ലണ്ടന്‍: സീനിയര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 6 ലക്ഷത്തിലേറെയായി ഉയരുമെന്ന് പ്രതീക്ഷ. കുടിയേറ്റം മൂലം കുട്ടികളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവാണ് ഇതിന് കാരണം. സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 21 ശതമാനം വര്‍ദ്ധനയാണ് ഇക്കാലയളവില്‍ പ്രതീക്ഷിക്കുന്നതെന്ന് ഗവണ്‍മെന്റ് കണക്കുകള്‍ പറയുന്നു. ലേബര്‍ ഗവണ്‍മെന്റിന്റെ കാലഘട്ടത്തിലുണ്ടായ വര്‍ദ്ധിച്ച കുടിയേറ്റത്തിനു പിന്നാലെ 2000 മുതലാണ് കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കാനാരംഭിച്ചത്. വിദേശത്തു നിന്നെത്തിയ സ്ത്രീകളിലെ പ്രസവ നിരക്ക് തദ്ദേശീയരായവരേക്കാള്‍ കൂടുതലാണെന്ന് ഗവണ്‍മെന്റ് കണക്കുകള്‍ വിലയിരുത്തുന്നു.

ഈ വിധത്തില്‍ ജനസംഖ്യയിലുണ്ടായ വര്‍ദ്ധനവ് പ്രൈമറി സ്‌കൂളുകളില്‍ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. മിക്ക സ്‌കൂളുകള്‍ക്കും ക്ലാസുകള്‍ കൂടുതലാക്കേണ്ടിവരികയോ ക്ലാസ്മുറികളുടെ വലിപ്പം കൂട്ടേണ്ടതായി വരികയോ ചെയ്തു. കുട്ടികള്‍ വളരുന്നതോടെ ഈ പ്രശ്‌നം ഇനി സെക്കന്‍ഡറി സ്‌കൂളുകളും നേരിടേണ്ടതായി വരികയാണ്. സ്‌കൂളുകളില്‍ പ്രവേശനം ലഭിക്കുന്നതില്‍ രാജ്യത്തൊട്ടാകെ പ്രശ്‌നങ്ങളുണ്ടെന്ന് അസോസിയേഷന്‍ ഓഫ് സ്‌കൂള്‍ ആന്‍ഡ് കോളേജ് ലീഡേഴ്‌സ് ജനറല്‍ സെക്രട്ടറി ജെഫ് ബാര്‍ട്ടണ്‍ പറഞ്ഞു. ചില മേഖലകളില്‍ സമീപത്തുള്ള കുട്ടികളെപ്പോലും പ്രവേശിപ്പിക്കാനാകാത്ത അവസ്ഥയാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

വരുന്ന അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുമെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പ്രാദേശികമായ സീറ്റ് ആവശ്യങ്ങള്‍ പരിഗണിച്ചുകൊണ്ടുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണം. കുട്ടികള്‍ക്ക് അര്‍ഹവും ആവശ്യവുമായ വിദ്യാഭ്യാസം നല്‍കാന്‍ ഗവണ്‍മെന്റ് ഫണ്ടഡ് സ്‌കൂളുകളില്‍ സൗകര്യങ്ങള്‍ ഉറപ്പു വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2016-17 വര്‍ഷത്തില്‍ 3.14 മില്യന്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രായമുള്ള കുട്ടികള്‍ യുകെയില്‍ ഉണ്ടായിരുന്നു. 2023-24 വര്‍ഷത്തോടെ ഇതില്‍ നിന്ന് 3.8 മില്യന്റെ വര്‍ദ്ധനവ് പ്രതീക്ഷിക്കാമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. നിലവില്‍ ഇംഗ്ലണ്ടിലെ സെക്കന്‍ഡറി സ്‌കൂളുകള്‍ പലതും ശേഷിക്കു മേലാണ് പ്രവര്‍ത്തിക്കുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
റഷ്യന്‍ ഡബിള്‍ ഏജന്റായ സെര്‍ജി സ്‌ക്രിപാലും മകളും ബ്രിട്ടനിലെ സാലിസ്‌ബെറിയില്‍ നെര്‍വ് ഏജന്റ് ആക്രമണത്തിന് ഇരയായിട്ട് പതിനാല് ദിവസം പിന്നിടുകയാണ്. ഇത്രയും ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇവര്‍ ആക്രമിക്കപ്പെട്ടത് എങ്ങനെയെന്നതിനെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്‌ക്രിപാലും മകളും ഇപ്പോഴും ആശുപത്രിയില്‍ ജീവനുവേണ്ടി മല്ലിടുകയാണ്. സംഭവത്തില്‍ ബ്രിട്ടന്‍ ഊര്‍ജിതമായ അന്വേഷണം നടത്തുന്നുണ്ടെങ്കിലും ആക്രമണം ആസൂത്രണം ചെയ്ത രീതിയെക്കുറിച്ചോ നെര്‍വ് ഏജന്റ് എങ്ങനെ സ്‌ക്രിപാലിന്റെ ശരീരത്തിലെത്തിയന്നതിനെക്കുറിച്ചോ വിവരങ്ങള്‍ ശേഖരിക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. അതീവ അപകടകാരിയായ നോവിചോക് നെര്‍വ് ഏജന്റ് ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കിയതാകാമെന്ന തിയറികള്‍ പ്രചരിക്കുന്നുണ്ടായിരുന്നു. മകള്‍ യൂലിയയുടെ കൈവശമുണ്ടായിരുന്ന പൂക്കളിലോ അല്ലെങ്കില്‍ സ്‌ക്രിപാലിന്റെ കാര്‍ ഡോറിലോ നെര്‍വ് ഏജന്റ് കലര്‍ന്നതാകാമെന്നും പോലീസ് സംശയിച്ചിരുന്നു. എന്നാല്‍ ഇവയൊന്നും അന്വേഷണത്തില്‍ വ്യക്തത കൈവരാത്ത കാര്യങ്ങളാണ്.

ഇപ്പോള്‍ നടക്കുന്ന അന്വേഷണം യൂലിയ കൈവശം വെച്ചിരുന്ന സ്യൂട്ട്‌കെയിസിനെ ചുറ്റിപ്പറ്റിയാണ്. സ്യൂട്ട്‌കേസ് വഴിയാണ് നെര്‍വ് ഏജന്റ് ഇവരുടെ ശരീരത്തില്‍ പ്രവേശിച്ചതെന്നാണ് പുതിയ സൂചനകള്‍. മാര്‍ച്ച് നാലിന് ശേഷം അബോധാവസ്ഥയിലായ ഇരുവരുടെ നില അതീവ ഗുരുതരമാണ്. സ്‌കോട്ട്‌ലന്റ് യാര്‍ഡിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടാന്‍ ഇതുവരെ തയ്യാറായിട്ടില്ല. പക്ഷേ ചോര്‍ന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ലെന്ന് ചൂണ്ടി കാണിക്കുന്നു. വസ്ത്രത്തിലോ അല്ലെങ്കില്‍ കോസ്‌മെറ്റിക്‌സിലോ നോവിചോക് കലര്‍ത്തിയാണോ ആക്രമണം നടത്തിയിരിക്കുന്നതെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. പിതാവിനെ ലക്ഷ്യം വെച്ചുള്ള ആക്രമണം യൂലിയ വഴി നടപ്പിലാക്കാനുള്ള മനപൂര്‍വ്വമായ ശ്രമമാണ് നടന്നിരിക്കുന്നതെന്ന് ഇതില്‍ നിന്ന് വ്യക്തമാകുന്നു.

മാര്‍ച്ച് നാലിന് മകളുമായി പുറത്തിറങ്ങിയ സ്‌ക്രിപാലിന്റെ മുഖത്തേക്ക് നോവിചോക് തളിച്ചതാകുമെന്നാണ് ആദ്യഘട്ടത്തില്‍ പോലീസ് കരുതിയിരുന്നത്. ഇവരെ സാലിസ്‌ബെറിയിലെ ഒരു പാര്‍ക്ക് ബെഞ്ചില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. പാര്‍ക്കില്‍ വെച്ചു തന്നെയായിരിക്കും അവര്‍ക്ക് വിഷം നല്‍കിയിരിക്കുന്നതെന്നായിരുന്നു ആദ്യ ഘട്ടത്തില്‍ ലഭിച്ച സൂചനകളും വ്യക്തമാക്കിയത്. ഷോപ്പിംഗ് നടത്തിയ സ്ഥലത്ത് നിന്നാണ് വിഷം ഇവരുടെ ശരീരത്തില്‍ പ്രവേശിച്ചതെന്ന് മറ്റൊരു റിപ്പോര്‍ട്ടില്‍ പറയുന്നു. നോവിചോക് സ്പ്രേ ചെയ്തതാകാമെന്ന തിയറി തെറ്റാണെന്ന് മാര്‍ച്ച് 8ഓടെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ബോധ്യമായി. ഭക്ഷണത്തില്‍ രാസ പദാര്‍ഥം കലര്‍ത്തി നല്‍കിയതാകാനാണ് കൂടുതല്‍ സാധ്യതയെന്ന് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച സൂചനകള്‍ വ്യക്തമാക്കുന്നു. സമീപത്തുണ്ടായിരുന്ന ഹോട്ടലുകളിലും ഇതു സംബന്ധിച്ച അന്വേഷണം നടത്തി. പക്ഷേ ഈ തിയറികളെല്ലാം തന്നെ മാറി മറിയുകയാണ്. ഇവയ്ക്കൊന്നും വ്യക്തമായ തെളിവ് പോലീസിന് ലഭിച്ചിട്ടില്ല.
ലണ്ടന്‍: നാഷണല്‍ ഗ്രിഡ് പവര്‍ ന്‍ൈ സൈബര്‍ ആക്രമണത്തിലൂടെ തകര്‍ത്ത് റഷ്യ ബ്രിട്ടനെ ഇരുട്ടിലാക്കാന്‍ ശ്രമിച്ചേക്കുമെന്ന് ആശങ്ക. മുന്‍ ഡബിള്‍ ഏജന്റായിരുന്ന സെര്‍ജി സ്‌ക്രിപാലിനെയും മകളെയും വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യുകെ-റഷ്യ ബന്ധം മുമ്പില്ലാത്ത വിധത്തില്‍ കലുഷിതമായിരിക്കുന്ന സാഹചര്യത്തിലാണ് ഈ ആശങ്ക ഉയരുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ അവസാനിപ്പിക്കുമെന്ന സൂചന നല്‍കിയ പ്രധാനമന്ത്രി തെരേസ മേയ് റഷ്യയുടെ 23 നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു. ആണവശക്തികളായ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഉടലെടുത്തിരിക്കുന്ന സംഘര്‍ഷത്തില്‍ പ്രത്യക്ഷത്തിലുള്ള ആക്രമണം റഷ്യയുടെ ഭാഗത്തു നിന്നായിരിക്കും ആദ്യമുണ്ടാകുകയെന്നാണ് പ്രതിരോധ വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്.

യുകെ വൈദ്യുതിക്ക് പ്രധാനമായും ആശ്രയിക്കുന്നത് സമുദ്രാന്തര കേബിളായ നാഷണല്‍ ഗ്രിഡിനെയാണ്. റഷ്യന്‍ ഹാക്കര്‍മാര്‍ ഈ സംവിധാനത്തില്‍ ആക്രമണം നടത്തിയാല്‍ രാജ്യം ബ്ലാക്ക് ഔട്ട് ആകുന്ന സാഹചര്യമുണ്ടാകും. സുപ്രധാന മേഖലകളെല്ലാം വൈദ്യുതിയെ ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നതിനാല്‍ നാഷണല്‍ ഗ്രിഡിലുണ്ടാകുന്ന തകരാറ് ജലവിതരണം, ഇന്ധനം, ബാങ്കിംഗ്, റെയില്‍ ഗതാഗതം തുടങ്ങി ഒട്ടേറെ സംവിധാനങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കാന്‍ കാരണമാകും. ക്രെംലിന്റെ മൗനസമ്മതത്തോടെ നടക്കാവുന്ന ഹാക്കര്‍മാരുടെ ആക്രമണം ബ്രിട്ടനില്‍ അരാജകത്വം സൃഷ്ടിക്കുമെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയ ബ്രിട്ടീഷ് നടപടിക്ക് അതേ നാണയത്തില്‍ത്തന്നെ റഷ്യ തിരിച്ചടി നല്‍കിയിട്ടുണ്ട്. തന്റെ ഹാക്കര്‍ സേനയെ അഴിച്ചു വിടുന്നതില്‍ മുമ്പും വ്‌ളാഡിമിര്‍ പുടിന് യാതൊരുവിധ മനസ്താപവുമുണ്ടായിട്ടില്ലെന്നാണ് മുന്‍ അനുഭവങ്ങള്‍ തെളിയിക്കുന്നത്. എസ്റ്റോണിയ, ജര്‍മനി, ഫ്രാന്‍സ്, യുക്രൈന്‍ മുതലായ രാജ്യങ്ങള്‍ക്കെതിരെ നേരത്തേ റഷ്യന്‍ സൈബര്‍ ആക്രമണം ഉണ്ടായിട്ടുണ്ട്. ഇവയെല്ലാം ക്രെംലിന്റെ അറിവോടെയായിരുന്നുവെന്നാണ് കരുതുന്നത്.

നാഷണല്‍ പവര്‍ഗ്രിഡില്‍ റഷ്യ ആക്രമണം നടത്താനിടയുണ്ടെന്ന ആശങ്ക ഇതേക്കുറിച്ച് ഡിഫന്‍സ് സെക്രട്ടറി ഗാവിന്‍ വില്യംസണ്‍ മുന്നറിയിപ്പ് നല്‍കി ആഴ്ചകള്‍ക്കുള്ളിലാണ് ഉയരുന്നതെന്നതും ശ്രദ്ധേയമാണ്. ഭൂഖണ്ഡാന്തര പവര്‍ ഗ്രിഡുമായി യുകെയുടെ നാഷണല്‍ പവര്‍ ഗ്രിഡ് ബന്ധിപ്പിച്ചിരിക്കുന്നത് എങ്ങനെയാണെന്ന് റഷ്യ നിരീക്ഷിച്ചു വരികയാണെന്ന് വില്യംസണ്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം കുട്ടികളുടെ കോമിക് ബുക്കിലെ കഥയുമായി വില്യംസണ്‍ രംഗത്തെത്തിയിരിക്കുകയാണെന്ന പരിഹാസമായിരുന്നു ഇതേക്കുറിച്ചുള്ള റഷ്യന്‍ പ്രതികരണം.
തന്നെ തേടി പലവട്ടം എത്തിയ മരണത്തെ ധീരമായി നേരിട്ട രഞ്ജിത് കുമാര്‍ ഒടുവില്‍ മരണവുമായി സമരസപ്പെട്ടത് വിശ്വസിക്കാനാവാതെ യുകെയിലെ മലയാളി സമൂഹം. കഴിഞ്ഞ മൂന്ന് വര്‍ഷം നിരവധി തവണ മരണമുഖത്തെത്തി ജീവിതത്തിലേക്ക് തിരിച്ച് വന്ന രഞ്ജിത്ത് കുമാര്‍ ഇത്തവണയും അത് പോലെ പുഞ്ചിരിയോടെ ജീവിതത്തിലേക്ക് തിരികെ വരും എന്ന പ്രതീക്ഷയിലായിരുന്നു കുടുംബാംഗങ്ങളും സുഹൃത്തുക്കളും. എന്നാല്‍ എല്ലാ പ്രതീക്ഷകളും തെറ്റിച്ച് ജീവിതത്തില്‍ ഉടനീളം പുലര്‍ത്തിയ അതേ സൗമ്യ ഭാവത്തോടെ രഞ്ജിത് കുമാര്‍ ഈ ലോകജീവിതം അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി യുകെയിലെ കേംബ്രിഡ്ജില്‍ താമസിച്ച് വരുന്ന രഞ്ജിത് കുമാര്‍ കൂത്താട്ടുകുളം തിരുമാറാടി സ്വദേശിയാണ്. അന്‍പത്തിയഞ്ചാം വയസ്സിലാണ് രഞ്ജിത് കുമാറിന്റെ വിയോഗം.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പനി ബാധിച്ചത് കൊണ്ടാണ് അദ്ദേഹം ഇത്തവണ ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്ന് ആന്തരിക അവയവങ്ങള്‍ ഓരോന്നായി പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്ന് മരണത്തിന് കീഴ്പ്പെടുകയായിരുന്നു. തലച്ചോറിനെ ബാധിച്ച ഗുരുതരമായ അസുഖം മൂലം 2015 മുതല്‍ ചികിത്സയിലായിരുന്നു രഞ്ജിത് കുമാര്‍. അന്ന് മുതല്‍ പലപ്പോഴായി ചികിത്സയില്‍ കഴിഞ്ഞിരുന്ന രഞ്ജിത് കുമാര്‍ ഇന്നലെ പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് മരണത്തിനു കീഴടങ്ങിയത്.
ഇന്നലെ ഉച്ചയോടെ മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം ഫ്യൂണറല്‍ ഡിറക്ടറേഴ്‌സ് ഏറ്റെടുക്കുന്നതോടെ വെള്ളിയാഴ്ച യുകെ മലയാളി സമൂഹത്തിനു അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സൗകര്യം ഒരുങ്ങുകയാണ്. രഞ്ജിത്തിന്റെ ആഗ്രഹം പോലെ കമ്മ്യൂണിറ്റി സെന്റര്‍ വാടകക്ക് എടുത്താണ് പൊതുദര്‍ശന സൗകര്യം ഒരുക്കിയിരിക്കുന്നത്. കേംബ്രിഡ്ജിലെ ആര്‍ബറി കമ്മ്യൂണിറ്റി സെന്ററില്‍ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണി മുതല്‍ ഏഴു മണി വരെ ആയിരിക്കും പൊതുദര്‍ശന സൗകര്യം അദ്ദേഹത്തിന്റെ ജീവിത വീക്ഷണം മാനിച്ചു മതപരമായ ചടങ്ങുകളോ പ്രാര്‍ത്ഥനകളോ മറ്റും ഉണ്ടായിരിക്കുന്നതല്ല എന്നും സൂചനയുണ്ട്.
ഇക്കാര്യം കുടുംബാംഗങ്ങളും ഉറ്റ സുഹൃത്തുക്കളും തമ്മില്‍ ചര്‍ച്ച ചെയ്തു ഇന്നലെ തന്നെ ധാരണയില്‍ എത്തിയിരുന്നു. യുക്തിവാദ നിലപാടുകള്‍ സ്വീകരിച്ചിരുന്ന അദ്ദേഹത്തിന്റെ ജീവിത വീക്ഷണം മാനിക്കാന്‍ ഏവരും തയ്യാറാവുകയാണ്. സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ മുന്‍പ് അദ്ദേഹം സജീവമായിരുന്നപ്പോള്‍ താന്‍ രോഗത്തില്‍ നിന്നും പലവട്ടം മടങ്ങി വന്നതില്‍ ദൈവത്തിനു വലിയ റോള്‍ ഒന്നും ഇല്ലെന്നു വ്യക്തമായി എഴുതിയിരുന്നു.
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ പ്രസിഡന്റ് ആയ അദ്ദേഹം കേംബ്രിഡ്ജ് മലയാളി അസോസിയേഷന്റെ വളര്‍ച്ചക്ക് തന്റെ സമയവും ഊര്‍ജ്ജവും ആവശ്യത്തിലേറെ നല്‍കിയിട്ടുണ്ട് . യുക്മയില്‍ ഏവരോടും സമദൂര സിദ്ധാന്തം പുലര്‍ത്തിയ അപൂര്‍വം പ്രവര്‍ത്തകരില്‍ ഒരാള്‍ കൂടിയാണ് രഞ്ജിത്ത്. സംഘടനയുടെ വളര്‍ച്ച മാത്രമാണ് എക്കാലവും രഞ്ജിത്ത് പങ്കിട്ടിരുന്ന ആശയം.
നാല് വര്‍ഷം മുന്‍പ് തലച്ചോറില്‍ ഉണ്ടായ രക്തസ്രാവം ആശുപത്രിയില്‍ എത്തിച്ച രഞ്ജിത ഇക്കാലമത്രയും മരുന്നുകളും മറ്റുമായാണ് കഴിഞ്ഞു കൂടിയതും. ആറുമാസത്തിലധികം ആയുസ്സില്ലെന്നു പറഞ്ഞ ഡോക്ടര്‍മാര്‍ക്ക് മുന്നില്‍ പുഞ്ചിരിയോടെ നാല് വര്‍ഷം പിന്നിട്ട അദ്ദേഹം ഇക്കാലയളവിലും സാമൂഹ്യ സേവന രംഗത്ത് സജീവമായിരുന്നു. തലയോട് തുറന്നുള്ള ശസ്ത്രക്രിയക്ക് മൂന്നുവട്ടം വിധേയനായ ശേഷം വീണ്ടും ഊര്‍ജ്വസ്വലതയോടെ സാമൂഹ്യ രംഗത്ത് നിറഞ്ഞ രഞ്ജിത് കുമാര്‍ സകലരുടെയും മുന്നില്‍ നിശ്ചയ ദാര്‍ഢ്യത്തിന്റെ പ്രതീകമായും വിലയിരുത്തപ്പെട്ടിരുന്നു. ഒരു പനി വന്നാല്‍ തളരുന്നവര്‍ക്കിടയിലാണ് മാരക രോഗത്തെ നിസംഗതയോടെ നേരിട്ട് പ്രതീക്ഷയുടെയും പ്രചോദനത്തിന്റെയും മുഖമായി മാറിയത്.
ശവസംസ്‌ക്കാരം സംബന്ധിച്ച തിയതി ഫ്യൂണറല്‍ ഡിറക്ടര്‍സ് മൃതദേഹം നാട്ടില്‍ എന്ന് എത്തിക്കാന്‍ കഴിയും എന്നറിയിച്ചു കഴിഞ്ഞ ശേഷം മാത്രമേ തീരുമാനിക്കൂ. മിക്കവാറും തിങ്കളഴ്ച ഇക്കാര്യത്തില്‍ തീരുമാനമാകും എന്നാണ് അറിയാന്‍ കഴിയുന്നത്. അടുത്ത ആഴ്ച മുതല്‍ ഈസ്റ്റര്‍ അവധിക്കായി ഒട്ടേറെ മലയാളികള്‍ നാട്ടിലേക്കു യാത്ര തിരിക്കുന്നതിനാല്‍ അനേകം പേര്‍ക്ക് കേരളത്തില്‍ എത്തി രഞ്ജിത് കുമാറിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ കഴിയും.
ലണ്ടന്‍: ഈ വാരാന്ത്യത്തില്‍ കടുത്ത മഞ്ഞുവീഴ്ചയും തണുത്ത കാലാവസ്ഥയും ഉണ്ടാകുമെന്ന് പ്രവചനം. ഗതാഗത തടസം, പവര്‍കട്ട്, മൊബൈല്‍ ഫോണ്‍ സിഗ്നല്‍ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. കടുത്ത മഞ്ഞുവീഴ്ചയില്‍ റോഡുകള്‍ ഗതാഗതയോഗ്യമല്ലാതാകാനും ചില പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു പോകാനും സാധ്യതയുള്ളതായും വിലയിരുത്തപ്പെടുന്നു. അടുത്ത ദിവസങ്ങളില്‍ മഞ്ഞുവീഴ്ച രാജ്യത്തൊട്ടാകെയുണ്ടാകുമെന്നും കാലാവസ്ഥാ പ്രവചനം പറയുന്നും.

മിഡ്‌ലാന്‍ഡ്‌സ്, നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ട് തുടങ്ങിയ പ്രദേശങ്ങളില്‍ മഴയ്ക്കും സാധ്യതയുണ്ട്. വടക്കന്‍ പ്രദേശങ്ങളിലും ഈസ്റ്റേണ്‍ സ്‌കോട്ട്‌ലാന്‍ഡ് മഞ്ഞുവീഴ്ചയും ഉണ്ടാകും. കിഴക്കന്‍ കാറ്റില്‍ തണുത്ത കാലാവസ്ഥ മറ്റ് പ്രദേശങ്ങളിലേക്ക് വ്യാപിക്കും. ശനിയാഴ്ച രാത്രിയോടെ ആരംഭിക്കുന്ന മഞ്ഞുവീഴ്ച ഇംഗ്ലണ്ടിലും വെയില്‍സിലും ഞായറാഴ്ച പുലര്‍ച്ചെ വരെ തുടരുമെന്നാണ് മുന്നറിയിപ്പ്. രാജ്യത്തിന്റെ സൗത്ത് ഈസ്റ്റ് പ്രദേശങ്ങളില്‍ ഇതേത്തുടര്‍ന്ന് യെല്ലോ വാര്‍ണിംഗ് പുറപ്പെടുവിച്ചിരിക്കുകയാണ്.

പൂജ്യത്തിനും താഴെ താപനിലയായിരിക്കും രാജ്യമൊട്ടാകെ ഈ വാരാന്ത്യം രേഖപ്പെടുത്തുകയെന്ന് ബിബിസി കാലാവസ്ഥാ വിദഗ്ദ്ധ സാറാ കെയ്ത്ത് ലൂകാസ് പറഞ്ഞു. തെക്കന്‍ പ്രദേശങ്ങളില്‍ തണുപ്പ് കുറവായിരിക്കുമെങ്കിലും സ്‌കാന്‍ഡിനേവിയയില്‍ രൂപപ്പെടുന്ന തീവ്രമര്‍ദ്ദം തണുപ്പ് വ്യാപിപ്പിക്കും. 20 സെന്റീമീറ്റര്‍ വരെ മഞ്ഞുവീഴ്ചയുണ്ടായേക്കാമെന്നാണ് മെറ്റ് ഓഫീസ് അറിയിക്കുന്നത്. മിഡ്‌ലാന്‍ഡ്‌സിലും സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലും ശനിയാഴ്ച മുതല്‍ ആംബര്‍ വാണിംഗ് പുറപ്പെടുവിച്ചിരിക്കുകയാണ്.
ലണ്ടന്‍: മൂന്ന് വര്‍ഷത്തോളം സഹിച്ച കടുത്ത നടുവേദനയില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ മുക്തി നേടിയ അനുഭവം വിവരിച്ച് 60കാരന്‍. ചാള്‍സ് സ്ലേറ്റര്‍ എന്നയാളാണ് ആത്മഹത്യയേക്കുറിച്ചു പോലും ചിന്തിച്ച ഘട്ടത്തില്‍ ശസ്ത്രക്രിയ രക്ഷിച്ച അനുഭവം പങ്കുവെക്കുന്നത്. ഇന്ത്യന്‍ വംശജനായ ഡോ.ദേബ് പാല്‍ നടത്തിയ ശസ്ത്രക്രിയയാണ് വിഷമഘട്ടത്തില്‍ നിന്ന് സ്ലേറ്ററിന് മുക്തി നല്‍കിയത്. ശസ്ത്രക്രിയകളും സ്റ്റിറോയ്ഡ് ഇന്‍ജെക്ഷനുകളും മോര്‍ഫീനും കൗണ്‍സലിംഗും കോഗ്നിറ്റീവ് തെറാപ്പിയുമൊക്കെ പൂര്‍ത്തിയാക്കിയിട്ടും ഡോക്ടര്‍മാര്‍ക്ക് സ്ലേറ്ററിന്റെ വേദനയ്ക്ക് ആശ്വാസം നല്‍കാന്‍ ആദ്യം കഴിഞ്ഞിരുന്നില്ല.

2014 ഓഗസ്റ്റില്‍ കിച്ചന്‍ എക്‌സ്‌റ്റെന്‍ഷന്‍ നിര്‍മിക്കുന്നതിനായി സിമന്റ് മിശ്രിതം ഉണ്ടാക്കിയപ്പോളാണ് ഇദ്ദേഹത്തിന് നടുവിന് പരിക്കേറ്റത്. 30 പൗണ്ട് വാടകയുണ്ടായിരുന്ന സിമന്റ് മിക്‌സര്‍ ഒഴിവാക്കാനുള്ള തീരുമാനം സ്ലേറ്ററിന് നല്‍കിയത് കടുത്ത നടുവേദനയും. മോര്‍ഫീന്‍ കുത്തിവെയ്പുകള്‍ പാതിമയങ്ങിയ അവസ്ഥയിലാണ് തന്നെ നടത്തിയത്. തന്റെ ഭാര്യക്ക് ഒരു ഭര്‍ത്താവിന് പകരം ഒരു രോഗിയെയാണ് കിട്ടിയതെന്നും സ്ലേറ്റര്‍ പറയുന്നു. തലയണകളുടെ കൂനയില്‍ ചാരിയിരുന്നാണ് താന്‍ രാത്രികള്‍ കഴിച്ചു കൂട്ടിയത്. പകലുകളില്‍ മിക്കവാറും കിടപ്പ് തന്നെയായിരുന്നു.
സ്പയര്‍ ലീഡ്‌സ് ഹോസ്പിറ്റലിലെ ന്യൂറോസര്‍ജനായ ദോബ് പാലിനെ കാണുന്നത് വരെ ഇതേ അവസ്ഥയിലായിരുന്നു താന്‍ തുടര്‍ന്നത്. ആന്‍ജിയോഗ്രാം പോലെയുള്ള പരിശോധനകള്‍ പൂര്‍ത്തിയാക്കിയശേഷം 2016 ഡിസംബറില്‍ ശസ്ത്രക്രിയ ചെയ്യാമെന്ന് ഡോ.പാല്‍ അറിയിച്ചു. നട്ടെല്ലിന്റെ കശേരുക്കളില്‍ ഒന്ന് തെന്നിമാറിയതായിരുന്നു ഇദ്ദേഹത്തിന്റെ നടുവേദനയ്ക്ക് കാരണം. എസ്ട്രീം ലാറ്ററല്‍ ഇന്റര്‍ബോഡി ഫ്യൂഷന്‍ എന്ന ശസ്ത്രക്രിയാ രീതിയാണ് ഡോ.പാല്‍ ഉപയോഗിച്ചത്. യുകെയില്‍ വളരെ കുറച്ച് സര്‍ജന്‍മാര്‍ മാത്രമാണ് ഇത് ചെയ്യാറുള്ളത്.

വെറും മൂന്ന് സെന്റീമീറ്റര്‍ മാത്രമുള്ള മുറിവാണ് ഓപ്പറേഷനായി വേണ്ടി വന്നത്. ഇതിലൂടെ തെന്നിമാറിയ കശേരുവിന്റെ ഡിസ്‌കുകള്‍ എടുത്തു മാറ്റി, പകരം ബോണ്‍ ഗ്രാഫ്റ്റ് നിറച്ച പ്ലാസ്റ്റിക് ചട്ടക്കൂട് സ്ഥാപിച്ചു. ഒരു മണിക്കൂറിനുള്ളില്‍ കഴിയുന്ന ശസ്ത്രക്രിയക്ക് ശേഷം മിക്ക രോഗികള്‍ക്കും 24 മണിക്കൂറിനുള്ളില്‍ ആശുപത്രി വിടാലവുന്നതാണ്. കഴിഞ്ഞ മേയിലാണ് സ്ലേറ്ററിന്റെ നട്ടെല്ലില്‍ ആദ്യ ശസ്ത്രക്രിയ നടത്തിയത്. രണ്ടാഴ്ചയ്ക്കു ശേഷം സ്‌ക്രൂകളും റോഡുകളും ഘടിപ്പിക്കുന്നതിനായി വീണ്ടും ആശുപത്രിയിലെത്തി. ഒരു മാസത്തിനുള്ളില്‍ വേദന പൂര്‍ണ്ണമായി മാറുകയും തനിക്ക് സ്വതന്ത്രമായി നടക്കാന്‍ കഴിയുകയും ചെയ്തതായി സ്ലേറ്റര്‍ പറഞ്ഞു.
ലണ്ടന്‍: യുകെയില്‍ ഇനി സിഗരറ്റുകള്‍ സാധാരണ മട്ടിലുള്ളതാവില്ലെന്ന് സൂചന. സിരഗറ്റുകളിലെ നിക്കോട്ടിന്‍ അളവ് കുറയ്ക്കുന്നതിലൂടെ പുകവലി നിയന്ത്രണം സാധ്യമാകുമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ രംഗത്തെത്തി. അമേരിക്കന്‍ സ്റ്റേറ്റുകളില്‍ നടപ്പാക്കാനൊരുങ്ങുന്ന പദ്ധതിയുടെ ചുവടുപിടിച്ചാണ് ബ്രിട്ടനിലെ ആരോഗ്യ വിദഗ്ദ്ധര്‍ ഈ നിര്‍ദേശവുമായി രംഗത്തെത്തിയത്. പുകവലിജന്യ രോഗങ്ങളും മരണങ്ങളും കുറയ്ക്കുന്നതിനായി യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ കഴിഞ്ഞ വര്‍ഷമാണ് ഈ പദ്ധതി അവതരിപ്പിച്ചത്. ഇത് വിജയകരമായാല്‍ യുകെയിലും നടപ്പാക്കാന്‍ കഴിയുമെന്നാണ് വിദഗ്ദ്ധര്‍ അവകാശപ്പെടുന്നത്.

സിഗരറ്റുകളിലെ നിക്കോട്ടിന്‍ അംശം കുറയ്ക്കുന്നത് ഫലപ്രദമാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നതെന്ന് സ്റ്റെര്‍ലിംഗ് യൂണിവേഴ്‌സിറ്റിയിലെ ഹെല്‍ത്ത് പോളിസി പ്രൊഫസര്‍ ലിന്‍ഡ ബോള്‍ഡ് പറഞ്ഞു. പുകവലിയുടെ ആകര്‍ഷണീയത കുറയ്ക്കാനും അതിലൂടെ പുകവലിക്ക് അടിമയാകുകയെന്നത് ഇല്ലാതാക്കാനും സാധിക്കുമെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്. പുകവലി കുറയ്ക്കാനും പൂര്‍ണ്ണമായി ഉപേക്ഷിക്കാനും വരെ പരീക്ഷണ സാഹചര്യങ്ങളില്‍ ചിലര്‍ തയ്യാറായിട്ടുണ്ടെന്നും ലിന്‍ഡ പറഞ്ഞു. എന്നാല്‍ ഇത് നടപ്പിലാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്.

നിക്കോട്ടിന്‍ അളവ് കുറഞ്ഞ ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ തുടങ്ങിയാല്‍ ബ്ലാക്ക് മാര്‍ക്കറ്റില്‍ സിഗരറ്റുകള്‍ ഒഴുകാന്‍ തുടങ്ങും. ഇറക്കുമതി ചെയ്ത സിഗരറ്റുകളും വ്യാജ സിഗരറ്റുകളും മാര്‍ക്കറ്റില്‍ എത്തിത്തുടങ്ങുമെന്നും അവര്‍ പറയുന്നു. ലോകത്തെല്ലായിടത്തും സിഗരറ്റുകള്‍ ലഭ്യമാണെന്നതാണ് ഇതിന് കാരണം. അമേരിക്കയില്‍ സിഗരറ്റുകളിലെ നിക്കോട്ടിന്‍ അളവ് കുറയ്ക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞതായി എഫ്ഡിഎ സ്ഥിരീകരിച്ചു. പ്രതിവര്‍ഷം 4,80,000 പേര്‍ പുകവലിജന്യ രോഗങ്ങള്‍ മൂലം അമേരിക്കയില്‍ മരണമടയുന്നുണ്ടെന്നാണ് വിവരം.
കേംബ്രിഡ്ജ് മലയാളി അസോസിയേഷന്‍റെ സജീവ പ്രവര്‍ത്തകനും യൂണിയന്‍ ഓഫ് യുകെ മലയാളി അസോസിയേഷന്‍ ഈസ്റ്റ് ആംഗ്ലിയ റീജിയണല്‍ പ്രസിഡണ്ടുമായിരുന്ന രഞ്ജിത് കുമാറിന്‍റെ വേര്‍പാട് യുകെ മലയാളി സമൂഹത്തിന് കനത്ത ആഘാതമായി. സുഹൃത്തുക്കളും പരിചയക്കാരും എല്ലാം സ്നേഹപൂര്‍വ്വം രഞ്ജിത് ചേട്ടന്‍ എന്ന് മാത്രം വിളിച്ചിരുന്ന രഞ്ജിത് കുമാര്‍ യുകെയിലെ മലയാളികള്‍ക്ക് സുപരിചിതന്‍ ആയിരുന്നു. കേംബ്രിഡ്ജ് മലയാളി അസോസിയേഷന്‍റെ പ്രാരംഭ കാലം മുതല്‍ സജീവ പ്രവര്‍ത്തകനായിരുന്നു രഞ്ജിത് കുമാര്‍. അസോസിയേഷന്‍റെ പ്രസിഡന്റ് പദം ഉള്‍പ്പെടെ നിരവധി സ്ഥാനങ്ങള്‍ രഞ്ജിത് കുമാര്‍ ഇക്കാലയളവില്‍ അലങ്കരിച്ചിട്ടുണ്ട്. കേംബ്രിഡ്ജ് മലയാളികളുടെ ഏതൊരാവശ്യത്തിനും മുന്‍പന്തിയില്‍ നിന്നിരുന്ന രഞ്ജിത് കുമാര്‍ സൗമ്യമായ വ്യക്തിത്വത്തിന് ഉടമ കൂടിയായിരുന്നു.
യുക്മയുടെ പ്രാരംഭം മുതല്‍ നേതൃനിരയില്‍ പ്രവര്‍ത്തിച്ചിരുന്ന രഞ്ജിത്ത് കുമാര്‍ ആ നിലയില്‍ യുകെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായിരുന്നു. യുക്മയിലെ ഗ്രൂപ്പ് വഴക്കുകള്‍ക്കും സംഘടനയ്ക്കുള്ളിലെ രാഷ്ട്രീയത്തിനും അതീതനായി നില കൊണ്ടിരുന്നതിനാല്‍ എല്ലാവരുടെയും പ്രിയ സുഹൃത്ത് ആയിരുന്നു രഞ്ജിത് കുമാര്‍. തന്‍റെ അസുഖത്തിനും ചികിത്സകള്‍ക്കും ഇടയില്‍ സംഘടനാ പ്രവര്‍ത്തനം തുടര്‍ന്ന് കൊണ്ട് പോകാനും ഒരിക്കല്‍ പരിചയപ്പെട്ട എല്ലാവരെയും ഇടയ്ക്ക് ഫോണ്‍ വിളിച്ച് കുശലാന്വേഷണം നടത്താനും രഞ്ജിത് കുമാര്‍ ഒരിക്കലും മടി കാണിച്ചിരുന്നില്ല.
തലച്ചോറിന് ബാധിച്ച രോഗത്തെ തുടര്‍ന്ന് രണ്ട് വര്‍ഷമായി ചികിത്സ നടത്തിക്കൊണ്ടിരുന്ന കേംബ്രിഡ്ജിലെ രഞ്ജിത് കുമാറിന്റെ സ്ഥിതി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വഷളാവുകയും ഇന്നു വെളുപ്പിന് റോയല്‍ ആശുപത്രിയില്‍ വച്ച് മരണപ്പെടുകയും ആയിരുന്നു. 55 വയസ് മാത്രമായിരുന്നു രഞ്ജിത്തിന്റെ പ്രായം.
തലയിലെ രക്തസ്രാവത്തെ തുടര്‍ന്ന് 2015 ഏപ്രിലിലാണ് രഞ്ജിത്തിനെ ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തുടര്‍ന്ന് നിരവധി ശസ്ത്രക്രിയകള്‍ നടത്തിയെങ്കിലും പൂര്‍ണമായും അദ്ദേഹം ജീവിതത്തിലേയ്ക്ക് മടങ്ങി വന്നിരുന്നില്ല. ഓരോ ദിവസങ്ങളിലായി മുഴുവന്‍ ശരീരാവയവങ്ങളെയും രോഗം ബാധിക്കുകയായിരുന്നു. അത് കിഡ്‌നിയെ കഴിഞ്ഞ ദിവസം ഗുരുതരമായി ബാധിക്കുകയും ന്യുമോണിയ ആവുകയും ചെയ്തതോടെ മരണത്തിന് കീഴടങ്ങേണ്ടി വരുകയായിരുന്നു.
രണ്ട് കൊല്ലം മുമ്പ് ആദ്യ ചികിത്സക്ക് ശേഷം ജീവിതത്തിലേക്ക് മടങ്ങി വന്ന രഞ്ജിത് ഫേസ്ബുക്കില്‍ ഇട്ട കുറിപ്പുകള്‍ യുകെ മലയാളികള്‍ക്ക് പ്രചോദനാത്മകമായി മാറിയിരുന്നു. രോഗാവസ്ഥയിലും സാമൂഹ്യ ബോധത്തില്‍ അടിയുറച്ചു നിന്ന രഞ്ജിത് കഴിഞ്ഞ യുക്മ തെരഞ്ഞെടുപ്പില്‍ വീണ്ടും ഈസ്റ്റ് ആംഗ്ലിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. രോഗം ഉണ്ടായപ്പോള്‍ ഉണ്ടായിരുന്ന സ്ഥാനം വീണ്ടും നിലനിര്‍ത്തിയാണ് അംഗീകാരം നല്‍കിയത്. കഴിഞ്ഞ യുക്മ കലാമേളയില്‍ സദസിനിടയില്‍ നിന്നും വിളിച്ച് ആദരിക്കപ്പെട്ടപ്പോള്‍ വാര്‍ത്ത ആയിരുന്നു.

തലച്ചോറില്‍ തുടരെയുണ്ടായ രക്തസ്രാവത്തെതുടര്‍ന്നാണ് രഞ്ജിത്ത് കുമാര്‍ 2015 ല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആയത്. അന്ന് സുഖം പ്രാപിച്ച് തിരിച്ചു വന്നപ്പോള്‍ ആറുമാസത്തെ ആയുസ് മാത്രമായിരുന്നു ഡോക്ടര്‍മാര്‍ വിധിച്ചത്. എന്നാല്‍, അതിനെ എല്ലാം അതിജീവിച്ച് കഴിഞ്ഞ മൂന്ന് വര്‍ഷക്കാലം രഞ്ജിത് കുമാര്‍ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. തങ്ങള്‍ക്കിടയില്‍ പ്രസന്നവദനനായി നടന്ന രഞ്ജിത്ത് ഇത്തവണ സുഖമില്ലാതായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടപ്പോഴും സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും. എന്നാല്‍ കാത്തിരുന്നവരെയെല്ലാം സങ്കട കടലിലാഴ്ത്തി ഇന്ന് പുലര്‍ച്ചെ മരണ വാര്‍ത്ത എത്തുകയായിരുന്നു.
കടുത്ത തലവേദനയോടെയാണ് രഞ്ജിത്തിന് അസുഖം തുടങ്ങിയത്. ജോലിത്തിരക്കും സംഘടനാപ്രവര്‍ത്തനവുമായി ഓടിനടന്നിരുന്നതിനാല്‍ തലവേദന രഞ്ജിത്ത് കാര്യമായി എടുത്തിരുന്നില്ല. തലവേദനിക്കുമ്പോള്‍ പാരസെറ്റാമോളോ മറ്റെതെങ്കിലും വേദനാസംഹാരികളോ കഴിച്ച് ജോലികളില്‍ വ്യാപൃതനാവുകയായിരുന്നു രഞ്ജിത്തിന്റെ പതിവ്. എന്നാല്‍ തലവേദന കൂടിയതല്ലാതെ കുറഞ്ഞില്ല. ഇതിനിടെ വയറ്റിലും കലശലായ വേദന തുടങ്ങി. തലവേദനയും വയറുവേദനയും കലശലായതോടെ രഞ്ജിത്തിനെ കേംബ്രിഡ്ജ് ആഡംബ്രൂക്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
രഞ്ജിത്തിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ സ്‌കാന്‍ ചെയ്തപ്പോഴാണ് തലച്ചോറിനുള്ളില്‍ രക്തസ്രാവമുണ്ടെന്ന് കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് അടിയന്തരമായി സര്‍ജറി നടത്തണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. അടിയന്തര സര്‍ജറിയാണ് നിര്‍ദ്ദേശിക്കപ്പെട്ടതെങ്കിലും നാലുദിവസം കഴിഞ്ഞാണ് ഓപ്പറേഷന്‍ നടത്തിയത്. ആശുപത്രിയിലെ തിരക്കുമൂലമാണ് ഓപ്പറേഷന്‍ വൈകിയത്. ഇതില്‍ വീട്ടുകാര്‍ ആശുപത്രിയില്‍ പ്രതിഷേധം അറിയിച്ചിരുന്നു. ഇതും രഞ്ജിത്തിന്റെ സ്ഥിതി വഷളാകാന്‍ കാരണമായെന്നാണ് അനുമാനം.
തുടര്‍ന്ന് ആദ്യ സര്‍ജറി നടത്തി സുഖംപ്രാപിച്ചു വരുന്നതിനിടെ തീര്‍ത്തും അപ്രതീക്ഷിതമായി രഞ്ജിത്തിന്റെ തലച്ചോറില്‍ വീണ്ടും രക്തസ്രാവമുണ്ടായി. ഇതിനാല്‍ അടുത്ത ദിവസം തന്നെ രണ്ടാമതും രഞ്ജിത്തിനെ ഓപ്പറേഷനു വിധേയനാക്കി. എന്നാല്‍ അതുകൊണ്ടും രക്തസ്രാവം നിലച്ചില്ല. അടുത്ത ദിവസം വീണ്ടും രക്തസ്രാവം ഉണ്ടാകുകയും ഇതിനെതുടര്‍ന്ന് വീണ്ടും ഓപ്പറേഷന്‍ നടത്തുകയും ചെയ്തു. അങ്ങനെ നിരവവധി ശസ്ത്രക്രിയകള്‍ക്കും സ്‌നേഹിതരുടെ മനമുരുകിയുള്ള പ്രാര്‍ത്ഥനകള്‍ക്കും ശേഷമാണ് രഞ്ജിത്ത് ജീവിതത്തിലേക്ക് തിരിച്ചു വന്നത്. ജാന്‍സിയാണ് രഞ്ജിത്തിന്റെ ഭാര്യ. ശരണ്യ മകളാണ്. ഭര്‍ത്താവിനൊപ്പം യുകെയില്‍ തന്നെയാണ് ശരണ്യയും. രണ്ട് കുട്ടികളും ഉണ്ട്. കഴിഞ്ഞ 15 വര്‍ഷമായി ഈസ്റ്റ് ആംഗ്ലിയയിലെ കേംബ്രിഡ്ജിലാണ് ഇവരുടെ താമസം.
രഞ്ജിത് കുമാറിന്‍റെ നിര്യാണത്തില്‍ മലയാളം യുകെ ന്യൂസ് ടീമിന്‍റെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.
ബ്രിട്ടന് മുന്നറിയിപ്പായി പുതിയ ന്യൂക്ലിയര്‍ മിസേല്‍ പരീക്ഷിക്കാനൊരുങ്ങി റഷ്യ. ഹിരോഷിമയില്‍ ദുരന്തം വിതച്ച അമേരിക്കന്‍ ന്യൂക്ലിയര്‍ ബോംബിനേക്കാള്‍ 3000 മടങ്ങ് ശക്തിയുള്ള മിസേലാണ് റഷ്യ പരീക്ഷിക്കാന്‍ തയ്യാറെടുക്കുന്നത്. ബ്രിട്ടന്റെ ഇരട്ടി വലിപ്പമുള്ള രാജ്യത്തെ പൂര്‍ണമായും ഇല്ലാതാക്കാന്‍ പ്രാപ്തിയുള്ളതാണ് satan-2 എന്ന് പേരിട്ടിരിക്കുന്ന ന്യൂക്ലിയര്‍ മിസേല്‍. പുതിയ മിസേല്‍ പരീക്ഷണത്തോടെ ലോകത്തിന് യുദ്ധ സന്ദേശം നല്‍കുകയെന്നതാണ് റഷ്യന്‍ പ്രസിഡന്റ് പുടിന്‍ ലക്ഷ്യം വെക്കുന്നത്. റഷ്യയുടെ ഭീഷണി ഏറ്റവും കൂടുതല്‍ മുന്നറിയിപ്പ് നല്‍കുന്നത് ബ്രിട്ടനാണ്. റഷ്യന്‍ ഡബിള്‍ ഏജന്റും മകളും സാലിസ്‌ബെറിയില്‍ ആക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് പ്രധാനമന്ത്രി തെരേസ മേയ് 23 റഷ്യന്‍ ഡിപ്ലോമാറ്റുകളെ പുറത്താക്കിയിരുന്നു. നടപടി റഷ്യക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ന്യൂക്ലിയര്‍ ആയുധം പരീക്ഷിക്കുന്നതിലൂടെ സൈനിക നീക്കത്തിന് തയ്യാറാണെന്ന സന്ദേശം നല്‍കുകയാണ് റഷ്യന്‍ പ്രസിഡന്റ് പുടിന്‍. സാധാരണ കാണുന്ന ന്യൂക്ലിയര്‍ ആയുധങ്ങളില്‍ നിന്ന് വ്യത്യസ്ഥമാണ് satan-2. ഫ്രാന്‍സിനെയും ബ്രിട്ടനെയും വെറും ഒരു മിസേല്‍ ആക്രമണത്തില്‍ തുടച്ചു നീക്കാനുള്ള ശക്തി ഈ ആയുധത്തിനുണ്ട്. താഴ്ന്ന പ്രതലത്തിലൂടെ സഞ്ചരിച്ച ദീര്‍ഘ ദൂര ആക്രമണങ്ങള്‍ നടത്താന്‍ കഴിവുള്ള മിസേലിനെ ലോഞ്ച് ചെയ്തതിനു ശേഷം കണ്ടെത്തുക അസാധ്യമാണ്. നോര്‍ത്ത് പോളിനേക്കാളും ദൂരകൂടുതലുള്ള സൗത്ത് പോളിലൂടെ സഞ്ചരിക്കാന്‍ ഇവയ്ക്ക് കഴിവുണ്ട്. അതുകൊണ്ടു തന്നെ അമേരിക്കന്‍ സാറ്റ്‌ലെറ്റുകള്‍ക്ക് ഇവയെ കണ്ടെത്തുക അസാധ്യമായിരിക്കും.

50 മെഗാടണ്‍ ന്യൂക്ലിയര്‍ വാഹക ശക്തിയുള്ള ഈ മിസേലുകള്‍ ഹിരോഷിമയില്‍ വര്‍ഷിച്ച ന്യൂക്ലിയര്‍ ബോംബിനേക്കാള്‍ 3000 മടങ്ങ് ശക്തിയുള്ളവയാണ്. രാജ്യം ആര്‍എസ്-28ന്റെ രണ്ടാം ഘട്ട പരീക്ഷണത്തിനായി തയ്യാറാണെന്ന് റഷ്യന്‍ ജനറല്‍ വാലെറി ഗെറാസിമോവ് റഷ്യന്‍ മാധ്യമം ടിഎഎസ്എസ് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. മിസേലിന്റെ ആദ്യ ഘട്ട പരീക്ഷണം കഴിഞ്ഞ ഡിസംബര്‍ അവസാനം നടന്നിരുന്നു. രണ്ടാം ഘട്ട പരീക്ഷണത്തിനായി ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ജനറല്‍ പറഞ്ഞു. satan-2 അടുത്ത വര്‍ഷം ആദ്യത്തോടെ റഷ്യന്‍ സൈന്യത്തിന്റെ ഭാഗമാകും.
എന്‍എച്ച്എസ് ഡ്രഗ് അഡിക്ടുകളെ സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ട്. രോഗികള്‍ക്ക് മോര്‍ഫിനടക്കമുള്ള പെയിന്‍ കില്ലറുകള്‍ നല്‍കുന്നതിന്റെ നിരക്ക് ഗണ്യമായി വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. നടപടിക്കെതിരെ മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍ രംഗത്തു വന്നിട്ടുണ്ട്. മോര്‍ഫിന്‍ തുടങ്ങിയ അഡിക്ഷന്‍ ഉണ്ടാക്കുന്ന ഏകദേശം 24 മില്ല്യണ്‍ ഡ്രഗുകളാണ് 2017ല്‍ രോഗികള്‍ക്ക് വിതരണം ചെയ്തിരിക്കുന്നത്. ശരാശരി ഒരു മണിക്കൂറില്‍ 2,700 പായ്ക്കറ്റുകള്‍ തോതിലാണ് വിതരണം നടന്നിരിക്കുന്നതെന്നും കണക്കുകള്‍ പറയുന്നു. അതീവ ഗൗരവത്തിലെടുക്കേണ്ട കണക്കാണിത്. എന്‍എച്ച്എസ് ഡ്രഗ് അഡിക്ടുകളെ സൃഷ്ടിക്കുന്നതായി മുന്‍ ഡ്രഗ് കൗണ്‍സിലര്‍ ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. അഡിക്ഷന്‍ ഉണ്ടാക്കുന്ന ഇത്തരം മരുന്നുകള്‍ പെട്ടന്നുള്ള രോഗ ശാന്തിക്ക് വേണ്ടിയാണ് ഡോക്ടര്‍മാര്‍ പ്രിസിക്രൈബ് ചെയ്യുന്നതെന്ന് റോയല്‍ കോളേജ് ഓഫ് ജിപി വ്യക്തമാക്കി. ഒപിയോഡ്‌സ് മരുന്നുകളായ മോര്‍ഫിന്‍, ട്രാമഡോള്‍ തുടങ്ങിയ മരുന്നുകള്‍ വിപണിയിലെ ഏറ്റവും ശക്തിയേറിയ പെയിന്‍ കില്ലറുകളാണ്. ഇവയ്ക്ക് അഡിക്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഇത്തരം അഡിക്ടീവ് മരുന്നുകളുടെ ദുരുപയോഗം മനുഷ്യന്റെ ജീവനെടുക്കാന്‍ വരെ സാധ്യതകളുണ്ട്. 2016-17 കാലഘട്ടത്തില്‍ ബ്രിട്ടനിലെ 2 മില്ല്യണിലധികം വരുന്ന തൊഴിലെടുക്കുന്ന പ്രായക്കാര്‍ പെയിന്‍ കില്ലറുകള്‍ ഉപയോഗിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. ഇത്രയും പേര്‍ ഉപയോഗിക്കുന്ന പ്രിസ്‌ക്രിപ്ഷനുകള്‍ അവര്‍ക്ക് വേണ്ടി ഡോക്ടര്‍മാര്‍ എഴുതി നല്‍കിയവയല്ല എന്നുള്ളതാണ് വാസ്തവം. ശരാശരി ഒരു മണിക്കൂറില്‍ 2,700 പായ്ക്കറ്റുകള്‍ തോതില്‍ 23.8 മില്ല്യണ്‍ ഒപിയോഡ് പെയിന്‍ കില്ലറുകളാണ് 2017 വിതരണം ചെയ്തിരിക്കുന്നത്. 2007ലേക്കാളും 10 മില്ല്യണ്‍ പ്രിസ്‌ക്രിപ്ഷനുകളാണ് 2017ല്‍ രോഗികള്‍ക്ക് നല്‍കിയിരിക്കുന്നത്. ലണ്ടനേക്കാളും നാല് മടങ്ങ് കൂടുതലാണ് നോര്‍ത്തേണ്‍ ഇഗ്ലണ്ടില്‍ അഡിക്ഷനുണ്ടാക്കുന്ന പെയിന്‍ കില്ലറുകള്‍ പ്രിസ്‌ക്രൈബിംഗ് നടന്നിരിക്കുന്നത്. ബിബിസി നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. ഒപിയോഡ് സംബന്ധിയായ ഡ്രഗുകളുടെ ദുരുപയോഗം മൂലം ജീവഹാനി സംഭവിക്കുന്നവരുടെ എണ്ണത്തില്‍ സമീപകാലത്ത് ഗണ്യമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

ഇഗ്ലണ്ടിലും വെയില്‍സിലുമാണ് ഇത്തരം മരണനിരക്ക് കൂടിയിരിക്കുന്നത്. ഡ്രഗ് ദുരൂപയോഗത്താല്‍ 2016ല്‍ മാത്രം മരിച്ചവരുടെ എണ്ണം ഏകദേശം 3,700 ആണ്. ഇവരില്‍ 2000ത്തിലധികം പേരുടെ ജിവനെടുത്തത് ഒപിയോഡ് ഡ്രഗിന്റെ ഉപയോഗം മൂലമാണെന്ന് ദ ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിറ്റിക്‌സിന്റെ കണക്കുകള്‍ പറയുന്നു. ഹെറോയിന്‍ ഉപയോഗം മൂലമുള്ള മരണം സംഭവിച്ചവരും ഈ കണക്കുകളില്‍ ഉള്‍പ്പെടും. ഒപിയോഡ്‌സുകളുടെ ദുരുപയോഗം വളരെ ചെറിയ പ്രായത്തില്‍ തന്നെ ആരംഭിക്കുന്നു. എനിക്ക് 14 വയസ്സുള്ളപ്പോഴാണ് ആദ്യമായി പെയിന്‍ കില്ലറുകള്‍ പ്രിസ്‌ക്രൈബ് ചെയ്യപ്പെടുന്നത്. ശരീരത്തിന്റെ ചലനങ്ങളിലും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ഒരു ലഹരി പോലെയാണ് ഇവ പ്രവര്‍ത്തിക്കുകയെന്ന് നിക്കി ഹാരി പറയുന്നു. വിവിധ സര്‍ജറികള്‍ക്കായി നിരവധി പെയിന്‍ കില്ലറുകള്‍ നിക്കി ഹാരി ഉപയോഗിച്ചിട്ടുണ്ട്. ഇവ പിന്നീട് അഡിക്ഷനായി മാറുകയായിരുന്നു. എന്റെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി ഓപ്പറേഷനുകള്‍ നടന്നിട്ടുണ്ട്. ഈ സമയത്ത് പെയിന്‍ കില്ലറുകള്‍ ലഭ്യമാകുമെന്നതായിരുന്നു എന്റെ ആശ്വാസം നിക്കി പറയുന്നു. യുകെ അഡിക്ഷന്‍ ട്രീറ്റ്‌മെന്റിനായി ജോലി ചെയ്യുകയാണ് നിക്കി ഹാരി ഇപ്പോള്‍. ജിപിമാര്‍ ഇത്തരം മരുന്നുകള്‍ പ്രിസ്‌ക്രൈബ് ചെയ്യുന്നതിന് മുന്‍പ് നിരവധി ചോദ്യങ്ങളും പരിശോധനകളും നടത്തേണ്ടതുണ്ടെന്ന് നിക്കി കൂട്ടിച്ചേര്‍ത്തു.