Main News

സ്വന്തം ലേഖകന്‍

യുക്മ അംഗ അസോസിയേഷനിലെ കലാകാരന്മാരും കലാകാരികളും ഏറെ പ്രതീക്ഷയോടെ പങ്കെടുക്കാറുള്ള യുക്മ കലാമേളയുടെ റീജിയണല്‍ മത്സരങ്ങള്‍ സമാപിച്ചപ്പോള്‍ എങ്ങും പരാതി പ്രവാഹം. സംഘാടകരുടെ പിടിപ്പു കേടും വിധി നിര്‍ണ്ണയത്തിലെ അപാകതകളും സമന്വയിച്ചപ്പോള്‍ നഷ്ടം ഏറെ പ്രതീക്ഷയോടെ കലാമേളയില്‍ പങ്കെടുക്കാനെത്തിയ മത്സരാര്‍ത്ഥികള്‍ക്ക് മാത്രം. ഉദ്ഘാടന സമ്മേളനത്തിനും നേതാക്കളുടെ ഫോട്ടോ എടുക്കല്‍ മത്സരങ്ങള്‍ക്കും നല്‍കുന്ന പ്രാധാന്യം പോലും കലാമത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിലും ഫലപ്രഖ്യാപനം നടത്തുന്നതിലും നല്‍കാതിരുന്നതാണ് റീജിയണല്‍ കലാമേളകളിലെ പരാതി പ്രവാഹത്തിന് കാരണം.

യുക്മ യോര്‍ക്ക് ഷയര്‍ ആന്‍റ് ഹംബര്‍ റീജിയണില്‍ നടന്ന കലാമേളയിലാണ് ഇതില്‍ ഏറ്റവും വലിയ പിഴവ് സംഭവിച്ചിരിക്കുന്നത്. മൈലുകള്‍ സഞ്ചരിച്ച് കലാമേളയിലെത്തി മണിക്കൂറുകള്‍ ചെലവഴിച്ച് കുരുന്നുകള്‍ രചിച്ച ചിത്രരചനാ മത്സരത്തിലെ ചിത്രങ്ങള്‍ ഒന്നടങ്കം നഷ്ടപ്പെടുത്തിയാണ് ഇവിടെ സംഘാടകര്‍ ക്രൂരത കാട്ടിയിരിക്കുന്നത്. കാലത്ത് ഒന്‍പതരയ്ക്ക് എത്തി ചിത്രങ്ങള്‍ രചിച്ച് ഫലപ്രഖ്യാപനത്തിനായി രാത്രി ഏറെ വൈകും വരെ കാത്തിരുന്ന ഇരുപത്തി ഒന്‍പത് മത്സരാര്‍ത്ഥികള്‍ക്കാണ് സംഘാടകരുടെ അനാസ്ഥ മൂലം ബുദ്ധിമുട്ട് ഉണ്ടായിരിക്കുന്നത്.

ചിത്രരചനാ മത്സരത്തിലെ സൃഷ്ടികള്‍ നഷ്ടപ്പെട്ടതിന് പരസ്പരം പഴി ചാരി ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാനുള്ള ശ്രമമാണ് കിരണ്‍ സോളമന്‍ റീജിയണല്‍ പ്രസിഡന്‍റ് ആയുള്ള കമ്മറ്റി ഇപ്പോള്‍ നടത്തുന്നത്. കള്ളന്‍ കപ്പലില്‍ തന്നെയാണെന്നും ഉടന്‍ തന്നെ കലാസൃഷ്ടികള്‍ കണ്ടെടുക്കുമെന്നും ഒക്കെ സംഘാടകര്‍ അവകാശ വാദം ഉന്നയിക്കുന്നുണ്ടെങ്കിലും എത്ര നിരുത്തരവാദപരമായ സമീപനമാണ് ഇവര്‍ കലാമേള നടത്തുന്നതില്‍ കാണിച്ചത് എന്നത് ചോദ്യം ചെയ്യപ്പെടും എന്നത് ഉറപ്പാണ്.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് എല്ലാ റീജിയനുകളിലും മത്സരാര്‍ത്ഥികളും കാണികളും ഈ വര്‍ഷം കുറവായിരുന്നു എങ്കിലും കലാമേള ചരിത്രത്തില്‍ ഏറ്റവുമധികം അപ്പീലുകള്‍ ലഭിച്ചത് ഇത്തവണയാണ്. വേണ്ടത്ര യോഗ്യത ഇല്ലാത്ത വിധികര്‍ത്താക്കളെ പല വേദികളിലും ഇരുത്തിയത് വഴി അര്‍ഹരായ പലര്‍ക്കും സമ്മാനം ലഭിക്കാതിരുന്നതും പോയിന്‍റ് നിര്‍ണ്ണയത്തിലെ അപാകതകളും ഒക്കെയാണ് അപ്പീലുകളുടെ എണ്ണം പെരുകാന്‍ പ്രധാന കാരണം. ഒപ്പം ഇത്രയും പ്രധാനപ്പെട്ട ഒരു കലാമേളയില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ സംഘാടകര്‍ പുലര്‍ത്തുന്ന ഉദാസീനതയും പിഴവുകള്‍ക്ക് കാരണമായി.

രണ്ടാഴ്ച കഴിയുമ്പോള്‍ നടക്കുന്ന നാഷണല്‍ കലാമേളയില്‍ എങ്കിലും ഈ പിഴവുകള്‍ ആവര്‍ത്തിക്കാതെ വേണ്ട വിധത്തില്‍ കാര്യങ്ങള്‍ ചെയ്യണമെന്ന അഭ്യര്‍ത്ഥനയിലാണ് മത്സരാര്‍ത്ഥികളും രക്ഷിതാക്കളും. ഭാരവാഹികള്‍ തമ്മിലുള്ള കിടമത്സരം മൂലം മുന്‍കലാമേളകളിലെ പോലെ ഒരു കലാമേള കണ്‍വീനറെ പോലും സമയത്ത് തെരഞ്ഞെടുക്കാന്‍ കഴിയാതെ പോയ ഭാരവാഹികള്‍ എത്ര മാത്രം ഉത്തരവാദിത്വം ഇക്കാര്യത്തില്‍ കാണിക്കുമെന്ന ആശങ്കയിലാണ് പക്ഷെ ഇവര്‍.

കലാമേളയിലെ പിഴവുകള്‍ പരിഹരിക്കുന്നതിന് പകരം തെറ്റ് ചൂണ്ടിക്കാണിക്കുന്നവര്‍ക്ക് എതിരെ വാളുമായി ഇറങ്ങുന്ന സംഘാടകര്‍ ഒരു കാര്യം മനസ്സിലാക്കുക. താന്‍പോരിമയും വ്യക്തി വിരോധവും രാഷ്ട്രീയ ലക്ഷ്യങ്ങളും കൈമുതലാക്കി നിങ്ങള്‍ മുന്നേറുമ്പോള്‍ ജനങ്ങളില്‍ നിന്നകന്ന് പോകുന്നത് യുകെ മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന ഒരു സംഘടയാണ് എന്നത്.

ലണ്ടന്‍: ചികിത്സ തേടിയെത്തുന്നവരുടെ ലൈംഗിക താല്‍പര്യങ്ങളും ഇനി മുതല്‍ ജിപിമാര്‍ ചോദിച്ചറിയും. രോഗികളുടെ വിവരശേഖരണത്തിന്റെ ഭാഗമായി ചോദിക്കുന്ന ചോദ്യങ്ങളില്‍ അവരുടെ ലൈംഗികതയേക്കുറിച്ചുള്ള ചോദ്യങ്ങളും ഉള്‍പ്പെടുത്താനാണ് സര്‍ക്കാര്‍ പദ്ധതിയനുസരിച്ച് എന്‍എച്ച്എസിന്റെ പുതിയ തീരുമാനം. 16 വയസിനു മുകളില്‍ പ്രായമുള്ള രോഗികളോട് തങ്ങള്‍ സ്വവര്‍ഗ പ്രേമികളാണോ, ബൈസെക്ഷ്വല്‍ ആണോ, ഹെറ്ററോ സെക്ഷ്വല്‍ ആണോ എന്ന് ചോദിച്ചറിയാനും അവ രേഖപ്പെടുത്താനുമാണ് നിര്‍ദേശം.

2019 മുതല്‍ ഇത് നടപ്പാക്കും. ഫാമിലി ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് മെഡിക്കല്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് ഇത് രേഖപ്പെടുത്തുന്നതിനുള്ള അധികാരമുണ്ടായിരിക്കും. മുഖാമുഖം നടത്തുന്ന കണ്‍സള്‍ട്ടേഷനില്‍ രോഗികള്‍ വെളിപ്പെടുത്തുന്ന ഈ വിവരങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിക്കണമെന്നാണ് എന്‍എച്ച്എസ് നിര്‍ദേശം പറയുന്നത്. സാധാരണ ലൈംഗികത പുലര്‍ത്തുന്നവരെ അപേക്ഷിച്ച് ഭിന്നതാല്‍പര്യങ്ങള്‍ ഉള്ളവരെ ശരിയായ വിധത്തില്‍ പരിഗണിക്കുന്നതിനായാണ് ഈ നീക്കമെന്നാണ് വിശദീകരണം. ഭിന്ന ലൈംഗികതയുള്ളവരെയും മറ്റുള്ളവര്‍ക്ക് സമാനമായി കാണാന്‍ ഈ വിവരശേഖരണം സഹായിക്കും.

എന്നാല്‍ ഈ ചോദ്യങ്ങള്‍ക്ക് രോഗികള്‍ നിര്‍ബന്ധിതമായി മറുപടി നല്‍കേണ്ടതില്ല. ഇത്തരം ചോദ്യങ്ങള്‍ രോഗികളോട് ചോദിക്കണോ എന്നത് ട്രസ്റ്റുകള്‍ക്ക് തീരുമാനിക്കുകയുമാകാം. സാമൂഹിക പരിരക്ഷയോട് ഉത്തരവാദിത്തമുള്ള ആരോഗ്യ സേവന വിഭാഗങ്ങളും ലോക്കല്‍ അതോറിറ്റികളും ഇത്തരം ഒരു വിവരശേഖരണം നടത്തേണ്ടത് അത്യാവശ്യമാണെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് വക്താവ് പറഞ്ഞു. രോഗികള്‍ ആരും ഭിന്ന താല്‍പര്യങ്ങളുടെ പേരില്‍ വിവേചനത്തിന് ഇരയാകാതിരിക്കാന്‍ ഇക്വാലിറ്റി ആക്ട് അനുസരിച്ച് ഈ വിവരശേഖരണം ഉറപ്പാക്കേണ്ടതുണ്ടെന്നും എന്‍എച്ച്എസ് വ്യക്തമാക്കുന്നു.

ലണ്ടന്‍: അപകടകരമായി വാഹനമോടിച്ച് മരണങ്ങളുണ്ടായാല്‍ ജയില്‍ ശിക്ഷ ലഭിക്കുന്ന വിധത്തിലുള്ള നിയമം നിലവില്‍ വരുന്നു. അമിതവേഗത്തിലും മദ്യലഹരിയിലും ജനങ്ങളുടെ മരണത്തിന് കാരണമാകുന്ന വിധത്തില്‍ വാഹനമോടിക്കുന്നവര്‍ക്ക് ജീവപര്യന്തം ശിക്ഷവരെ നല്‍കാനാണ് പുതിയ പദ്ധതി. അമിത വേഗത, മത്സരയോട്ടം, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുകൊണ്ട് വാഹനമോടിക്കല്‍ എന്നിവ മൂലം അപകടങ്ങളുണ്ടാകുകയും അതു മൂലം മരണങ്ങള്‍ ഉണ്ടാകുകയും ചെയ്താല്‍ 14 വര്‍ഷം വരെയായിരുന്നു ഇതുവരെയുണ്ടായിരുന്ന പരമാവധി ശിക്ഷ. ഇത് ജീവപര്യന്തമായി ഉയര്‍ത്തിയിരിക്കുകയാണ്.

മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും സ്വാധീനത്തിലുണ്ടാകുന്ന വാഹനാപകടങ്ങളുടെ ശിക്ഷയും ജീവപര്യന്തമായി ഉയര്‍ത്തിയിട്ടുണ്ട്. അശ്രദ്ധമായി വാഹനമോടിച്ച് ജനങ്ങളെ പരിക്കേല്‍പ്പിച്ചാലും ശിക്ഷ ലഭിക്കുന്ന പുതിയ വ്യവസ്ഥയും നിയമത്തില്‍ കൂട്ടിച്ചേര്‍ക്കും. വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട പരിക്കുകളിലും മരണങ്ങളിലും എന്തൊക്കെ കുറ്റങ്ങള്‍ ചുമത്താനാകുമെന്ന് പരിശോധിച്ച ശേഷമാണ് ഈ പുതിയ വ്യവസ്ഥകള്‍ സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്.

വിഷയത്തില്‍ പ്രതികരിച്ചവരില്‍ ഭൂരിപക്ഷവും അശ്രദ്ധമായ ഡ്രൈവിംഗിലൂടെയുണ്ടാകുന്ന പരിക്കുകള്‍ക്ക് ശിക്ഷ നല്‍കാന്‍ വ്യവസ്ഥയുണ്ടാകുന്നതിനെ അനുകൂലിച്ചു. 90 ശതമാനം പേര്‍ ഇതിനെ അനുകൂലിച്ചതായാണ് വിവരം. അപകടകരമായ ഡ്രൈവിംഗ് മൂലമുണ്ടാകുന്ന മരണങ്ങള്‍ക്ക് പരമാവധി ശിക്ഷയായി ജീവപര്യന്തം നല്‍കുന്നതിനെ 70 ശതമാനം ആളുകള്‍ പിന്തുണയ്ക്കുന്നു. സര്‍ക്കാര്‍ കണ്‍സള്‍ട്ടേഷനില്‍ 9000 പേരാണ് പ്രതികരിച്ചത്.

ന്യൂഡല്‍ഹി: നോട്ട് നിരോധനം ഇന്ത്യയില്‍ കറന്‍സി ഉപയോഗിച്ചുള്ള അവസാന പരീക്ഷണമാകില്ലെന്ന് സൂചന. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ക്രിപ്‌റ്റോകറന്‍സി രംഗത്തേക്ക് ഇറങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഡാര്‍ക്ക് വെബില്‍ വിനിമയത്തിന് ഉപയോഗിക്കുന്ന ബിറ്റ്‌കോയിനുകളേക്കുറിച്ച് കേട്ടിട്ടുണ്ടാകുമല്ലോ. അതിന്റെ ഔദ്യോഗിക വേര്‍ഷന്‍ ആര്‍ബിഐ പരീക്ഷിക്കാനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. ബിറ്റ്‌കോയിനുകള്‍ വിജയകരമായി കൈകാര്യം ചെയ്യപ്പെടുന്നതാണ് അത്തരം ഒരു സാധ്യത വിനിയോഗിക്കാന്‍ ആര്‍ബിഐയെ പ്രേരിപ്പിക്കുന്നതെന്നാണ് വിവരം.

വിര്‍ച്വല്‍ കറന്‍സികള്‍ ഉപയോഗിക്കുന്നതിനെതിരെ വ്യാപകമായ മുന്നറിയിപ്പുകള്‍ റിസര്‍വ് ബാങ്ക് നല്‍കിയിട്ടും പ്രതിദിനം 2500 പേരെങ്കിലും ബിറ്റ്‌കോയിന്‍ ഉപയോക്താക്കളായി ചേര്‍ക്കപ്പെടുന്നുണ്ടെന്ന് ഒരു ബിറ്റ്‌കോയിന്‍ എക്‌സ്‌ചേഞ്ച് ഏജന്റ് വെളിപ്പെടുത്തി. അഞ്ച്‌ലക്ഷം ഡൗണ്‍ലോഡുകളെങ്കിലും ഒരു ദിവസം ഉണ്ടാകുന്നുണ്ടത്രേ! 2015ല്‍ സ്ഥാപിതമായ ഈ എക്‌സ്‌ചേഞ്ച് കമ്പനി ജനങ്ങള്‍ക്ക് വിര്‍ച്വല്‍ കറന്‍സികള്‍ കൂടുതല്‍ പ്രിയപ്പെട്ടതായി മാറുന്നുവെന്ന സൂചനയാണ് നല്‍കുന്നത്. പുതിയൊരു ആസ്തി വ്യവസ്ഥയായി ഇവ മാറുന്നുവെന്നാണ് വ്യക്തമാക്കപ്പെടുന്നത്.

ഡിജിറ്റല്‍ ഇടപാടുകളില്‍ ഇന്ത്യന്‍ കറന്‍സിക്ക് പകരം വിര്‍ച്വല്‍ കറന്‍സികള്‍ ഉപയോഗിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കുകയാണ് ആര്‍ബിഐയിലെ വിദഗ്ദ്ധര്‍ എന്നും സൂചനയുണ്ട്. സമ്പത്തിന്റെ ദേവതയായ ലക്ഷ്മിയുടെ പേരിലായിരിക്കും ഈ ബിറ്റ്‌കോയിന്‍ അറിയപ്പെടുക. പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന ക്രിപ്‌റ്റോകറന്‍സിയുടെ പ്രോട്ടോടൈപ്പ് പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ചതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഡച്ച് സെന്‍ട്രല്‍ ബാങ്കും സ്വന്തമായി ക്രിപ്‌റ്റോകറന്‍സി നിര്‍മിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക്

ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത അതിൻറെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിൻറെ ഭാഗമായി ഫിനാൻസ് സെക്രട്ടറിയുടെ വേക്കൻസിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.  ഫിനാൻസ് സെക്രട്ടറിയുടെ ശമ്പളം £18,000 മുതൽ £24,000 വരെ ആണ്. ജോലിയിലെ പ്രവൃത്തി പരിചയമനുസരിച്ചായിരിക്കും ശമ്പളം നിശ്ചയിക്കുക.ആഴ്ചയിൽ 30 മുതൽ 37.5 മണിക്കൂർ ജോലി ചെയ്യണം.  യുകെയിൽ ജോലി ചെയ്യാൻ ഹോം ഓഫീസിൻറെ അനുമതിയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. രൂപതയുടെ അക്കൗണ്ടിംഗ്, ഫിനാൻഷ്യൽ അഡ്മിനിസ്ട്രേഷൻ തുടങ്ങിയവ കൈകാര്യം ചെയ്യുന്നത് ഫിനാൻസ് സെക്രട്ടറി ആയിരിക്കും. കരിക്കുലം വിറ്റെയുടെ ഷോർട്ട് ലിസ്റ്റിംഗിനു ശേഷം നടക്കുന്ന ഇന്റർവ്യൂവിലൂടെയാണ് ഫിനാൻസ് സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നത്.

Finance Secretary-Job-Description

ബുക്ക് കീപ്പിംഗ്, അക്കൗണ്ട്സ്, വാർഷിക കണക്കെടുപ്പ്, ഡൊണേഷൻ മാനേജ്‌മെന്റ്, ഗിഫ്റ്റ് എയിഡ്, ഓഫീസ് അഡ്മിനിസ്ട്രേഷൻ എന്നിവ സെക്രട്ടറിയുടെ ചുമതല ആയിരിക്കും. അക്കൗണ്ടൻസിയിൽ അടിസ്ഥാന യോഗ്യത ഉണ്ടായിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനവും നല്ല കമ്മ്യൂണിക്കേഷൻ പരിചയവും ഉദ്യോഗാർത്ഥിക്ക്  വേണം. ശമ്പളത്തിനു പുറമേ ബാങ്ക് അവധികൾ ഉൾപ്പെടെ 28 ദിവസം അവധിയും ലഭിക്കും.  എപ്പാർക്കിയുടെ ഫിനാൻസ് ഓഫീസർക്ക് ആയിരിക്കും ഫിനാൻസ് സെക്രട്ടറി റിപ്പോർട്ട് ചെയ്യുക. രൂപതായുടെ പ്രസ്റ്റൺ ആസ്ഥാനത്തായിരിക്കും ജോലി ചെയ്യേണ്ടത്. ഇന്റർവ്യൂവിലെ തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥിക്ക് റഫറൻസ് ആൻഡ് DBS ചെക്കിനുശേഷം നിയമനം നല്കും. അപേക്ഷിക്കാനുള്ള അവസാന തിയതി November 11 ആണ്. താത്പര്യമുള്ളവർ [email protected] എന്ന ഇമെയിലിൽ CV അയയ്ക്കേണ്ടതാണ്. പോസ്റ്റൽ ആപ്ളിക്കേഷൻ അയയ്ക്കുന്നവർ താഴെപ്പറയുന്ന അഡ്രസ് ഉപയോഗിക്കണം.

Finance Officer, St. Ignatius Presbytery, St. Ignatius Square, Preston, PR1 1TT

2016 ജൂലൈ 16നാണ് യുകെയിൽ സീറോ മലബാർ എപ്പാർക്കി നിലവിൽ വന്നത്. തുടർന്ന് മാർ ജോസഫ് സ്രാമ്പിക്കൽ രൂപതയുടെ ആദ്യ മെത്രാനായി ചുമതലയേറ്റു. വികാരി ജനറാൾമാരുടെ നേതൃത്വത്തിൽ യുകെയിലെങ്ങുമുള്ള പ്രവർത്തനങ്ങൾ വിപുലമായ രീതിയിൽ നടത്താനുള്ള ക്രമീകരണങ്ങൾ നടന്നു വരികയാണ്. 140 ഓളം കുർബാന സെൻററുകൾ സീറോ മലബാർ സഭയ്ക്ക് കീഴിലുണ്ട്. ചാരിറ്റി കമ്മിഷനു കീഴിൽ ചാരിറ്റിയായി എപ്പാർക്കി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ന്യൂസ് ഡെസ്ക്

ബ്രിട്ടനിൽ മരുന്നുകളെ പ്രതിരോധിക്കുന്ന ഇൻഫെക്ഷനുകൾ ശക്തി പ്രാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ മരുന്നുകളുടെ അമിത ഉപയോഗം നിയന്ത്രിക്കണമെന്ന് മെഡിക്കൽ വിദഗ്ദർ ആവശ്യപ്പെട്ടു. ആൻറി ബയോട്ടിക്കുകളുടെ ഉപയോഗം കുറയ്ക്കണമെന്നാണ് പൊതുവേയുള്ള നിർദ്ദേശം. ഇപ്പോഴത്തെ നിരക്കിൽ ഇൻഫെക്ഷനുകൾ വർദ്ധിച്ചാൽ 2050 കളിൽ വർഷവും ഒരു മില്യണിലധികം ആളുകൾ മരിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ലോകമെമ്പാടുമുള്ള കണക്കെടുത്താൽ ഓരോ വർഷവും 700,000ൽ അധികം ആളുകൾ നിലവിൽ മരുന്നിനെ പ്രതിരോധിക്കുന്ന ഇൻഫെക്ഷനുകൾ മൂലം മരണമടയുന്നുണ്ട്.

ചെറിയ ജലദോഷത്തിനും പനിയ്ക്കും ആൻറിബയോട്ടിക്കുകളിലൂടെ നിയന്ത്രണം വരുത്താൻ ശ്രമിക്കുന്നത് പിന്നീട് ദോഷം ചെയ്യുമെന്നാണ് മുതിർന്ന ഡോക്ടർ അഭിപ്രായപ്പെടുന്നത്. ജി.പി മരുന്നുകൾ എഴുതി നൽകാതിരുന്നാൽ അവർ നിരുത്തരവാദിത്വപരമായി ആണ് ചികിത്സിക്കുന്നത് എന്ന മനോഭാവം മാറേണ്ടതുണ്ടെന്ന് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫസർ ഡെയിം സാലി ഡേവിസ് പറഞ്ഞു. അമിതമായി ആൻറി ബയോട്ടിക്കുകൾ ഉപയോഗിക്കുന്നതു വഴി മരുന്നുകളെ ചെറുക്കുന്ന ഇൻഫെക്ഷനുകൾ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ അത് മോഡേൺ മെഡിസിന്റെ അന്ത്യം കുറിക്കുമെന്ന് നിലവിലെ പഠനങ്ങളുടെ രീതി തെളിയിക്കുന്നു. ആന്റിബയോട്ടിക്കുകളുടെ ഉപയോഗം കുറയ്ക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് പ്രഫസർ സാലി പറയുന്നു. സൂപ്പർ ഡ്രഗ്സിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണത്തിനും റിസർച്ചിനുമായി 2.75 മില്യൻ പൗണ്ട് ചെലവിലുള്ള പ്രോജക്ട് യുകെയിൽ ഉടൻ ആരംഭിക്കും.

ഇൻഫെക്ഷനെ പ്രതിരോധിക്കുന്ന മരുന്നുകളുടെ അഭാവം സിസേറിയൻ, ഹിപ്പ് റീപ്ലേസ്മെൻറ്, ക്യാൻസർ ട്രീറ്റ്മെന്റ് എന്നിവയെ  ദോഷകരമായി ബാധിക്കും. യുകെയിൽ നല്കപ്പെടുന്ന 25 ശതമാനം ആന്റിബയോട്ടിക്കും അനാവശ്യമായി നല്കപ്പെടുന്നതാണ് എന്നാണ് പഠനം തെളിയിക്കുന്നത്.

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയെ വിഴുങ്ങുന്ന കാട്ടുതീ നേരിടാന്‍ ജയില്‍പ്പുള്ളികളുടെ സേവനവും. 3900 ജയില്‍പ്പുള്ളികളെയാണ് കാട്ടുതീ നേരിടാനുള്ള ഉദ്യമത്തില്‍ പങ്കെടുപ്പിക്കുന്നത്. ഇവരില്‍ 200 സ്ത്രീകളുമുണ്ട്. ഇവര്‍ക്ക് പ്രതിദിനം 2 ഡോളര്‍ വീതം പ്രതിഫലവും 1 ഡോളര്‍ വീതം ഓരോ അധിക മണിക്കൂറിനു നല്‍കും. ശിക്ഷാകാലാവധിയില്‍ ഇളവും ഇവര്‍ക്ക് അനുവദിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

8000 അഗ്നിശമന സേനാംഗങ്ങളാണ് കാട്ടുതീ നിയന്ത്രിക്കാനായി പൊരുതുന്നത്.നൂറ് കണക്കിന് ഫയര്‍ എന്‍ജിനുകളും നിരവധി വിമാനങ്ങളും ഈ ഉദ്യമത്തിന് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 31 പേരുടെ മരണത്തിന് കാരണമായ കാട്ടുതീ ഇപ്പോള്‍ 2 ലക്ഷം ഏക്കര്‍ പ്രദേശത്തെ വിഴുങ്ങിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. നൂറ് കണക്കിനാളുകളെ കാണാതായതായും വിവരമുണ്ട്.

അയല്‍ സ്‌റ്റേറ്റുകളില്‍ നിന്നും ഫെഡറല്‍ ഗവണ്‍മെന്റില്‍ നിന്നും കാട്ടുതീ നേരിടാന്‍ സഹായം ലഭിച്ചതായി കാലിഫോര്‍ണിയ ഗവര്‍ണറുടെ എമര്‍ജന്‍സി സര്‍വീസ് ഡയറക്ടര്‍ അറിയിച്ചു. കാലിഫോര്‍ണിയയിലെ ജയിലുകളാണ് ഈ സേവനത്തിന് സഹായവുമായെത്തിയ മറ്റൊരു വിഭാഗം. ജയിലിനു പുറത്ത് അപകടകാരികളല്ലെന്ന് കരുതുന്നവരെയാണ് തീ നിയന്ത്രിക്കാനുള്ള ജോലികള്‍ക്ക് നിയോഗിച്ചിരിക്കുന്നത്.

ലണ്ടന്‍: വെള്ളക്കമ്പനികളുടെ നിരക്ക് കൊള്ളയില്‍ നിന്ന് മോചനമുണ്ടാകുമെന്ന സൂചന നല്‍കി ഓഫ് വാട്ട്. 2015ലെ അതേ നിരക്കുകള്‍ തന്നെ തുടരണമെന്ന് ഓഫ് വാട്ട് കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. അടുത്ത എട്ട് വര്‍ഷത്തേക്ക് ഇതേ നിരക്കില്‍ത്തന്നെ വിതരണം നടത്തണമെന്നാണ് നിര്‍ദേശം. കമ്പനികളുടെ സ്‌പെന്‍ഡിംഗ് പ്ലാനുകള്‍ അംഗീകാരത്തിനായി സമര്‍പ്പിക്കപ്പെട്ടതോടെയാണ് ഓഫ് വാട്ട് ചെയര്‍മാന്‍ ജോണ്‍സണ്‍ കോക്‌സ് ഈ നിര്‍ദേശം പുറപ്പെടുവിച്ചത്.

ജലവിതരണക്കമ്പനികള്‍ പണം വെറുതെ കളയുന്നത് തടയാനുള്ള നടപടികള്‍ സ്വീകരിക്കും. ഇതുവരെ നടന്ന നിരക്ക് പുനര്‍നിര്‍ണയങ്ങളില്‍ ഇത്തവണത്തേത് ഏറ്റവും വെല്ലുവിളി നിറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. കമ്പനികളുടെ ഉടമസ്ഥാവകാശത്തെക്കുറിച്ചുള്ള സംവാദങ്ങള്‍ നടക്കുന്നതിനിടെയാണ് ഓഫ് വാട്ടിന്റെ ഈ നിര്‍ദേശം വന്നിരിക്കുന്നത്. പല കമ്പനികളും വിദേശ കമ്പനികളുടെ ഉടമസ്ഥതയിലാണ് ഇപ്പോള്‍ ഉള്ളത്.

ചില കമ്പനികള്‍ വിദേശ കമ്പനികളുടെ സഹായത്തോടെ സ്വകാര്യ വ്യക്തികള്‍ കൈകാര്യം ചെയ്യുകയാണ്. ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സേവനം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ചില കമ്പനികളുടെ പെരുമാറ്റം സംശയങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്ന് കോക്‌സ് പറഞ്ഞു. മൂലധനം സമാഹരിക്കാന്‍ ഉപഭോക്താക്കളെ കരുവാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ശരാശരി വാട്ടര്‍ ബില്‍ 395 പൗണ്ട് ആണ്. 2010-11ല്‍ ഇത് ശരാശരി 418 പൗണ്ട് ആയിരുന്നു.

കെയ്റോ: വിദേശികളുടെ വിവാഹങ്ങള്‍ ഇനി നടത്തിക്കൊടുക്കില്ലെന്ന് ഈജിപ്റ്റിലെ പ്രശസ്തമായ ക്രിസ്ത്യന്‍ സഭ. ബ്രിട്ടീഷ് ദമ്പതികള്‍ വിവാഹത്തിനു ശേഷം കാട്ടിക്കൂട്ടിയ കാര്യങ്ങളാണ് ബിഷപ്പിനെ ഇങ്ങനെയൊരു തീരുമാനത്തിന് പ്രേരിപ്പിച്ചത്. ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സന്യാസിമഠമായ സെന്റ് പോള്‍ ഓണ്‍ റോഡ്‌സിലായിരുന്നു സംഭവം നടന്നത്. മാത്യു, കാര്‍ലി ലണ്‍ എന്നിവര്‍ വിവാഹശേഷം സന്യാസിമഠത്തില്‍ നിന്ന് എടുത്ത ഫോട്ടോയിലെ ലൈംഗികതയാണേ്രത വിദേശികളെ ഇനി വിവാഹത്തിനായി പള്ളിയില്‍ പ്രവേശിപ്പിക്കേണ്ട എന്ന തീരുമാനത്തിനു പിന്നില്‍.

വിവാഹശേഷം ദമ്പതികള്‍ വിവാഹവേഷത്തില്‍ പുണ്യസ്ഥലമായി കണക്കാക്കുന്ന സന്യാസിമഠത്തില്‍ ഓറല്‍ സെക്‌സില്‍ ഏര്‍പ്പെടുന്നതിന്റെ ചിത്രം ഫേസ്ബുക്കിലാണ് പ്രത്യക്ഷപ്പെട്ടത്. സുഹൃത്തുക്കള്‍ ദമ്പതികളുടെ ഈ പ്രവൃത്തിയെ പ്രശംസിച്ചപ്പോള്‍ സഭാനേതൃത്വത്തിന് അത് അത്ര നല്ല കാര്യമായി തോന്നിയില്ല. ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ തങ്ങളുടെ ദേവാലയത്തില്‍ ഇനി വിദേശികളുടെ വിവാഹങ്ങള്‍ നടത്തിക്കൊടുക്കില്ല എന്ന് ബിഷപ്പ് കൈറില്ലോസ് തീരുമാനിക്കുകയായിരുന്നു.

തങ്ങള്‍ അഭിനയിക്കുകയായിരുന്നുവെന്നാണ് ദമ്പതികള്‍ ഇതേക്കുറിച്ച് വിശദീകരിച്ചത്. തങ്ങള്‍ തെറ്റൊന്നും ചെയ്തതായി തോന്നുന്നില്ല, എങ്കിലും സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ഗ്രീക്ക് പള്ളി അല്‍പം അമിതമായാണ് പ്രതികരിച്ചതെന്നുമായിരുന്നു വരനായ മാത്യുവിന്റെ പ്രതികരണം. തമാശക്കായി ചെയ്ത് ഫോട്ടോ സ്റ്റണ്ടായിരുന്നു ഇതെന്ന് കാര്‍ലിയും വ്യക്തമാക്കി. മാത്യുവിന്റെ കുടുംബാംഗം തന്നെയായിരുന്നു ഈ ചിത്രം പകര്‍ത്തിയത്. വിവാഹം നടത്തിക്കൊടുത്ത വൈദികനും ദമ്പതികളുടെ ഈ പ്രവൃത്തിയെ അപലപിച്ചു.

ന്യൂസ് ഡെസ്ക്

എൻ.എച്ച്.എസ് ആക്സിഡൻറ് ആൻഡ് എമർജൻസിയിലെ തിരക്കു കുറയ്ക്കാൻ പുതിയ നിർദ്ദേശവുമായി ടോറികൾ രംഗത്ത്. ജി.പി റഫർ ചെയ്യാതെ ആക്സിഡൻറ് ആൻഡ് എമർജൻസിയിൽ ചെന്നാൽ ഭാവിയിൽ ചികിത്സ കിട്ടണമെന്നില്ല. എൻ.എച്ച്.എസ് എമർജൻസിയിലെ തിരക്കു കുറയ്ക്കാൻ പുതിയ പദ്ധതി മുന്നോട്ട് വച്ചിരിക്കുകയാണ് ഹെൽത്ത് സെക്രട്ടറി ജെറമി ഹണ്ട്. ടോക്ക് ബിഫോർ യു വാക്ക് എന്ന പുതിയ നിർദ്ദേശമനുസരിച്ച് രോഗികൾ ജി.പിയുടെയോ NHS 111 ഫോൺ കോളിലെ നിർദ്ദേശമനുസരിച്ച് മാത്രമേ ഭാവിയിൽ A & E യിൽ പോകാൻ പറ്റുകയുള്ളൂ. അല്ലാത്തപക്ഷം രോഗികൾക്ക് ചികിത്സ നല്കാതെ മടക്കി അയയ്ക്കുവാൻ NHS ന് ഇത് അധികാരം നല്കും. അതായത് വിദഗ്ദ ഉപദേശം തേടിയതിനു ശേഷം മാത്രമേ എമർജൻസിയിൽ ചികിത്സ തേടാൻ സാധിക്കുകയുള്ളൂ.

എമർജൻസിയിലെ തിരക്ക് കുറയ്ക്കാൻ പുതിയ നിർദ്ദേശം സഹായിക്കുമെന്ന് NHS ഇംഗ്ലണ്ടിന്റെ അഡ്വൈസർ ഡോ. ഹെലൻ തോമസ് പറഞ്ഞു. പുതിയ നിർദ്ദേശത്തെക്കുറിച്ചുള്ള ചർച്ചകൾ അതിന്റെ ആരംഭദശയിൽ ആണെന്ന് അവർ പറഞ്ഞു. ഇതിന്റെ ഒരു പൈലറ്റ് സ്കീം ആദ്യം നടപ്പാക്കും. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ സഹപ്രവർത്തകരുമായി ജെറമി ഹണ്ട് പങ്കുവെച്ചതായി അറിയുന്നു. വിജയകരമെങ്കിൽ എല്ലാ ഹോസ്പിറ്റലുകളിലേയ്ക്കും ഇതു വ്യാപിപ്പിക്കും. നിലവിൽ എമർജൻസിയിൽ ചികിത്സ തേടിയെത്തുന്ന രോഗികളിൽ 20 ശതമാനം മാത്രമേ അതിനു മുൻപ് വിദഗ്ദ ഉപദേശം തേടാറുള്ളൂ എന്ന് കണക്കുകൾ തെളിയിക്കുന്നതായി ഡോ. ഹെലൻ പറഞ്ഞു.

റഫർ ചെയ്യപ്പെടാതെ എത്തുന്ന രോഗികളെ നീക്കം ചെയ്യാൻ ബൗൺസർമാരെ NHS നിയോഗിക്കുമോ എന്ന ഭയപ്പാടിലാണ് പൊതുജനങ്ങൾ. ആംബുലൻസുകളിൽ എത്തുന്നവർക്ക് നേരിട്ട് എമർജൻസിയിൽ ചികിത്സ ലഭിക്കുമെന്നതിനാൽ രോഗികൾ ഡോക്ടറെ കാണാനുള്ള എളുപ്പമാർഗ്ഗമായി ആംബുലൻസുകൾ വിളിച്ചാൽ എമർജൻസി സർവ്വീസിനെ അത് സമ്മർദ്ദത്തിലാക്കും. എൻ.എച്ച്.എസ് നിലവിൽ നേരിടുന്ന ക്രൈസിന്റെ ഒരു തെളിവാണ് പുതിയ നിർദ്ദേശത്തിലൂടെ പുറത്തു വന്നിരിക്കുന്നതെന്ന് പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ പറയുന്നു. NHS ലെ പ്രശ്നങ്ങൾ പരിഹരിക്കാതെ ഇതു പോലെയുള്ള നിർദ്ദേശങ്ങളിലൂടെ എമർജൻസി സംവിധാനത്തെ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നത് ഒട്ടും ആശാസ്യമല്ലെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷന്റെ ചെയർമാൻ ഡോ. ചാന്ദ് നാഗ്പുൽ അഭിപ്രായപ്പെട്ടു.

Copyright © . All rights reserved