ലണ്ടന്‍: വര്‍ദ്ധിച്ചു വരുന്ന ആസിഡ് ആക്രമണങ്ങള്‍ക്ക് ഏറ്റവും ഒടുവില്‍ ഇരയായത് പൂര്‍ണ്ണ ഗര്‍ഭിണിയായ സത്രീ. ലണ്ടനില്‍ കഴിഞ്ഞ നാലാം തിയതിയാണ് സംഭവം ഉണ്ടായത്. മൈല്‍ എന്‍ഡില്‍ ബോ റോഡിലൂടെ നടന്നു വരികയായിരുന്ന ദമ്പതികള്‍ക്കു നേരെയാണ് ആക്രമണം ഉണ്ടായത്. അതിരാവിലെ നടക്കുകയായിരുന്ന ഇവരെ സമീപിച്ച ഒരാള്‍ ദമ്പതികള്‍ക്കു നേരെ ആഡിഡ് എറിയുകയായിരുന്നു. പൂര്‍ണ്ണ ഗര്‍ഭിണിയായ സ്ത്രീയുടെ വയര്‍ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. ഇവരുടെ വയറിന് പൊള്ളലേറ്റു. പങ്കാളിയുടെ മുഖത്തും പൊള്ളല്‍ ഏറ്റിട്ടുണ്ട്.
ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. പൊള്ളലേറ്റ സ്ത്രീയുടെ വയറിനാണ് പരിക്ക്. എന്നാല്‍ മറ്റു സങ്കീര്‍ണ്ണ പ്രശ്‌നങ്ങള്‍ ഉണ്ടോ എന്ന് വ്യക്തമല്ലെന്ന് പ്രോസിക്യൂട്ടര്‍ കവിത താഴ്‌സണ്‍ പറഞ്ഞു. സ്ത്രീയുടെ പങ്കാളിയുടെ മുഖത്താണ് പരിക്കേറ്റത്. ഈ ആക്രമണത്തിനു മുമ്പായി സോമാലി വംശജരുടെ സംഘവുമായി ഇവര്‍ വാക്കേറ്റമുണ്ടായതായി വിവരമുണ്ട്. മുസ്തഫ അഹമ്മദ് എന്ന 19 കാരനാണ് സംഭവത്തില്‍ പിടിയിലായത്.
ലണ്ടനില്‍ ആസിഡ് ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കഴിഞ്ഞയാഴ്ച രണ്ട് പേര്‍ നടത്തിയ ആക്രമണത്തില്‍ 5 പേര്‍ക്കാണ് പരിക്കേറ്റത്. സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ആലോചിക്കുന്നതാണ് പ്രധാനമന്ത്രി അറിയിച്ചിരുന്നു. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ആസിഡ് പോലെയുള്ള വസ്തുക്കള്‍ വില്‍ക്കുന്നത് നിരോധിക്കുന്നതും പൊതുസ്ഥലത്ത് ഇത്തരം വസ്തുക്കള്‍ കൊണ്ടുവരുന്നത് ആയുധങ്ങള്‍ കൊണ്ടുനടക്കുന്നതിന് തുല്യമായി കണക്കാക്കുന്നത് അടക്കമുള്ള നിയമനിര്‍മാണങ്ങളാണ് ആലേചിക്കുന്നത്.
ഷിജു ചാക്കോ
യുകെ മലയാളിക്ക് ദുഖകരമായ ഓര്‍മ്മകള്‍ സമ്മാനിച്ച് കൊണ്ട് നിത്യതയിലേക്ക് യാത്രയായ ടീന പോളിന് ഇന്നലെ യുകെ മലയാളികള്‍ കണ്ണീരോടെ വിട ചൊല്ലി. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ടീനയുടെ സുഹൃത്തുക്കളും മറ്റ് മലയാളികളും ഉള്‍പ്പെടെ നൂറു കണക്കിന് ആളുകളാണ് അവസാനമായി ടീനയെ ഒരു നോക്ക് കാണുന്നതിനായി ഇന്നലെ കാര്‍ഡിഫില്‍ എത്തിച്ചേര്‍ന്നത്. നിറഞ്ഞ പുഞ്ചിരിയുടെയും സൗമ്യമായ പെരുമാറ്റത്തോടെയും രോഗാവസ്ഥയില്‍ പോലും കണ്ടിരുന്ന ടീന കാര്‍ഡിഫ് മലയാളികള്‍ക്ക് എത്ര മാത്രം പ്രിയങ്കരിയായിരുന്നു എന്ന് തെളിയിക്കുന്നതായിരുന്നു ഇന്നലെ ടീനയെ കാണാനെത്തിയ ഓരോരുത്തരുടെയും മുഖത്ത് കണ്ട കണ്ണീരിന്‍റെ നനവ്.
രാവിലെ 11.30ന് ക്രമീകരിച്ച പൊതുദര്‍ശന ചടങ്ങുകള്‍ക്ക് ശേഷം ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിശുദ്ധ കുര്‍ബാനക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു. പ്രാര്‍ത്ഥനയിലും തിരുക്കര്‍മ്മങ്ങളിലും കാര്‍മ്മികരായി വൈദികരായി ഫാദര്‍ ജോര്‍ജ് എ പുത്തൂര്‍, ഫാദര്‍ ആംബ്രോസ്, ഫാദര്‍ മാത്യു ചൂരപൊയ്കയില്‍, ഫാദര്‍ പോള്‍ വെട്ടിക്കാട്ട്, ഡീക്കന്‍ ജോസഫ് ഫിലിപ്പ് എന്നിവര്‍ സന്നിഹിതരായിരുന്നു. വ്യാഴാഴ്ച്ച എമിറേറ്റ്‌സ് ഫ്‌ലൈറ്റില്‍ ടീനയുടെ ഭൗതിക ശരീരം നാലിലേക്കു കൊണ്ടുപോകും. വെള്ളിയാഴ്ച ഇടവക പള്ളിയായ തവളപ്പാറ സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍ ആണ് ടീനയുടെ അന്ത്യ കര്‍മ്മങ്ങള്‍ നടക്കുക.
അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അങ്കമാലി താവളപ്പാറ സ്വദേശി പുളിക്കല്‍ ടീന പോള്‍ കാര്‍ഡിഫ് ഹോസ്പിറ്റലില്‍ വച്ച് നിര്യാതയായത്. 30 വയസ് മാത്രമായിരുന്നു പ്രായം. 2010ല്‍ സ്റ്റുഡന്റ് വിസയില്‍ എത്തിയ ടീനയ്ക്ക് അഞ്ച് വര്‍ഷം മുന്‍പാണ് കാന്‍സര്‍ രോഗം പിടികൂടിയത്. ആരും പതറി പോകുന്ന അവസ്ഥ ആയിട്ടുകൂടി രോഗത്തോട് പോരാടി 2013ല്‍ പൂര്‍ണമായും അസുഖം ഭേദമായതിനെ തുടര്‍ന്ന് 2015 ജനുവരിയില്‍ അങ്കമാലി സ്വദേശി സിജോയെ വിവാഹം ചെയ്തു. 2012 ആണ് ആദ്യമായി ടീനയില്‍ രക്താര്‍ബുദം പിടികൂടിയത്.
ചികിത്സ തുടരുമ്പോഴും മനോധൈര്യത്തോടെ അസുഖത്തോടു പോരാടി എല്ലാവരോടും ചിരിക്കുന്ന പ്രകൃതമായിരുന്നു റ്റീനയ്ക്കെന്നു സഹപ്രവര്‍ത്തകര്‍ പറഞ്ഞു. 2017ല്‍ ആണ് ടീനയ്ക്ക് വീണ്ടും അര്‍ബുദ രോഗം പിടിപെട്ടത്. ടീനയുടെ മാതാവ് അന്ത്യ സമയത്ത് കൂടെ ഉണ്ടായിരുന്നു. പിതാവും സഹോദരിയും യുകെയിലേക്ക് പുറപ്പെടാന്‍ വേണ്ടി എയര്‍പോര്‍ട്ടിലേക്ക് തിരിച്ചപ്പോളാണ് ടീനയുടെ മരണം സംഭവിച്ചത്.
ഇന്നലെ നടന്ന ചടങ്ങിലെ ആമുഖ പ്രസംഗത്തില്‍ കാര്‍ഡിഫ്‌സ് പീറ്റേഴ്‌സ് റോമന്‍ കാത്തലിക് പള്ളി വികാരി ഫാദര്‍ ജോര്‍ജ് എം പുത്തൂര്‍ ടീന പോളിനെ അനുസ്മരിച്ചത് കൂടിയിരുന്ന നൂറുകണക്കിന് ആളുകളുടെ മിഴികള്‍ നിറച്ചു. ബിഷപ്പ് സ്രാമ്പിക്കല്‍ പിതാവ് റ്റീനയെക്കുറിച്ചു പറഞ്ഞത് അവളുടെ മുഖത്തേക്ക് നോക്കിയപ്പോള്‍ ടീന ഉറങ്ങുന്നതായിട്ടാണ് തോന്നിയത് എന്നാണ്.
ടീനയുടെ എല്ലാ കാര്യങ്ങളിലും ആദ്യാവസാനം വരെ നിറമനസ്സോടെ ശ്രുശൂഷിച്ച ജോണ്‍ പോളിനെ എങ്ങനെ അഭിനന്ദിക്കണം എന്നറിയില്ല എന്നാണ് അനുശോചനത്തില്‍ ഓരോരുത്തരും പറഞ്ഞത്. സ്വന്തം മകളുടെ കാര്യങ്ങള്‍ കൂടി മറന്നു കൊണ്ട് ആയിരുന്നു രോഗാവസ്ഥയില്‍ ജോണ്‍ പോളും ഭാര്യയും ടീനയെ ശ്രുശൂഷിച്ചതെന്നു ഫാദര്‍ ജോര്‍ജ് എം പുത്തൂര്‍ പറയുകയുണ്ടായി. ടീനക്ക് അന്ത്യ യാത്ര നല്‍കുവാന്‍ എത്തിച്ചേര്‍ന്ന എല്ലാവര്‍ക്കും ഫാദര്‍ ആംബ്രോസ് നന്ദി രേഖപ്പെടുത്തി.
ലണ്ടന്‍: ജോലി ചെയ്തിരുന്ന എന്‍എച്ച്എസ് ആശുപത്രിയുടെ പാര്‍ക്കിംഗ് സ്ഥലത്ത് കാര്‍ പാര്‍ക്ക് ചെയ്ത നഴ്‌സിന് ഒന്നര ലക്ഷം പൗണ്ട് പിഴ. ഇന്‍ഡിഗോ പാര്‍ക്ക് സര്‍വീസസ് എന്ന സ്വകാര്യ കമ്പനിക്കാണ് പിഴ നല്‍കേണ്ടത്. ഇത് സംബന്ധിച്ച കേസ് കോടതിയില്‍ പരാജയപ്പെട്ടതോടെയാണ് ഇത്രയും വലിയ തുക ഇവര്‍ക്ക് നല്‍കേണ്ടി വരുന്നത്. കാര്‍ഡിഫിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ഓഫ് വെയില്‍സിലെ നഴ്‌സിനാണ് ഈ പിഴ ശിക്ഷ ലഭിച്ചത്.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍, മെയ് കാലയളവിലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. ജീവനക്കാര്‍ക്ക് അനുവദിച്ചിരുന്ന പാര്‍ക്കിങ്ങില്‍ സ്ഥലമില്ലാതിരുന്നതിനാല്‍ ഇവര്‍ സന്ദര്‍ശകര്‍ക്കായുള്ള സ്ഥലത്ത് വാഹനം പാര്‍ക്ക് ചെയ്തു. 8500 പാര്‍ക്കിംഗ് സ്‌പേസ് ആണ് ആശുപത്രി നല്‍കുന്നത്. അവയില്‍ 1800 എണ്ണം ജീവനക്കാര്‍ക്കാണ് അനുവദിച്ചിരിക്കുന്നത്. അതായത് ജീവനക്കാര്‍ക്ക് ആവശ്യമായ പാര്‍ക്കിംഗ് സ്‌പേസ് ഇവിടെ ലഭ്യമല്ല. നൂറ് പാര്‍ക്കിംഗ് ചാര്‍ജ് നോട്ടീസുകള്‍ക്കു മേല്‍ ലഭിച്ച മൂന്ന് ജീവനക്കാര്‍ക്കെതിരെയാണ് കമ്പനി പരാതി നല്‍കിയത്.
ആശുപത്രിയിലെ 75 ജീവനക്കാരില്‍ ബാക്കിയുള്ളവരെയും കേസില്‍ ഉള്‍പ്പെടുത്തി പിഴ നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു. പാര്‍ക്കിംഗ് ചാര്‍ജിലെ പിഴയായി 39,000 പൗണ്ട് വീതം ആദ്യം അടയ്ക്കാനും 26,000 പൗണ്ട് കോടതിച്ചെലവായി നല്‍കാനും ഒരു ടിക്കറ്റിന് 128 പൗണ്ട് വീതം നല്‍കാനുമാണ് നിര്‍ദേശം. ഏറ്റവും കൂടുതല്‍ പിഴ ലഭിച്ച നഴ്‌സിന്റെ പേര് പുറത്തു വിട്ടിട്ടില്ല.
വയനാട്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച വൈദികന്‍ പിടിയില്‍. കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ വൈദികനായ സജിയുടെ പേരില്‍ മീനങ്ങാടി പോലീസ് കേസെടുത്തിരുന്നു. പോക്‌സോ നിയമപ്രകാരമാണ് കേസ് എടുത്തത്. വയനാട് മീനങ്ങാടിക്കടുത്തുള്ള ബാലഭവനിലെ കുട്ടികളെയാണ് ഇയാള്‍ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത്. ബാലഭവന്റെ ചുമതലക്കാരനായിരുന്നു ഇയാള്‍.
കഴിഞ്ഞ അധ്യയന വര്‍ഷത്തിലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. സ്‌കൂള്‍ അവധിക്കാലത്ത് ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആണ്‍കുട്ടികള്‍ മൊഴി നല്‍കുകയായിരുന്നു. പീഡനത്തേക്കുറിച്ച് വിവരം ലഭിച്ചതോടെ ചൈല്‍ഡ് ലൈന്‍ കുട്ടികളെ കൗണ്‍സലിംഗിന് വിധേയരാക്കി. ഇതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തറിയുകയായിരുന്നു.
ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് എടുത്തത്. കുട്ടികളുടെ മൊഴിയും പോലീസ് രേഖപ്പെടുത്തി. ബാലഭവന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. സംഭവത്തില്‍ ഒളിവിലായിരുന്ന വൈദികനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ലണ്ടന്‍: ക്യാന്‍സര്‍ രോഗനിര്‍ണ്ണയത്തിലും ചികിത്സയിലും യുകെ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളേക്കാള്‍ പിന്നിലാണെന്ന് റിപ്പോര്‍ട്ട്. അസോസിയേഷന്‍ ഓഫ് ബ്രിട്ടീഷ് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രി പുറത്തു വിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരം വെളിപ്പെടുത്തിയത്. ക്യാന്‍സറില്‍ നിന്ന് രക്ഷ നേടുന്നവരുടെ നിരക്ക് യുകെയില്‍ കുറവാണെന്നും മരുന്ന് ഉദ്പാദകരുടെ സംഘടന പറയുന്നു. വന്‍കുടല്‍, ശ്വാസകോശം, സ്തനം, അണ്ഡാശയം, പ്രോസ്‌റ്റേറ്റ്, വൃക്ക എന്നിവയിലുള്‍പ്പെടെ ബാധിക്കുന്ന 10 തരം ക്യാന്‍സറുകൡ 9ല്‍ നിന്നും മോചനം നേടുന്നവരുടെ എണ്ണം യൂറോപ്യന്‍ ശരാശരിയേക്കാള്‍ കുറവാണ്.
ശ്വാസകോശം, പാന്‍ക്രിയാസ് എന്നിവയെ ബാധിക്കുന്ന ക്യാന്‍സറുകളില്‍ നിന്ന് മുക്തി നേടുന്നതില്‍ ഏറ്റവും മോശം പ്രകടിപ്പിക്കുന്ന രാജ്യങ്ങളില്‍ രണ്ടാമതാണ് യുകെയെന്നും റിപ്പോര്‍ട്ട് പറയുന്നു. സ്വീഡിഷ് ഗവേഷകര്‍ നല്‍കുന്ന വിവരം അനുസരിച്ച് നെതര്‍ലാന്‍ഡ്‌സ്, ഇറ്റലി, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ ക്യാന്‍സര്‍ രോഗികള്‍ക്കായി ചെലവിടുന്ന തുകയുടെ 20 ശതമാനം കുറവാണ് യുകെ ചെലവഴിക്കുന്നത്. ജര്‍മനിയുടെ രോഗമുക്തി നിരക്ക് യുകെ കൈവരിച്ചാല്‍ ക്യാന്‍സര്‍ നിര്‍ണ്ണയം കഴിഞ്ഞ 35,000 രോഗികളെങ്കിലും അതിനു ശേഷം 5 വര്‍ഷത്തോളം ജീവിച്ചിരിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഫ്രാന്‍സിന്റെ ക്യാന്‍സര്‍ മരണ നിരക്ക് യുകെ കൈവരിക്കുകയാണെങ്കില്‍ രോഗബാധിതരായ 1,00,000 സ്ത്രീകളുടെ മരണങ്ങള്‍ അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഒഴിവാക്കാന്‍ കഴിയും. കഴിഞ്ഞ 5 വര്‍ഷങ്ങള്‍ക്കിടെ അവതരിപ്പിക്കപ്പെട്ട ക്യാന്‍സര്‍ മരുന്നുകളില്‍ 10 ശതമാനം മാത്രമാണ് ഉപയോഗിക്കപ്പെട്ടത്. അതായത് യുകെയില്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത് പഴയ ക്യാന്‍സര്‍ മരുന്നുകളാണെന്ന് സംഘടന പറയുന്നു.
ലണ്ടന്‍: യുകെയിലെ കാര്‍ ഉടമകള്‍ അടക്കേണ്ടി വരുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രീമിയം തുക. പോളിസികളുടെ ശരാശരി പ്രീമിയത്തില്‍ ഒരു വര്‍ഷത്തിനിടെ ഉണ്ടായത് 11 ശതമാനം വര്‍ദ്ധനവാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അസോസിയേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഷുറേഴ്‌സിന്റെ കണക്ക് അനുസരിച്ച് 484 പൗണ്ടായാണ് പ്രീമിയം ഉയര്‍ന്നത്. ആദ്യ പാദത്തിലെ കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ പ്രീമിയം നിരക്കിനേക്കാള്‍ 48 പൗണ്ട് അധികം കാറുടമകള്‍ക്ക് ഈ വര്‍ഷം അടക്കേണ്ടി വന്നിട്ടുണ്ട്. പ്രായം കുറഞ്ഞ ഡ്രൈവര്‍മാര്‍ക്കും പെന്‍ഷനേഴ്‌സിനും കൂടുതല്‍ തുക പ്രീമിയം ഇനത്തില്‍ അടക്കേണ്ടതായും വരുന്നു.
സ്വകാര്യ ഇന്‍ഷുറന്‍സ് മേഖലയില്‍ 4.8 ശതമാനമാണ് വര്‍ദ്ധന രേഖപ്പെടുത്തിയത്. ആദ്യപാദത്തില്‍ 462 പൗണ്ടായിരുന്ന പ്രീമിയം മൂന്നു മാസത്തിനുള്ളില്‍ രേഖപ്പെടുത്തിയ വര്‍ദ്ധന പ്രീമിയം നിരക്ക് വര്‍ദ്ധിക്കുന്നതിന്റെ ഉയര്‍ന്ന വേഗതയും കാണിക്കുന്നു. വേതനക്കുറവും നാണയപ്പെരുപ്പവും മൂലം സാമ്പത്തിക ഞെരുക്കത്തിലായ യുകെയിലെ സാധാരണക്കാര്‍ക്ക് ഇരുട്ടടിയാണ് ഇന്‍ഷുറന്‍സ് പ്രീമിയം നിരക്കിലെ വര്‍ദ്ധനെന്നും വിലയിരുത്തപ്പെടുന്നു. 2012 മുതലാണ് പ്രീമിയം നിരക്ക് വര്‍ദ്ധന സോസിയേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഷുറേഴ്‌സ് രേഖപ്പെടുത്തിത്തുടങ്ങിയത്. അതില്‍ ഏറ്റവും വലിയ വര്‍ദ്ധനയാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
നാണയപ്പെരുപ്പത്തേക്കാള്‍ നാലിരട്ടിയാണ് ഇന്‍ഷുറന്‍സ് പ്രീമിയത്തിലെ വര്‍ദ്ധനവ്. പേഴ്‌സണല്‍ ഇന്‍ജുറി ഡിസ്‌കൗണ്ട് നിരക്കുകള്‍ കുറയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനമാണ് നിരക്കുകള്‍ ശരവേഗത്തില്‍ കുതിക്കാന്‍ കാരണമെന്ന് എബിഐ വിശദീകരിക്കുന്നു. അതു മൂലം ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കുണ്ടാകുന്ന സാമ്പത്തിക ഭാരം ഉപഭോക്താവിലേക്ക് നല്‍കുകയാണ് ചെയ്യുന്നത്. ഇന്‍ഷുറന്‍സ് പ്രീമിയം ടാക്‌സ് ജൂണ്‍ ഒന്ന് മുതല്‍ 10 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി വര്‍ദ്ധിപ്പിച്ചിട്ടുമുണ്ട്.
ലണ്ടന്‍: യുകെയുടെ ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ക്കായുള്ള സംഘത്തില്‍ ലേബര്‍ നേതാവും പ്രതിപക്ഷ നേതാവുമായ ജെറമി കോര്‍ബിനും പങ്കാളിത്തം നല്‍കണമെന്ന് യൂറോപ്യന്‍ പാര്‍ലമെന്റിന്റെ ബ്രെക്‌സിറ്റ് ചര്‍ച്ചകളുടെ ചുമതലക്കാരന്‍ ഗയ് വെര്‍ഹോഫ്‌സ്റ്റാറ്റ്. തെരഞ്ഞെടുപ്പില്‍ തെരേസ മേയ്ക്ക് ലഭിച്ച തിരിച്ചടി അവരുടെ ഹാര്‍ഡ് ബ്രെക്‌സിറ്റ് പദ്ധതികള്‍ ജനങ്ങള്‍ നിരസിക്കുന്നതിന്റെ സൂചനയാണെന്നും ഈ ശബ്ദങ്ങള്‍ ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ പരിഗണിക്കേണ്ടതാണെന്നും മുന്‍ ബെല്‍ജിയം പ്രധാനമന്ത്രികൂടിയായ വെര്‍ഹോഫ്‌സ്റ്റാറ്റ് പറഞ്ഞു.
തെരഞ്ഞെടുപ്പ് സെല്‍ഫ് ഗോള്‍ ആണെന്ന വിമര്‍ശനവും തെരേസ മേയ്‌ക്കെതിരെ അദ്ദേഹം ഉയര്‍ത്തി. തെരഞ്ഞെടുപ്പ് ഫലം ചര്‍ച്ചകളില്‍ മുഖവിലയ്ക്ക് എടുക്കണോ എന്ന കാര്യത്തില്‍ സര്‍ക്കാരിനു മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം കൊണ്ടുവന്നിരിക്കുകയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് അദ്ദേഹം വ്യക്തമാക്കി. ബ്രെക്‌സിറ്റ് യുകെയിലെ എല്ലാ പൗരന്‍മാരയെന്നതുപോലെ യുകെയിലുള്ള യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാരെയും ബാധിക്കും. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ആഭ്യന്തര കാര്യം പോലെയല്ല ഈ വിഷയമെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടുതല്‍ ഭിന്ന ആശയങ്ങള്‍ പ്രകടിപ്പിക്കുന്നവരെയും ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. അപ്പോള്‍ തെരഞ്ഞെടുപ്പില്‍ ഹാര്‍ഡ് ബ്രെക്‌സിറ്റ് ആശയങ്ങള്‍ക്ക് നേരിട്ട തിരിച്ചടിയും കണക്കിലെടുക്കേണ്ടതായി വരും. മറ്റു പാര്‍ട്ടികളുടെ പ്രതിനിധികളെയും ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ടോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്.
ലണ്ടന്‍: സര്‍ക്കാരിന്റെ ചെലവു ചുരുക്കല്‍ നയങ്ങളുടെ ഭാഗമായി ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുന്നത് തൊഴില്‍ രഹിതരില്‍ വര്‍ദ്ധിച്ചുവരുന്ന മാനസികാരോഗ്യ പ്രശ്‌നങ്ങളുടെ പ്രധാന കാരണമാണെന്ന് വിലയിരുത്തല്‍. തൊഴില്‍ രഹിതരിലെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ 50 ശതമാനം വര്‍ദ്ധിച്ചതായി കണക്കുകള്‍ പുറത്തു വന്നിരുന്നു. അമിത ആകാംക്ഷ, വിഷാദം തുടങ്ങിയ മാനസിക പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ചുവെന്നാണ് വ്യക്തമാക്കപ്പെടുന്നത്. കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കിടെ ഇവയില്‍ 50 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ആനുകൂല്യങ്ങള്‍ നിര്‍ത്തിയത് ഇതിന്റെ രൂക്ഷത വര്‍ദ്ധിപ്പിച്ചെന്ന് യുകെ കൗണ്‍സില്‍ ഫോര്‍ സൈക്കോതെറാപ്പി വ്യക്തമാക്കി.
എന്‍എച്ച്എസ് ജിപി രോഗികളില്‍ നിന്ന് തയ്യാറാക്കിയ വിവരങ്ങള്‍ അനുസരിച്ച് 2017 മാര്‍ച്ചില്‍ മാത്രം 15.2 ശതമാനം തൊഴില്‍രഹിതര്‍ തങ്ങള്‍ മാനസിക പ്രശ്‌നങ്ങള്‍ അനുഭവിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. 2013 ജൂണിലെ കണക്കുകളേക്കാള്‍ 10.1 ശതമാനം വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായത്. കുട്ടികള്‍ ഉള്ള കുടുംബങ്ങള്‍ക്ക് നല്‍കി വന്നിരുന്ന ബെനഫിറ്റുകള്‍ക്ക് പരിധി നിര്‍ണ്ണയിച്ചതും നാണയപ്പെരുപ്പത്തിന്റെ സമയത്ത് ബെനഫിറ്റുകള്‍ മരവിപ്പിച്ചതും ഭിന്നശേഷിക്കാര്‍ക്ക് നല്‍കി വന്നിരുന്ന ആനുകൂല്യങ്ങള്‍ ഇല്ലാതാക്കിയതും ജനങ്ങളില്‍ സാമ്പത്തികവും മാനസികവുമായ പ്രശ്‌നങ്ങളാണ് സൃഷ്ടിച്ചത്.
ബെനഫിറ്റുകള്‍ ഇനിയും കുറയ്ക്കുമെന്നുള്ള ഭീഷണികള്‍ ഈ സമ്മര്‍ദ്ദത്തെ വര്‍ദ്ധിപ്പിച്ചു. 2016 മുതലാണ് നാല് വര്‍ഷത്തേക്ക് ബെനഫിറ്റുകള്‍ വെട്ടിക്കുറക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. സര്‍ക്കാരിന്റെ ഈ നടപടി ദാരിദ്ര്യം വര്‍ദ്ധിപ്പിക്കാനേ ഉപകരിക്കൂ എന്ന് പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു.
ലണ്ടന്‍: അടിയന്തര ശ്രദ്ധ ആവശ്യമായ രോഗികള്‍ എന്‍എച്ച്എസ് ആശുപത്രികളില്‍ പരിചരണത്തിന്റെ കുറവ് മൂലം മരിക്കുന്നതായി റിപ്പോര്‍ട്ട്. ആഭ്യന്തര റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത് എന്നായിരുന്നു എന്‍എച്ച്എസ് പ്രതികരിച്ചത്. അടിയന്തര ഘട്ടങ്ങളില്‍ ഓക്‌സിജന്‍ ആവശ്യമായി വരുന്ന രോഗികളില്‍ മൂന്നിലൊന്ന് പേര്‍ മരിക്കുന്നുണ്ടെന്നാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പറയുന്നത്. ജീവനക്കാരുടെയും ആശുപത്രി ഉപകരണങ്ങളുടെയും കുറവാണ് ഈ സ്ഥിതിവിശേഷത്തിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. നാഷണല്‍ കോണ്‍ഫിഡന്‍ഷ്യാലിറ്റി എന്‍ക്വയറി ഇന്‍ടു പേഷ്യന്റ് ഔട്ട്കം ആന്‍ഡ് ഡെത്ത് നടത്തിയ പരിശോധനയിലാണ് ഈ വിവരം പുറത്തു വന്നത്.
ഓരോ വര്‍ഷവും ചികിത്സക്കിടെ എമര്‍ജന്‍സി ഓക്‌സിജന്‍ സ്വീകരിക്കേണ്ടി വന്ന 50,000 രോഗികളുടെ വിവരങ്ങള്‍ വിശകലനം ചെയ്തപ്പോളാണ് ഈ വിവരങ്ങള്‍ ലഭിച്ചത്. ഫേസ് മാസ്‌കുകളിലൂടെ ഓക്‌സിജന്‍ നല്‍കിയ 353 രോഗികള്‍ക്ക് കാര്യമായ പരിചരണം ലഭിച്ചിരുന്നില്ലെന്ന് പഠനം വ്യക്തമാക്കി. യുകെയിലെ മരണങ്ങളില്‍ ഏറ്റവും വലിയ അഞ്ചാമത്തെ കാരണമായ ക്രോണിക് ഒബ്്‌സ്ട്രക്ടീവ് പള്‍മോണറി ഡിസീസ് രോഗികള്‍ക്കാണ് മാസ്‌ക് ഉപയോഗിച്ച് ഓക്‌സിജന്‍ നല്‍കുന്നത്. ന്യുമോണിയ രോഗികള്‍ക്കും ഈ വിധത്തില്‍ ഓക്‌സിജന്‍ നല്‍കാറുണ്ട്.
എന്‍ഐവി ആവശ്യമായി വരുന്ന രോഗികള്‍ക്ക് അത് നല്‍കാന്‍ ജീവനക്കാരുടെ കുറവ് മൂലം സാധിക്കാറില്ലെന്ന് 40 ശതമാനം ആശുപത്രികള്‍ വെളിപ്പെടുത്തി. ഫണ്ടുകള്‍ ഇല്ലാതാകുന്നതും ശമ്പളക്കുറവ് മൂലം ജീവനക്കാര്‍ കുറയുന്നതും ഈ പ്രതിസന്ധി രൂക്ഷമാക്കുകയാണ്. സ്‌പെയിനില്‍ 18 ശതമാനവും ഫ്രാന്‍സില്‍ 10 ശതമാനവും മാത്രമാണ് ഈ ചികിത്സയിലുണ്ടാകുന്ന പിഴവു മൂലമുള്ള മരണങ്ങളുടെ നിരക്ക്.
മലയാളം യു കെ ന്യൂസ് ടീം.
വാല്‍സിംഹാം: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ സഭ രൂപീകൃതമായതിനു ശേഷം രൂപതയിലെ മുഴവന്‍ വിശ്വാസികളെയും പങ്കെടുപ്പിച്ച് കൊണ്ട് വാല്‍സിംഹാമിലേയ്ക്ക് നടത്തിയ പ്രഥമ മരിയന്‍ തീര്‍ത്ഥാടനം വിശ്വാസികളുടെ വര്‍ദ്ധിച്ച പങ്കാളിത്തം കൊണ്ടും ഭക്തിനിര്‍ഭരമായ തിരുക്കര്‍മ്മങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി. യു കെയിലെ നാനാഭാഗത്തു നിന്നും എത്തിയ സീറോ മലബാര്‍ വിശ്വാസികളെ കൊണ്ട് നിറഞ്ഞ തിരുന്നാള്‍ ആഘോഷം ഒന്നാം വയസ്സിലേയ്ക്ക് കടക്കാന്‍ പോകുന്ന ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയ്ക്ക് പ്രചോതനമാകും. മുന്‍കൂട്ടി നിശ്ചയിച്ച തുപൊലെ രാവിലെ ഒമ്പത് മണിക്ക് തന്നെ തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ ഫാ. സോജി ഓലിക്കലിന്റെ വചനപ്രഘോഷണത്തോടെ ആരംഭിച്ചു. തുടര്‍ന്ന് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വാല്‍സിംഹാം മാതാവിന്റെ തിരുസ്വരൂപം വെഞ്ചരിച്ച് കിരീടമണിയിച്ചു. അതിന് ശേഷം നടന്ന പ്രദക്ഷിണം പരസ്യമായ വിശ്വാസ പ്രഘോഷണത്തിന് തെളിവായി.
പതിനായിരത്തിപ്പരം വിശ്വാസികള്‍ പങ്കെടുത്ത പ്രദക്ഷിണത്തിന്റെ മുന്‍നിരയുണ്ടായിരുന്നവര്‍ മൈലുകള്‍ താണ്ടി തിരിച്ച് ദേവാലയത്തിലെത്തിയപ്പോഴും പ്രദക്ഷിണത്തിന്റെ പിന്‍നിരയിലുണ്ടായിരുന്നവര്‍ ദേവാലയത്തില്‍ നിന്നും പുറപ്പെട്ടിരുന്നില്ല. പ്രദക്ഷിണത്തിലെ വിശ്വാസ ബാഹുല്യം കാരണം വിശുദ്ധ കുര്‍ബാന നിശ്ചിത സമയത്ത് തുടങ്ങാന്‍ വൈകി. തുടര്‍ന്ന് നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് മുമ്പായി വാല്‍സിംഹാം ദേവാലയത്തിന്റെ റെക്ടര്‍ മോണ്‍. ജോണ്‍ ആര്‍മിറ്റേച്ച് സീറോ മലബാര്‍ രൂപതാധ്യക്ഷനെയും വിശ്വാസികളെയും വാല്‍സിംഹാമിലേയ്ക്ക് സ്വാഗതം ചെയ്തു.
മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മോണ്‍. ജോണ്‍ ആര്‍മിറ്റേച്ച് സീറോ മലബാര്‍ വിശ്വാസികള്‍ക്കായി ചെയ്തു തന്ന സൗകര്യങ്ങളേയും സേവനങ്ങളേയും പ്രകീര്‍ത്തിക്കുകയും ഈസ്റ്റ് ആംഗ്ലിയ രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ ഡോ. അലന്‍ ഹൊപ്‌സിനെ സീറോ മലബാര്‍ സഭയുടെ തിരുന്നാള്‍ ആഘോഷങ്ങളിലേയ്ക്ക് സ്വാഗതം ചെയ്തു. മറുപടി പ്രസംഗത്തില്‍ ഡോ. അലന്‍ ഹോപ്‌സ് സീറോ മലബാര്‍ വിശ്വാസികള്‍ക്ക് വാല്‍സിംഹാമിലേയ്ക്ക് മലയാളത്തില്‍ ‘സ്വാഗതം’ ചെയ്തത് എല്ലാവരിലും കൗതുകമുണര്‍ത്തി.
തുടര്‍ന്ന് തീര്‍ത്ഥാടനത്തിന്റെ ഏറ്റവും പ്രധാന തിരുക്കര്‍മ്മമായ വിശുദ്ധ കുര്‍ബാന ആരംഭിച്ചു. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാന നടന്നു. രൂപതയിലെ ഇരുപത്തഞ്ചില്‍പ്പരം വൈദീകര്‍ സഹകാര്‍മികരായി. അത്യന്തം ഭക്തിനിര്‍ഭരമായ ദിവ്യബലിയില്‍ പതിനായിരത്തോളം വിശ്വാസികള്‍ പങ്കെടുത്തു. ഒക്ടോബറില്‍ നടന്ന മെത്രാഭിഷേക ശുശ്രൂഷകള്‍ക്ക് ശേഷം ഇതാദ്യമായിട്ടാണ് ഇത്രയധികം വിശ്വാസികള്‍ ഒന്നിച്ചു കൂടുന്നത്. അതും ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ ഔദ്യോഗീക പ്രഖ്യാപനം പരിശുദ്ധ സിംഹാസനം നടത്തിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായ ദിവസം തന്നെ ഇത്രയധികം ജനാവലി ഒന്നിച്ചു കൂടിയതും ശ്രദ്ധേയമായി.
അഭിവന്ദ്യ മാര്‍. ജോസഫ് സ്രാമ്പിക്കല്‍ തിരുന്നാള്‍ സന്ദേശം നല്‍കി. തിരുന്നാള്‍ സന്ദേശത്തില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത എന്താണന്നും എന്തിനാണെന്നും ഉള്ളതിനുള്ള ഉത്തരമാണ് ഇന്നിവിടെ നടന്നതെന്നു ചൂണ്ടിക്കാട്ടി. രൂപതാദ്ധ്യക്ഷനും അഭിഷിക്തരും വിശ്വാസികളോട് ചേര്‍ന്ന് ദൈവത്തെ മഹത്വപ്പെടുത്താനും ആരാധിക്കാനുമായി ദൈവപരിപാലനയാലും കൃപയാലും കിട്ടിയ ഒരു വേദിയാണ് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത. പരിശുദ്ധ കന്യകാമറിയം മംഗള വാര്‍ത്ത സ്വീകരിച്ചതിന്റെ ഓര്‍മ്മ നിലനിര്‍ത്തുന്ന സ്ഥലമാണ് വാല്‍സിംഹാം. രുപതയുടെ ജന്മദിനം ആഘോഷിക്കുന്ന അവസരത്തില്‍ തന്നെ ഈ തീര്‍ത്ഥാടനം നടന്നത് അനുഗ്രഹ പ്രദമാണെന്ന് അഭിവന്ദ്യ പിതാവ് പറഞ്ഞു. മംഗള വാര്‍ത്തയുടെ സമയത്ത് പരിശുദ്ധ അമ്മ ദൈവഹിതത്തിന് ആമ്മേന്‍ പറഞ്ഞതുപോലെ നമ്മളും നമ്മുടെ ജീവിതത്തില്‍ ദൈവഹിതത്തിന് ആമ്മേന്‍ പറയേണ്ടതിന്റെ ആവശ്യകത മാര്‍ സ്രാമ്പിക്കല്‍ എടുത്തു പറഞ്ഞു. വാല്‍സിംഹാം തീര്‍ത്ഥാടനത്തിന് ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയ റവ. ഫാ. ടെറിന്‍ മുള്ളക്കരയെയും ഷൂസ്ബറി രൂപതാ വിശ്വാസികളേയും മാര്‍ സ്രാമ്പിക്കല്‍ നന്ദിയോടെ അനുസ്മരിച്ചു.
വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം വാര്‍സിംഹാം തീര്‍ത്ഥനത്തിന്റെ കോര്‍ഡിനേറ്റര്‍ ഫാ. ടെറിന്‍ മുള്ളക്കര വാല്‍സിംഹാം തീര്‍ത്ഥാടനത്തോട് സഹകരിച്ച എല്ലാവര്‍ക്കും പ്രത്യേകിച്ച് ഷൂസ്ബറി രൂപതാദ്ധ്യക്ഷന്‍ ഡോ. അലന്‍ ഹോപ്പിനെ നന്ദിയോടെ സ്മരിച്ചു. ഡോ. അലന്‍ ഹൊപ് ബിഷപ്പ് ഓഫ് മൈഗ്രന്‍സ് ആണെന്ന് ഫാ. ടെറിന്‍ മുള്ളക്കര ഓര്‍മ്മിപ്പിച്ചു. മെത്രാഭിഷേക തിരുക്കര്‍മ്മങ്ങള്‍ക്ക് സംഗീതം നല്‍കിയതുള്‍പ്പെടെ നിരവധി തിരുക്കര്‍മ്മങ്ങള്‍ക്ക് സംഗീതം പൊഴിച്ച ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലയുടെയും സംഘത്തിന്റെയും ഗാനങ്ങള്‍ തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ കൂടുതല്‍ ഭക്തി സാന്ദ്രമായെന്ന് ഫാ. മുള്ളക്കര തന്റെ നന്ദി പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.
ആറു മണിയോട് കൂടി ഭക്തിനിര്‍ഭരമായ വാല്‍സിംഹാം തീര്‍ത്ഥാടനം സമാപിച്ചു.