Main News

ലണ്ടന്‍: ലണ്ടനില്‍ അക്രമ സംഭവങ്ങള്‍ തുടരുന്നു. നോര്‍ത്ത് ലണ്ടനിലെ ടോട്ടന്‍ഹാമിലുണ്ടായ വെടിവെപ്പാണ് ഏറ്റവുമൊടുവിലെ സംഭവം. തിങ്കളാഴ്ച രാത്രി 9.35നാണ് സംഭവമുണ്ടായത്. നോര്‍ത്തംബര്‍ലാന്‍ഡ് പാര്‍ക്ക് സ്‌റ്റേഷന് സമീപം ചാല്‍ഗ്രോവ് റോഡില്‍ 17 വയസുള്ള ഒരു പെണ്‍കുട്ടിയെ വെടിയേറ്റ നിലയില്‍ കണ്ടെത്തി. ലണ്ടന്‍ ആംബുലന്‍സ് സര്‍വീസ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 10.43ഓടെ മരിച്ചതായി സ്ഥിരീകരിച്ചുവെന്ന് സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് വക്താവ് അറിയിച്ചു.

ഈ സംഭവത്തില്‍ അറസ്റ്റുകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഈ സംഭവത്തിന് അര മണിക്കൂറിന് ശേഷം മൂന്ന് മൈല്‍ അപ്പുറത്ത് ഈസ്റ്റ് ലണ്ടനില്‍ മറ്റൊരു വെടിവെപ്പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രാത്രി 10 മണിയോടെ വാല്‍ത്താംസ്‌റ്റോവിലെ മാര്‍ക്ക്ഹൗസ് റോഡിലായിരുന്നു സംഭവം. രണ്ട് കൗമാരക്കാരെ ഇവിടെ ബുള്ളറ്റുകളും കത്തിക്കുത്തുമേറ്റ നിലയില്‍ കണ്ടെത്തി. ഒരു പതിനാറുകാരനെയാണ് വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. ഈസ്റ്റ് ലണ്ടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്.

പരിക്കേറ്റ രണ്ടാമത്തെയാള്‍ 15കാരനാണ്. ഈസ്റ്റ് ലണ്ടന്‍ ഹോസ്പിറ്റലില്‍ത്തന്നെയാണ് ഇയാളെയും പ്രവേശിപ്പിച്ചിരിക്കുന്നത്. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ബ്രിട്ടീഷ് തലസ്ഥാനത്ത് അക്രമസംഭവങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതിനിടെയാണ് പുതിയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഈസ്റ്റര്‍ ദിവസം ലണ്ടനില്‍ ഒരു 20കാരന്‍ കത്തിക്കുത്തേറ്റ് മരിച്ചിരുന്നു. ഈ വര്‍ഷം കത്തികൊണ്ടുള്ള ആക്രമണത്തിന് ഇരയാകുന്ന 31-ാമത്തെ ആളാണ് ഇയാള്‍. വാന്‍ഡ്‌സ്‌വര്‍ത്തിലെ ബാറില്‍ നിന്ന് ഇറങ്ങിയ ശേഷമാണ് ഇയാള്‍ക്ക് കുത്തേറ്റത്. തെരുവില്‍ക്കിടന്ന് പിന്നീട് ഇയാള്‍ മരിക്കുകയായിരുന്നു.

ഈസ്റ്റര്‍ തിങ്കളാഴ്ച്ച എം62യിലുണ്ടായ കാറപകടത്തില്‍ മരിച്ച യുവാക്കളെ തിരിച്ചറിഞ്ഞു. ആദം അഫ്‌സര്‍ അദ്ദേഹത്തിന്റെ സുഹൃത്തായ ജെയിസണ്‍ വില്‍ബി എന്നിവരാണ് ദുരന്തത്തില്‍ മരിച്ചത്. മറ്റൊരു കാര്‍ തെറ്റായ ദിശയില്‍ സഞ്ചരിച്ചതാണ് അപകടത്തിന് കാരണമെന്നും രണ്ടു പേരും സംഭവ സ്ഥലത്തുവെച്ച് തന്നെ കൊല്ലപ്പെട്ടതായും വെസ്റ്റ് യോര്‍ക്ക്‌ഷെയര്‍ പോലീസ് അറിയിച്ചു. അപകടത്തിന് കാരണമാകുന്ന രീതിയില്‍ അശ്രദ്ധമായി വാഹനമോടിച്ച 22 കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്. മരിച്ച ആദം അഫ്‌സറും ജെയിസണ്‍ വില്‍ബിയും ആത്മ സുഹൃത്തുക്കളാണ്. അഫ്‌സര്‍ തന്റെ പുതിയ ജോലിയില്‍ പ്രവേശിക്കാനിരിക്കെയുണ്ടായ ദുരന്തം സുഹൃത്തുക്കളെയും കുടുംബത്തെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

അവന്‍ എന്റെ പേരക്കുട്ടികളുടെ അച്ഛന്റെ ജീവനെടുത്തെന്നും ഞങ്ങളുടെ ജീവിതം എന്നേെന്നക്കുമായി നശിപ്പിച്ചുവെന്നും അഫ്‌സറിന്റെ മുത്തശ്ശി ഫെയിസ്ബുക്കില്‍ കുറിച്ചു. 34 കാരനായ അഫ്‌സര്‍ കലര്‍പ്പില്ലാത്ത സൗഹൃദങ്ങള്‍ സൂക്ഷിക്കുന്ന വ്യക്തിത്വത്തിന് ഉടമയായിരുന്നു. രാത്രി ഏറെ വെകിയതിനാല്‍ അഫസറിനൊപ്പം കാറില്‍ വരൈന്‍ വില്‍ബിയും തീരുമാനിക്കുകയായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കോഡ ഒക്ടാവിയ അപകടത്തില്‍ പൂര്‍ണമായും തകര്‍ന്നു. എമര്‍ജന്‍സി സര്‍വീസ് വാഹനങ്ങള്‍ അപകടസ്ഥലത്ത് എത്തുന്നതിന് മുന്‍പ് തന്നെ ഇരുവരും മരണപ്പെട്ടിരുന്നു.

കുടുംബത്തിന്റെ വെളിച്ചവും നന്മയുമായിരുന്നു തന്റെ മക്കളില്‍ മൂത്തവനായ അഫ്‌സറെന്ന് അദ്ദേഹത്തിന്റെ അമ്മ ടിഷ് പീസ് പറയുന്നു. അവന്‍ പുതിയ ജോലിയില്‍ പ്രവേശിക്കാനിരിക്കെയാണ് ഈ ദുരന്തം സംഭവിച്ചിരിക്കുന്നത്. ജെയിസണ്‍ അവന്റെ ആത്മ സുഹൃത്താണ് എല്ലാ സമയത്തും അവരൊന്നിച്ചായിരിക്കും ടിഷ് പീസ് പറയുന്നു. അവന്‍ മരിച്ചതായി എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നേയില്ല. കണ്ണുകള്‍ അടച്ചിരിക്കുന്നതായി മാത്രമെ തോന്നുന്നുള്ളു. എന്റെ ജീവിതകാലം മുഴുവന്‍ അവന്റെ ഓര്‍മ്മകള്‍ കൂടെയുണ്ടാവും ടിഷ് പീസ് നിറകണ്ണുകളുമായി പറഞ്ഞു.

ബ്രിട്ടനിലെ ഒരു ദശലക്ഷത്തിലധികം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് മോശം ബ്രോഡ്ബാന്‍ഡ് സേവനമാണെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. കണക്ഷന്‍ ബ്ലാക്ക്ഔട്ടും വേഗത കുറഞ്ഞ ഇന്റര്‍നെറ്റുമാണ് ഇവര്‍ക്ക് ലഭിക്കുന്നതെന്ന് സര്‍വ്വേ വ്യക്തമാക്കുന്നു. ബ്രോഡ്ബാന്റുകള്‍ ഉപയോഗിക്കുന്ന പകുതിയിലേറെ ഗാര്‍ഹിക ഉപഭോക്താക്കള്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഇത്തരം പ്രശ്‌നങ്ങള്‍ അനുഭവിച്ചു വരികകയാണ്. ബ്രോഡ്ബാന്‍ഡ് സേവനങ്ങളുടെ നിരക്കിലുണ്ടായിരിക്കുന്ന വര്‍ദ്ധനവ്, കുറഞ്ഞ ഇന്റര്‍നെറ്റ് സ്പീഡ്, റൂട്ടര്‍ തകരാറുകള്‍ മുതലായവയാണ് ഉപഭോക്താക്കള്‍ പ്രധാനമായും ഉന്നയിക്കുന്ന പരാതികള്‍. ബ്രോഡ്ബാന്റ് സാറ്റിസ്ഫാക്ഷന്‍ സംബന്ധിച്ച് 12ഓളം കമ്പനികളുടെ ഉപഭോക്താക്കളില്‍ ഡെയിലി എക്‌സ്പ്രസ് നടത്തിയ സര്‍വേയിലാണ് ഈ വിവരം പുറത്തു വന്നത്.

ലോകത്തിലെ തന്നെ മികച്ച ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ നല്‍കിയില്ലെങ്കില്‍ തകരുന്നത് മികച്ചൊരു ബിസിനസ് ആയിരിക്കുമെന്ന് സേവനദാതാക്കള്‍ക്ക് സര്‍വേ മുന്നറിയിപ്പ് നല്‍കു്ന്നു. യുകെയിലെ ബ്രോഡ്ബാന്‍ഡ് സേവനങ്ങളുടെ പ്രീതി നഷ്ടപ്പെട്ടിരിക്കുകയാണെന്നും മികച്ച ബ്രോഡ്ബാന്‍ഡ് എന്നാല്‍ ഇപ്പോള്‍ ഒരു ആഡംബരമല്ലെന്നും ഇന്റര്‍നെറ്റ് കമന്റേറ്റര്‍ റോസ് ക്ലാര്‍ക്ക് പറയുന്നു. വെള്ളവും വൈദ്യൂതിയും പോലെ അവശ്യവസ്തുവായി ഇന്റര്‍നെറ്റ് മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിര്‍ജിന്‍ മീഡിയ ഉപഭോക്താക്കളില്‍ മിക്കവര്‍ക്കും മോശം ബ്രോഡ്ബാന്റ് സേവനങ്ങളാണ് ലഭിക്കുന്നതെന്നും 73 ശതമാനം പേരും ഇത്തരം പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായും പഠനം വ്യക്തമാക്കുന്നു. സെന്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കളാണ് ഏറ്റവും കുറവ് പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സെന്‍ ഇന്റര്‍നെറ്റിന്റെ ആകെ ഉപഭോക്താക്കളുടെ 25 ശതമാനം മാത്രമാണ് പരാതികളുമായി മുന്നോട്ട് വന്നിരിക്കുന്നത്. ടോക്ക് ടോക്ക് ഉപഭോക്താക്കളാണ് ഇന്റര്‍നെറ്റ് സ്പീഡിന്റെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ പരാതികള്‍ രേഖപ്പെടുത്തിയത്. ബ്രോഡ്ബാന്റ് സേവനങ്ങള്‍ തരുന്ന കമ്പനിയുടെ കസ്റ്റമര്‍ സര്‍വീസുമായി ബന്ധപ്പെടുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്നതായും പ്രശ്‌ന പരിഹാരങ്ങള്‍ക്കായി എഞ്ചിനീയര്‍മാര്‍ സ്ഥലത്ത് എത്തണമെങ്കില്‍ കൂടുതല്‍ സമയം കാത്തിരിക്കേണ്ടി വരുന്നതായും ഉപഭോക്താക്കള്‍ക്ക് പരാതിയുണ്ട്.

ലണ്ടന്‍: കുട്ടികള്‍ മെബൈല്‍ ഫോണുകളും ടാബ്ലറ്റുകളും ഉപയോഗിക്കുന്നത് മിക്ക രക്ഷിതാക്കളും ഇപ്പോള്‍ പ്രോത്സാഹിപ്പിക്കുകയാണ്. പുതിയ സാങ്കേതികതയോട് കുട്ടികള്‍ അടുക്കാന്‍ അത് ഉപകരിക്കപ്പെടുമെന്നതാണ് കാരണം. എന്നാല്‍ ഇതിന് ഒരു മറുവശം കൂടിയുണ്ട്. പുസ്തകങ്ങളുമായി അവര്‍ക്കുള്ള ബന്ധം കുറയുന്നു എന്നതാണ് അത്. അതിലും കഷ്ടമാണ് കാര്യങ്ങള്‍ എന്നാണ് അധ്യാപകര്‍ പറയുന്ന ചില കാര്യങ്ങള്‍ നല്‍കുന്ന സൂചന. പുസ്തകങ്ങള്‍ കയ്യിലെടുത്താല്‍ അവയുടെ പേജുകള്‍ മറിക്കാനായി കുട്ടികള്‍ സ്വൈപ്പ് ചെയ്യുകയാണത്രേ! നഴ്‌സറി സ്‌കൂള്‍ കുട്ടികളാണ് ലൈബ്രറിയില്‍ നിന്ന് പുസ്തകങ്ങള്‍ എടുത്ത ശേഷം പേജ് മറിക്കാനായി ഇടത്തേക്ക് സ്വൈപ്പ് ചെയ്യുന്നത്.

നാഷണല്‍ യൂണിയന്‍ ഓഫ് ടീച്ചേഴ്‌സിന്റെ ബ്രൈറ്റണില്‍ വെച്ച് നടന്ന വാര്‍ഷിക കോണ്‍ഫറന്‍സിലാണ് ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നോര്‍ത്ത് സോമര്‍സെറ്റില്‍ നിന്നുള്ള പ്രതിനിധിയായ ജെനിഫര്‍ ഭാംബ്രി ലൈറ്റ് ആണ് തന്റെ അനുഭവം കോണ്‍ഫറന്‍സില്‍ പറഞ്ഞത്. നഴ്‌സറിയിലും റിസപ്ഷനിലും പഠിപ്പിച്ചിട്ടുള്ള താന്‍ ഒരു കുട്ടി പുസ്തകത്തിന്റെ പേജ് മറിക്കാനായി ഇടത്തേക്ക് സ്വൈപ്പ് ചെയ്യുന്നത് കണ്ടുവെന്ന് അവര്‍ പറഞ്ഞു. കിന്‍ഡില്‍, ഐപാഡ് എന്നിവ മഹത്തായ കാര്യങ്ങളാണെങ്കിലും പുസ്തകത്തിന്റെ മണവും അവയ്ക്കുള്ളില്‍ നിന്ന് ടിക്കറ്റുകളും റെസിപ്റ്റുകളും കണ്ടെത്തുന്നതിനെക്കുറിച്ചൊക്കെയാണ് നമ്മുടെ സുഹൃത്തുക്കള്‍ സംസാരിച്ചിട്ടുള്ളതെന്നും അവര്‍ ഓര്‍മിച്ചു.

പുസ്തകങ്ങള്‍ ഇപ്പോള്‍ ഒരു ആഢംബര സാമഗ്രികളായി മാറിയിട്ടുണ്ട്. പല കുടുംബങ്ങള്‍ക്കും അവ താങ്ങാനാകാത്ത വസ്തുക്കളായി മാറിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. കുട്ടികളില്‍ വായനാശീലം വളര്‍ത്തുന്നതിനായി ഐപാഡുകളിലേക്കും കിന്‍ഡില്‍ പോലെയുള്ള ബുക്ക് റീഡറുകളിലേക്കും തിരിയണമെന്ന് നാഷണല്‍ ലിറ്ററസി ട്രസ്റ്റ് നേരത്തേ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ രക്ഷിതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ടച്ച് സ്‌ക്രീനുകളില്‍ വായിക്കാന്‍ കുട്ടികള്‍ കൂടുതല്‍ താല്‍പര്യം കാണിക്കുന്നുണ്ടെന്നും വ്യക്തമായിരുന്നു.

ശ്വാസകോശ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന രോഗികള്‍ക്ക് എന്‍എച്ച്എസില്‍ നിന്ന് ശുഭ സൂചകമായ വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. നിലവില്‍ വലിയ ചെലവില്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിച്ച് നടത്തി വരുന്ന ബലൂണ്‍ പള്‍മോണറി ആന്‍ജിയോപ്ലാസ്റ്റി ഇനി മുതല്‍ എന്‍എച്ച്എസിലും ലഭ്യമാകും. അപൂര്‍വ്വമായ ശ്വസകോശ സംബന്ധ രോഗങ്ങള്‍ ഇതോടെ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയും. ആര്‍ട്ടറികളില്‍ രക്തം കട്ടപിടിക്കുന്നതു മൂലം ശ്വാസകോശത്തില്‍ പ്രഷര്‍ വര്‍ദ്ധിക്കുകയും അതു മൂലം ഹൃദയാഘാതമുണ്ടാകുകയും ചെയ്യുന്ന രോഗത്തിനാണ് ഈ ചികിത്സ നല്‍കുന്നത്. ക്രോണിക്ക് ത്രോംബോഎംബോളിക് പള്‍മോണറി ഹൈപ്പര്‍ടെന്‍ഷന്‍ എന്നറിയപ്പെടുന്ന ഈ അവസ്ഥയെ പൂര്‍ണമായും ഭേദമാക്കാന്‍ ബലൂണ്‍ സര്‍ജറിയിലൂടെ സാധിക്കും. നിലവില്‍ കേംബ്രിഡ്ജ്ഷയറിലെ റോയല്‍ പാപ്‌വര്‍ത്ത് ഹോസ്പിറ്റലിലാണ് ഈ ചികിത്സ ലഭ്യമായിട്ടുള്ളത്. ശസ്ത്രക്രിയ ആവശ്യമുള്ള രോഗികളെ ഈ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യും.

ഇത്തരം ശ്വാസകോശ രോഗങ്ങള്‍ പിടിപെട്ടവര്‍ക്ക് ചെറിയ ശരീരചലനങ്ങള്‍ പോലും ശ്വസന തടസമുണ്ടാക്കും. ജോലിയെടുക്കാന്‍ കഴിയാതിരിക്കുക ശ്വാസമെടുക്കാന്‍ തന്നെ ബുദ്ധിമുട്ടുക തുടങ്ങിയവ രോഗത്തിന്റെ ലക്ഷണങ്ങളാണ്. ശ്വാസകോശത്തിലെ രക്തം കട്ടപിടിച്ചിരിക്കുന്ന ധമനികളിലേക്ക് അതിസൂക്ഷമമായി വയര്‍ പോലുള്ള വസ്തു കയറ്റിയതിന് ശേഷം ബ്ലോക്ക് നീക്കം ചെയ്യുന്നതാണ് ബലൂണ്‍ പള്‍മോണറി ആന്‍ജിയോപ്ലാസ്റ്റി. ഒറ്റ സര്‍ജറിയില്‍ തന്നെ ഒന്നിലേറെ ബ്ലോക്കുകള്‍ നീക്കാന്‍ ഈ സര്‍ജറിയില്‍ സാധിക്കും. ചികിത്സ നടത്താന്‍ ഏറെ ബുദ്ധിമുട്ടുള്ള ശ്വാസകോശ ഭാഗങ്ങളില്‍ ബലൂണ്‍ സര്‍ജറിയിലൂടെ ഫലപ്രദമായ ചികിത്സ സാധിക്കും. നോട്ടിംഗ്ഹാമില്‍ നിന്നുള്ള 69കാരിയായ റിട്ടയേര്‍ഡ് ടീച്ചര്‍ എലിസബത്തിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത് പുതിയ ചികിത്സാ രീതിയാണ്.

ശ്വാസ കോശത്തില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് എലിസബത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ആദ്യം സങ്കീര്‍ണമായ സര്‍ജിക്കല്‍ ചികിത്സാ രീതിയാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. എന്നാല്‍ ബലൂണ്‍ സര്‍ജറി എലിസബത്തിന് സന്തോഷപൂര്‍ണമായ ജീവിതം തിരികെ നല്‍കി. തന്റെ പേരക്കുട്ടിയുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിയുന്നതിന്റെ സന്തോഷത്തിലാണ് എലിസബത്തിപ്പോള്‍. ശ്വാസകോശത്തില്‍ രക്തം കട്ടപിടിക്കുന്ന 4 ശതമാനം പേര്‍ക്കും വളരെ സങ്കീര്‍ണമായ സര്‍ജറി ആവശ്യമായി വന്നേക്കാം. എന്നാല്‍ ചിലരുടെ ശരീരത്തില്‍ സര്‍ജറി നടത്താന്‍ കഴിയുകയില്ല. അത്തരക്കാര്‍ക്ക് ഈ രീതി വളരെ ഫലവത്താണ്.

ലണ്ടന്‍: ബ്രിട്ടനില്‍ കടുത്ത എംഒടി നിയമങ്ങള്‍ പ്രാബല്യത്തിലേക്ക്. നിലവിലുള്ള സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി അവസാനിക്കുന്നതിനു മുമ്പ് തന്നെ വാഹനം ടെസ്റ്റിന് വിധേയമാക്കണമെന്നാണ് പുതുക്കിയ നിയമം അനുശാസിക്കുന്നത്. ടെസ്റ്റില്‍ പരാജയപ്പെട്ടതിനു ശേഷം വാഹനം റോഡിലിറക്കിയാല്‍ ഡ്രൈവര്‍മാര്‍ കനത്ത തുക പിഴയായി നല്‍കേണ്ടി വരും. ലൈസന്‍സില്‍ പോയിന്റുകള്‍ വരിക, ഡ്രൈവിംഗില്‍ നിന്ന് വിലക്കപ്പെടുക തുടങ്ങിയ പ്രശ്‌നങ്ങളെയും നേരിടേണ്ടി വരും. ഡേഞ്ചറസ്, മേജര്‍, മൈനര്‍ എന്നിങ്ങനെ മൂന്ന് തട്ടുകളായി വാഹനങ്ങളെ പുതിയ എംഒടി ടെസ്റ്റ് തരംതിരിക്കുന്നു. അയോഗ്യത കല്‍പ്പിക്കപ്പെടുന്ന വാഹനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഒരു നാഷണല്‍ ഡേറ്റാബേസില്‍ ഉള്‍പ്പെടുത്തുമെന്നതിനാല്‍ പിടിക്കപ്പെടാനും എളുപ്പമാണ്. മെയ് 20 മുതല്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തിലാകും.

ഡീസല്‍ വാഹനങ്ങളായിരിക്കും ഈ ടെസ്റ്റിന് ഏറ്റവും കൂടുതല്‍ ഇരകളാക്കപ്പെടുക. കടുത്ത എമിഷന്‍ നിബന്ധനകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നതിനാല്‍ പഴയ ഡീസല്‍ വാഹനങ്ങളില്‍ പലതും ഇനി റോഡ് കാണില്ല. പുതിയ തകരാര്‍ നിര്‍ണ്ണയത്തില്‍ പരിശോധകര്‍ക്ക് ആശയക്കുഴപ്പമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ആര്‍എസി വക്താവ് സൈമണ്‍ വില്യംസ് പറഞ്ഞു. വിവിധ ഗരാഷുകള്‍ പല തരത്തിലായിരിക്കും ഇവയെ മനസിലാക്കുക. അതുകൊണ്ടുതന്നെ ടെസ്റ്റില്‍ പല സ്റ്റാന്‍ഡാര്‍ഡുകള്‍ ഉണ്ടായേക്കും. ഡേഞ്ചറസ്, മേജര്‍ തകരാറുകള്‍ ഉടമകള്‍ക്കും ആശയക്കുഴപ്പമുണ്ടാക്കും. നിലവിലുള്ള പരിശോധനാ രീതിയനുസരിച്ച് എംഒടി നിലവാരം പുലര്‍ത്താത്ത വാഹനങ്ങള്‍ കൃത്യമായി റിപ്പയര്‍ ചെയ്ത് റോഡില്‍ ഇറക്കാവുന്നതാണ്.

പുതുക്കിയ നിയമമനുസരിച്ച് ഡേഞ്ചറസ് അല്ലെങ്കില്‍ മേജര്‍ തകരാറുകള്‍ കണ്ടെത്തിയ ഒരു വാഹനം സ്വാഭാവികമായും അയോഗ്യമാക്കപ്പെടും. ഡീസല്‍ വാഹനങ്ങള്‍ക്ക് കൂടുതല്‍ കടുത്ത നിയമങ്ങളാണ് നിലവില്‍ വരുന്നത്. എക്‌സ്‌ഹോസ്റ്റില്‍ നിന്ന് കൂടുതല്‍ പുക വരുന്നത് പോലും ഇവയുടെ അയോഗ്യതക്ക് മതിയായ കാരണമാണ്. 2016ല്‍ 204 മില്യന്‍ വാഹനങ്ങള്‍ക്ക് ആദ്യ ടെസ്റ്റ് നടത്തിയിട്ടുണ്ട്. 54.85 പൗണ്ടായിരുന്നു ഇതിന് ഉടമകള്‍ക്ക് ചെലവായത്. 85 ശതമാനം വാഹനങ്ങള്‍ ഈ ടെസ്റ്റില്‍ വിജയിച്ചു. 3,60,000 വാഹനങ്ങള്‍ ടെസ്റ്റില്‍ പരാജയപ്പെട്ടിട്ടുണ്ട്. ലൈറ്റുകള്‍, ടയറുകള്‍, ബ്രേക്കുകള്‍ എന്നിവയുടെ തകരാറുകള്‍ ടെസ്റ്റില്‍ പരാജയപ്പെടാനുള്ള പ്രധാന കാരണങ്ങളാണ്.

പുതിയ ചട്ടങ്ങളില്‍ റിവേഴ്‌സ് ലൈറ്റ്, ഫ്രണ്ട് ഫോഗ് ലൈറ്റ്, ഡേ ടൈം റണ്ണിംഗ് ലൈറ്റുകള്‍ എന്നിവ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2009 സെപ്റ്റംബറിനു ശേഷം ഘടിപ്പിച്ച റിവേഴ്‌സ് ലൈറ്റ്, 2018 മാര്‍ച്ചില്‍ ഘടിപ്പിച്ച ഡേ ടൈം റണ്ണിംഗ് ലൈറ്റ്, ഇതേ കാലത്ത് തന്നെ ഘടിപ്പിച്ച ഫോഗ് ലൈറ്റ് മുതലായവ ടെസ്റ്റിന്റെ പരിധിയില്‍ വരും.

ന്യൂസ് ഡെസ്ക്

ഇന്ന് അതിരാവിലെയുണ്ടായ അപകടത്തിൽ M62 മോട്ടോർവേയിൽ രണ്ടു യുവാക്കൾ കൊല്ലപ്പെട്ടു. 34ഉം 37 ഉം വയസ് ഉള്ള യുവാക്കളാണ് അപകടത്തിൽ പെട്ടത്. തെറ്റായ ദിശയിൽ കാർ ഓടിച്ച 22 കാരനായ ഡ്രൈവർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. യുവാക്കൾ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഇവർ വെളുത്ത സ്കോഡ കാറിലാണ് യാത്ര ചെയ്തിരുന്നത്. മദ്യപിച്ച് മോട്ടോർവേയിൽ തെറ്റായ ദിശയിൽ വണ്ടിയോടിച്ച കാർ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. വോക്സാൾ ഇൻസീനിയ ഓടിച്ചിരുന്ന ഇയാൾ ബ്രത്ത് അനലൈസർ ടെസ്റ്റിൽ പരാജയപ്പെട്ടു. രാവിലെ 2.34 ന് M62 ജംഗ്ഷൻ 26 നടുത്ത് ഹഡേഴ്സ് ഫീൽഡിലാണ് അപകടം നടന്നത്.

അപകടത്തെ തുടർന്ന് മോട്ടോർവേ ജംഗ്ഷൻ 26നും 27നുമിടയിൽ അടച്ചിരുന്നു. ഇതേ തുടർന്ന് മോട്ടോർവേയിൽ മൈലുകൾ നീണ്ട ട്രാഫിക് ക്യൂ രൂപം കൊണ്ടു. ഈസ്റ്റർ ബാങ്ക് ഹോളിഡേ ആഘോഷത്തിനിറങ്ങിയ ആയിരക്കണക്കിന് പേർ മോട്ടോർവേയിൽ മണിക്കൂറുകൾ കുടുങ്ങി. 10 മണിക്ക് ശേഷമാണ് ട്രാഫിക് പുനരാരംഭിച്ചത്. തെറ്റായ ദിശയിൽ ഒരു കാർ യാത്ര ചെയ്യുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. വെസ്റ്റ് ബൗണ്ട് കാരിയേജ് വേയിൽ ഡ്രൈവർ എതിരേ ദിശയിൽ കാർ ഓടിക്കുകയായിരുന്നു. അല്പസമയത്തിനുശേഷം രണ്ടു കാറുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായതായി പോലീസിന് സന്ദേശം ലഭിച്ചു. പോലീസ് ഉടൻ സംഭവസ്ഥലത്ത് എത്തിയെങ്കിലും യുവാക്കൾ മരിച്ചിരുന്നു. കൊളീഷൻ ഇൻവെസ്റ്റിഗേഷൻ ടീം സ്ഥലത്ത് എത്തി വിവരങ്ങൾ ശേഖരിച്ചു.

രണ്ട് മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞ് ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു. ഇന്നലെ രാവിലെ വെസ്റ്റ് മിഡ്‌ലാന്റ്‌സ് സഫാരി പാര്‍ക്കിലാണ് സംഭവം. ഹൃദയസ്തംഭനം ഉണ്ടായതിനെ തുടര്‍ന്ന് കുഞ്ഞിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് രാവിലെ ഏതാണ്ട് 11.30മണിയോടെ ഹെലികോപ്റ്ററിലാണ് ടോട്ട് എന്നു പേരുള്ള പെണ്‍കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടിയന്തര സാഹചര്യത്തില്‍ സംഭവസ്ഥലത്ത് പാരമെഡിക്ക് എത്തിച്ചേര്‍ന്നതോടെ ലോസ് സിറ്റി പ്ലാസയുടെ സമീപ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചതായി ദൃക്‌സാക്ഷികള്‍ വ്യക്തമാക്കുന്നു.

കുട്ടിയുടെ മരണത്തില്‍ ദുരൂഹമായി ഒന്നും തന്നെയില്ലെന്ന് അന്വേണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ദാരുണ സംഭവം നടന്നിരിക്കുന്ന ഈ അവസരത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ക്കും സുഹൃത്തുക്കളുടെയും ദുഖത്തില്‍ പങ്കുചേരുന്നതായും അവര്‍ക്ക് ആവശ്യമായ എല്ലാ വിധ സഹായ സഹകരണങ്ങളും നല്‍കുമെന്നും വെസ്റ്റ് മെര്‍സിയ പോലീസ് ഇന്‍സ്‌പെക്ടര്‍ ഗുര്‍ജിത് സിങ് വ്യക്തമാക്കി. അടിയന്തര സാഹചര്യത്തില്‍ എല്ലാ വിധ സഹായ സഹകരണങ്ങളും നല്‍കിയ പാര്‍ക്കിലെ ജീവനക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായി അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ദുരൂഹതയൊന്നും തന്നെ ഈയവസരത്തില്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ദുരന്തം നടന്ന കുടുംബത്തിന്റെ സ്വകാര്യത കണക്കിലെടുക്കണമെന്നും സിങ് കൂട്ടിച്ചേര്‍ത്തു.

വെസ്റ്റ് മിഡ്‌ലാന്റ്‌സിലെ സഫാരി പാര്‍ക്കില്‍ എന്തൊക്കെയോ സംഭവിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതായും ആംബുലന്‍സ് ഹെലികോപ്റ്ററും ആംബുലന്‍സ് വാഹനങ്ങളും സംഭവ സ്ഥലത്തേക്ക് പോയിരുന്നതായും ദൃക്‌സാക്ഷിയായ മാറ്റ് മോറിസ് പറയുന്നു. ലോസ് സിറ്റി പ്ലാസയുടെ സമീപ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്. പാര്‍ക്കിലെത്തുന്നവരെ മറ്റൊരു വഴിയിലൂടെയാണ് ഇപ്പോള്‍ പാര്‍ക്കിലേക്ക് കടത്തി വിടുന്നതെന്നും മാറ്റ് പറഞ്ഞു. 1973ല്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്ന പാര്‍ക്ക് ടൂറിസ്റ്റുകളുടെ പ്രധാന ആകര്‍ഷണ ഘടകങ്ങളിലൊന്നാണ്.

നാല് ദിവസം തുടര്‍ച്ചയായി ലഭിച്ച ഈസ്റ്റര്‍ അവധി ആഘോഷിച്ച് ബ്രിട്ടീഷ് ജനത. കടുത്ത തണുപ്പിലും ആളുകള്‍ അല്‍പ്പ വസ്ത്രധാരികളായി മദ്യപിച്ച് തെരുവുകള്‍ കീഴടക്കിയായിരുന്നു ആഘോഷം. കൂട്ടുകാരുമൊത്ത് മദ്യപിച്ച് ലക്ക്‌കെട്ട് നടക്കുന്ന നിരവധി പേരെ ന്യൂകാസില്‍ നഗരത്തിലെ തെരുവുകളില്‍ കാണാമായിരുന്നു. ഇന്നെലെ രാത്രി അന്തരീക്ഷ താപനില മൈനസ് 3 ഡിഗ്രിയുടെ അടുത്തായിരുന്നു. എന്നിട്ടുപോലും അല്‍പ്പ വസ്ത്രധാരികളായിട്ടാണ് നോര്‍ത്തേണ്‍ പ്രദേശങ്ങളിലെ സ്ത്രീകള്‍ തെരുവിലെത്തിയത്.

കൈയ്യില്‍ മദ്യക്കുപ്പികളുമായി നിരവധി പേരെ തെരുവുകളില്‍ കാണാമായിരുന്നു. മദ്യപിച്ച് നിലത്ത് വീണു കിടക്കുന്നവരും നടക്കാന്‍ പ്രയാസപ്പെട്ട് സുഹൃത്തുക്കളുടെ ചുമലില്‍ താങ്ങി നില്‍ക്കുന്നവരുടെയും നിരവധി ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. മദ്യപിച്ച് ബോധരഹിതരായി തെരുവിലെ മൂലയ്ക്ക് കിടക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. ആഘോഷങ്ങള്‍ അതിരുവിടുന്നവരെ നിയന്ത്രിക്കാന്‍ പോലീസും ആംബുലന്‍സുകളും സജ്ജമായിരുന്നു. ചിലര്‍ ആംബുലന്‍സുകളില്‍ സഹായം തേടുകയും ചെയ്തിട്ടുണ്ട്.

മദ്യപിച്ച് ബോധം നശിച്ച പലരും തെരുവിലെ വൃത്തിഹീനമായ നിലത്ത് വീഴുകയും നിലത്ത് നിന്ന് എഴുന്നേറ്റ് നില്‍ക്കാന്‍ പരസഹായം തേടുകയും ചെയ്യുന്ന കാഴ്ച്ചകളാണ് കൂടുതല്‍. വീടുകളിലേക്ക് എത്താന്‍ പ്രയാസപ്പെടുന്ന സ്ത്രീകളായിരുന്നു കൂടുതലും തെരുവുകളിലുണ്ടായിരുന്നത്. സ്വന്തം കാലില്‍ എഴുന്നേറ്റ് നില്‍ക്കാന്‍ പോലും അവസ്ഥയിലായിരുന്നു പലരും.

ചിത്രങ്ങള്‍ കാണാം.

ലണ്ടന്‍: പാകിസ്ഥാന്‍ വംശജരായ രക്ഷിതാക്കള്‍ക്ക് യുകെയില്‍ ജനിച്ച ഓട്ടിസം ബാധിതയായ പെണ്‍കുഞ്ഞ് ഡീപോര്‍ട്ടേഷന്‍ ഭീതിയില്‍. മന്‍ഹ മജീദ് എന്ന നാലര വയസുകാരിയായ പെണ്‍കുഞ്ഞാണ് ദുരിതത്തിലായിരിക്കുന്നത്. സംസാരിക്കാനോ ഭാഷ മനസിലാക്കാനോ സ്വയം ഭക്ഷണം കഴിക്കാനോ പോലും അറിയാത്ത കുഞ്ഞ് ആക്രമണങ്ങള്‍ക്കും പ്രോസിക്യൂഷനു പോലും സാധ്യതയുള്ള രാജ്യത്തേക്ക് നാടുകടത്തപ്പെടാന്‍ പോകുന്നു എന്ന ആശങ്ക മാതാപിതാക്കള്‍ പങ്കുവെക്കുന്നു. പിതാവായ മജീദ് അക്തറിന്റെ ടാക്‌സ് വിവരങ്ങളില്‍ കണ്ടെത്തിയ പൊരുത്തൈക്കേടുകളാണ് ഇവരെ നാട്ടിലേക്ക് തിരിച്ചയക്കുന്ന അവസ്ഥയില്‍ വരെയെത്തിച്ചതെന്നാണ് വിവരം.

2000-2011, 2012-2013 വര്‍ഷങ്ങളില്‍ മജീദ് അക്തറിന്റെ അക്കൗണ്ടന്റുകള്‍ വരുത്തിയ പിഴവുകളാണ് കാരണം. 2016ല്‍ ഇത് ഹോംഓഫീസിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. 2007 മുതല്‍ യുകെയിലുള്ള അക്തര്‍ സ്ഥിരതാമസത്തിനായി അപേക്ഷ നല്‍കിയപ്പോളായിരുന്നു ഇത് ശ്രദ്ധയില്‍പ്പെട്ടത്. എന്നാല്‍ ടാക്‌സ് ഫയലിലെ പൊരുത്തക്കേടുകളില്‍ അന്വേഷണം വേണ്ടെന്നും പിഴയീടാക്കേണ്ടെന്നുമായിരുന്നു എച്ച്എംആര്‍സി തീരുമാനിച്ചത്. പിഴവുകള്‍ മനപൂര്‍വം വരുത്തിയാലോ വിവരങ്ങള്‍ ഒളിപ്പിച്ചാലോ അശ്രദ്ധ വരുത്തിയതു മൂലമുള്ള പിഴവുകള്‍ക്കോ മാത്രമേ പിഴയീടാക്കാറുള്ളു. ഹോം ഓഫീസില്‍ നിന്ന് അറിയിപ്പ് ലഭിച്ചപ്പോള്‍ അക്തര്‍ ഒരു ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനെ നിയോഗിച്ചു. തന്റെ അക്കൗണ്ടുകള്‍ വരുത്തിയ പിഴയാണെന്ന് ഈ പരിശോധനയിലാണ് വ്യക്തമായത്.

ഇതിനിടയില്‍ ആദ്യ രേഖകള്‍ കാണാതായിരുന്നു. രണ്ടു വര്‍ഷമായി അക്തറിന് ഈ പ്രശ്‌നങ്ങള്‍ മൂലം ജോലി ചെയ്യാന്‍ കഴിയുന്നില്ല. ഏത് സമയത്തും നാടുകടത്താമെന്ന സ്ഥിതിയാണുള്ളത്. ദിനചര്യയിലെ ചെറിയ മാറ്റം പോലും മന്‍ഹക്ക് സഹിക്കാന്‍ കഴിയില്ല. അവള്‍ മണിക്കൂറുകളോളം കരഞ്ഞുകൊണ്ടിരിക്കും. ഉറക്കവും ഭക്ഷണവും ഉപേക്ഷിക്കും. ചിലപ്പോള്‍ വെറുതെ കണ്ണടച്ച് മണിക്കൂറുകളോളം ഇരിക്കും. ഇത്തരമൊരു അവസ്ഥയില്‍ പാകിസ്ഥാനിലേക്ക് പോകുന്നതിനെക്കുറിച്ച് ആലോചിക്കാനേ കഴിയില്ലെന്ന് അക്തര്‍ പറയുന്നു. രണ്ടു വര്‍ഷമായി ലോക്കല്‍ അതോറിറ്റി, ഡോക്ടര്‍, സ്‌കൂള്‍ എന്നിവയുടെ സഹായത്തോടെയാണ് മന്‍ഹയുടെ ജീവിതം. അതില്‍ നിന്ന് വ്യത്യസ്തമായ സാഹടചര്യമാണ് പാകിസ്ഥാനിലേത്. ഒരു മനുഷ്യജീവിയായിപ്പോലും ഓട്ടിസം ബാധിതരെ അവിടെ കണക്കാക്കില്ലെന്ന് അക്തര്‍ പറയുന്നു. അവള്‍ ആക്രമിക്കപ്പെടുക പോലും ചെയ്‌തേക്കാമെന്നും ഈ പിതാവ് ഭയപ്പെടുന്നു.

RECENT POSTS
Copyright © . All rights reserved