Main News

ഫാ. ബിജു കുന്നയ്ക്കാട്ട്

അംഗീകാരവും പ്രശംസയും ലഭിക്കുന്നത് എല്ലാവര്‍ക്കും ഇഷ്ടമുള്ള കാര്യമാണ്. മനഃശാസ്ത്രജ്ഞന്മാരുടെ അഭിപ്രായത്തില്‍ ഒരു വ്യക്തിയുടെ ഏറ്റവും അടിസ്ഥാന ആവശ്യങ്ങളിലൊന്ന് മറ്റുള്ളവരാല്‍ സ്നേഹിക്കപ്പെടാനും അംഗീകരിക്കപ്പെടാനുമുള്ള ആഗ്രഹമാണ്. ഒരു വ്യക്തിയുടെ സമഗ്രമായ വളര്‍ച്ചയില്‍ ഈ അംഗീകാരത്തിനും ആദരത്തിനും പ്രസക്തിയുണ്ടെന്ന് പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. എന്നാല്‍ മറ്റുള്ളവരില്‍ നിന്ന് എങ്ങനെയും അംഗീകാരം നേടിയെടുക്കണമെന്നു മാത്രം ചിന്തിക്കുകയും പ്രധാന വേദികളിലും ഫോട്ടോയുടെ വെള്ളി വെളിച്ചത്തിലും എപ്പോഴും താനുമുണ്ടാവണമെന്ന് ചിലര്‍ വാശിപിടിക്കുകയും ചെയ്യുമ്പോള്‍ അതു കാണുന്നവര്‍ നെറ്റി ചുളിക്കുകയും അല്പന്മാരെന്ന് വിലയിരുത്തപ്പെടുകയും ചെയ്യും.

കേരളത്തിന്റെ സ്വപ്ന പദ്ധതിയായിരുന്ന കൊച്ചി മെട്രോ റെയില്‍, ഇന്ത്യയുടെ തന്നെ അഭിമാനമായി മാറിയ ആഴ്ചയാണ് കടന്നുപോയത്. ഇതിന്റെ നിര്‍മാണ ആലോചനകളില്‍ തൊട്ട് ഉദ്ഘാടനം വരെ ഏറ്റവും കൂടുതല്‍ പറഞ്ഞുകേട്ട ഒരു പേര് മെട്രോമാന്‍ ഇ. ശ്രീധരന്റേതായിരുന്നു. ഈ പേര് എപ്പോഴും ഉയര്‍ന്നുകേട്ടത് മറ്റ് പതിവ് നേതാക്കളെപ്പോലെ അഴിമതിയുടെയോ വെട്ടിപ്പിന്റെയോ പക്ഷപാതത്തിന്റെയോ പേരില്‍ വിവാദനായകനായല്ല. മറിച്ച് കഴിവിന്റെയും കര്‍മ്മകുശലതയുടെയും ദീര്‍ഘവീക്ഷണത്തിന്റെയും സര്‍വ്വോപരി നല്ല വ്യക്തിത്വത്തിന്റെയും പേരില്‍ ‘ഉത്തമ പുരുഷന്‍’ എന്ന രീതിയിലായിരുന്നു. മെട്രോയുടെ ഉദ്ഘാടനവേദിയില്‍ താന്‍ ഉള്‍പ്പെട്ടിട്ടില്ല എന്നറിഞ്ഞപ്പോഴും ആ രാജശില്‍പി അക്ഷോഭ്യനായി നിലകൊണ്ടു. അദ്ദേഹം ആവശ്യപ്പെട്ടില്ലെങ്കിലും കേരള ജനത ഒന്നാകെ അദ്ദേഹത്തിനു വേണ്ടി വാശിപിടിച്ചപ്പോള്‍ കേന്ദ്രം കണ്ണുതുറന്നു. പത്ര റിപ്പോര്‍ട്ടുകളനുസരിച്ച് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കിട്ടാത്ത കരഘോഷമാണ് ഇ. ശ്രീധരന്റെ പേര് മെട്രോ ഉദ്ഘാടന വേദിയില്‍ പറയപ്പെട്ടപ്പോഴൊക്കെ ലഭിച്ചത്. വേദിയില്‍ കയറാന്‍ അര്‍ഹതയുള്ളവര്‍ പോലും മാറ്റി നിര്‍ത്തപ്പെട്ടപ്പോള്‍ അത്ര അര്‍ഹതയില്ലാത്തവര്‍ എങ്ങനെയും വേദിയില്‍ കയറിക്കൂടുവാന്‍ ശ്രമം നടത്തിയത് അവരുടെ അല്പത്വത്തിന്റെ തെളിവായും മാറി.

അനാവശ്യ ഒച്ചപ്പാടുകളില്ലാതെ തന്റെ ജോലി ഏറ്റവും ഭംഗിയായി ചെയ്യുകയും സ്വതസിദ്ധമായ കഴിവും സാമര്‍ത്ഥ്യവും സ്വയം പ്രശസ്തിക്കുവേണ്ടി ഉപയോഗിക്കാതെ തന്റെ സഹായം ആവശ്യമുള്ളവരുടെ കാര്യങ്ങള്‍ക്കായി മാറ്റിവെയ്ക്കുകയും ചെയ്ത് ജനഹൃദയങ്ങളില്‍ കക്ഷിരാഷ്ട്രീയങ്ങള്‍ക്കതീതമായി സ്ഥാനം ലഭിച്ച മറ്റൊരു മഹദ്‌വ്യക്തിത്വമാണ് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റേത്. വിദേശ രാജ്യങ്ങളിലുള്ള ഇന്ത്യക്കാര്‍ അപകടത്തില്‍പ്പെട്ടപ്പോഴൊക്കെ അവരെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ അവര്‍ കഴിവിന്റെ പരമാവധി ചെയ്തു എന്നത് ഒരു രാജ്യത്തിന്റെ മുഴുവന്‍ അംഗീകാരം അവര്‍ക്ക് നേടിക്കൊടുത്തു. ഈ രണ്ടു വ്യക്തിത്വങ്ങള്‍ക്കും ജനമനസില്‍ നല്ല അംഗീകാരമുള്ളതിന്റെ തെളിവാണ് ഈ രണ്ടുപേരുടെയും പേരുകള്‍ അടുത്ത രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് ഉയര്‍ന്ന് കേട്ടത്. പക്ഷേ, വിനയം മകുടം ചാര്‍ത്തിയ ഈ വ്യക്തിത്വങ്ങള്‍ ഇത്തരം അഭ്യൂഹങ്ങളില്‍ മയങ്ങി വീഴാറില്ല. ”ജനങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും ഹൃദയത്തിലെ സ്ഥാനത്തിനും നന്ദി ” എന്നുമാത്രം മെട്രോമാന്‍ പ്രതികരിച്ചപ്പോള്‍, ‘പ്രചരിക്കുന്നതെല്ലാം അഭ്യൂഹങ്ങളാണ്. ‘ഞാന്‍ വിദേശകാര്യമന്ത്രിയാണ്, എന്നോട് രാജ്യാന്തര കാര്യങ്ങളെക്കുറിച്ച് ചോദിക്കൂ’ എന്നാണ് സുഷമ സ്വരാജ് പ്രതികരിച്ചത്.

അംഗീകാരവും സ്നേഹവും മറ്റുള്ളവരില്‍ നിന്ന് പിടിച്ചുവാങ്ങേണ്ടവയല്ല, നമ്മിലേയ്ക്ക് സ്വയമേ വന്നു ചേരേണ്ടതാണ്. അര്‍ഹതപ്പെട്ട അംഗീകാരമാണെങ്കില്‍ ആര്‍ക്കും അതിനെ തടഞ്ഞുനിര്‍ത്താനാവില്ല. പിടിച്ചുവാങ്ങുന്ന അംഗീകാരങ്ങള്‍ക്കും പരിഗണനകള്‍ക്കും സംതൃപ്തി തരാനുമാവില്ല. തന്നെക്കാള്‍ അര്‍ഹരായവരെ പിന്നീട് കാണുമ്പോള്‍ ജാള്യതയും മനഃസാക്ഷിക്കുത്തും അനുഭവപ്പെടും. ഒരു നേട്ടം സ്വന്തമാക്കാന്‍ ശ്രമിക്കുന്നത് തെറ്റല്ല, പക്ഷേ അതു സ്വാഭാവിക മാര്‍ഗ്ഗങ്ങളിലൂടെയും തന്നെക്കാള്‍ അര്‍ഹതപ്പെട്ട അംഗീകാരങ്ങള്‍ നമ്മെ തേടി വരാനും സഫലമായ ജീവിതത്തിനുടമയാകാനും എന്താണ് ചെയ്യേണ്ടത്?

രണ്ടുകാര്യങ്ങള്‍ കൊണ്ടാണ് സാധാരണ ഗതിയില്‍ ഒരാള്‍ മറ്റൊരാളെ ബഹുമാനിക്കുന്നത്. അയാളുടെ കയ്യിലുള്ള പണം കണ്ടിട്ടും പെരുമാറ്റം കണ്ടിട്ടും. ‘നാണം കെട്ടും പണം നേടുകില്‍ നാണക്കേടാ പണം മാറ്റിടും’ എന്ന ചൊല്ല് അന്വര്‍ത്ഥമാക്കുമാറ് കയ്യില്‍ പണമുള്ള കാലത്തോളം ഒരാള്‍ക്ക് മറ്റൊരാളില്‍ നിന്ന് ബഹുമാനം നേടിയെടുക്കാന്‍ സാധിച്ചേക്കാം. എന്നാല്‍ കയ്യില്‍ പണം തീരുന്നതോടു കൂടി ആ ബഹുമാനവും തീരുന്നു. ആളുകള്‍ ബഹുമാനിക്കാനുള്ള രണ്ടാമത്തെ കാരണം സ്വഭാവ വൈശിഷ്ട്യമാണ്. പണമില്ലെങ്കിലും സ്ഥാനമാനങ്ങളില്ലെങ്കിലും ജീവിത നന്മയുടെ മഹിമകൊണ്ടും പെരുമാറ്റത്തിലെ കുലീനത കൊണ്ടും ജനഹൃദയങ്ങളെ കീഴടക്കാനാവും. മുകളില്‍ പേരു പ്രസ്താവിക്കപ്പെട്ട രണ്ടുപേരും വ്യക്തിവൈശിഷ്ട്യം കൊണ്ടും ഉന്നത ജീവിത വീക്ഷണം കൊണ്ടും സര്‍വ്വോപരി പെരുമാറ്റ മര്യാദയുടെ ശ്രേഷ്ഠത കൊണ്ടും ജനമനസില്‍ ഇടം നേടിയവരാണ്.

ചെയ്യുന്ന ജോലിയോടുള്ള ആത്മാര്‍ത്ഥതയും അതുവഴി നേടുന്ന വിജയങ്ങളുമാണ് അംഗീകാരങ്ങള്‍ തേടിവരാനുള്ള മറ്റൊരു മാര്‍ഗം. ‘Work is workship’ എന്ന മനോഭാവം ജോലിയില്‍ പുലര്‍ത്തുന്നവര്‍ക്ക് വിജയങ്ങളും കൂട്ടുകാരാവും. ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയും ഉജ്ജ്വലവ്യക്തിത്വത്തിന് ഉടമയുമായിരുന്ന ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ വാക്കുകള്‍ ചിന്തനീയമത്രേ. ”If you salute your duty, you no need to salute anybody. But if you pollute your duty, you have to salute everybody”. 1964ല്‍ നാല് ദിവസത്തിനുള്ളില്‍ പാമ്പന്‍ പാലം പുനര്‍ നിര്‍മിച്ചതോടുകൂടി ശ്രദ്ധിക്കപ്പെട്ട ഇ. ശ്രീധരന്റെ കഴിവും കഠിനാധ്വാനത്തിനും പിറന്നത് രാജ്യത്തിന് അഭിമാനം നല്‍കിയ നിരവധി പ്രോജക്ടുകള്‍. പ്രതിഫലങ്ങളും അംഗീകാരങ്ങളും ആഗ്രഹിക്കാതെ അര്‍പ്പണ മനോഭാവത്തോടെ ചെയ്ത ജോലികളുടെ സത്ഫലങ്ങള്‍! സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന മഹാനായ ക്രിക്കറ്ററെ ഇത്ര പ്രഗത്ഭനായ കളിക്കാരനാക്കിയതും കഠിന പരിശ്രമങ്ങളും കളിയോടുള്ള ആത്മാര്‍ത്ഥതയും തന്നെ. ‘ബാറ്റ് ചെയ്യുന്നത് തന്റെ ദൈനം ദിന ജോലിയായിട്ടാണ് സച്ചിന്‍ കാണുന്നതെ’ന്നാണ് ഒരിക്കല്‍ ഒരു ക്രിക്കറ്റ് വിദഗ്ദ്ധന്‍ സച്ചിനെക്കുറിച്ച് പറഞ്ഞത്.

അര്‍ഹതയില്ലാത്ത സ്ഥാനവും അംഗീകാരവും ആഗ്രഹിക്കാതിരിക്കുകയും അതിന് അര്‍ഹതയുള്ളവരെ തടയാതിരിക്കുകയും ചെയ്യുക എന്നതാണ് മറ്റൊരു പ്രധാന കാര്യം. കുടുംബ ജീവിതത്തിലായാലും സമൂഹ ബന്ധങ്ങളിലായാലും അര്‍ഹതയില്ലാത്തതും തന്റെ കഴിവിന് ഇണങ്ങാത്തതുമായ സ്ഥാനവും അംഗീകാരവും കിട്ടണമെന്ന് ശഠിക്കാതിരിക്കുക. മറ്റുള്ളവരുടെ സ്നേഹവും ആദരവും പിടിച്ചുപറ്റുന്ന രീതിയില്‍ തന്റെ ജീവിതത്തിനുവേണ്ട മാറ്റം വരുത്തുകയാണ് ഓരോരുത്തരും ചെയ്യേണ്ടത്. ഉള്ളതിനെക്കാള്‍ വലുതായി തന്നെക്കുറിച്ച് ചിന്തിക്കുന്നിടത്ത് കിട്ടാത്ത അംഗീകാരങ്ങള്‍ക്കു വേണ്ടിയുള്ള ആഗ്രഹവും അതുവഴി മറ്റുള്ളവരുടെ മുമ്പില്‍ വലിയവരായി കാണപ്പെടാനുള്ള ആഗ്രഹവും ശക്തമാകും. സ്വയം മറക്കുകയും മറ്റുള്ളവരുടെ മുമ്പില്‍ പരിഹാസ്യരാകുന്ന അവസ്ഥയിലേക്ക് അത് കൊണ്ടുചെന്നെത്തിക്കുകയും ചെയ്യും.

ഒരു രാജ്യത്തിന്റെ ഏറ്റവും പരമോന്നത പദവികളിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടും അനിതരസാധാരണമായ വിനയഭാവത്തോടും ഹൃദയ നന്മയോടും കൂടെ, ഉന്നത പദവിയുടെ പ്രലോഭനത്തില്‍ വീഴാതെ സ്വന്തം ജോലികളിലേയ്ക്കു മാത്രം ശ്രദ്ധിക്കുന്ന ഈ പുരുഷ – മഹതീ രത്നങ്ങള്‍ വി. ബൈബിളിലെ ഈ വാചകം ഓര്‍മ്മിപ്പിക്കുന്നു. ”അവര്‍ വന്നു തന്നെ രാജാവാക്കാന്‍ വേണ്ടി ബലമായി പിടിച്ചുകൊണ്ടുപോകാന്‍ ഭാവിക്കുന്നു എന്നു മനസിലാക്കിയ ഈശോ വീണ്ടും തനിയെ മലമുകളിലേയ്ക്ക് പിന്മാറി. ” (യോഹന്നാന്‍ 6:15). ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊടുക്കുന്ന എളുപ്പപ്പണി ചെയ്ത് ഒഴിഞ്ഞുമാറാതെ സ്വയം ഉദാഹരണങ്ങളായി മാറുന്ന കഠിനാധ്വാനികളെ ഇനിയും ധാരാളമായി അംഗീകാരങ്ങള്‍ തേടിവരട്ടെയെന്ന പ്രാര്‍ത്ഥനയോടെ, നന്മനിറഞ്ഞ ഒരാഴ്ച സ്നേഹപൂര്‍വ്വം ആശംസിക്കുന്നു.

‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം – 51’ – സ്നേഹപൂര്‍വ്വം, ഫാ. ബിജു കുന്നയ്ക്കാട്ട്

എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍  സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും  ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന  ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.

ലണ്ടനിലെ ലാറ്റിമെറിലെ പ്രശസ്തമായ ഗ്രെന്‍ഫെല്‍ ടവറിലെ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 58 ആയി. തീപിടിത്തത്തിലെ മരണസംഖ്യയില്‍ ദുരൂഹതയുണ്ടെന്നും സര്‍ക്കാര്‍ പലതും മറച്ചുവെക്കുന്നതായും ആരോപിച്ച് ലണ്ടനില്‍ ആയിരങ്ങള്‍ പ്രതിഷേധ പ്രകടനം നടത്തി.

അപകടത്തെ തുടർന്ന് വീട് നഷ്ടമായവരെ ഉടൻ പുനരധിവസിപ്പിക്കുക, ഇവർക്ക് ആവശ്യമായ എല്ലാം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രതിഷേധക്കാർ മുന്നോട്ട് വെക്കുന്നുണ്ട്. തെരേസ മെയ് അപകടത്തിൽ പെട്ടവരോട് സംസാരിച്ച് നിന്ന ഹാളിന് പുറത്ത് എത്തിയ പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു.
പ്രതിഷേധത്തെ തുടർന്ന് അപകടത്തിൽ രക്ഷപ്പെട്ടവർക്ക് വസ്ത്രവും ഭക്ഷണവും അടക്കമുള്ള അവശ്യസേവനങ്ങൾ ലഭ്യമാക്കാൻ അഞ്ച് മില്യൺ പൗണ്ട് പ്രധാനമന്ത്രി തെരേസ മെയ് അനുവദിച്ചു.

Image result for grenfell-tower-fire-58-people-missing-and-presumed-dead

തദ്ദേശവാസികളാണ് വിവരങ്ങൾ മറച്ചുവച്ച പൊലീസിനും അഗ്നിശമന സേനയക്കുമെതിരെ കയർത്തത്. ഇതേ തുടർന്ന് മെട്രോപൊളിറ്റൻ പൊലീസ് കമാന്റർ സറ്റുവർട് കന്റിയാണ് മരിച്ചവരുടെയും കാണാതായവരുടെയും പട്ടിക പുറത്തുവിട്ടത്.

മരിച്ച മുപ്പത് പേരിൽ ഒരാൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ശേഷമാണ് മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. മരിച്ചവരുടെ പട്ടിക ഇനിയും ഉയരാനാണ് സാധ്യതയെന്നും ഇദ്ദേഹം വ്യക്തമാക്കിയതോടെ തീപിടിത്തത്തിന്റെ ഏകദേശ ചിത്രം പുറത്തുവന്നു.

Image result for grenfell-tower-fire-58-people-missing-and-presumed-dead

ചികിത്സയിൽ കഴിയുന്ന ഭൂരിഭാഗം പേരുടെയും നില അതീവ ഗുരുതരമാണെന്നും ഇവരിൽ പലരും മരിക്കാൻ സാധ്യതയുണ്ടെന്നും പൊലീസ് വ്യക്തമാക്കിയതോടെ മരണസംഖ്യ നൂറ് കടന്നേക്കുമെന്നാണ് സൂചന. കെട്ടിടം പുതുക്കി പണിതപ്പോൾ അഗ്നിരക്ഷാ സംവിധാനത്തിലെ അപാകതകൾ സാമൂഹ്യപ്രവർത്തകർ ചൂണ്ടിക്കാട്ടിയിരുന്നുവെന്നാണ് പുറത്ത് വരുന്ന വാർത്തകൾ. ഇവിടെ നിലവാരം കുറഞ്ഞ നിർമ്മാണ വസ്തുക്കൾ ഉപയോഗിച്ചെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.

Image result for grenfell-tower-fire-58-people-missing-and-presumed-dead

കെട്ടിടത്തിന്റെ പുറംചുമരിൽ തീപിടിച്ച് വളരെ വേഗത്തിൽ ആളിക്കത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രാദേശിക സർക്കാർ ഉടമസ്ഥതയിലുള്ളതാണ് ഈ 24 നില കെട്ടിടം.

കൊച്ചി: എറണാകുളം പുതുവൈപ്പ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ വാതക പ്ലാന്റിനെതിരായി നടക്കുന്ന സമരത്തില്‍ വീണ്ടും സംഘര്‍ഷം. എല്‍പിജി പ്ലാന്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. പ്രതിഷേധിച്ച നാട്ടുകാര്‍ക്കെതിരെ പോലീസ് ലാത്തി വീശി. പോലീസ് മര്‍ദ്ദനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം മന്ത്രി മേഴ്സിക്കുട്ടിയമ്മയുമായി നടത്തിയ ചര്‍ച്ചയില്‍ ലഭിച്ച ഉറപ്പുകള്‍ തൊട്ടടുത്ത ദിവസം തന്നെ ലംഘിക്കപ്പെട്ടതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയത്.

ചര്‍ച്ചയേത്തുടര്‍ന്ന് സമരം നിര്‍ത്തിവെക്കാന്‍ നാട്ടുകാര്‍ തയ്യാറായിരുന്നു. മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് സമരക്കാര്‍ക്ക് അവസരം ഉണ്ടാക്കാമെന്നും അതുവരെ എല്‍പിജി പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാമെന്നുമാണ് മന്ത്രി മേഴ്സിക്കുട്ടിയമ്മ നല്‍കിയ ഉറപ്പ്. എന്നാല്‍ പ്ലാന്റിന്റെ നിര്‍മാണം പോലീസ് സുരക്ഷയോടെ പുനരാരംഭിക്കുകയായിരുന്നു. കൊച്ചി മെട്രൊയുടെ ഉദ്ഘാടന ചടങ്ങുകള്‍ക്കായി മുഖ്യമന്ത്രി എത്തുന്നേരം ചര്‍ച്ച നടത്താമെന്നായിരുന്നു ഉറപ്പ്. എന്നാല്‍ ഇന്നസെ ചര്‍ച്ച നടന്നില്ല.

ചര്‍ച്ച നടക്കുന്നത് വരെ പുതുവൈപ്പിനില്‍ നിന്നും പൊലീസിനെ പിന്‍വലിക്കുമെന്നും മന്ത്രി മേഴ്സിക്കുട്ടിയമ്മ നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇന്ന് രാവിലെ പുതുവൈപ്പില്‍ ഐഒസി അധികൃതരും തൊഴിലാളികളും എത്തി. പോലീസ് സംരക്ഷണത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതോടെ നാട്ടുകാര്‍ പ്രതിഷേധിക്കുകയായിരുന്നു.

ലണ്ടന്‍: വലിയ കെട്ടിടങ്ങളില്‍ തീപ്പിടിത്തത്തിനു സാധ്യതയുള്ളതിനാല്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കണമെന്ന് വിദഗ്ദ്ധര്‍ നല്‍തകിയ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ അവഗണിച്ചിരുന്നതായി വെളിപ്പെടുത്തല്‍. ഗ്രെന്‍ഫെല്‍ഡ് ടവര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഈ വെളിപ്പെടുത്തല്‍. കെട്ടിടങ്ങളുടെ രൂപകല്‍പനയില്‍ സ്പ്രിംഗ്ലറുകള്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും അത്തരം സുരക്ഷാ മാനദണ്ഡങ്ങള്‍ നിര്‍ബന്ധിതമാക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് മുന്‍ ചീഫ് ഫയര്‍ ഓഫീസര്‍ റോണി കിംഗ് പറഞ്ഞു. പാര്‍ലമെന്റ് ഫയര്‍ സേഫ്റ്റി ഗ്രൂപ്പിന്റെ സെക്രട്ടറി കൂടിയാണ് കിംഗ്.

പുതിയ സ്‌കൂള്‍ കെട്ടിടങ്ങള്‍ക്കും മറ്റും ഇത്തരം സുരക്ഷാ സംവിധാനങ്ങള്‍ നിര്‍ബന്ധമാക്കിയിരുന്നു. ഗ്രെന്‍ഫെല്‍ഡ് തീപ്പിടിത്തത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ വീരോചിതമായിരുന്നെങ്കിലും ഇരകളാക്കപ്പെട്ടവര്‍ക്ക് വേണ്ടവിധത്തിലുള്ള സഹായം ലഭ്യമായില്ലെന്ന് പ്രധാനമന്ത്രി തെരേസ മേയ് വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ വീഴ്ചയെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി കിംഗ് രംഗത്തെത്തിയത്. മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കണമെങ്കില്‍ ഒരു ദുരന്തമുണ്ടാകേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്ന് കിംഗ് പറഞ്ഞു.

അനുഭവങ്ങളുടെയും തെളിവുകളുടെയും പശ്ചാത്തലത്തില്‍ നല്‍കിയ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ വരുത്തിയ വീഴ്ചയാണ് ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നതിന് കാരണം. കിംഗ്‌സ് ക്രോസ് ദുരന്തം, ബ്രാഡ്‌ഫോര്‍ഡ് സിറ്റി ഫുട്‌ബോള്‍ ക്ലബ് തീപ്പിടിത്തം തുടങ്ങിയ വന്‍ ദുരന്തങ്ങള്‍ക്ക് ശേഷമാണ് അല്‍പമെങ്കിലും സുരക്ഷാ മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. 20 വര്‍ഷത്തോളം ചീഫ് ഫയര്‍ ഓഫീസറായി പ്രവര്‍ത്തിച്ചയാളാണ് കിംഗ്.

ലണ്ടന്‍: ഈ വര്‍ഷം യുകെ ദര്‍ശിച്ച ഏറ്റവും ചൂടേറിയ ദിവസമായിരുന്നു ശനിയാഴ്ടയെന്ന് മെറ്റ് ഓഫീസ്. 29.5 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നു. വിസ്ലിയിലും സറേയിലുമാണ് ഈ താപനില രേഖപ്പെടുത്തിയത്. ഹീറ്റ് വേവ് തുടരുമെന്നും ചൂട് ഇനിയും വര്‍ദ്ധിക്കുമെന്നുമാണ് കാലാവസ്ഥാ മുന്നറിയിപ്പ്. സൗത്ത്, സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടില്‍ ഇന്ന് താപനില 30 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. ഈ സമയത്തെ ശരാശരി താപനിലയില്‍ നിന്ന് 10 ഡിഗ്രി ചൂട് കൂടൂതലാണ് ഇത്.

ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് മെയ് 26നായിരുന്നു. സ്‌കോട്ട്‌ലന്‍ഡിലെ മോറെയിലെ ലൂസിമൗത്ത് ടൗണില്‍ രേഖപ്പെടുത്തിയ 29.4 ഡിഗ്രിയായിരുന്നു റെക്കോര്‍ഡ്. അതേ ദിവസം ബ്ലാക്ക്പൂളില്‍ 28.6 ഡിഗ്രിയും രേഖപ്പെടുത്തി. സമ്മര്‍ പുരോഗമിക്കുന്നതോടെ ചൂട് കൂടി വരുന്നതായാണ് കാണുന്നത്. ഇംഗ്ലണ്ടില്‍ ഇനിയും ചൂട് വര്‍ദ്ധിക്കുമെന്ന് കാലാവസ്ഥാ ഓഫീസ് വൃത്തങ്ങള്‍ പറയുന്നു. സ്‌കോട്ട്‌ലന്‍ഡില്‍ 20 ഡിഗ്രിക്കു മുകളിലായിരിക്കും താപനില.

ഇന്നലത്തെ കനത്ത ചൂടില്‍ ബ്രിട്ടീഷ് രാജ്ഞിയുടെ അഞ്ച് ഗാര്‍ഡ്‌സ്മാന്‍മാര്‍ തലചുറ്റി വീണു. ലണ്ടനില്‍ 25 ഡിഗ്രിയായിരുന്നു താപനില. രാജ്ഞിയുടെ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി നടത്തിയ ഹോഴ്‌സ് ഗാര്‍ഡ് പരേഡിനിടെയായിരുന്നു സംഭവം. ശനിയാഴ്ച ഉച്ചയ്ക്കു ശേഷം ബോണ്‍മൗത്തിലെ ഒരു ബീച്ചില്‍ തീപ്പിടിത്തം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ന് 30 ഡിഗ്രി വരെയാണ് പ്രവചനമെങ്കിലും 31 വരെ ഉയരാമെന്നും അറിയിപ്പുണ്ട്.

ലണ്ടന്‍: ദുരന്തങ്ങള്‍ സംഭവിച്ചാല്‍ അവയുടെ ചിത്രങ്ങള്‍ ഫോണില്‍ പകര്‍ത്തുക, സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുക എന്നത് ജനങ്ങളുടെ പ്രത്യേകിച്ച് മലയാളികളുടെ പൊതു സ്വഭാവമാണ്. അതിനെതിരെ വ്യക്തമായ സന്ദേശം നല്‍കിയിരിക്കുകയാണ് സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ്. ഗ്രെന്‍ഫെല്‍ഡ് ദുരന്തത്തിന്റെ ഇരയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തയാള്‍ക്ക് മൂന്ന് മാസത്തെ തടവ് ശിക്ഷ വിധിച്ചു. ഒമേഗ മ്വായിക്കാംബോ എന്നയാള്‍ക്കാണ് ശിക്ഷ ലഭിച്ചത്. ടവര്‍ തീപ്പിടിത്തിന് ഇരയാക്കപ്പെട്ടയാളുടെ പകുതി മൂടിയ ശരീരത്തിന്റെ ചിത്രമാണ് ഇയാള്‍ പോസ്റ്റ് ചെയ്തത്.

ഇതേത്തുടര്‍ന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. സെക്ഷന്‍ 127 അനുസരിച്ച് രണ്ട് കുറ്റങ്ങളാണ് ഇയാള്‍ക്കു മേല്‍ ചുമത്തിയത്. പിന്നീട് വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി ഇയാളെ മൂന്ന് മാസത്തെ തടവിന് വിധിച്ചുവെന്ന് സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് അറിയിച്ചു. ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ തീപ്പിടിത്തത്തില്‍ മരണസംഖ്യ 30 ആയെന്നാണ് കണക്കുകള്‍. ഒമേഗ പോസ്റ്റ് ചെയ്ത ചിത്രം ആരുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ഇത് ഒമേഗയുടെ സഹോദരന്റെ ചിത്രമാണെന്ന് ഒരാള്‍ ബിബിസിയോട് പറഞ്ഞു. ഒമേഗയുടെ സഹോദരന്‍ മൊഹമ്മദ് ദുരന്തത്തില്‍ മരിച്ചതായി സ്ഥിരീകരിച്ചിരുന്നു.

120 ഫ്‌ളാറ്റുകളായിരുന്നു കെട്ടിടത്തില്‍ ഉണ്ടായിരുന്നത്. ഇവയില്‍ എത്ര പേര്‍ ഉണ്ടായിരുന്നു എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. കെട്ടിടത്തിനുള്ളില്‍ തെരച്ചില്‍ പുരോഗമിക്കുകയാണ്. മരണസംഖ്യ ഇനിയും കൂടാന്‍ ഇടയുണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചന.

സ്വന്തം ലേഖകന്‍

സ്വിന്‍ഡൻ :  സാമൂഹിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ബ്രിട്ടനിലെ പരമോന്നത ബഹുമതിയായ ബ്രിട്ടീഷ് എംപയര്‍ മെഡല്‍ മലയാളിക്ക്. 2007-ല്‍ സ്വിന്‍ഡനിലേക്ക് കുടിയേറിയ റോയി സ്റ്റീഫനാണ് ബിഇഎം ലഭിച്ചത്. ബ്രിട്ടീഷ് രാജ്ഞിയുടെ ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി എല്ലാ വര്‍ഷവും യു.കെയില്‍ വ്യാപകമായി തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികള്‍ക്കാണ് ഈ അംഗീകാരം നല്‍കപ്പെടുന്നത്. ജൂണ്‍ 17-ാം തീയതി ലണ്ടന്‍ ഗസറ്റിലും മറ്റ് ദേശീയ മാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചശേഷം അതാത് കൗണ്ടിയുടെ ലോര്‍ഡ് ലെഫ്റ്റനനിന്റെ ഓഫീസ് ആണ് ഈ അവാര്‍ഡ് നല്‍കുന്നത്. പിന്നീട് ബ്രിട്ടീഷ് രാജ്ഞിയുടെ ഗാര്‍ഡന്‍ പാര്‍ട്ടിയിലേക്ക് കുടുംബസമേതം ക്ഷണിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്നതാണ്. ഈ വര്‍ഷം ഒരു മലയാളിക്ക് ഈ അവാര്‍ഡ് ലഭിക്കുന്നത് ലോകത്തെമ്പാടുമുള്ള മലയാളികള്‍ക്ക് അഭിമാനമായി മാറുകയാണ്.

2007-ല്‍ സ്വിന്‍ഡനിലേക്ക് കുടിയേറിയ റോയി സ്റ്റീഫന്‍ വിവിധ സാമൂഹിക സംഘടനകളിലെ നിറസാന്നിധ്യമാണ്. വില്‍ഷെയര്‍ മലയാളി അസോസിയേഷനിലൂടെ സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ തുടങ്ങി, പിന്നീട് യുകെയുടെ പല ഭാഗങ്ങളിലുള്ള വിവിധ സംഘടനകളില്‍ ക്രിയാത്മകമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് വിജയകരമായി പ്രവര്‍ത്തിച്ച് മറ്റുള്ളവരുടെ അഭിനന്ദനങ്ങള്‍ നേടുവാന്‍ സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കമ്മ്യൂണിറ്റി പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായവ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അനുയോജ്യമായ സാമ്പത്തിക ആനുകൂല്യം കൗണ്‍സിലുകളില്‍ നിന്നും അതുപോലെയുള്ള ഫണ്ടിംഗ് ഏജന്‍സികളില്‍ നിന്നും നേടിയെടുക്കാനുള്ള കഴിവാണ്. ബ്രിട്ടീഷ് സമൂഹവുമായി ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനം അദ്ദേഹത്തിന്റെ എല്ലാ പദ്ധതികളിലും പ്രതിഫലിച്ച് കാണുവാന്‍ സാധിക്കും.

യുകെയിലെ തിരക്കേറിയ ജീവിതത്തില്‍ ഫുള്‍ടൈം ജോലിയും ചെയ്ത് കുടുംബത്തെയും നോക്കി, മൂന്ന് രജിസ്ട്രേഡ് ചാരിറ്റികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധ്യമായത് അത്ഭുതാവഹമാണ്. ഇത് തന്നെയായിരിക്കാം അദ്ദേഹത്തിന് ഈ അവാര്‍ഡ് നല്‍കുവാന് ബ്രിട്ടീഷ് ഭരണകൂടത്തെ പ്രേരിപ്പിച്ചത്. സ്വിന്‍ഡനിലെ ബക്ക്ഹെര്‍സ്റ്റ് കമ്മ്യൂണിറ്റി സെന്‍ഡര്‍, വില്‍ഷെയര്‍ മലയാളി അസോസിയേഷന്‍, യു.കെ. ക്നാനായ കാത്തലിക് അസോസിയേഷന്‍ എന്നീ സംഘടനകള്‍ക്ക് പുറമെ യുകെയിലെ സീറോ മലബാര്‍ സഭ കമ്മിറ്റിയിലും, യുക്മയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

യു.കെ.കെ.സി.എ യുടെ എല്ലാ യൂണിറ്റുകളിലും ബിഗ് ലോട്ടറി ഫണ്ടിന്റെ സഹായത്തോടെ ഇന്‍സ്പെയര്‍ യു.കെ.കെ.സി.എ എന്ന പേരില്‍ നടത്തിയ അര്‍ദ്ധദിന സാഹിത്യ ശില്‍പശാലകളും സ്വിന്‍ഡനിലെ മലയാളം ലൈബ്രറിയും മുടങ്ങാതെയുള്ള ന്യൂസ് ലെറ്ററുകളുടെ ഏറെ ജനശ്രദ്ധ നേടിയ പ്രവര്‍ത്തനങ്ങളാണ്. ഈ അടുത്ത കാലത്ത് അവിവ കമ്മ്യൂണിറ്റി ഫണ്ടിന്റെ സഹായത്തോടെ ക്നാനായ സമരിറ്റന്‍സ് എന്ന സംഘടനയ്ക്ക് വേണ്ടി ‘കുടുംബം സമൂഹത്തിന്റെ ആണിക്കല്ല് എന്ന വിഷയത്തില്‍ യുകെയുടെ പലഭാഗങ്ങളിലും അര്‍ദ്ധദിന സെമിനാറുകള്‍ സംഘടിപ്പിച്ചും നാട്ടിലുള്ള പാവപ്പെട്ട വ്യക്തികളെ സഹായിക്കുവാനുള്ള ധനസമാഹരണം നടത്തിയും യുകെയിലുള്ള മലയാളി കുടുംബങ്ങളോട് നിരന്തരം ഇടപഴകി പ്രവര്‍ത്തിക്കൊണ്ടിരിക്കുന്നു.

റോയി സ്റ്റീഫന്റെ മികവുറ്റ പ്രവര്‍ത്തനങ്ങളെ ആദരിച്ചുകൊണ്ട് 2015-ല്‍ സ്വിന്‍ഡന്‍ ബോറോ കൗണ്‍സില്‍ പ്രൈഡ് ഓഫ് സ്വിന്‍ഡന്‍ അവാര്‍ഡ് നല്‍കിയിരുന്നു. 2015ലെ ബ്രിട്ടീഷ് മലയാളിയുടെ ന്യൂസ് മേക്കര്‍ അവാര്‍ഡിന്റെ ഫൈനല്‍ ലിസ്റ്റിലും ഇടം നേടിയിരുന്നു. ബ്രിട്ടീഷ് എംപയര്‍ അവാര്‍ഡ് ലഭിച്ച റോയി സ്റ്റീഫന് മലയാളം യുകെയുടെ അഭിനന്ദനങ്ങള്‍

ലെസ്റ്ററിലെ മദര്‍ ഓഫ് ഗോഡ് പള്ളിയില്‍ പത്ത് വര്‍ഷത്തിലധികമായി നടന്ന് വന്നിരുന്ന സീറോമലബാര്‍ കുര്‍ബാനകള്‍ നിര്‍ത്തലാക്കിയ നടപടിക്കെതിരെ ഇവിടുത്തെ സീറോമലബാര്‍ വിശ്വാസ സമൂഹം രംഗത്ത്. നിരവധി വര്‍ഷങ്ങളായി നൂറു കണക്കിന് വിശ്വാസികള്‍ ഭക്തിനിര്‍ഭരം പങ്കെടുത്തിരുന്ന മലയാളം കുര്‍ബാനകള്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ മെയ് മാസം മുതല്‍ നിര്‍ത്തലാക്കിയ നടപടിയാണ് വിശ്വാസികളെ അമ്പരപ്പിച്ചത്. ഏകദേശം മുന്നൂറോളം കുടുംബങ്ങള്‍ പങ്കെടുത്തിരുന്ന കുര്‍ബാനകള്‍ എല്ലാ ഞായറാഴ്ചകളിലും പതിനൊന്നര മണിക്കായിരുന്നു ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് പള്ളിയില്‍ നടന്നു വന്നിരുന്നത്. പലപ്പോഴും പള്ളിക്കുള്ളില്‍ സ്ഥലമില്ലാത്ത വിധം വിശ്വാസികള്‍ ഈ കുര്‍ബാനയില്‍ പങ്കെടുത്തിരുന്നു. കുര്‍ബാനയോടനുബന്ധിച്ച് ഇരുനൂറോളം കുട്ടികള്‍ക്ക് വേദപഠനവും ഇവിടെ നടന്നിരുന്നു. മലയാളിയായ ഇവിടുത്തെ ഇടവക വികാരി തന്നെയായിരുന്നു കുര്‍ബാനയ്ക്ക് കാര്‍മ്മികത്വം വഹിച്ചിരുന്നത്.

എന്നാല്‍ ഇക്കഴിഞ്ഞ മെയ് മാസം ആദ്യ ആഴ്ചയിലെ മലയാളം കുര്‍ബാനയ്ക്ക് ശേഷം ഇനി മുതല്‍ ഇവിടെ മലയാളം കുര്‍ബാനകളും അനുബന്ധ സേവനങ്ങളും എല്ലാ ആഴ്ചയും നടന്ന് വന്നിരുന്നത് ഉണ്ടാവില്ല എന്ന് ഇടവക വികാരി പ്രഖ്യാപിക്കുകയായിരുന്നു. പകരം മലയാളം കുര്‍ബാന നടന്നിരുന്ന സമയങ്ങളില്‍ ഇനി ഇംഗ്ലീഷ് കുര്‍ബാന മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ എന്നും താത്പര്യമുള്ളവര്‍ മാത്രം പങ്കെടുത്താല്‍ മതിയെന്നും വിശ്വാസികളെ അറിയിച്ചു. മാസത്തില്‍ ഒരു മലയാളം കുര്‍ബാന തുടരുന്നതായിരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.

കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലെസ്റ്ററിലേക്ക് കുടിയേറിയ വിശ്വാസികള്‍ വളരെ കഷ്ടപ്പാടുകള്‍ സഹിച്ച് ആരംഭിച്ച മലയാളം കുര്‍ബാനകളാണ് ഒറ്റയടിക്ക് നിര്‍ത്തലാക്കിയത് എന്നത് ഇവിടുത്തെ വിശ്വാസി സമൂഹത്തെ നിരാശയിലാഴ്ത്തിയിരിക്കുകയാണ്.  ജനിച്ച് വളര്‍ന്ന നാടും വീടും ഉപേക്ഷിച്ച് മറുനാട്ടില്‍ എത്തിയെങ്കിലും തങ്ങളുടെ പാരമ്പര്യങ്ങളും വിശ്വാസങ്ങളും പിന്തുടരുന്ന കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഈ വിശ്വാസികള്‍ക്ക് കുര്‍ബാനകള്‍ നിര്‍ത്തലാക്കിയ നടപടി അവിശ്വസനീയമായിരുന്നു.

സാമ്പത്തികമായി തകര്‍ന്ന് മുന്‍പോട്ടു കൊണ്ടുപോകാന്‍ ബുദ്ധിമുട്ടിയിരുന്ന പള്ളി മലയാളികളായ വിശ്വാസികളുടെ പിന്‍ബലത്തില്‍ നടത്തിയ സാമ്പത്തിക സഹകരണത്തോടെ ആയിരുന്നു തകര്‍ച്ചയില്‍ നിന്നും കര കയറിയത്. ഇതിനായി അകമഴിഞ്ഞ് സഹകരിച്ച ഇവിടുത്തെ സീറോമലബാര്‍ വിശ്വാസികള്‍ പള്ളിയുടെ അറ്റകുറ്റപ്പണികള്‍ നടത്തി നവീകരിക്കുകയും, പള്ളിയുടെ ഹാള്‍ പുനരുദ്ധരിക്കുകയും, പള്ളിക്ക് പുതിയ സൗണ്ട് സിസ്റ്റം, സിസി ടിവി, അലാറം തുടങ്ങിയവ വാങ്ങി നല്‍കുകയും ചെയ്തിരുന്നു. കൂടാതെ ഒന്ന് മുതല്‍ പതിനൊന്നാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കായി വേദപഠനവും ഇവിടെ മുടങ്ങാതെ നടന്നിരുന്നു.

യുകെയിലെ സീറോമലബാര്‍ വിശ്വാസികള്‍ക്കായി പുതിയ രൂപത നിലവില്‍ വരികയും പ്രഥമ മെത്രാനായി നിയോഗിക്കപ്പെട്ട അഭിവന്ദ്യ സ്രാമ്പിക്കല്‍ പിതാവിന്‍റെ നേതൃത്വത്തില്‍ വിശ്വാസ വളര്‍ച്ച പ്രാപിക്കുകയും ചെയ്ത് വരുന്ന അവസരത്തില്‍ യുകെയില്‍ ഏറ്റവുമധികം സീറോമലബാര്‍ വിശ്വാസികള്‍ ഉള്ള ലെസ്റ്ററില്‍ ഉണ്ടായിരുന്ന കുര്‍ബാന നിര്‍ത്തലാക്കിയ നടപടി അപ്രതീക്ഷിതമായിരുന്നു. ഇതിനോടുള്ള പ്രതികരണത്തിന്റെ ഭാഗമായി മെയ് മാസം അവസാനം ലെസ്റ്ററില്‍ നടന്ന ആള്‍ യുകെ ജീസസ് യൂത്ത് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന് ഒരു നിവേദനം നല്‍കി ഇവിടുത്തെ വിശ്വാസികള്‍ കുര്‍ബാന പുനസ്ഥാപിച്ച് കിട്ടാനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചിരുന്നു.

എന്നാല്‍ കുര്‍ബാന നിഷേധിക്കപ്പെട്ട് രണ്ട് മാസങ്ങള്‍ പൂര്‍ത്തിയാകാന്‍ പോകുമ്പോഴും ഇത് പുനസ്ഥാപിക്കപ്പെടും എന്ന കാര്യത്തില്‍ പ്രതീക്ഷാ നിര്‍ഭരമായ നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ല എന്നതിനാല്‍ കൂടുതല്‍ പരിശ്രമങ്ങള്‍ നടത്താനാണ് വിശ്വാസി സമൂഹത്തിന്‍റെ നീക്കം. അടുത്ത പടിയായി ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് പള്ളിയുടെ രൂപതാദ്ധ്യക്ഷനായ നോട്ടിംഗ്ഹാം ബിഷപ്പിന് നിവേദനം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് വിശ്വാസികള്‍ ഇപ്പോള്‍. ഇതിനായി തുടങ്ങിയ ഓണ്‍ലൈന്‍ പെറ്റീഷന് വന്‍ പിന്തുണയാണ് ഉണ്ടായിരിക്കുന്നത്.  നോട്ടിംഗ്ഹാം രൂപതയില്‍ നിന്നും അനുകൂല നിലപാടുണ്ടായാല്‍ മാത്രമേ മലയാളം കുര്‍ബാന പുനസ്ഥാപിക്കപ്പെടുന്ന കാര്യത്തില്‍ തീരുമാനമാകൂ എന്നതിനാല്‍ പരമാവധി ആളുകള്‍ ഈ പെറ്റീഷനില്‍ ഒപ്പിടണമെന്ന് ലെസ്റ്റര്‍ സീറോമലബാര്‍ വിശ്വാസി സമൂഹം അഭ്യര്‍ത്ഥിക്കുന്നു. പെറ്റീഷനില്‍ ഒപ്പിടാനുള്ള ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.

http://www.gopetition.com/petitions/pastoral-care-for-the-kerala-catholic-community-in-leicester.html

പെറ്റീഷന്‍റെ പൂര്‍ണ്ണരൂപം വായിക്കുന്നതിന് താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക

https://docs.google.com/document/d/1AuMeW2557rqBOG32pDiFxZ2y3WfRBNlHB6wu88tQFRE/edit

എഴുനൂറോളം വിശ്വാസികള്‍ എല്ലാ ആഴ്ചകളിലും പങ്കെടുത്തിരുന്ന മലയാളം കുര്‍ബാന പുനസ്ഥാപിച്ച് കിട്ടുന്നതിനായി പ്രാര്‍ത്ഥനയില്‍ മുറുകെ പിടിച്ച് മുന്‍പോട്ടു പോകുമെന്ന് ദൃഡനിശ്ചയം ചെയ്ത് ആണ് ഇവിടുത്തെ വിശ്വാസികള്‍ നില കൊള്ളുന്നത്. വ്യക്തിപരമായ പ്രശ്നങ്ങള്‍ ഒരു സമൂഹത്തിന്‍റെയാകെ വിശാസത്തെ ഹനിക്കുന്ന നിലയിലേക്ക് എത്തിക്കുന്ന നിലപാടില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്‍വാങ്ങണമെന്നും ഇവിടുത്തെ വിശാസികള്‍ അഭ്യര്‍ത്ഥിക്കുന്നു.

ലണ്ടന്‍: എന്‍എച്ച്എസ് ആധുനികവല്‍ക്കരണത്തിന്റെ പേരില്‍ സെന്‍ട്രല്‍ ലണ്ടനിലെ ആശുപത്രികള്‍ വില്‍ക്കാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. ലണ്ടനിലെ മറ്റ് ആശുപത്രികളിലേക്ക് ഇവിടെ നല്‍കിവരുന്ന സേവനങ്ങള്‍ മാറ്റുന്നതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലണ്ടന്റെ ഹൃദയഭാഗത്തുള്ളതും ഏറ്റവും പ്രധാനപ്പെട്ട ആശുപത്രിയുമായ ചെയറിംഗ് ക്രോസ് ഹോസ്പിറ്റലിലെ സൗകര്യങ്ങള്‍ 13 ശതമാനം വെട്ടിച്ചുരുക്കാന്‍ നീക്കമുണ്ട്. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച സസ്‌റ്റെയ്‌നബിലിറ്റി ആന്‍ഡ് ട്രാന്‍സ്ഫര്‍മേഷന്‍ പദ്ധതി പ്രകാരമാണ് ഇത്. ഇംഗ്ലണ്ടിലെ 44 ആശുപത്രികളിലാണ് ഈ പദ്ധതി നടപ്പാക്കാന്‍ മുന്‍ ആരോഗ്യ സെക്രട്ടറി നിര്‍ദേശിച്ചത്.

എന്നാല്‍ ഈ പദ്ധതി നടപ്പാക്കുന്നതോടെ ആശുപത്രികളില്‍ നല്‍കി വരുന്ന സേവനങ്ങള്‍ ഇല്ലാതാകുമെന്നതു മാത്രമാണ് സംഭവിക്കുകകയെന്ന് ആദ്യം മുതലേ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പദ്ധതിക്കായി നല്‍കിയ നിര്‍ദേശങ്ങളില്‍ പോലും വ്യക്തതയില്ലായിരുന്നു. ചെയറിംഗ് ക്രോസിനെ കമ്യൂണിറ്റി സ്വഭാവത്തിലേക്ക് മാറ്റാനാണ് പദ്ധതി. ഇത് ആത്യന്തികമായി രോഗികള്‍ക്ക് ദോഷമേ വരുത്തൂ എന്ന് ഡോക്ടര്‍മാരും സാമൂഹ്യപ്രവര്‍ത്തകരും അഭിപ്രായപ്പെടുന്നു. ആശുപത്രിയുടെ 13 ശതമാനം സൗകര്യങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി ഭൂമി വിറ്റഴിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് രേഖകള്‍ പറയുന്നുവെന്നാണ് റിപ്പോര്‍ട്ട്.

2021ല്‍ ഭേദഗതികളോടെ നടപ്പില്‍ വരുത്താനുദ്ദേശിക്കുന്ന പദ്ധതി ആശുപത്രികളുടെയും എന്‍എച്ച്എസ് സേവനങ്ങളുടെയും കടക്കല്‍ കത്തി വെക്കുന്നത്തിനു തുല്യമാണെന്നും വിലയിരുത്തപ്പെടുന്നു. ഇപ്പോള്‍ പുറത്തു വന്ന ഈ വിവരങ്ങളേക്കുറിച്ചുള്ള ആശങ്ക 2015ല്‍ത്തന്നെ ഉയര്‍ന്നിരുന്നെങ്കിലും അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് കാമറൂണും എന്‍എച്ച്എസ് നേതൃത്വവും അക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല.

ലണ്ടന്‍: സമ്മര്‍ അവധി ദിനങ്ങള്‍ ആരംഭിക്കുമ്പോള്‍ 16 ദിവസത്തെ സമരത്തിന് ഒരുങ്ങി ബ്രിട്ടീഷ് എയര്‍വേയ്‌സ് ജീവനക്കാര്‍. ഇതോടെ ക്യാബിന്‍ ജീവനക്കാരും മാനേജ്‌മെന്റുമായി തുടരുന്ന അസ്വാരസ്യങ്ങള്‍ സമ്മറില്‍ കടുത്ത യാത്രാക്ലേശം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ജൂലൈ 1 മുതല്‍ 16 വരെ പണിമുടക്കുമെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സിലെ യുണൈറ്റ് അംഗങ്ങള്‍ അറിയിച്ചു. 26 ദിവസത്തെ സമരത്തില്‍ പങ്കെടുത്ത ജീവനക്കാരെ കരിമ്പട്ടികയില്‍ പെടുത്തിയ കമ്പനിക്കെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും യൂണിയന്‍ അറിയിച്ചു.

വിമാന സര്‍വീസുകളെ ബാധിക്കില്ലെന്നാണ് കമ്പനി അവകാശപ്പെടുന്നതെങ്കിലും മെയ്മാസത്തില്‍ ഐടി തകരാറ് മൂലം ആയിരങ്ങള്‍ക്ക് യാത്ര മുടങ്ങിയ സംഭവം ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ ചരിത്രത്തില്‍ത്തന്നെ കറുത്ത ഏടായി മാറിയിരിക്കുകയാണ്. ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ മിക്‌സ്ഡ് ഫ്‌ളീറ്റ് ഓപ്പറേഷനില്‍ വിന്യസിച്ചിരിക്കുന്ന ജീവനക്കാരാണ് ഇപ്പോള്‍ സമരത്തിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. 70 ഡൊമസ്റ്റിക്, യൂറോപ്യന്‍-ദീര്‍ഘദൂര സര്‍വീസുകള്‍, അബര്‍ദീന്‍, മാഞ്ചസ്റ്റര്‍, ബെല്‍ഫാസ്റ്റ് സിറ്റി തുടങ്ങിയ സര്‍വീസുകള്‍ എന്നിവയില്‍ മിക്‌സ്ഡ് ഫ്‌ളീറ്റ് ജീവനക്കാരാണ് നിയോഗിക്കപ്പെടുന്നത്.

ഹീത്രൂവില്‍ നിന്നുള്ള മിക്‌സ്ഡ് ഫ്‌ളീറ്റ് ദീര്‍ഘദൂര സര്‍വീസുകളില്‍ പ്രധാനപ്പെട്ടവ ബാങ്കോക്ക്, ചിക്കാഗോ, ജോഹാനസ്ബര്‍ഗ്, ലാസ് വേഗാസ്, സിംഗപ്പൂര്‍, സിഡ്‌നി എന്നിവിടങ്ങളിലേക്കുള്ളവയാണ്. അവധിക്കാല യാത്രകള്‍ക്കും മറ്റും തയ്യാറെടുക്കുന്നവര്‍ക്ക് സമരം ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചേക്കാം. കഴിഞ്ഞ വര്‍ഷം ആരംഭിച്ച ശമ്പള പ്രതിസന്ധിയാണ് ഇപ്പോള്‍ തുടരെയുള്ള സമരങ്ങള്‍ക്ക് കാരണമാകുന്നത്.

RECENT POSTS
Copyright © . All rights reserved