Main News

ലണ്ടന്‍: അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനായി യുകെ ബാങ്കുകളിലെ 70 മില്യന്‍ കറന്റ് അക്കൗണ്ടുകളില്‍ ഇമിഗ്രേഷന്‍ പരിശോധനകള്‍ നടത്തുന്നു. ബ്രിട്ടനിലെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള പ്രധാനമന്ത്രി തെരേസ മേയുടെ നയത്തിന്റെ ഭാഗമായാണ് ഈ പരിശോധന. ജനുവരി മുതല്‍ പരിശോധനകള്‍ ആരംഭിക്കും. വിസ കാലാവധി അവസാനിച്ചതിനു ശേഷവും രാജ്യത്ത് തുടരുന്ന 6000ത്തോളം പേരെയും അഭയാര്‍ത്ഥി സ്റ്റാറ്റസിന് അപേക്ഷിച്ച് ലഭിക്കാതിരുന്നിട്ടും യുകെയില്‍ തുടരുന്നവരെയും ഡീപോര്‍ട്ടേഷന്‍ അഭിമുഖീകരിക്കുന്ന വിദേശികളെയും കണ്ടെത്താനാണ് നടപടി.

ഇത്തരക്കാരെ ആദ്യ വര്‍ഷത്തെ പരിശോധനയില്‍ത്തന്നെ കണ്ടെത്താനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. പരിശോധനയില്‍ കണ്ടെത്തുന്ന ഇത്തരക്കാരുടെ അക്കൗണ്ടുകള്‍ റദ്ദാക്കുകകയോ മരവിപ്പിക്കുകയോ ചെയ്യും. യുകെയില്‍ അനധികൃതമായി താമസിക്കുന്നവരെ സമാധാനമായി കഴിയാന്‍ അനുവദിക്കില്ലെന്നാണ് ഇതേക്കുറിച്ചുള്ള വിശദീകരണം. സ്വമേധയാ രാജ്യം വിടാന്‍ സമ്മതിക്കുന്ന ഇത്തരക്കാരുടെ മരവിപ്പിച്ച അക്കൗണ്ടുകളിലെ പണം തിരികെ നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. രാജ്യം വിട്ടതിനു ശേഷമേ പണം നല്‍കൂ.

എന്നാല്‍ ഹോം ഓഫീസ് അടുത്തിടെ വരുത്തിയ പിഴവുകള്‍ പരിശോധിച്ചാല്‍ ഈ നടപടി തെറ്റുകള്‍ ഇല്ലാതെ നടപ്പാക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് ഇമിഗ്രേഷന്‍ വെല്‍ഫെയര്‍ ക്യാംപെയിനര്‍മാര്‍ പറയുന്നു. ബ്രിട്ടനില്‍ താമസിക്കാന്‍ യോഗ്യതയുള്ള കുടിയേറ്റക്കാരെ ഇത് പ്രതികൂലമായി ബാധിച്ചേക്കാം. ഹോം ഓഫീസിന്റെ സമീപകാലം ചരിത്രം ഇത്തരം നടപടികളില്‍ അതിന്റെ വിശ്വാസ്യത തന്നെ ഇല്ലാതാക്കിയിരിക്കുകയാണെന്ന് ജോയിന്റ് കൗണ്‍സില്‍ ഫോര്‍ വെല്‍ഫെയര്‍ ഓഫ് ഇമിഗ്രന്റ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് സത്ബീര്‍ സിങ് വ്യക്തമാക്കി.

ലണ്ടന്‍: യുകെയില്‍ സ്വകാര്യ മേഖലയിലെ സമരങ്ങള്‍ ഉയര്‍ന്ന നിരക്കില്‍. പത്ത് വര്‍ഷങ്ങള്‍ക്കിടെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സമരങ്ങളെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ബ്രിട്ടനിലെ റെയില്‍വേ നെറ്റ്‌വര്‍ക്കുകളിലെ സമരങ്ങളാണ് ഈ നിരക്ക് ഉയരാന്‍ കാരണം. ജനുവരിക്കും ജൂലൈക്കുമിടയില്‍ 1,22,000 പ്രവൃത്തിദിനങ്ങള്‍ നഷ്ടമായെന്നാണ് ഔദ്യോഗിക കണക്കുകള്‍. 2004നു ശേഷം രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ടിലും തോമസ് കുക്ക് വിമാനങ്ങളിലും കൂടുതല്‍ സമരങ്ങള്‍ ഇനിയും നടക്കാനിരിക്കെ ഈ വര്‍ഷം സ്വകാര്യമേഖലയുടെ സമരങ്ങളുടേതാകുമെന്ന് ഏകദേശം ഉറപ്പായി.

ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. 2016 ജനുവരി മുതല്‍ ജൂലൈ വരെയുണ്ടായ സമരങ്ങളുടെ ഇരട്ടിയേക്കാള്‍ കൂടുതലാണ് ഇത്. 2004ല്‍ ആകെയുണ്ടായ സമരങ്ങളില്‍ നഷ്ടമായത് 1,65,000 പ്രവൃത്തിദിനങ്ങളാണ്. ഇപ്പോള്‍ നടന്നുവരുന്ന സമരങ്ങളുടെ നിരക്കനുസരിച്ച് 2017 പൂര്‍ത്തിയാകുന്നതിനു മുമ്പായി ഈ റെക്കോര്‍ഡ് തകര്‍ക്കപ്പെടും. സമരങ്ങള്‍ നടക്കണമെന്ന് ആര്‍ക്കും ആഗ്രഹമില്ലെന്നായിരുന്നു ഈ വാര്‍ത്തയോട് ടിയുസി വക്താവ് പ്രതികരിച്ചത്.

കഠിനാദ്ധ്വാനം ചെയ്യുന്ന ജീവനക്കാരുടെ അഭിമാനം ഇല്ലാതാക്കുന്ന നടപടികള്‍ ഉണ്ടാകുമ്പോളാണ് സമരങ്ങള്‍ നടക്കുന്നത്. അല്ലെങ്കില്‍ സമരം നടത്തി അന്നത്തെ ശമ്പളം നഷ്ടമാക്കാന്‍ ആരാണ് താല്‍പര്യപ്പെടുകയെന്നും വക്താവ് ചോദിച്ചു. ചില കാര്യങ്ങളില്‍ സമവായത്തിന് തൊഴിലുടമകള്‍ തയ്യാറാകാതെ വന്നാല്‍ സമരമല്ലാതെ മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലെന്നും യൂണിയന്‍ പറയുന്നു. ഈ വര്‍ഷം സമരം ചെയ്തവരില്‍ റെയില്‍ ഗാര്‍ഡുകള്‍, കാര്‍ നിര്‍മാണക്കമ്പനികളിലെ ജീവനക്കാര്‍, എന്‍എച്ച്എസ് ജീവനക്കാര്‍ മുതല്‍ ആണവ മേഖലയിലെ ജീവനക്കാര്‍ വരെയുണ്ട്.

ലണ്ടന്‍: ബ്രെക്‌സിറ്റ് ഹിതപരിശോധനയ്ക്ക് ശേഷം എന്‍എച്ച്എസ് വിട്ടത് 10,000ത്തോളം യൂറോപ്യന്‍ ജീവനക്കാരെന്ന് കണക്കുകള്‍. എന്‍എച്ച്എസ് സംബന്ധിച്ച വിവരങ്ങള്‍ ക്രോഡീകരിക്കുന്ന എന്‍എച്ച്എസ് ഡിജിറ്റല്‍ നല്‍കിയ വിവരങ്ങളാണ് ഇത് വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ നടന്ന ഹിതപരിശോധനയ്ക്കു ശേഷം ഡോക്ടര്‍, നഴ്‌സ്, മറ്റ് അനുബന്ധ തസ്തികകള്‍ എന്നിവയില്‍ ജോലി ചെയ്തിരുന്ന 9832 യൂറോപ്യന്‍ പൗരന്‍മാര്‍ 12 മാസത്തിനുള്ളില്‍ എന്‍എച്ച്എസ് വിട്ടു. കഴിഞ്ഞ മൂന്ന് മാസത്തില്‍ ജോലി വിട്ടവരുടെ കണക്കുകള്‍ പുറത്തു വന്നിട്ടില്ല.

മുന്‍ വര്‍ഷത്തേക്കാള്‍ 22 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. രണ്ടു വര്‍ഷത്തില്‍ 42 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തിയെന്നും കണക്കുകള്‍ പറയുന്നു. ഹിതപരിശോധനയ്ക്കു ശേഷമുള്ള 12 മാസത്തെ കാലയളവില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള 3885 നഴ്‌സുമാരും 1794 ഡോക്ടര്‍മാരും എന്‍എച്ച്എസ് ഉപേക്ഷിച്ചിട്ടുണ്ട്. ബ്രെക്‌സിറ്റ് എന്‍എച്ച്എസിനുണ്ടാക്കുന്ന പ്രതിസന്ധിയേക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകള്‍ ആദ്യമായാണ് പുറത്തു വരുന്നത്. ജീവനക്കാരുടെ കുറവ് മൂലം പ്രതിസന്ധിയെ നേരിടുന്ന ആരോഗ്യ സര്‍വീസിന് ഇത് സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ ചെറുതാകില്ലെന്നാണ് വിലയിരുത്തുന്നത്.

യൂറോപ്യന്‍ ഡോക്ടര്‍മാരില്‍ പത്തിലൊന്ന് പേര്‍ എന്‍എച്ച്എസ് ഉപേക്ഷിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് തങ്ങള്‍ നടത്തിയ പഠനത്തിലും വ്യക്തമായിരുന്നുവെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ അറിയിച്ചു. മറ്റൊരു 25 ശതമാനവും കൂടി ഇതിനായി തയ്യാറെടുക്കുകയാണെന്നും ഡോക്ടര്‍മാരുടെ സംഘടന പറഞ്ഞു. യൂറോപ്യന്‍ പൗരന്‍മാരായ എന്‍എച്ച്എസ് ജീവനക്കാരുടെയും അവരുടെ കുടുംംബങ്ങളുടെയും ബ്രെക്‌സിറ്റിനു ശേഷമുള്ള ഭാവിയെക്കുറിച്ച് വ്യക്തത വരുത്താന്‍ സര്‍ക്കാര്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും ബിഎംഎ കുറ്റപ്പെടുത്തി.

ബ്രിട്ടനിലെ ഏറ്റവും വലിയ കുടുംബമാണ് നോയല്‍ റാഡ്‌ഫോര്‍ഡ്-സ്യു റാഡ്‌ഫോര്‍ഡ് ദമ്പതിമാരുടേത്. ലേറ്റസ്റ്റായി ഇരുപതാമത്തെ കുഞ്ഞാണ് അവര്‍ക്ക് പിറന്നത്. ഇതോടെ ഇരുപതാമതും അമ്മയായ സ്യു ഒരു തീരുമാനമെടുത്തു. ഇത് അവസാനത്തേതാണ്. ഇത് കൊണ്ട് നിര്‍ത്തിക്കോളാം! എന്നാല്‍ ഭര്‍ത്താവ് നോയല്‍ അതിന് തയ്യാറാകുന്ന മറ്റൊന്നുമില്ല. നോയല്‍ ഇതേക്കുറിച്ച് പറഞ്ഞ മറുപടി ഇതാണ്-”വാസക്ടമി ചെയ്യുന്നതിനെക്കുറിച്ച് ഇതുവരെ ഞാന്‍ ആലോചിച്ചിട്ടില്ല”.46-കാരനായ നോയലിനും 42-കാരിയായ സ്യുയ്ക്കും കഴിഞ്ഞ തിങ്കളാഴ്ചയാണ് ഒരു ആണ്‍കുഞ്ഞ് പിറന്നത്.

Image result for britain biggest family member home

കുടുംബത്തിലെ പതിനൊന്നാമത്തെ ആണ്‍കുട്ടി. ഒന്‍പത് പേര്‍ പെണ്‍കുട്ടികള്‍. കുട്ടികളുടെ മുത്തശ്ശി പറയുന്നത് എന്തെന്നാല്‍ ഒരു കൃത്യമായ ഇരട്ടസംഖ്യയില്‍ ഇത് അവസാനിപ്പിക്കുന്നത് നല്ലതെന്നാണ്. ഇപ്പോള്‍ പിറന്ന കുഞ്ഞിന് ആര്‍ച്ചി റോവാന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ലങ്കാഷെയറിലെ മൊറേക്യാമ്പയില്‍ വെച്ചാണ് ഇരുവരും കുട്ടിക്കാലത്ത് കണ്ടുമുട്ടുന്നത്. പിന്നീട് പ്രണയമായും വിവാഹത്തിലും അവസാനിച്ചു. 28 വര്‍ഷം മുന്‍പ്, അതായത് സ്യുക്ക് 14 വയസ്സുള്ളപ്പോഴാണ് ഇരുവര്‍ക്കും തങ്ങളുടെ ആദ്യ കുഞ്ഞായ ക്രിസ് പിറന്നത്.

Related image

2016 ജൂലൈ 24-ന് അവര്‍ക്ക് പത്തൊന്‍പതാം കുഞ്ഞ് പിറക്കുകയും കഴിഞ്ഞ പതിനെട്ടാം തീയ്യതി ഒടുവിലത്തെ കുഞ്ഞായ ആര്‍ച്ചി പിറക്കുകയും ചെയ്തു. ദമ്പതികളുടെ മക്കളുടെ പ്രായക്കണക്ക് ഇങ്ങനെയാണ്..ക്രിസ്-28, സോഫി-23, ക്ലോ-22, ജാക്ക്-20, ഡാനിയേല്‍-18, ലൂക്ക്,മിലി-16, കാത്തി-14, ജെയിംസ്-13, എല്ലി-12, ഐമീ-11, ജോഷ്-10, മാക്‌സ്-8, ടില്ലി-7, ഓസ്‌കാര്‍-5, കാസ്‌പെര്‍-4, ഹാലി-2, ഫോബ്-13 മാസം. മറ്റൊരു രസകരമായ സംഭവം കൂടി ദമ്പതിമാരുമായി ബന്ധപ്പെട്ട് ഉണ്ട്. ഇരുവരും മുത്തശ്ശനും മുത്തശ്ശിയും ആകാന്‍ പോകുകയാണ്. ഇവരുടെ മൂത്തമകളായ സോഫി മൂന്ന് മക്കളുടെ അമ്മയാകും ഉടന്‍.

ലണ്ടന്‍: യുകെയിലെ ഊര്‍ജ്ജ നിരക്കുകള്‍ കുതിക്കുകയാണെന്ന് റിപ്പോര്‍ട്ട്. 2014 മുതല്‍ വര്‍ദ്ധിച്ച വേഗതയിലാണ് നിരക്കുകള്‍ ഉയരുന്നത്. ഉപഭോക്തൃ വെബ്‌സൈറ്റ് ആയ മണിസേവിംഗ്എക്‌സ്‌പെര്‍ട്ട് ഡോട്ട്‌കോം പുറത്തു വിട്ട വിവരങ്ങളാണ് ഇത് വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം ശരാശരി ഊര്‍ജ്ജ നിരക്കില്‍ 5.3 ശതമാനം വര്‍ദ്ധനവുണ്ടായി. 2014 ഫെബ്രുവരി മുതല്‍ കുത്തനെയുള്ള വര്‍ദ്ധനവാണ് ഉണ്ടായതെന്നാണ് വിശദീകരിക്കപ്പെടുന്നത്. വൈദ്യുതി നിരക്കില്‍ മാത്രം 9 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായി.

യുകെയിലെ വന്‍കിട എനര്‍ജി കമ്പനികള്‍ ഈ വര്‍ഷം നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ഗ്യാസിന്റെ സ്റ്റാന്‍ഡാര്‍ഡ് വേരിയബിള്‍ താരിഫില്‍ 12.5 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞയാഴ്ച നിലവില്‍ വന്ന ഈ വര്‍ദ്ധനവ് 3.1 ദശലക്ഷം ആളുകളെ ബാധിക്കും. ഓരോ വീടിനും ശരാശരി 235 പൗണ്ട് അധികം ചെലവ് വരുന്ന മാറ്റമാണ് ഇതെന്ന് മണിസൂപ്പര്‍മാര്‍ക്കറ്റ് പറയുന്നു. ഈ വര്‍ഷം ഓഗസ്റ്റില്‍ അഞ്ച് ലക്ഷം ഉപഭോക്താക്കളെങ്കിലും തങ്ങളുടെ സേവനദാതാക്കളെ മാറ്റിയിട്ടുണ്ടെന്നാണ് എനര്‍ജി യുകെ പറയുന്നത്.

ഉപഭോക്താക്കള്‍ക്ക് അനുയോജ്യമായി നിരക്കുകള്‍ നിലനിര്‍ത്താന്‍ ശ്രമിക്കണമെന്ന് ബിസിനസ് ആന്‍ഡ് എനര്‍ജി സെക്രട്ടറി ഗ്രെഗ് ക്ലാര്‍ക്ക് ഓഫ്‌ജെമിന് കത്തയച്ചു. ഇതേത്തുടര്‍ന്ന് നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് റെഗുലേറ്റര്‍ വ്യക്തമാക്കിയിട്ടുണ്ട്. എനര്‍ജി നിരക്കുകള്‍ കുറയ്ക്കുമെന്നത് തെരേസ മേയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. എന്നാല്‍ ഓഗസ്റ്റ് അവസാനത്തോട് ഇതില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയിരുന്നു.

ജോജി തോമസ്

മലയാളികളുടെ കുടിയേറ്റ പ്രേമം പ്രസിദ്ധമാണ്. ലോകത്തിന്റെ ഏതുഭാഗത്ത് പോയാലും അവിടൊരു മലയാളിയെ കാണാന്‍ സാധിക്കും. കുടിയേറാനുള്ള താല്‍പര്യം പോലെ തന്നെ മലയാളികളുടെ രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്നിരിക്കുന്ന വികാരമാണ് സ്വന്തം ഭാഷയും സംസ്‌കാരവും സംരക്ഷിക്കുന്നതിനുള്ള അഭിനിവേശം. മലയാളികളുടെ ഈ താല്‍പര്യം മനസിലാക്കി ലോകമെമ്പാടുമുള്ള മലയാളികളുടെ ഇടയില്‍ മലയാള ഭാഷയും, സംസ്‌കാരവും പ്രചരിപ്പിക്കുന്നതിനായി കേരള സര്‍ക്കാര്‍ ആരംഭിച്ച സംരംഭമാണ് മലയാള മിഷന്‍.

ബ്രിട്ടണിലെ മലയാളി മിഷന്റെ ഔദ്യോഗികമായ ഉദ്ഘാടനം സെപ്തംബര്‍ 22-ാം തീയതി വെള്ളിയാഴ്ച വൈകിട്ട് ലണ്ടനില്‍ വച്ച് നടത്തപ്പെടും. കേരള ഗവണ്‍മെന്റിനെ പ്രതിനിധീകരിച്ച് സാംസ്‌കാരിക വകുപ്പുമന്ത്രി ശ്രീ. എ.കെ ബാലന്‍ മലയാളം മിഷന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നതാണ്. ലണ്ടന്‍ ഈസ്റ്റ്ഹാമില്‍ സ്ഥിതിചെയ്യുന്ന എം.എ.യു.കെയുടെ ഹാളില്‍ വച്ചാണ് മലയാളം മിഷന്റെ ഉദ്ഘാടനം നടത്തപ്പെടുന്നത്. സാംസ്‌കാരികവകുപ്പുമന്ത്രി എ.കെ ബാലന്‍ മലയാളം മിഷന്റെ ഉദ്ഘാടന പരിപാടിക്കായി കഴിഞ്ഞ ദിവസം ബ്രിട്ടണില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.

മലയാളം മിഷന്റെ പ്രവര്‍ത്തനങ്ങളോട് ബ്രിട്ടനിലെ ജനങ്ങള്‍ ആവേശത്തോടെയാണ് പ്രതികരിക്കുന്നത്. ‘എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം” എന്നതാണ് മിഷന്റെ ലക്ഷ്യം. കവന്‍ട്രി, കെന്റ് മുതലായ സ്ഥലങ്ങളില്‍ മിഷന്റെ പ്രവര്‍ത്തനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മലയാളം മിഷന്‍ ആരംഭിക്കുവാനുള്ള ഒരുക്കങ്ങള്‍ ലീഡ്സിലും കാര്യമായി പുരോഗമിക്കുകയാണ്. വിവിധ മേഖലകൾ സംബന്ധിച്ച രൂപരേഖ തയാറായി വരുന്നു. പഠന സഹായികളും പഠന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള സഹായങ്ങളും ഏകോപനവും മേഖലാ തലത്തില്‍ നല്‍കപ്പെടുന്നതായിരിക്കും. വെസ്റ്റ് യോര്‍ക് ഷറില്‍ കുട്ടികളെ മലയാളം പഠിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നവർ താഴെപറയുന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.

സാജന്‍ സത്യന്‍: 07946565837
ജോസ് പരപ്പനാട് : 07947532290
ജോജി തോമസ് : 07728374426

ലണ്ടന്‍: ഇമിഗ്രേഷന്‍ സ്റ്റാറ്റസ് പരിശോധനയുള്‍പ്പെടെയുള്ള പരിഷ്‌കാരങ്ങള്‍ നിര്‍ദേശിച്ചിരിക്കുന്ന പുതിയ എന്‍എച്ച്എസ് ചാര്‍ജിംഗ് ചട്ടങ്ങള്‍ ചികിത്സാ നിഷേധത്തിന് ഇടയാക്കുമെന്ന് വിലയിരുത്തല്‍. അസുഖബാധിതരായി എത്തുന്ന സ്‌കൂള്‍ കുട്ടികള്‍ക്കും അബോര്‍ഷനായി എത്തുന്ന സ്ത്രീകള്‍ക്കും ചികിത്സ നിഷേധിക്കപ്പെട്ടേക്കാമെന്നാണ് കരുതുന്നതെന്ന് ചാരിറ്റികള്‍ മുന്നറിയിപ്പ് നല്‍കുന്നു. ഒക്ടോബര്‍ 23 മുതല്‍ എന്‍എച്ച്എസ് ഫണ്ട് സ്വീകരിക്കുന്ന സ്ഥാപനങ്ങള്‍ ചികിത്സക്കായി എത്തുന്നവരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കണം. സൗജന്യ ചികിത്സക്ക് അര്‍ഹരാണോ എന്ന് തിരിച്ചറിയുന്നതിനാണ് ഇത്. അല്ലാത്തവരില്‍ നിന്ന് ചികിത്സക്കുള്ള പണം ഈടാക്കണമെന്നാണ് പുതിയ ചട്ടം.

എന്‍എച്ച്എസ് ഫണ്ട് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇംഗ്ലണ്ടിലെ കമ്യൂണിറ്റി ആന്‍ഡ് ഹെല്‍ത്ത് സര്‍വീസസ്, സ്‌കൂള്‍ നഴ്‌സിംഗ്, അബോര്‍ഷന്‍ സര്‍വീസുകള്‍, മെന്റല്‍ ഹെല്‍ത്ത് ചാരിറ്റികള്‍ എന്നിവയ്‌ക്കെല്ലാം ഈ നിയമം ബാധകമാണ്. ജിപി സര്‍വീസുകളെ ഇതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇത് സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് ചാരിറ്റികള്‍ മുന്നറിയിപ്പ് നല്‍കുന്നത്. സമൂഹത്തിലെ ദുര്‍ബലരായ പലര്‍ക്കും ചികിത്സ അപ്രാപ്യമാകുമെന്നും പലരും ചികിത്സ തേടാന്‍ പോലും ഭയക്കുമെന്നും ഇവര്‍ പറയുന്നു. കഴിഞ്ഞ ഏപ്രിലില്‍ ആശുപത്രികളില്‍ ഈ സംവിധാനം നിലവില്‍ വന്നിരുന്നു.

ചികിത്സക്കു മുമ്പായി ഇമിഗ്രേഷന്‍ പരിശോധന നടത്തുന്ന രീതിക്കെതിരെ ഡോക്ടര്‍മാരും രംഗത്തെത്തിയിരുന്നു. ആശുപത്രികളില്‍ ചികിത്സ തേടുന്നതിനെ നിരുത്സാഹപ്പെടുത്തുന്ന നടപടിയാണ് ഇതെന്നും സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഇതുമൂലം സൃഷ്ടിക്കപ്പെടാമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. കമ്മ്യൂണിറ്റി മിഡി വൈഫറി, അഡ്വോക്കസി സര്‍വീസ്, ഭവനരഹിതര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും വേണ്ടിയുള്ള സ്‌പെഷ്യലിസ്റ്റ് സര്‍വീസ്, ലോക്കല്‍ അതോറിറ്റികള്‍ക്ക് കീഴിലുള്ള പബ്ലിക് ഹെല്‍ത്ത് സര്‍വീസുകള്‍ എന്നിവയ്ക്കും ഇത്തരം പരിശോധനകള്‍ നടത്തണമെന്ന നിര്‍ദേശം ലഭിച്ചിട്ടുണ്ട്.

ലണ്ടന്‍: ഇനിയൊരിക്കലും ജീവിതത്തിലേക്ക് തിരിച്ചുവരില്ലെന്ന് വ്യക്തമായ രോഗികളുടെ മരിക്കാനുള്ള അവകാശത്തില്‍ നിര്‍ണ്ണായക വിധിയുമായി ഹൈക്കോടതി. ഇത്തരം കേസുകൡ ജീവന്‍ നിലനിര്‍ത്തുന്ന ഉപകരണങ്ങളുടെ സഹായം പിന്‍വലിക്കുന്നതിന് ഇനി മുതല്‍ കോടതിയുടെ അനുമതി ആവശ്യമില്ലെന്ന് ഹൈക്കോടതി വിധിച്ചു. എല്ലാ മാര്‍ഗ്ഗങ്ങളും നോക്കിയശേഷം രോഗിക്ക് ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ കഴിയാത്ത സാഹചര്യമാണെങ്കില്‍ ബന്ധുക്കള്‍ക്കും ഡോക്ടര്‍മാര്‍ക്കും സ്വമേധയാ തീരുമാനമെടുക്കാന്‍ സാധിക്കും.

ഇത്തരം സാഹചര്യങ്ങളില്‍ കോടതി നടപടികള്‍ക്കു വേണ്ടി കാത്തിരിക്കേണ്ട സാഹചര്യമായിരുന്നു ഇതുവരെ ഉണ്ടായിരുന്നത്. എം എന്ന അപരനാമത്തിലുള്ള സ്ത്രീക്ക് വേണ്ടി സമര്‍പ്പിക്കപ്പെട്ട അപേക്ഷയിലാണ് നിര്‍ണ്ണായക വിധി ജഡ്ജ് പീറ്റര്‍ ജാക്‌സണ്‍ പുറപ്പെടുവിച്ചത്. നാഡീവ്യൂഹത്തെ ബാധിക്കുന്ന ഹണ്ടിംഗ്ടണ്‍ രോഗം ബാധിച്ച ഇവര്‍ക്ക് മരണത്തിനുള്ള അനുമതി നല്‍കണമെന്നായിരുന്നു അപേക്ഷ. മിഡ്‌ലാന്‍ഡ്‌സിലെ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കഴിയുകയായിരുന്ന ഇവര്‍ക്കുവേണ്ട് ഏപ്രിലിലാണ് അപേക്ഷ സമര്‍പ്പിക്കപ്പെട്ടത്.

ജൂണിലാണ് ഇവര്‍ക്ക് മരണം നല്‍കാനുള്ള അനുമതി കോടതി പുറപ്പെടുവിച്ചത്. ജൂലൈ 24ന് ജീവന്‍ നിലനിര്‍ത്തുന്ന ഉപകരണങ്ങള്‍ നീക്കം ചെയ്തു. 25 വര്‍ഷത്തോളം നീണ്ട ദുരിതങ്ങള്‍ക്കൊടുവില്‍ ഓഗസ്റ്റ് 4ന് 50-ാമത്തെ വയസിലാണ് അവര്‍ മരിച്ചത്. ഇത്തരം കേസുകള്‍ കോടതിയുടെ അനുമതിക്കായി സമര്‍പ്പിക്കേണ്ട നിയമപരമായ ബാധ്യതയില്ലെന്ന് കോടതി വ്യക്തമാക്കി. കോടതിയുടെ പരിഗണനക്കു വിധേയമായി മാത്രമേ ഇത്തരം സംഭവങ്ങളില്‍ നടപടിയെടുക്കാനാകൂ എന്ന് വന്നാല്‍ രോഗികളുടെ ദുരിതത്തില്‍ സഹായിക്കാന്‍ ഡോക്ടര്‍മാര്‍ മടിക്കുമെന്നും ഫലമില്ലാത്ത ചികിത്സ അനന്തമായി നീളുമെന്നും ജഡ്ജി വ്യക്തമാക്കി.

ലണ്ടന്‍: വിഷാദരോഗം കൗമാരക്കാരില്‍ വ്യാപകമായുണ്ടെന്ന് പഠനം. പതിനാല് വയസുള്ള പെണ്‍കുട്ടികളില്‍ നാലിലൊന്ന് പേരും ഈ രോഗത്തിന് അടിമകളാണെന്ന് യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനും യൂണിവേഴ്‌സിറ്റി ഓഫ് ലിവര്‍പൂളും നടത്തിയ പഠനത്തില്‍ വ്യക്തമായി. 24 ശതമാനം പെണ്‍കുട്ടികളില്‍ ഈ മാനസിക കണ്ടെത്തിയപ്പോള്‍ 9 ശതമാനം ആണ്‍കുട്ടികളും ഇതിന് ഇരകളാണെന്ന് വ്യക്തമായിട്ടുണ്ട്. കുട്ടികള്‍ ഈ രോഗാവസ്ഥ തിരിച്ചറിഞ്ഞ് ചികിത്സ തേടുന്നതും മാതാപിതാക്കള്‍ ചികിത്സക്കായി എത്തിക്കുന്നതും തമ്മിലുള്ള അന്തരം വ്യക്തമാക്കുന്നത് മാതാപിതാക്കള്‍ക്ക് തങ്ങളുടെ പെണ്‍കുട്ടികളുടെ രോഗത്തെക്കുറിച്ച് മനസിലാക്കാന്‍ സാധിക്കുന്നില്ലെന്നാണ്.

2000-01 കാലയളവില്‍ ജനിച്ച 10,000 കുട്ടികളില്‍ നടത്തിയ പഠനത്തിലാണ് ഈ വിവരം പുറത്തു വന്നത്. വിവിധ പ്രായങ്ങളില്‍ കുട്ടികളുടെ മാനസികാരോഗ്യത്തെക്കുറിച്ച് മാതാപിതാക്കളോട് ചോദിച്ചറിയുകയായിരുന്നു. 14 വയസെത്തിയപ്പോള്‍ കുട്ടികളോട് തന്നെ ഇക്കാര്യം ചോദിച്ച് വിവരങ്ങള്‍ ശേഖരിച്ചു. നാഷണല്‍ ചില്‍ഡ്രന്‍സ് ബ്യൂറോയില്‍ ഇതിന്റെ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൗമാരപ്രായമെത്തുന്നതു വരെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ വിധത്തിലുള്ള വൈകാരിക പ്രശ്‌നങ്ങളാണ് ഉണ്ടാകുന്നത്. എന്നാല്‍ പിന്നീട് ഇതിന് മാറ്റമുണ്ടാകുന്നുണ്ടെന്ന് പഠനം കണ്ടെത്തി.

വിചിത്രമായ കാര്യം മാനസിക പ്രശ്‌നങ്ങളേക്കുറിച്ച് മാതാപിതാക്കള്‍ പറയുന്നതില്‍ നിന്ന് തികച്ചും വിഭിന്നമായാണ് കുട്ടികള്‍ പ്രതികരിച്ചത് എന്നതാണ്. ആണ്‍കുട്ടികളിലാണ് വിഷാദം ഏറ്റവും കൂടുതല്‍ ഉണ്ടാകുന്നതെന്നാണ് മാതാപിതാക്കള്‍ അഭിപ്രായപ്പെടുന്നത്. ഇത് പെണ്‍കുട്ടികളുടെ മാനസികവും വൈകാരികവുമായ പ്രശ്‌നങ്ങളില്‍ രക്ഷിതാക്കള്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നില്ല എന്ന വസ്തുതയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും വ്യക്തമാക്കുന്നു.

ലണ്ടന്‍: സൗജന്യ ചികിത്സ ലഭിക്കണമെങ്കില്‍ തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കണമെന്ന് എട്ട് ദിവസം പ്രായമുള്ള കുഞ്ഞിന് എന്‍എച്ച്എസ് ഓവര്‍സീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കത്ത്. ബ്രിട്ടീഷ് പൗരത്വമുള്ള മാതാപിതാക്കള്‍ക്ക് ജനിച്ച വയലറ്റ് വിപുലാനന്ദന്‍ ഹോണ്‍ എന്ന കുഞ്ഞിനാണ് കത്തയച്ച് എന്‍എച്ച്എസ് ‘മാതൃക’യായത്! ബ്രിട്ടീഷ് പൗരത്വമുണ്ടോ എന്ന സംശയത്തെത്തുടര്‍ന്നാണ് സൗജന്യ ചികിത്സക്കുള്ള അവകാശം തെളിയിക്കാന്‍ രേഖകള്‍ ഹാജരാക്കണമെന്ന് എന്‍എച്ച്എസ് ആവശ്യപ്പെട്ടത്. അതിനു സാധിച്ചില്ലെങ്കില്‍ ലണ്ടനിലെ ആശുപത്രിയില്‍ സ്വീകരിച്ച ചികിത്സക്ക് ചെലവായ പണം നല്‍കേണ്ടി വരുമെന്നും നോട്ടീസ് പറയുന്നു.

എന്നാല്‍ കത്ത് ഒരു ക്ലെറിക്കല്‍ പിഴവു മൂലം സംഭവിച്ചതാണെന്ന് പിന്നീട് ആശുപത്രി അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു. കുഞ്ഞിന്റെ അമ്മയായ ബേബി വിപുലാനന്ദന്റെ കെയര്‍ ഓഫ് ആയി നല്‍കിയ കത്തില്‍ അവരുടെ സ്റ്റാറ്റസ് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പാസ്‌പോര്‍ട്ട്, വിവാഹ സര്‍ട്ടിഫിക്കറ്റ്, കൗണ്‍സില്‍ ടാക്‌സ് ബില്‍ എന്നിവ ഹാജരാക്കണമെന്നും നിര്‍ദേശിക്കുന്നു. ലണ്ടന്‍ നോര്‍ത്ത് വെസ്റ്റ് ഹെല്‍ത്ത്‌കെയര്‍ എന്‍എച്ച്എസ് ട്രസ്റ്റില്‍ നിന്ന് സ്വീകരിച്ച ചികിത്സയുടെ എല്ലാ ചെലവുകളും നല്‍കേണ്ടി വരുമെന്നാണ് എന്‍എച്ച്എസ് രേഖകള്‍ കാണിക്കുന്നതെന്നും കത്തില്‍ വിശദീകരിച്ചിട്ടുണ്ട്.

എന്‍എച്ച്എസ് സൗജന്യ ചികിത്സയ്ക്ക് അര്‍ഹരാണെന്ന് തെളിയിക്കാനുള്ള ഉത്തരവാദിത്തം നിങ്ങളുടേതാണെന്നും വയലറ്റ് ബ്രിട്ടനില്‍ സ്ഥിരതാമസക്കാരിയാണെന്ന് തെളിയിക്കാനുള്ള രേഖകള്‍ ഹാജരാക്കണമെന്നും കത്തില്‍ പറയുന്നു. കത്ത് ലഭിച്ചതിനു പിന്നാലെ കുട്ടിയുടെ പിതാവായ നിക്ക് ഹോണ്‍ ആശുപത്രിയില്‍ പരാതി നല്‍കി. അതിനു ശേഷമാണ് അധികൃതര്‍ ക്ലെറിക്കല്‍ പിഴവാണ് കാരണമെന്ന വിശദീകരണവുമായി രംഗത്തെത്തിയത്.

Copyright © . All rights reserved