Main News

മലയാളം യുകെ ന്യൂസ് ടീം.

നഴ്സുമാരുടെ അടിസ്ഥാന ശമ്പളം സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം വർദ്ധിപ്പിക്കണമെന്ന യുണൈറ്റഡ് നഴ്സസ് അസോസിയേഷൻറെ ആവശ്യത്തോടുള്ള അനുഭാവ പൂർണമായ ആദ്യ നടപടിയായ ശമ്പള വർദ്ധന കത്തോലിക്കാ സഭയുടെ കീഴിൽ വരുന്ന സംസ്ഥാനത്തെ 200 ഓളം ഹോസ്പിറ്റലുകളിൽ ഇന്നു നടപ്പിൽ വരുമെന്ന് കരുതുന്നു. ഓഗസ്റ്റ് ഒന്നു മുതൽ നഴ്സുമാർക്ക് 18,232 രൂപ മുതൽ 23,760 വരെ ശമ്പളം ഹോസ്പിറ്റലുകളിലെ ബെഡുകളുടെ എണ്ണമനുസരിച്ച് നല്കണമെന്നാണ് കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ കാത്തലിക് ഹെൽത്ത് അസോസിയേഷൻറെ കീഴിലുള്ള ഹോസ്പിറ്റലുകൾക്ക് നിർദ്ദേശം നല്കിയിട്ടുള്ളത്. കേരളത്തിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് വരുന്ന നഴ്സുമാരുടെ വർഷങ്ങളായിട്ടുള്ള ആവശ്യമായ ശമ്പള  വർദ്ധന പൊതുജന മധ്യത്തിൽ അവതരിപ്പിക്കാനും ഗവൺമെൻറിനെയും ഹോസ്പിറ്റൽ മാനേജ്മെന്റുകളെയും അനുഭാവപൂർണമായ നിലപാടിലേക്ക് കൊണ്ടു വരാനും സാധിച്ചത് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻറെ ശക്തമായ പ്രവർത്തനം വഴിയാണ്.

കെസിബിസിയുടെ നിർദ്ദേശം കേരളത്തിലെ കാത്തലിക് മാനേജ്‌മെന്റുകളുടെ കീഴിലുള്ള ഹോസ്പിറ്റലുകളിൽ പ്രാബല്യത്തിൽ വരുന്ന പക്ഷം ഇന്നു മുതൽ 600 മുതൽ 800 രൂപ വരെ നഴ്സുമാർക്ക് ദിവസ വേതനം ലഭിക്കും. ജൂലൈ 17ന് പുറത്തിയ പത്രക്കുറിപ്പിൽ ആഗസ്റ്റ് മാസം മുതൽ ഇൻഡസ്ട്രിയൽ റിലേഷൻസ് കമ്മിറ്റി നിർദ്ദേശിച്ചിരിക്കുന്ന ശമ്പളം കത്തോലിക്കാ സഭയുടെ ആശുപത്രികളിൽ നടപ്പിൽ വരുത്തണമെന്ന് കെസിബിസി നിർദ്ദേശിച്ചതായി അറിയിച്ചിരുന്നു. പരിഷ്കരിച്ച വേതനം സംബന്ധിച്ച് സർക്കാർ വിജ്ഞാപനം ഇറങ്ങുന്നതിനുള്ള കാലതാമസം പരിഗണിച്ചാണ് നിർദ്ദേശിക്കപ്പെട്ടിട്ടുള്ള പുതുക്കിയ വേതന നിരക്ക് സഭയുടെ കീഴിലുള്ള എല്ലാ ആശുപത്രികളിലും ആഗസ്റ്റ് മാസം മുതൽ നടപ്പാക്കുന്നതെന്ന് പത്രകുറിപ്പിൽ പറഞ്ഞിരുന്നു. യു എൻ എ ആവശ്യപ്പെടുന്ന സുപ്രീം കോടതി നിർദ്ദേശ പ്രകാരമുള്ള ശമ്പളം ലഭിക്കണമെങ്കിൽ ഇനിയും ഏറെ കടമ്പകൾ കടക്കേണ്ടി വരും.

യുണൈറ്റഡ് നഴ്സസ് അസോസിയേഷൻറെ സംസ്ഥാന കൗൺസിൽ യോഗം ഓഗസ്റ്റ് ഒന്നിന് തൃശൂരിൽ നടക്കും. തൃശൂർ അശ്വിനി, എറണാകുളം ലിസി, കോട്ടയം ഭാരത് അടക്കമുള്ള ഹോസ്പിറ്റലുകളിലെ മാനേജ്മെൻറുകൾ നഴ്സുമാർക്ക് എതിരെ സ്വീകരിച്ചിരിക്കുന്ന പ്രതികാര നടപടികൾക്കെതിരെ ശക്തമായ പ്രതികരണത്തിന് യുഎൻഎ തയ്യാറെടുക്കുകയാണ്. സമരമുഖത്തുള്ള നഴ്സുമാർക്ക് കൂടുതൽ പിന്തുണ നല്കാനും ശമ്പള വർദ്ധന നടപ്പാക്കുന്നത് ത്വരിതപ്പെടുത്താനുള്ള മാർഗങ്ങൾ യോഗം ചർച്ച ചെയ്യുമെന്ന് അറിയുന്നു.  സമരത്തിൽ പങ്കെടുത്ത നഴ്സുമാർക്ക് എതിരെ പ്രതികാര നടപടിയുമായി മാനേജ്മെൻറുകൾ മുന്നോട്ട് പോയാൽ ശക്തമായ സമരമാർഗങ്ങൾ സ്വീകരിക്കേണ്ടി വരുമെന്ന് യുഎൻഎ മുന്നറിയിപ്പു നല്കിയിട്ടുണ്ട്. ആരോഗ്യമേഖല സ്തംഭനത്തിലേക്ക് പോവുന്ന അവസ്ഥ സൃഷ്ടിക്കാൻ മാനേജ്മെന്റുകൾ നിർബന്ധിക്കുന്ന സാഹചര്യം സൃഷ്ടിക്കരുതെന്ന് യുഎൻഎ പറഞ്ഞു.

സംസ്ഥാന കൗൺസിൽ യോഗത്തിൽ സംഘടന കൂടുതൽ ശക്തമാക്കാനുള്ള നടപടികളും, വരവ് ചെലവ് കണക്കുകളും അവതരിപ്പിക്കും. സമരങ്ങൾ കൂടുതൽ ശകതിപ്പെടുത്തുന്നതിനും, പ്രതികാര നടപടികൾക്കെതിരായി സുശക്തമായ തീരുമാനങ്ങൾ കൈക്കൊള്ളും. കൂടുതൽ വിഷയങ്ങളിൽ നിയമ പോരാട്ടം നടത്താൻ സംഘടന തീരുമാനിച്ചിട്ടുണ്ട്. കൗൺസിലിന്റെ തീരുമാനങ്ങൾക്ക് വിധേയമായി കൂടുതൽ പ്രഖ്യാപനങ്ങളും അവ നടപ്പിലാക്കാനുള്ള കാര്യങ്ങളും ഉണ്ടാകും. യൂണിറ്റ് ഭാരവാഹികൾ, ഏരിയാ കമ്മിറ്റി അംഗങ്ങൾ, ജില്ലാ കമ്മിറ്റി ഭാരവാഹികൾ, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവരാണ് സംസ്ഥാന കൗൺസിൽ യോഗം. 500 ലധികം അംഗങ്ങൾ പങ്കെടുക്കും.രാവിലെ 10.30 മുതൽ വൈകുന്നേരം വരെ കമ്മിറ്റി നീണ്ടു നിൽക്കും. യുഎൻഎയുടെ നിയമ നിർമ്മാണ കമ്മിറ്റിയാണ് സംസ്ഥാന കൗൺസിൽ.

കേരളാ കാത്തലിക് ബിഷപ്സ് കൗൺസിൽ നല്കിയിരിക്കുന്ന നിർദ്ദേശം സംസ്ഥാനത്തെ കാത്തലിക് ഹോസ്പിറ്റലുകൾ നഴ്സുമാരുടെ ശമ്പള വർദ്ധനയുടെ കാര്യത്തിൽ നടപ്പാക്കുമെന്ന് തന്നെയാണ് കരുതുന്നതെന്ന് KCBC യുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലും ഔദ്യോഗിക വക്താവുമായ ഫാ.വർഗീസ് വള്ളിക്കാട്ടിൽ പറഞ്ഞു. കെസിബിസിയുടെ നിലപാടിൽ യാതൊരു മാറ്റവുമില്ല. അത് നടപ്പാക്കാൻ ഹോസ്പിറ്റലുകൾ തയ്യാറാവുമെന്ന് തന്നെയാണ് കരുതുന്നത്. ഇതുവരെയും ഹോസ്പിറ്റലുകൾ ശമ്പള വർദ്ധന നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ലാത്തതു മലയാളം യുകെ ന്യൂസ് ചൂണ്ടിക്കാണിച്ചപ്പോൾ ഇനിയും ഒരു മാസം സമയമുണ്ടല്ലോ എന്നും ഓഗസ്റ്റ് 31 ന് ശമ്പളം ലഭിക്കുമ്പോൾ വർദ്ധിപ്പിച്ച തുക നഴ്സുമാർക്ക് കിട്ടുമെന്ന ശുഭപ്രതീക്ഷയാണ് ഉള്ളതെന്നും ഫാ. വർഗീസ് വള്ളിക്കാട്ടിൽ പറഞ്ഞു. KCBC ഇറക്കിയിരിക്കുന്ന സർക്കുലർ ഹോസ്പിറ്റൽ മാനേജ്മെൻറുകൾ നടപ്പാക്കാനായി നല്കിയിട്ടുള്ളതാണ്. അദ്ദേഹം പറഞ്ഞു. കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഓഫ് കേരളയുടെ കീഴിൽ 10 ൽ കൂടുതൽ ബെഡുള്ള 193 ഹോസ്പിറ്റലുകളും 13 നഴ്സിംഗ് സ്കൂളുകളുമുണ്ട്.

അർഹതപ്പെട്ട അടിസ്ഥാന ശമ്പളം നഴ്സുമാർക്ക് ലഭിക്കാത്തത് അനീതിയാണ് എന്നും ഇക്കാര്യത്തിൽ കേരള ഗവൺമെന്റിനാണ് ക്രിയാത്മക ഇടപെടൽ നടത്താൻ സാധിക്കുക എന്നും കാത്തലിക് ഹെൽത്ത് അസോസിയേഷന്റെ ഡയറക്ടർ ജനറൽ അഭിപ്രായപ്പെട്ടു. CHAl യുടെ കീഴിൽ വരുന്ന മെമ്പർ ഹോസ്പിറ്റലുകൾ ഗവൺമെൻറ് നിർദ്ദേശിക്കുന്ന ശമ്പളം നല്കണം. CHAI യ്ക്ക് ഇത് നിർദ്ദേശിക്കാൻ മാത്രമേ സാധിക്കുകയുള്ളൂ. നടപ്പാക്കാനുള്ള അധികാരമില്ല. കാരണം ഓരോ ഹോസ്പിറ്റലുകളും ഓരോ വ്യത്യസ്ത മാനേജ്മെന്റുകളുടെ കീഴിലാണ്. പല ഹോസ്പിറ്റലുകളും രൂപതകളുടെ നിയന്ത്രണത്തിലാണ്. മിക്കവയും സ്വതന്ത്രമായ നിലയിൽ പ്രവർത്തിക്കുന്നവയുമാണ്. ഇക്കാര്യത്തിൽ ഗവൺമെന്റിനു മാത്രമേ അധികാരം ഉപയോഗിക്കാനാവുകയുള്ളൂ എന്ന് CHAI ഡയറക്ടർ ജനറൽ റവ.ഡോ. മാത്യു എബ്രാഹാം മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

സുപ്രീം കോടതി നിർദ്ദേശിച്ച അടിസ്ഥാന ശമ്പളമായ 20,000 രൂപ നഴ്സുമാർക്ക് നല്കണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പ്രഖ്യാപിച്ചിരുന്ന സംസ്ഥാന വ്യാപകമായ പണിമുടക്ക് ജൂലൈ 20ന് മുഖ്യമന്ത്രി നടത്തിയ ചർച്ചയെ തുടർന്ന് പിൻവലിച്ചിരുന്നു. ശമ്പള വർദ്ധനയ്ക്ക് ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ യുഎൻഎയ്ക്ക് ഉറപ്പു നല്കിയിരുന്നു.

ചാള്‍സ് രാജകുമാരനോടൊത്തുള്ള ദാമ്പത്യബന്ധം അസന്തുഷ്ടമായിരുന്നെന്നും അതിൽ നിന്ന് രക്ഷപ്പെടാന്‍ സുരക്ഷാഭടനൊപ്പം ഒളിച്ചോടാന്‍ ആഗ്രഹിച്ചിരുന്നതായും ഡയാന രാജകുമാരി വെളിപ്പെടുത്തുന്ന വീഡിയോ ഫുറത്തു വിടുന്നു. 1992-93 കാലയളവില്‍ കെന്‍സിങ്സ്റ്റണ്‍ കൊട്ടാരത്തില്‍ വച്ച് റെക്കോഡ് ചെയ്യപ്പെട്ട ഡയാനയുടെ തന്നെ വീഡിയോ സംഭാഷണങ്ങളിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്. ഡയാനയ്ക്ക് പ്രസംഗ പരിശീലനം നല്‍കാനെത്തിയ പീറ്റര്‍ സെറ്റ്‌ലനുമായാണ് ഡയാന സംസാരിക്കുന്നത്.

ഡയാനാ രാജകകുമാരിയുടെ ജീവിതം പറയുന്ന ‘ഡയാന: ഇന്‍ ഹെര്‍ വേഡ്‌സ്’ എന്ന ഡോക്യുമെന്ററിയില്‍ അവരുടെ ഈ സംഭാഷണശകലങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചാനല്‍ 4 ല്‍ അടുത്തയാഴ്ച ഡോക്യുമെന്ററി സംപ്രേഷണം ചെയ്യും. ബാരി മനാകി എന്നായിരുന്നു റോയല്‍ പ്രൊട്ടക്ഷന്‍ സക്വാഡിലെ ആ സുരക്ഷാ ഭടന്റെ പേര്.

“എല്ലാം ഉപേക്ഷിച്ച് അയാള്‍(ബാരി)ക്കൊപ്പം പോകുന്നതില്‍ എനിക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളു”. അതൊരു നല്ല ആശയമാണെന്ന് അയാള്‍ ഇടയ്ക്കിടെ പറയുകയും ചെയ്യുമായിരുന്നു. ബാരി തനിക്ക് മാനസികമായ പിന്തുണ നല്‍കുകയും ചുമതലകള്‍ നിര്‍വഹിക്കാന്‍ ആവശ്യമായ പ്രോത്സാഹനം നല്‍കുകയും ചെയ്തിരുന്നതായും സംഭാഷണത്തില്‍ ഡയാന പറയുന്നുണ്ട്. എനിക്കുണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റവും നല്ല സുഹൃത്തായിരുന്നു അയാള്‍- ഡയാന കൂട്ടിച്ചേര്‍ക്കുന്നു. ചാള്‍സുമായുള്ള വിവാഹബന്ധത്തിലെ അസ്വാരസ്യങ്ങള്‍ എലിസബത്ത് രാജ്ഞിയോട് പറഞ്ഞിരുന്നു. എന്നാല്‍ അവര്‍ നിസ്സഹായ ആയിരുന്നെന്നും ഡയാന പറയുന്നുണ്ട്. ഇരുപത് വര്‍ഷം മുമ്പ് 1997 ഓഗസ്റ്റ് 31നാണ് കാര്‍ അപകടത്തില്‍ ഡയാന മരിച്ചത്.

ഡയാനയുടെ പ്രൈവറ്റ് സെക്രട്ടറി പാട്രിക്ക് ജെഫ്‌സണ്‍, അടുത്ത സുഹൃത്തായിരുന്ന ജെയിംസ് കോള്‍ത്രസ്റ്റ് എന്നിവരും ഡയാനയുടെ ഓര്‍മകള്‍ ഡോക്യുമെന്ററിയില്‍ പങ്കു വയ്ക്കുന്നുണ്ട്. ഡയാനയുടെ സംഭാഷണശകലങ്ങള്‍ ഉള്‍പ്പെട്ട ടേപ്പുകളുടെ പ്രക്ഷേപണത്തില്‍നിന്ന് പിന്മാറണമെന്ന് അവരുടെ സഹോദരന്‍ ഏള്‍ സ്‌പെന്‍സര്‍ ചാനല്‍ 4 നോട് ആവശ്യപ്പെട്ടിരുന്നു.

ജോജി തോമസ്

പ്രത്യക്ഷത്തില്‍ പ്രകടമല്ലെങ്കിലും ആധുനിക കേരള ചരിത്രത്തിലെ ചരിത്ര വിഗതികളെ വളരെ ആഴത്തില്‍ സ്വാധീനിക്കാവുന്നതും നാളെയുടെ ചരിത്രത്തില്‍ ആലേഖനം ചെയ്യപ്പെടാവുന്നതുമായ ചില സംഭവ വികാസങ്ങളാണ് കേരള സമൂഹത്തില്‍ യാദൃശ്ചികമായി ആണെങ്കിലും അടുത്ത കാലത്ത് നടന്നത്. ഒന്ന് സ്ത്രീത്വത്തിന്റെ അഭിമാന സംരക്ഷണവുമായി ബന്ധപ്പെട്ടതാണെങ്കില്‍ മറ്റൊന്ന് സ്ത്രീ ശക്തിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിലൂടെ അധികാരത്തിന്റെ കോട്ടകളെയും ഭേദിക്കാനാവാത്തതെന്ന് പരമ്പരാഗതമായി ധരിച്ചിരുന്ന സമ്പന്ന രാഷ്ട്രീയ സാമുദായിക കൂട്ടുകെട്ടുകളെയും മുട്ടുകുത്തിച്ചതുമാണ്. യുവനടിക്ക് പ്രമാണിയായ സഹപ്രവര്‍ത്തകനില്‍ നിന്ന് ഉണ്ടായ തിക്താനുഭമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ പരിണിതിയും അതിനെ തുടര്‍ന്ന് രൂപീകൃതമായ സിനിമയിലെ സ്ത്രീ കൂട്ടായ്മയും സ്ത്രീ ശക്തിയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിലൂടെ പതിറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ടിരുന്ന ഒരു ലേബര്‍ ക്ലാസിന്റെ ശക്തമായ പ്രതിരോധത്തിലൂടെ നേടിയ വിജയവും ശരിയായി വിലയിരുത്തപ്പെടേണ്ടതാണ്. സ്ത്രീപക്ഷത്ത് നിന്നുള്ള ഈ രണ്ട് വാര്‍ത്തകളും ആധുനിക കേരളത്തില്‍ കാര്യമായ സാമൂഹിക പരിവര്‍ത്തനത്തിനും സ്ത്രീകളോടുള്ള മനോഭാവത്തിലെ മാറ്റത്തിനും കാരണമാകുമെന്ന് തീര്‍ച്ചയാണ്.

സ്ത്രീകളെയും സ്ത്രീത്വത്തെയും വെറുമൊരു ഉപഭോഗവസ്തുവായോ, സമൂഹത്തിന്റെ പൊതുഭാഷയില്‍ പറഞ്ഞാല്‍ ” ചരക്കായോ ” കാണുന്ന പുരുഷമേധാവിത്വത്തിന്റെ ധാര്‍ഷ്ട്യം നിറഞ്ഞ കാഴ്ചപ്പാടിനുള്ള തിരിച്ചടിയുടെ പ്രതീകമാണ് യുവനടിക്കെതിരായ അതിക്രമത്തിന്റെ പേരില്‍ ജയിലില്‍ പോകാന്‍ ഇടയായ സെലിബ്രിറ്റിയും സമൂഹത്തില്‍ നാട്ടുരാജാവുമായി വാണിരുന്ന വ്യക്തിയുടെ ജീവിതം വരച്ചുകാട്ടുന്നത്. പ്രതിയായ വ്യക്തിയോടെ അനുഭാവപൂര്‍വ്വം (സോഷ്യല്‍ മീഡിയായുടെ സ്വാധീനത്തിലാണെങ്കിലും) ചില സ്ത്രീ സുഹൃത്തുക്കളുള്‍പ്പെടെ കഴിഞ്ഞ ദിവസങ്ങളില്‍ സംസാരിക്കുന്നത് കണ്ടപ്പോള്‍ സ്ത്രീയെ വെറുമൊരു ഉപഭോഗവസ്തുവായി മാത്രം കാണുന്ന പുരുഷ മേധാവിത്വത്തിന്റെ സങ്കുചിത കാഴ്ചപ്പാടുകള്‍ സമൂഹത്തില്‍ എത്രമാത്രം ആഴത്തിലാണെന്ന് മനസിലാക്കാന്‍ സാധിച്ചത്. ആ ചിന്താഗതിക്ക് കിട്ടിയ തിരിച്ചടിയാണ് ഇരുമ്പഴിക്കുള്ളിലായ സെലിബ്രിറ്റിയുടെ ജീവിതം. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥിതിയില്‍ തെറ്റു ചെയ്തവരെല്ലാം ശിക്ഷിക്കപ്പെടണമെന്ന നിര്‍ബന്ധമില്ല. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാന്‍ പാടില്ല എന്ന ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥിതിയുടെ അടിസ്ഥാന തത്വത്തിന്റെ മറവില്‍ പണവും സ്വാധീനവും ഉള്ളവര്‍ ശിക്ഷാവിധിയില്‍ നിന്ന് രക്ഷപ്പെടാറാണ് പതിവ്. പ്രമുഖ നടിക്കെതിരെ നടന്ന അതിക്രമത്തിന്റെ അന്തിമവിധിയും ഇത്തരത്തില്‍ പ്രവചനാതീതമാണ്. പക്ഷേ ഇവിടെ കുറ്റാരോപിതനായ വ്യക്തയെ കുറഞ്ഞത് നിയമ വ്യവസ്ഥിതിക്ക് മുന്നില്‍ കൊണ്ടുവരാന്‍ സാധിച്ചു എന്നത് അഭിനന്ദനാര്‍ഹമാണ്. കേരളത്തില്‍ ഇതിനുമുമ്പ് വാര്‍ത്താപ്രാധാന്യം നേടിയ സ്ത്രീപീഡനക്കേസുകളില്‍ ആരോപണ വിധേയരായ പ്രമുഖരെ നിയമത്തിന്റെ മുമ്പിലെത്തിക്കാനോ, കേസന്വേഷണ ഈയ്യൊരു രൂപത്തിലെത്തിക്കാനോ സാധിച്ചിരുന്നില്ല. ഐസ്‌ക്രീം പാര്‍ലര്‍, സൂര്യനെല്ലി തുടങ്ങിയ സ്ത്രീ പീഡനക്കേസുകള്‍ ഇതിനുദാഹരണമാണ്. ഈയൊരു സാഹചര്യത്തില്‍ ചിന്തിക്കുമ്പോഴാണ് സമീപകാല സംഭവവികാസങ്ങളില്‍ പരോക്ഷമായിട്ടാണെങ്കിലും ഒളിഞ്ഞിരിക്കുന്ന സാമൂഹികമാറ്റം കാണുന്നത്. സ്ത്രീയൊരു ഉപഭോഗ വസ്തുവാണെന്നും അവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ നിയമത്തിന്റെ മുമ്പിലെത്തിയാലും പണവും സ്വാധീനവും ഉപയോഗിച്ച് രക്ഷപ്പെടാമെന്ന സ്ഥിര ശൈലിക്കാണ് ഇവിടെ തിരിച്ചടിയേറ്റിരിക്കുന്നത്. യുവനടിയെ പീഡിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളുടെ അനന്തരഫലമെന്ന നിലയില്‍ രൂപീകൃതമായ ”വുമണ്‍ സിനിമാ ഇന്‍ കലക്ടീവും” സമൂഹത്തില്‍ കാലകാലങ്ങളായി നിലനിന്ന പുരുഷ മേധാവിത്വത്തിനുള്ള തിരിച്ചടിയാണ്. പുരുഷ മേധാവിത്വം നിറഞ്ഞ സിനിമാ വ്യവസായ സാമ്രാജ്യത്തില്‍ സ്ത്രീകള്‍ നാട്ടുരാജാക്കന്മാരുടെ തോഴിമാരോ വെപ്പാട്ടിമാരോ മാത്രമാണെന്നുള്ള മനോഭാവമാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്.

മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ മുല്ലപ്പൂ വിപ്ലവത്തിനുശേഷം സ്ത്രീ പക്ഷത്തുനിന്നുള്ള ശക്തമായ ചെറുത്തുനില്‍പാണ് നഴ്സിംഗ് മേഖലയിലെ സമരത്തിലൂടെയും അതിന്റെ വിജയകരമായ പരിസമാപ്തിയിലൂടെയും സംഭവിച്ചിരിക്കുന്നത്. ഇന്ത്യയില്‍ സാമൂഹിക മുന്നേറ്റത്തിന്റെയും സ്ത്രീ ശാക്തീകരണത്തിന്റെയും ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്ന കേരളത്തില്‍ വിദ്യാസമ്പന്നരായ സ്ത്രീ ജനം ഏറ്റവും കൂടുതല്‍ തെരഞ്ഞെടുത്ത തൊഴില്‍ മേഖലയാണ് ആരോഗ്യ പരിപാലനം. പരമ്പരാഗതമായി തൊഴില്‍ സാധ്യതയും വിദേശാവസരങ്ങളും ഉള്ളതുകൊണ്ടാണ് മലയാളികള്‍ നഴ്സിങ്ങിലേയ്ക്ക് തിരിഞ്ഞത്. പക്ഷേ ഈ തൊഴില്‍ മേഖല ഇന്ത്യയില്‍ മൊത്തത്തിലും, കേരളത്തിലും സ്ത്രീകളെ തൊഴില്‍പരമായ ചൂഷണം ചെയ്യുന്നതിന്റെ വേദിയായി മാറിയിരിക്കുകയാണ്. ഇതിന് നഴ്സിംഗ് സമരത്തിലൂടെ ശാശ്വത പരിഹാരം ഉണ്ടായില്ലെങ്കിലും ഒരു തൊഴില്‍ വര്‍ഗമെന്ന നിലയില്‍ സ്ത്രീകളെ സാമ്പത്തികമായ ചൂഷണം ചെയ്യുന്നതിന്റെ ആഴം പൊതുജനശ്രദ്ധയില്‍ കൊണ്ടുവരാനും ചര്‍ച്ചയാക്കാനും നഴ്സിംഗ് സമരത്തിന് സാധിച്ചത് അഭിനന്ദനാര്‍ഹമാണ്. മനുഷ്യത്വരഹിതമായ തൊഴില്‍ സാഹചര്യങ്ങളും ഷിഫ്റ്റ് പാറ്റേണും മാസശമ്പളവുമാണ് ഇന്ന് നഴ്സിംഗ് രംഗത്തുള്ളത്. ഇതിനൊരു പരിഹാരമുണ്ടാവണമെങ്കില്‍ തീര്‍ച്ചയായും ശക്തമായ നിയമങ്ങളും ഗവണ്‍മെന്റ് ഇടപെടലും ആവശ്യമാണ്. ഇത് സാധ്യമാകണമെങ്കില്‍ സ്ത്രീ സമൂഹം സംഘടിക്കുകയും അതിലൂടെ ഗവണ്‍മെന്റിന്റെയും ജനപ്രതിനിധികളുടെയും മനോഭാവത്തിലുള്ള മാറ്റവും ഉണ്ടാകേണ്ടിയിരിക്കുന്നു.

ജനസംഖ്യാനുപാതികമായി വിലയിരുത്തുകയാണെങ്കില്‍ കേരളത്തില്‍ സ്ത്രീകളാണ് കൂടുതല്‍. 2011ലെ സെന്‍സസ് പ്രകാരം 1000 പുരുഷന്മാര്‍ക്ക് 1084 സ്ത്രീകള്‍ കേരളത്തിലുണ്ട്. ഇന്ത്യയില്‍ കേരളത്തിന് പുറമേ പോണ്ടിച്ചേരിയില്‍ മാത്രമേ സ്ത്രീ ജനസംഖ്യ പുരുഷന്‍മാരെ അപേക്ഷിച്ച് മുന്നിട്ട് നില്‍ക്കുന്നുള്ളൂ. കേരളത്തിലെ സ്ത്രീകള്‍ വിദ്യാഭ്യാസപരവും, ബൗദ്ധികവുമായി ഉന്നത നിലവാരം പുലര്‍ത്തുന്നവരാണ്. എങ്കിലും വളയിട്ട കൈകള്‍ക്ക് ഭരണയന്ത്രം തിരിക്കുന്നതിലുള്ള പ്രാതിനിധ്യം വളരെ കുറവാണ്. നിയമസഭാ സാമാജികരുടെ എണ്ണത്തിലാണെങ്കിലും, മന്ത്രിസഭയിലാണെങ്കിലും പ്രാതിനിധ്യത്തിന്റെ പേരിലാണ് സ്ത്രീകള്‍ക്ക് അവസരം ലഭിക്കുന്നത്. സ്ത്രീപക്ഷ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഇതൊരു പോരായ്മയായി നമ്മുടെ സമൂഹത്തില്‍ മുഴച്ചു നില്‍ക്കുന്നു.

എന്തായാലും നഴ്സിംഗ് മേഖലയിലെ സമരവും യുവനടിയെ പീഡനത്തിനിരയായതിനെ തുടര്‍ന്ന് പല പ്രമുഖരും നേരിടുന്ന അന്വേഷണവും സ്ത്രീ സമൂഹത്തിന് ആശ്വാസകരമായ മാറ്റങ്ങളാണ്. സ്ത്രീകള്‍ക്ക് നേരെ അതിക്രമത്തിന് മുതിരുന്നത് ഏത് ഉന്നതനായാലും കുടുങ്ങുമെന്ന സാഹചര്യം വരും നാളുകളില്‍ സ്ത്രീ സുരക്ഷയില്‍ കാര്യമായ ചലനങ്ങളുണ്ടാക്കുമെന്ന് ഉറപ്പാണ്. യുവനടിക്കെതിരെ നടന്ന അതിക്രമത്തിനുശേഷം രൂപീകൃതമായ ‘വിമന്‍ കളക്ടീവ് ഇന്‍ സിനിമയും’ നഴ്സിംഗ് സമരവും നാളെകളില്‍ ഒരു സാമൂഹിക മാറ്റത്തിന് കാരണമായേക്കുമെന്ന് പ്രത്യാശിക്കാം.

ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങൾ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാവസാനങ്ങളിൽ പ്രസിദ്ധീകരിക്കുന്ന മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.

ലണ്ടന്‍: വ്യാപാരക്കരാര്‍ ഇല്ലാതെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് യുകെ പുറത്തേക്കു പോയാല്‍ വാഹന റിപ്പയറിംഗ് ചെലവുകള്‍ വര്‍ദ്ധിക്കുമെന്ന് സൊസൈറ്റി ഓഫ് മോട്ടോര്‍ മാനുഫാക്ചറേഴ്‌സ് ആന്‍ഡ് ട്രേഡേഴ്‌സിന്റെ മുന്നറിയിപ്പ്. ഹാര്‍ഡ് ബ്രെക്‌സിറ്റ് മൂലം യുകെയിലെ കാര്‍ റിപ്പയര്‍ ബില്ലുകളുടെ മൊത്തം മൂല്യം 2 ബില്യന്‍ പൗണ്ട് ആയി ഉയരുമെന്നാണ് മുന്നറിയിപ്പ്. ഹാര്‍ഡ് ബ്രെക്‌സിറ്റിന്റെ പ്രത്യാഘാതങ്ങള്‍ തങ്ങളുടെ വ്യവസായ മേഖലയില്‍ ഏതു വിധത്തിലായിരിക്കും പ്രതിഫലിക്കുകയെന്ന് വിവിധ വ്യവസായ ഗ്രൂപ്പുകള്‍ വിശകലനം നടത്തി വരികയാണ്. ഇതിന്റെ ഭാഗമായാണ് എസ്എംഎംടിയും ഈ കണക്ക് പുറത്തുവിട്ടത്.

ആണവമേഖലയിലുണ്ടാകാനിടയുള്ള പ്രതിസന്ധി മുതല്‍ കാര്‍ഷിക മേഖലയിലെ പ്രതിസന്ധി വരെ വിലയിരുത്തിക്കഴിഞ്ഞു. യൂറോപ്യന്‍ ജീവനക്കാരുടെ സേവനം ലഭ്യമായില്ലെങ്കില്‍ ബ്രിട്ടീഷ് സ്‌ട്രോബെറിയുടെ വില ഉയരുമെന്ന് കര്‍ഷകര്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ഇടക്കാല സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും സിംഗിള്‍ മാര്‍ക്കറ്റിലും കസ്റ്റംസ് യൂണിയനിലും അംഗത്വം നിലനിര്‍ത്തുകയും ചെയ്തില്ലെങ്കില്‍ വാര്‍ഷിക കാര്‍ റിപ്പയറിംഗ് ബില്ലുകള്‍ ഉയരുമെന്നാണ് സംഘടന മുന്നറിയിപ്പ് നല്‍കുന്നത്. സര്‍ക്കാര്‍ ഇക്കാര്യത്തിന് പ്രഥമ പരിഗണന നല്‍കണമെന്ന ആവശ്യമാണ് എസ്എംഎംടി ഉയര്‍ത്തുന്നത്.

ഹാര്‍ഡ് ബ്രെക്‌സിറ്റ് ആണെങ്കില്‍ ലോക വ്യാപാര സംഘടനയുടെ താരിഫുകള്‍ യുകെ പിന്തുടരേണ്ടി വരും. ഇറക്കുമതി ചെയ്യുന്ന കാര്‍ പാര്‍ട്ടുകള്‍ക്ക് 2.5 ശതമാനം മുതല്‍ 4.5 ശതമാനം വരെയാണ് വ്യാപാര സംഘടനയുടെ താരിഫ്. ഇത് ശരാശരി കാര്‍ ഉടമയ്ക്ക് 21 പൗണ്ട് അധികച്ചെലവ് കൊണ്ടുവരുമെന്നാണ് വിലയിരുത്തുന്നത്.

ലണ്ടന്‍: എന്‍എച്ച്എസില്‍ 21,000 തൊഴിലവസരങ്ങള്‍ വരുന്നു. മാനസികരോഗ ചികിത്സാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്രയും നിയമനങ്ങള്‍ നടത്തുന്നത്. 1.3 ബില്യന്‍ പൗണ്ടിന്റെ നിക്ഷേപത്തിനായുള്ള പദ്ധതികള്‍ ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട് പ്രഖ്യാപിച്ചു. മാനസികാരോഗ്യ സേവനത്തില്‍ യൂറോപ്പിലെ ഏറ്റവും വലിയ പദ്ധതിക്കാണ് സര്‍ക്കാര്‍ തുടക്കം കുറിക്കുന്നതെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. മാനസിക, ശാരീരികാരോഗ്യ സേവന മേഖലകളെ ഒരുമിപ്പിച്ചുകൊണ്ടുള്ള പദ്ധതിക്കായാണ് ഈ ഫണ്ട് അനുവദിച്ചിരിക്കുന്നതെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് അറിയിച്ചു.

എന്നാല്‍ ഈ സേവനം വിപുലപ്പെടുത്തുമ്പോള്‍ അതിനാവശ്യമായ ജീവനക്കാരെ പരിശീലിപ്പിക്കാനും വിന്യസിക്കാനുമുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ എന്ന സംശയവുമായി റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് രംഗത്തെത്തിയിട്ടുണ്ട്. നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ഗ്രാന്റുകള്‍ നിര്‍ത്തലാക്കിയത് ചൂണ്ടിക്കാട്ടിയാണ് ആര്‍സിഎന്‍ ഈ ചോദ്യം ഉന്നയിക്കുന്നത്. പുതിയ പദ്ധതിയനുസരിച്ച് പരിശീലനം നേടിയ നഴ്‌സുമാര്‍, തെറാപ്പിസ്റ്റുകള്‍, സൈക്യാട്രിസ്റ്റുകള്‍, അനുബന്ധ ജീവനക്കാര്‍ എന്നിവരുടെ എണ്ണം ഉയര്‍ത്തുമെന്നാണ് സര്‍ക്കാര്‍ അറിയിക്കുന്നത്. കുട്ടികളുടെയും പ്രായപൂര്‍ത്തിയാകാത്തവരുടെയും മാനസികാരോഗ്യ പരിപാലനത്തിനായി 2000 അധിക നഴ്‌സിംഗ്, കണ്‍സള്‍ട്ടന്റ്, തെറാപ്പിസ്റ്റ് തസ്തികകള്‍ സൃഷ്ടിക്കപ്പെടും.

മുതിര്‍ന്നവര്‍ക്കായി 2900 തെറാപ്പിസ്റ്റുകളായിരിക്കും പുതുതായി നിയമിക്കപ്പെടുക. ക്രൈസിസ് കെയറില്‍ 4800 നഴ്‌സുമാരെയും തെറാപ്പിസ്റ്റുകളെയും നിയമിക്കും. ഏറ്റവും മികച്ച ജീവനക്കാരെയാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ നിലവിലുള്ളവര്‍ തുടരണമെന്നും മെന്റല്‍ ഹെല്‍ത്ത് മേഖല കരിയര്‍ ആയി സ്വീകരിക്കാന്‍ ഒരുങ്ങുന്നവര്‍ക്ക് ഇന്‍സന്റീവുകള്‍ നല്‍കുമെന്നും ഹണ്ട് പ്രഖ്യാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ലണ്ടന്‍: സമ്മര്‍ അവധികള്‍ക്കായി ജനങ്ങള്‍ യാത്ര തുടങ്ങിയതോടെ വ്യോമഗതാഗത മേഖലയില്‍ മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധി. കഴിഞ്ഞ ദിവസമുണ്ടായ സവിശേഷ സാഹചര്യം മൂലം ഒട്ടേറെ വിമാനങ്ങള്‍ റദ്ദാക്കി. ഇതോടെ നിരവധി പേരാണ് വിമാനത്താവളങ്ങളില്‍ കുടുങ്ങിയത്. ഈസിജെറ്റ് മാത്രം ഈ വാരാന്ത്യത്തില്‍ 28 ഫ്‌ളൈറ്റുകള്‍ റദ്ദാക്കി. എയര്‍ ട്രാഫിക് കണ്‍ട്രോളുകളില്‍ നിന്ന് താമസം നേരിട്ടതും മോശം കാലാവസ്ഥയും ലണ്ടന്‍ മേഖലയില്‍ വ്യോമഗതാഗതം വര്‍ദ്ധിച്ചതു മൂലമുണ്ടായ തടസങ്ങളുമാണ് കമ്പനി ഇതിന് കാരണമായി പറയുന്നത്. ഹീത്രൂവിലും ഗാറ്റ്വിക്കിലും കൈകാര്യം ചെയ്യാവുന്ന ശേഷിക്കു മേല്‍ യാത്രക്കാരാണ് എത്തിക്കൊണ്ടിരിക്കുന്നത്.

ഫ്രാന്‍സ് വ്യോമമേഖല ദിവസവും ഉപയോഗിക്കുന്നത് ഏകദേശം 1000 ബ്രിട്ടീഷ് വിമാനങ്ങളാണ്. എന്നാല്‍ ഇവ കൈകാര്യം ചെയ്യാന്‍ ആവശ്യമായ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ജീവനക്കാര്‍ ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. യൂറോപ്യന്‍ വിമാനത്താവളങ്ങളിലെ കടുത്ത പാസ്‌പോര്‍ട്ട് പരിശോധനകള്‍ നാല് മണിക്കൂര്‍ വരെ നീളുന്ന ക്യൂവിന് കാരണമാകുന്നു. ഇത് വിമാനങ്ങള്‍ വൈകുന്നതിനാണ് കാരണമാകുന്നത്. എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്ന് നേരിട്ട താമസം മൂലമാണ് ഇന്നലെ ഗാറ്റ്വിക്കില്‍ നിന്നുള്ള മാര്‍സെയില്‍ വിമാനം റദ്ദാക്കിയതെന്ന് ഈസിജെറ്റ് പറയുന്നു. താമസം നേരിട്ടതോടെ ജീവനക്കാരുടെ പ്രവൃത്തിസമയം കഴിയുകയും സര്‍വീസ് റദ്ദാക്കുകയുമായിരുന്നു.

നീസ് വിമാനത്താവളത്തില്‍ വിമാനം 13 മണിക്കൂര്‍ വൈകിയതോടെ പരാതിപ്പെടാനെത്തിയ യാത്രക്കാരന്റെ മുഖത്ത് ജീവനക്കാരന്‍ ഇടിച്ചു. ലൂട്ടനിലേക്കുള്ള വിമാനം വൈകിയപ്പോള്‍ യാത്രക്കാരെ വേണ്ടവിധത്തില്‍ പരിഗണിച്ചില്ലെന്ന് പരാതിപ്പെട്ട യാത്രക്കാരനാണ് മര്‍ദ്ദനമേറ്റത്. 9 മാസം പ്രായമുള്ള കുഞ്ഞും ഇയാളുടെ കയ്യില്‍ ഉണ്ടായിരുന്നു. ഹീത്രൂവിലും ഗാറ്റ്വിക്കിലും എത്തുന്ന യാത്രക്കാരുടെ എണ്ണം റെക്കോര്‍ഡ് ആണ്. സസെക്‌സ് വിമാനത്താവളം അതിന്റെ ചരിത്രത്തിലെ ഏറ്റവും തിരക്ക് കൈകാര്യം ചെയ്യാന്‍ തയ്യാറെടുക്കുകയാണ്. ഓഗസ്റ്റ് 13ന് 1,68,000 യാത്രക്കാരായിരിക്കും ഇവിടെ എത്താന്‍ പോകുന്നത്.

ഫാ.ബിജു കുന്നയ്ക്കാട്ട്

ചുറ്റുമുള്ളവരെ സ്വാധീനിച്ചും പ്രചോദിപ്പിച്ചും കടന്നുപോകുന്ന അസാധാരണ വ്യക്തിത്വങ്ങളെയാണ് ഇതിഹാസ ജീവിതങ്ങളെന്ന് വിശേഷിപ്പിക്കുന്നത്. ഇതിഹാസങ്ങളായി ചില കൃതികള്‍ മാത്രം പരിചയപ്പെട്ടിട്ടുള്ളവരുടെ മുമ്പില്‍ ചില വ്യക്തിപ്രഭാവങ്ങള്‍ ഇതിഹാസവും ചരിത്രവുമായി മാറുന്നു. വിവിധ കാലഘട്ടങ്ങളിലായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനിതര സാധാരണമായ സവിശേഷതകള്‍ കൊണ്ട് കാലത്തിനും അനവധി ജീവിതങ്ങള്‍ക്കും ദിശാബോധം നല്‍കിയ ഈ ശ്രേഷ്ഠ ജന്മങ്ങള്‍ എല്ലാ ജീവിതരംഗങ്ങളില്‍ നിന്നും പിറവിയെടുത്തിട്ടുണ്ട്. അസാമാന്യ മനോധൈര്യംകൊണ്ട് മരണത്തെപ്പോലും വിറപ്പിക്കുകയും ജീവിതദുരന്തങ്ങളെ എങ്ങനെ നേരിടുകയും ചെയ്യണം എന്നു പറഞ്ഞ ഒരു സാധാരണക്കാരിയുടെയും അവളുടെ കുടുംബത്തിന്റെയും വാര്‍ത്തയാണ് ഇതിഹാസസമാനമായി ഇന്ന് ലോകം നോക്കിക്കാണുന്നത്.

ക്യാന്‍സര്‍ ബാധിച്ചു മരിച്ച ഭാര്യയെക്കുറിച്ച് ഒരു ഭര്‍ത്താവ് ഫേസ്ബുക്കില്‍ കുറിച്ച വരികളാണ് ഇന്ന് അദ്ഭുതത്തോടെ വായിക്കപ്പെടുന്നത്. പട്ടാമ്പി സ്വദേശിയായ രമേഷ്‌കുമാ എന്ന ചെറുപ്പക്കാരനാണ് അകാലത്തില്‍ വേര്‍പിരിഞ്ഞ തന്റെ ജീവിതസഖിയെ അഭിമാനതത്തോടെ ഓര്‍മ്മക്കുറിപ്പില്‍ അനുസ്മരിച്ചത്. ക്യാന്‍സര്‍, നിനക്കെന്റെ ശരീരത്തെയേ തളര്‍ത്താന്‍ പറ്റൂ, എന്റെ മനസനെ തളര്‍ത്താന്‍ പതിനായിരം തവണ ശ്രമിച്ചാലും നടക്കില്ലെന്നാണ് രമേഷിന്റെ ഭാര്യ അച്ചു പറഞ്ഞത്. കീമോതെറാപ്പിയുടെ കടുത്ത ബുദ്ധിമുട്ടുകള്‍ക്കിടയിലും കൊച്ചിയിലെത്തിയ സച്ചിന്‍ ടെന്‍ഡില്‍ക്കറിനെ കാണണമെന്ന അവളുടെ അടങ്ങാത്ത ആഗ്രഹത്തിനു മുന്നില്‍ വേദനയ്ക്കും ക്ഷീണത്തിനും വഴി മാറിക്കൊടുക്കേണ്ടി വന്നു മരണത്തെ മുന്നില്‍ കാണുമ്പോഴും അപാരമായ അഭിനിവേശത്തോടെ ജീവിതത്തെ പുല്‍കിയ ഈ ഇതിഹാസ സഹോദരിക്കും ഒരിഞ്ചുപോലും കുറയാതെ കൂടെ നിന്ന ഭര്‍ത്താവിനും ഒരു ബിഗ് സല്യൂട്ട്. കൊച്ചി രാജ്യാന്തര സ്‌റ്റേഡിയത്തില്‍ ഇരമ്പിയാര്‍ക്കുന്ന കാണികളുടെ കൂടെയിരുന്ന് ആര്‍ത്തുവിളിച്ച് അവര്‍ സച്ചിനെ കാണുകതന്നെ ചെയ്തു. ദൃഢനിശ്ചയത്തിന്റെയും മനോധൈര്യത്തിന്റെയും ഇതിഹാസം ക്രിക്കറ്റ് ലോകത്തെ ഇതിഹാസപുരുഷനെ കണ്ടു.

ചെറിയ പ്രതിസന്ധികള്‍ക്കു മുന്നില്‍ മനസു മടുക്കുകയും ജീവിതത്തിന്റെ പ്രത്യാശ നഷ്ടപ്പെടുകയും ചെയ്യുന്നവര്‍ക്കുള്ള സുവിശേഷമാണ് അച്ചുവിന്റെയും രമേഷ് കുമാറിന്റെയും കുടുംബത്തിന്റെ ജീവിതം. പ്രഭയാര്‍ന്ന മൂന്ന് ഉള്‍ക്കാഴ്ചകള്‍ ഈ കുടുംബം ലോകത്തിനു തരുന്നുണ്ട്. പ്രതിസന്ധികളില്‍ എങ്ങനെ തളരാതിരിക്കാം എന്നതിന്റെ അനുഭവപാഠമാണ് ഒന്നാമത്തേത്. ആരും തളര്‍ന്നുപോകുന്ന ക്യാന്‍സര്‍ എന്ന മാരക രോഗത്തിന്റെ മുമ്പിലും ഇവര്‍ നട്ടെല്ല് നിവര്‍ത്തി നിന്നു. വന്നുചേര്‍ന്ന മഹാദുരന്തത്തെയോര്‍ത്ത് ശിഷ്ടകാലം കണ്ണീരൊഴുക്കി തീര്‍ക്കാനായിരുന്നില്ല അവരുടെ തീരുമാനം. ജീവിതം ജീവിച്ചു ജീവിച്ചു തീര്‍ക്കാനാണവര്‍ തീരുമാനിച്ചത്. ജീവിതത്തിന്റെ മുമ്പില്‍ കാലങ്ങളെ നോക്കാതെ ഈ നിമിഷത്തിന്റെ സൗന്ദര്യം കാണാന്‍ സാധിക്കുന്നതാണ് ഏറ്റവും ശ്രേഷ്ഠമായ ഒരു കാര്യം. സാധാരണ പറയാറുണ്ട്. If ou are depressed you are living in the past. If you are anxious, you are living in the future. If you are at peace, you are living in the present. വരാനിരിക്കുന്ന അനിവാര്യമായ സങ്കടങ്ങളെ ഓര്‍ത്ത് കണ്‍മുന്നിലുള്ള നിമിഷങ്ങളുടെ സൗന്ദര്യത്തെ കളയാതെ ജീവിതത്തെ പ്രസന്നമായ മനസാല്‍ മനോഹരമാക്കിയതാണ് അച്ചുവും രമേഷും ലോകത്തോട് പറഞ്ഞ സുവിശേഷം. കണ്‍മുന്നിലുള്ള ജീവിതവും അവസരവും ദൈവം ഇപ്പോഴത്തേക്ക് മാത്രം തന്നിരിക്കുന്ന സമ്മാനമാണെന്ന തിരിച്ചറിവാണ് ഓരോരുത്തര്‍ക്കും വേണ്ടത്. Past is history, future oie mystery, but present is a gift, That is why it is known as present. അതേ, ഓരോ നിമിഷവും ദൈവം തന്നിരിക്കുന്ന സമ്മാനമാണ്. ഇന്ത്യയുടെ മിസൈല്‍മാന്‍ ഡോ.എപിജെ അബ്ദുള്‍കലാമിന്റെ വാക്കുകളില്‍ Pst is a wastepaper, Future is aquestion paper, but present is the newspaper- read and write carefully, otherwise it will become tissue paper. തന്റെ ജീവിതത്തെ ടിഷ്യുപേപ്പര്‍ ആക്കാതെ ഇന്നും ലോകം ആദരവോടെ വായിക്കുന്ന ന്യൂസ്‌പേപ്പറും ഇതിഹാസവും ആക്കി മാറ്റാന്‍ അച്ചുവിനെ പ്രാപ്തയാക്കിയത് ജീവിതത്തോടുള്ള അവളുടെ കാഴ്ചപ്പാടായിരുന്നു.

ലക്ഷ്യം നേടാനുള്ള ഉല്‍ക്കടമായ ആഗ്രഹവും പരിമിതികള്‍ വകവയ്ക്കാതെ അതിനായി നടത്തിയ അദ്ധ്വാനവുമാണ് ഇവരുടെ ജീവിതം നല്‍കുന്ന രണ്ടാമത്തെ പാഠം. അജ്ഞാതനായ ഒരു പ്രസിദ്ധ ഗ്രന്ഥകാരന്റെ ഓര്‍മ്മപ്പെടുത്തല്‍ ഇങ്ങനെയാണ്. The task ahead of you is never greater than the strength within you. മനസിലെ ധൈര്യത്തിന് മറികടക്കാന്‍ ആവാത്ത പ്രതിബന്ധങ്ങളിലും വലിയ നേട്ടങ്ങളൊന്നും എളുപ്പത്തില്‍ നേടാനാവുന്നില്ലെന്ന് അറിയുന്നതാണ് തിരിച്ചറിവിന്റെ ബാലപാഠങ്ങളിലൊന്ന്. ഓരോ കാര്യത്തിനും ധൈര്യമായി മുന്നിട്ടിറങ്ങാനുള്ള പ്രേരകശക്തി അതിന്റെ പിന്നിലെ ആഗ്രഹത്തിന്റെ തീക്ഷ്ണത അനുസരിച്ചായിരിക്കും. ഈ ആഗ്രഹങ്ങള്‍ തരുന്നതാകട്ടെ ഉദാത്തമായ സ്വപ്‌നങ്ങളും. ഇന്ത്യന്‍ ജനതയെ സ്വപ്‌നം കാണാന്‍ പഠിപ്പിച്ച മഹാനായ അബ്ദുള്‍ കലാമിന്റെ വാക്കുകളില്‍ ‘ഉറക്കത്തില്‍ കാണുന്നതല്ല സ്വപ്നം, ഉറങ്ങാതിരിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നതാണ് സ്വപ്‌നം’. You will become what you think എന്ന അടിസ്ഥാന മനശാസ്ത്രത്തിന്റെ പിന്‍ബലത്തില്‍ ചിന്തകള്‍ സ്വപ്‌നങ്ങളായി രൂപപ്പെടുകയും അത് ആഗ്രഹമായി വളര്‍ന്ന് ധൈര്യത്തിന്റെ ചുവടുകള്‍ വെക്കുകയും ചെയ്യുമ്പോള്‍ പതിവുകള്‍ക്ക് മാറ്റമുണ്ടാകുന്നു, പുതുചരിത്രം പിറക്കുന്ന, ജീവിതങ്ങള്‍ ഇതിഹാസങ്ങളാകുന്നു.

ദാമ്പത്യ സ്നേഹത്തിന്റെയും കരുതലിന്റെയും പരസ്പര സമര്‍പ്പണത്തിന്റെയും ആദര്‍ശ രൂപമായാണ് ഈ ദമ്പതികള്‍ മൂന്നാമത്തെ പാഠം ലോകത്തിന് നല്‍കുന്നത്. തന്റെ ഭാര്യക്ക് മാറാരോഗമാണെന്ന് അറിഞ്ഞിട്ടും ഇഷ്ടം കുറയാതെയും വിട്ടുപോകാതെയും കൂടെ നിന്നും എന്നുമാത്രമല്ല അവളെ കൂടുതലായി സ്നേഹിക്കുകയും ഏതൊരു രോഗിയും ആഗ്രഹിക്കുന്ന സ്നേഹവും പരിചരണവും നല്‍കി എന്നതുമാണ് രമേഷ് കുമാര്‍ എന്ന ചെറുപ്പക്കാരനെ ഉത്തമനായ ഭര്‍ത്താവിന്റെ തലത്തിലേക്കുയര്‍ത്തിയത്. സുഖങ്ങളില്‍ മാത്രമല്ല, ദുഃഖങ്ങളിലും ഒരേ മനസോടെ കഴിയേണ്ടവരാണ് ദമ്പതികള്‍. ഉദാത്തമായ ദാമ്പത്യ സ്നേഹം ഇവര്‍ പരസ്പരം സൂക്ഷിച്ചു. സ്നേഹവും പ്രേമവും കേള്‍ക്കുമ്പോള്‍ ഒരുപോലെ തോന്നുമെങ്കിലും പ്രായോഗികതലത്തില്‍ വ്യത്യസ്തമായി കാണാറുണ്ട്. ഏതെങ്കിലും പ്രത്യേക ഗുണങ്ങളാല്‍ ആകൃഷ്ടരായി മറ്റൊരാളോടു തോന്നുന്ന ഇഷ്ടമാണ് പ്രേമം. ആ പ്രത്യേക കഴിവ് (സൗന്ദര്യം, ആരോഗ്യം, ധനം) നഷ്ടപ്പെടുമ്പോള്‍ ഇഷ്ടവും തീരുന്നു. കുറവുകളോടും മേന്മകളോടും കൂടി ഒരാളായിരിക്കുന്ന അവസ്ഥയില്‍ തന്നെ അയാളെ സ്വീകരിക്കാന്‍ പറ്റുന്നതാണ് സ്നേഹം. ജീവിതത്തില്‍ എന്ത് പ്രതിബന്ധങ്ങള്‍ ഇടയ്ക്ക് വന്നാലും ഈ സ്നേഹത്തിന് കുലുക്കമുണ്ടാവുകയില്ല.

അവസാന ആഗ്രഹമെന്നോണം തന്റെ ഭാര്യ ഒരു കാര്യം ആവശ്യപ്പെട്ടപ്പോള്‍ അതിനുവരാവുന്ന തടസ്സങ്ങളെക്കുറിച്ച് ചിന്തിച്ച് ശ്രമം ഉപേക്ഷിക്കാതെ ഭാര്യയുടെ മനസ് മനസിലാക്കാന്‍ രമേഷ് കുമാര്‍ എന്ന ഭര്‍ത്താവ് കാണിച്ച സന്മനസിന് കൂടിയാണ് ഇന്ന് ലോകം കയ്യടി നല്‍കുന്നത്. ഭാര്യാ ഭര്‍ത്താക്കന്മാര്‍ പരസ്പരം മനസിലാക്കുന്നിടത്തും അംഗീകരിക്കുന്നിടത്തും കുറവുകള്‍ ഒരിക്കലും പ്രശ്നമാകുന്നില്ല. പതികളുമുണ്ടാകുന്നില്ല. പരസ്പര സ്നേഹവും പരസ്പര ബഹുമാനവുമാണ് (എഫേനോസ് 5:33) കുടുംബജീവിതത്തിന്റെ അടിത്തറ. കൂടുമ്പോള്‍ ഇമ്പം ഉള്ളതാണ് കുടുംബം എന്നു പറയാറുണ്ടെങ്കിലും ഇമ്പം തനിയെ ഉണ്ടാകുന്നതല്ലെന്നും ദമ്പതികള്‍ ബോധപൂര്‍വ്വം ഉണ്ടാക്കിയെടുക്കുന്നതാണെന്നും ഇവര്‍ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു.

സത്യമായിട്ടുള്ളതെല്ലാം കണ്ണുകൊണ്ട് കാണാനാവാത്തവയാണെന്നതാണ് പരമമായ ഒരു യാഥാര്‍ത്ഥ്യം. ധൈര്യം, കരുണ, സ്നേഹം, ബുദ്ധി, വിവേകം, അഭിമാനം, ആത്മാര്‍ത്ഥത, ആത്മവിശ്വാസം ഇതെല്ലാം മനുഷ്യനില്‍ മറഞ്ഞിരിക്കുന്നു, അവന്റെ പ്രവൃത്തിയിലൂടെ പ്രകടമാകുന്നു. പരമസത്യമായ ദൈവവും അങ്ങനെ തന്നെ. ദൈവദത്തമായ ഇത്തരം നന്മകളില്‍ ധൈര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും നേര്‍സാക്ഷ്യങ്ങളും മൂര്‍ത്ത രൂപങ്ങളുമായി രമേഷ് – അച്ചു ദമ്പതികളുടെ ജീവിതം സമകാലിക ഇതിഹാസമായി മാറിയിരിക്കുന്നു. ‘വീഴുന്നതല്ല, വീണിടത്തു കിടക്കുന്നതാണ് പരാജയം’ എന്ന മഹത് വചനത്തിന് ജീവിതത്തിലൂടെ നല്‍കിയ മറുപടിയും ജീവിതം ജീവിച്ചു തന്നെ തീര്‍ത്തതിന്റെ മാതൃകയും അവസാന ശ്വാസം വരെ ഉയര്‍ത്തിപ്പിടിച്ച ദാമ്പത്യ സ്നേഹത്തിന്റെ മഹനീയതയും സമാന പ്രശ്നങ്ങളിലൂടെ കടന്നു പോകുന്നവര്‍ക്ക് ആശ്വാസവും പ്രചോദനവുമാകട്ടെയെന്ന പ്രാര്‍ത്ഥനയോടെ

നന്മനിറഞ്ഞ ഒരാഴ്ച സ്നേഹപൂര്‍വം ആശംസിക്കുന്നു. ഫാ.ബിജു കുന്നയ്ക്കാട്ട്

 

എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍  സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും  ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന  ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.

ലണ്ടന്‍: ബ്രെക്‌സിറ്റ് മൂലം യുകെയുടെ സാമ്പത്തിക് വ്യവസ്ഥയ്ക്കുണ്ടാകാന്‍ സാധ്യതയുള്ള നഷ്ടത്തേക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് പുറത്ത്. ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തു വിട്ട റിപ്പോര്‍ട്ട് അനുസരിച്ച് യുകെയിലെ 18 സ്‌പെഷ്യലിസ്റ്റ് വ്യവസായങ്ങളിലെ 20 ശതമാനം വരുന്ന ജീവനക്കാര്‍ യൂറോപ്യന്‍ കുടിയേറ്റക്കാരാണ്. ബ്രെക്‌സിറ്റോടെ ഇവരില്‍ വലിയൊരു ശതമാനത്തിന്റെയും സേവനം ലഭ്യമല്ലാതെ വരും. യൂറോപ്യന്‍ തൊഴിലാളികള്‍ ബ്രെക്‌സിറ്റിനു ശേഷവും ഇവിടെത്തന്നെ നില്‍ക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഭൂരിപക്ഷം പേരും അതിന് തയ്യാറായേക്കില്ലെന്നാണ് സൂചന.

2019ഓടെ ബ്രെക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാകും. അതിനു ശേഷം ഇപ്പോള്‍ ലഭിക്കുന്ന സൂചനയനുസരിച്ച് സഞ്ചാര സ്വാതന്ത്ര്യം കുറച്ചു കാലം കൂടി നിലനിര്‍ത്തിയേക്കും. ഇതും അവസാനിച്ചാല്‍ തസ്തികകള്‍ ഒഴിഞ്ഞു കിടക്കാനാണ് സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു. യൂറോപ്യന്‍ പൗരന്‍മാര്‍ രാജ്യത്തിന് നല്‍കുന്ന സാമ്പത്തിക, സാമൂഹിക സംഭാവനകളും അവര്‍ക്കുണ്ടാകുന്ന ചെലവുകളും വിലയിരുത്തുമെന്ന് കഴിഞ്ഞയാഴ്ചയാണ് മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി അറിയിച്ചത്.

യൂറോപ്യന്‍ പൗരന്‍മാര്‍ പിന്മാറുന്നത് എന്‍എച്ച്എസ്, റെസിഡന്‍ഷ്യല്‍ കെയര്‍ എന്നിവയില്‍ ഉണ്ടാക്കാന്‍ ഇടയുള്ള പ്രതിസന്ധികളേക്കുറിച്ചുള്ള ചര്‍ച്ചകള്‍ നേരത്തേ ആരംഭിച്ചിരുന്നു. എന്നാല്‍ മറ്റു വ്യവസായ മേഖലകളിലും യൂറോപ്യന്‍ തൊഴിലാൡകള്‍ നിര്‍ണ്ണായക ശക്തിയാണെന്ന് ഒഎന്‍എസ് സര്‍വേ വ്യക്തമാക്കുന്നു.

ലണ്ടന്‍: യുകെ നിയമങ്ങളില്‍ സ്‌കോച്ചിന് നിര്‍വചനം ഏര്‍പ്പെടുത്തി വിസ്‌കി കയറ്റുമതിക്ക് സംരക്ഷണം നല്‍കണമെന്ന് സ്‌കോട്ട്‌ലന്‍ഡ്. സ്‌കോച്ച് വിസ്‌കി വ്യവസായത്തെ സംരക്ഷിക്കണമെന്ന് സ്‌കോട്ട്‌ലന്‍ഡ് ഇക്കോണമി സെക്രട്ടറി കെയ്ത്ത് ബ്രൗണ്‍ ആവശ്യപ്പെട്ടു. ഇന്റര്‍നാഷണല്‍ ട്രേഡ് സെക്രട്ടറി ലിയാം ഫോക്‌സിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് യുകെ മന്ത്രിമാരോട് ബ്രൗണ്‍ ഈ ആവശ്യം ഉന്നയിച്ചത്. 4 ബില്യന്‍ പൗണ്ടിന്റെ കയറ്റുമതിയാണ് ഇപ്പോള്‍ നടന്നു വരുന്നത്. യൂറോപ്യന്‍ മാനദണ്ഡങ്ങള്‍ നിലവിലുള്ളതിനാല്‍ ഗുണനിലവാരമില്ലാത്തവയില്‍ നിന്ന് ഇവയ്ക്ക് സംരക്ഷണവും ലഭിക്കുന്നുണ്ട്.

സ്‌കോട്ടിഷ് പാരമ്പര്യം സ്വത്വം എന്നതിലുപരിയായി 20,000 ആളുകള്‍ക്ക് ജോലിയും നല്‍കുന്ന വ്യവസായമാണ് ഇത്. വിസ്‌കിയുടെ നിര്‍വചനത്തില്‍ ഇളവുകള്‍ വരുത്തുന്നതിനെ പിന്തുണയ്ക്കുമെന്നാണ് ട്രാന്‍സ് അറ്റ്‌ലാന്റിക് ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് ചര്‍ച്ചകളില്‍ അമേരിക്കയുടെ നിലപാട്. ഈ നിലപാട് നിലവിലുള്ള ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കാത്ത വിസ്‌കികള്‍ മാര്‍ക്കറ്റില്‍ എത്താന്‍ സഹായിക്കും. അതുകൊണ്ടുതന്നെ സ്‌കോച്ച് വിസ്‌കിക്ക് നിയമപരമായ പരിരക്ഷ ആവശ്യമാണെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

4 ബില്യന്‍ പൗണ്ടിന്റെ കയറ്റുമതി മൂല്യമുള്ള വ്യവസായമാണ് സ്‌കോട്ട്‌ലന്‍ഡിന് വിസ്‌കി വ്യവസായം. അതുകൊണ്ടാണ് ചര്‍ചച്ചകളില്‍ സ്‌കോച്ച് വിസ്‌കി വിഷയമായോ എന്ന കാര്യത്തില്‍ വ്യക്തത വേണമെന്ന് സര്‍ക്കാരിനോട് പറയുന്നതെന്നും ബ്രൗണ്‍ അറിയിച്ചു. നിലവിലുള്ള യൂറോപ്യന്‍ മാനദണ്ഡങ്ങള്‍ ബ്രെക്‌സിറ്റിനു ശേഷവും തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലണ്ടന്‍: ബ്രെക്‌സിറ്റിനു ശേഷവും യൂറോപ്യന്‍ യൂണിയനില്‍ നിലവിലുള്ള സൗകര്യങ്ങള്‍ തുടരുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം. ടോറികള്‍ക്കിടയില്‍ത്തന്നെ ഇക്കാര്യത്തില്‍ ആശയ സമന്വയം ഇല്ലെന്നാണ് ചില അഭിപ്രായപ്രകടനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇത്തരം ഒരു തീരുമാനം ക്യാബിനറ്റില്‍ എടുത്തിട്ടില്ലെന്ന് ഇന്റര്‍നാഷണല്‍ ട്രേഡ് സെക്രട്ടറി ലിയാം ഫോക്‌സ് പറഞ്ഞു. ബ്രെക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയായാലും മൂന്നു വര്‍ഷത്തേക്ക് നിലവിലുള്ള സൗകര്യങ്ങള്‍ തുടരാന്‍ ക്യാബിനറ്റില്‍ തീരുമാനം എടുത്തെന്ന് ഫിലിപ്പ് ഹാമണ്ട് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അതിനു വിരുദ്ധമാണ് ഇപ്പോള്‍ മുതിര്‍ന്ന ടോറി നേതാവിന്റെ അഭിപ്രായപ്രകടനം.

ഹിതപരിശോധനയിലൂടെ ജനങ്ങള്‍ അറിയിച്ച അഭപ്രായത്തോട് കാട്ടുന്ന വിശ്വാസ വഞ്ചനയായിരിക്കും ഇത്തരം ഒരു നീക്കമെന്നാണ് ഫോക്‌സ് വ്യക്തമാക്കിയത്. ഇത്തരം ചര്‍ച്ചകളുണ്ടായാല്‍ അതിനെ താന്‍ പിന്തുണയ്ക്കില്ല. ഇത്തരം ചര്‍ച്ചകളില്‍ താന്‍ പങ്കെടുത്തിട്ടുമില്ലെന്ന് ഫോക്‌സ് സണ്‍ഡേ ടൈംസിനോട് പറഞ്ഞു. ബിബിസി റേഡിയോ അഭിമുഖത്തിലാണ് ചില കാര്യങ്ങള്‍ ബ്രെക്‌സിറ്റിനു ശേഷവും ഇപ്പോള്‍ ഉള്ളതുപോലെ തുടരുമെന്ന് അറിയിച്ചത്. യൂറോപ്പില്‍ നിന്ന് പിന്‍മാറിയാലുണ്ടാകുന്ന ആഘാതങ്ങള്‍ കുറയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് ഹാമണ്ട് അറിയിച്ചത്.

പ്രധാനമന്ത്രി ഇക്കാര്യത്തില്‍ പ്രസ്താവന നടത്തിയിരുന്നില്ല. എന്നാല്‍ ഇതു സംബന്ധിച്ച് മറ്റ് മന്ത്രിമാര്‍ സൂചന നല്‍കിയിരുന്നു. ബ്രെക്‌സിറ്റിനു ശേഷം യുകെയിലേക്ക് ജോലിക്കായി എത്തുന്ന യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് ഒരു രജിസ്‌ട്രേഷന്‍ സമ്പ്രദായം ഏര്‍പ്പെടുത്തുമെന്നും ഹാമണ്ട് അറിയിച്ചിരുന്നു. ഇവരേക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നതിനാണ് നടപടി. ഹാമണ്ടിന്റെ പ്രസ്താവനക്കെതിരെ ബ്രെക്‌സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസും രംഗത്തെത്തിയിരുന്നു. ഇത്തരം നിലപാട് അപകടകരമാണെന്നും പ്രധാനമന്ത്രിയുടെ അധികാരത്തിലുള്ള കൈകടത്തലാണെന്നും ഡേവിസ് കുറ്റപ്പെടുത്തി.

Copyright © . All rights reserved