ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് വലിയ വിവാദമുണ്ടാക്കിയ കേസിൽ കോൺസ്റ്റൻസ് മാർട്ടൻ (38), മാർക്ക് ഗോർഡൻ (51) ദമ്പതികളെ 14 വർഷത്തെ തടവിന് ശിക്ഷിച്ചു. 2023 ജനുവരിയിൽ പുതുതായി ജനിച്ച മകൾ വിക്ടോറിയയുമായി അവർ സാമൂഹ്യ സേവന വകുപ്പിനെ അറിയിക്കാതെ 53 ദിവസം ഇംഗ്ലണ്ടിലെ വിവിധ ഭാഗങ്ങളിൽ മാറി താമസിക്കുകയായിരുന്നു . ഈ കാലയളവിൽ കുഞ്ഞിനെ തണുത്ത കാലാവസ്ഥയിൽ പാർപ്പിച്ചതിനെ തുടർന്ന് ഹൈപ്പോതെർമിയ ബാധിച്ച് മരണമടഞ്ഞുവെന്നാണ് കോടതിയുടെ കണ്ടെത്തൽ.
കുഞ്ഞിന്റെ സംരക്ഷണത്തിനോ ക്ഷേമത്തിനോ മാതാപിതാക്കൾ പരിഗണന നൽകിയില്ലെന്നും സംഭവത്തിൽ യാതൊരു പാശ്ചാത്താപവും കാണിച്ചിട്ടില്ലെന്നും ജഡ്ജി മാർക്ക് ലൂക്രാഫ്റ്റ് കെ.സി. വിധി പ്രസ്താവിച്ചുകൊണ്ട് പറഞ്ഞു. കുഞ്ഞിന്റെ മൃതദേഹം ബ്രൈറ്റണിൽ ഒരു ഷോപ്പിങ് ബാഗിനുള്ളിൽ നിന്നും കണ്ടെത്തുകയായിരുന്നു. വിചാരണക്കാലത്ത് ഇരുവരും പലപ്പോഴും വിചാരണ നീളാൻ കാരണമാവുന്ന രീതിയിൽ രോഗം, അസ്വസ്ഥത, ക്ഷീണം തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടുകയും കോടതിയെ അലട്ടുന്ന പെരുമാറ്റം കാണിക്കുകയും ചെയ്തതായി ജഡ്ജി ചൂണ്ടിക്കാട്ടി.
മാർട്ടനും ഗോർഡനും മുൻ വിചാരണയിൽ കുഞ്ഞിന്റെ ജനനം മറച്ചുവെച്ചത്, മരണം റിപ്പോർട്ട് ചെയ്യാതിരുന്നത്, കുട്ടിയോട് ക്രൂരത കാണിച്ചത് എന്നിവയിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. പിന്നീട് മാസങ്ങളോളം നീണ്ടുനിന്ന തുടർ വിചാരണയിൽ കൊലപാതക കുറ്റവും തെളിഞ്ഞു. ഗോർഡന്റെ മുൻപ് ഉണ്ടായിരുന്ന യുഎസിലെ ബലാത്സംഗ ശിക്ഷയും (14-ആം വയസിൽ) രണ്ടാമത്തെ വിചാരണയിലാണ് വെളിപ്പെട്ടത്. ഇരുവരും ഇപ്പോൾ തടവിൽ കഴിയുകയാണ് . മാർട്ടന്റെ അഭിഭാഷകർ ശിക്ഷയ്‌ക്കെതിരെ അപ്പീൽ സമർപ്പിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അമേരിക്കൻ സ്ഥാനപതി പീറ്റർ മാൻഡൽസണെ പുറത്താക്കിയ സംഭവം ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ കത്തി പടരുകയാണ് . ഇതോടെ ലേബർ പാർട്ടി നേതാവും ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായ സർ കീർ സ്റ്റാർമറിന്റെ നേതൃത്വം കടുത്ത സമ്മർദ്ദത്തിലാണ്. ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഈ മെയിൽ വിവാദം പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് മാൻഡൽസണെ പുറത്താക്കിയത്. പക്ഷേ, ഈ നീക്കം പാർട്ടിക്കുള്ളിൽ തന്നെ സ്റ്റാർമറിന്റെ കസേര ചോദ്യം ചെയ്യപ്പെടുന്ന തരത്തിലേക്ക് മാറിയിരിക്കുകയാണ്.
പാർട്ടി എംപിമാരുടെ വിമർശനങ്ങൾ വിഴുപ്പലക്കലുകളിലേയ്ക്ക് മാറി കഴിഞ്ഞു . ഇടതുപക്ഷ നേതാവായ റിച്ചാർഡ് ബർഗൺ വരെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ലേബർ മോശം പ്രകടനം കാഴ്ചവെച്ചാൽ സ്റ്റാർമറുടെ രാജി അനിവാര്യമാകും എന്ന് വ്യക്തമാക്കി. കൂടാതെ ഡെപ്യൂട്ടി പ്രധാനമന്ത്രി ആഞ്ചല റെയ്‌നറുടെ രാജിക്കു പിന്നാലെ വന്ന മാൻഡൽസൺ വിവാദം, സർക്കാരിനുള്ളിലെ പ്രവർത്തന രീതിയെ കുറിച്ചും എംപിമാർക്ക് ആശങ്കകൾ ഉയർത്തിയിരിക്കുകയാണ്.
സംഭവം ചൂടുപിടിച്ചിരിക്കുന്ന സാഹചര്യത്തിൽ ഡൗണിംഗ് സ്ട്രീറ്റിന്റെ പ്രധാന പ്രതീക്ഷ വരുന്ന ലേബർ പാർട്ടി കോൺഫറൻസും, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ യുകെ സന്ദർശനവുമാണ്. എന്നാൽ പ്രതിപക്ഷ കൺസർവേറ്റിവുകളും വലതുപക്ഷ നേതാക്കളും സ്റ്റാർമറുടെ വിധിനിർണ്ണയ ശേഷിയെ ചോദ്യം ചെയ്യുന്നതിനൊപ്പം മാൻഡൽസൺ നിയമനവുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും പുറത്തു വിടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന കുടിയേറ്റ വിരുദ്ധ റാലികളുൾപ്പെടെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തിൽ സർക്കാർ കടുത്ത അങ്കലാപ്പിലാണ് എന്നാണ് പുറത്തുവരുന്ന പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വെസ്റ്റ് മിഡ്‌ലാൻഡ്സിലെ ഓൾഡ്ബറിയിൽ കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ജോലി സ്ഥലത്തേയ്ക്ക് പോകുന്നതിനിടെ സിഖ് വനിത നേരിട്ട ഭീകര ലൈംഗിക ആക്രമണവുമായി ബന്ധപ്പെട്ട് പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. നിങ്ങൾക്ക് ഈ രാജ്യത്ത് സ്ഥാനമില്ലെന്നും പുറത്തേക്ക് പോകൂ എന്നും പറഞ്ഞുകൊണ്ടായിരുന്നു ആക്രമണം നടന്നതെന്ന് സിഖ് ഫെഡറേഷൻ (യുകെ) ആരോപിച്ചിരുന്നു . ബലാത്സംഗത്തിന് പുറമെ വംശീയമായ ആക്രമണത്തിനും പോലീസ് കേസെടുത്തിട്ടുണ്ട്. ഇരയായ യുവതി 20 വയസ് കഴിഞ്ഞ ആളാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 30 വയസ് പ്രായമുള്ള ഒരാളെ ബലാത്സംഗക്കേസിൽ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ പാർപ്പിച്ചിരിക്കുകയാണ് . യുവതിക്ക് തുടർച്ചയായി മെഡിക്കൽ സഹായവും കൗൺസിലിംഗും ലഭ്യമാക്കുന്നുവെന്ന് പൊലീസ് അറിയിച്ചു.
സംഭവം നടന്ന ദിവസം രാവിലെ 8 മുതൽ 8.30 വരെയാണ് ആക്രമണം നടന്നത്. സിഖ് ഫെഡറേഷൻ മുഖേന പുറത്തിറക്കിയ പ്രസ്താവനയിൽ ഇര സമൂഹത്തോടും കുടുംബത്തോടും നന്ദി രേഖപ്പെടുത്തി. “കുടുംബം എന്റെ കരുത്താണ്, സമൂഹവും ഉറച്ചു നിന്നു. പൊലീസ് കുറ്റക്കാരെ പിടികൂടുമെന്ന് ഞാൻ വിശ്വസിക്കുന്നു, മറ്റാർക്കും ഇത്തരമൊരു ദുരന്തം നേരിടേണ്ടി വരരുത് എന്നും അവൾ വ്യക്തമാക്കി. സമൂഹത്തിന്റെ പിന്തുണ തനിക്ക് മുന്നോട്ട് പോകാൻ കരുത്തേകുന്നതായി യുവതി കൂട്ടിച്ചേർത്തു.
നിലവിലെ അറസ്റ്റ് അന്വേഷണത്തിലെ പ്രധാന പുരോഗതിയാണെന്ന് വെസ്റ്റ് മിഡ്‌ലാൻഡ്സ് പൊലീസ് ചീഫ് സൂപ്രണ്ട് കിം മാഡിൽ അറിയിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കൂടി പൊലീസ് തിരയുകയാണെന്ന് നേരത്തെ സൂചന നൽകിയിരുന്നു. സംഭവത്തെ തുടർന്ന് പ്രദേശത്തെ എംപിമാർ ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി. ഇത് ഭീകര സംഭവമാണന്നും സമൂഹത്തിൽ വിദ്വേഷത്തിനും സ്ത്രീ വിരോധത്തിനും സ്ഥാനമില്ലന്നും വെസ്റ്റ് ബ്രോമ്വിച്ചിലെ എംപി സാറാ കൂംബ്സ് പറഞ്ഞു. സ്മെത്‌വിക്കിലെ എംപി ഗുരിന്ദർ സിംഗ് ജോസൻ സംഭവം വർഗീയ പ്രേരിതമായ ക്രൂരമായ ആക്രമണമാണെന്ന് ചൂണ്ടിക്കാട്ടി. സുരക്ഷിതവും ബഹുമാനിക്കപ്പെട്ടതുമായ ജീവിതം നമ്മുടെ അവകാശമാണ് എന്നാണ് ബർമിംഗ്ഹാം എഡ്ജ്ബാസ്റ്റൺ എംപി പ്രീത് കൗർ ഗിൽ സംഭവത്തോട് പ്രതികരിച്ചത് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടീഷ് ബോക്സിംഗ് ഇതിഹാസമായ റിക്കി ഹാറ്റൺ (46) -നെ ഗ്രേറ്റർ മാഞ്ചസ്റ്ററിലെ തന്റെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. സെപ്റ്റംബർ 14 ഞായറാഴ്ച രാവിലെ ഹൈഡിലെ ജി ക്രോസ് പ്രദേശത്തുള്ള വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. സ്റ്റോക്ക്‌പോർട്ടിൽ ജനിച്ച അദ്ദേഹം ദ ഹിറ്റ്‌മാൻ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. രാവിലെ 6.45ഓടെ സമീപവാസിയിൽ നിന്ന് വിവരം ലഭിച്ചതിനെ തുടർന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. അന്വേഷണം ആരംഭിച്ചെങ്കിലും സംശയകരമായ സാഹചര്യം ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. മരണകാരണം അറിവായിട്ടില്ല . പിന്നീട് കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
ലോക ബോക്സിംഗ് രംഗത്ത് അപൂർവ്വ കരുത്തോടെ പേര് നേടിയ ഹാറ്റൺ തന്റെ ആക്രമണ ശൈലിയെ തുടർന്നാണ് “ദ ഹിറ്റ്‌മാൻ” എന്ന പേരിൽ അറിയപ്പെട്ടിരുന്നത്. നിരവധി ലോക കിരീടങ്ങളും യുകെ കിരീടങ്ങളും നേടിയ അദ്ദേഹം 2015-ൽ റിംഗ് മാസികയുടെ ഫൈറ്റർ ഓഫ് ദ ഇയർ പുരസ്കാരവും കരസ്ഥമാക്കിയിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങൾക്ക് മുമ്പ് തന്നെ റിങ്ങിലേക്ക് തിരിച്ചുവരുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ഡിസംബറിൽ നടക്കുന്ന മത്സരത്തിനായി തയ്യാറെടുക്കുകയും ചെയ്തിരുന്നു. അത്തരത്തിൽ നടത്തിയ പ്രഖ്യാപനത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണം സംഭവിച്ചത്.
ഹാറ്റൺ തന്റെ ജീവിതത്തിലെ ഇരുണ്ട കാലങ്ങളെയും വെല്ലുവിളികളെയും തുറന്ന് സമ്മതിച്ചിട്ടുള്ള ഒരാളായിരുന്നു. ഡിപ്രഷൻ, മയക്കുമരുന്ന് ഉപയോഗം, ആത്മഹത്യാശ്രമങ്ങൾ തുടങ്ങി നിരവധി പ്രശ്നങ്ങൾ നേരിട്ടിരുന്നെങ്കിലും പിന്നീട് സഹായം തേടി കുടുംബബന്ധങ്ങൾ പുതുക്കിയെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അദ്ദേഹത്തിന്റെ അകാലമരണം ലോക ബോക്സിംഗ് ലോകത്ത് വലിയൊരു ശൂന്യത സൃഷ്ടിച്ചിരിക്കുകയാണ്. റിങ്ങിനകത്തും പുറത്തും അപൂർവ്വ വ്യക്തിത്വമായിരുന്നു അദ്ദേഹം എന്നാണ് മരണത്തെ തുടർന്ന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് പലരും അഭിപ്രായപ്പെട്ടത് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
തീസ്‌സൈഡിലെ തോൺബിയിലെ ഹാർട്ടിംഗ്ടൺ ക്ലോസിൽ രണ്ട് വയസ്സുള്ള പെൺകുട്ടിയുടെ മരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച വൈകിട്ട് 4.20 ഓടെ വിവരം ലഭിച്ചതിനെ തുടർന്ന് ക്ലീവ്ലാൻഡ് പൊലീസ് സ്ഥലത്തെത്തി. പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും പെൺകുട്ടിയെ രക്ഷിക്കാനായില്ല. മരണം സംബന്ധിച്ച് കാരണം നിലവിൽ വ്യക്തമല്ല എന്നാണ് പൊലീസ് പറഞ്ഞത് .
ഈ കേസുമായി ബന്ധപ്പെട്ട് 25 – വയസ്സുകാരിയായ സ്ത്രീയെയും 21- വയസ്സുകാരനായ പുരുഷനെയും പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെൺകുട്ടിയോടുള്ള ഇവരുടെ ബന്ധം ഇതുവരെ പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. അന്വേഷണം തുടരുന്നതായി അധികൃതർ അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ ∙ അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്ന് രൂപപ്പെട്ട ന്യൂന മർദ്ദം ബ്രിട്ടനിലേക്കു നീങ്ങുന്നതിനാൽ രാജ്യത്ത് ശക്തമായ കാറ്റും കനത്ത മഴയും ഉണ്ടാകുമെന്നുള്ള കാലാവസ്ഥ പ്രവചനം പുറത്തുവന്നു. ഇംഗ്ലണ്ടിന്റെ ഭൂരിഭാഗം ഭാഗങ്ങളും വെയിൽസ് മുഴുവനും ഉൾപ്പെടെയുള്ള പ്രദേശങ്ങൾക്കായി മെറ്റ് ഓഫീസ് യെല്ലോ വിൻഡ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഞായറാഴ്ച രാത്രി 8 മുതൽ തിങ്കളാഴ്ച വൈകിട്ട് 6 വരെയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
കടൽത്തീരങ്ങളിൽ മണിക്കൂറിൽ 60–70 മൈൽ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു. ഉൾനാടൻ പ്രദേശങ്ങളിലും 45–55 മൈൽ വരെ കാറ്റ് രേഖപ്പെടുത്താം. മരങ്ങളിൽ ധാരാളം ഇലകൾ ഉള്ള സമയമായതിനാൽ കൊമ്പുകൾ ഒടിഞ്ഞു വീഴാനും മറിഞ്ഞു വീഴാനും സാധ്യത കൂടുതലാണ്. 10–30 മില്ലിമീറ്റർ വരെ മഴ സാധാരണയായി ലഭിക്കുമെന്നാണെങ്കിലും പടിഞ്ഞാറൻ മലനിരകളിൽ 70 മില്ലിമീറ്റർ വരെ രേഖപ്പെടുത്താമെന്ന് മുന്നറിയിപ്പുണ്ട്.
കനത്ത കാറ്റും മഴയും കാരണം യാത്രാ തടസ്സം, വെള്ളക്കെട്ട്, ഗതാഗത തടസം , വൈദ്യുതി മുടങ്ങാനുള്ള സാഹചര്യം എന്നിവ ഉണ്ടാകാമെന്നാണ് മുന്നറിയിപ്പ്. എന്നാൽ നിലവിൽ കൊടുങ്കാറ്റിന് പേര് നൽകില്ലെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. വരാനിരിക്കുന്ന മാസങ്ങളിലും ബ്രിട്ടനിൽ സാധാരണയേക്കാൾ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ ∙ വടക്കുകിഴക്കൻ ലണ്ടനിൽ നടന്ന വെടിവയ്പ്പിൽ 9 വയസ്സുകാരി മലയാളി പെൺകുട്ടിക്ക് ഗുരുതര പരിക്ക് പറ്റിയ കേസിൽ 33 കാരനായ ജവോൺ റൈലിയ്ക്ക് ജീവപര്യന്തം തടവ്. കുറഞ്ഞത് 34 വർഷം കഴിഞ്ഞേ പരോൾ പരിഗണിക്കുകയുള്ളുവെന്ന് ഓൾഡ് ബെയ്ലി കോടതി വിധിച്ചു. സംഭവം 2024 മെയ് 29 നാണ് സംഭവം നടന്നത് . ഇരു വിഭാഗം ഗുണ്ടാ സംഘങ്ങൾ തമ്മിൽ നടത്തിയ ആക്രമണത്തിൽ മലയാളി പെൺകുട്ടിക്ക് അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു. ടോട്ടനം ടർക്ക്സ് ഗാങ് എതിരാളികളായ ഹാക്ക്നി ടർക്ക്സിനെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിലാണ് ദുരന്തം സംഭവിച്ചത്.
റൈലി തന്നെയാണ് ആക്രമണ പദ്ധതി തയ്യാറാക്കിയത് എന്ന് കോടതി കണ്ടെത്തിയിരുന്നു.. ഇതിനായി റോഡിലെ ഗതാഗതവും സ്ഥലപരിസരവും പ്രതി മുൻകൂട്ടി പരിശോധിച്ചു പദ്ധതി തയാറാക്കിയിരുന്നു. നേരിട്ട് വെടിവെച്ചത് മറ്റൊരാളായിരുന്നുവെങ്കിലും ആക്രമണത്തിന്റെ സംഘാടകനായ റൈലി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു . വെടിവെച്ച മുഖ്യപ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല .
സ്കൂൾ അവധിക്കിടെ ബർമിംഗ്ഹാമിൽ നിന്ന് കുടുംബസുഹൃത്തിനെ കാണാൻ എത്തിയ മലയാളി കുടുംബം റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കുന്നതിനിടെയാണ് വെടിയുണ്ട പെൺകുട്ടിയുടെ തലയിൽ തുളച്ചുകയറിയത്. തലച്ചോറിൽ കുടുങ്ങിയ വെടിയുണ്ട നീക്കം ചെയ്യാൻ കഴിയാതെ വന്നതിനാൽ ഡോക്ടർമാർക്ക് ടൈറ്റാനിയം പ്ലേറ്റ് ഘടിപ്പിച്ച് ജീവൻ രക്ഷിക്കേണ്ടിവന്നു. മൂന്നു മാസം ആശുപത്രി കിടക്കയിൽ കഴിയേണ്ടിവന്ന ശേഷമാണ് കുട്ടിയെ ഡിസ്ചാർജ് ചെയ്തത്. ശരീരത്തിന്റെ ഒരു ഭാഗത്തിന്റെ ചലനശേഷി നഷ്ടപ്പെട്ടിരിക്കുകയാണെന്നും ജീവിതം മുഴുവൻ ചികിത്സ ആവശ്യമായിരിക്കുമെന്നും മെഡിക്കൽ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിൽ വലതുപക്ഷ പ്രവർത്തകനായ ടോമി റോബിൻസൺ സംഘടിപ്പിച്ച “യൂണൈറ്റ് ദ കിംഗ്‌ഡം” റാലിയിൽ വൻ സംഘർഷമുണ്ടായതായുള്ള റിപോർട്ടുകൾ പുറത്തുവന്നു . റാലിയിൽ ഏകദേശം 1.5 ലക്ഷം പേർ പങ്കെടുത്തതായതാണ് പൊലീസ് പുറത്തുവിട്ട കണക്കുകൾ കാണിക്കുന്നത് . റാലി തുടക്കത്തിൽ സമാധാനപരമായി തുടങ്ങിയെങ്കിലും, പിന്നീട് സംഘർഷം രൂക്ഷമായി. പോലീസിന് നേർക്ക് കുപ്പികളും മറ്റ് വസ്തുക്കളും എറിഞ്ഞ് ആക്രമിച്ചതിനെ തുടർന്ന് 26 ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. നാലുപേരുടെ പരിക്ക് ഗുരുതരമാണെന്നും മെട്രോപൊളിറ്റൻ പോലീസ് അറിയിച്ചു.
സംഘർഷത്തിനിടെ 25 പേരെ അറസ്റ്റുചെയ്തതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ ആയിരത്തിലധികം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുകയും മറ്റു കൗണ്ടികളിൽ നിന്നുള്ള 500 അധിക സേനയെ കൊണ്ടുവരികയും ചെയ്തു. സംഘർഷത്തിൽ പോലീസിന്റെ കുതിരയ്ക്കും പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. ആഭ്യന്തരമന്ത്രി ഷബാന മഹ്മൂദ് പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചവരെ കടുത്ത ഭാഷയിൽ വിമർശിക്കുകയും, നിയമവിരുദ്ധ പ്രവൃത്തികളിൽ ഏർപ്പെട്ടവർക്ക് മുഴുവൻ ശക്തമായ നടപടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു .
പ്രക്ഷോഭത്തിനിടെ ടെക് ബില്യനയറായ ഇലോൺ മസ്ക് വീഡിയോ ലിങ്ക് മുഖേന പങ്കെടുത്ത് കുടിയേറ്റം രാജ്യത്തിന് ഭീഷണിയാണെന്നും പാർലമെന്റ് പിരിച്ചുവിട്ട് പുതിയ തെരഞ്ഞെടുപ്പ് വേണമെന്നും പ്രസ്താവിച്ചു. പ്രശസ്ത അവതാരക കേറ്റി ഹോപ്പ്കിൻസ് അടക്കമുള്ളവർ വേദിയിൽ പ്രസംഗിച്ചു. മറുവശത്ത്, സ്റ്റാൻഡ് അപ് ടു റേസിസം നടത്തിയ പ്രതിഷേധത്തിൽ 5,000 പേർ പങ്കെടുത്തു. സ്വതന്ത്ര എം.പി. ഡയാൻ അബോട്ട് അവിടെ സംസാരിച്ച് “വർഗീയതയും അതിക്രമവും എപ്പോഴും തോൽപ്പിക്കപ്പെട്ടിട്ടുണ്ട്” എന്ന് വ്യക്തമാക്കി. ടോമി റോബിൻസൺ സായാഹ്നത്തോടെ പരിപാടി അവസാനിപ്പിക്കുകയും ഇനിയും ഇത്തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
യുകെയിലെ സർവകലാശാലകൾ ധനസഹായ കുറവിനെ തുടർന്ന് നിർണായക ഗവേഷണങ്ങളിൽ വൻ വെട്ടി ചുരുക്കലുകൾ ആരംഭിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . ക്യാൻസർ, ഹൃദ്രോഗം, ഡിമൻഷ്യ തുടങ്ങിയ ജീവൻ രക്ഷാ മേഖലകളിലെ ലോകോത്തര ഗവേഷണങ്ങൾ പോലും പണം കുറവിനെ തുടർന്ന് ഭീഷണിയിലാണെന്ന് യൂണിവേഴ്സിറ്റീസ് യുകെ തയ്യാറാക്കിയ പഠനം വ്യക്തമാക്കുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ജൈവ, ഗണിത, ഭൗതിക ശാസ്ത്രങ്ങളിലെ ഗവേഷണ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം 4% ആണ് കുറഞ്ഞത് . മെഡിസിൻ, ഡെന്റിസ്ട്രി, ഹെൽത്ത് വിഭാഗങ്ങളിൽ 2% ഇടിവ് സംഭവിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ആരോഗ്യചാരിറ്റികളാണ് മെഡിക്കൽ, ലൈഫ് സയൻസ് ഗവേഷണങ്ങൾക്ക് പ്രധാന ധനസഹായകരായിട്ടുള്ളത്. എന്നാൽ ചാരിറ്റി ഫണ്ടുകൾ സ്വീകരിക്കുന്നത് സർവകലാശാലകൾക്ക് അധിക ചെലവ് വരുത്തുന്നതിനാൽ പലരും പിന്നോട്ടു പോകുന്ന സ്ഥിതിയാണെന്ന് റിപ്പോർട്ട് പറയുന്നു. ഗവേഷണത്തിന് ആവശ്യമായ അന്താരാഷ്ട്ര വിദ്യാർത്ഥി ഫീസ് വരുമാനവും കുറഞ്ഞതിനാൽ ക്രോസ് സബ്സിഡൈസേഷൻ വഴിയുള്ള സാമ്പത്തിക സഹായം നൽകാനാകാത്ത അവസ്ഥയിലാണ് സർവകലാശാലകൾ.
യുകെയുടെ £54 ബില്യൺ സാമ്പത്തിക സംഭാവന ചെയ്യുന്ന ഗവേഷണ സംവിധാനത്തെ തന്നെ ദീർഘകാല ധനസഹായ പ്രതിസന്ധി ബാധിക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഈ സാഹചര്യം ഗവേഷണ രംഗത്തെ ആകെ ബാധിച്ചതായും കരിയർ ആരംഭിക്കുന്ന യുവ ഗവേഷകരെ പിന്നോക്കം വലിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ഗവേഷണ മത്സരശേഷി നിലനിർത്താൻ സർക്കാർ ഗുണനിലവാര അടിസ്ഥാനത്തിലുള്ള ഫണ്ടിംഗ് അടിയന്തരമായി വർദ്ധിപ്പിക്കണമെന്ന് യൂണിവേഴ്സിറ്റീസ് യുകെ അധികൃതരോട് ആവശ്യപ്പെട്ടു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിലെ ചാരിങ്ങ് ക്രോസ് പോലീസ് സ്റ്റേഷനിൽ നിന്നുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വീണ്ടും മെട്രോപൊളിറ്റൻ പോലീസിന് വലിയ തിരിച്ചടി. അതിക്രമം നടത്തിയെന്നും, വിവേചനപരവും സ്ത്രീ വിരുദ്ധവുമായ പരാമർശങ്ങൾ നടത്തിയെന്നുമുള്ള ആരോപണങ്ങളെ തുടർന്ന് ഒൻപത് പോലീസ് ഓഫീസർമാരെ സസ്‌പെൻഡ് ചെയ്തു. ദ ഇൻഡിപെൻഡന്റ് ഓഫീസ് ഫോർ പോലീസ് കണ്ടക്ട് (ഐഒപിസി)യുടെ അന്വേഷണത്തിലാണ് നടപടി. പോലീസ് കോൺസ്റ്റബിള്‍ മുതല്‍ സർജന്റുവരെ പദവിയിലുള്ള ഉദ്യോഗസ്ഥരും ഒരു സ്റ്റാഫ് അംഗവും ഉൾപ്പെടെയാണ് അന്വേഷണം നേരിടുന്നത്.
2024 ഓഗസ്റ്റ് മുതൽ 2025 ജനുവരി വരെയുള്ള കാലയളവിൽ നടന്ന സംഭവങ്ങളുടെ പേരിലാണ് അന്വേഷണം നടക്കുന്നത്. ഡ്യൂട്ടിക്കിടെ അതിക്രമം നടത്തിയെന്നാരോപണങ്ങളും, സേവനത്തിനകത്തും പുറത്തുമായി നടത്തിയ അശ്ലീല പരാമർശങ്ങളും അന്വേഷണത്തിന്റെ ഭാഗമാണ്. കേസുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെല്ലാം ചാരിങ്ങ് ക്രോസ് സ്റ്റേഷനിലെ കസ്റ്റഡി ടീമിൽ പ്രവർത്തിച്ചവരാണ്. സംഭവങ്ങൾ ഗൗരവമേറിയ ക്രിമിനൽ സ്വഭാവമുള്ളവയാണെന്നും പെരുമാറ്റ ലംഘനത്തിന്റെ ഭാഗമാണെന്നും മെട്രോ പോലീസ് വ്യക്തമാക്കി.
സംഭവത്തോട് ലണ്ടൻ മേയർ സാദിഖ് ഖാൻ കടുത്ത ഭാക്ഷയിലാണ് പ്രതികരിച്ചത്. ലൈംഗിക വിവേചനത്തിനും വർഗീയ പരാമർശങ്ങൾക്കും പോലീസിൽ സ്ഥലം ഇല്ലെന്ന് മേയർ വ്യക്തമാക്കി. വിവരങ്ങൾ ഞെട്ടിക്കുന്നതാണെന്നും നേതൃനിലവാരത്തിലെ പരാജയം മൂലം ഇത്തരം സംസ്കാരം വളർന്നതെന്നും മെട്രോ പോലീസ് അസിസ്റ്റന്റ് കമ്മീഷണർ മാറ്റ് ട്വിസ്റ്റ് കുറ്റപ്പെടുത്തി. ഐഒപിസി പൊതുജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കുന്നതിനായി കർശനവും സ്വതന്ത്രവുമായ അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട് .