ബിനോയി ജോസഫ്
അനശ്വരതയുടെ പൂന്തോപ്പിൽ ആ കൊച്ചു മാന്ത്രികൻ വിരാജിക്കുന്നു. റോണി ജോൺ വിടവാങ്ങിയിട്ട് ഇന്നു മൂന്നു വർഷം പൂർത്തിയാവുന്നു. യുവത്വത്തിൻറെ പ്രസരിപ്പിൽ ഹണ്ടിംഗ്ടണിൻറെ ആവേശമായിരുന്ന റോണിയെ സ്കൂൾ അവധിക്കാലത്താണ് ദുരന്തം തേടിയെത്തിയത്. യുകെയിലെ മലയാളി സമൂഹത്തെയാകെ ദു:ഖത്തിലാഴ്ത്തി റോണി 2014 ജൂലൈ 24 ന് ഹണ്ടിംഗ്ടണിലെ ഗ്രേറ്റ് ഔസ് നദിയിൽ കാണാതാവുകയായിരുന്നു. മലയാളി സമൂഹത്തിന്റെ ഉള്ളുരുകിയുള്ള പ്രാർത്ഥന വിഫലമായി. എമർജൻസി സർവീസുകൾ മണിക്കൂറുകൾ നീണ്ട തിരച്ചിലിനു ശേഷം റോണിയെ കണ്ടെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രശസ്ത മജീഷ്യനായ റോയി കുട്ടനാടിൻറെയും ലിസി ജോണിൻറെയും മകനായ റോണി ജോണിൻറെ വേർപാട് ഞെട്ടലോടെയാണ് യുകെയിലെ മലയാളി സമൂഹം ശ്രവിച്ചത്. സെന്റ് പീറ്റേർസ് സ്കൂളിലെ ഇയർ 9 സ്റ്റുഡൻറായിരുന്നു ജോൺ. തൻറെ കൂട്ടുകാരോടൊപ്പം നദിയിൽ സ്കൂൾ അവധിക്കാലം ആഘോഷിക്കാൻ ഇറങ്ങിയ റോണിയെ വിധി തട്ടിയെടുത്തു.
റോണി ജോണിൻറെ മൂന്നാം ചരമദിനത്തിൽ മലയാളം യുകെ കുടുംബത്തിൻറെ സ്നേഹപുഷ്പങ്ങൾ സമർപ്പിക്കുന്നു.
പീറ്റർബറോയിലാണ് റോയിയും കുടുംബവും ഇപ്പോൾ താമസിക്കുന്നത്. റോണിയുടെ ഓർമ്മയിൽ പ്രാർത്ഥനാ പുഷ്പങ്ങളുമായി ബന്ധുക്കളും സുഹൃത്തുക്കളും റോയിയുടെ വസതിയിൽ ഇന്ന് ജൂലൈ 24 ന് ഒത്തു ചേർന്നു. ഫാ. ജേക്കബ് എബ്രാഹാമിൻറെ നേതൃത്വത്തിൽ അനുസ്മരണ പ്രാർത്ഥന നടന്നു. ബാബു പുല്ലാട് അനുസ്മരണാ പ്രഭാഷണം നടത്തി. റോണി ജോണിൻറെ സ്മരണയിൽ ഒന്നാം ചരമവാർഷികത്തിൽ ഹണ്ടിംഗ് ടൺ അലയൻസ് ഫോർ ഇന്ത്യൻസ്, ലോക്കൽ കൗൺസിലിൻറെ സഹകരണത്തോടെ ഹണ്ടിംഗ്ടണിലെ പാർക്കിൽ റോണി ജോൺ മെമ്മോറിയൽ ബെഞ്ച് സ്ഥാപിച്ചിരുന്നു.
നിരവധി സ്റ്റേജുകളിൽ മാന്ത്രിക വിദ്യയുടെ രസച്ചരടുകൾ സദസിനു മുന്നിൽ അവതരിപ്പിക്കുന്നതിൽ തൻറെ പിതാവ് റോയി കുട്ടനാടിൻറെ വലംകൈയായിരുന്നു റോണി. കലാകായിക പഠനരംഗത്തും മിടുക്കനായിരുന്ന റോണിയുടെ അകാല വേർപാട് പിതാവ് റോയിക്ക് അമ്മ ലിസിയും അനുജൻ റോഷനും താങ്ങാനാവുന്നതിൽ ഏറെയായിരുന്നു. ഹണ്ടിംഗ്ടണിലെ മലയാളി കൂട്ടായ്മയിലെ സജീവസാന്നിധ്യമായിരുന്നു റോണി ജോൺ. റോണിയുടെ മരണത്തെ തുടർന്ന് റോയി കുട്ടനാട് തൻറെ സ്റ്റേജ് ഷോകൾക്ക് ഇടവേള നല്കി. ഒരു വർഷത്തിനുശേഷം റോണിയുടെ അനുജൻ റോഷൻ തൻറെ പിതാവിനൊപ്പം മാജിക് ഷോ പുനരാരംഭിച്ചു.
2011 ലാണ് റോയി കുട്ടനാടും കുടുംബവും യുകെയിലെത്തുന്നത്. ദുബായിയിൽ 18 വർഷത്തോളം ജോലി ചെയ്തതിനു ശേഷമാണ് റോയി മണലാരണ്യത്തോട് വിട പറഞ്ഞത്. മാജിക്കിനെ ജീവനോളം സ്നേഹിക്കുന്ന റോയി എടത്വ പള്ളിപറമ്പിൽ കുടുംബാംഗമാണ്. യുഎഇയിൽ 800 ഓളം സ്റ്റേജുകളിൽ റോയി ഇന്ദ്രജാല പ്രകടനം നടത്തിയിട്ടുണ്ട്. യുകെയിലും നിരവധി സ്റ്റേജുകളിൽ റോയി മാന്ത്രിക ചാരുത പുറത്തെടുത്തു കഴിഞ്ഞു. മാജിക് വിദ്യകൾ യുകെയിലെമ്പാടും എത്തിച്ച് കൂടുതൽ ജനകീയവൽക്കരിക്കാനുള്ള പരിശ്രമത്തിലാണ് റോയി കുട്ടനാട്. (Mobile :07988444567
വര്ഷങ്ങള്ക്കു മുൻപ് ആ ദിവസം ഓർത്തെടുത്തു രാജകുമാരന്മാർ പാരീസിൽ നിന്ന് തങ്ങളെ തേടിയെത്തിയ ആ ഫോൺ കോൾ അമ്മയുമൊത്തുള്ള അവസാന സംഭാഷണമാണെന്ന് വിചാരിച്ചിരുന്നില്ലെന്ന് ഡയാന രാജകുമാരിയുടെ മക്കളായ ഹാരിയും വില്യമും. തിടുക്കത്തിൽ അവസാനിപ്പിച്ച ആ ഫോൺസംഭാഷണത്തെ ചൊല്ലി ജീവിതത്തിൽ ദുഃഖിക്കുകയാണെന്നും രാജകുമാരന്മാർ പറഞ്ഞു.
മരണത്തിലേക്കുള്ള അപകടയാത്രയ്ക്ക് തൊട്ട്മുമ്പ് ഡയാനരാജകുമാരി നടത്തിയ ഫോൺസംഭാഷണമായിരുന്നു അത്. പാരീസിൽ നിന്നുള്ള ആ വിളിക്ക് ഏതാനു മണിക്കൂറുകൾക്ക ശേഷം വില്യമിനെയും ഹാരിയെയും തേടിയെത്തിയത് അമ്മയുടെ മരണവാർത്തയായിരുന്നു.ഡയാനയുടെ ഇരുപതാം ചരമവാർഷികത്തോടനുബന്ധിച്ച് പുറത്തിറങ്ങുന്ന ഡോക്യുമെന്ററിയിലാണ് വില്യമും ഹാരിയും അന്നത്തെ സംഭവങ്ങൾ ഓർത്തെടുക്കുന്നത്. ഡയാന ഔവർ മദർ:ഹെർ ലൈഫ് ആന്റ് ലെഗസി എന്ന പേരില്‍ ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത് ഐടിവിയാണ്.
രാജകുടുംബത്തിന്റെ ഗരിമയിലൊതുങ്ങാതെ പൊതുജനങ്ങൾക്കിടയിലേക്ക് ഇറങ്ങിവന്ന വ്യക്തിത്വമായിരുന്നു ഡയാന രാജകുമാരിയുടേത്. അതുകൊണ്ട് തന്നെയാകും ഹോളിവുഡ് സിനിമകളെ വെല്ലുന്ന കഥയാണ് ഡയാനയുടെ ജീവിതം എന്ന് വിലയിരുത്തപ്പെടുന്നതും. ചാൾസ് രാജകുമാരനുമായുള്ള പ്രണയം, വിവാഹം,വിവാഹമോചനം,വ്യവസായി ഡോഡി അൽ ഫയാദുമായുള്ള അടുപ്പം, പാപ്പരാസികളുടെ ശല്യത്തിൽ നിന്നുള്ള ഒളിച്ചോട്ടം, ഒടുവിൽ കാറപടത്തിൽ ദാരുണാന്ത്യം. ഇതൊക്കെയാണ് ലോകമറിയുന്ന ഡയാന. എന്നാൽ, വില്യമും ഹാരിയും ഡോക്യുമെന്ററിയിൽ തുറന്നുപറയുന്നത് മറ്റൊരു ഡയാനയെക്കുറിച്ചാണ്.
മക്കളെ കുസൃതിക്കാരായി വളർത്താൻ വലിയ ഇഷ്ടമായിരുന്നു ഡയാനയ്ക്ക്. എപ്പോഴും കുട്ടിത്തം മനസ്സിലുണ്ടാവണമെന്ന് ഇരുവരെയും ഉപദേശിക്കാറുമുണ്ടായിരുന്നു. അമ്മയെക്കുറിച്ചോർക്കുമ്പോഴൊക്കെ ആ നിറഞ്ഞ ചിരിയാണ് ആദ്യം മനസ്സിലെത്തുകയെന്നും ഇരുവരും പറയുന്നു.ഡയാന മരിക്കുമ്പോൾ വില്യമിന് 15ഉം ഹാരിക്ക് 12ഉം വയസ്സായിരുന്നു. പിന്നീടിങ്ങോട്ട് അമ്മയില്ലാതെ ജീവിക്കേണ്ടിവന്നതിന്റെ വിഷമങ്ങളും ഇരുവരും ഡോക്യുമെന്ററിയിലൂടെ പങ്കുവയ്ക്കുന്നുണ്ട്. അമ്മയും മക്കളുമൊത്തുള്ള അപൂർവ്വ ചിത്രങ്ങളും ഡോക്യുമെന്ററിയിലൂടെ പ്രേക്ഷകരിലേക്ക് എത്തും.
ലണ്ടന്‍: ലേബര്‍ സര്‍ക്കാരാണ് അധികാരത്തിലെങ്കില്‍ യൂറോപ്യന്‍ സിംഗിള്‍ മാര്‍ക്കറ്റില്‍ നിന്ന് തീര്‍ച്ചയായും പിന്‍മാറുമെന്ന് ജെറമി കോര്‍ബിന്‍. യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തെ ആശ്രയിച്ചാണ് സിംഗിള്‍ മാര്‍ക്കറ്റ് അംഗത്വവും നിലനില്‍ക്കുന്നത് എന്നതാണ് കാരണം. എന്നാല്‍ സ്വതന്ത്ര വ്യാപാരത്തിന്റെ നേട്ടങ്ങള്‍ എല്ലാം ലഭിക്കുന്ന വിധത്തിലുള്ള ഒരു കരാറില്‍ എത്താന്‍ ലേബര്‍ ശ്രമിക്കുമെന്നും കോര്‍ബിന്‍ വ്യക്തമാക്കി. ബിബിസിയുടെ ആന്‍ഡ്രൂ മാര്‍ ഷോയിലാണ് ലേബര്‍ നേതാവ് പാര്‍ട്ടിയുടെ ബ്രെക്‌സിറ്റ് നയം വ്യക്തമാക്കിയത്.
യൂറോപ്പുമായി ഭാവിയിലും സഹകരണവും താരിഫ് രഹിത സ്വതന്ത്ര വ്യാപാര ബന്ധവുമാണ് നാം ആഗ്രഹിക്കുന്നത് എന്നാണ് കോര്‍ബിന്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയത്. കസ്റ്റംസ് യൂണിയനില്‍ തുടരുന്ന കാര്യത്തില്‍ പാര്‍ട്ടി നിലപാട് സ്വീകരിച്ചിട്ടില്ല. കസ്റ്റംസ് യൂണിയനും യൂറോപ്യന്‍ യൂണിയന്റെ തന്നെ ഭാഗമാണെന്ന് കോര്‍ബിന്‍ പറഞ്ഞു. എന്നാല്‍ മുന്‍ ഷാഡോ ബിസിനസ് സെക്രട്ടറിയും സോഫ്റ്റ് ബ്രെക്‌സിറ്റിനായി പാര്‍ട്ടിക്കുവേണ്ടി ഏറ്റവും കൂടുതല്‍ വാദിക്കുന്നയാളുമായ ചുക ഉമുന്ന കോര്‍ബിന്റെ ഈ അഭിപ്രായത്തെ ചോദ്യം ചെയ്യുന്നു.
യൂറോപ്യന്‍ യൂണിയന്‍ അംഗത്വം ഇല്ലാതെതന്നെ സിംഗിള്‍ മാര്‍ക്കറ്റില്‍ തുടരുന്ന നോര്‍വേ, തുര്‍ക്കി പോലെയുള്ള രാജ്യങ്ങളുടെ ഉദാഹരണം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഉമുന്നയുടെ വാദം. ഈ വിധത്തില്‍ സിംഗിള്‍ മാര്‍ക്കറ്റില്‍ തുടരുന്നത് സാമൂഹ്യനീതിക്കും നിലവില്‍ രാജ്യത്ത് നടപ്പാക്കിയിരിക്കുന്ന ചെലവ്ചുരുക്കല്‍ നടപടികള്‍ അവസാനിപ്പിക്കാനും സഹായിക്കുമെന്നും ഉമുന്ന വ്യക്തമാക്കി.
ലണ്ടന്‍: അമിത മദ്യപാനം മൂലം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 63,000 പേര്‍ ഇംഗ്ലണ്ടില്‍ മരിക്കുമെന്ന് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. വിലകുറഞ്ഞ മദ്യത്തിന്റെ ലഭ്യത കുറയ്ക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ബ്രിട്ടനെ കാത്തിരിക്കുന്നത് വലിയ ദുരന്തമാണെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. മദ്യത്തിന് മിനിമം യൂണിറ്റ് പ്രൈസിംഗ് ഏര്‍പ്പെടുത്തണമെന്നും മദ്യത്തെക്കുറിച്ചുള്ള പരസ്യങ്ങള്‍ ഇല്ലാതാതക്കണമെന്നും മുതിര്‍ന്ന ആരോഗ്യവിദഗ്ദ്ധരും ഹെല്‍ത്ത് ചാരിറ്റികളും ആവശ്യപ്പെടുന്നു.
മദ്യപാനം മൂലം കരളിനെ ബാധിക്കുന്ന രോഗങ്ങളാണ് മരണങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ കാരണമാകുന്നത്. മദ്യത്തിന്റെ അമിത ഉപയോഗം മൂലം 2017നും 2022നുമിടയില്‍ ഇത്രയും മരണങ്ങള്‍ ഉണ്ടാകുമെന്ന് ആല്‍ക്കഹോള്‍ റിസര്‍ച്ച് ഗ്രൂപ്പ് നടത്തിയ പഠനത്തിലാണ് വ്യക്തമായത്. ഇത്രയു പേര്‍ക്ക് മദ്യോപയോഗം മൂലമുണ്ടാകുന്ന രോഗങ്ങള്‍ ചികിത്സിക്കാന്‍ എന്‍എച്ച്എസിന് 16.74 ബില്യന്‍ പൗണ്ട് ചെലവാകുമെന്നും പഠനം പറയുന്നു.
ലിവര്‍ ക്യാന്‍സര്‍ മൂലം 32,475 മരണങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രവചനം. അതായത് ഓരോ ദിവസവും 35 പേര്‍ വീതം അമിതമദ്യപാനം മൂലം മരണപ്പെടും. കരള്‍ രോഗങ്ങള്‍ മൂലം 22,519 പേര്‍ മരണത്തിന് കീഴടങ്ങുമെന്നും പഠനം പറയുന്നു. ഫൗണ്ടേഷന്‍ ഫോര്‍ ലിവര്‍ റിസര്‍ച്ചിനു വേണ്ടി നടത്തിയ പഠനത്തിലാണ് മദ്യത്തിന്റെ ദുരുപയോഗം മൂലമുണ്ടാകാനിടയുള്ള ദുരന്തത്തേക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നത്.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ജാമ്യമില്ല. ദിലീപ് നല്‍കിയ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിന്റെ അന്വേഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ജാമ്യം നല്‍കാനാവില്ലെന്ന് കോടതി പറഞ്ഞു. കേസില്‍ കൂടുതല്‍ പ്രതികളുണ്ടാകാമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നടപടി. പോലീസ് ഹാജരാക്കിയ ശാസ്ത്രീയ തെളിവുകളും കോടതി അംഗീകരിച്ചു. നിര്‍ണ്ണായക തെളിവുകള്‍ കണ്ടെത്താന്‍ ഉള്ളതിനാല്‍ ജാമ്യം നല്‍കാന്‍ കഴിയില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.
കേസില്‍ ഹൈക്കോടതി ജാമ്യം നിഷേധിച്ചത് ദിലീപിന് വന്‍ തിരിച്ചടിയാണ്. ശാസ്ത്രീയ തെളിവുകള്‍ കോടതി അംഗീകരിക്കുകയും ചെയ്തു. പ്രതി ഉന്നതനായതുകൊണ്ട് ജാമ്യത്തിലിറങ്ങിയാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ഇടയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദവും കോടതി അംഗീകരിക്കുകയായിരുന്നു. ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ ദിലീപി റിമാന്‍ഡില്‍ തുടരും. റിമാന്‍ഡ് കാലാവധിയും ഇന്നാണ് അവസാനിക്കുന്നത്.
നടിയെ ആക്രമിച്ച സംഭവത്തിന്റെ മുഖ്യ സൂത്രധാരന്‍ ദിലീപ് ആണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. രാജ്യത്തെ ക്രിമിനല്‍ നിയമ ചരിത്രത്തിലെ ആദ്യ ബലാല്‍സംഗ ക്വട്ടേഷനാണ് സംഭവമെന്നും ഹൈക്കോടതിയില്‍ പ്രോസിക്യൂഷന്‍ വാദിച്ചു. പ്രധാന തെളിവുകളായ മൊബൈല്‍ ഫോണ്‍, മെമ്മറി കാര്‍ഡ് എന്നിവ ഇനിയും കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. അന്വേഷണം അവസാനിച്ചിട്ടില്ലെന്നും ഇനിയും പ്രതികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ജാമ്യഹര്‍ജിയില്‍ നടന്ന വാദത്തില്‍ പ്രോസിക്യൂഷന്‍ പറഞ്ഞിരുന്നു.
ലണ്ടന്‍: ദിവസവും രണ്ട് മണിക്കൂര്‍ വീതം വാഹനം ഓടിക്കുന്നത് ബുദ്ധിശക്തിയെ ബാധിക്കുമെന്ന് പഠനം. ഏറെ നേരം ഒരേ ജോലിയില്‍ തന്നെ വ്യാപൃതരായിരിക്കുന്നവരുടെ മസ്തിഷ്‌കത്തേക്കുറിച്ച് പഠനം നടത്തിയപ്പോളാണ് എല്ലാ ദിവസവും ദീര്‍ഘദൂരം ഡ്രൈവ് ചെയ്യുന്ന ബ്രിട്ടീഷുകാരുടെ ഐക്യു സ്‌കോറുകള്‍ കുറയുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ദിവസവും രണ്ടു മുതല്‍ മൂന്ന് മണിക്കൂറുകള്‍ വരെ തുടര്‍ച്ചയായി വാഹനനമോടിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതല്ലെന്ന് നേരത്തേതന്നെ അറിയാം. എന്നാല്‍ ഈ ശീലം നിങ്ങളുടെ തലേേച്ചാറിന്റെ ആരോഗ്യത്തെയും ബാധിക്കുന്നു എന്നാണ് പുതിയ പഠനത്തില്‍ വ്യക്തമായിരിക്കുന്നതെന്ന് ലെസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ മെഡിക്കല്‍ എപ്പിഡെമോളജിസ്റ്റായ കിഷന്‍ ബക്രാനിയ പറഞ്ഞു.
ദീര്‍ഘദൂര ഡ്രൈവുകളില്‍ മണിക്കൂറുകളോളം മനസിന്റെ പ്രവര്‍ത്തനം കുറയുന്നതാണ് ഇതിനു കാരണമായി വിശദീകരിക്കപ്പെടുന്നത്. 37നും 73നുമിടയില്‍ പ്രായമുള്ള 5 ലക്ഷം ബ്രിട്ടീഷുകാരില്‍ 5 വര്‍ഷം നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമായത്. ഇവരുടെ ജീവിതശൈലിയാണ് പ്രധാനമായും പഠനവിധേയമാക്കിയത്. ഇന്റലിജന്‍സ്, ഓര്‍മ്മ പരിശോധനകള്‍ക്കും ഇവരെ വിധേയരാക്കി. ദിവസവും മൂന്ന് മണിക്കൂറിലേറെ സമയം ടിവി കാണാന്‍ ചെലവഴിക്കുന്നവരിലും ഇതേ ഫലങ്ങളാണ് കാണാന്‍ കഴിഞ്ഞത്. പഠനത്തിന്റെ തുടക്കത്തില്‍ ഇവര്‍ക്ക് ശരാശരി മസ്തിഷ്‌ക ശേഷിയാണ് ഉണ്ടായിരുന്നതെങ്കില്‍ അടുത്ത അഞ്ച് വര്‍ഷത്തില്‍ അത് ശരാശരിയിലും താഴ്ന്നതായി കണ്ടെത്തി.
അഞ്ച് വര്‍ഷത്തില്‍ വിശേഷബുദ്ധിയില്‍ വന്‍ തകര്‍ച്ചയാണ് ഇത്തരക്കാര്‍ നേരിട്ടത്. മധ്യവയസ്‌കരിലും പ്രായമായവരിലും ഇതിന്റെ നിരക്ക് കൂടുതലാണെന്നും കണ്ടെത്തി. ഭക്ഷണശീലത്തിലെ പോരായ്മകള്‍, പുകവലി എന്നിവയും ബുദ്ധിശക്തിയെ ബാധിക്കുന്നുണ്ട്. അവയ്‌ക്കൊപ്പമാണ് ഇപ്പോള്‍ ദീര്‍ഘദൂര ഡ്രൈവിംഗും ചേര്‍ക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ കമ്പ്യട്ടറുകള്‍ ഉപയോഗിത്തുന്നതും ഗെയിമുകള്‍ കളിക്കുന്നതും തലച്ചോറിന്റെ പ്രവര്‍ത്തനമ കുറയ്ക്കാത്തിനാല്‍ ദോഷകരമല്ലെന്നും പഠനം പറയുന്നു.
ഷിബു മാത്യൂ
ഭാരതത്തിന്റെ ആദ്യ വിശുദ്ധ വി. അല്‍ഫോന്‍സാമ്മയുടെയുടെ തിരുന്നാള്‍ യൂറോപ്പിലെ ഭരണങ്ങാനം എന്നറിയപ്പെടുന്ന സ്‌കോട്‌ലാന്റിലെ ലിവിംഗ്സ്റ്റണില്‍ അത്യധികം ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. വി. അന്ത്രയോസിന്റെ നാമത്തിലുള്ള പരിശുദ്ധമായ ദേവാലയത്തില്‍ ഇന്ന് ഉച്ചതിരിഞ്ഞ് രണ്ടു മണിക്ക് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ സമൂഹബലി നടന്നു. എഡിന്‍ബര്‍ഗ്ഗ് രൂപത സീറോ മലബാര്‍ ചാപ്ലിന്‍ റവ. ഫാ. സെബാസ്റ്റ്യന്‍ തുരുത്തിപ്പള്ളി, റവ.ഫാ. ടോമി എടാട്ട്, റവ. ഫാ. ഫാന്‍സുവാ പത്തില്‍ റവ. ഫാ. ജെറമി എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു. പ്രസുദേന്തി വാഴ്ചയോടെ തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തിരുന്നാള്‍ സന്ദേശം നല്‍കി. വിശുദ്ധ കുര്‍ബാന അര്‍പ്പണം കൂടാതെ ജീവിക്കരുത്. വി. അല്‍ഫോന്‍സാ സന്തോഷവതിയായിരുന്നു എപ്പോഴും. അല്‍ഫോന്‍സാമ്മയുടെ ജീവിതം ഈശോയോട് ചേര്‍ന്ന് മരിച്ചതാണ്. സൃഷ്ടാവിനെ നോക്കാന്‍ കഴിയാതെ സൃഷ്ടിയെ നോക്കുന്നവന്‍ സന്തോഷവാനായിരിക്കുകയില്ല. നിന്നോടുള്ള സ്‌നേഹത്താല്‍ എരിയിച്ച് എന്നെ നിന്നോടൊത്ത് ചേര്‍ക്കണമേ എന്ന് അല്‍ഫോന്‍സാമ്മ പ്രാര്‍ത്ഥിച്ചതു പോലെ നമുക്കും സ്വയം പരിത്യജിക്കുവാന്‍ സാധിക്കണമെന്ന് അഭിവന്ദ്യ പിതാവ് തന്റെ തിരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു. വിശുദ്ധരുടെ ജീവിതം മാതൃകയാക്കണം. ദൈവമഹതത്വം കാണാന്‍ വി. അല്‍ഫോന്‍സാമ്മയൊപ്പോലെ സമര്‍പ്പിതരാവണമെന്ന് അഭിവന്ദ്യ പിതാവ് തന്റെ സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.
വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പ് ദേവാലയത്തില്‍ പരസ്യ വണക്കത്തിനായി കൊണ്ടുവന്നു. തുടര്‍ന്ന് അത്യധികം ഭക്തിനിര്‍ഭരമായ തിരുന്നാള്‍ പ്രദക്ഷിണം നടന്നു. രൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറ്കണക്കിനാളുകള്‍ തിരുന്നാളില്‍ പങ്കെടുത്തു. സമാപനാശീര്‍വാദത്തോടെ തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ അവസാനിച്ചു. തുടര്‍ന്ന് ചാപ്ലിന്‍സി റെയിന്‍ബോ കള്‍ച്ചറല്‍ നൈറ്റ് ലിവിംഗ്സ്റ്റണിലെ ഇന്‍വെര്‍ ആല്‍മണ്ട് ഹൈസ്‌ക്കൂള്‍ ഹാളില്‍ നടക്കുകയാണിപ്പോള്‍. തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടത്ത് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ മാധ്യസ്ഥം വഴി അനുഗ്രഹം പ്രാപിക്കാനെത്തിയ എല്ലാവര്‍ക്കും ചാപ്ലിന്‍ റവ. ഫാ. സെബാസ്റ്റ്യന്‍ തുരുത്തിപ്പള്ളി നന്ദി പറഞ്ഞു.
ലണ്ടന്‍: പ്രതിഫലത്തിലെ ലിംഗവിവേചനം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബിബിസിയിലെ വനിതാ അവതാരകര്‍ പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. ക്ലെയര്‍ ബാള്‍ഡിംഗ്, വിക്ടോറിയ ഡെര്‍ബിഷയര്‍, ആന്‍ജല റിപ്പോണ്‍ എന്നിവരുള്‍പ്പെടെ 40 വനിതാ ജീവനക്കാര്‍ ഒപ്പിട്ട ഒരു തുറന്ന കത്ത് ഡയറക്ടര്‍ ജനറല്‍ ടോണി ഹാളിന് നല്‍കി. പ്രതിഫലത്തിലെ വിവേചനം അവസാനിപ്പിക്കണമെന്നാണ് ആവശ്യം. വര്‍ഷങ്ങളായി ബിബിസിയില്‍ ഈ വിവേചന നിലവിലുണ്ടായിരുന്നുവെന്ന് കഴിഞ്ഞയാഴ്ചയാണ് വെളിവാക്കപ്പെട്ടത്.
ആന്റിക്ക്‌സ് റോഡ്‌ഷോ അവതാരക ഫിയോണ ബ്രൂസ്, വണ്‍ ഷോ അവതാരക അലെക്‌സ് ജോണ്‍സ്, ന്യൂസ് നൈറ്റ് അവതാരകയായ എമിലി മെയ്റ്റ്‌ലിസ് തുടങ്ങിയവരും വനിതാ ജീവനക്കാരുടെ ആവശ്യങ്ങള്‍ക്കുവ വേണ്ടിയുള്ള പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുണ്ട്. 2020ഓടെ ആ അസമത്വം അവസാനിപ്പിക്കുമെന്നാണ് ലോര്‍ഡ് ഹാള്‍ പറയുന്നത്. എന്നാല്‍ അടിയന്തര നടപടി ഇക്കാര്യത്തില്‍ ഉണ്ടാകണമെന്ന് വനിതാ ജീവനക്കാര്‍ ആവശ്യപ്പെടുന്നു.
1,50,000 പൗണ്ടിനു മേല്‍ ശമ്പളം വാങ്ങുന്നവരുടെ പട്ടിക പുറത്തു വന്നപ്പോളാണ് ശമ്പളത്തിലെ ലിംഗവിവേചനവും പുറത്തായത്. പ്രശസ്തരായ അവതാരകര്‍ക്കിടയിലും ഈ വിവേചനം സ്പഷ്ടമാണ്. 2 മില്യന്‍ പൗണ്ട് വാങ്ങുന്ന ക്രിസ് ഇവാന്‍സ് ആണ് പട്ടികയില്‍ മുന്‍പന്തിയിലുള്ളത്. അതേ സമയം ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന വനിത, സ്ട്രിക്റ്റ്‌ലി കം ഡാന്‍സിംഗ് അവതാരകയായ ക്ലോഡിയ വിംഗിള്‍മാന് ലഭിക്കുന്നത് 5 ലക്ഷം പൗണ്ട് മാത്രമാണ്.
ഫാ. ബിജു കുന്നയ്ക്കാട്ട്
കേരളത്തില്‍ വീണ്ടുമിത് പകര്‍ച്ചപ്പനിയുടെ കാലം. വൃത്തിഹീനമായ ചുറ്റുപാടുകളും മലിനജലത്തിന്റെ ഉപയോഗവും ഈ രോഗാവസ്ഥയ്ക്ക് കാരണമാകുന്നെങ്കിലും വളരെ ചെറിയ ഒരു ജീവിയായ കൊതുക് ഈ അനാരോഗ്യ ചുറ്റുപാടുകളില്‍ പല സാംക്രമിക രോഗങ്ങള്‍ക്കും തുടക്കമിടുന്നു. വലുപ്പത്തില്‍ തീരെ ചെറിയ ജീവിയാണെങ്കിലും 2 മില്ലി ഗ്രാം ഭാരമുള്ള ഈ കൊതുകുകള്‍ അങ്ങേയറ്റം അപകടകാരികളാണ്. ”Little Fly” എന്നര്‍ത്ഥമുള്ള മൊസ്‌ക്വിറ്റോ (Mosquito) എന്ന സ്പാനിഷ് വാക്കാണ് കൊതുകിനെ സൂചിപ്പിക്കാന്‍ പൊതുവെ ഉപയോഗിക്കുന്ന പദം. മൂവായിരത്തില്‍പരം കൊതുകുകള്‍ ലോകത്തിലുണ്ടെങ്കിലും അവയില്‍ ചിലതു മാത്രമേ അപകടകാരികളായിട്ടുള്ളൂ. പെണ്‍ കൊതുകുകള്‍ മാത്രമാണ് രക്തം കുടിക്കുന്നതെന്നും അവയുടെ ശരീരത്തിലെ മുട്ടകള്‍ പാകപ്പെടുന്നതിന് സഹായിക്കുന്ന പ്രോട്ടീനുകള്‍ മനുഷ്യശരീരത്തില്‍ നിന്നും ലഭിക്കുന്നതിനു വേണ്ടിയാണിതെന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ മനുഷ്യരെ വധിച്ച ജീവി ഏതാണെന്ന ചോദ്യത്തിന് ‘കൊതുക്’ എന്നാണ് ഉത്തരം. അത്ഭുതം തോന്നുന്നുണ്ടെങ്കിലും സത്യം അതാണ്. ലോകത്തില്‍ ഓരോ വര്‍ഷവും ഇരുപത് ലക്ഷത്തോളം പേര്‍ കൊതുകുജന്യമായ മലേറിയാ മൂലം മരണപ്പെടുമ്പോള്‍ കൊതുകു തന്നെ പരത്തുന്ന ഡെങ്കിപ്പനി, ചിക്കന്‍ ഗുനിയാ, യെല്ലോ ഫീവര്‍ എന്നിവ മൂലം മരിക്കുന്നവരുടെ സംഖ്യയും വളരെ വലുതാണ്. ആനയുടെയോ കടുവയുടെയോ പുലിയുടെയോ ആക്രമണവും അതേ തുടര്‍ന്നുള്ള മരണങ്ങളും വലിയ വാര്‍ത്താപ്രാധാന്യം നേടുമ്പോള്‍, ഇവയില്‍ നിന്നൊക്കെ തീരെ ചെറുതാണെങ്കിലും, കൊതുകു കടിക്കുന്നതുമൂലം അസുഖം ബാധിച്ച് മരണപ്പെടുന്നവരുടെ എണ്ണം ഓരോ വര്‍ഷവും എത്ര വലുതാണെന്ന് മനസിലാക്കുമ്പോള്‍ നമ്മളും പറയേണ്ടി വരും, ‘കൊതുക് ഒരു ഭീകര ജീവിയാണ്’ കേരളത്തില്‍ ഡെങ്കിപ്പനിയും മറ്റു കൊതുകുജന്യരോഗങ്ങളും മൂലം മരണം വരെ സംഭവിക്കുമ്പോള്‍ കേരളത്തിനു പുറത്തു താമസിക്കുന്ന കേരളീയരുപോലും അവിടേയ്ക്ക് പോകാന്‍ ഭയപ്പെടുന്നു.
കൊതുക് എന്ന കൊച്ചു ജീവി ഇത്ര വലിയ ആരോഗ്യ പ്രശ്നമുണ്ടാക്കുന്നത് പലരും തുടക്കത്തില്‍ അറിയാതെയും ശ്രദ്ധിക്കാതെയും പോകുന്നത് ചിലപ്പോള്‍ ജീവന്‍ വരെ നഷ്ടപ്പെട്ടേക്കാവുന്ന ഗുരുതര കാര്യമായി മാറുന്നത് പോലെ, സാമൂഹിക, ആത്മീയ രംഗങ്ങളിലും ഗുരുതര പ്രശ്നങ്ങളുണ്ടാക്കിയേക്കാവുന്ന ചില ചെറിയതരം അപകടങ്ങളെ കണ്ടില്ലെന്നു നടിച്ച് മുന്നോട്ട് പോകുന്നത് വലിയ പ്രശ്നങ്ങള്‍ വരുത്തിവെയ്ക്കും. കൊതുക് അടുത്ത് വരുമ്പോഴേ പലരും അതിനെ ഓടിച്ചുവിടും. ശരീരത്തിലെവിടെയെങ്കിലും കടിച്ചിരിക്കുന്നതു കണ്ടാല്‍ അതിനെ അടിച്ചുകൊല്ലാന്‍ ശ്രമിക്കും. എന്നാല്‍ അപൂര്‍വ്വം ചിലരെങ്കിലും കൊതുകിനെ ചോരകുടിക്കാന്‍ അനുവദിക്കും. തന്റെ ശരീരത്തില്‍ ഒരുപാട് രക്തമുള്ളതല്ലേ, അതില്‍ നിന്ന് ഇത്തിരി ഒരു കൊതുകു കുത്തിയെടുത്തെന്നു കരുതി തനിക്കൊന്നും സംഭവിക്കാനില്ല, എന്നാണ് അവരുടെ നിലപാട്. എന്നാല്‍ ഒരാളില്‍ നിന്നു രക്തം വലിച്ചെടുക്കുക മാത്രമല്ല, കൊതുകിന്റെ ശരീരത്തിലുള്ള രോഗാണുക്കള്‍ ആ കുത്തുന്ന മുറിവിലൂടെ തന്റെയുള്ളില്‍ പ്രവേശിക്കുന്നു എന്ന കാര്യം അവര്‍ അറിയുന്നുമില്ല.
കൊതുകുകടിയുടെ ഈ ഗുണപാഠം നമ്മുടെ സാമൂഹിക, ആത്മീയ രംഗത്തു കൂടി ചിന്തിക്കേണ്ടതും വഴിയാകേണ്ടതുമാണ്. മനുഷ്യന്‍ ഒരു സാമൂഹിക ജീവിയാണ്. മറ്റുള്ളവരോട് ഇടപെഴകിയും പരസ്പരം സഹായിച്ചും സഹായങ്ങള്‍ സ്വീകരിച്ചും മറ്റുള്ളവരെ അംഗീകരിച്ചും അവരാല്‍ അംഗീകരിക്കപ്പെട്ടുമൊക്കെയാണ് അവന്‍ ജീവിപൂര്‍ണതയിലേയ്ക്ക് വളരുന്നത്. നല്ല സ്നഹബന്ധങ്ങള്‍ക്കിടയിലും ചിലപ്പോഴെങ്കിലും അഭിപ്രായവ്യത്യാസങ്ങളും കലഹങ്ങളുമൊക്കെ ഉണ്ടാകാറുണ്ട്. വലിയ വഴക്കുകളും അതിന്റെ പേരിലുണ്ടാകുന്ന അക്രമങ്ങളുമൊക്കെ വലിയ നാശത്തില്‍ കൊണ്ടുചെന്നെത്തിക്കാറുണ്ട്. അതൊക്കെ വലിയ വാര്‍ത്തകളായും സമൂഹ മധ്യത്തിലവതരിപ്പിക്കപ്പെടുന്നു. വ്യക്തി ജീവിതത്തിലും സമൂഹത്തിലും ഇത്തരം സംഭവങ്ങള്‍ വലിയ ചലനമുണ്ടാക്കുന്നതുകൊണ്ട് കേള്‍ക്കുന്നവരെല്ലാം ഇവയെക്കുറിച്ച് ചിന്തിക്കുകയും തങ്ങളുടെ ജീവിതത്തില്‍ ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതലുകള്‍ എടുക്കുകയും ചെയ്യും. എന്നാല്‍, കൊതുകുവന്ന് കുത്തുന്നത് ശ്രദ്ധിക്കാതെയും അറിയാതെയും പോകുന്നത് ഭാവിയില്‍ വലിയ പ്രശ്നമുണ്ടാക്കുന്നതുപോലെ, പലരും തങ്ങളുടെ ജീവിതത്തില്‍ കടന്നുവരുന്ന നല്ലതല്ലാത്ത ചില ചെറിയ കാര്യങ്ങളെ ശ്രദ്ധിക്കാതെയും അറിയാതെയും കടന്നുപോകുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും.
മാന്യവും ഉചിതവുമല്ലാത്ത സംസാരശൈലി ശീലമാക്കിയവര്‍, നുണ പറയുന്നത് പതിവാക്കിയവര്‍, ചെറിയ ചെറിയ സാധനങ്ങള്‍ മോഷ്ടിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നവര്‍, സ്ഥിരമായി വെറുപ്പ് ഉള്ളില്‍ വച്ചുകൊണ്ടു നടക്കുന്നവര്‍, എപ്പോഴും ദേഷ്യത്തോടുകൂടി മാത്രം, മറ്റുളഅളവരോട് സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്നവര്‍, എപ്പോഴും കുത്തും കോളും വച്ച് സംസാരിക്കുകയും ദ്വയാര്‍ത്ഥ പ്രയോഗങ്ങളിലൂടെ മറ്റുള്ളവരെ സംസാരത്തിലൂടെ നോവിക്കുകയും ചെയ്യുന്നവര്‍, ‘എല്ലാവരോടും പകയോടെ’ എന്ന മനോഭാവത്തില്‍ സുഹൃദ് ബന്ധങ്ങളില്‍ നിന്നും നല്ല കൂട്ടായ്മകളില്‍ നിന്നും സ്ഥിരമായി ഒഴിഞ്ഞുമാറി നടക്കുന്നവര്‍, കുറ്റം പറയുന്നതിലും മറ്റുള്ളവരുടെ തകര്‍ച്ചയിലും ആനന്ദം കണ്ടെത്തുന്ന മനസ്സുള്ളവര്‍ … ഇങ്ങനെയുള്ളവരെല്ലാം തങ്ങളുടെ സമഗ്രമായ വ്യക്തിത്വ വികാസത്തെ നെഗറ്റീവായി ബാധിക്കുന്ന ഗുരുതര മാനസിക സാമൂഹിക മേഖലകളുടെ കൊതുകുകടി കൊള്ളുന്നവരാണ്. ഇത് പടിപടിയായി അവരുടെ ജീവിതത്തെ തന്നെ നെഗറ്റീവായി ബാധിക്കുകയും അന്തര്‍മുഖരാക്കാനും മറ്റുള്ളവരെ വെറുക്കാനും സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടാനുമൊക്കെ ഇടയാക്കും.
ആത്മീയ ജീവിതത്തിലും കൊതുകുകടിയുടെ ഈ പാഠം ശ്രദ്ധിക്കേണ്ടതുണ്ട്. അത്ര ഗൗരവമല്ലാത്ത ചില പാപങ്ങള്‍ ജീവിതത്തില്‍ അടിക്കടി ചെയ്യുന്നവര്‍, മോശം കാര്യങ്ങള്‍ കാണുന്നതിലും കേള്‍ക്കുന്നതിലും ആനന്ദം കണ്ടെത്തുന്നവര്‍, കടിഞ്ഞാണില്ലാത്ത മനസും ഭാവനകളും കൊണ്ടുനടക്കുന്നവര്‍, ആത്മീയാനുഷ്ഠാനങ്ങള്‍ പതിവായി മുടക്കുന്നവര്‍, ആത്മീയ കാര്യങ്ങളെ കുറ്റം പറയുകയും അതിനെതിരെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നതില്‍ ആനന്ദം കണ്ടെത്തുന്നവര്‍… ഇത്തരക്കാരെല്ലാം ആത്മീയ ജീവിതത്തിന്റെ കൊതുകുകടി ഏല്‍ക്കുന്നവരാണ്.
ഇക്കൂട്ടര്‍ക്കെല്ലാം പറയാന്‍ രണ്ട് ഒഴികഴിവുകളുണ്ട്. എല്ലാവരും ഇതൊക്കെ ചെയ്യുന്നതാണ്, അതുകൊണ്ട് ഇത്രവലിയ തെറ്റൊന്നുമല്ല. അതുപോലെ, ഇതിന്റെ ഗൗരവത്തെക്കുറിച്ച് എനിക്ക് അറിവില്ലായിരുന്നു. തെറ്റായ ഒരു കാര്യം ഏറെപ്പേര്‍ ചെയ്യുന്നുണ്ടെന്ന് കരുതി അതിന്റെ പേരില്‍ മാത്രം അത് ശരിയാകുന്നില്ല. തെറ്റാണെന്ന് (ചെറുതാണെങ്കിലും വലുതാണെങ്കിലും) ഒരിക്കല്‍ ബോധ്യപ്പെട്ടിട്ടും വ്യക്തിപരമായ സൗകര്യത്തെയും സന്തോഷത്തെയും പ്രതി അത് തുടരുന്നതും ഭൂഷണമല്ല. കായേന്റെ കോപവും അസൂയയും, അവന്‍ തന്റെ സഹോദരനെ കൊല്ലുന്നതിലേയ്ക്കും അത് അവന് ദൈവത്തില്‍ നിന്നു വലിയ ശിക്ഷ ലഭിക്കുന്നതിലേയ്ക്കും നയിച്ചു (ഉല്‍പ്പത്തി 4:4- 16). അതിനാല്‍, ക്രിസ്തുവിന് യോജിക്കാത്തതും പ്രപഞ്ചത്തിന്റെ മൂലഭൂതങ്ങള്‍ക്കും മാനുഷിക പാരമ്പര്യത്തിനും മാത്രം ചേര്‍ന്നതുമായ വ്യര്‍ത്ഥ പ്രലോഭനത്തിനും തത്വചിന്തയ്ക്കും ആരും നിങ്ങളെ ഇരയാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. (കോളോസോസ് 2:8). നിങ്ങള്‍ സമചിത്തതയോടെ ഉണര്‍ന്നിരിക്കുവിന്‍, എന്തെന്നാല്‍ നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ, ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ട് ചുറ്റി നടക്കുന്നു. (1 പത്രോസ് 5:8) ശരീരത്തിലും മനസിലും ആത്മാവിലും ഏല്‍ക്കാന്‍ സാധ്യതയുള്ള തിന്മയുടെയും വളര്‍ച്ചയ്ക്കുതകാത്ത മനോഭാവങ്ങളുടേതുമായ ഇത്തരം കൊതുകു കടികളെ ലാഘവത്തോടെ കാണാനും അതുവഴി ആര്‍ക്കും ഗൗരവകരമായ അപകടങ്ങളിലേയ്ക്ക് പോകാനും ഇടയാകാതിരിക്കട്ടെയെന്ന പ്രാര്‍ത്ഥനയോടെ,
നന്മനിറഞ്ഞ ഒരാഴ്ച സ്നേഹപൂര്‍വ്വം ആശംസിക്കുന്നു. അവധിക്കായി നാട്ടില്‍ പോകുന്ന എല്ലാവര്‍ക്കും ശുഭയാത്ര!
എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍ സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.
ലണ്ടന്‍: വാടകവീടുകളില്‍ നിന്ന് ഓരോ ദിവസവും പുറത്താക്കപ്പെടുന്നവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് എന്ന് കണക്കുകള്‍. നൂറോളം ആളുകളാണ് പ്രതിദിനം പുറത്താക്കപ്പെടുന്നതെന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ജോസഫ് റൗണ്‍ട്രീ ഫൗണ്ടേഷനു വേണ്ടി കേംബ്രിഡ്ജ് സെന്റര്‍ ഫോര്‍ ഹൗസിംഗ് ആന്‍ഡ് പ്ലാനിംഗ് റിസര്‍ച്ച് നടത്തിയ പഠനത്തിലാണ് ബ്രിട്ടനിലെ അതിരൂക്ഷമായ ഹൗസിംഗ് പ്രതിസന്ധിയുടെ ഭീകരത വ്യക്തമായത്. വാടക നിരക്ക് വര്‍ദ്ധിക്കുന്നതും ഹൗസിംഗ് ബെനഫിറ്റുകള്‍ ഇല്ലാതായതുമാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന് പഠനം പറയുന്നു. 2015ല്‍ 40,000ത്തിലേറെ വാടകക്കാരാണ് പെരുവഴിയിലാക്കപ്പെട്ടത്.
2003നു ശേഷം മൂന്നാമത്തെ തവണയാണ് പ്രതിസന്ധി ഇത്രയും രൂക്ഷമാകുന്നത്. പുറത്താക്കപ്പെടുന്നവരുടെ എണ്ണത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും വലിയ നിരക്കാണ് ഇതെന്നും റിപ്പോര്‍ട്ട് പറയുന്നു. ജോലിയുള്ളവര്‍ക്കു പോലും ഉയര്‍ന്ന വാടകയും ബെനഫിറ്റുകള്‍ കുറയുന്നതും മൂലം താമസസ്ഥലം നഷ്ടമാകുന്ന സ്ഥിതിയാണെന്നും പഠനം വ്യക്തമാക്കുന്നു. ഒരു കാരണവുമില്ലാതെ വീടുകളില്‍ നിന്ന് വാടകക്കാരെ പുറത്താക്കുന്ന പ്രവണത കൂടി വരികയാണ്.
നോ ഫോള്‍ട്ട് എവിക്ഷന്‍ എന്നറിയപ്പെടുന്ന ഈ രീതിയില്‍ 80 ശതമാനവും സെക്ഷന്‍ 21 നോട്ടീസ് നല്‍കിയ ശേഷമാണ് ചെയ്യുന്നത്. വാടകക്കാര്‍ ദോഷകരമായി ഒന്നും ചെയ്തില്ലെങ്കില്‍പ്പോലും രണ്ടു മാസത്തെ നോട്ടീസ് നല്‍കി ഇവരെ പുറത്താക്കാന്‍ അനുവാദം നല്‍കുന്ന വകുപ്പാണ് ഇത്. ഇതിന് വീട്ടുടമസ്ഥന്‍ കാരണവും ബോധിപ്പിക്കേണ്ടതില്ല. ബെനഫിറ്റുകള്‍ ഇല്ലാതായത് ഒട്ടേറെപ്പേര്‍ക്ക് വാടക താങ്ങാവുന്നതിലേറെയാക്കിയെന്നും പഠനം പറയുന്നു.