Main News

ക്രിസ്തുമസ് സീസണ്‍ സുഹൃത്തുക്കളെയും ബന്ധുക്കളെയുമൊക്കെ സന്ദര്‍ശിക്കാന്‍ ആളുകള്‍ കൂടുതല്‍ ഉപയോഗിക്കുന്ന സമയമാണ്. ദീര്‍ഘദൂര യാത്രകള്‍ ഇതിനായി ആവശ്യമായി വന്നേക്കാം. വിന്ററില്‍ കാറുകള്‍ ഉപയോഗിക്കുമ്പോള്‍ അവയുടെ പരിപാലനം പ്രത്യേകമായി ശ്രദ്ധിച്ചില്ലെങ്കില്‍ കൊടും തണുപ്പത്ത് വഴിയില്‍പ്പെടാന്‍ സാധ്യതയുണ്ട്. ബ്രേക്ക്ഡൗണുകള്‍ സാധാരണ സംഭവമാണ്. എന്‍ജിനും ബാറ്ററിയും തണുത്ത് മരവിച്ചാല്‍ വാഹനം സ്റ്റാര്‍ട്ട് ചെയ്യാനുള്ള ബുദ്ധിമുട്ട് ആരെയും പറഞ്ഞ് മനസിലാക്കേണ്ടതില്ലല്ലോ.

ഐസും മഞ്ഞുവീഴ്ചയും പ്രശ്‌നങ്ങളുണ്ടാക്കുന്നതിനു പുറമേയാണ് കാറ്റും മഴയും അപ്രതീക്ഷിത പ്രളയങ്ങളും റോഡുകളില്‍ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്നത്. കാലാവസ്ഥാ പ്രശ്‌നങ്ങള്‍ മൂലം നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലയളവില്‍ ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ 12 ശതമാനം വരെ വര്‍ദ്ധിക്കാറുണ്ടെന്ന് ഇന്‍ഷുറന്‍സ് കമ്പനിയായ അക്‌സ പറയുന്നു. ഇവയൊക്കെ കണക്കിലെടുത്ത് വിന്ററില്‍ കാറുകള്‍ ശരിയായി പരിപാലിക്കാന്‍ ഇതാ ചില ടിപ്പുകള്‍.

കാറുകള്‍ക്ക് വിന്റര്‍ സര്‍വീസ് നല്‍കുക എന്നതാണ് ഏറ്റവും പ്രധാനം. നിങ്ങളുടെ യാത്രകള്‍ക്ക് മുമ്പായി വാഹനം ശരിയായ കണ്ടീഷനിലാണെന്ന് ഉറപ്പു വരുത്താന്‍ ഈ സര്‍വീസ് സഹായിക്കും. ഒരു ഐസ് സ്‌ക്രാപ്പറോ ഡീ ഐസറോ യാത്രകളില്‍ ഒപ്പം കരുതാന്‍ മറക്കണ്ട. ആന്റി ഫ്രീസ് ലെവലുകള്‍ എപ്പോഴും പരിശോധിക്കണം. ടയറുകളാണ് ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന മേഖല. വിന്ററിലെ ഡ്രൈവിംഗിന് ആവശ്യമായ ഗ്രിപ്പ് ലഭിക്കാന്‍ 3മില്ലിമീറ്റര്‍ ട്രെഡുകളുള്ള വിന്റര്‍ ടയറുകള്‍ ഉപയോഗിക്കുന്നതായിരിക്കും നല്ലത്. 1.6 മില്ലീമീറ്ററെങ്കിലും ഉറപ്പു വരുത്തണം.

ലൈറ്റുകളും വൈപ്പറുകളും പരിശോധിക്കുകയും അവ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും ചെയ്യുക. വിന്‍ഡ്‌സ്‌ക്രീന്‍ വാഷറും ഓയിലും ആവശ്യത്തിനുണ്ടെന്ന് ഉറപ്പാക്കുക. ബാറ്ററിയില്‍ ചാര്‍ജ് ഉണ്ടോയെന്നും അവ നല്ല കണ്ടീഷനിലാണോ എന്നും പരിശോധിക്കുക. ബ്രേക്കുകളുടെ പ്രവര്‍ത്തനക്ഷമതയും പരിശോധിക്കണം. മഞ്ഞ് നിറഞ്ഞ റോഡുകള്‍ വിചാരിക്കുന്നതിനേക്കാള്‍ അപകടം നിറഞ്ഞവയാണ്.

രാത്രി യാത്രയായിരിക്കും മഞ്ഞുകാലത്ത് ഏറ്റവും അപകടകരം. ഇരുട്ടും മൂടല്‍മഞ്ഞും യാത്രയില്‍ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കും. ഏതെങ്കിലും നാവിഗേഷന്‍ സിസ്റ്റം ഉപയോഗിക്കുന്നത് വഴി തെറ്റാതിരിക്കാന്‍ സഹായിക്കും. യാത്രകള്‍ക്കായി അല്‍പം നേരത്തേ ഇറങ്ങുന്നതും ഇന്ധന ടാങ്കുകള്‍ നിറച്ച് സൂക്ഷിക്കുന്നതും അസൗകര്യങ്ങള്‍ ഒഴിവാക്കും.

ജലദോഷവും മൂക്കടപ്പും വന്നാലുള്ള ബുദ്ധിമുട്ടുകള്‍ പറഞ്ഞറിയിക്കാനാകാത്തതാണല്ലോ. കുട്ടികള്‍ക്ക് വന്നാല്‍ അവരുടെ വിഷമം കണ്ടു നില്‍ക്കാനും പ്രയാസമാകും. വിന്ററായതോടെ ജലദോഷത്തിന്റെ സീസണും തുടങ്ങിക്കഴിഞ്ഞു. കുട്ടികളുടെ മൂക്കടപ്പ് മാറ്റാന്‍ ഒരു അമ്മ കണ്ടെത്തിയ എളുപ്പവഴിയുടെ വീഡിയോ അടുത്ത കാലത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഒരു സിറിഞ്ചില്‍ ഉപ്പുവെള്ളമെടുത്ത് കുഞ്ഞിന്റെ മൂക്കിലേക്ക് ശക്തിയായി സ്‌പ്രേ ചെയ്യുന്നതായിരുന്നു ഈ വീഡിയോ. കുഞ്ഞിന്റെ മൂക്കില്‍ നിറഞ്ഞ കഫം പുറത്തു വരുന്നതും കാണാമായിരുന്നു. വളരെ ഫലപ്രദമായ മാര്‍ഗ്ഗമെന്ന് ഒട്ടേറെ മാതാപിതാക്കള്‍ ഇതിനെ വിലയിരുത്തുകയും ചെയ്തു.

ഈ രീതി അനുവര്‍ത്തിച്ചാല്‍ എന്തെങ്കിലും അപകടമുണ്ടാകുമോ എന്ന ചോദ്യവും ഇതിനൊപ്പം സ്വാഭാവികമായി ഉയര്‍ന്നു. സോഷ്യല്‍ മീഡിയയില്‍ത്തന്നെയാണ് ചോദ്യങ്ങളും ഉയര്‍ന്നത്. എല്ലാ കുട്ടികളും ഇതിനോട് സഹകരിക്കണമെന്നില്ലെന്നായിരുന്നു ഒരു നിരീക്ഷണം. തീരെ ചെറിയ കുട്ടികളില്‍ ചിലപ്പോള്‍ ഇത് വിജയകരമായി ചെയ്യാനാകുമെന്ന് ചിലര്‍ സാക്ഷ്യപ്പെടുത്തി. എന്നാല്‍ വീഡിയോ കണ്ട പലരും ഇതൊരു സുരക്ഷിതമായ രീതിയല്ലെന്നാണ് അഭിപ്രായപ്പെട്ടത്. ഇങ്ങനെ ചെയ്താന്‍ ശ്വാസം മുട്ടാന്‍ സാധ്യതയുണ്ടെന്നും വെള്ളം ശ്വാസകോശത്തില്‍ കയറി ന്യുമോണിയ ഉണ്ടാകാനിടയുണ്ടെന്നും ഒരു നഴ്‌സ് എഴുതുന്നു.

ഇക്കാര്യത്തില്‍ എന്‍എച്ച്എസ് നിര്‍ദേശങ്ങള്‍ ഇവയാണ്. കുട്ടികള്‍ക്ക് മൂക്കടപ്പുണ്ടായാല്‍ കിടക്കുന്ന കട്ടിലിന്റെ കാല്‍ഭാഗം ഉയര്‍ത്തി വെക്കുകയോ കുട്ടിയുടെ കാലിന്റെ ഭാഗത്ത് മെത്ത ഉയര്‍ത്തിവെക്കുകയോ ചെയ്യണം. ചൂടുള്ളതും ഈര്‍പ്പമുള്ളതുമായ അന്തരീക്ഷം മൂക്കടപ്പ് മാറ്റും. അതിനാല്‍ ഒരു വേപ്പറൈസര്‍ ഉപയോഗിക്കുകയോ ബാത്ത്‌റൂമില്‍ കൊണ്ടുപോയി ഹോട്ട് ബാത്ത് ഷവര്‍ തുറന്ന് അന്തരീക്ഷം ഈര്‍പ്പമുള്ളതാക്കുകയോ ചെയ്യാം. ഇതൊന്നും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ ഫാര്‍മസിസ്റ്റിനെയോ ജിപിയെയോ വിളിക്കാനാണ് എന്‍എച്ച്എസ് പറയുന്നത്.

ന്യൂസ് ഡെസ്ക്

സമാഹരിക്കാൻ ലക്ഷ്യമിട്ടത് ആയിരത്തോളം പൗണ്ട് മാത്രം.. ചാരിറ്റി ഫണ്ട് റെയിസിങ്ങ് ജനങ്ങൾ നെഞ്ചിലേറ്റിയപ്പോൾ ലഭിച്ചത് 4836 പൗണ്ട്.. ലിങ്കൺഷയറിലെ മലയാളികൾ സ്കൻതോർപ്പിൽ നടത്തിയ ചാരിറ്റി ഫണ്ട് റെയിസിങ്ങിലാണ് ഇന്ത്യൻ സമൂഹത്തിൻറെയും ഇംഗ്ലീഷ് കമ്യൂണിറ്റിയുടെയും അത്യപൂർവ്വമായ സഹകരണം ലഭിച്ചത്. സ്കൻതോർപ്പ് ജനറൽ ഹോസ്പിറ്റലിലെ മറ്റേണിറ്റി ബിറീവ്മെൻറ് സ്യൂട്ടിനായാണ് ഫണ്ട് സമാഹരിക്കുവാൻ മലയാളി സമൂഹം മുൻകൈ എടുത്തത്. ഇന്ത്യൻ സമൂഹത്തിൻറെ ഒത്തൊരുമയോടെയുള്ള ചാരിറ്റി പ്രവർത്തനത്തിനെ ഇംഗ്ലീഷ് സമൂഹം മുക്തകണ്ഠം പ്രശംസിച്ചു.

സ്കൻതോർപ്പിലെ ആഷ് ബി സെന്റ് ബെർനാഡറ്റ് പാരീഷ് സെന്ററിലാണ് നവംബർ 19 ഞായറാഴ്ച ദീപാവലി ആഘോഷവും ചാരിറ്റി ഈവനിംഗും നടന്നത്. യോർക്ക്, ലീഡ്സ്, നോട്ടിംഗാം, ലിങ്കൺ, ഹൾ എന്നിവിടങ്ങളിൽ നിന്നും ചാരിറ്റി ഈവനിംഗിൽ പങ്കെടുക്കുവാൻ സുമനസ്സുകൾ എത്തിച്ചേർന്നു. ബിനോയി ജോസഫ് സ്കൻതോർപ്പിൻറെയും പൂജാ ബാലചന്ദ്രയുടെയും നേതൃത്വത്തിലാണ് ഫണ്ട് റെയിസിംഗ് ഇവന്റ് സംഘടിപ്പിച്ചത്. അമ്പിളി സെബാസ്റ്റ്യൻ, ലീനുമോൾ ചാക്കോ, ലിസാ ബിനോയി, പ്രീതാ തോമസ്, സുചിത്രാ മേനോൻ, അനുഷ ഫാസിൽ, കവിത തര്യൻ, ബിനോ സീസർ, രജ്ഞിത്ത് ജോസഫ്, ബിജു ചാക്കോ, ശ്രീനിവാസ ബാലചന്ദ്ര, രുചിത ഗ്രീൻ, ജെയിൻ സ്റ്റോണി, ഹെയ്ലി തോംപ്സൺ എന്നിവർ ഓർഗനൈസിംഗ് ടീമിൽ ഉണ്ടായിരുന്നു.

ദൃശ്യമനോഹരമായ നൃത്ത സന്ധ്യയും ബോളിവുഡ് സംഗീതവും ചാരിറ്റി നൈറ്റിനെ അവിസ്മരണീയമായ അനുഭവമാക്കി മാറ്റി. അമ്പിളി സെബാസ്റ്റ്യൻ, കവിത തര്യൻ, പൂജ ബാലചന്ദ്രയും ചേർന്ന് അവതരിപ്പിച്ച നൃത്തത്തോടെയാണ് നൃത്തസന്ധ്യ ആരംഭിച്ചത്. ലീഡ്സിലെ തൃശൂൽ അക്കാഡമിയുടെ പ്രകടനം സദസിനെ ഇളക്കി മറിച്ചു. ലീനുമോൾ ചാക്കോ, റൂത്ത് മാത്യൂസ്, റെബേക്കാ മാത്യൂസ്, ആൻ മരിയ റോബിൻസ്, മകാനി ബാവ്യ, മഹികാ ജോഗി തുടങ്ങിയവർ സ്റ്റേജിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചു.

സ്കൻതോർപ്പ് ജനറൽ ഹോസ്പിറ്റലിൽ പുതിയതായി ഒരുക്കുന്ന മറ്റേണിറ്റി ബിറീവ്മെന്റ് സ്യൂട്ടിനായി ആവശ്യമായ തുക സമാഹരിക്കുന്നതിനായി ദി ഹെൽത്ത് ട്രീ ഫൗണ്ടേഷനാണ് ചാരിറ്റി അപ്പീൽ നടത്തിയത്. കുഞ്ഞുങ്ങളെ നഷ്ടപ്പെടുന്ന ദമ്പതികൾക്ക് സമയം ചിലവഴിക്കുന്നതിനും അവരുടെ ദു:ഖകരമായ അവസ്ഥയിൽ നിന്ന് മുക്തമാകുന്നതിനും വേണ്ട സൗകര്യങ്ങൾ ഒരുക്കുകയാണ് ചാരിറ്റി ഫണ്ട് റെയിസിങ്ങിൻറെ ഉദ്ദേശ്യം. അപ്രതീക്ഷിതമായ സഹകരണമാണ് ചാരിറ്റി ഫണ്ട് റെയിസിങ്ങിൽ ഇന്ത്യൻ സമൂഹം നല്കിയതെന്ന് ഇവന്റ് ഓർഗനൈസർ ബിനോയി ജോസഫ് ന്യൂസിനോട് പറഞ്ഞു.  ഇംഗ്ലീഷ് സമൂഹത്തിന്റെ പൂർണ സഹകരണം ഫണ്ട് സമാഹരണത്തിൽ ലഭിച്ചു. സഹകരിക്കാവുന്ന മേഖലകളിൽ തുടർന്നും ഒന്നിച്ചു പ്രവർത്തിക്കുന്നതിൽ പൂർണമായ പിന്തുണ ആഷ്ബി പാരീഷ് കൗൺസിൽ ചെയർമാൻ വാഗ്ദാനം ചെയ്തതായി ബിനോയി ജോസഫ് അറിയിച്ചു. സ്കൻതോർപ്പ് എം.പി നിക് ഡേക്കിൻ, ഫാ. ബിജു കുന്നയ്ക്കാട്ട് എന്നിവരും ചാരിറ്റി ഈവനിംഗിൽ പങ്കെടുത്തു.

എൻട്രി ടിക്കറ്റ്, റാഫിൾ ടിക്കറ്റ്, ഓക് ഷൻ, ഡൊണേഷൻ എന്നിവ വഴി 3336 പൗണ്ടാണ് ലഭിച്ചത്. നോർത്ത് യോർക്ക് ഷയറിലെ പവർ സ്റ്റേഷൻ, ഓർഗനൈസിംഗ് ടീം മെമ്പറായ ബിനോയി ജോസഫിന്റെ അഭ്യർത്ഥനയെ തുടർന്ന് 1500 പൗണ്ട്  ചെക്ക് സംഭാവനയായി നല്കി. ആകെ ലഭിച്ച 4836 പൗണ്ട് ദി ഹെൽത്ത് ട്രീ ഫൗണ്ടേഷന് കൈമാറി. ഇന്ത്യൻ സമൂഹത്തിന്റെ പ്രവർത്തനം അഭിനന്ദനീയമായ മാതൃകയാണ് എന്ന് ചാരിറ്റിയുടെ കോർഡിനേറ്റർ ഹെയ്ലി തോംപ്സൺ പറഞ്ഞു.

 

ലണ്ടന്‍: ഈ വര്‍ഷത്തെ സോഷ്യല്‍ വര്‍ക്കര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ജേതാക്കളില്‍ സ്വര്‍ണ്ണത്തിളക്കവുമായി മലയാളിയും. ബര്‍മിംഗ്ഹാം കൗണ്‍സിലില്‍ നിന്നുള്ള വിദ്യ ബിജുവാണ് മലയാളികളുടെ അഭിമാനമുയര്‍ത്തിയ നേട്ടം കരസ്ഥമാക്കിയത്. അഡല്‍റ്റ് സോഷ്യല്‍ വര്‍ക്കര്‍ ഓഫ് ദി ഇയര്‍ എന്ന പുരസ്‌കാരവും വിദ്യക്ക് ലഭിച്ചു. സോഷ്യല്‍ വര്‍ക്ക് പ്രാക്ടീസില്‍ അനിതരസാധാരണമായ സേവനമാണ് വിദ്യ കാഴ്ചവെക്കുന്നതെന്ന് വിധിനിര്‍ണ്ണയം നടത്തിയവര്‍ വിലയിരുത്തി. തനിക്കു മുമ്പിലെത്തുന്ന കേസുകളെ ഏറെ സമര്‍പ്പണത്തോടെയും താല്‍പര്യത്തോടെയുമാണ് വിദ്യ ഏറ്റെടുക്കുന്നതെന്നാണ് സഹപ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നത്.

സോഷ്യല്‍ വര്‍ക്കര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് നേടിയ 17 വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമിടയിലെ ഏക ഇന്ത്യക്കാരിയാണ് വിദ്യ. കഴിഞ്ഞ ദിവസം സെന്‍ട്രല്‍ ലണ്ടനില്‍ നടന്ന ചടങ്ങില്‍വെച്ച് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ഈ വര്‍ഷം രണ്ട് ഇനങ്ങളില്‍ കൂടി പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. സോഷ്യല്‍ വര്‍ക്ക് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവരെ ആദരിക്കാനായുള്ള പുരസ്‌കാരങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഒരു സോഷ്യല്‍ വര്‍ക്കറെ ആവശ്യമുണ്ടെങ്കില്‍ അത് വിദ്യയായിരിക്കണം എന്ന വികാരമായിരുന്നു നോമിനേഷനില്‍ ഉയര്‍ന്നുകേട്ട പൊതു വികാരമെന്ന് കമ്യൂണിറ്റികെയര്‍ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജഡ്ജുമാര്‍ക്കും എതിരഭിപ്രായങ്ങളുണ്ടായിരുന്നില്ല.

ഒട്ടേറെപ്പേര്‍ക്ക് ആശ്വാസമാകാന്‍ വിദ്യയുടെ ഇടപെടലുകള്‍ക്ക് സാധിച്ചിട്ടുണ്ടെന്ന് തെളിയിക്കുന്നതാണ് അവര്‍ക്കായി സമര്‍പ്പിക്കപ്പെട്ട നോമിനേഷനുകള്‍. ഏറെ തിരക്കേറിയ അന്തരീക്ഷത്തിലാണ് വിദ്യയുടെ ജോലി. വളരെ ചുരുങ്ങിയ സമത്തേക്ക് മാത്രമേ സര്‍വീസില്‍ എത്തുന്നവരും അവരുടെ കുടുംബങ്ങളുമായി ചെലവഴിക്കാന്‍ വിദ്യക്ക് സാധിക്കാറുള്ളു. എന്നാല്‍ ഇവര്‍ക്ക് ലഭിക്കുന്ന ജനപ്രീതിയാണ് ജഡ്ജുമാരെ അതിശയിപ്പിച്ചത്. പ്രായമായ ഒരു സ്ത്രീയെ ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിക്കാന്‍ തന്റെ ജോലി ആവശ്യപ്പെടുന്നതിലുമേറെ പരിശ്രമം വിദ്യ നടത്തിയ സംഭവം പ്രത്യേകം പരാമര്‍ശിക്കപ്പെട്ടു.

ആ സത്രീയുടെ മകള്‍ 10 മൈല്‍ അകലെയായിരുന്നു താമസിച്ചിരുന്നത്. അവര്‍ക്ക് കെയറര്‍മാര്‍ ഒപ്പം കഴിയുന്നതിനേക്കുറിച്ച് ആലോചിക്കാനും കഴിയുമായിരുന്നില്ല. പ്രശ്‌നസാധ്യതയുള്ളതിനാല്‍ വിദ്യയെ ഈ ഉദ്യമത്തില്‍നിന്ന് സഹപ്രവര്‍ത്തകര്‍ നിരുത്സാഹപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. പക്ഷേ വിദ്യയുടെ ഇടപെടല്‍ ഫലം കാണുകയും രോഗിയായ സ്ത്രീയുടെ മകള്‍ അവര്‍ക്ക് ഇഷ്ടപ്പെടുന്ന ഒരു കെയററെ ലഭിക്കുന്നതു വരെ ഒപ്പം താമസിക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. ഇവര്‍ക്ക് ഡയറക്ട് പേയ്‌മെന്റിനായി അപേക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തവും വിദ്യ സ്വയം ഏറ്റെടുത്ത് ചെയ്യുകയായിരുന്നു.

സോഷ്യല്‍ വര്‍ക്ക് പ്രൊഫഷന്റെ മൂല്യങ്ങള്‍ അടയാളപ്പെടുത്തുന്ന സേവനമാണ് വിദ്യ ചെയ്യുന്നതെന്ന് മൂല്യനിര്‍ണ്ണയം നടത്തിയ ജഡ്ജുമാര്‍ വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ഓവറോള്‍ സോഷ്യല്‍ വര്‍ക്കര്‍ ഓഫ് ദി ഇയര്‍ ആയി വിദ്യയെ തെരഞ്ഞെടുക്കുകയായിരുന്നു.

സറേ കൗണ്‍സിലില്‍ നിന്നുള്ള ആന്‍ഡി ബട്ട്‌ലര്‍ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരവും പ്രൊഫ. റേ ജോണ്‍സിന് വിശിഷ്ട സേവനത്തിനുള്ള പുരസ്‌കാരവും ലഭിച്ചു. ഡീന്‍ റാഡ്‌ഫോര്‍ഡ്, ഗാരി സ്‌പെന്‍സര്‍ ഹംഫ്രി, ഗാരെത്ത് ബെഞ്ചമിന്‍, ലിയാന്‍ ബെയിന്‍സ്, നിക്കി സ്‌കിന്നര്‍, കരോളിന്‍ വില്ലോ, ലൂയിസ് വോക്കര്‍, ലൂയിസ് വാട്ട്‌സണ്‍, ലിന്‍ കോക്ക് എന്നിവര്‍ക്ക് മറ്റ് വ്യക്തിഗത പുരസ്‌കാരങ്ങളും ഈസ്റ്റ് റൈഡിംഗ് കൗണ്‍സിലിലെ പാത്ത് വേ ടീം, ന്യൂകാസില്‍ സിറ്റി കൗണ്‍സിലിലെ സെക്ഷ്വല്‍ എക്‌സ്‌പ്ലോയിറ്റേഷന്‍ കൗണ്‍സില്‍ എന്നിവയ്ക്ക് ടീം ഓഫ് ദി ഇയര്‍ പുരസ്‌കാരങ്ങളും ലഭിച്ചു. ബെസ്റ്റ് സോഷ്യര്‍ വര്‍ക്കര്‍ എംപ്ലോയര്‍ പുരസ്‌കാരം സെന്‍ട്രല്‍ ബെഡ്‌ഫോര്‍ഡ്ഷയര്‍ കൗണ്‍സില്‍ നേടി. ക്രിയേറ്റീവ് ആന്‍ഡ് ഇന്നവേറ്റീവ് സോഷ്യല്‍ വര്‍ക്ക് പ്രാക്ടീസ് പുരസ്‌കാരത്തിന് എസെക്‌സ് കൗണ്‍സിലിന്റെ വിര്‍ച്വല്‍ ഡിമെന്‍ഷ്യ ടൂര്‍ ട്രെയിനിംഗ് സെന്റര്‍ അര്‍ഹമായി.

സ്വന്തം ലേഖകന്‍

ലണ്ടന്‍ : ബ്രിട്ടണിലെ ക്രിമിനല്‍ കേസ്സില്‍ ജയില്‍ ശിക്ഷ ഒഴിവാക്കി കിട്ടുവാന്‍ വേണ്ടി മുപ്പത് ലക്ഷം രൂപ പിഴയടയ്ക്കേണ്ടി വന്ന ബ്രിട്ടീഷ് മലയാളി പോര്‍ട്ടലിന്റെയും, മറുനാടന്‍ മലയാളി പോര്‍ട്ടലിന്റെയും ഉടമയായ ഷാജന്‍ സ്കറിയ കേസില്‍ തോറ്റ് പണവും മാനവും നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഫേസ്ബുക്കിലൂടെ വീരവാദം മുഴക്കിയും, അസഭ്യ വര്‍ഷം ചൊരിഞ്ഞും നടക്കുമ്പോള്‍ പറഞ്ഞിരുന്നത് താന്‍ എന്ത് വില കൊടുത്തും എഴുതിയതില്‍ ഉറച്ച് നില്‍ക്കും , ആരുടേയും കാല് പിടിക്കാന്‍ തന്നെ കിട്ടില്ല എന്നൊക്കെയാണ് . എന്നാല്‍ ഈ കേസ്സില്‍ നിന്ന് തന്നെ രക്ഷപെടുത്തി തരണമെന്ന് പരാതിക്കാരനായ യുകെയിലെ മലയാളി വ്യവസായിയോട് കരഞ്ഞ് കാലുപിടിച്ച് അപേക്ഷിക്കുന്ന ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

ഷാജന്‍ സ്കറിയ എന്ന ബ്ലാക്ക് മെയില്‍ പത്രക്കാരന്‍ പൊതുസമൂഹത്തില്‍ ഒളിപ്പിച്ചു വച്ചിരുന്ന തന്റെ മുഖംമൂടിയാണ് ഈ ശബ്ദരേഖയിലൂടെ പുറത്ത് വരുന്നത്. കഴിഞ്ഞ കാലങ്ങളില്‍ ഈ വ്യക്തി ഇദ്ദേഹത്തിന്റെ യുകെയിലേയും നാട്ടിലേയും ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ നുണകള്‍ എഴുതി പ്രസിദ്ധീകരിക്കുകയും , താന്‍ കുടുങ്ങും എന്നാകുമ്പോള്‍ ഏത് വിധേനയും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്യുന്നതിന്‍റെ നിരവധി വാര്‍ത്തകള്‍ പലപ്പോഴും പുറത്ത് വന്നിരുന്നു . എന്നാല്‍ താന്‍ ഇങ്ങനെയൊന്നും ചെയ്തിട്ടില്ല എന്നും , മറിച്ച് താന്‍ ഇങ്ങനെ ചെയ്തു എന്ന് തെളിയിച്ചാല്‍ പത്രപ്രവര്‍ത്തനം തന്നെ നിര്‍ത്താം എന്നുമായിരുന്നു ഷാജന്‍ എപ്പോഴും വീമ്പിളക്കിയിരുന്നത്. എന്നാല്‍ ഷാജന്‍ യുകെയിലെ കേസില്‍ പരാതിക്കാരനെ വിളിച്ച് കേസ് ഒത്ത് തീര്‍പ്പാക്കുകയാണെങ്കില്‍ ഞാന്‍ താങ്കളുടെ ബിസിനസ് പ്രമോട്ട് ചെയ്യാമെന്നും, പതിനായിരം പൌണ്ട് തെറ്റായ വാര്‍ത്ത എഴുതിയതിന് നഷ്ടപരിഹാരം നല്‍കാമെന്നും പറയുന്ന ശബ്ദരേഖയാണ് ഇപ്പോള്‍ മലയാളം യുകെയ്ക്ക് ലഭിച്ചിരിക്കുന്നത്.

താന്‍ എഴുതിയത് തെറ്റായ വാര്‍ത്തകള്‍ ആയിരുന്നു എന്ന് ഷാജന് തന്നെ പൂര്‍ണ്ണബോദ്ധ്യം ഉണ്ടായിരുന്നു എന്നാണ് ഈ വോയ്സ് ക്ലിപ്പില്‍ നിന്നും ബോധ്യമാകുന്നത്. കോടതിയോട് തനിക്ക് ഒന്നും ബോധ്യപ്പെടുത്താന്‍ ഇല്ലയെന്നും , ആകെ ചെയ്യാനുള്ളത് തന്‍റെ സ്വത്ത് വകകള്‍ കണക്കാക്കി അതില്‍ നിന്നും നഷ്ടം ഈടാക്കിക്കൊള്ളാന്‍ പറയുക എന്നാണെന്നും പറയുന്നു. എന്നാല്‍ വോയ്സ് മെസേജില്‍ ഇങ്ങനെ പറയുന്ന ഷാജന്‍ ഫേസ്ബുക്കിലൂടെ വെല്ലുവിളിക്കുന്നത് ഇത് പോലെ നൂറ് കേസ് നടത്താനുള്ള പണം തന്‍റെ കയ്യില്‍ ഉണ്ട് എന്നാണ്. സ്വകാര്യമായും പരസ്യമായും സംസാരിക്കുമ്പോള്‍ ഷാജന്‍ കാണിക്കുന്ന ഈ ഇരട്ട മുഖം ആണ് ഇവിടെ തെളിയുന്നത്.

യുകെയിലെ കേസ്സില്‍ നിന്ന് തന്നെ രക്ഷപെടുത്തണം എന്ന് ആപേക്ഷിച്ചുകൊണ്ട്  ഷാജന്‍ സ്കറിയ അഡ്വ : സുഭാഷ് ജോര്‍ജ്ജ് മാനുവലിന് അയച്ച ശബ്ദരേഖയിലെ പ്രസക്ത ഭാഗങ്ങള്‍ …

”   സുഭാഷേ ….. ഞാന്‍ വളരെ വളരെ ….. ഒത്തിരി ഭയപ്പാടിലാണ് .. കാരണം  ഞാന്‍ എന്റെ ജീവിതത്തിലെ എല്ലാ തരത്തിലുള്ള ഒത്തു തീര്‍പ്പുകള്‍ക്ക് ശ്രമിച്ചിട്ടും എനിക്ക് ഈ കാര്യത്തില്‍ ഒരു തീരുമാനമെടുക്കാന്‍ പറ്റുന്നില്ല… എനിക്ക് അതിയായ വിഷമം ഉണ്ട് … സുഭാഷിന് അറിയാമോ , നമ്മള്‍ പ്രമോഷനെങ്കില്‍ , ഞാന്‍ എന്തായാലും പതിനായിരം പൌണ്ട് ശരിയാക്കി വച്ചിട്ടുണ്ട് , ഡ്രാഫ്റ്റും അയച്ചിട്ടുണ്ട് , സുഭാഷ് അത് സീരിയാസ്സായി എടുത്താല്‍ ഏതെങ്കിലും വക്കീലിനെ മാറ്റിയാല്‍ , എന്തെങ്കിലും ചെയ്യാന്‍ പറ്റും …  ഞാന്‍ ഈ പതിനായിരം പൌണ്ടിന്റെ സ്ഥാനത്ത് പതിനയ്യായിരം പൌണ്ട് തരാന്‍ പറ്റും , പക്ഷെ … സുഭാഷേ .. ഇതിനൊന്നും നില്‍ക്കാതെ … നമ്മള്‍ പ്രമോഷന്‍ എന്ന് പറഞ്ഞിരുന്നതല്ലേ , പതിനായിരം പോയിട്ട് പതിനയ്യായിരത്തിന്റെ പ്രമോഷനാണ് വരുന്നത് , സുഭാഷ് എങ്ങനെയെങ്കിലും ശരിയാക്കി കൊടുക്ക് …  ഞാന്‍ അത് കോമ്പന്‍സേറ്റ് ചെയ്ത് തരാം എന്ന് പറഞ്ഞില്ലേ , പതിനായിരമെങ്കില്‍ പതിനായിരം ഞാന്‍ നാളെ തരാം എന്ന് പറഞ്ഞില്ലേ  , ഞാന്‍ അല്ല എന്നല്ല പറയുന്നത്… പക്ഷെ…. ആ ഡ്രാഫ്റ്റ്.. നമ്മള്‍ അന്ന് സംസാരിച്ച … സുഭാഷ് ഒന്ന് കൊടുക്ക്‌ … എന്തെങ്കിലും ഒന്ന് ചെയ്യിപ്പിക്ക് ….. പ്ലീസ്….  ഞാന്‍ ഇതില്‍ കൂടുതല്‍ എങ്ങനെയാണ് പറയുന്നത് …  എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ എത്ര കാലമായി കാത്തിരിക്കുന്നു ..  എത്ര കാഴ്ടമാണ് … സുഭാഷ്… ഒരു കാര്യം ആലോചിച്ചു നോക്കൂ … എന്റെ മുന്നില്‍ ഉള്ള ഏക വഴിയെന്ന് വെച്ചാല്‍ …  കോടതിയില്‍ ചെന്നിട്ട് ഞാന്‍ പറയുക … അസ്സസ്സ്മെന്റ്റ് ചെയ്യാന്‍ പറയുക … എന്നിട്ട് എന്റെ സിറ്റുവേഷന്‍ വിളിച്ച് പറയുക , കോടതി അസ്സസ്സ്മെന്റ് ചെയ്യും …  എന്നിട്ട് എന്റെ വീട് വിറ്റിട്ട് അതിനകത്ത് നിന്ന് എന്തെങ്കിലും എടുക്കാന്‍ പറയുക … ബാക്കി കോടതിക്ക് കൊടുക്കാന്‍ പറയുക …  ഞാന്‍ … അതിനൊന്നും വേണ്ട , ഈ ഒരു വിവാദങ്ങളായി … പിന്നെ വിധി വന്നു … പിന്നെ ഒന്നര ലക്ഷം പൌണ്ട് കൊടുക്കാന്‍ പറഞ്ഞു … പിന്നെ അത് കൊടുത്തു … പിന്നെ വീട് അറ്റാച്ച് ചെയ്തു … ഒന്നും സുഭാഷിനും കിട്ടത്തില്ല … എനിക്ക് നാണക്കേട് ഒഴിവാക്കാനും വേണ്ടിയാണ് ഞാന്‍ ഇത് സെറ്റില്‍ ചെയ്യാം എന്ന് പറയുന്നത് … ദയവായിട്ട്…. സുഭാഷ്… ഇത് സീരിയസ്സായി എടുക്കൂ … പ്ലീസ്… ഒന്ന് സെറ്റില്‍ ചെയ്യൂ….. ഞാന്‍ ഇതില്‍ കൂടുതല്‍ എന്താ ചെയ്യണ്ടത്…  സുഭാഷ് പറയുക .. എത്ര കാലമായി നമ്മള്‍… ഓരോ ദിവസവും നിലപാട് മാറുന്നത് കൊണ്ടല്ലേ .. ഒന്ന് പറഞ്ഞ് ശരിയാക്കി തീര്‍ക്ക് … നാളെകൊണ്ട് തീരുമാനമെടുക്കൂ … തിങ്കളാഴ്ച ഡ്രാഫ്റ്റ് സമര്‍പ്പിക്കണ്ടതാണെന്ന് ഓര്‍ക്കണം നിങ്ങള് ….  “

വോയ്സ് മെസേജിന്റെ ശബ്ദരേഖ കേള്‍ക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഷാജന്‍ സ്കറിയ എന്ന ഓണ്‍ലൈന്‍ പത്രക്കാരന്‍ എഴുതിപിടിപ്പിച്ചിട്ടുള്ള കല്ലുവച്ച നുണകള്‍ സത്യമാണെന്ന്‌  വിശ്വസിച്ച ബ്രിട്ടീഷ് മലയാളിയുടെയും, മറുനാടന്‍ മലയാളിയുടെയും  വായനക്കാരെ… നിങ്ങള്‍ ചെവി തുറന്ന് കേള്‍ക്കുക ഷാജന്‍ സ്കറിയ എന്ന ബ്ലാക്ക് മെയില്‍ ബിസിനസ്സുകാരന്റെ നിങ്ങള്‍ കേള്‍ക്കാത്ത ശബ്ദം. ഞാന്‍ ആരെയും ഭയപ്പെടുന്നവനല്ല , ഞാന്‍ പണം നല്‍കി ആരുമായും ഒത്തുതീര്‍പ്പിന് ശ്രമിക്കില്ല , ഞാന്‍ പണം വാങ്ങി ആര്‍ക്കും വേണ്ടി  ഒരു വാര്‍ത്തയും എഴുതാറില്ല , ഞാന്‍ പണം കൊടുത്ത് ഒരു കേസും ഒതുക്കി തീര്‍ക്കാറില്ല  എന്നൊക്കെ നിങ്ങളുടെ മുന്‍പില്‍ ആണയിട്ട് പറയുന്ന ഷാജന്‍ സ്കറിയയുടെ യഥാര്‍ത്ഥ മുഖം നിങ്ങള്‍ അറിയുക .  ഞാന്‍ കോടതിയില്‍ ചെന്ന് ചെയ്ത എല്ലാ തെറ്റുകളും ഏറ്റ് പറയാം, ഞാന്‍ സുഭാഷിന്റെ ബിസിനസ് പ്രൊമോട്ട് ചെയ്തുകൊള്ളാം, എന്റെ വീട് വിറ്റും കോടതി പറയുന്ന  പണം ഞാന്‍ തരാം, പക്ഷെ നാണക്കേട് ഒഴിവാക്കാന്‍ പുറം ലോകം അറിയാതെ ഈ കേസ് തീര്‍ത്ത് തന്ന് എന്നെ രക്ഷിക്കണം , അതിന് എന്ത് തരം സെറ്റില്‍മെന്റിനും താന്‍ തയ്യാറാണെന്ന്  ഷാജന്‍ സ്വന്തം നാവിലൂടെ തുറന്ന് പറയുന്ന സത്യങ്ങള്‍ നിങ്ങള്‍ കേള്‍ക്കുക.

പതിമൂന്ന് ദിവസം കൊണ്ട് 53 കള്ളങ്ങള്‍ എഴുതി നിറച്ച വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചപ്പോള്‍ ഒരിക്കലും ഇങ്ങനെ ഒരു സാഹചര്യത്തെ അഭിമുഖീകരിക്കേണ്ടി വരും എന്ന് ഷാജന്‍ പ്രതീക്ഷിച്ചില്ല . സുഹൃത്തുക്കളുടെ മുന്നിലും, താന്‍ കേസ്സില്‍ കുടുങ്ങി എന്ന് വിശ്വസിക്കുന്ന വായനക്കരുടെ മുന്നിലും സഹതാപം ഉണ്ടാക്കുന്നതും, വീരവേഷം ലഭിക്കുന്നതുമായ പോസ്റ്റുകള്‍ ഇട്ട് ന്യായീകരിച്ച ഷാജന്‍ , രഹസ്യമായി പിടിച്ച് നില്‍ക്കാന്‍ എന്‍റെ കൈയ്യില്‍ ഒരു തെളിവുമില്ല , എന്നെ എങ്ങനെയെങ്കിലും ഈ കേസ്സില്‍ നിന്ന് രക്ഷപെടുത്തണം എന്നും സുഭാഷിനോട്‌ അപേക്ഷിക്കുന്നു.

അതേ സമയം കേസില്‍ തോല്‍ക്കുകയും യുകെ മലയാളികള്‍ക്കിടയില്‍ തന്റെ കള്ളത്തരങ്ങള്‍ ഒന്നാകെ പൊളിയുകയും ചെയ്തപ്പോള്‍ ഷാജന്‍ സ്കറിയയുടെ യുകെയിലെ പിണിയാളുകള്‍ സുഭാഷിനും കേസില്‍ സാക്ഷികള്‍ ആയിരുന്നവര്‍ക്കും എതിരെ വധഭീഷണി ഉള്‍പ്പെടെ നടത്തിയിരിക്കുകയാണ്. അണ്‍നോണ്‍ നമ്പറുകളില്‍ നിന്നും, പുതിയതായി എടുത്ത സിം കാര്‍ഡുകള്‍ ഉപയോഗിച്ചും വിളിച്ചാണ് വധഭീഷണിയും , തെറിവിളിയും നടത്തുന്നത്. ഇത്തരത്തില്‍ കേസിലെ വാദിയെയും സാക്ഷികളെയും ഭീഷണിപ്പെടുത്തുന്നത് ഗുരുതരമായ കുറ്റമാണ് എന്നിരിക്കെ ഭവിഷ്യത്തുകള്‍ മനസ്സിലാകാതെ ഇത് നടത്തുന്നവര്‍ക്ക് എതിരെ പോലീസ് അന്വേഷണം ആരംഭിച്ച് കഴിഞ്ഞു. ഭീഷണിയുടെയും തെറിവിളിയുടെയും വോയ്സ് ക്ലിപ്പുകളും , കോള്‍ വിവരങ്ങളും പോലീസിന് കൈമാറിയിട്ടുണ്ട് . ഉടന്‍ ഇവരെ പിടികൂടും എന്നാണ് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്.

Related News

വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ച കേസില്‍ ‘മറുനാടന്‍’ എഡിറ്റര്‍ ഷാജന്‍ സ്കറിയയ്ക്ക് 30 ലക്ഷം രൂപ പിഴ ശിക്ഷ

വോസ്റ്റെക്ക് നഴ്സിംഗ് എജന്‍സി തട്ടിപ്പിന്റെ രാജാക്കന്മാര്‍; സ്രാമ്പിക്കല്‍ പിതാവിന്‍റെ ശുപാര്‍ശ കത്ത് നേടിയെടുത്തത് വസ്തുതകള്‍ മറച്ച് വച്ച്. ചോദിച്ച പണം ലഭിക്കുന്നതിനാല്‍ ഷാജന്‍ സ്കറിയയും തട്ടിപ്പിന് കൂട്ട്

പണം നല്‍കുന്നവര്‍ക്ക് വേണ്ടി കുരയ്ക്കുന്ന ഷാജനെന്ന അള്‍സേഷ്യന്‍ ആകുന്നതിലും അഭിമാനം തെരുവ് നായ ആകുന്നത്: ടോം ജോസ് തടിയംപാട്

യുകെ മലയാളികളെ തന്തയ്ക്ക് വിളിച്ച ഷാജന്‍ സ്കറിയയ്ക്ക് ടോം ജോസ് തടിയംപാടിന്റെ ചുട്ട മറുപടി : പത്രപ്രവർത്തനം പണം തട്ടാനുള്ള മാര്‍ഗ്ഗമല്ല: മറുനാടൻ മലയാളി ഉടമക്കെതിരേ ഫേസ്ബുക്ക് ലൈവ്

 

ബര്‍മിംഗ്ഹാം: ബര്‍മിംഗ്ഹാമില്‍ മാലിന്യ സംഭരണ തൊഴിലാളികള്‍ മാസങ്ങളായി നടത്തി വരുന്ന സമരം ഒത്തുതീര്‍ന്നു. ജൂണ്‍ മാസം മുതല്‍ നടന്നുവരുന്ന സമരത്തിനാണ് അന്ത്യം കുറിച്ചത്. കണ്‍സിലിയേഷന്‍ സര്‍വീസ് അകാസ് മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് യൂണിയന്‍ അംഗങ്ങള്‍ സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. സമരത്തെത്തുടര്‍ന്ന് തെരുവുകളില്‍ ആയിരക്കണക്കിന് ടണ്‍ മാലിന്യമാണ് സംഭരിക്കാതെ കുന്നുകൂടിയത്.

സാമാന്യബുദ്ധിയുടെ വിജയം എന്നായിരുന്നു ഇതേക്കുറിച്ച് യുണൈറ്റ് ജനറല്‍ സെക്രട്ടറി ഹോവാര്‍ഡ് ബെക്കറ്റ് പറഞ്ഞത്. സമരം പിന്‍വലിച്ചതായും അദ്ദേഹം അറിയിച്ചു.ശമ്പളത്തിലും ജോലി സാഹചര്യങ്ങളിലും കൗണ്‍സില്‍ വരുത്തിയ മാറ്റങ്ങള്‍ തങ്ങളുടെ ജോലിക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് റെഫ്യൂസ് കളക്ഷന്‍ ജീവനക്കാര്‍ ജൂണില്‍ സമരം പ്രഖ്യാപിച്ചത്. കരാറനുസരിച്ച് ഫെബ്രുവരിയില്‍ ജീവനക്കാര്‍ക്ക് നിലവിലുള്ള ശമ്പളത്തില്‍ പുതിയ ജോലികള്‍ നല്‍കും.

റെഫ്യൂസ് വര്‍ക്കര്‍മാരുടെ ജീവിതം കഷ്ടത നിറഞ്ഞതാകാതിരിക്കാനാണ് സമരം പ്രഖ്യാപിച്ചതെന്ന് ബര്‍മിംഗ്ഹാമിലെ ജനങ്ങളോട് യുണൈറ്റ് ചീഫ് പറഞ്ഞു. വിഷയത്തില്‍ ഹൈക്കോടതിയില്‍ നിലവിലുള്ള കേസ് തുടരും. തിങ്കളാഴ്ചയാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. യൂണിയന്റെ കോടതിച്ചെലവ് നല്‍കാമെന്ന് കൗണ്‍സില്‍ അറിയിച്ചതായും ബെക്കറ്റ് അറിയിച്ചു.

റിയാദ്: സൗദി അറേബ്യ അടുത്ത വര്‍ഷം മുതല്‍ ടൂറിസ്റ്റ് വിസകള്‍ അനുവദിക്കാനൊരുങ്ങുന്നു. മിഡില്‍ ഈസ്റ്റിലെ പ്രധാന രാജ്യമെന്ന നിലയില്‍ അറിയപ്പെടുന്നുണ്ടെങ്കിലും ഇതേവരെ ടൂറിസം ഭൂപടത്തില്‍ സൗദി ഇടം പിടിച്ചിരുന്നില്ല. അതേസമയം ദുബായ് പോലെയുള്ള എമിറേറ്റുകള്‍ ഈ മേഖലയില്‍ ഏറെ ദൂരം മുന്നോട്ട് പോകുകയും ചെയ്തു. നിലവില്‍ ബിസിനസ്, തീര്‍ത്ഥാടനം, കുടുംബാംഗങ്ങളെ സന്ദര്‍ശിക്കല്‍ എന്നിവയ്ക്ക് മാത്രമാണ് സൗദി വിസ അനുവദിക്കുന്നത്. ഈ കടുംപിടിത്തം ഒഴിവാക്കി 2018 മുതല്‍ ടൂറിസ്റ്റ് വിസകള്‍ നല്‍കാന്‍ തുടങ്ങുകയാണെന്ന് സൗദി ടൂറിസം, ദേശീയ പൈതൃക കമ്മീഷന്‍ തലവന്‍ സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ രാജകുമാരന്‍ വ്യക്തമാക്കി.

സിഎന്‍എന്‍ മണിയിടെ റിച്ചാര്‍ഡ് ക്വസ്റ്റ് നടത്തിയ അഭിമുഖത്തിലാണ് രാജ്യത്തിന്റെ പുതിയ പദ്ധതിയേക്കുറിച്ച് ഇദ്ദേഹം വെളിപ്പെടുത്തിയത്. ഈ രാജ്യത്തെയും അതിന്റെ വിശാലയതയെയും മനസിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായാണ് ടൂറിസം വിസകള്‍ അനുവദിക്കാന്‍ തങ്ങള്‍ തയ്യാറാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. എണ്ണയില്‍ നിന്നുള്ള വരുമാനത്തെ മാത്രം ആശ്രയിക്കുന്ന രീതിയില്‍ നിന്ന് വൈവിധ്യങ്ങളിലേക്ക് നീങ്ങാനുള്ള നീക്കവും തീരുമാനത്തിലുണ്ട്. 2030ഓടെ 30 ദശലക്ഷം സഞ്ചാരികളെയാണ് സൗദി ലക്ഷ്യമിടുന്നത്.

2016ല്‍ 18 ദശലക്ഷം പേര്‍ രാജ്യം സന്ദര്‍ശിച്ചിട്ടുണ്ടെന്നാണ് കണക്ക്. 2020ഓടെ ടൂറിസം വികസനത്തിനായി 35 ബില്യന്‍ പൗണ്ടിന് തുല്യമായ തുക വകയിരുത്തും. ചെങ്കടലിലെ 50ഓളം ദ്വീപുകള്‍ ബീച്ച് റിസോര്‍ട്ടുകളാക്കി മാറ്റും. ലാസ് വേഗാസ് പോലെ ഒരു വിനോദ നഗരമാക്കി ഇതിനെ മാറ്റുകയാണ് ഉദ്ദേശ്യം. റിച്ചാര്‍ഡ് ബ്രാന്‍സണെപ്പോലെയുള്ളവര്‍ ഈ പദ്ധതിയില്‍ നിക്ഷേപിക്കാന്‍ താല്‍പര്യം അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ഉദാര നയങ്ങളുടെ ഭാഗമാണ് ഈ മാറ്റം.

സ്റ്റോക്ക് ഓൺ ട്രെന്റ്: ഒരു നഴ്സ് എന്തായിരിക്കണമെന്ന് എൻഎംസി വളരെ വ്യക്തമായി നിർവചിക്കുന്നുണ്ട്. അതിനുവേണ്ട എല്ലാ നിബന്ധനകളും നിർദ്ദേശിക്കുകയും ചെയ്‌തിട്ടുണ്ട്‌ എൻ എം സി. നഴ്സിന് തന്റെ ഉത്തരവാദിത്തം സുരക്ഷിതമായും ഫലപ്രദമായും നിറവേറ്റാൻ ഇംഗ്ലീഷ് ഭാഷ വ്യക്തമായും ഫലപ്രദമായും ഉപയോഗിക്കാൻ ഉള്ള കഴിവുണ്ടായിരിക്കണമെന്ന് നിഷ്‌കർഷിക്കുന്നു. സ്റ്റാഫോര്‍ഡ്ഷയറിലെ ഏറ്റവും വലിയ ആശുപത്രിയായ റോയല്‍ സ്‌റ്റോക്ക് യൂണിവേഴ്‌സിറ്റ് ഹോസ്പിറ്റലില്‍ പ്രവര്‍ത്തിച്ചിരുന്ന റൊമേനിയക്കാരിയായ നഴ്‌സിന്റെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം മോശമെന്ന് കണ്ടെത്തി. ഇതേത്തുടര്‍ന്ന് ഇവര്‍ക്ക് നഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈഫറി കൗണ്‍സില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. റോഡിക്ക ഓള്‍ട്ടീനു എന്ന നഴ്‌സിനാണ് ഈ അവസ്ഥ നേരിടേണ്ടി വന്നത്. ഇവരുടെ ഭാഷാ ജ്ഞാനത്തെക്കുറിച്ച് സംശയങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് ആശുപത്രി നേരിട്ട് പരിശോധന നടത്തുകയായിരുന്നു.

സൗത്ത് വെയില്‍സിലുള്ള കെയര്‍ ഹോമില്‍ ജോലി നോക്കുന്നതിനിടെ ഇവരുടെ ഇംഗ്ലീഷ് പരിജ്ഞാനത്തെക്കുറിച്ച് സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രശ്‌നം പരിശോധിച്ച ട്രൈബ്യൂണല്‍ ജഡ്ജും ഇവര്‍ക്ക് ഭാഷ വഴങ്ങുന്നില്ലെന്ന് വിധിച്ചിരുന്നു. നഴ്‌സിംഗ് ജോലി സുരക്ഷിതമായും ഫലപ്രദമായും ചെയ്യാനുള്ള ഭാഷാ പ്രാവീണ്യം ഇല്ലാത്തതിനാല്‍ ഇവരുടെ ഫിറ്റ്‌നസ് ടു പ്രാക്ടീസ് ഇല്ലാതായെന്ന് എന്‍എംസി കണ്ടെത്തി. ഇതേത്തുടര്‍ന്ന് നഴ്‌സിംഗ് ജോലിയില്‍ നിന്ന് ഇവരെ വിലക്കിയിരിക്കുകയാണ്. റുമേനിയൻ തലസ്ഥാനമായ ബുക്കാറസ്റ്റില്‍ നടത്തിയ ഇംഗ്ലീഷ് പരിജ്ഞാന പരീക്ഷയില്‍ ഇവര്‍ക്ക് ലെവൽ 3 എന്ന കുറഞ്ഞ സ്‌കോര്‍ മാത്രമാണ് നേടാനായത്. കൂടാതെ റോയൽ സ്റ്റോക്ക് നേരിട്ട് നടത്തിയ ടെസ്റ്റിലും ഇവർ പരാജയപ്പെടുകയാണ് ഉണ്ടായത്. 11 വയസുകാര്‍ക്ക് പ്രതീക്ഷിക്കുന്ന ഭാഷാ ജ്ഞാനത്തിന്റെ ലെവലാണ് ഈ നഴ്‌സിന്‌ നേടാനായത്.

ഒരു രജിസ്റ്റേര്‍ഡ് നഴ്‌സിന് ആവശ്യമായതിലും ഏറെ താഴെയാണ് ഇതെന്ന് വ്യക്തമായി. കെയര്‍ ഹോമില്‍ വെച്ച് ഉണ്ടായ ഒരു 999 കോളിലും ഇവരുടെ ഭാഷയേക്കുറിച്ച് മോശം അഭിപ്രായമുണ്ടായി. റോയല്‍ സ്‌റ്റോക്ക് ആശുപത്രി നടത്തിയ ഇംഗ്ലീഷ് ആന്‍ഡ് മാത്ത്‌സ് പരീക്ഷയിലും മോശം സ്‌കോര്‍ നേടാനേ ഇവര്‍ക്ക് കഴിഞ്ഞുള്ളു. ഈ വിധത്തിലുള്ള മോശം പ്രകടനം ഇവര്‍ക്ക് സുരക്ഷിതമായി നഴ്‌സിംഗ് ജോലി ചെയ്യാനാകുമോ എന്ന സംശയത്തിന് കാരണമായി. രോഗികള്‍ക്ക് മികച്ച പരിചരണം ലഭിക്കണമെങ്കില്‍ നഴ്‌സുമാര്‍ക്ക് വ്യക്തമായി ഭാഷ ഉപയോഗിക്കാന്‍ കഴിയണമെന്നാണ് വിലയിരുത്തല്‍.

എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഓള്‍ട്ടീനോ നിഷേധിച്ചു. മറ്റൊരു രാജ്യത്തു നിന്നാണ് താന്‍ വരുന്നത്. തന്റെ ഇംഗ്ലീഷ് സംസാരശൈലി ബ്രിട്ടീഷ് പൗരന്‍മാര്‍ക്കൊപ്പം എന്തായാലും കിടിപിടിക്കില്ല. ഇംഗ്ലീഷ് തന്റെ മാതൃഭാഷയല്ലാത്തത് തന്നെയാണ് ഇതിന് കാരണം. എന്നാല്‍ തനിക്ക് ഇംഗ്ലീഷ് മനസിലാകില്ലെന്ന് പറഞ്ഞാല്‍ അംഗീകരിക്കാനാകില്ല. ഇതേ വരെ ആരും തനിക്ക് ഇംഗ്ലീഷ് മനസിലാകുന്നില്ലെന്നോ താന്‍ പറഞ്ഞത് മനസിലാകുന്നില്ലെന്നോ പരാതി പറഞ്ഞിട്ടില്ലെന്നും എന്‍എംസിക്ക് അയച്ച ഇമെയിലില്‍ അവര്‍ വ്യക്തമാക്കി.

ഒരു വര്‍ഷത്തേക്ക് ഇവരെ നിരീക്ഷിക്കാനാണ് എന്‍എംസിയുടെ തീരുമാനം. അതിനിടയില്‍ ഇംഗ്ലീഷ് ഭാഷാ പരീക്ഷയുടെ ഫലങ്ങള്‍ എന്‍എംസിക്ക് അയച്ചുകൊടുക്കണം. ജോലി ചെയ്തിരുന്ന ആശുപത്രിയിലോ എന്‍എച്ച്എസ് ട്രസ്റ്റിലോ ഇവര്‍ തുടരുന്നില്ലെന്ന് ഉറപ്പാക്കണമെന്നും എന്‍എംസി നിര്‍ദേശിച്ചു. ഭാഷാ പരിജ്ഞാനം സംബന്ധിച്ച് വ്യക്തമായ നിയമങ്ങളുണ്ടെന്നും അവക്കനുസരിച്ചുള്ള നടപടികളാണ് സ്വീകരിച്ചതെന്നും വ്യക്തമാക്കിയ ആശുപത്രി വക്താവ് പക്ഷേ നഴ്‌സിനേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കാന്‍ വിസമ്മതിച്ചു.

ഗ്ലാസ്‌ഗോ: കടുത്ത മഞ്ഞുവീഴ്ച വിമാന സര്‍വീസുകളെയും ബാധിക്കുന്നു. ഗ്ലാസ്‌ഗോ വിമാനത്താവളത്തില്‍ ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനവും വിമാനങ്ങളെ ടാക്‌സിവേയിലേക്ക് എത്തിക്കുന്ന ടഗ്ഗും തമ്മില്‍ കൂട്ടിയിടിച്ചു. ഇതേത്തുടര്‍ന്ന് രണ്ട് മണിക്കൂറോളം റണ്‍വേ തടസപ്പെട്ടു. ഇന്നലെ രാത്രി 8.45ഓടെയുണ്ടായ അപകടത്തേത്തുടര്‍ന്ന് ലാന്‍ഡിംഗിനെത്തിയ വിമാനങ്ങള്‍ ഗ്ലാസ്‌ഗോ പ്രസ്റ്റ്വിക്ക് വിമാനത്താവളത്തിലേക്ക് വഴിതിരിച്ചു വിട്ടു.

റണ്‍വേയില്‍ ഉറഞ്ഞുകൂടിയ ഐസാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. സംഭവത്തേത്തുടര്‍ന്ന് റണ്‍വേയിലെ ഐസ് മാറ്റാന്‍ തീവ്ര ശ്രമമാണ് നടന്നത്. സ്‌കോട്ട്‌ലാന്‍ഡിലെ താപനില പൂജ്യത്തിനും താഴെയായിരുന്നു ഇന്നലെ രേഖപ്പെടുത്തിയത്. വിമാനത്തെ റണ്‍വേയിലേക്ക് മാറ്റുകയായിരുന്ന ടഗ്ഗുമായാണ് വിമാനം കൂട്ടിയിടിച്ചത്. എന്നാല്‍ ഐസില്‍ കയറിയ ടഗ്ഗ് അപകടത്തില്‍ പെട്ടതാണോ അതോ വിമാനം തെന്നി മാറിയതാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് ഗ്ലാസ്‌ഗോ എയര്‍പോര്‍ട്ട് വക്താവ് പറഞ്ഞു.

സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. എമര്‍ജന്‍സി സര്‍വീസുകള്‍ അപകട സ്ഥലത്തേക്ക് നിയോഗിക്കപ്പെട്ടു. ടാക്‌സിവേയും റണ്‍വേയും സജ്ജമാക്കുന്നത് വരെയുള്ള എല്ലാ ഫ്‌ളൈറ്റുകളും റദ്ദാക്കപ്പെട്ടു. പിന്നീട് 10.15നാണ് സര്‍വീസുകള്‍ പുനരാരംഭിച്ചത്. ഇന്നലെ രാത്രി മുതല്‍ ഇന്ന് രാവിലെ 10 മണി വരെ യുകെയില്‍ മഞ്ഞ് വീഴ്ചയുണ്ടാകുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. യെല്ലോ വാണിംഗാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

പാരീസ്: സര്‍ക്കസ് തമ്പില്‍ നിന്ന് രക്ഷപ്പെട്ട് പാരീസിലെ തെരുവുകളിലൂടെ കറങ്ങിയ കടുവയെ വെടിവെച്ച് കൊന്നു. ഈഫല്‍ ടവറിന് ഒരു മൈല്‍ അടുത്താണ് സംഭവം. തെരുവിലിറങ്ങിയ കടുവ പക്ഷേ ആരെയും ഉപദ്രവിച്ചില്ല. നഗരത്തിലൂടെ നടന്ന കടുവ ഒരു റെയില്‍വേ സ്റ്റേഷനിലും എത്തി. ഇതോടെ ഇവിടെ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ട്രെയിനുകളും ഇതേത്തുടര്‍ന്ന് കുറച്ചു നേരം സര്‍വീസ് നിര്‍ത്തിവെച്ചു. ബോര്‍മാന്‍ മൊറേനോ സര്‍ക്കസില്‍ നിന്നാണ് കടുവ രക്ഷപ്പെട്ട് തെരുവിലിറങ്ങിയത്.

പിന്നീട് ഈ സര്‍ക്കസിലെ തന്നെ ഒരു ജീവനക്കാരന്‍ കടുവയെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. ഇതിനു ശേഷം അപകടം ഒഴിഞ്ഞതായി പോലീസ് ട്വീറ്റ് ചെയ്തു. വെടിയേറ്റ് വീണ കടുവയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വളരെ വേഗമാണ് വ്യാപിച്ചത്. 200 കിലോയോളം ഭാരമുണ്ടായിരുന്ന കടുവയാണ് കൊല്ലപ്പെട്ടത്. ഇതിനെ കൊന്നതിലുള്ള പ്രതിഷേധവും സോഷ്യല്‍ മീഡിയ പ്രകടിപ്പിച്ചു.

കടുവ രക്ഷപ്പെട്ടത് എങ്ങനെയാണെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഇതിന്റെ ഉടമയെ പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു. ഫ്രാന്‍സില്‍ സര്‍ക്കസുകളില്‍ മൃഗങ്ങളെ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടില്ല. ഇന്ത്യയുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ മൃഗ സംരക്ഷണ നിയമങ്ങള്‍ സര്‍ക്കസുകളില്‍ വന്യമൃഗങ്ങളെ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഇംഗ്ലണ്ടില്‍ വന്യമൃഗങ്ങളെ സ്വന്തമാക്കണമെങ്കില്‍ ലൈസന്‍സ് ആവശ്യമാണ്.

Copyright © . All rights reserved