മാത്യൂസ് മാർ സെറാഫിം എപ്പിസ് ക്കോപ്പാ
വിശ്വാസ സമൂഹത്തെ ‘ഉയർത്തെഴുന്നേൽപ്പിന്റെ ജനത’ എന്നാണ് വിളിക്കുന്നത്, ഒരു പുതിയ യുഗത്തിൻ്റെ പിറവിയുടെ ആഘോഷമാണ് ഈസ്റ്റർ. പ്രത്യാശ നഷ്ടപ്പെട്ട ശിഷ്യസമൂഹത്തിന് പുത്തൻ പ്രതീക്ഷ പകരുന്ന അനുഭവമായിരുന്നു ഈസ്റ്റർ. ഉയർത്തെഴുന്നേൽപ്പിൻ്റെ സാക്ഷികൾ ആവാൻ അവർക്ക് എല്ലാവർക്കും സാധിച്ചു. ‘പോയി പറയുക’ ‘അവൻ ഉയർത്തെഴുന്നേറ്റിരിക്കുന്നു’ എന്നീ വർത്തമാനങ്ങൾ ആയിരുന്നു അവർക്ക് ലഭിച്ചത്. താൻ പറഞ്ഞതുപോലെ അവൻ ഉയർത്തെഴുന്നേറ്റു. മരണത്തിൻമേലുള്ള ജീവന്റെ ആഘോഷമാണ് ഈ വാർത്തയിലൂടെ വെളിവാകുന്നത്. പുനരുത്ഥാനം നമ്മുടെ വിശ്വാസത്തിന്റെ കാതലാണ്. ഏതു വൈഷമ്യങ്ങളെയും മറികടക്കുവാനും പ്രതിസന്ധികളെ അതിജീവിക്കുവാനുമുള്ള പ്രത്യാശയാണത് മുന്നോട്ടുവക്കുന്നത്. മനം ഇടറാതെ യേശുവിൻറെ പുനരുത്ഥാനത്തിന് സാക്ഷ്യം വഹിച്ച വിശ്വാസികൾ ഉയർത്തെഴുന്നേൽപ്പിൻ്റെ സന്തോഷത്തിൽ പങ്കുചേരുകയും ലോകത്തോടത് പ്രസ്താവിക്കുകയും ചെയ്തു എതിർപ്പുകളുടെ മധ്യത്തിലും ഈ സന്തോഷവാർത്ത അവരെ നിരുത്സാഹപ്പെടുത്തിയില്ല ജീവനിലേക്കുള്ള തിരിച്ചുവരവാണ് ഉയർപ്പ്.
മരിച്ചവർക്ക് പുനരുത്ഥാനമെന്നു ദൈവവചനം നമ്മെ ഓർമിപ്പിക്കുന്നു യേശുവിന്റെ പുനരുദ്ധാനം അതിനു മുന്നോടിയാണ് യേശുവിൻ്റെ ഉയർപ്പിന് സാക്ഷികളായ ശിഷ്യ സമൂഹം ആണ് തുടർന്നുള്ള സഭയുടെ വളർച്ചയ്ക്ക് കാരണഭൂതരായവർ മുറിവുകളും വേദനകളും നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ് ഈസ്റ്ററിൻ്റെ പ്രത്യാശ അവയെല്ലാം രൂപാന്തരപ്പെടുത്തുന്നു. ലോകത്തിൽ നിങ്ങൾക്ക് കഷ്ടങ്ങൾ ഉണ്ടെങ്കിലും ധൈര്യപ്പെടുവിൻ ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു എന്ന് നമ്മെ ധൈര്യപ്പെടുത്തുന്ന കർത്താവാണ് നമ്മുടെ യാത്രയിലെ ആശയും പ്രത്യാശയും.
ഉയർത്തെഴുന്നേൽപ്പിൻ്റെ പ്രത്യാശ നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ പ്രകാശം പകരട്ടെ എന്ന പ്രാർഥനയോടെ
മാത്യൂസ് മാർ സെറാഫിം എപ്പിസ് ക്കോപ്പാ
യൗസേപ്പ് സ്രാമ്പിക്കൽ
പരിശുദ്ധ സഭയുടെ ഉന്നത തിരുനാളായ ക്യംതാ (ഉയിർപ്പ്) യുടെ പ്രകാശവും സമാധാനവും സന്തോഷവും നിങ്ങൾക്കെല്ലാവർക്കും ഞാൻ ആശംസിക്കുന്നു. മരണത്തെ തന്റെ മരണത്തിലൂടെ പരാജയപ്പെടുത്തി നമ്മുടെ കർത്താവും ദൈവവുമായ ഈശോമിശിഹാ തിരുസഭയുടെ ശിരസ്സാകുന്നു. ഈ ശിരസ്സിനോട് ഐക്യപ്പെടാനാണ് പ്രഘോഷിക്കപ്പെട്ട സുവിശേഷം നമ്മൾ വിശ്വസിച്ചതും മാമ്മോദീസാ നമ്മൾ സ്വീകരിച്ചതും. മിശിഹാ ഉയിർക്കപ്പെട്ടില്ലെങ്കിൽ ശ്ലീഹന്മാരുടെ / തിരുസ്സഭയുടെ പ്രസംഗം വ്യർത്ഥമാണ്. നമ്മുടെ വിശ്വാസവും വ്യർത്ഥം (1 കോറി. 15:14). തിരുസ്സഭയുടെ സുവിശേഷപ്രഘോഷണ വിഷയവും നമ്മൾ വിശ്വസിച്ചതും ക്രൂശിതനും ഉത്ഥിതനുമായ ഈശോയെ / മാർ സ്ലീവായെയാണ്. മരിച്ചവരിൽനിന്ന് ഉത്ഥാനം ചെയ്ത മിശിഹാ ഇനി ഒരിക്കലും മരിക്കുകയില്ലെന്ന് (റോമാ 6:9) നമുക്കറിയാവുന്നതുകൊണ്ടാണു നമ്മൾ മാമ്മോദീസാ സ്വീകരിച്ചു മിശിഹായുടെ ശരീരത്തിന്റെ ഭാഗമാകുന്നത്. രക്ഷാകര ചരിത്രത്തിന്റെ മുഴുവൻ ലക്ഷ്യം നിത്യജീവനായ ദൈവികജീവനിൽ (അഗാപ്പെ) മനുഷ്യവർഗ്ഗത്തെ പങ്കുചേർക്കുക എന്നുള്ളതാണ്. തിരുസ്സഭാംഗങ്ങൾ പാപത്തിൽനിന്നു മോചിതരായി ദൈവത്തിന് അടിമകളായി ജീവിക്കുമ്പോൾ നമുക്കു ലഭിക്കുന്നതു വിശുദ്ധീകരണവും അതിന്റെ അവസാനം നിത്യജീവനുമാണ് (റോമ. 6:22). പാപത്തെയും മരണത്തെയും സാത്താനെയും ലോകത്തെയും പരാജയപ്പെടുത്തി ഉയിർത്തെഴുന്നേറ്റ ഈശോമിശിഹായുടെ ദൗത്യം ഓരോ മനുഷ്യനെയും ദുഷ്ടതയിൽനിന്നു പിന്തിരിപ്പിച്ച് അനുഗ്രഹിക്കുക എന്നുള്ളതാണ് (നടപടി 3:28).
തിരുസഭാംഗങ്ങളായ നമുക്കെല്ലാവർക്കും ഉത്ഥിതനായ ഈശോയുടെ പരിശുദ്ധിയും മഹത്ത്വവും സന്തോഷവും സമാധാനവും അവന്റെ അനുഗ്രഹത്തിലൂടെ ലഭിക്കട്ടെയെന്നു പ്രാർത്ഥിക്കുകയും ചെയ്യുന്നു.
മിശിഹായിൽ സ്നേഹപൂർവ്വം,
യൗസേപ്പ് സ്രാമ്പിക്കൽ
ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാ മെത്രാൻ
ബിൻസു ജോൺ , ചീഫ് എഡിറ്റർ
കുരിശിന്റെ വേദനകൾ മറികടന്ന് പുനരുത്ഥാനത്തിന്റെ പ്രകാശത്തിലേയ്ക്ക് നമ്മുടെ മനസ്സിനെ നയിക്കുന്ന ഈ പുണ്യ ദിനത്തിൽ മലയാളം യുകെ ന്യൂസിന്റെ എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ ഈസ്റ്റർ മംഗളങ്ങൾ നേരുന്നു . ഈസ്റ്റർ ദിനം ക്രിസ്തുവിൻറെ ഉയർപ്പ് മാത്രമല്ല ഓരോ മനുഷ്യഹൃദയത്തിലും പ്രതീക്ഷയുടെ വെളിച്ചം തെളിയിക്കുന്ന പ്രത്യാശയുടെ ദിനം കൂടിയാണ്. വേദനയെ അതിജീവിക്കുവാനും ഇരുണ്ട ദിനങ്ങൾക്ക് ശേഷം പ്രകാശം പരത്തുന്ന ഒരു നല്ല നാളെയുണ്ടെന്നും ഈസ്റ്റർ നമ്മളോട് പറയുന്നു.
ലോകമെങ്ങുമുള്ള പ്രത്യേകിച്ച് യു കെ യിലെ മലയാളികളുടെ സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളിൽ മലയാളം യുകെ ഇടം പിടിച്ചിട്ട് 11 വർഷമായി. വാർത്ത എന്നത് കേവലം സംഭവങ്ങളുടെ പരാമർശമല്ല, മറിച്ച് ഓരോ വായനക്കാരന്റെയും ഹൃദയവുമായി അടുപ്പമുള്ള അനുഭവങ്ങൾ കൂടിയാണ്. ആത്യന്തികമായി മലയാളം യുകെ ആഗ്രഹിക്കുന്നതും അതു തന്നെയാണ്. സത്യങ്ങൾ വളച്ചൊടിക്കാതെ നിങ്ങളിലേയ്ക്ക് വാർത്തകൾ എത്തിക്കുന്നതിനോടൊപ്പം നമ്മുടെ സാഹിത്യത്തിനും സാംസ്കാരിക തനിമക്കും പ്രാധാന്യം കൊടുത്തു കൊണ്ടുള്ള മികച്ച രചനകളും മലയാളം യുകെയിൽ സ്ഥിരമായി ഇടംപിടിക്കുന്നതിന്റെ കാരണവും അതുതന്നെയാണ്. ഓണം ക്രിസ്തുമസ് ഈസ്റ്റർ തുടങ്ങിയ വിശേഷ ദിവസങ്ങളിൽ നമ്മുടെ സാഹിത്യ മത സാംസ്കാരിക മേഖലകളിൽ നിന്നുള്ളവരുടെ രചനകളും സന്ദേശങ്ങളും മലയാളം യുകെയിൽ സ്ഥിരമായി സ്ഥാനം പിടിക്കുന്നതിനെ വായനക്കാർ ആവേശത്തോടെ ഏറ്റെടുത്തതിനെ സന്തോഷത്തോടെയും നന്ദിയോടെയും അനുസ്മരിക്കുന്നു.
ഈ വർഷം മലയാളം യുകെ ന്യൂസിൽ പ്രൗഢഗംഭീരമായ ഈസ്റ്റർ സന്ദേശം നൽകുന്നത് അഭിവന്ദ്യ മാത്യൂസ് മാർ സെർപാഹിൻ ആണ്. കഴിഞ്ഞ കാലങ്ങളിൽ വിവിധ വിശേഷാവസരങ്ങളിൽ മലയാളം യുകെയിൽ എഴുതിയ ശ്രീ. പ്രഭാവർമ്മ, ഡോക്ടർ ജോർജ് ഓണക്കൂർ, മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ, അഭിവന്ദ്യ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്ത , ഗോവ ഗവർണറും മുൻ ബിജെപി അധ്യക്ഷനുമായ അഡ്വ. പി. എസ്. ശ്രീധരൻ പിള്ള ശിവഗിരി മഠം മേധാവി ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ , റോയൽ കോളേജ് ഓഫ് നേഴ്സിങ്ങിൻ്റെ പ്രസിഡന്റും യുകെ മലയാളി നേഴ്സുമായ ബിജോയ് സെബാസ്റ്റ്യൻ എന്നിവർ ഉൾപ്പെടെയുള്ളവരെ നന്ദിയോടെ ഓർക്കുന്നു. ഓൺലൈൻ പത്രമാധ്യമ രംഗത്ത് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചും കാലത്തിനൊത്ത് മുന്നോട്ട് സഞ്ചരിക്കാനാവശ്യമായ മാറ്റങ്ങൾ വരുത്തിയും അനുദിനം വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്ന വാർത്താമാധ്യമ രംഗത്ത് വേറിട്ട ശബ്ദമാകാനുള്ള ശ്രമമാണ് കഴിഞ്ഞ 11 വർഷമായി മലയാളം യുകെ ന്യൂസ് നടത്തി വരുന്നത് .
പോയ വർഷം യുകെയിലെ മലയാളികൾക്ക് വളരെ പ്രധാനപ്പെട്ടതായിരുന്നു. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരും അവരുടെ കുടുംബാംഗങ്ങളും സ്റ്റുഡൻറ് വിസയിൽ എത്തിയവരുമടങ്ങുന്നവരാണ് യുകെ മലയാളികളിൽ ഭൂരിപക്ഷവും . കുടിയേറ്റ നയങ്ങളിൽ സർക്കാർ കൊണ്ടുവന്ന മാറ്റങ്ങൾ എങ്ങനെയൊക്കെയാണ് മലയാളി സമൂഹത്തെ ബാധിക്കുന്നതെന്ന വാർത്താ വിശകലനങ്ങൾ ആദ്യം വായനക്കാരിൽ എത്തിക്കുന്നതിൽ മലയാളം യുകെ ഏറ്റവും മുൻപന്തിയിലായിരുന്നു. യുകെയിലെ മലയാളി സമൂഹത്തിൽ ഭൂരിഭാഗമായ ആരോഗ്യ പ്രവർത്തകരുടെ ശബ്ദമാകാനും അവരുടെ സന്തോഷങ്ങളിലും സങ്കടങ്ങളിലും ഒപ്പം നിൽക്കാനും വാർത്തകളിലൂടെ മലയാളംയുകെ പരമാവധി പരിശ്രമിച്ചിട്ടുണ്ട്. യു കെ മലയാളി സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരുടെ വിവരങ്ങൾ യുകെയിലെ മാത്രമല്ല ലോകമെങ്ങുമുള്ള വായനക്കാരിലേയ്ക്ക് എത്തിക്കുന്നതിൽ വളരെ പ്രാധാന്യമാണ് മലയാളം യുകെ നാളിതുവരെ നൽകിയതെന്നും അത് തുടർന്നും ഉണ്ടാകുമെന്നും സന്തോഷത്തോടെ പറയട്ടെ .
യുകെ മലയാളിയെ ഹോട്ടല് മുറിയില് മരിച്ച നിലയില് കണ്ടെത്തി. കണ്ണൂർ ഉളിക്കൽ സ്വദേശി ഷിന്റോ പള്ളുരത്തിൽ ദേവസ്യ (42) ആണ് ഐല് ഓഫ് വൈറ്റിലെ ഹോട്ടല് മുറിയില് മരിച്ച നിലയില് കണ്ടെത്തിയത്. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത് എന്നാണ് പ്രാഥമിക വിവരം. മൂന്ന് വർഷം മുൻപ് യുകെയിലെ സൗത്താംപ്ടണിൽ എത്തിയ ഷിന്റോ, ഫോർട്വെസ്റ്റ് ഇന്റർനാഷനൽ ട്രെയിനിങ് ആൻഡ് എജ്യൂക്കേഷന്റെ ഓപ്പറേഷൻസ് മാനേജർ ആയി ജോലി ചെയ്യുക ആയിരുന്നു. 2018 മുതൽ എജ്യൂക്കേഷനൽ കൺസൾട്ടൻസി രംഗത്ത് പ്രവർത്തിക്കുന്ന ഷിന്റോ പുതിയ ജോലി സംബന്ധമായ ആവശ്യങ്ങൾക്കാണ് ഐൽ ഓഫ് വൈറ്റിൽ എത്തിയത് എന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.
വ്യാഴാഴ്ചയാണ് ഹോട്ടൽ മുറിയിൽ നിന്നും മൃതദേഹം കണ്ടെത്തിയതായി പൊലീസ് സൗത്താംപ്ടണിൽ ഉള്ള കുടുംബാംഗങ്ങളെ വിവരം അറിയിക്കുന്നത്. പോസ്റ്റുമാർട്ടം കഴിഞ്ഞാൽ മാത്രമെ കൃത്യമായ മരണ കാരണം അറിയാൻ സാധിക്കൂ.
ഭാര്യ: റിയ ഷിന്റോ. മക്കൾ: അമേയ ഗ്രേസ്, അൽന മറിയ. കണ്ണൂർ ഉളിക്കൽ പുറവയൽ പി. എ. ദേവസ്യ, അന്നമ്മ എന്നിവരാണ് മാതാപിതാക്കൾ. സഹോദരങ്ങൾ: ഷിജോ പള്ളുരത്തിൽ ദേവസ്യ (കോൺവാൾ, യുകെ), ഷെറിൻ. സംസ്കാരം സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇറ്റലിയിലെ നേപ്പിൾസിൽ നടന്ന കേബിൾ കാർ അപകടത്തിൽ 4 പേർ ദാരുണമായി കൊല്ലപ്പെട്ടു. ഇതിൽ രണ്ട് പേർ ബ്രിട്ടീഷുകാരാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. മരിച്ചവരിൽ ഒരാളായ ബ്രിട്ടീഷ് യുവതിയുടെ പേര് വിവരങ്ങൾ അധികൃതർ പുറത്തുവിട്ടു. മാർഗരറ്റ് എലെയ്ൻ വിൻ ആണ് കൊല്ലപ്പെട്ടത്. അപകടത്തിൽ മരിച്ച രണ്ടാമത്തെ ബ്രിട്ടീഷുകാരനെ അധികൃതർ തിരിച്ചറിഞ്ഞെങ്കിലും ഇതുവരെ പേര് നൽകിയിട്ടില്ല.
മൗണ്ടൻ കേബിൾ കാറിൻറെ ഒരു ക്യാബിൻ വ്യാഴാഴ്ച കേബിളുകളിലൊന്ന് പൊട്ടിത്തെറിച്ചതിനെ തുടർന്ന് നിലത്തേയ്ക്ക് വീഴുകയായിരുന്നു എന്ന് പ്രാദേശിക ഉദ്യോഗസ്ഥർ പറഞ്ഞു. രണ്ടാഴ്ച മുമ്പ് സുരക്ഷാ പരിശോധന പാസായിരുന്നുവെന്നും സംഭവത്തെക്കുറിച്ച് ക്രിമിനൽ അന്വേഷണം ആരംഭിച്ചതായും ആണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രാദേശിക അധികാരികളുമായി ബന്ധപ്പെട്ടുവെങ്കിലും ഇരകളുടെ ഐഡൻ്റിറ്റി സ്ഥിരീകരിച്ചിട്ടില്ലെന്ന് യുകെ വിദേശകാര്യ ഓഫീസ് അറിയിച്ചു. മരിച്ച മറ്റ് രണ്ടു പേരിൽ ഒരാൾ കേബിൾ കാറിൻറെ ഡ്രൈവറും മറ്റൊരാൾ ഒരു ഇസ്രായേലി സ്ത്രീയുമാണ്. ക്യാബിനിൽ മറ്റൊരാൾ കൂടി ഉണ്ടായിരുന്നെന്നും അയാൾ വളരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. മൗണ്ട് ഫൈറ്റോ കേബിൾ കാർ 1952 മുതൽ ആണ് പ്രവർത്തനം ആരംഭിച്ചത്. 1960-ൽ ലൈനിൽ സമാനമായ അപകടത്തിൽ നാല് പേർ മരിച്ചിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ വിദ്യാർത്ഥികളുടെ പെരുമാറ്റത്തിൽ വൻതോതിൽ മോശം പ്രവണതകൾ കടന്നു കൂടിയതായുള്ള മുന്നറിയിപ്പുമായി അധ്യാപകർ രംഗത്ത് വന്നു. കുട്ടികളുടെ പെരുമാറ്റത്തിൽ സ്ത്രീവിരുദ്ധതയും വംശീയതയും വർദ്ധിക്കുന്നതായുള്ള മുന്നറിയിപ്പാണ് അധ്യാപകർ നൽകുന്നത്. സോഷ്യൽ മീഡിയയുടെയും ഓൺലൈൻ ഗെയിമുകളുടെയും സ്വാധീനമാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്.
NASUWT യൂണിയൻ നടത്തിയ ഒരു സർവേയിൽ മിക്ക അധ്യാപകരും വിദ്യാർത്ഥികളുടെ മോശം പെരുമാറ്റത്തിന് ഒന്നാം കാരണമായി ചൂണ്ടി കാണിക്കുന്നത് സോഷ്യൽ മീഡിയ ആണ്. മാതാപിതാക്കളുടെ പങ്കും കുറവല്ലെന്ന് അധ്യാപകർ പറയുന്നുണ്ട്. സ്കൂൾ നിയമങ്ങൾ പാലിക്കാനോ, കുട്ടികളുടെ മോശം പെരുമാറ്റത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനോ മിക്ക മാതാപിതാക്കളും തയ്യാറാകുന്നില്ലെന്ന അഭിപ്രായമാണ് അധ്യാപകർ പ്രകടിപ്പിക്കുന്നത്.
സോഷ്യൽ മീഡിയയുടെ ദുരുപയോഗമാണ് വിദ്യാർഥികളുടെ മോശം പെരുമാറ്റങ്ങൾക്ക് കാരണമെന്ന് മൂന്നിൽ രണ്ട് അധ്യാപകരും അഭിപ്രായപ്പെട്ടതായി NASUWT ജനറൽ സെക്രട്ടറി പാട്രിക് റോച്ച് പറഞ്ഞു. സ്കൂൾ ദിവസങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് തങ്ങളുടെ അവകാശമാണെന്ന് വിദ്യാർഥികൾ കരുതുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. പ്രശ്ന പരിഹാരത്തിന് പ്രധാനമായും കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം പരിമിതപ്പെടുത്തണം എന്ന ആവശ്യമാണ് അധ്യാപകരും മറ്റ് വിദ്യാഭ്യാസ വിദഗ്ധരും പ്രധാനമായും പങ്കുവെയ്ക്കുന്ന കാര്യം. എന്നാൽ സ്കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിരോധനം ഏർപ്പെടുത്തുന്ന കാര്യത്തിൽ ഫലപ്രദമായി മുന്നോട്ട് പോകാൻ ഇതുവരെ സാധിച്ചിട്ടില്ല. പ്രായപൂർത്തിയാകാത്തവർക്ക് സോഷ്യൽ മീഡിയയുടെ ഉപയോഗത്തിന് നിയന്ത്രണം ഉണ്ടെങ്കിലും കുട്ടികൾ മുതിർന്നവരുടെ ഫോണുകളും മറ്റും ദുരുപയോഗിച്ച് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഡൊണാൾഡ് ട്രംപ്, ആൻഡ്രൂ ടെറ്റ് പോലുള്ളവരുടെ പ്രവർത്തികളും സംസാരങ്ങളും കുട്ടികളെ സോഷ്യൽ മീഡിയ വഴി തെറ്റായി സ്വാധീനിക്കുന്നതായും അധ്യാപകർ അഭിപ്രായപ്പെട്ടു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ഉടനീളം ഈസ്റ്റർ വാരാന്ത്യത്തിൽ യാത്രകൾക്ക് തടസ്സം നേരിട്ടേക്കാമെന്ന വാർത്തകൾ നേരത്തെ മലയാളം യുകെ ന്യൂസ് പുറത്തുവിട്ടിരുന്നു. എന്നാൽ പ്രസിദ്ധീകരിച്ച വാർത്തകളിൽ പറഞ്ഞതിനേക്കാൾ സ്ഥിതി ഗുരുതരമാകുമെന്നാണ് ഏറ്റവും പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്. കൂടുതൽ ആളുകൾ റോഡ് മാർഗം സഞ്ചരിക്കുന്നതിനാൽ ട്രാഫിക് ബ്ലോക്കുകൾ ഉണ്ടാക്കും . ഇതിന് പുറമെ റെയിൽ എൻജിനീയറിംഗ് ജോലികൾ, എയർപോർട്ട് പണിമുടക്ക് എന്നിവ കൂടി ഉള്ളതുകൊണ്ട് കനത്ത ട്രാഫിക്കിന് കാരണമാകുമെന്നാണ് അറിയാൻ സാധിച്ചത്.
നെറ്റ്വർക്ക് റെയിൽ 300 ലധികം അറ്റകുറ്റപണികൾ ഈ വാരാന്ത്യത്തിൽ നടപ്പിലാക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്നലെ ദുഃഖവെള്ളിയാഴ്ച 20 ലക്ഷം ആളുകൾ യാത്ര ചെയ്യുന്നത് ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കുമെന്ന് ആർ എ സി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് കൂടാതെ വിവിധ സ്ഥലങ്ങളിൽ മഴ പെയ്യാനുള്ള സാധ്യതയെ കുറിച്ച് മുന്നറിയിപ്പ് നൽകപ്പെട്ടിട്ടുണ്ട്. തെക്ക്-പടിഞ്ഞാറൻ ഇംഗ്ലണ്ട്, സൗത്ത് വെയിൽസ്, വടക്കൻ അയർലണ്ടിൻ്റെ കിഴക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മഴയെ കുറിച്ചുള്ള യെല്ലോ മുന്നറിയിപ്പുകളോടു കൂടിയ കാലാവസ്ഥയും യാത്രയെ ബാധിച്ചേക്കാം. ഗാറ്റ്വിക്ക് എയർപോർട്ടിലെ പണിമുടക്ക് വിമാന സർവീസുകളെയും ബാധിക്കുമെന്ന വാർത്തകളും ഇതിനൊപ്പം പുറത്തു വന്നിട്ടുണ്ട്.
ഈ ദിവസങ്ങളിൽ ഏകദേശം 2.7 ദശലക്ഷം ആളുകൾ വാഹനങ്ങളിൽ റോഡ് മാർഗം യാത്ര ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഈ വർഷം ചൂടുള്ള കാലാവസ്ഥയായതിനാൽ കൂടുതൽ പേർ വിനോദയാത്രകൾക്കായി വീട് വിട്ട് ഇറങ്ങുമെന്നാണ് കരുതപ്പെടുന്നത്. അതുകൊണ്ട് തന്നെ ഈസ്റ്റർ വാരാന്ത്യത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 15 ശതമാനം ട്രാഫിക് കൂടുതലായിരിക്കും. വിവിധ വിമാനത്താവളത്തിലേയ്ക്ക് പോകുന്നവർ റോഡുകളിൽ ഉണ്ടാകാൻ സാധ്യതയുള്ള ട്രാഫിക് ബ്ലോക്കിനെ കുറിച്ച് മുൻകരുതൽ സ്വീകരിച്ചില്ലെങ്കിൽ യാത്ര മുടങ്ങാനുള്ള സാധ്യതയുണ്ട്. വിവിധ വിമാനത്താവളങ്ങളിലേയ്ക്കുള്ള റോഡുകളിൽ ഒരു മണിക്കൂർ സമയത്തോളം ബ്ലോക്ക് ഉണ്ടാകാനുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ജീവശാസ്ത്രപരമായി സ്ത്രീയായി ജനിച്ചവർ മാത്രമേ ‘സ്ത്രീ’ എന്ന നിർവചനത്തിന്റെ കീഴിൽ വരികയുള്ളൂവെന്ന യുകെ സുപ്രീം കോടതിയുടെ വിധി കഴിഞ്ഞ ദിവസമാണ് വന്നത്. പ്രസ്തുത വിധി അനുസരിച്ച് എൻഎച്ച് എസ് ഒട്ടേറെ മാറ്റങ്ങൾക്ക് വിധേയമാകേണ്ടി വരുമെന്ന റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. പുതിയ നിയമ പ്രകാരം സ്ത്രീയായി പരിണാമം നടത്തിയ ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവർ എങ്ങനെ പരിഗണിക്കപ്പെടും എന്നതിനെ കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു .
നിലവിൽ എൻ എച്ച് എസ് മാർഗ്ഗനിർദ്ദേശം പറയുന്നത് ട്രാൻസ് ആളുകളെ അവരുടെ വസ്ത്രധാരണ രീതി, അവരുടെ പേരുകൾ, അവരുടെ സർവ്വനാമങ്ങൾ എന്നിവയ്ക്ക് അനുസൃതമായി ഉൾക്കൊള്ളണം എന്നാണ്. എന്നാൽ പുതിയ വിധി പ്രകാരം ഇത് റദ്ദാക്കപ്പെടും. എൻഎച്ച്എസ് , ജയിൽ എന്നിവിടങ്ങളിൽ പുതുക്കിയ മാർഗനിർദ്ദേശം അനുസരിച്ചുള്ള പരിവർത്തനങ്ങൾ എങ്ങനെ നടപ്പിലാക്കുമെന്ന് വലിയ ചോദ്യചിഹ്നമായി തുടരുകയാണ്. എങ്കിലും മേൽപറഞ്ഞ സ്ഥലങ്ങളിൽ എങ്ങനെ പരിഷ്കരിച്ച പെരുമാറ്റ ചട്ടം നിലവിൽ വരും എന്നതിനെ കുറിച്ചുള്ള മാർഗനിർദേശം ഉടൻ നൽകുമെന്ന് ഹ്യൂമൻ റൈറ്റ് കമ്മീഷൻ പറഞ്ഞു.ആശുപത്രി വാർഡുകൾ, വസ്ത്രം മാറുന്ന മുറികൾ, ഗാർഹിക അഭയാർഥികൾ തുടങ്ങിയ ഇടങ്ങളിൽ വിധി പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.
2010ലെ സമത്വ നിയമത്തിൽ മാറ്റം വരുത്തി “സ്ത്രീ” എന്ന പദം ബയോളോജിക്കൽ സെക്സിനെ മാത്രം ആശ്രയിച്ചായിരിക്കുമെന്ന് യുകെ സുപ്രീം കോടതി കഴിഞ്ഞ ദിവസം വിധി പ്രഖാപിച്ചിരുന്നു. പുതിയ മാറ്റമനുസരിച്ച് ജൻഡർ റെക്കഗ്നിഷൻ സർട്ടിഫിക്കറ്റ് (GRC) കൈവശമുള്ള ട്രാൻസ്ജെൻഡർ സ്ത്രീകളെ പോലും, ഈ നിയമനിർമ്മാണത്തിന് കീഴിൽ നിയമപരമായി സ്ത്രീകളായി അംഗീകരിക്കില്ല. സ്കോട്ടിഷ് സർക്കാരിന്റെ നിയമ വ്യാഖ്യാനത്തിനെതിരെ ഫോർ വിമൻ സ്കോട്ട്ലൻഡ് എന്ന ഗ്രൂപ്പ് നടത്തിയ കാമ്പെയിന് പിന്നാലെയാണ് ഈ വിധി ഉണ്ടായിരിക്കുന്നത്.
സുപ്രീം കോടതിയുടെ ഏകകണ്ഠമായ തീരുമാനം യുകെയിലുടനീളമുള്ള സിംഗിൾ സെക്സ് ഇടങ്ങളിലും സേവനങ്ങളിലും കാര്യമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. ആശുപത്രി വാർഡുകൾ, സ്പോർട്സ് ടീമുകൾ, ഷെൽട്ടറുകൾ തുടങ്ങിയ സ്ത്രീകൾക്ക് മാത്രമുള്ള സേവനങ്ങൾ ആക്സസ് ചെയ്യുന്നതിൽ ട്രാൻസ്ജെൻഡർ സ്ത്രീകൾക്ക് ഇനി നിയന്ത്രണങ്ങൾ നേരിടേണ്ടി വന്നേക്കാം. പ്രശസ്ത എഴുത്തുകാരിയായ ജെ.കെ. റൗളിംഗ് ഉൾപ്പെടെ ഉള്ളവർ വിധിയെ പിന്തുണച്ച് കൊണ്ട് രംഗത്ത് വന്നു. അതേസമയം, സ്റ്റോൺവാൾ, സ്കോട്ടിഷ് ട്രാൻസ് പോലുള്ള LGBTQ+ സംഘടനകൾ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. വിധി ട്രാൻസ്ജെൻഡർ വ്യക്തികളുടെ അവകാശങ്ങളെയും സുരക്ഷയെയും ഇല്ലാതാക്കുമെന്ന് അവർ പറഞ്ഞു. ആംനസ്റ്റി ഇന്റർനാഷണൽ ഉൾപ്പെടെയുള്ള മനുഷ്യാവകാശ സംഘടനകൾ വിധിയെ വിമർശിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ ഹോസ്പിറ്റലുകളിലെ കാത്തിരിപ്പ് സമയം ഗണ്യമായി കുറയ്ക്കുന്നതിനുള്ള പുതിയ പദ്ധതി ഉടനെ നടപ്പിലാക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതിൻറെ ഭാഗമായി കൂടുതൽ രോഗികൾക്ക് പ്രാദേശിക തലത്തിൽ പരിചരണവും ഉപദേശവും നൽകാനുള്ള നടപടികൾ ആണ് കൈക്കൊള്ളുന്നത്. രോഗികൾക്ക് വിദഗ്ദോപദേശം വേഗത്തിൽ ലഭ്യമാകുന്നതിന് ജിപികൾക്ക് കൂടുതൽ സ്പെഷലിസ്റ്റ് പിന്തുണ നൽകിയാണ് ഈ പദ്ധതി നടപ്പിൽ വരുത്തുന്നത്.
ഇറിറ്റബിൾ ബവൽ സിൻഡ്രോം, ആർത്തവവിരാമ ലക്ഷണങ്ങൾ, ചെവിയിലെ അണുബാധകൾ തുടങ്ങിയ അവസ്ഥകളുള്ള രോഗികൾക്ക് വിദഗ്ദ്ധോപദേശം വേഗത്തിൽ ലഭ്യമാക്കുന്നതിന് ജിപികൾ സ്പെഷ്യലിസ്റ്റുകളുമായി കൂടുതൽ അടുത്ത് പ്രവർത്തിക്കും. 80 മില്യൺ പൗണ്ട് ആണ് ഇതിനായി സർക്കാർ നീക്കി വച്ചിരിക്കുന്നത്. 2025 അവസാനത്തോടെ രണ്ട് ദശലക്ഷം ആളുകളെ അവരുടെ പ്രാദേശിക കമ്മ്യൂണിറ്റിയിൽ വേഗത്തിലും കൂടുതൽ സൗകര്യപ്രദവുമായ പരിചരണം ലഭിക്കാൻ സഹായിക്കുക എന്നതാണ് പുതിയ പദ്ധതി ലക്ഷ്യം വെക്കുന്നത്. ഈ പദ്ധതി സമയം ലാഭിക്കുമെന്നും അനാവശ്യ അപ്പോയിൻ്റ്മെൻ്റുകൾക്കായി നിരവധി ആളുകൾ ആശുപത്രിയിലേക്ക് പോകുന്നത് തടയുമെന്നും ആരോഗ്യമന്ത്രി കാരെൻ സ്മിത്ത് പറഞ്ഞു.
നിലവിൽ എൻഎച്ച്എസ്സിലെ കാത്തിരിപ്പ് സമയം ദിനംപ്രതി കൂടി കൊണ്ടിരിക്കുകയാണ്. ജൂലൈ 4- ന് നടന്ന തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ലേബർ പാർട്ടിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു വെയിറ്റിംഗ് ടൈം കുറയ്ക്കുമെന്നത്. പുതിയ പദ്ധതി പ്രകാരം കാത്തിരിപ്പ് സമയത്തിൽ ഗണ്യമായ കുറവ് വരുത്താൻ സാധിക്കുമെന്നാണ് കരുതപ്പെടുന്നത്. കോൾ ആൻഡ് അഡ്വൈസ് എന്ന് വിളിക്കപ്പെടുന്ന ഈ സ്കീം, രോഗികളെ വെയിറ്റിംഗ് ലിസ്റ്റിലേക്ക് റഫർ ചെയ്യുന്നതിനുമുമ്പ് ജിപിമാരെയും ആശുപത്രി വിദഗ്ധരെയും ബന്ധിപ്പിക്കുന്നു. അതിനാൽ ഏറ്റവും സൗകര്യപ്രദമായ സ്ഥലത്ത് പരിശോധനകളും ചികിത്സകളും വാഗ്ദാനം ചെയ്യാൻ കഴിയും. എൻഎച്ച്എസ്സിനെ പുനർജീവിപ്പിക്കാനുള്ള സർക്കാരിൻറെ ശ്രമങ്ങളുടെ ഏറ്റവും പുതിയ നടപടിയാണ് ഇതെന്ന് ആരോഗ്യമന്ത്രി കരിൻ സ്മിത്ത് പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യൂറോപ്യൻ യൂണിയനിൽ നിന്നും മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും ബ്രിട്ടനിലേയ്ക്ക് കൊണ്ടുവരുന്ന ഭക്ഷ്യ വസ്തുക്കളുടെ കാര്യത്തിൽ പുതിയ നിയന്ത്രണം നിലവിൽ വന്നു. ഇതിൻ പ്രകാരം ചീസ് ഉൾപ്പെടെയുള്ള പാലുത്പന്നങ്ങളും മാംസവും കൊണ്ടുവരാൻ അനുവാദമില്ല. കുളമ്പുരോഗം പോലുള്ളവ തടയാനുള്ള നീക്കത്തിന്റെ ഭാഗമായാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ഏപ്രിൽ 12 ശനിയാഴ്ചയാണ് പുതിയ നിയമം അവതരിപ്പിച്ചത്. ഇതിൽ പ്രകാരം പന്നി, പശു , ആട് എന്നിവയുടെ മാംസത്തിനും പാൽ, വെണ്ണ, ചീസ്, തൈര് തുടങ്ങിയ പാലുത്പന്നങ്ങൾക്കും നിയന്ത്രണങ്ങൾ നേരിടേണ്ടി വരും. മാംസം അല്ലെങ്കിൽ പാലുത്പന്നങ്ങൾ ഉൾപ്പെടുത്തിയ സാൻഡ് വിച്ചുകൾ പോലുള്ള ഭക്ഷ്യ വസ്തുക്കൾക്കും നിയന്ത്രണം ബാധകമാണ്. നിയന്ത്രണങ്ങൾ ബ്രിട്ടനിലേയ്ക്ക് വരുന്ന യാത്രക്കാർക്ക് മാത്രമേ ബാധകമാകുകയുള്ളൂ. നിലവിൽ ഇറക്കമതി ചെയ്യുന്ന മേൽപറഞ്ഞ ഉത്പന്നങ്ങൾക്ക് നിയന്ത്രണം ബാധകമാക്കിയിട്ടില്ല. ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് സുരക്ഷാ പരിശോധനകൾ കർശനമാക്കിയതിനാലാണ് നിയന്ത്രണം ഏർപ്പെടുത്താത്തത് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
2007 ലാണ് കുളമ്പുരോഗം യുകെയിൽ അവസാനമായി പൊട്ടിപ്പുറപ്പെട്ടത്. അതിനുശേഷം ഇതുവരെ യുകെയിൽ എവിടെയും ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാൽ ഈ വർഷം ജനുവരിയിൽ ജർമ്മനിയിലും കഴിഞ്ഞ മാസം ഹംഗറിയിലും സ്ലൊവാക്യയിലും കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. മേൽ പറഞ്ഞ മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള എല്ലാവിധ വ്യക്തിഗത ഇറക്കുമതികളും യുകെ സർക്കാർ ഇതിനകം തന്നെ നിരോധിച്ചിരിക്കുകയാണ്. ബ്രിട്ടനിലെ വളർത്തുമൃഗങ്ങളുടെ ആരോഗ്യവും, കർഷകരുടെ സുരക്ഷ, യുകെയുടെ ഭക്ഷ്യ സുരക്ഷ എന്നിവ സംരക്ഷിക്കുകയാണ് ഏറ്റവും പുതിയ നിയന്ത്രണങ്ങൾ കൊണ്ട് ലക്ഷ്യം വയ്ക്കുന്നത് എന്ന് അധികൃതർ പറഞ്ഞു.