Main News

ലണ്ടന്‍: എന്‍എച്ച്എസില്‍ നടപ്പാക്കുന്ന ഫണ്ട് വെട്ടിക്കുറയ്ക്കലുകള്‍ ബാധിക്കുന്നത് കുട്ടികളുടെ ചികിത്സാമേഖലയെ. ക്യാന്‍സര്‍ നിര്‍ണയം, കുട്ടികളില്‍ ആവശ്യമായ സങ്കീര്‍ണ്ണമായ ചികിത്സകള്‍ എന്നിവയുടെ ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കാനാണ് പദ്ധതിയെന്നാണ് വിവരം. നിലവിലുള്ള സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കമെങ്കിലും ചികിത്സാരംഗത്ത് ഇത് പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ക്യാംപെയിനര്‍മാര്‍ പറയുന്നു. സൗത്ത് ഗ്ലോസ്റ്റര്‍ഷയര്‍ ക്ലിനിക്കല്‍ കമ്മീഷനിംഗ് ഗ്രൂപ്പ് തയ്യാറാക്കിയ പദ്ധതി വിവരാവകാശ നിയമമനുസരിച്ചാണ് പുറത്തായത്.

അത്ര അത്യാവശ്യമല്ലാത്ത ഓപ്പറേഷനുകളും ഈ പദ്ധതിയനുസരിച്ച് സൗജന്യത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടേക്കും. നിര്‍ദ്ദയമായ ഫണ്ട് വെട്ടിച്ചുരുക്കല്‍ എന്ന് വിമര്‍ശകര്‍ വിശേഷിപ്പിക്കുന്ന നടപടികള്‍ക്ക് ഏറ്റവും ഒടുവിലെ ഉദാഹരണമാണ് ഇത്. 38 ഡിഗ്രീസ് എന്ന ക്യാംപെയിന്‍ ഗ്രൂപ്പാണ് ഈ വിവരങ്ങള്‍ പുറത്തു വിട്ടത്. ഇംഗ്ലണ്ടിലെ 13 മേഖലകളിലെ എന്‍എച്ച്എസ് സേവനദാതാക്കളോട് ഇവ നടപ്പിലാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സൗത്ത് ഗ്ലോസ്റ്റര്‍ഷയറില്‍ 5 ദശലക്ഷം പൗണ്ടിന്റെ ലോക്കല്‍ സര്‍വീസുകളാണ് കൂടുതലായി വെട്ടിച്ചുരുക്കുന്നത്. എന്‍എച്ച്എസ് റെഗുലേറ്റര്‍മാര്‍ നടത്തുന്ന ഈ സേവനങ്ങള്‍ കുറയ്ക്കുന്നതിലൂടെ 250 മില്യന്‍ മിച്ചം പിടിക്കാനാണ് ശ്രമം. ക്യാന്‍സര്‍ നിര്‍ണ്ണയം, ന്യൂറോളജിക്കല്‍ റിഹാബിലിറ്റേഷന്‍, അപകടങ്ങള്‍ മൂലമോ അല്ലാതെയ ഉണ്ടാകുന്ന വൈകല്യങ്ങള്‍ ഉള്ളവരെ പുനരധിവസിപ്പിക്കല്‍ തുടങ്ങിയ പദ്ധതികള്‍ക്ക് നല്‍കിവന്നിരുന്ന ഫണ്ടുകളാണ് ഇല്ലാതാകുന്നത്.

ഫാ. ബിജു കുന്നയ്ക്കാട്ട്

സമൂഹത്തിന്റെ അടിസ്ഥാന ഘടകങ്ങളാണ് കുടുംബങ്ങള്‍. കുടുംബം രൂപപ്പെടുന്നതോ വിവാഹത്തിലൂടെയും. ഭര്‍ത്താവും ഭാര്യയും കൂടിച്ചേര്‍ന്ന് ഇമ്പത്തില്‍ കഴിയുന്ന കുടുംബങ്ങള്‍ ഭൂമിയിലെ സ്വര്‍ഗ്ഗമത്രേ. വ്യക്തിജീവിതത്തിലും സമൂഹ രൂപീകരണത്തിലും ഇത്ര പ്രാധാന്യമുള്ള കുടുംബജീവിതത്തിന്റെ നാന്ദിയായ വിവാഹത്തിന് ലോകം വലിയ പ്രാധാന്യമാണ് കല്‍പിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും വിവിധ സംസ്‌കാരങ്ങളിലും വിവാഹവും അതിന്റെ ആഘോഷങ്ങളും വ്യത്യസ്തങ്ങളായ ചടങ്ങുകളോടെ കൊണ്ടാടാറുണ്ട്. ഏതാനും മിനിറ്റുകള്‍ മാത്രം നീണ്ടുനില്‍ക്കുന്ന ചടങ്ങുകള്‍ മുതല്‍ ആഴ്ചകളും മാസങ്ങളും വരെ നീണ്ടുനില്‍ക്കുന്ന ചടങ്ങുകള്‍ വരെ വിവാഹത്തോടനുബന്ധിച്ച് പലയിടങ്ങളിലും നടക്കാറുണ്ട്.

ഓരോ സ്ഥലത്തുമുള്ള പരമ്പരാഗത ആചാരങ്ങള്‍ക്ക് പുറമേ വിവാഹ ആഘോഷങ്ങള്‍ വ്യത്യസ്ഥമാക്കാനായി പലരും വിചിത്രമായ പല കാര്യങ്ങളും ഇക്കാലത്ത് സംഘടിപ്പിക്കാറുണ്ട്. വെള്ളത്തിനടിയില്‍ വച്ച് വിവാഹിതരാകുന്നവര്‍, ആകാശത്തുവച്ച് വരണമാല്യം ചാര്‍ത്തുന്നവര്‍, കാടിനുള്ളിലും കടല്‍ത്തീരത്തും വിവാഹവേദി തയ്യാറാക്കുന്നവര്‍, രാഷ്ട്രീയ-സിനിമാ താരങ്ങളുടെ സാന്നിധ്യത്താല്‍ വിവാഹ ആഘോഷം കൊഴുപ്പിക്കുന്നവര്‍, വരനും വധുവും ഉള്‍പ്പെടെ പാട്ടുപാടിയും ഡാന്‍സുകളിലും വിവാഹദിനം അവിസ്മരണീയമാക്കുന്നവര്‍ ഇങ്ങനെ നിരവധി വ്യത്യസ്ഥതകളുമായി വാര്‍ത്തകളില്‍ ഇടംനേടുന്ന വിവാഹങ്ങളുണ്ട്. ചില അന്ധവിശ്വാസങ്ങളുടെ പേരില്‍ ചില മൃഗങ്ങളെ ജീവിത പങ്കാളിയായി സ്വീകരിക്കുന്ന വിചിത്ര മനുഷ്യരുമുണ്ട്. വിവാഹ ആഘോഷം വ്യത്യസ്ഥമാക്കി പുലിവാലു പിടിച്ചതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം ശ്രീലങ്കയിലെ കാന്‍ഡിയില്‍ നിന്നാണ്. വധുവിന്റെ രണ്ടുമൈല്‍ നീളമുള്ള വിവാഹസാരി പിടിക്കാന്‍ നിയോഗിച്ചത് 250 കുട്ടികളെ വിവാഹവേദിയില്‍ പൂക്കള്‍ പിടിച്ചത് 100 കുട്ടികള്‍. സ്‌കൂള്‍ പ്രവൃത്തിദിനത്തില്‍ കുട്ടികളെ നിയമവിരുദ്ധമായി ഇത്തരം ജോലിക്ക് നിയോഗിച്ചതിനാണ് പോലീസ് കകേസെടുത്തിരിക്കുന്നത്. പുതുമയ്ക്ക് വേണ്ടി ചെയ്ത വിവാഹ ആഘോഷം അക്ഷരാര്‍ത്ഥത്തില്‍ പുലിവാലായി മാറി. കുറ്റം തെളിഞ്ഞാല്‍ വധു പത്ത് വര്‍ഷം ജയിലില്‍ കിടക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍!

ഏറെ കൊട്ടിഘോഷിക്കപ്പെട്ടു നടക്കപ്പെടുന്ന പല സിനിമാ – വിവാഹങ്ങളും ശുഭാന്ത്യത്തിലെത്താറില്ല. മുമ്പെങ്ങുമില്ലാത്തപോലെ ഇക്കാലത്ത് സാധാരണക്കാരുടെ വിവാഹ – കുടുംബ ജീവിതങ്ങളിലും അസ്വാരസ്യങ്ങള്‍ തലപൊക്കുന്നു. വിവാഹ കുടുംബജീവിതങ്ങളിലും അസ്വാരസ്യങ്ങള്‍ തലപൊക്കുന്നു. വിവാഹമോചനത്തിനായി സമര്‍പ്പിക്കപ്പെടുന്ന പരാതികളടെ എണ്ണം കൂടിവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ലോകം മാറിവരുന്നതിന്റെയും പുതിയ കണ്ടുപിടുത്തങ്ങളും ജീവിത സൗകര്യങ്ങളും ഉണ്ടായി വരുന്നതിന്റെയും വാര്‍ത്താമാധ്യമങ്ങളുടെ സ്വാധീനത്തിന്റെയും വര്‍ദ്ധിച്ചുവരുന്ന വ്യക്തി സ്വാതന്ത്ര്യ ചിന്തയുടെയുമെല്ലാം ഫലങ്ങളും സ്വാധീനവും ഇന്നത്തെ കുടുംബജീവിതങ്ങളെ വളരെ ശക്തമായ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്.

ഭാര്യാഭര്‍തൃ ബന്ധങ്ങളില്‍ അകല്‍ച്ചയും മക്കളും മാതാപിതാക്കളും തമ്മിലുള്ള സ്നേഹത്തില്‍ ഉണ്ടായ ഭാവമാറ്റങ്ങളും കുറഞ്ഞുവരുന്ന അയല്‍പക്കബന്ധങ്ങളും വ്യക്തിജീവിതത്തിന്റെ സമഗ്രത നഷ്ടപ്പെടുന്നതുമെല്ലാം ഇന്ന് പതിവുകാഴ്ചകളാകുന്നു. നഷ്ടപ്പെട്ടു പോകുന്ന ഈ കുടുംബജീവിത വിശുദ്ധി വീണ്ടെടുക്കേതുണ്ട്. കാരണം സമൂഹത്തിന്റെ അടിസ്ഥാനഘടകം നന്നായാല്‍ സമൂഹം നന്നാവും. ഈ അടിസ്ഥാനഘടകത്തില്‍ ചീയല്‍ സംഭവിച്ചാല്‍ അതു സമൂഹത്തെ മുഴുവന്‍ രോഗാതുരമാക്കും. വിവാഹദിനം എത്ര ആര്‍ഭാടമായി ആഘോഷിക്കപ്പെചുന്നു എന്നല്ല, വിവാഹത്തിനുശേഷം ഭാര്യാഭര്‍ത്താക്കന്മാര്‍ എങ്ങനെ ജീവിക്കുന്നു എന്നു നോക്കിയാണ് ഓരോ വിവാഹവും വിലയിരുത്തപ്പെടേണ്ടത്.

വിവാഹ ജീവിത വിജയത്തിന്റെ അടിസ്ഥാന സൂത്രവാക്യം വി. ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ”നിങ്ങളിലോരോ വ്യക്തിയും തന്നെപ്പോലെ തന്നെ ഭാര്യയെ സ്നേഹിക്കണം, ഭാര്യയാകട്ടെ ഭര്‍ത്താവിനെ ബഹുമാനിക്കുകയും വേണം.” (എഫേസോസ് 5:33). ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള പരസ്പര സ്നേഹവും പരസ്പര ബഹുമാനവുമാണ് കുടുംബജീവിത വിജയത്തിന്റെ നെടുംതൂണുകള്‍. സ്നേഹമുണ്ടെങ്കില്‍ ബഹുമാനവുമുണ്ടാകും, ബഹുമാനമുണ്ടെങ്കില്‍ പരസ്പരം സ്നേഹിക്കാനുമാകും. സ്നേഹമെന്നത് ജീവനുള്‍പ്പെടെ എന്തും പങ്കാളിക്കുവേണ്ടി കൊടുക്കുവാന്‍ കാണിക്കുന്ന മനസാണ്. അങ്ങനെയുള്ള ജീവിതത്തില്‍ പരസ്പര പരാതികള്‍ക്ക് സ്ഥാനമില്ല. തനിക്കുള്ളതും തന്നെത്തന്നെയും പൂര്‍ണമായി പങ്കാളിക്ക് കൊടുക്കുവാന്‍ മനസു കാണിക്കുന്ന ഒരാള്‍ തന്റെ ജീവിത പങ്കാളിയോടുള്ള സ്നേഹം അതിന്റെ പൂര്‍ണതയില്‍ പ്രകാശിപ്പിക്കുകയാണ്.

വിവാഹജീവിതത്തില്‍ ഭര്‍ത്താവ് ഭാര്യയെ തന്നെക്കാള്‍ വലുതായും തന്റെ ആവശ്യങ്ങളെക്കാള്‍ ഭാര്യയുടെ ആവശ്യങ്ങളെ വലുതായും കാണുന്നതിനെയാണ് ബഹുമാനം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഭാര്യയും അതുപോലെ തന്നെ തന്റെ ഭര്‍ത്താവിനെക്കുറിച്ചും കണക്കാക്കുന്നു. വിവാഹം ഒരു മറക്കലും ഒരു ഓര്‍മ്മിക്കലുമാണെന്നു പൊതുവെ പറയാറുണ്ട്. സ്വയം മറക്കാനും പങ്കാളിയെ ഓര്‍മ്മിക്കാനുള്ള ജീവിതമാണ് വിവാഹം.

ഇതിനു വിപരീതമായി എപ്പോഴൊക്കെ സംഭവിക്കുന്നോ അതായത്, സ്വയം മാത്രം ഓര്‍മ്മിക്കാനും പങ്കാളിയെ മറക്കാനും തുടങ്ങുന്നാ അപ്പോള്‍ മാത്രമാണ് വിവാഹജീവിതത്തില്‍ പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്.

ഈ പരസ്പര സ്നേഹവും ബഹുമാനവുമുണ്ടെങ്കില്‍ ജീവിതത്തിന്റെ ഏതു വിപത്സന്ധിയെയും മറികടക്കാന്‍ ദമ്പതികള്‍ക്കാവും. റീടേയ്ക്കോ ട്രയലോ ഇല്ലാതെ, അഭിനയമല്ലാതെ ആത്മാര്‍ത്ഥമായ ജീവിതമായി മുമ്പോട്ടുമാത്രം പോകേണ്ടതാണ് വിവാഹ/കുടുംബജീവിതം. ക്രൈസ്തവ കാഴ്ചപ്പാടില്‍ വിവാഹം ഒരു കുദാശയാണ്. കൂദാശ എന്ന വാക്കിന്റെ അര്‍ത്ഥം വിശുദ്ധീകരിക്കുന്ന കര്‍മ്മം എന്തത്രേ. കത്തോലിക്കാ സഭയിലെ ഏഴു കൂദാശകളില്‍ വിവാഹം എന്ന ഒരു കൂദാശ മാത്രമാണ് രണ്ടുപേര്‍ (ഭര്‍ത്താവും ഭാര്യയും) ഒരുമിച്ച് ചേര്‍ന്ന് ഒരു കൂദാശ സ്വീകരിക്കുന്നത്. ബാക്കിയെല്ലാ കൂദാശകളും ഒരാള്‍ തന്നെയാണ് സ്വീകരിക്കുന്നത്. വിവാഹമെന്ന കൂദാശ സ്വീകരിക്കുന്ന പുരുഷനും സ്ത്രീയും ജീവിക്കുന്ന കൂദാശകളായി മാറുന്നു. വിവാഹശേഷം ജീവിതകാലം മുഴുവന്‍ ഭര്‍ത്താവിനെ വിശുദ്ധീകരിക്കാനുള്ള ഉത്തരവാദിത്വം ഭര്‍ത്താവിനും. അങ്ങനെ വിവാഹിതര്‍ പവിത്രമായ, ജീവിക്കുന്ന കൂദാശകളായി സ്വയം മാറുന്നു, മാറണം.

വിവാഹ ദിനത്തിന്റെ അത്യാഡംബര ആഘോഷങ്ങള്‍ കഴിഞ്ഞും സന്തോഷത്തിലും സമാധാനത്തിലും പരസ്പര ഐക്യത്തില്‍ സ്നേഹത്തോടെ ജീവിക്കാനും, വിവാഹജീവിതം മുഴുവന്‍ വിവാഹദിനത്തിലെ സന്തോഷം നിലനിര്‍ത്താനും പരസ്പരം വിശുദ്ധീകരിക്കുന്ന കൂദാശകളായി മാറാനും എല്ലാ വിവാഹിതര്‍ക്കും സാധിക്കട്ടെയെന്ന പ്രാര്‍ത്ഥയോടെ. സന്തോഷം നിറഞ്ഞ, നന്മനിറഞ്ഞ ഒരാഴ്ച സ്നേഹപൂര്‍വ്വം ആശംസിക്കുന്നു.

എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍  സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും  ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന  ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.

ലണ്ടന്‍: യുകെയില്‍ ജോലി ആഗ്രഹിക്കുന്ന ഇന്ത്യക്കാരായ നഴ്‌സുമാര്‍ക്ക് ആശ്വാസമായി ഐഇഎല്‍ടിഎസില്‍ ഇളവുകള്‍ വരുത്താന്‍ ആലോചന. കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഭാഷാജ്ഞാനം പരിശോധിക്കുന്ന പരീക്ഷ കടുത്തതാക്കിയത്. എന്നാല്‍ ഇത് മൂലം എന്‍എച്ച്എസിനുണ്ടായ തിരിച്ചടിയാണ് തീരുമാനത്തില്‍ പുനപരിശോധനയ്ക്ക് അധികൃതരെ പ്രേരിപ്പിക്കുന്നത്. ഓസ്‌ട്രേലിയ ഉള്‍പ്പെടെ ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പോലും ഐഇഎല്‍ടിഎസ് പോലെയുള്ള പരീക്ഷകളില്‍ പുറന്തള്ളപ്പെടുന്നതായും കണ്ടെത്തിയിരുന്നു.

ഓസ്‌ട്രേലിയ, ഇന്ത്യ, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള നഴ്‌സുമാര്‍ക്ക് ബ്രിട്ടനില്‍ ജോലി ചെയ്യാന്‍ കഴിയുന്ന വിധത്തില്‍ ഭാഷാ പരിശോധനയില്‍ ഇളവുകള്‍ വരുത്തണമെന്ന് എന്‍എച്ച്എസ് റിക്രൂട്ടര്‍മാര്‍ ആവശ്യമുന്നയിച്ചു വരികയായിരുന്നു. ഇന്ത്യക്കാരുള്‍പ്പെടെയുള്ള കുടിയേറ്റക്കാരുടെ സംഘടനകളും സര്‍ക്കാരിനോട് ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഐഇഎല്‍ടിഎസിന് പകരം ഒക്യുപ്പേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ് നടത്താനുള്ള സാധ്യതയേക്കുറിച്ചുള്ള നിര്‍ദേശം നഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈഫറി കൗണ്‍സില്‍ മുന്നോട്ടുവെക്കും.

ഇംഗ്ലീഷില്‍ നഴ്‌സിംഗ് പഠിക്കുകയും അടുത്ത കാലത്ത് യോഗ്യത നേടുകയും ചെയ്തവര്‍ക്കും ഇംഗ്ലീഷ് മാതൃഭാഷയായ രാജ്യത്ത് രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവര്‍ക്കും യുകെയില്‍ ജോലി ചെയ്യാനുള്ള യോഗ്യത ലഭിച്ചേക്കും. എന്‍എച്ച്എസ് ഘടകങ്ങളും രോഗികളുടെ സംഘടനകളും അംഗീകരിച്ചാല്‍ അടുത്ത മാസം മുതല്‍ ഇളവുകള്‍ പ്രാബല്യത്തിലാകും.

ഐഇഎല്‍ടിഎസ് പരീക്ഷയില്‍ നാല് സെക്ഷനുകളിലായി 7 സ്‌കോര്‍ നേടിയാല്‍ മാത്രമേ യുകെയില്‍ ജോലി ചെയ്യാന്‍ അംഗീകാരം ലഭിക്കൂ. ഈ സ്‌കോര്‍ കുറയ്ക്കുമോ എന്നാണ് എന്‍എംസി ആരായുന്നത്. ഉത്തരങ്ങളില്‍ എസ്സേകളുടെ ഘടനയും ടെന്‍സുകള്‍ തെറ്റുന്നതുമാണ് കഴിവുള്ള പല നഴ്‌സുമാര്‍ക്കും അംഗീകാരം നഷ്ടപ്പെടാന്‍ കാരണമാകുന്നതെന്നും എന്‍എംസി പറയുന്നു. എന്‍എച്ച്എസില്‍ 40,000 നഴ്‌സുമാരുടെ കുറവാണ് ഉള്ളത്. ഇത് പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഈ നീക്കം.

ലണ്ടന്‍: ലണ്ടന്‍ നഗരത്തില്‍ ഊബറിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കണമെന്ന് ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് ആരംഭിച്ച ഓണ്‍ലൈന്‍ പെറ്റീഷനില്‍ 6 ലക്ഷത്തിലേറെ ആളുകള്‍ ഒപ്പുവെച്ചു. ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടനാണ് ഊബറിന് നഗരത്തില്‍ വിലക്കേര്‍പ്പെടുത്തിയത്. പൊതുജനങ്ങളുടെ സുരക്ഷയും സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കുന്നതും പരിഗണിച്ചാണ് ഊബര്‍ നിരോധിക്കാന്‍ ടിഎഫ്എല്‍ തീരുമാനിച്ചത്. നഗരത്തിന് ഊബര്‍ യോജിച്ചതല്ലെന്നാണ് വിശദീകരണം.

ഈ തീരുമാനത്തെ ചരിത്രപരമായ വിജയം എന്നായിരുന്നു തൊഴിലാളി സംഘടനള്‍ വിശേഷിപ്പിച്ചത്. എന്നാല്‍ മേഖലയിലെ ആരോഗ്യകരമായ മത്സരമാണ് ഈ തീരുമാനം ഇല്ലാതാക്കിയെന്ന് ഊബര്‍ അനുകൂലികളും പറഞ്ഞു. ഊബര്‍ ലണ്ടന്‍ തുടക്കമിട്ട ഓണ്‍ലൈന്‍ പരാതിയില്‍ ലക്ഷക്കണക്കിന് ആളുകളാണ് പിന്തുണയുമായി എത്തിയത്. ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ടത് തെരഞ്ഞെടുക്കാനുള്ള അവകാശമാണ് ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടനും അതിന്റെ ചെയര്‍മാനായ മേയറും ചേര്‍ന്ന് ഇല്ലാതാക്കിയതെന്ന് പരാതിയില്‍ പറയുന്നു.

ഈ തീരുമാനം നടപ്പായാല്‍ 40,000ത്തോളം ഡ്രൈവര്‍മാര്‍ക്ക് ജോലി നഷ്ടമാകും. ലണ്ടന്‍ വാസികള്‍ക്ക് താങ്ങാനാകുന്ന ചെലവിലുള്ള യാത്രാ സൗകര്യവും ഇല്ലാതാകുമെന്ന് ഊബര്‍ പറയുന്നു. ലണ്ടന്‍ നഗരം അത്ര തുറന്ന ഹൃദയമുള്ള ഇടമല്ലെന്ന് ലോകത്തിനു മുമ്പില്‍ ചിത്രീകരിക്കപ്പെടുമെന്നും ഊബര്‍ കുറ്റപ്പെടുത്തുന്നു. യുകെയില്‍ 40 നഗരങ്ങളില്‍ ഊബര്‍ സേവനം നല്‍കുന്നുണ്ട്.

ലണ്ടന്‍: വിദ്യാഭ്യാസ വായ്പകള്‍ തിരിച്ചടക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ നല്‍കുന്നത് ആവശ്യമായതിലും അധികം തുക. കഴിഞ്ഞ വര്‍ഷം മാത്രം 50 മില്യന്‍ പൗണ്ടിലേറെ ഈ വിധത്തില്‍ കൂടുതലായി തിരിച്ചടക്കപ്പെട്ടിട്ടുണ്ട്. 86,000 മുന്‍ വിദ്യാര്‍ത്ഥികളാണ് കഴിഞ്ഞ വര്‍ഷം അധികം തുക അടച്ചതെന്നാണ് വിവരം. 2010ല്‍ 52,000 പേര്‍ മാത്രമായിരുന്നു തുക തിരിച്ചടച്ചത്. 592 പൗണ്ടാണ് ശരാശരി അടവായി കണക്കാക്കുന്നതെങ്കിലും ചിലര്‍ 5000 പൗണ്ടും 10,000 പൗണ്ട് വരെയും അടച്ചതായി കണക്കുകള്‍ പറയുന്നു.

ഇത്തരത്തില്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് അധികം തുക ഈടാക്കിയതില്‍ എച്ച്എം റവന്യൂ ആന്‍ഡ് കസ്റ്റംസ് സ്റ്റുഡന്റ് ലോണ്‍സ് കമ്പനിയെ കുറ്റപ്പെടുത്തി. ഈടാക്കിയ തുകയേക്കുറിച്ചുള്ള കണക്കുകള്‍ ഉള്‍ക്കൊള്ളാനാകുന്നില്ലെന്ന് എച്ച്എംആര്‍സി പറഞ്ഞു. പേയ് ആസ് യു ഏണ്‍ പദ്ധതിയനുസരിച്ച് പ്രതിമാസം തിരിച്ചടക്കുന്ന പണത്തിന്റെ വിവരങ്ങള്‍ തൊഴില്‍ ദാതാക്കളില്‍ നിന്നാണ് എച്ച്എംആര്‍സി ശേഖരിച്ചത്. മുന്‍ വര്‍ഷത്തെ ബാലന്‍സിനെക്കുറിച്ചുള്ള വിവരങ്ങള്‍ എല്ലാ ഓട്ടമിലും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കാറുണ്ട്. എന്നാല്‍ നിലവിലുള്ള വിവരങ്ങള്‍ ലഭിക്കാന്‍ മാര്‍ഗങ്ങളില്ല

പലിശനിരക്കും ബാലന്‍സും ഇവര്‍ക്ക് ലഭിക്കുന്നത് പലപ്പോഴും 5 മുതല്‍ 17 മാസങ്ങള്‍ക്ക് ശേഷമായിരിക്കും. ഇതോടെ വിദ്യാഭ്യാസ വായ്പകളുടെ ചുമതല എച്ച്എംആര്‍സിയെ ഏല്‍പ്പിക്കുക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. 100 ബില്യന്‍ പൗണ്ടിന്റെ വിദ്യാഭ്യാസ വായ്പകളാണ് എസ്എല്‍സിയുടെ ചുമതലയിലുള്ളത്. 60 ലക്ഷം പേരാണ് ഈ വായ്പകള്‍ എടുത്തിരിക്കുന്നത്.

ലണ്ടന്‍: ബ്രിട്ടിനിലെ ഫാക്ടറികളില്‍ ഓര്‍ഡറുകള്‍ കുറയുന്നു. ഏപ്രില് മുതലുള്ള കാലയളവില്‍ ഏറ്റവും കുറവ് ഓര്‍ഡറുകളാണ് ഈ മാസം ലഭിച്ചത്. കയറ്റുമതിച്ചെലവ് വര്‍ദ്ധിച്ചതും ബ്രെക്‌സിറ്റ് അനിശ്ചിതത്വങ്ങളുമാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഉദ്പാദകര്‍ക്ക് ഓര്‍ഡറുകള്‍ ലഭിക്കുന്നതില്‍ മാന്ദ്യമുണ്ടാകുന്നതായി സിബിഐ പ്രതിമാസ സര്‍വേയാണ് വ്യക്തമാക്കിയത്. ഭക്ഷ്യ, പാനീയ വ്യവസായങ്ങള്‍ക്കാണ് ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിട്ടത്.

കഴിഞ്ഞ മൂന്ന് മാസത്തില്‍ ഈ വ്യവസായങ്ങള്‍ക്കുണ്ടായ തിരിച്ചടി മൊത്തം വ്യവസായ മേഖലയെ ബാധിച്ചു. ഈ മേഖല ഇപ്പോളും മാന്ദ്യത്തിന്റെ പിടിയിലാണെന്ന് സിബിഐ എക്കണോമിസ്റ്റ് അന്ന ലീച്ച് പറഞ്ഞു. ഉദ്പാദനത്തില്‍ സ്ഥിരതയുണ്ടെങ്കിലും ഓര്‍ഡറുകള്‍ ലഭിക്കുന്നതിലും കയറ്റുമതിയിലുമാണ് പ്രതിസന്ധിയുണ്ടായിരിക്കുന്നത്. പൗണ്ടിന്റെ മൂല്യത്തില്‍ ഇടിവുണ്ടായതും നാണയപ്പെരുപ്പം ഉയര്‍ന്നതും മൂലം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ പിന്നോട്ടു പോയിരുന്നു. ഇത് ഉപഭോക്താക്കളെയും ബാധിച്ചത് ഉദ്പാദനമേഖലയ്ക്ക് തിരിച്ചടിയായിട്ടുണ്ട്.

നവംബര്‍ 2ന് ചേരുന്ന യോഗത്തില്‍ പലിശനിരക്കുകള്‍ ഉയര്‍ത്തുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് നല്‍കുന്ന സൂചന. ശമ്പളനിരക്കുകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും അത് നാണയപ്പെരുപ്പ നിരക്കിനെ 2 ശതമാനത്തില്‍ പിടിച്ചു നിര്‍ത്തുമെന്നുമുള്ള പ്രതീക്ഷയിലാണ് ഇത്.

ലാഹോര്‍: പരിസ്ഥിതിക്ക് ഏറ്റവും വലിയ ഭീഷണിയാകുന്നത് എന്താണെന്ന ചോദ്യത്തിന് പ്ലാസ്റ്റിക് എന്നതായിരിക്കും ആരും കണ്ണടച്ചു നല്‍കുന്ന ഉത്തരം. ആഴക്കടലില്‍ വരെ എത്തിയിരിക്കുന്ന അഴുകാത്ത ഈ മാലിന്യം ജീവികളുടെ മരണത്തിനു കാരണമാകുന്നതു കൂടാതെ മണ്ണിന്റെ സ്വാഭാവിക ജൈവഘടനെപ്പോലും ഇല്ലാതാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്രയും പ്രതികൂലമായി പരിസ്ഥിതിയെ ബാധിക്കുന്ന പ്ലാസ്റ്റിക് മാലിന്യത്തെ ഇല്ലാതാക്കാന്‍ പ്രകൃതി തന്നെ മാര്‍ഗം കണ്ടെത്തിയിരിക്കുന്നു എന്നതാണ് ചില വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. തേനീച്ചക്കൂടുകളിലെ മെഴുക് തിന്ന് ജീവിക്കുന്ന ചില പുഴുക്കള്‍ പ്ലാസ്റ്റിക്ക് തിന്നുമെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. പ്ലാസ്റ്റിക് ഇല്ലാതാക്കുന്ന ഫംഗസുകളെയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

പാകിസ്ഥാനില്‍ നിന്നാണ് ആശ്വാസകരമായ ഈ വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്. ഇസ്ലാമാബാദില്‍ ചവറുകൂനയില്‍ നിന്ന് ശേഖരിച്ച മണ്ണില്‍ കണ്ടെത്തിയ പ്രത്യേകതരം പൂപ്പലാണ് പ്ലാസ്റ്റിക്കില്‍ ജീവിച്ച് അതില്‍ നിന്ന് ഭക്ഷണം കണ്ടെത്തുന്നത്. ഇതിന്റെ ഫലമായി പ്ലാസ്റ്റിക് ഫലപ്രദമായി വിഘടിച്ചു പോകുന്നതായി കണ്ടെത്തി. വേള്‍ഡ് അഗ്രോഫോറസ്ട്രി സെന്റര്‍ ആന്‍ഡ് കുന്‍മിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിയിലെ ഡോ.ഷെറൂണ്‍ ഖാന്റെ നേതൃത്വത്തില്‍ നടന്ന പഠനത്തിലാണ് ഇത് വ്യക്തമായത്. എന്‍വയണ്‍മെന്റല്‍ പൊള്യൂഷന്‍ എന്ന ജേര്‍ണലില്‍ പഠനഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ആസ്‌പെര്‍ജില്ലസ് ട്യൂബിന്‍ജെന്‍സിസ് എന്നാണ് തിരിച്ചറിഞ്ഞ ഫംഗസിന്റെ പേര്. പോളിയൂറിത്തീന്‍ ആണ് പ്ലാസ്റ്റിക് വസ്തുക്കള്‍ നിര്‍മിക്കാന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കാറുള്ളത്. പോളിയൂറിത്തീനെ വിഘടിപ്പിക്കാന്‍ ഈ ഫംഗസിന് കഴിവുണ്ടോ എന്നതായിരുന്നു പ്രാഥമികമായി പരിശോധിച്ചത്. അഗാര്‍ പ്ലേറ്റ്, ദ്രാവകം, മണ്ണ് എന്നിവയില്‍ ഫംഗസ് ഏതുവിധത്തില്‍ പോളിയൂറിത്തീന്‍ വിഘടിപ്പിക്കുമെന്ന് പരിശോധിച്ചു. അഗാറില്‍ പ്ലാസ്റ്റിക് വിഘടനത്തിന്റെ തോത് ഉയര്‍ന്നതായിരുന്നെന്ന് കണ്ടെത്തിയെന്ന് പഠനം പറയുന്നു.

മറ്റു മാധ്യമങ്ങളിലും സാഹചര്യങ്ങളും പ്ലാസ്റ്റിക്കിനെ വിഘടിപ്പിക്കാന്‍ ഈ ഫംഗസിനുള്ള കഴിവ് പരിശോധിക്കുകയും അത്തരം കഴിവുകള്‍ വികസിപ്പിക്കുകയുമാണ് അടുത്ത ഘട്ടത്തില്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് ഗവേഷകര്‍ പറഞ്ഞു.

ലണ്ടന്‍: തോമസ് കുക്ക് വിമാനങ്ങളിലെ പൈലറ്റുമാര്‍ പണിമുടക്കുന്നു. ബ്രിട്ടീഷ് എയര്‍ലൈന്‍ പൈലറ്റ്‌സ് അസോസിയേഷന്‍ ബാല്‍പയാണ് സമരത്തിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. ശമ്പള വിഷയത്തില്‍ നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് പണിമുടക്കിലേക്ക് നീങ്ങിയതെന്ന് അസോസിയേഷന്‍ വ്യക്തമാക്കി. പൈലറ്റുമാര്‍ അസംതൃപ്തരാണെന്നും പണിമുടക്കാനുള്ള തീരുമാനം ഉറച്ചതാണെന്നും ബാല്‍പ ജനറല്‍ സെക്രട്ടറി ബ്രയന്‍ സ്ട്രട്ടന്‍ പറഞ്ഞു. യാത്രക്കാരോടല്ല തങ്ങള്‍ സമരം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

2010ല്‍ അഗ്നിപര്‍വതത്തില്‍ നിന്നുള്ള ചാരം മൂലം വിമാനങ്ങള്‍ റദ്ദ് ചെയ്യേണ്ടി വന്ന അതേ പ്രതിസന്ധിയാണ് ഇപ്പോള്‍ യുകെയിലെ വിമാനയാത്രക്കാര്‍ക്ക് ഈ സമരം മൂലം ഉണ്ടായിരിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു. ശനിയാഴ്ചയിലെ ഒട്ടേറെ സര്‍വീസുകള്‍ റീഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞയാഴ്ച റയന്‍എയര്‍ വിമാനങ്ങള്‍ റദ്ദ് ചെയ്തപ്പോളുണ്ടായ സാഹചര്യത്തോളം മോശമല്ല ഇപ്പോളത്തേതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ദിവസം 50 വിമാനങ്ങള്‍ എന്ന നിരക്കിലായിരുന്നു റയന്‍എയര്‍ വിമാനങ്ങള്‍ റദ്ദാക്കിയത്.

ഇന്നത്തെ മിക്ക സര്‍വീസുകളും നടക്കുമെന്ന് തന്നെയാണ് തോമസ് കുക്ക് അറിയിക്കുന്നത്. എന്നാല്‍ ചില വിമാനങ്ങളുടെ പുറപ്പെടല്‍ സമയം നാലു മണിക്കൂര്‍ വരെ വൈകിയേക്കാം. സമരം ചെയ്യാത്ത ജീവനക്കാരും മാനേജ്‌മെന്റില്‍ നിന്നുള്ളവരും സര്‍വീസുകള്‍ മുടങ്ങാതിരിക്കാന്‍ പ്രവര്‍ത്തിക്കും. അഞ്ച് ചാര്‍ട്ടേര്‍ഡ് വിമാനങ്ങളും സര്‍വീസുകള്‍ മുടങ്ങാതിരിക്കാന്‍ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.

ബൈബിളിലെ സംഖ്യാ ശാസ്ത്രം കൂട്ടി കിഴിച്ച് സെപ്റ്റംബര്‍ 23-ന് ലോകാവസാനത്തിന്റെ ആരംഭം ആണെന്നും കര്‍ത്താവിന്‍റെ മടങ്ങി വരവാണെന്നും പലരും വിശ്വസിക്കുന്നു. ലൂക്കോസ് 21: 25 മുതൽ 26 ഭാഗങ്ങളില്‍ പ്രതിപാധിക്കുന്നപോലെ അമേരിക്കയില്‍ ദൃശ്യമായ സോളാർ എക്ലിപ്സിന്റെ തിയതി, ഹാർവി,ഇര്‍മ്മ ചുഴലിക്കാറ്റും ടെക്സസ് വെള്ളപ്പൊക്കവും തുടങ്ങിയ സംഭവങ്ങളുടെ വെളിച്ചത്തില്‍ അന്ത്യകാലം വാതില്‍ക്കല്‍ എത്തിയെന്ന് ചില സുവിശേഷകര്‍ പറയുന്നു.

ബാംഗ്ലൂര്‍ ബെഥേല്‍ എ.ജി ചര്‍ച്ച് പാസ്റ്റര്‍ എം.എ വര്‍ഗ്ഗീസിന്റെ വീഡിയോ ഇതോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി കഴിഞ്ഞു. സെപ്റ്റംബര്‍ ഇരുപത്തിമൂന്നിന് ആകാശത്തില്‍ നക്ഷത്ര മണ്ഡലത്തില്‍ ചില വത്യാസങ്ങള്‍ ഉണ്ടാകും. രണ്ടു നക്ഷത്ര മണ്ഡലങ്ങള്‍ ആണ് ഈ പ്രതിഭാസത്തില്‍ പങ്കെടുക്കുന്നത്. വെളിപ്പാട് പുസ്തകം 12:1-ല്‍ പറയുന്ന പ്രവചനത്തിന്റെ അക്ഷരീക നിവര്‍ത്തി സംഭവിക്കുന്ന ദിവസമാണ് ഈ സെപ്റ്റംബര്‍ 23. കര്‍ത്താവിന്‍റെ വരവ് എന്നാണെന്ന് ആര്‍ക്കും അറിയില്ല പക്ഷേ കര്‍ത്താവിന്‍റെ വരവിനു മുന്നോടിയായുള്ള ഏറ്റവും പ്രധാന ഒരു അടയാളമാണ് സെപ്റ്റംബര്‍ ഇരുപത്തിമൂന്നിന് സംഭവിക്കുന്നത്‌ എന്ന് ഇദ്ദേഹം പറയുന്നു. നൂറ്റാണ്ടുകള്‍ക്കു മുന്‍പേ സഹസ്രാബ്ദങ്ങള്‍ക്ക് മുന്നേ നിത്യനായ കര്‍ത്താവു പ്ലാന്‍ ചെയ്ത ആ വലിയ കാര്യം ഈ വരുന്ന സെപ്റ്റംബര്‍ ഇരുപത്തി മൂന്നിന് നടക്കുമെന്നും ദൈവ ജനം ആത്മീയമായ് ഉണരാന്‍ ഉള്ള സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.

വീഡിയോ കാണാം.

ജെപി മറയൂര്‍

ലണ്ടന്‍: യു.കെ മലയാളം മിഷന്റെ ഉദ്ഘാടനം MaUK യുടെ ഉടമസ്ഥതയില്‍ ഉള്ള കേരളാ ഹൗസില്‍ വെച്ച് നടക്കും. വൈകിട്ട് ആറര മണിക്ക് ആരംഭിക്കുന്ന പൊതുയോഗത്തില്‍ വെച്ച് ബഹു: സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലനാണ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കുന്നത്. പ്രസ്തുത ചടങ്ങില്‍ വെച്ച് പ്രശസ്ത മാദ്ധ്യമ പ്രവര്‍ത്തകനായ ശ്രീ:മുരളി വെട്ടത്തിനെ യു.കെ മലയാളം മിഷന്റെ ചീഫ് കോര്‍ഡിനേറ്ററായും, പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വേണ്ടി പത്ത് അംഗങ്ങള്‍ അടങ്ങിയ താല്‍ക്കാലിക കമ്മറ്റിയും ബഹു:മന്ത്രി പ്രഖ്യാപിക്കും.

ഉദ്ഘാടന ചടങ്ങിന് ശേഷം പ്രശസ്ത നര്‍ത്തകി ശ്രീമതി പാര്‍വതി നായര്‍ മോഹിനിയാട്ടം അവതരിപ്പിക്കും. താല്‍ക്കാലിക കമ്മിറ്റിയില്‍ ഇടം നേടിയവരുടെ പട്ടിക ചുവടെ ചേര്‍ക്കുന്നു.

മുരളി വെട്ടത്ത് (ചീഫ് കോര്‍ഡിനേറ്റര്‍)
ശ്രീജിത്ത് ശ്രീധരന്‍
സുജു ജോസഫ്
എബ്രഹാം കുര്യന്‍
ബേസില്‍ ജോണ്‍
സി.എ.ജോസഫ് ജോസഫ്
സ്വപ്ന പ്രവീണ്‍
ജനേഷ് സി.എന്‍
ഇന്ദുലാല്‍ സോമന്‍
എസ്.എസ്.ജയപ്രകാശ്

Copyright © . All rights reserved