ന നമ്പറിൽ അറിയിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളെ വലച്ച് കൗൺസിൽ ബിൽ നികുതിയിൽ റെക്കോർഡ് ഉയർച്ച. ശരാശരി കുടുംബം അടയ്ക്കേണ്ടതായി വരുന്നത് £2,280 ആണ്. മിക്കവാറും എല്ലാ തദ്ദേശ കൗൺസിലുകളും അനുവദനീയമായ പരമാവധി 5% നിരക്കുകൾ വർദ്ധിപ്പിച്ചിട്ടുണ്ട്. ബാൻഡ് ഡി പ്രോപ്പർട്ടി നികുതിയിൽ 20% വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ അഞ്ചു വർഷത്തെ ഏറ്റവും വലിയ ഉയർച്ചയാണിത്. പലർക്കും നികുതി £5,000 ത്തിൽ കൂടുതൽ അടയ്ക്കേണ്ടതായി വരും.
എന്നാൽ നികുതിയിൽ കുത്തനെ ഉള്ള വർദ്ധനവ് ഉണ്ടായെങ്കിലും സേവനങ്ങൾ ദിനംപ്രത്രി മോശമായി കൊണ്ടിരിക്കുകയാണ്. ബർമിംഗ്ഹാമിൽ രണ്ടാഴ്ച നീണ്ടുനിന്ന ബിൻ പണിമുടക്കിനെ തുടർന്ന് മാലിന്യം കുന്നുകൂടുകയും പ്രദേശത്ത് എലികളുടെ ശല്യം ഉണ്ടാവുകയും ചെയ്തിരുന്നു. ബർമിംഗ്ഹാം സിറ്റി കൗൺസിലിന്റെ സാമ്പത്തിക തകർച്ചയെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ടോറി നേതാവ് കെമി ബാഡെനോക്ക് ഒരു പ്രധാന വിഷയമാക്കിയിരുന്നു. ഐടി പരാജയം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അവർ ലേബർ പാർട്ടിയെ കുറ്റപ്പെടുത്തി.
പ്രചാരണ പരിപാടിയുടെ ഉദ്ഘാടന വേളയിൽ, ഉയർന്ന ചെലവുകളും മോശം സേവനങ്ങളും ലേബർ കൗൺസിലുകളെ കെമി ബാഡെനോക്ക് വിമർശിച്ചു. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും കൗൺസിലർമാർ സ്വയം ശമ്പള വർദ്ധനവ് നൽകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അവർ ചൂണ്ടിക്കാട്ടി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പഴയ ഒരു കടബാധ്യതയുടെ നിഴലിലാണ് യുകെ. പറഞ്ഞു വരുമ്പോൾ വളരെ പഴക്കമുള്ള കാര്യമാണ്. ഒന്നാം ലോകമഹായുദ്ധ കാലത്ത് ഏകദേശം 4 ബില്യൺ ഡോളർ ആണ് യുകെ അമേരിക്കയിൽ നിന്ന് കടമായി സ്വീകരിച്ചത്. യുദ്ധം അവസാനിച്ചതിനു ശേഷം യുകെ കടം തിരിച്ചടച്ചില്ല. പൊതു ശത്രുവിനെതിരെ യുദ്ധത്തിൽ ചിലവഴിച്ച പണം ആയതുകൊണ്ട് തിരിച്ചടവിന്റെ കാര്യത്തിൽ ഇളവ് വേണമെന്ന് യുകെയുടെ അഭ്യർത്ഥന അമേരിക്ക അംഗീകരിക്കുകയായിരുന്നു.
പണം തിരിച്ചടയ്ക്കേണ്ടതില്ലെന്ന് അന്നത്തെ രാഷ്ട്രീയ നേതൃത്വം ഔപചാരികമായി തീരുമാനിച്ചെങ്കിലും ഔദ്യോഗികമായി കരാറൊന്നും ഒപ്പിട്ടിട്ടില്ല. അതാണ് ഡെമോക്ളസിന്റെ വാൾ ആയി യുകെയുടെ മുകളിൽ അതിരില്ലാത്ത കടബാധ്യതയായി ഭീതി പരത്തുന്നത്. കടബാധ്യതയും പലിശയ്ക്ക് പലിശയുമായി ആ തുക ഇപ്പോൾ ട്രില്ല്യണുകൾ എത്തിയതായാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. പുതിയ പ്രസിഡന്റ് ആയി ഡൊണാൾഡ് ട്രംപ് സ്ഥാനമേറ്റെടുത്തതു മുതൽ നടപ്പിലാക്കി വരുന്ന വ്യാപാര നയങ്ങളും മറ്റുമാണ് ഈ കടബാധ്യത വീണ്ടും ചർച്ചയാകുന്നതിന് വഴി വെച്ചിരിക്കുന്നത്. യുഎസിന്റെ കടം കുറയുന്നതിന് ട്രംപ് ഈ കടബാധ്യത വീണ്ടും ചർച്ചയാക്കുമോ എന്നതാണ് ആശങ്കകൾക്ക് കാരണമായിരിക്കുന്നത്. യു.എസ് ട്രഷറി ബോണ്ടുകളിൽ 700 ബില്യൺ ഡോളറിലധികം ബ്രിട്ടൻ കൈവശം വച്ചിട്ടുണ്ട്. ഒന്നാം ലോകമഹായുദ്ധത്തിന്റെ കടകെണി പറഞ്ഞ് ഭാവിയിലെ വ്യാപാര സാമ്പത്തിക ചർച്ചകളിൽ ബ്രിട്ടനെ സമ്മർദ്ദത്തിലാക്കാൻ ഡൊണാൾഡ് ട്രംപ് ശ്രമിക്കുമെന്ന നിഗമനം ശക്തമാണ്.
പ്രസിഡൻ്റ് ആയി ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിനുശേഷം നടപ്പിലാക്കിയ വ്യാപാര നയങ്ങൾ കാരണം യുകെ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളുടെ സാമ്പത്തിക വളർച്ചാ നിരക്ക് നേരത്തെ പ്രവചിച്ചതിനേക്കാളും പിന്നിലാകുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. യുകെ ഉൾപ്പെടെയുള്ള പ്രധാന സമ്പദ് വ്യവസ്ഥകൾക്ക് പ്രതീക്ഷിച്ചതിലും കുറഞ്ഞ ജിഡിപി നിരക്ക് ആയിരിക്കും ഉണ്ടായിരിക്കുക എന്നതാണ് പ്രവചനം. ഇറക്കുമതി ചെയ്യുന്ന പല സാധനങ്ങൾക്കും യുഎസ് അമിതമായി നികുതി ചുമത്തുന്നത് ആണ് ഇതിന് പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. യുകെയുടെ സമ്പദ് വ്യവസ്ഥയുടെ വളർച്ച നേരത്തെ പ്രതീക്ഷിച്ചിരുന്നത് 1.7 ശതമാനമായിരുന്നു. എന്നാൽ ഈ വർഷത്തെ വളർച്ച 1.4 ശതമാനം മാത്രമെ ഉണ്ടാവുകയുള്ളൂ എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സൂപ്പർ മാർക്കറ്റ് ഗ്രൂപ്പ് ആയ മോറിസൺസ് വിപുലമായ രീതിയിലുള്ള അടച്ചുപൂട്ടലുകൾക്ക് തയ്യാറെടുക്കുന്നു എന്ന വാർത്തകൾ പുറത്തുവന്നു. യുകെയിൽ ഉടനീളമുള്ള മോറിസണിൻ്റെ ഷോപ്പുകളിൽ നിരവധി മലയാളികളാണ് ജോലി ചെയ്യുന്നത്. അടച്ചുപൂട്ടൽ നടപടി ഒട്ടേറെ മലയാളികളുടെ ജോലി സാധ്യതകളെ ഗുരുതരമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.
മറ്റ് പല ബിസിനസ് മേഖലകളിലേയ്ക്കും പണം വിനിയോഗിക്കുന്നതിനായി മീറ്റ്, ഫിഷ് കൗണ്ടറുകൾ, ഫാർമസികൾ, മാർക്കറ്റ് കിച്ചൻ എന്നിവ ഉൾപ്പെടെയുള്ള നിരവധി സേവനങ്ങൾ നിർത്തലാക്കാനാണ് മോറിസൺസ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. അടുത്ത ഏതാനും മാസങ്ങൾക്ക് ഉള്ളിൽ ഷോപ്പുകൾ അടയ്ക്കാനുള്ള നടപടി ആരംഭിക്കും എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. നിലവിൽ മാർക്കറ്റിലെ അതിശക്തമായ മത്സരം മോറിസണിനെ കടുത്ത സമ്മർദ്ദത്തിലാക്കിയിട്ടുണ്ട് . മോറിസണിനെ പിന്തള്ളി ആൽഡി യുകെയിലെ ഏറ്റവും വലിയ നാലാമത്തെ സൂപ്പർമാർക്കറ്റ് ശൃംഖല എന്ന സ്ഥാനം കൈവരിച്ചിരുന്നു.
അടച്ചുപൂട്ടൽ ബാധിച്ച മിക്കവരെയും മറ്റ് ബ്രാഞ്ചുകളിൽ പുനർ വിന്യസിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും ഏകദേശം 365 ഓളം ജീവനക്കാർക്ക് ജോലി നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നാണ് മോറിസൺസ് പറഞ്ഞു. 52 കഫേകൾ, 35 മീറ്റ് കൗണ്ടറുകൾ, 35 ഫിഷ് കൗണ്ടറുകൾ, നാല് ഫാർമസികൾ, 18 മാർക്കറ്റ് കിച്ചണുകൾ എന്നിവയെല്ലാം അടച്ചുപൂട്ടലുകളിൽ ഉൾപ്പെടുന്നു. ശൃംഖലയുടെ 500 സൂപ്പർമാർക്കറ്റുകളിലും 1,600 മോറിസൺസ് ഡെയ്ലികളിലുമായി 95,000 പേർ ആണ് നിലവിൽ ജോലി ചെയ്യുന്നത് . അഞ്ച് ലണ്ടൻ സ്റ്റോറുകളിൽ ഇൻ-സ്റ്റോർ കഫേകളും നിർത്തലാക്കും. ലീഡ്സ്, പോർട്ട്സ്മൗത്ത്, ഗ്ലാസ്ഗോ എന്നിവിടങ്ങളിലെ കഫേകളെയും അടച്ചുപൂട്ടൽ തീരുമാനം ബാധിക്കും. പുതിയതായി പ്രഖ്യാപിച്ചിരിക്കുന്ന മാറ്റങ്ങൾ കമ്പനിയെ പുനർജീവിപ്പിക്കുന്നതിനുള്ള അനിവാര്യമായ പദ്ധതിയുടെ ഭാഗമാണെന്നും ഇതുമൂലം ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം നൽകാൻ സാധിക്കുമെന്നും മോറിസൺസ് ഒരു പ്രസ്താവനയിൽ പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇലക്ട്രിക് സബ്സ്റ്റേഷനിലെ പൊട്ടിത്തെറിയെ തുടർന്ന് വൈദ്യുതി മുടങ്ങി ഹീത്രു എയർപോർട്ട് അടച്ചിടേണ്ടി വന്ന സംഭവം വൻ നിയമനടപടികൾക്ക് വഴിവെക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഒരു ദിവസം നീണ്ടുനിന്ന എയർപോർട്ട് അടച്ചിടലിനെ തുടർന്ന് തങ്ങൾക്ക് ഉണ്ടായ ചിലവുകളെ സംബന്ധിച്ച് ഒത്തു തീർപ്പിലേയ്ക്ക് എത്തിയില്ലെങ്കിൽ കടുത്ത നടപടികളുമായി മുന്നോട്ടു പോകുമെന്ന് വിവിധ എയർലൈനുകൾ ആണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 90ലധികം എയർലൈനുകളെ പ്രതിനിധീകരിക്കുന്ന സംയുക്ത കമ്മിറ്റിയാണ് വിവിധ എയർലൈനുകളുടെ കൂട്ടായ തീരുമാനം അറിയിച്ചിരിക്കുന്നത്.
വിഷയം രമ്യമായി പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തങ്ങൾക്ക് ഉണ്ടായ നഷ്ടത്തിന് മതിയായ സഹായവും തിരിച്ചടവും ലഭിച്ചില്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ഹീത്രൂ എയർലൈൻ ഓപ്പറേറ്റേഴ്സ് കമ്മിറ്റിയുടെ ചീഫ് എക്സിക്യുട്ടീവ് നൈജൽ വിക്കിംഗ് പറഞ്ഞു. ഹീത്രു എയർപോർട്ട് ഒരു ദിവസം മുഴുവൻ അടച്ചിടേണ്ടിവന്നത് കാര്യമായി മറ്റ് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെയും ബാധിച്ചിരുന്നു. യാത്രക്കാർക്കുള്ള ചെലവുകൾ, ജീവനക്കാരുടെ താമസം, അധിക ഗതാഗതം, ഇന്ധനം, വിമാനത്തിനുള്ള മറ്റ് ചെലവുകൾ എന്നീ കാര്യങ്ങൾക്കായി അധികമായി ചിലവായ തുക നഷ്ടപരിഹാരമായി നൽകണമെന്നാണ് എയർലൈനുകൾ ആവിശ്യപെടുന്നത്.
ഇതിനിടെ വൈദ്യുത സബ്സ്റ്റേഷനിലെ പൊട്ടിത്തെറിയെ തുടർന്ന് ഹീത്രൂ എയർപോർട്ടിന്റെ പ്രവർത്തനം പൂർണ്ണമായും നിലച്ച സംഭവത്തെ കുറിച്ച് അടിയന്തിര അന്വേഷണത്തിന് ഊർജ്ജ സെക്രട്ടറി എഡ് മിലിബാൻഡ് ഉത്തരവിട്ടു. നാഷണൽ എനർജി സിസ്റ്റം ഓപ്പറേറ്ററുടെ (എൻഇഎസ്ഒ) നേതൃത്വത്തിലുള്ള അന്വേഷണം യുകെയുടെ ഊർജ്ജ പ്രതിരോധശേഷിയെ കുറിച്ച് വ്യക്തമായ ചിത്രം സൃഷ്ടിക്കുകയും ഇത്തരം സംഭവങ്ങൾ തടയുന്നതിന് സഹായിക്കുകയും ചെയ്യുമെന്ന് ഊർജ്ജ സുരക്ഷാ വകുപ്പും നെറ്റ് സീറോയും പറഞ്ഞു. പടിഞ്ഞാറൻ ലണ്ടനിലെ വിമാനത്താവളത്തിലേക്ക് വൈദ്യുതി വിതരണം ചെയ്യുന്ന നോർത്ത് ഹൈഡ് സബ്സ്റ്റേഷനിലുണ്ടായ തീപിടുത്തം വെള്ളിയാഴ്ച ആയിരക്കണക്കിന് വിമാന സർവീസുകൾ റദ്ദാക്കാനും ലോകമെമ്പാടും യാത്രക്കാർ കുടുങ്ങിക്കിടക്കാനും കാരണമായി.
തീപിടുത്തത്തെ തുടർന്നുണ്ടായ വൈദ്യുതി തടസ്സത്തിൽ 16,300-ലധികം വീടുകൾക്ക് വൈദ്യുതി തടസം നേരിടുകയും ചുറ്റുമുള്ള ഏകദേശം 150 പേരെ ഒഴിപ്പിക്കുകയും ചെയ്തു . തീവ്രവാദ വിരുദ്ധ ഉദ്യോഗസ്ഥർ അന്വേഷണങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ടെങ്കിലും സംഭവത്തെ സംശയാസ്പദമായി കണക്കാക്കുന്നില്ലെന്ന് മെറ്റ് പോലീസ് പറഞ്ഞു. ഹീത്രു എയർപോർട്ടിന്റെ പ്രവർത്തനം സാധാരണ നിലയിലേക്ക് വരുമ്പോഴും ഇത്തരം സാഹചര്യങ്ങളെ നേരിടുന്നതിനുള്ള ബദൽ സംവിധാനങ്ങളെ കുറിച്ച് കടുത്ത ആശങ്കയാണ് ഉയർന്നുവന്നിരിക്കുന്നത് . ഹീത്രു എയർപോർട്ടിൽ ഉണ്ടായ പ്രതിസന്ധി ഏകദേശം 2 ലക്ഷത്തിലധികം യാത്രക്കാരെയാണ് ബാധിച്ചത്. നാട്ടിലേക്കും അല്ലാതെയും പുറപ്പെട്ട ഒട്ടേറെ മലയാളികളെയും എയർപോർട്ടിലെ പ്രതിസന്ധി ബാധിച്ചതായാണ് അറിയാൻ സാധിച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഓരോ വർഷവും നിരവധി പുതിയ ഡ്രൈവർമാർ യുകെയിലെ നിരത്തുകളിൽ വാഹനാപകടത്തിൽ കൊല്ലപ്പെടുന്നതായുള്ള ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവന്നു. പുതിയതായി ഡ്രൈവിംഗ് ലൈസൻസ് പാസായി അപകടത്തിലാകുന്നവരുടെ എണ്ണം 1500ലധികം വരുമെന്നാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ ഭൂരിഭാഗവും ടെസ്റ്റ് ജയിച്ച് ഒരു വർഷത്തിനുള്ളിൽ ആണ് അപകടത്തിൽ പെടുന്നത്. ഇത് കൂടാതെ നിരവധി പുതുതലമുറ ഡ്രൈവർമാർക്ക് ഗുരുതരമായി വാഹനാപകടത്തിൽ പരിക്കേൽക്കുകയും ചെയ്യുന്നുമുണ്ട്.
യുവ ഡ്രൈവർമാരുടെ പരിചയ കുറവും അമിത വേഗവും കാരണം അവർക്ക് മാത്രമല്ല മറ്റുള്ള വാഹനങ്ങളിലെ യാത്രക്കാരും കൊല്ലപ്പെടുകയോ ഗുരുതരമായി പരുക്കേൽക്കുകയോ ചെയ്യുന്ന സംഭവങ്ങൾ കൂടി കൊണ്ടിരിക്കുകയാണെന്ന് റോഡ് സുരക്ഷാ ചാരിറ്റി പറഞ്ഞു. ആഗോളതലത്തിൽ തന്നെ ഇത്തരം സാഹചര്യങ്ങളിൽ മരണമടയുന്നവരുടെ എണ്ണം കൂടി കൊണ്ടിരിക്കുകയാണ്. 15 നും 29 നും ഇടയിൽ പ്രായമുള്ളവരുടെ ജീവൻ അകാലത്തിൽ പൊലിയുന്നതിനുള്ള പ്രധാന കാരണം കാർ അപകടമാണെന്ന് കണക്കുകൾ ചൂണ്ടി കാട്ടി ചാരിറ്റി പറഞ്ഞു.
2023 -ലെ കണക്കുകൾ അനുസരിച്ച് യുകെയിലെ റോഡുകളിൽ സംഭവിച്ച അപകടങ്ങളിൽ അഞ്ചിലൊന്നിലും യുവ ഡ്രൈവർമാർ ഉൾപ്പെട്ടിട്ടുണ്ട്. 2019-നും 2023-നും ഇടയിൽ യുവ ഡ്രൈവർമാർ ഉൾപ്പെട്ട അപകടങ്ങളിൽ കൊല്ലപ്പെട്ടവരോ ഗുരുതരമായി പരിക്കേറ്റവരോ ആയ 65 ശതമാനം പേരും പുരുഷന്മാരാണ്. പരുധിയിൽ കൂടിയ വേഗത്തിൽ വാഹനം ഓടിക്കുന്നവരാണ് പല യുവ ഡ്രൈവർമാരും. തത്ഫലമായി പലർക്കും വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകുന്നതാണ് അപകടത്തിന് കാരണമാകുന്നതെന്ന് ട്രാൻസ്പോർട്ട് മേധാവികൾ പറഞ്ഞു.
അടുത്തയിടെ ഡ്രൈവിംഗ് ടെസ്റ്റ് വിജയിച്ച് വെറും അഞ്ചാഴ്ചകൾക്ക് ശേഷം അശ്രദ്ധമായി വാഹനം ഓടിച്ച് മൂന്നുപേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ കൗമാരക്കാരൻ കുറ്റസമ്മതം നടത്തിയത് വൻ വാർത്തയായിരുന്നു. എഡ്വേർഡ് സ്പെൻസർ എന്ന 19 കാരനാണ് ഈ സംഭവത്തിൽ വിചാരണ നേരിടുന്നത്. ഡ്രൈവർമാർ കാർ അശ്രദ്ധമായി ഓടിച്ചാൽ സംഭവിക്കുന്ന വിനാശകരമായ പ്രത്യാഘാതങ്ങൾ എന്താണെന്നതിന് ഉത്തമോദാഹരണമാണ് പ്രസ്തുത സംഭവം എന്ന് പോലീസ് പറഞ്ഞു. 2023 ഏപ്രിലിൽ ചിപ്പിംഗ് കാംപ്ഡനും ഷിപ്പ്സ്റ്റൺ-ഓൺ-സ്റ്റോറിനും ഇടയിലാണ് സംഭവം നടന്നത്. അശ്രദ്ധമായി വാഹനം ഓടിച്ച് മൂന്നുപേരുടെ മരണത്തിനും മറ്റ് മൂന്നു പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സംഭവത്തിലാണ് വാർവിക്ക് ക്രൗൺ കോടതിയിൽ ഇയാൾ വിചാരണ നേരിടുന്നത്. സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ സ്പെൻസറിന് തൻ്റെ ഫോർഡ് ഫിയസ്റ്റയുടെ നിയന്ത്രണം നഷ്ടപ്പെട്ടതായി വാർവിക്ഷയർ പോലീസ് പറഞ്ഞു. സ്പെൻസറിൻ്റെ കാറിലെ യാത്രക്കാരായ ഗ്ലൗസെസ്റ്റർഷെയറിലെ ചിപ്പിംഗ് കാംപ്ഡൻ സ്കൂളിലെ സഹ വിദ്യാർത്ഥികളായ ഹാരി പർസെൽ (17), ടില്ലി സെക്കോംബ് (16), ഫ്രാങ്ക് വോർമാൽഡ് (16) എന്നിവർ പരിക്കേറ്റതിനെ തുടർന്ന് മരിച്ചു. മറ്റൊരു കാറിൽ യാത്ര ചെയ്തിരുന്ന ഒരു സ്ത്രീയും രണ്ട് കൊച്ചുകുട്ടികളും ഗുരുതരമായി പരിക്കേറ്റു. ഇവർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യോർക്ക് ഷെയറിലെ ഒരു ഫാമിൽ ആടുകളിൽ പക്ഷിപ്പനി കണ്ടെത്തിയതായുള്ള റിപ്പോർട്ടുകൾ ആശങ്കകൾ ഉയർത്തി. ഇംഗ്ലണ്ടിൽ ആദ്യമായാണ് ഇത്തരത്തിലുള്ള സംഭവം റിപ്പോർട്ട് ചെയ്യുന്നത്. യോർക്ക് ഷെയറിലെ ഒരു ഫാമിലെ കന്നുകാലികളുടെ പതിവ് പരിശോധനയ്ക്കിടെയാണ് ഈ ഒറ്റപ്പെട്ട കേസ് കണ്ടെത്തിയത്. അവിടെ ഏവിയൻ ഇൻഫ്ലുവൻസ എന്ന് അറിയപ്പെടുന്ന H5N1 വൈറസ് മുമ്പ് വളർത്തുന്ന പക്ഷികളിൽ സ്ഥിരീകരിച്ചിരുന്നു.
ശേഷിക്കുന്ന ആട്ടിൻകൂട്ടത്തിൽ വൈറസിന്റെ കൂടുതൽ അണുബാധ കണ്ടെത്തിയിട്ടില്ലെന്ന് പരിസ്ഥിതി, ഭക്ഷ്യ, ഗ്രാമകാര്യ വകുപ്പ് (DEFRA) പറഞ്ഞു. ഇംഗ്ലണ്ടിൽ ഇത്തരത്തിലുള്ള കേസുകൾ കണ്ടെത്തുന്നത് ആദ്യമായിട്ടാണെങ്കിലും മറ്റ് രാജ്യങ്ങളിൽ സമാന സംഭവങ്ങൾ നേരത്തെയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പക്ഷേ പക്ഷി പനിയുടെ വൈറസ് മൂലം രാജ്യത്തെ കന്നുകാലികളിൽ രോഗം ബാധിക്കാനുള്ള അപകട സാധ്യത ഇല്ലെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
യുഎസിൽ കറവപ്പശുക്കളിൽ പക്ഷിപ്പനി പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് രോഗബാധിതമായ സ്ഥലങ്ങളിൽ കന്നുകാലികൾക്ക് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഡെഫ്ര അറിയിച്ചു .വൈറസ് പടർന്ന് പിടിക്കാതിരിക്കാനായി രോഗബാധിതരായ ആടുകളെ കൊന്നൊടുക്കിയതായി ആണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പക്ഷിപ്പനിയുടെ ലക്ഷണങ്ങൾ അടുത്തിടെയുണ്ടായതിനെ തുടർന്ന് കന്നുകാലി കർഷകരോട് ജാഗ്രത പാലിക്കാൻ ആവിശ്യപ്പെട്ടിട്ടുണ്ട് . രോഗം കൂടുതൽ പടരാതിരിക്കാൻ കർശനമായ ജൈവസുരക്ഷാ നടപടികൾ നടപ്പിലാക്കിയിട്ടുണ്ട് എന്ന് അധികൃതർ അറിയിച്ചു.
കന്നുകാലികൾക്കുള്ള അപകടസാധ്യത കുറവാണെങ്കിലും എല്ലാ ഫാം ഉടമകളും സൂക്ഷ്മമായ ശുചിത്വം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും അണുബാധയുടെ ഏതെങ്കിലും ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ തന്നെ അനിമൽ പ്ലാന്റ് ഹെൽത്ത് ഏജൻസിയെ അറിയിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട് എന്ന് യുകെ ആരോഗ്യ സുരക്ഷാ ഏജൻസിയിലെ ഡോ. മീര ചന്ദ് പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഏപ്രിൽ മാസം മുതൽ കാർ നികുതിയിൽ വൻ കുതിച്ചു കയറ്റം ഉണ്ടാകും. ഏറ്റവും പ്രധാനപ്പെട്ട കാര്യം മുൻപ് റോഡ് നികുതിയിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്ന ഇലക്ട്രിക് വാഹന ഉടമകളും ഇനിമുതൽ ടാക്സ് നൽകേണ്ടിവരും. വാഹന ഉടമകൾ 620 പൗണ്ട് വരെ നികുതി അടയ്ക്കേണ്ടതായി വരുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. 40,000 പൗണ്ടിൽ കൂടുതൽ വില വരുന്ന വാഹനങ്ങൾക്ക് പ്രതിവർഷം 425 പൗണ്ട് ആഡംബര നികുതിയും ബാധകമാകും . ഏറ്റവും പ്രധാനപ്പെട്ട കാര്യം ഒട്ടുമിക്ക ഇലക്ട്രിക് കാറുകളുടെ വില ഈ പരുധിയിൽ കൂടുതലായതിനാൽ എല്ലാ ഇലക്ട്രിക് വാഹന ഉടമകളും ആഡംബര നികുതി നൽകാൻ ബാധ്യസ്ഥരാണ്. ഇലക്ട്രിക് വാഹനങ്ങൾക്ക് മറ്റ് വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വില കൂടുതലാണ്. പുതിയതായി നടപ്പിൽ വരുത്തിയിരിക്കുന്ന നികുതി നിർദേശങ്ങൾ കൂടുതൽ ആളുകളെ ഇലക്ട്രിക് വാഹനങ്ങൾ മേടിക്കുന്നതിൽ നിന്ന് പിൻതിരിപ്പിക്കുമെന്നാണ് പൊതുവെ അനുമാനിക്കപ്പെടുന്നത്.
ഉയർന്ന തോതിൽ മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങളും മറ്റു വാഹനങ്ങളും തമ്മിലുള്ള വിടവ് വർദ്ധിപ്പിക്കുന്നതിനായും, ഉപഭോക്താക്കളെ ഇലക്ട്രിക് കാറുകളിലേക്ക് നയിക്കുന്നതിനായും നിരവധി പുതിയ വാഹനങ്ങൾക്ക് ആദ്യ വർഷ വെഹിക്കിൾ എക്സൈസ് ഡ്യൂട്ടി (വി ഇ ഡി ) വർദ്ധിപ്പിക്കാനുള്ള തീരുമാനമാണ് സർക്കാർ കൈകൊണ്ടിരിക്കുന്നത്. ഒരു കാറിൻ്റെ ആദ്യ വർഷത്തെ നികുതി കണക്കാക്കുന്നത് അത് ഉത്പാദിപ്പിക്കുന്ന കാർബൺ ഡയോക്സൈഡിൻ്റെ അളവ് കണക്കിലെടുത്താണ്. . നിലവിൽ, ഇലക്ട്രിക് വാഹനങ്ങൾക്ക് വി ഇ ഡി ചാർജുകളൊന്നും ഈടാക്കുന്നില്ല. അതേസമയം, ഒരു കിലോമീറ്ററിൽ 111ഗ്രാം മുതൽ 150ഗ്രാം വരെ പുറന്തള്ളുന്ന കാറുകൾക്ക് 220 പൗണ്ട് തുകയാണ് വി ഇ ഡി ചാർജ്ജായി നൽകേണ്ടത്. ഒരു കിലോമീറ്ററിൽ 255 ഗ്രാമിൽ കൂടുതൽ പുറന്തള്ളുന്നവർ അവരുടെ ആദ്യ വർഷത്തേക്ക് 2,745 പൗണ്ട് നൽകണം. എന്നാൽ ആദ്യമായി ഇലക്ട്രിക് വാഹനങ്ങളിൽ വി ഇ ഡി കൊണ്ടുവരുന്നതാണ് പുതിയ മാറ്റം. ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവർ ഏപ്രിൽ മുതൽ അവരുടെ ആദ്യ വർഷ വി ഇ ഡി ചാർജ്ജായി 10 പൗണ്ട് നൽകേണ്ടതായി വരും. ഇതേ സമയം, പെട്രോൾ,ഡീസൽ, ഹൈബ്രിഡ് വാഹനങ്ങൾക്ക് ആദ്യവർഷ വി ഇ ഡി നിരക്കായി ഇരട്ടി ചാർജ് ആണ് ഏപ്രിൽ മുതൽ ഉടമസ്ഥർക്ക് നൽകേണ്ടി വരിക എന്നതും ആശങ്ക ഉളവാക്കുന്ന കാര്യമാണ്.
പഴയ ഇലക്ട്രിക് വാഹനങ്ങൾ (2017-നും 2024-നും ഇടയിൽ രജിസ്റ്റർ ചെയ്തവ) ഏപ്രിൽ മുതൽ പ്രതിവർഷം 195 പൗണ്ട് നൽകണം. 2017-ന് മുമ്പ് രജിസ്റ്റർ ചെയ്ത ഇലക്ട്രിക് വാഹനങ്ങൾ പ്രതിവർഷം 20 പൗണ്ടും നൽകണം എന്നാണ് പുതിയ നിയമങ്ങളിൽ അനുശാസിക്കുന്നത്. അതോടൊപ്പം തന്നെ, 40,000 പൗണ്ടിൽ കൂടുതൽ വിലയുള്ള പുതിയ കാറുകൾ വാങ്ങുന്നവർ ആദ്യ അഞ്ച് വർഷത്തേക്ക് പ്രതിവർഷം 425 പൗണ്ട് അധികമായി എക്സ്പെന്സീവ് കാര് സപ്ലിമെന്റ് എന്ന നിലയിൽ ഇനി മുതൽ നൽകേണ്ടിവരും. ഏപ്രിൽ മുതൽ, ഒരു പുതിയ ഫോർഡ് പ്യൂമ ഡ്രൈവർക്ക് ആദ്യ വർഷ വി ഇ ഡി നിരക്ക് 220 പൗണ്ടിൽ നിന്ന് 440 പൗണ്ടായി ഉയരും.