Main News

ലണ്ടന്‍: ഭൂരിപക്ഷാഭിപ്രായത്തിനാണ് ജനാധിപത്യത്തില്‍ മൂല്യമുള്ളത്. എന്നാല്‍ മണ്ടത്തരങ്ങള്‍ക്കും ശാസ്ത്രത്തെ വെല്ലുവിളിക്കുന്ന അഭിപ്രായങ്ങള്‍ക്കും ഈ വിധത്തില്‍ മേല്‍ക്കൈ ഉണ്ടായാല്‍ എന്തായിരിക്കും അവസ്ഥ? സാധാരണഗതിയില്‍ യുക്തിക്ക് നിരക്കാത്ത കാര്യങ്ങളില്‍ ഭൂരിപക്ഷാഭിപ്രായം ഉരുത്തിരിയാറില്ല എന്നു കരുതാം. തീരുമാനങ്ങളെടുക്കുന്നവരുടെ പ്രായോഗികബുദ്ധി അതിന് അനുവദിക്കില്ല എന്നതു തന്നെ കാരണം. പക്ഷേ ബ്രിട്ടീഷ് പാര്‍ലമെന്റ് ഈ ധാരണകളെയെല്ലാം അട്ടിമറിച്ചിരിക്കുകയാണ്. മൃഗങ്ങള്‍ക്ക് വേദനയും വികാരവുമില്ലെന്ന പ്രമേയത്തെ വോട്ട് ചെയ്ത് വിജയിപ്പിച്ചിരിക്കുകയാണ് ടോറി എംപിമാര്‍.

ബാഡ്ജറുകളെയും കൊന്നൊടുക്കുന്നതിനെതിരെയും കുറുക്കന്‍മാരെ വേട്ടയാടാന്‍ അനുമതി കൊടുക്കുന്നതിനുമെതിരെ നടന്ന പ്രക്ഷോഭങ്ങളെല്ലാം വിഫലമാക്കിക്കൊണ്ടാണ് ഭരണപക്ഷം ഈ പ്രമേയം വിജയിപ്പിച്ചെടുത്തത്. യൂറോപ്യന്‍ യൂണിയന്‍ പിന്‍വാങ്ങല്‍ ബില്ല് രൂപപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ടോറി നീക്കം. യൂറോപ്യന്‍ നിയമമനുസരിച്ച് മനുഷ്യരല്ലാത്ത ജീവികളെയും സചേതനവും ഇന്ദ്രിയ ശേഷിയുള്ളവയുമായി കണക്കാക്കണം. ബ്രെക്‌സിറ്റോടെ നിലവില്‍ വരുന്ന പുതിയ നിയമത്തില്‍ ഈ പ്രത്യേക ഭാഗം തന്നെ ഉണ്ടാകില്ല. അതായത് കുറുക്കന്‍മാര്‍ക്കും ബാഡ്ജറുകള്‍ക്കും മാത്രമല്ല ഭീഷണി. വളര്‍ത്തുമൃഗങ്ങളല്ലാത്ത എല്ലാ മൃഗങ്ങളെയും കൊല്ലാനുള്ള അവകാശം സാധാരണക്കാര്‍ക്ക് കിട്ടും. മൃഗങ്ങള്‍ക്ക് വികാരവും വിചാരവുമുണ്ടെന്ന ശാസ്ത്ര സത്യത്തെ നിഷേധിക്കുന്ന ബില്ലാണ് എംപിമാര്‍ വോട്ടിനിട്ട് പാസാക്കിയിരിക്കുന്നത്.

ഭൂമിയിലുള്ള ശാസ്ത്രജ്ഞന്‍മാരേക്കാള്‍ നന്നായി മൃഗങ്ങളേക്കുറിച്ച് തങ്ങള്‍ക്കറിയാമെന്ന മട്ടിലാണ് കണ്‍സര്‍വേറ്റീവ് എംപിമാര്‍ പ്രമേയം പാസാക്കിയതെന്നാണ് ഇന്‍ഡിപ്പെന്‍ഡന്റ് എഴുതിയത്. ബ്രെക്‌സിറ്റ് യാഥാര്‍ത്ഥ്യമാകുന്നതോടെ മൃഗസംരക്ഷണം എന്നത് വളര്‍ത്തുമൃഗങ്ങളില്‍ മാത്രമായി ഒതുങ്ങുമെന്നും വന്യമൃഗങ്ങള്‍ക്ക് യാതൊരു സംരക്ഷണവും ലഭിക്കാന്‍ സാധ്യതയില്ലെന്നുമാണ് വിലയിരുത്തപ്പെടുന്നത്.

ലണ്ടന്‍: കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ജോലിയുപേക്ഷിച്ചത് ആയിരത്തോളം ഫുള്‍ടൈം ജിപിമാര്‍. വര്‍ദ്ധിച്ചു വരുന്ന ജോലിഭാരവും സമ്മര്‍ദ്ദവും മൂലം എന്‍എച്ച്എസ് ഉപേക്ഷിച്ച് ഡോക്ടര്‍മാര്‍ പോകുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 2020ഓടെ 5000 ജിപിമാരെ നിയമിക്കുമെന്ന ഹെല്‍ത്ത് സെക്രട്ടറിയുടെ വാഗ്ദാനം ഈ സാഹചര്യത്തില്‍ നടപ്പാക്കാന്‍ കഴിയുമോ എന്ന ആശങ്കയും നിലവിലുണ്ട്.

ഡോക്ടര്‍മാരുടെ കൊഴിഞ്ഞുപോക്ക് ശസ്ത്രക്രിയകള്‍ക്കും മറ്റ് ചികിത്സകള്‍ക്കുമായി രോഗികളുടെ കാത്തിരിപ്പ് സമയം വര്‍ദ്ധിപ്പിക്കുമെന്ന് മുതിര്‍ന്ന ആരോഗ്യ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോള്‍ത്തന്നെ രോഗികളുടെ എണ്ണം ജിപിമാര്‍ക്ക് താങ്ങാവുന്നതിലും അധികമാണ്. അതിനിടെ ജിപിമാരുടെ എണ്ണം കുറയുന്നത് നിലവിലുള്ളവരുടെ മേല്‍ അധികഭാരമാണ് അടിച്ചേല്‍പ്പിക്കുന്നത്. ജീവനക്കാര്‍ കൊഴിയുന്നതുള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ പരിഹരിക്കാന്‍ കൂടുതല്‍ പണം അനുവദിക്കണമെന്ന സൈമണ്‍ സ്റ്റീവന്‍സിന്റെ ആവശ്യം ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട് കഴിഞ്ഞ ദിവസം തള്ളുകയും ചെയ്തിരുന്നു.

41,324 ജിപിമാരാണ് നിലവില്‍ എന്‍എച്ച്എസില്‍ ഉള്ളത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 500 പേരുടെ കുറവാണ് ഇതിലുള്ളത്. ബ്രെക്‌സിറ്റ് അനിശ്ചിതത്വങ്ങള്‍ മൂലം യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ മടങ്ങുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. 2016 മുതലാണ് ജിപിമാരുടെ കൊഴിഞ്ഞുപോക്കിന്റെ നിരക്ക് വര്‍ദ്ധിക്കാന്‍ തുടങ്ങിയത്. കൂടുതല്‍ ഇന്‍സന്റീവുകള്‍ അനുവദിച്ചുകൊണ്ട് ട്രെയിനികളെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും എന്‍എച്ച്എസ് ജോലിയിലേക്ക് കൂടുതലാളുകള്‍ എത്തുന്നില്ല എന്നതാണ് വാസ്തവം.

മലയാളം യു കെ ന്യൂസ് ടീം
പ്രവാസി മനസ്സുകളില്‍ കുളിര്‍മ പകര്‍ന്ന് രാഗസന്ധ്യ 2017 ഡെര്‍ബിയില്‍ നടന്നു. വോയ്‌സ് ഓഫ് ഡെര്‍ബിയാണ് ഈ സംഗീതനിശ സംഘടിപ്പിച്ചത്. ബ്രിട്ടന്റെ പല ഭാഗത്തു നിന്നുമുള്ള കലാകാരന്മാരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ രാഗ സന്ധ്യ 2017 നവംബര്‍ 18 ശനിയാഴ്ച വൈകിട്ട് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും സാമൂഹിക രാഷ്ട്രീയ നിരീക്ഷകനും മലയാളം യു കെ എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജുമായ ജോജി തോമസ് ഉദ്ഘാടനം ചെയ്തു. പ്രവാസികളിലെ കലാകാരന്മാര്‍ പ്രോത്സാഹിക്കപ്പെടേണ്ടതിന്റെയും അവര്‍ക്ക് വേദികള്‍ ഉണ്ടാകേണ്ടതിന്റേയും ആവശ്യകത ജോജി തോമസ് തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. ഡെര്‍ബി മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ് വില്‍സണ്‍ ബെന്നി മുന്‍ പ്രസിഡന്റ് സ്റ്റീവി ചാക്കോ, സിംഫണി ഓര്‍ക്കസ്ട്രാ കീത്തിലിയുടെ മാനേജര്‍ ഷൈന്‍ കള്ളിക്കടവില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ഡെര്‍ബിയിലെ റെയ് കണ്ട് കമ്മ്യൂണിറ്റി സെന്ററിലാണ് നൂറ് കണക്കിന് ആസ്വാദകരെ പങ്കെടുപ്പിച്ചു കൊണ്ട് രാഗസന്ധ്യ 2017 അരങ്ങേറിയത്. കലയും സംഗീതവും പ്രോത്സാഹിക്കപ്പെടുക എന്ന ലക്ഷ്യവുമായി സംഘടിക്കപ്പെട്ട രാഗ സന്ധ്യ 2017 ന്റെ മീഡിയ പാട്ണര്‍ മലയാളം യുകെ യാണ്. തുടര്‍ച്ചയായ രണ്ടാം തവണയാണ് വോയ്‌സ് ഓഫ് ഡെര്‍ബിയുടെ നേതൃത്വത്തില്‍ സംഗീതനിശ സംഘടിപ്പിക്കുന്നത്.

വ്യത്യസ്ഥ ഭാഷകളിലായി അമ്പതില്‍പ്പരം ഗാനങ്ങള്‍ ആസ്വാദകരെ പുളകമണിയ്ച്ചു. മണ്‍മറഞ്ഞതുള്‍പ്പെടെ അറിയപ്പെടുന്ന ഒട്ടുമിക്ക സംഗീത സംവിധായകരുടെ ഗാനങ്ങളും അവതരിക്കപ്പെട്ടു. പഴയ കാല മലയാളഗാനങ്ങളാണ് കൂടുതല്‍ കൈയ്യടി നേടിയത്. വളരെ നല്ല പ്രതികരണമാണ് ആസ്വാദകരില്‍ നിന്ന് ലഭിച്ചത്.
ജിനില്‍ ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ നടത്തിയ തട്ടുകട രാഗസന്ധ്യ 2017 ന് മാറ്റുകൂട്ടി. നാടന്‍ വിഭവങ്ങളുടെ കൂമ്പാരം തന്നെയായിരുന്നു തട്ടുകടയില്‍.

രാഗ സന്ധ്യ 2017 അതിന്റെ പൂര്‍ണ്ണതയില്‍ തന്നെ വൈകിട്ട് 9 മണിയോടെ സമാപിച്ചു. പരിപാടിയുമായി സഹകരിച്ച ആസ്വാദകര്‍ക്കും കലാകാരന്മാര്‍ക്കും സംഘാടകരായ ബിജോ ജേക്കബും അനില്‍ ജോര്‍ജ്ജും നന്ദി അറിയ്ച്ചു. വളരെ വിപുലമായ രീതിയില്‍ വരും വര്‍ഷങ്ങളില്‍ രാഗ സന്ധ്യ നടത്താന്‍ സംഘാടകരൊരുങ്ങുന്നു.

ലണ്ടനിലെ എപ്പിംഗിനു സമീപം ചിഗ്വെല്ലില്‍ താമസിച്ചിരുന്ന പ്രതാപന്‍ രാഘവന്‍ നിര്യാതനായി. ബ്ലഡ് കാന്‍സര്‍ ബാധിച്ചായിരുന്നു മരണം. 52 വയസ് മാത്രമായിരുന്നു പ്രതാപന്റെ പ്രായം. കഴിഞ്ഞ ആഴ്ച വിട വാങ്ങിയ പ്രതാപന്റെ സംസ്‌കാരം ഞായറാഴ്ച ലണ്ടനിലെ മനോര്‍ പാര്‍ക്കില്‍ നടക്കും.
ഹാല്‍ലോ പ്രിന്‍സസ് അലക്‌സാണ്ട്രാ ആശുപത്രിയില്‍ വച്ചായിരുന്നു മരണം സംഭവിച്ചത്. ലണ്ടനില്‍ ഓഫ് ലൈസന്‍സ് ഷോപ്പ് നടത്തിവരികയായിരുന്ന പ്രതാപന്റെ മരണം ഞെട്ടലോടെയാണ് മലയാളി സമൂഹം കേട്ടറിഞ്ഞത്. സോഷ്യല്‍ മീഡിയകളിലും മലയാളി സമൂഹത്തിലും സജീവ പങ്കാളിയായിരുന്നു പ്രതാപന്‍. അസുഖം തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് കുറച്ചു കാലമായി ബിസിനസില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു.

കേരളാ ട്രാവല്‍സ് ഉടമയായ പ്രകാശ് രാഘവന്റെ സഹോദരനാണ് പ്രതാപന്‍. ഭാര്യയും രണ്ടു ആണ്‍കുട്ടികളും ഉണ്ട്. ശനിയാഴ്ച രാവിലെ ഒന്‍പതു മണി മുതല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെയാണ് പൊതു ദര്‍ശനം നടക്കുക. ഇതിനുള്ള സൗകര്യം വിക്ടോറിയ ഹൗസ് ടി ക്രിബ്ബ് ആന്റ് സണ്‍സിലാണ് ഒരുക്കുക. സംസ്‌കാരം ഞായറാഴ്ച രാവിലെ 11 മണിക്ക് സിറ്റി ഓഫ് ലണ്ടന്‍ സെമിട്രി ആന്റ് ക്രിമറ്റോറിയത്തില്‍ നടക്കും.

പൊതുദര്‍ശനം നടക്കുന്ന സ്ഥലത്തിന്റെ വിലാസം

Victoria House T Cribb & Sons
10 Woolwich Manor Way,
Beckton, London E6 5P-A

സംസ്‌കാരം നടക്കുന്ന സ്ഥലത്തിന്റെ വിലാസം

City of London Cemetery & Crematorium
Aldersbrook Road,
Manor Park E12 5DQ

പിതാവിന്റെ അവിഹിത ബന്ധത്തിന് തടസ്സമായ മൂന്നു മക്കളെ കൊലപ്പെടുത്തി ബന്ധുവിന്റെ ‘സഹായം’. ചണ്ഡിഗഢിലെ പഞ്ച്കുലയിലാണ് സംഭവം. സമര്‍ (മൂന്ന്), സമീര്‍(11), സിമ്രാന്‍(എട്ട്) എന്നീ പിഞ്ചുകുഞ്ഞുങ്ങളെയാണ് ബന്ധു വെടിവച്ചുകൊന്ന ശേഷം വനത്തില്‍ തള്ളിയത്. പഞ്ച്കുലയിലെ മോര്‍ണി വനത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ഞായറാഴ്ചയാണ് മനസാക്ഷിയെ നടുക്കിയ കൂട്ടക്കൊല അരങ്ങേറിയത്. ചൊവ്വാഴ്ചയാണ് മൃതദേഹങ്ങള്‍ പോലീസ് കണ്ടെടുത്തത്. കുരുക്ഷേത്ര ജില്ലയിലെ പെഹോവയിലെ സര്‍സയിലുള്ള ഒരു കുടുംബത്തിലെ സഹോദരങ്ങളെയാണ് കൊലപ്പെടുത്തിയത്.
കുട്ടികളുടെ പിതാവായ സോനു മാലികിനുള്ള അവിഹിത ബന്ധം സംരക്ഷിക്കുന്നതിനാണ് ഈ കൂട്ടക്കൊലയെന്ന് പറയുന്നു. സോനുവിനെയും ബന്ധുക്കളായ ജഗ്ദീപ് മാലികി (26)നെയും മറ്റെരാളെയും പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. കൈതാലില്‍ ഫോട്ടോ സ്റ്റുഡിയോ നടത്തുകയാണ് സോനു.

ജഗദീഷ് കുറ്റസമ്മതം നടത്തിയെന്നും കൃത്യത്തില്‍ സോനുവിനുള്ള പങ്ക് വ്യക്തമാക്കിയെന്നും കുരുക്ഷേത്ര എസ്.പി അറിയിച്ചു. എന്നാല്‍ കൊലപാതകത്തിന്റെ കാരണം വ്യക്തമാക്കിയില്ല. മകന് ഒരു വിവാഹേതര ബന്ധമുണ്ടെന്നും അതിന്റെ പേരിലാകാം കൊലപാതകമെന്ന് സോനുവിന്റെ പിതാവ് ജീത മാലിക് പറയുന്നു. അതേസമയം, കുട്ടികളുടെ അമ്മയും മുത്തശ്ശിയും ഇതുവരെ കൂട്ടക്കൊലയെ കുറിച്ച് അറിഞ്ഞിട്ടില്ല. കുട്ടികളെ കാണാതായി എന്നു മാത്രമാണ് ഇവര്‍ക്കറിയാവുന്നത്. കുട്ടികളെ ഉച്ചഭക്ഷണത്തിന് കാണാതായതോടെയാണ് അമ്മ നാട്ടുകാരെ വിവരം അറിയിച്ചത്.

കൊലപാതകത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ:

ഞായറാഴ്ച 10.30 ഓടെ കളിക്കാന്‍ പോയ കുട്ടികളെ ജഗ്ദീഷ് ഗീത ജയന്തി ഉത്സവത്തിന് കൊണ്ടുപോകാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി. ഇവരെ മോര്‍ണിയില്‍ എത്തിച്ചു. ഒറ്റപ്പെട്ട സ്ഥലത്ത് കാര്‍ നിര്‍ത്തി ഉച്ചത്തില്‍ പാട്ട് വച്ചശേഷം മൂത്തയാള്‍ സമീറിനെ വിളിച്ച് ഭക്ഷണം വാങ്ങാമെന്ന് പറഞ്ഞ് പുറത്തേക്ക് കൊണ്ടുപോയി 50 മീറ്റര്‍ അകലെവച്ച് വെടിവച്ചുകൊന്നു. പാട്ടിന്റെ ശബ്ദം മൂലം കുട്ടികള്‍ ഈ വെടിയൊച്ച കേട്ടില്ല. പിന്നീട് മറ്റുകുട്ടികളെയും ഇതുപോലെ വിളിച്ചുകൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. നാടന്‍ തോക്ക് ഉപയോഗിച്ചായിരുന്നു കൊല. ഈ തോക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും പോലീസ് അറിയിച്ചു

കാലിഫോര്‍ണിയ: സാങ്കേതികവിദ്യയുടെ വികാസം മനുഷ്യന് അനുഗ്രഹങ്ങള്‍ക്കൊപ്പം ദോഷങ്ങളും നല്‍കിയിട്ടുണ്ട്. വിനാശകരമായ യുദ്ധങ്ങളില്‍ പ്രയോഗിക്കുന്നതിനായി ആയുധങ്ങള്‍ നിര്‍മിക്കാനാണ് ശാസ്ത്ര ഗവേഷണങ്ങള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിട്ടുള്ളതെന്നതും വാസ്തവം. ഇന്നിപ്പോള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആയുധങ്ങളുടെ നിര്‍മാണത്തില്‍ ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നു. ആയുധങ്ങള്‍ കൂടുതല്‍ സ്മാര്‍ട്ടാകുകയും വ്യക്തികളെ തിരിച്ചറിഞ്ഞ് അവരെ മാത്രം വധിക്കാന്‍ കഴിയുന്ന വിധത്തിലുള്ള ആയുധങ്ങള്‍ രൂപകല്‍പന ചെയ്യുന്ന വിധത്തിലേക്ക് കാലം വളര്‍ന്നിരിക്കുന്നു. എന്നാല്‍ ഈ വിധത്തിലുള്ള ആയുധങ്ങളുടെ നിര്‍മാണത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് വിദഗ്ദ്ധര്‍.

വ്യക്തികളുടെ മുഖം തിരിച്ചറിഞ്ഞ് അവരെ വകവരുത്താന്‍ കഴിയുന്ന റോബോട്ടുകളെക്കുറിച്ചുള്ള ആശങ്കയാണ് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദഗ്ദ്ധനായ പ്രൊഫ.സ്റ്റുവര്‍ട്ട് റസല്‍ പങ്കുവെക്കുന്നത്. ഇത്തരത്തിലുള്ള ഡ്രോണ്‍ റോബോട്ടുകള്‍ എങ്ങനെ ഉപയോഗിക്കാം എന്ന് വ്യക്തമാക്കുന്ന വീഡിയയോയും അദ്ദേഹം പങ്കുവെക്കുന്നു. സ്ലോട്ടര്‍ റോബോട്ട്‌സ് എന്ന ഷോര്‍ട്ട്ഫിലിമിലെ ദൃശ്യങ്ങളാണ് ഇവ. ചെറിയ ഡ്രോണുകള്‍ ഉപയോഗിച്ച് ആളുകളെ കൊന്നൊടുക്കുന്നതാണ് വീഡിയോ കാണിക്കുന്നത്.

ഐക്യരാഷ്ട്രസഭാ സമ്മേളനത്തില്‍ ഈ വീഡിയോ പ്രദര്‍ശിപ്പിക്കുകയും ഇത്തരം ആയുങ്ങളേക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ വിനാശകരമായ വിധത്തില്‍ ഉപയോഗിക്കുന്നത് മനുഷ്യവംശത്തിന്റെ സ്വാതന്ത്ര്യവും സുരക്ഷയും ഇല്ലാതാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

ലണ്ടന്‍: ലോകമൊട്ടാകെയുള്ള 57 ദശലക്ഷം ഉപയോക്താക്കളുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയെന്ന വെളിപ്പെടുത്തലുമായി ഊബര്‍. പേരുകള്‍, ഇമെയില്‍ അഡ്രസുകള്‍, ഫോണ്‍ നമ്പറുകള്‍ എന്നിവയാണ് തങ്ങളുടെ സെര്‍വറില്‍ നിന്ന് ചോര്‍ന്നതെന്നാണ് ഊബര്‍ വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം നടന്ന ചോര്‍ത്തലിന്റെ വിവരങ്ങള്‍ ഇപ്പോളാണ് ഊബര്‍ പുറത്തുവിട്ടത്. 2016 ഒക്ടോബറില്‍ നടന്ന ഹാക്കിംഗിനേക്കുറിച്ച് കമ്പനിയുടെ മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് ആയിരുന്ന ട്രാവിസ് കലാനിക്കിന് അറിയാമായിരുന്നുവെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു,.

ഇത്രയും വലിയ ഡേറ്റ മോഷണത്തേക്കുറിച്ചുള്ള വിവരം കമ്പനി ഒരു വര്‍ഷത്തോളം മറച്ചുവെക്കുകയായിരുന്നു. ഈ വിവരങ്ങള്‍ക്കു പകരം ഹാക്കര്‍മാര്‍ വന്‍ തുക ആവശ്യപ്പെട്ടതായാണ് വിവരം. എന്നാല്‍ ആരാണ് ഈ ഹാക്കിംഗിന് പിന്നിലെന്ന കാര്യം വ്യക്തമല്ല. ഊബര്‍ ചീഫ് സെക്യൂരിറ്റി ഓഫീസര്‍ ജോ സള്ളിവനും അദ്ദേഹത്തിന്റെ ഡെപ്യൂട്ടിമാരില്‍ ഒരാളും ഈയാഴ്ച കമ്പനി വിട്ടിരുന്നു. സെപ്റ്റംബറില്‍ ചുമതലയേറ്റ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഡാറ ഖോസ്രോഷാഹിയാണ് ഡേറ്റ ചോര്‍ന്ന വിവരം അറിയിച്ചത്. അമേരിക്കയിലെ 6 ലക്ഷം ഡ്രൈവര്‍മാരുടേതുള്‍പ്പെടെ 70 ലക്ഷം ഡ്രൈവര്‍മാരുടെ വിവരങ്ങളും ചോര്‍ന്നതായാണ് വെളിപ്പെടുത്തല്‍.

അവരുടെ പേരുകളും മറ്റു വിവരങ്ങളും കൂടാതെ ഡ്രൈവിംഗ് ലൈസന്‍സ് വിശദാംശങ്ങളും മോഷ്ടിക്കപ്പെട്ടു. ഈ വിവരങ്ങള്‍ ഇതുവരെ ദുരുപയോഗം ചെയ്തതായി കണ്ടെത്തിയിട്ടില്ലെന്നാണ് ഊബര്‍ അവകാശപ്പെടുന്നത്. ചോര്‍ത്തലിന് വിധേയമാക്കപ്പെട്ട അക്കൗണ്ടുകള്‍ ഫ്‌ളാഗ് ചെയ്തിട്ടുണ്ടെന്നും അവ ദുരുപയോഗം ചെയ്യാന്‍ കഴിയാത്ത വിധത്തില്‍ സംരക്ഷിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. ഉപയോക്താക്കള്‍ തങ്ങളുടെ ഊബര്‍ അക്കൗണ്ടുകള്‍ പരിശോധിക്കണമെന്നും ദുരുപയോഗം നടന്നതായി സംശയം തോന്നിയാല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും കമ്പനി അറിയിച്ചു.

ബിനോയി ജോസഫ്

നൂറുകണക്കിന് സംഗീതപ്രേമികളാൽ തിങ്ങിനിറഞ്ഞ ലണ്ടനിലെ കാംമഡൻ ഓപ്പൺ മൈക് യുകെ റീജിയണൽ ഫൈനൽ ഒഡീഷൻ ഗ്രൗണ്ട്. സ്റ്റേജിലേയ്ക്ക് മൈക്രോ ഫോണുമായി ഒരു കുരുന്നു പയ്യൻ കടന്നു വരുന്നു.  എല്ലാവരുടെയും കണ്ണുകൾ ആ പത്തുവയസുകാരനിലേക്ക്. ‘ഈഫ് ഐ ഷുഡ് സ്റ്റേ, ഐ വുഡ് ഒൺലി ബി ഇൻ യുവർ വേ’…. എന്ന ഈരടികൾ സായാഹ്നത്തെ സംഗീത സാന്ദ്രമാക്കി പ്രകൃതിയിൽ അലിഞ്ഞുചേർന്നു. സദസ് ഒരു നിമിഷം നിശബ്ദമായി. ഏവരെയും അത്ഭുത സ്തംബ്ധരാക്കിക്കൊണ്ട് ആ കുരുന്നു പ്രതിഭയിൽ നിന്നും ആംഗലേയ സംഗീതം മധുരതരമായി വഴിഞ്ഞൊഴുകി. സദസ് ആർപ്പുവിളിച്ചു. പാട്ടു തീർന്നപ്പോൾ ഏവരും എഴുന്നേറ്റ് നിന്നു ആവേശത്തോടെ കൈയടിച്ചു. ഏവരുടെയും ആദരം പിടിച്ചുപറ്റിയ ആ സംഗീത പ്രതിഭ പാടിത്തകർത്തത് വിറ്റ്നി ഹ്യൂസ്റ്റൻറെ ലോകപ്രശസ്തമായ ‘ഐ വിൽ ഓൾവെയ്സ് ലവ് യു’ എന്ന ഗാനം.

ഓപ്പൺ മൈക് യുകെയുടെ ലണ്ടൻ റീജിയൺ ഫൈനലിൽ കഴിവു തെളിയിച്ച അനുഷ് ഹൈദ്രോസ് പ്രശസ്തിയുടെ ഉച്ചകോടിയിലേക്ക് എത്താനൊരുങ്ങുകയാണ് BBC one ലെ ബിഗ് ഷോയിലൂടെ. നവംബർ 25 ശനിയാഴ്ച്ച രാത്രി 8.10 നുള്ള പ്രോഗ്രാമിലാണ് അനുഷ് പ്രശസ്ത കോമേഡിയൻ മൈക്കിൾ മക്കിൻറെയറിനൊപ്പം ക്ഷണിക്കപ്പെട്ട അതിഥികളടങ്ങുന്ന സദസിനു മുൻപിൽ എത്തുന്നത്. അൺ എക്സ്പെക്റ്റഡ് സ്റ്റാർ ആയിട്ടാണ് അനുഷ് വേദിയിൽ എത്തുന്നത്. BBC one ബിഗ് ഷോയിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി അനുഷ് ഹൈദ്രോസ് മാറും. പ്രശസ്തരായ ഗാരി ബാർലോയും ക്ലീൻ ബാൻഡിറ്റും പങ്കിടുന്ന വേദിയിൽ മലയാളി സമൂഹത്തിനു തന്നെ അഭിമാനമായി അനുഷ് കഴിവു തെളിയിക്കും. ലെസ്റ്ററിൽ നടന്ന മലയാളം യുകെ അവാർഡ് നൈറ്റിൽ എക്സൽ അവാർഡ് നല്കി അനുഷിനെ ആദരിച്ചിരുന്നു. വോക്കിംഗില്‍ നടന്ന ചേര്‍ത്തല സംഗമത്തിലും അനുഷ് ആദരവ് ഏറ്റു വാങ്ങിയിരുന്നു.

സട്ടനിലെ ഹോംഫീൽഡ് പ്രിപറേറ്ററി സ്‌കൂളിലെ ഇയർ 7 വിദ്യാർത്ഥിയായ അനുഷ് ഡോ.സുഹാസ് ഹൈദ്രോസിൻറെയും ഡോ.സിനു സുഹാസിൻറെയും മകനാണ്. അനുഷിൻറെ സഹോദരി ആന്യ രണ്ടാം ക്ലാസിൽ പഠിക്കുന്നു. ഡോ.സുഹാസ്  ലണ്ടൻ കിംഗ്സ് കോളേജ് ഹോസ്പിറ്റലിൽ ചൈൽഡ് ആൻഡ് അഡോൾസെൻസ് സൈക്കാട്രിസ്റ്റ് ആയി ജോലി ചെയ്യുമ്പോൾ ഡോ. സിനു സെന്റ് ജോർജ് ഹോസ്പിറ്റലിൽ റ്റൂട്ടിങ്ങിൽ ചൈൽഡ് ആൻഡ് അഡോൾസെൻസ് സൈക്കാട്രിസ്റ്റ് ആണ്. വിംബിൾഡണിനടുത്ത് മോർഡണിൽ താമസിക്കുന്ന ഡോ. സുഹാസും കുടുംബവും വോക്കിങ്ങ് മലയാളി അസോസിയേഷൻറെ സജീവ പ്രവർത്തകരാണ്. അസോസിയേഷൻറെ സെക്രട്ടറിയായി ഡോ. സുഹാസ് പ്രവർത്തിച്ചിട്ടുണ്ട്. വോക്കിംഗ് മലയാളി അസോസിയേഷന്‍റെ അഭിമാനമായി മാറിയ അനുഷിന്റെ മുന്നോട്ടുള്ള യാത്രയില്‍ എല്ലാ പിന്തുണയും നല്‍കി വോക്കിംഗ് മലയാളി അസോസിയേഷനുമുണ്ട്.

അനുഷിൻറെ പ്രശസ്തിയിൽ അത്യാഹ്ളാദത്തിലാണ് അനുഷ് പഠിക്കുന്ന ഹോംഫീൽഡ് പ്രിപറേറ്ററി സ്കൂളിലെ കുട്ടികളും അദ്ധ്യാപകരും.  ഏഷ്യാനെറ്റ്‌ യൂറോപ്പ് ടാലന്റ് 2015 കോൺടെസ്ററിൽ ജൂണിയർ സിംഗിങ്ങിൽ വിജയിയായിരുന്നു അനുഷ്. ‘ഉണ്ണികളെ ഒരു കഥ പറയാ’മെന്ന ഗാനമാണ് അനുഷ് അന്ന് പാടിയത്.   വെസ്റ്റേൺ ക്ലാസിക്കൽ സംഗീതവും വയലിനും പഠിക്കുന്ന അനുഷ് വോക്കിങ്ങ് മലയാളി അസോസിയേഷൻറെ ചാരിറ്റി കറി നൈറ്റിലും ദീപാവലി ഫെസ്റ്റിലും വയലിൻ പെർഫോർമൻസ് നടത്തിയിരുന്നു.

ആറു മില്യണിലേറെ പ്രേഷകരുള്ള ഷോയാണ് ബിബിസി വൺ ബിഗ് ഷോ. 2500 ലേറെ  വരുന്ന പ്രേക്ഷകർക്കു മുന്നിലാണ് അനുഷിൻറെ അരങ്ങേറ്റം. അസുലഭ ഭാഗ്യമാണ് അനുഷിന് കൈവന്നിരിക്കുന്നത് എന്നു അനുഷിന്റെ പിതാവ് ഡോ. സുഹാസ് ഹൈദ്രോസ് പറഞ്ഞു. ലോകോത്തര വേദിയിൽ മിന്നും താരങ്ങൾക്ക് ഒപ്പം വേദി പങ്കിടുന്ന ത്രില്ലിലാണ് അനുഷ്. ഈ കൊച്ചു താരോദയത്തിൽ അഭിമാനിക്കുന്നതോടൊപ്പം ലോകമറിയുന്ന പ്രതിഭയായി അനുഷ് മാറുന്ന ദിനങ്ങൾക്കായി കാത്തിരിക്കുകയാണ് യുകെയിലെ മലയാളി സമൂഹം.

 

സ്വന്തം ലേഖകന്‍ 

മറുനാടന്‍ എഡിറ്റര്‍ ഷാജന്‍ സ്കറിയ യുകെ മലയാളികളെ തെരുവ് നായകള്‍ എന്ന് ആക്ഷേപിച്ചതിനെതിരെ ശക്തമായ മറുപടിയുമായി യുകെ മലയാളിയായ ടോം ജോസ് തടിയംപാട്. യുകെയിലെ നിരവധി ബിസിനസ് സംരംഭകരില്‍ നിന്നും ബ്ലാക്ക് മെയില്‍ പത്ര പ്രവര്‍ത്തനത്തിലൂടെ കോടിക്കണക്കിന് രൂപ സമ്പാദിക്കുകയും, ചോദിക്കുന്ന തുക ലഭിക്കാതെ വരുമ്പോള്‍ വ്യാജ വാര്‍ത്തകളും വ്യക്തിപരമായ അപമാനിക്കലും വഴി അവരെ തകര്‍ക്കുകയും ചെയ്യുന്ന ഷാജന് യുകെ കോടതിയില്‍ നിന്നും ശക്തമായ തിരിച്ചടിയാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. മുന്‍പ് പരസ്യം സ്വീകരിച്ച് ഷാജന്‍ തന്നെ പ്രമോട്ട് ചെയ്തിരുന്ന ബീ വണ്‍ എന്ന കമ്പനിയില്‍ നിന്നും പിന്നീട് ചോദിച്ചത്രയും തുക ലഭിച്ചില്ല എന്ന പേരില്‍ കമ്പനിയ്ക്കെതിരെയും മാനേജിംഗ് ഡയറക്ടര്‍ ആയ അഡ്വ. സുഭാഷ്‌ ജോര്‍ജ്ജ് മാനുവലിനെതിരെയും നിരന്തരമായ വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയും ആയിരുന്നു. ഇതിനെ കോടതിയില്‍ ചോദ്യം ചെയ്ത അഡ്വ. സുഭാഷ്‌ ജോര്‍ജ്ജ് മാനുവലിന് മുപ്പത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതിയില്‍ തീര്‍പ്പ്‌ ഉണ്ടാവുകയായിരുന്നു.

ഈ കേസില്‍ വിധി വന്നതിനെ തുടര്‍ന്ന് യുകെ മലയാളികള്‍ക്കിടയില്‍ വളരെ ആവേശം ആയിരുന്നു ഉണ്ടായത്. ഷാജന്‍ സ്കറിയ നടത്തിയിരുന്ന വ്യക്തിഹത്യകളെ തുടര്‍ന്ന് ജീവിതം തന്നെ വഴി മുട്ടിയ നിരവധി ആളുകള്‍ ആയിരുന്നു യുകെ മലയാളികള്‍ക്കിടയില്‍ ഉണ്ടായിരുന്നത് എന്നതിനാലാണ് ഈ വിധി യുകെ മലയാളികളെ ആവേശഭരിതരാക്കിയത്. എന്നാല്‍ വിധിയില്‍ പ്രകോപിതനായ ഷാജന്‍ തുടര്‍ന്ന് യുകെ മലയാളികളെ തന്തയില്ലാത്തവര്‍ എന്നും തെരുവ് നായ്ക്കള്‍ എന്നും വിളിച്ച് സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് എത്തുകയായിരുന്നു. ഇതിന് മറുപടിയായാണ് യുകെ മലയാളിയും മികച്ച ചാരിറ്റി പ്രവര്‍ത്തകനുമായ ടോം ജോസ് തടിയംപാട് രംഗത്ത് വന്നത്.

ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ച ലൈവ് വീഡിയോയിലൂടെയാണ് ടോം ജോസ് ഷാജന്‍ സ്കറിയയുടെ സംസ്കാരമില്ലാത്ത പ്രതികരണത്തിനെതിരെ ആഞ്ഞടിച്ചിരിക്കുന്നത്. ഷാജന്‍ സ്വയം ന്യായീകരിക്കാന്‍ വേണ്ടി പറയുന്ന എല്ലാ നുണകളെയും ടോം ജോസ് തന്‍റെ വീഡിയോയില്‍ പൊളിച്ചടുക്കുന്നുണ്ട്. ഇതിനോടകം ആയിരക്കണക്കിന് ആളുകള്‍ കണ്ട് കഴിഞ്ഞ വീഡിയോ നിരവധി പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നതും. വീഡിയോ താഴെ കാണാം.

https://www.facebook.com/tome.jose.5/videos/1550933278277826/

Also Read :

വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ച കേസില്‍ ‘മറുനാടന്‍’ എഡിറ്റര്‍ ഷാജന്‍ സ്കറിയയ്ക്ക് 30 ലക്ഷം രൂപ പിഴ ശിക്ഷ

വോസ്റ്റെക്ക് നഴ്സിംഗ് എജന്‍സി തട്ടിപ്പിന്റെ രാജാക്കന്മാര്‍; സ്രാമ്പിക്കല്‍ പിതാവിന്‍റെ ശുപാര്‍ശ കത്ത് നേടിയെടുത്തത് വസ്തുതകള്‍ മറച്ച് വച്ച്. ചോദിച്ച പണം ലഭിക്കുന്നതിനാല്‍ ഷാജന്‍ സ്കറിയയും തട്ടിപ്പിന് കൂട്ട്

 

നവംബര്‍ ആറാം തീയതി രാവിലെ ഈസ്റ്റ്‌ബോണിന് അടുത്തുള്ള ഹെയില്‍ഷാമില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായ എല്‍ദോസ് പോളിന് യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒഴുകിയെത്തിയ മലയാളികളുടെയും,കാര്‍മ്മികരുടെ പ്രാര്‍ത്ഥനാനിര്‍ഭരമായ ശുശ്രൂഷകളുടെയും, കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും കണ്ണീരിന്റെയും അന്ത്യാഞ്ജലികളുടെയും സാന്നിദ്ധ്യത്തില്‍ ഹെയില്‍ശാമിലെ സെന്റ് വില്‍ഫ്രഡ് ചര്‍ച്ചില്‍ വച്ച് വിട നല്‍കി.
കഴിഞ്ഞ പത്തു വര്‍ഷത്തോളമായി ഹെയില്‍ഷാമില്‍ താമസിച്ചു വരുന്ന എല്‍ദോസ് നെഞ്ചുവേദനയെ തുടര്‍ന്ന് ദിവസങ്ങളായി ഈസ്റ്റ്‌ബോണ്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ ആയിരുന്നു.ആഗ്രഹിച്ച ജോലി നേടിയതിന്റെ സന്തോഷത്തില്‍ അധികകാലം ചിലവഴിക്കാനാകാതെയാണ് 38 വയസ്സ് മാത്രം പ്രായമുള്ള ഈ ഹതഭാഗ്യനെ ദൈവം തന്റെ തിരുസന്നിധിയിലേക്ക് വിളിച്ചു ചേര്‍ത്തത്. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയി വീട്ടില്‍ വിശ്രമത്തില്‍ ആയിരുന്ന എല്‍ദോസിനെ പെട്ടെന്നുണ്ടായ വയറു വേദനയോടെ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും ഹൃദയസ്തംഭനം നിമിത്തം കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പ്രാര്‍ത്ഥനകളെ വിഫലമാക്കിക്കൊണ്ട് പ്രിയപ്പെട്ടവരെ തനിച്ചാക്കി അന്ത്യ യാത്ര ആരംഭിക്കേണ്ടി വന്നു.

ഇന്നലെ സെന്റ് വില്‍ഫ്രഡ് ചര്‍ച്ചില്‍ വച്ച് നടന്ന പൊതുദര്‍ശന വേളയിലും, അകാലത്തില്‍ പൊലിഞ്ഞ കായിക സാമൂഹ്യ രംഗങ്ങളില്‍ സജീവമായിരുന്ന ആ സാന്നിദ്ധ്യത്തെ കാണുവാനും ഭാര്യയുടെയും കുഞ്ഞുമക്കളുടെയും വേദനയിലും, നൊമ്പരത്തിലും പങ്കു ചേരുവാനും യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളികളും സുഹൃത്തുക്കളുമാണ് എത്തിചേര്‍ന്നത്. ഉച്ചക്ക് 12 മണിയോടെ പൊതുദര്‍ശനത്തിന് വച്ച എല്‍ദോസിനായി മാത്യുസ് മാര്‍ അന്തിമോസ് തിരുമേനിയുടെ നേതൃത്വത്തില്‍, ഫാദര്‍ രാജു ചെറുവള്ളില്‍, ഫാദര്‍ ബിജി ചേര്‍ത്തലാട്ട്, ഫാദര്‍ ഗീവര്‍ഗീസ് തണ്ടായത്, ഫാദര്‍ എബിന്‍, ഫാദര്‍ എല്‍ദോസ് കവുങ്ങുംപള്ളില്‍, ഫാദര്‍ ഫിലിപ്പ് എന്നീ കാര്‍മ്മികര്‍ ശുശ്രൂഷകള്‍ നടത്തി. മൂന്നു മണിയോടെ അവസാനിച്ച പൊതുദര്‍ശന വേളയില്‍ ആദ്യാവസാനം മലയാളികളും മറ്റുള്ളവരും പ്രാര്‍ത്ഥനാനിര്ഭരമായ ശുശ്രൂഷകളില്‍ പങ്കു കൊള്ളുകയും എല്‍ദോസിന് അന്ത്യ പ്രണാമം അര്‍പ്പിക്കുകയും ചെയ്തു.

Copyright © . All rights reserved