Main News

ബസ് ലെയിനുകള്‍ തെറ്റിക്കുന്ന ഡ്രൈവര്‍മാരില്‍ നിന്ന് വന്‍ തുക പിഴയീടാക്കുന്ന കൗണ്‍സിലുകളെ വിമര്‍ശിച്ച് ക്രിസ് ഗ്രെയിലിംഗ്. 2015നും 2017നുമിടയില്‍ ഡ്രൈവര്‍മാര്‍ക്ക് നല്‍കിയത് 3.4 മില്യന്‍ പെനാല്‍റ്റി ചാര്‍ജ് നോട്ടീസുകളാണെന്ന വസ്തുതയുടെ അടിസ്ഥാനത്തില്‍ അത്യാഗ്രഹികളായ കൗണ്‍സിലുകള്‍ക്കായി പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണ് ട്രാന്‍സ്‌പോര്‍ട്ട്‌ സെക്രട്ടറി കൂടിയായ ഇദ്ദേഹം. പുതുതലമുറ സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഡ്രൈവര്‍മാരെ കുടുക്കാനുള്ള കൗണ്‍സിലുകളുടെ തന്ത്രത്തിന് തടയിടണമെന്ന് സര്‍ക്കാരിനോട് ഓട്ടോമൊബൈല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. ഓട്ടോമാറ്റിക് ഫൈനുകള്‍ക്ക് പകരം സംവിധാനമേര്‍പ്പെടുത്തണമെന്നതായിരുന്നു ആവശ്യം.

ഈ ആവശ്യം ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി അംഗീകരിക്കുകയായിരുന്നു. നിയന്ത്രണങ്ങളും മറ്റും നടപ്പിലാക്കുമ്പോള്‍ അവ സന്തുലിതവും സുതാര്യവുമായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്ന ഹോട്ട്‌സ്‌പോട്ടുകള്‍ എവിടെയൊക്കെയാണെന്ന വിവരം പൊതുജനങ്ങളെ അറിയിക്കണമെന്ന ആവശ്യത്തിന് പിന്തുണ നല്‍കിക്കൊണ്ടാണ് ഇക്കാര്യം സെക്രട്ടറി വ്യക്തമാക്കിയത്. ബസ് ലെയിന്‍ ഫൈനുകള്‍ അവതരിപ്പിച്ച ആദ്യ ആഴ്ചയില്‍ത്തന്നെ 1,15,000 പൗണ്ടിന്റെ പെനാല്‍റ്റി ചാര്‍ജ് നോട്ടീസുകളായിരുന്നു പ്രെസ്റ്റണ്‍-ലാന്‍കാഷയര്‍ പ്രദേശത്ത് മാത്രം നല്‍കിയത്. ആദ്യ പിഴവുകള്‍ക്ക് ഫൈന്‍ ഈടാക്കുന്നത് കഴിഞ്ഞ 10 വര്‍ഷമായി ഇല്ലായിരുന്നു. ഇതാദ്യമായാണ് ഇത്തരമൊരു നീക്കമെന്നും ഓട്ടോമൊബൈല്‍ അസോസിയേഷന്‍ പ്രസിഡന്റ് എഡ്മണ്ട് കിംഗ് പറഞ്ഞു.

പാര്‍ക്കിംഗ് ഫീസിനത്തിലും പിഴകളിലുമായി 2.5 ലക്ഷം പൗണ്ട് കൗണ്‍സിലുകള്‍ ഈടാക്കിയിട്ടുണ്ടെന്നും ആര്‍എസിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഫൈനുകളില്‍ നിന്നായി 70 മില്യന്‍ പൗണ്ടാണ് ബ്രിട്ടനിലെ വലിയ നഗരങ്ങള്‍ ഈടാക്കിയിരിക്കുന്നത്. മാഞ്ചസ്റ്റര്‍ സിറ്റി കൗണ്‍സില്‍ മാത്രം 1,72,311 ഡ്രൈവര്‍മാര്‍ക്ക് പിഴ ശിക്ഷ നല്‍കിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക്

കേരളത്തിൽ അതിക്രൂരമായ പീഡനങ്ങൾ ആനകൾക്ക് നേരിടേണ്ടി വരുന്നതിനെതിരെ ലണ്ടനിൽ വൻ പ്രതിഷേധം നടന്നു. എലിഫൻറ് വെൽഫയർ കാമ്പയിനേഴ്സാണ് ലോകത്തിൽ നടക്കുന്നതിൽ വച്ച് ഏറ്റവും ക്രൂരമായ പീഡനമുറയാണ് കേരളത്തിൽ നടക്കുന്നതെന്ന ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. അമ്പലങ്ങളിൽ ഉത്സവ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ആനകളെ അടിമളെപ്പോലെ ആണ് പരിഗണിക്കുന്നതെന്നും ദേഹോപദ്രവം ഏല്പിക്കുകയും മുറിവുകൾ ഉണ്ടാക്കുകയും ദിവസങ്ങളോളം ചങ്ങലയ്ക്കിട്ട് ഉപദ്രവിക്കുകയും ചെയ്യാറുണ്ടെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ആവശ്യത്തിന് ഭക്ഷണം പോലും കൊടുക്കാറില്ല. ആനകളുടെ ദയനീയമായ സാഹചര്യങ്ങൾ വിവരിക്കുന്ന ചിത്രങ്ങൾ പ്ളാക്കാർഡുകളിൽ പതിപ്പിച്ചാണ് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന്റെ മുന്നിൽ നൂറുകണക്കിനാളുകൾ ഒത്തുചേർന്നത്.

നിരവധി സെലബ്രിറ്റികളും എംപിമാരും മൃഗസ്നേഹികളും പ്രതിഷേധത്തിൽ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തിരമായി പ്രശ്നത്തിൽ ഇടപെടണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ നാട്ടാനകളുള്ള സംസ്ഥാനമായ കേരളത്തിൽ നടക്കുന്ന ക്രൂരമായ പീഡനങ്ങൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കോമൺവെൽത്ത് സമ്മേളനത്തിൽ പങ്കെടുക്കാൻ ലണ്ടനിൽ ഉള്ള മോദിക്ക് പ്രതിഷേധ കൂട്ടായ്മയുടെ സംഘാടകർ കത്ത് കൈമാറിയിട്ടുണ്ട്. മൃഗപീഡനത്തിന്റെ ഗ്രൗണ്ട് സീറോയാണ് കേരളമെന്നാണ് പ്രതിഷേധക്കാർ വിശേഷിപ്പിച്ചത്.

ഇരുമ്പിന്റെ കൊളുത്തുകളും വടിയും ചാട്ടയും ചങ്ങലയും തീയും വരെ ആനയെ പീഡിപ്പിക്കുന്നതിനായി ഉപയോഗിക്കുകയാണെന്ന് പ്രധാനമന്ത്രിയ്ക്ക് നല്കിയ നിവേദനത്തിൽ പറയുന്നു. പീഡനങ്ങൾ നിയന്ത്രിക്കാൻ നടപടിയുണ്ടായില്ലെങ്കിൽ ടൂറിസ്റ്റുകൾ കേരളത്തെ ബഹിഷ്കരിക്കുന്ന സ്ഥിതി വിശേഷം ഉണ്ടാകുമെന്ന് പ്രതിഷേധക്കാർ പറയുന്നു. ഇൻഷുറൻസ് തുക കൈക്കലാക്കാനായി ആനകളെ പീഡിപ്പിച്ച് കൊല്ലുന്ന നിരവധി സംഭവങ്ങൾ കേരളത്തിൽ നടക്കുന്നതായുള്ള റിപ്പോർട്ടുകൾ നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മനോഹരമായി അലങ്കരിക്കപ്പെട്ട് ഉത്സവത്തിൽ എഴുന്നള്ളിക്കപ്പെടുന്ന ആനകളുടെ കാണാമറയത്തുള്ള ദുരിതങ്ങൾ ഹൃദയഭേദകമാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു.  ആനകളെ ഭയപ്പെടുത്തി മനുഷ്യന്റെ നിയന്ത്രണത്തിലാക്കാൻ ഉപയോഗിക്കുന്ന ക്രൂരമായ മുറകൾ മാനവരാശിക്ക് തന്നെ നാണക്കേടാണ്. പൊട്ടിയൊലിക്കുന്ന വ്രണങ്ങളും  ചങ്ങലപ്പാടുകളിൽ നിന്ന് രക്തം വാർന്നൊഴുകുന്നതും കേരളത്തിലെ നാട്ടാനകളുടെ ജീവിതത്തിൽ ഒരു പതിവു കാര്യമാണ്. ഉത്സവത്തിനുപയോഗിച്ചിരുന്ന 58 ആനകളാണ് കഴിഞ്ഞ രണ്ടു വർഷക്കാലത്തിൽ കേരളത്തിൽ ചെരിഞ്ഞത്. ആവശ്യമായ ഭക്ഷണവും വെള്ളവും നല്കാത്തതും കൊടുംചൂടിൽ നൂറുകണക്കിന് കിലോമീറ്ററുകൾ നടത്തുന്നതും ആനകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. ആനകൾക്ക് വേണ്ട സംരക്ഷണം നല്കാൻ മൃഗസംരക്ഷണ നിയമങ്ങൾ കർശനമായി പാലിക്കാൻ ഇന്ത്യാ ഗവൺമെന്റ് തയ്യാറാകണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

സ്‌കോട്ടിഷ് പവര്‍ എനര്‍ജി വിലനിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നു. ഏതാണ്ട് ഒരു മില്യണോളം വരുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ വര്‍ദ്ധിപ്പിച്ച നിരക്കിന് അനുസരിച്ചുള്ള അധിക ബില്ലുകള്‍ അടക്കേണ്ടി വരുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് കമ്പനി ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നത്. ജൂണ്‍ ഒന്ന് മുതല്‍ നിരക്ക് വര്‍ദ്ധന ബാധകമായിട്ടുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ 63 പൗണ്ട് അധികം നല്‍കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ സര്‍ക്കാര്‍ പരിഷ്‌കാരങ്ങള്‍ വന്നതോടെ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ നിര്‍ബന്ധിതരാവുകായിരുന്നുവെന്നണ് കമ്പനി അധികൃതരുടെ വിശദീകരണം. വില വര്‍ദ്ധവിനെതിരെ ഉപഭോക്താക്കള്‍ പ്രതിഷേധവുമായി രംഗത്ത് വരാന്‍ സാധ്യതയുണ്ട്.

ഹോള്‍സെയില്‍ എനര്‍ജി വിലയും കംപല്‍സറി നോണ്‍-എനര്‍ജി വിലയുമാണ് നിരക്ക് വര്‍ദ്ധനവിന് കാരണമായിരിക്കുന്നതെന്ന് സ്‌കോട്ടിഷ് പവര്‍ വക്താവ് മാധ്യമങ്ങളെ അറിയിച്ചു. തങ്ങളുടെ മൂന്ന് മില്യണ്‍ ഉപഭോക്താക്കളില്‍ ഭൂരിഭാഗം പേര്‍ക്കും പുതിയ നിരക്ക് വര്‍ദ്ധന ബാധകമല്ലെന്നും അദ്ദേഹം പറഞ്ഞു. വര്‍ദ്ധനവ് ബാധിക്കാന്‍ സാധ്യതയുള്ള ഉപഭോക്താളോട് ഫിക്‌സ്ഡ് താരിഫ് പ്ലാനിലേക്ക് മാറാന്‍ കമ്പനി ആവശ്യപ്പെടുമെന്നും വക്താവ് പറയുന്നു. ഫികിസ്ഡ് താരിഫിലേക്ക് മാറുകയാണെങ്കില്‍ വില വര്‍ദ്ധന കാര്യമായി ബാധിക്കുകയില്ല. അതേസമയം വിലയിലുണ്ടായിരിക്കുന്ന മാറ്റം കൂടുതല്‍ കമ്പനികളിലേക്കും വ്യാപിക്കുമെന്നും പ്രതിസന്ധി രൂക്ഷമാകുമെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

കഴിഞ്ഞ ആഴ്ച്ച ഇഡിഎഫും തങ്ങളുടെ ചാര്‍ജുകള്‍ വര്‍ദ്ധിപ്പിച്ചിരുന്നു. 16 പൗണ്ട് അധികമായി ഉപഭോക്താക്കള്‍ വര്‍ഷം നല്‍കേണ്ടി വരുമെന്ന് ഇഡിഎഫ് വൃത്തങ്ങള്‍ അറിയിച്ചു. ജൂണ്‍ ഒന്ന് മുതലായിരിക്കും നിരക്ക് വര്‍ദ്ധനവ് നിലവില്‍ വരിക. സര്‍ക്കാര്‍ തലത്തിലുണ്ടായിരിക്കുന്ന പോളിസി മാറ്റങ്ങളാണ് നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ കാരണമെന്നും ഉപഭോക്താക്കള്‍ സഹകരിക്കണമെന്നും ഇഡിഎഫ് മാനേജിംഗ് ഡയറക്ടര്‍ പറഞ്ഞു. ഇഡിഎഫിന് തൊട്ട്മുന്‍പ് ബ്രിട്ടീഷ് ഗ്യാസും വില വര്‍ദ്ധിപ്പിച്ചിരുന്നു. വര്‍ഷത്തില്‍ 60 പൗണ്ടാണ് ബ്രിട്ടീഷ് ഗ്യാസ് വര്‍ദ്ധിപ്പിച്ചത്. വര്‍ദ്ധനവ് കാരണമായി കമ്പനി ചൂണ്ടികാണിച്ചതും സമാന കാരണങ്ങളായിരുന്നു. എനര്‍ജി കമ്പനികള്‍ തുടരെ വില വര്‍ദ്ധിപ്പിക്കുമെന്ന കാര്യം പ്രതീക്ഷിച്ചതായിരുന്നുവെന്ന് മണിസൂപ്പര്‍മാര്‍ക്കറ്റിലെ സ്റ്റീഫന്‍ മുറൈ പ്രതികരിച്ചു.

ആരോഗ്യ മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്കെതിരെ അക്രമങ്ങള്‍ ഗണ്യമായി വര്‍ദ്ധിക്കുന്നതായി പഠനം. ലോകത്തെമ്പാടും ഇത്തരം ആക്രമണങ്ങള്‍ സര്‍വ്വ സാധാരണമായി മാറിയിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. യുദ്ധ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്ന രാജ്യങ്ങളിലെ മെഡിക്കല്‍ ജീവനക്കാരായ അനേകം പേര്‍ക്ക് ജീവന്‍ തന്നെ നഷ്ടമായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. രോഗികളില്‍ നിന്ന് അക്രമണങ്ങള്‍ നേരിടേണ്ടി വരുന്നവരും എണ്ണത്തിലും വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇത്തരം ആക്രമണങ്ങള്‍ പ്രതിരോധിക്കുന്നതിന് പലപ്പോഴും ആശുപത്രികളിലെ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് പോലും കഴിയാറില്ലെന്നതാണ് വാസ്തവം. സമീപകാലത്ത് എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നേരെയുണ്ടാകുന്ന അക്രമണങ്ങളുടെ നിരക്കിലും വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2016-17 കാലഘട്ടത്തില്‍ അക്രമനിരക്കില്‍ 10ശതമാനം വര്‍ദ്ധനവുണ്ടായതായി സര്‍വ്വേ വ്യക്തമാക്കുന്നു.

മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കെതിരെയാണ് ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടായിരിക്കുന്നത്. ഹെല്‍ത്ത് സര്‍വീസ് ജേണലും യുണിസണും സംയുക്തമായി നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായിരിക്കുന്നത്. ലോകത്ത് ആകെയുള്ള കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ മെഡിക്കല്‍ മേഖലയിലുള്ള ആളുകള്‍ക്കെതിരെ നടക്കുന്ന അക്രമനിരക്കില്‍ 8ശതമാനം മുതല്‍ 38 ശതമാനം വരെ വര്‍ദ്ധനവുണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. തടവറകളിലെ വാര്‍ഡന്മാരെക്കാളും പോലീസുകാരെക്കാളും കൂടുതല്‍ അക്രമങ്ങള്‍ക്കിരയാവുന്നത് ഹെല്‍ത്ത് കെയര്‍ ജീവനക്കാരാണെന്ന് ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് നഴ്‌സ് നടത്തിയ പഠനത്തില്‍ പറയുന്നു. ഇതില്‍ സ്ത്രീ നഴ്‌സുമാരാണ് ഏറ്റവും കൂടുതല്‍ അക്രമിക്കപ്പെടുന്നതെന്നും ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് നഴ്‌സ് വ്യക്തമാക്കുന്നു.

2015നു ശേഷമുള്ള രണ്ട് വര്‍ഷങ്ങള്‍ക്കിടയില്‍ 959 ജീവനക്കാര്‍ കൊല്ലപ്പെടുകയും 1561 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. വാര്‍ദ്ധക്യ സഹജമായ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവരെയും മാനസിക രോഗികളെയും ചികിത്സിക്കുന്നവരാണ് ഏറ്റവും കൂടുതല്‍ അക്രമിക്കപ്പെടുന്നതെന്ന് സൗത്ത് ഫ്‌ളോറിഡയില്‍ നടന്ന പഠനം പറയുന്നു. അക്രമ വാസമ ഏറ്റവും കൂടിയ ആളുകളായിരിക്കും ഇവര്‍ അതീവ ജാഗ്രത പാലിച്ചില്ലെങ്കില്‍ ഇവരാല്‍ കൊല്ലപ്പെടാന്‍ വരെ സാധ്യതയുണ്ട്. മാനസികമായി സ്വയം നിയന്ത്രിച്ച് നിര്‍ത്താനുള്ള കഴിവ് ഇല്ലാത്തവരായതിനാലാണ് പ്രശ്‌നങ്ങളുണ്ടാക്കുന്ന
തെന്നും പഠനം പറയുന്നു.

യുകെ സര്‍ക്കാരിന്റെ ഇമിഗ്രേഷന്‍ നയങ്ങള്‍ അനധികൃത കുടിയേറ്റക്കാരെ എന്‍എച്ച്എസില്‍ നിന്നും അകറ്റുന്നു. ഗുരുതരമായ അസുഖങ്ങള്‍ക്ക് ചികിത്സ തേടുന്നതിനും രോഗം കണ്ടെത്തുന്നതിനും സര്‍ക്കാര്‍ നയം തടസം സൃഷ്ടിക്കുന്നതായി വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. നിയമവിധേയമായി രാജ്യത്ത് തുടരുന്ന കുടിയേറ്റക്കാരെയും ഈ നയങ്ങള്‍ പ്രതികൂലമായി ബാധിക്കുന്നതായി നാഷണല്‍ എയ്ഡ്‌സ് ട്രസ്റ്റ് (എന്‍എറ്റി)മാധ്യമങ്ങളോട് പറഞ്ഞു. എയ്ഡ്‌സ് പോലുള്ള മാരക രോഗങ്ങള്‍ നേരത്തെ തന്നെ കണ്ടുപിടിക്കുന്നതിനും ചികിത്സിക്കുന്നതിനും കുടിയേറ്റക്കാര്‍ക്ക് ആശുപത്രി സഹായം ലഭ്യമാകുന്നില്ലന്ന് എന്‍എറ്റി വ്യക്തമാക്കി. കരീബിയന്‍ നാടുകളില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബ്രിട്ടനില്‍ എത്തിച്ചേര്‍ന്നവരുടെ ലാന്‍ഡിംഗ് രേഖകള്‍ ഹോം ഓഫീസ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് മുന്നറിയിപ്പ് പുറത്ത് വന്നിരിക്കുന്നത്.

ശത്രുതാപരമായ അന്തരീക്ഷം നിലനില്‍ക്കുന്നതിനാല്‍ കുടിയേറ്റക്കാരില്‍ മിക്കവരും ചികിത്സ തേടുന്നതിനായി മടിക്കുന്നു. എയ്ഡ്‌സ് പോലുള്ള മാരക രോഗങ്ങള്‍ കുടിയേറ്റ വിഭാഗങ്ങള്‍ക്കിടയില്‍ പ്രതിസന്ധിയായി നിലനില്‍ക്കുന്നുണ്ട്. ഇവരുടെ ആരോഗ്യത്തെ സര്‍ക്കാര്‍ നയങ്ങള്‍ ഗുരുതരമായി ബാധിക്കുമെന്നും ചാരിറ്റിയുടെ സ്ട്രാറ്റജി ഡയറക്ടര്‍ യൂസഫ് അസദ് ചൂണ്ടികാണിക്കുന്നു. നയപരമായി ഇത്തരം വിലക്കുകള്‍ കാരണം മാരകമായ പല രോഗങ്ങളും കണ്ടെത്താന്‍ കഴിയാതെ വരും. പൊതുജനങ്ങള്‍ക്കിടയില്‍ പടരുന്ന എച്ച്‌ഐവി പോലുള്ള രോഗങ്ങളാണ് ഇതില്‍ പ്രധാനപ്പെട്ടവയെന്ന് അസദ് പറഞ്ഞു. 1948ല്‍ വെസ്റ്റന്‍ഡീസില്‍ നിന്നും ബ്രിട്ടനിലെത്തിയവരുടെ രേഖകള്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി തെരേസ മേയ്‌ക്കെതിരെയും ഹോം ഓഫീസിനെതിരെയും കടുത്ത വിമര്‍ശനങ്ങളുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് വന്നിരുന്നു.

പുതിയ പ്രതിസന്ധിയുടെ മൂല കാരണം 2012ല്‍ ഹോം സെക്രട്ടറിയായിരുന്ന തെരേസ മേയ് നടപ്പിലാക്കിയ പരിഷ്‌കാരങ്ങളാണ്. അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ശത്രുതാപരമായ സാഹചര്യം സൃഷ്ടിക്കുന്നതിന് അന്നത്തെ പരിഷ്‌കാരങ്ങള്‍ കാരണമായിട്ടുണ്ട്. നാസി ജര്‍മ്മനി ഓര്‍മ്മപ്പെടുത്തുന്നതാണ് പരിഷ്‌കാരങ്ങളെന്നും മുന്‍ സിവില്‍ സര്‍വീസ് ചീഫ് ലോര്‍ഡ് ക്രേസ്‌ലേക്ക് ആരോപിച്ചു. ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്ന ലീഗല്‍ ഇമിഗ്രന്‍സ് ഉള്‍പ്പെടെയുള്ളവരുടെ റെസിഡന്‍സി ചെക്ക് നടത്താന്‍ നിയമം അനുശാസിക്കുന്നുണ്ട്. അതുകൊണ്ടാണ് പലരും ചികിത്സ തേടിയെത്താന്‍ മടികാണിക്കുന്നതെന്ന് റിപ്പര്‍ട്ടുകള്‍ പറയുന്നു. അതേ സമയം എച്ച്‌ഐവി പോലുള്ള രോഗങ്ങളുടെ നിര്‍ണയം പൂര്‍ണമായും സൗജന്യമാണെന്നും ആര്‍ക്ക് വേണമെങ്കിലും ഇത്തരം കാര്യങ്ങള്‍ക്കായി എന്‍എച്ച്എസിനെ സമീപിക്കാമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ഇംഗ്ലീഷ് സമുദ്രാതിര്‍ത്തിയില്‍ യുദ്ധഭീതി നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ട്. റഷ്യന്‍ യുദ്ധക്കപ്പല്‍ അതിര്‍ത്തി പ്രദേശത്തിന് തൊട്ടടുത്ത് കൂടി സഞ്ചരിച്ചതാണ് യുദ്ധഭീതി പടര്‍ത്തിയിരിക്കുന്നത്. എന്നാല്‍ എന്തിനും സജ്ജമായി ഈ മേഖലകളില്‍ റോയല്‍ നേവിയുടെ കപ്പലുകള്‍ തമ്പടിച്ചിട്ടുണ്ട്. എന്തെങ്കിലും രീതിയിലുള്ള പ്രകോപനങ്ങളുണ്ടാവുകയാണെങ്കില്‍ ശക്തമായി തിരിച്ചടിക്കുമെന്ന് നേരത്തെ ഡിഫന്‍സ് അതോറിറ്റികള്‍ വ്യക്തമാക്കിയിരുന്നു. ബ്രിട്ടനുമായി ശീതയുദ്ധം ആരംഭിച്ചതിന് ശേഷം റഷ്യ യുദ്ധത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ഇംഗ്ലീഷ് സമുദ്രാതിര്‍ത്തിക്ക് തൊട്ടടുത്തായി പടക്കപ്പല്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. റഷ്യയുടെ അത്യാധുനിക യുദ്ധക്കപ്പലായി യാറോസ്ലാവ് മഡ്രിയാണ് ഇംഗ്ലീഷ് അതിര്‍ത്തി പ്രദേശത്തിന് മീറ്ററുകള്‍ മാത്രം അകലത്തിലൂടെ കടന്നുപോയിരിക്കുന്നത്.

അതേസമയം റഷ്യന്‍ പടക്കപ്പലിന് മേല്‍ റോയല്‍ നേവി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. റോയല്‍ നേവിയുടെ സെന്റ് അല്‍ബാന്‍സ് യുദ്ധക്കപ്പലാണ് നിരീക്ഷണം നടത്തുന്നത്. യുദ്ധ സാഹചര്യങ്ങള്‍ കനത്ത ആക്രമണങ്ങള്‍ നടത്താന്‍ പ്രാപ്തിയുള്ള കപ്പലാണ് സെന്റ് അല്‍ബാന്‍സ്. അത്യാധുനിക മെഷിന്‍ ഗണ്ണുകളും മിസേലുകളും ഇവയിലുണ്ട്. ഹാര്‍പൂണ്‍ സീ വൂള്‍ഫ് തുടങ്ങിയ മിസേലുകള്‍ ശത്രവിനെ തകര്‍ക്കാന്‍ പാകത്തിന് ശക്തിയുള്ളവയാണ്. കൂടാതെ മെര്‍ലിന്‍ ഹെലികോപ്റ്ററും കപ്പലില്‍ സജ്ജമാണ്. അപായ സൂചനകളുണ്ടായാല്‍ ആക്രണം നടത്താനുള്ള സര്‍വ്വ സജ്ജീകരണവും ഇതിലുണ്ട്. റഷ്യന്‍ പടക്കപ്പല്‍ സമുദ്രാതിര്‍ത്തിക്ക് തൊട്ടടുത്ത് എത്തിയത് ഗൗരവത്തോടെയാണ് നേവി കാണുന്നത്. നിരീക്ഷണങ്ങള്‍ വരും ദിവസങ്ങളില്‍ ശക്തമാക്കും.

റഷ്യന്‍ ഡബിള്‍ ഏജന്റായിരുന്ന സെര്‍ജി സ്‌ക്രിപാലും മകളും നെര്‍വ് ഏജന്റ് ആക്രമണത്തിനിരയായതോടു കൂടിയാണ് റഷ്യയും ബ്രിട്ടനും തമ്മിലുള്ള ശീതയുദ്ധം ആരംഭിക്കുന്നത്. റഷ്യന്‍ നിര്‍മ്മിത നെര്‍വ് ഏജന്റായി നോവിചോക് ഉപയോഗിച്ചാണ് സ്‌ക്രിപാലും മകളും സാലിസ്‌ബെറിയില്‍ ആക്രമിക്കപ്പെട്ടത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് മോസ്‌കോയാണെന്ന് യുകെ സര്‍ക്കാര്‍ ആരോപിച്ചു. എന്നാല്‍ ആരോപണം പുടിന്‍ ഭരണകൂടം നിഷേധിച്ചു. സംഭവത്തിന് ശേഷം ഇരു രാജ്യങ്ങളിലെയും ഡിപ്ലോമാറ്റുകളെ പുറത്താക്കപ്പെടുകയും നയതന്ത്ര തലത്തില്‍ വലിയ പ്രതിസന്ധി രൂപപ്പെടുകയും ചെയ്തു. അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും സിറിയന്‍ രാസയുധ കേന്ദ്രങ്ങളില്‍ നടത്തിയ സംയുക്ത വ്യോമാക്രമണവും റഷ്യയെ ചൊടിപ്പിച്ചിട്ടുണ്ട്. വിമത സൈന്യത്തെ നേരിടാന്‍ അസദ് ഭരണകൂടത്തെ സഹായിക്കുന്നത് റഷ്യയാണ്. ജനങ്ങള്‍ക്ക് മേല്‍ രാസായുധം പ്രയോഗിക്കുന്നത് കണ്ട്‌നില്‍ക്കാന്‍ കഴിയില്ലെന്ന നിലപാടെടുത്ത ബ്രിട്ടന്‍ രാസായുധ കേന്ദ്രങ്ങള്‍ ആക്രമിക്കുകയായിരുന്നു.

വര്‍ദ്ധിച്ചു വരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിയന്ത്രിക്കുന്നതാനായി കടുത്ത നടപടികള്‍ കൊണ്ടുവരാന്‍ തയ്യാറെടുത്ത് തെരേസ മെയ് സര്‍ക്കാര്‍. യുകെയില്‍ പ്ലാസ്റ്റിക്കിന്റെ ഉപഭോഗം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് പുതിയ നടപടി. ഡ്രിങ്കിംഗ് സ്‌ട്രോ, സ്റ്റിറേഴ്‌സ്, കോട്ടണ്‍ ബഡ്‌സ് എന്നിവ പൂര്‍ണമായും നിരോധിക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് ലോക രാജ്യങ്ങള്‍ കടുത്ത വെല്ലുവിളിയാണ് ആധുനിക കാലഘട്ടത്തില്‍ നേരിട്ടു കൊണ്ടിരിക്കുന്നത്. യുകെ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇവ പൂര്‍ണമായും സംസ്‌ക്കരിക്കാനുള്ള മാര്‍ഗങ്ങള്‍ നിലവിലില്ല. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുകയെന്നതാണ് മാത്രമാണ് മാലിന്യങ്ങള്‍ നിരക്ക് കുറയ്ക്കാനുള്ള ഏക പോംവഴി.

 

സമുദ്രനിരപ്പില്‍ തള്ളുന്ന പ്ലാസ്റ്റിക് ഇതര മാലിന്യങ്ങളുടെ നിരക്കില്‍ സമീപ കാലത്ത് വന്ഡ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. സമുദ്രത്തിലെ ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും അപൂര്‍വ്വം മത്സ്യങ്ങള്‍ നാശം സംഭവിക്കുന്നതിനും ഇത് കാരണമാകുമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. 8.5 ബില്യണ്‍ പ്ലാസ്റ്റിക് സ്‌ട്രോകളാണ് ഒരോ വര്‍ഷവും യുകെയില്‍ മാത്രം സൃഷ്ടിക്കപ്പെടുന്നത്. ഇത്തരം പ്ലാസ്റ്റിക് ഉത്പ്പന്നങ്ങള്‍ നിയന്ത്രിക്കുന്ന സംബന്ധിച്ച ബ്രിട്ടന്റെ നിലപാട് ലണ്ടനില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യുമെന്ന് എന്‍വിയോണ്‍മെന്റ് സെക്രട്ടറി മൈക്കല്‍ ഗോവ് വ്യക്തമാക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുന്നതിനായി 61.4 മില്യണ്‍ പൗണ്ടിന്റെ പദ്ധതി നടപ്പിലാക്കാന്‍ ആലോചിക്കുന്നതായും എന്‍വിയോണ്‍മെന്റ് സെക്രട്ടറി പറഞ്ഞു.

പ്ലാസ്റ്റിക്കിനെതിരായ പോരാട്ടത്തില്‍ പങ്കുചേരാന്‍ കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ തലവന്മാരോട് ആവശ്യപ്പെടുമെന്ന് പ്രധാനമന്ത്രി തെരേസ മെയ് മാധ്യമങ്ങളോട് പറഞ്ഞു. നശിപ്പിക്കാന്‍ കഴിയുന്ന എല്ലാതരം പ്ലാസ്റ്റിക് ഉത്പ്പന്നങ്ങളും 25 വര്‍ഷങ്ങള്‍ക്കുള്ളില്‍ നിര്‍മാര്‍ജനം ചെയ്യേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. 150 മില്യണ്‍ ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കടലില്‍ തള്ളിയിട്ടുണ്ടെന്നാണ് ഒരു പഠനം പറയുന്നത്. വര്‍ഷത്തില്‍ മില്യണിലധികം ജീവജാലങ്ങളാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഭക്ഷിക്കുന്നത് മൂലം മരണപ്പെടുന്നത്. ഹോട്ടലുകളില്‍ നിന്നും ഇതര ഭക്ഷണശാലകളില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ പ്ലാസിറ്റിക് മാലിന്യങ്ങള്‍ ഉണ്ടാവുന്നത് ഇവ നിരോധിക്കുന്നത് വഴി മാത്രമാണ് നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ കഴിയുക.

മലയാളം യുകെ ന്യൂസ് എഡിറ്റോറിയൽ

മലയാളം യുകെ ഓൺലൈൻ ന്യൂസ് പ്രസിദ്ധീകരണമാരംഭിച്ചിട്ട് ഇന്ന് മൂന്നു വർഷം പൂർത്തിയാവുന്നു. എളിയ രീതിയിൽ പ്രവർത്തനമാരംഭിച്ച മലയാളം യുകെയ്ക്ക് പൂർണ പിന്തുണ നല്കിയ ലോകമെമ്പാടുമുള്ള പ്രിയ വായനക്കാരോട് മലയാളം യുകെ ന്യൂസ് ടീമിന്റെ ഹൃദയംഗമമായ  നന്ദി അറിയിക്കുന്നു. നാളെയുടെ പ്രതീക്ഷകളെ ശ്രദ്ധാപൂർവ്വം കാത്തു പരിപാലിച്ചുകൊണ്ട് പ്രവാസികളുടെ മനസിന്റെ പ്രതിബിംബമായി, ശ്രദ്ധേയമായ സാമൂഹിക ഇടപെടലുകളിലൂടെ സമൂഹത്തോട് നേരിട്ട്  സംവദിക്കുന്ന ഓൺലൈൻ ന്യൂസിന് വായനക്കാർ നല്കിയത് അഭൂതപൂർവ്വമായ പിന്തുണയാണ്. ബഹുമാനപ്പെട്ട വായനക്കാരും അഭ്യുദയകാംക്ഷികളും നല്കിയ നിർദ്ദേശങ്ങളും വിമർശനങ്ങളും പടിപടിയായ വളർച്ചയ്ക്ക് മലയാളം യുകെ ന്യൂസിനെ സഹായിച്ചു.

ജനങ്ങളോടൊപ്പം… സമൂഹത്തിനു വേണ്ടി … ജനതയുടെ നന്മക്കായി.. സാമൂഹിക പ്രതിബദ്ധതയോടെ… സാമൂഹ്യ നീതിക്കുവേണ്ടി നിരന്തരം ശബ്ദമുയർത്തുന്ന… സാധാരണക്കാരന്റെ ശബ്ദമായി മാറിയ മലയാളം യുകെ എന്നും നീതിയ്ക്കായി നിലകൊണ്ടു. മലയാളം യുകെ ഉയർത്തിയ ശക്തമായ പ്രതികരണത്തിന്റെ പ്രകമ്പനങ്ങൾ അധികാര കേന്ദ്രങ്ങളിൽ ചലനങ്ങൾ സൃഷ്ടിക്കുകയും അത് സമൂഹം ഏറ്റെടുക്കുകയും ചെയ്യുന്നത്ര സ്വീകാര്യത ഇന്ന് ന്യൂസിന് കൈവന്നിരിക്കുന്നു. കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും തങ്ങളുടെ ആശയങ്ങളും അഭിലാഷങ്ങളും ന്യൂസിലൂടെ പങ്കുവെയ്ക്കുവാൻ മലയാളം യുകെ ഓൺലൈൻ അവസരങ്ങൾ ഒരുക്കി വരുന്നു. വിജ്ഞാനപ്രദവും വിനോദകരവുമായ നിരവധി പംക്തികളും സമൂഹത്തിന്റെ നേർക്കാഴ്ചയായ വാർത്തകളും ഉത്തരവാദിത്വത്തോടെ പ്രസിദ്ധീകരിക്കുക എന്ന ദൗത്യമാണ് മലയാളം യുകെ നടപ്പിലാക്കുന്നത്.

യുകെയിൽ നിന്ന് പ്രസിദ്ധീകരണമാരംഭിച്ച മലയാളം യുകെ ഇന്ന് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും വായനക്കാരുള്ള മാതൃകാ ഓൺലൈൻ പോർട്ടലായി മാറിക്കഴിഞ്ഞിരിക്കുന്നു. സംഘടനകളും വ്യക്തികളും നടത്തിയ നിരവധി ചാരിറ്റി പ്രവർത്തനങ്ങൾക്ക് പിന്തുണ നല്കാനും നിരവധി പ്രതിഭകളെ ലോകത്തിനു പരിചയപ്പെടുത്താനും മലയാളം യുകെയ്ക്ക് കഴിഞ്ഞു. കഴിഞ്ഞ വർഷം ലെസ്റ്ററിൽ വച്ചു നടന്ന മലയാളം യുകെ എക്സൽ അവാർഡ് നൈറ്റിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രശസ്ത സേവനം കാഴ്ചവച്ച അർഹരായ വ്യക്തികളെയും സംഘടനകളെയും ന്യൂസ് ടീം ആദരിച്ചിരുന്നു. യുകെയിലെ നാഷണൽ ഹെൽത്ത് സർവീസിന്റെ നട്ടെല്ലായി പ്രവർത്തിക്കുന്ന ആയിരക്കണക്കിനു വരുന്ന മലയാളി നഴ്സുമാർക്ക് നഴ്സസ് ദിനാഘോഷത്തിലൂടെ ആദരം അർപ്പിക്കാൻ കഴിഞ്ഞതിൽ മലയാളം യുകെ ടീം കൃതാർത്ഥരാണ്. ലെസ്റ്ററിലെ മെഹർ സെന്ററിൽ ഒഴുകിയെത്തിയ ജനസമൂഹത്തെ സാക്ഷിയാക്കി  കലയുടെ വർണ വിസ്മയങ്ങൾ അരങ്ങേറിയപ്പോൾ രചിക്കപ്പെട്ടത് സംഘാടന മികവിന്റെയും ജനപങ്കാളിത്തത്തിന്റെയും പുതിയ അദ്ധ്യായമായിരുന്നു.

ജനാധിപത്യത്തിന് സർവ്വ പിന്തുണയും നല്കിക്കൊണ്ട് എല്ലാ സംസ്കാരങ്ങളെയും മതങ്ങളെയും ബഹുമാനിക്കുകയും ജീവകാരുണ്യ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ജനതയുടെ മനസറിഞ്ഞ് സമൂഹത്തിൽ വികസനത്തിന്റെയും സൗഹൃദ കൂട്ടായ്മയുടെയും പുതുനാളങ്ങൾക്ക് ജീവൻ നല്കുന്ന ആധുനിക ഓൺലൈൻ മാദ്ധ്യമമായി പ്രവർത്തിയ്ക്കുവാൻ മലയാളം യുകെ ന്യൂസ് ടീം പ്രതിജ്ഞാബദ്ധമാണ്. സ്വതന്ത്രമായ പത്രപ്രവർത്തനത്തിലൂടെ ആരോടും പ്രതിപത്തിയില്ലാതെ അനീതിക്കു നേരെ കണ്ണടയ്ക്കാതെ, അതേ സമയം തന്നെ സമൂഹത്തിനാവശ്യമായ നന്മയെ പ്രോത്സാഹിപ്പിക്കുക എന്ന മനോഭാവമാണ് മലയാളം യുകെ എന്നും സ്വീകരിച്ചു വരുന്നത്.

വ്യക്തമായ നയപരിപാടികളുടെ അടിസ്ഥാനത്തിൽ സത്യസന്ധതയോടെയും കാർക്കശ്യത്തോടെയും സമൂഹത്തിലെ ചൂഷണങ്ങൾക്കെതിരെയും അനാരോഗ്യകരമായ പ്രവണതകൾക്കെതിരെയും പ്രതികരിക്കാൻ മലയാളം യുകെ ന്യൂസ് എന്നും സമൂഹത്തോടൊപ്പം ഉണ്ടാവും. മലയാളത്തെയും കേരള സംസ്കാരത്തെയും സ്നേഹിക്കുന്ന കുടിയേറ്റക്കാരായ മലയാളികൾക്കും അവരുടെ ഭാവി തലമുറയ്ക്കും സ്വന്തം സംസ്കാരവും ആഘോഷങ്ങളും പാരമ്പര്യങ്ങളും തുടർന്നു പോകുവാനുള്ള അവസരങ്ങൾ ഒരുക്കാൻ മലയാളം യുകെ എന്നും മുൻകൈയെടുക്കും. ക്രിയാത്മകമായ ആശയങ്ങൾക്ക് മുൻതൂക്കം നല്കിക്കൊണ്ട് ഗുണമേന്മയുള്ളതും ലോകനിലവാരം പുലർത്തുന്നതുമായ ഇവൻറുകൾ സംഘടിപ്പിക്കുക എന്നത് മലയാളം യുകെ ടീമിന്റെ നയപരിപാടിയുടെ ഭാഗമാണ്.

നേർവഴിയിൽ… ജനങ്ങളുടെ വിശ്വാസമാർജിച്ച്.. ജനങ്ങളോടൊപ്പം.. വായനക്കാർക്കൊപ്പം .. ലക്ഷ്യബോധത്തോടെ മുന്നേറുന്ന മലയാളം യുകെ ന്യൂസിന് എല്ലാ പ്രിയ വായനക്കാരുടെയും പിന്തുണ തുടർന്നും ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.

നന്ദിയോടെ

ബിനോയി ജോസഫ്, അസോസിയേറ്റ് എഡിറ്റർ, മലയാളം യുകെ.

ലണ്ടന്‍: നരേന്ദ്ര മോഡിയുടെ യുകെ സന്ദര്‍ശനത്തിനെതിരെ നടന്ന പ്രതിഷേധം അക്രമാസക്തമായി. പാര്‍ലമെന്റ് സ്‌കൊയറില്‍ സ്ഥാപിച്ചിരുന്ന ഇന്ത്യന്‍ പതാക പ്രതിഷേധകര്‍ നീക്കം ചെയ്തു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് വക്താവ് അറിയിച്ചു. ഇന്ത്യയില്‍ സത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ വര്‍ദ്ധിച്ചു വരുന്ന അക്രമണങ്ങളുടെ സാഹചര്യത്തില്‍ പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്ന് ആരോപിച്ച് വിവിധ സിഖ് സംഘടനകള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്ത് വരികയായിരുന്നു. ജമ്മു കാശ്മീരിലെ കത്വയില്‍ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ 8 വയസുകാരിക്ക് നീതി ലഭ്യമാക്കണമെന്നും പ്രതിഷേധകര്‍ ആവശ്യപ്പെട്ടിരുന്നു.

കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ തലവന്മാരുമായി ഉപയകക്ഷിതല ചര്‍ച്ച നടത്തുന്നതിനായിട്ടാണ് നരേന്ദ്ര മോഡി യുകെയിലെത്തിയത്. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുമായും മോഡി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. പ്രതിഷേധകര്‍ ഇന്ത്യന്‍ പതാക നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് ഗൗരവപൂര്‍ണമായ അന്വേഷണം നടത്തുമെന്ന് ബ്രിട്ടീഷ് അതോറിറ്റി അറിയിച്ചതായി മിനിസ്ട്രി ഓഫ് എക്‌സ്റ്റേണല്‍ അഫയേര്‍സ് അറിയിച്ചു. സംഭവത്തില്‍ ഖേദം രേഖപ്പെടുത്തിയ ബ്രിട്ടീഷ് അതോറിറ്റികള്‍ നീക്കം ചെയ്ത പതാക മാറ്റി സ്ഥാപിച്ചിട്ടുണ്ട്. ഞങ്ങളുടെ ദേശീയ പതാക നീക്കം ചെയ്തത് അങ്ങേയറ്റം മനോവേദനയുണ്ടാക്കുന്ന കാര്യമാണെന്നും എത്രയും പെട്ടന്ന് കുറ്റക്കാരെ കണ്ടെത്തി നിയമത്തിന് മുന്നില്‍ ഹാജരാക്കുന്നതിന് വേണ്ട നടപടികള്‍ ബ്രിട്ടണ്‍ കൈക്കൊള്ളുമെന്നാണ് കരുതുന്നതെന്നും മിനിസ്ട്രി ഓഫ് എക്‌സ്റ്റേണല്‍ അഫയേര്‍സ് വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.

സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട് എന്നാല്‍ പതാക നീക്കം ചെയ്യുന്നത് പോലുള്ള നടപടികള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും വിഷയം അങ്ങേയറ്റം ഖേദകരമാണെന്നും യുകെ ഫോറിന്‍ ആന്റ് കോമണ്‍വെല്‍ത്ത് ഓഫീസ് വക്താവ് പറഞ്ഞു. ബ്രിട്ടനുമായുള്ള നയതന്ത്ര വ്യാപാര ബന്ധങ്ങള്‍ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് ഇന്ത്യയിപ്പോള്‍. ബ്രക്‌സിറ്റിന് ശേഷം 1 ബല്യണ്‍ പൗണ്ടിന്റെ വ്യാപാര കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചിരുന്നു. ഹിന്ദു ദേശീയത ജനാതിപത്യ ദര്‍ശനങ്ങളെ നിരാകരിക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്നതായും ഇന്ത്യന്‍ ജനതയുടെ ഐക്യത്തെ ഇത് പ്രതികൂലമായി ബാധിക്കുന്നതായും കാസ്റ്റ് വാച്ച് യുകെയുടെ വക്താവ് പ്രതികരിച്ചു. പ്രോ-കാലിസ്ഥാനി പ്രതിഷേധകരും സിഖ് സംഘടനകളും കൂടാതെ ഇന്ത്യയില്‍ നിന്നുള്ള വിവിധ വനിതാ സംഘടനകളും മോഡിക്കെതിരായ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നിരുന്നു. ഹിന്ദു തീവ്രവാദികള്‍ കൊലപ്പെടുത്തിയ പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷ് കത്വ പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ എന്നിവ ഉയര്‍ത്തിയാണ് പ്രതിഷേധകരെത്തിയത്.

പലിശ നിരക്കുകളില്‍ ഉടന്‍ വര്‍ദ്ധനവുണ്ടാകില്ലെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ മാര്‍ക്ക് കാര്‍നി. ഈ മാസം പലിശ നിരക്കുകളില്‍ വര്‍ദ്ധനവുണ്ടാകാന്‍ സാധ്യയുള്ളതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 0.75 ശതമാനം വരെ വര്‍ദ്ധനവ് നിക്ഷേപകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ വര്‍ദ്ധനവ് ഉടന്‍ ഉണ്ടാകില്ലെന്ന് ബാങ്ക് ഒാഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ സ്ഥിരീകരിച്ചു. പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത് എന്നാല്‍ അത് സമയബന്ധിതമായി മാത്രമെ പ്രാവര്‍ത്തികമാക്കുകയുള്ളുവെന്ന് മാര്‍ക്ക് കാര്‍നി വ്യക്തമാക്കി. വിപണിയില്‍ പൗണ്ടിന്റെ മൂല്യം തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുന്ന സമയത്ത് പലിശ നിരക്കുകളില്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്ന് നേരത്തെ സാമ്പത്തിക നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. നിലവില്‍ പൗണ്ടിന്റെ മൂല്യം 1.14 യൂറോയും ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ 1.4മാണ്.

വിപണയില്‍ സാമ്പത്തിക നീക്കങ്ങള്‍ മന്ദഗതിയിലായതോടെയാണ് പലിശ നിരക്കുകളിലും മാറ്റങ്ങള്‍ വരുത്താന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ആലോചിക്കുന്നത്. എന്നാല്‍ നിരക്ക് വര്‍ദ്ധന എപ്പോള്‍ നടപ്പിലാക്കണമെന്ന് സംബന്ധിച്ച അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ല. വരും വകര്‍ഷങ്ങളില്‍ നിരക്കുകളില്‍ കാര്യമായ വര്‍ദ്ധനവുണ്ടാകുമെന്ന് മാര്‍ക്ക കാര്‍നി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വിന്ററിലുണ്ടായ അതിശൈത്യം റിട്ടൈല്‍ വ്യാപാര മേഖലയെ ബാധിച്ചത് സാമ്പത്തിക മേഖലയില്‍ പ്രതികൂല സാഹചര്യം സൃഷ്ടിച്ചതായി കാര്‍നി പറുന്നു. ബീസ്റ്റ് ഫ്രം ഈസ്റ്റ് പ്രതിഭാസം മൂലം സമീപ വര്‍ഷങ്ങളിലെ ഏറ്റവും ശക്തമായ ശൈത്യത്തിന് വഴിതെളിച്ചിരുന്നു. മാര്‍ച്ചിലുണ്ടായ നാണയപ്പെരുപ്പവും പലിശ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമായിട്ടുണ്ടെന്ന് കാര്‍നി വ്യക്തമാക്കി. മാര്‍ച്ചില്‍ 2.5 ശതമാനം ഇന്‍ഫ്ളേേഷന്‍ രേഖപ്പെടുത്തിയിരുന്നു.

സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട ഇപ്പോള്‍ ലഭിച്ചിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ റിട്ടൈല്‍ മേഖലയുടെ വളര്‍ച്ച മന്ദഗതിയിലാണെന്നും മറ്റു മേഖലകളിലേക്ക് ഇത് വ്യാപിക്കാന്‍ സാധ്യതയുണ്ടെന്നും മനസിലായതായി കാര്‍നി പറയുന്നു. വാഷിംഗ്ടണ്‍ ഡിസിയില്‍ വെച്ച് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നിരക്കുകളില്‍ വര്‍ദ്ധനവുണ്ടാകുമെന്നത് നിശ്ചയമാണ്. അടുത്ത വര്‍ഷങ്ങളില്‍ പല തവണയായി പലിശ നിരക്ക് വര്‍ദ്ധിപ്പിക്കേണ്ടി വന്നേക്കാം അദ്ദേഹം പറഞ്ഞു. 2009ല്‍ 0.5 ശതമാനം പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നു. ഈ നിരക്കാണ് 2016 വരെ നിലനിന്നിരുന്നത്. ബ്രക്‌സിറ്റ് വോട്ടെടുപ്പിന് ശേഷം 0.25 ശതമാനം നിരക്ക് കുറയ്ക്കുകയും ചെയ്തിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച മുന്‍ വര്‍ഷങ്ങളെക്കാള്‍ കുറവ് വേഗതയിലാണ് മുന്നോട്ട് പോകുന്നതെന്ന് കാര്‍നി പറഞ്ഞു. വളര്‍ച്ചാ നിരക്ക് കുറയുന്നതാണ് പലിശ വര്‍ദ്ധിപ്പിക്കാന്‍ പ്രേരിതമാക്കുന്ന പ്രധാന ഘടകമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RECENT POSTS
Copyright © . All rights reserved