ലണ്ടന്‍: യൂറോപ്പിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ വൈദ്യുതിയെത്തിക്കാന്‍ യുകെ നീക്കമാരംഭിച്ചു. ഇതിന്റെ ഭാഗമായി ഊര്‍ജ്ജ നിരക്കുകള്‍ അവലോകനം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വൈദ്യുതി വിതരണ ശൃംഖല പൂര്‍ണ്ണമായി പരിശോധനയ്ക്ക് വിധേയമാക്കാനും നിരക്കുകള്‍ പരമാവധി കുറച്ചുകൊണ്ട് പരിസ്ഥിതിക്ക് ദോഷം വരുത്താത്ത ഊര്‍ജ്ജോല്‍പാദന രീതികള്‍ അവലംബിക്കാനുമാണ് തീരുമാനം.
കാര്‍ബണ്‍ ടാക്‌സിനു വേണ്ടി വാദിക്കുകയും ഗ്രീന്‍ഹൗസ് വാതകങ്ങള്‍ കുറയ്ക്കാന്‍ സര്‍ക്കാര്‍ നടത്തി ഇടപെടലിനെതിരെ രംഗത്തുവരികയും ചെയ്ത പ്രൊഫ. ഡയറ്റര്‍ ഹെം ഇതിന് നേതൃത്വം വഹിക്കും. ഗ്രീന്‍ ഹൗസ് വാതകങ്ങളുടെ ബഹിര്‍ഗമനം തടയുന്നതിന് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനേക്കാള്‍ നല്ലത് വ്യവസായങ്ങള്‍ക്ക് കാര്‍ബണ്‍ ടാക്‌സ് ഏര്‍പ്പെടുത്തുന്നതാണെന്നായിരുന്നു പ്രൊഫ. ഹെം അഭിപ്രായപ്പെട്ടത്.
വ്യവസായ നയത്തിന്റെ ഭാഗമായി ഊര്‍ജ്ജ നിരക്കുകള്‍ ഏറ്റവും കുറയ്ക്കുകയും കാലാവസ്ഥാ നയത്തിന്റെ ലക്ഷ്യങ്ങള്‍ പ്രാപ്തമാകുന്ന വിധത്തിലുള്ള നടപടികള്‍ സ്വീകരിക്കുകയും വേണമെന്ന് ബിസിനസ് ആന്‍ഡ് എനര്‍ജി സെക്രട്ടറി ഗ്രെഗ് ക്ലാര്‍ക്ക് പറഞ്ഞു. നമ്മുടെ ഊര്‍ജ്ജ മേഖലയില്‍ മാറ്റങ്ങള്‍ എങ്ങനെ ഫലവത്തായി കൊണ്ടുവരാം, ശുദ്ധവും സുരക്ഷിതവുമായ ഊര്‍ജ്ജം വരും ദശകങ്ങളിലും ലഭിക്കാനായി പുതിയ സാങ്കേതികത എങ്ങനെ ഉപയോഗിക്കാം എന്നീ കാര്യങ്ങളും പരിശോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ യൂറോപ്പിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ വീടുകള്‍ക്കും വ്യവസായങ്ങള്‍ക്കും വൈദ്യുതി ലഭ്യമാക്കുന്നതിന് സമയപരിധിയൊന്നും നിശ്ചയിച്ചിട്ടില്ല. ഇതിന്റെ സാധ്യതകള്‍ പരിശോധിക്കുക മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നത്.
ലണ്ടന്‍: ബ്രിട്ടീഷ് മോഡലിനെ തട്ടിക്കൊണ്ടുപോയി ഡാര്‍ക്ക് വെബില്‍ ലേലത്തിനു വെച്ച സംഭവത്തില്‍ പോളണ്ടുകാരന്‍ പിടിയില്‍. വടക്കന്‍ ഇറ്റലിയില്‍ കഴിഞ്ഞ മാസമാണ് സംഭവമുണ്ടായത്. 20കാരിയായ ബ്രിട്ടീഷ് മോഡലിനെ തട്ടിക്കൊണ്ടു പോയതിനും ആറ് ദിവസം തടങ്കലില്‍ വെച്ചതിനും ഇയാള്‍ക്കെതിരെ കേസെടുത്തതായി മിലാന്‍ പോലീസ് അറിയിച്ചു. ബ്രിട്ടീഷ് റസിഡന്റ് വിസ ഉടമയായ പോളിഷ് പൗരന്റെ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ഒരു ഫോട്ടോഷൂട്ടിനായാണ് മോഡല്‍ മിലാനില്‍ എത്തിയത്. ജൂലൈ 11ന് ഇവരെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.
ഇവരെ മയക്കുമരുന്ന് നല്‍കിയശേഷം പൈഡ്‌മോണ്ട് മേഖലയിലെ ചെറിയ പട്ടണത്തില്‍ എത്തിക്കുകയായിരുന്നു. 50,000 യൂറോ ലഭിച്ചാല്‍ വിട്ടയക്കാമെന്നായിരുന്നു ഇയാള്‍ യുവതിയോട് പറഞ്ഞത്. ലൈംഗിക അടിമയായി ഡാര്‍ക്ക് വെബില്‍ ലേലത്തിന് ഇവരെ വെച്ചിട്ടുണ്ടാകുമെന്നാണ് അന്വേഷണോദ്യോഗസ്ഥര്‍ സംശയിക്കുന്നത്. ലോറന്‍സോ ബുകോസി എന്ന പോലീസ് ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചതെന്ന് ഒരു ഇറ്റാലിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
തട്ടിക്കൊണ്ടുപോയ മോഡലിന് ഒരു കുട്ടിയുണ്ടെന്ന കാര്യം പിടിയിലായയാള്‍ക്ക് പിന്നീടാണ് മനസിലായതെന്ന് പത്രം വ്യക്തമാക്കുന്നു. ഇതോടെ ലൈംഗിക വിപണിയില്‍ സാധ്യതയില്ലെന്ന് മനസിലായതിനാല്‍ മിലാനിലെ ബ്രിട്ടീഷ് കോണ്‍സുലേറ്റിനു സമീപം ഇവരെ ഉപേക്ഷിക്കുകയായിരുന്നു. 17-ാം തിയതിയാണ് യുവതിയെ ഇവിടെ ഉപേക്ഷിച്ചത്. എന്നാല്‍ ഇവരെ മോചിതയാക്കിയതിനു പിന്നില്‍ മറ്റു കാര്യങ്ങള്‍ ഉണ്ടോ എന്ന കാര്യവും കുറ്റകൃത്യത്തിന് മറ്റുള്ളവരുടെ സഹായം ലഭിച്ചിട്ടുണ്ടോ എന്നതും വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു.
ലണ്ടന്‍: കാലാനവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ ഈ നൂറ്റാണ്ടിന്റെ അവസാന വര്‍ഷങ്ങൡ വന്‍തോതിലുള്ള മരണങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനം. യൂറോപ്പില്‍ പ്രതിവര്‍ഷം 1.5 ലക്ഷം ആളുകള്‍ കൊല്ലപ്പെടുമെന്നാണ് പ്രവചിക്കപ്പെടുന്നത്. കാലാവസ്ഥാ മാറ്റങ്ങള്‍ മൂലമുണ്ടാകുന്ന മരണങ്ങളുടെ എണ്ണം 50 മടങ്ങായി ഉയരും. യൂറോപ്പിലെ മൂന്നില്‍ രണ്ട് ജനങ്ങളും കാലാവസ്ഥാ ദുരന്തങ്ങളുടെ ഇരയാകും. ആഗോള താപനത്തിന്റെ അനന്തരഫലമാണ് ഈ ദുരന്തമെന്നും വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു.
യൂറോപ്യന്‍ കമ്മീഷന്‍ ശാസ്ത്രജ്ഞരാണ് ഈ പഠന റിപ്പോര്‍ട്ട് പുറത്തു വിട്ടത്. കടുത്ത ചൂട് മൂലം ആയിരക്കണക്കിനാളുകള്‍ കൊല്ലപ്പെടും. ശ്വാസന പ്രശ്‌നങ്ങളും ഹൃദയവുമായി ബന്ധപ്പെട്ട തകരാറുകളും കടുത്ത ചൂടുമൂലം ഉണ്ടാകുമെന്നും അത് നിരവധിപേരുടെ ജീവനെടുക്കുമെന്നുമാണ് പഠനം പറയുന്നത്. അപ്രതീക്ഷിതമായി ഉണ്ടാകുന്ന പ്രളയങ്ങളും മരണങ്ങള്‍ക്ക് കാരണമാകും. കടുത്ത വരള്‍ച്ച ഭക്ഷ്യക്ഷാമത്തിന് കാരണമാകും. അണുബാധയാലും രോഗങ്ങളാലും മനുഷ്യര്‍ വന്‍തോതില്‍ മരണത്തിന് കീഴടങ്ങും.
കാട്ടുതീ വനത്തോടു ചേര്‍ന്ന പ്രദേശങ്ങളെ വിഴുങ്ങുമെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു. ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള കാലാവസ്ഥാ ദുരന്തങ്ങള്‍ വിശകലനം ചെയ്താണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ജനസംഖ്യയിലെ മാറ്റവും കാലാവസ്ഥാ മാറ്റങ്ങള്‍ ഏതു വിധത്തിലായിരിക്കും പ്രതിഫലിക്കുകയെന്നും ആഗോള താപനം മൂലമുണ്ടാകാനിടയുള്ള മരണങ്ങള്‍ എത്രയാണ് തുടങ്ങിയ കണക്കുകളും പഠനത്തില്‍ അവലംബിച്ചു.
ലണ്ടന്‍: ഇരയാക്കപ്പെടുന്നവരുടെ ജീവിതം തന്നെ മാറ്റിമറിക്കുന്ന ആസിഡ് ആക്രമണങ്ങള്‍ നടത്തുന്നവര്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കാന്‍ നിര്‍ദേശം. കത്തി പോലെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന ആക്രമണങ്ങള്‍ക്കൊപ്പം ആസിഡ് ആക്രമണങ്ങളെയും പരിഗണിക്കുന്ന ജുഡീഷ്യല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പിലായി. ഇരകള്‍ക്ക് കാര്യമായ പരിക്കേറ്റില്ലെങ്കില്‍ പോലും ആസിഡ് ആക്രമണം ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമായി പരിഗണിക്കുന്നതാണ് പുതിയ നിര്‍ദേശം.
ആസിഡ് ആക്രമണത്തിന് കടുത്ത ശിക്ഷ നല്‍കണമെന്ന നിര്‍ദേശത്തിന് വലിയ തോതിലുള്ള പൊതുപിന്തുണ ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസിന് ലഭിച്ചതായി ഡയറക്ടര്‍ ഓഫ് പബ്ലിക് പ്രോസിക്യൂഷന്‍സ്, ആലിസണ്‍ സോണ്ടേഴ്‌സ് പറഞ്ഞു. ആസിഡ് കാരണമില്ലാതെ കൈവശം കൊണ്ടുനടക്കുന്നതു പോലും കുറ്റകരമാണ്. കത്തി, സ്‌ക്രൂ ഡ്രൈവര്‍ മുതലായവ കൊണ്ടു നടക്കുന്നതിനു തുല്യമായി ഇത് പരിഗണിക്കാനാണ് നിര്‍ദേശം.
അടുത്തിടെ ഉണ്ടായ നിരവധി ആസിഡ് ആക്രമണങ്ങള്‍ക്കു ശേഷം ഈ കുറ്റകൃത്യത്തിനുള്ള ശിക്ഷ വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കിടെ ലണ്ടനിലുണ്ടായ ആസിഡ് ആക്രമണങ്ങള്‍ ഇരട്ടിയായതായാണ് റിപ്പോര്‍ട്ട്. ഇംഗ്ലണ്ടിലെ മറ്റു പ്രദേശങ്ങളിലും ആസിഡ് ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു.2014 മാര്‍ച്ചിനും 2015 മാര്‍ച്ചിനുമിടയില്‍ ലണ്ടനിലുണ്ടായത് 186 ആക്രമണങ്ങളാണെങ്കില്‍ 2016-17 കാലയളവില്‍ ഇത് 397 ആയി ഉയര്‍ന്നതായാണ് ഔദ്യോഗിക കണക്കുകള്‍.
ലണ്ടന്‍: ജോലിക്കയറ്റത്തിനു പകരം എന്‍എച്ച്എസ് വനിതാ ആംബുലന്‍സ് ജീവനക്കാര്‍ ലൈംഗിക ചൂഷണങ്ങള്‍ക്ക് വിധേയരാകുന്നുവെന്ന് റിപ്പോര്‍ട്ട്. എന്‍എച്ച്എസ് മാനേജ്‌മെന്റിലെ ചിലര്‍ക്ക് ഇക്കാര്യത്തില്‍ വേട്ടക്കാരുടെ പരിവേഷമാണ് ഉള്ളതെന്ന് റിപ്പോര്‍ട്ട് പറയുന്നു. കെയര്‍ ക്വാളിറ്റി കമ്മീഷന്‍ കഴിഞ്ഞ വര്‍ഷം നടത്തിയ അവലോകനത്തിലും ജീവനക്കാര്‍ക്കിടയില്‍ നടത്തിയ സര്‍വേയിലും ലഭിച്ച ഫലങ്ങളുടെ വെളിച്ചത്തിലാണ് ഈ വിവരം പുറത്തു വിട്ടത്. സൗത്ത് ഈസ്റ്റ് കോസ്റ്റ് ആംബുലന്‍സ് സര്‍വീസ് എന്‍എച്ച്എസ് സര്‍വീസിലെ വനിതാ ജീവനക്കാര്‍ തങ്ങള്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകുന്നുവെന്ന് വെളിപ്പെടുത്തി.
രോഗികള്‍ക്കു മുന്നില്‍ വെച്ചു പോലും ലൈംഗികച്ചുവയോടെയുള്ള നോട്ടങ്ങള്‍ മേലുദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുണ്ടെന്ന് ഇവര്‍ വെളിപ്പെടുത്തി. ലൈംഗികാവശ്യങ്ങള്‍ക്കായി ഈ വേട്ടക്കാര്‍ തങ്ങളെ ഒരുക്കുകയാണെന്നും സ്ത്രീ ജീവനക്കാര്‍ പരാതിപ്പെടുന്നു. അധികാരത്തിലുള്ളവര്‍ ഇത്തരത്തില്‍ പെരുമാറുന്നത് പതിവാണെന്ന് വനിതാ ജീവനക്കാര്‍ പറയുന്നു. എന്നാല്‍ ഇത്തരക്കാര്‍ ട്രസ്റ്റില്‍ ഇപ്പോള്‍ ഇല്ലെന്നാണ് മുതിര്‍ന്ന ജീവനക്കാര്‍ അവകാശപ്പെടുന്നത്. 2000 ജീവനക്കാരില്‍ 40 ശതമാനം പേരാണ് സര്‍വേയില്‍ പങ്കെടുത്തത്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇവര്‍ക്ക് പല വിധത്തിലുള്ള ഭീഷണികള്‍ മേലുദ്യോഗസ്ഥരില്‍ നിന്ന് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഇവര്‍ വെളിപ്പെടുത്തി. സീക്യാംബ് തന്നെയാണ് സ്വതന്ത്ര അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വിട്ടത്. ജോലിക്കയറ്റത്തിനായി വനിതാ ജീവനക്കാരോട് വഴങ്ങിത്തരാന്‍ പരസ്യമായി ആവശ്യപ്പെടുന്നതു വരെ കാര്യങ്ങള്‍ എത്തിയെന്നാണ് ചിലര്‍ പറഞ്ഞത്. ചിലര്‍ ഇത് സ്വാഭാവികമാണെന്ന് കരുതിയെന്നും റിപ്പോര്‍ട്ട് പറയുന്നു.
പ്രകൃതി പോലും തേങ്ങി, പ്രിയ സുഹൃത്തിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലി ….
കോരിച്ചൊരിയുന്ന മഴയിലും ആയിരങ്ങൾ ഒഴുകിയെത്തി താങ്ങളുടെ പ്രിയ മാർട്ടിൻ അച്ചനെ അവസാനമായി ഒരു നോക്ക് കാണാൻ. സ്വന്തം നാട്ടുകാരായ പുളിങ്കുന്ന് നിവാസികളെകൊണ്ടും, അച്ചന്‍ അവസാനമായി സേവനം അനുഷ്ടിച്ച ചെത്തിപ്പുഴ തിരുഹൃദയ ആശ്രമദേവാലയ നിവാസികളെകൊണ്ടും അന്ത്യശുശ്രുകള്‍ ഒരുക്കിയ ദേവാലയം നിറഞ്ഞു കവിഞ്ഞു. ഏവരുടെയും മനസ്സിൽ ദുഃഖം കെട്ടിനിന്ന അന്തരീക്ഷത്തിൽ പ്രകൃതി പോലും വിതുമ്പി. രാവിലെ 8 മണിമുതൽ പൊതുദർശനത്തിനുവച്ച ദേവാലയത്തിലേയ്ക്ക് നാടിന്റെ നാനാതുറകളിൽനിന്നുള്ള ജനസമൂഹം ഒഴികിയെത്തി. സന്യസസമൂഹവും, രാഷ്ട്രിയക്കാരും മറ്റു പ്രമുഖ വ്യക്തികളും അന്ത്യോപചാരം അർപ്പിക്കാന്‍ കാത്ത് നിന്നു.
മതചിന്തകൾക്ക് അതീതമായി സുഹൃത്തായും, സഹപാഠിയായും, മകനായും മാർട്ടിൻ അച്ചനെ കണ്ടുകൊണ്ടിരുന്ന സ്വന്തം നാട്ടുകാരായ കുട്ടനാട്ടിലെ പുളിങ്കുന്ന് നിവാസികൾ ഒന്നടക്കം ചങ്ങനാശേരി തിരുഹൃദയ ആശ്രമദേവാലയത്തിലേക്ക് ഒഴുകിയെത്തി. 8.30ന് ആശ്രമം പ്രിയോർ ഫാ.സെബാസ്റ്റ്യൻ അട്ടിച്ചിറയുടെ കാർമ്മികത്വത്തിൽ പ്രാർഥനാശുശ്രൂഷകൾ തുടങ്ങി. 12 മണിയോടെ ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിലിന്റെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയോടെ സംസ്കാര ശുശ്രൂഷകൾ ആരംഭിച്ചു. 1 മണിയോടെ സംസ്ക്കാരശുശ്രൂഷകൾ ആരംഭിച്ചു. കോരിച്ചൊരിയുന്ന മഴയിലും അച്ചന് അന്ത്യാചുബനം അർപ്പിക്കാൻ ക്ഷമയോടെ സമൂഹം കത്ത് നിന്നു. ഒടുവിൽ സംസ്കാരശുശ്രൂഷകൾക്ക് ശേഷം അച്ചന്റെ കുഴിമാടത്തിൽ കുന്തിരിക്കങ്ങളും ആർപ്പിച്ചു തങ്ങളുടെ പ്രിയ സഹോദരനെ യാത്രയാക്കി.
ഇനി നിഗുഢമായ ആ സത്യത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് മാർട്ടിൻ അച്ചന്റെ സോദ്ദേശവാസികൾക്കൊപ്പം ചെത്തിപ്പുഴ തിരുഹൃദയം ഇടവകക്കാരും. ഒരു സഹപാഠിയും സുഹൃത്തായും നീണ്ട 30 വർഷത്തോളം കൂടെ ഉണ്ടായിരുന്ന എന്റെ പ്രിയ സ്‌നേഹിതൻ മാർട്ടിന് എങ്ങനെ ഈ അപകടം സംഭവിച്ചു എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഞാനും….
ലണ്ടന്‍: പ്രവര്‍ത്തനത്തിന് കൂടുതല്‍ പണം ആവശ്യപ്പെടുന്നതിനു മുമ്പായി സ്വന്തം കാര്യങ്ങള്‍ എന്‍എച്ച്എസ് ക്രമത്തിലാക്കണമെന്ന് നിര്‍ദേശം. ഇന്റേണല്‍ ഓഡിറ്റിനു ശേഷം ക്ലിനിക്കല്‍ ക്വാളിറ്റി ആന്‍ഡ് എഫിഷ്യന്‍സി ദേശീയ ഡയറക്ടര്‍ പ്രൊ. ടിം ബ്രിഗ്‌സ് ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്. മോശം സേവനങ്ങള്‍ക്കായി എന്‍എച്ച്എസ് ഏറെ പണം പാഴാക്കുന്നുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കാര്യങ്ങള്‍ ക്രമപ്പെടുത്താതെ കൂടുതല്‍ പണം ചോദിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.
പരിചരണത്തില്‍ കൂടുതല്‍ നിലവാരം കൊണ്ടുവന്നാല്‍ ചെലവ് കുറയ്ക്കാനാകും. മുട്ട്, ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ക്കു ശേഷമുള്ള അണുബാധയുടെ തോത് ദേശീയ തലത്തില്‍ 0.2ശതമാനമായി കുറയ്ക്കാനായാല്‍ 250 മുതല്‍ 300 മില്യന്‍ പൗണ്ട് വരെ ഓരോ വര്‍ഷവും ലാഭിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. അനാവശ്യമായി ആശുപത്രികലളില്‍ അഡ്മിറ്റ് ചെയ്യപ്പെടുന്നവരാണ് എന്‍എച്ച്എസ് ധൂര്‍ത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്. എമര്‍ജന്‍സി സര്‍ജറി ബെഡുകളില്‍ ഈ വിധത്തില്‍ പ്രവേശിപ്പിക്കുന്നവര്‍ സേവനം ആവശ്യമുള്ളവര്‍ക്കും തടസമാകുന്നു.
സര്‍ജിക്കല്‍ ഉപകരണങ്ങളുടെ വില വര്‍ദ്ധിക്കുന്നതും മറ്റേണിറ്റി വാര്‍ഡുകളിലെ പിഴവു മൂലം നല്‍കേണ്ടി വരുന്ന നഷ്ടപരിഹാരവും നിയമ നടപടികള്‍ക്കുള്ള ചെലവുകളും എന്‍എച്ച്എസിന് ഭാരമാകുകയാണ്. പ്രാക്ടീസിലും പരിചരണത്തിലും കാതലായ മാറ്റങ്ങള്‍ വരുത്തിയാല്‍ എന്‍എച്ച്എസ് പ്രതിസന്ധി ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.
ലണ്ടന്‍: ജീവനക്കാരായ രക്ഷിതാക്കളുടെ കുട്ടികളെ സൗജന്യമായി പരിപാലിക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം പരാജയം. സാങ്കേതികപ്പിഴവാണ് ഇതിനു കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. അടുത്ത മാസം മുതലാണ് പദ്ധതി തുടങ്ങുന്നത്. സര്‍ക്കാരിന്റെ സുപ്രധാന പദ്ധതികളില്‍ ഒന്നായ ഇതനുസരിച്ച് 3-4 വയസ് പ്രായമുള്ള കുട്ടികള്‍ക്ക് ആഴ്ചയില്‍ 30 മണിക്കൂര്‍ പരിപാലനമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാല്‍ ഇതിനായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംവിധാനം പരാജയപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
ഈ സംവിധാനത്തിലെ പരാജയം മൂലം നഴ്‌സറി, പ്ലേഗ്രൂപ്പ്, ചൈല്‍ഡ്‌മൈന്‍ഡര്‍, പ്രീ സ്‌കൂള്‍ എന്നിവയുടെ സേവനത്തിനായി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുന്നില്ല. മന്ത്രിമാര്‍ ഈ പ്രശ്‌നം ഗൗരവമായി കണക്കാക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ട്രഷറി സെലക്റ്റ് കമ്മിറ്റി ഇപ്പോള്‍ ഈ പ്രശ്‌നത്തില്‍ ഇടപെട്ടിരിക്കുകയാണ്. റവന്യൂ ആന്‍ഡ് കസ്റ്റംസ് വിഭാഗം വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മിറ്റി അധ്യക്ഷ നിക്കി മോര്‍ഗന്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ വെബ്‌സൈറ്റിലെ തകരാര്‍ മൂലം രക്ഷിതാക്കള്‍ക്ക് ഇതിനായി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്നില്ലെന്ന് അവര്‍ കുറ്റപ്പെടുത്തി.
എച്ച്എംആര്‍സിക്കാണ് വെബ്‌സൈറ്റിന്റെ നടത്തിപ്പ് ചുമതല. സൈറ്റ് എത്ര സമയം പ്രവര്‍ത്തിക്കാതെയിരുന്നു, പരാതികളുടെ എണ്ണം, സേവനങ്ങള്‍ ലഭിക്കാത്തവരുടെ എണ്ണം തുടങ്ങിയ വിവരങ്ങളാണ സമിതി ആവശ്യപ്പെട്ടിരിക്കുന്നത്. ഈ സേവനത്തിനായി ലോഗ് ഇന്‍ ചെയ്യാന്‍ സാധിക്കുന്നില്ലെന്നും അഥവാ ലോഗ് ഇന്‍ ചെയ്തു കഴിഞ്ഞാല്‍ മറ്റു വിവരങ്ങള്‍ അന്വേഷിക്കുന്നതിനിടെ സ്വയം ലോഗ് ഔട്ട് ആകുന്നുവെന്നുമുള്ള പരാതികളാണ് ഉയരുന്നത്.
ലണ്ടന്‍: വ്യാവസായിക രംഗത്തുണ്ടാകുന്ന ആഘാതം നേരിടാന്‍ രാജ്യം തയ്യാറായിട്ടില്ലാത്തതിനാല്‍ ബ്രെക്‌സിറ്റ് വൈകിക്കണമെന്ന് ആവശ്യം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയറക്ടേഴ്‌സ് എന്ന വ്യവസായ സംഘടനയാണ് പ്രധാനമന്ത്രിയോട് ഈ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയത്. 2019 മാര്‍ച്ചിനപ്പുറത്തേക്ക് ബ്രെക്‌സിറ്റ് നീട്ടിവെക്കണമെന്നാണ് ആവശ്യം. കൃത്യമായ വ്യവസ്ഥയില്ലാത്തതിനാല്‍ സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത ആഘാതം സൃഷ്ടിക്കാനിടയുള്ള ബ്രെക്‌സിറ്റ് ചര്‍ച്ചകളിലൂടെ നീട്ടിവെക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ യൂറോപ്പില്‍ നിന്ന് പൂര്‍ണ്ണമായി വിട്ടുപോകാനുള്ള തെരേസ മേയുടെപദ്ധതിയെ പൂര്‍ണ്ണമായി എതിര്‍ക്കുകയാണ് ഈ റിപ്പോര്‍ട്ട്.
ഈ നിര്‍ദേശത്തിന് വ്യാവസായിക മേഖലയില്‍ നിന്ന് വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിംഗിള്‍ മാര്‍ക്കറ്റില്‍ നിന്നും കസ്റ്റംസ് യൂണിയനില്‍ നിന്നും വിട്ടുപോകുന്നതിന് കുറച്ചുകൂടി സാവകാശം അനുവദിക്കണമെന്നും ഐഒഡി ആവശ്യപ്പെടുന്നുണ്ട്. അപ്രകാരം തുടര്‍ന്നാല്‍ യൂറോപ്യന്‍ നിയമങ്ങള്‍ അനുസരിക്കുകയും ബജറ്റ് വിഹിതം നല്‍കുകയും വേണമെന്ന് യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കിയിരുന്നു. ക്യാബിനറ്റ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടുണ്ടെന്ന് പ്രഖ്യാപിച്ച ഫിലിപ്പ് ഹാമണ്ടിനെതിരെ പ്രധാനമന്ത്രിയുടെ ഓഫീസും മുതിര്‍ന്ന ടോറി നേതാക്കളും രംഗത്തെത്തിയിരുന്നു.
ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാ നിരക്ക് ഈ വര്‍ഷം കുറയുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് അറിയിച്ചതിനു പിന്നാലെയാണ് വ്യവസായികള്‍ ഈ നിര്‍ദേശവുമായി രംഗത്തെത്തിയത്. ബ്രെക്‌സിറ്റിനു ശേഷമുണ്ടാകാനിടയുള്ള മാന്ദ്യത്തിന്റെ ഫലമായി ജിഡിപി നിരക്കും വേതന നിരക്കും കുറയുമെന്ന് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ മാര്‍ക്ക് കാര്‍ണി പറഞ്ഞിരുന്നു.