ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയിലെ ബ്രന്റ് വുഡ് chaplaincy യിലുള്ള വിശ്വാസികള്‍ പരിശുദ്ധ അമ്മയക്ക് സമ്പൂര്‍ണ്ണമായി സമര്‍പ്പിക്കപ്പെട്ടവരാണ്. പരിശുദ്ധ അമ്മയുടെ സഹായവും സംരക്ഷണവും അനുഭവിച്ചറിഞ്ഞ ഈ വിശ്വാസികള്‍ അമ്മയുടെ ശക്തമായ മാദ്ധ്യസ്ഥവും സഹായവും വഴി ദിവ്യകാരുണ്യനാഥനെ അനുഭവിച്ചറിയുന്നു. രൂപതയിലെ പത്ത് ഇടവകളില്‍ ഏഴും പരിശുദ്ധ അമ്മയുടെ നാമത്തിലുള്ളതാണ്. വാല്‍ത്താംസ്റ്റോ our Lady and St.George ദേവാലയത്തില്‍ എല്ലാ ബുധനാഴ്ചയും മരിയന്‍ ദിനമായി ആചരിക്കുന്നു. പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം തേടി UK യിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ഭക്തജനങ്ങള്‍ ഇവിടെയെത്തുന്നു. കുമ്പസാരത്തോടെ തുടങ്ങുന്ന മരിയന്‍ ദിന ശുശ്രൂഷ ജപമാല, വിശുദ്ധ കുര്‍ബാന, നിത്യസഹായമാതാവിന്റെ നാവേന, എണ്ണ നേര്‍ച്ച, ദിവ്യ കാരുണ്യ ആരാധന,വചനപ്രഘോഷണം എന്നിവ ഉള്‍ക്കൊള്ളുന്നതാണ്.. സഭാവിശ്വാസികള്‍ ദൈവസന്നിധിയില്‍ ശക്തിയുള്ള നിത്യസഹായമാതാവിനോടു തങ്ങളുടെ ആഗ്രഹങ്ങള്‍ സമര്‍പ്പിക്കുകയും അപേക്ഷിച്ചാല്‍ ഉപേക്ഷിക്കാത്ത പരിശുദ്ധ അമ്മ അവരുടെ ആഗ്രഹങ്ങള്‍ സാധിച്ചു കൊടുക്കുകയും ചെയ്യുന്നു. ഓരോ ബുധനാഴ്ചയും നിരവധി വിശ്വാസികള്‍ തങ്ങളുടെ അനുഭവസാക്ഷ്യങ്ങള്‍ പങ്കുവയ്ക്കുന്നു.എല്ലാ ബുധനാ ഴ്ചയും മാതാവിനു സമര്‍പ്പിത ദിനമായതിനാല്‍ ഭക്തജനങ്ങള്‍ വളരെ ഭക്ത്യാദരപൂര്‍വ്വം ശുശ്രൂഷയില്‍ പങ്കുകൊള്ളുന്നു. തല്‍ഫലമായി ഈ രൂപതയില്‍ നിന്നു വാല്‍സിംഹാം തീര്‍ത്ഥാടനത്തിന് എല്ലാ വര്‍ഷവും വിശ്വാസികള്‍ കൂടി വരുന്നതായി കാണാം. കഴിഞ്ഞ വര്‍ഷം 450 വിശ്വാസികള്‍ വാല്‍സിംഹാം തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തെങ്കില്‍ ഈ വര്‍ഷം അത് 600 ന് അടുത്തുവരും. ‘മരിയ ഭക്തി അഭ്യസിക്കുക വഴി ക്രിസ്തുവിനോടുള്ള ഭക്തിയും ആരാധനയും പൂര്‍ണതരമാക്കുകയാണ് ചെയ്യുക. അങ്ങനെ ക്രിസ്തുവിനെ കണ്ടെത്തുന്നതിനുള്ള സുനിശ്ചിതവും സുഗമവുമായ മാര്‍ഗം നാം തുറന്നിടുകയാണ്. (യഥാര്‍ത്ഥ മരിയ ഭക്തി വിശുദ്ധ ലൂയിസ് ഡി. മോണ്ട് ഫോര്‍ട്ട് ).
എല്ലാ ദേവാലയങ്ങളിലും അര്‍പ്പിക്കപ്പെടുന്ന വിശുദ്ധ കുര്‍ബാനയില്‍ നമ്മുടെ രക്ഷയ്ക്കായി മുറിയപ്പെടുന്ന ദിവ്യകാരുണ്യനാഥന്റെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിന്റെ പരിശീലനത്തോടുകൂടെ മാത്രമേ ഒരുവന് പരിശുദ്ധ കുര്‍ബാനയുടെ അര്‍ഥവും ആഴവും മനസ്സിലാക്കി ഈശോയെ അനുഭവിച്ചറിയാന്‍ സാധിക്കുകയുള്ളു.അതുകൊണ്ടാണ് വിശുദ്ധ പീറ്റര്‍ ജൂലിയന്‍ എയ് മാര്‍ഡ് ഇങ്ങനെ പറഞ്ഞത്, ‘യേശുവിന്റെ സ്വര്‍ഗ്ഗാരോഹണം കഴിഞ്ഞ് ഇഹലോകത്തില്‍ വച്ചുതന്നെ പരിശുദ്ധ കന്യക, ദിവ്യകാരുണ്യത്തിലും ദിവ്യകാരുണ്യത്താലും ജീവിച്ചിരുന്നു. ആകയാല്‍, അവള്‍ പരിശുദ്ധ കുര്‍ബ്ബാനയുടെ മാതാവ് എന്നും പ്രകീര്‍ത്തിക്കപ്പെടുന്നു.’ വിശുദ്ധ പാദ്രേപിയോ വിശുദ്ധ കുര്‍ബാനയില്‍ ജീവിച്ചതിനു കാരണം പരിശുദ്ധ അമ്മയോടുള്ള അദ്ദേഹത്തിന്റെ സമ്പൂര്‍ണ്ണ സമര്‍പ്പണമാണ്.’ഈശോ എല്ലാ കൃപകളും പരിശുദ്ധ അമ്മയുടെ കരങ്ങള്‍ വഴി വര്‍ഷിക്കുന്നു.’ എന്ന് വിശുദ്ധന്‍ തറപ്പിച്ചു പറയുന്നു.ഈ തലമുറ പാപത്തില്‍ മുഴുകി ലോകത്തിന്റേതായിത്തീരുകയും പേരിനു മാത്രം വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊള്ളുകയും യോഗ്യതയില്ലാതെ കര്‍ത്താവിന്റെ തിരുശരീരരക്തങ്ങള്‍ കൈക്കൊള്ളുകയും ചെയ്യുന്നതിന്റെ മുഖ്യകാരണം അവര്‍ പരിശുദ്ധ അമ്മയ്ക്കു തങ്ങളെത്തന്നെ സമ്പൂര്‍ണ്ണമായി സമര്‍പ്പിച്ച് അമ്മയില്‍ നിന്ന് പരിശീലനം നേടാത്തതുകൊണ്ടാണ്.ഒരു സാത്താന്‍ പുരോഹിതനായിരുന്ന വാഴ്ത്തപ്പെട്ട ബര്‍ത്തലോ ലോംഗോയെ ദിവ്യകാരുണ്യ നാഥനിലേക്കു തിരിച്ചുകൊണ്ടുവന്നത് പരിശുദ്ധ അമ്മയോടുള്ള ഭക്തിയാണെന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്.ലോംഗോ ഇങ്ങനെ പ്രഖ്യാപിച്ചു,’സാത്താന്റെ പിടിയില്‍ നിന്നും എന്നെ രക്ഷിച്ച, ഇപ്പോഴും രക്ഷിക്കുന്ന പരിശുദ്ധ അമ്മയെ കാണുക എന്നതാണ് എന്റെ തീവ്രമായ ആഗ്രഹം.’ പരിശുദ്ധ അമ്മയോടുള്ള സമ്പൂര്‍ണ്ണ സമര്‍പ്പണം വഴി ഒരുവന്‍ ദിവ്യകാരുണ്യ നാഥനെ അനുഭവിച്ചറിയുന്നു.അങ്ങനെ അവന്റെ ജീവിതത്തില്‍ പരിവര്‍ത്തനം സംഭവിക്കുകയും അത്ഭുതങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നു. യേശു ക്രിസ്തുവിലുള്ള വിശ്വാസത്തില്‍ നിന്ന് മനുഷ്യര്‍ അകന്നുപോകുന്നതിന്റെ പ്രധാന കാരണം അവര്‍ ദൈവമാതാവിന്റെ പരിശീലനത്തോട് അടിയറ വയ്ക്കാത്തതുകാരണമാണെന്നു നിസ്സംശയം വ്യക്തമാണ്. ഇതിന്റെ മുന്നോടിയായാണ് കുരിശിന്‍ ചുവട്ടില്‍നിന്ന താന്‍ ‘സ്‌നേഹിച്ച’ ശിഷ്യനോട് ‘ഇതാ നിന്റെ അമ്മ’ എന്നു അവിടുന്നു പറഞ്ഞത്.’അപ്പോള്‍ മുതല്‍ ആ ശിഷ്യന്‍ അവളെ സ്വന്തമായി സ്വീകരിച്ചു’ (യോഹ 19:27). യേശുവിന്റെ മനസ്സ് യോഹന്നാന്‍ ശരിക്കും അറിഞ്ഞു പ്രവര്‍ത്തിക്കുകയായിരുന്നു.മറിയത്തെ തന്റെ പരിശീലകയായി അദ്ദേഹം സ്വീകരിക്കുകയായിരുന്നു.അങ്ങനെ ഈശോയെ അനുഗമിച്ച് അവിടുത്തെ സ്‌നേഹിച്ച് ഒരു യഥാര്‍ഥ ക്രിസ്തു ശിഷ്യനാകുവാന്‍ വേണ്ട പരിശീലനം നല്‍കാന്‍ പരിശുദ്ധ അമ്മയല്ലാതെ മറ്റാരധ്യാപികയില്ല.
ബിനോയി ജോസഫ്
കണ്ണുകളിൽ വിസ്മയം വിരിയിക്കുന്ന കരവിരുതുമായി.. ഭാവനയും സർഗാത്മകതയും വിരൽതുമ്പിൽ അത്ഭുതമാകുമ്പോൾ.. നിറക്കൂട്ടുകളുടെ ലോകത്ത് ഹൃദയങ്ങളെ സാന്ദ്രമാക്കാൻ.. മനസിൻറെ സൗന്ദര്യം മറ്റുള്ളവരിലേയ്ക്ക് നിശബ്ദ പ്രവാഹമായി പകരുന്ന.. യുകെയുടെ സ്വന്തം സ്റ്റാൻലി ചേട്ടൻ. യുകെയിലെ കലാ സംസ്കാരിക സാമൂഹിക രംഗത്ത് ഉന്മേഷത്തോടെ ഓടി നടക്കുന്ന ജന സ്നേഹിയായ തിരുത്തൽവാദി.. വിലയിരുത്തലും വിമർശനങ്ങളും ഈ ഡെർബിക്കാരന് ജീവിതത്തിൻറെ ഭാഗം തന്നെ.. ലോകമെമ്പാടും സുഹൃദ് വലയം.. സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യം.. നന്മയെ ഉൾക്കൊള്ളാനും തിന്മയെ തമസ്കരിക്കാനുള്ള നിശ്ചയ ദാർഡ്യം സ്റ്റാൻലി ചേട്ടന് എന്നും കരുത്ത് പകരുന്നു..
യുകെയിലേക്ക് കുടിയേറിയത് 2003 ൽ പ്രിയ പത്നി എത്സി തോമസുമൊത്ത്. ഡെർബി റോയൽ ഹോസ്പിറ്റലിൽ നഴ്സ് ആണ് എത്സി തോമസ്. കുഷേൽ സ്റ്റാൻലി, സുസൈൻ സ്റ്റാൻലി, സ്വൈൻ സ്റ്റാൻലി എന്നിവർ മക്കൾ. ഇവർ എല്ലാവരും യുകെയിലെ കലാ സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമാണ്. ബർട്ടനിലാണ് യു കെയിൽ ആദ്യം എത്തിയപ്പോൾ താമസിച്ചിരുന്നത്. ഇപ്പോൾ പത്തു വർഷമായി ഡെർബിയാണ് പ്രവർത്തന മണ്ഡലം. മലയാളികളുടെ ഇടയിൽ കേറ്ററിംഗിന് യുകെയിലെ മിഡ്ലാൻഡിൽ ആദ്യമായി തുടക്കം കുറിച്ചത് സ്റ്റാൻലി തോമസാണ്.
ഫ്ലവർ ഡെക്കറേഷൻ രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു സ്റ്റാൻലി തോമസ്. ഫ്രൂട്ടുകൾ കൊണ്ടും കണ്ണഞ്ചിപ്പിക്കുന്ന ഡിസ്പ്ളേ ഒരുക്കുന്നതിൽ അഗ്രഗണ്യനാണ് അദ്ദേഹം. വിവാഹ, ആദ്യകുർബാന, ബർത്ത്ഡേ, കോർപറേറ്റ് ഇവൻറുകൾ എന്നിവയിൽ നിരവധി തവണ ജനങ്ങളുടെ പ്രശംസയ്ക്ക് സ്റ്റാൻലി തോമസ് അർഹനായി. യുകെയിലെ റ്റാന്റൺ ഫ്ളവർ ഷോയിൽ ലൈവ് ഫ്ളവർ അറേഞ്ച്മെൻറിൽ ഇരുനൂറിലേറെ ഫ്ളോറിസ്റ്റുകളുടെ മുൻപിൽ ജഡ്ജസിൻറെ പ്രശംസ നേടിയത് സ്റ്റാൻലി തോമസ് സന്തോഷത്തോടെ ഓർക്കുന്നു. അദ്ദേഹത്തിന് ഇതൊരു ബിസിനസല്ല, കർമ്മ സായൂജ്യമാണ്. ഇന്ത്യയിൽ ഇൻഷുറൻസ് സെക്ടറിൽ ഓഫീസറായി ജോലി ചെയ്തിരുന്ന സ്റ്റാൻലി ഇക്കണോമിക്സ് ഗ്രാജ്വേറ്റ് ആണ്.
കൊച്ചുനാൾ മുതൽ തന്നെ കലാരംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച സ്റ്റാൻലി ഇവന്റ് ആങ്കറിംഗ്, നാടക സംവിധാനം, ഏകാങ്ക നാടകാഭിനയം, കോറിയോഗ്രഫി എന്നിവയിലും കഴിവു തെളിയിച്ചിട്ടുണ്ട്. കാലിക്കറ്റ് ഗവ: ആർട്സ് ആൻഡ് സയൻസ് കോളജിൽ പഠിച്ച സ്റ്റാൻലി തോമസ് മലയാള ഭാഷയെയും സംഗീതത്തെയും അത്യധികം സ്നേഹിക്കുന്നു. ഒ.എൻ.വിയും തായാട്ട് ശങ്കരനും ഹമീദ് ചേന്നമംഗലൂരും തൻറെ ഗുരുക്കന്മാരായിരുന്നു എന്ന് അദ്ദേഹം അഭിമാനത്തോടെ ഓർക്കുന്നു. ഫോട്ടോഗ്രഫിയും ഇദ്ദേഹം ഒരു ഹോബിയായി കൊണ്ടു നടക്കുന്നു. ഇടക്കാലത്ത് സിനിമയിലും ഒരു കൈ നോക്കിയിട്ടുണ്ട് സ്റ്റാൻലി. ‘മരിക്കുന്നില്ല ഞാൻ’ എന്ന സിനിമയുടെ കോ- പ്രൊഡ്യൂസർ ആയിരുന്ന സ്റ്റാൻലി തോമസ് ആ ചിത്രത്തിൽ അഭിനയിച്ചിട്ടുമുണ്ട്.
ബംഗളൂരു: ഐസിസി ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ പാകിസ്ഥാന്‍ വിജയിച്ചത് ആഘോഷിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ കുടക് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. ബിജെപി നേതാവായ ചെങ്ങപ്പ എന്നയാള്‍ നല്‍കിയ പരാതിയിലാണ് പോലീസ് നടപടി. റിയാസ്, സുഹൈര്‍, അബ്ദുള്‍ സമാന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പാകിസ്ഥാന്‍ വിജയിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഇവര്‍ തെരുവില്‍ പടക്കം പൊട്ടിച്ചതാണ് ബിജെപിക്ക് പ്രകോപനമായത്.
മനഃപൂര്‍വം മതവികാരം വ്രണപ്പെടുത്താനും സംഘര്‍ഷമുണ്ടാക്കാനും ശ്രമമുണ്ടായി എന്നാണ് കേസ്. എന്നാല്‍ അറസ്റ്റിലായ മൂന്നു പേര്‍ക്കും രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമൊന്നുമില്ലെന്നാണ് പോലീസ് പറയുന്നത്. പാകിസ്ഥാന്‍ ടീമിന്റെ ക്രിക്കറ്റ് വിജയം ഇവര്‍ ആഘോഷിക്കുകയായിരുന്നെന്നും ഇതിനെതിരായി ലഭിച്ച പരാതിയിലാണ് തങ്ങള്‍ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും പോലീസ് വ്യക്തമാക്കി.
ഇന്ത്യന്‍ മണ്ണില്‍ പാകിസ്താന്റെ വിജയം ആഘോഷിക്കുന്നത് അപകടകരമായ പ്രവണതയാണെന്ന് കുടക് ബിജെപി പ്രസിഡന്റ് ബി.ബി ഭാരതീഷ് പറഞ്ഞു. ഇങ്ങനെയുള്ള സംഭവങ്ങള്‍ മുളയിലേ നുള്ളണമെന്നും ഭാരതീഷ് പറഞ്ഞു. അറസ്റ്റിലായവരെ കൗണ്‍സലിംഗ് നടത്തി വിട്ടയക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും വലതുപക്ഷ കക്ഷികള്‍ ഇതിനെ എതിര്‍ക്കുകയാണ്.
ലണ്ടന്‍: ഗ്രെന്‍ഫെല്‍ഡ് തീപ്പിടിത്തത്തില്‍ താമസസ്ഥലം നഷ്ടമായവര്‍ക്ക് കെന്‍സിംഗ്ടണിലും പരിസരങ്ങളിലുമുള്ള പ്രൈവറ്റ് പ്രോപ്പര്‍ട്ടികള്‍ പിടിച്ചെടുത്ത് നല്‍കണമെന്ന നിര്‍ദേശം പ്രധാനമന്ത്രി തള്ളി. പരിസരത്തുള്ള ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ ഇവര്‍ക്ക് നല്‍കണമെന്ന് ജെറമി കോര്‍ബിനാണ് നിര്‍ദേശിച്ചത്. സ്വകാര്യ പ്രോപ്പര്‍ട്ടികള്‍ പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചത്. ബറോയിലും പരിസരങ്ങളിലുമായി ഇവരെ പുനരധിവസിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്നാണ് വിശദീകരണം.
പ്രധാനമന്ത്രിയുടെ പദ്ധതിയേക്കാള്‍ ജനങ്ങള്‍ കൂടുതല്‍ പിന്തുണ പ്രഖ്യാപിച്ചത് പ്രതിപക്ഷ നേതാവിന്റെ പദ്ധതിക്കായിരുന്നു. ഇപ്പോഴും നിരവധിയാളുകള്‍ താമസസാകര്യമില്ലാതെ വലയുകയാണ്. ഏറ്റവും ദരിദ്രരായ ജനങ്ങള്‍ താമസിക്കുന്ന പ്രദേശത്താണ് തീപ്പിടിത്തമുണ്ടായിരിക്കുന്നത്. അതിന് ഇരയായവരെ അതേ പ്രദേശത്ത് തന്നെയാണ് പുനരധിവസിപ്പിക്കേണ്ടതെന്നായിരുന്നു കോര്‍ബിന്‍ ആവശ്യപ്പെട്ടത്. വീട് നഷ്ടപ്പെട്ടവര്‍ തെരുവില്‍ അലയുമ്പോള്‍ ലക്ഷ്വറി ഫ്‌ളാറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇരകള്‍ക്കൊപ്പം ചെലവഴിക്കാനും കോര്‍ബിന്‍ സമയം കണ്ടെത്തിയപ്പോള്‍ സ്ഥലം സന്ദര്‍ശിക്കാനോ ആദ്യഘട്ടത്തില്‍ ഇരകളെ കാണാനോ തയ്യാറാകാതിരുന്ന തെരേസ മേയ് വിമര്‍ശനം ഏറ്റുവാങ്ങുകയും ചെയ്തു. മൂന്നാഴ്ചയ്ക്കുള്ളില്‍ ടവറില്‍ താമസിച്ചിരുന്നലവര്‍ക്ക് വീടുകള്‍ കണ്ടെത്താമെന്നാണ് മേയ് നല്‍കിയിരിക്കുന്ന വാഗ്ദാനം. തീപ്പിടിത്തത്തില്‍ അന്വേഷണത്തിനായി ഒരു ജഡ്ജിയെ നിയമിക്കുമെന്നും ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കി.
ലണ്ടന്‍: ഗ്രെന്‍ഫെല്‍ഡ് ടവറിലുണ്ടായ തീപ്പിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 79 ആയി ഉയര്‍ന്നു. തീപ്പിടിത്തതില്‍ കത്തിയെരിഞ്ഞ ടവറിനുള്ളില്‍ നടക്കുന്ന തെരച്ചില്‍ പുരോഗമിക്കുന്നതോടെയാണ് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഇന്നലെ രാവിലെ 11 മണിക്ക് ദുരന്തത്തില്‍ മരിച്ചവരെ സ്മരിക്കുന്നതിനായി ഒരു മിനിറ്റ് മൗനം ആചരിച്ചു. നാല് പേരെക്കൂടി തിരിച്ചറിഞ്ഞിട്ടുണ്ട്. തെരച്ചില്‍ പൂര്‍ത്തിയാകാന്‍ ആഴ്ചകള്‍ വേണ്ടിവരുമെന്നാണ് അഗ്നിശമന സേന നല്‍കുന്ന വിവരം.
ആന്തണി ഡിസ്സന്‍ (65), അബുഫാര്‍സ് ഇബ്രാഹിം (39), യാ-ഹാദി സിസി സായെ (ഖദീജ സായെ 24), 52കാരിയായ സ്ത്രീ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. മൊഹമ്മദ് അല്‍ഹജാലി എന്ന 23കാരനായ സിറിയന്‍ അഭയാര്‍ത്ഥിയെ കഴിഞ്ഞ ദിവസം തിരിച്ചറിഞ്ഞിരുന്നു. വെസ്റ്റ് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായ ഇയാളെയാണ് ആദ്യം തിരിച്ചറിഞ്ഞത്. ഇതോടെ തിരിച്ചറിഞ്ഞവരുടെ എണ്ണം 5 ആയി. ഗ്രെന്‍ഫെല്‍ഡ് ടവറില്‍ തീപ്പിടിത്ത സമയത്ത് ആരൊക്കെ ഉണ്ടായിരുന്നു എന്നത് അറിയുന്നതിനായി ഏജന്‍സികള്‍ ശ്രമിച്ചു വരികയാണ്.
കഴിഞ്ഞ രണ്ടു ദിവസമായി അന്വേഷണ ഉദ്യോഗസ്ഥര്‍ ഇതിനായി കഠിന പരിശ്രമമാണ് നടത്തുന്നത്. ടവറില്‍ ഉണ്ടെന്നു കരുതുന്നവരേക്കുറിച്ചുള്ള വിവരങ്ങള്‍ ഇനിയും ലഭ്യമല്ലെങ്കില്‍ അവര്‍ മരിച്ചിരിക്കാനാണ് സാധ്യതയെന്ന് മെട്രോപോളിറ്റന്‍ പോലീസ് കമാന്‍ഡര്‍ സ്റ്റുവര്‍ട്ട് കന്‍ഡി പറഞ്ഞു. മരണ സംഖ്യ ഇനിയും കൂടുമെന്ന സൂചനയാണ് അദ്ദേഹം നല്‍കിയത്. പക്ഷേ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അത്രയും വര്‍ദ്ധന മരിച്ചവരുടെ എണ്ണത്തില്‍ ഇനിയുണ്ടാകാനിടയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതവരെ ലഭിച്ച മൃതദേഹങ്ങളില്‍ ചിലത് തിരിച്ചറിയാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ലണ്ടന്‍: പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും ഓസ്‌ട്രേലിയയില്‍ നിന്നുമുള്ള ടൂറിസ്റ്റുകളുടെ പ്രിയപ്പെട്ട കേന്ദ്രങ്ങളിലൊന്നാണ് ബാലി. ചെലവു കുറഞ്ഞ സ്ഥലമെന്നതിനാല്‍ ഹണിമൂണ്‍ യാത്രകള്‍ക്കും ഈ ഇന്തോനേഷ്യന്‍ ദ്വീപ് ഏറെ അനുയോജ്യമാണ്. ഇന്തോനേഷ്യയിലെ ഏറ്റവും വികസിതമായ ദ്വീപും ഇതുതന്നെ. എന്നാല്‍ ഇവിടെയെത്തുന്ന യാത്രക്കാര്‍ കബളിപ്പിക്കപ്പെടുന്നുണ്ടെന്നാണ് ഈയിടെ പുറത്തുവന്ന അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ചിക്കന്‍ എന്ന പേരില്‍ വിളമ്പുന്നത് മിക്കപ്പോളും പട്ടിയിറച്ചിയാണെന്ന് അന്വേഷണം സാക്ഷ്യപ്പെടുത്തുന്നു.
ബാലിയുടെ രഹസ്യ മാംസ വ്യാപാരവും അതിന്റെ ഓസ്‌ട്രേലിയന്‍ ടൂറിസം ബന്ധവും എന്ന പേരില്‍ അനിമല്‍സ് ഓസ്‌ട്രേലിയ എന്ന മൃഗ സംരക്ഷണ സംഘടന സംഘടിപ്പിച്ച അന്വേഷണത്തിലാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തു വന്നത്. തെരുവുകളില്‍ നിന്ന് പിടിക്കുന്ന നായകളെ കശാപ്പ് ചെയ്താണ് ഇറച്ചിയെടുക്കുന്നത്. പലപ്പോഴും വളര്‍ത്തുനായകളും ഈ വിധത്തില്‍ പിടിക്കപ്പെടാറുണ്ട്. മുളങ്കൂടുകളിലോ പ്ലാസ്റ്റിക് ചാക്കുകളിലോ കൊണ്ടുവരുന്ന നായകളുടെ കാലുകള്‍ കെട്ടിയിടുകയും ശബ്ദമുണ്ടാക്കാതിരിക്കാന്‍ വായ ടേപ്പ് വെച്ച് ഒട്ടിക്കുകയും ചെയ്യാറുണ്ടെന്ന് അനിമല്‍ ഓസ്‌ട്രേലിയ വ്യക്തമാക്കുന്നു.
ഭക്ഷണവും വെള്ളവുമില്ലാതെയാണ് ഇവയെ ഈ വിധത്തില്‍ മണിക്കൂറുകളോളം കെട്ടിയിടുന്നത്. ഇവയുടെ മുന്നില്‍ വെച്ചുതന്നെയാണ് കശാപ്പ് നടക്കുന്നതും. ചൈനയിലെ കുപ്രസിദ്ധമായ യൂലിന്‍ പട്ടിയിറച്ചി ഉത്സവത്തിന് കൊല്ലുന്നതിനേക്കാള്‍ ഏഴ് മടങ്ങ് നായകളെ ബാലിയില്‍ ഇറച്ചിക്കായി കൊല്ലുന്നുണ്ടെന്നാണ് കണക്ക്. വഴിയോര കച്ചവടക്കാരാണ് പട്ടിയിറിച്ചി ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതെന്നായിരുന്നു കരുതിയിരുന്നതെങ്കിലും 70 ശതമാനം റെസ്‌റ്റോറന്റുകളും ചിക്കന് പകരം പട്ടിയിറച്ചി വിളമ്പുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
യൂറോപ്പില്‍ നടക്കുന്ന ഏറ്റവും വലിയ മലയാള സിനിമ അവാര്‍ഡ് ചടങ്ങായ ആനന്ദ് ടിവി അവാര്‍ഡ് നൈറ്റില്‍ പങ്കെടുക്കുവാനിരുന്ന സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ ഷൂട്ടിംഗ് തിരക്കുകള്‍ മൂലം പരിപാടിക്ക് എത്തിച്ചേരുന്നതല്ല എന്ന് സംഘാടകര്‍ അറിയിച്ചു. പകരമെത്തുന്നത് ബോളിവുഡ് സിനിമയിലെ മുടിചൂടാ മന്നനായ അനില്‍ കപൂര്‍ ആണ്. നാല്‍പ്പത് വര്‍ഷക്കാലത്തിലധികമായി ഇന്ത്യന്‍ സിനിമകളില്‍ നിറഞ്ഞ് നില്‍ക്കുന്ന സൂപ്പര്‍ താര സാന്നിദ്ധ്യമാണ് അനില്‍ കപൂര്‍. രണ്ട് തവണ മികച്ച നടനുള്ള ദേശീയ അവാര്‍ഡും ആറു തവണ ഫിലിംഫെയര്‍ അവാര്‍ഡും നേടിയിട്ടുള്ള അനില്‍ കപൂര്‍ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും തലയെടുപ്പുള്ള നടന്മാരില്‍ ഒരാള്‍ കൂടിയാണ്.
ഓണത്തിന് റിലീസ് ചെയ്യേണ്ട ലാല്‍ജോസ് ചിത്രമായ ‘വെളിപാടിന്റെ പുസ്തകം’ എന്ന സിനിമയുടെ ഷൂട്ടിംഗ് തിരക്കുകള്‍ മൂലമാണ് മോഹന്‍ലാല്‍ ആനന്ദ് ടിവി അവാര്‍ഡ് നൈറ്റിന് എത്തില്ല എന്നറിയിച്ചിരിക്കുന്നത്. യുകെയിലെ ലാല്‍ ആരാധകരെ അദ്ദേഹത്തിന്‍റെ തീരുമാനം അല്‍പ്പം നിരാശയിലാക്കുമെങ്കിലും അനില്‍ കപൂറിന്‍റെ സാന്നിദ്ധ്യവും നിറപ്പകിട്ടാര്‍ന്ന മറ്റ് പ്രോഗ്രാമുകളും അവാര്‍ഡ് നൈറ്റിന്റെ ആവേശം ഒട്ടും ചോരാതെ കാത്തുസൂക്ഷിക്കും എന്ന വിശ്വാസത്തിലാണ് സംഘാടകരായ ആനന്ദ് ടിവിയുടെ അണിയറ പ്രവര്‍ത്തകര്‍.
മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും അണിനിരക്കുന്ന ഷോയില്‍ താരങ്ങള്‍ തന്നെ അവതരിപ്പിക്കുന്ന നിരവധി പ്രോഗ്രാമുകളും ഉണ്ടായിരിക്കുന്നത് കൊണ്ട് തന്നെ യൂറോപ്പ് മലയാളികള്‍ക്ക് ലഭിക്കുന്ന ഒരപൂര്‍വ്വ അവസരമാണ് ആനന്ദ് ടിവി അവാര്‍ഡ് നൈറ്റിന്റെ ഭാഗമാവുക എന്നത്. യുവതാരങ്ങളില്‍ ഏറ്റവും ശ്രദ്ധേയരായ നിവിന്‍ പോളി, ഉണ്ണി മുകുന്ദന്‍, എക്കാലത്തെയും മികച്ച നടിമാരായ മഞ്ജു വാര്യര്‍, ഭാവന, അഭിനയ ചക്രവര്‍ത്തിമാരായ മുകേഷ്, ഇന്നസെന്‍റ്, സുരാജ് വെഞ്ഞാറമൂട്, സൂപ്പര്‍ഹിറ്റ് സംവിധായകന്‍ വൈശാഖ്, ഗായകന്‍ എം.ജി. ശ്രീകുമാര്‍ തുടങ്ങി വളരെ വലിയ ഒരു താരനിര തന്നെ അവാര്‍ഡ് നൈറ്റില്‍ അണി നിരക്കുന്നുണ്ട്.
ഭാവന അവതരിപ്പിക്കുന്ന നൃത്തവും ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ നേതൃത്വത്തില്‍ അരങ്ങേറുന്ന ഹാസ്യ പരിപാടികളും അവാര്‍ഡ് നൈറ്റില്‍ മറ്റ് ആകര്‍ഷണങ്ങളാകും. ജൂണ്‍ 24 ശനിയാഴ്ച വൈകുന്നേരം അഞ്ച് മണി മുതലാണ് ആനന്ദ് ടിവി അവാര്‍ഡ് നൈറ്റിന് തുടക്കം കുറിക്കുന്നത്. മാഞ്ചസ്റ്റര്‍ നഗരത്തിന്‍റെ അഭിമാനമായ o2 അപ്പോളോയിലാണ് അവാര്‍ഡ് നൈറ്റ് അരങ്ങേറുന്നത്.
ആനന്ദ് ടിവി അവാര്‍ഡ് നൈറ്റിന്റെ ടിക്കറ്റുകളുടെ സിംഹഭാഗവും ഇപ്പോള്‍ തന്നെ വിറ്റ് തീര്‍ന്നിരിക്കുകയാണ്. എങ്കിലും ഇനിയും മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത് അവസാന സമയത്തെ തിരക്കില്‍ നിന്നും ഒഴിവാകാനുള്ള അവസരം ലഭ്യമാണ്. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന ആര്‍ക്കെങ്കിലും മോഹന്‍ലാല്‍ ഷോയില്‍ നിന്നും പിന്മാറിയത് മൂലം പ്രോഗ്രാം കാണേണ്ട എന്നുണ്ടെങ്കില്‍ അവര്‍ക്ക് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നതിനും അവസരം ഉണ്ടായിരിക്കുന്നതാണ്.
അവാര്‍ഡ് നൈറ്റ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റുകള്‍ സംബന്ധിച്ച വിവരങ്ങള്‍ക്കും ആനന്ദ് മീഡിയയുടെ 02085866511 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
മാഞ്ചസ്റ്റര്‍: 22 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിലും തളരാന്‍ തങ്ങള്‍ തയ്യാറല്ലെന്ന് പ്രഖ്യാപിച്ച് മാഞ്ചസ്റ്റര്‍ ഡേ പരേഡില്‍ ആയിരങ്ങള്‍ അണിനിരന്നു. ഒരു ലക്ഷത്തോളം ആളുകള്‍ പരേഡില്‍ പങ്കെടുത്തു. മാഞ്ചസ്റ്റര്‍ അരീന ആക്രമണത്തിന് ഇരയായ 22 പേരെ അനുസ്മരിച്ച് ബലൂണുകള്‍ ഏന്തിയ 22 പേരാണ് പരേഡ് നയിച്ചത്. പരേഡില്‍ ആവേശത്തോടെ മാഞ്ചസ്റ്റര്‍ മലയാളികളും പങ്കെടുത്തു. മുത്തുക്കുടകളും ഭരതനാട്യ വേഷമണിഞ്ഞ കുട്ടികളും തെയ്യത്തിന്റെ വലിയ രൂപവുമൊക്കെയായി മലയാളത്തിന്റെ പ്രാതിനിധ്യം നിറഞ്ഞുനില്‍ക്കുന്ന പരേഡ് ആണ് മാഞ്ചസ്റ്റര്‍ ദര്‍ശിച്ചത്.
മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തിലാണ് പരേഡില്‍ മലയാളികള്‍ അണിനിരന്നത്. രണ്ട് മാസത്തിലേറെ നീണ്ട തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് അസോസിയേഷന്‍ പരേഡില്‍ പങ്കെടുത്തത്. ഭരതനാട്യവും കളരിച്ചുവടുകളുമൊക്കെയായി മലയാളികള്‍ പ്രത്യേകശ്രദ്ധ നേടുകയും ചെയ്തതായി ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭീകരാക്രണത്തിന്റെ പശ്ചാത്തലത്തിലും പരേഡുമായി മുന്നോട്ടു നീങ്ങാന്‍ കൗണ്‍സില്‍ തീരുമാനിച്ചതിനെ മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ പ്രതിനിധി അനീഷ് കുര്യന്‍ അഭിനന്ദിച്ചുവെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.
80ഓളം വിവിധ സമൂഹങ്ങളില്‍ നിന്നുള്ളവര്‍ പരേഡില്‍ പങ്കെടുത്തു. മാഞ്ചസ്റ്റര്‍ സെന്റര്‍ മുതല്‍ ട്രാന്‍സ് സമൂഹമായ ആഫ്റ്റര്‍നൂണ്‍ ടീ വരെയുള്ള സംഘങ്ങള്‍ ആവേശത്തോടെയാണ് പരേഡില്‍ പങ്കാളികളായത്. കനത്ത സുരക്ഷാ സംവിധാനങ്ങളുടെ ഇടയിലായിരുന്നു പരേഡ് നടന്നത്. സായുധ പോലീസിന്റെ സാന്നിധ്യം എല്ലായിടത്തും ഉണ്ടായിരുന്നു. ചിലര്‍ ജനങ്ങള്‍ക്കൊപ്പം സെല്‍ഫിക്ക് പോസ് ചെയ്യുന്നതും കാണാമായിരുന്നു.
ലണ്ടന്‍: രാജ്യത്തെ അഗ്നിസുരക്ഷാ മാനദംണ്ഡങ്ങളെക്കുറിച്ചും സംവിധാനങ്ങളുടെ കാര്യക്ഷമതയെക്കുറിച്ചും പുനര്‍വിചിന്തനത്തിന് ഗ്രെന്‍ഫെല്‍ഡ് ടവര്‍ അപകടം വഴിവെച്ചുവെന്നത് വാസ്തവമാണ്. എന്നാല്‍ അതിനായി ബലികഴിക്കേണ്ടി വന്നത് ഒട്ടേറെ വിലപ്പെട്ട ജീവനുകളാണ്. 58 പേര്‍ മരിച്ചതായി ഇതുവരെ സ്ഥിരീകരിച്ചുകഴിഞ്ഞു. അഗ്നിസുരക്ഷാ സംവിധാനങ്ങളുടെ പരാജയത്തെക്കുറിച്ച് ക്യാംപെയിന്‍ നടത്തിയതിലൂടെ നിയമനടപടികള്‍ നേരിടുമെന്ന് ഭീഷണി ലഭിച്ച രണ്ട് സ്ത്രീകളും ഈ അപകടത്തില്‍ മരിച്ചുവെന്നാണ് ഏറ്റവും പുതിയ വിവരം. എല്‍ഗ്വാറി എന്ന 27കാരിയും നാദിയ ചൗകെയര്‍ എന്ന 33കാരിയുമാണ് ടവറില്‍ വെന്തു മരിച്ചതായി സംശയിക്കപ്പെടുന്നത്.
കെട്ടിടങ്ങളിലെ ഫയര്‍ സേഫ്റ്റി സംവിധാനങ്ങള്‍ മെച്ചപ്പെടുത്തണമെന്ന ആവശ്യവുമായി കെന്‍സിംഗ്ടണ്‍ ആന്‍ഡ് ചെല്‍സി ടെനന്റ് മാനേജ്‌മെന്റ് ഓര്‍ഗനൈസേഷനെതിരെ ഇവര്‍ പോരാടുകയായിരുന്നു. ടിഎംഒ ഇവര്‍ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചിരുന്നുവെന്ന് റാഡിക്കല്‍ ഹൗസിംഗ് നെറ്റ്‌വര്‍ക്ക് അംഗം പില്‍ഗ്രിം ടക്കര്‍ പറഞ്ഞു. ഈ ഗ്രൂപ്പ് ഇവര്‍ക്ക് സഹായങ്ങള്‍ ചെയ്തിരുന്നു. ഈ വിധത്തിലുള്ള ഒരു ദുരന്തം ഒഴിവാക്കാനായിരുന്നു ഇവര്‍ ശ്രമിച്ചിരുന്നത്. പക്ഷേ അത് ആരും മനസിലാക്കാന്‍ ശ്രമിച്ചില്ലെന്ന് ടക്കര്‍ പറഞ്ഞു.
ടിഎംഒ ഇവരെ പ്രശ്‌നക്കാരായി മുദ്രകുത്തുകയും അവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ ഗൂഢാലോചന നടത്തുകയും ചെയ്തു. താമസക്കാരുടെ പ്രശ്‌നങ്ങള്‍ കേട്ട് അവ പരിഹരിക്കുന്നതിനു പകരം പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്നവരെ കുറ്റക്കാരാക്കുന്ന സമീപനമാണ് ടിഎംഒ സ്വീകരിച്ചതെന്ന ആരോപണമാണ് ഉയരുന്നത്. ഈ നിഷേധാത്മക സമീപനത്തില്‍ നഷ്ടമായത് ഒട്ടേറെ ജീവനുകളാണ്.
ലണ്ടന്‍: നോര്‍ത്ത് ലണ്ടനിലെ ഫിന്‍സ്ബറി പാര്‍ക്കിനു സമീപം കാല്‍നടയാത്രക്കാര്‍ക്കു മേല്‍ വാന്‍ പാഞ്ഞു കയറി നിരവധി പേര്‍ക്ക് പരിക്ക്. സംഭവത്തില്‍ ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റതായി മെട്രോപോളിറ്റന്‍ പോലീസ് ആണ് അറിയിച്ചത്. 12.20ഓടെയാണ് സംഭവമുണ്ടായത്. അപകടമാണോ അതോ മനപൂര്‍വം വാഹനം ഇടിച്ചു കയറ്റിയതാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ലണ്ടന്‍ ഭീകരാക്രമണത്തിലും വാഹനം ഇടിച്ചു കയറ്റിയിരുന്നതിനാല്‍ സ്ഥലത്ത് സായുധ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. വാന്‍ ഓടിച്ചിരുന്നയാളെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.
രണ്ട് മുസ്ലീം പള്ളികള്‍ക്ക് സമീപമാണ് സംഭവമുണ്ടായത്. പള്ളികളില്‍ എത്തിയ നിരവധി പേര്‍ക്ക് പരിക്കേറ്റതായി മുസ്ലീം കൗണ്‍സില്‍ ഓഫ് ബ്രിട്ടന്‍ അറിയിച്ചു. നിരവധി ആംബുലന്‍സുകള്‍ സ്ഥലത്തേക്ക് അയച്ചതായി ലണ്ടന്‍ ആംബുലന്‍സ് സര്‍വീസ് അറിയിച്ചു. ഒട്ടേറെപ്പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രണ്ട് പേര്‍ വാഹനത്തിന്റെ കീഴില്‍ കുടുങ്ങിയിരുന്നു. പോലീസുകാര്‍ വാഹനം ഉയര്‍ത്തിയാണ് ഇവരെ പുറത്തെടുത്തതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. നിരവധി പാരാമെഡിക്കല്‍ ജീവനക്കാരെ സ്ഥലത്ത് വിന്യസിച്ചിരുന്നു.
വെസ്റ്റ്മിന്‍സ്റ്ററിലും ലണ്ടന്‍ ബ്രിഡ്ജിലും നടന്ന ഭീകരാക്രമണങ്ങളില്‍ ജനങ്ങള്‍ക്കു നേരേ വാഹനമിടിച്ചു കയറ്റുകയായിരുന്നു ആദ്യം ചെയ്തത്. അതുകൊണ്ടുതന്നെ ജനങ്ങള്‍ ഭീതിയിലാകുകയായിരുന്നു. സംഭവത്തില്‍ തീവ്രവാദ ബന്ധമുണ്ടോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും കൂടുതല്‍ സുരക്ഷ പ്രദേശത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.