ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗിൽഡ്ഫോർഡിൽ 15 വയസ്സുകാരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് കൗമാരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് കൊലപാതക കുറ്റം ചുമത്തി. കൊല്ലപ്പെട്ട കുട്ടിയുടെ പേര് ലൂയിസ് ഗബ്രിയേൽ ഗ്വെംബെസ് എന്നാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട് . തിങ്കളാഴ്ച വൈകിട്ട് 6.10ന് സ്റ്റോക്ക് പാർക്കിന് സമീപമുള്ള ലിഡോ റോഡിലെ വനപ്രദേശത്ത് കുത്തേറ്റതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്.

15 വയസ്സും 16 വയസ്സും പ്രായമുള്ള രണ്ട് ആൺകുട്ടികളാണ് കേസിലെ പ്രതികൾ. പ്രായപൂർത്തിയാകാത്തതിനാൽ ഇവരുടെ പേരുകൾ പുറത്തുവിട്ടിട്ടില്ല. കൊലപാതകത്തിനൊപ്പം കവർച്ചയ്ക്ക് ഗൂഢാലോചന നടത്തിയതും കത്തി പോലുള്ള മൂർച്ചയുള്ള ആയുധം കൈവശം വെച്ചതുമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന മറ്റ് കുറ്റങ്ങൾ.

പ്രതികളെ ശനിയാഴ്ച ഗിൽഡ്ഫോർഡ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്ന് സറി പോലീസ് അറിയിച്ചു. സംഭവ സ്ഥലത്ത് പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയതായും പൊതുജനങ്ങളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതായും പോലീസ് വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അഫ്ഗാനിസ്ഥാനിലെ നാറ്റോ സൈനികരുടെ പ്രവർത്തനത്തെ സത്യസന്ധതയോടെയും ആദരവോടെയും കാണണം എന്ന് ഹാരി രാജകുമാരൻ പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് നാറ്റോ സഖ്യസേനകൾ മുൻനിരയിൽ നിന്ന് മാറിനിന്നുവെന്ന പരാമർശം നടത്തിയ പശ്ചാത്തലത്തിലാണ് പ്രതികരിച്ചത് . അഫ്ഗാനിൽ അദ്ദേഹം രണ്ടു തവണ സേവനം ചെയ്തിട്ടുണ്ട് . ആയിരക്കണക്കിന് കുടുംബങ്ങളുടെ ജീവിതം ഈ യുദ്ധം മാറ്റി മറിച്ചുവെന്നും ഹാരി പറഞ്ഞു. 457 ബ്രിട്ടീഷ് സൈനികർ ഉൾപ്പെടെ അനേകം പേർക്ക് യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ടിരുന്നു.

ട്രംപിന്റെ പരാമർശങ്ങളെ ബ്രിട്ടൻ ശക്തമായി അപലപിച്ചു. പ്രധാനമന്ത്രി സർ കിയർ സ്റ്റാർമർ ഇത് അപമാനകരവും അംഗീകരിക്കാനാകാത്തതുമാണ് എന്ന് പറഞ്ഞു. അഫ്ഗാനിൽ സേവനം ചെയ്ത സൈനികരും അവരുടെ കുടുംബങ്ങളും ഈ വാക്കുകൾ കൊണ്ട് വേദനിക്കപ്പെട്ടുവെന്ന് അദ്ദേഹം വ്യക്തമാക്കി. പോളണ്ട്, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ മന്ത്രിമാരും ട്രംപിന്റെ വാക്കുകൾക്ക് എതിരായി രംഗത്തെത്തി. ഞങ്ങളുടെ സൈനികരുടെ സേവനത്തെ പരിഹസിക്കാൻ ആർക്കും അവകാശമില്ല എന്നാണ് പോളണ്ടിന്റെ വിദേശകാര്യ മന്ത്രി പ്രതികരിച്ചത്.

അഫ്ഗാൻ യുദ്ധത്തിൽ പങ്കെടുത്ത മുൻ സൈനികരും പരിക്കേറ്റവരുടെ കുടുംബങ്ങളും ട്രംപിന്റെ പരാമർശങ്ങളെ ഹൃദയഭേദകവും ബാലിശവുമാണ് എന്ന് വിമർശിച്ചു. മുൻ നാറ്റോ സെക്രട്ടറി ജനറൽ ജാപ്പ് ഡി ഹൂപ്പ് ഷെഫർ അമേരിക്കൻ പ്രസിഡന്റ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. അമേരിക്കയും ബ്രിട്ടനും അടക്കം 3,500-ലധികം സഖ്യസൈനികർ ജീവൻ നഷ്ടപ്പെടുത്തിയ ഈ യുദ്ധത്തിന്റെ ചരിത്രം വളച്ചൊടിക്കരുതെന്ന് രാഷ്ട്രീയ നേതാക്കളും സൈനികരും ഒരേ സ്വരത്തിൽ ആവശ്യപ്പെട്ടു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥി അപ്രതീക്ഷിതമായി മരണമടഞ്ഞു. ബിരുദം നേടാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെയാണ് സ്റ്റെഫാൻ വർഗീസ് വിടപറഞ്ഞത്. 23 വയസ് മാത്രമായിരുന്നു പ്രായം. ലെസ്റ്റർ യൂണിവേഴ്‌സിറ്റിയിലെ മെഡിക്കൽ വിദ്യാർത്ഥിയായിരുന്ന സ്റ്റെഫാൻ കഴിഞ്ഞ ഒരു മാസമായി സ്റ്റുഡന്റ് പ്ലേസ്‌മെന്റിന്റെ ഭാഗമായി വിറ്റംബ്രോയിൽ താമസിച്ചു വരികയായിരുന്നു.
ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഹോസ്പിറ്റൽ ഡ്യൂട്ടി കഴിഞ്ഞ് താമസസ്ഥലത്ത് എത്തിയ സ്റ്റെഫാൻ മാതാപിതാക്കളുമായി രാത്രി പതിവുപോലെ സംസാരിച്ചിരുന്നു. തുടർന്ന് അടുത്ത ദിവസം രാവിലെ താമസ സ്ഥലത്ത് ലാപ്‌ടോപ്പിന് മുന്നിൽ കസേരയിൽ മരിച്ച നിലയിൽ ഇരിക്കുന്നതായാണ് കണ്ടെത്തിയത്. മൃതദേഹം തുടർനടപടികൾക്കായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സിംഗപ്പൂരിൽ നിന്നും യുഎഇയിലേക്ക് കുടിയേറിയ പത്തനംതിട്ട തിരുവല്ല പുതുശേരി സ്വദേശികളായ ഡോ. വിനോദ് വർഗീസ്, ഗ്രേസ് വർഗീസ് എന്നിവരാണ് മാതാപിതാക്കൾ. ലൂട്ടനിൽ ആണ് ഇവർ താസിക്കുന്നത് . സോഫിയ വർഗീസ് ഏക സഹോദരിയാണ്. ഏതാനും ആഴ്ചകൾ കൂടി കഴിഞ്ഞാൽ ഡോക്ടർ ആകേണ്ടിയിരുന്ന മകന്റെ അപ്രതീക്ഷിത വേർപാടിൻറെ വേദനയിലാണ് കുടുംബവും യുകെ മലയാളികളും.
സ്റ്റെഫാൻ വർഗീസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ട്: ഇംഗ്ലണ്ടിന്റെ ഗ്രാമപ്രദേശങ്ങളിലുടനീളം നൂറുകണക്കിന് അനധികൃത മാലിന്യകൂമ്പാരങ്ങൾ കൂടുന്നതായുള്ള ഞെട്ടിക്കുന്ന അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു . ഇത്തരം കുറഞ്ഞത് 11 സൈറ്റുകളിൽ പതിനായിരക്കണക്കിന് ടൺ മാലിന്യങ്ങൾ അടുക്കിക്കൂട്ടിയിട്ടുണ്ടെന്നാണ് കണ്ടെത്തിയത് . 2024–25 കാലയളവിൽ 700-ലധികം അനധികൃത മാലിന്യകേന്ദ്രങ്ങൾ അടച്ചുപൂട്ടിയെങ്കിലും കഴിഞ്ഞ വർഷാവസാനം വരെ 517 കേന്ദ്രങ്ങൾ ഇപ്പോഴും സജീവമാണെന്ന് പരിസ്ഥിതി ഏജൻസി വ്യക്തമാക്കി. ചെഷയറിലെ നോർത്ത്‌വിചിൽ 2.8 ലക്ഷം ടൺ മാലിന്യമുള്ള കേന്ദ്രം ഉൾപ്പെടെ ലങ്കാഷയർ, കോർണ്വാൾ, കെന്റ്, ഓക്സ്ഫോർഡ്ഷയർ എന്നിവിടങ്ങളിലായി വൻകിട മാലിന്യകൂമ്പാരങ്ങളാണ് കണ്ടെത്തിയത്.

ഗ്രാമീണ മേഖലകളിലെ കൃഷിയിടങ്ങളിലും അവിടങ്ങളിലെ പാതയോരങ്ങളോട് ചേർന്നുമാണ് പല കേന്ദ്രങ്ങളും പ്രവർത്തിക്കുന്നത്. സംഘടിതമായി കുറ്റകൃത്യം നടത്തുന്ന സംഘങ്ങളാണ് ഇതിന് പിന്നിൽ എന്ന് പോലീസ് വെളിപ്പെടുത്തി . നിയമപരമായ മാലിന്യസംസ്‌കരണ സ്ഥാപനങ്ങളെക്കാൾ കുറഞ്ഞ നിരക്കിൽ മാലിന്യം ഏറ്റുവാങ്ങി കുഴിച്ചുമൂടുകയോ കൂമ്പാരങ്ങളാക്കുകയോ ചെയ്യുകയാണ് ഇവരുടെ രീതി. ഗ്ലോസ്റ്റർഷയറിലെ ഓവറിൽ പതിനായിരക്കണക്കിന് ടൺ മാലിന്യം അടുക്കിക്കൂട്ടിയതിനെ തുടർന്ന് തീപിടിത്തവും പുകയുമുണ്ടായതായും സമീപവാസികൾ ആരോഗ്യ–പരിസ്ഥിതി ഭീഷണി നേരിടുന്നതായും പരാതിപ്പെട്ടിരുന്നു . നദീതീരങ്ങളിലേക്കും വെള്ളപ്പൊക്ക പ്രദേശങ്ങളിലേക്കും മലിനീകരണം ചോർന്നൊഴുകുന്നുവെന്ന ആശങ്കയും ഉയരുന്നുണ്ട് .

പരിസ്ഥിതി പ്രവർത്തകർ സർക്കാരിന്റെയും പരിസ്ഥിതി ഏജൻസിയുടെയും നടപടികൾ അപര്യാപ്തമാണെന്ന് വിമർശിച്ചു. കുറ്റവാളികളെ കണ്ടെത്തിയിട്ടും മാലിന്യകൂമ്പാരങ്ങൾ നീക്കം ചെയ്യുന്നതിൽ കാലതാമസമുണ്ടെന്നാണ് ആരോപണം. പരിസ്ഥിതി ഏജൻസി അന്വേഷണം തുടരുകയാണെന്നും അനധികൃത മാലിന്യകുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുകയാണെന്നും അറിയിച്ചു. കുറ്റക്കാർക്ക് കടുത്ത ശിക്ഷയും കൂടുതൽ കർശനമായ നിയന്ത്രണങ്ങളും വേണമെന്ന ആവശ്യവും ശക്തമാകുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ വീടുകളിൽ ഊർജ്ജ ബില്ലുകൾ കുറയ്ക്കാൻ സോളാർ പാനലുകളും മറ്റ് ഹരിത സാങ്കേതിക വിദ്യകളും സ്ഥാപിക്കുന്നതിന് സർക്കാർ £15,000 കോടി ധന സഹായം പ്രഖ്യാപിച്ചു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തുടനീളമുള്ള വീടുകൾക്ക് ഈ പദ്ധതിയുടെ ഗുണം ലഭിക്കും. ആയിരക്കണക്കിന് പൗണ്ടുകളുടെ സഹായം ഓരോ വീടുകൾക്കും ലഭിക്കുമെന്നാണ് സർക്കാർ അറിയിച്ചത്.

‘വോം ഹോംസ് പ്ലാൻ’ എന്ന പേരിലുള്ള പദ്ധതിയിലൂടെ വീടുകൾക്ക് സോളാർ പാനലുകൾ, ഊർജക്ഷമ ഉപകരണങ്ങൾ എന്നിവ സ്ഥാപിക്കാൻ സാമ്പത്തിക സഹായം നൽകും. ഇതോടൊപ്പം വാടകക്കാർക്ക് കൂടുതൽ അവകാശങ്ങൾ ഉറപ്പാക്കുന്ന പുതിയ നടപടികളും നടപ്പാക്കും. ഇന്ധനച്ചെലവ് ഉയരുന്ന സാഹചര്യത്തിൽ സാധാരണ കുടുംബങ്ങൾക്ക് വലിയ ആശ്വാസമാണ് ഈ പദ്ധതി.

സോളാർ പാനലുകൾ സ്ഥാപിച്ച വീടുകളുടെ എണ്ണം മൂന്നിരട്ടിയാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ‘റൂഫ്‌ടോപ്പ് വിപ്ലവം’ എന്ന പേരിൽ അറിയപ്പെടുന്ന ഈ നീക്കത്തിലൂടെ ഏകദേശം 10 ലക്ഷം പേരെ ഇന്ധന ദാരിദ്ര്യത്തിൽ നിന്ന് പുറത്തെടുക്കാനാകുമെന്നാണ് വിലയിരുത്തൽ. പരിസ്ഥിതി സംരക്ഷണത്തിനും കാലാവസ്ഥ മാറ്റത്തിനെതിരായ നടപടികൾക്കും ഈ പദ്ധതി ശക്തി പകരും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ ഗ്രാമപ്രദേശങ്ങളിലും തീരദേശങ്ങളിലും ക്യാൻസർ ചികിത്സയിലെ വലിയ അസമത്വം കുറയ്ക്കാൻ കൂടുതൽ ക്യാൻസർ ഡോക്ടർമാരെ നിയോഗിക്കാൻ സർക്കാർ തീരുമാനം എടുത്തു . താമസിക്കുന്ന സ്ഥലത്തിന്റെ പേരിൽ രോഗനിർണയവും ചികിത്സയും വൈകുന്ന സാഹചര്യം അവസാനിപ്പിക്കുകയാണ് ലക്ഷ്യം എന്ന് സർക്കാർ വ്യക്തമാക്കി . എവിടെയാണ് നിങ്ങൾ താമസിക്കുന്നത് എന്നതിനെ ആശ്രയിച്ചാവരുത് ക്യാൻസർ ചികിത്സ എന്ന് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു. പുതിയ നടപടികൾ വേഗത്തിൽ പരിശോധന നടത്താനും രോഗം ആദ്യം കണ്ടെത്താനും ജീവൻ രക്ഷാ നിരക്ക് ഉയർത്താനും സഹായിക്കുമെന്നാണ് പ്രതീക്ഷീക്കപ്പെടുന്നത് .

നഗരങ്ങളിലെ വലിയ ആശുപത്രികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഗ്രാമ–തീരദേശങ്ങളിലെ ആശുപത്രികളിൽ പ്രത്യേകിച്ച് മുതിർന്ന ക്യാൻസർ വിദഗ്ധരുടെ കുറവുണ്ട്. ഇതു രോഗികൾക്ക് കാത്തിരിപ്പ് നീളാനും ചികിത്സ വൈകാനും കാരണമാകുന്നു. പുതിയ പദ്ധതിയിൽ, ഈ പ്രദേശങ്ങളിലെ ആശുപത്രികളിൽ കൂടുതൽ യുവ ഡോക്ടർമാർക്ക് ക്യാൻസർ സ്പെഷ്യലിസ്റ്റ് പരിശീലന അവസരങ്ങൾ നൽകും. എത്ര അധിക പരിശീലന സീറ്റുകൾ ഉണ്ടാകുമെന്നത് ആരോഗ്യവകുപ്പും എൻഎച്ച്എസും തമ്മിലുള്ള ചർച്ചകൾക്ക് ശേഷം തീരുമാനിക്കും എന്നാണ് അറിയാൻ സാധിച്ചത് . ഈ നീക്കം ഫെബ്രുവരി 4-ന് ലോക ക്യാൻസർ ദിനത്തിൽ പ്രഖ്യാപിക്കുന്ന ദേശീയ ക്യാൻസർ പദ്ധതിയുടെ ഭാഗമാണ്.

മാക്‌മില്ലൻ ക്യാൻസർ സപ്പോർട്ടും ക്യാൻസർ റിസർച്ച് യു.കെയും പദ്ധതിയെ സ്വാഗതം ചെയ്തു. ദാരിദ്ര്യബാധിത മേഖലകളിൽ ക്യാൻസർ മരണനിരക്ക് കൂടുതലാണെന്നും, എല്ലാവർക്കും ഒരുപോലെ മികച്ച പരിശോധനയും ചികിത്സയും ലഭിക്കണമെന്നും സംഘടനകൾ പറഞ്ഞു. പുതിയ പദ്ധതിയിൽ ചികിത്സയ്ക്കുള്ള സമയപരിധികൾ കർശനമാക്കും; എഐ ഉൾപ്പെടെയുള്ള പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് രോഗം വേഗത്തിൽ കണ്ടെത്താനും കൂടുതൽ നിക്ഷേപം നടത്തും. എന്നാൽ ദീർഘകാല ഗുണഫലത്തിനായി പരിശീലനം പൂർത്തിയാക്കിയ ശേഷം തുടരാൻ കഴിയുന്ന സ്ഥിരം കൺസൾട്ടന്റ് തസ്തികകളും ആവശ്യമാണെന്ന് റേഡിയോളജിസ്റ്റുകളുടെ സംഘടന മുന്നറിയിപ്പ് നൽകി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ ബക്കിംഗ്ഹാംഷയറിൽ നിർമിക്കാൻ അനുമതി നൽകിയ എഐ ഡേറ്റാസെന്ററിന് നൽകിയ സർക്കാർ അംഗീകാരം റദ്ദാക്കേണ്ടതാണെന്ന് സർക്കാർ തന്നെ കോടതിയിൽ സമ്മതിച്ചു. പരിസ്ഥിതിക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ പൂർണമായി വിലയിരുത്താതെയാണ് അനുമതി നൽകിയതെന്ന് സർക്കാർ അംഗീകരിച്ചു. എം25 പാതയ്ക്കരികിലെ ഗ്രീൻബെൽറ്റ് ഭൂമിയിൽ നിർദേശിച്ച പദ്ധതിക്ക് പരിസ്ഥിതി പ്രഭാവ പഠനം നിർബന്ധമാക്കിയില്ലെന്നത് “അപര്യാപ്തമായ കാരണം” ആണെന്ന് സർക്കാർ വ്യക്തമാക്കി. ഇതോടെ, പ്രചാരണ സംഘങ്ങൾ “ലജ്ജാകരമായ പിന്മാറ്റം” എന്നാണ് ഈ നീക്കത്തെ വിശേഷിപ്പിച്ചത്.

ലേബർ സർക്കാരിന്റെ എഐ നിക്ഷേപം വേഗത്തിലാക്കാനുള്ള നയത്തിന്റെ ഭാഗമായി, പ്രാദേശിക കൗൺസിലിന്റെ എതിർപ്പ് മറികടന്ന് മുൻ ഉപപ്രധാനമന്ത്രി ആഞ്ചല റെയ്‌നർ പദ്ധതിക്ക് അനുമതി നൽകിയിരുന്നു. എന്നാൽ പിന്‍ഗാമിയായ സ്റ്റീവ് റീഡ്, സർക്കാർ “ ഗൗരവമായ തെറ്റ് നടത്തിയതായി കോടതിയിൽ സമ്മതിച്ചു. വെസ്റ്റ് ലണ്ടൻ ടെക്‌നോളജി പാർക്ക് എന്നറിയപ്പെടുന്ന ഈ പദ്ധതി ഏകദേശം 1 ബില്യൺ പൗണ്ടിന്റെ വിദേശ നിക്ഷേപം ആകർഷിക്കുമെന്ന് പ്രമോട്ടർമാർ അവകാശപ്പെട്ടിരുന്നു. എന്നാൽ, ഡേറ്റാസെന്ററുകളുടെ ഉയർന്ന വൈദ്യുതി ഉപയോഗവും ജല ഉപയോഗവും കാർബൺ പുറന്തള്ളലും പരിഗണിച്ചില്ലെന്നാണ് പരിസ്ഥിതി സംഘടനകളുടെ ആരോപണം.

ഡേറ്റാസെന്ററുകളുടെ നിർമാണം വേഗത്തിലാക്കി സാങ്കേതിക നിക്ഷേപം ആകർഷിക്കാനുള്ള സർക്കാരിന്റെ തന്ത്രത്തിന് ഈ കേസ് തിരിച്ചടിയായി. 2024ൽ എഐ ഡേറ്റാസെന്ററുകളെ സർക്കാർ ദേശീയ അടിസ്ഥാന സൗകര്യമായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ വലിയ ടെക് കമ്പനികളുടെ ലാഭത്തിന് മുൻഗണന നൽകി പൊതുജന താൽപര്യവും പരിസ്ഥിതിയും അവഗണിക്കുകയാണ് സർക്കാർ എന്ന വിമർശനവും ശക്തമാണ്. 2024ൽ 1.6 ജിഗാവാട്ടായിരുന്ന ബ്രിട്ടനിലെ ഡേറ്റാസെന്റർ ശേഷി 2030ഓടെ നാലിരട്ടി ഉയരുമെന്നാണ് കണക്കുകൾ കാണിക്കുന്നത് . എങ്കിലും അത് പോലും ആവശ്യങ്ങൾക്ക് മതിയാകില്ലെന്നാണ് പഠനങ്ങൾ പറയുന്നത് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ടൈപ്പ്–1 പ്രമേഹം നേരത്തേ കണ്ടെത്തുന്നതിനായി എല്ലാ കുട്ടികൾക്കും സ്ക്രീനിംഗ് നടത്തുന്നത് ഫലപ്രദമാണെന്ന പുതിയ പഠന റിപ്പോർട്ട് പുറത്തുവന്നു. ലളിതമായ രക്തപരിശോധന യുകെയിലെ എല്ലാ കുട്ടികൾക്കും നൽകാനാകുമെന്ന് ഗവേഷകർ പറയുന്നു. ബിബിസി റിപ്പോർട്ട് ചെയ്ത പഠനം ഡയബറ്റീസ് ചാരിറ്റികളുടെ പിന്തുണയോടെ നടപ്പാക്കിയ വലിയ ഗവേഷണ പദ്ധതിയുടെ ഭാഗമാണ്.

ഇപ്പോൾ നിരവധി കുട്ടികൾക്കും യുവാക്കൾക്കും രോഗം കണ്ടെത്താതെ പോകുന്ന സാഹചര്യമുണ്ടെന്നും ഇതുമൂലം അടിയന്തിര ആശുപത്രി ചികിത്സ ആവശ്യമായ ‘ഡയബറ്റിക് കീറ്റോആസിഡോസിസ്’ പോലുള്ള ഗുരുതര അവസ്ഥകൾക്ക് സാധ്യത ഉയരുന്നതായും പഠനം ചൂണ്ടിക്കാട്ടുന്നു. പ്രമേഹം നേരത്തേ കണ്ടെത്തിയാൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്ന ചികിത്സകൾ വേഗത്തിൽ ആരംഭിക്കാനും സാധിക്കും.

‘എൽസാ’ (Early Surveillance for Autoimmune diabetes) എന്ന പഠനത്തിന്റെ ഭാഗമായി മൂന്ന് മുതൽ 13 വയസ് വരെയുള്ള ഏകദേശം 17,000 കുട്ടികളെ ഇതിനകം പരിശോധിച്ചു കഴിഞ്ഞു. പഠനത്തിന്റെ ഭാഗമായി 12 വയസ്സുകാരിയായ ഇമോജൻ ഇപ്പോൾ പ്രമേഹത്തിന്റെ പുരോഗതി വൈകിപ്പിക്കാൻ സഹായിക്കുന്ന മരുന്ന് സ്വീകരിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിൽ ഇത് നിർണായക മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്ന് ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഫേസ്ബുക്ക് മാർക്കറ്റ്‌പ്ലേസിൽ കാർ വിൽപ്പനയ്ക്കെന്ന പരസ്യം വിശ്വസിച്ച് ഇടപാട് നടത്തിയ മലയാളിക്ക് യുകെയിൽ £1420 നഷ്ടമായി. ഏകദേശം £2000 വിലയുള്ള കാർ എന്ന പേരിൽ റോതർഹാംമിലെ ഒരു ഗാരേജിൽ നിന്നാണെന്ന് പറഞ്ഞ് പരിചയപ്പെട്ട വ്യക്തി മുൻകൂറായി പണം ആവശ്യപ്പെടുകയായിരുന്നു. പണം അടച്ചതോടെ ഇൻവോയ്‌സ് ലഭിച്ചെങ്കിലും, പറഞ്ഞ ദിവസം കാർ കൈമാറിയില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഗാരേജിന്റെ പേരിൽ മറ്റൊരാൾ നടത്തിയ തട്ടിപ്പാണെന്ന് വ്യക്തമായത്.
സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ റോതർഹാംലെ ഇത്തരത്തിൽ ഒരു കാർ ഗാരേജ് തന്നെ ഇല്ലെന്ന വിവരമാണ് ലഭിച്ചത്. സോഷ്യൽ മീഡിയ വഴി നടത്തുന്ന കാർ വിൽപ്പന ഇടപാടുകളിൽ തട്ടിപ്പ് വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കേണ്ടത് ആവശ്യകതയിലേയ്ക്കാണ് സംഭവം വിരൽ ചൂണ്ടുന്നത്. വ്യാജ ഇൻവോയ്സ് നൽകി, മുൻകൂർ പണം ആവശ്യപ്പെടുന്നതാണ് ഇത്തരം തട്ടിപ്പുകളുടെ പ്രധാന ലക്ഷണങ്ങൾ.

ഇത്തരം തട്ടിപ്പുകൾ ഒഴിവാക്കാൻ കാർ വാങ്ങുന്നതിന് മുൻപ് നേരിട്ട് വാഹനം കാണുക, ഗാരേജ് യഥാർത്ഥമാണോ എന്ന് ഗൂഗിൾ മാപ്സ്, കമ്പനീസ് ഹൗസ് രജിസ്ട്രേഷൻ എന്നിവ വഴി പരിശോധിക്കുക തുടങ്ങിയ നിർദേശങ്ങളാണ് ഈ രംഗത്തെ വിദഗ്ദ്ധർ മുന്നോട്ടുവെക്കുന്നത് . മുൻകൂർ പണം ആവശ്യപ്പെടുന്ന സന്ദർഭങ്ങൾ തട്ടിപ്പിന്റെ സാധ്യതകളിലേയ്ക്കാണ് വിരൽചൂണ്ടുന്നത്. ഇത്തരം ഇടപാടുകളിൽ നിന്ന് വിട്ടുനിൽക്കുകയും, ബാങ്ക് ട്രാൻസ്ഫർ ചെയ്യുന്നതിന് മുൻപ് വിശ്വസനീയമായ രേഖകൾ പരിശോധിക്കുകയും വേണം. സംശയകരമായ ഇടപാടുകൾ കണ്ടാൽ ഉടൻ പരാതി നൽകണമെന്നും അധികൃതർ അറിയിച്ചു.

ഫേസ്ബുക്ക് മാർക്കറ്റ്‌പ്ലേസിലൂടെ നടക്കുന്ന ഓൺലൈൻ വാങ്ങലുകളിൽ വ്യാപകമായ തട്ടിപ്പുകൾ നടക്കുന്നതായി യുകെയിലെ ടി.എസ്.ബി ബാങ്ക് നേരെത്തെ മുന്നറിയിപ്പ് നൽകിയിരുന്നു . 2023 നവംബറിൽ നടത്തിയ അന്വേഷണത്തിൽ പരിശോധിച്ച പരസ്യങ്ങളിൽ 34 ശതമാനവും വ്യാജമാണെന്ന് ടി.എസ്.ബി കണ്ടെത്തി. കാറുകൾ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങളുടെ വിൽപ്പനയിലാണ് കൂടുതൽ തട്ടിപ്പുകൾ നടക്കുന്നത്. മുൻകൂർ പണം ആവശ്യപ്പെടൽ, നേരിട്ട് സാധനം കാണാൻ അനുവദിക്കാതിരിക്കൽ, വ്യാജ വെബ്‌സൈറ്റുകളിലേക്ക് പേയ്മെന്റിന് വഴിതിരിപ്പിക്കൽ തുടങ്ങിയതാണ് പ്രധാന തന്ത്രങ്ങൾ. 2023-ൽ മാത്രം ഫേസ്ബുക്ക് മാർക്കറ്റ്‌പ്ലേസിലൂടെ യുകെയിൽ ഏകദേശം 60 മില്യൺ പൗണ്ട് ആണ് പലർക്കായി നഷ്ടമായത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ തട്ടിപ്പ് പരസ്യങ്ങൾ ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവിശ്യം ശക്തമാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: യുകെയിൽ പണപ്പെരുപ്പം അഞ്ച് മാസത്തിനുശേഷം ആദ്യമായി ഉയർന്ന് ഡിസംബറിൽ 3.4 ശതമാനത്തിലെത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ONS) പുറത്തുവിട്ട കണക്കുകൾ പ്രകാരം നവംബറിലെ 3.2 ശതമാനത്തിൽ നിന്നാണ് പണപ്പെരുപ്പം വർധിച്ചത് . എന്നാൽ സാമ്പത്തിക വിദഗ്ധർ 3.3 ശതമാനം വർദ്ധനവ് മാത്രമേ പ്രതീക്ഷിച്ചിരുന്നുള്ളൂ. ക്രിസ്മസ് കാലയളവിൽ എയർഫെയറുകൾ ഉയർന്നതും സിഗരറ്റിന് ചുമത്തിയ ഉയർന്ന നികുതികളും പണപ്പെരുപ്പ വർധനയ്ക്ക് കാരണമായി. ഭക്ഷ്യവിലകളിൽ, പ്രത്യേകിച്ച് ബ്രെഡ്, ധാന്യങ്ങൾ തുടങ്ങിയവയുടെ വില ഉയർന്നതും സ്വാധീനിച്ചു.

ഈ വർധനവിനെ തുടർന്ന് ഫെബ്രുവരിയിൽ നടക്കുന്ന യോഗത്തിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മോണിറ്ററി പോളിസി കമ്മറ്റി പലിശനിരക്ക് 3.75 ശതമാനത്തിൽ തന്നെ തുടരാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. എന്നിരുന്നാലും, വിലക്കയറ്റം വരും മാസങ്ങളിൽ കുറയുകയാണെങ്കിൽ ഏപ്രിലിൽ പലിശനിരക്ക് കുറയ്ക്കുമെന്നാണ് ഭൂരിഭാഗം സാമ്പത്തിക വിദഗ്ധരും പ്രതീക്ഷിക്കുന്നത്. ഡിസംബറിൽ സർവീസ് മേഖലയിൽ പണപ്പെരുപ്പം ഉയർന്നെങ്കിലും അത് ആഭ്യന്തര വിലസമ്മർദങ്ങളെ പ്രതിഫലിപ്പിക്കുന്നതല്ലെന്നും, വേതനവർധന വേഗം കുറയുന്നതിനാൽ വരും മാസങ്ങളിൽ അവസ്ഥ മെച്ചപ്പെടുമെന്നും കെയ്പിഎംജി യുകെയുടെ ചീഫ് ഇക്കണോമിസ്റ്റ് യയേൽ സെൽഫിൻ പറഞ്ഞു.

അതേസമയം, ജീവിത ചിലവ് കുറയ്ക്കുന്നത് സർക്കാരിന്റെ മുഖ്യലക്ഷ്യമാണെന്ന് ചാൻസലർ റേച്ചൽ റീവ്സ് വ്യക്തമാക്കി. 2026 ബ്രിട്ടന് വഴിത്തിരിവാകുന്ന വർഷമാകും എന്നായിരുന്നു അവരുടെ പ്രതികരണം. എനർജി ബില്ലുകളിൽ £150 ഇളവ്, 30 വർഷത്തിനുശേഷം ആദ്യമായി റെയിൽവേ നിരക്കുകൾ മരവിപ്പിക്കൽ, പ്രിസ്ക്രിപ്ഷൻ ചാർജുകൾ രണ്ടാമത്തെ വർഷവും കൂട്ടാതിരിക്കുക, മിനിമം വേതനം ഉയർത്തൽ തുടങ്ങിയ നടപടികൾ അവർ ചൂണ്ടിക്കാട്ടി. ഡിസംബറിലെ വർധനയുണ്ടായിട്ടും 2026ൽ മൊത്തത്തിൽ പണപ്പെരുപ്പം താഴേക്കു പോകുമെന്നും, ഈ വർഷം മധ്യത്തോടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്ന 2 ശതമാനത്തിന് സമീപം എത്തുമെന്നും ആണ് സാമ്പത്തിക വിദഗ്ദ്ധർ പ്രതീക്ഷിക്കുന്നത് .