രണ്ട് മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞ് ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു. ഇന്നലെ രാവിലെ വെസ്റ്റ് മിഡ്‌ലാന്റ്‌സ് സഫാരി പാര്‍ക്കിലാണ് സംഭവം. ഹൃദയസ്തംഭനം ഉണ്ടായതിനെ തുടര്‍ന്ന് കുഞ്ഞിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് രാവിലെ ഏതാണ്ട് 11.30മണിയോടെ ഹെലികോപ്റ്ററിലാണ് ടോട്ട് എന്നു പേരുള്ള പെണ്‍കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടിയന്തര സാഹചര്യത്തില്‍ സംഭവസ്ഥലത്ത് പാരമെഡിക്ക് എത്തിച്ചേര്‍ന്നതോടെ ലോസ് സിറ്റി പ്ലാസയുടെ സമീപ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചതായി ദൃക്‌സാക്ഷികള്‍ വ്യക്തമാക്കുന്നു.

കുട്ടിയുടെ മരണത്തില്‍ ദുരൂഹമായി ഒന്നും തന്നെയില്ലെന്ന് അന്വേണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ദാരുണ സംഭവം നടന്നിരിക്കുന്ന ഈ അവസരത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ക്കും സുഹൃത്തുക്കളുടെയും ദുഖത്തില്‍ പങ്കുചേരുന്നതായും അവര്‍ക്ക് ആവശ്യമായ എല്ലാ വിധ സഹായ സഹകരണങ്ങളും നല്‍കുമെന്നും വെസ്റ്റ് മെര്‍സിയ പോലീസ് ഇന്‍സ്‌പെക്ടര്‍ ഗുര്‍ജിത് സിങ് വ്യക്തമാക്കി. അടിയന്തര സാഹചര്യത്തില്‍ എല്ലാ വിധ സഹായ സഹകരണങ്ങളും നല്‍കിയ പാര്‍ക്കിലെ ജീവനക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായി അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ദുരൂഹതയൊന്നും തന്നെ ഈയവസരത്തില്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ദുരന്തം നടന്ന കുടുംബത്തിന്റെ സ്വകാര്യത കണക്കിലെടുക്കണമെന്നും സിങ് കൂട്ടിച്ചേര്‍ത്തു.

വെസ്റ്റ് മിഡ്‌ലാന്റ്‌സിലെ സഫാരി പാര്‍ക്കില്‍ എന്തൊക്കെയോ സംഭവിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതായും ആംബുലന്‍സ് ഹെലികോപ്റ്ററും ആംബുലന്‍സ് വാഹനങ്ങളും സംഭവ സ്ഥലത്തേക്ക് പോയിരുന്നതായും ദൃക്‌സാക്ഷിയായ മാറ്റ് മോറിസ് പറയുന്നു. ലോസ് സിറ്റി പ്ലാസയുടെ സമീപ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്. പാര്‍ക്കിലെത്തുന്നവരെ മറ്റൊരു വഴിയിലൂടെയാണ് ഇപ്പോള്‍ പാര്‍ക്കിലേക്ക് കടത്തി വിടുന്നതെന്നും മാറ്റ് പറഞ്ഞു. 1973ല്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്ന പാര്‍ക്ക് ടൂറിസ്റ്റുകളുടെ പ്രധാന ആകര്‍ഷണ ഘടകങ്ങളിലൊന്നാണ്.
നാല് ദിവസം തുടര്‍ച്ചയായി ലഭിച്ച ഈസ്റ്റര്‍ അവധി ആഘോഷിച്ച് ബ്രിട്ടീഷ് ജനത. കടുത്ത തണുപ്പിലും ആളുകള്‍ അല്‍പ്പ വസ്ത്രധാരികളായി മദ്യപിച്ച് തെരുവുകള്‍ കീഴടക്കിയായിരുന്നു ആഘോഷം. കൂട്ടുകാരുമൊത്ത് മദ്യപിച്ച് ലക്ക്‌കെട്ട് നടക്കുന്ന നിരവധി പേരെ ന്യൂകാസില്‍ നഗരത്തിലെ തെരുവുകളില്‍ കാണാമായിരുന്നു. ഇന്നെലെ രാത്രി അന്തരീക്ഷ താപനില മൈനസ് 3 ഡിഗ്രിയുടെ അടുത്തായിരുന്നു. എന്നിട്ടുപോലും അല്‍പ്പ വസ്ത്രധാരികളായിട്ടാണ് നോര്‍ത്തേണ്‍ പ്രദേശങ്ങളിലെ സ്ത്രീകള്‍ തെരുവിലെത്തിയത്.

കൈയ്യില്‍ മദ്യക്കുപ്പികളുമായി നിരവധി പേരെ തെരുവുകളില്‍ കാണാമായിരുന്നു. മദ്യപിച്ച് നിലത്ത് വീണു കിടക്കുന്നവരും നടക്കാന്‍ പ്രയാസപ്പെട്ട് സുഹൃത്തുക്കളുടെ ചുമലില്‍ താങ്ങി നില്‍ക്കുന്നവരുടെയും നിരവധി ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. മദ്യപിച്ച് ബോധരഹിതരായി തെരുവിലെ മൂലയ്ക്ക് കിടക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. ആഘോഷങ്ങള്‍ അതിരുവിടുന്നവരെ നിയന്ത്രിക്കാന്‍ പോലീസും ആംബുലന്‍സുകളും സജ്ജമായിരുന്നു. ചിലര്‍ ആംബുലന്‍സുകളില്‍ സഹായം തേടുകയും ചെയ്തിട്ടുണ്ട്.

മദ്യപിച്ച് ബോധം നശിച്ച പലരും തെരുവിലെ വൃത്തിഹീനമായ നിലത്ത് വീഴുകയും നിലത്ത് നിന്ന് എഴുന്നേറ്റ് നില്‍ക്കാന്‍ പരസഹായം തേടുകയും ചെയ്യുന്ന കാഴ്ച്ചകളാണ് കൂടുതല്‍. വീടുകളിലേക്ക് എത്താന്‍ പ്രയാസപ്പെടുന്ന സ്ത്രീകളായിരുന്നു കൂടുതലും തെരുവുകളിലുണ്ടായിരുന്നത്. സ്വന്തം കാലില്‍ എഴുന്നേറ്റ് നില്‍ക്കാന്‍ പോലും അവസ്ഥയിലായിരുന്നു പലരും.
ചിത്രങ്ങള്‍ കാണാം.
ലണ്ടന്‍: പാകിസ്ഥാന്‍ വംശജരായ രക്ഷിതാക്കള്‍ക്ക് യുകെയില്‍ ജനിച്ച ഓട്ടിസം ബാധിതയായ പെണ്‍കുഞ്ഞ് ഡീപോര്‍ട്ടേഷന്‍ ഭീതിയില്‍. മന്‍ഹ മജീദ് എന്ന നാലര വയസുകാരിയായ പെണ്‍കുഞ്ഞാണ് ദുരിതത്തിലായിരിക്കുന്നത്. സംസാരിക്കാനോ ഭാഷ മനസിലാക്കാനോ സ്വയം ഭക്ഷണം കഴിക്കാനോ പോലും അറിയാത്ത കുഞ്ഞ് ആക്രമണങ്ങള്‍ക്കും പ്രോസിക്യൂഷനു പോലും സാധ്യതയുള്ള രാജ്യത്തേക്ക് നാടുകടത്തപ്പെടാന്‍ പോകുന്നു എന്ന ആശങ്ക മാതാപിതാക്കള്‍ പങ്കുവെക്കുന്നു. പിതാവായ മജീദ് അക്തറിന്റെ ടാക്‌സ് വിവരങ്ങളില്‍ കണ്ടെത്തിയ പൊരുത്തൈക്കേടുകളാണ് ഇവരെ നാട്ടിലേക്ക് തിരിച്ചയക്കുന്ന അവസ്ഥയില്‍ വരെയെത്തിച്ചതെന്നാണ് വിവരം.

2000-2011, 2012-2013 വര്‍ഷങ്ങളില്‍ മജീദ് അക്തറിന്റെ അക്കൗണ്ടന്റുകള്‍ വരുത്തിയ പിഴവുകളാണ് കാരണം. 2016ല്‍ ഇത് ഹോംഓഫീസിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. 2007 മുതല്‍ യുകെയിലുള്ള അക്തര്‍ സ്ഥിരതാമസത്തിനായി അപേക്ഷ നല്‍കിയപ്പോളായിരുന്നു ഇത് ശ്രദ്ധയില്‍പ്പെട്ടത്. എന്നാല്‍ ടാക്‌സ് ഫയലിലെ പൊരുത്തക്കേടുകളില്‍ അന്വേഷണം വേണ്ടെന്നും പിഴയീടാക്കേണ്ടെന്നുമായിരുന്നു എച്ച്എംആര്‍സി തീരുമാനിച്ചത്. പിഴവുകള്‍ മനപൂര്‍വം വരുത്തിയാലോ വിവരങ്ങള്‍ ഒളിപ്പിച്ചാലോ അശ്രദ്ധ വരുത്തിയതു മൂലമുള്ള പിഴവുകള്‍ക്കോ മാത്രമേ പിഴയീടാക്കാറുള്ളു. ഹോം ഓഫീസില്‍ നിന്ന് അറിയിപ്പ് ലഭിച്ചപ്പോള്‍ അക്തര്‍ ഒരു ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനെ നിയോഗിച്ചു. തന്റെ അക്കൗണ്ടുകള്‍ വരുത്തിയ പിഴയാണെന്ന് ഈ പരിശോധനയിലാണ് വ്യക്തമായത്.

ഇതിനിടയില്‍ ആദ്യ രേഖകള്‍ കാണാതായിരുന്നു. രണ്ടു വര്‍ഷമായി അക്തറിന് ഈ പ്രശ്‌നങ്ങള്‍ മൂലം ജോലി ചെയ്യാന്‍ കഴിയുന്നില്ല. ഏത് സമയത്തും നാടുകടത്താമെന്ന സ്ഥിതിയാണുള്ളത്. ദിനചര്യയിലെ ചെറിയ മാറ്റം പോലും മന്‍ഹക്ക് സഹിക്കാന്‍ കഴിയില്ല. അവള്‍ മണിക്കൂറുകളോളം കരഞ്ഞുകൊണ്ടിരിക്കും. ഉറക്കവും ഭക്ഷണവും ഉപേക്ഷിക്കും. ചിലപ്പോള്‍ വെറുതെ കണ്ണടച്ച് മണിക്കൂറുകളോളം ഇരിക്കും. ഇത്തരമൊരു അവസ്ഥയില്‍ പാകിസ്ഥാനിലേക്ക് പോകുന്നതിനെക്കുറിച്ച് ആലോചിക്കാനേ കഴിയില്ലെന്ന് അക്തര്‍ പറയുന്നു. രണ്ടു വര്‍ഷമായി ലോക്കല്‍ അതോറിറ്റി, ഡോക്ടര്‍, സ്‌കൂള്‍ എന്നിവയുടെ സഹായത്തോടെയാണ് മന്‍ഹയുടെ ജീവിതം. അതില്‍ നിന്ന് വ്യത്യസ്തമായ സാഹടചര്യമാണ് പാകിസ്ഥാനിലേത്. ഒരു മനുഷ്യജീവിയായിപ്പോലും ഓട്ടിസം ബാധിതരെ അവിടെ കണക്കാക്കില്ലെന്ന് അക്തര്‍ പറയുന്നു. അവള്‍ ആക്രമിക്കപ്പെടുക പോലും ചെയ്‌തേക്കാമെന്നും ഈ പിതാവ് ഭയപ്പെടുന്നു.
അമേരിക്കന്‍ വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ ഇനിമുതല്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ വിവരങ്ങളും ഹാജരാക്കണം. അമേരിക്കയിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന എല്ലാവരുടെയും സോഷ്യല്‍ മീഡിയാ ഐഡന്റിറ്റികള്‍ പരിശോധിക്കാനുള്ള ഭേദഗതി കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് ഫെഡറല്‍ സര്‍ക്കാര്‍. പുതിയ ഭേദഗതി നിലവില്‍ വന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഉപയോഗിച്ചിരുന്ന നവ മാധ്യമങ്ങളുടെ പൂര്‍ണ വിവരങ്ങളും അപേക്ഷയ്ക്ക് ഒപ്പം വിസ അപേക്ഷകര്‍ നല്‍കേണ്ടി വരും. ഇമിഗ്രന്റ്, നോണ്‍ ഇമിഗ്രന്റ് വിസ അപേക്ഷകര്‍ സോഷ്യല്‍ മീഡിയ ഐഡിന്റിറ്റികള്‍ നിര്‍ബന്ധമായും നല്‍കണമെന്നാണ് നിര്‍ദേശം. രാജ്യത്തിനകത്ത് കടക്കുന്ന വിദേശികളെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കുന്നത് വഴി തീവ്രവാദ ആക്രമണങ്ങളെ ചെറുക്കുകയാണ് ലക്ഷ്യമെന്നാണ് അമേരിക്ക അവകാശപ്പെടുന്നത്.

ഐഡന്റിറ്റി സ്ഥിരീകരിക്കേണ്ടി വരുന്ന പ്രത്യേക സാഹചര്യങ്ങളിലോ സുരക്ഷ വര്‍ദ്ധിപ്പിച്ച അവസരങ്ങളിലോ മാത്രമായിരുന്നു കോണ്‍സുലാര്‍ ഒഫിഷ്യലുകള്‍ നേരത്തെ സോഷ്യല്‍ മീഡിയ വിവരങ്ങള്‍ ശേഖരിച്ചിരുന്നത്. നവമാധ്യമങ്ങള്‍ കഠിന പരിശോധനയ്ക്ക് വിധേയമാക്കുന്നത് അറബ് രാജ്യങ്ങളില്‍ നിന്നുള്ള ഇമിഗ്രന്റ് യാത്രക്കാരെ പ്രതികൂലമായി ബാധിക്കുമെന്നും ഇവരുടെ വിസ നിഷേധിക്കപ്പെടുന്നതിന് കാരണമാകുമെന്നും അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ ഡയറക്ടര്‍ ഹിന ഷാംസി പറയുന്നു. തീവ്രവാദ പ്രവര്‍ത്തനം എന്ന പ്രയോഗം വളരെ രാഷ്ട്രീയപരമാണ്. അത് ഒരു തെറ്റും ചെയ്യാത്ത കുടിയേറ്റക്കാര്‍ക്കെതിരെ പ്രയോഗിക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നും അവര്‍ ആരോപിച്ചു.

വിസാ ചട്ടത്തിലെ പുതിയ ഭേദഗതിയെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാന്‍ 60 ദിവസം നല്‍കിയിട്ടുണ്ട്. ഇതിനു ശേഷം മാത്രമേ ഓഫീസ് ഓഫ് മാനേജ്‌മെന്റ് ആന്റ് ബജറ്റ് അന്തിമ തീരുമാനത്തിലെത്തുകയുള്ളു. പുതിയ തീരുമാനം അംഗീകരിക്കപ്പെടുകയാണെങ്കില്‍ വിസ അപേക്ഷിക്കുന്നവര്‍ അന്താരാഷ്ട്ര യാത്രകള്‍ ചെയ്തതിന്റെ വിവരങ്ങള്‍, അഞ്ച് വര്‍ഷത്തിനിടയ്ക്ക് ഉപയോഗിച്ചിരുന്ന ടെലഫോണ്‍ നമ്പറുകള്‍, ഇ-മെയില്‍ അഡ്രസ് തുടങ്ങിയ വിവരങ്ങള്‍ കൂടി ഹാജരാക്കേണ്ടി വരും. ഏതെങ്കില്‍ രാജ്യത്ത് നിന്ന് നാടുകടത്തപ്പെടുകയോ പുറത്താക്കപ്പെടുകയോ ചെയ്തിട്ടുണ്ടോയെന്നും കുടുംബത്തിലെ ആരെങ്കിലും തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടുണ്ടോയെന്നും അപേക്ഷകര്‍ വ്യക്തമാക്കേണ്ടി വരുമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് അധികൃതര്‍ പറഞ്ഞു.
ലണ്ടന്‍: ജിപിമാരുടെ എണ്ണത്തിലുള്ള കുറവ് നികത്താന്‍ ഗവണ്‍മെന്റ് സ്വീകരിക്കുന്ന നടപടികള്‍ക്ക് തിരിച്ചടിയായി നേരത്തേ വിരമിക്കുന്ന എന്‍എച്ച്എസ് ഡോക്ടര്‍മാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. ജിപി അപ്പോയിന്റ്‌മെന്റുകളുടെ വെയിറ്റിംഗ് ലിസ്റ്റ് അനന്തമായി നീളുന്നതുമൂലമുണ്ടാകുന്ന അമിതജോലിയും ടോറികള്‍ ഏര്‍പ്പെടുത്തിയ ശമ്പളം വെട്ടിക്കുറയ്ക്കലുകളുമാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. നേരത്തേ വിരമിക്കുന്ന ഡോക്ടര്‍മാരുടെ എണ്ണം ഇരട്ടിയായി വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന. ജനസംഖ്യാനുപാതികമായി ജിപിമാരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ടെന്ന് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു. ജനറല്‍ പ്രാക്ടീസ് സംരക്ഷിക്കണമെന്ന് ഇതിന്റെ അടിസ്ഥാനത്തില്‍ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു.

2016-17 കാലയളവില്‍ 60 വയസില്‍ താഴെ പ്രായമുള്ള 784 ജിപിമാരാണ് വിരമിച്ചത്. 2009-10 കാലയളവില്‍ ഇത് 384 പേര്‍ മാത്രമായിരുന്നു. കഴിഞ്ഞ 5 വര്‍ഷങ്ങള്‍ക്കിടെ 4000 ജിപിമാര്‍ ജോലിയില്‍ നിന്ന് വിരമിച്ചിട്ടുണ്ട്. പ്രൊഫഷനിലുള്ളവരുടെ പത്തിലൊന്ന് പേര്‍ വരും ഇത്. ജനറല്‍ പ്രാക്ടീഷണര്‍മാരുടെ ക്ഷാമം രോഗികള്‍ക്കാണ് ദുരിതമാകുന്നത്. ശരാശരി 13 ദിവസത്തെ കാത്തിരിപ്പ് ജിപി വിസിറ്റിന് രോഗികള്‍ക്കുണ്ടാകുന്നുണ്ട്. 2015ല്‍ ഇത് 10 ദിവസമായിരുന്നു. ഈ നിരക്ക് മൂന്നാഴ്ചയായി വര്‍ദ്ധിക്കാനാണ് സാധ്യതയെന്ന് വിദഗ്ദ്ധര്‍ ആശങ്കപ്പെടുന്നു. 2020ഓടെ 5000 ജിപിമാരെ പുതുതായി നിയമിക്കുമെന്ന് 2015ലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. ഇതിനാണ് തിരിച്ചടി ലഭിച്ചിരിക്കുന്നത്.

ജിപികള്‍ക്ക് നല്‍കിയിരുന്ന ഫണ്ടില്‍ പോലും വെട്ടിക്കുറയ്ക്കലുകള്‍ വരുത്തിയിരിക്കുകയാണെന്ന് ഷാഡോ ഹെല്‍ത്ത് സെക്രട്ടറി ജോണ്‍ ആഷ്‌വര്‍ത്ത് പറഞ്ഞു. മൊത്തം ഹെല്‍ത്ത് ബജറ്റിന്റെ ചെറിയൊരു ശതമാനം മാത്രമാണ് ജിപികള്‍ക്ക് ഇപ്പോള്‍ നല്‍കുന്നത്. രോഗികള്‍ ഇത്രയും കാത്തിരിക്കേണ്ടി വരുന്നത് അംഗീകരിക്കാനാകില്ല. എന്‍എച്ച്എസിനും കെയര്‍ സെക്ടറിനും ഒരു ദീര്‍ഘകാല നിക്ഷേപ പദ്ധതി ആവശ്യമാണെന്നും ആഷ്‌വര്‍ത്ത് ആവശ്യപ്പെട്ടു. ലേബര്‍ പാര്‍ട്ടി ഉന്നയിച്ച ചോദ്യത്തിന് പാര്‍ലമെന്റിലാണ് ഈ കണക്കുകള്‍ അവതരിപ്പിക്കപ്പെട്ടത്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ജിപിമാരുടെ ജോലിഭാരം 16 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ടെന്ന് റോയല്‍ കോളേജ് ഓഫ് ജിപിസ് അറിയിക്കുന്നു.
കൊല്‍ക്കത്ത: ഈസ്റ്റര്‍ ദിനത്തില്‍ കേരള ഫുട്‌ബോളിന് ഉയര്‍ത്തെഴുന്നേല്‍പ്പ്. 14 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കേരളത്തിന് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ കിരീടം. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പശ്ചിമ ബംഗാളിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ കീഴടക്കിയാണ് കേരളം ആറാം കിരീടം നേടിയത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും രണ്ടു ഗോള്‍ വീതം നേടി സമനില പാലിക്കുകായിരുന്നു.
കേരളത്തിന്റെ ഗോള്‍കീപ്പര്‍ മിഥുന്‍ വിയുടെ മികവാണ് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കേരളത്തിന് തുണയായത്. ബംഗാളിന്റെ ആദ്യ രണ്ടു കിക്കുകളും മിഥുന്‍ തടഞ്ഞു. രാഹുല്‍ വി രാജ്, ജിതിന്‍ ഗോപാലന്‍, ജസ്റ്റിന്‍, സീസണ്‍ എന്നിവര്‍ കേരളത്തിനായി ലക്ഷ്യം കണ്ടു. അതേസമയം ക്യാപ്റ്റന്‍ ജിതേന്‍ മുര്‍മുവിനെ ഗോള്‍കീപ്പറാക്കി ബംഗാള്‍ പരീക്ഷണം നടത്തിയെങ്കിലും അതൊന്നും കേരളത്തിന്റെ വിജയത്തെ തടയാനായില്ല.
കളി തുടങ്ങി ആദ്യ മിനിറ്റുകളില്‍ തന്നെ പശ്ചിമ ബംഗാളിന്റെ ആക്രമണമായിരുന്നു. ഒമ്പതാം മിനിറ്റില്‍ ബോക്‌സിന് തൊട്ടടുത്ത് വെച്ച് സീസണെടുത്ത ഫ്രീ കിക്കായിരുന്നു കേരളത്തിന് ലഭിച്ച ആദ്യ അവസരം. പന്ത് ലക്ഷ്യം തെറ്റി. എന്നാല്‍ 19-ാം മിനിറ്റില്‍ കിട്ടിയ അവസരം കേരളം മുതലെടുത്തു. ബംഗാളിന്റെ പാഴായിപ്പോയ ഒരു നീക്കത്തിനൊടുവില്‍ ഒരു കൗണ്ടര്‍ അറ്റാക്കിലൂടെയാണ് കേരളത്തിന്റെ ഗോള്‍ വന്നത്. ഏകദേശം ഗ്രൗണ്ടിന്റെ മധ്യഭാഗത്ത് നിന്ന് സീസണ്‍ നല്‍കിയ പന്തുമായി കുതിച്ച ജിതിന്‍ എം.എസിന് ലക്ഷ്യം തെറ്റിയില്ല. ബംഗാള്‍ ഗോള്‍കീപ്പറേയും മറികടന്ന് പന്ത് വലയിലെത്തി (1-0)
പിന്നീട് ബംഗാള്‍ നിരവധി അവസരങ്ങള്‍ മെനഞ്ഞെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. തിര്‍തങ്കര്‍ സര്‍ക്കാര്‍ നിറഞ്ഞുകളിച്ചെങ്കിലും ബംഗാളിന് ഗോള്‍ മാത്രം അകന്നുനിന്നു. 34-ാം മിനിറ്റില്‍ അഫ്ദാലിന്റെ ക്രോസില്‍ ജിതിന്‍ ഗോപാലാന് സുവര്‍ണാവസരം ലഭിച്ചെങ്കിലും പന്ത് കണക്റ്റ് ചെയ്യാനായില്ല. അഞ്ചു മിനിറ്റിന് ശേഷം ലഭിച്ച ലീഡുയര്‍ത്താനുളള അവസരം അഫ്ദാല്‍ പെനാല്‍റ്റി ബോക്‌സിനുള്ളില്‍ വെച്ച് പുറത്തേക്കടിച്ചു. 46-ാം മിനിറ്റില്‍ ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ജിതിന്‍ എം.എസിന് ഗോള്‍നേട്ടം രണ്ടാക്കാനുള്ള അവസരം ലഭിച്ചു. എന്നാല്‍ പോസ്റ്റിന് മുന്നില്‍ വെച്ചുള്ള കണ്‍ഫ്യൂഷനില്‍ ജിതിനും പിന്നീട് അഫ്ദാലും ലക്ഷ്യം കണ്ടില്ല. തൊട്ടടുത്ത മിനിറ്റില്‍ ബംഗാളും ഒരു ശ്രമം നടത്തി. തിര്‍തങ്കര്‍ സര്‍ക്കാറിന്റെ പാസില്‍ ജിതേന്‍ മുര്‍മുവിന്റ ശ്രമം കേരള പ്രതിരോധം തടയുകയായിരുന്നു.

രണ്ടാം പകുതിയില്‍ ബംഗാളിന്റെ പ്രതിരോധം പാളിയതോടെ കേരളത്തിന് അവസരങ്ങള്‍ തുറന്നുകിട്ടിയെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല. 68ാം മിനിറ്റില്‍ മനോഹരമായൊരു നീക്കത്തിനൊടുവില്‍ ജിതേന്‍ മുര്‍മുവാണ് ബംഗാളിനെ ഒപ്പമെത്തിച്ചത്. രാജന്‍ ബര്‍മന്റെ കൃത്യതയാര്‍ന്ന ക്രോസ് വലയിലെത്തിക്കുന്നതില്‍ ബംഗാള്‍ ക്യാപ്റ്റന് പിഴച്ചില്ല. (1-1). നിശ്ചിത സമയത്ത് കേരളവും ബംഗാളും ഓരോ ഗോള്‍ വീതം നേടിയതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങി. ഏറെ നാടകീയത നിറഞ്ഞ അധിക സമയത്ത് രാജന്‍ ബര്‍മന്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ ബംഗാള്‍ പത്ത് പേരായി ചുരുങ്ങി. ഒടുവില്‍ മത്സരം അവസാനിക്കാന്‍ നാല് മിനിറ്റ് ബാക്കി നില്‍ക്കെ വിപിന്‍ തോമസ് മനോഹരമായൊരു ഹെഡ്ഡറിലൂടെ കേരളത്തിന് 2-1ന്റെ ലീഡ് സമ്മാനിച്ചു. എന്നാല്‍ അതേ നാണയത്തില്‍ ബംഗാള്‍ തിരിച്ചടിച്ചു. തിര്‍തങ്കര്‍ സര്‍ക്കാറിന്റെ സുന്ദരമായ ഫ്രീ കിക്ക് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേത്തിച്ചു.
2004-ല്‍ ഡല്‍ഹിയിലായിരുന്നു കേരളത്തിന്റെ അവസാന കിരീടം. അന്ന് പഞ്ചാബിനെയാണ് കേരളം ഫൈനലില്‍ തോല്‍പ്പിച്ചത്. 2013-ല്‍ കൊച്ചിയില്‍ ഫൈനലിലെത്തിയെങ്കിലും സര്‍വീസസിനോട് തോല്‍ക്കുകയായിരുന്നു.
ബിനോയി ജോസഫ്, മലയാളം യുകെ ന്യൂസ് ഡെസ്ക്.
സൃഷ്ടാവിന്റെ മനസറിയാന്‍ തിയറി ഓഫ് എവരിതിംഗ് രചിച്ച വിശ്വവിഖ്യാത പ്രതിഭ സ്റ്റീഫൻ വില്യം ഹോക്കിംഗ് ഇനി ഓർമ്മകളിൽ മാത്രം. ആധുനിക ലോകം കണ്ട പ്രശസ്ത ഭൗതികശാസ്ത്രജ്ഞന് ലോകം വിട നല്കി. ശാസ്ത്രലോകത്തിന് അറിവിന്റെ അക്ഷയഖനി സമ്മാനിച്ച സ്റ്റീഫൻ വില്യം ഹോക്കിംഗിന് ആദരാജ്ഞലികൾ അർപ്പിക്കാനെത്തിയത് ആയിരങ്ങൾ. അദ്ദേഹത്തിന്റെ പ്രിയ കുടുംബാംഗങ്ങളും ശിഷ്യഗണവും സഹപ്രവർത്തകരും നിറകണ്ണുകളോടെ ശാസ്ത്ര ഗുരുവിന് അന്ത്യാഭിവാദ്യം അർപ്പിച്ചു. കേംബ്രിഡ്ജിന്റെ വീഥികൾ ആദരപൂർവ്വം അപൂർവ്വ പ്രതിഭയെ യാത്രയാക്കി. നിരീശ്വരവാദിയായ സ്റ്റീഫൻ ഹോക്കിംഗിന് നല്കിയത് ആംഗ്ലിക്കൻ സഭയുടെ പാരമ്പര്യമനുസരിച്ചുള്ള സംസ്കാര ചടങ്ങുകള്‍ ആയിരുന്നു. പ്രൊഫ. ഹോക്കിംഗിന്റെ മുൻ പത്നി ജെയ്ൻ ഹോക്കിംഗ്, മകൻ തിമോത്തി ഹോക്കിംഗ്, മകൾ ലൂസി ഹോക്കിംഗ് എന്നിവർ നിറകണ്ണുകളുമായി ചടങ്ങിൽ പങ്കെടുത്തു.

കേംബ്രിഡ്ജിലെ യൂണിവേഴ്സിറ്റി ചർച്ച് ഓഫ് സെൻറ് മേരി ദി ഗ്രേറ്റിൽ ആയിരങ്ങളാണ് വിശ്വവിഖ്യാത പ്രതിഭയ്ക്ക് ആദരം അര്‍പ്പിക്കാന്‍ എത്തിചേര്‍ന്നത്. “എല്ലാറ്റിനും അതിന്റെതായ സമയമുണ്ട്.. എന്തിനും അതിന്റെതായ കാലമുണ്ട്.. സ്വർഗത്തിനു കീഴിലുള്ള ഏതു ദ്രവ്യത്തിനും ഒരു സമയം വരും.. ജനിക്കാനും സമയം, അതുപോലെ മരണത്തെ പുല്കാനും.. വിതയ്ക്കുവാനും കൊയ്യുവാനും.. ജീവനെ ഇല്ലാതാക്കാനും സുഖപ്പെടുത്താനും.. തകർന്നടിയാനും സൃഷ്ടിക്കപ്പെടാനും.. കരയാനും സന്തോഷിക്കാനും.. വിലപിക്കാനും നൃത്തം ചെയ്യുവാനും.. സ്നേഹിക്കപ്പെടാനും വെറുക്കപ്പെടാനും.. യുദ്ധത്തിനും പിന്നെ സമാധാനത്തിനും”.. ദി തിയറി ഓഫ് എവരിതിംഗ് എന്ന ഹോളിവുഡ് ഡോക്യൂമെന്ററിയിൽ സ്റ്റീഫൻ ഹോക്കിംഗിനെ അവതരിപ്പിച്ച എഡ്ഡി റെഡ് മെയ്നാണ് ആദ്യ ബൈബിൾ വായന നടത്തിയത്.

സ്റ്റീഫൻ ഹോക്കിംഗ് തന്റെ 52 വർഷങ്ങൾ ചിലവഴിച്ച ഗോൺവിൽ ആൻഡ് കെയ്സ് കോളജിനു തൊട്ടടുത്തുള്ള കേംബ്രിഡ്ജിലെ യൂണിവേഴ്സിറ്റി ചർച്ച് ഓഫ് സെൻറ് മേരി ദി ഗ്രേറ്റിൽ ആണ് സംസ്കാര ശുശ്രൂഷ നടന്നത്. മാർച്ച് 14 നാണ് സ്റ്റീഫൻ ഹോക്കിംഗ് മരണമടഞ്ഞത്. അദ്ദേഹത്തിന് 76 വയസായിരുന്നു. മോട്ടോർ ന്യൂറോൺ രോഗം ബാധിച്ച ഹോക്കിംഗ് ആധുനിക കമ്യൂണിക്കേഷൻ സംവിധാനങ്ങളിലൂടെയാണ് ആശയ വിനിമയം നടത്തിയിരുന്നത്. ശാസ്ത്ര സംബന്ധമായ നിരവധി പ്രബന്ധങ്ങളും ബുക്കുകളും അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ശാസ്ത്രകുതുകികൾക്ക് പ്രചോദനവും ആവേശവുമായിരുന്നു ഹോക്കിംഗ്.

സ്റ്റീഫൻ ഹോക്കിംഗിന്റെ പ്രവർത്തന വേദിയായിരുന്ന കോളജിലെ ആറ് സഹപ്രവർത്തകർ പുഷ്പാലംകൃതമായ ശവമഞ്ചം കരങ്ങളിലേറ്റിയപ്പോൾ ആയിരങ്ങളുടെ കരഘോഷത്താൽ അന്തരീക്ഷം മുഖരിതമായി. സ്റ്റീഫൻ ഹോക്കിംഗ് ജീവിച്ചിരുന്ന ഓരോ വർഷത്തെയും അനുസ്മരിച്ച് മണിനാദം 76 തവണ മുഴങ്ങി. റെഡ് മെയ്നെ കൂടാതെ മാർട്ടിൻ റീസും ബൈബിൾ റീഡിംഗ് നടത്തി. ഹോക്കിംഗിന്റെ മൂത്ത പുത്രൻ റോബർട്ട് ഹോക്കിംഗ്, ഹോക്കിംഗിന്റെ ശിഷ്യനായ പ്രഫ. ഫേ ഡോക്കർ എന്നിവർ ഹോക്കിംഗിനെ അനുസ്മരിച്ചു സംസാരിച്ചു. 1882 ൽ സർ ഐസക് ന്യൂട്ടന്റെയും 1727 ൽ ചാൾസ് ഡാർവിന്റെയും ഭൗതിക ശരീരം അടക്കം ചെയ്തിരിക്കുന്ന വെസ്റ്റ് മിൻസ്റ്റർ ആബേയിൽ സ്റ്റീഫൻ ഹോക്കിംഗിന്റെയും ചിതാഭസ്മം വിതറും.

“ഞങ്ങളുടെ പിതാവ് ജീവിതത്തിന്റെ ഏകദേശം 50 വർഷങ്ങൾ ചിലവഴിച്ചത് കേംബ്രിഡ്ജിലായിരുന്നു. അദ്ദേഹം ഈ നഗരത്തിന്റെ ഭാഗമായിരുന്നു. അദ്ദേഹം സ്നേഹിച്ചതും അദ്ദേഹത്തെ സ്നേഹിച്ചതുമായ പ്രിയ നാട്ടിൽ അന്ത്യകർമ്മങ്ങൾ നടത്തുക എന്നത് ഉചിതമെന്ന് ഞങ്ങൾ കരുതുന്നു. സ്റ്റീഫൻ ഹോക്കിംഗിന്റെ ജീവിതത്തിന്റെ ഭാഗമായിട്ടുള്ളവർക്കും മതവിശ്വാസം ഉള്ളവർക്കും ഇല്ലാത്തവർക്കും അദ്ദേഹത്തിന്റെ അന്ത്യയാത്രയിൽ പങ്കെടുക്കാൻ അവസരം നല്കുന്നതിനായാണ് ചടങ്ങുകൾ ഇപ്രകാരം നടത്തിയത്.” സ്റ്റീഫൻ ഹോക്കിംഗിന്റെ മക്കളായ ലൂസിയും റോബർട്ടും ടിംമ്മും പറഞ്ഞു.

1942 ജനുവരി 8 ന് ജനിച്ച സ്റ്റീഫൻ വില്യം ഹോക്കിംഗ് പ്രഫസറായും റിസർച്ച് ഡയറക്ടറായും കേംബ്രിഡ്ജ് യുണിവേഴ്സിറ്റിയിലെ വിവിധ ഡിപ്പാർട്ട്മെൻറുകളിൽ 1977 മുതൽ 2018 വരെ സേവനം അനുഷ്ഠിച്ചിരുന്നു. ഇരുപത്തിയൊന്നാം വയസിൽ അമിട്രോപ്പിക് ലാറ്ററൽ സ്ക്ളീറോസിസ് ബാധിച്ച ഹോക്കിംഗ് അര നൂറ്റാണ്ടിലേറെ ശാരീരിക അവശതകളെ തരണം ചെയ്ത് കർമ്മപഥത്തിൽ ചരിത്രം രചിച്ചു. ഇലക്ട്രോണിക് വോയ്സ് സിംതസൈസർ ഉപയോഗിച്ചാണ് അദ്ദേഹം തന്റെ ആശയങ്ങൾ പങ്കുവെച്ചിരുന്നത്. തിയറി ഓഫ് എവരിതിംഗ് പ്രാവർത്തികമാക്കാനായാൽ സൃഷ്ടാവിന്റെ മനസറിയാകുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ഐൻസ്റ്റീന്റെ റിലേറ്റിവിറ്റി തിയറിയും ക്വാണ്ടം മെക്കാനിക്സും സബ് അറ്റോമിക് പാർട്ടിക്കിളുകളും സ്റ്റീഫൻ ഹോക്കിംഗിന്റെ ഇഷ്ട വിഷയങ്ങളായിരുന്നു. ബഹിരാകാശ രഹസ്യങ്ങളും സമയവും ബ്ലാക്ക് ഹോളും വിശദീകരിക്കുന്ന ബുക്കായ ഇൻറർനാഷണൽ ബെസ്റ്റ് സെല്ലർ “എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം” ഹോക്കിംഗിനെ ആൽബർട്ട് ഐൻസ്റ്റീൻ കഴിഞ്ഞാലുള്ള ഏറ്റവും പ്രശസ്തനായ സെലബ്രിറ്റി ആക്കിയിരുന്നു.



ന്യൂസ് ഡെസ്ക്
വിശുദ്ധവാരത്തിന് അന്ത്യം കുറിച്ചു കൊണ്ട് ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. പീഡാസഹനവും കുരിശുമരണവും വഴി ലോകത്തിന്റെ പാപങ്ങളുടെ മോചനത്തിനായി തന്നെത്തന്നെ ബലിയായർപ്പിച്ച യേശുദേവന്റെ ഉയിർപ്പ് ദിനമാണിന്ന്. ഉപവാസവും പ്രാർത്ഥനയും കാരുണ്യ പ്രവർത്തികളും വഴി അമ്പതു നോമ്പിന്റെ നിറവിൽ ആത്മീയമായി ഒരുങ്ങിയാണ് ക്രൈസ്തവർ ഉത്ഥിതനായ ക്രിസ്തുവിനെ ജീവിതത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന പാതിരാ കുർബാനയിൽ വിശ്വാസികൾ സാഘോഷം പങ്കെടുത്തു. യുകെയിൽ നടന്ന ഈസ്റ്റർ കുർബാനകളിൽ ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്.
പ്രസ്റ്റണിൽ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നല്കി. വിവിധ കുർബാന സെൻററുകളിൽ വൈദികർ ശുശ്രൂഷകൾ നയിച്ചു. സമാധാനത്തിന്റെയും പ്രതീക്ഷയുടെയും സന്ദേശമാണ് ഈസ്റ്റർ നല്കുന്നതെന്ന് വി.കുർബാന മധ്യേ വൈദികർ വിശ്വാസികളെ ഉദ്ബോധിപ്പിച്ചു. അനുരജ്ഞനത്തിന്റെയും സഹിഷ്ണുതയുടെയും ലോകമാണ് നമുക്കാവശ്യമെന്ന് മാർപ്പാപ്പയും ബിഷപ്പുമാരും സന്ദേശങ്ങളിൽ പറഞ്ഞു. വിപുലമായ ആഘോഷ പരിപാടികൾ നടത്തിയാണ് യുകെയിൽ പലയിടത്തും ഈസ്റ്റർ ആഘോഷിക്കുന്നത്. അസോസിയേഷനുകളുടെയും കമ്യൂണിറ്റി ഗ്രൂപ്പുകളുടെയും ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ ഇന്ന് നടക്കും.
യുകെയിലെ മുതിര്‍ന്ന പാരാമെഡിക്കുകള്‍ക്ക് മരുന്നുകള്‍ പ്രിസ്‌ക്രൈബ് ചെയ്യാനുള്ള അധികാരം നല്‍കുന്നു. ഇതോടെ ഡോക്ടര്‍മാര്‍ക്ക് മാത്രം അധികാരമുണ്ടായിരുന്ന കാര്യങ്ങളില്‍ ചിലത് നിര്‍വ്വഹിക്കുവാന്‍ സിനീയര്‍ പാരമെഡിക്കുകള്‍ക്ക് കഴിയും. നൂറുകണക്കിന് എന്‍എച്ച്എസ് പാരമെഡിക്കുകള്‍ക്കാണ് പുതിയ ഭേദഗതി വരുന്നതോടെ രോഗികള്‍ക്ക് മരുന്ന് നല്‍കാനുള്ള അധികാരം ലഭിക്കുക. തിരക്കേറിയ ആശുപത്രികള്‍ക്ക് പുതിയ തീരുമാനം ഗുണകരമാവും. നിലവില്‍ 700 അഡ്വാന്‍സ്ഡ് പാരാമെഡിക്കുകളാണ് യുകെയിലുള്ളത്. 2012ല്‍ പാസാക്കിയ ഹ്യൂമണ്‍ മെഡിസിന്‍സ് റെഗുലേഷന്‍ ഭേദഗതി ഞായറാഴ്ചയോടെ നിലവില്‍ വരും. ആശുപത്രികളിലും വീടുകളിലും അതുപോലെ അടിയന്തര സാഹചര്യങ്ങളില്‍ ആംബുലന്‍സില്‍ വെച്ചും മരുന്നുകള്‍ നല്‍കാനുള്ള അധികാരം ഇതോടെ ഇവര്‍ക്ക് ലഭിക്കും.

ആസ്ത്മ രോഗം മൂലം ബുദ്ധിമുട്ടുന്ന രോഗികള്‍ക്ക് വീടുകളില്‍ വെച്ച് തന്നെ മരുന്നുകള്‍ നല്‍കാന്‍ പാരമെഡിക്കിന് ഇനി മുതല്‍ സാധിക്കും. സാധാരണഗതിയില്‍ ആശുപത്രിയില്‍ എത്തിച്ചതിന് ശേഷം ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം മാത്രമെ ഇത്തരം രോഗികള്‍ക്ക് മരുന്ന് നല്‍കാന്‍ കഴിയുകയുള്ളു. നടുവേദന മൂലം ബുദ്ധിമുട്ടുന്നവര്‍ക്കും അതുപോലെ വയോധികര്‍ക്കുണ്ടാകുന്ന യൂറിനറി ട്രാക്ട് ഇന്‍ഫെക്ഷനുമെല്ലാം വീടുകളില്‍ വെച്ച് തന്നെ മരുന്നുകള്‍ നല്‍കാന്‍ പാരാമെഡിക്കിന് കഴിയും. ഇതോടെ എ ആന്റ് ഇ യില്‍ പ്രവേശിപ്പിക്കുന്നവരുടെയും ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെയും എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മരുന്നുകള്‍ എങ്ങനെ പ്രിസ്‌ക്രൈബ് ചെയ്യാമെന്നതിനെക്കുറിച്ചുള്ള ട്രെയിനിംഗ് ലഭിച്ചു കഴിഞ്ഞാലുടന്‍ നിലവില്‍ ഡോക്ടര്‍മാര്‍ മാത്രം ചെയ്തു പോന്നിരുന്ന പല പ്രവര്‍ത്തനങ്ങളും പാരാമെഡിക്കുകള്‍ക്ക് ചെയ്യാന്‍ കഴിയും.

ട്രെയിനിംഗ് വിജയകരമായി പൂര്‍ത്തികരിക്കുന്ന പാരാമെഡിക്കുകള്‍ക്ക് സ്വതന്ത്രമായി മരുന്നുകള്‍ പ്രിസ്‌ക്രൈബ് ചെയ്യാന്‍ കഴിയും. ഇതോടെ ഡോക്ടര്‍മാര്‍ക്കും ഡെന്റിസ്റ്റുകള്‍ക്കും ഫാര്‍മസിസ്റ്റുകള്‍ക്കും ചില സീനിയര്‍ നഴ്‌സുമാര്‍ക്കും മാത്രമുള്ള മരുന്ന് പ്രിസ്‌ക്രൈബ് ചെയ്യാനുള്ള അധികാരം പാരാമെഡിക്കുകള്‍ക്ക് കൂടി ലഭിക്കും. പുതിയ ഭേദഗതി രോഗികളെ സംബന്ധിച്ചിടത്തോളം സന്തോഷമുണ്ടാക്കുന്ന വാര്‍ത്തയാണ്. നിര്‍ബന്ധമായും ആശുപത്രികളിലെത്തി മരുന്നുകള്‍ വാങ്ങിക്കേണ്ട അവസ്ഥ ഇതോടു കൂടി മാറും. വീടുകളിലെത്തി പാരാമെഡിക്കുകള്‍ക്ക് മരുന്ന് നിര്‍ദേശിക്കാന്‍ കഴിയുന്നതോടെ ആശുപത്രികളിലെത്തി കാത്തിരിക്കേണ്ട ആവശ്യമില്ല. പാരാമെഡിക്കുകള്‍ നിര്‍ദേശിക്കുകയാണെങ്കില്‍ മാത്രമെ രോഗികള്‍ക്ക് ആശുപത്രിയിലെത്തി ചികിത്സ തേടേണ്ടതുള്ളു.
ബ്രിട്ടനില്‍ താക്കോലുകളില്ലാത്ത (കീലെസ്) കാറുകളുടെ മോഷണം പെരുകുന്നു. സമീപകാലങ്ങളില്‍ നിരവധി മോഷണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. താക്കോലുകളില്‍ ഇല്ലാത്ത കാറുകളെ ഹാക്ക് ചെയ്താണ് മോഷണം നടത്തുന്നത്. വീടുകളുടെ സമീപത്തായി പാര്‍ക്ക് ചെയ്തിരിക്കുന്ന കാറുകളാണ് മോഷണത്തിനരയാകുന്നതില്‍ കൂടുതലും. ഇത്തരം മോഷണങ്ങളുടെ നിരവധി സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കാറുകള്‍ ഹാക്ക് ചെയ്യുകയെന്നത് ചെറിയ കാര്യമല്ല. 30 സെക്കന്റുകൊണ്ട് കാര്‍ ഹാക്ക് ചെയ്ത് കടത്താന്‍ വിദഗ്ദ്ധരായ ക്രിമിനലുകള്‍ക്ക് മാത്രം സാധിക്കുന്ന കാര്യമാണെന്ന് ഒരു സീനിയര്‍ ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തുന്നു.

വാര്‍വിക്ക്ഷയറില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ 189 ശതമാനം വര്‍ധനവാണ് കാര്‍ മോഷണങ്ങളുടെ കാര്യത്തിലുണ്ടായിരിക്കുന്നത്. ഹാംപ്ഷയറില്‍ 59 ശതമാനവും വെസ്റ്റ് യോര്‍ക്ക്ഷയറില്‍ 57 ശതമാനവും നോര്‍ഫോക്കില്‍ 56 ശതമാനവും വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സമീപകാലങ്ങളില്‍ താക്കോലുകളില്ലാത്ത ഓട്ടോമാറ്റിക് കാറുകള്‍ക്ക് പ്രിയമേറെയാണ്. ഫാമിലി കാറുകളായി ഇവയെ തെരഞ്ഞെടുക്കുന്നതിന് പ്രധാന കാരണം ഇവ അഫോഡബിളാണെന്നത് കൊണ്ടാണ്. കഴിഞ്ഞ ഡിസംബറിന് ശേഷം 90 കാര്‍ മോഷണക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ക്ലീവ്‌ലാന്റ് പോലീസ് പറയുന്നു. മോഷണം പോയിരിക്കുന്ന പകുതിയിലേറെ കാറുകളും ഫോര്‍ഡ് ഫിയസ്റ്റയാണ്. കഴിഞ്ഞ കാലങ്ങളില്‍ രാജ്യത്ത് ഏറ്റവും പ്രചാരം നേടിയ വാഹനങ്ങളിലൊന്നാണ് ഫോര്‍ഡ് ഫിയസ്റ്റ.

വളരെ ചെറിയൊരു തട്ടിപ്പ് നടത്തി താക്കോല്‍ ഇല്ലാത്ത കാറുകള്‍ തുറക്കാന്‍ മോഷ്ടാക്കള്‍ക്ക് കഴിയും. ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്യാനും കഴിയും. മോഷണം നടത്താന്‍ സഹായിക്കുന്ന ഉപകരണങ്ങള്‍ വളരെ ചെറിയ വിലയില്‍ ആമസോണിലും മറ്റും ലഭ്യമാണ്. കാര്‍ തുറക്കുന്നതിന് സഹായിക്കുന്ന റിലേ ബോക്‌സിന് വെറും 260 പൗണ്ടാണ് വില. വീടിനുള്ളില്‍ സൂക്ഷിച്ചിരിക്കുന്ന കാര്‍ തുറക്കാന്‍ ഉപയോഗിക്കുന്ന ഡിവൈസില്‍ നിന്ന് സിഗ്നലുകള്‍ ഉപകരണത്തിലൂടെ കണക്ട് ചെയ്ത് കാറിന് സമീപത്തിരിക്കുന്ന മറ്റൊരു ഉപകരണം വഴി വാതിലുകള്‍ തുറക്കുകയാണ് മോഷ്ടാക്കള്‍ ചെയ്യുന്നത്. സിഗ്നലുകള്‍ ഹാക്ക് ചെയ്യുന്നതിനും കാറിന്റെ ഡോര്‍ തുറക്കുന്നതിന് വ്യത്യസ്തമായ ഉപകരണങ്ങള്‍ ആവശ്യമാണ്. കാറുകളുടെ സുരക്ഷ വര്‍ധിപ്പിക്കുവാനുള്ള നടപടികള്‍ നിര്‍മ്മാതാക്കള്‍ ഉടന്‍ സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.