Main News

മലയാളം യുകെ ന്യൂസ് ടീം
ബെക്‌സില്‍. തിരുവോണനാളില്‍ യുകെ ഉണര്‍ന്നത് മരണവാര്‍ത്തയറിഞ്ഞ്. കൊട്ടാരക്കര സ്വദേശിയായ സക്കറിയ ജോണ്‍ ഇന്ന് പുലര്‍ച്ചെ 5.20ന് മരണത്തിന് കീഴടങ്ങി. ക്യാന്‍സര്‍ രോഗബാധിതനായി കുറച്ച് നാളുകളായി ചികിത്സയിലായിരുന്നു. കുടുംബസമേതം ഓഗസ്റ്റില്‍ നാട്ടില്‍ പോകുവാനുള്ള തയ്യാറെടുപ്പിലായിരുന്നു. വല്‍സമ്മയാണ് ഭാര്യ. ജോണ്‍, ജോയല്‍, ജൊവാന എന്നിവര്‍ മക്കളാണ്. മരണ വാര്‍ത്തയറിഞ്ഞ് നിരവധിയാളുകള്‍ സക്കറിയാ ജോണിന്റെ വീട്ടിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടു പോകുന്നതുമായ കാര്യങ്ങള്‍ പുരോഗമിച്ചു വരികയാണ്.
കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അപ്‌ഡേറ്റ് ചെയ്യുന്നതായിരിക്കും.

ഫാ.ബിജു കുന്നയ്ക്കാട്ട്

ഈ ലേഖനത്തിലെ അക്ഷരങ്ങള്‍ക്ക് കണ്ണുനീരിന്റെ നനവും ഇതിലെ ചിന്തകള്‍ക്ക് നിരവധി ജീവനുകളുടെ വിലയുമുണ്ട്. കഴിഞ്ഞയാഴ്ചയില്‍ എം 1ല്‍ ഉണ്ടായ വാഹനാപകടത്തില്‍ മരണമടഞ്ഞ എന്റെ പ്രിയ സുഹൃത്ത് ബെന്നിച്ചേട്ടന്റെയും അദ്ദേഹത്തോടൊപ്പം പൊലിഞ്ഞ മറ്റ് ഏഴ് പേരുടെയും പാവന സ്മരണയ്ക്കു മുന്നില്‍ കണ്ണുനീരില്‍ കുതിര്‍ന്ന ആദരാഞ്ജലി അര്‍പ്പിക്കുന്നു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. യുകെയിലുള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓരോ ദിവസവും റോഡപകടങ്ങളില്‍ മരിക്കേണ്ടി വരുന്നവര്‍ നിരവധിയാണ്. ചിലരെങ്കിലും അശ്രദ്ധയിലൂടെ അപകടം ക്ഷണിച്ചു വരുത്തുമ്പോള്‍ ഏറെപ്പേരും മറ്റുള്ളവരുടെ അശ്രദ്ധമായ റോഡുപയോഗത്തിന്റെ ഇരകളാകുന്നവരാണ്. സ്വപ്‌നങ്ങളും ആഗ്രഹങ്ങളും പാതിവഴിയില്‍ ഉപേക്ഷിച്ച് മടങ്ങേണ്ടി വരുന്ന ഈ ഹതഭാഗ്യരുടെ ജീവിച്ചിരിക്കുന്ന പ്രിയപ്പെട്ടവരാകട്ടെ തങ്ങളുടെ ശിഷ്ടകാലം മുഴുവന്‍ കണ്ണീര്‍ കുടിച്ചു കഴിയേണ്ടിയും വരുന്നു.

ചുറ്റുമുള്ള മറ്റുള്ളവരെക്കുറിച്ച് പരിഗണനയും ശ്രദ്ധയും കരുതലും കുറയുന്ന മനസില്‍ നിന്നാണ് ഓരോ അപകടവും ഉദ്ഭവിക്കുന്നത്. പൊതുവഴി സ്വന്തം വഴിയെന്നതുപോലെ നിയമങ്ങളെ കാറ്റില്‍പ്പറത്തി തന്നിഷ്ടപ്രകരാം പ്രവര്‍ത്തിക്കുന്നവരാണ് റോഡിനെ കൊലക്കളമാക്കി മാറ്റുന്നത്. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക (മത്തായി 22:39) എന്ന ദൈവപ്രമാണത്തിന്റെ ഗുരുതരമായ ലംഘനമാണ് ഇത്. ഒരൊറ്റ നിമിഷത്തെ അശ്രദ്ധ മതി ഒരപകടമുണ്ടാകാനും അതുവഴി പലരുടെയും ജീവിതം മാറിമറിയുവാനും. എം 1 റോഡില്‍ ഉണ്ടായ അപകടത്തിന് കാരണക്കാരെന്ന് കരുതപ്പെടുന്ന രണ്ട് ലോറി ഡ്രൈവര്‍മാരില്‍ ഒരാള്‍ നിയമവിരുദ്ധമായി, അനുവദനീയമായതിലും കൂടുതല്‍ അളവില്‍ മദ്യപിച്ചിരുന്നു എന്ന് പോലീസിനെ ഉദ്ധരിച്ച് വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വന്തം സന്തോഷത്തിനായി മദ്യത്തിനെ കൂട്ടുപിടിച്ച അയാള്‍ ചിന്തിക്കേണ്ടിയിരുന്നു, മറ്റുള്ളവരുടെ ജീവന്റെ വിലയെക്കുറിച്ചും അവര്‍ കണ്ടിരുന്ന മനോഹര സ്വപ്‌നങ്ങളെക്കുറിച്ചും.

പൊതുവെ നാല് പ്രധാന കാരണങ്ങള്‍ ഗുരുതര റോഡപകടങ്ങളിലേക്ക് നയിക്കാറുണ്ട്. അമിതവേഗതയാണ് അതില്‍ ഒന്നാമത്തേത്. പുതിയ വാഹനം സ്വന്തമാക്കുന്ന ചെറുപ്പക്കാരില്‍ ചിലരെങ്കിലും വാഹനം അമിത വേഗത്തില്‍ പറത്തി മറ്റു വഴിയാത്രികരെ കിടിലം കൊള്ളിക്കാറുണ്ട്. സാഹസികതയുടെ ലക്ഷണമായും മറ്റുള്ളവരുടെ ശ്രദ്ധയാകര്‍ഷിച്ച് ആകര്‍ഷണ കേന്ദ്രമാകാനുമുള്ള വിവേകമില്ലാത്ത മനസിന്റെ പ്രതിഫലനമാണിത്. എന്നാല്‍ അമിത വേഗതയില്‍ വാഹനം ഓടിക്കുന്നതിലല്ല, ഏറ്റവും സുരക്ഷിതമായ രീതിയിലും നിയന്ത്രിതമായ വേഗത്തിലും വാഹനം ഓടിക്കുന്നതാണ് ഒരു നല്ല ഡ്രൈവറുടെ ലക്ഷണം എന്ന് ഇക്കൂട്ടരില്‍ പലര്‍ക്കും അറിയില്ല. ഇവനെന്താ വായുഗുളിക മേടിക്കാന്‍ പോകുവാണോ എന്ന് കാഴ്ചക്കാരെക്കൊണ്ട് പറയിക്കത്തക്കവിധം ബൈക്കിലും കാറിലും ചീറിപ്പായുന്ന യുവതലമുറ തങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും അപകടഭീഷണി വിളിച്ചു വരുത്തുകയാണ്. ബൈക്കിന്റെ മുന്‍ചക്രം ഉയര്‍ത്തി അഭ്യാസം കാണിക്കുന്നവരും വാഹനം എടുത്തു ചാടിച്ച് വിനോദിക്കുന്നവരും മറക്കരുത്, നിങ്ങള്‍ അപകടപ്പെടുത്തുന്ന ഒരു ജീവനും നിങ്ങള്‍ക്ക് തിരിച്ചു കൊടുക്കാനാവില്ല.

കടുത്ത ശരീരക്ഷീണമുള്ളപ്പോഴും മനസും ശരീരവും ഡ്രൈവിംഗിന് തയ്യാറാകാത്തപ്പോഴും യാത്ര നടത്തുന്നവര്‍ക്കും അപകട സാധ്യത കൂടുതലാണ്. അതിദൂരം യാത്ര ചെയ്യുന്നവര്‍ ക്ഷീണമകറ്റാന്‍ എനര്‍ജി ഡ്രിങ്കുകളെയും ഉന്മേഷം നല്‍കുന്ന മറ്റ് കാര്യങ്ങളെയും ആശ്രയിക്കാറുണ്ട്. ഇത്തരം കാര്യങ്ങളെ പൂര്‍ണ്ണമായി ആശ്രയിക്കാനാവില്ല. ചിലപ്പോള്‍ ചുരുങ്ങിയ ഒരു സമയത്തിനു ശേഷം കണ്ണുകളുടെ ഭാരം വര്‍ദ്ധിക്കുകയും ഉറക്കത്തിലേക്കും ശ്രദ്ധക്കുറവിലേക്കും വഴുതിവീണേക്കാം. മനപൂര്‍വമല്ലെങ്കിലും മാനസികമായും ശാരീരികമായും തയ്യാറല്ലാത്ത യാത്രാവസരങ്ങള്‍ നമുക്കും മറ്റുള്ളവര്‍ക്കും ജീവഹാനി വരുത്തിയേക്കാം. ആരെങ്കിലുമായി ഒരു കലഹത്തിനു ശേഷം യാത്ര പുറപ്പെടുമ്പോളും വാഹനത്തിലിരുന്ന വാഗ്വാദം നടത്തി യാത്ര ചെയ്യുമ്പോളും യാത്ര സുരക്ഷിതമായിരിക്കില്ലെന്നും റോഡിലെ ശ്രദ്ധ കുറഞ്ഞ് അപകടത്തിന് കാരണമാകുമെന്നും പഠനങ്ങള്‍ പറയുന്നു.

യാത്രക്കിടയില്‍ വന്നുകൂടുന്ന അശ്രദ്ധാകാരണങ്ങളാണ് അപകടങ്ങള്‍ക്ക് വില്ലനാകുന്ന മൂന്നാമത്തെ ഘടകം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത്, മെസേജ് അയക്കുന്നത്, ഫോട്ടോ എടുക്കുന്നത്, അമിത ശബ്ദത്തില്‍ സംഗീതം കേള്‍ക്കുന്നത് ഇങ്ങനെ പലതും അത്തരം കാരണങ്ങളില്‍പ്പെടും. ശ്രീനഗറിലെ തെങ്‌പോറ മേഖലയില്‍ നടന്ന അപകടം മൂന്ന് വിദ്യാര്‍ത്ഥികളുടെ ജീവനെടുത്തത് ഡ്രൈവിംഗിലെ സാഹസികത ഫേസ്ബുക്ക് ലൈവില്‍ പകര്‍ത്താന്‍ ശ്രമിച്ചപ്പോളായിരുന്നു. റോഡില്‍ ശ്രദ്ധിക്കുന്നതിനു പകരം ഡ്രൈവറായ നാലാമന്‍ ഫേസ്ബുക്ക് ലൈവിന്റെ ഫ്രെയിമില്‍ ഉള്‍പ്പെടാന്‍ ശ്രമം നടത്തുന്നതിനിടെയാണ് അവര്‍ സഞ്ചരിച്ചിരുന്ന മാരുതി 800 കാര്‍ ഡിവൈഡറില്‍ ഇടിച്ച് തകര്‍ന്നത്. മൂന്ന് പേര്‍ ദാരുണമായി കൊല്ലപ്പെട്ടു. ഇതൊക്കെ സ്വയംകൃതാനര്‍ത്ഥം എന്നേ പറയാനാകൂ. ഇത്തരം കാര്യങ്ങളുടെ അപകടങ്ങളേക്കുറിച്ച് അറിയാഞ്ഞ്ിട്ടും അറിവില്ലാതിരുന്നിട്ടുമല്ല, ഇതൊന്നും എനിക്കുവേണ്ടി പറയുന്നതല്ലെന്നും താന്‍ ഇത്തരം പ്രശ്‌നങ്ങളില്‍ ചെന്നുചാടില്ലെന്നും താന്‍ സൂക്ഷിച്ചാണ് വാഹനമോടിക്കുന്നതെന്നും എല്ലാവരും അവനവനെക്കുറിച്ച് ചിന്തിക്കുന്നു. സ്വന്തം അനുഭവത്തില്‍ വരുമ്പോള്‍ മാത്രം കാര്യങ്ങള്‍ പഠിക്കുന്നു.

മദ്യപിച്ച് വാഹനമോടിക്കുന്നവരാണ് ഏറ്റവും അപകടകാരികളായ നാലാമത്തെ കൂട്ടര്‍. എത്ര കഴിച്ചാലും തനിക്ക് ഇതൊന്നും ഏല്‍ക്കില്ല എന്ന മിഥ്യാധാരണയോടെ മദ്യപിച്ച് റോഡിലിറങ്ങുന്നവര്‍ തങ്ങളുടെ മരണസമയം അങ്ങോട്ട് അന്വേഷിച്ച് ചെല്ലുന്നവരാണ്. വാഹനത്തെ നിയന്ത്രിക്കേണ്ട ഡ്രൈവറുടെ നിയന്ത്രണം അയാള്‍ സേവിച്ച മദ്യവും മയക്കുമരുന്നും ഏറ്റെടുക്കുന്നതോടുകൂടി അവരുടെ വാഹനം കൊലവണ്ടികളായി മാറുന്നു. സ്വയം അപകടത്തില്‍ ചാടുക മാത്രമല്ല, നിരപരാധികളായ മറ്റ് നിരവധി മനുഷ്യജീവനുകള്‍ കൂടി ഇക്കൂട്ടര്‍ പന്താടുകയാണ്. ഈ പാവങ്ങള്‍ക്കുമുണ്ട് സ്വപ്‌നങ്ങളും ഭാവിയെക്കുറിച്ചുള്ള വര്‍ണ്ണാഭമായ പ്രതീക്ഷകളുമെന്ന് ഈ മദ്യപാനികള്‍ മറക്കരുത്.

മനുഷ്യന്റെ ഏറ്റവും വലിയ കണ്ടുപിടിത്തമെന്ന് ലോകം അംഗീകരിച്ചിരിക്കുന്നത് ചക്രമാണ്. ഒരു വസ്തു ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റാന്‍ മനുഷ്യനെ ചക്രത്തിന്റെ ഉപയോഗം ഏറെ സഹായിച്ചിക്കുന്നു എന്ന് മനസിലാക്കിയതു മുതലാണ് പുരോഗതിയുടെ കുതിച്ചുചാട്ടത്തിന് തുടക്കമായത് എന്ന വിലയിരുത്തലില്‍ നിന്നാണ് ചക്രത്തിന് ഈ ബഹുമതി ലഭിച്ചു തുടങ്ങിയത്. ചക്രങ്ങള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ പിന്നീട് യാത്രാസൗകര്യത്തിന്റെയും അഭിമാനത്തിന്റെയും ആഡംബരത്തിന്റെയും പ്രൗഢിയുടെയുമൊക്കെ പ്രതീകമായി മാറി. ചക്രങ്ങള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്കായി വഴികളും പൊതുയാത്രാ സൗകര്യങ്ങളുമെല്ലാം ഉണ്ടായി. എല്ലാം മനുഷ്യ നന്മയ്ക്കും ഉപകാരത്തിനും വേണ്ടിയായിരുന്നു. ഏദന്‍ തോട്ടത്തിലെ വിലക്കപ്പെട്ട കനിപോലെ ഈ സൗകര്യങ്ങള്‍ എപ്രകാരം ഉപകാരപ്പെടുത്തണമെന്നുള്ളത് ഓരോരുത്തരുടെയും തീരുമാനമാണ്. നല്ല രീതിയില്‍ റോഡും വാഹനവും ഉപയോഗിക്കുന്നവര്‍ തനിക്കും മറ്റുള്ളവര്‍ക്കും നന്മ വരുത്തുന്നു. അശ്രദ്ധയോടെ പെരുമാറുന്നവര്‍ തനിക്കും മറ്റുള്ളവര്‍ക്കും അപകടം വിളിച്ചു വരുത്തുന്നു.

ഒന്നോര്‍മിക്കണം, എടുത്താല്‍ തിരിച്ചുകൊടുക്കാന്‍ കഴിയാത്തതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഒരു ജീവനാണ്. ജീവന്‍ ദൈവദാനമാണ്. അത് നല്‍കാനും തിരിച്ചെടുക്കാനും അവകാശമുള്ളത് ദൈവത്തിനു മാത്രം. ജീവനെ അതിന്റെ എല്ലാ ഘട്ടത്തിലും വളര്‍ത്താനും പരിപാലിക്കാനും പരിപോഷിപ്പിക്കാനുമാണ് മനുഷ്യന് ഉത്തരവാദിത്തം. റോഡില്‍ വാഹനവുമായി ഇറങ്ങുന്നവരില്‍ ഏതാനുംപേര്‍ മാത്രം ശ്രദ്ധയുള്ളവരായാല്‍ പോര, എല്ലാവരും അതീവശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ എം1 മോട്ടോര്‍വേയിലുള്ളതുപോലെയുളള ഒരു ദുരന്തവും ഇനിമേലില്‍ കേള്‍ക്കാതിരിക്കാന്‍ ഇടവരാതിരിക്കട്ടെ, ആര്‍ക്കും, ഒരിടത്തും, ഒരിക്കലും.

അകാലത്തില്‍ പൊലിഞ്ഞ സുഹൃത്തുക്കള്‍ക്ക് കണ്ണീര്‍ പ്രണാമങ്ങള്‍ അര്‍പ്പിച്ചും ദുരന്തത്തിന്റെ ബാക്കിപത്രവും പേറി കണ്ണീര്‍ക്കടലിലായിരിക്കുന്ന പ്രിയപ്പെട്ട കുടുംബാംഗങ്ങളുടെ വേദനയില്‍ പങ്കുചേര്‍ന്നും ഇത്തരം ദുരന്തങ്ങള്‍ ഇനിയാര്‍ക്കും ഉണ്ടാകരുതേ എന്ന് ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനയോടെയും നന്മ നിറഞ്ഞ ഒരാഴ്ച ഏവര്‍ക്കും സ്‌നേഹത്തോടെ ആശംസിക്കുന്നു.

എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍  സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും  ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന  ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.

മലയാളംയുകെ ന്യൂസ് ടീം

കേരളം കാത്തിരുന്ന കേന്ദ്രത്തിലെ മന്ത്രസഭാ പ്രാതിനിധ്യം അല്‍ഫോന്‍സ് കണ്ണന്താനത്തിലൂടെ ലഭിക്കുമ്പോള്‍ മലയാളം യുകെയ്ക്ക് ഇത് അഭിമാനത്തിന്റെ നിമിഷങ്ങള്‍. അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ മന്ത്രിപദവി മുന്‍കൂട്ടി റിപ്പോര്‍ട്ട് ചെയ്ത ഏക മാധ്യമം മലയാളം യുകെ മാത്രമാണ്. മലയാളം യുകെയുടെ ഇന്നലത്തെ പ്രധാന വാര്‍ത്തതന്നെ അല്‍ഫോന്‍സിന്റെ മന്ത്രിസ്ഥാന ലബ്ധിയേക്കുറിച്ചുള്ള സൂചനകള്‍ നിറഞ്ഞതായിരുന്നു. വന്‍കിട മാധ്യമങ്ങള്‍ക്കും പത്രമുത്തശ്ശിമാര്‍ക്കും മണത്തറിയാന്‍ സാധിക്കാതിരുന്ന വാര്‍ത്തയാണ് പത്രപ്രവര്‍ത്തന രംഗത്ത് നവാഗതരായ മലയാളം യുകെയ്ക്ക് സാധിച്ചത്. അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ മന്ത്രിപദവിയുമായി ബന്ധപ്പെട്ട് മലയാളം യുകെ ഇന്നലെ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ ലിങ്ക് താഴെ

2019ലെ പൊതുതെരഞ്ഞെടുപ്പ്‌ ജോസ്‌ കെ. മാണിയെ പിന്നോട്ടു വലിച്ചു; പി.സി.തോമസും അല്‍ഫോന്‍സ്‌ കണ്ണന്താനവും പരിഗണനയില്‍; വെള്ളാപ്പള്ളിയുടെ സ്വപ്‌നങ്ങള്‍ വീണ്ടും പൊലിഞ്ഞു.

കോട്ടയം ജില്ലയിലെ മണിമല സ്വദേശിയായ അല്‍ഫോന്‍സ് കണ്ണന്താനം എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന വ്യക്തിത്വമാണ്. കോട്ടയം കളക്ടറായിരിക്കുമ്പോള്‍ രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ്ണ സാക്ഷരത നേടിയ പട്ടണം എന്ന സ്ഥാനം കോട്ടയം കരസ്ഥമാക്കി. അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ നേതൃത്വത്തിലാണ് ഡല്‍ഹി ഡവലപ്‌മെന്റ് കമ്മീഷണറായിരിക്കെ കെട്ടിട മാഫിയക്കെതിരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ദേശീയതലത്തില്‍ കണ്ണന്താനത്തെ താരമാക്കി. സിവില്‍ സര്‍വീസ് വലിച്ചെറിഞ്ഞ് രാഷ്ട്രീയത്തില്‍ പ്രവേശിച്ച കണ്ണന്താനം രാഷ്ട്രീയജീവിതം ആരംഭിക്കുന്നത് ഇടതുപക്ഷത്തോടൊപ്പം ആയിരുന്നു. 12-ാം കേരള നിയമസഭാ കാലഘട്ടത്തില്‍ സിപിഎം സ്വതന്ത്ര എംഎല്‍എ ആയിരുന്നു അല്‍ഫോന്‍സ്. പൊതു രാഷ്ട്രീയത്തില്‍ വരുന്നതിനു മുമ്പ്തന്നെ അറിയപ്പെടുന്ന ഇടതുപക്ഷ അനുഭാവിയായിരുന്ന കണ്ണന്താനം 12-ാം നിയമസഭയുടെ അവസാന കാലഘട്ടത്തില്‍ രാജിവെച്ച് ബിജെപിയില്‍ ചേരുകയായിരുന്നു. അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ അംഗത്വം ലഭിക്കാതിരുന്നതിലുള്ള അസംതൃപ്തി സിപിഎമ്മുമായുള്ള അകല്‍ച്ചക്ക് കാരണമായി.

1979 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായ കണ്ണന്താനം സ്വപ്രയത്‌നം കൊണ്ട് ജീവിതവിജയങ്ങള്‍ വെട്ടിപ്പിടിച്ച വ്യക്തിയാണ്. പത്താംക്ലാസില്‍ കഷ്ടി കടന്നുകൂടിയ കണ്ണന്താനം പിന്നീട് തന്റെ വിദ്യാഭ്യാസ ജീവിതത്തില്‍ പരാജയമെന്തെന്ന് അറിഞ്ഞിട്ടില്ല. ഡല്‍ഹി ഡവലപ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍ ആയിരിക്കെ 14,000 അനധികൃത കെട്ടിടങ്ങള്‍ നശിപ്പിച്ച അല്‌ഫോന്‍സ് കണ്ണന്താനത്തെ ടൈം മാസിക ലോകത്തെ സ്വാധീനിക്കുന്ന 100 യുവനേതാക്കളില്‍ ഒരാളായി തെരഞ്ഞെടുത്തിട്ടുണ്ട്. എന്തായാലും കഴിവും പ്രതിഭയുമുള്ള അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ മന്ത്രിപദവി കേരളത്തിന് പ്രതീക്ഷയ്ക്ക് വക നല്‍കുന്നതാണ്.

അള്‍ജീരിയ: ചാവേറാക്രമണത്തില്‍ നിന്ന് സഹപ്രവര്‍ത്തകരെ രക്ഷിക്കാന്‍ ധീരമായി പ്രവര്‍ത്തിച്ച പോലീസ് ഉദ്യോഗസ്ഥന്‍ സ്‌ഫോടനത്തില്‍ മരിച്ചു. വെസ്‌റ്റേണ്‍ അള്‍ജീരിയയിലാണ് സംഭവം. ചാവേര്‍ ആക്രമണത്തിന് എത്തിയയാളെ കെട്ടിപ്പിടിച്ചുകൊണ്ട് ആക്രമണം തടയുകയായിരുന്നു പോലീസ് ഉദ്യോഗസ്ഥന്‍ ചെയ്തത്. രണ്ട് പോലീസ് ഉദ്യോഗസ്ഥരാണ് ആക്രമണം തടയാന്‍ ശ്രമിച്ചത്. ഇവര്‍ രണ്ടുപേരും സ്‌ഫോടനത്തില്‍ തകൊല്ലപ്പെട്ടു. ദേശീയ വാര്‍ത്താ ഏജന്‍സിയായ എപിഎസ് ആണ് ഈ വാര്‍ത്ത പുറത്തു വിട്ടത്.

തയ്യബ് ഇസ്സാവി എന്ന പോലീസ് ഉദ്യോഗസ്ഥനാണ് ധീരമായി ചാവേറിനെ തടഞ്ഞത്. കഴിഞ്ഞ 31ന് തിയാററ്റിലെ പോലീസ് പോസ്റ്റില്‍ സ്‌ഫോടനം നടത്താനാണ് ചാവേര്‍ എത്തിയത്. ബെല്‍റ്റ് ബോംബ് ധരിച്ചെത്തിയ ഇയാളെ പോസ്റ്റിനുള്ളില്‍ കടക്കാന്‍ അനുവദിക്കാതെ ഇസ്സാവി തടയുകയായിരുന്നു. രണ്ടാമത്തെ ഉദ്യോഗസ്ഥന്‍ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടെങ്കിലും പിന്നീട് മരിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ട്.

ജുന്ദ് അല്‍ ഖിലാഫ എന്ന അല്‍ ഖൈദ ഘടകമാണ് ആക്രമണത്തിനു പിന്നിലെന്നും ഈ സംഘടന ഇസ്ലാമിക് സ്റ്റേറ്റിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളതാണെന്നും അള്‍ജീരിയന്‍ പോലീസ് മാധ്യമങ്ങളോട് പറഞ്ഞു. അള്‍ജീരീയയില്‍ നടക്കുന്ന ഭീകരാക്രമണങ്ങള്‍ക്കു പിന്നില്‍ ഐസി് അനുബന്ധ സംഘടനകളാണെമ്മ് ഫ്രാന്‍സ് 24 റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തിനു പിന്നാലെ രാജ്യത്ത് സുരക്ഷ വര്‍ദ്ധിപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ീ

ലണ്ടന്‍: എ ലെവല്‍ കോഴ്‌സ് പൂര്‍ത്തിയാക്കാതെ പഠനം നിര്‍ത്തുന്ന സിക്‌സ്ത് ഫോം വിദ്യാര്‍ത്ഥികളുടെ എണ്ണം 20,000 വരുമെന്ന് കണക്കുകള്‍. മോക്ക് പരീക്ഷയില്‍ മോശം ഗ്രേഡ് വാങ്ങിയതിന് ഗ്രാമര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പുറത്താക്കിയെന്ന വാര്‍ത്തയ്ക്കു പിന്നാലെയാണ് ഈ വെളിപ്പെടുത്തല്‍ പുറത്തുവന്നത്. സ്റ്റേറ്റ് സ്‌കൂളുകളില്‍ എ ലെവല്‍ കോഴ്‌സ് ചെയ്യുന്ന 1,60,000 വിദ്യാര്‍ത്ഥികളില്‍ 13 ശതമാനം പേര്‍ പഠനം പൂര്‍ത്തിയാകുന്നില്ലെന്നാണ് ഏറ്റവും പുതിയ അവലോകനം വ്യക്തമാക്കുന്നത്. 13-ാ ം വര്‍ഷം പൂര്‍ത്തിയാകാത്തരുടെ എണ്ണം 20,800 വരുമെന്ന് എഡ്യുക്കേഷന്‍ ഡേറ്റ ലാബ് പറയുന്നു.

സെലക്റ്റീവ് സ്‌കൂളുകളിലെ 8 ശതമാനം പേരും മറ്റ് സ്‌കൂളുകളില്‍ നിന്നുള്ള 14 ശതമാനം കുട്ടികളുമാണ് ഈ വിധത്തില്‍ സ്‌കൂളുകളില്‍ നിന്ന് കൊഴിയുന്നത്. സെലക്റ്റീവ് സ്‌കൂളുകളിലെ 1920 കുട്ടികളും മറ്റു സ്‌കൂളുകളിലെ 18,894 വിദ്യാര്‍ത്ഥികളുമാണ് പഠനം നിര്‍ത്തുന്നത്. കഴിഞ്ഞയാഴ്ചയാണ് മോക്ക് പരീക്ഷയില്‍ ഗ്രേഡ് കുറഞ്ഞതിന്റെ പേരില്‍ 16 വിദ്യാര്‍ത്ഥികളെ ഓര്‍പിംഗ്ടണിലെ സെന്റ് ഒലേവ്‌സ് ഗ്രാമര്‍ സ്‌കൂള്‍ പുറത്താക്കിയത്. എന്നാല്‍ ഇത് വിവാദമായതോടെ നടപടി സ്‌കൂളിന് പിന്‍വലിക്കേണ്ടി വന്നു.

സ്‌കൂളുകളില്‍ നിന്ന് കൊഴിയുന്ന വിദ്യാര്‍ത്ഥികളില്‍ എത്രപേര്‍ സ്വമേധയാ പഠനം നിര്‍ത്തിയവരാണെന്ന് പറയാന്‍ കഴിയില്ലെന്നാണ് ഈ സംഭവം നല്‍കുന്ന സൂചന. ലീഗ് ടേബിള്‍ സ്ഥാനം മാത്രം ലക്ഷ്യമിട്ട് സ്‌കൂളുകള്‍ വിദ്യാര്‍ത്ഥികളെ ഇരകളാക്കുമ്പോള്‍ അവര്‍ക്ക് നഷ്ടമാകുന്ന വിദ്യാഭ്യാസത്തിനുള്ള അവസരമാണ്. കോഴ്‌സുകള്‍ക്കിടെ ഇങ്ങനെ പുറത്താക്കപ്പെടുന്നവര്‍ക്ക് മറ്റ് സ്‌കൂളുകളില്‍ പ്രവേശനം ലഭിക്കാനും ബുദ്ധിമുട്ട് നേരിടുന്നുണ്ട്.

ലണ്ടന്‍: വിന്റര്‍ ആരംഭിക്കാനിരിക്കെ മുന്നറിയിപ്പുമായി എന്‍എച്ച്എസ്. ഈ വിന്ററിലും കിടക്കകള്‍ക്ക് കാര്യമായ ക്ഷാമം നേരിട്ടേക്കാമെന്നാണ് മുന്നറിയിപ്പ്. ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികളില്‍ എത്തുന്ന രോഗികള്‍ക്ക് കൂടുതല്‍ സമയം ആംബുലന്‍സുകളില്‍ കാത്തിരിക്കേണ്ടി വരാന്‍ സാധ്യതയുണ്ടെന്നും അതുകൊണ്ടു തന്നെ രോഗികള്‍ ചികിത്സകിട്ടാതെ മരിക്കാന്‍ വരെ സാധ്യതയുണ്ടെന്നും ആശുപത്രി അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇപ്പോള്‍ത്തന്നെ ആവശ്യത്തിന് രോഗികളെ ചികിത്സിക്കാനുള്ള സൗകര്യങ്ങള്‍ കുറവാണ്. വിന്റര്‍ കൂടി എത്തുന്നതോടെ ഈ പ്രതിസന്ധി കൂടുതല്‍ വഷളാകുമെന്ന് എന്‍എച്ച്എസ് ട്രസ്റ്റുകളുടെ പ്രതിനിധികള്‍ വ്യക്തമാക്കി.

2000 മുതല്‍ 3000 വരെ അധികം ആശുപത്രി കിടക്കകള്‍ അനുവദിക്കാനുള്ള സര്‍ക്കാര്‍ പദ്ധതി പൂര്‍ണ്ണമായും പരാജയപ്പെട്ടു. 1 ബില്യന്‍ പൗണ്ടിന്റെ ഈ പദ്ധതി സെപ്റ്റംബറില്‍ പൂര്‍ത്തിയാകേണ്ടതായിരുന്നു. ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്താലും ആശുപത്രികളില്‍ തന്നെ തുടരുന്ന രോഗികളുടെ എണ്ണം പരമാവധി കുറയ്ക്കുന്നതിനും ഈ പദ്ധതി ലക്ഷ്യമിട്ടിരുന്നു. ഈ മാസത്തോടെ ഇത് 3.5 ശതമാനമായി കുറയ്ക്കാനായിരുന്നു പദ്ധതി. 2016 അവസാനം വരെ ഇത് 5.6 ശതമാനമായിരുന്നു. കഴിഞ്ഞ ജൂണ്‍ വരെ ഇതിന്റെ നിരക്ക് 5.2 ശതമാനമാണ്.

ഈ ലക്ഷ്യം നടപ്പാകാന്‍ സാധ്യതയില്ലെന്നതിനാല്‍ ഈ വിന്ററിലും മിക്ക കിടക്കകളിലും രോഗികള്‍ നിറഞ്ഞിരിക്കും. സോഷ്യല്‍ കെയര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മൂലമാണ് ഡിസ്ചാര്‍ജ് ചെയ്താലും ചില രോഗികള്‍ ഇത്തരത്തില്‍ ആശുപത്രികളില്‍ തുടരുന്നത്. ഇത് ഈ വര്‍ഷവും പ്രശ്‌നം രൂക്ഷമാക്കും. കഴിഞ്ഞ വിന്ററില്‍ എന്‍എച്ച്എസ് അനുഭവിച്ച പ്രതിസന്ധി വളരെ രൂക്ഷമായിരുന്നു. മനുഷ്യത്വത്തിനു നേരിട്ട പ്രതിസന്ധിയെന്നായിരുന്നു റെഡ്‌ക്രോസ് ഇതിനെ വിശേഷിപ്പിച്ചത്.

കുഞ്ചെറിയ മാത്യു

മോഡി മന്ത്രിസഭയുടെ വികസനം ആസന്നമായ സാഹചര്യത്തില്‍ ജോസ്‌ കെ.മാണിയുടെ പെട്ടെന്നുള്ള മലക്കംമറിച്ചില്‍ കേരളത്തിന്‌ കേന്ദ്രമന്ത്രിസഭയില്‍ പ്രാതിനിധ്യം ലഭിക്കാനുള്ള സാധ്യതകളെ ഇല്ലാതാക്കി. എന്‍ഡിഎ മുന്നണി വിപുലമാക്കുക, ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വേരോട്ടമുണ്ടാക്കുക, കേരളത്തില്‍ പച്ചതൊടാതെ നില്‍ക്കുന്ന പാര്‍ട്ടിയെ കൈപിടിച്ചുയര്‍ത്തുക എന്നീ വിശാല ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ്‌ കേരള കോണ്‍ഗ്രസ്‌ മാണി വിഭാഗത്തിന്റഎ യുവമുഖമായ ജോസ്‌ കെ മാണിയെ മന്ത്രിസഭയില്‍ കൊണ്ടുവരാന്‍ ബിജെപി പദ്ധതിയിട്ടത്‌. കഴിഞ്ഞ മാസം സംസ്ഥാനത്തെത്തിയ ബിജെപി ദേശീയാദ്ധ്യക്ഷന്‍ അമിത്‌ ഷാ കേരളത്തില്‍ നിന്ന്‌്‌ ഒരു ന്യൂനപക്ഷ സമുദായാംഗം മന്ത്രിസഭയിലെത്തേണ്ടതിന്റെ ആവശ്യകത സംസ്ഥാനത്തെ ബിജെപി ഭാരവാഹികളുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. ജോസ്‌ കെ.മാണിയുടെ പെട്ടെന്നുള്ള മലക്കംമറിച്ചില്‍ എല്ലാം അവതാളത്തിലാക്കി.

2019ലെ പൊതുതെരഞ്ഞെടുപ്പില്‍ കോട്ടയത്തു നിന്ന്‌ പാര്‍മെന്റിലേക്ക്‌്‌ മത്സരിക്കുമ്പോള്‍ ബിജെപിക്കൊപ്പം വിജയസാധ്യതയില്ലാത്ത വിലയിരുത്തലാണ്‌ ജോസ്‌ കെ. മാണിയെ പുനര്‍വിചിന്തനത്തിന്‌ പ്രേരിപ്പിച്ചത്‌. സ്വന്തം പാര്‍ട്ടിയില്‍ നിന്ന്‌ ഉയര്‍ന്നുവരാന്‍ സാധ്യതയുള്ള എതിര്‍ സ്വരങ്ങളെയും കെ.എം.മാണിയും ജോസ്‌ കെ. മാണിയും കണക്കിലെടുത്തു. ബിജെപിക്കൊപ്പം പോയാല്‍ ചിലപ്പോള്‍ കേരള കോണ്‍ഗ്രസ്‌ പിളരാനിടയുണ്ട്‌. ഇനിയും ഒരു പിളര്‍പ്പിനെ നേരിട്ട്‌ പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ പ്രായവും കാലവും അനുകൂലമല്ലെന്ന്‌ ഏറ്റവും നന്നായി അറിയാവുന്നത്‌ കെ.എം.മാണിക്കാണ്‌. ഒകു പിളര്‍പ്പിനെ നേരിട്ട്‌ പാര്‍ട്ടിയെ മുന്നോട്ട്‌ കൊണ്ടുപോകാനുള്ള വ്യക്തിപ്രഭാവം ജോസ്‌ കെ മാണിക്കൊട്ട്‌ ഇല്ല താനും. മാത്രമല്ല, ബിജെപിക്കൊപ്പം പോയാല്‍ പിന്നീട്‌ ഇരു മുന്നണികളും സ്വീകരിക്കില്ല എന്ന ഭയവും കേരള കോണ്‍ഗ്രസിനുണ്ട്‌. പി.സി.തോമസിന്റെ അനുഭവമാണ്‌ ഇതിനു കാരണം. പിസിയും സ്‌കറിയാ തോമസും തമ്മിലുള്ള വടംവലിയില്‍ അണികള്‍ പി.സി.തോമസിനൊപ്പമായിരുന്നെങ്കിലും പി.സി എന്‍ഡിഎ മുന്നണിയില്‍ നിന്ന്‌ മന്ത്രിയായ കലിപ്പ്‌ സിപിഎമ്മിന്‌ ഇപ്പോഴും ഉള്ളതിനാലാണ്‌ നേതൃത്വം സ്‌കറിയ തോമസിനൊപ്പം നിന്നത്‌.

ജോസ്‌ കെ.മാണിയുടെ തകിടം മറിച്ചില്‍ പി.സി.തോമസിന്റെയും അല്‍ഫോന്‍സ്‌ കണ്ണന്താനത്തിന്റെയും സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്‌. മന്ത്രിപദമല്ലെങ്കില്‍ കേന്ദ്രത്തില്‍ മറ്റെന്തെങ്കിലും ഉന്നത സ്ഥാനം നല്‌കി മധ്യതിരുവിതാംകൂറില്‍ നിന്ന്‌ ഒരു ക്രിസ്‌ത്യന്‍ പ്രാതിനിധ്യം ഉണ്ടാക്കാനാണ്‌ ബിജെപി.യുടെ ശ്രമം. മന്ത്രിപദം നല്‍കിയാല്‍ ഇവരെ എങ്ങനെ പാര്‍ലമെന്റില്‍ എത്തിക്കും എന്നതാണ്‌ ബിജെപിയെ അലട്ടുന്ന പ്രശ്‌നം.

ഇതിനിടയില്‍ വെള്ളാപ്പള്ളിയുടെ മോഹങ്ങള്‍ വീണ്ടും നീര്‍ക്കുമിളകളായ ലക്ഷണമാണ്‌. ഇതിന്റെ പ്രതിഫലനമാണ്‌ ബിഡിജെഎസിന്‌ പറ്റിയ മുന്നണി ഇടതുപക്ഷമാണെന്ന്‌ വെള്ളാപ്പള്ളി രണ്ട്‌ ദിവസം മുമ്പ്‌ പ്രസ്‌താവനയിറക്കിയത്‌. കഴിഞ്ഞ കുറേക്കാലമായി മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ ബിജെപി സഖ്യത്തില്‍ നിലനിര്‍ത്തിയും സ്വയം ഇടതുമുന്നണിയോട്‌ ആഭിമുഖ്യം കാട്ടിയും ഒരു ഞാണിന്‍മേല്‍ കളിയിലാണ്‌ വെള്ളാപ്പള്ളി നടേശന്‍. കേന്ദ്രത്തിലും സംസ്ഥാത്തും അധികാരമുള്ള പാര്‍ട്ടികളെ പ്രീണിപ്പിച്ച്‌ നിര്‍ത്തിയാല്‍ തനിക്കും കുടുംബത്തിനും നേരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളിലുള്ള അന്വേഷണത്തിന്‌ തടയിടാമെന്നാണ്‌ വെള്ളാപ്പള്ളിയുടെ കണക്കുകൂട്ടല്‍.

ലണ്ടന്‍: കറുത്ത വര്‍ഗ്ഗക്കാരായ യുവാക്കളാണ് വെളുത്തവരേക്കാള്‍ ജയിലിലടക്കപ്പെടാന്‍ കൂടുതല്‍ സാധ്യതയുള്ളവരെന്ന് ജസ്റ്റിസ് മന്ത്രാലയം. വെളുത്തവരേക്കാള്‍ 9 മടങ്ങ് അധികമാണ് കറുത്തവര്‍ക്ക് ഇതിനുള്ള സാധ്യതയെന്നാണ് വിശദീകരിക്കപ്പെടുന്നത്. കറുത്ത വര്‍ഗ്ഗക്കാരായ യു വാക്കളെ ഗുണ്ടകളെന്ന് തെറ്റിധരിക്കാന്‍ എളുപ്പമാണെന്നും ഇതാണ് മറ്റു വംശങ്ങളിലുള്ളവരേക്കാള്‍ കറുത്തവര്‍ കുറ്റവാളികളാക്കപ്പെടുന്നതിന് കാരണമെന്നുമാണ് വിശദീകരണം.

ക്രിമിനല്‍ ജസ്റ്റിസ് സിസ്റ്റം കറുത്തവരെ ഏതു വിധത്തിലാണ് പരിഗണിക്കുന്നതെന്ന് വ്യക്തമാക്കുന്ന പഠന റിപ്പോര്‍ട്ട് അടുത്തയാഴ്ച പ്രസിദ്ധീകരിക്കാന്‍ ഇരിക്കെയാണ് ഈ സര്‍വേഫലം പുറത്തു വന്നിരിക്കുന്നത്. കറുത്ത വര്‍ഗ്ഗക്കാരെ കുറ്റവാളികളായി മാത്രം കണക്കാക്കുന്ന രീതിക്കെതിരെ ശക്തമായ നടപടികള്‍ ഈ സര്‍ക്കാര്‍ പഠന റിപ്പോര്‍ട്ട് നിര്‍ദേശിക്കുമെന്നാണ് കരുതുന്നത്. ഡൗണിംഗ് സ്ട്രീറ്റ് കമ്മീഷന്‍ ചെയ്ത റിപ്പോര്‍ട്ട് ലേബര്‍ എംപി ഡേവിഡ് ലാമിയാണ് തയ്യാറാക്കിയത്.

പ്രധാനമന്ത്രിപദം ഏറ്റെടുത്തുകൊണ്ട് തെരേസ മേയ് നടത്തിയ പ്രസംഗത്തില്‍ വംശവിവേചനത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് തെരേസ മേയ് പറഞ്ഞിരുന്നു. ലാമി റിപ്പോര്‍ട്ട് മേയ് സര്‍ക്കാരിന്റെ ഈ നിലപാടിന് രാഷ്ട്രീയമായി നേട്ടമാകും. കറുത്ത വര്‍ഗ്ഗക്കാര്‍ കടുത്ത കുറ്റവാളികളാണെന്ന മുന്‍ധാരണയാണ് ക്രിമിനല്‍ ജസ്റ്റിസ് സിസ്റ്റത്തിനുള്ളതെന്നാണ് മേയ് പ്രസംഗിച്ചത്. കറുത്തവരും ഏഷ്യക്കാരും മറ്റ് വംശന്യൂനപക്ഷങ്ങളും കുറ്റവാളികളാക്കപ്പെടുന്നവരില്‍ മുന്‍പന്തിയിലാണെന്ന് ഇടക്കാല റിപ്പോര്‍ട്ടില്‍ ലാമി പറഞ്ഞിരുന്നു.

സീറ്റുകള്‍ക്കിടയിലുള്ള സ്ഥലം കുറച്ച് കൂടുതല്‍ സീറ്റുകള്‍ ഘടിപ്പിക്കുന്ന ബജറ്റ് എയര്‍ലൈനുകള്‍ നാം കണ്ടിട്ടുണ്ട്. എന്നാല്‍ അവയെയും കവച്ചുവെക്കുന്ന തീരുമാനവുമായാണ് ബജറ്റ് എയര്‍ലൈനായ വിവകൊളംബിയ വരുന്നത്. വിമാനങ്ങളില്‍ നിന്ന് സീറ്റുകള്‍ ഒഴിവാക്കി യാത്രക്കാര്‍ക്ക് നിന്ന് യാത്ര ചെയ്യാനുള്ള അവസരമാണ് വിവകൊളംബിയ ഒരുക്കുന്നത്. ടിക്കറ്റ് നിരക്കുകകള്‍ വീണ്ടും കുറയ്ക്കാനും ഓരോ വിമാനത്തിലും കൂടുതല്‍ യാത്രക്കാരെ കുത്തിനിറയ്ക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് കമ്പനി കരുതുന്നത്. നാട്ടിലെ സ്വകാര്യ ബസുകളില്‍ ആളുകളെ കുത്തിനിറച്ച് കൊണ്ടുപോകുന്ന കാഴ്ച ഇനി വിമാനങ്ങളിലും കാണാനാകുമെന്ന് സാരം.

കൊളംബിയയിലെ സാധാരണക്കാരായ തൊഴിലാളികള്‍ക്കും ചെലവു കുറഞ്ഞ വിദേശ വിനോദസഞ്ചാരത്തിന് ഒരുങ്ങുന്നവര്‍ക്കും ഇത്തരം വിമാനങ്ങള്‍ അനുഗ്രഹമാകുമെന്നും കരുതുന്നു. വിവകൊളംബിയ സ്ഥാപകനും സിഇഒയുമായ വില്യം ഷോയാണ് ഇക്കാര്യം അറിയിച്ചത്. നിന്നുകൊണ്ട് വിമാനയാത്ര സാധ്യമാകുമോ എന്ന കാര്യത്തില്‍ ചിലര്‍ ഗവേഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. ഇത്തരത്തിലുള്ള യാത്ര ചെലവ് കുറയ്ക്കുന്നതാണെങ്കില്‍ അത് നടപ്പാക്കാന്‍ തങ്ങള്‍ക്ക് താല്‍പര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഒരു മണിക്കൂര്‍ വരെ ദൈര്‍ഘ്യമുള്ള യാത്രയില്‍ വിമാനത്തില്‍ എന്റര്‍ടെയ്ന്‍മെന്റ് സിസ്റ്റമുണ്ടോ എന്നും മിനുസമുള്ള തറയാണോ എന്നും സൗജന്യ ഭക്ഷണം കിട്ടുമോ എന്നും ആരും നോക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഈ സങ്കല്‍പം വ്യോമയാന വ്യവസായത്തില്‍ പുതിയതല്ല. 2003ല്‍ എയര്‍ബസ് ആണ് വെര്‍ട്ടിക്കല്‍ സീറ്റുകള്‍ എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്. 2010ല്‍ റയന്‍എയര്‍ ഇത്തരം സീറ്റുകള്‍ തങ്ങളുടെ വിമാനങ്ങളില്‍ ഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ലണ്ടന്‍: മോക്ക് പരീക്ഷയില്‍ ഗ്രേഡ് കുറഞ്ഞതിന് പുറത്താക്കിയ വിദ്യാര്‍ത്ഥികളെ ഗ്രാമര്‍ സ്‌കൂള്‍ തിരികെ പ്രവേശിപ്പിക്കും. ഓര്‍പിംഗ്ടണിലെ സെന്റ് ഒലേവ്‌സ് ഗ്രാമര്‍ സ്‌കൂള്‍ ആണ് ഗ്രേഡ് കുറഞ്ഞതിന് 16 വിദ്യാര്‍ത്ഥികളെ പുറത്താക്കിയത്. സ്‌കൂളിന്റെ നടപടിക്കെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് യാതൊരു ഉപാധിയുമില്ലാതെ അടുത്തയാഴ്ച സ്‌കൂൡ തിരികെയെത്താമെന്നാണ് അറിയിച്ചിരിക്കുന്നത്. നിയമനടപടിക്കായി നീങ്ങിയ രക്ഷിതാക്കളില്‍ നിന്നുള്ള സമ്മര്‍ദ്ദവും മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടതുമാണ് സ്‌കൂള്‍ അധികൃതര്‍ നടപടി പിന്‍വലിക്കാന്‍ കാരണമെന്നാണ് കരുതുന്നത്.

എ ലെവല്‍ കോഴ്‌സ് ചെയ്യുന്ന വിദ്യാര്‍ത്ഥികളാണ് മോക്ക് പരീക്ഷയില്‍ ഗ്രേഡ് കുറഞ്ഞതിന്റെ പേരില്‍ പുറത്താക്കപ്പെട്ടത്. ബി ഗ്രേഡ് എങ്കിലും നേടിയില്ലെങ്കില്‍ സ്‌കൂള്‍ വിട്ടുപോകാമെന്ന സമ്മതപത്രം ഒപ്പുവെക്കണമെന്ന് മറ്റു വിദ്യാര്‍ത്ഥികളോട് സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ലീഗ് ടേബിളില്‍ സ്‌കൂളുകളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിന് വിദ്യാര്‍ത്ഥികളെ ബലി കൊടുക്കുന്ന നടപടിക്കെതിരെ നിയമനടപടികള്‍ക്ക് കളമൊരുങ്ങാനും ഈ സംഭവം കാരണമായി. സെന്റ് ഒലേവ്‌സ് സ്‌കൂള്‍ തങ്ങളുടെ നടപടിയില്‍ നിന്ന് പിന്നോട്ടുപോകാനുണ്ടായ സാഹചര്യം മറ്റു സ്‌കൂളുകളെയും ഇത്തരം നടപടിയില്‍ നിന്ന് പിന്തിരിപ്പിച്ചേക്കുമെന്നും കരുതുന്നു.

പെരുമാറ്റദൂഷ്യമല്ലാതെ, പഠന നിലവാരവുമായി ബന്ധപ്പെട്ട ഒരു കാര്യത്തിനും കുട്ടികളെ പുറത്താക്കാന്‍ സ്‌കൂളുകള്‍ക്ക് അധികാരമില്ല. വിദ്യാഭ്യാസം നല്‍കുക എന്നതിനേക്കാള്‍ ലീഗ് ടേബിളില്‍ മുന്‍നിരയില്‍ എത്തുക എന്നതിന് മാത്രമാണ് ഇത്തരം സ്‌കൂളുകള്‍ മുന്‍ഗണന നല്‍കുന്നത് എന്ന വിമര്‍ശനങ്ങളെ സാധൂകരിക്കുന്നതാണ് കുട്ടികളെ പുറത്താക്കിയ സംഭവം. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ സെന്റ് ഒലേവ്‌സ് സ്‌കൂള്‍ നേതൃത്വം തയ്യാറായിരുന്നില്ല. വെള്ളിയാഴ്ച വൈകുന്നേരം സ്‌കൂളിന്റെ നടത്തിപ്പുകാരായ ചിചെസ്റ്റര്‍ രൂപതയാണ് കുട്ടികളെ തിരിച്ചെടുക്കാനുള്ള തീരുമാനം അറിയിച്ചുകൊണ്ട് പ്രസ്താവനയിറക്കിയത്.

RECENT POSTS
Copyright © . All rights reserved