Main News

ന്യൂസ് ഡെസ്ക്

സർജറിക്കിടയിൽ രോഗിയുടെ കരളിൽ ആർഗൺ ബീം ഉപയോഗിച്ച് സ്വന്തം പേരിന്റെ ഇനിഷ്യലുകൾ എഴുതിച്ചേർത്ത സർജന്  പിഴയും കമ്യൂണിറ്റി സർവീസും ശിക്ഷ വിധിച്ചു. 2013 ൽ  ബിർമ്മിങ്ങാം ക്വീൻ എലിസബത്ത് ഹോസ്പിറ്റലിൽ ആണ് സംഭവം നടന്നത്. സർജറി നടത്തിയ സർജൻ സൈമൺ ബ്രാമോൾ ചെയ്തത് ഗുരുതരമായ തെറ്റാണെന്ന് കോടതി കണ്ടെത്തി. 10,000 പൗണ്ട് ഫൈനടയ്ക്കുന്നതിന് പുറമേ 12 മാസം കമ്യൂണിറ്റി സർവീസുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.  രോഗിക്ക് സർജൻ ബ്രാമോൾ ലിവർ ട്രാൻസ്പ്ലാന്റ് നടത്തിയിരുന്നു. എന്നാൽ പിന്നീട് ലിവർ തകരാറിലാവുകയും മറ്റൊരു സർജൻ നടത്തിയ പരിശോധനയിൽ സൈമൺ ബ്രമോളിന്റെ ഇനിഷ്യലായ SB ലിവറിൽ രേഖപ്പെടുത്തപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.

2014ൽ ബ്രമോൾ ജോലി രാജി വച്ചിരുന്നു. എല്ലാവരുടെയും ഇടയിൽ ബഹുമാനിക്കപ്പെട്ടിരുന്ന വ്യക്തിത്വമായിരുന്നു സൈമണിന്റെത്. രോഗിയുടെ കരളിൽ പേര് ആലേഖനം ചെയ്തത്  പദവിയുടെ ദുരുപയോഗമാണെന്നും മെഡിക്കൽ എത്തിക്സിന് എതിരാണെന്നും പ്രോസിക്യൂട്ടർ കോടതിയിൽ വാദിച്ചു. സർജറിയിൽ സഹായിച്ച നഴ്സ് ഇക്കാര്യം ശ്രദ്ധിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. താൻ അങ്ങനെ ചെയ്യാറുള്ളതാണെന്ന് സൈമൺ നഴ്സിന് മറുപടി നല്കിയെന്നും കോടതിയിൽ വെളിപ്പെടുത്തപ്പെട്ടു. അപൂർവ്വമായ കേസായാണ് കോടതി ഇതിനെ കണക്കാക്കിയത്. സൈമണിന് പ്രാക്ടീസ് തുടരാനാവുമോ എന്ന കാര്യം ജനറൽ മെഡിക്കൽ കൗൺസിൽ തീരുമാനിക്കും.

ന്യൂസ് ഡെസ്ക്

ഇംഗ്ലണ്ടിൽ താമസക്കാരായ എല്ലാവരെയും അവയവദാന രജിസ്റ്ററിൽ ഉൾപ്പെടുത്താനുള്ള ഗവൺമെന്റ് പദ്ധതിയുടെ ഭാഗമായുള്ള കൺസൽട്ടേഷൻ പുരോഗമിക്കുന്നു. 2017 ഒക്ടോബറിൽ ആണ് പ്രധാനമന്ത്രി തെരേസ മെയ് പുതിയ നയം പ്രഖ്യാപിച്ചത്. അതിന്റെ ഭാഗമായ 12 ആഴ്ച നീണ്ടു നിൽക്കുന്ന കൺസൽട്ടേഷൻ 2017 ഡിസംബറിൽ ആരംഭിച്ചു. പുതിയ നയമനുസരിച്ച് എല്ലാവരും ഓർഗൻ ഡോണർ രജിസ്റ്ററിൽ ഉൾപ്പെടുത്തപ്പെടും. അവയവദാനത്തിന് താത്പര്യമില്ലാത്തവർക്ക് രജിസ്റ്ററിൽ നിന്ന് പിൻമാറാനുള്ള അവകാശമുണ്ട്. അതിനായി ഓപ്റ്റ് ഔട്ട് ഓപ്ഷൻ ഏവർക്കും വിനിയോഗിക്കാൻ സ്വാതന്ത്ര്യമുണ്ട്. നിലവിലെ നിയമമനുസരിച്ച് ഒരാൾ സ്വമേധയാ രജിസ്റ്റർ ചെയ്താൽ മാത്രമേ അവരുടെ മരണശേഷം അവയവങ്ങൾ മറ്റൊരാൾക്കായി എടുക്കുവാൻ പറ്റുകയുള്ളൂ. രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ മരിച്ചവ്യക്തിയുടെ കുടുംബാംഗങ്ങളുടെ അനുമതിയോടെ മാത്രമേ അവയവങ്ങൾ എടുക്കാൻ അധികാരമുള്ളൂ.

പുതിയനിയമം നടപ്പിലായാൽ ഒരു വ്യക്തി അവയവദാന രജിസ്റ്ററിൽ നിന്ന് ഓപ്റ്റ് ഔട്ട് ചെയ്തിട്ടില്ലെങ്കിൽ അയാളുടെ മരണശേഷം അവയവങ്ങൾ എടുക്കാൻ NHS ബ്ലഡ് ആൻഡ് ട്രാൻസ്പ്ലാന്റിന് അധികാരമുണ്ടായിരിക്കും. ഇതുമായി ബന്ധപ്പെട്ട പൊതുജനാഭിപ്രായം അറിയുകയാണ് കൺസൾട്ടേഷന്റെ ഉദ്ദേശ്യം. അവയവദാന നിരക്ക് ത്വരിതപ്പെടുത്തുകയാണ് പുതിയ നയത്തിന്റെ ഉദ്ദേശ്യം. 2016 മുതൽ 2018 വരെ അവയവദാന രജിസ്റ്ററിൽ പേരുള്ള 1169 പേർ മരണമടഞ്ഞു. അക്കാലയളവിൽ 3293 പേരാണ് അവയവം ലഭിക്കാനായി രജിസ്റ്റർ ചെയ്ത് കാത്തിരുന്നത്. അവയവങ്ങൾ വേണ്ട സമയത്ത് ലഭിക്കാത്തതിനാൽ പല രോഗികളും മരണമടയുന്ന സ്ഥിതിവിശേഷം കണക്കിലെടുത്താണ് പുതിയ നയം നടപ്പിലാക്കുന്നത്.

ആഫ്രിക്കൻ ഏഷ്യൻ വംശജരാണ് ഓർഗൻ ഡൊണേഷനിൽ പുറകിൽ നിൽക്കുന്നത്. 35 ശതമാനം ആൾക്കാർ മാത്രമേ ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്ന് രജിസ്റ്ററിൽ സമ്മതം നല്കിയിട്ടുള്ളൂ. എന്നാൽ  50 ശതമാനത്തിലേറെ വെളുത്തവംശജർ രജിസ്റ്ററിൽ ഉണ്ട്. കഴിഞ്ഞ വർഷം അവയവം ദാനം ചെയ്ത ഏഷ്യൻ ആഫ്രിക്കൻ വംശജർ 6 ശതമാനം മാത്രമാണ്. അതിനാൽ തന്നെ ആഫ്രിക്കൻ ഏഷ്യൻ വംശജർ വെളുത്ത വംശജരെക്കാൾ ആറു മാസത്തിലേറെ ട്രാൻപ്ലാന്റിനായി കാത്തിരിക്കേണ്ടി വരുന്നുണ്ട്.

സോഷ്യല്‍ മീഡിയ വമ്പനായ ഫേസ്ബുക്ക് ബിറ്റ്‌കോയിന്‍ രംഗത്തേക്കെന്ന് സൂചന. സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്നെയാണ് ഇതേക്കുറിച്ചുള്ള സൂചന നല്‍കിയത്. ഫേസ്ബുക്കിനെ നന്നാക്കുമെന്ന 2018ലെ ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് സുക്കര്‍ബര്‍ഗ് പോസ്റ്റില്‍ അറിയിച്ചു. കേന്ദ്രീകൃതമാകുന്നതാണ് ഇന്റര്‍നെറ്റിന്റെ ദോഷങ്ങളില്‍ ഒന്ന്. ഫേസ്ബുക്കിനെ ഈ തിന്മയില്‍ നിന്ന് മോചിതമാക്കുന്നതിന്റെ ഭാഗമായാണ് മാറ്റങ്ങള്‍ വരുത്തുന്നത്. സാങ്കേതികവിദ്യയുടെ ഉല്‍പ്പന്നമായ ബിറ്റ്‌കോയിന്‍ അതിന്റെ ഒരു ഭാഗമാണെന്ന് സുക്കര്‍ബര്‍ഗ് വ്യക്തമാക്കി.

ഇന്റര്‍നെറ്റ് ഇപ്പോള്‍ ഫേസ്ബുക്ക് ഉള്‍പ്പെടെ വിരലിലെണ്ണാവുന്ന കമ്പനികളിലേക്ക് കേന്ദ്രീകരിക്കപ്പെട്ടിരിക്കുകയാണ്. ഇവരാണ് ഇപ്പോള്‍ ഇന്റര്‍നെറ്റിനെ നിയന്ത്രിക്കുന്നത്. അധികാരത്തിന്റെ വികേന്ദ്രീകരണം എന്ന ഇന്റര്‍നെറ്റിന്റെ അടിസ്ഥാന തത്വങ്ങളിലൊന്നിന് നേര്‍ വിപരീതമാണ് ഈ സ്ഥിതിവിശേഷം. ജനങ്ങളിലേക്ക് ഇന്റര്‍നെറ്റിന്റെ നിയന്ത്രണം എത്തിക്കുക എന്ന ലക്ഷ്യവുമായി ഈ സാങ്കേതികതയിലേക്ക് ഇറങ്ങിയ ഒട്ടേറെയാളുകള്‍ ഉണ്ട്. ഫേസ്ബുക്കിന്റെ മുദ്രാവാക്യവും ഇത് തന്നെയാണ്.

എന്നാല്‍ ഇന്റര്‍നെറ്റ് നിയന്ത്രണം ചുരുക്കം ചിലരിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെടുകയും സര്‍ക്കാരുകള്‍ ജനങ്ങളെ നിരീക്ഷിക്കാനുള്ള ഉപകരണമാക്കി ഇന്റര്‍നെറ്റിനെ ഉപയോഗിക്കാന്‍ തുടങ്ങുകയും ചെയ്തത് ജനങ്ങളിലുള്ള വിശ്വാസം ഇല്ലാതാക്കിയിട്ടുണ്ട്. ഈ വിശ്വാസം തിരിച്ചു പിടിക്കാന്‍ ബിറ്റ്‌കോയിന്‍ പോലെയുള്ള സംവിധാനങ്ങളെ ആശ്രയിക്കാം. എന്‍ക്രിപ്ഷനും ക്രിപ്‌റ്റോ കറന്‍സിയും പോലെയുള്ള സംവിധാനങ്ങള്‍ അധികാരം ജനങ്ങളിലേക്ക് നല്‍കുകയാണ് ചെയ്യുന്നത്. അതേസമയം ഇവയെ എങ്ങനെ നിയന്ത്രിക്കാമെന്നത് മറ്റൊരു പ്രശ്‌നമാണ്.

വിഷയത്തില്‍ ആഴത്തിലുള്ള പഠനം നടത്തി ഇവയുടെ മോശം ഫലങ്ങള്‍ തിരിച്ചറിഞ്ഞ് ശരിയായവ മാത്രം സേവനങ്ങളില്‍ ഉള്‍പ്പെടുത്തുമെന്നാണ് സുക്കര്‍ബര്‍ഗ് വാക്ക് നല്‍കുന്നത്. ബ്ലോക്ക്‌ചെയിനുകളുടെ ഭാഗികമായുള്ള രൂപം മാത്രമാണ് ക്രിപ്‌റ്റോകറന്‍സി. ബിറ്റ്‌കോയിനുകള്‍ എന്താണ്, ആരാണ് അതിന്റെ ഉടമ തുടങ്ങിയ വിവരങ്ങളും ഇതിനൊപ്പം വിനിമയം ചെയ്യപ്പെടുന്നുണ്ട്. ഇവ ഒരു സ്ഥലത്ത് കേന്ദ്രീകരിക്കുന്നതിന് പകരം കമ്പ്യൂട്ടറുകളുടെ ശൃംഖയില്‍ വിതരണം ചെയ്യപ്പെടുകയാണ് ചെയ്യുന്നത്. അതായത് ബിറ്റ്‌കോയിനുകളേക്കാള്‍ ഉപരിയായി ബ്ലോക്ക്‌ചെയിനുകള്‍ക്ക് സാങ്കേതിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാനാകും. വിദഗ്ദ്ധരുടെ ഈ അഭിപ്രായം തന്നെയാണ് ഫേസ്ബുക്ക് സ്ഥാപകനും ആവര്‍ത്തിക്കുന്നത്.

ബ്രോഡ്‌സ്‌റ്റെയേഴ്‌സ്: സ്‌കൂളിലെത്തുന്ന കുട്ടികളുടെ ബാഗ് പരിശോധിക്കാനുള്ള നീക്കവുമായി സ്‌കൂള്‍. ബ്രോഡ്‌സ്‌റ്റെയേഴ്‌സില്‍ പ്രവര്‍ത്തിക്കുന്ന ചാള്‍സ് ഡിക്കന്‍സ് സ്‌കൂളാണ് എല്ലാ ദിവസവും രാവിലെ കുട്ടികളുടെ ബാഗ് പരിശോധിക്കുന്നത്. അനാരോഗ്യകരമായ ഭക്ഷ്യ വസ്തുക്കള്‍ പിടിച്ചെടുക്കാനാണ് ഈ പരിശോധനയെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. മിഠായികള്‍, ഫിസി ഡ്രിങ്കുകള്‍, എനര്‍ജി ഡ്രിങ്കുകള്‍, ജങ്ക് ഫുഡ് പാക്കറ്റുകള്‍ തുടങ്ങിയവയെല്ലാം പിടിച്ചെടുക്കുമെന്ന് രക്ഷിതാക്കള്‍ക്ക് നല്‍കിയ അറിയിപ്പില്‍ സ്‌കൂള്‍ വ്യക്തമാക്കി.

കുട്ടികളുടെ ശ്രദ്ധ, പഠനം, സ്വഭാവം എന്നിവയെ അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ സ്വാധീനിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നതായി അധികൃതര്‍ വിശദീകരിക്കുന്നു. ക്രിസ്തുമസ് അവധിക്ക് മുമ്പായി കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ജീവനക്കാര്‍ക്കും ഈ പദ്ധതി ജനുവരിമുതല്‍ ആരംഭിക്കുമെന്ന് അറിയിപ്പ് നല്‍കിയിരുന്നതായി ഹെഡ് ടീച്ചര്‍ മോര്‍ഗന്‍ പറഞ്ഞു. പദ്ധതിക്ക് ബഹുഭൂരിപക്ഷം രക്ഷിതാക്കളുടെയും പിന്തുണ ലഭിച്ചു. പരിശോധന കര്‍ശനമാക്കിയതിനു ശേഷം വിദ്യാര്‍ത്ഥികളുടെ സ്വഭാവത്തിലും ശ്രദ്ധയിലും പഠിത്തത്തോടുള്ള സമീപനത്തിലും കാര്യമായ മാറ്റം ഉണ്ടായെന്നും മോര്‍ഗന്‍ വ്യക്തമാക്കി.

ഇന്‍ഡിപ്പെന്‍ഡന്റ് കേറ്ററിംഗ് എന്ന കേറ്ററിംഗ് പ്രൊവൈഡറാണ് ഇപ്പോള്‍ സ്‌കൂളില്‍ ഭക്ഷണം നല്‍കുന്നത്. ഇവര്‍ പ്രദേശത്തെ കൃഷിക്കാരില്‍ നിന്നാണ് അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുന്നത്. ജൈവ കൃഷിയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളാണ് ഇവര്‍ ഉപയോഗിക്കുന്നതെന്നും സ്‌കൂള്‍ അവകാശപ്പെടുന്നു. ജനുവരി മുതല്‍ മിഠായികളും ജങ്ക് ഫുഡും എനര്‍ജി ഡ്രിങ്കുകളുമുള്‍പ്പെടെയുള്ളവ സ്‌കൂളില്‍ അനുവദിക്കില്ലെന്നും എല്ലാ ദിവസവും നടത്തുന്ന ബാഗ് പരിശോധനകളില്‍ പിടിച്ചെടുക്കുന്നവ കുട്ടികള്‍ക്ക് തിരികെ നല്‍കില്ലെന്നുമാണ് സ്‌കൂള്‍ വെബ്‌സൈറ്റില്‍ അറിയിച്ചത്.

ലണ്ടന്‍: വിന്റര്‍ ക്രൈസിസില്‍ ആശുപത്രികളുടെ പ്രവര്‍ത്തനം താളം തെറ്റിയതോടെ രോഗികളുടെ സുരക്ഷയേക്കുറിച്ചുള്ള ആശങ്ക പങ്കുവെച്ച് ഡോക്ടര്‍മാര്‍. ആശുപത്രി ഇടനാഴികളില്‍ രോഗികള്‍ മരിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രിക്ക് എഴുതിയ കത്തില്‍ ഡോക്ടര്‍മാര്‍ പറഞ്ഞു. 68 മുതിര്‍ന്ന ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി ഡോക്ടര്‍മാരാണ് എന്‍എച്ച്എസ് നേരിടുന്ന ദയനീയാവസ്ഥയുടെ ചിത്രം വ്യക്തമാക്കുന്ന കത്ത് തെരേസ മേയ്ക്ക് അയച്ചത്. ആശുപത്രി വാര്‍ഡുകളില്‍ രോഗികള്‍ തിങ്ങിനിറഞ്ഞതിനാല്‍ ഇടനാഴികളില്‍ ട്രോളികളിലും മറ്റുമായാണ് പലര്‍ക്കും ചികിത്സ നല്‍കുന്നത്. ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികളില്‍ വന്‍ തിരക്കായതിനാല്‍ ആംബുലന്‍സുകളില്‍ രോഗികള്‍ക്ക് കാത്തിരിക്കേണ്ട അവസ്ഥയും ഉണ്ടായി.

കടുത്ത മഞ്ഞും തണുപ്പും മൂലം പനിയുമായി എത്തുന്നവരുടെ എണ്ണത്തില്‍ മുമ്പില്ലാത്ത വിധം വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ഇംഗ്ലണ്ടില്‍ പനി മൂലം ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണത്തില്‍ കഴിഞ്ഞയാഴ്ച 50 ശതമാനം വര്‍ദ്ധനയാണ് രേഖപ്പെടുത്തിയതെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഇംഗ്ലണ്ടിലെ 137 ആശുപത്രി ട്രസ്റ്റുകളില്‍ 133 എണ്ണത്തിലും കഴിഞ്ഞയാഴ്ച വാര്‍ഡുകള്‍ നിറഞ്ഞു കവിഞ്ഞിരുന്നു. രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ് അഭൂതപൂര്‍വ്വമാണെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് അറിയിച്ചു. അതേസമയം ആശുപത്രികളില്‍ കിടക്കകള്‍ ലഭ്യമല്ലാത്തതിന്റെ പ്രധാന കാരണം ഫണ്ടില്ലാത്തതും ആവശ്യത്തിന് ജീവനക്കാരില്ലാത്തതുമാണെന്ന അഭിപ്രായമാണ് ആശുപത്രി അധികൃതര്‍ക്കുള്ളത്.

പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഡോക്ടര്‍മാര്‍ പങ്കുവെക്കുന്നത്. വാര്‍ഡുകള്‍ നിറഞ്ഞതിനാല്‍ രോഗികള്‍ക്ക് താല്‍ക്കാലികമായി തയ്യാറാക്കിയ വാര്‍ഡുകളിലാണ് പ്രവേശനം നല്‍കുന്നത്, ബെഡുകള്‍ ലഭ്യമല്ലാത്തതിനാല്‍ രോഗികള്‍ക്ക് ട്രോളികളില്‍ കാത്തിരിക്കേണ്ടി വരുന്നത് 12 മണിക്കൂര്‍ വരെയാണ്, ആയിരക്കണക്കിന് രോഗികള്‍ ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികള്‍ക്ക് മുന്നില്‍ ആംബുലന്‍സുകളില്‍ കാത്തിരിക്കേണ്ടതായി വന്നു, ആശുപത്രി ഇടനാഴികളില്‍ 120ലേറെ രോഗികളെയാണ് ഓരോ ദിവസവും ജീവനക്കാര്‍ക്ക് നോക്കേണ്ടി വരുന്നത്. ഒട്ടു സുരക്ഷിതമല്ലാത്ത ഈ രീതി മൂലം ചില രോഗികള്‍ മരിച്ച സംഭവങ്ങള്‍ പോലും ഉണ്ടായി തുടങ്ങിയ കാര്യങ്ങളാണ് ഡോക്ടര്‍മാര്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

രോഗികളുടെ തിരക്ക് മൂലം ചിലര്‍ക്ക് നിലത്ത് കിടത്തി ചികിത്സ നല്‍കുന്നതിന്റെ ചിത്രങ്ങള്‍ കഴിഞ്ഞയാഴ്ച പുറത്തു വന്നിരുന്നു. പ്രതിസന്ധി പരിഹരിക്കാന്‍ കൂടുതല്‍ ഫണ്ടുകള്‍ അനുവദിക്കണമെന്ന് ലേബര്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ ആവശ്യം തന്നെയാണ് എന്‍എച്ച്എസ് പ്രൊവൈഡര്‍മാരും ഇപ്പോള്‍ ഉന്നയിക്കുന്നത്.

ന്യൂസ് ഡെസ്ക്

നൈറ്റ് ഡ്യൂട്ടി ചെയ്യുന്ന സ്ത്രീകൾക്ക് ക്യാൻസർ വരാൻ സാധ്യത കൂടുതലാണ് എന്ന് മുന്നറിയിയിപ്പ്. ദീർഘകാലം നൈറ്റ് ഷിഫ്റ്റ് ചെയ്ത നഴ്സുമാരിൽ ബ്രെസ്റ്റ് ക്യാൻസർ കൂടുന്നതായുള്ള കണക്കുകൾ പുറത്തു വന്നു. നിലവിൽ ആരോഗ്യ പ്രശ്നങ്ങളുള്ള നഴ്സുമാർ ഹെൽത്ത് സ്ക്രീനിംഗ് നടത്തണമെന്ന നിർദ്ദേശവുമുണ്ട്. സ്കിൻ ക്യാൻസർ 41 ശതമാനവും ബ്രെസ്റ്റ് ക്യാൻസർ 32 ശതമാനവും സ്റ്റോമക് ക്യാൻസർ 18 ശതമാനവും  ബാധിക്കാനുള്ള സാധ്യത നൈറ്റ് ഷിഫ്റ്റ് ചെയ്യുന്ന വരിൽ കൂടുതലാണ്. നോർത്ത് അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ, ഏഷ്യ എന്നിവിടങ്ങളിൽ നടന്ന ദീർഘകാല പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ കണ്ടെത്തലുകൾ. 3,909,152 പേർ പങ്കെടുത്ത പഠനത്തിൽ 114,628 ക്യാൻസർ കേസുകൾ അപഗ്രന്ഥിച്ചാണ് വിദഗ്ദർ ക്യാൻസർ റിസ്ക് സാധ്യത കണ്ടെത്തിയത്.

നോർത്ത് അമേരിക്കയിലും യൂറോപ്പിലും നൈറ്റ് ഷിഫ്റ്റ് സ്ഥിരമായി ചെയ്യുന്ന ഫീമെയിൽ നഴ്സുമാരിൽ ബ്രെസ്റ്റ് ക്യാൻസർ സാധ്യത വളരെ കൂടുതലാണെന്ന് പഠനം എടുത്തു പറയുന്നു. നൈറ്റ് ചെയ്യാത്തവരുമായി താരതമ്യം ചെയ്യുമ്പോൾ നൈറ്റ് ചെയ്യുന്ന നഴ്സുമാരിൽ ബ്രെസ്റ്റ് ക്യാൻസർ സാധ്യത 58 ശതമാനവും ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ ക്യാൻസർ സാധ്യത 35 ശതമാനവും ശ്വാസകോശ ക്യാൻസർ സാധ്യത 28 ശതമാനവും കൂടുതലാണ്. സ്ഥിരം നൈറ്റ് സ്യൂട്ടി ചെയ്യുന്ന സ്ത്രീകൾക്ക് കൂടുതൽ ആരോഗ്യ സംരക്ഷണം നൽകണമെന്നതിന്റെ ആവശ്യകത പഠനം നടത്തിയ ചൈനയിലെ സിച്ചുവാൻ യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രഫസർ സുലെയ് മാ എടുത്തു പറഞ്ഞു.

ജീവിത സാഹചര്യങ്ങളും കുടുംബസംരക്ഷണത്തിന്റെ സമ്മർദ്ദങ്ങളും മൂലമാണ് മിക്ക നഴ്സുമാരും നൈറ്റ് ഡ്യൂട്ടി ചെയ്യാൻ നിർബന്ധിതരാകുന്നത്. നൈറ്റ് ഡ്യൂട്ടി അലവൻസുകളും ചിലരെ ഇതിലേയ്ക്ക് ആകർഷിച്ചിട്ടുണ്ട്. മൂന്നു ഷിഫ്റ്റുകൾ ചെയ്താൽ ഒരാഴ്ചത്തെ ഡ്യൂട്ടി പൂർത്തിയാക്കാമെന്ന മെച്ചവും നൈറ്റ് ഡ്യൂട്ടിക്ക് ഉണ്ട്. പക്ഷേ ഭാവിയിൽ ഇത് ശരീരത്തിന്റെ ആരോഗ്യസ്ഥിതിയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.

മാഞ്ചസ്റ്റര്‍: ഗാര്‍ഹിക പീഡനക്കേസില്‍ വിചാരണ നേരിടുന്ന യുകെയിലെ ഒഐസിസി നേതാവും ബിസിനസ്സുകാരനുമായ ലക്സന്‍ കല്ലുമാടിക്കല്‍ ഒരു വര്‍ഷത്തേക്ക് ഭാര്യയെയോ കുട്ടികളെയോ കാണാനോ ബന്ധപ്പെടാനോ പാടില്ല എന്ന് കോടതി ഉത്തരവ്. ലക്സന്‍ കല്ലുമാടിക്കലിന്റെ ഭാര്യയും സീനിയര്‍ എന്‍എച്ച്എസ് ഉദ്യോഗസ്ഥയുമായ മഞ്ജു ലക്സന്‍ നല്‍കിയ കേസിന്‍മേലാണ് കോടതി തീരുമാനം ഉണ്ടായത്. മാഞ്ചസ്റ്റര്‍ ക്രൌണ്‍ കോര്‍ട്ട് പുറപ്പെടുവിച്ച ഉത്തരവു പ്രകാരം ഒരു വര്‍ഷത്തേക്ക് ഭാര്യയെയും കുട്ടികളെയും കാണുകയോ ഏതെങ്കിലും വിധത്തില്‍ ഇവരെ ബന്ധപ്പെടാന്‍ ശ്രമിക്കുകയോ ചെയ്യുന്നതില്‍ നിന്നും ലക്സന്‍ ഫ്രാന്‍സിസ് കല്ലുമാടിക്കലിനെ വിലക്കിയിരിക്കുകയാണ്.

ബിസിനസ് ട്രിപ്പ്‌ എന്ന പേരില്‍ മറ്റ് സ്ത്രീകളെ കാണാന്‍ ലക്സന്‍ പോകുന്നത് സംബന്ധിച്ച് ചോദിച്ച മഞ്ജുവിനെ ക്രൂരമായ വാക്കുകള്‍ കൊണ്ട് അധിക്ഷേപിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു എന്നതായിരുന്നു മഞ്ജുവിന്റെ പരാതി. ലക്സന്റെ അനാശാസ്യ ബന്ധങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ “ഞാന്‍ ആണാണ് എന്നും എനിക്ക് പലരുമായും ബന്ധം കാണുമെന്നും അത് എന്‍റെ മിടുക്കാണ് നീ ആരാണ് ചോദിയ്ക്കാന്‍” എന്നും പറഞ്ഞ ശേഷം മഞ്ജുവിനെ ഭീകരമായി മര്‍ദിച്ചു എന്ന് മഞ്ജു പരാതിയില്‍ പറഞ്ഞിരുന്നു.

ലക്സന്‍ ഫ്രാന്‍സിസ് മാഞ്ചസ്റ്റര്‍ കോടതിയില്‍ നിന്നും പുറത്തേക്ക് വരുന്നു

തന്നെക്കൊണ്ട് നിര്‍ബന്ധിച്ച് വന്‍തുകയുടെ ലോണുകള്‍ എടുപ്പിക്കുകയും അത് ലക്സന്‍ സ്വന്തം ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചു എന്നും മഞ്ജുവിന്റെ പരാതിയില്‍ പറയുന്നുണ്ട്. നവംബറില്‍ ലക്സന്‍ മഞ്ജുവിനെ മര്‍ദ്ദിക്കുന്നത് കണ്ട മൂത്ത മകള്‍ പോലീസിനെ വിളിച്ചതിനെ തുടര്‍ന്നായിരുന്നു ഗാര്‍ഹിക പീഡന കേസിന്‍റെ തുടക്കം. ഫോണ്‍ സന്ദേശം ലഭിച്ചതനുസരിച്ച് ഇവരുടെ വീട്ടിലെത്തിയ പോലീസ് ലക്സനെ കസ്റ്റഡിയില്‍ എടുത്തിരുന്നു. തുടര്‍ന്ന് മാഞ്ചസ്റ്റര്‍ കോടതിയില്‍ ഹാജരാക്കിയ ലക്സന് എതിരെ തെളിവ് നല്‍കാന്‍ മഞ്ജു വിസമ്മതിച്ചതിനെ തുടര്‍ന്ന് ലക്സനെ കോടതി വിട്ടയയ്ക്കുകയായിരുന്നു.

2004ല്‍ വിവാഹിതരായ മഞ്ജുവും ലക്സനും മാഞ്ചസ്റ്ററിലെ സെയിലില്‍ ആണ് താമസിച്ചിരുന്നത്. കുടുംബ ജീവിതത്തിന്റെയും ജോലിയുടെയും തിരക്കുകള്‍ക്കിടയിലും പഠിക്കാന്‍ സമയം കണ്ടെത്തിയ മഞ്ജു ഇവിടെ ഡോക്ടറേറ്റ് ഉള്‍പ്പെടെ കരസ്ഥമാക്കി ഉയര്‍ന്ന ഉദ്യോഗത്തില്‍ പ്രവേശിച്ച വ്യക്തിയാണ്. 2015ല്‍ ഡോക്ടറേറ്റ് നേടിയ മഞ്ജു ജര്‍മ്മനിയിലും, ആസ്ട്രിയിലും, സ്വിറ്റ്സര്‍ലന്‍ഡിലും നടന്ന മെഡിക്കല്‍ കോണ്‍ഫറന്‍സുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. സെന്‍ട്രല്‍ മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ ഈക്വാലിറ്റി ആന്‍ഡ്‌ ഡൈവേഴ്സിറ്റി കോര്‍ഡിനേറ്ററും ട്രാഫോര്‍ഡ് ജനറല്‍ ഹോസ്പിറ്റലില്‍ അക്യൂട്ട് മെഡിസിനില്‍ റിസര്‍ച്ച് മാനേജറും ആണ് മഞ്ജു ഇപ്പോള്‍.

ടെലികോം കണ്‍സള്‍ട്ടന്‍സി ബിസിനസ് ചെയ്യുന്ന ലക്സന്‍ ഫ്രാന്‍സിസ് ട്രാഫോര്‍ഡില്‍ ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു. പിന്നീട് നടന്ന പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി ആയി മത്സരിച്ചും ലക്സന്‍ പരാജയപ്പെട്ടിരുന്നു.

മൂന്ന് മക്കളാണ് ലക്സന്‍ മഞ്ജു ദമ്പതികള്‍ക്ക്. 12വയസ്സ് പ്രായമുള്ള മൂത്ത കുട്ടി അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് വിവരങ്ങള്‍ അറിയുന്നതും മഞ്ജു അനുഭവിച്ചിരുന്ന പീഡനങ്ങള്‍ പുറത്ത് വന്നതും.

വിചാരണ സമയത്ത് കോടതിയില്‍ ലക്സന്‍ പറഞ്ഞത് തനിക്ക് ഇനി മഞ്ജുവിന്‍റെ മുഖം പോലും കാണേണ്ടയെന്നും വിവാഹമോചനത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയെന്നുമാണ്.

ലണ്ടന്‍: പണമടച്ചില്ലെങ്കില്‍ സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ കുട്ടികളെ അനുവദിക്കില്ലെന്ന സ്‌കൂള്‍ നിലപാടിനെതിരെ മാതാപിതാക്കള്‍. ഉപകരണങ്ങള്‍ ഉപയോഗിക്കണമെങ്കില്‍ 6 പൗണ്ട് വീതം വിദ്യാര്‍ത്ഥികള്‍ നല്‍കണമെന്ന് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സില്‍ ടിപ്ടണിലുള്ള വെനസ്ബറി ഓക്ക് അക്കാഡമിയാണ് തീരുമാനിച്ചത്. എന്നാല്‍ ഇത് കുട്ടികള്‍ക്കിടയില്‍ വേര്‍തിരിവുണ്ടാക്കുമെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു.

ഉപകരണങ്ങള്‍ വാങ്ങുന്നതിനായി പണം സംഭാവനയായി നല്‍കാനാണ് അക്കാഡമി പേരന്റ്‌സ് കൗണ്‍സിലിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ പണം നല്‍കാത്ത കുട്ടികള്‍ക്ക് ഈ ഉപകരണങ്ങളില്‍ യാതൊരു വിധ അവകാശവും ഉണ്ടാകില്ല. ഈ നീക്കം കുട്ടികളെ സാമ്പത്തികവും സാമൂഹികവുമായുള്ള വിവേചനത്തിന് ഇരയാക്കുമെന്ന് ഓണ്‍ലൈന്‍ പരാതിയില്‍ രക്ഷിതാക്കള്‍ പറഞ്ഞു. നോ പേ, നോ പ്ലേ സ്‌കീം എന്നാണ് സ്‌കൂളിന്റെ പദ്ധതിയെ രക്ഷിതാക്കള്‍ വിശേഷിപ്പിക്കുന്നത്.

പണമടച്ചവരും അല്ലാത്തവരുമായ രക്ഷിതാക്കള്‍ ഈ പദ്ധതിക്ക് എതിരാണ്. അതുകൊണ്ടുതന്നെ ഇത് നിര്‍ത്തലാക്കണമെന്നും പെറ്റീഷന്‍ ആവശ്യപ്പെടുന്നു. അതേ സമയം ഈ പദ്ധതി പേരന്റ് കൗണ്‍സില്‍ തുടങ്ങി വെച്ചതാണെന്നായിരുന്നു പ്രിന്‍സിപ്പല്‍ മരിയ ബുള്‍ എക്‌സ്പ്രസ് ആന്‍ഡ് സ്റ്റാര്‍ ദിനപ്പത്രത്തോട് പ്രതികരിച്ചത്.

ലണ്ടന്‍: വിന്റര്‍ പ്രതിസന്ധിയില്‍ വീര്‍പ്പുമുട്ടുന്ന എന്‍എച്ച്എസിനെ കരകയറ്റാന്‍ കൂടുതല്‍ ഫണ്ടുകള്‍ നല്‍കണമെന്ന ലേബര്‍ ആവശ്യത്തിന് ഹൗസ് ഓഫ് കോമണ്‍സിന്റെ അംഗീകാരം. എതിര്‍ വോട്ടുകളില്ലാതെയാണ് നോണ്‍ ബൈന്‍ഡിംഗ് പ്രമേയത്തിന് സഭ അംഗീകാരം നല്‍കിയത്. റദ്ദാക്കിയ ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെയുള്ളവ നടത്താന്‍ ഹെല്‍ത്ത് സര്‍വീസിന് ഫണ്ടുകള്‍ കൂടുതലായി അനുവദിക്കുന്നത് സഹായകമാകുമെന്നാണ് വിലയിരുത്തുന്നത്. 55,000 ശസ്ത്രക്രിയകളാണ് വിന്റര്‍ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിന്റെ ഭാഗമായി മാറ്റിവെച്ചത്.

ഇതേത്തുടര്‍ന്ന് പ്രധാനമന്ത്രി തെരേസ മേയ്ക്കും ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ടിനും ഒന്നിലേറെത്തവണ രോഗികളോട് ഖേദപ്രകടനം നടത്തേണ്ടി വന്നിരുന്നു. ലേബര്‍ നീക്കത്തില്‍ വോട്ടിങ്ങില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് കണ്‍സര്‍വേറ്റീവ് അംഗങ്ങള്‍ക്ക് സര്‍ക്കാര്‍ വിപ്പ് നല്‍കിയിരുന്നെങ്കിലും പ്രമേയം പാസാകുകയായിരുന്നു. നോണ്‍ ബൈന്‍ഡിംഗ് പ്രമേയമായതിനാല്‍ ഇതില്‍ നടപടിയെടുക്കാന്‍ സര്‍ക്കാരിന് നിയമപരമായി ബാധ്യതയില്ല. എങ്കിലും സര്‍ക്കാരിന്റെ ദൗര്‍ബല്യം വ്യക്തമാക്കുന്ന സംഭവമായാണ് ഇത് കണക്കാക്കപ്പെടുന്നത്.

ഈ പ്രമേയം പാസായതോടെ വിഷയത്തില്‍ സര്‍ക്കാരിന്റെ പ്രതികരണം കോമണ്‍സില്‍ അറിയിക്കാനുളള സമ്മര്‍ദ്ദവും ഹണ്ടിനു മേല്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. വിന്റര്‍ ക്രൈസിസ് പ്രവചിക്കാനോ തടയാനോ കഴിയില്ലെന്ന കണ്‍സര്‍വേറ്റീവ് വാദത്തെ ഷാഡോ ഹെല്‍ത്ത് സെക്രട്ടറി ജോനാഥന്‍ ആഷ്‌വര്‍ത്ത് ചര്‍ച്ചയില്‍ വിമര്‍ശിച്ചു. വിന്റര്‍ ക്രൈസിസ് ഈ സമയത്തിന്റെ മാത്രം പ്രത്യേകതയല്ല. വര്‍ഷം മുഴുവന്‍ നീളുന്ന ഫണ്ടിംഗ് പ്രതിസന്ധിയുടെയും സോഷ്യല്‍ കെയര്‍ പ്രതിസന്ധിയുടെയും ആരോഗ്യ അസമത്വത്തിന്റെയും ജീവനക്കാരുടെ ക്ഷാമത്തിന്റെയും ആകെത്തുകയാണെന്നും സര്‍ക്കാരും പ്രധാനമന്ത്രിയുടെ ഓഫീസുമാണ് ഇതിന് ഉത്തരവാദികളെന്നും ആഷ്‌വര്‍ത്ത് ആരോപിച്ചു.

ജെറമി ഹണ്ട് ഇപ്പോഴും അധികാരത്തില്‍ തുടരുന്നതിനെ അദ്ദേഹം ചോദ്യം ചെയ്തു. ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ഹണ്ടിനു മേലുള്ള വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞു. പ്രധാനമന്ത്രിക്കു പോലും ആരോഗ്യ സെക്രട്ടറിക്കു മേല്‍ വിശ്വാസമില്ലെന്നാണ് കരുതാനാകുന്നതെന്നും കോമണ്‍സ് പ്രസംഗത്തില്‍ ആഷ്‌വര്‍ത്ത് പറഞ്ഞു.

ലണ്ടന്‍: സംശയം തോന്നുന്നവര്‍ക്കു നേരെയുള്ള പോലീസ് പരിശോധനകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍. അടുത്തിടെയായി വര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ ചെറുക്കാന്‍ സ്‌റ്റോപ്പ് ആന്‍ഡ് സെര്‍ച്ചുകള്‍ വര്‍ദ്ധിപ്പിക്കുമെന്നാണ് സാദിഖ് ഖാന്‍ വ്യക്തമാക്കിയത്. ജനങ്ങളെ തെരുവില്‍ തടഞ്ഞു നിര്‍ത്തി പരിശോധിക്കുന്ന ഈ രീതി വിവാദമുണ്ടാക്കുമെങ്കിലും ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ പോലീസിന് ഫലപ്രദമായി ഉപയോഗിക്കാവുന്ന രീതിയെന്ന നിലയില്‍ ഇത് പ്രയോഗിച്ചേ മതിയാകൂ എന്ന് മേയര്‍ പറഞ്ഞു.

കത്തി ഉപയോഗിച്ചും ആസിഡ് ഉപയോഗിച്ചുമുള്ള ആക്രമണങ്ങളും കൊള്ളയും കൊലപാതകവും വ്യാപകമായി നടക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്നാണ് വിശദീകരണം. ന്യൂഇയര്‍ ആഘോഷങ്ങള്‍ക്കിടെ നാല് യുവാക്കള്‍ ലണ്ടനില്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവം ഒറ്റപ്പെട്ടതായി കണക്കാക്കാനാകില്ലെന്നാണ് ഈവനിംഗ് സ്റ്റാന്‍ഡേര്‍ഡില്‍ എഴുതിയ ലേഖനത്തില്‍ ഖാന്‍ പറയുന്നു. ബ്രിട്ടനില്‍ ആകമാനം വളര്‍ന്നു വരുന്ന കുറ്റകൃത്യങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമാണ് അത്. 2018ന്റെ ആദ്യ ദിനങ്ങള്‍ കുറ്റകൃത്യങ്ങളുടേതായിരുന്നു.

ലണ്ടനില്‍ മാത്രമല്ല, ബ്രിസ്റ്റോള്‍, ഷെഫീല്‍ഡ്, ഓക്‌സ്‌ഫോര്‍ഡ്, ബര്‍മിംഗ്ഹാം എന്നിവിടങ്ങളിലും കത്തി ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ അരങ്ങേറി. ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ മെട്രോപോളിറ്റന്‍ പോലീസ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി സ്‌റ്റോപ്പ് ആന്‍ഡ് സെര്‍ച്ചുകളില്‍ കാര്യമായ വര്‍ദ്ധനയുണ്ടാകുമെന്നാണ് മേയര്‍ സൂചന നല്‍കിയത്. സ്റ്റോപ്പ് ആന്‍ഡ് സെര്‍ച്ചുകള്‍ തെളിവുകളുടെ അടിസ്ഥാനത്തിലും സംശയമുള്ളവരെ ലക്ഷ്യമിട്ടുമായിരിക്കും നടത്തുകയെന്നായിരുന്നു 2016ല്‍ സാദിഖ് ഖാന്‍ നല്‍കിയ തെരഞ്ഞെടുപ്പ് വാഗ്ദാനം.

കത്തി ഉപയോഗിച്ച് ജനങ്ങളെ ആക്രമിക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചതോടെ കഴിഞ്ഞ ജൂണിലാണ് സ്‌റ്റോപ്പ് ആന്‍ഡ് സെര്‍ച്ച് പരിശോധനകള്‍ വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം മേയര്‍ ആദ്യം നടപ്പിലാക്കിയത്. ഇതിനെ ആംബര്‍ റൂഡ് പിന്‍തുണക്കുകയും മെറ്റ് പോലീസ് പൂര്‍ണ്ണ സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. ലണ്ടനിലെ പോലീസുകാര്‍ക്ക് ശരീരത്ത് ധരിക്കാവുന്ന ക്യാമറകള്‍ നല്‍കുകയും സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡിന്റെ നേതൃത്വത്തില്‍ ആയുധങ്ങള്‍ക്കായി തെരച്ചില്‍ നടത്തുകയും ചെയ്തു.

RECENT POSTS
Copyright © . All rights reserved